രാജരാജവർമ്മ കോയിത്തമ്പുരൻ കിളിമാനൂർക്കൊട്ടാരത്തിൽ 1018 മേടമാസം സ്വാതിനക്ഷത്രത്തിൽ ജനിച്ചു. അച്ഛൻ ഏറ്റിക്കട നാരായണൻനമ്പൂരിയും അമ്മ കുഞ്ഞിക്കാവുകുട്ടിയമ്മത്തമ്പുരാട്ടി എന്ന ഓമനപ്പേരോടുകൂടിയുള്ള ദേവിയമ്മ അനിഴംതിരുനാൾ തമ്പുരാട്ടിയുമായിരുന്നു. രണ്ടുപേർക്കും സംസ്കൃതത്തിൽ വൈദുഷ്യമുണ്ടായിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ അഭിനന്ദനത്തിനു പാത്രീഭൂതനായിരുന്ന അച്ഛൻ തന്നെയായിരുന്നു കോയിത്തമ്പുരാനെ പ്രാഥമികപാഠങ്ങൾ പഠിപ്പിച്ചതു്. അദ്ദേഹം 32-ാമത്തെ വയസ്സിൽ 1028-ാമാണ്ടു മരിച്ചുപോയി. അമ്മയുടെ ജീവിതകാലം 1001 മുതൽ 1055 വരെയാണു്. 1025-ൽ ജനിച്ചു് 1111-ൽ അന്തരിച്ച ഇത്തമ്മർ രവിവർമ്മ മൂത്തകോയിത്തമ്പുരാൻ രാജരാജവർമ്മകോയിത്തമ്പുരാന്റെ നേരേ അനുജനായിരുന്നു. അദ്ദേഹം ശ്രീമൂലരാജഷഷ്ടിപൂർത്തി, സുകന്യാചരിതം നാടകം മുതലായ ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ബാല്യത്തിൽ കാസശ്വാസത്തിന്റെ ഉപദ്രവമുണ്ടായിരുന്നുവെങ്കിലും കഥാപുരുഷൻ വ്യാകരണത്തിൽ ദൃഢമായ വ്യുൽപത്തിയും ജ്യോതിഷത്തിലും ആയുർവ്വേദത്തിലും അഗാധമായ വിജ്ഞാനവും സമ്പാദിച്ചു. അമ്മാവനായ ഗോദവർമ്മ വലിയകോയിത്തമ്പുരാനാണു് വൈദ്യം പഠിപ്പിച്ചതു്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ വ്യാകരണപാണ്ഡിത്യത്തെ ഏറ്റവും ബഹുമാനിച്ചിരുന്നു. പാർവതീബായി ആറ്റിങ്ങൽ ഇളയതമ്പുരാനെ പള്ളിക്കെട്ടുകഴിച്ച തിരുവോണംനാൾ കേരളവർമ്മകൊച്ചുകോയിത്തമ്പുരാൻ 1048-മാണ്ടു കന്നിമാസത്തിൽ മരിച്ചു. അദ്ദേഹം 1023 ചിങ്ങമാസത്തിൽ ജനിച്ചു; 1037 മേടത്തിൽ പള്ളിക്കെട്ടു കഴിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്നു രാജരാജവർമ്മ. അനുജന്റെ മരണാന്തരം രാജ്ഞിയുടെ കൂട്ടിരിപ്പിനായി 1048-ാമാണ്ടു മേടമാസത്തിൽ രാജരാജവർമ്മ തിരുവനന്തപുരത്തേയ്ക്കു് ആനയിക്കപ്പെട്ടു. അങ്ങനെയാണു് അദ്ദേഹം കൊച്ചുകോയിത്തമ്പുരാനായതു്. അവിടെ ശ്രീപാദം കൊട്ടാരത്തിൽ താമസിച്ചുകൊണ്ടു പല വിദ്യാർത്ഥികളേടും വ്യാകരണവും അഷ്ടാങ്ഗഹൃദയവും പഠിപ്പിച്ചു. അശ്വതിതിരുനാൾ മാർത്താണ്ഡവർമ്മ കൊച്ചുതമ്പുരാന്റെ വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ആശ്രദ്ധയും അവിടുന്നു ബി. ഏ. പരീക്ഷ ജയിയ്ക്കുന്നതിനുള്ള ഒരു പ്രധാനകാരണമായിരുന്നു. 1069-ൽ പാർവതീബായി നാടുനീങ്ങി. അശ്വതിതിരുനാൾ കൊച്ചുതമ്പുരാൻ 1076-മാണ്ടു കന്നിമാസം 25-ാം ൹ തീപ്പീട്ടു. പിന്നീടു തിരുവന്തപുഅരത്തു് അദ്ദേഹത്തിനു കുടുംബപരമായ പ്രധാനകർത്തവ്യം ഒന്നുംതന്നെ ഇല്ലായിരുന്നുവെങ്കിലും പൊതുക്കാര്യപ്രസക്തിനിമിത്തം അവിടെത്തന്നെ താമസം തുടർന്നു. ശ്രീപാദത്തു മാളികയായിരുന്നു അദ്ദേഹത്തിന്റെ വാസസ്ഥാനം. തന്നിമിത്തം മാളികക്കോയിപ്പണ്ടാല എന്നൊരു സംജ്ഞാന്തരം. ‘കുളപ്പുരക്കോയിപ്പണ്ടാല’ എന്നതു കേരളവർമ്മ വലിയകോയിത്തമ്പുരാൻ എന്നപോലെ, അദ്ദേഹത്തിനു സിദ്ധിച്ചു. അനേകം ശിഷ്യന്മാരെ പഠിപ്പിച്ചുവന്നതിനുപുറമേ രാജധാനിയിൽ ടൗണ്‍ഹൈസ്ക്കൂൾ എന്ന പേരിൽ വിഖ്യാതമായിരുന്ന ആങ്ഗലേയവിദ്യാലയത്തിന്റെ ഉടമസ്ഥനെന്ന നിലയിൽ അതിന്റെ ഭരണം സമർത്ഥമായ രീതിയിൽ നടത്തുന്നതിനും അദ്ദേഹം തന്റെ സമയത്തിൽ ഒരു ഗണ്യമായ അംശം പ്രതിദിനം വിനിയോഗിച്ചു കൊണ്ടിരുന്നു. ശാന്താത്മാവും സഹൃദയധുരീണനും വിവിധ വിദ്യാവിചക്ഷണനുമായിരുന്ന അവിടുന്നു് 1078 മീനമാസം 10-ാം൹ ചരമഗതിയെ പ്രാപിച്ചു.
സദാ ഗ്രന്ഥപാരായണത്തിൽ നിമഗ്നനായിരുന്ന രാജരാജവർമ്മ കോയിത്തമ്പുരാൻ രാസക്രീഡ ആട്ടക്കഥയല്ലാതെ മറ്റൊരു ഗ്രന്ഥവും രചിക്കുകയുണ്ടായില്ല. ആ കഥകളി പ്രസിദ്ധമാണു്. അതിൽനിന്നു രണ്ടു ശ്ലോകങ്ങളും ഒരു പദത്തിൽ ഏതാനും ചരണങ്ങളും മാത്രം ഉദ്ധരിക്കാം.
മാവേലിക്കരപുത്തൻക്കൊട്ടാരത്തിൽ ഉദയവർമ്മത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ മീമാൻസകൻ ഇത്തമർ കോയിത്തമ്പുരാന്റേയും മാവേലിക്കരക്കൊട്ടാരത്തിൽ ഉമാദേവിത്തമ്പുരാട്ടുയുടേയും പുത്രനായി 1019-ാണ്ടു മകരമാസത്തിൽ ജനിച്ചു. സംസ്കൃതത്തിൽ വ്യാകരണം, തർക്കം, എന്നീ ശാസ്ത്രങ്ങളിലും ജ്യോതിഷത്തിലും അയുർവേദത്തിലും വിചക്ഷണനായിരുന്നതിനുപുറമേ സങ്ഗീതകലയിലും നൈപുണ്യം സമ്പാദിച്ചു. വ്യാകരണത്തിൽ അദ്ദേഹത്തിന്റെ നപുണ്യം അപാരമായിരുന്നു. ആസ്തികനായിരുന്ന അദ്ദേഹം സ്വഗൃഹത്തിൽത്തന്നെ താമസിച്ചതല്ലാതെ വിദേശങ്ങളിൽ സഞ്ചരിക്കുവാൻ ഔത്സുക്യം പ്രദർശിപ്പിച്ചിരുന്നില്ല. എല്ലാ ദിവസങ്ങളിലും കണ്ടിയൂർ ശിവക്ഷേത്രത്തിൽ പോയി തൊഴണമെന്നുള്ള നിഷ്കർഷ ആയുരന്തരംവരെ അഭങ്ഗുരമായി പരിപാലിച്ചു. ഈശ്വരഭജനം നീക്കി ശേഷിച്ച സമയങ്ങളിൽ ഗ്രന്ഥനിർമ്മാണം, സങ്ഗീതപരിശീലനം,ശിഷ്യാധ്യാപനം ഇത്യാദി കൃത്യങ്ങളിൽ വ്യാപൃതനായിരുന്നു.പാണ്ഡിത്യത്തിനു് അനുഗുണമായ പ്രശസ്തി അദ്ദേഹത്തിന്നു ലഭിച്ചില്ല. അങ്ങനെയൊന്നു വേണമെന്നു് അദ്ദേഹം ഒരിക്കലും ആശിച്ചതുമില്ല. 1096 കന്നിമാസത്തിൽ 1-ാം ൹ മരിച്ചു. കണ്ടിയൂർ മഹാദേവശാസ്ത്രി, കണ്ടിയൂർ ശിവരാമപ്പിഷാരടി ഇവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.
(1) അംബോപദേശം, (3) നളകഥാസാരം, (3) തപതീപരിണയം, (4) വാസവദത്താപഹരണം, (5) യയാതിചരിതം, (6) അഹല്യാമോക്ഷം, (7) രഘുവിജയം, (8) ശാകുന്തളം, (9) ബലഭദ്രവിക്രമം, (10) രാമാഭിഷേകം, (11) കൃഷ്ണാഭിഷേകം, (12) തിലോത്തമാവാസവം, (13) രാവണനിപാതസഖ്യം, (14) രാമനാമാവലി, (15) കൃഷ്ണനാമാവലി, (16) ദേവീനാമാവലി, (17) കൃഷ്ണലീലാസ്തുതി, (18) ആനന്ദപഞ്ജരം, (19) അന്യാപദേശശതകം, (20) ഭാഷാഭാണം, (21) വാഗീശീസ്തവം, (22) താതോപദേശാം, (23) പദ്യാവലി മുതലായ കൃതികൾ തമ്പുരാൻ രചിച്ചിട്ടുണ്ടു്. രണ്ടു മുതൽ പതിമ്മൂന്നു വരെയുള്ള കൃതികൾ ആട്ടക്കഥകളാണു്. 14 മുതൽ 18 വരെയുള്ളവ സംസ്കൃതഭാഷയിൽ നിർമ്മിച്ചിരിക്കുന്നു. പല കൃതികളും നശിച്ചുപോയി. അംബോപദേശവും നളകഥാസാരവും മാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു. രാവണപാതസഖ്യം കണ്ടുകിട്ടീട്ടുണ്ടു്. ഉണ്ണായിവാരിയരുടെ നളചരിതം നാലുദിവസത്തെ ആട്ടക്കഥയിലെ ഇതിവൃത്തം സംക്ഷേപിച്ചും ഏതാനും പാത്രങ്ങളെക്കൂടി ചേർത്തും ഒരു ദിവസംകൊണ്ടു് ആടത്തക്കവണ്ണം രചിച്ചിട്ടുള്ളതാണു് നളകഥാസാരം. രാവണനിപാതസഖ്യം 1076 കന്നിയിൽ സമാപ്തമായി. പലവക ഒറ്റശ്ലോകങ്ങൾ പദ്യാവലിയിൽ ചേർത്തിരിക്കുന്നു. തമ്പുരാന്റെ ഭാഷാകവിതയ്ക്കു ഗുണം പോര; സംസ്കൃതകവിത ഒരുവിധം കൊള്ളാം. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
ഒരു ഭാഷാശ്ലോകം:
ഹൈദരാലി മലബാർ ആക്രമിച്ച കാലത്തു തിരുവിതാംകൂറിൽ ഓടിയെത്തി ധർമ്മരാജാവിനെ അഭയംപ്രാപിച്ചു പരപ്പനാട്ടു കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ മൂത്ത പുത്രി തിരുവല്ലാത്താലൂക്കിൽ ചെങ്ങന്നൂർഗ്രാമത്തിൽപ്പെട്ട ഒരു സ്ഥലത്തു് ഒരു ഭവനം പണിയിച്ചു് അവിടെ 982-ൽ പാർത്തുതുടങ്ങിയതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ശാഖയിലെ അംബികാദേവിത്തമ്പുരാട്ടിയുടേയും തളിപ്പറമ്പത്തു് അരൂർ മാധവൻഭട്ടതിരിയുടേയും പുത്രനായി രാമവർമ്മകോയിത്തമ്പുരാൻ 1028-ാമാണ്ടു മിഥുനമാസം ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. മാതാവു വിദുഷിയും ബാലചികിത്സയിൽ വിദഗ്ദ്ധയുമായിരുന്നു. ബാല്യത്തിൽ ചില പ്രാഥമികപാഠങ്ങൾ പപ്പുപിള്ള എന്നൊരാശാൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, കോയിത്തമ്പുരാന്റെ വലിയമ്മാവന്റെ മകനും വിദ്വാനുമായ തിരുവല്ലാ നെടുമ്പുറത്തുകൊട്ടാരത്തിൽ വരികയും, കഥാനായകന്റെ ധിഷണാവൈഭവം കണ്ടു സന്തുഷ്ടനായി സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ആ താലൂക്കിൽപ്പെട്ട ചെറുകോൽ ചേക്കോട്ടു കൊച്ചുപിള്ള ആശാനെ കാവ്യങ്ങൾ അഭ്യസിപ്പിക്കുന്നതിനു നിയമിക്കുകയും ചെയ്തു. ആ ആശാനു നൈഷധം പഠിപ്പിക്കുന്നതിനു പ്രത്യേകം സാമർത്ഥ്യമുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്നു കാവ്യങ്ങൾ മാത്രമേ അഭ്യസിച്ചുള്ളു. എങ്കിലും കോയിത്തമ്പുരാൻ ആ ആശാനോടുള്ള ഭക്തി അപാരമായിരുന്നു; കൊല്ലന്തോറും ഓരോ പവൻ പ്രസ്തുത ഗുരുനാഥനു മരിക്കുന്നതുവരെ ദക്ഷിണയായി കൊടുത്തുകൊണ്ടിരുന്നു എന്നു കേട്ടിട്ടുണ്ടു്. അനന്തരം സമീപത്തുള്ള എണ്ണയ്ക്കാട്ടുകൊട്ടാരത്തിൽപ്പോയി അവിടെ കൊച്ചനുജൻ എന്ന പേരിൽ പ്രസിദ്ധനായ കാർത്തികതിരുനാൾ കേരളവർമ്മത്തമ്പുരാനോടു നാടകാലങ്കാരങ്ങളും, തർക്കം, വ്യാകരണം, വേദാന്തം എന്നീ ശാസ്ത്രങ്ങളും ശില്പവിദ്യയും അഭ്യസിച്ചു സമകാലികന്മാരുടെയിടയിൽ ഒരു നല്ല സംസ്കൃതപണ്ഡിതനെന്നു പേർ നേടി. കൊച്ചനുജൻതമ്പുരാൻ അൻപതു വയസ്സോളം ജീവിച്ചിരുന്നു. 1058-ൽ മരിച്ചു. വടക്കേ മലയാളത്തിൽ ചിറയ്ക്കൽക്കോവിലകത്തു താമസിച്ചുകൊണ്ടു് അവിടത്തെ അമ്പുരാജാവിനോടു ജ്യോതിശ്ശാസ്ത്രം വശമാക്കി. അനന്തപുരത്തു മൂത്തകോയിത്തമ്പുരാനോടാണു് അഷ്ടാങ്ഗഹൃദയം പഠിച്ചതു്. മൂകാംബിയിലും മധുരയിലും പോയി ദേവിയെ ഭജിച്ചു് ഒരു അനുഗൃഹീതനായ കവിയായും ഉയർന്നു. സംഗീതത്തിൽ നൈസർഗ്ഗികമായുള്ള വാസന സ്വയം പരിശ്രമിച്ചു പരിപുഷ്ടമാക്കി വീണവായനയിൽ വിദഗ്ദ്ധനായി. പാലക്കാട്ടു രാമസ്വാമിശാസ്ത്രികളെ കൊട്ടരത്തിൽ വരുത്തി അദ്ദേഹത്തിൽനിന്നു യോഗാഭ്യാസ പരിപാടിയും ശീലിച്ചു. അങ്ങനെ വിപുലമായ ഒരു വിജ്ഞാനഭണ്ഡാഗാരം അദ്ദേഹം പല കൊല്ലത്തെ പരിശ്രമംകൊണ്ടു സ്വായത്തമാക്കി.
കോയിത്തമ്പുരാൻ ഒരു സഞ്ചാരപ്രിയനായിരുന്നു. പലപ്പോഴും എണ്ണയ്ക്കാടു്, ആറന്മുള, അനന്തപുരം, ലക്ഷ്മീപുരം, മറിയപ്പള്ളി, ചിറയ്ക്കൽ എന്നീ കൊട്ടാരങ്ങളിൽ താമസിക്കുകയും അവിടങ്ങളിലെ സാഹിത്യരസികന്മാരും സംഗീതജ്ഞന്മാരുമായി സമ്പർക്കം പുലർത്തുകയും ചെയ്തു വന്നു. എണ്ണയ്ക്കാട്ടു് ഉമ്മുക്കുട്ടിത്തമ്പുരാട്ടിയേയും, ആറന്മുളചെമ്പകശ്ശേരിക്കൊട്ടാരത്തിൽകൊച്ചുകുഞ്ഞിത്തമ്പുരാട്ടിയേയും, മറിയപ്പള്ളി പങ്കിത്തമ്പുരാട്ടിയേയും പരിഗ്രഹിച്ചു. ഇവരിൽ ആദ്യം നാമനിർദ്ദേശം ചെയ്ത രണ്ടു തമ്പുരാട്ടിമാരുടേയും മരണാനന്തരം 1068-ൽ കണ്ടിയൂർ ഓണമ്പള്ളിവീട്ടിൽ മാധവിയമ്മയെ വിവാഹം ചെയ്തു. ആ യുവതിക്കു സങു്ഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ നൈപുണ്യമുണ്ടായിരുന്നു. ഗ്രാമത്തു കൊട്ടാരത്തിൽ താമസിക്കുമ്പോൾ ആയിക്കുടി സുബ്രഹ്മണ്യശാസ്ത്രി, വൈക്കത്തു രവിവർമ്മത്തമ്പുരാൻ തുടങ്ങി പലരേയും സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചിട്ടുണ്ടു്. മാതാവു് 1075-ാമാണ്ടും മരിച്ചു. അമ്മാവന്റെ മരണത്തിനുശേഷം കുടുംബത്തിലെ കാരവണവരായി. അഞ്ചു കൊല്ലം ആ സ്ഥാനത്തെ അലങ്കരിച്ചു. 1091-ാമാണ്ടു കന്നിമാസം 22-ാം ൹ അത്തം നക്ഷത്രത്തിൽ യശശ്ശരീരനായി. അദ്ദേഹം ഒരു ഈശ്വരഭക്തനായിരുന്നു. ധനതൃഷ്ണ, ആഡംബരഭ്രമം മുതലായ ദോഷങ്ങൾ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല.
(1) മീനകേതനചരിത്രം ചമ്പു, (2) കുചേലവൃത്തം മണിപ്രവാളം, (3) അന്യാപദേശമാല, (4) ഭാഷാഗീതഗോവിന്ദം, (5) ബ്രസീതാനാടകപൂരണം, (6) രസസ്വരൂപനിരൂപണം, (7) ഋതുവർണ്ണനം, (8) ജ്യോതിഷപ്രദീപം ഇവയാണു് രാമവർമ്മകോയിത്തമ്പുരാന്റെ മുഖ്യകൃതികൾ. ചില നല്ല മുക്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ഗീതാഗോവിന്ദത്തിന്റെ തർജ്ജമകണ്ടുകിട്ടീട്ടില്ല. ഭാഷയിൽ ശ്ലേഷകല്പനയ്ക്കു് അസാമാന്യമായ പാടവമുണ്ടായിരുന്നു. ജ്യോതിഷപ്രദീപം ബാലന്മാർക്കുവേണ്ടി എഴുതിയ ഒരു കൃതിയാണു്. അദ്ദേഹത്തിന്റെ ഏതു ശ്ലോകത്തിലും പ്രായേണ ഏതെങ്കിലും ഒരു പുതുമ കാണാതിരിക്കുകയില്ല. ജലപ്രായമായി കവനംചെയ്യുന്നതു് അദ്ദേഹത്തിനു് അഭിമതമായിരുന്നില്ല. അർത്ഥഗൗരവത്തിലാണു് അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞതു്. രചനയ്ക്കു നിഷ്കർഷക്കുറവുണ്ടു്. ഏതായാലും സമകാലികന്മാരുടെയിടടിൽ “ഗ്രാമത്തിൽക്കവി രാമവർമ്മനൃവര”നു് അഭ്യർഹിതമായ നിലയാണുണ്ടായിരുന്നതു്.
ഒമ്പതാം ശതകത്തിന്റെ അവസാനത്തോടുകൂടി ഉത്സന്നമായ ഭാഷാചമ്പുപ്രസ്ഥാനം ഗ്രാമത്തിൽ കോയിത്തമ്പുരാൻ വീണ്ടും ഉത്ഥാപനം ചെയ്തു. മീനകേതനചരിത്രം എന്ന പേരിൽ ആയില്യം തിരുനാൾ മഹാരാജാവു് ഒരു ഗദ്യകാവ്യം നിർമ്മിച്ചു എന്നും വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്തു് അതു വലിയ കോയിത്തമ്പുരാൻ പരിശോധിച്ചു പ്രസിദ്ധീകരിച്ചു എന്നും മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ആ പുസ്തകം വായിച്ചു് അതിന്റെ ചൂടു് ആറുന്നതിനുമുൻപു് എഴുതിയതാണു് പ്രസ്തുത ചമ്പു. അതിനു ഭാഷാമഞ്ജരിയെന്നും അതിലെ ഓരോ ഭാഗത്തിനും കലികയെന്നും കവി വിശേഷണം ചെയ്തിരിക്കുന്നു. ആകെ അഞ്ചു ഭാഗങ്ങളേ കിട്ടീട്ടുള്ളു. ഗ്രന്ഥം പൂർണ്ണമായെന്നു തോന്നുന്നില്ല. രണ്ടാം കലികയുടെ അവസാനത്തിൽ
എന്നൊരു പദ്യം കാണുന്നു. ഗദ്യങ്ങങ്ങൾ വൃത്തഗന്ധികളായും അല്ലതെയും ഘടിപ്പിച്ചിട്ടുണ്ടു്. വൃത്തഗന്ധിയില്ലാത്ത ഗദ്യസരണി പുനത്തിന്റെ കാലം തുടങ്ങി ബഹിഷ്കരിക്കപ്പെട്ടിരുന്നതു കോയിത്തമ്പുരാൻ വീണ്ടും അങ്ഗീകരിച്ചു. അത്തരത്തിലുള്ള അതിപ്രാചീനങ്ങളായ ചമ്പൂഗദ്യങ്ങൾ അദ്ദേഹം വായിച്ചിരിക്കുവാൻ ഇടയില്ലാത്തതുകൊണ്ടു് ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നാണു് അദ്ദേഹത്തെ വളരെക്കാലത്തേക്കു സഹൃദയന്മാർ കരുതിയിരുന്നതു്.
വിഭിന്നവൃത്തങ്ങളിൽ നൂറ്റിരണ്ടു ശ്ലോകങ്ങൾ അന്തർഭവിക്കുന്ന ഒരു ഖണ്ഡകാവ്യമാണു് കുചേലവൃത്തം. ആരംഭത്തിൽ
എന്ന ശ്ലോകത്തിൽ മൂകാംബികാഭഗവതിയേയും
എന്ന ശ്ലോകത്തിൽ ഗ്രാമത്തിൽ ശ്രീകൃഷ്ണനേയും കവി നമസ്കരിക്കുന്നു.
ചങ്ങനാശ്ശേരി മൂത്ത കോയിത്തമ്പുരാനോടു താൻ വായ്പ വാങ്ങിയിരുന്ന കുറേ ഉറുപ്പിക ഉടനേ മടക്കിത്തരണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് അദ്ദേഹം ഒരിക്കൽ ഒരു അനുചരനെ ഗ്രാമത്തിലേക്കു് അയച്ചു. തൽക്കാലം ഉറുപ്പിക കൈവശമില്ലാതിരുന്നതിനാൽ താഴെ ചേർക്കുന്ന ശ്ലോകമെഴുതി കവി അതിനു പകരമായി കൊടുത്തു.
അതു വായിച്ചുനോക്കി ഉത്തമർണ്ണന്റെ ഭാഗിനേയനായ ചെറുണ്ണികോയിത്തമ്പുരാൻ ആ രീതിയ്ൽ ഒരു കാവ്യം ഉണ്ടാക്കണമെന്നു് അപേക്ഷിക്കുകയും കവി ആ അപേക്ഷയനുസരിച്ചു് അൻപതുശ്ലോകങ്ങൾ അടങ്ങിയ അന്യാപദേശമാല രചിക്കുക്കയും ചെയ്തു. രണ്ടു ശ്ലോകങ്ങൾ ആ ഭാവഗംഭീരമായ കാവ്യത്തിൽനിന്നു് ഉദ്ധരിക്കാം.
ആശിസ്സിനു പാമ്പിന്റെ വിഷപ്പല്ലെന്നും അർത്ഥമുണ്ടു്.
ക്രിസ്തുമതചരിത്രത്തിലെ ഒരു ഇതിവൃത്തത്തെ ആസ്പദമാക്കി ബ്രസീതാ എന്ന പേരിൽ ഒരു നാടകം ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു രവിവർമ്മ കോയിത്തമ്പുരാൻ സ്ഥലത്തെ ചില കത്തോലിക്കാക്രിസ്ത്യാനികളുടെ അഭ്യർത്ഥനയനുസച്ചു് 1074-ാമാണ്ടിടയ്ക്കു രചിക്കുവാൻ ആരംഭിച്ചു. മൂന്നങ്കത്തോളം എഴുതിയപ്പോൾ അദ്ദേഹത്തിനു കായികവും മാനസികവുമായ അസ്വാസ്ഥ്യം നേരിട്ടതിനാൽ ആ ഉദ്യമത്തിൽനിന്നു വിരമിക്കേണ്ടിവന്നു. തന്നിമിത്തം ബാക്കി ഭാഗംകൂടി നിർമ്മിക്കുവാൻ ആ കൃതി കവി ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാന്നയച്ചുകൊടുത്തു. രാമവർമ്മകോയിത്തമ്പുരാൻ ആ മൂന്നങ്കങ്ങളിലും രസസ്ഫൂർത്തിക്കുവേണ്ടി അവിടവിടെ ഏതാനും ചില ശ്ലോകങ്ങൾകൂടി എഴുതിച്ചേർക്കുകയും നാലാമങ്കം ആരംഭിച്ചു് അതിലും സ്വല്പഭാഗം രചിക്കുകയും ചെയ്തു. പിന്നീടു് എന്തു കാരണത്താലോ ആ വ്യവസായം അദ്ദേഹവും തുടർന്നില്ല. താഴെക്കാണുന്ന ശ്ലോകം രസസ്വരൂപനിരൂപണത്തിൽ ‘ലളിതം’ എന്ന ശൃങ്ഗാരചേഷ്ടയ്ക്കു ഉദാഹരണമായി കവി ഘടിപ്പിച്ചിടൂള്ളതു ബ്രസീതാ രണ്ടാമങ്കത്തിലും എടുത്തുചേർത്തിരിക്കുന്നു.
അധോലിഖിതമായ ശ്ലോകം നാലാമങ്കത്തിൽപ്പെട്ടതാണു്.
തമ്പുരാന്റെ കൃതികളിൽ അതിപ്രധാനമായി ഞാൻ ഗണിക്കുന്നതു രസസ്വരൂപനിരൂപണത്തെയാണു്. എ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ 1077-ൽ പ്രസിദ്ധീകരിച്ച ഭാഷാഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിലെ രസപ്രകരണത്തിൽ സഞ്ചാരിഭാവങ്ങൾക്കു് ഉദാഹരണങ്ങളും മറ്റും പ്രസ്തുതകൃതിയിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളതായി കാണുന്നതിനാൽ ആ കൊല്ലത്തിനു മുമ്പാണു് അതിന്റെ രചന എന്നു വ്യക്തമാകുന്നു. കവിയുടെ അലങ്കാരശാസ്ത്രജ്ഞതയ്ക്കും സഹൃദയത്വത്തിനും കവിതാപാടവത്തിനും രസസ്വരൂപനിരൂപണം ഉത്തമനിദർശനമായി പരിലസിക്കുന്നു. തന്റെ കുടുംബത്തെ ചേലക്കലാപത്തിൽനിന്നു രക്ഷിച്ച ധർമ്മരാജാവിന്റെ വിശ്വോത്തരങ്ങളായ അപദാനങ്ങളെയാണു് കവി ഉദാഹരണശ്ലോകങ്ങളിൽ വർണ്ണിക്കുന്നതു്.വിഷയവിവരണത്തിനു ഗദ്യം ഉപയോഗിക്കുന്നു. അതിലെ ശൈലി ആകർഷകമാണു്. താഴെക്കാണുന്ന വാക്യങ്ങൾ പരിശോധിക്കുക.
“രസം ലൗകികമെന്നും അലൗകികമെന്നും രണ്ടുതരത്തിലുണ്ടു്. അവയിൽ ആദ്യത്തേതു കദളിപ്പഴം മുതലായതു തിന്നുമ്പോഴുണ്ടാകുന്ന ആനന്ദംപോലെ താല്ക്കാലികം മാത്രമാകുന്നു. രണ്ടാമത്തേതു സ്ഥിരമാണു്. ആദ്യത്തേതു നായകനിഷ്ഠവും രണ്ടാമത്തേതു സാമാജികനിഷ്ഠവുമാകുന്നു എന്നു ധരിക്കേണ്ടതുണ്ടു്. സാമാജികന്മാരാകട്ടേ ലൗകികന്മാരായ നായികാനായകന്മാരുടെ അനുരാഗികളുടെ അനുമാനംകൊണ്ടു സംസ്കരിക്കപ്പെട്ട സഹൃദയത്വത്തോടുകൂടിവരായിട്ടു നാടകാദികളിലെ ശാബ്ദീകശക്തിനിമിത്തം രാമാദിനായകന്മാരെ പ്രത്യക്ഷന്മാരാക്കി സങ്കല്പിക്കുന്നു. അങ്ങനെ ഭാവന ചെയ്യുന്ന സാമാജികന്മാരുടെ മുന്നിൽ ആ നായകന്മാർ സ്വസ്വരൂപേണ എന്ന പോലെ സ്ഥിതിചെയ്യുന്നു. അതുപോലെതന്നെയാണു് ലൗകികങ്ങളായ രത്യാദികളും സ്ഥായിഭാവങ്ങളായിത്തീരുന്നതു്.” രണ്ടു ശ്ലോകങ്ങൾകൂടി പകർത്തിക്കണിക്കാം.
ഇതിൽ വർഷത്തുവിനേയും ഹേമന്തർത്തുവിനേയും പറ്റിയുള്ള വർണ്ണനമേ കാണുന്നുള്ളൂ. ശേഷം ഭാഗങ്ങൾ നിർമ്മിച്ചിട്ടുള്ളതായി തോന്നുന്നില്ല. ആദ്യത്തേതു ഭാഷയിലും രണ്ടാമത്തേതു സംസ്കൃതത്തിലുമാണു് രചിച്ചിരിക്കുന്നതു്.
കോയിത്തമ്പുരാന്റെ ചില മുക്തകങ്ങൾ പ്രസിദ്ധങ്ങളാണു്.
(വടക്കേ മലയാളത്തിലെ വ്യവഹാരഭാഷയെപ്പറ്റി അവഹേളനം)
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽനിന്ന് ഒരു ശാഖ അരിപ്പാട്ടേക്കു താമസം മാറ്റിയതിനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയും ആ തമ്പുരാട്ടിയുടെ സന്താനങ്ങളും ലക്ഷ്മീപുരത്തുതന്നെ പാർത്തു. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിക്കു ശക്തൻ രവിവർമ്മകോയിത്തമ്പുരാനെന്നും പരപ്പനാട്ടു രാമവർമ്മരാജാവെന്നും പ്രസിദ്ധന്മാരായ രണ്ടു പുത്രന്മാരും അവരുടെ ജ്യേഷ്ഠത്തിയായി ലക്ഷ്മിത്തമ്പുരാട്ടി എന്നൊരു പുത്രിയും ഉണ്ടായിരുന്നു. ആ ലക്ഷ്മിത്തമ്പുരാട്ടിയുടേയും മേക്കാട്ടു നമ്പൂതിരിയുടേയും പുത്രനായി രവിവർമ്മകോയിത്തമ്പുരാൻ 1037 മകരം 17-ാം൹ മകം നക്ഷത്രത്തിൽജനിച്ചു. ‘കുഞ്ഞുണ്ണി’ എന്ന ഓമനപ്പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിനു് ആയില്യം തിരുനാൾ കേരളവർമ്മ കോയിത്തമ്പുരാൻ (ചെറുണ്ണി) എന്നും രാമവർമ്മകോയിത്തമ്പുരാനെന്നും രണ്ടു ജ്യേഷ്ഠന്മാരുണ്ടായിരുന്നു. അവരിൽ കേരളവർമ്മ വ്യാകരണം, ന്യായം, മീമാംസ എന്നീ ശാസ്ത്രങ്ങളിൽ വ്യുൽപന്നനും ഒരു നല്ല സംസ്കൃതത്തിൽ പിന്നോക്കമായിരുന്നില്ല. കേരളവർമ്മ ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാശിയാത്രസംബന്ധിച്ചു മങ്ഗളപ്രാർത്ഥനാശതകം എന്ന പേരിൽ ഒരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ട്. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ എടുത്തു കാണിക്കാം.
കുലഗുരുവായ തിരുവാർപ്പിൽ രാമവാരിയരാണു് രവിവർമ്മകോയിത്തമ്പുരാനെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതു്. പിന്നീടു മൂത്ത ജ്യേഷ്ഠൻ കാവ്യനാടകങ്ങൾ നിഷ്കർഷിച്ചു പ്ഠിപ്പിച്ചു. ഒടുവിൽ മണ്ണടിക്കാരൻ ഒരു ശാസ്ത്രിപ്പോറ്റിയോടു സിദ്ധാന്തകൗമുദിയും അനന്തപുരത്തു മൂത്തകോയിത്തമ്പുരാനോടു് ആയൂർവേദവും ഗ്രഹിച്ചു. അനന്തപുരത്തു മൂത്ത കോയിത്തമ്പുരാന്റേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റേയും മാതൃഷ്വസേയനായിരുന്നു അദ്ദേഹം എന്നു പറയേണ്ടതില്ലല്ലോ. അവരെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തിക്കു് അളവുണ്ടായിരുന്നില്ല. ഒരവസരത്തിൽ മൂത്തകോയിത്തമ്പുരാനെക്കുറിച്ചു്
എന്നും മദനമഞ്ജരീവിലാസം ഭാണത്തിൽ വലിയകോയിത്തമ്പുരാനെക്കുറിച്ചു്
എന്നും പ്രസ്താവിച്ചുകാണുന്നു. ബാല്യം മുതല്ക്കുതന്നെ കഥാനായകൻ ഒരുതരം ത്വഗ്രോഗത്തിനു വശംവദനായിരുന്നു; അതിന്റെ അങ്ഗങ്ങളായി പനിയും മറ്റു ചില ശരീരാസ്വാസ്ഥ്യങ്ങളും അദ്ദേഹത്തെ കൂടെക്കൂടെ ബാധിച്ചുകൊണ്ടിരുന്നു. എങ്കിലും അവയ്ക്കൊന്നും അദ്ദേഹത്തിന്റെ ഉത്സാഹശക്തിയേയോ, ജ്ഞാനസമ്പാദനതൃഷ്ണയേയോ കവിതാവ്യാപാരാസക്തിയേയോ മ്ലാനീഭവിപ്പിക്കുന്നതിനു സാധിച്ചില്ല. യാവജ്ജീവം അദ്ദേഹം ഒരു വിദ്യാർത്ഥിയായിത്തന്നെ കാലയാപനം ചെയ്തു. ജ്യോതിഷത്തിലും ഇംഗ്ലീഷിലും പ്രായോഗികമായ പരിജ്ഞാനം നേടി. 1052-ാമാണ്ടിടയ്ക്കായിരുന്നു ഇംഗ്ലീഷു പഠിച്ചതു്. കാലന്തരത്തിൽ അഷ്ടാവധാനം ചെയ്യുന്നതിനുള്ള ഐകാഗ്ര്യവും അദ്ദേഹത്തിന്നധീനമായിത്തീർന്നു. സമകാലികന്മാരായ സാഹിത്യകാരന്മാർക്കെല്ലാം അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെപ്പറ്റി പ്രകൃഷ്ടമായ ബഹുമാനമാണുണ്ടായിരുന്നതു്.
യൗവനാരംഭത്തിൽത്തന്നെ തന്റെ മാതുലനും അക്കാലത്തു ലക്ഷ്മീപുരത്തെ കാരണവനുമായിരുന്ന ശക്തൻ രവിവർമ്മകോയിത്തമ്പുരാന്റെ ആജ്ഞാനുസാരം ധനാഢ്യമായ സ്വകുടുംബത്തിലെ കാര്യാന്വേഷണഭാരം കൂടി കവിക്കു വഹിക്കേണ്ടതായിവന്നുകൂടി. തന്നിമിത്തം സാഹിത്യരചനയ്ക്കു വിനിയോഗിച്ചിരിയ്ക്കാവുന്ന സമയത്തിൽ ഒരു ഭാഗം നഷ്ടമായി. അങ്ങനെ ഉൽക്കടമായ അനാരോഗ്യത്തിനും ക്ലേശകരമായ കുടുംബഭരണത്തിനും ഇടയ്ക്കു നിന്നുകൊണ്ടാണു് അദ്ദേഹം സരസ്വതീദേവിയെ ഉപാസിച്ചതു്. പ്രൊഫസർ കെ. പരമപിള്ളയുടെ സഹോദരി നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. സഹോദരന്മാർ മൂന്നുപേരും അത്യത്ഭുതമായ സൗഭ്രാത്രം പുലർത്തിപ്പോന്നു. രാമവർമ്മകോയിത്തമ്പുരാനും അദ്ദേഹവും സന്തതസഹചാരികളായിരുന്നു. മൂത്ത ജ്യേഷ്ഠന്റെ നേർക്കു് അവർ അനന്തരവരുടെ രീതിയിലും പെരുമാറി. ഇളയ സഹോദരന്മാർക്കു ചതുരങ്ഗത്തിലും കലശലായ ഭ്രമമുണ്ടായിരുന്നു. ക്രമേണ ശരീരാസ്വാസ്ഥ്യം വർദ്ധിക്കുകയാൽ തിരുവനന്തപുരത്തു താമസിച്ചു ചികിത്സ നടത്തിയെങ്കിലും അതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമുണ്ടായില്ല. ഒടുവിൽ അതു് ഉദരരോഗാത്തിൽ കലാശിക്കുകയും 1075 ഇടവം 5-ാംനു ആ കവിപുങ്ഗവൻ പ്രപഞ്ചരങ്ഗത്തിൽനിന്നു തിരോധാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യപരമാണുക്കളിൽ ഒരുവനാണു് ഈ ഗ്രന്ഥകാരൻ. മഹാനുഭാവനായ ആ ഗുരുനാഥന്റെ ശിക്ഷാസാമാർത്ഥ്യവും അനുഗ്രഹവിശേഷവും നിമിത്തമാണു് ഇവന്നുംകൂടി ഒരെളിയ സാഹിത്യകാരനാകുവാൻ സാധിച്ചതു്.
രവിവർമ്മകോയിത്തമ്പുരാനു ബാല്യം മുതല്ക്കുതന്നെ കവനകലയിൽ അസാമാന്യമായ വാസനയും അവിച്ഛിന്നമായ അഭ്യാസവുമുണ്ടായിരുന്നു. ബാല്യത്തിൽ വലിയ കോയിത്തമ്പുരാനെയും ജ്യേഷ്ഠനേയും അനുകരിച്ചു സംസ്കൃതകവികൾ രചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു കാലക്രമത്തിൽ കറുത്തപാറ ദാമോദരൻനമ്പൂരിയും, ഗ്രാമത്തിൽ രാമവർമ്മത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും സുഹൃത്തുക്കളും ഉപദേശകന്മാരുമായി; അപ്പോളാണു് അവരോടൊപ്പം ഭാഷാകാവ്യങ്ങൾ നിർമ്മിക്കുവാൻ ഉത്സാഹം തോന്നിയതു്. വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളവും മഴമങ്ഗലത്തിന്റെ നൈഷധവും കൊടിയവിരഹംചമ്പുവും വായിച്ചപ്പോൾ ആ ഉത്സാഹം ദ്വിഗുണീഭവിച്ചു. കേവലം ഫലിതപ്രധാനവും അർത്ഥചമൽക്കാരവിരളവുമായ വെണ്മണിപ്രസ്ഥാനത്തിൽ അദ്ദേഹത്തിനു് അധികമൊന്നും ആഭിമുഖ്യമുണ്ടായിരുന്നില്ല. അതിലെ പദവിന്യാസരീതിമാത്രം അദ്ദേഹം അങ്ഗീകരിക്കുവാൻ ശ്രമിച്ചു. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിത പല അംശങ്ങളിലും വെണ്മണിമഹന്റേതിന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു. അതുകൊണ്ടും അദ്ദേഹത്തിനു തൃപ്തിവന്നില്ല. ഗ്രാമത്തിൽ കോയിത്തമ്പുരാൻ അർത്ഥത്തിൽ വേണ്ട നിഷ്കർഷയുണ്ടായിരുന്നുവെങ്കിലും പദഘടനാപാടവം പ്രശംസനീയമായിരുന്നില്ല. ശബ്ദത്തിലും അർത്ഥത്തിലും ഒന്നുപോലെ ശ്രദ്ധ പതിപ്പിച്ചുവേണം ഭഷാകാവ്യങ്ങൾ രചിക്കുവാൻ എന്നു കോയിത്തമ്പുരാൻ തീർച്ചപ്പെടുത്തി. അത്തരത്തിലുള്ള ആധുനികഭാഷാപ്രബന്ധങ്ങളുടെ ഉപജ്ഞാതാവായി അദ്ദേഹത്തെ പരിഗണിക്കുന്നതിൽ അനൗചിത്യമുണ്ടെന്നു തോന്നുന്നില്ല. ഭാഷാശ്ലേഷപ്രയോഗത്തിൽമാത്രമേ അദ്ദേഹം ഗ്രാമത്തിൽ കോയിത്തമ്പുരാനെ അനുകരിച്ചുള്ളു.
സംസ്കൃതത്തിൽ (1) പൂതനാമോക്ഷം ചമ്പു, (2) ലളിതാംഭാദണ്ഡകം, (3) നക്ഷത്രമാലാ സ്തോത്രം, (4) കാത്യായന്യഷ്ടകം എന്നീ നാലും, ഭാഷയിൽ (5) ഉഷാകല്യാണം ചമ്പു, (6) ഗൗരീപരിണയം ചമ്പു, (7) മദനമഞ്ജരീവിലാസം ഭാണം, (8) കവിസഭാരഞ്ജനം നാടകം, (9) ബ്രസീതാനാടകം-ആദ്യത്തെ മൂന്നങ്കങ്ങൾ, (10) ചന്ദ്രഗുപ്തവിജയം നാടകം, (11) ആര്യാശതകം, (12) ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു്, (13) ഒരു താലോലംപാട്ടു്, (14) അംബാഷ്ടകം, (15) പാലാഴിമഥനം, (16) ചില ശൃങ്ഗാരശ്ലോകങ്ങൾ, (17) തുലാഭാരശ്ലോകങ്ങൾ, (18) ശ്രീമൂലവിലാസം, (19) കാദംബരീകഥാസാരം ഗദ്യം എന്നിങ്ങനെ പതിനഞ്ചും കൃതികൾ രവിവർമ്മകവി രചിച്ചിട്ടുണ്ടു്. പല നല്ല മുക്തകങ്ങളുടെ പ്രണേതാവെന്ന നിലയിലും അദ്ദേഹം ശാശ്വതമായ യശസ്സു സമാർജ്ജിക്കുകയുണ്ടായി. അഷ്ടാങ്ഗഹൃദയത്തിനു സംസ്കൃതത്തിലും ഭാഷയിലുമായി ഒരു വ്യാഖ്യാനം തുടങ്ങിവെച്ചതേയുള്ളു. ഇവയിൽ ചന്ദ്രഗുപ്തവിജയം നാടകം, ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു്, ലളിതാംബികാദണ്ഡകം, നക്ഷത്രമാലാസ്തോത്രം എന്നീ കൃതികൾ കണ്ടുകിട്ടീട്ടില്ല. പാലാഴിമഥനം ഇരുപത്തിരണ്ടു ശ്ലോകങ്ങൾമാത്രമുള്ള ഒരു ചെറിയ കവിതയാണു്. താലോലംപാട്ടു് ഒരു മരുമകളുടെ രക്ഷയ്ക്കായി വൈകുണ്ഠപുരത്തപ്പനോടു കവി ചെയ്യുന്ന പ്രാർത്ഥനയാകുന്നു.
എന്ന് ആ പാട്ടു് ആരംഭിക്കുന്നു. 1067-ാമാണ്ടു ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ തുലാഭാരമഹോത്സവത്തിൽ കവി അടിയറവച്ചതാണു് തുലാഭാരശ്ലോകങ്ങൾ. കാദംബരിയിലെ ഇതിവൃത്തം വളരെ സംക്ഷേപിച്ചു കാദംബരീകഥാസാരം എഴുതി. അതു് ഒരു അപൂർണ്ണകൃതിയാകുന്നു. മറ്റു ഗ്രന്ഥങ്ങളെപ്പറ്റി സ്വല്പം ഉപന്യാസിക്കാം.
1060-ാമാണ്ടിടയ്ക്ക് എഴുതിയ പ്രസ്തുതചമ്പുവാണു് തമ്പുരാന്റെ പ്രഥമകൃതി. അതിനു മുൻപുതന്നെ ജ്യേഷ്ഠൻ കേരളവർമ്മകോയിത്തമ്പുരാൻ രചിച്ച വേദാക്ഷരമാലയിൽ അദ്ദേഹവും ചില ശ്ലോകങ്ങൾ നിർമ്മിച്ചു ചേർത്തിട്ടുണ്ടു്. അവയിൽ ഒന്നാണു് ചുവടെ കാണുന്നതു്.
നമ്മുടെ കവിക്കു ഭാഷാകവിതപോലെ തന്നെ സംസ്കൃത കവിതയും സ്വയമേവാഗതയായിരുന്നു. മേല്പത്തൂർ ഭട്ടതിരിയുടെ ചമ്പുക്കളിൽ അദ്ദേഹത്തിനു ബാല്യത്തിൽത്തന്നെ തോന്നിയിരുന്ന ആദരാതിശയമാണു് പൂതനാമോക്ഷം രചിക്കുവാൻ പ്രേരകമായിത്തീർന്നതു്. മൂന്നു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം. ശ്രീകൃഷ്ണാവതാരത്തിൽ ദേവന്മാരുടെ ആനന്ദം:
വസുദേവന്റെ പുത്രമുഖദർശനം:
പൂതന ഗോവർദ്ധനപർവതം കാണുന്നതു്:
“ജയ ജയ ജഗദംബ! ലോലംബമാലാമലശ്യാമള ശ്രീമദങ്ഗപ്രഭാപുരസംപൂരിതാശേഷദിങ്മണ്ഡലേ! പാദസംസേവനാസക്തദേവാംഗനാമണ്ഡലേ!” ഇത്യാദി.
“അസ്തു കാത്യായനീ മുദേ” എന്നു് ഓരോ ശ്ലോകത്തിലേയും ആദ്യത്തെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചാൽ കാണാവുന്ന എട്ടു വസന്തതിലകപദ്യങ്ങൾ അടങ്ങിയ ഒരു ചെറിയ സ്തോത്രമാണു് കാത്യായന്യഷ്ടകം. കവി തന്റെ ഇഷ്ട്ദേവതയായ കുമാരനല്ലൂർ കാത്യായനീദേവിയെ അതിൽ സ്തുതിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം.
187 പദ്യങ്ങളും 16 ഗദ്യങ്ങളും ഉൽക്കൊള്ളുന്ന ഉഷാകല്യാണത്തിനു മാർഗനിർദ്ദേശം ചെയ്തതു ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ മീനകേതനചരിത്രമാണെങ്കിലും അതിനെക്കാൾ എന്നു വേണ്ട, ആധുനികകാലത്തെ മറ്റേതു ഭാഷാചമ്പുവിനേയുംകാൾ പതിന്മടങ്ങു ഗുണഭൂയിഷ്ഠമാണതു്. ശൃംഗാരരസത്തിന്റെയും വീരരസത്തിന്റെയും സമഞ്ജസമായ സമ്മേളനംകൊണ്ടും ശബ്ദാർത്ഥനിഷ്ഠങ്ങളായ സകലകാവ്യഗുണങ്ങളുടേയും സമഗ്രമായ സമ്പത്തികൊണ്ടും സവിശേഷം പ്രശോഭിക്കുന്ന ഒരു കാവ്യമാണു് ഉഷാകല്യാണം എന്നു സങ്കോചംകൂടാതെ സമർത്ഥിക്കാം. ഗദ്യങ്ങളിൽ ഒന്നിനുമാത്രമേ ഗാനഗന്ധിത്വമുള്ളു. ചില ശ്ലോകങ്ങൾ പരിശോധിക്കുക.
ഉഷയുടെ നവയൗവനം:
അനിരുദ്ധനെ കൊണ്ടുചെന്നിട്ടു ചിത്രലേഖ ഉഷയോടു്:
ശ്രീകൃഷ്ണന്റെ പുറപ്പാടു്:
ആര്യാശതകം കുമാരനല്ലൂർ ഭഗവതിയെപ്പറ്റി കേശാദിപാദവർണ്ണനം ഉൾക്കൊള്ളിച്ചു തമ്പുരാൻ ഗീതിവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രരത്നമാകുന്നു. ഉഷാ കല്യാണത്തിന്റെ മുദ്രാപണത്തിനായി കവി ഒരുമ്പെട്ടപ്പോൾ ആദ്യമായി അച്ചടിപ്പിയ്ക്കുന്ന കൃതി ഈശ്വരസ്തോത്രമായിരിക്കണമെന്നു മൂത്ത ജ്യേഷ്ഠൻ അനുശാസിച്ചതിനാൽ ഒരു ദിവസം രാത്രിയിൽ മൂന്നു മണിക്കൂർകൊണ്ടു് എഴുതിത്തീർത്തതാണു്. ആ കാവ്യത്തിന്റെ രീതി അടിയിൽ ചേർക്കുന്ന ശ്ലോകങ്ങളിൽ നിന്നു ഗ്രഹിക്കാവുന്നതാണു്.
തമ്പുരാന്റെ ഗൗരീപരിണയ ചമ്പു അപൂർണ്ണമാണു്. കുമാരസംഭവം അഞ്ചുമുതൽ ഏഴുവരെയുള്ള സർഗ്ഗങ്ങളിലെ കഥ അതിൽ പ്രതിപാദിയ്ക്കണമെന്നാണു് കവി ഉദ്ദേശിച്ചിരുന്നതെങ്കിലും 97 പദ്യങ്ങളും 6 ഗദ്യങ്ങളും ഘടിപ്പിച്ചിട്ടുള്ള ഒന്നാം സ്തബകത്തിൽ നിറുത്തി അഞ്ചാം സർഗ്ഗത്തിലെ കഥമാത്രം വിവരിച്ചിരിക്കുന്നു. രണ്ടാം സ്തബകം ആരംഭിച്ചില്ല. കാളിദാസന്റെ ആശയങ്ങൾ പലതും സ്വായത്തമാക്കി രചിച്ചിരിക്കുന്ന പ്രസ്തുതകൃതിക്കു് ഉഷാകല്യാണത്തിന്റെ മാധുര്യമില്ല. രണ്ടു ശ്ലോകങ്ങൾ എടുത്തുചേർക്കാം.
ഈ കാവ്യത്തിനു ശ്രീമൂലരാജസ്തവമെന്നും പേരുണ്ടു്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിൽ കവിക്കു ഗാഢമായ ഭക്തിയുണ്ടായിരുന്നു. അവിടത്തേക്കു് അദ്ദേഹം ഒരവസരത്തിൽ സമർപ്പിച്ചതാണു്,
ശ്രീമൂലവിലാസം എന്നു സുപ്രസിദ്ധമായ ഈ ശ്ലോകം. വിഭിന്ന വൃത്തങ്ങളിൽ പത്തു ദശകങ്ങളായി നിർമ്മിക്കണമെന്നായിരുന്നു തമ്പുരാന്റെ അഭിസന്ധിയെങ്കിലും അതു സാധിച്ചില്ല. നാലു ദശകങ്ങളേ തീർന്നുള്ളു. ദ്വിതീയദശകം ഇങ്ങനെ ആരംഭിക്കുന്നു:
ദ്രുതവിളംബിതവൃത്തത്തിൽ യമകപ്രാസം ഘടിപ്പിച്ചു രചിച്ചിട്ടുള്ള ഒരു കൃതിയാണു് അംബാഷ്ടകം. 1070-ാമാണ്ടു ചിങ്ങത്തിലോ മറ്റോ ആയിരുന്നു അതിന്റെ നിർമ്മിതി. “ഉരുതരജ്വരപീഡിതനാകയാ,ലൊരു ദിനം രവിവർമ്മനൃപാലകൻ ഗിരിസുതാർച്ചനയായ്” കൃതി ചെയ്തതാണു് ആ കീർത്തനമെന്നു കവി പറയുന്നുണ്ടു്.
എന്നതു് അതിലെ ഒരു ശ്ലോകമാണു്.
വളരെ നിഷ്കർഷിച്ചെഴുതിയ പ്രസ്തുത ഭാണവും പൂർത്തിയായിട്ടില്ല. രണ്ടു ശ്ലോകങ്ങൾകൊണ്ടു മാതിരി മനസ്സിലാക്കാം.
1067-ാമാണ്ടു വൃശ്ചികമാസത്തിൽ കോട്ടയത്തുവെച്ചു നടന്ന കവിസമാജത്തെ വിഷയീകരിച്ചു കവി നിർമ്മിച്ചിട്ടുള്ളതാണു് അഞ്ചങ്കംകൊണ്ടു പൂർണ്ണമാകുന്ന പ്രസ്തുത നാടകം. 1065 മുതൽ 1075 വരെയുള്ള പത്തു കൊല്ലങ്ങൾക്കിടയിൽ ഭാഷയിൽ നിരവധി നാടകങ്ങൾ പ്രകാശിതങ്ങളായി എങ്കിലും അവയിൽ സ്വകപോലകല്പിതങ്ങളായ ഇതിവൃത്തങ്ങളാൽ ശോഭിക്കുന്നവ വളരെ വിരളങ്ങളും അവയിൽത്തന്നെ ഗുണോത്തരങ്ങളായുള്ളവ അത്യന്തം വിരളങ്ങളുമാണു്. കവിസഭാരഞ്ജനത്തിന്നു പല അഭിനന്ദനീയങ്ങളായ വൈശിഷ്ട്യങ്ങളുമുണ്ടു്. ഒന്നാമതു ആ നാടകം ഇതിഹാസപുരാണങ്ങളെ ആശ്രയിക്കുന്നില്ല. രണ്ടാമതു നാടകീയമായ പ്രതിപാദനത്തിനു വഴങ്ങിക്കൊടുക്കാത്ത ഒരു സാധാരണസംഭവത്തെ വിഷയീകരിക്കുന്നു. മൂന്നാമതു പദ്യത്തിലും ഗദ്യത്തിലുമുള്ള സംഭാഷണം കഴിവുള്ളിടത്തോളം അതാതു പാത്രങ്ങളുടെ കവിതാരീതിയിൽത്തന്നെ രചിക്കുന്നു. നാലാമതു കവിയും ആ കൂട്ടത്തിൽ ഒരു പാത്രമാണു്. അത്തരത്തിലൊരു നാടകം മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടെന്നു തോന്നുന്നില്ല. 1067-ൽത്തന്നെയാണു് പ്രസ്തുതകൃതിയുടേയും നിർമ്മിതി. അതിനു കവിസഭാരഞ്ജനഭാഷ്യം എന്ന പേരിൽ ഒരു മണ്ഡനോപന്യാസം ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ രചിച്ചിട്ടുണ്ടു്. നാടകത്തിലെ അങ്ഗിയായ രസം വീരമാണെന്നും വീരരസത്തിനു അനേകം വകഭേദങ്ങളുള്ളതിൽ ആരംഭവീരമെന്നോ കാര്യവീരംഭമെന്നോ അതിനെ വ്യപദേശിക്കാമെന്നും ആ മഹാപണ്ഡിതൻ സമർത്ഥിച്ചിരിക്കുന്നു. കണ്ടത്തിൽ വറുഗീസ്മാപ്പിളയാണു് നായകൻ. വില്വട്ടത്തു രാഘവൻനമ്പിയാരാണു് ഫലിതം പൊട്ടിച്ചു് അംഗമായ ഹാസ്യരസം ഉത്ഥാപനംചെയ്യുന്നതു്. അവർക്കുപുറമേ കുമാരമങ്ഗലത്തു നീലകണ്ഠൻനമ്പൂതിരിപ്പാട്, മറിയപ്പള്ളി വലിയകോയിത്തമ്പുരാൻ, നിധിയിരിക്കൽ മാണിക്കത്തനാർ, കൊട്ടാരത്തിൽ ശങ്കുണ്ണി, പന്തളം കൃഷ്ണവാരിയർ, വയക്കര മൂസ്സത്, കുഞ്ഞിക്കുട്ടൻതമ്പുരാൻ, വെണ്മണി മഹൻ, ഏ.ആർ. രാജരാജവർമ്മ, ചങ്ങനാശ്ശേരി രാമവർമ്മ കോയിത്തമ്പുരാൻ ബി.ഏ., മാവേലിക്കര രവിവർമ്മത്തമ്പുരാൻ എം.ഏ. മുതലായവരും ആ നാടകത്തിലെ പാത്രങ്ങളാണു്. രണ്ടു ശ്ലോകങ്ങൾ പകർത്തുന്നു.
ഇതിൽ ശ്ലേഷപ്രയോഗംകൊണ്ടു ലഭിക്കുന്ന അർത്ഥചാതുര്യം ആലോചനാമൃതംതന്നെ. അടുത്ത ശ്ലോകം വെണ്മണി മഹന്റെ മുഖത്തുനിന്നു പുറപ്പെടുന്ന രീതിയിൽ കവി നിർമ്മിച്ചിട്ടുള്ളതാണു്.
ഈ ശ്ലോകത്തിനു നല്ല തന്മയത്വമുണ്ടു്.
ബ്രസീതാനാടകത്തിന്റെ ഉത്ഭവത്തിനും മറ്റുമുള്ള കാരണങ്ങളെപ്പറ്റി മുൻപു പ്രസ്താവിച്ചുകഴിഞ്ഞു. തമ്പുരാൻ രചിച്ച ഭാഗത്തിൽനിന്നു് ഒരു ശ്ലോകംമാത്രം എടുത്തു ചേർക്കാം.
ഇവ തിരുവനന്തപുരത്തു ചികിത്സയിൽ താമസിക്കുമ്പോൾ എഴുതിയതാണു്. പതിനാറു ശ്ലോകങ്ങളേ കിട്ടീട്ടുള്ളു. ഗ്രന്ഥം മുഴുവനായിട്ടില്ല. രണ്ടു ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
ഇക്കൂട്ടത്തിൽപ്പെട്ട ചില ശ്ലോകങ്ങൾ ഭാണത്തിലും കാണ്മാനുണ്ടു്.
ചുവടേ ചേർക്കുന്ന മുക്തകം സുപ്രസിദ്ധവും കവിയുടെ മനോധർമ്മപ്രസരത്തിനു് ഒരുത്തമനിദർശനവുമാകുന്നു.
എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാൻ 1028-ാമാണ്ടു കുംഭമാസത്തിൽ കാർത്തിക നക്ഷത്രത്തിൽ ജനിച്ചു. പിതാവു് മലബാർ വേപ്പൂർക്കോവിലകത്തെ ഒരു ശാഖയായ വടക്കേമഠം രാജരാജവർമ്മവലിയകോയിത്തമ്പുരാനും മാതാവു് എണ്ണ്യ്ക്കാട്ടു കൊട്ടാരത്തിലെ മഹാപ്രഭത്തമ്പുരാട്ടിയുമായിരുന്നു. കുഞ്ഞാരു എന്ന ഓമനപ്പേരിലാണു് ചരിത്രനായകനെ കേരളീയർ അറിയുന്നതു്. സംസ്കൃതത്തിൽ ബാലപാഠങ്ങൾ കുട്ടമ്പേരൂർ കുഞ്ഞുവാരിയറിനിന്നു പഠിച്ചതിനുമേൽ അമ്മാവനും ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ ഗുരുനാഥനുമായ എണ്ണയ്ക്കാട്ടു കൊച്ചനുജൻ എന്ന കേരളവർമ്മത്തമ്പുരാനോടും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ രാമവർമ്മത്തമ്പുരാനോടും കാവ്യനാടകാലങ്കാരങ്ങൾ അഭ്യസിച്ചു. രാമവർമ്മത്തമ്പുരാൻ കൊച്ചനുജന്റേയും ഗുരുവായിരുന്നു. തദനന്തരം കേരളവർമ്മ കോയിത്തമ്പുരാന്റെ അന്തേവാസിയായി തിരുവനന്തപുരത്തും അരിപ്പാട്ടും താമസിച്ചു വ്യാകരണവും ഇംഗ്ലീഷും പഠിച്ചതിനുപുറമേ അനന്തപുരത്തു രാജരാജവർമ്മ മൂത്ത കോയിത്തമ്പുരാന്റെ അടുക്കൽനിന്നു് ആയുർവേദവും വയ്ക്കത്തു മഠം നമ്പൂരിയിൽനിന്നു തച്ചുശാസ്ത്രവും മൈസൂർ ശൃങ്ഗേരിമഠത്തിലെ സുബ്രഹ്മണ്യശാസ്ത്രികളെ കൊട്ടാരത്തിൽ വരുത്തി അദ്ദേഹത്തോടു് തർക്കശാസ്ത്രവും ഗ്രഹിച്ചു് അക്കാലത്തെ ഒരു വിദ്വൽപ്രമുഖനെന്ന കീർത്തി സമാർജ്ജിച്ചു. സങ്ഗീതകലയിലും ജ്യോതിശാസ്ത്രത്തിലും കൂടി അദ്ദേഹത്തിനു് അഭിനിവേശമുണ്ടായിരുന്നു. നല്ല ഒരദ്ധ്യാപകന്റേയും വാഗ്മിയുടേയും നിലയിലും ഉയർന്ന ഒരു സ്ഥാനം സമ്പാദിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രഥമഗണനീയൻ പരവൂർ കെ. സി. കേശവപിള്ളയാണു്. പരവൂർ പടിഞ്ഞാറേവീട്ടിൽ ലക്ഷ്മിഅമ്മയാണു് ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ സഹോദരി കല്യാണിഅമ്മയെ കെ.സി.യും പരിഗ്രഹിച്ചു. സ്വദേശത്തു ഹൈക്കോടതി ജഡ്ജി കെ.ജി. പരമേശ്വരമേനോന്റെ സഹോദരി ജാനകിയമ്മയും അദ്ദേഹത്തിന്റെ സഹധർമ്മിണിയായിരുന്നു. കേശവപിള്ളയ്ക്കു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അദ്ദേഹത്തിൽനിന്നു പഠിക്കുവാൻ ഇടവന്നതു് ആ ബന്ധം നിമിത്തമാണു്. ഒടുവിൽ തിരുവനന്തപുരത്തു രുക്‍മിണിഅമ്മ എന്നൊരു യുവതിയേയും പരിഗ്രഹിക്കുകയുണ്ടായി. രാജരാജവർമ്മത്തമ്പുരാൻ 1092-ാമാണ്ടു മിഥുനമാസം 22-ാംനു യശശ്ശരീരനായി.
രാജരാജവർമ്മത്തമ്പുരാൻസംസ്കൃതത്തിൽ (1) കൃഷ്ണകേശാദിപാദസ്തവം, (2) ലക്ഷണാസ്വയംവരം ചമ്പു, (3) വൈയാകരണ സിദ്ധാന്തസംഗ്രഹം, (4) ശ്രീമൂലകാപദാനസ്തവം എന്നീ കൃതികളും, ഭാഷയിൽ (5) അലങ്കാരദീപിക, (6) രുക്‍മിണീസ്വയംവരം നാടകം, (7) സ്വപ്നവാസവദത്തം നാടകം (തർജ്ജമ), (8) മേഘസന്ദേശം (തർജ്ജമ), (9) വിരൂപാക്ഷപഞ്ചാശിക (തർജ്ജമ), ഈ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്. ഇവയിൽ പ്രധാനങ്ങളായി പരിഗണിക്കേണ്ടതു വൈയാകരണസിദ്ധാന്തസംഗ്രഹത്തേയും അലങ്കാരദീപികയേയുമാണു്. സ്വപ്നവാസവദത്തവും വിരൂപാക്ഷപഞ്ചാശികയും ഒടുവിലത്തെ കൃതികളാണു്. തമ്പുരാന്റെ സംസ്കൃതകവികൾക്കേ ആസ്വാദ്യതയുള്ളു. ഭാഷാകൃതികളിൽ അലങ്കാരദീപികയൊഴികെ മറ്റുള്ളവ പ്രായേണ ഗുണവികലങ്ങളാണു്. രുക്‍മിണീസ്വയംവരം ഞാൻ വായിച്ചിട്ടില്ല.
സിദ്ധാന്തകൗമുദി മുഴുവൻ സംസ്കൃതത്തിൽ അനുഷ്ടുപ്പുശ്ലോകങ്ങളായി സങ്ഗ്രഹിച്ചിരിക്കുന്ന ഈ കൃതി ഏറ്റവും വിശിഷ്ടവും തമ്പുരാന്റെ വ്യാകരണപാണ്ഡിത്യത്തിനു മകടോദാഹരണവുമാകുന്നു. ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്നവയാണു് അധോലിഖിതങ്ങളായ ശ്ലോകങ്ങൾ.
ഈ ശ്ലോകങ്ങളിൽ കവിയുടെ ജീവിതചരിത്രത്തിലെ പല സംഭവങ്ങളും പ്രസ്താവിച്ചുകാണുന്നു. പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പ്രേരിപ്പിച്ചതു വലിയ കോയിത്തമ്പുരാനായിരുന്നുവെന്നു ചുവടേ ചേർക്കുന്ന വന്ദനശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു.
എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ആരംഭം.
ശങ്കരഭഗവൽപാദരുടെ വിഷ്ണു്പാദാദികേശാന്തസ്തോത്രത്തെ അനുകരിച്ചും ഉപജീവിച്ചും സ്രഗ്ദ്ധരാവൃത്തഘടിതങ്ങളായ 45 ശ്ലോകങ്ങളിൽ തമ്പുരാൻ രചിച്ചിട്ടുള്ള ഒരു സ്തുതിയാണു് പ്രസ്തുതകൃതി. അതിനു ശബ്ദാർത്ഥസൗന്ദര്യം ധാരാളമുണ്ടു്. ഒരു ശ്ലോകം പകർത്തിക്കാണിക്കാം.
പ്രസ്തുത ചമ്പു പൊതിയിൽ നാരായണൻചാക്കിയാർക്കു കഥാപ്രവചനത്തിനുവേണ്ടി എഴുതിക്കൊടുത്തതാണു്. അതിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം.
അർത്ഥാലങ്കാരങ്ങളെ ലക്ഷ്യലക്ഷണങ്ങൾ പ്രദർശിപ്പിച്ചു വിവരിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണു് അലങ്കാരദീപിക. കവലയാനന്ദത്തിലെ 100 അലങ്കാരങ്ങളേയും സ്വീകരിച്ചിട്ടുണ്ടു്. കാരികകൊണ്ടു ലക്ഷണവും ഉദാഹരണവും കാണിക്കയും വ്യാഖ്യാനംകൊണ്ടു അവയുടെ അർത്ഥം വിസ്തരിക്കുകയും ചെയ്യുന്നു. ഓരോ അലങ്കാരത്തിനും രണ്ടാമത്തെ ഉദാഹരണശ്ലോകം രചിച്ചിട്ടുള്ളതു പ്രായേണ വലിയ വൃത്തങ്ങളിലാണു്.
ശ്രീകൃഷ്ണപരങ്ങളാണു് എല്ലാ ഉദാഹരണങ്ങളും. തമ്പുരാൻ ഒരു മികച്ച കൃഷ്ണഭക്തനായിരുന്നു.
കാശ്മീരത്തിൽ പ്രസിദ്ധമായ പ്രത്യഭിജ്ഞാദർശനമാണു് മൂലഗ്രന്ഥത്തിലെ വിഷയം. അതിലെ “ദേഹേ സ്ഥിതയാ യദ്വൽ” എന്ന ശ്ലോകം കവി ഇങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
“ഛന്നോപാന്തഃ” ഇത്യാദി ശ്ലോകത്തിന്റെ ഭാഷാനുവാദമാണു് താഴെ കാണുന്നതു്.
വലിയ കോയിത്തമ്പുരാനോടു സംസ്കൃതം പഠിച്ചുകൊണ്ടിരുന്നപ്പോൾ കൊച്ചനുജൻതമ്പുരാന്റെ ഒരു ശിഷ്യൻ “പീതാ കിയന്മാത്രമഹോ വിഭക്തിഃ?” എന്നു ചോദിച്ചതിനു കവി നല്കിയ ഉത്തരമാണു് ചുവടേ കുറിക്കുന്നതു്.
തകഴിയിൽ ശാസ്താവിനെക്കുറിച്ചുണ്ടാക്കിയ ഒരു ശ്ലോകംകൂടി പകർത്താം.
ടിപ്പുവിന്റെ ആക്രമണകാലത്തു വടക്കൻകോട്ടയത്തെ രാജവംശവും തിരുവിതാംകൂറിലേക്കു് ഓടിപ്പോരിപ്പോരികയും ധർമ്മരാജാവു് ആ വംശത്തെ ചങ്ങനാശ്ശേരിത്താലൂക്കിൽ വാഴപ്പള്ളിയിൽ ഒരു സ്ഥലത്തു താമസിപ്പിക്കുകയുംചെയ്തു. അവർ താമസിച്ച ഗൃഹം കോട്ടയത്തുമഠം എന്ന പേരിൽ അറിയപ്പെടുന്നു. മലബാറിൽ സമാധാനം പുനഃസ്ഥാപിതമായപ്പോൾ അവരിൽ ഒരു ശാഖയൊഴിച്ചു ബാക്കിയുള്ളവരെല്ലാം അങ്ങോട്ടേക്കു തിരിയെപ്പോയി. ആ ശാഖക്കാർമാത്രം കോട്ടയത്തുമഠത്തിൽ താമസിച്ചു. ആ മഠത്തിലെ കുഞ്ഞുലക്ഷ്മിയമ്മത്തമ്പുരാട്ടിയുടേയും കിടങ്ങൂർ ചെറുശ്ശേരി നമ്പൂരിയുടേയും പുത്രനായി കേരളവർമ്മത്തമ്പുരാൻ 1028-ാമാണ്ടു മേടമാസത്തിൽ അനിഴംനക്ഷത്രത്തിൽ ജനിച്ചു. തിരുവല്ലാ ശങ്കരവാരിയരോടാണു് അദ്ദേഹം സംസ്കൃതം അഭ്യസിച്ചതു്.ചില അവസരങ്ങളിൽ മൂലകുടുംബമായ കോട്ടയം കിഴക്കേക്കോവിലകത്തേക്കു പോകുകയും അവിടെവെച്ചു് ഒരവസരത്തിൽ ഇരുവനാട്ടു ചന്ത്രോത്തു നമ്പിയാരുടെ മരുമകളെ സംബന്ധംചെയ്കയും ചെയ്തു. പിന്നീടു വാഴപ്പള്ളി തൂമ്പായിവീട്ടിലും ഒരു യുവതിയെ പരിഗ്രഹിച്ചു. 1053-ൽ ദൂതവാക്യം ആട്ടക്കഥ നിർമ്മിച്ചു. 1063-ാമാണ്ടു ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ശക്തൻ രവിവർമ്മകോയിത്തമ്പുരാൻ ആഘോഷിച്ച മാതാവിന്റെ മാസമടിയന്തിരത്തെ അവഹേളനം ചെയ്തു ‘രവിവർമ്മചരിതം ശീതങ്കൻതുള്ളൽ’ എന്ന പേരിൽ ഒരു ദുഷ്കൃതി രചിച്ചു. ആ പാപത്തിനു് ഒരു പരിഹാരമെന്ന മട്ടിൽ അതിൽത്തന്നെ കുചേലകഥകൂടി അന്തർഭവിപ്പിക്കുകയും ചെയ്തു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ തുലാപുരുഷദാനത്തെപ്പറ്റി സംസ്കൃതത്തിൽ “രാജാ ചിരം ജയതു വഞ്ചിമഹീമഹേന്ദ്രഃ” എന്നു് ഓരോ ശ്ലോകവും അവസാനിക്കുന്ന ഒരു സംസ്കൃതകൃതി എഴുതി അടിയറവച്ചു. 1068-ൽ കോട്ടയം രാജസ്വരൂപത്തിൽ മൂപ്പു കിട്ടുകയാൽ വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചു. അതിനുമേൽ ഒന്നും എഴുതിയില്ല. പതിന്നാലു വർഷത്തെ കുടുംബഭരണത്തിനുശേഷം 1082-ാമാണ്ടു മിഥുനമാസം 14-ാംനു ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തോടുകൂടി കോട്ടയത്തുമഠത്തിൽ താമസിച്ചിരുന്ന ശാഖ കുറ്റിയറ്റുപോയി. സാമാന്യം നല്ല ഒരു കവിയായി അദ്ദേഹത്തെ സമകാലികന്മാർ ഗണിച്ചിരുന്നു.
(1) ദൂതവാക്യം ആട്ടക്കഥ, (2) കുചേലകഥ കൂടിയുള്ള രവിവർമ്മചരിതം ശീതങ്കൻതുള്ളൽ, (3) തുലാഭാരവർണ്ണനം എന്നിവയാണു് അദ്ദേഹത്തിന്റെ കൃതികൾ എന്നു പറഞ്ഞുവല്ലോ. ദൂതവാക്യത്തിൽനിന്നു് ഒരു ശ്ലോകം താഴെച്ചേർക്കുന്നു.
അടുത്ത ശ്ലോകം തുലാഭാരവർണ്ണനത്തിലുള്ളതാണു്.
കുചേലകഥ തുള്ളലിൽനിന്നുകൂടി ചില വരികൾ ഉദ്ധരിക്കാം.
ആദ്യത്തെ വരി രാമപുരത്തുവാരിയരുടെ ശൈലി സ്വായത്തമാക്കിയതാണു്.
പണ്ടൊരിക്കൽ ഒരു തെക്കുംകൂർ രാജാവു് വടക്കു് താമസിക്കുമ്പോൾ രോഗബാധിതനായി. അഷ്ടവൈദ്യന്മാരിൽ ഒരാളായ ആലത്തൂർ നമ്പിയുടെ ഇല്ലത്തിൽ പോകുകയും നമ്പിയുടെ ചികിത്സകൊണ്ടു് അദ്ദേഹത്തിന്റെ രോഗം മാറുകയും ചെയ്തു. സ്വദേശത്തു നല്ല വൈദ്യന്മാരില്ലാതിരുന്നതുകൊണ്ടു നമ്പികൂടി പോരണമെന്നു രാജാവു നിർബന്ധിച്ചു; നമ്പിക്കു സ്വഗൃഹം വിട്ടു പോകുവാൻ നിർവാഹമില്ലാതിരുന്നതിനാൽശിഷ്യനും നല്ല വൈദ്യനുമായ ഒരു പോറ്റിയെ അദ്ദേഹം രാജാവിനോടുകൂടി അയച്ചുകൊടുത്തു. പോറ്റി ചമ്രവട്ടത്തു് അയ്യപ്പനെ പതിവായി ഭജിച്ചുവന്നു; അതിനു വിഘ്നം വരാതെയിരിക്കണമെന്നു് ആ ദേവനെ പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം രാജാവിനെ അനുഗമിച്ചു. രാജാവു് അദ്ദേഹത്തെ കോട്ടയത്തു വയക്കര (വയല്ക്കര)യിൽ താമസിപ്പിച്ചു ധാരാളം വസ്തുവകകൾ ദാനംചെയ്യുകയും പോറ്റി സ്വപ്നത്തിൽ കണ്ട വിധത്തിൽ ഒരു കൊന്നമരവും അതിനു കിഴക്കായി ഒരു പാറയുമുള്ള സ്ഥലത്തു് അദ്ദേഹത്തിന്റെ ഇഷ്ടദേവതയുടെ ക്ഷേത്രം പണിയിക്കുവാൻ വേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. 965-ാമാണ്ടിടയ്ക്കു വയക്കരയില്ലത്തു പോറ്റിക്കു് ഒരു സ്ത്രീസന്താനമേ ഉണ്ടായിരുന്നുള്ളു. അക്കാലത്തു് മറ്റൊരു അഷ്ടവൈദ്യഗൃഹമായ മലബാറിൽ പിലാമന്തോളിലെ ശങ്കുണ്ണിമൂസ്സതു തിരുവിതാംകൂറിൽ അഭയംപ്രാപിച്ചു കോട്ടയത്തു നെട്ടാശ്ശേരി പുഴയിൽഇല്ലത്തു സകുടുംബം താമസിക്കുകയായിരുന്നു. കുടമാളൂർ മുതലായ സ്ഥലങ്ങളിലെ നമ്പൂരിമാർ തങ്ങൾക്കു് ഒരു ഭിഷഗ്വരനെ കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തോടുകൂടി വയക്കര ഇല്ലത്തെ അന്തർജ്ജനത്തെ ശങ്കുണ്ണിമൂസ്സതിനെക്കൊണ്ടു സർവസ്വദാനമായി വിവാഹം കഴിപ്പിച്ചു് അവിടെ ദത്തുപൂകിച്ചു. അതാണു് പിലാമന്തോളിനും വയക്കരയ്ക്കും തമ്മിലുള്ള ബന്ധത്തിന്റെ ആഗമം. ആ ദമ്പതികളുടെ പുത്രനായ നാരായണൻമൂസ്സതു ശങ്കുണ്ണിമൂസ്സതിനേക്കാൾ മഹത്തരനായ ഒരു വൈദ്യനായി ഉയർന്നു. അദ്ദേഹം മറ്റൊരു അഷ്ടവൈദ്യകുടുംബത്തിൽപ്പെട്ട കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയെ വിവാഹം ചെയ്തു. അവരുടെ ഏകപുത്രനായി 1017-ാമാണ്ടു വൃശ്ചികമാസം 27-ാംനു വിശാഖം നക്ഷത്രത്തിൽ നമ്മുടെ ചരിത്രനായകൻ ജനിച്ചു.
വയക്കര മൂസ്സതിന്റെ പിതൃദത്തമായ നാമധേയം ശങ്കരൻ എന്നായിരുന്നു. ശങ്കുഞ്ഞൻ എന്നും, ശങ്കുണ്ണി എന്നുമുള്ള ഓമനപ്പേരുകൾകൂടി അദ്ദേഹത്തിനു ബാല്യത്തിൽ ഉണ്ടായിരുന്നു. ശങ്കരൻ എന്നായിരുന്നുവല്ലോ മുത്തച്ഛന്റെ പേർ. എങ്കിലും യൗവനാരംഭത്തിൽത്തന്നെ പിതാവിന്റെ ശരീരാസ്വാസ്ഥ്യം നിമിത്തം കുടുംബഭരണം അദ്ദേഹത്തിൽ നിക്ഷിപ്തമാവുകയും കുടുംബത്തിലെ മാറാപ്പേരായ ആര്യൻനാരായണൻ എന്ന സംജ്ഞതന്നെ അദ്ദേഹവും എഴുത്തുകുത്തുകളിൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെയാണു് ശങ്കരൻമൂസ്സതു് ആര്യൻ നാരായണൻമൂസ്സതായതു്. അഞ്ചാമത്തെ വയസ്സിൽ സംസ്കൃതത്തിൽ ബാലപാഠങ്ങൾ അച്ഛന്റെ ശിഷ്യനായ മണർക്കാട്ടു് അച്യുതവാരിയരോടും കുമാരസംഭവം ഒരു സർഗ്ഗംമാത്രം അച്ഛനോടും പഠിച്ചു. ഒരു അധ്യേതാവെന്ന നിലയിൽ അത്യത്ഭുതമായ ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിച്ച മകനോടു് അച്ഛൻ ശേഷമുള്ള സർഗ്ഗങ്ങൾ തന്നത്താൻ വായിച്ചുകൊള്ളുകയും വല്ല സംശയവുമുണ്ടെങ്കിൽ തന്നോടു ചോദിക്കുകയും ചെയ്താൽ മതിയെന്നുപദേശിച്ചു. കുറേക്കഴിഞ്ഞപ്പോൾ ബാക്കി ഭാഗം വായിച്ചില്ലേ എന്നും സംശയം പരിഹരിക്കാത്തതു് എന്തുകൊണ്ടാണെന്നും അച്ഛൻ ചോദിച്ചതിനു മുഴുവൻ പഠിച്ചുതീർന്നു എന്നും സംശയമൊന്നും തോന്നിയില്ലെന്നുമായിരുന്നു മകന്റെ മറുപടി. അത്രമാത്രമേ ഗുരുമുഖത്തുനിന്നു അഭ്യസിച്ചുള്ളു. എങ്കിലും മൂസ്സതിന്റെ വിഷയത്തിൽ അതിനപ്പുറം യാതൊന്നും തന്നെ വേണ്ടിവന്നിരുന്നില്ല. പിന്നീടു വ്യുൽപത്തി ഉറപ്പിക്കുകയും വ്യാകരണാദിശാസ്ത്രങ്ങളിൽ പ്രാവീണ്യം സമ്പാദിക്കുകയും ചെയ്തതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ സബ്രഹ്മചാരിയായ മണർക്കാട്ടു ശങ്കുവാരിയരുമായുള്ള സഹവാസംകൊണ്ടും നിസ്തന്ദ്രമായ സ്വപരിശ്രമംകൊണ്ടുമാണു്. കവിയുടെ നക്ഷത്രവൃത്താവലിക്കു വ്യാഖ്യാനമെഴുതിയതു ശങ്കുവാരിയരാണു്.
എന്നു് ആ ഗ്രന്ഥത്തിന്റെ സമർപ്പണത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ശങ്കുവാരിയർ 84-ാമത്തെ വയസ്സിൽ 1074 മകരത്തിൽ മരിച്ചു. മണർക്കാട്ടുവാരിയം കോട്ടയത്തുനിന്നു് ഉദ്ദേശം ആറുനാഴിക കിഴക്കുള്ള വിജയപുരം പകുതിയിലാണു് സ്ഥിതിചെയ്യുന്നതു്. പ്രകൃതത്തിൽ കവി സ്മരിക്കുന്ന മണർക്കാട്ടു അച്യുതവാരിയർ മൂസ്സതിന്റെ ഗുരുക്കന്മാരിൽ അന്യതമനും ശങ്കുവാരിയരുടെ ജ്യേഷ്ഠനുമായിരുന്നു. പൈവള്ളിക്കൽ സുബ്രഹ്മണ്യൻപോറ്റിയും വില്വട്ടത്തു രാഘവൻനമ്പിയാരുമായുള്ള ഒരു വാക്‍സമരത്തിൽ പോറ്റി കുറേ പ്രാകൃതശ്ലോകങ്ങളുണ്ടാക്കി നമ്പിയാർക്കയച്ചു് അദ്ദേഹത്തിന്റെ മുഖമുദ്രണത്തിനു ശ്രമിച്ചു. നമ്പിയാർ മൂസ്സതിനെ അഭയംപ്രാപിച്ചു. മൂസ്സതിനു് അന്നുവരെ പ്രാകൃതത്തിൽ ജ്ഞാനമുണ്ടായിരുന്നില്ലെങ്കിലും ശങ്കുവാരിയരുടെ സാഹായ്യ്യത്തോടുകൂടി ഒരു രാത്രികൊണ്ടു് ആ ഭാഷ പഠിച്ചു് അതിൽ 12 യമകശ്ലോകങ്ങളുണ്ടാക്കി നമ്പിയാർക്കു കൊടുക്കുകയും അതു നമ്പിയാർ പോറ്റിക്കയച്ചു് അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ ആ ശ്ലോകങ്ങൾ ആരുണ്ടാക്കിയതാണെന്നു പോറ്റിക്കു മനസ്സിലാക്കുവാൻ യാതൊരു വൈഷമ്യവുമുണ്ടായില്ല. മൂസ്സതിന്റെ സംസ്കൃതകൃതികൾ വായിച്ചാൽ അവയിൽനിന്നു് അദ്ദേഹത്തിനു വ്യാകരണത്തിലുണ്ടായിരുന്ന വിസ്മയനീയമായ അവഗാഹം വ്യക്തമാകുന്നതാണു്. അതോടുകൂടി തർക്കം, വേദാന്തം, ശില്പം എന്നീ ശാസ്ത്രങ്ങളും സ്വാധീനമാക്കി.
പന്ത്രണ്ടാമത്തെ വയസ്സിനു മുൻപുതന്നെ അഷ്ടാങ്ഗഹൃദയവും സങ്ഗ്രഹവും അച്ഛ നോടു നിഷ്കർഷിച്ചു പഠിച്ചു. ചരകം, സുശ്രുതം തുടങ്ങിയ വൈദ്യശാസ്ത്രത്തിലെ ഉപരിഗ്രന്ഥങ്ങൾ സ്വയമേവ അഭ്യസിക്കുകയാണ് ചെയ്തതു്. പതിനാറുവയസ്സു തികയുന്നതിനുമുൻപുതന്നെ കുലവിദ്യകൊണ്ടു കൈകാര്യം ചെയ്യുന്നതിന്നു വേണ്ട ശാസ്ത്രീയവും പ്രായോഗികവുമായ പരിജ്ഞാനം സമ്പാദിച്ചു. അച്ഛൻ രോഗാതുരനായിത്തീരുകയാൽ ഏതു വലിയ ചികിത്സയ്ക്കും മഹനെത്തന്നെയാണു് അയച്ചുവന്നതു്. അതുകൊണ്ടു് വ്യാധിതർ തൃപ്തിപ്പെട്ടുമിരുന്നു. തിരുവിതാംകൂർ ഉത്രംതിരുനാൾ മഹാരാജാവിനു് 1036-ാമാണ്ടു മരണഹേതുകമായ രോഗം പിടിപെട്ടപ്പോൾക്കൂടിയും ഉണ്ണിമൂസ്സതുതന്നെയാണു് ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോയതു്. രോഗം അസാധ്യമെന്നു കണ്ടു രണ്ടുമൂന്നു ദിവസത്തേക്കു ഒരു കഷായംമാത്രം സേവിക്കുവാൻ ഉപദേശിച്ചിട്ടു തിരിയെ കോട്ടയത്തേക്കു പോരുകയും, വൈദ്യൻ കോട്ടയത്തു് എത്തുന്നതിന്നുമുൻപു മഹാരാജാവു തീപ്പെടുകയും ചെയ്തു. ഒരു വൈദ്യൻ എന്ന നിലയിൽ ചരിത്രനായകൻ ആർജ്ജിച്ച യശസ്സു് അഭൗമമായിരുന്നു. അച്ഛൻ തന്നെ വിശ്രുതനായ ഒരു വൈദ്യനായിരുന്നുവെന്നും, അച്ഛൻ മുത്തച്ഛനെ ആ വിഷയത്തിൽ ജയിച്ചു എന്നും മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ആ അച്ഛനെയും-എന്നു് എന്തിനു പറയുന്നു?-അന്നു കേരളത്തെ അലങ്കരിച്ചിരുന്ന സകല വൈദ്യന്മാരെയും അനായാസേന കീഴടക്കി പ്രാണാചാര്യഭദ്രാസനത്തിൽ ഏകച്ഛത്രാധിപതിയായി പൊതുജനങ്ങളാൽ അഭിഷിക്തനായി ചക്രവർത്തിപദത്തിൽ വാഴുന്നതിനു് അദ്ദേഹത്തിന്നു വളരെക്കാലമൊന്നും വേണ്ടിവന്നില്ല.അദ്ദേഹത്തെക്കാൾ ഗ്രന്ഥപരിചയം ചിലർക്കു് ഉണ്ടായിരുന്നു; പക്ഷേ അവരാരും അത്രമാത്രം കുശാഗ്രീയമായ ബുദ്ധിശക്തികൊണ്ടു് അനുഗൃഹീതന്മാരായിരുന്നില്ല. രോഗിയെ കാണുന്ന നിമിഷത്തിൽ രോഗമെന്തെന്നു കണ്ടുപിടിക്കുക; സാധാരണങ്ങളായ ഔഷധങ്ങൾകൊണ്ടും പലപ്പോഴും ഔഷധാപേക്ഷ കൂടാതെയും എത്ര വൻതരത്തിലുള്ള വ്യാധിയും ഭേദമാക്കുക; ഭേദമാകാത്ത രോഗമാണെങ്കിൽ ഇത്ര ദിവസത്തിനകം രോഗി മരിക്കുമെന്നു നിർണ്ണയിക്കുക; ഇത്തരത്തിലുള്ള അപൂർവസിദ്ധികളാണു് അദ്ദേഹത്തിന്നു സ്വായത്തങ്ങളായിരുന്നതു്. വെറുതേയല്ല ദക്ഷിണഭാരതത്തിലെ വിവിധദേശങ്ങളിൽനിന്നു ദിവസംതോറും ഓരോ വലിയ ജനസമൂഹം വയക്കരയില്ലത്തിൽ എത്തിച്ചേർന്നു കൃതകൃത്യരായിക്കൊണ്ടിരുന്നതു്. ചികിത്സയ്ക്കു പണം ചോദിക്കുക എന്ന വൈദ്യനിയമത്തിൽനിന്നു് അദ്ദേഹം നിശ്ശേഷം വിമുക്തനായിരുന്നു. പാവപ്പെട്ടവർക്കു് ആ മഹാത്മാവ്വ് പ്രത്യേകിച്ചും ഒപ്രു പാരിജാതമായി പരിലസിച്ചു. അത്രദൂരം ദ്രവ്യാപേക്ഷയില്ലാത്തതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ചികിത്സാസമ്പ്രദായവും.
വയക്കര മൂസ്സതു് 1038-ാമാണ്ടു കൊച്ചിയിൽ ഒല്ലൂർ ഇളേടത്തു തൈക്കാട്ടു മൂസ്സതിന്റെ ഇല്ലത്തുനിന്നു പാർവ്വതി അന്തർജ്ജനത്തെ വിവാഹം ചെയ്തു. 1043-ാമാണ്ടു മകരമാസത്തിൽ അച്ഛൻ മരിച്ചു. മൂസ്സതിനു് ആ വേളിയിൽ മൂന്നു പുത്രന്മാരും മൂന്നു പുത്രികളുമുണ്ടായി എങ്കിലും ആ മൂന്നു പുരുഷസന്താനങ്ങളും പ്രഥമപുത്രിയും ബാല്യത്തിൽത്തന്നെ ചരമഗതിയെ പ്രാപിച്ചു. 1058-ാമാണ്ടു സഹധർമ്മിണിയും അവരെ അനുഗമിച്ചു. 1068-ാമാണ്ടു തുലാമാസം 21-ാംനു വീണ്ടും കാടമുറിയിൽ ചോഴിക്കാട്ടു താമരശ്ശേരി ഇല്ലത്തിനിന്നു സാവിത്രി അന്തർജ്ജനത്തിന്റെ പുത്രി ഉമ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അതിൽ മൂന്നുണ്ണികൾ ഉണ്ടായി. 1077-ാമാണ്ടു മീനം 7-ാംനുയായിരുന്നു മൂസ്സതിന്റെ സ്വർഗ്ഗതി. സമചിത്തൻ, പരോപകാരി, ധർമ്മനിഷ്ഠൻ എന്നിങ്ങനെ പല നിലകളിൽ അദ്ദേഹം സകലജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു് പാത്രീഭവിച്ചിരുന്നു.
മൂസ്സതിന്റെ സാഹിത്യസേവനത്തെക്കുറിച്ചാണല്ലോ നമുക്കു് ഇവിടെ പരചിന്തനം ചെയ്യുവാനുള്ളതു്. അദ്ദേഹം ഒരു വിദ്വൽപ്രിയനും കവിയും ഭാഷാപോഷണവ്യഗ്രനുമായിരുന്നു. മനോരമയുടേയും ഭാഷാപോഷിണിയുടേയും പ്രവർത്തനത്തിൽ വറുഗീസ് മാപ്പിളയ്ക്കു് അദ്ദേഹത്തിൽനിന്നു പല സാഹായ്യ്യങ്ങളും ഉണ്ടായിട്ടുണ്ടു്. വെണ്മണി മഹൻ അദ്ദേഹത്തിന്റെ ഒരു വിശിഷ്ടസുഹൃത്തും, പന്തളം കൃഷ്ണവാരിയർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കവിയൂർ രാമൻനമ്പിയാർ മുതലായ കവികൾ ആജ്ഞാകരന്മാരുമായിരുന്നു. സംസ്കൃതത്തിൽ അദ്ദേഹം (1)ശ്യേനസന്ദേശം, (2) നക്ഷത്രവൃത്താവലി, (3) ശാസ്തൃസ്തുതി എന്നീ കാവ്യങ്ങളും, ഭാഷയിൽ (4) വൈശാകമാഹാത്മ്യം, (5) ദുര്യോധനവധം എന്നീ ആട്ടക്കഥകളും, (6) മോഹിനീമോഹനം, (7) രാവണാർജ്ജുനം, (8) മനോരമാവിജയം എന്നീ നാടകങ്ങളും ഉണ്ടാക്കുകയും, (9) ഭട്ടതിരിയുടെ നിരനുനാസികപ്രബന്ധം തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ടു്. വൈശാഖമാഹാത്മ്യമാണു് ആദ്യത്തെ കൃതി; 1047-ൽ ദുര്യോധനവധം എഴുതി. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ കവി പിലാമന്തോൾ ഇല്ലത്തെ കുലദേവതകളായ രുദ്രനേയും ധന്വന്തരീമൂർത്തിയേയും വയക്കര ഇല്ലത്തെ ശാസ്താവിനേയും ഇങ്ങനെ വന്ദിച്ചിരിക്കുന്നു. ആദ്യത്തെ രണ്ടു മൂർത്തികളേയും ഒരേ ശ്ലോകത്തിൽത്തന്നെയാണു് സ്തുതിക്കുന്നതു്.
വയക്കര സംസ്കൃതീഭവിച്ച രൂപമാണു് വയസ്കര. ശ്യേനസന്ദേശവും, മോഹിനീമോഹനവും, രാവണാർജ്ജുനവും അപൂർണ്ണകൃതികളാണു്. ശാസ്തൃസ്തുതി ചില ചിത്രശ്ലോകങ്ങൾകൊണ്ടു നിർവഹിച്ചിരിക്കുന്നു.
വയക്കരക്ഷേത്രത്തിനു സമീപമുള്ള സർപ്പക്കാവിൽ നിന്നിരുന്ന ഒരു വലിയ പാല വെട്ടിക്കളയണമെന്നു വിചാരിച്ചുകൊണ്ടു കിടന്നുറങ്ങിയ സമയത്തു കവി ഒരു സ്വപ്നം കണ്ടു. ആ പാലയെ അധിവസിച്ചിരുന്ന ഒരു ശാപഗ്രസ്തനായ ഗന്ധർവൻ തിരുമാന്ധാംകുന്നിൽ താമസിച്ചിരുന്ന തന്റെ പ്രേയസിക്കു് ഒരു പരുന്തുമുഖേന സന്ദേശമയയ്ക്കുന്നതാണു് കാവ്യത്തിലെ വിഷയം. കോട്ടയം മുതൽ കൊച്ചി വരെയുള്ള സ്ഥലങ്ങൾ, എഴുതിത്തീർന്നിടത്തോളമുള്ള മുപ്പത്തെട്ടുശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
ഇതു വിശാഖം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഒരു കൃതിയാണു്. രാജപരമായും ചന്ദ്രപരമായും രണ്ടു് അർത്ഥവും അതാതു് ശ്ലോകത്തിൽ അശ്വതി തുടങ്ങിയ ഓരോ നക്ഷത്രത്തിന്റെയും വൃത്തത്തിന്റെയും പേരുകളും ഘടിപ്പിച്ചാണു് ഈ കൃതി രചിച്ചിരിക്കുന്നതു്. പ്രഥമപാദത്തിൽ നക്ഷത്രസംജ്ഞയും ചരമപാദത്തിൽ വൃത്തസംജ്ഞയും കാണാം. അത്യന്തം ദുഷ്കരമായ ഒരു സാഹിത്യവ്യവസായമാണു് ഇതെന്നു പറയേണ്ടതില്ലല്ലോ. ആദ്യത്തെ ശ്ലോകമാണു് അടിയിൽ കാണുന്നതു്.
ഒരു ശ്ലോകംകൂടി നോക്കുക,
ശങ്കുവാരിയർ പ്രസ്തുതകാവ്യത്തിനു് ഒരു വ്യാഖ്യാനം രചിച്ചിട്ടുള്ളതു് ഒരു വലിയ അനുഗ്രഹമാണു്.
മൂസ്സതു് ആദ്യമായി എഴുതിയ ഒരു ചെറിയ നാടകമാണു് മനോരമാവിജയം. വറുഗീസ് മാപ്പിളയുടെ മനോരമ ഉയരുന്നതുകണ്ടു് അസൂയാലുക്കളായിത്തീർന്ന ചില കോട്ടയത്തുകാർ തുടങ്ങിയ മലയാളവിനോദിനിയുടെ പരാജയവും മറ്റുമാണു് പ്രതിപാദ്യം. ഒടുവിൽ അനന്തപുരിയിലെ രാജാവിന്റെ ഹരിക്കാരൻ അവിടുന്നു കൊടുത്തയച്ച പട്ടബന്ധം ചാർത്തിച്ചു മനോരമയെ അഭിഷേകം ചെയ്യുന്നു. കഥാഗുംഫനത്തിലാകട്ടേ കവിതാനിർമ്മിതിയിലാകട്ടേ യാതൊരു ചമൽക്കാരവുമില്ലാത്ത പ്രസ്തുത കൃതി സി.പി. അച്യുതമേനോന്റെ പരുഷമായ അവഹേളനത്തിനു പാത്രീഭവിച്ചതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മൂസ്സതു് 1066-ൽ രചിച്ചതാണു് ഈ നാടകം. മനോരമയുടെ ആവിർഭാവത്തോടുകൂടിയേ അദ്ദേഹം ഭാഷാകവിതയിൽ പരിശ്രമിച്ചുതുടങ്ങിയുള്ളു. പിന്നീടു രചിച്ച നാടകങ്ങളിൽ മനോരമാവിജയത്തിലെ വൈകല്യങ്ങൾ കടന്നുകൂടാതെയിരിയ്ക്കുവാൻ കവി കഴിയുന്നതും ശ്രമിച്ചിട്ടുണ്ടെന്നുള്ളതു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നതാണു്.
മേല്പത്തൂരിന്റെ നിരനുനാസികപ്രബന്ധം നിരനുനാസികമായിത്തന്നെയാണു് തർജ്ജമ ചെയ്തിരിക്കുന്നതു്. 1069-ലാണു് അതിന്റെ രചന.
എന്നു് ഗ്രന്ഥം ആരംഭിക്കുന്നു.
ദുര്യോധനവധം പോലെ പ്രചുരപ്രചാരമായ ഒരു കഥകളി ആധുനിക നൃത്യപ്രബന്ധങ്ങളുടെ കൂട്ടത്തിലില്ല. രാജസൂയത്തിനുശേഷമുള്ള മഹാഭാരതകഥ മുഴുവൻ ഈ കൃതിയിൽ കവി സങ്ഗ്രഹിച്ചിട്ടുണ്ടു്. ഭാരതത്തിൽ ദുര്യോധനവധത്തിനു് ആദ്യംമുതല്ക്കു സാധകങ്ങളായ കഥാംശങ്ങൾക്കു മാത്രം രങ്ഗപ്രവേശം നല്കുകകൊണ്ടാണു് കവിക്കു സഭാപർവം മുതല്ക്കുള്ള ഇതിഹാസം ഒരു ആട്ടക്കഥയുടെ പരിമിതമായ പരിധിയിൽ ഒതുക്കുവാൻ സാധിച്ചതു്. യുദ്ധത്തിന്റെ അവസാനത്തിൽ “ഭൂതാളിവേതാളി”കളെ പ്രവേശിപ്പിച്ചു് അവരെക്കൊണ്ടു് ഒരു പ്രാകൃതപദം ചൊല്ലിയാടിച്ചിരിക്കുന്നതു “കരി” വേഷങ്ങളുടെ അഭാവം പരിഹരിക്കുന്നതിനാണു്. ആടിക്കാണാനും പാടിക്കേൾക്കാനും പറ്റിയ ഒരു കഥതന്നെയാണു് ദുര്യോധനവധം. അതിൽനിന്നു് രണ്ടു ശ്ലോകങ്ങൾ മുൻപു് ഉദ്ധരിച്ചുകഴിഞ്ഞു. ഒരു പദത്തിൽനിന്നു ചില ചരനങ്ങൾകൂടി പകർത്താം.
താഴെക്കാണുന്ന ശ്ലോകം കവി വിശാഖം തിരുനാൾ മഹാരാജാവിനു് ഒരവസരം അടിയറവെച്ചതാണു്.
പന്തളം കൃഷ്ണവാരിയരെ നാം സ്മരിക്കുന്നതു് ഒരു വലിയ സാഹിത്യകാരൻ എന്ന നിലയിലല്ല. പ്രത്യുത, പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു പ്രസിദ്ധപണ്ഡിതന്റേയും മനോരമയുടേയും ഭാഷാപോഷിണിയുടേയും പ്രവർത്തനത്തിൽ സജീവമായി പങ്കുകൊണ്ടിരുന്ന ഒരു ഭാഷാപോഷകന്റേയും നിലയിലാണു്. അദ്ദേഹം ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ സതീർത്ഥ്യനും മഹാവിദ്വാനുമായ കോട്ടയത്തു മണർക്കാട്ടു ശങ്കുവാരിയരുടേയും കൈപ്പുഴ വടക്കേക്കര പകുതിയിൽ കൈപ്പുഴയിൽ പടിഞ്ഞാറേവാരിയത്തു ലക്ഷ്മിവാരസ്യാരുടേയും പുത്രനായി 1035 കന്നി 3-ാംനു ജനിച്ചു. മാതാവു് തിരുവല്ലാക്ഷേത്രത്തിനു സമീപമുള്ള കൈപ്പുഴവാരിയത്തിലെ ഒരങ്ഗമായിരുന്നു. ബാല്യത്തിൽത്തന്നെ ഒരു കാലിനു സ്വല്പമായ പങ്ഗുത്വം സംഭവിച്ചു; വളരെക്കാലം ചികിത്സിച്ചിട്ടും അതു ഭേദപ്പെട്ടില്ല. പിന്നീടാണു് സംസ്കൃതത്തിൽ നിഷ്കൃഷ്ടമായ വിദ്യാഭ്യാസം ആരംഭിച്ചതു്. അച്ഛൻ പന്തളത്തു കൊച്ചുതമ്പുരാക്കന്മാരുടെ ഗുരുനാഥനായിരുന്നതിനാൽ ബാലപാഠങ്ങൾ അമ്മതന്നെ പഠിപ്പിച്ചു. അച്ഛനും രഘുവംശം തുടങ്ങിയ ചില കാവ്യങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി. ശങ്കരവാരിയർക്കു് മണർക്കാട്ടു് അച്യുതവാരിയർ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. അദ്ദേഹം 1043-ാമാണ്ടു മരിച്ച വയക്കര അച്ഛൻമൂസ്സതിന്റെ ശിഷ്യനും അദ്ദേഹത്തിന്റെ പുത്രൻ ആര്യൻ നാരായണൻമൂസ്സതിന്റെ ഗുരുനാഥനുമായിരുന്നു എന്നുംകൂടി പ്രസ്താവിച്ചുകഴിഞ്ഞു. വയക്കര ഇല്ലത്തിനടുത്തു താൻ തീർപ്പിച്ച കുന്നത്തുവാരിയത്തിലായിരുന്നു അച്യുതവാരിയരുടെ താമസം. അച്ഛൻ മൂസ്സതിന്റേയും അച്യുതവാരിയരുടേയും മരണാനന്തരം ആര്യൻ നാരായണൻമൂസ്സതു് ശങ്കുവാരിയരെ ക്ഷണിച്ചുവരുത്തി അവിടെ താമസിപ്പിച്ചു. അതു് 1046-ാമാണ്ടായിരുന്നു. കൃഷ്ണവാരിയർ അച്ഛനോടുകൂടി കോട്ടയത്തേയ്ക്കുപോയി കാവ്യനാടകങ്ങളും വൈദ്യവും മൂസ്സതിനോടും, ജ്യോതിഷം, അലങ്കാരം, തർക്കം, വ്യാകരണം മുതലായ വിഷയങ്ങൾ അച്ഛനോടും അഭ്യസിച്ചു. മൂസ്സതിന്റെ കീഴിൽ പതിനെട്ടുകൊല്ലം വൈദ്യം പഠിക്കുകയും പരിശീലിക്കുകയും ചെയ്തു് ആയുർവ്വേദചികിത്സയിൽ അതിവിദഗ്ദ്ധനായി. തച്ചുശാസ്ത്രത്തിലും നല്ല പണ്ഡിത്യം തന്നത്താൻ പരിശ്രമിച്ചു സമ്പാദിച്ചു.
1066-ൽ വറുഗീസ്മാപ്പിള കൃഷ്ണവാരിയരെ മാർദീവാന്യാസ്യോസ് സിമ്മനാരിയിൽ വ്യാകരണാധ്യാപകനായി നിയമിച്ചു. വയക്കര മൂസ്സതിന്റെ മരണാനന്തരം 1087-ാമാണ്ടു മകരമാസത്തിൽ കിരീടധാരണവൈദ്യശാല എന്ന പേരിൽ ഒരു വൈദ്യശാല തിരുനക്കരച്ചന്തയ്ക്കു സമീപം സ്ഥാപിച്ചു് അതിന്റെ പര്യവേക്ഷകത്വം പ്രശസ്തമായ രീതിയിൽ നിർവഹിച്ചു. ശങ്കുവാരിയർ 1074-ൽ മരിച്ചു. അദ്ദേഹത്തിന്റെ പത്നിയുടെ ദേഹവിയോഗം 1081-ലായിരുന്നു. 1107-ാമാണ്ടു മേടം 16-ാംനു കൃഷ്ണവാരിയർ യശശ്ശരീരനായി.
കൃഷ്ണവാരിയർ മലയാളത്തിൽ (1) 1066-ൽ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ഗൈർവാണീവിജയം നാടകം പട്ടാമ്പി വിജ്ഞാനചിന്താമണി അച്ചുക്കൂട്ടത്തിൽനിന്നു പ്രസിദ്ധീകരിച്ചപ്പോൾ അതു തർജ്ജമചെയ്യുകയും, (2) കിളിരൂർ കൃഷ്ണവാരിയരുടെ അപേക്ഷ അങ്ഗീകരിച്ചു കിളിരൂർ കുന്നിന്മേൽ ഭഗവതിയെക്കുറിച്ചു് പരമേശ്വരീസ്തവം എന്ന പേരിൽ ഒരു ശതകവും രചിച്ചിട്ടുള്ളതിനും പുറമേ, സംസ്കൃതത്തിൽ (3) പരേതയായ, ആര്യൻ നാരായണൻ മൂസ്സതിന്റെ അമ്മയുടെ പന്ത്രണ്ടാം മാസത്തെ വിഷയീകരിച്ചു് 1077-ൽ മാനസ്സോല്ലാസം എന്നൊരു പ്രബന്ധവും, (4) വയക്കര ശാസ്താവിനെപ്പറ്റി ഒരു സ്തോത്രവും നിർമ്മിച്ചിട്ടുണ്ടു്. ശിവാനന്ദലഹരിയും വിവർത്തനം ചെയ്തതായി അറിയാം. കവിതാരീതി കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ഗൈർവാണിയായിരുന്നു കവിക്കു കൈരളിയേക്കാൾ സ്വാധീനം. ഗദ്യരചനയ്ക്കും അദ്ദേഹത്തിനു നല്ല പാടവമുണ്ടായിരുന്നു. വിജ്ഞേയങ്ങളായ വിവിധവിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഭാഷാപോഷിണിയില്ല്അനേകം ഉപന്യാസങ്ങളും പ്രസിദ്ധപ്പെടുത്തിവന്നിരുന്നു.
രാമൻനമ്പിയാർ തിരുവല്ലാ ശങ്കരനാരായണൻ ചാക്യാരുടേയും കവിയൂർ നമ്പിയാർ മഠത്തിൽ കുഞ്ഞിക്കുട്ടിനങ്ങിയാരുടേയും പുത്രനായി 1044-ാമാണ്ടു മീനമാസം 19-ാംനു വിശാഖംനക്ഷത്രത്തിൽ ജനിച്ചു. ബാലപാഠങ്ങൾ കഴിഞ്ഞു് ഒൻപതാമത്തെ വയസ്സിൽ കോട്ടയത്തു പോയി മണർക്കാട്ടു ശങ്കു വാരിയരോടു ശിഷ്യപ്പെട്ടു സംസ്കൃതത്തിൽ സിദ്ധാന്തകൌമുദിവരെ അഭ്യസിച്ചു. 16-ാമത്തെ വയസ്സിൽ വയക്കര മൂസ്സതിനോടു് അഷ്ടാംഗഹൃദയവും പഠിച്ചു. സുമാർ മൂന്നുകൊല്ലം വൈദ്യശാസ്ത്രം അഭ്യസിച്ചതിനുമേൽ പതിനെട്ടാമത്തെ വയസ്സിൽ മിഷണറിയായിരുന്ന പാമർസായിപ്പിനെ മലയാലം പഠിപ്പിക്കുന്നതിനായി ആലപ്പുഴയ്ക്കു പോയി; ആ സായിപ്പിനോടുകൂടി തൃശ്ശൂരേയ്ക്കു പോയി അവിടേയും താമസിച്ചു് അദ്ദേഹത്തിന്റെ അധ്യാപകനായി തുടർന്നു. അങ്ങനെ ഒന്നരക്കൊല്ലം കഴിച്ചുകൂട്ടിയതിനുമേൽ ഇരുപതാമത്തെ വയസ്സിൽ ചെങ്ങന്നൂർ മലയാളം സ്കൂളിൽ സംസ്കൃതാധ്യാപകനായി. എട്ടരവർഷം ആ പണി നോക്കി. പിന്നീടു കോട്ടയത്തു സി.ഐ.എൻ.ഇൻസ്റ്റിട്യൂട്ടിൽ മലയാളപണ്ഡിതരായി നിയമിക്കപ്പെട്ടു. വറുഗീസുമാപ്പിളയുടേയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടേയും മറ്റും പ്രിയസുഹൃത്തായി നാലുകൊല്ലം ഭാഷാസാഹിത്യത്തെ പോഷിപ്പിച്ചു.
നമ്പിയാർ (1) കുലശേഖരവർമ്മാവിന്റെ സുഭദ്രാധനഞ്ജയം നാടകം, (2) മഴമങ്ഗലഭാണം, (3) ശ്രീകൃഷ്ണവിലാസം കാവ്യം എന്നീ കൃതികൾ തർജ്ജമചെയ്യുകയും, (4) നാമാനുശാസനം എന്ന പേരിൽ അമരകോശത്തിനു് ഒരു ഭാഷാനുവാദം എഴുതിത്തുടങ്ങുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം പത്താം സർഗ്ഗം തർജ്ജമ ചെയ്യുമ്പോൾ അല്പായുസ്സായി മരിച്ചുപോയി. അമരകോശത്തിലെ മനുഷ്യവർഗ്ഗമാണു് ആദ്യം ഭാഷപ്പെടുത്തുവാൻ തുടങ്ങിയതു്. അതുതന്നെയും മുഴുമിപ്പിച്ചു എന്നു തോന്നുന്നില്ല. ഒരു അനുഗൃഹീതനായ വിവർത്തകനായിരുന്നു നമ്പിയാർ. 1067-ൽ വിവർത്തകനായിരുന്നു നമ്പിയാർ. 1067-ൽ സുഭദ്രാധനഞ്ജയവും 1068-ൽ ഭാണവും അച്ചടിപ്പിച്ചു. അപൂർണ്ണങ്ങളായ മറ്റു രണ്ടു കൃതികളും വറുഗീസ് മാപ്പിളയുടെ ഉപദേശമനുസരിച്ചു് എഴുതിയതാണു്. അക്കാലത്തെ മറ്റുരണ്ടു് പരിഭാഷകപ്രമുഖന്മാരായ കുഞ്ഞിക്കുട്ടൻതമ്പുരാന്റെയും ചാത്തുക്കുട്ടിമന്നാടിയാരുടേയും സമസ്കന്ധനായാണു് നമ്പിയാരെ മർമ്മജ്ഞരായ സഹൃദയന്മാർ മാനിച്ചിരുന്നതു്.
വിടനുമാത്രമേ രങ്ഗപ്രവേശത്തിനു് അധികാരമുള്ളു എന്നും മറ്റു പാത്രങ്ങളോടു് ആ പാത്രത്തിനു് ആകാശഭാഷിതരീതിയിലേ സംസാരിക്കാവൂ എന്നുമുള്ള സംസ്കൃതഭാണനിയമം കവി പ്രകൃതത്തിൽ ഉപേക്ഷിച്ചു് ആ പാത്രങ്ങളേയും പ്രേക്ഷകന്മാരുടെ സന്നിധിയിൽ നയിക്കുന്നു. അതിനു് ആവശ്യമുണ്ടായിരുന്നില്ല.
ശ്രീകൃഷ്ണവിലാസത്തേക്കാൾ ഹൃദയങ്ഗമമായി തർജ്ജമ ചെയ്തിട്ടുള്ള ഒരു സംസ്കൃതമഹാകാവ്യം ഭാഷയിൽ ഇല്ലെന്നാണു് ഏന്റെ വിശ്വാസം. കവിയുടെ തദ്വിഷയകമായ ഹസ്തലാഘവം ഓരോ സർഗ്ഗവും അവസാനിക്കുമ്പോൾ ഒന്നിനൊന്നു വർദ്ധിക്കുന്നതായി ഭാവുകന്മാർക്കു കാണാം.
ഇവ പത്താം സർഗ്ഗത്തിലുള്ള ശ്ലോകങ്ങളാണു്. അതിനുമുമ്പുള്ള സർഗ്ഗങ്ങളിലെ ശ്ലോകങ്ങളും അഭിരാമങ്ങൾതന്നെ.
ഈ ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു് അഞ്ചാം സർഗ്ഗത്തിൽനിന്നാണു്.
മനുഷ്യവർഗ്ഗം ഇങ്ങനെ ആരംഭിക്കുന്നു.
ഇടയ്ക്കു നിന്നു രണ്ടു ശ്ലോകങ്ങൾ കൂടി പകർത്താം.
അമരകോശത്തിലെ എല്ലാ പര്യായങ്ങളും തർജ്ജമയിൽ എടുത്തു ചേർത്തിട്ടില്ല. മഹേള, ശ്യാമ മുതലായ ശബ്ദങ്ങൾ പുതിയതായി ചേർത്തിട്ടുമുണ്ടു്. മഹേള, ശ്യാമ മുതലായ ശബ്ദങ്ങൾ പുതിയതായി ചേർത്തിട്ടുമുണ്ട്. പ്രമദയും മാനിനിയും ലലനയും സാമാന്യസ്ത്രീപര്യായങ്ങളാണെന്നു പറഞ്ഞിരിയ്ക്കുന്നതു് അനവധാനതമൂലമാണെന്നു തോന്നുന്നു.
കോലത്തു സ്വരൂപത്തിലെ മേത്തല എന്ന ഉപശാഖയുടെ ഒരു പ്രശാഖയിൽപ്പെട്ടതാണു് മറിയപ്പള്ളി തമ്പുരാക്കന്മാരുടെ കുടുംബം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഉദയവർമ്മത്തമ്പുരാൻ 1012-ാമാണ്ടു ചിങ്ങമാസം 1-ാംനു ഉത്രംനക്ഷത്രത്തിൽ ചങ്ങനാശ്ശേരി തെക്കേക്കൊട്ടാരത്തിൽ ജനിച്ചു. അന്നു കോട്ടയത്തെ മറിയപ്പള്ളിക്കൊട്ടാരം ഉണ്ടായിരുന്നില്ല. തെക്കേക്കൊട്ടാരം സ്ഥിതിചെയ്തിരുന്നതു കുമാരമങ്ഗലത്തു മനവക കാവിൽക്ഷേത്രത്തിനു സമീപമായിരുന്നു. പിതാവ്വ് ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിന്റെ പ്രതിഷ്ഠാപകനായ അച്ഛൻകോയിത്തമ്പുരാന്റെ അനുജൻ കൊച്ചപ്പക്കോയിത്തമ്പുരാനാണു്. അദ്ദേഹത്തിന്റെ യഥാർത്ഥനാമധേയം രാമവർമ്മ എന്നായിരുന്നു. തിരുവല്ലാ നെടുംപുറത്തുകൊട്ടാരത്തിലെ ഒരു തമ്പുരാനായിരുന്നു അമ്മാവൻ. ആ തമ്പുരാൻ വിശാഖം തിരുനാൾ കൊച്ചുതമ്പുരാനെ കുറേക്കാലം നൈഷധം പഠിപ്പിച്ചുകൊണ്ടിരുന്നു. 1023-ാമാണ്ടു് അദ്ദേഹത്തോടുകൂടി ഉദയവർമ്മത്തമ്പുരാനും തിരുവനന്തപുരത്തേക്കു പോയി അവിടെ താമസിച്ചു സംസ്കൃതത്തിൽ സാമാന്യമായ ജ്ഞാനം സമ്പാദിച്ചു. 1037-ാമാണ്ടു് അമ്മാവൻ മരിക്കുന്നതുവരെ നെടുമ്പുറത്തുതന്നെയായിരുന്നു താമസം. പിന്നീടു മറിയപ്പള്ളിക്കു പോയി 1054-ൽ ജ്യേഷ്ഠൻ മരിച്ചപ്പോൾ അവിടത്തെ കാരണവനായി. അതിൽപ്പിന്നെ മറിയപ്പള്ളി വലിയതമ്പുരാൻ എന്ന പേരിലാണു് അദ്ദേഹം സാഹിത്യകാരന്മാരുടെയിടയിൽ അറിയപ്പെടുന്നതു്. 1107 ധനുമാസത്തിൽ മരിച്ചു. ഒരു വലിയ കവിയല്ലെങ്കിലും അക്കാലത്തെ പ്രമുഖനായ ഒരു സാഹിത്യപ്രണയിയായിരുന്നു തമ്പുരാൻ. കോട്ടയത്തെ കവിസമാജത്തിനും അതിൽനിന്നു് ഉത്ഭിന്നമായ ഭാഷാപോഷിണിസഭയ്ക്കും അദ്ദേഹത്തിൽനിന്നു പല ആനുകൂല്യങ്ങളും ഉണ്ടായിട്ടുണ്ടു്. 1066-ൽ മദിരാശി ഗവർണ്ണർ വെൻലോക്കു് പ്രഭുവിന്റെ തിരുവിതാംക്കുർ സന്ദർശനത്തെ വിഷയീകരിച്ചു് ഒരു ശതകം ഉണ്ടാക്കി. 1083-ൽ ലളിതാപുരാണം വൃത്താനുവൃത്തമായി ഭാഷപ്പെടുത്തുകയും അതിനെത്തന്നെ മാവേലിക്കരയിലെ ചില കൊച്ചുതമ്പുരാട്ടിമാരുടെ അപേക്ഷയനുസരിച്ചു് ഒരു പാനയാക്കി രചിക്കുകയും ചെയ്തു. 1084-ൽ ഹിതോപദേശത്തിലെ മിത്രലാഭപ്രകരണം തർജ്ജമചെയ്തു. 1084-ൽ കാന്തിപ്രതാപചരിതം എന്നു് ഇരുപത്തിമൂന്നു് അധ്യായത്തിലും 1086-ൽ ബാലഭാരതി എന്നു് പത്തൊൻപതു് അധ്യായത്തിലും രണ്ടു ഗ്രന്ഥങ്ങൾ എഴുതി. അവ അച്ചടിപ്പിച്ചിട്ടില്ല. താഴെക്കാണുന്ന ശ്ലോകങ്ങൾ ലളിതാപുരാണം ഭാഷയിലുള്ളതാണു്.
അടുത്തതായി പാനയിൽനിന്നുകൂടി ചില വരികൾ ഉദ്ധരിക്കാം.
വയക്കര മൂസ്സതിന്റെ ദുര്യോധനവധംപോലെ ഒരു കാലത്തു് പ്രചുരപ്രചാരമായിരുന്ന ഒരു ആട്ടക്കഥയാണു് മുരിങ്ങൂരിന്റെ കുചേലവൃത്തം. ആ കഥയ്ക്കു കുചേലോദയം എന്നാണു് കവി നല്കിയ നാമധേയം. അതു് ഇപ്പോഴും പലസ്ഥലങ്ങളിലും ആടിവരുന്നുണ്ടു്. ശങ്കരൻപോറ്റി തിരുവല്ലാ വടക്കേക്കരപ്പകുതിയിൽ ചെങ്ങന്നൂർ കീഴ്ചേരി മേൽ മുറിയിൽ മുരിങ്ങൂർ മഠത്തിൽ 1018-ാമാണ്ടു മകരമാസം മകയിരംനക്ഷത്രത്തിൽ ജനിച്ചു. പിതാവായ പുരുഷോത്തമൻപോറ്റിയും മാതാവായ ശ്രീദേവി അന്തർജ്ജനവും ബാല്യത്തിൽത്തന്നെ മരിച്ചുപോയി. പോറ്റി സംസ്കൃതം പഠിച്ചതു നാരായണൻ എന്നു പേരുള്ള ഒരു ഗുരുവിനോടാണെന്നു് അദ്ദേഹം തന്റെ കുചേലവൃത്തത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗുരുവിനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല.
എന്ന ശ്ലോകം നോക്കുക. അടിമിറ്റത്തുമഠത്തിൽനിന്നായിരുന്നു പോറ്റിയുടെ വിവാഹം. ആ വിവാഹത്തിൽ സന്താനങ്ങളൊന്നും ഉണ്ടായില്ല. 1080-ാമാണ്ടു ധനുമാസത്തിൽ അശ്വതിനക്ഷത്രത്തിൽ അദ്ദേഹം മരിച്ചു.
മുരിങ്ങൂരിന്റെ പ്രധാനകൃതികൾ (1) വല്ക്കലവധം, (2) കുചേലവൃത്തം, (3)മലയവതീസ്വയംവരം എന്നീ മൂന്നാട്ടക്കഥകളാകുന്നു. ഇവ കൂടാതെ രുക്‍മാങ്ഗദചരിതത്തെ വിഷയീകരിച്ചു് ഒരു നാടകവും കാവ്യവും കൂടി ഉണ്ടാക്കീട്ടുള്ളതായി ചിലർ പറയുന്നു. പത്രദ്വാരാ അനേകം ഉക്തിപ്രത്യുക്തികളിലും പങ്കുകൊണ്ടുകാണുന്നു. അവയിൽ വില്വട്ടത്തു രാഘവൻനമ്പിയാരുമായുള്ള വാദത്തെപ്പറ്റി മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. വില്വാട്ടം ആയിടയ്ക്കു പത്രങ്ങളിൽ ഒന്നുമെഴുതാതിരുന്നതു് എന്തുകൊണ്ടാണെന്നും “മല്ലീന്നായ് ശിഗ്രുവിപ്രോത്തമനണയുമിതെന്നോർത്തനങ്ങതിരിപ്പോ” എന്നും പോറ്റി ചോദിച്ചതിനാണു് സമരകുതുകിയായ വില്വട്ടം “വില്വട്ടം വൃദ്ധനായീ വിരവൊടിവനുമായൊന്നടുക്കാം പിടിക്കാം” എന്നും മറ്റും മറുപടിയെഴുതിയതു്. ഒടുവിൽ “തേക്കിനോടോ മുരിങ്ങേ?” എന്നുകൂടി ആ വൃദ്ധ കവി ചോദിക്കുവാൻ മടിച്ചില്ല. വല്ക്കലവധത്തിൽ സാല്വവധം, ദന്തവക്ത്രവധം, സൂതനിഗ്രഹം എന്നീ ഉപാഖ്യാനങ്ങളും അന്തർഭവിച്ചിട്ടുണ്ടു്. അതു കുചേലവൃത്തത്തിന്റെ പൂർവഭാഗമാണെന്നു ചിലർ പറയുന്നതു ശരിയല്ല. വല്ക്കലവധം “അശ്വമേധത്രയമാശു കൃത്വാ സ ദ്വാരകാം പ്രാപ്യസുഖം ന്യവാത്സീൻ” എന്ന ശ്ലോകത്തോടുകൂടി അവസാനിക്കുകയും, കുചേലവൃത്തം “കാലേസ്മിൻ സദനേ മുനേർമ്മുരഭിദസ്സാന്ദീപനേസ്സാദരം” എന്ന ശ്ലോകത്തോടുകൂടി ആരംഭിക്കുകയും ചെയ്യുന്നു. കുചേലവൃത്തം രചിച്ചതു ചെങ്ങന്നൂരെ പ്രഭുസത്തമനായ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെ നിദേശത്തിനു വഴിപ്പെട്ടാണെന്നു കവി താഴെച്ചേർക്കുന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.
ഒരു ശ്ലോകവും ഒരു പദത്തിലെ ഏതാനും ചരണങ്ങളുംകൂടി പ്രദർശിപ്പിക്കാം.
കോട്ടയത്തു “കൊട്ടാരത്തിൽ” എന്ന പേരിൽ തീയാട്ടുണ്ണീമാരുടെ ഒരു ഭവനമുണ്ടു്. ചെമ്പകശ്ശേരി പൂരംതിരുനാൾ ശക്തൻതമ്പുരാന്റെ കാലത്തു് അതിലെ അങ്ഗങ്ങൾ മന്ത്രവാദത്തിൽ പ്രസിദ്ധന്മാരായിരുന്നു. ശങ്കുണ്ണിയുടെ മൂലകുടുംബം അമയന്നൂർ എന്ന ദേശത്താണു്. പണ്ടു കോട്ടയത്തു കോടിമതക്കടവിൽ ഉത്സവക്കാലത്തു് ഒരു ദിവസം കുമാരനല്ലൂർ ഭഗവതിയെ ആറാടിക്കുക പതിവുണ്ടായിരുന്നു. തത്സംബന്ധമായി ചില ആവശ്യങ്ങൾ നിർവഹിക്കുന്നതിനു ശങ്കുണ്ണിയുടെ കുടുംബക്കാർക്കു് കോട്ടയത്ത് താമസിക്കേണ്ടിവരികയും അവർ കോടിമതയിൽ ഒഴിഞ്ഞുകിടക്കുന്ന ദേവസ്വം കൊട്ടാരത്തിൽ താമസമാക്കുകയും ചെയ്തു. ആ വഴിക്കാണു് കൊട്ടാരത്തിൽ എന്ന പേർ ആ ഭവനത്തിനു സിദ്ധിച്ചതു്. ശങ്കുണ്ണീ പ്രസ്തുത കുടുംബത്തിലെ വാസുദേവനുണ്ണിയുടേയും വൈക്കത്തിനു് ആറു നാഴിക അകലെയുള്ള മൂടായിക്കുന്നത്തു മടിയപ്പള്ളി എന്ന ഗൃഹത്തിലെ ഒരു സ്ത്രീരത്നത്തിന്റേയും ദ്വിതീയപുത്രനായി 1030-ാമാണ്ടു മീനമാസം 23-ാംനു ജനിച്ചു. നമ്മുടെ കവിക്കു രണ്ടു സഹോദരന്മാരുണ്ടായിരുന്നവരിൽ ഒന്നു ജ്യേഷ്ഠനും ഒന്നു് അനുജനുമാണു്. അച്ഛൻ മന്ത്രവാദത്തിനു പുറമെ സങ്ഗീതത്തിലും നിഷ്ണാതനായിരുന്നു. ശങ്കുണ്ണിയുടെ പിതൃദത്തമായ നാമധേയവും വാസുദേവൻ എന്നുതന്നെയായിരുന്നു. ആ പേർ ഭർത്തൃനാമമാകയാൽ മാതാവു് ശൈശവത്തിൽ തങ്കം എന്ന ഓമനപ്പേരിലാണു് നമ്മുടെ കവിയെ വിളിച്ചുവന്നതു്. തങ്കം തങ്കുവായും ശങ്കുവായും ക്ഷണത്തിൽ രൂപഭേദപ്പെട്ടു. ജാതിപ്പേർകൂടി ഒടുവിൽ ചേർന്നപ്പോൾ തങ്കുണ്ണി ശങ്കുണ്ണിയുമായി. ഏഴു വയസ്സു മുതൽ പത്തു വയസ്സു വരെ ഒരു നാട്ടാശാന്റെ കീഴിൽ പഠിച്ചു് കഷ്ടിച്ചു മലയാളം എഴുതുവാനും വായിക്കുവാനും മനസ്സിലാക്കി. പിന്നെ പതിനാറാമത്തെ വയസ്സുവരെ യാതൊരു വിദ്യയും അഭ്യസിച്ചില്ല. സമവയസ്കന്മാരായ മറ്റു ചിലരുടെ വിദ്യാസമ്പാദനരീതി നേരിട്ടു കാണുകയും മറ്റും ചെയ്തപ്പോൾ തനിക്കും പഠിത്തം വേണമെന്നുള്ള വിചാരം അങ്കുരിച്ചു. മണർക്കാട്ടു ശങ്കു വാരിയരുടെ ശിഷ്യനായി സിദ്ധരൂപവും രഘുവംശവും പ്രഥമസർഗ്ഗത്തിലെ ചില ശ്ലോകങ്ങളും പഠിച്ചുകഴിഞ്ഞപ്പോൾ ശങ്കുവാരിയർ പന്തളത്തു സ്ഥിരതാമസമാക്കുകയാൽ ശങ്കുണ്ണിക്കു മറ്റൊരു ഗുരുവിനെ അന്വേഷിക്കേണ്ടി വന്നു. അന്നു വയക്കര ആര്യൻ നാരായനൻമൂസ്സതു് കോട്ടയത്തുണ്ടായിരുന്നതുകൊണ്ടു് കവിയുടെ ആഗ്രഹം തൽക്ഷണം തന്നെ സഫലമായി. വയക്കര ഇല്ലത്തു് ഒരു നിത്യനെന്നപോലെ പറ്റിക്കൂടി മാഘനൈഷധാദി മഹാകാവ്യങ്ങളും, സഹസ്രയോഗം, ചികിത്സാക്രമം, അഷ്ടാങ്ഗഹൃദയം എന്നീ ഗ്രന്ഥങ്ങളും നിഷ്കർഷിച്ചു പഠിച്ചു. 1047-ാമാണ്ടു മിഥുനമാസത്തിൽ ആരംഭിച്ച ആ പഠിത്തം 1057 വരെ നിർവിഘ്നമായി നടന്നു. ശിഷ്യന്റെ ബുദ്ധിശക്തിയെക്കുറിച്ചും വാസനാവൈഭവത്തെക്കുറിച്ചും മൂസ്സതിനു വലിയ മതിപ്പുണ്ടായിരുന്നു. അച്ഛന്റെ വാർദ്ധക്യവും ജ്യേഷ്ഠന്റെ കുടുംബഭരണവൈമുഖ്യവും നിമിത്തം ശങ്കുണ്ണി തന്നെ ആ ഭാരം വഹിക്കേണ്ടിവരിക കൊണ്ടാണു് സാഹിത്യാഭ്യാസം 1057-ൽ മുടങ്ങിയതു്. എങ്കിലും ശങ്കുണ്ണി സ്വയമേവ പല ഗ്രന്ഥങ്ങളും വായിച്ചു തന്റെ സംസ്കൃതവ്യുൽപ്പത്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
1048 തുലാമാസത്തിൽ മാതാവു് മരിച്ചു. ജ്യേഷ്ഠന്റെ പത്നി വന്ധ്യയാനെന്നു് കണ്ടതിനാൽ അദ്ദേഹത്തിനു വിവാഹബന്ധത്തിൽ ഏർപ്പെടേണ്ടിവന്നു. 1056 മകര മാസത്തിലാണു് ആ വിവാഹം നടന്നതു്. 1057-ാമാണ്ടു ചിങ്ങം 17-ാംനു ആ സാധ്വി മരിച്ചുപോയി. 1061 മകരത്തിൽ പിതാവു് പരഗതിയെ പ്രാപിച്ചു. സന്തത്യഭാവം പരിഹരിക്കുന്നതിന്നായി 1062-ൽ കവി വീണ്ടും വിവാഹം ചെയ്തു. അവരും പ്രസവിക്കുന്നതല്ലെന്നു വൈദ്യന്മാർ ഖണ്ഡിച്ചുപറയുകയാൽ 1081 മിഥുനത്തിൽ മൂന്നാമതായി ഒന്നുകൂടി ദാരസംഗ്രഹം ചെയ്തു. ഏവൂർ പനവേലി ഇല്ലത്തെ ശ്രീദേവിഅമ്മയും തിരുവല്ലാ നെടുമ്പുറത്തു പനവേലിയിൽനിന്നു് ലക്ഷ്മിയമ്മയും തൃപ്പുണിത്തുറ പെങ്ങാലി തെക്കേടത്തുനിന്നും ദേവകിയമ്മയുമാണു് അദ്ദേഹത്തിന്റെ പത്നിമാർ. ദ്വിതീയപത്നി 1083 മേടത്തിൽ പരേതയായി. മൂന്നാമത്തെ വിവാഹത്തിലും സന്താനമുണ്ടായില്ല. 1090 മേടത്തിൽ ഏവൂർ പനവേലി കൃഷ്ണശർമ്മാവിന്റെ ഒരു പുത്രനെ ദത്തെടുത്ത് ആ പുത്രനെക്കൊണ്ടു് 1101 മേടത്തിൽ വിവാഹം ചെയ്യിച്ചു. 1074-ൽ അനുജനെക്കൊണ്ടു വിവാഹം ചെയ്യിച്ചിരുന്നുവെങ്കിലും അദ്ദേഹം 1077 മകരത്തിലും നിസ്സന്താനനായ അദ്ദേഹത്തിന്റെ പത്നി 1080 ഇടവത്തിലും കാലധർമ്മം പ്രാപിച്ചുകഴിഞ്ഞിരുന്നു.
1065-ാമാണ്ടു മീനമാസത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു മലയാളമനോരമ ആരംഭിച്ചപ്പോൾ അദ്ദേഹം ശങ്കുണ്ണിയെ അതിലെ കവിതാ പംക്തിയുടെ പ്രസാധകനായി നിയമിച്ചു. തത്സംബന്ധമായി അദ്ദേഹം അനുഷ്ഠിച്ച സേവനത്തെ ആസ്പദമാക്കി മനോരമയുടെ ആട്ടപ്പിറന്നാൾലക്കത്തിൽ മനോരമ ശങ്കുണ്ണിയെ ഒരിക്കലും മറക്കുന്നതല്ല എന്നു വറുഗീസ്മാപ്പിള പ്രസ്താവിക്കുകയുണ്ടായി.
എന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനും ആ സേവനത്തെ പ്രശംസിച്ചു. അതിനുമുൻപുതന്നെ നാലഞ്ചു സായിപ്പന്മാരെ മലയാളം പഠിപ്പിച്ചു അക്കാര്യത്തിൽ നല്ല പരിചയം സമ്പാദിച്ചിരുന്ന അദ്ദേഹം ആയിടയ്ക്കു ബെല്ലർബി എന്ന മിഷണറിയെയും ആ ഭാഷ പഠിപ്പിക്കുന്നതിന്നു നിയുക്തനായി. ആ ജോലി കാലത്ത് ഏഴുമണി മുതൽ പത്തുമണിവരെ മാത്രമായിരുന്നതിനാൽ മനോരമയാപ്പീസിലെ പണിക്കു അതു ബാധകമായില്ല. മനോരമയും ഭാഷാപോഷിണിയും സംബന്ധിച്ചുള്ള പല ചുമതലകളും അദ്ദേഹത്തിനു വഹിക്കുവാനുണ്ടായിരുന്നു. ബെല്ലർബി സ്ഥലം മാറി പള്ളത്തേയ്ക്കു പോയപ്പോൾ ശങ്കുണ്ണിയേയും കൂട്ടി കൊണ്ടുപോകണമെന്നു് ആഗ്രഹിച്ചുവെങ്കിലും വറുഗീസ് മാപ്പിള അതു സമ്മതിച്ചില്ല. 1068 മകരത്തിൽ മാർ ദിവന്നാസ്യോസ് (എം.ഡി.)ഹൈസ്കൂൾ സ്ഥാപിച്ചപ്പോൾ അതിലെ മലയാളപണ്ഡിതനായി ശങ്കുണ്ണിയെ തെരഞ്ഞെടുത്തു. മനോരമയാപ്പീസിലും സ്കൂളിലും അദ്ദേഹത്തിനു ലഭിച്ച വേതനം സ്വല്പമായിരുന്നുവെങ്കിലും ആദായത്തെപ്പറ്റിയുള്ള ചിന്ത അദ്ദേഹത്തിനു് ഒരിക്കലും ഉണ്ടായിരുന്നില്ല. ഗദ്യരചനയ്ക്കു് അദ്ദേഹത്തെ ശക്തനാക്കിയതു് വറുഗീസ് മാപ്പിളയായിരുന്നു. ശങ്കുണ്ണി വേഗത്തിൽ ഒരു മാതൃകാധ്യാപകനായി ഉയർന്നു. പിന്നെയും പന്ത്രണ്ടുകൊല്ലത്തോളം കോട്ടയത്തു വന്നുചേർന്ന വിദേശീയരായ മിഷണറിമാരെ മലയാളം പഠിപ്പിക്കുന്നതിനും അദ്ദേഹം ആ ഗൗരവമേറിയ പണികൾക്കിടയിൽ സമുയമുണ്ടാക്കി.
വറുഗീസ് മാപ്പിളയ്ക്കും വയക്കരമൂസ്സതിനും പുറമേ വേറേയും പല വിശിഷ്ടന്മാരുടെ സൗഹാർദ്ദം സമ്പാദിക്കുവാൻ ശങ്കുണ്ണീയെ പരിതഃസ്ഥിതി സഹായിച്ചു. ശങ്കുണ്ണിയുമായി സാഹിത്യവിഷയങ്ങളെപ്പറ്റി കത്തിടപാടു നടത്താത്ത കവികൾ വളരെ ചുരുക്കമായിരുന്നു. ഭാഷാപോഷിണിസഭയുടെ അദ്ധ്യക്ഷനായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ പുരസ്കർത്താക്കന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കുഞ്ഞിക്കുട്ടൻതമ്പുരാനു് അദ്ദേഹം ബഹിശ്ചരപ്രാണനായിരുന്നു. 1067-ലെ കവിസമാജ സമ്മേളനത്തിലാണു് അവർതമ്മിൽ ആദ്യമായി കണ്ടതു്; എങ്കിലും അതിനുമുൻപുതന്നെ അവർതമ്മിലുള്ള സൗഹാർദ്ദബന്ധം ഗാഢമായിക്കഴിഞ്ഞിരുന്നു. 1066 കന്നിമാസത്തിൽ വെണ്മണിമഹൻ കോട്ടയത്തു തന്റെ അമ്മാത്തായ പുലപ്പാഭട്ടതിരിയുടെ ഇല്ലത്തും വയക്കരയില്ലത്തും ഏതാനും ദിവസം താമസിച്ചപ്പോൾ ശങ്കുണ്ണിക്കു അദ്ദേഹത്തെ നേരിട്ടറിയുവാനുള്ള ഭാഗ്യമുണ്ടായി. മഹന്റെ അനുയായിയും ആരാധകനുമായിരുന്നു നമ്മുടെ കവി. ഭാഷാപോഷിണിസഭയുടെ സമ്മേളനങ്ങളിലെല്ലാം പ്രായേണ സന്നിഹിതനായി സകല കേരളീയ സാഹിത്യകാരന്മാരുടേയും സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ചു. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും കുടുംബങ്ങളിലെ അങ്ഗങ്ങൾ അദ്ദേഹത്തെ അകമഴിഞ്ഞാദരിച്ചു. അവരിൽ അനേകംപേർ അദ്ദേഹത്തിന്നു സമ്മാനങ്ങൾ നൽകി. മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി വലിയ തമ്പുരാൻ മറ്റുചില കവികളോടൊപ്പം അദ്ദേഹത്തിനും ‘കവിതിലകൻ’ എന്ന ബഹുമതി ദാനംചെയ്തു.
1067-ലെ കവിസമ്മേളനത്തിൽ നടന്ന ഘടികാവിംശതിപരീക്ഷയിലും കവിതാചാതുര്യപരീക്ഷയിലും നാടകനിർമ്മാണപരീക്ഷയിലും നമ്മുടെ കവി ചേരുകയും അവ മൂന്നിലും പ്രശംസാപ്രത്തിന്നു അർഹനാവുകയും ചെയ്തു. നാടകപരീക്ഷയിൽ വേറെയും രണ്ടു കവികൾ ചേർന്നു; എങ്കിലും കുഞ്ഞിക്കുട്ടൻതമ്പുരാനും ശങ്കുണ്ണിയും മാത്രമേ ഉത്തരം പൂരിപ്പിച്ചുള്ളു. ഗങ്ഗാവതരണമായിരുന്നു വിഷയം എന്നു് അന്യത്ര സൂചിപ്പിച്ചിട്ടുണ്ടല്ലോ. അഞ്ചു മണിക്കൂറും ഏഴു മിനിട്ടും കൊണ്ടു തമ്പുരാനും എട്ടു മിനിട്ടുകൂടി കഴിഞ്ഞ് ശങ്കുണ്ണിയും അവരവരുടെ കടലാസു് എഴുതിക്കൊടുത്തു. 1067 മേടത്തിൽ തൃശ്ശൂർവച്ചു നടന്ന ഘടികാവിംശതി പരീക്ഷയിലും അദ്ദേഹത്തിന്നു രണ്ടാംസമ്മാനം കിട്ടി. അങ്ഗദസന്ദേശമായിരുന്നു വിഷയം. ശങ്കുണ്ണിയുടെ ദ്രുതകവനത്തിന്റെ സ്വരൂപം ആ വിംശതിയിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചു കാണിക്കാം.
1070-ാമാണ്ടു കന്നിമാസത്തിൽ തിരുവനന്തപുരത്തു ഭാഷാപോഷിണീയോഗത്തിലേക്കു ശങ്കുണ്ണിയും ഒരു ആസന്നമരനന്റെ അന്തർഗ്ഗതശതകം എഴുതി. അതിൽ മൂന്നാംസമ്മാനമേ ശങ്കുണ്ണിക്കു ലഭിച്ചുള്ളുവെങ്കിലും സ്വതന്ത്രനാടകമായ ദേവീവിലാസത്തിനു് ഒന്നാംസമ്മാനംതന്നെ ഭാരവാഹികൾ കൊടുത്തു.
ആയുരന്തംവരെ ശങ്കുണ്ണി പല സാഹിത്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ സ്വല്പകാലത്തേക്കു മാത്രമേ ശരീരാസ്വാസ്ഥ്യം അദ്ദേഹത്തെ ബാധിച്ചുള്ളു. സകല സാഹിത്യസമ്മേളനങ്ങളിലും സന്നിഹിതനാകുക; അവിടെ സാഹിത്യവിഷയങ്ങളെ അധികരിച്ചു പ്രസങ്ഗിക്കുക; ഇവയെല്ലാം കഴിവുള്ളിടത്തോളം മുടക്കം വരുത്താതെ അദ്ദേഹം നടത്തി. സല്ലാപങ്ങളിലും പ്രഭാഷണങ്ങളിലും ശങ്കുണ്ണിയുടെ ഫലിതം ഗഹനവും മർമ്മസ്പൃക്കുമായിരുന്നു. അനൗദ്ധത്യം, ഹൃദയനൈർമ്മല്യം, സമയപരിപാലനം, കൃത്യനിഷ്ഠ, പരോപകാരതല്പരത, അല്പഭാഷണം, മിതവ്യയം എന്നിങ്ങനെ വിവിധഗുണങ്ങൾക്കു് അദ്ദേഹം വിളനിലമായിരുന്നു. ഒട്ടുവളരെ കവികളെ മനോരമമുഖേനയും അല്ലാതെയും അദ്ദേഹം നേർവഴിക്കു നടക്കുവാൻ ശക്തരായി. ഏതുകാര്യവും തുടങ്ങിയാൽ മുടങ്ങരുതു് എന്ന നിഷ്കർഷയിലായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനം. പല പത്രങ്ങൾക്കും മാസികകൾക്കും അദ്ദേഹം നിരന്തരമായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. അവയിൽ മനോരമയും ഭാഷാപോഷിണിയും കഴിഞ്ഞാൽ പ്രത്യേകഗണനയെ അർഹിക്കുന്നതു തൃശ്ശൂർനിന്നു വെള്ളായ്ക്കൽ നാരായണമേനോൻ സ്ത്രീകൾക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ലക്ഷ്മീഭായി മാസികയാണു്. ശങ്കുണ്ണിക്കു താൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിലുള്ള ഐതീഹ്യങ്ങൾ ശേഖരിക്കുന്നതിന്നു അനന്യസാമാന്യമായ പ്രാഗല്ഭ്യമുണ്ടായിരുന്നു. ആ വ്യവസായത്തിന്റെ ഫലമായി നമുക്കു ലഭിച്ചിട്ടുള്ള ഒരു അപൂർവസമ്പാദ്യമാണു് ഐതീഹ്യമാല എന്ന ഗ്രന്ഥപരമ്പര. 1112-ാമാണ്ടു കർക്കടകമാസം 7-ാംനുയായിരുന്നു ആ ജനകീയകവിയുടെ ദേഹവിയോഗം. 1066 മുതലേ സാഹിത്യമാർഗ്ഗങ്ങളിൾ സഞ്ചരിച്ചുള്ളു. എങ്കിലും നാല്പതിൽചില്വാനം കൊല്ലങ്ങൾ അതിലേയ്ക്കുതന്നെ രാപ്പകൽ വിനിയോഗിച്ചു വിജയം നേടിയ ഒരു അക്ലിഷ്ടകർമ്മാവാണു് അദ്ദേഹം.
താഴെ കാണുന്നവയാണു് ശങ്കുണ്ണിയുടെ കൃതികൾ. (1) സുഭദ്രാഹരണം (ശതകത്രയം), (2) രാജാകേശവദാസചരിതം (നാലധ്യായങ്ങൾ), (3) ആസന്നമരണചിന്താശതകം, (4) കേരളവർമ്മശതകം, (5) ലക്ഷ്മീഭായിശതകം, (6) മാടമഹീശശതകം, (7) യാത്രാചരിതം, (8) അത്തച്ചമയസപ്തതി, (9) മുറജപചരിതം എന്നീ ലഘുകാവ്യങ്ങൾ; (10) കുചേലഗോപാലം, (11) സീമന്തിനീചരിതം, (12) ഗങ്ഗാവതരണം, (13) പാഞ്ചാലധനഞ്ജയം, (14) വിക്രമോർവശീയം, (15) മാലതീമാധവം, (16) രവിവർമ്മാ, (17) ജാനകീപരിണയം, (18) ദേവീവിലാസം എന്നീ നാടകങ്ങൾ; (19) ഹരിവംശസങ്ഗ്രഹം, (20) അധ്യാത്മരാമായണം എന്നീ രണ്ടു പുരാണാനുവാദങ്ങൾ, (21) കിരാതസൂനുചരിതം, (22) ശ്രീരാമാവതാരം, (23) സീതാവിവാഹം, (24) ശ്രീരാമപട്ടാഭിഷേകം, (25) ഭൂസുരഗോഗ്രഹണം എന്നീ അഞ്ചു ആട്ടക്കഥകൾ; (26) നിവാതകവചവധം (ഇരുപത്തിനാലുവൃത്തം), (27) ശ്രീമൂലരാജവിലാസം (പത്തുവൃത്തം), (28) വിക്ടോറിയാ ചരിതം (പന്ത്രണ്ടുവൃത്തം), (29) ധ്രുവചരിതം (പതിനാറുവൃത്തം), (30) ശോണാദ്രീശ്വരീമാഹാത്മ്യം (ഏഴുവൃത്തം) എന്നീ കൈകൊട്ടിക്കളിപ്പാട്ടുകൾ; (31) ഭദ്രോൽപത്തി (പാന), (32) ശ്രീമൂലരാജഷഷ്ടിപൂർത്തിമഹോത്സവം, (33) ശ്രീഭൂതനാഥോത്ഭവം എന്നീ രണ്ടു തുള്ളലുകൾ; (34) കല്യാണോത്സവം വഞ്ചിപ്പാട്ടു്, (35) വിനായകമാഹാത്മ്യം കിളിപ്പാട്ടു്, (36) ഭാഷഗൗളിശാസ്ത്രം (പദ്യം), (37) വിക്രമോർവശീയകഥാനാടകസങ്ഗ്രഹം, (38) നൈഷധം, (39) വിശ്വാമിത്രചരിതം, (40) അർജ്ജുനൻ, (41) ശ്രീകൃഷ്ണൻ, (42) ഐതീഹ്യമാല എട്ടുഭാഗങ്ങൾ, (43) കേരളകവികൾ, (44) ക്ഷേത്രമാഹാത്മ്യം, (45) സ്മരണാവലി എന്നീ ഗദ്യ പ്രബന്ധങ്ങൾ.
സാരള ്യവും പ്രസാദവുമാണു് ശങ്കുണ്ണിയുടെ കാവ്യങ്ങൾക്കുള്ള മുഖ്യഗുണങ്ങൾ. അവയിൽ സ്ഫുരിക്കുന്ന ശബ്ദഭംഗിയും ശയ്യാസുഖവും അപൂർവം ചിലരിലേ കാണുകയുള്ളു. ഒരിക്കൽ കേട്ടാൽ അർത്ഥാവബോധമുണ്ടാകാത്ത ശ്ലോകങ്ങൾ ഒന്നും തന്നെ അദ്ദേഹം രചിച്ചിട്ടില്ല. മാലതീമാധവത്തിൽ യതിഭങ്ഗദോഷം ബാധിച്ചിട്ടില്ല. ചുരുക്കത്തിൽ അദ്ദേഹം വെണ്മണിപ്രസ്ഥാനത്തിലെ പദഘടനാവിധികളെ അക്ഷരംപ്രതി അനുവർത്തിച്ചിരുന്നു. പ്രാസവിന്യാസത്തിലുള്ള പ്രതിപത്തി കലശലായിരുന്നു. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, മാലിനി മുതലായ വൃത്തങ്ങളുടെ ഒടുവിലത്തെ യതിയിൽ ആദ്യത്തെ മൂന്നക്ഷരങ്ങൾക്കും രണ്ടാമത്തെ മൂന്നക്ഷരങ്ങൾക്കും ഐകരൂപ്യം വരുത്തുന്നതിൽ അദ്ദേഹം പ്രത്യേകിച്ചും ശ്രദ്ധാലുവായിരുന്നു. “ആഹവോൽ സാഹമോടേ”, “കണ്ടെത്തി കണ്ഠേതരം”, “വീണുതേ ക്ഷോണിതന്നിൽ”, “വേട്ടാക്കി വാട്ടം വിനാ”, “ചിക്കെന്നു നിഷ്കൈതവം” എന്നിങ്ങനെയാണു് ആ പ്രാസത്തിന്റെ ഗതി. അതിനെ ‘ശങ്കുണ്ണിപ്രാസ”മെന്നു ചിലർ പറയാറുണ്ടു്. അതിനുവേണ്ടി എത്ര അർത്ഥപരിത്യാഗവും ചെയ്വാൻ അദ്ദേഹം സന്നദ്ധനായിരുന്നു. ശങ്കുണ്ണിയുടെ കവിത പ്രായേണ ഭാവഗർഭമോ അലങ്കാരോജ്ജ്വലമോ അല്ല; ആ വിഷയത്തിൽ അദ്ദേഹത്തെ നടുവത്തച്ഛനോടുപമിക്കാം. ശങ്കുണ്ണിയുടെ കവിതയ്ക്കു പ്രായേണ ദ്രവീകരണശക്തി കുറവാണു്. നിരർത്ഥകപദങ്ങൾ അദ്ദേഹത്തെപ്പോലെ അത്ര ധാരാളമായി വിശിഷ്ടകവികൾ ആരും പ്രയോഗിച്ചിട്ടില്ല.
എന്ന ശ്ലോകത്തിൽ അത്തരത്തിലുള്ള എത്ര പദങ്ങളാണു് കുത്തിത്തിരുകിയിരിക്കുന്നതു്. ശങ്കുണ്ണീയെപ്പോലെ വാസനാസമ്പന്നനായ ഒരു കവിക്കു് ഈ ന്യൂനത വന്നതു നിഷ്കർഷയുടെ വൈകല്യംകൊണ്ടാണെന്നേ തോന്നുന്നുള്ളു. ആ ദോഷങ്ങൾ മികച്ച കാവ്യഗഡുക്കൾതന്നെ. എങ്കിലും മറ്റു ചില ഗുണങ്ങൾ ഉള്ളതുകൊണ്ടു ശങ്കുണ്ണിയുടെ കൃതികൾ സഹൃദയശ്ലാഘ്യങ്ങളായിത്തീരുന്നു. ഗദ്യത്തിനു് ആ കുഴപ്പമൊന്നും ഉണ്ടാകുവാൻ തരമില്ലല്ലോ. കുഞ്ഞിക്കുട്ടൻതമ്പുരാനുമായി പരിചയപ്പെടുന്നതുവരെ നമ്മുടെ കവി ചില മുറിശ്ലോകങ്ങൾ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു. സുഭദ്രാഹരണമാണു് ആദ്യത്തെ കൃതി എന്നു പറഞ്ഞുകഴിഞ്ഞു. മൂന്നു ശതകങ്ങളിലായി 300 ശ്ലോകങ്ങൾ അതിൽ ഉൾപ്പെടുന്നു. ആ ഗ്രന്ഥം എഴുതിയ കാലത്തു തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സന്ദേശബാണങ്ങളേറ്റു് ഇരിക്കപ്പൊറുതിയില്ലാതെവന്നപ്പോളാണു് വളരെ പണ്ടേക്കാലത്തേക്കു് ആ പന്ഥാവിൽ സഞ്ചരിക്കുവാൻ ആത്മവിശ്വാസമില്ലാതെയിരുന്ന അദ്ദേഹം അരങ്ങത്തു കയറിയതു്. 1065 കർക്കടകം 8-ാംനു എഴുതിയ ഒരെഴുത്തിൽ തമ്പുരാൻ ഇങ്ങനെ പറയുന്നു.
താഴെ കാണുന്നതു കവിവാക്യമാണു്.
അതിൽപ്പിന്നീടു് ഒരിക്കലും വറ്റാത്ത ശങ്കുണ്ണിയുടെ പേനയിൽനിന്നു് ഒരുപടി കൃതികൾ അവിച്ഛിന്നധാരമായി പ്രവഹിച്ചുതുടങ്ങി. രാജാകേശവദാസചരിത്രവും കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഉപദേശമനുസരിച്ചു നിർമ്മിച്ചതാണു്. അതിൽ നാലു് അധ്യായങ്ങൾ അടങ്ങിയിട്ടുണ്ടു്. ഒന്നാമധ്യായത്തിൽ എണ്പത്തിനാലും, രണ്ടാമത്തേതിൽ നൂറ്റൊന്നും, മൂന്നാമധ്യായത്തിൽ നൂറ്റിരണ്ടും, നാലാമധ്യായത്തിൽ തൊണ്ണൂറ്റേഴും ശ്ലോകങ്ങൾ അന്തർഭവിക്കുന്നു. അന്നു് 1068-ാമാണ്ടു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ നിർദ്ദേശംമൂലം വിദ്യാഭ്യാസവകുപ്പിൽ ഇൻസ്പെക്ടറായിരുന്ന അയ്യപ്പൻപിള്ള ബി.ഏ, ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു ഉപന്യാസത്തെ ഉപജീവിച്ചാണു് അതു് എഴുതീട്ടുള്ളതു്. തമ്പുരാൻ ഒരു കത്തിൽ ശങ്കുണ്ണിക്കു് ഇങ്ങിനെ എഴുതി.
വലിയകോയിത്തമ്പുരാന്റെ ഷഷ്ട്യബ്ദപൂർത്തി പ്രമാണിച്ചു രചിച്ച ഒരു കൃതിയാണു് കേരളവർമ്മശതകം. അവിടത്തെ പ്രിയതമയുടെ ജീവിതചരിത്രം, ലക്ഷ്മീഭായിശതകത്തിൽ പ്രതിപാദിതമായിരിക്കുന്നു. തലശ്ശേരിയിൽ ഭാഷാപോഷിണീസമ്മേളനത്തിനു കോട്ടയത്തുനിന്നു വറുഗീസ്മാപ്പിളയൊന്നിച്ചു താൻ പോയ സംഭവത്തെ ആസ്പദമാക്കിയാണു് യാത്രാശതകം നിർമ്മിച്ചിരിക്കുന്നതു്. ലക്ഷ്മീഭായി മാസികയുടെ മാഹാത്മ്യവും അതിൽ ആനുഷങ്ഗികമായി വർണ്ണിച്ചുകാണുന്നു. നാടകഭൂമകാലത്തു കവി രചിച്ച ഒന്നാമത്തെ രൂപകമാണു് കുചേലഗോപാലം. പാഞ്ചാലധനഞ്ജയത്തിലെ കഥ ധനുർവേദപാഠാവസാനത്തിൽ ദ്രോണാചാര്യന്റെ ആഗ്രഹമനുസരിച്ചു് അർജ്ജുനൻ ദ്രുപദമഹാരാജാവിനെ യുദ്ധത്തിൽ ജയിച്ചു പിടിച്ചുകെട്ടി കാഴ്ചവയ്ക്കുന്നതാണു്. വിക്രമോർവശീയം ശങ്കുണ്ണി, കുഞ്ഞിക്കുട്ടൻതമ്പുരാൻ അതേ കൃത്യത്തിൽ ഏർപ്പെട്ടിരുന്ന വസ്തുത അറിയാതെ എഴുതിയതാകുന്നു. തമ്പുരാന്റെ തർജ്ജമയെക്കാൾ ശങ്കുണ്ണിയുടെ തർജ്ജമയ്ക്കു ഗുണം കൂടും. ശങ്കുണ്ണിയുടെ തദ്വിഷയകമായ വ്യവസായത്തെപ്പറ്റി വിശാലമനസ്കനായ തമ്പുരാന്ൻ പ്രസ്താവിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
നോക്കുക, ഇതല്ലേ യഥാർത്ഥമായ സൗഹാർദ്ദം! മാലതീമാധവം റ്റി.കെ കൃഷ്ണമേനോന്റെ അപേക്ഷയ്ക്കു വിധേയമായി കവി ഭവഭൂതിയുടെ മൂലകൃതി തർജ്ജമചെയ്തതാണു്. മൂലകൃതിയുടെ ധൃഷ്ടത നോക്കിയാൽ അതിന്റെ തർജ്ജമയ്ക്കു് ആർക്കും ഉദ്യമിക്കുവാൻ ധൈര്യമുണ്ടാകുകയില്ല. ശങ്കുണ്ണിയുടെ വാസനാസമ്പത്തിനും മനോധൈര്യത്തിനും പ്രത്യക്ഷനിദർശനമായ ആ രൂപകം അദ്ദേഹത്തിന്റെ വിവർത്തിതകൃതികളിൽ പ്രഥമഗണനീയമാണെന്നു പറയാം. ജാനകീപരിണയം ഒരു സ്വതന്ത്രനാടകമാണു്. സാമുദായികമാണു് ഇതിവൃത്തം. അതും പാഞ്ചാലധനഞ്ജയവും കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാന്റെ ആജ്ഞയനുസരിച്ചു് എഴുതി കവനോദയത്തിൽ പ്രസിദ്ധീകരിച്ചു. ദേവീവിലാസത്തിലെ കഥാവസ്തു മിക്കവാറും ബൈബിളിലെ ജനോവാപർവത്തിൽനിന്നു സംഗ്രഹിച്ചിട്ടുള്ളതാണു്. എങ്കിലും ഗർഭിണിയായ പത്നിയെ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ ഉത്തരരാമചരിതത്തേയും മൂന്നാമങ്കത്തിൽ നായകനായ ചന്ദ്രകേതുവും നർമ്മസചിവനായ ശാരദനും തമ്മിലുള്ള സംഭാഷണത്തിൽ വിക്രമോർവശീയത്തേയും മറ്റും കവി ഉപജീവിച്ചിട്ടുണ്ടു്. ശങ്കുണ്ണിയുടെ നാടകങ്ങളിൽ ഒന്നാമതായി നില്ക്കുന്നതു ദേവീവിലാസംതന്നെയാണു്. ഇശൈത്തമിഴ്പ്പുലവർ എന്ന ബിരുദനാമത്താൽ സുവിദിതനായ റ്റി. ലക്ഷ്മണൻപിള്ള ബി.ഏ.യുടെ ആ പേരിലുള്ള ഉൽക്കൃഷ്ടമായ തമിഴ്നാടകത്തിന്റെ തർജ്ജമയാണു് രവിവർമ്മാ. കൊല്ലത്തെ സംഗ്രാമധീര രവിവർമ്മചക്രവർത്തിയുടെ അപദാനങ്ങളെ പ്രതിപാദിക്കുന്നതോടുകൂടി, അദ്ദേഹവും വള്ളിയൂരിലെ രാജകുമാരിയായ കല്പകവല്ലിയും തമ്മിലുള്ള വിവാഹവും പ്രസ്തുതനാടകത്തിൽ വർണ്ണിച്ചിട്ടുണ്ടു്. ഹരിവംശസംഗ്രഹം ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരിയിൽ ഹരിവംശഘട്ടത്തിൽ പിതൃകല്പംവരെയുള്ള 181 ശ്ലോകങ്ങളുടെ തർജ്ജമയാണു്. അദ്ധ്യാത്മരാമായണത്തിന്റെ വൃത്താനുവൃത്തവിവർത്തനമാണു് അദ്ധ്യാത്മരാമായണം ഭാഷ. അതിന്റെ ആവിർഭാവം 1087-ലാകുന്നു. അഞ്ചാട്ടക്കഥകളിൽ ആദ്യത്തെ നാലും കീഴണിപ്പുറത്തു സ്വാമിയാരുടെ ആജ്ഞയനുവർത്തിച്ചു രചിച്ചു. ഭൂസുരഗോഗ്രഹണം കൊച്ചി നാലാംകൂർ കുഞ്ഞിക്കിടാവു (കേരളവർമ്മ) തമ്പുരാൻ ആവശ്യപ്പെടുകയാൽ എഴുതി. അവിടുന്നു തീപ്പെട്ടതു് 1088-ലാണു്. അധോലിഖിതങ്ങളായ ശ്ലോകങ്ങൾ നോക്കുക.
അധോവിഭൂഷാപുരം എന്നാൽ കീഴണിപ്പുറമെന്നും, ശ്രീകരാരണ്യമെന്നാൽ തൃക്കൈക്കാടെന്നുമാണു് അർത്ഥം.
ഈ ശ്ലോകംതന്നെ, പുസ്തകത്തിൽ പേർമാത്രം മാറ്റി രണ്ടുമുതൽ നാലുവരെയുള്ള ആട്ടക്കഥകളിലും പകർത്തീട്ടുണ്ടു്.
അർജ്ജുനനു പാശുപതാസ്ത്രം സമ്മാനിക്കുവാൻ ശ്രീപരമേശ്വരൻ പാർവതീദേവിയുമായി കാട്ടിൽച്ചെന്ന അവസരത്തിൽ ആദിദമ്പതിമാരുടെ പുത്രനായി ജനിച്ച ഒരു ദേവനാണു് വേട്ടക്കൊരുമകൻ (വേട്ടക്കരുമൻ), ആ ദേവൻ വക്രദംഷ്ട്രനെന്ന രാക്ഷസനെ വധിച്ചു് മഹാവിഷ്ണു്വിനോടു് പൊൻചുരിക വാങ്ങി പാല (ബാല)ശ്ശേരിക്കോട്ടയെ അധിവസിക്കുന്നതാണു് കിരാതസൂനുചരിതത്തിലെ ഇതിവൃത്തം.ഇന്ദ്രപ്രസ്ഥത്തിലെ ഒരു ബ്രാഹ്മണഗൃഹത്തിൽനിന്നു പശുക്കളെ മോഷ്ടിച്ചുകൊണ്ടുപോയ ദുഷ്ടന്മാരിൽനിന്നു് അർജ്ജുനൻ വീണ്ടെടുത്തു് ഉടമസ്ഥനു കൊടുക്കുന്നതാണു് ഭൂസുരഗോഗ്രഹണത്തിലെ കഥാവസ്തു. ഈ ആട്ടക്കഥകളെല്ലാം ഉണ്ടാക്കിയതു് 1080-ന്നുമേലാണു്. സ്കാന്ദപുരാണത്തിൽ ഗണപതിയുടെ മാഹാത്മ്യത്തെ പ്രകീർത്തനം ചെയ്യുന്നതായി പതിനാറധ്യായങ്ങൾ അടങ്ങിയ ഒരു ഉപാഖ്യാനമുണ്ടു്. ആ ഗ്രന്ഥത്തിന്റെ തർജ്ജമ അഞ്ചു പാദങ്ങൾ ഉൾക്കൊള്ളൂന്ന ഒരു കിളിപ്പാട്ടായി ലക്ഷ്മീഭായിപത്രാധിപർ വെള്ളായ്ക്കൽ നാരായണമേനോന്റെ അപേക്ഷയനുസരിച്ചു് 1087-ൽ നിർമ്മിച്ചു.
ഗദ്യകൃതികളിൽ പ്രാധാന്യം ഐതീഹ്യമാലയ്ക്കാണെന്നു പറയേണ്ടതില്ലല്ലോ. ക്ഷേത്രപ്രതിഷ്ഠ, ദേശചരിത്രം, മഹച്ചരിതം തുടങ്ങി ഒട്ടനേകം വിഷയങ്ങളെപ്പറ്റി ആ ഗ്രന്ഥാവലിയിൽ പ്രതിപാദിക്കുന്നുണ്ടു്. പ്രായേണ എല്ലാ പ്രതിപാദ്യവും കേരളീയംതന്നെ. അതിൽനിന്നു ക്ഷേത്രസംബന്ധമായ എട്ടു് ഉപന്യാസങ്ങൾ തിരഞ്ഞെടുത്തു് 1104-ൽ പ്രസിദ്ധീകരിച്ചതാണു് ക്ഷേത്രമാഹാത്മ്യം. ചില കേരളീയ കവികളെപ്പറ്റിയുള്ള ഐതീഹ്യങ്ങളെയാണു് കേരളകവികൾ എന്ന ഗ്രന്ഥത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്. വിശ്വാമിത്രചരിത്രത്തിലെ കഥ ഹരിശ്ചന്ദ്രോപാഖ്യാനമാണു്. സ്മരണാവലിയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കൊടുങ്ങല്ലൂൻ കുഞ്ഞിക്കുട്ടൻതമ്പുരാൻ, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, വറുഗീസ്മാപ്പിള എന്നീ സാഹിത്യനായകന്മാരെക്കുറിച്ചും മനോരമയെക്കുറിച്ചുമുള്ള സ്മരണകൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇനി അദ്ദേഹത്തിന്റെ കവിതാരീതി കാണിക്കാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ഈ കൃതിയിൽ കവി മേല്പത്തൂരിന്റെ സുഭദ്രാഹരണപ്രബന്ധത്തിൽനിന്നു പലതും സ്വായത്തമാക്കീട്ടുണ്ടു്. ഭാഷാകവിതയിൽ അദ്ദേഹം അക്കാലത്തുതന്നെ ഹസ്തലാഘവം പ്രാപിച്ചിരുന്നതായി ഈ കൃതി തെളിയിക്കുന്നു.
കേശവദാസചരിതം ശങ്കുണ്ണിയുടെ നൈസ്സർഗ്ഗികമായ കവിതാവാസനയെ പ്രദർശിപ്പിക്കുന്ന ഒരു മോഹനദർപ്പണമാണു്. അദ്ദേഹത്തിന്റെ ലഘുകാവ്യങ്ങളിൽ അതിനു അഗ്രപൂജയ്ക്കവകാശമുണ്ടു്.
കുചേലഗോപാലം സാമാന്യം നല്ല ഒരു നാടകമാണു്.
ഗങ്ഗാവതരണം ഒരു ദ്രുതകവിതയാനെന്നു മുമ്പു പറഞ്ഞുവല്ലോ.
ഇതും തരക്കേടില്ല. അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഒരു ചെറിയ നാടകമാണിതു്. ശ്ലോകങ്ങൾ ഇതര നാടകങ്ങളെ അപേക്ഷിച്ചു് കുറവാണു്.
ഇതു് ഏഴങ്കത്തിലുള്ള ഒരു നാടകമാണു്. കഥാഗുംഫനത്തിൽ കവിക്കു് ഒരുമാതിരി വിജയം സിദ്ധിച്ചിട്ടുണ്ടു്. ജാനകിക്കുട്ടി നായികയും രാമൻമേനോൻ നായകനുമാണു്.
ഭാഷയിലെ ഒരു നല്ല നാടകമായി ദേവീവിലാസത്തെ പരിഗണിക്കാം.
ശങ്കുണ്ണിയുടെ അർത്ഥചമൽക്കാരമുള്ള ഒരു ശ്ലോകമാണിതു്. അതിലെ കല്പനയ്ക്കു പുതുമയുണ്ടെന്നു പറയുന്നില്ല.
ഇതിന്റെ തർജ്ജമ ഗുണോത്തരമാണെന്നു സൂചിപ്പിച്ചുവല്ലോ. ഈ നാടകത്തിലെ കഥാവസ്തു ചുരുക്കി എഴുതീട്ടുള്ള ഒരു ഗദ്യപുസ്തകമണ് വിക്രമോർവശീയം നാടകകഥാസംഗ്രഹം. മൂലത്തിലെ നാന്ദീശ്ലോകം ഇങ്ങനെ വിവർത്തനംചെയ്തിരിക്കുന്നു.
ഒരു ശ്ലോകംകൂടി പകർത്തുന്നു.
ഈ നാടകത്തിൽ പദ്യങ്ങൾ കുറവാണു്. തർജ്ജമയ്ക്കു് ആസ്വാദ്യതയുണ്ടു്.
ഈ തർജ്ജമയും മെച്ചപ്പെട്ടതാണു്.
ശങ്കുണ്ണിയുടെ അഞ്ച്ചു് ആട്ടക്കഥകളും ഏകദേശം ഒരേ കക്ഷ്യയിൽത്തന്നെ സ്ഥിതിചെയ്യുന്നു. സാഹിത്യഗുണം വളരെയില്ലെങ്കിലും അഭിനയിക്കുവാൻ കൊള്ളാം.
ഓരോ പാട്ടിനെപ്പറ്റിയും എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ. താഴെ കാണുന്ന വരികൾ ശോണാദ്രീശ്വരീമാഹാത്മ്യത്തിലുള്ളതാണു്.
ഇതു ശങ്കുണ്ണി മഞ്ജരീവൃത്തത്തിൽ രചിച്ചിട്ടുള്ളതും ഫലിതസമ്പൂർണ്ണവുമായ ഒരു ചെറിയ കൃതിയാകുന്നു. പട്ടികയിൽ ഉൾപ്പെടുത്തത്തക്കവണ്ണം ദൈർഘ്യമില്ല.
ഇതുപോലെ വേറെയും ചില കൃതികൾ അദ്ദേഹം നിർമ്മിച്ചിരുന്നുവെങ്കിൽ.
മനോഹരമായ ഒരു ശീതങ്കൽതുള്ളലാണു് ഭൂതനാഥോത്ഭവം. കവിയുടെ അക്ലിഷ്ടമായ പദപ്രയോഗപാടവത്തിനു് 1084-ൽ പ്രസിദ്ധീകരിച്ച ഈ കൃതി സാക്ഷ്യം വഹിക്കുന്നു.
വിശിഷ്ടമായ ഒരു കിളിപ്പാട്ടാണു് വിനായകമാഹാത്മ്യം.
ഗദ്യകൃതികളിൽ ഗണനീയമായുള്ളതു് ഐതീഹ്യമാലയാണു്. അതിന്റെ രചനയ്ക്കു വേണ്ട വിവരങ്ങൾ ശേഖരിക്കുവാൻ ശങ്കുണ്ണി വളരെ ക്ലേശിച്ചിരിക്കണം. അത്തരത്തിൽ ഒരു പുസ്തകം ഭാഷയിൽ വേറെയില്ല. പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന മണി ചരിത്രഗവേഷകന്മാർക്കു വിലവേറില്ലാത്ത മണിതന്നെയായിരിക്കും. പഴങ്കഥകൾ പറഞ്ഞുകേൾപ്പിക്കുന്നതിനു പ്രത്യേകം പറ്റിയ ഒരു ഭാഷാരീതി നമ്മുടെ കവിക്കു വശപ്പെട്ടിരുന്നു. നോക്കുക താഴെക്കാണുന്ന വാക്യങ്ങൾ.
“പാതായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറംദേശത്താണു്. ആ ഇല്ലത്തു് ഒരു കാലത്തു് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിനു് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവു്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണുകഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണു് അവർ കൂട്ടിവന്നതു്. ജ്യേഷ്ഠനും അനുജനും പന്ത്രണ്ടേകാൽവീതവും ജ്യേഷ്ഠന്റെ അന്തർജ്ജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാൽ ഇടങ്ങഴി ആ അന്തർജ്ജനം വെച്ചുവാർത്തു് അതിൽ തനിക്കുള്ള മുന്നാഴിയരിയുടെ ചോറു് എടുത്തുകൊണ്ടു ശേഷമുള്ളതു് പപ്പാതി രണ്ടുപേർക്കും വിളമ്പിക്കൊടുക്കുകയും രണ്ടുപേരുടേയും ഇടത്തുവശത്തു പൊതിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നുവയ്ക്കുകയും ചെയ്യും. അങ്ങിനെയായിരുന്നു അവിടത്തെ പതിവ്വ്.”
ഈ ലാളിത്യം ഭാഷയിൽഒരു ഗദ്യകാരനും കിട്ടീട്ടില്ല. ഇനിയും ലക്ഷ്മീഭായി വായനശാല (ഗദ്യം), ഭർത്തൃസാന്നിധ്യം (ഗദ്യം), പുരാണേതിഹാസതർജ്ജമ (ഗദ്യം), ചതുരോക്തികൾ (ഗദ്യം), രാമായണപാരായണം (ഗദ്യം) ഇങ്ങനെ പല വാങ്മയങ്ങളും മാസികകളിലും മറ്റുമായി ചിതറിക്കിടക്കുന്നു. അവ സമുച്ചയിക്കേണ്ടതു് ആവശ്യകമാണു്.
ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു കൊട്ടാരത്തിൽ ശങ്കുണ്ണി സാഹിത്യപോഷണത്തിൽ എത്ര സജീവമായും സഫലമായും പ്രവർത്തിച്ചിരുന്നു എന്നു് അനുവാചകന്മാർക്കു ഗ്രഹിക്കാവുന്നതാണു്. അദ്ദേഹവും കേരളീയരുടെ സാദരസ്മരണത്തെ നിസ്സംശയമായി അർഹിക്കുന്നു.