അദ്ധ്യായം 51
ചില വൃത്താന്തപത്രങ്ങളും മാസികകളും
51.1ചെങ്കളത്തു വലിയ കുഞ്ഞിരാമൻമേനോൻ (1033–1111)

ജീവിതചരിത്രം

ചെങ്കളത്തു വലിയ കുഞ്ഞിരാമൻമേനോനെ കേരളീയർ പരക്കെ അറിയുന്നതു സി. കുഞ്ഞിരാമൻമേനോൻ എന്ന പേരിലാണു്. ‘വലിയ കുഞ്ഞിരാമൻമേനോൻ’ എന്നു പറഞ്ഞതു് അദ്ദേഹത്തിന്റെ ഭാഗിനേയനും സുപ്രസിദ്ധ കാഥികനുമായ എം. ആർ. കെ. സി. യിൽ നിന്നു് അദ്ദേഹത്തെ വേർതിരിക്കുന്നതിനു വേണ്ടിയാകുന്നു. ‘ചെങ്കളം’ എന്ന മലബാറിലെ ഒരു പ്രശസ്തമായ തറവാട്ടിൽ കഥാപുരുഷൻ 1033-ാമാണ്ടു ജനിച്ചു. മദിരാശിയിൽ പോയി ബി. ഏ. പരീക്ഷ ജയിച്ചതിനുശേഷം കോഴിക്കോട്ടു ബി. ജി. എം. ഹൈസ്ക്കൂളിൽ ഒരധ്യാപകനായി. ആ ഹൈസ്ക്കൂളാണു് പിൽക്കാലത്തു മലബാർ ക്രിസ്ത്യൻകോളേജായി വികസിച്ചതു്. അവിടെനിന്നു മാറിയതിനുമേൽ കുറേക്കാലം സാമൂതിരിക്കോളേജിൽ പണിനോക്കി. അതിനുശേഷം വീണ്ടും ബി. ജി. എം. ഹൈസ്ക്കൂളിൽത്തന്നെ ഒരധ്യാപകനായി. പത്രപ്രവർത്തനം മാർഗ്ഗമായും മറ്റുമുള്ള ലോകസേവനത്തിൽ അത്യന്തം ഔത്സുക്യം തോന്നിയിരുന്ന അദ്ദേഹത്തിനു സർക്കാർ ഉദ്യോഗമൊന്നും കാമ്യമായിരുന്നില്ല. അന്നു കേരളത്തിൽ ഗണനീയങ്ങളായ മലയാളപത്രങ്ങളൊന്നുമില്ലായിരുന്നു. 1059-ലാണു് അദ്ദേഹം ഡിഗ്രിവാങ്ങിയതു്. ആ വർഷത്തിൽത്തന്നെ ബി. ജി. എം. ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്റർ റ്റി. ജി. വറുഗീസ് ബി.എ. (പിന്നീടു ഡെപ്യൂട്ടികളക്ടറും റാവുബഹദൂറും) അവിടെ മറ്റൊരു ഉപാധ്യായനായിരുന്ന റ്റി.എം. അപ്പുനെടുങ്ങാടി (പിന്നീടു കുന്ദലതാകർത്താവു്, റാവു ബഹദൂർ, മലബാർ കളക്ടരാഫീസിലെ മലയാളം ട്രാൻസ്ലേറ്റർ) മൂളിയിൽ രാമൻ (ഡിസ്ത്രിക്ട് കോടതി ട്രാൻസ്ലേറ്റർ, കാട്ടുകണ്ടി) വട്ടാമ്പോയിൽ ചാത്തുക്കുട്ടിവൈദ്യൻ, കണ്ണമ്പറ കൃഷ്ണനുണ്ണിനായർ മുതലായവരുടെ സഹായത്തോടുകൂടി “കേരള പത്രിക” എന്ന പത്രം കാളഹസ്തിയപ്പമുതലിയാരുടെ വിദ്യാവിലാസം അച്ചുക്കൂടത്തിൽനിന്നു പുറപ്പെടുവിച്ചു. മേനോൻ തന്നെയായിരുന്നു പത്രാധിപർ. അക്കാലത്തു് ഒരിക്കൽക്കൂടി സാമൂതിരിക്കോളേജി അധ്യാപകനായി എങ്കിലും ആ ഉദ്യോഗം കഴിയുന്ന വേഗത്തിൽ രാജിവെച്ചു. അതിനുമുമ്പു തിരുവിതാംകൂറിൽ പ്രചരിച്ചുകൊണ്ടിരുന്ന “സന്ദിഷ്ടവാദി” മാധവരായർദിവാൻജിയുടെ കാലത്തുതന്നെ നിന്നുപോകയും 1054-ൽ തിരുവനന്തപുരത്തുനിന്നു് ആരംഭിച്ച “കേരള ചന്ദ്രിക” ശൈശവത്തിൽത്തന്നെ മരണം പ്രാപിക്കുകയുമാണു് ചെയ്തതു്. ആ പൂർവകാല കഥകളൊന്നും മേനോനെ അധൈര്യപ്പെടുത്തിയില്ല. ആദ്യംമുതല്ക്കുതന്നെ അദ്ദേഹത്തെ രാഷ്ട്രീയ ലേഖനങ്ങൾകൊണ്ടു സഹായിക്കുവാൻ വേങ്ങയിൽ കുഞ്ഞിരാമൻനായനാരും (കേസരി എന്നു തൂലികാനാമം) സന്നദ്ധനായി. കേസരി ഗണപതിക്കു കുറിച്ചതു കേരളചന്ദ്രികയിലായിരുന്നു. എങ്കിലും കേരളപത്രികയിലാണു് അദ്ദേഹം സ്വച്ഛന്ദമായി വിഹരിച്ചതു്. പത്രിക പുറപ്പെട്ടതിനു് അടുത്ത കൊല്ലം ബാംബയിൽ ഇൻഡ്യൻ നാഷണൽ കാണ്‍ഗ്രസ്സ് സ്ഥാപിതമായി. ആ പേർ “ഭാരതമഹാജനസഭ” എന്നു തർജ്ജമ ചെയ്തതു മേനോനാണു്. അന്നുമുതൽ പത്രിക കേരളത്തിലെ കാണ്‍ഗ്രസ്സുപത്രമായി. അദ്ദേഹത്തിന്റെ നിഷ്പക്ഷമായ പ്രവർത്തനം സർക്കാരിന്റേയും പൊതുജനങ്ങളുടേയും ബഹുമാനത്തെ ആർജ്ജിച്ചു. ബ്രിട്ടീഷ് ഗവർമ്മെന്റ് അദ്ദേഹത്തിനു റാവുസാഹിബ് എന്ന ബിരുദം നല്കുകയും ജോർജ്ജ് പഞ്ചമൻ ചക്രവർത്തിക്കു ഡെൽഹിയിൽവെച്ചു നടന്ന കിരീടധാരണത്തിനു ക്ഷണിക്കപ്പെട്ട പത്രാധിപന്മാരുടെ പട്ടികയിൽ അദ്ദഹത്തെക്കൂടി ഉൾപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്ടു ഡിസ്ത്രിക്ട് ബോർഡ്, താലൂക്ക് ബോർഡ്, മുൻസിപ്പൽ കൗണ്‍സിൽ എന്നീ പ്രാദേശിക ഭരണകൂടങ്ങളിലെല്ലാം അദ്ദേഹം അങ്ഗമായി പൊതുജനങ്ങളെ സേവിച്ചിട്ടുണ്ടു്. കുഞ്ഞിരാമൻമേനോൻ 1111-മാണ്ടു ചിങ്ങമാസം 11-ാംനു യശശ്ശരീരനായി.

കേരളപത്രിക

കേരളപത്രികയുടെ ആവിർഭാവത്തെക്കുറിച്ചു മുമ്പു പ്രസ്താവിച്ചുവല്ലൊ. ആ പത്രം മേനോനു ശരിക്കു നടത്തിക്കൊണ്ടുപോകുവാൻ വളരെ പ്രയാസമുണ്ടായിരുന്നു. അതിനെസ്സംബന്ധിച്ചു് അദ്ദേഹംതന്നെ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടു്. “സാധാരണ ജനങ്ങൾക്കെന്നുവേണ്ട, സംസ്കൃതത്തിലും നാട്ടുഭാഷയിലും ഒരു വിധം പാണ്ഡിത്യമുണ്ടായിരുന്നവർക്കുംകൂടി വർത്തമാനപ്പത്രങ്ങളെക്കൊണ്ടുണ്ടാകുന്ന ഉപകാരം എന്താണെന്നു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടു പത്രിക ആരംഭിച്ച ആദ്യകാലത്തു് എനിക്കും എന്റെ സഹായികൾക്കും ഉണ്ടായ ബുദ്ധിമുട്ടു് അല്പമൊന്നുമല്ലായിരുന്നു. നാട്ടിൻപുറങ്ങളിൽനിന്നു വർത്തമാനങ്ങളും ലേഖനങ്ങളും എഴുതുവാൻ തക്ക ആളുകളില്ലാത്തതുകൊണ്ടാണു് അധികം ബുദ്ധിമുട്ടുണ്ടായതു്. ഇംഗ്ലീഷ് പഠിച്ചവരിൽ ചിലർക്കു നാട്ടുഭാഷയിലുള്ള പത്രങ്ങൾ വായിക്കുന്നതും അവയിലേയ്ക്കു വല്ലതുമെഴുതുന്നതും തങ്ങളുടെ അവസ്ഥയ്ക്കു കുറവാണെന്നൊരു വിചാരംകൂടിയുണ്ടായിരുന്നു. ചിലർ നാട്ടുഭാഷയിൽ എന്തെങ്കിലും എഴുതുവാൻ ശീലമില്ലാത്തവരുമായിരുന്നു. ഇംഗ്ലീഷ് പഠിക്കാത്തവരും നാട്ടുഭാഷയിലോ സംസ്കൃതത്തിലോ സാമാന്യം അറിവുള്ളവരുമായ ആളുകൾ-കോടതിയിൽ ശീലിച്ചവരും ആധാരമെഴുത്തുകാരുമൊഴികെ-കവിതകൾ, എന്നുവെച്ചാൽ പദ്യരൂപമായ കവിതകൾമാത്രം, എഴുതി ശീലിച്ചവരായിരുന്നതിനാൽ ഗദ്യമെഴുതാൻ ഒട്ടുംതന്നെ ശീലമുള്ളവരായിരുന്നില്ല. കോടതിക്കാരുടെ വാചകരീതി പത്രങ്ങൾക്കു വളരെ പറ്റിയതുമായിരുന്നില്ല.ഈവക കാരണങ്ങളാൽ ആദ്യകാലത്തു ലേഖകദൗർല്ലഭ്യം കൊണ്ടും ഞാൻ സാമാന്യം ബുദ്ധിമുട്ടീട്ടുണ്ടു്,” ഈ വാക്യങ്ങൾ മേനോന്റെ ഋജുവും പ്രസന്നവുമായ ശൈലിയേയും ഉദാഹരിയ്ക്കുന്നു. അതോടുകൂടി അപ്പുനെടുങ്ങാടിയുടെ ഗൗരവമുള്ള വാക്യരീതിയും കേസരിയുടെ ഫലിതം അങ്ങോളമിങ്ങോളം ഓളംവെട്ടുന്ന വാചകസമ്പ്രദായവും സമ്മേളിച്ചപ്പോൾ പത്രികയ്ക്കു ത്രിമൂർത്തികളുടെ അനുഗ്രഹം സിദ്ധിച്ച അവസ്ഥ കൈവന്നു. ഡാക്ടർ റ്റി. എം. നായർ എഡിൻബറോ നഗരത്തിൽ നിന്നു് അവിടത്തെ വൈദ്യവിദ്യാലയത്തിലെ പഠനക്രമം, ഭക്ഷണപരിപാടി മുതലായ വിഷയങ്ങളെ അധികരിച്ചു മലയാളത്തിൽ ഒരു ലേഖനപരമ്പര എഴുതി അതിൽ പ്രസിദ്ധീകരിച്ചു. 1069-ാമാണ്ടിടയ്ക്കു വാണിജ്യം സംബന്ധിച്ചുള്ള ചില കാര്യങ്ങൾക്കായി ഇംഗ്ലണ്ടിലേയ്ക്കു പോകേണ്ടിവന്ന അവസരത്തിൽ അനുജൻ കോമുമേനോനാണു് പകരം പത്രാധിപത്യം വഹിച്ചതു്. കോമുമേനോൻ പുഷ്പഗന്ധനാടകത്തിന്റെ പ്രണേതാവും ഒരു സാഹിത്യരസികനുമായിരുന്നു.അദ്ദേഹത്തിന്റെ ഭരണകാലത്താണു് വലിയ കോയിത്തമ്പുരാന്റെ അമരുകശതകത്തിൽ വൃത്തഭങ്ഗമുണ്ടെന്നു് ഒരു വാദം പത്രികയിൽ അജ്ഞാതനാമാവായ ഒരു വിമർശകൻ ആരംഭിച്ചതു്. ആ ലേഖകനു വൃത്തഭങ്ഗത്തിനും യതിഭങ്ഗത്തിനും തമ്മിലുള്ള ഭേദം അറിവില്ലായിരുന്നു. പ്രസ്തുതവാദം കുറേക്കാലത്തേയ്ക്കു വലിയ ഒച്ചപ്പാടുണ്ടാക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർക്കും സ്വാർത്ഥലുബ്ധന്മാരായ ജനപ്രതിനിധികൾക്കും മേനോന്റെ പത്രത്തെപ്പറ്റി വളരെ ഭയമുണ്ടായിരുന്നു. അങ്ങനെ കേരളപത്രിക കുറേക്കാലം പുരോഗമിച്ചപ്പോൾ സാമ്പത്തികമായ വൈഷമ്യംനിമിത്തം അതു മുടങ്ങി; 1078-ാമാണ്ടു വിദ്യാവിലാസം വിട്ടു് സ്പെക്ടേറ്റർ അച്ചുക്കൂടത്തിൽനിന്നു വീണ്ടും ഉദയം ചെയ്തു. 1085-ാമാണ്ടിടയ്ക്കു പത്രത്തിന്റെ പ്രചാരം പിന്നെയും മന്ദീഭവിച്ചു. ആയിടയ്ക്കു ചെങ്കളത്തു ചെറിയ കുഞ്ഞിരാമൻമേനോനെ പത്രം സംബന്ധിച്ചുള്ള ഭാരം ഏല്പിച്ചു കഥാപുരുഷൻ വിശ്രമം നേടി. 1087-ൽ പുതിയ പത്രാധിപർക്കു തൃശ്ശൂരിലേയ്ക്കു പോകേണ്ടിവരികയാൽ വലിയ കുഞ്ഞിരാമൻമേനോന്റെ പുത്രന്മാർ അതു സ്വല്പകാലം നടത്തി. പിന്നീടു കെ.വി. അച്യുതൻനായരുടേയും അനന്തരം ദീപത്തിന്റെ ഉടമസ്ഥൻ സി. തോമസ്സിന്റേയും കൈകളിലേയ്ക്കുമാറി. അച്യുതൻനായരുടെ കാലത്തു എം.ആർ. നായരും (സഞ്ജയൻ) തോമസ്സിന്റെ കാലത്തു കോയിപ്പള്ളി പരമേശ്വരക്കുറുപ്പുമായിരുന്നു അതിന്റെ സാഹിത്യഭാരവാഹികൾ. കേരളപത്രിക ഈയിടയ്ക്കു മാത്രമാണു് നിന്നുപോയതു്. ഇന്നു് ആ പേരിൽ കൊച്ചിയിൽനിന്നു് ഒരു വാരിക പ്രചരിക്കുന്നുണ്ടു്. മലബാറിലെ രാഷ്ട്രീയവും സാമുദായികവുമായ ഉൽഗതിയുടെ വിഷയത്തിൽ ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞും സ്വല്പകാലത്തേയ്ക്കുകൂടി ജീവിയ്ക്കുവാൻ യോഗമുണ്ടായ പ്രസ്തുത പത്രത്തിനു മറ്റേതു പത്രത്തിനെയുംകാൾ വലിയ പങ്കുണ്ടായിരുന്നു എന്നുള്ള വസ്തുത ആർക്കും വിസ്മരിക്കുവാൻ പാടുള്ളതല്ല. ആനുഷങ്ഗികമായി മലബാറിലെ യുവാക്കന്മാർക്കു ലളിതമായ ഗദ്യരചന ശീലിക്കുന്നതിനും അതു പ്രയോജകീഭവിച്ചു.

51.2കണ്ടത്തിൽ വറുഗീസ്മാപ്പിള (1033–1079)
ഉപക്രമം

മലയാളക്കരയിൽ കണ്ടത്തിൽ വറുഗീസ് മാപ്പിളയെപ്പോലെ ശയോധനനായ ഒരു പത്രമുടമസ്ഥനും പത്രാധിപരും ഉണ്ടായിട്ടില്ല. അദ്ദേഹത്തിൽനിന്നു ഭാഷാസാഹിത്യത്തിനു ലഭിച്ചിട്ടുള്ള സാഹായ്യം അനന്തവും അപരിമേയവുമാകുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാനു് അദ്ദേഹത്തെപ്പോലെ കർമ്മകുശലനായ ഒരു അനുയായിയേയും ആജ്ഞാകാരനേയും കിട്ടിയതു ഭാഷയുടെ പരമഭാഗ്യങ്ങളിൽ ഒന്നായിക്കരുതേണ്ടതാണു്. 1065 മുതൽ 1079 വരെയുള്ള 14 വർഷത്തെ പ്രയത്നംകൊണ്ടു് അദ്ദേഹം മലയാളത്തിനു ഭാരതീയ ഭാഷകളുടെ ഇടയിൽ മഹനീയമായ ഒരു നില കൈവരുത്തി. മറ്റൊരാളെക്കൊണ്ടു സാധിക്കാവുന്നതല്ല അത്ഭുതാവഹമായ ആ കാര്യം.

ജനനവും വിദ്യാഭ്യാസവും

വറുഗീസ്മാപ്പിള തിരുവിതാംകൂർ തിരുവല്ലാത്താലൂക്കിൽ നിരണത്തു കറുത്തനല്ലൂർ ഈപ്പന്റേയും അയിരൂർ ചെറുകരക്കൂടംബശാഖയിൽപ്പെട്ട സാറാമ്മയുടേയും കനിഷ്ഠപുത്രനായി 1033-ാമാണ്ടു ജനിച്ചു. സാറാമ്മയെ കുഞ്ഞാണ്ടമ്മയെന്നും വിളിച്ചുവന്നു. ഈപ്പന്റെ ജനനം 992-ആണ്ടും മരണം 1072-ാമാണ്ടുമായിരുന്നു. മധ്യ തിരുവിതാംകൂറിൽ സുപ്രസിദ്ധമായ കണ്ടത്തിൽ എന്ന കുടുംബത്തിന്റെ ഒരു ശാഖയാണു് കറുത്തനല്ലൂർ. യാക്കോബായ വിഭാഗത്തിൽപ്പെട്ടതാണു് ധനാഢ്യമായ ആ ക്രൈസ്തവകുടുംബം. ഈപ്പൻ ഒരു താലൂക്കുമുതല്പിടിക്കാരനായിരുന്നു. അന്നത്തെക്കാലത്തു് ആ ഉദ്യോഗം മാന്യകുടുംബങ്ങളിലെ അങ്ഗങ്ങൾക്കു മാത്രമേ ലഭിച്ചിരുന്നുള്ളു. “കറത്താലിലെ വലിയ മുതല്പിടിക്കാരൻ” എന്ന പേരിലാണു് അദ്ദേഹം ജനങ്ങളുടെയിടയിൽ അറിയപ്പെട്ടിരുന്നതു്. അടുത്തുള്ള ഒരു നാട്ടാശാന്റെ എഴുത്തുപള്ളിയിൽ മലയാളത്തിൽ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചു; അന്നുതന്നെ പുസ്തകപാരായണത്തിൽ അഭിരുചി പ്രദർശിപ്പിയ്ക്കുകയും, എഴുത്തച്ഛൻ, കുഞ്ചൻനമ്പിയാർ തുടങ്ങിയ മഹാകവികളുടെ കൃതികൾ നിരന്തരമായി വായിച്ചു ഭാഷാസാഹിത്യത്തിൽ പ്രായത്തിൽക്കവിഞ്ഞുള്ള പരിചയം സമ്പാദിക്കുകയും ചെയ്തു. പിന്നീടു കോട്ടയത്തു സി.എം.എസ്. സ്ക്കൂളിൽ പോയി ഇംഗ്ലീഷ് പഠിത്തം ആരംഭിച്ചു. വറുഗീസ്മാപ്പിളയ്ക്കു ഹൈന്ദവസാഹിത്യത്തിന്റെയും സംസ്കൃതഭാഷയുടെയും നേർക്കു അളവറ്റ ബഹുമാനമുണ്ടായിരുന്നു; സംസ്കൃതത്തിൽ സാമാന്യജ്ഞാനംകൂടാതെ ഭാഷാപോഷണം സുകരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അവഗാഢമായ അഭിപ്രായം. തന്നിമിത്തം സംസ്കൃതഭാഷയിലും യഥാശക്തി പരിചയം സമ്പാദിക്കുവാൻ അദ്ദേഹം ശ്രമിച്ചു. കോട്ടയത്തു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു തിരുവനന്തപുരത്തു ഗവർമ്മെന്റു കോളേജിൽ എഫ്. ഏ. ക്ലാസ്സിൽ ചേർന്നു. അക്കാലത്തു കുറേ കവിത എഴുതുമായിരുന്നതിനാൽ ‘കവിതക്കാരൻ’ എന്നൊരു നർമ്മബിരുദം സഹപാഠികൾ അദ്ദേഹത്തിനു നല്കി. എഫ്.ഏ. ജയിക്കാതെ തിരിയെ വീട്ടിലേയ്ക്കു മടങ്ങി. അവിടെ താമസിക്കുമ്പോൾ വില്വട്ടത്തു രാഘവൻനമ്പിയാരോടു കുറേക്കൂടി സംസ്കൃതം പഠിച്ചു. ആ ഘട്ടത്തിൽ ദർപ്പവിച്ഛേദനം ആട്ടക്കഥയും ക്രിസ്കുമതസംബന്ധമായുള്ള ചില കൃതികളും ഉണ്ടാക്കി.

വറുഗീസുമാപ്പിളയും കേരളമിത്രവും

ഭാഷയേയും നാട്ടിനേയും ഒരേ സമയത്തിൽ സേവിക്കുന്നതിനുള്ള ഏകമാർഗ്ഗം പത്രപ്രവർത്തനമാണെന്നു കണ്ടുപിടിക്കുവാൻ ബുദ്ധിശാലിയായ വറുഗീസ്മാപ്പിളയ്ക്കു ഒരു പ്രയാസവുമുണ്ടായില്ല. ആ ഉദ്ദേശത്തോടുകൂടി കൊച്ചിയിൽ പോയി ദേവജിഭീമജിയെക്കണ്ടു് അദ്ദേഹത്തെ ഉത്സാഹിപ്പിച്ചു “കേരളമിത്രം” എന്ന പേരിൽ ഒരു സപ്തദൈനികപത്രം 1056-ൽ (1881 ജനുവരി 1-ാംനു) പുറപ്പെടുവിച്ചു് അതിന്റെ അധിപരായി ജോലി നോക്കിത്തുടങ്ങി. അദ്ദേഹത്തിനു സർവഥാ യോജിച്ച ഒരു പണിയായിരുന്നു പത്രാധിപത്യം. കൊച്ചിരാജ്യകാര്യങ്ങളെയാണു് പ്രധാനമായി വിമർശിച്ചിരുന്നതു് എങ്കിലും അതു സഭ്യമായ ഭാഷയിലും, ശകലംപോലും വ്യക്തിവിദ്വേഷം സ്പർശിക്കാത്ത രീതിയിലുമായിരുന്നതിനാൽ പൊതുജനങ്ങൾക്കെന്നതുപോലെ ഗവർമ്മെന്റിനും കേരളമിത്രത്തിൽ പ്രീതി വർദ്ധിച്ചു. കൊച്ചിയിൽനിന്നു് എറണാകുളത്തേയ്ക്കു കൂടെക്കൂടെ പോയി അവിടത്തെ സാഹിത്യരസികന്മാരുമായി പരിചയപ്പെടുകയും, അവരുടെയിടയിൽ ഭാഷ ഭംഗിയായി എഴുതുവാൻ വശമുള്ള യുവാക്കന്മാരിൽനിന്നു ലേഖനങ്ങൾ വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. പുസ്തകനിരൂപണവും ആ പത്രംവഴിക്കു കഥാപുരുഷൻ നടത്തി. കേരളവർമ്മ വലിയകോയിത്തമ്പുരാനുമായി ആദ്യം പരിചയപ്പെടുവാൻ ഇടവന്നതു കേരളമിത്രത്തിലെ പുസ്തകവിമർശനംമൂലമാണു്.

താലൂക്കുമുതല്പിടിക്കാരൻ

രണ്ടു വർഷത്തോളം ആ പണിനോക്കിയതിനുശേഷം വയോധികനായ പിതാവിന്റെ നിരന്തരമായ നിർബ്ബന്ധം നിമിത്തം വറുഗീസ്മാപ്പിള കൊച്ചിയിൽനിന്നു തിരുവല്ലായ്ക്കു തിരിയെ പോരികയും 1060-ാമാണ്ടു് അദ്ദേഹത്തിന്റെ താലൂക്കുമുതല്പിടിവേല സ്വീകരിക്കുകയും ചെയ്തു. ചെങ്ങന്നൂരായിരുന്നു ജോലിസ്ഥലം. തനിക്കു തെല്ലും രസിക്കാത്തതും തന്നെ പരീക്ഷയിൽ പരാജയപ്പെടുത്തിയതുമായ ഒരു വിഷയമായിരുന്നു കണക്കു്. പ്രതിദിനം അതുകൊണ്ടു കൈകാര്യം ചെയ്യുവാൻ ഇടവരുത്തിയ ദുര്യോഗത്തെ അദ്ദേഹം ശപിച്ചു.

 “കണ്ടത്തിൽക്കാളപൂട്ടും കിളയുമിതുകളെക്കൊണ്ടു കാലം കഴിപ്പോൻ
 മുണ്ടൻകൊട്ടിന്നു പോമ്പോലിഹ ബഹുവിഷമക്കുണ്ടിതാകണ്ടിടുന്നു”

എന്നും

 “ചെങ്ങന്നൂർച്ചെന്നു രണ്ടായിരമതിലധികം
 രൂപയും ജാമ്യമേകീ–
 ട്ടങ്ങുന്നന്മാരരങ്ങത്തനിശമൊരു കരി–
 ക്കച്ചയും സഞ്ചിതോറും
 എങ്ങുന്നോ വന്ന നാനാവകയിലൊരു പണം
 ചെപ്പടിക്കോപ്പു കാട്ടി–
 ത്തങ്ങുന്നൂ മാസമേതാകിലുമൊരു പതിന–
 ഞ്ചത്ര നാണം കെടുത്തി”

എന്നും മറ്റും അന്നത്തെ ജീവിതത്തെപ്പറ്റി ആ സ്വാതന്ത്ര്യകാംക്ഷി പരിതപിച്ചിട്ടുണ്ടു്. പരോപകാരപ്രദമായ ഏതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ ആ സങ്കടത്തിനു ശമനമുണ്ടാകുമെന്നുള്ള വിചാരത്തോടുകൂടി 1061-ൽ സദാചാരസഹോദര സംഘം എന്നൊരു സമാജം സംഘടിപ്പിച്ചു. ആ സംഘം ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ സ്ഥാപിച്ച പള്ളിക്കൂടമാണു് കാലാന്തരത്തിൽ ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളായി ഉയർന്നതു്. കഴിയുന്ന വേഗത്തിൽ മുതല്പിടിവേല രാജികൊടുത്തു കോട്ടയത്തുപോയി സി.എം.എസ്. കോളേജിൽ ഒരു മലയാളമുൻഷിപ്പണി സ്വീകരിച്ചു. അവിടേയും കവിയൂർ നാരായണൻനമ്പിയാരോടു സംസ്കൃതത്തിൽ ചില കാവ്യങ്ങൾകൂടി പഠിച്ചു. അവിടെ താമസിക്കുമ്പോഴാണു് അദ്ദേഹത്തിനു സ്വതന്ത്രമായ ഒരു വൃത്താന്തപത്രം തുടങ്ങുന്നതിന്നുള്ള സൗകര്യം ലഭിച്ചത്. കോട്ടയത്തുള്ള ധനികന്മാരും സാഹിത്യകാരന്മാരും ജാതിമതഭേദമെന്യേ അദ്ദേഹത്തെ ആ സദുദ്യമത്തിൽ സൗഹാർദ്ദപുരസ്സരം സഹായിച്ചു.

മലയാളമനോരമ

വറുഗീസ്മാപ്പിള മലയാളമനോരമക്കമ്പനി ക്ണുപ്തം എന്ന പേരിൽ ഒരു കമ്പനി 1064-ാമാണ്ടു് കുംഭമാസത്തിൽ അവിടെ സ്ഥാപിച്ചു് 1065-ാമാണ്ടു് മീനമാസം 15-ാംനു മലയാളമനോരമ എന്ന പത്രം ആ കമ്പനിവകയായി പ്രചരിപ്പിച്ചു തുടങ്ങി. പ്രസ്തുത സംജ്ഞ വലിയ കോയിത്തമ്പുരാനാണു് നിർദ്ദേശിച്ചതു്.

 “മലയാളവുമിംഗ്ലീഷും പല വൈചിത്ര്യമോടുടൻ
 നലമായച്ചടിച്ചീടും മലയാളമനോരമ
 മലയാളത്തിലേയ്ക്കേറ്റം വില താണുള്ള പത്രിക
 വിലസീടുന്നു വിഖ്യാതാ മലയാളമനോരമ”

എന്നീ രണ്ടു ശ്ലോകങ്ങൾ പാർശ്വമുദ്രകളായി അണിഞ്ഞുകൊണ്ടായിരുന്നു ആ പത്രത്തിന്റെ പുറപ്പാട്. ഒന്നാമത്തെ ലക്കത്തിലുള്ള ഒരു വിജ്ഞാപനംകൂടി ഇവിടെ ചേർക്കാം.

“മലയാളഭാഷയുടെ അഭിവൃദ്ധിക്കായി തങ്ങളുടെ വാസനാ വൈഭവത്തെ സാരമായി ഉപയോഗപ്പെടുത്തുന്ന കവികൾ അവിഹിതമല്ലാത്ത ഏതെങ്കിലും പ്രകൃതത്തെക്കുറിച്ച് ഉണ്ടാക്കി അയയ്ക്കുന്ന ഒറ്റശ്ലോകങ്ങളും സമസ്യകൾ മുതലായവയും അപ്പോഴപ്പോൾ പ്രസിദ്ധപ്പെടുത്തുന്നതിനായി, വേണ്ടിവന്നാൽ ഒരു പ്രത്യേകപംക്തിതന്നെ വിട്ടുകൊടുക്കാവുന്നതാണു്.” ആ ലക്കത്തിൽത്തന്നെ “വാക്കിൽത്തോറ്റവരില്ല, മൂക്കിനകമേ പോയോരുമില്ലോർക്കണം”, “നാഴിക്കകത്തോരിരുനാഴിപോലെ”, “ആറും പിന്നെയൊരാറുമുണ്ടിഹ നിനച്ചീടുമ്പൊഴേഴായ്വരും” എന്ന മൂന്നു സമസ്യകൾ പൂരണത്തിനായി ചേർത്തിരുന്നു. മലയാളമനോരമ തിരുവിതാംകൂറിൽ രണ്ടാമതായി രജിസ്റ്റർചെയ്ത കമ്പനിയാണു്; അതിനു മുൻപു പുനലൂർ കടലാസ്യന്ത്രക്കമ്പനിമാത്രമേ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നുള്ളു. പ്രസാധനകലയുടെ സകലമർമ്മങ്ങളും സാങ്ഗോപാങ്ഗമായി കേരളമിത്രം നടത്തി ഗ്രഹിച്ചിരുന്ന കഥാനായകനു മനോരമ പ്രചരിപ്പിക്കുന്നതിനു യാതൊരു വൈഷമ്യവും തോന്നിയില്ല. കോട്ടയത്തു വിദ്വൽകേസരിയായ വയസ്കര ആര്യൻ നാരായണൻമൂസ്സതിന്റേയും അദ്ദേഹത്തിന്റെ അന്തേവാസികളായ പന്തളം കൃഷ്ണവാരിയർ മുതൽ പേരുടേയും തന്റെ ഗുരുനാഥനും അന്നു സി.എം.എസ് കോളേജ് മലയാളം മുൻഷിയുമായിരുന്ന വില്വട്ടത്തു രാഘവൻ നമ്പിയാരുടേയും ഒരു സാഹിത്യപ്രേമിയും ശോഭരാജവിജയം, കൃപാവതി എന്ന നാടകങ്ങളുടെ പ്രണേതാവുമായ നിധീരിക്കൽ മാണിക്കത്തനാരുടേയും ആനുകൂല്യം അദ്ദേഹത്തിനു് ആവശ്യപ്പെടാതെതന്നെ ലഭിച്ചു. വലിയകോയിത്തമ്പുരാന്റെ അനുഗ്രഹം പരിപൂർണമായി ഉണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. മറ്റു സാഹിത്യകാരന്മാരായ സുഹൃത്തുക്കളുടെ സഹകരണവും സ്വല്പമായിരുന്നില്ല. അങ്ങനെയുള്ള ഒരു പരിതഃസ്ഥിതിയിൽ മനോരമ നാൾതോറും വളർന്നുയർന്നു വാച്ചുതഴച്ചതിൽ ആശ്ചര്യത്തിന്നവകാശമില്ലല്ലോ. ആദ്യം ശനിയാഴ്ചതോറും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ആ പത്രം കാലാന്തരത്തിൽ വാരത്തിൽ ബുധൻ, ശനി എന്നീ രണ്ടു ദിവസങ്ങളിലും, പിന്നീടു് ഒന്നിടവിട്ടു മൂന്നു ദിവസങ്ങളിലും ഒടുവിൽ ഞായറാഴ്ചയൊഴികെ ബാക്കിയുള്ള ആറു ദിവസങ്ങളിൽ ഒരു ദിനപ്പത്രത്തിന്റെ രൂപത്തിലും വികസിച്ചു വിഖ്യാതി നേടി. രാജ്യകാര്യങ്ങളെപ്പറ്റി ധീരമായും നിഷ്പക്ഷമായും തന്നെ വിമർശിച്ചിരുന്നു എങ്കിലും പണ്ടു കേരളമിത്രം നടത്തിയപ്പോൾ എന്നപോലെ നയത്തിലും സ്വരത്തിലും വറുഗീസ് മാപ്പിള അവലംഭിച്ച സൗമ്യത “പ്രസാദയന്തീ ഹൃദയാന്യപിദ്വിഷാം” എന്ന മട്ടിൽ ആരേയും വശീകരിക്കുവാൻ പ്രയാപ്തമായിത്തീർന്നു. കേവലം രാഷ്ട്രീയകാര്യങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾമാത്രമല്ല മനോരമയിൽ ചേർത്തിരുന്നതു്. ഏതു സരണിയിലുള്ള വായനക്കാർക്കും രസിക്കുന്നതിനുവേണ്ടി പ്രകരണവൈവിധ്യത്തിൽ പത്രാധിപർ പ്രത്യേകം ദൃഷ്ടിവച്ചിരുന്നു. പിന്നീടുണ്ടായ പല പത്രങ്ങൾക്കും മാർഗ്ഗദർശനം നല്കിയതു മനോരമയാണു്.

കവിതാപങ്ക്തി

ഭാഷാപോഷണംകൂടി പത്രദ്വാരാ നിർവ്വഹിക്കണമെന്നു വറുഗീസ്മാപ്പിളയ്ക്കു് അതിയായ മോഹമുണ്ടായിരുന്നു. ഭാഗ്യവശാൽ അതിനു പറ്റിയ ഒരു സഹപ്രവർത്തകനെ അദ്ദേഹത്തിനു് ആ ഘട്ടത്തിൽ കിട്ടി. അതു കൊട്ടാരത്തിൽ ശങ്കുണ്ണിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ശങ്കുണ്ണി വെണ്മണിപ്രസ്ഥാനത്തിൽ-പ്രായേണ നടുവത്തച്ഛന്റെ രീതിയിൽ-കവിത എഴുതി പരിചയിച്ച ഒരു സരസ്വതീദാസനായിരുന്നു. അദ്ദേഹത്തെ കൂട്ടിനു കിട്ടിയപ്പോൾ നാലുവശംമാത്രമുള്ള മനോരമയിൽ ഒരു വശത്തോളം ഭാഷാവിഷയങ്ങൾക്കായി വിനിയോഗിക്കുന്നതിനും അതിലെ ഭൂരിഭാഗവും പദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പത്രാധിപർക്കു ധൈര്യമുണ്ടായി. സമസ്യാപൂരണം, ഭാഷാന്തരീകരണം, വർണ്ണനം, ചിത്രപ്രശ്നോത്തരം ഈ ക്രമമനുസരിച്ചു് ഏതെങ്കിലും ഒരു വിഷയത്തെ അധികരിച്ചുള്ള ശ്ലോകങ്ങൾക്കു പ്രസ്തുത പങ്ക്തിയിൽ പതിവായി പ്രവേശനം ലഭിച്ചു. കേരളത്തിന്റെ ഒരറ്റം തുടങ്ങി മറ്റേയറ്റംവരെയുള്ള കവികളെല്ലാം ആ വിനോദത്തിൽ ഭാഗഭാക്കുകളായി; അവരുടെ ബുദ്ധിയിൽ വിജിഗീഷ വർദ്ധിച്ചു; അവർ തമ്മിൽ പല സംഗതികളെപ്പറ്റിയും ശ്ലോകരൂപത്തിലുള്ള സംഭാഷണം നടത്തി അനുവാചകന്മാരെ രസിപ്പിച്ചു. പിഴതിരുത്തുപണി ശങ്കുണ്ണിയുടേതായിരുന്നു, ചില തെറ്റുൾ പൊതുജനങ്ങളുടെ അറിവിനായി ചുവടേ ചൂണ്ടിക്കാണിക്കുവാനും പത്രാധിപർ മടിച്ചില്ല. ചിലപ്പോൾ ചില വാക്കലഹങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അവയിൽ വെണ്മണിമഹന്നും കോടശ്ശേരി കുഞ്ഞൻതമ്പാനും തമ്മിലുണ്ടായ സമരം പ്രസിദ്ധമാണു്. പരമോത്സാഹിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ മനോരമയിലെ കവിതാ പങ്ക്തിയുടെ ജീവനാഡിയായി ആദ്യംതന്നെ രങ്ഗപ്രവേശം ചെയ്തു. കുറേദിവസം വലിയകോയിത്തമ്പുരാൻ ആ പങ്ക്തിയിൽ ഒന്നും എഴുതാതെയിരുന്നപ്പോൾ ആ മഹാ പുരുഷൻ

 “ഗിരിജലധിപനേട്ടൻ തമ്പുരാൻ കണ്‍മിഴിച്ചൂ;
 ഗിരിജവമെഴുമോരോ വീരർ വിത്തും വിതച്ചൂ;
 വിരവൊടു കവി കോവിൽത്തമ്പുരാൻമാത്രമെന്തി–
 ന്നൊരു വിരുതുമെടുക്കാതത്ര പിൻവാങ്ങിടുന്നു?”

എന്നു കലശൽകൂട്ടി. 1065 മേടം 18- ാംനു യിലെ ലക്കത്തിൽ കണ്ട ആ എഴുത്തിനു മറുപടിയായി ഇടവം 22ാംനു യിലെ ലക്കത്തിൽ രണ്ടു ശ്ലോകങ്ങൾ വലിയകോയിത്തമ്പുരാനും പ്രസിദ്ധപ്പെടുത്തി. കുറേ കഴിഞ്ഞപ്പോൾ പത്രാധിപർ ഇടയ്ക്കിടയ്ക്കു് ഇംഗ്ലീഷ്പദ്യങ്ങളും തർജ്ജമചെയ്തു ചേർക്കുന്നതിനു വേണ്ട ഏർപ്പാടു ചിട്ടപ്പെടുത്തി. 1078-ാമാണ്ടിടയ്ക്കു കവിതാ പങ്ക്തി മുടങ്ങിയപ്പോൾ കുഞ്ഞിക്കുട്ടൻതമ്പുരാൻ സങ്കട പഞ്ചകം എന്ന പേരിൽ അഞ്ചു ശ്ലോകങ്ങൾ മനോരമയിൽ പ്രസിദ്ധീകരിക്കുകയും തദ്വാരാ ആ പങ്ക്തി പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. തിരുവല്ലാക്കാരൻ ഒരാൾ കോട്ടയത്തുപോയി അത്തരത്തിൽ ഒരു പത്രം വിജയകരമായി നടത്തുന്നതു കണ്ട ചില അസൂയാലുക്കൾ അവിടെത്തന്നെ “മലയാളവിനോദിനി” എന്ന പേരിൽ മറ്റൊരു പത്രം കവിതാപങ്ക്തിയോടുകൂടി നടത്തിയെങ്കിലും ആ സംരംഭം പരാജയത്തിലാണു് പര്യവസാനിച്ചതു്.

ഭാഷാപോഷിണീസഭ

സ്വല്പകാലം കഴിഞ്ഞപ്പോൾ കവിതാപങ്ക്തികൊണ്ടു മാത്രം ഭാഷയ്ക്കു സാർവത്രികമായ ഐകരൂപ്യം വരുത്തുക എന്ന തന്റെ പരമോദ്ദേശം സാധിക്കുന്നതല്ലെന്നും ഭാഷാപോഷണത്തിനു പ്രത്യേകമായി ഒരു സമിതിയും ആനുകാലികപത്രികയും വേണമെന്നും വറുഗീസ്മാപ്പിളയ്ക്കു ബോധ്യമായി. അതിലേയ്ക്കായി കുമാരമങ്ഗലത്തു നീലകണ്ഠൻനമ്പൂരിപ്പാടിന്റേയും മറ്റും ഉത്സാഹത്തിൽ കവിസമാജം എന്ന പേരിൽ ഒരു യോഗം 1067-ാമാണ്ടു് വൃശ്ചികം 11, 12, 13 ഈ മൂന്നു തീയതികളിലായി കോട്ടയത്തു സംഘടിപ്പിച്ചു. ആദ്യത്തെ ദിവസം ഘടികാവിംശതിപരീക്ഷയും, രണ്ടാമത്തെ ദിവസം കവിതാചാതുര്യപരീക്ഷയും, മൂന്നാമത്തെ ദിവസം നാടകപരീക്ഷയും നടത്തി. ഘടികാവിംശതിപരീക്ഷയിലും, കവിതാചാതുര്യപരീക്ഷയിലും കേ.സി. കേശവപിള്ളയും നാടകപരീക്ഷയിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനും പ്രഥമസമ്മാനത്തിനു് അർഹരായി ജയിച്ചു. ഓരോ ദിവസവും ഓരോ പൊതു സമ്മേളനവും നടന്നു. ഒന്നാം ദിവസം ഏ.ആർ. രാജരാജവർമ്മ കോയിത്തമ്പുരാനും, രണ്ടാം ദിവസം പുന്നശ്ശേരി നീലകണ്ഠശർമ്മാവും, മൂന്നാം ദിവസം കുഞ്ഞിക്കുട്ടൻതമ്പുരാനും ആധ്യക്ഷ്യം വഹിച്ചു. സഭയ്ക്കു “ഭാഷാ പോഷിണി” എന്നു പേർ നിശ്ചയിക്കുകയും, അതിന്റെ ഉദ്ദേശങ്ങൾ (1) മലയാളത്തിൽ പദ്യങ്ങൾക്കും ഗദ്യങ്ങൾക്കും സാർവത്രികമായ ഒരു ഐകരൂപ്യം വരുത്തുക, (2) ഉത്തമരീതിയിലും അധികം ഉപയോഗമുള്ളവയായിട്ടും കഴിയുന്നതും ഗദ്യ കൃതികളായിട്ടുമുള്ള പുസ്തകങ്ങൾ നടപ്പാക്കുക, (3) പഴയ ഗ്രന്ഥങ്ങൾ ശേഖരിച്ചു സൂക്ഷിക്കുകയും പരിശോധിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക ഇവയാണെന്നു വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. ആ ഉദ്ദേശസിദ്ധിക്കുള്ള പ്രവൃത്തിമാർഗ്ഗങ്ങളായി (1) ഭാഷാപരിഷ്കാരത്തെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങളും പുതിയ പുസ്തകങ്ങൾ പരിശോധിച്ചുള്ള അഭിപ്രായങ്ങളും മറ്റും അടങ്ങിയതായി പുസ്തകാകൃതിയിൽ ഒരു പത്രം നടത്തുക, (2) ആണ്ടിൽ ഒരു പ്രാവശ്യത്തിൽക്കുറയാതെ കേരളത്തിൽ ഓരോ പ്രധാന സ്ഥലത്തുവെച്ചും യോഗം നടത്തുക, (3) ഉത്തമരീതിയിലും ഉപയോഗമുള്ളവയായിട്ടും പുതിയ പുസ്തകങ്ങൾ ഉണ്ടാക്കുന്ന വർക്കു യഥായോഗ്യം ഇനാമോ പ്രശംസാപത്രമോ കൊടുക്കുന്നതു കൂടാതെ അതുകളെ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനും വേണ്ടതെല്ലാം ചെയ്ക, (4) മലയാളത്തിൽ വിദ്യാലയങ്ങളും വൃത്താന്തപത്രങ്ങളും അച്ചുക്കൂടങ്ങളും ഉത്തമരീതിയിലും അഭിവൃദ്ധിയായും നടക്കുന്നതിന്നു വേണ്ട സഹായങ്ങൾ ചെയ്ക ഇവയാണെന്നു നിർദ്ദേശിച്ചു. വലിയകോയിത്തമ്പുരാനെയാണു് സഭാനാഥനായി വരിച്ചിരുന്നതെങ്കിലും അവിടത്തേയ്ക്കു് ഏതോ അവിചാരിതമായ വിഘ്നംനിമിത്തം സ്ഥലത്തു ചെന്നെത്തുവാൻ സാധിച്ചില്ല. അവിടത്തെ പ്രതിനിധിയായാണു് ഭാഗിനേയനും ശിഷ്യനുമായ ഏ.ആർ.തന്നെ ഒന്നാമത്തെ ദിവസം ആ സ്ഥാനം അലങ്കരിച്ചതു്. കോട്ടയത്തെ യോഗത്തിൽ വലിയകോയിത്തമ്പുരാൻതന്നെ ഐകകണ്ഠ്യേന സഭയുടെ സ്ഥിരാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പോഷിണിയുടെ ദ്വിതീയയോഗം 1067 മേടമാസം 22- ാംനു മുതൽ മൂന്നു ദിവസം സി. പി. അച്യുതമേനോന്റെ ഉത്സാഹത്തിൽ തൃശ്ശൂർവെച്ചു നടന്നു. 1068-ൽ (1893 മാർച്ച് 20-ാംനു) വറുഗീസ്മാപ്പിള മദിരാശിയിൽ പോയി സഭോദ്ദേശ്യങ്ങളെ വിവരിച്ചു സാരവത്തായ ഒരു പ്രസങ്ഗം ചെയ്തു. തൃതീയയോഗം 1069 തുലാമാസം 25- ാംനു മുതൽ മൂന്നു ദിവസം ഏട്ടൻതമ്പുരാന്റെ പ്രോത്സാഹനത്തിൽ കോഴിക്കോട്ടുവെച്ചും, ചതുർത്ഥ സമ്മേളനം 1070 കന്നി 18- ാംനു മുതൽ മൂന്നു ദിവസം വലിയ കോയിത്തമ്പുരാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തിരുവനന്തപുരത്തുവച്ചും ആഘോഷിക്കപ്പെട്ടു. ആണ്ടിൽ മൂന്നു ലക്കം വീതമായി പ്രസിദ്ധീകരിച്ചിരുന്ന ആ പത്രഗ്രന്ഥം തിരുവനന്തപുരത്തെ യോഗത്തിനുശേഷം സി. പി. അച്യുതമേനോൻ താൻ അന്നു തൃശ്ശൂരിൽനിന്നു പുറപ്പെടുവിച്ചുകൊണ്ടിരുന്ന വിദ്യാവിനോദിനി മാസികയാക്കി പ്രസിദ്ധീകരിക്കാമെന്നു വാഗ്ദാനംചെയ്തു സഭയ്ക്കായി ഒഴിഞ്ഞുകൊടുത്തു പ്രസാധനം ഏല്ക്കുകയും വറുഗീസ്മാപ്പിളയിൽനിന്നു സഭയുടെ കാര്യദർശിസ്ഥാനം അദ്ദേഹത്തിൽ സങ് ക്രമിക്കുകയും ചെയ്തു. പക്ഷേ ഒന്നിലധികം കാരണങ്ങളാൽ മേനോനു് അദ്ദേഹത്തിന്റെ ആ പ്രതിജ്ഞയനുസരിച്ചു പ്രവർത്തിക്കുവാൻ സാധിച്ചില്ല. അദ്ദേഹം സഭവകയാക്കിയ മാസിക സഭവകയായില്ല. യോഗങ്ങൾ വിളിച്ചുക്കൂട്ടുകയോ സഭവക നടപടികൾ പ്രസിദ്ധപ്പെടുത്തുകയോ ഉണ്ടായില്ല. അച്യുതമേനോൻ തൃശ്ശൂർ വിട്ടു് എറണാകുളത്തു പോയി ചുമതലയേറിയ ദിവാൻസെക്രട്ടറിയുദ്യോഗത്തിൽ നിയമിതനാകുകയും ചെയ്തു. തന്നിമിത്തം പൊതുജനങ്ങളുടെ അപേക്ഷയനുസരിച്ചു വറുഗീസു്മാപ്പിളതന്നെ സഭയുടെ കാര്യദർശിത്വം വീണ്ടും അങ്ഗീകരിച്ചു് 1072 കന്നി മുതൽ ഭാഷാപോഷിണി മാസികാരൂപത്തിൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചുതുടങ്ങി. 1073 വൃശ്ചികമാസത്തിൽ കോട്ടയത്തുവച്ചു സഭയുടെ പഞ്ചമയോഗവും 1075 ധനുമാസത്തിൽ തിരുവനന്തപുരത്തുവച്ചു ഷഷ്ഠയോഗവും കൊണ്ടാടി. 1079-ാമാണ്ടു് ചിങ്ങമാസത്തിൽ കടത്തനാട്ടു് ഉദയവർമ്മ ഇളയതമ്പുരാന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽവച്ചു സപ്തമസമ്മേളനം അത്യന്തം ആഡംബരപൂർവമായി നടന്നു. അതായിരുന്നു വറുഗീസ്മാപ്പിളയുടെ കാര്യദർശിത്വത്തിൽ നിർവ്യൂഢമായ ഒടുവിലത്തെ സഭായോഗം. പിന്നെയും 1081 ധനുമാസത്തിൽ തിരുവനന്തപുരത്തുവച്ചു് അതിന്റെ അഷ്ടമസമ്മേളനവും 1086 കന്നി 17, 18 ഈ തീയതികളിൽ വൈക്കത്തു സന്മാർഗ്ഗപോഷിണിയുടെ ആഭിമുഖ്യത്തിൽ നവമസമ്മേളനവും നടന്നു. പിന്നീടു സമ്മേളനങ്ങൾ ഒന്നും നടന്നില്ല. എങ്കിലും വറുഗീസ്മാപ്പിളയുടെ സഹോദരപുത്രനും അദ്ദേഹത്തിന്റെ മരണാനന്തരം മനോരമയുടെ പത്രാധിപരുമായ കെ.സി. മാമ്മൻമാപ്പിളയുടേയും ഇരുവനാട്ടു് കെ.സി. നാരായണൻനമ്പിയാരുടേയും കാര്യദർശിത്വത്തിലും, അനന്തരവൻ പി. കെ. കൊച്ചീപ്പൻതരകൻ മുതലായ ഭാഷാഭിമാനികളുടെ സമർത്ഥമായ കൈങ്കര്യത്തിലും വളരെക്കാലം മാസിക നിർവിഘ്നമായി പ്രചരിച്ചു. ഒടുവിൽ ക്രമേണ ശോഷിച്ചു കുറേക്കൊല്ലത്തേയ്ക്കു വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ പ്രധാനമായി പുരസ്കരിച്ചു നടന്നുവന്ന ആ മാസിക ഇപ്പോൾ അപ്രത്യക്ഷമായിത്തീർന്നിരിക്കുന്നു.

ഭാഷാപോഷിണിസഭകൊണ്ടുള്ള നേട്ടങ്ങൾ

ഭാഷാപോഷിണിസഭകൊണ്ടും അതിന്റെ ജിഹ്വയായ മാസികകൊണ്ടും ഭാഷയ്ക്കു സിദ്ധിച്ച ലാഭങ്ങൾ വാചാമഗോചരങ്ങളാണു്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ സാഹിത്യകാരന്മാർക്കു തമ്മിൽ സന്ദർശനത്തിനും, സല്ലാപത്തിനും, സഭവക യോഗങ്ങൾ അവസരമുണ്ടാക്കിക്കൊടുത്തു് അവരിൽ അപരിചിതന്മാരെ പരിചിതന്മാരും, പരിചിതന്മാരെ സുഹൃത്തുക്കളുമാക്കി, സമഗ്രമായ സാഹോദര്യബോധം അവരുടെയിടയിൽ ജനിപ്പിച്ചു. വിജ്ഞേയങ്ങളും വിനോദകരങ്ങളുമായ വിവിധവിഷയങ്ങളെ അധികരിച്ചു പല നല്ല ഉപന്യാസങ്ങളും മാസികയിൽ പ്രകാശിതങ്ങളായി. സാഹിത്യഭാഷയ്ക്കു ക്രമോന്നതമായ ഐകരൂപ്യം അനായാസേന ലഭിച്ചു. പന്ത്രണ്ട് കൊല്ലത്തോളം വറുഗീസ് മാപ്പിള പ്രസ്തുത സഭയുടെ ഉൽഗതിക്കായി തന്റെ ശരീരവും ബുദ്ധിയും സമ്പത്തും സ്വാധീനതയും തദേകതാനതയോടുകൂടി സമർപ്പണം ചെയ്തു. അദ്ദേഹത്തിനു ഭാഷയും ഭാഷയ്ക്കു് അദ്ദേഹവും ഉൽക്കർഷം വളർത്തി. ക്രിസ്ത്യാനികളുടെയിടയിൽ ഭാഷാപോഷണവ്യഗ്രത വളർത്തി അവർക്കും വാസനയും അഭ്യാസവുമുണ്ടെങ്കിൽ വിശിഷ്ടസാഹിത്യകാരന്മാരാകുവാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം പൊതുവിൽ അങ്കുരിപ്പിച്ചതു് അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ പ്രധാനഫലങ്ങളിൽ ഒന്നാണു്. ഭാഷാപോഷിണിവഴിക്കു പല നല്ല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്; അവയിൽ കണ്ണശ്ശരാമായണം ബാലകാണ്ഡവും അയോദ്ധ്യാകാണ്ഡത്തിന്റെ ആദ്യഭാഗവും വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശവും കെ.സി. കേശവപിള്ളയുടെ ഭാഷാനാരായണീയവും പ്രത്യേകസ്മരണയെ അർഹിക്കുന്നു. മനോരമക്കമ്പനിയും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു പ്രകാശനം ചെയ്യുന്നതിൽ സദാ ജാഗരൂകമായിരുന്നു. വലിയകോയിത്തമ്പുരാന്റെ കേരളീയ ഭാഷാശാകുന്തളം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു് ആ മുദ്രാലയത്തിൽനിന്നായിരുന്നു.

വറുഗീസ്മാപ്പിളയും വിദ്യാപ്രചാരണവും

മനോരമ, ഭാഷാപോഷിണി എന്നീ പത്രികകൾസംബന്ധിച്ചുള്ള ജോലി പിടിപ്പതും അതിലധികവും ഉണ്ടായിട്ടും വറുഗീസ്മാപ്പിള മറ്റനേകം ജനോപകാരപ്രദങ്ങളായ കാര്യങ്ങളിൽക്കൂടി ശ്രദ്ധചെലുത്തുകയും അവയിലെല്ലാം ഒന്നുപോലെ വിജയം നേടുകയും ചെയ്തു. കോട്ടയത്തു മാർദീവന്നാസ്യോസ് (എം.ഡി) സിമ്മനാരി സ്ഥാപിച്ചു് അതിനെ ആദ്യകാലങ്ങളിൽ വളർത്തിക്കൊണ്ടുപോന്നതു് അദ്ദേഹമാണു്. തിരുവല്ലാ എം.ഡി. ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന്റെ അത്യുത്സാഹവും ആലോചനാപടുതയും പ്രയോജകീഭവിച്ചിട്ടുണ്ടു്. സ്ത്രീവിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കായി തിരുവല്ലായിൽ അദ്ദേഹം സ്ഥാപിച്ചതാണു് തിരുമൂലപുരം ബാലികാമഠം. പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു മദിരാശി സർവകലാശാലയിൽ ബി. എയ്ക്കു മലയാളത്തിൽ പ്രശസ്തമായ വിജയം നേടുന്നവർക്കു കേരളവർമ്മ മെഡൽ എന്ന പേരിൽ ഒരു കീർത്തി മുദ്ര കൊല്ലന്തോറും സമ്മാനിക്കുന്നതിനു ആവശ്യമുള്ള മൂലധനം ഏല്പിച്ചതും അദ്ദേഹമല്ലാതെ മറ്റാരുമായിരുന്നില്ല. യാക്കോബായസഭയുടെ അഭ്യുദയത്തിനുവേണ്ടിയും അദ്ദേഹം പല സൽക്കൃത്യങ്ങളും അനുഷ്ഠിച്ചിട്ടുണ്ടു്. അവയെ ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ. ശ്രീമൂലംതിരുനാൾ മഹാരാജാവിനു വറുഗീസ്മാപ്പിളയുടെ പേരിൽ അനല്പമായ വാത്സല്യവും അദ്ദേഹത്തിന്റെ കർമ്മകുശലതയിലും സത്യസന്ധതയിലും അചഞ്ചലമായ വിശ്വാസവുമുണ്ടായിരുന്നതിനാൽ കോട്ടയം എം.ഡി. സിമ്മനാരിയുടേയും തിരുമൂലപുരം മഠത്തിന്റേയും സ്ഥാപനത്തിനു് ഓരോ ഷോഡതി നടത്തിക്കൊള്ളുവാൻ അനുവാദം നല്കിയതു് അദ്ദേഹത്തിന്റെ തദ്വിഷയകമായ ക്ലേശത്തെ ലഘൂകരിച്ചു. ആ മഹാരാജാവു് അദ്ദേഹത്തിനു് ആദ്യം രത്നഖചിതമായ ഒരു മോതിരവും പിന്നീടു് ഒരു വീരശൃങ്ഖലയും സമ്മാനിക്കുകയുണ്ടായി എന്നുള്ള വസ്തുതയും പ്രകൃതത്തിൽ പ്രസ്താവനീയമാണു്.

നിര്യാണം

ഇങ്ങനെ സ്വഭാഷയ്ക്കും സ്വരാജ്യത്തിനും പൊതുജനങ്ങൾക്കുംവേണ്ടി ഊണും ഉറക്കവും ഒഴിച്ചു് ഇരവും പകലും വിശ്രമമെന്നൊന്നറിയാതെ പലപ്രകാരത്തിൽ പരിശ്രമിച്ചുകൊണ്ടിരുന്ന വറുഗീസ്മാപ്പിളയ്ക്കു തന്റെ ഏകപുത്രിയുടെ അകാലമരണത്തോടുകൂടി പൂർവാധികം ശരീരം ക്ഷീണിച്ചു. കോട്ടയത്തുവെച്ചു നാട്ടുചികിത്സയും തിരുവനന്തപുരത്തുപോയി ഇംഗ്ലീഷ്ചികിത്സയും ചെയ്തുനോക്കിയതിൽ പറയത്തക്ക ഉപശാന്തിയൊന്നും കിട്ടിയില്ല. 1079-ൽ അത്യധികമായി അനാരോഗ്യം ബാധിച്ചു് ആ കൊല്ലം മിഥുനമാസം 13-ആംനു ചരമഗതിയെ പ്രാപിച്ചു.

ചില പ്രധാനസിദ്ധിവിശേഷങ്ങൾ

വറുഗീസ്മാപ്പിളയ്ക്കു പതിന്നാലുവർഷംകൊണ്ടു് ഇത്ര വളരെ നല്ല കാര്യങ്ങൾ ഇത്ര നിപുണമായി ചെയ്തുതീർക്കുവാൻ എങ്ങനെ സാധിച്ചു വെന്നു പലർക്കും അത്ഭുതം തോന്നിയേയ്ക്കാമെങ്കിലും അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കു് അതിനുള്ള കാരണങ്ങൾ സ്പഷ്ടമായി കാണാമായിരുന്നു. അദ്ദേഹം ബാല്യത്തിൽത്തന്നെ ഉത്തമപുരുഷന്മാർ പരാർത്ഥജീവികളാണെന്നു മനസ്സിലാക്കുകയും വിശ്വസിക്കുകയും അവരെ കഴിയുന്നതും അനുകരിക്കുന്നതിനു നിസ്തന്ദ്രമായി പരിശ്രമിക്കുകയും ചെയ്തു. ഭാഷാപോഷണം തന്റെ ജീവിതവ്രതമായി സ്വീകരിച്ച അദ്ദേഹത്തിന്റെ നിഘണ്ടുവിൽ വിഘ്നഭയം എന്നൊരു പദത്തിനു പ്രവേശമേ ഇല്ലായിരുന്നു. ഉദ്യമംകൊണ്ടു സാധിക്കുവാൻ പാടില്ലാത്തതായി യാതൊന്നുംതന്നെ ലോകത്തിലുണ്ടെന്നു് അദ്ദേഹത്തിനു തോന്നിയില്ല. സ്വാർത്ഥരാഹിത്യം അദ്ദേഹത്തിന്റെ മുഖ്യഗുണങ്ങളിൽ ഒന്നായിരുന്നു. ധനാർജ്ജനത്തിനോ യശോലാഭത്തിനോവേണ്ടി അദ്ദേഹം യാതൊന്നും ചെയ്തില്ല. നിർമ്മലഹൃദയനായ അദ്ദേഹത്തിനു മൂന്നു നാലു വാക്കുകളുടെ ഉച്ചാരണംകൊണ്ടു ശത്രുക്കളേയും മിത്രങ്ങളായി പരിവർത്തനം ചെയ്യിക്കുവാൻ കഴിയുമായിരുന്നു. അദ്ദേഹം സകലസാഹിത്യകാരന്മാരുടേയും സൗഹാർദ്ദം ഒന്നുപോലെ സമ്പാദിച്ചു. മനോരമയേയും ഭാഷാപോഷിണിയേയും സഹായിക്കേണ്ടതു തങ്ങളുടെ ധർമ്മമാണെന്നു തോന്നി അവരിൽ ഓരോരുത്തരും അഹമഹമികയാ അതിലേയ്ക്കു് ഉദ്യമിച്ചു. ഭാവിയിൽ ഭാഷാപോഷകന്മാരായിത്തീരുവാൻ കഴിവുള്ള യുവാക്കന്മാരെ അദ്ദേഹം അന്തർന്നേത്രംകൊണ്ടെന്നപോലെ കണ്ടുപിടിച്ചു് അവരിൽ പ്രശംസിക്കേണ്ടവരെ പ്രശംസിച്ചും ധനം വേണ്ടവർക്കു് അതു നല്കിയും ആർക്കും യാതൊരു പ്രകാരത്തിലും ആശാഭങ്ഗംവരാതെയും എല്ലാവരേയും യേനകേന പ്രകാരേണ സന്തോഷിപ്പിച്ചും കാലാന്തരത്തിൽ സമർത്ഥമായ സാഹിതീസപര്യയ്ക്കു ഒട്ടുവളരെ ഉത്തിഷ്ഠമാനന്മാരെ സജ്ജീകരിച്ചു. വറുഗീസ്മാപ്പിള നാടു തഴയ്ക്കുന്നതിനു തക്ക നല്ല സ്വപ്നങ്ങൾ നാൾതോറും കാണും; കണ്ടാൽ അവയ്ക്കു നാമരൂപങ്ങൾ നല്കി കഴിയുന്ന വേഗത്തിൽ പ്രാണപ്രതിഷ്ഠ നടത്തും; പ്രായോഗികങ്ങളായ സകലപക്ഷങ്ങളേയും പറ്റി കൂലംകഷമായി പരിചിന്തനം ചെയ്തു സാധാകോപായങ്ങൾ കണ്ടുപിടിച്ചു ഫലോദയംവരെ സമർത്ഥമായി പ്രയത്നിക്കും;അങ്ങനെയുള്ള അവസരങ്ങളിൽ അദ്ദേഹത്തെ ജനങ്ങൾ ഒന്നിനു പകരം പത്തു വ്യക്തികളായി നിരീക്ഷിക്കും; ആ പത്തു വ്യക്തികൾക്കു പിന്നിൽ നൂറു് അനുയായികൾ അണിനിരന്നു നില്ക്കുന്നതായും അവർക്കു ബോധപ്പെടും. അത്തരത്തിലാണു് ആ പുണ്യശ്ലോകൻ തന്റെ കൃത്യശതകങ്ങൾ അനുഷ്ഠിച്ചുപോന്നതു്. ആർജ്ജവം അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. പരഗുണകാംക്ഷ അവയിൽ സ്ഫടികസ്ഫുടമായി പ്രതിഫലിച്ചിരുന്നു. അത്തരത്തിലുള്ള സിദ്ധിവിശേഷങ്ങൾ നിമിത്തമാണു് അദ്ദേഹത്തിനു തന്റെ ബഹുമുഖങ്ങളായ ബൃഹദ്വ്യവസായങ്ങളിൽ സമ്പൂർണ്ണമായ വിജയം ലഭിക്കുവാൻ സാധിച്ചതു്.

കൃതികൾ

വറുഗീസ്മാപ്പിള ഒരു വിശിഷ്ടനായ ഗദ്യകാരനായിരുന്നു. സരളവും എന്നാൽ അതേസമയംതന്നെ ശക്തിമത്തുമായ ഒരു ശൈലിയാണു് അദ്ദേഹം സ്വാധീനമാക്കിയിരുന്നതു്. അദ്ദേഹത്തിന്റെ മുഖലേഖനങ്ങൾ ആരെയും ആകർഷിക്കത്തക്കവയായിരുന്നു. മറ്റുള്ളവരെക്കൊണ്ടു പുസ്തകങ്ങൾ എഴുതിച്ചതിനു പുറമേ സ്വയം ഗ്രന്ഥങ്ങൾ നിർമ്മിച്ചും അദ്ദേഹം ഭാഷയെ സഹായിച്ചിട്ടുണ്ടു്. (1) ദർപ്പവിച്ഛേദനം ആട്ടക്കഥ, (2) യോഷാഭൂഷണം, (3) വിസ്മയജനനം പത്തുവൃത്തം, (4) എബ്രായ്ക്കുട്ടി നാടകം, (5) കലഹനീദമനകം നാടകം, (6) സച്ചരിത്രശതകം, (7) കീർത്തനമാല എന്നിവയാണു് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. (8) ഷേക്‍സ്പീയറുടെ ഒതെല്ലോ നാടകവും ഉത്താലൻ എന്ന പേരിൽ കുറേതർജ്ജമ ചെയ്തിട്ടുണ്ടു്. ദർപ്പവിച്ഛേദനത്തിലെ ഇതിവൃത്തം രാമാനുകരണമാണു്. ഹിന്ദുമതഗ്രന്ഥങ്ങളോടു് അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിപത്തിക്കും സംസ്കൃതഭാഷയിൽ അദ്ദേഹം സമ്പാദിച്ചിരുന്ന പരിചയത്തിനും അതു സാക്ഷ്യംവഹിക്കുന്നു. ആ കഥകളിക്കു യദുകുലരാഘവം എന്നും നാമാന്തരമുണ്ടു്. ഇംഗ്ലീഷ്നാടകങ്ങളെ അനുകരിച്ചു രങ്ഗവിഭാഗം നിർദ്ദേശിച്ചും മറ്റും രചിച്ചിട്ടുള്ള പ്രസ്തുതനൃത്യപ്രബന്ധം തിരുവല്ലാമാലിയിൽ നാരായണപിള്ളയും മറ്റുമുൾപ്പെട്ട ഒരു കഥകളിയോഗക്കാർ ഗ്രന്ഥകാരന്റെ വസതിയിൽവച്ചു് അഭിനയിക്കുകയുണ്ടായി. അതിൽ കുമ്മിയും ദണ്ഡകവും ഘടിപ്പിച്ചിട്ടുണ്ടു്.

 “നന്ദകുമാരമുകുന്ദഗോപൻ നന്ദനീയഗുണപൂർണ്ണദേവൻ
 സുന്ദരരൂപൻ ധന്യനരവിന്ദസൂനാഭൻ സുരുചിര–
 മന്ദഹാസാഭൻ വിധിമുഖ–
 വൃന്ദാരകവൃന്ദൈരഭിവന്ദ്യൻ ബഹുമാന്യൻ തവ
 മന്ദസ്മിതത്തെക്കൊതിച്ചിടുന്നു.”

എന്നതു കുമ്മിയിലെ ചില വരികളാണു്. യോഷാഭൂഷണം ബൈബിൾമുഖേന നാം അറിയുന്ന മൂന്നു മഹിളാരത്നങ്ങളുടെ കഥകളെ ആസ്പദമാക്കി എഴുതീട്ടുള്ള ഒരു ഗേയകൃതിയാകുന്നു. വിസ്മയജനനം പത്തുവൃത്തം ക്രിസ്തുവിന്റെ ജനനത്തെ അധികരിച്ചു രചിച്ചിരിക്കുന്നു.

 “അതുനേരം കന്നിമേരിയതുലപ്രഭയെഴുന്ന
 മൃദുലകോമളഗാത്രി നടന്നു വേഗം
 മതിമോദമൊടുമെലിസബത്തിനെക്കാണ്മാനുള്ളൊ–
 രതിമോഹംകൊണ്ടു തന്വി തളർന്നു പാരം.”

എന്നീ വരികൾ അതിൽ ഉൾപ്പെടുന്നതാണു്. ഈ മൂന്നു കൃതികളും വറുഗീസ്മാപ്പിള തിരുവല്ലായിൽ താമസിക്കുമ്പോൾ നിർമ്മിച്ചവയാണെന്നറിയുന്നു. ക്രിസ്ത്യൻബാലികമാർക്കു പാടുന്നതിനുവേണ്ടി എഴുതീട്ടുള്ള മതസംബന്ധമായ 51 പ്രാർത്ഥനാ ഗാനങ്ങളുടെ സമാഹാരമാണു് കീർത്തനമാല. അതിൽ “സ്മരസദാ മാനസ” എന്ന മട്ടിൽ എഴുതീട്ടുള്ള “പരമതാതാ വിഭോ! വരദ നമോസ്തു തേ” എന്നും മറ്റുമുള്ള പാട്ടുകൾ നന്നായിട്ടുണ്ടു്. പ്രസ്തുത കൃതി കവി തിരുമൂലപുരം ബാലികാമഠം സ്ഥാപിച്ച കാലത്തോടടുത്തു പ്രസിദ്ധീകരിച്ചതാണു്.

നാടകങ്ങൾ

നാടകനിർമ്മാണഭ്രമം നാടെങ്ങും പടർന്നുപിടിച്ചിരുന്ന 1067-1068 ഈ കൊല്ലങ്ങളിൽ വറുഗീസുമാപ്പിള രചിച്ചതാണു് എബ്രായ്ക്കുട്ടിയും കലഹിനീദമനകവും. എബ്രായ്ക്കുട്ടിയിലെ ഇതിവൃത്തം ബൈബിളിൽ നിന്നു സ്വീകരിച്ചതാകുന്നു. അതു പഴയ സമ്പ്രദായത്തിൽ ഗദ്യപദ്യസങ്കലിതമായി എഴുതീട്ടുള്ള ഒരു കൃതിയാണു്. ഒരു ശ്ലോകം പകർത്തുന്നു.

 “ക്രമാലേതും സാധിപ്പതിനു ചെറുതും നാസ്തി വിഷമം
 ക്ഷമാശീലം കാര്യങ്ങളിലഖിലമോർക്കുമ്പൊഴുചിതം
 സമാധാനം കണ്ടാലതിനഥ തുടങ്ങേണമുടനേ–
 യമാന്തം പിന്നീടും കരുതുക കണക്കല്ല നിയതം.”

കലഹിനീദമനകമാണു് അദ്ദേഹത്തിന്റെ കൃതികളിൽ അഗ്രപൂജയ്ക്കു് അർഹമായിട്ടുള്ളതു്. ഷേക്‍സ്പിയറുടെ സുപ്രസിദ്ധമായ Taming of the Shrew എന്ന നാടകത്തിന്റെ ഒരു സ്വതന്ത്രമായ അനുവാദമാണതു്. പാത്രങ്ങളുടേയും സ്ഥലങ്ങളുടേയും മറ്റും പേരുകൾ ഭാരതീയീകരിച്ചിട്ടുണ്ടു്. ആ പ്രസ്താവനയിലേയും ഭരതവാക്യത്തിലേയും രണ്ടു മൂന്നു ശ്ലോകങ്ങൾ ഒഴിച്ചാൽ ആദ്യന്തം ഗദ്യരൂപത്തിലാണു് വിവർത്തനം. കല്ലൂർ ഉമ്മൻ പിലിപ്പോസിന്റെ ‘ആൾമാറാട്ടം’ കഴിഞ്ഞാൽ അടുത്ത ഗദ്യനാടകം അതാണെന്നു പറയാം. കലഹിനീദമനകത്തിലെ ശൈലി ഹൃദയങ്ഗമമാണു്. ചില വാക്യങ്ങൾ ചുവടേ പകർത്തുന്നു.

“നിന്റെ ഭർത്താവായ കർത്താവിനെ വ്യസനിപ്പിക്കുന്ന വണ്ണം ആ കണ്ണുകൾകൊണ്ടിങ്ങനെ ഹാസ്യമായി നോക്കുകയും ഒരിക്കലും നീ ചെയ്തുകൂടാ. ഇതു് ഇടിയേറ്റ വൃക്ഷംപോലെ നിന്റെ സൗന്ദര്യത്തെ ഉണക്കുകയും ചുഴലിക്കാറ്റു നല്ല പൂമൊട്ടുകളെ വല്ലാതെയാക്കുന്നതുപോലെ നിന്റെ യശസ്സിനെ നശിപ്പിക്കുകയും ചെയ്യുന്നു. കോപിച്ച സ്ത്രീയും കുത്തിക്കലക്കിയ കുളവും ഒന്നുപോലെയാണു്. ചേറു നിറഞ്ഞിരിക്കും; കണ്ടാൽ അറയ്ക്കും. സൗന്ദര്യം വേർപെട്ടിരിയ്ക്കും. ആ സ്ഥിതിയിൽ ദാഹംകൊണ്ടു മരിക്കാറായവനും അതിൽനിന്നു് ഒരു തുള്ളികൊണ്ടു തന്റെ നാവിനെ നനയ്ക്കുവാൻ തുനിയുകയുമില്ല. നിന്റെ ഭർത്താവു നിന്റെ കർത്താവാണു്. നിന്റെ ജീവനും നിന്റെ ഇടയനും നിന്റെ തലയും നിന്റെ രാജാവുംതന്നെ. നിനക്കും നിന്റെ ഉപജീവനത്തിനുംവേണ്ടി ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളാണു്; കരയ്ക്കും വെള്ളത്തിലും പകലും രാത്രിയും അദ്ദേഹം തന്റെ ശരീരംകൊണ്ടു കഠിനമായി അധ്വാനിക്കുന്നു. ആ സമയം ഒക്കെയും നീ സുഖമായും അപകടഭയം കൂടാതെയും വീട്ടിൽ സ്വസ്ഥമായിരിക്കുകയും ചെയ്യുന്നു.”

സച്ചരിത്രശതകം

യേശുക്രിസ്തുവിന്റെ ജീവിത ചരിത്രത്തെ വിഷയീകരിച്ചു വറുഗീസു്മാപ്പിള വിഭിന്നവൃത്തങ്ങളിൽ രചിച്ചിട്ടുള്ള നൂറു ശ്ലോകങ്ങൾ ഈ കാവ്യത്തിൽ അടങ്ങിയിരിക്കുന്നു. ഭക്തിഭാവം പരിപൂർണ്ണമായി ഓരോ ശ്ലോകത്തിലും നിരീക്ഷിക്കാവുന്നതാണു്. ഒരു ശ്ലോകംമാത്രം ഉദ്ധരിക്കാം.

 “തെറ്റിപ്പോകുന്നു തെല്ലും തിരിവിവരിലുദി–
 യ്ക്കായ്കയാൽത്താത! കോപം
 പറ്റീടല്ലേ ഭവാന്നെ(?)വരുടയ നട–
 ത്തയ്ക്കു ചേർന്നേറ്റമുള്ളം
 മുറ്റി പ്രാർത്ഥിച്ചുമാണിപ്പഴുതുകൾവഴിയായ്–
 ച്ചോര ചോർന്നും വിഷാദാ–
 ലിറ്റിക്കണ്ണീരൊലിച്ചും മരുവിനൊരുരുവുൾ–
 പ്പൂവിൽ മേ മേവിടേണം.”
51.3കെ. എം. കൊച്ചീപ്പൻമാപ്പിള (1041–1111)

വറുഗീസു്മാപ്പിളയുടെ ആജ്ഞാകരനും അന്തേവാസിയുമായിരുന്ന കെ.എം. കൊച്ചീപ്പൻമാപ്പിളയെപ്പറ്റി അല്പമൊന്നു് സ്മരിക്കുവാൻ ഇതാണു് അവസരം. കൊച്ചീപ്പൻമാപ്പിള വറുഗീസു്മാപ്പിളയുടെ പിതാവിന്റെ പ്രഥമപൗത്രനായിരുന്നു. അദ്ദേഹത്തെ വറുഗീസു്മാപ്പിള കോട്ടയത്തു കൂട്ടിക്കൊണ്ടുപോയി കുറേയെല്ലാം സംസ്കൃതമഭ്യസിപ്പിച്ചു കൈരളീകൈങ്കര്യത്തിൽ ശ്രദ്ധാലുവാക്കി. 1067-ൽ കോട്ടയത്തു സമ്മേളിച്ച കവിസമാജത്തിൽ കവിതാവേഗപരീക്ഷയ്ക്കു ചേർന്ന കൊട്ടാരത്തിൽ ശങ്കുണ്ണിക്കു് അദ്ദേഹമായിരുന്നു ലേഖകൻ. 1041-ാമാണ്ടിടയ്ക്കു ജനിക്കുകയും 1111-ാമാണ്ടു് ചിങ്ങമാസം 31- ാംനു മരിക്കുകയുംചെയ്തു. അക്കാലത്തെ ക്രൈസ്തവകവികളുടെ ഇടയിൽ അദ്ദേഹത്തിനും ഒരു സ്ഥാനമുണ്ടായിരുന്നു. ഗ്രന്ഥമൊന്നും രചിച്ചിട്ടില്ലെങ്കിലും മനോരമാപങ്ക്തികളിലും മറ്റും നല്ല ശ്ലോകങ്ങൾ എഴുതിക്കണ്ടിട്ടുണ്ടു്. വറുഗീസു് മാപ്പിളയുടെ നിര്യാണത്തിൽ ശോകാകുലനായി പ്രസിദ്ധീകരിച്ച ഒരു വിലാപത്തിൽനിന്നു രണ്ടു ശ്ലോകങ്ങൾ പ്രദർശിപ്പിയ്ക്കാം.

 “നാടെല്ലാം പൊടിപാറിടുംപടി യശസ്സോടിപ്രകാശിച്ചു ചാ–
 ഞ്ചാടട്ടേ;ധനനാഥതുല്യധനനായ്ത്തീരട്ടെ; വിദ്വത്ത്വവും
 കൂടട്ടേ ബഹുധാ;വിശേഷവിധിയായ് സൗഭാഗ്യവും ഭാഗ്യവും
 നേടട്ടേ; ഫലമെന്തുവാ,നൊരു ശവംതാനായ്ക്കലാശിയ്ക്കയോ?
 …………………………………………
 ഏവം തത്ത്വങ്ങളോർത്താൽക്കദനമൊഴിയുവാൻ
 ന്യായമുണ്ടെങ്കിലും ഞാൻ
 ഭൂവിൽപ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസി–
 ക്കുന്നൊരാളാകമൂലം
 താവും താപം ഹൃദന്തേ ദഹനസദൃശമാം
 ദുഃഖമുണ്ടാക്കിടുന്നു–
 ണ്ടാവൂ ഞാനെന്തു ചെയ്വൂ? സഹനപടുതയി–
 ല്ലാതെ വല്ലാതെയായേൻ.”
51.4സി. പി. അച്യുതമേനോൻ (1037–1112)
ജനനവും വിദ്യാഭ്യാസവും

984-ൽ ബ്രിട്ടീഷുകാർക്കു വിരോധമായി ലഹളയുണ്ടാക്കിയ പാലിയത്തു ഗോവിന്ദൻ വലിയച്ചൻ ബന്ധനസ്ഥനായി മദിരാശി മലയാംതോപ്പിലേയ്ക്കു നിഷ്കാസനം ചെയ്യപ്പെട്ടു. അദ്ദേഹത്തിനു തൃശ്ശൂർ വടക്കേക്കുറുപ്പത്തു കുഞ്ഞൻമേനോൻ എന്നൊരു പുത്രനുണ്ടായിരുന്നു. വലിയ കുഞ്ഞൻമേനോൻ എന്ന പേരിലാണു് അദ്ദേഹത്തിനു പ്രസിദ്ധി. പാലിയത്തു് ഒരു പ്രധാനമായ ഉദ്യോഗം സ്വീകരിച്ചു് അദ്ദേഹം 1034-ൽ ചങ്ങരംപൊന്നത്തു പാർവതിയമ്മയെ വിവാഹം ചെയ്തു. ചങ്ങരംപൊന്നത്തുഭവനം സ്ഥിതിചെയ്തിരുന്നതു് തൃശ്ശൂർ വെളിയന്നൂർദേശത്തു കോളശ്ശേരിക്ഷേത്രത്തിനു സമീപമായിരുന്നു. പിന്നീടു വടക്കുന്നാഥക്ഷേത്രത്തിനു വടക്കുകിഴക്കായി ഒരു സ്ഥലം വാങ്ങി കുഞ്ഞൻമേനോൻ അവിടെ പാർവതിയമ്മയ്ക്കു് ഒരു വീടു പണിയിച്ചുകൊടുത്തു. ആ ദമ്പതികളുടെ പുത്രനായി അച്യുതമേനോൻ 1037-ാമാണ്ടു് മേടമാസം ഉത്രട്ടാതിനക്ഷത്രത്തിൽ ജനിച്ചു. സർക്കാരെഴുത്തുകുത്തുകളിൽ അദ്ദേഹം സി. അച്യുതമേനോൻ എന്ന പേരിലാണു് അറിയപ്പെട്ടുവന്നതെങ്കിലും സാഹിത്യകാരന്മാർക്കിടയിൽ സി. പി. അച്യുതമേനോൻ എന്ന സംജ്ഞയാണു് പ്രസിദ്ധമായതു്. സംസ്കൃതത്തിൽ ബാലപാഠങ്ങൾ പഠിച്ചതു് അമ്മിച്ചാമുക്കിൽ കി്ട്ടുവാരിയരോടായിരുന്നു. പത്താമത്തെ വയസ്സിൽ ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. ആദ്യം തൃശ്ശൂർ സർക്കാർസ്ക്കൂളിൽ ചേർന്നു. 1048-ൽ അമ്മ മരിച്ചതിനുമേൽ എറണാകുളം കോളേജിൽ പ്രവേശിച്ചു് അവിടെ അച്ഛന്റെ അനന്തരവനായ അമ്മുണ്ണിമേനോനോടു കുറേക്കൂടി സംസ്കൃതം അഭ്യസിച്ചു. പിന്നീടു കോഴിക്കോട്ടു കേരളവിദ്യാശാലയിൽ പഠിച്ചു മട്രിക്യുലേഷനും എഫ്.ഏ.യും പരീക്ഷകൾ ജയിച്ചു. അവിടെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. നായനാരോടു് അദ്ദേഹം തനിക്കു കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്രണ്ടാകണമെന്നും മലയാളത്തിൽ ഒരു മാസിക നടത്തണമെന്നും പറയാറുണ്ടായിരുന്നുവത്രേ. തദനന്തരം മദിരാശി പ്രസിഡൻസികോളേജിൽ പഠിച്ചു. ബി.എ. പരീക്ഷ ഉയർന്ന നിലയിൽ ജയിക്കുകയും, സംസ്കൃതത്തിൽ ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ഉത്തീർണ്ണനാകുന്ന അധ്യേതാവിനു ലഭിക്കുന്ന ശ്രീഗോദാവരീസമ്മാനത്തിനു് അർഹനായിത്തീരുകയും ചെയ്തു. ആ കൊല്ലത്തിൽ അച്ഛൻ മരിച്ചു.

ആദ്യകാലത്തെ ഉദ്യോഗങ്ങൾ

ബി. ഏ. ജയിച്ചതിനു മേൽ സ്വല്പകാലത്തേയ്ക്കു സി. പി. മദിരാശി പച്ചയ്യപ്പാകോളേജിൽ മലയാളപണ്ഡിതനായി ജോലിനോക്കി. തിരിയെ കൊച്ചിയിൽ എത്തിയപ്പോൾ ഗവർമ്മെന്റു് 1061 ഇടവമാസം 20-ാംനു അദ്ദേഹത്തെ കൊച്ചുതമ്പുരാക്കന്മാരുടെ അധ്യാപകനായി നിയമിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒന്നുപോലെ അവഗാഹമുണ്ടായിരുന്നതിനാലാണു് അദ്ദേഹത്തിനു് ആ സ്ഥാനം ലഭിച്ചതു്. വാഴ്ചയൊഴിഞ്ഞ രാജർഷി രാമവർമ്മ വലിയതമ്പുരാനെക്കൂടി ആ അവസരത്തിൽ അദ്ദേഹം ഇംഗ്ലീഷിൽ ചില ഉപരിപാഠങ്ങൾ പഠിപ്പിച്ചു. രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോൾ തോട്ടയ്ക്കാട്ടു ഗോവിന്ദമേനോൻ ദിവാൻജി കൊച്ചിയിൽ മലയാളം പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തി. പ്രാഥമികവിദ്യാഭ്യാസം പ്രവൃദ്ധമാക്കുന്നതിനുവേണ്ടി ഒരു പുതിയ വകുപ്പു രൂപവൽക്കരിക്കുകയും അതിന്റെ സൂപ്രണ്ടായി സി. പി.യെ നിയമിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ പ്രാഥമികവിദ്യാഭ്യാസപദ്ധതി നേരിട്ടു കണ്ടുമനസ്സിലാക്കുവാൻ വേണ്ടി ആ അവസരത്തിൽ അദ്ദേഹം തിരുവനന്തപുരത്തു വരികയും അവിടെവെച്ചു കേരളവർമ്മ വലിയകോയിത്തമ്പുരാനുമായി പരിചയപ്പെടുകയുംചെയ്തു. പുതിയ വകുപ്പു സ്ഥാപിച്ചതു തൃശ്ശൂരിലായിരുന്നതിനാൽ ചരിത്രനായകനു് അങ്ങോട്ടു മാറിത്താമസിക്കുവാൻ സൗകര്യം കിട്ടി. 1065 ഇടവത്തിൽ മണ്ണത്താഴത്തുവീട്ടിൽ കുട്ടിപ്പാറു അമ്മയെ വിവാഹം ചെയ്തു. സൂപ്രണ്ടുദ്യോഗം വഹിച്ചകാലത്തു സി. പി. ആണ്‍ കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ വിദ്യാലയങ്ങൾ ധാരാളമായി ഉൽഘാടനംചെയ്കയും പ്രൈവറ്റുവിദ്യാലയങ്ങൾക്കു ഗ്രാന്റു കൊടുക്കുകയും അധ്യാപകന്മാരുടെ പരിശീലനത്തിനു ഒരു ശിക്ഷാക്രമപാഠശാല സ്ഥാപിക്കുകയും ചെയ്തു് പലപ്രകാരത്തിൽ ദേശഭാഷാപോഷണത്തിനായി പ്രയത്നിച്ചു. 1066-ൽ ദിവാൻ തിരുവെങ്കടാചാരിയുടെ ഭരണകാലത്തു ഗവർമ്മെന്റു് അദ്ദേഹത്തെ 1891-ലെ സെൻസസ്റിപ്പോർട്ടു മറ്റു ജോലികൾക്കു വിഘ്നംകൂടാതെ തയ്യാറാക്കുവാൻ നിയമിച്ചു. അതു കഴിഞ്ഞു കൊച്ചിയിലെ പഴയ ശിലാലിഖിതങ്ങൾ പകർത്തിയെടുത്തു് അവയെപ്പറ്റി റിപ്പോർട്ടുചെയ്യേണ്ട ജോലിയും അദ്ദേഹം കൈയേറ്റു. അങ്ങനെ 1065 മുതൽ 1071 വരെ തൃശ്ശൂരിൽ താമസിച്ചു ഗൗരവമേറിയ പല ഔദ്യോഗിക കൃത്യങ്ങളിലും വ്യാപൃതനായിരുന്ന കാലഘട്ടത്തിലാണു് സി. പി. സജീവമായ സാഹിത്യസേവനത്തിലും ഏർപ്പെട്ടതു്. 1071-ാമാണ്ടു് ചിങ്ങമാസം 27 ാംനു അന്നത്തെ വലിയ തമ്പുരാൻ തീപ്പെടുകയും ആ സ്ഥാനത്തിൽ സി. പി.യുടെ ശിഷ്യനായ രാമവർമ്മ മഹാരാജാവു് ആരൂഢനാകുകയും ചെയ്തു. ആ കൊല്ലം വൃശ്ചികമാസം 5-ആംനു ചരിത്രനായകൻ ദിവാൻ സെക്രട്ടറിയായി ഉയർന്നു് എറണാകുളത്തേയ്ക്കു പോന്നു. 1065 മുതൽ 1070 വരെയുള്ള ആറു കൊല്ലങ്ങൾക്കിടയിൽമാത്രമേ മലയാളഭാഷയെ സേവിക്കുവാൻ അദ്ദേഹത്തിനു സാധിച്ചുള്ളു. പക്ഷേ, എത്ര മഹനീയമായ ഒരു സേവനമായിരുന്നു അതു്.

51.5വിദ്യാവിനോദിനിയും സുന്ദരയ്യരും

സി. പി. യ്ക്കു തന്റെ രണ്ടു് ആഗ്രഹങ്ങളും ഏകദേശം ഒരേകാലത്തുതന്നെ സഫലമായി. 1058-ആണ്ടു് ഏറ്റവും എളിയനിലയിൽ തൃശ്ശൂരിൽ പുസ്തകവ്യാപാരം ആരംഭിച്ച ഒരാളാണു് ഇന്നു കേരളമെങ്ങും സുപ്രസിദ്ധമായ വി. സുന്ദരയ്യർ ആന്റ് സണ്‍സു് എന്ന കമ്പനിയുടെ കൂടസ്ഥനെന്നു പറയേണ്ട വി: സുന്ദരയ്യർ. അദ്ദേഹത്തിന്റെ സീമന്തപുത്രൻ വിശ്വനാഥയ്യർ എഫ്. ഏ. പരീക്ഷ ജയിച്ചു് ഒരു സ്ക്കൂൾമാസ്റ്റരായി അച്ഛനോടൊന്നിച്ചു താമസിക്കുമ്പോൾ അവർ വിദ്യാവിനോദിനി എന്നൊരച്ചുക്കൂടം 1062-ൽ സ്ഥാപിച്ചു. അച്യുതമേനോനും വിശ്വനാഥയ്യരും സുഹൃത്തുക്കളായിരുന്നു. മേനോൻ ഒരു പുതിയ മാസിക പുറപ്പെടുവിക്കുവാൻ നിശ്ചയിച്ചപ്പോൾ അതിനു് ആ സൗഹാർദ്ദത്തെ പുരസ്കരിച്ചു വിദ്യാവിനോദിനി എന്നു നാമകരണം ചെയ്യുകയും അതിന്റെ മാനേജരായി ചുമതല വഹിച്ചുകൊള്ളാമെന്നു് ഏല്ക്കുകയും ചെയ്തു. 1065-ാമാണ്ടു് തുലാമാസത്തിൽ ആ മാസികയുടെ ഒന്നാമത്തെ ലക്കം പ്രസിദ്ധീകൃതമായി. അച്ചടിച്ചതു കേരളകല്പദ്രുമം അച്ചുക്കൂടത്തിലാണു്. 1070-ൽ അതു ഭാഷാപോഷിണിസഭയ്ക്കു വിട്ടുകൊടുക്കുവാൻ സി. പി. നിശ്ചയിച്ചു എങ്കിലും ആ നിശ്ചയം ഫലിച്ചില്ലെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1071-ാമാണ്ടു് അദ്ദേഹത്തിനു് അതിൽനിന്നു പിരിയേണ്ടിവന്നു. അപ്പോൾ റ്റി. കെ. കൃഷ്ണമേനോനും പിന്നീടു റ്റി.എം. അപ്പുനെടുങ്ങാടിയും ഒടുവിൽ പള്ളിയിൽ ഗോപാലമേനോനും അതിന്റെ അധിപന്മാരായി. 1077-ൽ ആ മാസിക മുടങ്ങി. 1078 ചിങ്ങത്തിൽ അപ്പൻതമ്പുരാൻ തന്റെ രസികരഞ്ജിനി പുറപ്പെടുവിക്കുകയും ചെയ്തു. അങ്ങനെ ഒരു വ്യാഴവട്ടക്കാലം ഭാഷയ്ക്കു് പലപ്രകാരത്തിൽ അഭ്യുദയം വർദ്ധിപ്പിക്കുവാൻ സാധിച്ച ഒരു മാസികയുടെ ജനയിതാവും പ്രഥമപ്രവർത്തകനെന്നുമുള്ള നിലയിലാണു് ഭാഷാഭിമാനികൾ സി. പി.യെ ഐദംപര്യേണ ആദരിക്കുന്നതു്.

വിദ്യാവിനോദിനിമാസികയുടെ പ്രത്യേകതകൾ

തിരുവനന്തപുരത്തെ വിദ്യാവിലാസിനിയായിരുന്നു ഭാഷയിലെ ഒന്നാമത്തെ മാസിക എന്നു നാം കണ്ടുവല്ലോ. അതിൽ വിഷയ വൈവിധ്യം കുറവായിരുന്നു. പുസ്തകനിരൂപണം ഉണ്ടായിരുന്നില്ല. വിദ്യാവിനോദിനിയിൽ എല്ലാ വിഷയങ്ങളെപ്പറ്റിയും ഉപന്യാസങ്ങൾ വേണമെന്നും, ഗ്രന്ഥവിമർശനത്തിനു പ്രാധാന്യം നല്കണമെന്നും സി. പി. നിശ്ചയിച്ചു. അദ്ദേഹത്തെ സഹായിയ്ക്കുവാൻ പല സാഹിത്യനായകന്മാരും സന്നദ്ധരായി. വലിയ കോയിത്തമ്പുരാൻ രാമപുരത്തു വാരിയരുടെ ഭാഷാഷ്ടപദി അയത്തുകൊടുത്തു. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻതമ്പുരാനും കുണ്ടൂർ നാരായണമേനോനും കവിതകൾ പ്രസിദ്ധീകരിച്ചു. ചരിത്രസംബന്ധമായുള്ള ലേഖനങ്ങൾ എഴുതിയതു പ്രായേണ കെ.പി. പത്മനാഭമേനോനാണു്. വി.കെ. രാമൻമേനോൻപേഷ്കാർ ഒരു സഹപത്രാധിപരെപ്പോലെതന്നെ ക്ലേശിച്ചു പണിനോക്കി. സംസ്കൃതജ്ഞാനമില്ലാത്ത കേരളീയർക്കു് അന്നുവരെ സാഹിത്യശാസ്ത്രത്തെപ്പറ്റിയാതൊന്നും അറിയുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. അവർക്കുവേണ്ടി നായകാദിലക്ഷണം, നായികാലക്ഷണം, ശൃങ്ഗാരരസം, ഹാസ്യാദിരസങ്ങൾ, രസോദാഹരണങ്ങൾ തുടങ്ങിയ ശീർഷകങ്ങളിൽ പല വിശിഷ്ടോപന്യാസങ്ങൾ സി. പി. തന്നെ രചിച്ചു. ഉദാഹരണങ്ങൾ മിക്കവാറും അക്കാലത്തെ കവികളുടെ കൃതികളിൽനിന്നായിരുന്നു. അവയ്ക്കുപുറമേ ധന ശാസ്ത്രസംബന്ധമായും പാശ്ചാത്യഗ്രന്ഥങ്ങളെ ഉപജീവിച്ചും പല ഉപന്യാസങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പുതിയ പുസ്തകങ്ങളെ അദ്ദേഹംതന്നെയാണു് പതിവായി വിമർശിച്ചു വന്നതു്. ആദ്യകാലംമുതല്ക്കു് ഓരോ പുതിയ നാടകം വിദ്യാവിനോദിനിവഴിക്കു പുറപ്പെടുവിക്കുക എന്നൊരു വ്യവസ്ഥകൂടി ചെയ്തു. കുണ്ടൂരിന്റെ മാളവികാഗ്നിമിത്രം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ലക്ഷണാസങ്ഗം, കൊച്ചുണ്ണിത്തമ്പുരാന്റെ ഫല്ഗുനവീര്യം, കിളിമാനൂർ രാമവർമ്മകോയിത്തമ്പുരാന്റെ വേണീസംഹാരം, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ വിക്രമോർശീയം, കൂനേഴത്തു പരമേശ്വരമേനോനും നടുവം മഹനുംകൂടി തർജ്ജമചെയ്ത മുദ്രാരാക്ഷസം, സി. ഗോവിന്ദനെളേടത്തിന്റെ സുനന്ദസരസവീരം തുടങ്ങിയ നാടകങ്ങൾ അങ്ങനെ പുറപ്പെട്ടവയാണു്. ഏതെങ്കിലും ഒരു പുതിയ വിഷയത്തെ അധികരിച്ചു വർണ്ണനാത്മകമായി മൂന്നു ശ്ലോകങ്ങൾ എഴുതിച്ചു മാസികയിൽ ചേർക്കുന്നതിനും അദ്ദേഹം ഉദ്യമിച്ചു; ആ ഉദ്യമം കുറേക്കാലത്തേയ്ക്കു് ഫലിച്ചു; വേങ്ങയിൽ കുഞ്ഞിരാമൻനായരുടെ സഹപത്രാധിപത്യവും വിനോദിനിക്കു് ഏതാനും കൊല്ലത്തേയ്ക്കു ലഭിച്ചു. അദ്ദേഹം പല ഫലിതവാങ്മയങ്ങളായ ഉപന്യാസങ്ങളും ചെറുകഥകളും ആ മാസികയ്ക്കു സംഭാവന ചെയ്തിട്ടുണ്ടു്. കേരളകല്പദ്രുമത്തിലെ ലിപികളുടെ സൗഷ്ഠവവും അച്ചടിയുടെ ഭംഗിയുംകൂടി ആ മാസികയുടെ ആകർഷകതയ്ക്കു അശേഷം അപ്രധാനമല്ലാത്ത ഒരു കാരണമായിരുന്നു.

സി. പി.യും വലിയ ഉദ്യോഗങ്ങളും

സി. പി. സെക്രട്ടറിയായി നിയമിതനായപ്പോൾ വി. സുബ്രഹ്മണ്യപിള്ളയായിരുന്നു ദിവാൻ. 1072 ധനു 4- ാംനു അദ്ദേഹം ഉദ്യോഗത്തിൽനിന്നു പിരിഞ്ഞപ്പോൾ മഹാരാജാവു പി. രാജഗോപാലാചാരിയെ (പിന്നീടു സർ) ദിവാനായി വരുത്തി. അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി അവസാനിച്ചതിനുമേൽ എൻ പട്ടാഭിരാമരായരായിരുന്നു ആ സ്ഥാനം വഹിച്ചതു്. അദ്ദേഹം 1072 ചിങ്ങം 21- ാംനു മുതൽ 1082 മീനം 6- ാംനു വരെ ജോലി നോക്കി. ആ മൂന്നു ദിവാൻജിമാർക്കും പ്രത്യേകിച്ചു പട്ടാഭിരാമരായർക്കും അച്യുതമേനോന്റെ പേരിലുണ്ടായിരുന്ന സ്നേഹ വിശ്വാസങ്ങൾക്കു് അളവില്ലായിരുന്നു. മഹാരാജാവിനും അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയിലും, കുശാഗ്രബുദ്ധിയിലും, ലേഖനനൈപുണ്യത്തിലും വലിയ മതിപ്പാണുണ്ടായിരുന്നതു്. എങ്കിലും പട്ടാഭിരാമരായരുടെ കാലത്തുതന്നെ പുരാണവസ്തുഗവേഷണം സംബന്ധിച്ചു് ഒരു റിപ്പോർട്ടു സമർപ്പിക്കുവാൻ അദ്ദേഹം വിശേഷാൽ ജോലിയിൽ നിയുക്തനായി. ആ ജോലി 1081-ാമാണ്ടു് കന്നിമാസം 1- ാംനു കയ്യേറ്റു. പിന്നീടു പെൻഷൻ പറ്റുന്നതുവരെ ഓരോരോ വിശേഷാൽപണി ഗവർമ്മെന്റു് അദ്ദേഹത്തെക്കൊണ്ടു യാതൊരു പ്രോത്സാഹനവും നല്കാതെ നിർവഹിപ്പിച്ചു. ആദ്യമായി കൊച്ചിയിലെ വ്യവസായങ്ങളേയും അവയെ പരിഷ്കരിയ്ക്കേണ്ട പണിയേയും കുറിച്ചു് ഒരു റിപ്പോർട്ടു്; പിന്നീടു കോവിലകം വകയും സർക്കാർ വകയുമായുള്ള ദേവസ്വങ്ങളെയെല്ലാം ഒരുദ്യോഗസ്ഥന്റെ ഭരണത്തിലാക്കി അവയുടെ ആയവ്യയങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രത്യേക റിപ്പോർട്ടു്; അതിനുമേൽ ജന്മികുടിയാൻ ബന്ധത്തെപ്പറ്റി മൂന്നാമതൊരു റിപ്പോർട്ടു്; നാലമതു കൊച്ചിസ്റ്റേറ്റു മാനുവൽ; അതിനപ്പുറം ഗവർമ്മെന്റു സ്റ്റാൻഡിംഗു് ആർഡേഴ്സ്, ലാൻഡ് റവന്യൂമാനുവൽ; എൻജിനീയറിംഗു് ഡിപ്പാർട്ടുമെന്റുകോഡു്, പരസ്പരസഹായസംഘസ്ഥാപനത്തെപ്പറ്റിയുള്ള റിപ്പോർട്ടു്; ഇവ ഇംഗ്ലീഷിലും, വില്ലേജ് ഉദ്യോഗസ്ഥന്മാരുടെ നടപടിക്രമങ്ങൾ മലയാളത്തിലും എഴുതി. സ്റ്റേറ്റുമാനുവലിന്റെ തർജ്ജമ സ്വന്തം മേൽനോട്ടത്തിൽ എഴുതിച്ചു. അങ്ങനെ ഉപ്പുതൊട്ടു കർപ്പൂരംവരെ സ്വദേശത്തിനു പല നേട്ടങ്ങളും നേടിക്കൊടുത്ത അദ്ദേഹം യാതൊരു ഉൽഗതിയും ആശിക്കുവാൻ നിർവാഹമില്ലാതെ തീർന്ന ദശയിൽ വയസ്സു് അമ്പതേ ആയുള്ളുവെങ്കിലും 1087-ാമാണ്ടു് കർക്കടകം 29-ാംനു പെൻഷൻപറ്റി പിരിഞ്ഞു. സ്റ്റേറ്റുമാനുവലാണു് അദ്ദേഹത്തിന്റെ പ്രഥമഗണനീയമായ ഗ്രന്ഥം എന്നു പറയേണ്ടതില്ലല്ലോ. പട്ടാഭിരാമരായരുടെ അനന്തരഗാമിയായ (പിന്നീടു് സർ) ഏ. ആർ. ബാനർജ്ജിക്കും അദ്ദേഹത്തെക്കുറിച്ചു് വളരെ ബഹുമാനമുണ്ടായിരുന്നു. പെൻഷൻപറ്റിയതിനു ശേഷവും സി. പി. തന്റെ മഹാരാജാവിന്റെ വിശ്വസ്ത സേവകനായിത്തന്നെ ജീവിതം നയിക്കുകയും “രാമവർമ്മാ ചില സ്മരണകൾ” (ഷഷ്ടിപൂർത്തിസ്മാരകം) എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. കേരളചരിത്രസംബന്ധമായി അദ്ദേഹം സമ്പാദിച്ചിരുന്ന വിശ്വതോമുഖവും അതലസ്പർശിയുമായ വിജ്ഞാനം പല ഗവേഷകന്മാർക്കും സന്ദേഹപരിഹാരത്തിനു പ്രയോജകീഭവിച്ചിട്ടുണ്ടു്. ഏ. ഗാലെറ്റി അദ്ദേഹത്തിന്റെ The Dutch in Malabar എന്ന പുസ്തകത്തിന്റെ രചനയിൽ പല ഘട്ടങ്ങളിലും സി. പി. യുടെ സാഹായ്യം ആവശ്യപ്പെട്ടിരുന്നതായി കാണാം. 1090 മുതൽ പാലിയം എസ്റ്റേറ്റിലെ ചീഫ് മാനേജരായി അദ്ദേഹം മൂന്നുകൊല്ലം ജോലിനോക്കി. ശങ്കവാരിയർ, ശങ്കുണ്ണിമേനോൻ എന്നീ ദിവാൻജിമാരെപ്പറ്റി ഓരോ ജീവചരിത്രം ഇംഗ്ലീഷിൽ എഴുതി. മലയാളത്തിൽ യാതൊരു ഗ്രന്ഥവും നിർമ്മിച്ചില്ല. സി. പി.യുടെ ഇംഗ്ലീഷിനുള്ള ഒരു പാകവും പരിമളവും പ്രസിദ്ധമാണു്. അതിനെപ്പറ്റി ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ. 1112 -ാമാണ്ടു് മീനമാസം 21- ാംനു ആയിരുന്നു ആ മഹാപുരുഷന്റെ സ്വർഗ്ഗതി.

സി. പി.യും മന്നാടിയാരും-ഉത്തരരാമചരിതം

സി. പി. ബാല്യകാലം മുതല്ക്കുതന്നെ പദ്യരചനയിൽ വാസനയുള്ള ഒരു സഹൃദയനായിരുന്നു. വെണ്മണിപ്രസ്ഥാനത്തിന്റെ സകല മർമ്മങ്ങളും അദ്ദേഹം ശരിക്കു ധരിച്ചിരുന്നു. ശ്രവണോദ്വേഗകരമായ യാതൊരു പ്രയോഗവും അദ്ദേഹത്തിനു സഹ്യമായിരുന്നില്ല. വെണ്മണിനമ്പൂരിപ്പാടന്മാരുടെ കൃതികൾ കൂനേഴത്തു പരമേശ്വരമേനോനെക്കൊണ്ടു സമാഹാരിപ്പിച്ചു ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചതു് അദ്ദേഹമാണു്. റ്റി. കെ. കൃഷ്ണമേനോന്റെ പ്രസാധകത്വത്തിൽ വിരചിതമായ പ്രാചീനാര്യാവർത്തം, കൊച്ചുണ്ണിത്തമ്പുരാന്റെ ഭദ്രോൽപത്തി കിളിപ്പാട്ടു്, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ആശ്ചര്യചൂഡാമണി നാടകം മുതലായ പ്രശസ്തപുസ്തകങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പ്രകാശിതങ്ങളായി. പ്രാചീനാര്യാവർത്തത്തിലെ ചില അധ്യായങ്ങൾ അദ്ദേഹംതന്നെ വിവർത്തനം ചെയ്തതാണെന്നും കേട്ടിട്ടുണ്ടു്. കൊടുങ്ങല്ലൂർത്തമ്പുരാക്കന്മാർ അദ്ദേഹത്തെയും അക്കാലത്തെ കവികളുടെ കൂട്ടത്തിൽ പരിഗണിച്ചിരുന്നു. പക്ഷേ ആ പദ്ധതിയിൽ സഞ്ചരിക്കുന്നതിനുള്ള സമയദൗർല്ലഭ്യംനിമിത്തം കവിയശസ്സിനു് അദ്ദേഹം ആശിച്ചില്ല. വിദ്യാവിനോദിനിയുടെ ആധിപത്യം ഏറ്റതു മുതൽ ആ തമ്പുരാക്കന്മാരുമായി വളരെയധികം ഇടപഴകുവാൻ അദ്ദേഹത്തിനു സാധിച്ചു. ഭാരതം കിളിപ്പാട്ടായി തർജ്ജമ ചെയ്യുന്ന ഭാരത്തിൽ ഒരു പങ്കു് അദ്ദേഹവും വഹിക്കാമെന്നേറ്റു. വിദ്യാവിനോദിനി ആരംഭിച്ച കാലത്തു ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ തൃശ്ശൂരിൽ അഭിഭാഷകനായിരുന്നു. അവർതമ്മിൽ അത്യന്തം സ്നേഹമായിട്ടാണു് കുറേക്കാലത്തേയ്ക്കു കഴിഞ്ഞുകൂടിയതു്. 1066-ൽ ഭാരതം കിളിപ്പാട്ടാക്കുവാൻ അവർ രണ്ടുപേരുംകൂടിയാണു് പ്രഥമസജ്ജീകരണങ്ങളിൽ ഏർപ്പെട്ടതു്. 1067-ൽ ആ ഗാഢമായ സൗഹാർദ്ദബന്ധത്തിനു് അവിചാരിതമായി ഒരു ശൈഥില്യം നേരിട്ടു. അന്നു ജാനകീപരിണയം തർജ്ജമചെയ്തതിനുമേൽ വിവർത്തനവിഷയത്തിൽ കയ്യുംമെയ്യും ഉറച്ച മന്നാടിയാർ ഉത്തരരാമചരിതം ഭാഷാന്തരീകരിക്കുകയായിരുന്നു. രണ്ടുപേർക്കും നാടകാഭിനയത്തിൽ സമോന്യമൊന്നുമല്ലായിരുന്നു ഭ്രമം. വലിയകോയിത്തമ്പുരാന്റെ ശാകുന്തളം തിരുവട്ടാർ നാരായണപിള്ള സംഘടിപ്പിച്ച യോഗക്കാർ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും അഭിനയിച്ചു പ്രേക്ഷകന്മാരുടെ അഭിനന്ദനം സമാർജ്ജിച്ചു. തിരുവട്ടാർ നാരായണപിള്ള പിന്നീടു മലയാളിയുടെ ആധിപത്യം വഹിച്ചുവന്നതിനാൽ കൊല്ലം നാരായണപിള്ള എന്നും അദ്ദേഹത്തെ പറയാറുണ്ടു്. അനുഗൃഹീതനായ ഒരു നടനായിരുന്നു അദ്ദേഹം. സംഗീതരീതിയിൽ ശ്ലോകങ്ങൾ ചൊല്ലുന്നതിൽ അദ്ദേഹത്തിന്നു അസാമാന്യമായ പാടവം ഉണ്ടായിരുന്നു. ശാകുന്തളത്തിന്റെ “കണ്ഠനാളമഴകിൽത്തിരിച്ചു്”, “അന്തഃകീരങ്ങൾ വാഴും” ഇത്യാദി പദ്യങ്ങളിലെ ആശയം വ്യക്തമാക്കി അഭിനയിക്കുന്ന വിഷയത്തിൽ അദ്ദേഹം നേടിയ യശസ്സ് അപരിമിതമായിരുന്നു. ഒന്നുമുതൽ മൂന്നുവരെ അങ്കങ്ങളിലെ ദുഃഷന്തനായും നാലാമങ്കത്തിലെ കണ്വനായും ആറാമങ്കത്തിലെ മുക്കുവനായും അദ്ദേഹം ഒന്നുപോലെ രംഗസ്ഥിതന്മാരെ അപഹൃതചിത്തവൃത്തികളാക്കിത്തീർത്തിരുന്നു. അദ്ദേഹത്തിന്റെ ‘മനോമോഹനം’ എന്ന പേരിൽ പ്രസിദ്ധമായ നാടകക്കമ്പനിയുമായി എറണാകുളത്തു പോയി ശാകുന്തളം അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ തൃശ്ശൂർ രാമഞ്ചിറമഠത്തിൽ കാവമ്മയുടെ ക്ഷണമനുസരിച്ചു് അവിടെയും പോയി ആ നാടകം കളിച്ചു. കാവമ്മയ്ക്കു സംഗീതത്തിലും അഭിനയത്തിലും അസാമാന്യമായ പ്രാഗല്ഭ്യമുണ്ടായിരുന്നു. ആ അമ്മയുടെ നിർദ്ദേശമനുസരിച്ചാണു് പിന്നീടു അവരുടെ സഹോദരനായ റ്റി. സി. അച്യുതമേനോൻ സങ്ഗീതനൈഷധം രചിച്ചതു്. നാരായണപിള്ളയുടെ അഭിനയം കണ്ടു് അച്യുതമേനോനും മന്നാടിയാരുംകൂടി തൃശ്ശൂരിലും അത്തരത്തിൽ ഒര നാടകയോഗം ഘടിപ്പിച്ചു് അതിനു ‘വിനോദചിന്താമണി’ എന്നു നാമകരണം ചെയ്തു. മന്നാടിയാരുടെ ജാനകീപരിണയം ആ യോഗക്കാരെക്കൊണ്ടു കളിപ്പിച്ചു. കുറേക്കഴിഞ്ഞപ്പോൾ അവർക്കു പുതിയ നാടകം എന്തെങ്കിലും കിട്ടിയാൽക്കൊള്ളാമെന്നു് ആഗ്രഹമുണ്ടാകുകയും അതു മന്നാടിയാരെ അറിയിച്ചപ്പോൾ അദ്ദേഹം താൻ തർജ്ജമചെയ്തുവെച്ചിരുന്നിടത്തോളമുള്ള ഉത്തരരാമചരിതം കൊടുക്കുകയും അതു പഠിച്ചുതീരുമ്പോഴത്തേയ്ക്കു ശേഷംകൂടി എഴുതിക്കൊടുക്കാമെന്നു് ഏല്ക്കുകയും ചെയ്തു. ആ അവസരത്തിൽ തൃശ്ശൂരിലുണ്ടായിരുന്ന കൊച്ചി വീരകേരളവർമ്മ (കൊച്ചുണ്ണി)ത്തമ്പുരാനോടു് അതിനെപ്പറ്റി ചിലർ പറയുകയും ആ നാടകം തനിക്കു് അഭിനയിച്ചുകാണണമെന്നു തമ്പുരാൻ മന്നാടിയാരെ വിളിച്ചു് ആജ്ഞാപിക്കുകയും ചെയ്തു. താനും സി. പി.യുംകൂടി അതു വിനോദചിന്താമണിക്കാരെകൊണ്ടു കളിപ്പിക്കുവാൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു എന്നു മന്നാടിയാർ അറിയിച്ചപ്പോൾ സി. പി.യോടു കാരണാന്തരാൽ രസക്ഷയം ഉണ്ടായിരുന്ന അവിടത്തേയ്ക്കു് അതു രുചിച്ചില്ല. മന്നാടിയാർക്കുതന്നെ അതു അഭിനയിപ്പിക്കരുതേ എന്നു് അവിടന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിനു് ആവാമെന്നല്ലാതെ പറയുവാൻ നിർവ്വാഹമില്ലാതെ തീരുകയും അതിലേയ്ക്കുവേണ്ടി രസികരഞ്ജിനി എന്നൊരു പുതിയ കമ്പനി അദ്ദേഹം രൂപവൽക്കരിക്കുകയും ചെയ്തു. ധീരനായ സി. പി.ക്കു് അതു കേട്ടപ്പോൾ വാശി വർദ്ധിച്ചു. “അന്യമിന്ദ്രം കരിഷ്യാമി” എന്നു വിശ്വാമിത്രമഹർഷി പറഞ്ഞതുപോലെ മന്നാടിയാർ ഉത്തരരാമചരിതം ശേഷം ഭാഗവുമെഴുതി അഭിമയിപ്പിക്കുന്നതിനു മുമ്പായി താൻ അതു മറ്റു വല്ലവരേയുംകൊണ്ടു തർജ്ജമചെയ്യിച്ചു വിനോദചിന്താമണിക്കാരെക്കൊണ്ടുതന്നെ കളിപ്പിക്കുമെന്നു അദ്ദേഹവും പ്രതിജ്ഞചെയ്തു. കൊച്ചുണ്ണിത്തമ്പുരാൻ വീര കേരളവർമ്മത്തമ്പുരാന്റെ ആശ്രിതനായിരുന്നതിനാൽ അദ്ദേഹത്തെ ആ വിഷയത്തിൽ ബലമായി സമീപിക്കുവാൻ നിവൃത്തിയില്ലായിരുന്നു. എന്നാൽ ജ്യേഷ്ഠന്റെ ആ പരാധീനത കുഞ്ഞിക്കുട്ടൻതമ്പുരാനെ ബാധിച്ചില്ല. അദ്ദേഹം സി. പി.യുടെ അഭീഷ്ടം സാധിക്കാമെന്നു് ഏറ്റു. സി. പി.യും എടമന കൃഷ്ണനെമ്പ്രാന്തിരിയും ഒന്നാമങ്കവും, രണ്ടാമങ്കത്തിന്റെ വിഷ്കംഭം മനസ്സിലാമനസ്സോടെ കൊച്ചുണ്ണിത്തമ്പുരാനും, ശേഷം കുഞ്ഞിക്കുട്ടൻതമ്പുരാനും നടുവംമഹനും കൂനേഴത്തു പരമേശ്വരമേനോനും, ഒരു ശ്ലോകംമാത്രം വെണ്മണിമഹനും, മൂന്നാമങ്കം കുഞ്ഞിക്കുട്ടൻതമ്പുരാനും, നാലാമങ്കം നടുവത്തച്ഛനും കുഞ്ഞിക്കുട്ടൻതമ്പുരാനും ഒറവങ്കരരാജനും, അഞ്ചാമങ്കം കാത്തുള്ളിയും നടുവംമഹനും കൂനേഴവും, ആറാമങ്കം സി. പി., കൃഷ്ണനെമ്പ്രാന്തിരി, നടുവംമഹൻ, കൂനേഴം, കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവരും, ഏഴാമങ്കം കുണ്ടൂരും തർജ്ജമചെയ്തു. ഒന്നാമങ്കത്തിലുള്ള ഗദ്യഭാഗങ്ങൾ സി. പി.യും മറ്റുള്ള അങ്കങ്ങളിലുള്ളവ നടുവംമഹനും കൂനേഴവുമാണു് പരാവർത്തനം ചെയ്തതു്. “,സീതാദേവി കനിഞ്ഞു” എന്ന ശ്ലോകത്തിന്റെ കർത്താവു നടുവംമഹനല്ലെന്നും കുഞ്ഞിക്കുട്ടൻതമ്പുരാനാണെന്നും ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. ആ വിവരം വീരകേരള വർമ്മത്തമ്പുരാൻ തന്റെ സതീർത്ഥ്യനായ ഭട്ടൻതമ്പുരാനെ അറിയിക്കുകയും ഭട്ടൻതമ്പുരാൻ പുതിയ നാടകം പിടിച്ചുവാങ്ങി പെട്ടിക്കകത്തുവെച്ചു പൂട്ടുകയും ചെയ്തു.

 “മന്നാടിയാരുടയ തർജ്ജമ തീർന്നതച്ചിൽ
 വന്നാലുടൻ തരുവനെന്നു പറഞ്ഞുകൊണ്ടു്
 നന്നായൊളിച്ചിവിടെ വച്ചുവരുന്നു കാട്ടി–
 ത്തന്നാൽച്ചതിക്കുമിവരെന്നൊരു ഭാവമോടും.”

എന്നാണു് 1067-ാമാണ്ടു് കുംഭമാസം 29-ാംനു കുഞ്ഞിക്കുട്ടൻ തമ്പുരാൻ നടുവത്തച്ഛന്നു് അതിനെപ്പറ്റി എഴുതിക്കാണുന്നതു്. പക്ഷെ സി. പി. അതുകൊണ്ടും പിന്മാറിയില്ല.

 “സി. പി.യിതുകൊണ്ടൊഴിച്ചീ–
 ലാപീനോത്സാഹമോടു പിന്നീടും
 ആപാതഭങ്ഗിയോടെതിർ–
 കോപാലൊപ്പിച്ചിടുന്നു തർജ്ജമയെ”

എന്നു് ആ കത്തിൽത്തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാൻ അതിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. പിന്നീടു് ഭട്ടൻതമ്പുരാൻ ആ ഗ്രന്ഥം മടക്കിക്കൊടുത്തു. എട്ടുപത്തു ദിവസംകൊണ്ടു് എഴുതിയ ആ നാടകം 1067-ാമാണ്ടു് മീനം 20-ാംനു പ്രസിദ്ധീകരിച്ചു;സി. പി. വിനോദചിന്താമണിക്കാരേക്കൊണ്ടുതന്നെ അതു് അഭിനയിപ്പിക്കുകയും ചെയ്തു. ദ്രുതഗതിയിൽ പലരും കൂടി എഴുതിയ ആ കൃതിക്കു മന്നാടിയാരുടേതിന്റെ മേന്മവന്നിട്ടില്ലെങ്കിലും അപൂർവ്വം ചില ശ്ലോകങ്ങൾ ആ വിവർത്തനത്തിലുള്ളവയേക്കാൾ നന്നായിട്ടുണ്ടു്. അതേ കൊല്ലത്തിൽത്തന്നെ ഇടവത്തിലോ മറ്റോ മന്നാടിയാരുടെ തർജ്ജമയും പുറത്തു വന്നു. അതു കളിച്ചതു രസികരഞ്ജിനിയോഗക്കാരായിരുന്നു. മന്നാടിയാർ എതിർകക്ഷികളോടു തന്റെ തർജ്ജമയുടെ കൈയെഴുത്തുപ്രതി മടക്കിത്തരണമെന്നു ചോദിച്ചപ്പോൾ അവർ അതു കൊടുത്തു എങ്കിലും പഠിക്കുവാൻ എഴുതിയെടുത്ത പകർപ്പു് അവരുടെ കൈയിൽത്തന്നെ ഇരുന്നു. അതു് അവർ ഉപയോഗിച്ചേയ്ക്കും എന്നു് ഒരു ശങ്ക അദ്ദേഹത്തിനു സ്വാഭാവികമായിത്തോന്നി. അതിനെപ്പറ്റിയാണു് തന്റെ നാടകത്തിലെ

 “സീതാദേവിയെ രാക്ഷസേന്ദ്രനതുപോ–
 ലിഗ്രന്ഥവും വ്യാജമാ–
 യേതാനും ചിലരോടു ചേർന്നൊരു പുമാൻ
 തൻകൈക്കലാക്കീടിനാൻ;
 പിന്നെത്തന്നുടെയാക്കുവാൻ നിജപദം
 ചേർത്തീടിലോ നിന്ദ്യമാ–
 യെന്നും സീതയെയെന്നപോലിതിനെയും
 ശങ്കിക്കുമല്ലോ ജനം.”

എന്ന ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുള്ളതു്. ആ സംഭവത്തിനു ശേഷം “വിനോദചിന്താമണി” സി. പി. യുടെ നാടകയോഗമായി. ആ യോഗക്കാർ മന്നാടിയാരുടെ നാടകങ്ങൾ പിന്നീടു് അഭിനയിച്ചില്ല. അവർ കളിച്ചുവന്നതു ശാകുന്തളം, സി. പി.യുടെ ഉത്തരരാമചരിതം, നടുവത്തച്ഛന്റെ ഭഗവദ്ദൂതു്, തോട്ടയ്ക്കാട്ടിക്കാവമ്മയുടെ സുഭദ്രാർജ്ജുനം, മാക്കോത്തു കൃഷ്ണ മേനോന്റെ ചണ്ഡകൗശികം എന്നീ നാടകങ്ങളായിരുന്നു. സമദർശിയായ കുഞ്ഞിക്കുട്ടൻതമ്പുരാൻ അവസാനത്തിൽ ഈ സാഹിത്യമത്സരം വളരെ വെറുപ്പുണ്ടാക്കിയെന്നു നടുവത്തച്ഛൻ അദ്ദേഹമെഴുതിയ അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽനിന്നു വെളിപ്പെടുന്നതാണു്.

 “പോട്ടേയിക്കഥ- സി. പി. തർജ്ജമ-ഭവാൻ-നാരായണൻ-ഞാൻ-ബുധ–
 ശ്രേഷ്ഠൻ ഭട്ട-നതല്ല വീരധരണീപാകാരി-മന്നാടിയാർ
 വാട്ടം വിട്ടിതുപോലനേകവിരുതന്മാർ വന്നകപ്പെട്ടു വൻ–
 കൂട്ടം ഭൂമികുലുക്കിടുന്നു സുകവേ! നിന്നില്ല കമ്പം, സഖേ!”

 “കമ്പം നാടകമാട്ടവും ലഹളയും ഭാഷാന്തരം ചെയ്യുവാൻ
 മുമ്പും പിൻപുമതിന്നിടച്ചിലുമതല്ലന്യായവും ന്യായവും
 ഡംഭും ഗോഷ്ഠിയുമാണവർക്കു വെളിവില്ലോർക്കുമ്പൊഴമ്പമ്പ! ഭൂ–
 കമ്പംതന്നെ മുറയ്ക്കു ‘പോഷിണി’യിതിൽപ്പോഷിക്കുവാൻ ദുർഘടം.”

ഇതിൽ പറയുന്ന ‘പോഷിണി’ അക്കൊല്ലം മേടമാസത്തിൽ തൃശ്ശൂരിൽവെച്ചു ദ്വിതീയസമ്മേളനം ആഘോഷിക്കുവാൻ തീർച്ചെപ്പെടുത്തിയിരുന്ന ഭാഷാപോഷിണിയാണു്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ സി. പി.യേയും മന്നാടിയാരേയും രഞ്ജിപ്പിക്കുവാൻ വളരെ പ്രയത്നിച്ചു.

 എന്നാലുമായതിനിടയ്ക്കു കടന്നുകൂടി
 നന്നായ വാക്കുകൾ പറഞ്ഞു പരം മെരുക്കി
 മന്നാടിയാരെയുമതല്ലഥ സി. പി. യേയു–
 മൊന്നായിണക്കുവതിനായ് വളരെ ശ്രമിച്ചേൻ”

എന്നു് അദ്ദേഹം എഴുതിയിരിക്കുന്നു. തന്നിമിത്തവും മറ്റും അവർ തങ്ങളിലുള്ള രസക്ഷയം ഒട്ടൊന്നു ശാന്തമായി എങ്കിലും പണ്ടുണ്ടായിരുന്ന സൗഹാർദ്ദം പുനഃസ്ഥാപിതമായില്ല. അന്നത്തെ കവിപുങ്ഗവന്മാരുടെ മേൽ സി. പി.ക്കുണ്ടായിരുന്ന അത്യത്ഭുതമായ പ്രേരണാശക്തി ഈ ഉപാഖ്യാനത്തിൽ നിന്നു വെളിപ്പെടുന്നു.

സി. പി.യുടെ പുസ്തകനിരൂപണവും ഗദ്യശൈലിയും

“ശാസ്ത്രീയവിഷയങ്ങളെ കാഠിന്യം കളഞ്ഞു ലളിതപ്പെടുത്തി കവിസൂക്തിസുലഭമായ മാധുര്യത്തോടുകൂടി എഴുതുന്നതിൽ അച്യുതമേനോനു വിശേഷസാമർത്ഥ്യമുണ്ടു്” എന്നു വലിയ കോയിത്തമ്പുരാനും, “പുസ്തകപരിശോധന മുതലായ ചില ഘട്ടങ്ങളിൽ അച്യുതമേനോൻ ‘മെക്കോളേ’ എന്ന ആംഗ്ലേയ ഗ്രന്ഥകർത്താവിനെ പലപ്പോഴും അനുകരിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നുണ്ടു്. ആ അവസരങ്ങളിൽ അച്യുതമേനോൻ പുറപ്പെട്ടു എന്നല്ലാതെ മെക്കോളെ പുറപ്പെട്ടു എന്നു് ഒരിക്കലും തോന്നീട്ടില്ല” എന്നു് അപ്പൻതമ്പുരാനും പ്രസ്താവിച്ചിട്ടുള്ളതു വസ്തുസ്ഥിതികഥനം മാത്രമാകുന്നു. അത്യന്തം ഊർജ്ജസ്വലവും ഫലിതസമ്പൂർണ്ണവും ബഹിരന്തഃസ്ഫുരദ്രസവുമായിരുന്നു സി. പി.യുടെ ഗദ്യശൈലി; അതു സവിശേഷമായി പ്രകാശിച്ചതു ദോഷഭൂയിഷ്ഠങ്ങളായ കൃതികളെ വിമർശനം ചെയ്യുമ്പോളുമായിരുന്നു. ഗുണോൽഘോഷണത്തിൽ അദ്ദേഹം പ്രകൃത്യാ അല്പം വാചംയമനായിരുന്നു; ദോഷോൽഘാടനത്തിലായിരുന്നു അദ്ദേഹത്തിനു വാസനയും വൈദഗ്ദ്ധ്യവും. എന്നാൽ അവിടെ യാതൊരു പക്ഷഭേദവും പ്രദർശിപ്പിച്ചിരുന്നില്ല. സ്ഥാനോന്നതിയും സ്വാധീനശക്തിയും നോക്കി സ്വരം മയപ്പെടുത്തുക എന്നുള്ള സാധാരണനയം അദ്ദേഹം ഒരവസരത്തിലും സ്വീകരിച്ചില്ല. രതിസുന്ദരീകർകത്താവായ വാസുദേവപ്രഭുവും മനോരമാവിജയകർത്താവായ വയസ്കര മൂസ്സതും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ക്ഷുദ്രകൃതികളുടെ നിർമ്മാണത്തിനു് ഒന്നുപോലെ ശിക്ഷാർഹരായിരുന്നു.

ഉദാഹരണങ്ങൾ

സി. പി.യുടെ വിമർശനരീതി കാണിക്കുവാൻ ചില വാക്യങ്ങൾ ഉദ്ധരിക്കാം. “മനോരമാ വിജയത്തെപ്പോലെയുള്ള കവനങ്ങലെ ഒരു പ്രസിദ്ധനായ ഇംഗ്ലീഷ്ഗ്രന്ഥകാരൻ തുർക്കിരാജ്യത്തുണ്ടാകുന്ന കമ്പിളിയോടു് ഉപമിച്ചിരിക്കുന്നതു വളരെ ശരിയായിട്ടുള്ളതാകുന്നു. ആ കമ്പിളിയിലുള്ള ചായം വേറെ ഒരു വിധത്തിൽ വിന്യസിക്കുന്നതുകൊണ്ടു കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും മറ്റും എഴുതുന്ന ചിത്രംപോലെ ഒരു ചിത്രമുണ്ടാക്കാം. അതുപോലെതന്നെ മനോരമാവിജയത്തിലെ പദങ്ങളെ വേറെ ഒരു വിധത്തിൽ വിന്യസിച്ചാൽ എഴുത്തച്ഛന്റേയും മറ്റും കൃതികളെപ്പോലെ ഒരു കൃതിയുമുണ്ടാക്കാം. ഇതിലധികമായ ഒരു പ്രശംസയ്ക്കു് ഈ ഗ്രന്ഥത്തിനു് അർഹതയുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല.” (മനോരമാവിജയത്തിന്റെ വിമർശനം) പണ്ഡിതവരേണ്യനും പ്രാബല്യശാലിയുമായ മൂസ്സതിന്റെ ആജ്ഞാകരനായിരുന്നു മനോരമാനായകനായ വറുഗീസ്മാപ്പിളയെന്നും ഗ്രന്ഥത്തിലെ വിഷയം മനോരമയുടെ വിജയമായിരുന്നുവെന്നും നാം ഓർമ്മിക്കുമ്പോളാണു് നിർഭീകനായ സി. പി.യുടെ വിമർശകധർമ്മാചരണത്തെക്കുറിച്ചു നമുക്കു വിശേഷബഹുമാനം തോന്നുന്നതു്.

ഇനി “മദിരാശി ഹൈക്കോടതിയിലെ ഭാഷാന്തരകാരനും സർവ്വകലാശാലയിലെ മലയാളപരീക്ഷകനു” മായ എൻ. ശങ്കുണ്ണിവാരിയർ ബി. ഏ.യുടെ കഥാമഞ്ജരിയെപ്പറ്റി പറയാം. അതിനേക്കാൾ സ്ഖലിതജടിലമായ ഒരു പുസ്തകം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും അതുപോലെ ഏതെങ്കിലും ഒരു ഭാഷാകൃതിയെ സി. പി. യേക്കാൾ കർക്കശമായി ആരെങ്കിലും നിരൂപണം ചെയ്തിട്ടുണ്ടോ എന്നും സംശയമാണു്. ആ നിരൂപണത്തിലെ ചില വാക്യങ്ങളാണു് ചുവടേ പകർത്തുന്നതു്. “ശരീരത്തിനും മനസ്സിനും അസ്വാസ്ഥ്യമുള്ള സമയങ്ങളിൽ അപൂർവ്വമായി ചിലപ്പോഴുണ്ടാകുന്ന ഗാഢനിദ്രയിൽ സുഖസ്വപ്നപരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കേ, പെട്ടെന്നു് ഉണരുമ്പോളുണ്ടാകുന്ന കഠിനമായ മനശ്ശല്യം വായനക്കാർ അനുഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കു മയൂരസന്ദേശത്തിൽനിന്നു് കഥാമഞ്ജരിയിൽ പ്രവേശിയ്ക്കുമ്പോൾ ഉണ്ടാകുന്ന മനോവികാരത്തിന്റെ സ്വഭാവം അറിയാവുന്നതാകുന്നു. ‘ആട്ടക്കഥകളുടെ ഭാഷാസംക്ഷേപ’മായ ഈ ചെറിയ പുസ്തകത്തിൽ വിദ്യാവിനോദിനിയുടെ പകുതി വലിപ്പത്തിൽ എഴുപത്തഞ്ചു ഭാഗങ്ങളേ ഉള്ളു എങ്കിലും അതിന്റെ ഗ്രന്ഥകാരനായ എൻ. ശങ്കുണ്ണിവാരിയർ അവർകൾ അതിൽ തിക്കിക്കൊള്ളിച്ചിരിക്കുന്ന സ്ഖലിതങ്ങളുടേയും അനുപപത്തികളുടേയും സംഖ്യ നോക്കിയാൽ ആർക്കും ആശ്ചര്യം തോന്നുന്നതാണു്. ഒൻപതു വരിയിൽ പല മാതിരിയായി ഒൻപതു തെറ്റുകൾ വരുത്തുക എന്ന അത്ഭുതകർമ്മം സാമാന്യന്മാരാൽ അസാധ്യമായിട്ടുള്ളതാണു്. വ്യാകരണവും നിഘണ്ടുവും അലങ്കാരവും പരിഷ്കരിച്ചതുകൊണ്ടുമാത്രം ശങ്കുണ്ണിവാരിയരവർകൾക്കു തൃപ്തിയായില്ല. അദ്ദേഹം പുരാണകഥകളിലും ഇരുപതിൽച്ചില്വാനം പരിഷ്കാരങ്ങൾ വരുത്തീട്ടുണ്ടു്. കല്യാണസൗഗന്ധികത്തിൽ ഭീമസേനനെ മാറ്റി അർജ്ജുനനെ നായകനാക്കി. ഭദ്രകാളിക്കും വീരഭദ്രന്നും അഭേദം കല്പിച്ചു. ബകവധത്തെ പാണ്ഡവന്മാരുടെ അജ്ഞാതവാസകാലത്തേയ്ക്കു നീക്കിവെച്ചു. യാദവന്മാരിൽ പ്രാധാന്യം പ്രദ്യുമ്നനു കൊടുത്തു. മുചുകുന്ദന്റെ പിതൃത്വം ‘മാന്ധാത്രി’ക്കും, ദുഷ്ഷന്തന്റെ പിതൃത്വം ‘അനില’ രാജാവിനും, രാവണന്റെ പിതൃത്വം ‘വൈശ്രവണ’രാജാവിനും കൊടുത്തു. പരിഷ്കാരമാണു് ഈ കാലത്തിന്റെ പ്രധാന ലക്ഷണം. പുരാണകഥകളെ മാത്രം അതിൽനിന്നു് ഒഴിച്ചു വിടാൻ പാടില്ലെന്നു് അദ്ദേഹം വിചാരിക്കുന്നതിൽ യുക്തിയില്ലെന്നു പറയുവാൻ പാടില്ല. മഹാന്മാർക്കു പക്ഷപാതമില്ലെന്നുള്ളതിനെ ഈ ഗ്രന്ഥകാരൻ ദൃഷ്ടാന്തപ്പെടത്തീട്ടുണ്ടു്. തന്റെ വാചകങ്ങളിലുള്ള ചമൽക്കാരങ്ങളെ ആട്ടക്കഥകളിൽ നിന്നു് ഉദാഹരിച്ചിട്ടുള്ള ചരണങ്ങളിലും വരുത്തീട്ടുണ്ടു്.”

രതിസുന്ദരീനിരൂപണത്തിൽനിന്നുകൂടി ഒരു ഭാഗം വായിക്കേണ്ടതാണു്. ‘പരിഷ്കാരപ്രിയന്മാരായ മഹാജനങ്ങൾ ഈ രതിസുന്ദരി എന്റെ കല്പിതമാണെന്നു് അഭിപ്രായപ്പെടുകയും കഥാഭാഗങ്ങളിൽനിന്നു വല്ല പീയൂഷരസങ്ങളെ അനുഭവിപ്പാൻ സംഗതിവരികയും ചെയ്യുമെങ്കിൽ ഞാൻ കൃതാർത്ഥനായി എന്നു മാത്രം പറയുന്നു.’ അങ്ങനെയാണെങ്കിൽ വാസുദേവപ്രഭുവിന്നു കൃതാർത്ഥതയ്ക്കു ധാരാളം വകയുണ്ടു്. ഇതു് അദ്ദേഹത്തിന്റെ കല്പിതകഥയല്ലെന്നു് ആരെങ്കിലും അഭിപ്രായപ്പെടുമോ? പിന്നെ വല്ലവരുടേയുമാണെന്നു പറഞ്ഞാൽ ഒരു മാനനഷ്ടക്കേസ്സിൽ പ്രതിയാകാൻ സംഗതിയില്ലേ. പീയൂഷരസങ്ങളും ധാരാളമായിട്ടുണ്ടു്. പക്ഷേ കയ്പുകൊണ്ടു വായിൽ വെയ്ക്കാൻ പാടില്ലെന്നുമാത്രമേയുള്ളു. മനുഷ്യന്റെ ജീവിതകാലം വളരെ പരിമിതവും ദുഃഖഭൂയിഷ്ഠവുമാണു്. അതിൽ ഏതാനും ഭാഗം ഇതുപോലെയുള്ള പുസ്തകങ്ങൾ വായിക്കുക എന്ന ക്ലേശാനുഭവത്തിൽ ദുർവ്യയം ചെയ്യിക്കുന്നതിൽ പാപമുണ്ടോ എന്നു സജ്ജനങ്ങളുടെ മനസ്സാക്ഷിയും നിയമപ്രകാരം കുറ്റമുണ്ടോ എന്നു വക്കീൽമാരും തീർച്ചയാക്കട്ടേ.”

എന്തൊരു ഭയങ്കരമായ കൊല്ലാക്കൊല! പക്ഷേ ആ ദണ്ഡനം മുഴുവൻ ഗ്രന്ഥകാരൻ അനുഭവിക്കുമ്പോൾ അദ്ദേഹം അതിന്നു സർവഥാ അർഹനാണെന്നു് അറിയുന്ന നമുക്കു് അങ്ങോട്ടു ലേശംപോലും അനുകമ്പ തോന്നുന്നില്ല. സി. പി.തന്നെ ആ വിഷയത്തിൽ താൻ അനുഷ്ഠിച്ചുവന്ന അസിധാരാവ്രതത്തെപ്പറ്റി അടിയിൽ കാണുന്നവിധത്തിൽ ഉപന്യസിക്കുന്നു.

“പുതിയ പുസ്തകങ്ങളിൽ ദോഷങ്ങൾ ഗുണങ്ങളെ അതിശയിച്ചിരിക്കുന്നതുകൊണ്ടു് അവയെക്കുറിച്ചു നിർദ്ദാക്ഷിണ്യമായും നിഷ്പക്ഷപാതമായും അഭിപ്രായം പറയുന്നതിൽ ദോഷപ്രഖ്യാപനം കുറേ കടന്നുപോകാതെ നിർവ്വാഹമില്ലല്ലോ. ഇങ്ങനെ ദോഷങ്ങൾ പറയുകയും അതിനാൽ പലർക്കും മനസ്താപം ഉണ്ടാക്കുകയും ചെയ്യേണ്ടിവരുന്നതിൽ ഞങ്ങൾക്കു നിർവ്യാജമായ വ്യസനമുണ്ടു്. എങ്കിലും ഭാഷാസാഹിത്യത്തിൽ ഞങ്ങൾക്കുള്ള പ്രതിപത്തി ഈ വ്യസനത്തെക്കാൾ എത്രയോ പ്രബലമായിരിക്കുന്നതുകൊണ്ടു് അങ്ങനെ ചെയ്യാതിരിപ്പാൻ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു.”

ഭാഷയിൽ സജീവവും സമീചീനവുമായ സാഹിത്യവിമർശനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എന്നു സി. പി. അച്യുതമേനോനെ നിസ്സംശയമായി പറയാം; അതിൽത്തന്നെയാണു് ഭാഷയെസ്സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ശാശ്വതമായ യശസ്സും അധിഷ്ഠിതമായിരിക്കുന്നതു്.

51.6പരവൂർ കേശവനാശാൻ (1034–1092)
ജനനവും വിദ്യാഭ്യാസവും

കേശവനാശാൻ 1034-ാമാണ്ടു് കുംഭമാസത്തിൽ തിരുവിതാംകൂർ കൊല്ലംതാലൂക്കിൽ പരവൂർ എന്ന സ്ഥലത്തു ജനിച്ചു. പിതാവായ വൈരവൻ വൈദ്യൻ ഒരു ധനാഢ്യനും അവിടത്തെ ഈഴവസമുദായത്തിന്റെ നേതാവുമായിരുന്നു. പരവൂർ തയ്യിൽ കുഞ്ഞുകുറുമ്പയായിരുന്നു മാതാവു്. കേശവനാശാൻ പല സ്ഥലങ്ങളിൽ താമസിച്ചു പല വിദ്യകൾ അഭ്യസിച്ചു. ആദ്യം പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനോടും പിന്നീടു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളോടും അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമിശാസ്ത്രികളോടും സംസ്കൃതം അഭ്യസിച്ച് ആ ഭാഷയിൽ പാണ്ഡിത്യം സമ്പാദിച്ചു. അതിനുപുറമേ ആയുർവ്വേദവും ജ്യോതിഷവും പഠിച്ചു് ആ ശാസ്ത്രങ്ങളിലും അഭിജ്ഞനായി.

പത്രപ്രവർത്തനം

കണ്ടത്തിൽ വറുഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ചു് 1065-ൽ ആ കമ്പനിവകയായി ഒരു പത്രം പുറപ്പെടുവിച്ചപ്പോൾ പൊതുക്കാര്യപ്രസക്തനായ ആശാന്നും അതുപോലെ പരോപകാരപ്രദമായ ഒരു വ്യവസായത്തിൽ ഏർപ്പെടുന്നതിനു് ഔത്സുക്യമുണ്ടായി. അതിനുമുൻപുതന്നെ വൈദ്യനെന്നും ജോത്സ്യനെന്നുമുള്ള നിലകളിൽ സ്വസമുദായത്തിൽ മാത്രമല്ല, പൊതുജനങ്ങളുടെ ഇടയിലും അദ്ദേഹത്തിനു ബഹുമതി സിദ്ധിച്ചുകഴിഞ്ഞിരുന്നു. ഈഴവർക്കു് അക്കാലത്തു രാഷ്ട്രീയമായും വിദ്യാഭ്യാസസംബന്ധമായും മറ്റും, പല അവശതകളുമുണ്ടായിരുന്നു. ആ അവശതകൾക്കു പരിഹാരം നേടുവാൻ അവരുടെ വകയായി ഒരു പത്രം ഉണ്ടായിരിക്കുന്നതു നല്ലതാണെന്നു് അദ്ദേഹത്തിനു തോന്നി. 1066-ൽ പതിനായിരം ഉറുപ്പിക മൂലധനത്തിൽ “കേരളഭൂഷണക്കമ്പനി ക്ണുപ്തം” എന്ന പേരിൽ ഒരു കമ്പനി ഏർപ്പെടുത്തി. 1067-ൽ ആ കമ്പനിവകയായി ‘സുജനാനന്ദിനി’ എന്നൊരു വൃത്താന്തപത്രം ആരംഭിച്ചു. ഭാഷാകവിതയുടെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു് ‘സുജനാനന്ദിന്യുപപത്രം’ എന്ന പേരിൽ ഒരു ഉപപത്രം ഓരോ ലക്കത്തോടുംകൂടി പ്രത്യേകമായി പ്രസിദ്ധീകരിക്കുകയും അതിൽ മനോരമയിലെ പരിപാടിയനുസരിച്ചു സമസ്യാപൂരണവും മറ്റും ചേർക്കുകയും ചെയ്തുവന്നു. ആ ഉപപത്രത്തേയും അക്കാലത്തെ കവികൾ വേണ്ടപോലെ ലാളിച്ചു് അവരുടെ ശ്ലോകങ്ങൾകൊണ്ടു് അലങ്കരിച്ചു. യുവകവികളെ പ്രോത്സാഹിപ്പിക്കുന്നതിന്നും അവരുടെ സ്ഖലിതങ്ങൾ തിരുത്തുന്നതിന്നും ശങ്കുണ്ണിയെപ്പോലെതന്നെ ആശാനും പ്രാഗല്ഭ്യമുണ്ടായിരുന്നു. ചില വാദപ്രതിവാദങ്ങൾക്കും അതിൽ സ്ഥലമനുവദിച്ചിരുന്നു. അവയിൽ വളരെ രസകരമായിരുന്നതു സി.എസ്. സുബ്രഹ്മണ്യൻപോറ്റിയും, മൂലൂർ എസ്. പത്മനാഭപ്പണിക്കരും തമ്മിലുണ്ടായ ‘പണിക്കർ-പണിക്കൻ’ വാദമാണു്. ഇടയ്ക്കു കുറെക്കാലം നിന്നുപോയെങ്കിലും 1078-ൽ പത്രം പുനരുദ്ധരിച്ചു് 1082-ാമാണ്ടു് വരെ നിർവിഘ്നമായി നടത്തി. ആശാന്റെ ഗദ്യരീതിയും വരുഗീസ് മാപ്പിളയുടേതുപോലെ സ്വരത്തിൽ മൃദുലമെങ്കിലും സാരാംശത്തിൽ ശക്തിമത്തായിരുന്നു. തിരുവിതാംകൂറിലെ ജനങ്ങൾക്കു പൊതുവേയും ഈഴവസമുദായത്തിനു പ്രത്യേകമായും ആ പത്രപ്രവർത്തനം പല കാര്യങ്ങളിലും പ്രയോജകീഭവിച്ചിട്ടുണ്ടു്.

ഇതരവ്യവസായങ്ങൾ

വൈദ്യത്തിലും ജ്യോത്സ്യത്തിലും കേശവനാശാൻ അസാമാന്യമായ കീർത്തിക്കു പാത്രീഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സാസാമർത്ഥ്യത്തെ ഡാക്ടർ പുന്നൻ തുടങ്ങിയ ഭിഷഗ്വരന്മാർ അഭിനന്ദിച്ചിരുന്നു. പുന്നനും അദ്ദേഹവും തമ്മിൽ ഗാഢമായ സൗഹാർദ്ദമാണു് പുലർത്തിയിരുന്നതു്. ആശാൻ ഗജചികത്സയിലും ആയുർവ്വേദവിധിയനുസരിച്ചുള്ള ശസ്ത്രപ്രയോഗത്തിലുംകൂടി വിദഗ്ദ്ധനായിരുന്നു എന്നു കേട്ടിട്ടുണ്ടു്. ജോത്സ്യത്തിലും ഫലഭാഗത്തിൽ അദ്ദേഹത്തിനു സർവ്വസമ്മതമായ ഒരു സ്ഥാനമുണ്ടായിരുന്നു. വൈദ്യം, ജ്യോതിഷം, സംസ്കൃതം ഇവ പഠിക്കുന്നതിന്നു പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി പരവൂരിൽ താമസിച്ചിരുന്നു. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ആദ്യമായി സംസ്കൃതം അഭ്യസിച്ചതു് അദ്ദേഹത്തിൽനിന്നാണു്. കേശവപിള്ള ആ വസ്തുത

 “ചൊല്പൊങ്ങും വൈദ്യശാസ്ത്രം ഗണിതവുമതുപോൽ
 സാഹിതീതന്ത്രവും കൊ–
 ണ്ടെപ്പേർക്കും മോദമേകും മമ ഗുരുവിലസീ–
 ടുന്നു വീ. കേശവാഖ്യൻ.”

എന്ന ശ്ലോകാർദ്ധത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. സ്വസമുദായത്തിന്റെ നായകന്മാരിൽ ഒരാളായി ഉയർന്നു് അദ്ദേഹം ഈഴവരുടെ ഇടയിലുണ്ടായിരുന്ന അനാചാരങ്ങളെ ഉന്മൂലനം ചെയ്വാനും സജീവമായി പ്രയത്നിച്ചു. ആശാന്റെ പരിശ്രമഫലമായാണു് 1080-ൽ പരവൂരിൽ ഒരു സമുദായസമ്മേളനം വിളിച്ചുകൂട്ടി അതിൽ താലികെട്ടുകല്യാണം നിറുത്തൽചെയ്യുന്നതിനും പരിഷ്കൃതരീതിയിലുള്ള വിവാഹസമ്പ്രദായം നടപ്പിലാക്കുന്നതിനുമുള്ള ഒരു പ്രമേയം അംഗീകൃതമായതു്. വളരെ ഹൃദയശുദ്ധിയും പരോൽക്കർഷകാംക്ഷയുമുള്ള ഒരുസദ്വ്യത്തനായിരുന്നു ആശാൻ. 1092-ാമാണ്ടു് ധനുമാസം 27- ാം ആയിരുന്നു അദ്ദേഹത്തിന്റെ മരണം. കിളികൊല്ലൂർ കാമനാട്ടു കുഞ്ഞുകുഞ്ഞമ്മയെ 1053- ാംനു 1058-ൽ അവർ മരിച്ചതിനുമേൽ പരവൂർ കൊച്ചുകടകത്തു് അമ്മക്കുഞ്ഞമ്മയെ (കുന്നത്തു കുഞ്ഞുകുഞ്ഞമ്മയെ) 1058-ാമാണ്ടും വിവാഹം ചെയ്തു.

കൃതികൾ

കേശവനാശാനു സംസ്കൃതത്തിലും ഭാഷയിലും കവനംചെയ്യുവാൻ കെല്പുണ്ടായിരുന്നുവെങ്കിലും വളരെ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുകനിമിത്തം അധികമൊന്നും എഴുതുവാൻ സാധിച്ചില്ല. (1) പാതാളരാമായണം ആട്ടക്കഥ, (2) പതിവ്രതാധർമ്മം കിളിപ്പാട്ടു്, (3) കല്യാണസൗഗന്ധികം അമ്മാനപ്പാട്ടു് എന്നീ കൃതികൾ അദ്ദേഹം ആദ്യകാലത്തു രചിച്ചു. മാധവനിദാനത്തിന്നു സാരചന്ദ്രിക എന്നൊരു ഭാഷാവ്യാഖ്യാനം നിർമ്മിച്ചതിനുപുറമേ പണ്ടാരത്തു നാരായണപിള്ള ആശാന്റെ വൈദ്യസംഗ്രഹത്തിനു് ഒരു ലഘുടിപ്പണിയും എഴുതിട്ടുണ്ടു്. അമ്മാപ്പാട്ടിലെ വന്ദനശ്ലോകങ്ങളിൽ ഒന്നു് ഉദ്ധരിക്കാം.

 “സാകൂതാലോകചാരുസ്മിത, വിധിഹൃദയാ–
 നന്ദസന്ദോഹദാത്രീ,
 ചഞ്ചദ്ധമ്മില്ലധൂതാഖിലഘനപടലീ,
 മുക്തശീതാംശുവക് ത്രാ,
 കാരുണ്യം മേ വിധത്താമതിമധുരസുധാ–
 സാധുസൈവർണ്ണവാണീ
 വാണീ, ചക്ഷുജ്ജിതൈണീ, ഭുജതലവിധൃതാം–
 ഭോജകീരാക്ഷമാല്യാ.”

സാരചന്ദ്രിക ഏറ്റവും വിശിഷ്യമായ ഒരു വ്യാഖ്യാനമാണു്. “ഭൂമി തുടങ്ങിയ അഖിലജഗത്തുക്കളേയും സൃഷ്ടിക്കയും രക്ഷിക്കയും സംഹരിക്കയും ചെയ്യുന്നവനും. സ്വർഗ്ഗത്തേയും മോക്ഷത്തേയും പ്രാപിപ്പിക്കുന്നവനും, ഭുവനത്രയത്തിന്റെ ചേതനങ്ങളായും അചേതനങ്ങളായും ഇരിക്കുന്ന അഖിലപദാർത്ഥങ്ങളുടേയും രക്ഷിതാവും ആയ പരമേശ്വരനെ ഏറ്റവും നമസ്കരിച്ചിട്ടു് ത്രൈകാലികജ്ഞാനികളായ എല്ലാ മഹർഷിമാരുടെ വാക്കുകളേയും പ്രമാണിച്ചും നല്ല വൈദ്യന്മാരുടെ ആജ്ഞയെ അനുസരിച്ചും ഉപദ്രവം, മരണം, ഹേതു, ലിംഗം ഇതുകളോടും രോഗങ്ങളുടെ വിശേഷമായ നിശ്ചയത്തോടുംകൂടിയ ഈ ഗ്രന്ഥം സംക്ഷേപമായി ഇപ്പോൾ രചിക്കപ്പെടുന്നു” എന്നിങ്ങനെയാണു് ആ ഗ്രന്ഥം ആരംഭിക്കുന്നതു്. മൂലശ്ലോകങ്ങൽകൊണ്ടു വിഷയവ്യാപ്തി മതിയാകാത്ത ഭാഗങ്ങളിൽ ചരകൻ, സുശ്രുതൻ മുതലായ പ്രാചീനാചാര്യന്മാരുടെ മതങ്ങൾകൂട്ടി ഉദ്ധരിച്ചു് അർത്ഥവിവരണം ചെയ്തിട്ടുണ്ടു്.

ശാർങ്ഗധരസംഹിത, ഭൈഷജ്യരത്നാവലി, ഭാവപ്രകാശം എന്നീ വൈദ്യകഗ്രന്ഥങ്ങൾക്കും അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതുവാൻ ആരംഭിച്ചിരുന്നു. അവ ഒന്നും പൂർണ്ണമായതായി അറിവില്ല.

51.7കോഴിക്കോട്ടു മാനവിക്രമ ഏട്ടൻതമ്പുരാൻ (1020–1090)
ഉപക്രമം

പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കേരളസാഹിത്യസൗധം താങ്ങിനിന്നതു മൂന്നു കാഞ്ചനസ്തംഭങ്ങളായിരുന്നു. അവയിൽ ഒന്നു തിരുവനന്തപുരത്തും മറ്റൊന്നു കോഴിക്കോട്ടും വേറിട്ടൊന്നു കടത്തനാട്ടുമാണു് പരിലസിച്ചിരുന്നതു്. കേരളവർമ്മ വലിയകോയിത്തമ്പുരാനെയും കോഴിക്കോട്ടു മാനവിക്രമ എട്ടൻതമ്പുരാനെയും കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാനെയുമാണു് ഞാൻ സൂചിപ്പിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. അവരിൽ വലിയ കോയിത്തമ്പുരാനെക്കുറിച്ചു് ഉപന്യസിച്ചുകഴിഞ്ഞു. ശേഷം രണ്ടു പേരെയും കുറിച്ചു പ്രസ്താവിക്കേണ്ടതുണ്ടു്.

ജനനം

നെടിയിരിപ്പുസ്വരൂപം സൗകര്യത്തിനുവേണ്ടി മൂന്നു ശാഖകളായി പിരിഞ്ഞു താമസിക്കുന്നു. ആ കോവിലകത്തു സന്തതിവിച്ഛേദം വരാതെയിരിക്കുവാൻ 881-ആണ്ടു മകരമാസം 16- ാംനു അന്നത്തെ സാമൂതിരിപ്പാടു നീലേശ്വരത്തു കോയിക്കൽനിന്നു രണ്ടു സ്ത്രീകളേയും മൂന്നു പുരുഷന്മാരെയും ദത്തെടുത്തു് അവരിൽ ജ്യേഷ്ഠത്തിയെ കിഴക്കേക്കോവിലകത്തും അനുജത്തിയെ പുതിയ കോവിലകത്തും താമസിപ്പിച്ചു. ആറേഴു കൊല്ലം കഴിഞ്ഞപ്പോൾ ആ രണ്ടുപേരുടെ ജ്യേഷ്ഠത്തിയും കൂടി നീലേശ്വരത്തുനിന്നു കോഴിക്കോട്ടേയ്ക്കു പോന്നു. ആ രാജ്ഞിക്കുവേണ്ടി പണിയിച്ചതാണു് പടിഞ്ഞാറെക്കോവിലകം. ഈ വിവരങ്ങൾ മനോരമത്തമ്പുരാട്ടിയെപ്പറ്റിയുള്ള പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ളവയാണല്ലോ. ടിപ്പുവിന്റെ കലാപകാലത്തു് ആ മൂന്നു ശാഖകളിലെ സ്ത്രീകളും തിരുവിതാംകൂറിൽ പോയി രക്ഷപ്പെട്ടു; ധർമ്മരാജാവു പിടിഞ്ഞാറേക്കോവിലകത്തേയും പുതിയ കോവിലകത്തെയും രാജ്ഞിമാരെ കുന്നത്തൂരിലും കിഴക്കേക്കോവിലകത്തെ രാജ്ഞിമാരെ എണ്ണയ്ക്കാട്ടും താമസിപ്പിച്ചു. മറ്റു ശാഖകൾ തിരിയെപ്പോയപ്പോഴും പടിഞ്ഞാറെക്കോവിലകത്തുകാർ കുന്നത്തൂരിൽ പാർത്തതേയുള്ളു. അവിടെ 997-ാമാണ്ടു് കുംഭമാസം അവിട്ടം നക്ഷത്രത്തിൽ ജനിച്ച ശ്രീദേവിതമ്പുരാട്ടിയാണു് ഏട്ടൻതമ്പുരാന്റെ മാതാവു്. ആ തമ്പുരാട്ടി മറ്റംഗങ്ങളോടുകൂടി 1004-ാമാണ്ടു് കോഴിക്കോട്ടേയ്ക്കു മടങ്ങി അവരുടെ വക മാങ്കാവിൽക്കോവിലകത്തു താമസമായി. പുതിയ കോവിലകത്തുകാർ തിരുവണ്ണൂരിലും കിഴക്കേക്കോവിലകത്തുകാർ വെങ്കടക്കോട്ട (കോട്ടയ്ക്കൽ)യിലും താമസിച്ചു. ആ തമ്പുരാട്ടിയുടെ സീമന്തപുത്രനായി ഏട്ടൻ രാജാവു് 1020-ാമാണ്ടു് മകരമാസം 29-ാംനു പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. തൃശ്ശൂർ തോട്ടപ്പായ ഇല്ലത്തെ ഒരു നമ്പൂരിയായിരുന്നു പിതാവു്. പടിഞ്ഞാറേക്കോവിലകത്തു് അനുജൻതമ്പുരാനും അമ്മാമൻതമ്പുരാനും അവിടുത്തെ കനിഷ്ഠസഹോദരന്മാരായിരുന്നു. അവരുടെ ജനനം 1024, 1029 ഈ കൊല്ലങ്ങളിലാണു്. അമ്മാമൻതമ്പുരാൻ ഇന്ദുമതീസ്വയംവരം എന്നും കാദംബരിയെന്നും രണ്ടു ഗദ്യകഥകൾ രചിച്ചു. കാദംബരിയിലെ പ്രതിപാദ്യം “വെനിസ്സിലെ വ്യാപാരി” എന്ന ഷേക്‍സ്പീയരുടെ നാടകത്തിലെ ഇതിവൃത്തത്തിന്റെ സംഗ്രഹമാണു്.

വിദ്യാഭ്യാസം

ഏട്ടൻരാജാവു ബാല്യത്തിൽ കുറേക്കാലം വിദ്യാസമ്പാദനത്തിൽ പരാങ്മുഖനായിരുന്നുവെങ്കിലും പിന്നീടു് ആ വൈകല്യം തീരത്തക്കവണ്ണം ദേശമങ്ഗലത്തു് ഇക്കണ്ടവാരിയരുടെകീഴിൽ നിഷ്കർഷിച്ചു പഠിക്കുകയും സിദ്ധാന്തകൗമുദി പൂർവ്വാർദ്ധംവരെ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചതിനുമേൽ ഉത്തരാർദ്ധവും വ്യാകരണത്തിലും അലങ്കാരത്തിലും ചില ഉൽഗ്രന്ഥങ്ങളും തന്റെ മാതുലനും സർവതന്ത്രസ്വതന്ത്രനുമായ കുഞ്ഞനുജൻതമ്പുരാന്റെയടുക്കൽനിന്നു വായിച്ചു് ആ ഭാഷയിൽ അടിയുറച്ച വ്യുൽപത്തി സ്വായത്തമാക്കുകയും ചെയ്തു. പഠനകാലത്തുതന്നെ കവനത്തിലും പരിശീലനം നേടി. തന്റെ മാതാവു് 1046 മുതല്ക്കുതന്നെ പടിഞ്ഞാറേക്കോവിലകംവക കാര്യങ്ങൾ നേരിട്ടു് അന്വേഷിച്ചുതുടങ്ങിയിരുന്നതിനാൽ പരോപകാരം ചെയ്യുന്നതിനുവേണ്ട സമ്പത്സമൃദ്ധി അവിടുത്തേയ്ക്കു യൗവനത്തിൽത്തന്നെ സഞ്ജാതമായി. ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിക്കുക, വിദ്വാന്മാരെ എല്ലാ പ്രകാരത്തിലും പ്രോത്സാഹിപ്പിക്കുക, അർഹന്മാരായ അർത്ഥികൾക്കു ദ്രവ്യസഹായം ചെയ്യുക മുതലായ സൽപ്രവൃത്തികളിൽ അപ്പോൾത്തുടങ്ങി അവിടുന്നു വ്യാപൃതനായി. അതിനു മുൻപുതന്നെ ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി തുടങ്ങിയ മറ്റു ഭാഷകളുംകൂടി പഠിച്ചുകഴിഞ്ഞിരുന്നു.

അനന്തരജീവിതം

1070-ൽ ശ്രീദേവിത്തമ്പുരാട്ടി അമ്പാടി (ഘോഷപുരി എന്നു സംസ്കൃതത്തിൽ)ക്കോവിലകത്തു വലിയതമ്പുരാട്ടിയായി. മൂന്നു ശാഖകളിലുംവച്ചു് വയസ്സുമൂപ്പുള്ള രാജ്ഞിക്കാണു് ആ സ്ഥാനം ലഭിക്കുന്നതു്. അതിന്നു പ്രത്യേകം മാലിഖാനവുമുണ്ടു്. 1077-ാംമാണ്ടു ധനുമാസം 26-ആംനുയായിരുന്നു ആ സുചരിതയുടെ നിര്യാണം. ഏട്ടൻ രാജാവു് 1068-ൽ അമ്പാടിക്കോവിലകത്തു വലിയതമ്പുരാനും, 1078 മേടം 21-ാംനു നെടുത്രാപ്പാടും (അഞ്ചാംമുറ) 1079 മേടം 3-ാംനു എടത്രാപ്പാടും (നാലാംമുറ) 1082 തുലാം 7-ാംനു മൂന്നാർപ്പാടും (മൂന്നാംമുറ) 1085 കന്നി 19-ാംനു ഏറാൾപ്പാടും (ഇളയ തമ്പുരാൻ) ആയി ക്രമേണ ഉയർന്നു. 1088 വൃശ്ചികം 28-ാംനു കിഴക്കേക്കോവിലകത്തു കുട്ടിയനുജൻതമ്പുരാൻ തീപ്പെട്ടപ്പോൾ ധനു 13-ാംനു സാമൂതിരിപ്പാടെന്ന മഹനീയമായ സ്ഥാനത്തിൽ ആരൂഢനായി. അവിടുത്തെ വാഴ്ചക്കാലത്തു സ്വരൂപംവക ദേവാലയങ്ങൾ, വിദ്യാശാലകൾ, ധർമ്മസ്ഥാപനങ്ങൾ ഇവയിലെ കാര്യങ്ങളെല്ലാം വളരെ ഭങ്ഗിയായി നിർവഹിക്കപ്പെട്ടിരുന്നു. സ്വരൂപത്തിന്റെ ഭരണം പൂർവാധികം കാര്യക്ഷമമാക്കുന്നതിനുവേണ്ടി അതു കോർട്ട് ഓഫ് വാർഡ്സിലേയ്ക്കു വിട്ടുകൊടുത്തു. കൊച്ചിയും കോഴിക്കോടും തമ്മിലുള്ള കുടുംബ വൈരം പ്രസിദ്ധമാണല്ലോ. ഏട്ടൻതമ്പുരാൻ താൻതന്നെ രാജർഷിയായ കൊച്ചിമഹാരാജാവിന്റെ അതിഥിയായി തൃപ്പൂണിത്തുറയ്ക്കു പോയി ആ വൈരം എന്നെന്നേയ്ക്കുമായി ശമിപ്പിച്ചു. രണ്ടുപേരും വിദ്വാന്മാരായിരുന്നതുകൊണ്ടാണു് ശോഭനമായ ആ പരിണാമം സാധ്യമായതു്. 1031-ൽ തീപ്പെട്ട സാമൂതിരിപ്പാടു് അതിനുമുൻപു തൃശ്ശൂരിലേയ്ക്കു പോയെങ്കിലും അതു മഹാരാജാവിന്റെ ആനുകൂല്യത്തോടുകൂടിയല്ലായിരുന്നു. ഒന്നിലധികം തവണ കാശിക്കു പോയി ഗങ്ഗാസ്നാനം ചെയ്കയുണ്ടായി. ഒടുവിൽ പോയതു് 1071-ലാണു്. 1090-ാംമാണ്ടു കർക്കടകമാസം 16-ആംനു കാസശ്വാസം ബാധിച്ചു തീപ്പെട്ടു. പെരിന്തൽമണ്ണയിൽ അമ്പലക്കാട്ടു ലക്ഷ്മിയമ്മയായിരുന്നു പത്നി.

വിദ്വൽപ്രോത്സാഹനം

ഏട്ടൻതമ്പുരാനു് അഭിമുഖസംഭാഷണം വഴിക്കോ കത്തിടപാടുമുഖേനയോ പരിചയമില്ലാത്ത സംസ്കൃതപണ്ഡിതന്മാർ അക്കാലത്തു ഭാരതത്തിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം. പിന്നീടു ബാംബേ പ്രവിശ്യയിൽ ക്രതുകോടി ശങ്കരാചാര്യപദത്തിൽ പ്രവേശിച്ച പരിഷ്കൃതാശയനായ ലിങ്ഗേശമഹാശയൻ അവിടുത്തെ പരമസുഹൃത്തുക്കളിൽ അന്യതമനായിരുന്നു. ധോല്പൂർ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാർ, കാളഹസ്തി മുതലായ സംസ്ഥാനങ്ങളിലെ ഇടപ്രഭുക്കന്മാർ ഇവരെല്ലാം അവിടുന്നുമായി സംസ്കൃതത്തിൽ ലേഖനവിനിമയം ചെയ്തുകൊണ്ടിരുന്നു. വലിയകോയിത്തമ്പുരാനും അവിടുന്നും തമ്മിലുള്ള സൗഹാർദ്ദം സൗഭ്രാത്രനിർവിശേഷമായിരുന്നു. അനവധി വിദേശപണ്ഡിതന്മാർ അവിടത്തെ തൃക്കയ്യിൽനിന്നു യഥോചിതം പാരിതോഷികങ്ങൾ വാങ്ങിയിരുന്നു. അവിടുത്തെ കീർത്തി സർവത്ര പ്രസരിച്ചു വിദ്വാനെന്നും കവിരാജകുമാരനെന്നും കേരളഭോജരാജനെന്നും പല ബിരുദങ്ങൾ സരസ്വതീവല്ലഭന്മാരിൽനിന്നു് അവിടുത്തേയ്ക്കു ലഭിച്ചു. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ അവിടുത്തെ ബഹിശ്ചരപ്രാണനായിരുന്നു. ആ സുഗൃഹീതനാമാവിന്റെ സകലവിദ്യാപ്രവർത്തനങ്ങളിലും ഏട്ടൻതമ്പുരാൻ തന്നെയായിരുന്നു അദ്ദേഹത്തിനു താങ്ങും തണലും. അദ്ദേഹം 1062-ൽ ആരംഭിച്ച “വിജ്ഞാനചിന്താമണി” പത്രികയേയും അതിനടുത്തകൊല്ലത്തിൽ തുടങ്ങിയ “സാരസ്വതോദ്യോതിനീ” സംസ്കൃത പാഠശാലയേയും അവിടുന്നു മുക്തഹസ്തമായി പോഷിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടുകൂടി സഹൃദയസമാഗമം എന്ന പേരിൽ കോവിലകത്തുവെച്ചു് ഒരു സഭ നടത്തി അതുമുഖേന വിദ്വാന്മാരെ ബിരുദദാനംകൊണ്ടും മറ്റും പ്രോത്സാഹിപ്പിച്ചു. ആർ.വി. കൃഷ്ണമാചാര്യർക്കു് അഭിനവബാണഭട്ടശബ്ദതർക്കാലങ്കാരവിദ്യാഭൂഷണൻ എന്ന ബിരുദം അവിടെനിന്നാണു് ലഭിച്ചതു്. അദ്ദേഹം പില്ക്കാലത്തു മഹാമഹോപാധ്യായനായി. ആ മഹാവിദ്വാൻ കോഴിക്കോട്ടു താമസിക്കുമ്പോൾ മലയാളം നിഷ്കർഷിച്ചു പഠിച്ചു് ആ ഭാഷയിലും പദ്യഗദ്യങ്ങൾ രചിക്കുകയും ചാരുചര്യാശതകം മലയാളത്തിൽ വിവർത്തനംചെയ്യുകയും ചെയ്തിട്ടുണ്ടു്. നമ്പിയെപ്പറ്റി 1077-ൽ അവിടുന്നയച്ച ഒരെഴുത്തിൽ ഇങ്ങനെ പറയുന്നു.

 “ശ്രീനീലകണ്ഠശർമ്മാ സോയം സചിവഃ കദാചിദിഹവൈദ്യഃ
 കുത്രിചിദാദൃതമിത്രം കുഹചിജ്ജ്യോതിർവിദന്യദാ തു സഖാ;
 ആസ്ഥാനപണ്ഡിതത്വം പ്രായസ്സോയം ബിഭർത്തി നസ്സുകവിഃ
 ഏവം നാനാവസ്ഥാമിഹ സർവജ്ഞോ യഥോചിതം വഹതി.”

നമ്പിയും അവിടത്തെ സ്വർഗ്ഗാരോഹണാവസരത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു. “ന കിലൈതാദൃശം കിഞ്ചിൽ പുണ്യായതനം ക്ഷേത്രം, യന്നാസേവിതമേതൈരാസിന്മഹാരാജൈഃ, ന ചതാദൃശാഃ കേപി സ്വദേശമഹാരാജാഃ പ്രഭവഃ പണ്ഡിതാ വായേ ന മഹാരാജാനാമേഷാം പരിചിതാഃ, നാപി താദൃക്ഷാകാചന സഭാ പത്രികാ പാഠശാലാ വാ പരേഷാം സാഹായ്യമപേക്ഷമാണാ, യയാ നാലാഭി മഹാരാജാനാമേഷാം കരതലാദനർഘാഭ്യവത്തിപിശുനം യൽകിഞ്ചിൽ സാഹായ്യധനം.” ചുരുക്കത്തിൽ ഒരു വിദ്വത്സങ്കേതമെന്ന നിലയിൽ അക്കാലത്തു കേരളത്തിൽ പേരും പെരുമയും പുലർത്തിയതു മറ്റാരെയുംകാൾ അവിടുന്നുതന്നെയായിരുന്നു.

കൃതികൾ—സംസ്കൃതം

ഏട്ടൻതമ്പുരാൻ സംസ്കൃതത്തിലും മലയാളത്തിലും അനവധി കൃതികളുടെ നിർമ്മാതാവാണു്. അവിടുത്തെ സംസ്കൃതകവിതയ്ക്കു ലാളിത്യവും പ്രസാദവുമുണ്ടു്. സംസ്കൃതത്തിൽ (1) ലക്ഷ്മീകല്യാണനാടകം, (2) ശൃങ്ഗാരമഞ്ജരി, (3) ശൃങ്ഗാരമഞ്ജരീമണ്ഡനം, (4) കേരള വിലാസം, (5) ധ്രുവചരിതം, (6) ദീനദയാപരചമ്പു, (7) വൈരാഗ്യതരങ്ഗണി (അഷ്ടപദി), (8) രണശിംഗുരാജ ചരിതം, (9) ഓദനവനേശ്വരവിജയം, (10) ശ്രീകൃഷ്ണാഷ്ടപദി, (11) കിരാതാഷ്ടപദി, (12) വിശ്ണുകേശാദിപാദാഷ്ടപദി, (13) പ്രശ്നോത്തരമാല, (14) ഉപദേശമുക്താവലി, (15) വിശാഖ വിജയോല്ലാസം, (16) പ്രേതകാമിനി തുടങ്ങിയ കൃതികളാണുൾപ്പെടുന്നതു്. ഗണേശാഷ്ടകം, സരസ്വത്യഷ്ടകം, ശ്രീരാമനാഥനവരത്നമാല, ശ്രീകൃഷ്ണസ്തവരത്നമാലിക, ശ്രീരാമഭക്തി സേവാസ്തവം, ധന്യാധന്യവിവേചിനി, ഭിക്ഷുഗീതാസ്തവം, ജനനീസ്തവം, ദാവാനലനവരത്നമാലിക, പ്രതിശ്രുതദശകം മുതലായി വേറെയും പല ചെറിയ കവിതകൾ അവിടുന്നു രചിച്ചിട്ടുണ്ടു്. കത്തുകൾക്കും സമസ്യാപൂരണാദിശ്ശോകങ്ങൾക്കും കണക്കില്ല. ലേഖമാല എന്ന പേരിലും മറ്റും അവയിൽ പലതും അച്ചടിപ്പിച്ചിട്ടുണ്ടു്. (17) സ്വമാതാവിന്റെ മരണത്തെപ്പറ്റി അവിടുന്നു വലിയകോയിത്തമ്പുരാനു മകരം 16-ാംനു എഴുതിയ പദ്യലേഖനത്തെ പ്രത്യേകം ഒരു കൃതിയായിത്തന്നെ കണക്കൂകൂട്ടാം. അതിൽ അമ്പത്തഞ്ചു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. “മുഹുരിഹ നതയസ്സന്തുതസ്യൈ ജനന്യൈ” എന്നവസാനിക്കുന്ന അതിലെ എട്ടു ശ്ലോകങ്ങൾ ‘ജനനീസ്തവം’ എന്ന പേരിൽ അവിടത്തെ സ്തോത്രങ്ങളുടെ കൂട്ടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

സംസ്കൃതകൃതികളുടെ സ്വരൂപം

ലക്ഷ്മീകല്യാണം ആ ശീർഷകത്തിൽ കെ.സി. കേശവപിള്ള ഉണ്ടാക്കിയ ഭാഷാ നാടകത്തിന്റെ സംസ്കൃതാനുവാദമാണു്. ശൃങ്ഗാരമഞ്ജരി എന്ന പേരിൽ അവിടുന്നു് ഒരു കാവ്യം രചിച്ചപ്പോൾ അതിൽ അനേകം ദോഷങ്ങൾ ചില പുരോഭാഗികളായ പണ്ഡിതന്മാർ ഉത്ഭാവനം ചെയ്തു. അവരുടെ മുഖമുദ്രണത്തിനായി രചിച്ചതാണു് ശൃങ്ഗാരമഞ്ജരീമണ്ഡനം.

“നോ സന്ത്യത്ര പുരാവദേവ കവയോ നോ ദൃശ്യതേ താദൃശീ
പ്രൗഢാർത്ഥാ കവിതാ ച നാപി രസികാസ്സാരസ്യജീവാതവഃ
കിന്ത്വേതേ കലികാലവൈഭവബലാദല്പാവശേഷാഃ പുന–
ർവാഗ്ദേവീം വിലുനന്തി ഹന്ത! ശതശഃ സ്പർദ്ധാമദവ്യാകുലാഃ.

 ശൃങ്ഗാരമഞ്ജരി, കദാപി മനോവിഷാദം
 മാ മാ ഭജസ്വ കഥമദ്യ സതീവ്രതം മേ
 ഉന്മൂല്യമാനമവിവേകിഭിരക്രമാന്നോ
 ഭിദ്യേത സന്തി കവയഃ ഖലു തേ മഹാന്തഃ”

എന്നും മറ്റും കവി തന്റെ ആശങ്കയും സമാധാനവും പ്രസ്തുത മണ്ഡനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നു. വാസ്തവത്തിൽ ഏറ്റവും മധുരമാണു് ശൃങ്ഗാരമഞ്ജരി. അതിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുന്നു.

 “ഭർത്തൃത്വേ കേരളാനാം മണിതവിലസിതേ
 പാണ്ഡ്യഭൂപണ്ഡിതാനാം
 ചോളാനാം ചാരുഗീതേ യവനകുലഭുവാം
 ചുംബനേ കാമുകാനാം
 ഗൗഡാനാം സീൽകൃതേഷു പ്രതിനവവിവിധാ–
 ലിങ്ഗനേ മാളവാനാം
 ചാതുര്യം ഖ്യാതമേതത്ത്വയി സകലമിദം
 ദൃശ്യതേ വല്ലഭാദ്യ.”

കേരളവിലാസം ‘കേരളോൽപത്തിയെ’ ഉപജീവിച്ചുരചിച്ചിട്ടുള്ള ഒരു കൃതിയാണു്. ശ്രീപരശുരാമൻ ഉദ്ധരിച്ച അവസരത്തിൽ കേരളത്തിന്റെ സ്ഥിതിയെ കവി ഇങ്ങനെ വർണ്ണിക്കുന്നു.

 “ഏകത്ര ഘോരമകരീകുഹാരാന്തരാള–
 നിര്യൽകുമാരമകരപ്രകരാഭിരാമം;
 അന്യത്ര പങ്കതലസങ്കുലമീനഗൃധ്നു–
 കങ്കാങ്കിതം കമഠകോടികഠോരപീഠം;

 തത്രാപരത്ര നവരത്നവിരാജമാന–
 നക്ഷത്രരാജിലസദംബരഡംബരേഷു
 നാഗാ മുഹുഃ പരിലുഠന്തി ഹി ജീവനാന്തം
 പ്രാപ്യാപി ചിത്രമിഹ തജ്ജലജീവിനോമീ.”

രണ്ടു വിലാസങ്ങൾ ഉൾക്കൊള്ളുന്ന രണശിംഗുരാജചരിതത്തിലെ കഥാരംഭം താഴെ കാണുന്ന വിധത്തിലാണു്.

 “ആസീദസീമഗുണമണ്ഡനമണ്ഡിതായാ–
 മാസേതുലാളിതയശോമഹിമോജ്ജയിന്യാം
 രാജാ പ്രജാസു കുശലൈകപരോ മഹാത്മാ
 ഭോജാധിരാജസദൃശോ രണശിംഗുനാമാ.”

“സീമാതിരിക്തകരുണാരസരഞ്ജിത”യാണു് ആ കൃതിയെന്നു കവി പറയുന്നു. ഓദനവനേശ്വരവിജയം ഒരു നാടകമാണത്രേ;ഞാൻ വായിച്ചിട്ടില്ല. പത്തുമുതൽ പതിമ്മൂന്നുവരെ അക്കമിട്ടിട്ടുള്ള കൃതികൾ അഷ്ടപദികളായി നിർമ്മിച്ചിരിക്കുന്നു. വൈരാഗ്യതരംഗിണിയിൽ പന്ത്രണ്ടു് അഷ്ടപദിക ഉൾപ്പെടുന്നു.

“ശ്രീവാസിഷ്ഠപുരാണസാരജലധേർഗ്ഗാധേതരോല്ലോഡിതാൽ
ശ്രീകണ്ഠശ്രുതമാതുലാര്യകരുണാവിശ്രാന്തരജ്വൌജസാ
അസ്മന്മാനസമന്ദരേണ കഥമപ്യദ്വൈതഗീതാമൃതം
ലബ്ധം ഹന്ത! ബുധാസ്തദസ്തു ഭവതാം തോഷായ നശ്ചാശിഷേ”

എന്നതു് അതിലെയും

മന്ദസ്മേത്മുഖാരവിന്ദമകരന്ദാസ്വാദലോലസ്ഫുര–
ദ്വേണുസ്യന്ദിതനിസ്വനാമൃതരസാസ്പന്ദാക്ഷഗോപീജനം
മന്ദീഭൂതജഗദ്വിലാസമധുരം വന്ദാമഹേ നന്ദജം
ശ്രീവൃന്ദാവനപുണ്യപൂരവിഭവം കാരുണ്യവാരാന്നിധിം”

എന്നതു ശ്രീകൃഷ്ണാഷ്ടപദിയിലെയും ഓരോ ശ്ലോകമാണു്. പ്രശ്നോത്തരമാലയിൽ ഒരു യോഗീശ്വരൻ തന്നെ ശരണം പ്രാപിക്കുന്ന മുമുക്ഷുവിനു ജ്ഞാനോപദേശം നല്കുന്നതാണു് വിഷയം. ശാന്തരസപ്രധാനമായ ആ കാവ്യത്തിനു പ്രത്യേകം ഒരാസ്വാദ്യതയുണ്ടു്. ആകെ 103 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

 “സംസാരസാഗരോദ്യത്തുംഗതരംഗാഭിഘാതവിവശമതിഃ
 പാരം പരം തിതീർഷുഃ പൃച്ഛതി ഗുരുമാത്മനോ ഹിതം സുമതിഃ”

“ശ്രീമംസ്ത്വന്മുഖപാർവണോന്ദുവിഗളദ്വാണീസുധാധോരണീ–
സാന്ദ്രാസേചനശീതളേ മമ ഗുരോ! ചേതോമരുക്ഷ്മാതലേ
അദ്യോന്മസ്തകസദ്വിവേകലതികാ വിധ്വസ്തതാപാഽഭവൽ
കാലേ ചാരുഫലോജ്ജ്വലാസ്തു ഭഗവൻ! യുഷ്മദ്വിതീർണ്ണാശിഷാ”

എന്നീ ശ്ലോകങ്ങളിൽനിന്നു് ആ ഗ്രന്ഥത്തിലെ ശൈലി മനസ്സിലാക്കാവുന്നതാണു്. ഉപദേശമുക്താവലിയിൽ മുപ്പതു ശ്ലോകങ്ങളുണ്ടു്. ഓരോന്നും ഓരോ സദാചാരത്തെ ദൃഷ്ടാന്തരൂപേണ പ്രദർശിപ്പിക്കുന്നു. ഓരോ ശ്ലോകത്തിനും മലയാളത്തിൽ ഒരവതാരികയും, മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമയും കാണുന്നു. ഇംഗ്ലീഷിൽ ദൃഷ്ടാന്തകഥയും സംഗ്രഹിച്ചിരിക്കുന്നു. വിശാഖവിജയോല്ലാസം വലിയകോയിത്തമ്പുരാന്റെ വിശാഖവിജയകാവ്യത്തിനു് ഏട്ടൻതമ്പുരാൻ എഴുതീട്ടുള്ള ഒരു മണ്ഡനോപന്യാസമാണു്. ശൃംഗാരമഞ്ജരീമണ്ഡനത്തിലും വിശാഖവിജയോല്ലാസത്തിലും കവിക്കു് അലങ്കാരശാസ്ത്രത്തിലുള്ള അസാമാന്യമായ വൈദുഷ്യം സ്ഫുടീഭവിക്കുന്നു. പ്രേതകാമിനിയാണു് അവിടുന്നു് ഒടുവിൽ എഴുതിയ കൃതി. അതു 1089-ൽ രചിച്ചതായിക്കാണുന്നു. വിവാഹം ചെയ്യുന്നതിനു മുൻപായി കാശിയിൽവച്ചു മരിച്ചുപോയ ഒരു കന്യക തന്റെ പ്രിയതമനായി മനസ്സുകൊണ്ടു വരിച്ചിരുന്ന മദനൻ എന്ന വിദ്യാർത്ഥിയെ ശയ്യാഗൃഹത്തിൽ അർദ്ധരാത്രിതോറും ജീവദ്രൂപത്തിൽ പ്രവേശിച്ചു് ആ കാമുകനുമായി വളരെക്കാലം രാത്രി കാലങ്ങളിൽ രമിക്കുകയും ആ വൃത്താന്തം ഒടുവിൽ പരസ്യമാകുകയും ചെയ്ത കഥയാണു് പ്രസ്തുതകൃതിയിലെ പ്രതിപാദ്യം. “വെങ്കിടേശ്വരസമാചാരം” എന്ന ഹിന്ദുസ്ഥാനിപത്രത്തിൽ ആ കഥ ഒരു വാസ്തവസംഭവമാണെന്നു പല പരിശോധനകളും കഴിഞ്ഞു പ്രസിദ്ധീകരിക്കപ്പെട്ടു. അതിനെ ഉപജീവിച്ചു് രണ്ടുമൂന്നു ദിവസംകൊണ്ടു ഗീതിവൃത്തത്തിൽ 171 ശ്ലോകങ്ങളിൾ നിർമ്മിച്ച ആ കാവ്യം അത്യന്തം ഹൃദയംഗമമാകുന്നു. അധോലിഖിതങ്ങളായ ശ്ലോകങ്ങൾ നോക്കുക.

“ശരദിന്ദുസുന്ദരാസ്യേ! ദയനീയോഹം തവേതി മദ്വചനം
അപഹൃതമദ്യ ഭവത്യാ തത്ത്വാം ദണ്ഡ്യാം ക്ഷിപാമി ഹൃന്നിഗളേ.

 ത്വദ്വിരഹവാർത്തയൈവ പ്രേയസി! സർവാ ദിശശ്ച ദൃശ്യന്തേ
 അന്ധീഭൂതാ, രജനീ ഭാതി പ്രാപ്തേവ സുഭ്രു! മായാ ഹി.

 യാതായാം ത്വയി മദനഃ കുപിതോയം നാമധേയസാമ്യേന
 മഹ്യം ദ്രുഹ്യേന്നിതരാമസഹായായേതി സാമ്പ്രതം മന്യേ.”
ഭാഷ

ഭാഷയിൽ ഏട്ടൻതമ്പുരാൻ (18) ശൃങ്ഗാരപദ്യമാല, (19) അവിവേകചരിതം നാലുവൃത്തം, (20) കേരള ചരിത്രഗീതം നാലുവൃത്തം, (21) രാസക്രീഡ, (22) പാർവതീസ്വയംവരം, (23) രമണീസന്ദേശം ഈ കൈകൊട്ടിക്കളിപ്പാട്ടുകൾ, (24) സുഭാഷിതതരങ്ഗിണി എന്നീ കൃതികൾ പദ്യത്തിലും, (25) അത്ഭുതരാമായണകഥാസംഗ്രഹം, (26) കാശിയാത്രാചരിതം ഒന്നാംഭാഗം, (27) വിശ്രുതചരിതം ഇവ ഗദ്യത്തിലും രചിച്ചിട്ടുണ്ടു്. (28) വാമനഭട്ടബാണന്റെ പാർവതീ പരിണയത്തിലെ ഗദ്യഭാഗങ്ങൾമാത്രം മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നതിനാൽ അതിനെയും ഒരു ഗദ്യകൃതിയായിത്തന്നെ ഗണിക്കാം. കൂടാതെ മലയാളത്തിൽ അവിടുത്തെ പദ്യലേഖനങ്ങൾ, പ്രസങ്ഗങ്ങൾ, മുതലായവ സമാഹരിച്ചു ഭാഷാലേഖനമാല, അനുമോദനമാല എന്നും മറ്റുമുള്ള ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പദ്യകൃതികളെക്കുറിച്ചു വിശേഷിച്ചു് ഒന്നും പ്രസ്താവിക്കേണ്ടതില്ല. ശബ്ദങ്ങൾക്കു സാരൂപ്യമോ ആശയങ്ങൾക്കു സൗരഭ്യമോ അവയിൽ കണ്ടെത്തുവാൻ പ്രയാസമുണ്ടു്. ഗദ്യകൃതികളാണു് തമ്മിൽ ഭേദം. വിശ്രുത ചരിതം ദശകുമാരചരിതം ഉത്തരപീഠികയിലെ ചരമോച്ഛ ്വാ സകഥയുടെ വിവരണമാകുന്നു. ഏട്ടൻതമ്പുരാന്റെ ഒരു നല്ല കൃതിയായി എനിക്കു തോന്നീട്ടുള്ളതു കാശിയാത്രാചരിതമാണു്. അതിൽ തമ്പുരാൻ 1071-ൽ ജ്യേഷ്ഠൻ പുതിയകോവിലകത്തു കൃഷ്ണരാജാവൊന്നിച്ചുള്ള തന്റെ ദേശസഞ്ചാരത്തെ വിവരിക്കുന്നു. ഭാരതത്തിലെ പല തീർത്ഥക്ഷേത്രങ്ങളേയും അവയെ സംബന്ധിച്ചുള്ള ഐതിഹ്യങ്ങളേയും - ചരിത്രശകലങ്ങളേയും അതിൽ പ്രതിപാദിച്ചിട്ടുള്ളതുകൊണ്ടു് ആ യാത്രാവിവരണത്തിനുള്ള ആകർഷകത ഇരട്ടിക്കുന്നു. തമ്പുരാൻ കാശിയിൽ ചെന്നുചേരുന്നതുവരെയുള്ള വിവരങ്ങളേ ഒന്നാം ഭാഗത്തിൽ രേഖപ്പെടുത്തീട്ടുള്ളു. രണ്ടാം ഭാഗം എഴുതിയതായി അറിവില്ല. തമ്പുരാന്റെ ഗദ്യത്തിനു നല്ല അടുക്കും വെടുപ്പും ഉണ്ടു്. താഴെക്കാണുന്നതു ബോംബെയിലെ മഹാലക്ഷ്മീവീഥിയെപ്പറ്റിയുള്ള വർണ്ണനത്തിലെ ഒരു ഭാഗമാണു്.

“ഞങ്ങൾ താമസിച്ചിരുന്ന ബംഗ്ലാവിൽ കുഴൽവെള്ളത്തിനുപുറമെ കരിങ്കൽപടവുകെട്ടി അതിമനോഹരമായ ഒരു തടാകവുമുണ്ടായിരുന്നതുകൊണ്ടു ജലസൗകര്യം നല്ലവണ്ണം ഉണ്ടായിരുന്നു. എന്നുമാത്രമല്ല, പാർക്കുന്ന ബങ്കളാവിലും മറ്റും ഗാസ്ലൈറ്റ് എന്ന പ്രസിദ്ധമായ ദീപപ്രകാശം വഴിപോലെ ഉണ്ടായിരുന്നു. ഈ മഹാലക്ഷ്മി എന്ന പ്രദേശം സമുദ്രതീരത്തിലാകകൊണ്ടു ശീതമാരുതസൗലഭ്യവും, വലിയ പട്ടണത്തിൽനിന്നു കുറേ ദൂരത്തിലാകയാൽ നാനാജനസമ്മർദ്ദവൈകല്യവും, അതിധനികന്മാരായ വൃന്ദാവനദാസശേട്ടു മുതലായ ചില യോഗ്യന്മാരുടെ വാസസ്ഥാനമായതുകൊണ്ടു സുജനസമൃദ്ധിയും, മഹാലക്ഷ്മീ ക്ഷേത്രമുള്ളതുകൊണ്ടു സാത്വികപുഷ്ടിയും മറ്റും വഴിപോലെ ഉണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്കു് ഈ സ്ഥലം എത്രയും തൃപ്തിയെ നല്കിയിരിക്കുന്നു.”

അവിടുത്തെ സംസ്കൃതകൃതികൾ പ്രായേണ പുന്നശ്ശേരി നമ്പിയും ഭാഷാകൃതികൾ മനോരമപ്പത്രാധിപർ പുളിയമ്പറ്റ കുഞ്ഞിക്കൃഷ്ണമേനോനുമാണു് അച്ചടിപ്പിച്ചിട്ടുള്ളതു്.

51.8കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ (1040–1082)
ഉപക്രമം

കടത്തനാട്ടിനു സംസ്കൃതത്തിൽ ഘടോൽക്കചക്ഷിതി എന്നും ഭൈമിക്ഷിതി എന്നും പേരുകളുണ്ടു്. ഭീമന്റെ പുത്രനാണല്ലോ ഘടോൽക്കചൻ; തന്നിമിത്തം ആ ഭൂമി ഭൈമിയായി. എന്നാൽ വാസ്തവത്തിൽ കടത്തുനാടിന്റെ രൂപഭേദമായ കടത്തനാടു സംസ്കൃതീകരിച്ചതാണു് ഘടോൽക്കചക്ഷിതി. പോലനാട്ടിലെ രാജാക്കന്മാരെ ക്രി.പി. 1564-ആണ്ടിടയ്ക്കു സാമൂതിരിപ്പാടു് അവിടെനിന്നു നിഷ്കാസനം ചെയ്തപ്പോൾ അവർ കോലത്തിരിയെ അഭയം പ്രാപിക്കുകയും അന്നത്തെ തെക്കിളംകുറുതമ്പുരാൻ അവരിൽ ഒരു രാജകുമാരിയെ വിവാഹം ചെയ്കയും ആ തമ്പുരാൻ കാന്ദിശീകമായ ആ രാജകുടുംബത്തിനു കൊല്ലത്തുനാടിന്റെ തെക്കേയറ്റത്തുള്ള ഏതാനും ദേശങ്ങൾ സമ്മാനിക്കുകയും ചെയ്തു. അതാണു് കടത്തനാടു്. സാമൂതിരിയുടേയും കോലത്തിരിയുടേയും രാജ്യങ്ങൾക്കു് അവിടം കടന്നുപോകേണ്ടിയിരുന്നതിനാൽ അതിനു കടത്തുനാടെന്നു പേർ വന്നു. പോലനാട്ടിലെ രാജാക്കന്മാർ എന്ന പേരും കൈവിട്ടില്ല. തദനുരോധേന അവർ പോർളാതിരിമാരുമായി. കടത്തനാട്ടുള്ള കുടുംബം ആയഞ്ചേരി എന്നും എടവലത്തെന്നും രണ്ടു ശാഖകളായി പിരിഞ്ഞു താമസിക്കുന്നു. രണ്ടു ശാഖകളിലുംകൂടി വയസ്സുമൂപ്പുള്ള ആളാണു് കടത്തനാട്ടു വലിയതമ്പുരാനാകുന്നതു്. സദ്രത്നമാലയുടെ കർത്താവായ ശങ്കരവർമ്മത്തമ്പുരാന്റെ ഭാഗിനേയനായി മറ്റൊരു ശങ്കരവർമ്മത്തമ്പുരാനുണ്ടായിരുന്നു. അദ്ദേഹം 1060-ആണ്ടിനു മുൻപു മരിച്ചു. ഖാണ്ഡവദാഹം എന്നൊരു ആട്ടക്കഥയാണു് അദ്ദേഹത്തിന്റെ കൃതി.

ജനനവും വിദ്യാഭ്യാസവും

കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ 1040-ആണ്ടു കർക്കടകമാസം അവിട്ടംനക്ഷത്രത്തിൽ ആയഞ്ചേരിക്കോവിലകത്തു ജനിച്ചു. മാതാവു ശ്രീദേവിത്തമ്പുരാട്ടിയും പിതാവു കുറ്റിപ്പുറം സ്റ്റേഷനു സമീപമുള്ള കക്കാട്ടില്ലത്തു നാരായണൻനമ്പൂരിയുമായിരുന്നു. ബാല്യത്തിൽ കാവ്യനാടകങ്ങൾ കടത്തനാട്ടു കുന്നമങ്ഗലത്തു പരമേശ്വരൻനമ്പൂരിയുടെ കീഴിൽ പഠിച്ചു. പിന്നീടു തന്റെ ജ്യേഷ്ഠസഹോദരനും ശാസ്ത്രജ്ഞനുമായ ആയഞ്ചേരിക്കോവിലകത്തു കൃഷ്ണവർമ്മത്തമ്പുരാന്റെ ശിഷ്യനായി വ്യാകരണവും അലങ്കരവും അഭ്യസിച്ചു. അനന്തരകാലത്തിൽ കടത്തനാട്ടു കൊച്ചുതമ്പുരാക്കന്മാരെ വിദ്യാഭ്യാസം ചെയ്യിച്ചിരുന്ന ചണ്ഡമാരുതാചാര്യരോടു കുറേ തർക്കവും വശമാക്കി. ആ ആചാര്യൻ ഒരു ശ്രീവൈഷ്ണവബ്രാഹ്മണനായിരുന്നു. ഇംഗ്ലീഷുഭാഷ സ്വപ്രയത്നംകൊണ്ടു മട്രിക്കുലേഷൻ പരീക്ഷയ്ക്കു ചേരത്തക്കവണ്ണം പഠിച്ചു എങ്കിലും ആ പരീക്ഷയ്ക്കു കൂടിയില്ല. അദ്ദേഹത്തിന്റെ ഭാഷാത്രയവൈദുഷ്യത്തെപ്പറ്റി ഇരുവനാട്ടു കെ.സി. നാരായണൻനമ്പിയാർ ഉദയാലങ്കാരത്തിൽ ഇങ്ങനെ പ്രശംസിച്ചിരിക്കുന്നു.

 “കാരുണ്യംപൂണ്ടു ബാല്യം മുതിരുമമലയാം
 കൈരളിപ്പെണ്ണിനേയും
 താരുണ്യംകൊണ്ടു ലോകം മുഴുവനുമമളി–
 പ്പിക്കുമാ ഹൗണിയേയും
 ചാരുശ്രീവൃദ്ധഗൈർവാണിയെയുമുദയഭൂ–
 നാഥനിന്നാനനത്തിൽ–
 പ്പാരുഷ്യം വിട്ടിരുത്തുന്നിതു പരമുരചെ–
 യ്തീടുമച്ചാരുവാക്കാൽ.”
പൊതുക്കാര്യപ്രസക്തി

1072-ആണ്ടു കൃഷ്ണവർമ്മത്തമ്പുരാൻ കടത്തനാട്ടു വലിയതമ്പുരാനായപ്പോൾ കഥാനായകൻ ഇളയതമ്പുരാനായി. 1094-ലാണു് കൃഷ്ണവർമ്മ മരിച്ചതു്. 22-ആമത്തെ വയസ്സുമുതല്ക്കുതന്നെ ഉദയവർമ്മത്തമ്പുരാൻ തന്റെ ജീവിതം ലോകസേവനത്തിനായി സമർപ്പിച്ചു. 1070-ആണ്ടു കടത്തനാട്ടു രാജാസ് ഹൈസ്ക്കൂൾ എന്ന ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചുച്; അതു് ഇന്നും ആശാസ്യമായ രീതിയിൽ നിലനിന്നുപോരുന്നു.

പത്രപ്രവർത്തനൽ–

ഉദയവർമ്മത്തമ്പുരാൻ 1065-ആണ്ടിടയ്ക്കു പാലക്കാട്ടുനിന്നു് ഒരു അച്ചുക്കൂടം വിലയ്ക്കു വാങ്ങി. 1066 കന്നിമാസത്തിൽ അതിൽനിന്നു ജനരഞ്ജിനി എന്ന പേരിൽ ഒരു മാസിക പുറപ്പെടുവിച്ചു. തമ്പുരാൻ അതിന്റെ ഉടമസ്ഥനും, അവിടത്തെ ആശ്രിതനും നിത്യസഹചാരിയുമായ കെ.സി. നാരായണൻനമ്പിയാർ പത്രാധിപരുമായിരുന്നു. 1069-ൽ തോട്ടയ്ക്കാട്ടു് ഇക്കാവമ്മയ്ക്കു നമ്പിയാർ എഴുതിയ ഒരെഴുത്തിൽ

 “ഞാനെന്നാൽ ജനരഞ്ജിനിക്കധിപരാം നാരായണൻ നമ്പിയാ–
 രാണല്ലോ പതിനെണ്‍വയസ്സു തികയുന്നിക്കർക്കടംതന്നിലും.”

എന്നു പറഞ്ഞിരിക്കുന്നു. നമ്പിയാരുടെ ജനനം 1048 കർക്കടകത്തിലാണു്. കടത്തനാട്ടു് ഇളയതമ്പുരാന്മാർക്കു പ്രത്യേകമായി താമസിക്കുന്നതിനു പുറമേരി എന്നൊരു കോവിലകമുണ്ടു്. അതിനടുത്തുള്ള ആറോട്ടുമഠത്തിലാണു് പ്രസ്തുതമുദ്രാലയം സ്ഥാപിച്ചതു്. ജനരഞ്ജിനിയിൽ സമസ്യാപൂരണവും ചിത്രപ്രശ്നവും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. അതാണു് വടക്കേ മലബാറിലെ ഒന്നാമത്തെ പത്രഗ്രന്ഥം. അഞ്ചാറുകൊല്ലം അതു് അങ്ങനെ പ്രചരിച്ചുകൊണ്ടിരുന്നപ്പോൾ തമ്പുരാനു അതുകൊണ്ടു പോരെന്നും പ്രാചീനങ്ങളും അർവാചീനങ്ങളുമായ ഭാഷാകൃതികളുടെ പ്രസിദ്ധീകരണത്തിനു തക്കവണ്ണം അതിനെ വികസിപ്പിക്കണമെന്നും തോന്നി. അതിന്റെ ഫലമായാണു് ജനരഞ്ജിനി അസ്തമിക്കുകയും കവനോദയം ഉദിക്കുകയും ചെയ്തതു്. ആദ്യം കുറേക്കാലം ജനരഞ്ജിനി അച്ചുക്കൂടത്തിൽത്തന്നെ അതു് അച്ചടിപ്പിച്ചുവന്നിരുന്നുവെങ്കിലും അതിലെ ലിപികൾ പഴക്കംകൊണ്ടും മറ്റും വിരുപങ്ങളായിരുന്നതിനാൽ പിന്നീടുള്ള മുദ്രാപണം കോഴിക്കോട്ടു സ്പെക്ടറ്റർ അച്ചുക്കൂടത്തിലേയ്ക്കു മാറ്റി. പതിനാറു കൊല്ലങ്ങൾക്കിടയിൽ നാല്പതോളം പുസ്തകങ്ങൾ അവിടുന്നു പ്രസിദ്ധീകരിച്ചു. പ്രാചീനകൃതികളിൽ ചെല്ലൂർമാഹാത്മ്യം (ചെല്ലൂരനാഥോദയം) ഭാരതചമ്പു എന്നീ പ്രബന്ധങ്ങളും ചന്ദ്രോത്സവം കാവ്യവും നവീനകൃതികളിൽ കടത്തനാട്ടു കൃഷ്ണവാരിയരുടെ ഭാഷാരാമായണചമ്പുവും, നാരായണൻനമ്പിയാരുടെ ഉദയാലങ്കാരവും, തേലപ്പുറത്തു നാരായണൻനമ്പിയുടെ യയാതിചരിതം, കറുത്ത പാറ ദാമോദരൻനമ്പൂരിയുടെ അക്ഷയപാത്രം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പാഞ്ചാലധനഞ്ജയം, ജാനകീപരിണയം, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഇന്ദുമതീസ്വയംവരം, നാണു അയ്യാശാസ്ത്രികളുടെ പ്രബോധചന്ദ്രോദയം, മണന്തല നീലകണ്ഠൻമൂസ്സത്തിന്റെ അത്ഭുതരാമായണം എന്നീ നാടകങ്ങളും മറ്റും അതുവഴിക്കു പുറത്തുവന്നതാണു്. ഗദ്യഗ്രന്ഥങ്ങളുടെ ആവിഷ്കരണത്തിലും അവിടുന്നുൽസുകനായിരുന്നു. ജാനകീ പരിണയംതന്നെ ഒരു ഗദ്യനാടകമാണു്. തേലപ്പുറത്തു നാരായണൻനമ്പിയുടെ ജാനകി എന്ന നോവലും അതിൽത്തന്നെയാണു് പ്രസിദ്ധംചെയ്യപ്പെട്ടതു്. ഭാഗവതപൗരാണികൻ അയ്യാത്തുരശാസ്ത്രിയുടെ വേദാന്തദർപ്പണം, മുത്തുലക്ഷ്മി തുടങ്ങിയ ഗദ്യപുസ്തകങ്ങളേയുംകൂടി ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു. കൂക്കയിൽ കണിയാരുടെ പ്രശ്നരീതി, കാരാട്ടു നമ്പൂരിയുടെ ജ്യോത്സ്നിക (വിഷവൈദ്യം) ഇവയും തദ്വാരാ പ്രകാശിതങ്ങളായ ഗ്രന്ഥങ്ങളാണു്. തമ്പുരാനു പ്രസ്തുതവിഷയത്തിൽ മാർഗ്ഗദർശകമായിരുന്നതു ബോംബെയിൽനിന്നു പ്രചരിച്ചിരുന്ന കാവ്യമാല എന്ന സംസ്കൃതത്രൈമാസികമാണെന്നു പറയേണ്ടതില്ലല്ലോ. അതിലെ പരിപാടിയനുസരിച്ചു് ഓരോ ഗ്രന്ഥത്തോടു ചേർത്തു ഗ്രന്ഥകാരനെപ്പറ്റി അറിവുള്ള വിവരങ്ങളും പ്രകാശിപ്പിച്ചിരുന്നു. കഥാനായകനും അനേകം സ്വകീയ കൃതികൾകൊണ്ടു കവനോദയത്തെ അലങ്കരിച്ചിരുന്നു. സാരോദയം എന്നൊരു പത്രവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ കുറേക്കാലം പ്രചരിച്ചിരുന്നതായി അറിവുണ്ടു്.

കവിസംഘം

ഏട്ടൻതമ്പുരാനെന്നതുപോലെ ഉദയവർമ്മത്തമ്പുരാന്നും ഒരു നല്ല കവിസംഘം സാഹിത്യവിനോദത്തിനും സഹപ്രവർത്തനത്തിനും സന്നദ്ധമായി സമീപത്തുണ്ടായിരുന്നു. കടത്തനാട്ടു കൃഷ്ണവാരിയർ, ഇരുവനാട്ടു നാരായണൻനമ്പിയാർ, മണന്തല നീലകണ്ഠൻ മൂസ്സതു്, നല്ലൂർക്കണ്ടി നാരായാണൻ നമ്പൂരി, ചെറുവറ്റ ഗോവിന്ദൻനമ്പൂരി ഇവർ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. നമ്പിയാരും കൃഷ്ണവാരിയരുമായിരുന്നു കവനോദയത്തിന്റെ ആധിപത്യം വഹിച്ചതു്. 1064-ൽ പ്രസിദ്ധീകരിച്ച ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം രണ്ടാംഭാഗത്തിൽ ഉദയവർമ്മത്തമ്പുരാനെ “ഉത്തരകേരളത്തിലെ വിദ്വജ്ജനങ്ങൾക്കു് ഒരാശ്രയമായ പ്രഭു” എന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ ചരിത്രകാരൻ വർണ്ണിക്കുന്ന കാലത്തു് അദ്ദേഹത്തിനു വയസ്സ് 23-ൽ കവിഞ്ഞിരിക്കയില്ല.

വിവിധമായ സാഹിത്യപോഷണം

‘ഭാഷാപോഷണാഭിലാഷി’ എന്ന വിനയദ്യോതകമായ വിശേഷണംമാത്രമേ തമ്പുരാൻ തന്റെ പേരുമായി ഘടിപ്പിച്ചുവന്നുള്ളു എങ്കിലും പല ഗ്രന്ഥങ്ങളുടേയും കർത്താവും കാരയിതാവും പ്രസാധകനുമെന്നും, പല വിദ്വാന്മാരുടേയും കവികളുടേയും പുരസ്കർത്താവെന്നുമുള്ള നിലയിൽ അദ്ദേഹത്തിനു് അതിസമുന്നതമായ ഒരു പദവിയാണു് സമകാലികന്മാരായ സഹൃദയന്മാർ നല്കിയിരുന്നതു്. ആദ്യംമുതല്ക്കുതന്നെ കാവ്യമാലയുടെ പ്രശസ്തബന്ധുക്കളിൽ അന്യതമനായിരുന്ന അദ്ദേഹം മേല്പുത്തൂർ ഭട്ടതിരിയുടെ സ്വാഹാസുധാകരവും കോടിവിരഹവും അതിൽ പ്രസിദ്ധീകരിച്ചു. നിരവധി സംസ്കൃതകവികളുടെ ചരിത്രം കവനോദയത്തിൽ ‘കവികലാപം’ എന്ന പുസ്തകത്തിൽ ആവിഷ്കരിച്ചു. 1079-ആണ്ടു തലശ്ശേരിയിൽവച്ചു നടന്ന ഭാഷാപോഷിണിയുടെ സപ്തമസമ്മേളനത്തിന്റെ ചെലവു മുഴുവൻ അദ്ദേഹം മാത്രമായി വഹിച്ചുവെന്നുമാത്രമല്ല അവിടെക്കൂടിയിരുന്ന ഭാഷാ ബന്ധുക്കളെ കടത്തനാട്ടേയ്ക്കു ക്ഷണിച്ചുകൊണ്ടുപോയി അവർക്കു് ഓണപ്പുടവയും സമ്മാനിച്ചു. ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി പല കവികൾക്കുമായി വീതിച്ചുകൊടുത്തു് അവരെക്കൊണ്ടു ഭാഷാന്തരീകരിപ്പിച്ചു. അതിൽ ശങ്കുണ്ണി തർജ്ജമ ചെയ്തതു് ഹരിവംശമാണു്.

പരഗതി

തന്റെ മാതുലനായിരുന്ന ആയഞ്ചേരിക്കോവിലകത്തു കുഞ്ഞുണ്ണിത്തമ്പുരാന്റെ പുത്രിയായിരുന്നു ഉദയവർമ്മത്തമ്പുരാന്റെ സഹധർമ്മിണി. 1082-മാണ്ടു ചിങ്ങമാസം 24-ാംനു ആ ഉദാരചരിതൻ പരഗതിയെ പ്രാപിച്ചു.

കൃതികൾ

ഉദയവർമ്മതമ്പുരാൻ സംസ്കൃതത്തിൽ (1) രസികഭൂഷണം ഭാണവും, ഭാഷയിൽ (2) കുചശതകം, (3) ഹർഷദേവന്റെ രത്നാവലി, (4) പ്രയദർശിക, (5) സുന്ദരരാജാചാര്യരുടെ വൈദർഭീവാസുദേവം എന്നീ മൂന്നു നാടകങ്ങളുടെ തർജ്ജമ, (6) സരസനാടകം, (7) സദ്വൃത്തമാല, (8) കവിതാഭരണം, (9) കവികലാപം എന്നീ കൃതികളും രചിച്ചുകാണുന്നു.

കാവ്യഗ്രന്ഥങ്ങൾ

ഭാണത്തിലെ ശ്ലോകങ്ങൾക്കു് ഭങ്ഗിയുണ്ടു്.

 “മുകരനികരരമ്യം പൂർണ്ണിമാപൂർണ്ണചന്ദ്ര–
 ച്ഛവിധവളസുധാഭിർദ്ധൗതഭിത്തിപ്രദീപ്തം
 മൃഗമദഹിമതോയൈർവാസിതം വാസഗേഹം
 ജനയതി കമലാക്ഷ്യാഃ കാമുകാനാം പ്രസാദം”

എന്നിങ്ങനെ കവി അതിൽ ഒരു വേശ്യാഗൃഹത്തെ വർണ്ണിക്കുന്നു, കുചശതകം സ്ത്രീകളുടെ കുചത്തെപ്പറ്റി പല ഉല്ലേഖങ്ങൾ കോർത്തിണക്കി ഗീതിവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു കാവ്യമാണു്. മാതൃകയ്ക്കായി ഒരു ശ്ലോകം പകർത്താം.

 “നാരങ്ങയ്ക്കുള്ളൊരു നൽച്ചാരുത മോഷ്ടിച്ചു മുലക,ളല്ലെങ്കിൽ
 പാരം ത്രപയോടെന്തിനു ചേരുന്നൂ മുണ്ടിനുള്ളിലൊളിവായി?”

ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ യഥാക്രമം രത്നാവലിയിലും പ്രിയദർശികയിലുമുള്ള ഉദാഹരണങ്ങളാണു്.

 “ചില്ലീവില്ലൊട്ടു കോടീടിലുമവളുടനേ
 താഴ്ത്തിനാൾ വക് ത്രപത്മം;
 ചൊല്ലീലാ മുള്ളുവാക്കെന്നൊടു ചെറുതു കുനി–
 പ്പിച്ചു മന്ദം ചിരിച്ചാൾ;
 ഉള്ളിൽബ്ബാഷ്പത്തൊടൊക്കും നയനമതു മിഴി–
 ച്ചങ്ങനേ നോക്കിയില്ലാ;
 കൊള്ളിച്ചൂ കോപമേവം കമനി; വിനയമോ
 വിട്ടതില്ലൊട്ടുമപ്പോൾ.”

 “കണ്ണിപ്പോളിവൾ ചിമ്മടുന്നു; പരമീദ്ദിക്കിങ്ങെനിയ്ക്കന്ധമായ്;
 പെണ്ണിൻ തൊണ്ടയടച്ചു; വാക്കു പറവാൻ വയ്യാതെയായ്വന്നു മേ;
 ശ്വാസം നിന്നിതവൾക്കു; കഷ്ടമിവനോ നിശ്ചേഷ്ടനായീ; വിഷം
 കൂസാതേശുകയാലതാണഖിലവും ദുഃഖം നമുക്കോർക്കുകിൽ.”

സരസനാടകം കവി വിനോദത്തിനായി എഴുതിയ ഒരു ഏകാങ്കനാടകമാണു്. ഒരു സരസനും അദ്ദേഹത്തിന്റെ വിദൂഷകനും കൂടി ഒരു പട്ടണം ചുറ്റി സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകൾ മാത്രമാണു് അതിൽ വിവരിച്ചിരിക്കുന്നതു്.

മറ്റു ഗ്രന്ഥങ്ങൾ

തമ്പുരാന്റെ രണ്ടു ശാസ്ത്രഗ്രന്ഥങ്ങളിൽ സദ്വൃത്തമാലിക ഛന്ദസ്സുകളെപ്പറ്റിയും കവിതാഭരണം കാവ്യശിക്ഷയെപ്പറ്റിയും പ്രതിപാദിക്കുന്നു. അതിൽ സംസ്കൃതവൃത്തങ്ങൾക്കു മാത്രമല്ല ഭാഷാവൃത്തങ്ങൾക്കും ലക്ഷണലക്ഷ്യങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ഉദാഹരണങ്ങളെല്ലാം കുലദേവതയായ ലോകമലയാർകാവിലെ പാർവതീദേവിയുടെ സ്തോത്രരൂപത്തിലാണു് രചിച്ചിരിക്കുന്നതു്. ആകെ നാലധ്യായങ്ങളുണ്ടു്. 1075-ആണ്ടു നിർമ്മിച്ച പ്രസ്തുതകൃതി ഏ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ 1080-ൽ പ്രസിദ്ധീകരിച്ച വൃത്തമഞ്ജരിയുടെ പൂർവഗാമിയാണെന്നു പറയേണ്ടതില്ലല്ലോ. ശിഖരിണീവൃത്തത്തിനുള്ള ഉദാഹരണമാണു് ചുവടേ കാണുന്നതു്.

 “മഹീഭൃത്തിൻകന്യേ! മഹിതതരസൗജന്യനിലയേ!
 മഹാദേവപ്രേമപ്രസവനിലമാമങ്ഗലതയിൽ
 മഹാരമ്യം രോമാവലിലത വിളങ്ങുന്നിതു നിന–
 ച്ചഹോ! മുങ്ങീടുന്നൂ വിബുധജനമാശ്ചര്യജലധൗ.”

അത്തരത്തിൽ ഒരു ഛന്ദശ്ശാസ്ത്രഗ്രന്ഥം ഭാഷയിൽ അതിനുമുൻപു് ആവിർഭവിച്ചിട്ടില്ല. കവിതാഭരണത്തിലും നാലധ്യായങ്ങൾ അടങ്ങിയിരിയ്ക്കുന്നു. ഒന്നാമധ്യായത്തിൽ കാവ്യസ്വരൂപത്തേയും, രണ്ടാമധ്യായത്തിൽ കവിതാഭ്യാസ സമ്പ്രദായത്തേയും, മൂന്നാമധ്യായത്തിൽ കവിവിജ്ഞേയങ്ങളായ കാവ്യസാമഗ്രികളേയും, നാലാമധ്യായത്തിൽ പൂർവകവിസങ്കേതങ്ങളേയും വിവരിക്കുന്നു. വെണ്മണിമഹൻ തുടങ്ങിയ അർവാചീനകവികളുടെ കൃതികളിൽനിന്നു് അനേകം ഉദാഹരണങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. കവിയശഃപ്രാർത്ഥികൾക്കു വളരെ പ്രയോജനമുള്ള ഒരു ഗ്രന്ഥമാണു് ഇതെന്നു സമഷ്ടിയായി പറയാം.

51.9കടത്തനാട്ടു രവിവർമ്മത്തമ്പുരാൻ (1047–1089)
ചരിത്രം

കടത്തനാട്ടു രാജകുടുംബത്തിൽ രവിവർമ്മത്തമ്പുരാൻ എന്ന ഒരു സംസ്കൃതകവികൂടി അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹം വെട്ടത്തു വാവേരി ഇല്ലത്തെ കേശവൻ ഓതിക്കോൻ നമ്പൂരിയുടേയും ഇടവലത്തു കോയിക്കൽ കുഞ്ഞിയെന്ന ലക്ഷ്മിത്തമ്പുരാട്ടിയുടേയും പുത്രനായി 1047-ആണ്ടു കർക്കടകമാസം 1-ാംനു ജനിച്ചു. ബാല്യകാലത്തെ ഗുരു ഒഞ്ചിയത്തു മാധവവാരിയരായിരുന്നു. പിന്നീടു പാലക്കാട്ടു ശേഖരീപുരം ഗ്രാമത്തിൽ വെങ്കടേശ്വരശാസ്ത്രികളുടെ പുത്രൻ ശേഷശാസ്ത്രികളോടു കാവ്യനാടകങ്ങളിൽ ഉപരിഗ്രന്ഥങ്ങളും കാഞ്ചീപുരം ചണ്ഡമാരുതാചാര്യരോടു വ്യാകരണം, തർക്കം, വേദാന്തം എന്നീ ശാസ്ത്രങ്ങളും സാഹിത്യവും അഭ്യസിച്ചു. 1089-ആണ്ടു് ഇടവമാസം 23-ആംനു വിശാഖം നക്ഷത്രത്തിലായിരുന്നു മരണം,

കൃതികൾ

(1) അന്യാപദേശശതകം, (2) പത്മാവതി (രൂപകം), (3) വിധുരവിലാപം, (4) പദ്യപേടിക എന്നിവയാണു് രവിവർമ്മത്തമ്പുരാന്റെ കൃതികൾ. വിധുരവിലാപത്തിനു ചണ്ഡമാരുതശാസ്ത്രികൾ ഒരു ടീക രചിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ അവിടുന്നു വിശിഷ്ടനായ ഒരു കവിയായിരുന്നു. അന്യാപദേശശ്ലോകങ്ങളും സമസ്യാപൂരണങ്ങളും മറ്റും രചിക്കുന്നതിൽ വിശേഷവാസന പ്രകടിപ്പിച്ചിരുന്നു. പദ്യപേടികയിൽ അദ്ദേഹത്തിന്റെ പല ചെറിയ കൃതികളും സ്തോത്രങ്ങളും സമസ്യാപൂരണങ്ങളും ലേഖനങ്ങളും മറ്റും അടങ്ങിയിരിക്കുന്നു. മാതൃക കാണിക്കുവാൻ മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

 “അനർഘനവമൗക്തികഗ്രഥിതമാലയാലംകൃത–
 സ്തനോതു മമ സാഹിതീം വിജിതശംഖസംഘോ ഗളഃ
 വിളംബകണികാം വിനാ വിനതിസക്തഭക്തേഷ്ടദേ!
 മനോഭവരിപുപ്രിയേ! ജഗദഗാധിനാഥേ! ശിവേ!”
(ലോകാംബാവിംശതി)

 “പര്യാപ്തൈഃ പരിചാരകൈഃ സമമിതഃ കാശീം പ്രകാശീ–
 പ്രാലേയാംശുകലാകലാപമുകുടീയോഷാവിശേഷാദരാം [കൃത–
 പുണ്യൈരേവ പുരാതനൈഃ പുരുതരൈർഗ്ഗച്ഛൻ യഥേച്ഛം ഭവാ–
 നാഗച്ഛത്വതിലോകമാതൃകരുണാവീക്ഷാമപേക്ഷാമഹേ.”

(ഉദയവർമ്മത്തമ്പുരാൻ കാശിക്കു പുറപ്പെട്ടപ്പോൾ സമർപ്പിച്ചതു്)

 “അങ്ഗാനാം യോങ്ഗനാനാം കലയതി വിഗതാ–
 ശങ്കമേവാങ്കപാളീം
 യത്താദൃഗ്വക് ത്രപങ്കേരുഹമഹഹ മുഹു–
 ശ്ചുംബതി പ്രീതിപൂർവ്വം
 ഊരു ചാരുഹ്യ യോ വാശതി(?)ഭൃശമുരോ–
 ജാഗ്രമാഗ്രേണ പാണേ–
 ശ്ചിത്രം നൂനം യുവാനം പുനരനുകുരുതേ
 പ്രായശോ ബാലിശോയം.”
(സമസ്യാപൂരണം)
51.10കടത്തനാട്ടു ലക്ഷ്മിത്തമ്പുരാട്ടി (1020–1084)
ജീവിതചരിത്രം

ലക്ഷ്മിത്തമ്പുരാട്ടി കടത്തനാട്ടു് ഇടവലത്തു കോയിക്കൽ 1020-ാം മാണ്ടു് ഇടവമാസത്തിലെ പൂയം നക്ഷത്രത്തിൽ ജനിച്ചു. അമ്മ ആ കോവിലകത്തെ പാർവതിത്തമ്പുരാട്ടിയും അച്ഛൻ വെട്ടത്തു വാവേരി ഓതിക്കോൻ നമ്പൂരിയുമായിരുന്നു. വെള്ളോളങ്ങരമനയ്ക്കൽ വലിയ മാധവവാരിയരാണു് കാവ്യനാടകാലങ്കാരങ്ങൾ പഠിപ്പിച്ചതു്. പാലക്കാട്ടു ശേഖരീപുരം ശേഷുശാസ്ത്രിയുടെ അടുക്കൽ തർക്കവും അഭ്യസിച്ചു. ഭർത്താവു ചെറുവണ്ണൂരിനടുത്തുള്ള മടങ്ങാളിയില്ലത്തെ വാസുദേവൻനമ്പൂരിയായിരുന്നു. വളരെക്കാലം ഭഗവൽ ഭജനത്തിലും അധ്യാത്മചിന്തയിലും കഴിച്ചുകൂട്ടി. 1084-ാമാണ്ടു് ഇടവമാസം 19-ാംനു മരിച്ചു.

കൃതികൾ

തമ്പുരാട്ടി സംസ്കൃതത്തിൽ (1) സന്താനഗോപാലം (2) ഭാഗവതസംക്ഷേപം എന്നീ രണ്ടു കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടാമത്തേതു് അച്ചടിപ്പിച്ചിട്ടില്ല. വലിയ കോയിത്തമ്പുരാൻ കേരളീപ്രശസ്തിയിൽ ആ വിദുഷിയെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു.

 “ധീമജ്ജനാവസഥമായ കടത്തനാട്ടിൽ
 സാമർത്ഥ്യശാലിനി മനീഷിണിയായ ലക്ഷ്മി
 കേമത്തമാർന്ന കവിവര്യരെയും സ്വപദ്യൈ–
 രാമഗ്നരാക്കി പരമത്ഭുതസാഗരത്തിൽ.”
സന്താനഗോപാലം കാവ്യം

ഈ കാവ്യത്തിൽ ലളിതമധുരങ്ങളായ മൂന്നു സർഗ്ഗങ്ങൾ അടങ്ങിയിരിയ്ക്കുന്നു. യമകാലംകൃതമാണു് തൃതീയസർഗ്ഗം. രവിവർമ്മനാമധേയനായ തന്റെ പുത്രന്റെ അപേക്ഷയനുസരിച്ചാണു് തമ്പുരാട്ടി ഇതു നിർമ്മിച്ചതെന്നു അധോലിഖിതമായ ശ്ലോകത്തിൽനിന്നു കാണാവുന്നതാണു്.

 “രോഗാർത്തയാപി രവിവർമ്മകുമാരകസ്യ
 ജാതാദരേണ മനസാ വചസി പ്രകാമം
 മൗർഖ്യം സ്വമപ്യവിഗണയ്യ കൃതം മയൈതൽ
 കാവ്യം മുദാ ബുധവരാഃ പരിശോധയന്തു.”

മാതൃക കാണിക്കുവാൻ രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

 “കാലേന കശ്ചന സുതോപി ച തസ്യ ജാതഃ
 കാലസ്യ ഹന്ത! വശതാം സ തദൈവ യാതഃ
 ആദായ തന്മൃതശരീരമുപേത്യ ശൗരിം
 ശോകാതുരോ ബഹുതരം വിലലാപ വിപ്രഃ.”
(പ്രഥമസർഗ്ഗം)


 “അഥ തദാ ഹരിലോകവിലോകനാ–
 ദുദിതതത്ത്വധിയാ സ ധനഞ്ജയഃ
 കൃതഹരിസ്തുതിരസ്തമദോവിശദ്
 ദ്വിജഗൃഹേ! ജഗൃഹേ ച പരാം മുദം.”
(തൃതീയസർഗ്ഗം)