ഹരിനാമകീർത്തനത്തിന്റെ രീതി പിടിച്ചു പില്ക്കാലങ്ങളിൽ ചിലർ ചില പാട്ടുകൾ രചിച്ചിട്ടുണ്ടു്. അവയിൽ രണ്ടു പാട്ടുകളെപ്പറ്റി മാത്രം ഇവിടെ പ്രസ്താവിക്കാം. ഒന്നു് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയെപ്പറ്റിയുള്ള ഒരു സ്തോത്രമാണു്. ആകെ അൻപത്തി മൂന്നു ശീലുകളുണ്ടു്. എല്ലാം “ജയ” എന്ന പദത്തിൽ അവസാനിക്കുന്നു. ചില ശീലുകൾ എടുത്തു കാണിക്കാം.
ഈ കവിതയ്ക്കു വലിയ ഗുണമൊന്നുമില്ല. “ആപീനദീർഘഭുജ പത്മേ നിറന്ന” എന്ന വരിയിൽ ‘നിറന്ന’ എന്ന പദവും മറ്റും കാണുന്നതുകൊണ്ടു പത്താം ശതകത്തിനു പിന്നീടല്ല ഇതിന്റെ നിർമ്മിതി എന്നു് അനുമാനിക്കാം.
അടുത്തതായി പറയാൻപോകുന്ന ഗുരുനാമകീർത്തനത്തിന്റെ സാരസ്യം ഇതിലും പരുങ്ങലിലാണു്. “മാതൃപിതൃവാരും” എന്നും മറ്റും അതിൽ തട്ടിമൂളിച്ചു കാണുന്നു. അതിന്റെ പ്രണേതാവു് ഒരു നമ്പൂരിയാണെന്നു് ഋഗ്യജ്ജുസ്സാമാദികളെപ്പറ്റിയുള്ള പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ഹരിയെപ്പോലെതന്നെ ഗുരുവിനെ വന്ദിക്കുവാൻ കവി ആവശ്യപ്പെടുന്നു. ‘ഹരിഃ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളിൽ അനുക്രമമായി ശീലുകൾ ആരംഭിച്ചിട്ടുണ്ടു്. ഓരോന്നും “ഗോവിന്ദ രാമ ജയ” എന്നവസാനിക്കുന്നു. ഹരിനാമകീർത്തനം കണ്ടാണു് അദ്ദേഹം ഗുരുനാമകീർത്തനം രചിച്ചതെന്നുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ തെളിവുണ്ടു്.
എന്നും
എന്നുമുള്ള ഭാഗങ്ങൾ നോക്കുക.
ചില പാട്ടുകൾ ചുവടേ പകർത്തുന്നു.
ഈ കീർത്തനവും പത്താം ശതകത്തിൽ ഉത്ഭവിച്ചതാണെന്നു തോന്നുന്നു.
പാണ്ഡവശങ്കരം മുതലായ ചില സങ്കീർത്തനങ്ങളെപ്പറ്റി 31-ആമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാമായണം ഇരുപത്തിനാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം ഇവയുടെ സ്വരൂപവുംമറ്റും വായനക്കാർ ധരിച്ചുകഴിഞ്ഞു. ആ പ്രസ്ഥാനത്തിൽ രചിച്ചിട്ടുള്ള മറ്റൊരു സങ്കീർത്തനമാണു് ദശമം എട്ടുവൃത്തം. ഓരോ വൃത്തത്തിലും ധാരാളം പാട്ടുകളുണ്ടു്. ദശമസ്കന്ധത്തിലെ ഇതിവൃത്തം മുഴുവൻ അജ്ഞാതനാമാവായ ഒരു കവി സംക്ഷേപിച്ചിരിക്കുന്നു. കാലമേതെന്നു നിർണ്ണയിക്കാൻ പ്രയാസമുണ്ടു്. 10-ആംശതകമാണെന്നു ഊഹിക്കാം. രണ്ടു മൂന്നു ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊള്ളട്ടെ.
ഉത്തരകേരളത്തിൽ ചിറയ്ക്കൽത്താലൂക്കിൽ കരിവള്ളൂർ ദേശത്തു കോട്ടൂർ എന്നൊരു ഭഗവതി ക്ഷേത്രമുണ്ടു്. ചിറക്കൽ കോവിലകം വക കോട്ടൂർമഠത്തിനടുത്താണു് ‘പള്ളിയറ’ എന്നു പറയുന്ന ആ ക്ഷേത്രം. കരിവെള്ളൂർ ക്ഷേത്രത്തിലെ ശ്രീപരമേശ്വരന്റെ പത്നിയായ പാർവതീദേവിയെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണു് സങ്കല്പം. അവിടെ കോട്ടൂർ നമ്പിയാർ എന്ന ഒരു വിശിഷ്ടകവി പത്താംശതകത്തിൽ ജീവിച്ചിരുന്നു. പേരെന്തെന്നറിവില്ല. അദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണു് സുപ്രസിദ്ധമായ കുചേലകഥ പത്തുവൃത്തം. ആ കൃതിയുടെ ഒരു പ്രതീകത്തിൽ” കോട്ടൂർ നമ്പിയാരുടെ പാട്ടു്” എന്നും കോഷട്യപുരനിവാസിന്യൈ അംബികായൈ നമഃ” എന്നുമുള്ള കുറിപ്പുകൾ കാണ്മാനുണ്ടു്. കൊല്ലം 622-ൽ ഉദയവർമ്മകോലത്തിരി ആ രാജ കുടുംബത്തിന്റെ കുലദേവതയായ കളരിവാതില്ക്കൽ ഭഗവതിയുടെ അടിയന്തരക്കാരിൽ ഒരു തെയ്യംപാടിക്കു കോട്ടൂരധികാരിയെന്ന സ്ഥാനം നല്കിയതായി കാണുന്നു. ആ കുടുംബത്തിൽ ജനിച്ച ഒരു കവിയാണു് കുചേലകഥയുടെ കർത്താവു്. അദ്ദേഹം കുചേലകഥ കൈകൊട്ടിക്കളിപ്പാട്ടിനു പുറമേ (1) സുഭദ്രാഹരണം കൈകൊട്ടിപ്പാട്ടു് (2) നളചരിതം കോല്ക്കളിപ്പാട്ടു് എന്നിങ്ങനെ രണ്ടു ഭാഷാഗാനങ്ങൾകൂടി നിർമ്മിച്ചിട്ടുള്ളതായി അറിയുന്നു.
കുചേലകഥ സ്വല്പം സംസ്കൃതപ്രധാനമാണെങ്കിലും കൈകൊട്ടിക്കളിപ്പാട്ടുകളുടെ കൂട്ടത്തിൽ അതു് അഭ്യർഹിതമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. ഒടുവിൽ താഴെക്കാണുന്ന ഫലശ്രുതിശ്ലോകം ഘടിപ്പിച്ചിട്ടുണ്ടു്.
തൃതീയവൃത്തത്തിൽനിന്നു് ഒരു ഭാഗമുദ്ധരിച്ചു കവിതാരീതി കാണിക്കാം. ദ്വാരകാപുരിയുടെ വർണ്ണനമാണു് പ്രമേയം.
ഇതിൽ സ്വഭാവോക്തിക്കൊപ്പംതന്നെ,
എന്നും മറ്റുമുള്ള ഈരടികളിൽ ഇതരാലങ്കാരങ്ങളും കവി മോഹനമായ രീതിയിൽ പ്രയോഗിച്ചിരിക്കുന്നു.
ഈ കൃതിയിൽപ്പെട്ട
എന്നീ വരികൾമാത്രമേ കണ്ടിട്ടുള്ളൂ. സുഭദ്രാഹരണം കിട്ടീട്ടില്ല.
കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവിന്റെ പ്രേയസിയായ ഒരു യുവതി ഒരവസരത്തിൽ ഒരു തത്തയേക്കണ്ടു് ഇങ്ങനെ ചോദിക്കുന്നു.
എന്നു വാഗ്ദാനം ചെയ്തു തിരുവനന്തപുരത്തേയ്ക്കു പോയ ഭർത്താവിനെ തിരിയെ വന്നുകാണാത്തതുകൊണ്ടാണു് നായിക പരിഭ്രമിക്കുന്നതു്. അതുകേട്ടു തത്ത ആ തിരുമേനിയെ സ്യാനന്ദൂരം ക്ഷേത്രത്തിൽവച്ചു കണ്ടതായും, കൂടെ സഹോദരനും (രവിവർമ്മ ഇളയതമ്പുരാൻ) ഉണ്ടായിരുന്നതായും പറഞ്ഞുകേൾപ്പിക്കുന്നു. ആ ക്ഷേത്രത്തിലെ ശീവേലിയും “നാടകശാലയിൽ നാരിമാർ ചേർന്നിട്ടു മോടികൾ” കാട്ടുന്ന രീതിയും മറ്റും വർണ്ണിച്ചതിനു മേൽ “വഞ്ചിമഹീപതിതന്റെ ജനനി” യേയും അവിടെ കണ്ടതായി അറിയിക്കുന്നു. അവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിൽ (ആമ്പാടിയിൽ) തത്ത ഒരു ബ്രാഹ്മണൻ” മല്ലാരിതാനൊരു കല്യാണംചെയ്ത” കഥ പ്രവചനം ചെയ്യുന്നതു കേട്ടു് അതു നായികയോടു നിവേദനം ചെയ്യുന്നതായാണു് കവിയുടെ സങ്കല്പം. മഹാരാജാവിന്റെ മാതാവു പരഗതിയെ പ്രാപിച്ചതു 957-ലാകകൊണ്ടു 934- 957 ഈ വർഷങ്ങൾക്കിടയ്ക്കാണു് പ്രസ്തുതകൃതിയുടെ ഉത്ഭവം എന്നു തീർച്ചപ്പെടുത്താം. കവിതയ്ക്കു ഗുണം പോരാ.
ഈ പാട്ടും പത്താം ശതകത്തിലെ കൃതിയെന്നാണു് തോന്നുന്നതു്. കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട.
ഇതു മഞ്ജരീവൃത്തത്തിലും മറ്റുമായി “ശാരികപ്പൈതലി”നെക്കൊണ്ടു “മങ്കമാർക്കു വേണ്ടി” കവി പാടിക്കുന്ന ഒരു ചെറിയ പാട്ടാണു്. വിഷ്ണുമായയെന്നും ഈ പാട്ടിനു പേരുണ്ടു്. “ഹരി മുന്നം നാരീ വേഷം പൂണ്ട വാർത്തയെല്ലാം” കിളി പറഞ്ഞുകേൾപ്പിക്കുന്നു. “ശൃംഗാരബാല” നായ ശാസ്താവു ജനിച്ചപ്പോൾ ഗംഗാദേവി സ്കന്യപാനം ചെയ്യിച്ചുവത്രേ.
കവിതയ്ക്കു വൈശിഷ്ട്യമൊന്നുമില്ല.
സീതാദുഃഖംപോലെ അജ്ഞാതനാമാവായ ഏതോ ഒരു ഗ്രാമീണകവി നിർമ്മിച്ച ഒരു ചെറിയ പാട്ടാണു് ഭീമൻകഥ. ഹിഡിംബവധവും ബകവധവും ഈ പാട്ടിൽ അടങ്ങിയിട്ടുണ്ടു്. അതിനു മുൻപു “ചാതൃപ്പുഴ” എന്നൊരു പുഴ അരക്കില്ലത്തിൽനിന്നു് ഓടിപ്പോയ കുന്തിക്കും മക്കൾക്കും കടക്കേണ്ടതുണ്ടായിരുന്നു. അതു കടത്തിവിടണമെന്നു കടത്തുകാരനോടു കുന്തി താണുകേണപേക്ഷിച്ചിട്ടും കൂലി തരാതെ തോണിയിൽ കേറ്റുകയില്ലെന്നു അയാൾ ശഠിച്ചു. കൂലിക്കു കാശില്ലെങ്കിൽ മക്കളിൽ ഒരാളെയെങ്കിലും തന്നേ കഴിയൂ എന്നു കടത്തുകാരൻ നിർബ്ബന്ധിച്ചപ്പോൾ താൻ അവനോടുകൂടി പൊയ്ക്കൊള്ളാമെന്നു് ഭീമൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ അമ്മ അതിനു് അനുവാദം നൽകി. ആ ദുഷ്ടനെ ഭീമൻ ഒരു പാഠം പഠിപ്പിക്കുന്ന ഉപാഖ്യാനം കവിയുടെ സ്വന്തമാണു്. അതു സരസമായി പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കടത്തുകാരൻ തന്റെ വീട്ടിൽ ഭീമനെ കൊണ്ടുചെന്നു ഭാര്യയെ ശുശ്രൂഷിക്കാൻ നിയോഗിച്ചു. അപ്പോൾ ഭീമൻ എന്തു ചെയ്തു എന്നു കവിയുടെ മുഖത്തുനിന്നുതന്നെ നമുക്കു കേൾക്കാം.
തന്റെ ഭാര്യയ്ക്കു സൗഖ്യംതന്നെയോ എന്നു യജമാനൻ ചോദിച്ചതിനു് “ഒരുനാളും ലയമില്ലവർക്കു്” എന്നു ഭീമൻ മറുപടി പറഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. തനിക്കുവേണ്ടി ഭീമൻ അന്നു് ഓടം കടത്തണമെന്നു് ആജ്ഞാപിച്ചു. പുഴയുടെ നടുവിൽ കൊണ്ടുചെന്നു് അതിലിരുന്ന കടത്തുകാരനോടുകൂടി ഓടം മുക്കി അയാളെ “കാൽകരം കൂട്ടിപ്പിടിച്ചു – ഭീമനക്കരയ്ക്കങ്ങോട്ടെറിഞ്ഞു” പോലും. ഈ പാട്ടു് ഏതോ ഒരുതരം കളിക്കു പാടുന്നതിനു് എഴുതീട്ടുള്ളതാണെന്നു് “ഇങ്ങനെ ചൊല്ലിക്കളിക്കു – ന്നോർക്കുമങ്ഗലം വർദ്ധിച്ചുകൂടും” എന്നഫലശ്രുതിയിൽ നിന്നു് അനുമാനിക്കാം.
അജ്ഞാതനാമാവായ കവി ഈ പാട്ടു് ഒരേ വൃത്തത്തിൽ നിർമ്മിച്ചിരിക്കുന്നു. കൈകൊട്ടിക്കളിക്കുവേണ്ടിയാണോ എന്നു സംശയമുണ്ടു്. കവിക്കു പാണ്ഡിത്യം പോരെങ്കിലും ജ്യോതിശ്ശാസ്ത്രത്തിൽ ജ്ഞാനമുണ്ടായിരുന്നു എന്നു കാണുന്നു.
ഇതു മഞ്ജരീവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഷാഗാനമാണു്. പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കണം ഈ കാവ്യത്തിന്റെ നിർമ്മിതികാലം. കവി ആരെന്നറിയുന്നില്ല. കവിത നന്നായിട്ടുണ്ടു്.
എന്നു് കവി ഒടുവിൽ ഉപദേശിക്കുന്നതിൽനിന്നു സ്ത്രീകൾക്കു പാടുന്നതിനായി എഴുതിയ ഒരു കൃതിയാണിതെന്നു തെളിയുന്നു. ആരംഭത്തിൽ
എന്നു കാണുന്ന വന്ദനത്തിൽനിന്നു കവി ആ ദേശക്കാരനാണെന്നും ഊഹിക്കാവുന്നതാണു്. ഈ പാട്ടിനു കേരളത്തിൽ പ്രചുരമായ പ്രചാരമുണ്ടു്.
എന്നും മറ്റുമുള്ള സുപ്രസിദ്ധങ്ങളായ വരികൾ ഇതിലുള്ളവയാണു്. കവി ശ്രീകൃഷ്ണചരിതം മണിപ്രവാളത്തെ ഉപജീവിച്ചിട്ടുണ്ടു്. ഒരു ഭാഗം ഉദ്ധരിക്കാം.
“മാമലമങ്കയും പൂമാതും തങ്ങളിൽ പ്രേമമില്ലാത്തവരെന്നപോലെ” അന്യോന്യം വിഷ്ണുവിനും ശിവനുമുള്ള കുറ്റങ്ങളെ” ചൊല്ലി രസിച്ചോരു സല്ലാപലീലക” ളെപ്പറ്റി ഒരു പൈങ്കിളി മങ്കമാരോടു അവരുടെ അപേക്ഷയനുസരിച്ചു പറഞ്ഞുകേൾപ്പിക്കുന്നതാണു് ഈ ചെറിയ പാട്ടിലെ വിഷയം. കവിതയ്ക്കു പത്താം ശതകത്തിനുമേൽ പഴക്കമില്ല. ഒരിക്കൽ ശിവനും പാർവതിയും മറ്റു ദേവന്മാരുംകൂടി മഹാവിഷ്ണുവിനോടു ഭ്രഭാരശമനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ പാലാഴിയിൽചെന്നുചേർന്നു. അപ്പോൾ ലക്ഷ്മി പാർവതിയോടു് ഇങ്ങനെ നർമ്മസംഭാഷണം ആരംഭിച്ചു.
അതിനു പാർവതി
എന്നു മറുപടിപറഞ്ഞു. ആ ശൈലിയിൽ അവർ തമ്മിൽ വാഗ്വാദം ഇങ്ങനെ തുടർന്നു.
ഒടുവിൽ
എന്നുപറഞ്ഞു രണ്ടു ഭഗവതിമാരും അടങ്ങിയതായി കവി ഉപന്യസിച്ചു തന്റെ പാട്ടു സമാപിപ്പിക്കുന്നു.
പണ്ടു കെട്ടുകല്യാണം ആഘോഷിക്കുന്ന അവസരങ്ങളിൽ വാതിൽ തുറപ്പാട്ടു പാടുക എന്നുള്ളതു് ഒഴിച്ചികൂടാത്ത ഒരു ചടങ്ങായിരുന്നു. ഭർത്താവു രാത്രിയിൽ നേരം താമസിച്ചു ഭാര്യയുടെ ഗൃഹത്തിൽ ചെല്ലുകയും ഭാര്യ ഭർത്താവിനു തന്റെ നേർക്കുള്ള പ്രണയത്തിൽ ശങ്കിച്ചു കലഹോത്സുകയായി ഭർത്താവിനോടു് ആ താമസത്തിന്റെ കാരണം ചോദിക്കുകയും ചെയ്യുന്നതാകുന്നു ഈ ഇനത്തിലുള്ള പാട്ടുകളിലെ വിഷയം. അനവധി പാട്ടുകൾ ഇത്തരത്തിലുണ്ടു്. പത്തുമുപ്പതു കൊല്ലം മുൻപുവരെ ചില ഇടത്തരക്കാരായ കവിതക്കാർ ഇവ നിർമ്മിച്ചിരുന്നു. ഇന്നു കെട്ടു കല്യാണവും പോയി; വാതിൽതുറപ്പാട്ടും പോയി. ഒരു പാട്ടിൽ നിന്നു മാത്രം ചില വരികൾ ഉദ്ധരിക്കാം.
സന്മാർഗ്ഗപ്രതിപാദകങ്ങളായ ചില ചെറിയ പാട്ടുകൾക്കു് ‘അഞ്ചടികൾ’ എന്നു പേരുള്ളതായി ഡോക്ടർ ഗുണ്ഡർട്ടു് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ പ്രസ്താവിക്കുന്നു. ആ പേരിലുള്ള ഗാനങ്ങളുടെ ഉൽപത്തി മലബാറിലാണു്. അഞ്ചടി എന്ന ശബ്ദത്തിന്റെ ആഗമത്തെപ്പറ്റി നിഷ്കൃഷ്ടമായി ഒന്നും പറവാൻ തോന്നുന്നില്ല. തമിഴിൽ കുറൾ, ചിന്തു്, അളവു്, നെടിൽ, കുഴിനെടിൽ എന്നിങ്ങനെ അഞ്ചു മാതിരി അടികളുണ്ടു്. ആ അടികളിൽ ഏതെങ്കിലും ഒന്നനുസരിച്ചു പാട്ടെഴുതിയാൽ അതിനു് അഞ്ചടി എന്നു പറഞ്ഞു വന്നു എന്നൂഹിക്കാം. “ചെല്ലൂരമന്നെഴും തമ്പുരാനേ” എന്നും “കാഞ്ഞിരക്കാട്ടമ്പും ശങ്കരരേ” എന്നുമുള്ള വരികൾ അഞ്ചടികളിൽ പെട്ടിട്ടുള്ളവയാണെന്നും, “ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു” എന്ന വരി തിരൂർ അഞ്ചടിയിൽനിന്നു് എടുത്തതാണെന്നും പറഞ്ഞു ഗുണ്ഡർട്ടു് അവ നിഘണ്ടുവിൽ ഉദ്ധരിക്കുന്നു. കണ്ണിപ്പറമ്പത്തു് അഞ്ചടി എന്ന പാട്ടിൽനിന്നു് ആ പണ്ഡിതൻ ഏതാനും വരികൾ അദ്ദേഹത്തിന്റെ പാഠമാലയിൽ എടുത്തു ചേർത്തിട്ടുണ്ടു്. കണ്ണിപ്പറമ്പു കോഴിക്കോട്ടിന്നടുത്താണു്.
ഇതിലെ ഈരടികളിൽ ആദ്യത്തെ വരിയിൽ ഇരുപത്താറും രണ്ടാമത്തെ വരിയിൽ ഇരുപത്തിരണ്ടും മാത്രകൾ വീതമാണു് കാണേണ്ടതെങ്കിലും ഉദ്ധരിച്ച ഭാഗത്തിൽ രണ്ടു വരികൾ അടുത്തടുത്തു് ഇരുപത്താറു മാത്രകളിലും, വേറെ രണ്ടു വരികൾ ഇരുപത്തിരണ്ടു മാത്രകളിലും ഘടിപ്പിച്ചിരിക്കുന്നതു ലേഖകപ്രമാദമോ കർത്തൃസ്വാതന്ത്ര്യമോ എന്നു പരിച്ഛേദിച്ചു പറവാൻ സാധിക്കുന്നതല്ല. ഈ അഞ്ചടിക്കു് പത്താം ശതകത്തോളമേ പഴക്കമുള്ളു.
വേറേയും ഒരഞ്ചടിയിൽനിന്നു ചില വരികൾ ഗുണ്ഡർട്ടു് ആ പാഠമാലയിൽത്തന്നെ ഉദ്ധരിച്ചിരിക്കുന്നു.
കോഴിക്കോട്ടു കല്ലിങ്കൽ എന്ന തീയകുടുംബത്തിലെ കുഞ്ഞിക്കോരുമൂപ്പൻ എന്ന ഒരു കീർത്തിമാന്റെ അപദാനങ്ങളെ വാഴ്ത്തുന്ന ഒരഞ്ചടി 1079-ലെ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ടു്. തമിഴിലെ സുപ്രസിദ്ധമായ ആചിരിയവിരുത്തത്തിലാണു് ആ അഞ്ചടി രചിച്ചിരിക്കുന്നതു്. പ്രസ്തുത വൃത്തം ഒരു കാലത്തു ഭാഷയിൽ പ്രചുരപ്രചാരമായിരുന്നു എന്നു വായനക്കാർ ധരിച്ചിട്ടുണ്ടല്ലോ. മൂപ്പന്റെ സമാധിസ്ഥലത്തെ വണ്ണാന്മാർ ആ പാട്ടു തോറ്റത്തിന്റെ രീതിയിൽ പാടിവന്നിരുന്നുവത്രേ.
പുലിയെന്നതു കവിയോ മറ്റാരെങ്കിലുമോ കുഞ്ഞിക്കോരു മൂപ്പന്റെ ശൗര്യത്തെ, ആസ്പദമാക്കി നല്കിട്ടുള്ള ബിരുദമായിരിക്കണം.
കൊല്ലം പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായിട്ടുള്ള കൈകൊട്ടിക്കളിപ്പാട്ടുകൾക്കു സംഖ്യയില്ല. മച്ചാട്ടിളയതും കോട്ടൂർ നമ്പിയാരും ആ രീതിയിൽ രചിച്ചിട്ടുള്ള പാട്ടുകളെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. പറയത്തക്ക വ്യുൽപത്തി ദാർഢ്യമോ വാസനാസമ്പത്തോ ഇല്ലാത്തവർക്കും ലളിതമായ ഭാഷയിൽ എഴുതാവുന്ന ചെറിയ ചെറിയ ഗാനങ്ങളാണല്ലോ ഇവ; അതുകൊണ്ടു മറ്റു യാതൊരു കൃതിയും രചിക്കുവാൻ കഴിയാത്ത പലരും ഈ സുഗമമായ മാർഗ്ഗത്തിൽ സഞ്ചരിച്ചിട്ടുണ്ടു്. പ്രണേതാക്കന്മാരുടെ സിദ്ധികളനുസരിച്ചു് ഇവയിൽ ഉച്ചനീചത്വങ്ങൾ ഭാവുകന്മാർക്കു് കാണാവുന്നതാണു്. “കാലം പോരാ സകലം പറവാൻ.” എങ്കിലും അവയിൽ ചില കൈകൊട്ടിപ്പാട്ടുകളെക്കുറിച്ചു് ഒന്നുരണ്ടു വാക്കുകൾ പറയാം.
മാർക്കണ്ഡേയപുരാണം നാലുവൃത്തത്തെ കൈകൊട്ടിപ്പാട്ടെന്നോ പാന എന്നോ വ്യവഹരിക്കേണ്ടതെന്നു നിശ്ചയമില്ല. ഒന്നും മൂന്നും ഭാഗങ്ങൾ പാനമട്ടിലും രണ്ടും നാലും ഭാഗങ്ങൾ ഓട്ടൻതുള്ളൽ മട്ടിലും രചിച്ചിരിക്കുന്നു. കവിത നന്നായിട്ടുണ്ടു്.
നൃഗമഹാരാജാവിന്റെ പുത്രനായ കീർത്തിമാൻ വൈശാഖവ്രതം അനുഷ്ഠിച്ചു എന്നും തന്നിമിത്തം കാലനെ ജയിച്ചു എന്നും മറ്റുമുള്ള പ്രസിദ്ധമായ പുരാണകഥയാണു് ഈ കൈകൊട്ടിപ്പാട്ടിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്.
എന്ന വന്ദനത്തിൽനിന്നു കവിയുടെ ഇഷ്ടദേവത പേരിയാറ്റിന്റെ തീരത്തിൽ പ്രതിഷ്ഠിതനായ ശാസ്താവാണെന്നു തെളിയുന്നു. ആ ക്ഷേത്രം എവിടെയാണെന്നു് അറിവില്ല.
രണ്ടും മൂന്നും അക്കങ്ങളായി ഉദ്ധരിച്ചിട്ടുള്ള പാട്ടുകൾക്കുള്ള ഗുണംപോലും ഈ കൃതിയ്ക്കില്ല.
ഓരോ വൃത്തവും അവസാനിയ്ക്കുമ്പോൾ കവി “പൊന്മയമായൊരു ദേവിതൻ പാദങ്ങൾ ഭക്തിയോടെ കൈതൊഴുന്നേൻ” എന്നും മറ്റും ശ്രീപാർവതിയെ വന്ദിയ്ക്കുന്നുണ്ടു്.
കാമദഹനം, പാർവതീ സ്വയംവരം, സുബ്രഹ്മണ്യോൽപത്തി എന്നീ കഥകൾ ഈ കൈകൊട്ടിപ്പാട്ടിൽ അടങ്ങിയിരിയ്ക്കുന്നു. ആകെ പതിനൊന്നു വൃത്തങ്ങളുണ്ടു്. “കവിത മുഴുവനില്ല” എന്നൊരു കുറിപ്പു ഗ്രന്ഥത്തിൽ കാണുന്നതുകൊണ്ടു് ഉപരികഥകളിൽ ചിലതും കവി സ്പർശിച്ചിരിയ്ക്കണമെന്നു വിചാരിയ്ക്കാം.
എന്നൊരു വന്ദനം പ്രഥമവൃത്തത്തിൽ കാണുന്നതിൽനിന്നു കവി അരിപ്പാട്ടുകാരനും പക്ഷെ അവിടുത്തെ വാരിയന്മാരിൽ ഒരാളുമാണെന്നു സങ്കല്പിക്കാം. കവിതയ്ക്കു ഗുണം പോരാ. ആവശ്യമില്ലാതെ പല സംസ്കൃത പദങ്ങളും പ്രയോഗിച്ചിരിയ്ക്കുന്നു;
കാളീചരിതവും പത്താം ശതകത്തിൽ ആവിർഭവിച്ച ഒരു ഗാനമായിരിയ്ക്കാം. കവിയ്ക്കു പറയത്തക്ക വ്യുൽപത്തിയോ കവിതയ്ക്കു ഗണ്യമായ ആസ്വാദ്യതയോ ഇല്ല. ഭദ്രോൽപത്തിയും ദാരുകവധവുമാണു് പ്രതിപാദ്യം. അതു സാമാന്യം വിസ്തരിച്ചു വർണ്ണിച്ചിട്ടുണ്ടു്. “ആളീജനങ്ങൾക്കു പാടിക്കളിപ്പാനായ്ക്കാളീചരിതത്തെച്ചൊല്ലിടേണം.” എന്നാണു് കവി തത്തയോടു് അപേക്ഷിയ്ക്കുന്നതു്.
അജാമിളമോക്ഷം ഒരു നല്ല തിരുവാതിരപ്പാട്ടാണു്. നാലു വൃത്തങ്ങളേ അടങ്ങീട്ടുള്ളു.
ഇതു ആസന്നമൃത്യുവായ അജാമിളന്റെ വർണ്ണനമാണു്. വിഷ്ണുദൂതന്മാർ നാരായണമാഹാത്മ്യത്തെപ്പറ്റി യമനെ ഇങ്ങനെ ഉൽബോധിപ്പിക്കുന്നു.
ഇതു് ഇതേപേരിലുള്ള മച്ചാട്ടിളയതിന്റെ കൈകൊട്ടിക്കളിപ്പാട്ടിൽനിന്നു ഭിന്നമാകുന്നു. ഈ കൈകൊട്ടിക്കളിപ്പാട്ടു് പത്താം ശതകം ഒടുവിൽ രചിക്കപ്പെട്ടതാണു്. “ഓടും മൃഗങ്ങളേ,” “കല്യാണീ കളവാണീ” മുതലായ മട്ടുകൾ അനുകരിക്കണമെന്നു കവി നിർദ്ദേശിച്ചിട്ടുള്ളതിൽനിന്നു മച്ചാട്ടിളയതിന്റെ കാലത്തിനു പിന്നീടാണു് ഇതിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. കവി “ആരണവൃന്ദത്തെ” വന്ദിക്കുന്നുണ്ടു്.
പതിന്നാലാംവൃത്തംകൊണ്ടു കഥയുടെ ഉത്തരഭാഗമായ വിഷ്ണുമായാവിഭ്രമം അവസാനിക്കുന്നതായി കാണുന്നില്ല,
എന്ന വരികളിൽ അവസാനിക്കുന്ന ഒരു മാതൃകയേ എനിക്കു കാണ്മാനിടവന്നിട്ടുള്ളു.
ഈ കൈകൊട്ടിപ്പാട്ടിലെ ആദ്യത്തെ പതിമ്മൂന്നുവൃത്തങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. രാഹുവാരെന്നു് ആദിത്യചന്ദ്രന്മാർ സ്ത്രീരൂപിണിയായി അമൃതം വിളമ്പുന്ന മഹാവിഷ്ണുവിനെ അറിയിക്കുന്നതുവരെയുള്ള ഇതിവൃത്താംശമാണു് ഈ ഭാഗത്തിൽ അടങ്ങിയിരിക്കുന്നതു്.
ഇതു് അമൃതമഥനത്തേയും ലക്ഷ്മീസ്വയംവരത്തേയുംപറ്റി സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഒരു കൈകൊട്ടിപ്പാട്ടാണു്. പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ചിരിക്കാം.
ഈ തിരുവാതിരപ്പാട്ടിന്റെ കർത്താവു് ആരെന്നറിയുന്നില്ല. ദാമോദരൻ എന്നൊരു ഗുരുവിനേയും, “ശ്രീരത്നമൃത്തിക” യിൽ അതായതു തൃക്കൽമണ്ണിൽ വസിയ്ക്കുന്ന മറ്റൊരു ഗുരുവിനേയും, പൂവരിണയിൽ ശിവനേയും അമ്പാറ ശാസ്താവിനേയും, വേങ്ങയല്ലിത്തിൽ ദേവിയേയും വന്ദിയ്ക്കുന്നു. ദിലീപന്റെ നന്ദിനീപരിചര്യയും, രഘുവിന്റെ ജനനവുമാണു് ഇതിവൃത്തം.
മനോഹരമായ ഒരു കൃതിയാണു് ഈ കൈകൊട്ടിപ്പാട്ടു്. ചില ഭാഗങ്ങൾ സഭ്യതാസീമയെ ഉല്ലംഘിയ്ക്കുന്നു. ദേവേന്ദ്രൻ അഹല്യാസമാഗമം കഴിഞ്ഞു തിരിയെ സ്വർല്ലോകത്തേയ്ക്കു പോകുന്നതുവരെയുള്ള കഥമാത്രമേ ഇതിൽ പ്രതിപാദിച്ചിട്ടുള്ളൂ.
എന്നിങ്ങനെ തുടരുന്ന ഈ കവിത മോശംതന്നെയെങ്കിലും ശൂർപ്പണഖയുടെ വിലാപം സാമാന്യം ഭംഗിയായി വർണ്ണിയ്ക്കപ്പെട്ടു കാണുന്നു.
എന്ന പീഠികയോടുകൂടി കവി തന്റെ ഗാനം ആരംഭിക്കുന്നു.
ഈ കൈകൊട്ടിപ്പാട്ടിൽ “ധരണീഭാരത്തെക്കൊണ്ടു സഹിയാഞ്ഞു ഭൂമിതാനും വിരിഞ്ചനും ശിവൻതാനും മുനിമാരും ദേവകളും” പാലാഴിയിൽച്ചെന്നു മഹാവിഷ്ണുവിനെക്കണ്ടു് ആവലാതി പറയുന്നതു മുതല്ക്കുള്ള ദശമസ്ക്കന്ധകഥയാണു് പ്രതിപാദ്യം. കവിത തരക്കേടില്ല. “പൂർണ്ണത്രയീശ, പുരന്ദരപൂജിത, പൂർണ്ണചന്ദ്രാനന, പാലയ മാം” എന്ന ഭാഗത്തിൽനിന്നു കവി തൃപ്പൂണിത്തുറയിലോ അതിനു സമീപത്തോ താമസിച്ചിരുന്ന ഒരാളാണെന്നു് അനുമാനിയ്ക്കാം.
കാളിയമർദ്ദനം കൈകൊട്ടിപ്പാട്ടു സാമാന്യം നല്ല ഒരു കൃതിയാണു്. കവി ശ്രീകൃഷ്ണവിലാസത്തെ ഉപജീവിക്കുകയും കഥ വളരെ വിസ്തരിച്ചു പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കൃഷ്ണവിലാസത്തെ അനുകരിച്ചു, കാളിന്ദീനദി ഒരു സുന്ദരിയുടെ രൂപത്തിൽ ഒരു ദിവസം രാത്രി ശ്രീകൃഷ്ണനോടു് ആവലാതി പറയുന്ന ഘട്ടവും മറ്റുമുണ്ടു്.
ഇതു് ഒരു വൃത്തത്തിൽമാത്രം രചിച്ചിട്ടുള്ള ഒരു ചെറിയ കൈകൊട്ടിപ്പാട്ടാണു്.
എന്നിങ്ങനെ ആ പാട്ടു പുരോഗമിക്കുന്നു.
ഇതു സാമാന്യം നല്ല ഒരു കൈകൊട്ടിപ്പാട്ടാണു്. കവി “ശൂകപുരി വാണരുളും ഭഗവാനെ” വന്ദിക്കുന്നുണ്ടു്.
രാസക്രീഡാസംക്ഷേപം എന്നു നാലുവൃത്തത്തിൽ മറ്റൊരു തിരുവാതിരപ്പാട്ടും കാണ്മാനുണ്ടു്. അതിലും “ശുകപുരേ വാണരുളും ഭഗവാനേ” സ്മരിച്ചിരിക്കുന്നു.
ഇതും ഒരു ചെറിയ കൃതിയാണു്. മുഴുവൻ കിട്ടീട്ടില്ല.
തന്നോടു ശൃങ്ഗാരപ്രകടനം ചെയ്യുന്ന തന്റെ വളർത്തമ്മയായ മായാവതിയോടു പ്രദ്യുമ്നൻ
എന്നു പറയുന്ന വാക്യംവരെ മാത്രമേ ഈ പാട്ടു കാണ്മാനുള്ളു.
ഈ കൈകൊട്ടിപ്പാട്ടു് സമഗ്രമായി കിട്ടീട്ടില്ല. “ഇങ്ങിനെ വന്നതിൻ കാരണമെല്ലാമെങ്ങിനെയെന്നതു ചൊല്ലുക കാന്തേ?” എന്നു കുചേലൻ ലക്ഷ്മീദേവിയെപ്പോലെ തന്റെ സമീപത്തു ചെന്നുചേർന്ന പത്നിയോടു പറയുന്ന ഭാഗംവരെയേ കണ്ടിട്ടുള്ളു. കവി ശ്രീകൃഷ്ണചരിതം മണിപ്രവാളം പന്ത്രണ്ടാം സർഗ്ഗത്തെ അനുകരിച്ചിരിക്കുന്നു.
ഈ കൈകൊട്ടിപ്പാട്ടു സാമാന്യം നന്നായിട്ടുണ്ടു്. കവി പൂന്താനത്തെയാണു് ശരണീകരിച്ചിരിക്കുന്നതു്.
ശ്രീകൃഷ്ണനും രുക്‍മിണിയുംകൂടി ഒരു ദിവസം ചൂതു കളിച്ചുകൊണ്ടിരിക്കവേ നാരദമഹർഷി അവിടെച്ചെന്നു് ഒരു പാരിജാതപുഷ്പം ശ്രീകൃഷ്ണനു കാഴ്ചവെയ്ക്കുകയും ആ പൂവു ഭഗവാൻ തന്നെ രുക്‍മിണിയുടെ കേശപാശത്തിൽ ചൂടിക്കുകയും ചെയ്തു. ആ വാർത്ത തന്റെ ഒരു ദാസി മുഖാന്തിരം സത്യഭാമ അറിഞ്ഞു വ്യസനിക്കുകയും കോപിക്കുകയും ചെയ്തു. അപ്പോൾ ശ്രീകൃഷ്ണൻ ചെന്നു ഭാമയെ സമാധാനപ്പെടുത്തി. ഇതാണു് കഥ.
ഈ കൈകൊട്ടിപ്പാട്ടിലെ ആദ്യത്തെ എട്ടുവൃത്തങ്ങളേ കണ്ടിട്ടുള്ളൂ. “അതു കേട്ടൻപൊടു ഗരുഡൻ താൻ ചെന്നു കുതുകമോടങ്ങു ചൊല്ലിനാൻ” എന്ന വരിയാണു് ഗ്രന്ഥത്തിന്റെ ഒടുവിൽ കാണുന്നതു്.
കവിതയ്ക്കു ഗുണമില്ല.
ഒരിക്കൽ സത്യഭാമയുടെ ഗൃഹത്തിൽ നാരദമഹർഷി ചെന്നു വീണ വായിക്കുവാൻ ശ്രീകൃഷ്ണനെ തന്നോടുകൂടി അയച്ചുതരണമെന്നു് അപേക്ഷിച്ചു. തനിക്കു ഭർത്താവിനെ പിരിഞ്ഞിരിക്കുവാൻ നിവൃത്തിയില്ലെന്നും ഭർത്താവിന്റെ ശരീരത്തോളം തൂങ്ങുന്ന സ്വർണ്ണം ദാനം ചെയ്യാമെന്നും ഭാമ പറഞ്ഞു. ശ്രീകൃഷ്ണനും നാരദനും അങ്ങിനെ ചെയ്യുവാൻ അനുവദിച്ചു. രുക്‍മിണീദേവിയൊഴികെയുള്ള ഭഗവാന്റെ പതിനാറായിരത്തേഴു പത്നിമാരും അവരുടെ സകല ഭൂഷണങ്ങളും ത്രാസിന്റെ ഒരു തട്ടിലിട്ടുമറ്റേത്തട്ടിൽ ഭഗവാനെ തൂക്കിനോക്കി. ഭഗവാന്റെ ദേഹം അധികം തൂങ്ങുന്നതായി കണ്ടു വ്യസനിച്ചു ഭാമയും മറ്റും രുക്‍മിണിയെ വിവരമറിയിച്ചു. രുക്‍മിണി ആ ആഭരണങ്ങളെല്ലാം നീക്കിയിട്ടു് ഒരു തുളസീദളംമാത്രം അവയിരുന്ന തട്ടിൽ വയ്ക്കുകയും അപ്പോൾ ഭഗവാനും തുളസീദളവും ഒന്നുപോലെ തൂങ്ങുകയും ചെയ്തു. മഹർഷി തുളസീദളം സ്വീകരിച്ചു തൃപ്തനായി അവിടം വിട്ടുപോയി. ഈ കഥയാണു് പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നതു്.
ഈ കൈകൊട്ടിപ്പാട്ടിനു കവിതാഗുണം പോരാ. ജരാസന്ധവധവും പാണ്ഡവദ്വിഗ്വിജയവുംമറ്റും വർണ്ണിക്കുന്നുണ്ടെങ്കിലും കവി ശിശുപാലവധത്തെ സ്പർശിച്ചു കാണുന്നില്ല. പ്രാസദീക്ഷ പ്രായേണ ഇല്ലെന്നുതന്നെ പറയാം. “കിളിമക” ളെക്കൊണ്ടാകുന്നു കഥ പറയിക്കുന്നതു്.
ഇതു് ഇരയിമ്മൻ തമ്പിയുടെ “പാതിവ്രത്യമിയലും പാർവ്വതിദേവിതന്നെ” എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ സുഭദ്രാഹരണം കൈകൊട്ടിപ്പാട്ടിൽനിന്നു ഭിന്നമാകുന്നു. കവിത അതുപോലെ രമണീയമല്ലെങ്കിലും ആകെക്കൂടി തരക്കേടില്ല. കവി മേല്പത്തൂർ ഭട്ടതിരിയുടെ സുഭദ്രാഹരണം പ്രബന്ധത്തെ ഉപജീവിച്ചിട്ടുണ്ടു്. സുഭദ്രയുടെ പാണിഗ്രഹണംവരെയുള്ള കഥയേ പ്രതിപാദ്യമായിക്കാണുന്നുള്ളു. തദനന്തരമുള്ള യുദ്ധവും മറ്റും വിട്ടിരിക്കുന്നു.
എന്ന വരികളോടുകൂടി ഈ കൈകൊട്ടിപ്പാട്ടു് അവസാനിയ്ക്കുന്നു.
“തിരുമാനാംകുന്നിൽത്തിരുനീലകണ്ഠസുതേ തിരുവുള്ളമുണ്ടാകേണം രുചിരതനോ” എന്നിങ്ങനെ ഈ കൃതി ആരംഭിയ്ക്കുന്നു. തിരുമാനാംകുന്നു് എന്നതു് തിരുമാന്ധാംകുന്നുതന്നെ.
ഇതു സാമാന്യം ദീർഘവും രചനാമധുരവുമായ ഒരു പാട്ടാണു്. പല സ്ഥലങ്ങളിലും ഈ കൃതിയ്ക്കു പ്രചാരമുള്ളതായറിവുണ്ടു്. ശിവൻ പർവ്വതിയോടുകൂടി അർജ്ജുനന്റെ തപോവനത്തിലേയ്ക്കു പുറപ്പെടുന്ന ഭാഗമാണു് ചുവടെ വർണ്ണിച്ചിരിയ്ക്കുന്നതു്.
കല്യാണസൗഗന്ധികം ഏകവൃത്തത്തിൽ വിരചിതമായിരിയ്ക്കുന്നു.
ഇതിലെ കവിതയ്ക്കു പറയത്തക്ക ഗുണവും ദോഷവുമില്ല. “വാണീവിനായക ദേശികന്മാർ വാണിടേണമെന്റെ മാനസത്തിൽ” എന്നു പ്രഥമവൃത്തം ആരംഭിയ്ക്കുന്നു. ദ്വിതീയവൃത്തം മഞ്ജരിയിലാണു് രചിച്ചിരിയ്ക്കുന്നതു്.
ഇതിലെ കഥ വിചിത്രമാണു്. ശിവക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന ഒരു ബ്രഹ്മണൻ പല പുണ്യകർമ്മങ്ങളും ചെയ്തുവെങ്കിലും അതോടുകൂടി തന്റെ വൃത്തിയിൽ ആർജ്ജിച്ച പാപംനിമിത്തം അടുത്ത ജന്മത്തിൽ പകൽ മുഴുവൻ പല്ലിയായും രാത്രിമുഴുവൻ രാജാവായും ജീവിക്കേണ്ടിവന്നു.
എന്നു കവി ഈ ഘട്ടം വർണ്ണിക്കുന്നു. ഒരു രാത്രിയിൽ ആ രാജാവു് ഒരു സന്യാസിയെ കണ്ടുമുട്ടുകയും തനിക്കു കാശിക്കു പോയാൽ കൊള്ളാമെന്നുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സന്യാസി ആ ഭാരം കയ്യേറ്റു തന്റെ ഭസ്മപാത്രത്തിൽ ഉഷഃകാലത്തു പല്ലിയെ അടയ്ക്കുകയും സന്ധ്യയാകുമ്പോൾ രാജാവിനെ തുറന്നുവിടുകയും ചെയ്തുവന്നു. അങ്ങനെ നാലഞ്ചുമാസംകൊണ്ടു് അവർ കാശിയിലെത്തി.
ഈ പാട്ടു വാസ്തവത്തിൽ യുവതികൾ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നിരിക്കുവാൻ ഇടയില്ല. ശിവക്ഷേത്രങ്ങളിൽ ശാന്തി കളിക്കുന്നതു് പാപമാണെന്നു കവി പ്രസ്തുതകഥമൂലം കാണിക്കുന്നു എന്നേ കരുതേണ്ടതുള്ളു.
തിരുവാതിരപ്പാട്ടുകൾ ധാരാളമായി ഉത്ഭവിക്കുകയും യുവതികൾ അവ പാടിക്കളിക്കുകയും ചെയ്തപ്പോൾ ഏതോ ഒരു സരസൻ അവരെ അവഹേളനം ചെയ്യുന്നതിനെന്നപോലെ ഈ ചെറിയ കൃതി രചിച്ചു. കോരിക്കുടിക്കുവാൻ പിലാവില കൊണ്ടുവരണമെന്നു ഈച്ച പൂച്ചയോടപേക്ഷിക്കുകയും അതിലേക്കായി പൂച്ച വെളിയിൽ പോവുകയും ചെയ്തു. ഈച്ച ഉടനെ ക്ഷുത്തു സഹിക്കവഹിയാതെ കഞ്ഞിപ്പാത്രത്തിൽ ചാടി കാലനൂരിലേക്കു യാത്രയായി. പൂച്ച വന്നു നോക്കിയപ്പോൾ ഈച്ച പാത്രത്തിൽ ചത്തു കിടക്കുന്നതായി കാണുകയും കഞ്ഞി മുഴുവൻ കുടിക്കുകയും ചെയ്തു. ഇതാണു് കഥ. “ഒരു ചരിതം ചൊല്വാൻ തുടങ്ങുന്നു ഞാൻ തരുണിജനം പാടിക്കളിച്ചീടുവാൻ” എന്നു ആദ്യവും “അംഗനമാരിതു നല്ല ഭംഗിയോടെ ചൊല്ലീടേണം മംഗലം വരുവാനൊരു സംഗതിയായു് ഭവിച്ചീടും” എന്നു് ഒടുവിലും കവി പറയുന്നു.
കോക്രിത്തത്തയുടെ കഥയും വായിക്കാൻ രസമുണ്ടു്. കുറേ വരികളേ ഉള്ളൂ. പീഠിക കഴിഞ്ഞുള്ള ഭാഗം താഴെ പകർത്തുന്നു. അബദ്ധത്തിൽ തള്ളക്കിളി തന്റെ മകളെ കൊല്ലുന്നതാണു് വിഷയം.
ഇത്രമാത്രമുള്ള വിവരണംകൊണ്ടു് ഇത്തരത്തിലുള്ള കൃതികളുടെ ഗുണവും ദോഷവും അനുവാചകന്മാർക്കു് അറിയുവാൻ കഴിയുന്നതാണല്ലോ. സ്ത്രീകൾക്കുവേണ്ടി രചിച്ച ഗാനങ്ങളാകയാൽ അവയിൽ ഭാഷാലാളിത്യം പ്രായേണ കാണാവുന്നതാണു്. അപൂർവം ചില കൃതികൾക്കു മാത്രമേ കാവ്യത്വമുള്ളു.
ഹിന്ദുമതത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരു കവിയാണു് ചെറുശ്ശേരി ചാത്തുനായർ. അദ്ദേഹം 960-ആമാണ്ടിടയ്ക്കു വടക്കേ മലയാളത്തിൽ ജനിച്ചു. മലയാളവും കുറേ സംസ്കൃതവും ഗുരുമുഖേന അഭ്യസിക്കുകയും ഇംഗ്ലീഷ് സ്വപ്രയത്നം കൊണ്ടു വശമാക്കുകയും ചെയ്തതിനു മേൽ സ്വദേശം വിട്ടു തിരുവനന്തപുരത്തേക്കു പോന്നു് അവിടെ ഒരു ചെറിയ സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു. കുറേക്കാലം കഴിഞ്ഞപ്പോൽ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠാദിഗുണങ്ങൾ കണ്ടു സന്തുഷ്ടരായ അധികാരികൾ അദ്ദേഹത്തെ കോട്ടയത്തു കാര്യക്കാരായി നിയമിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു ജോൺ ബെയിലി 1816 ലും ജോസഫ് ഫെൻ 1818 ലും ചർച്ചുമിഷൺസഭയിലെ പാതിരിമാരായി തിരുവിതാംകൂറിൽ വന്നുചേർന്നു. ബെയിലി പീലിപ്പോസിന്റെ വേദപുസ്തക തർജ്ജമ പരിഷ്ക്കരിക്കുന്നതിലും പഴയ നിയമംകൂടി ഭാഷാന്തരീകരിക്കുന്നതിലും വ്യാപൃതനായി. ആ പ്രയത്നത്തിൽ തന്നെ സഹായിക്കുന്നതിനു മറ്റു ചില ഹൈന്ദവപണ്ഡിതന്മാർക്കു പുറമേ ചാത്തുനായരോടും അപേക്ഷിച്ചു. ചാത്തുനായർക്കു ക്രിസ്തുമതത്തിന്റെനേർക്കു് അസാമാന്യമായ പ്രതിപത്തിയുണ്ടായിരുന്നെന്നുമാത്രമല്ല. അദ്ദേഹം ജോസഫ്ഫെന്നിനെ തന്റെ ഒരാചാര്യനെപ്പോലെ ആരാധിക്കുകയും ചെയ്തുവന്നു. തൽഫലമായി കാര്യക്കാരുദ്യോഗം രാജിവെച്ചു കോഴിക്കോട്ടു പോവുകയും അവിടെച്ചെന്നു ജ്ഞാനസ്നാനമേറ്റു തന്റെ ആചാര്യന്റെ പേർതന്നെ സ്വീകരിച്ചു ജോസഫ് ഫെന്നായിത്തീരുകയും ചെയ്തു. ബ്രിട്ടീഷിന്ത്യയിൽ അദ്ദേഹം ഒരു മുൻസിഫായി ഉയർന്നു് 1010-ആമാണ്ടിടയ്ക്കു കൊച്ചിക്കോട്ടയിൽ ആ പണിയിൽ ഇരിക്കവേ മരിച്ചു.
അജ്ഞാനകുഠാരം എന്ന ഭാഷാഗാനം മാത്രമേ ജോസഫ് ഫെന്നിന്റെ കൃതിയായി കണ്ടിട്ടുള്ളു. ഒന്നിലധികം വൃത്തങ്ങൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന ആ ഗാനം സാമാന്യം ദീർഘമാകുന്നു. ഹിന്ദുമതത്തിലെ പല ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കർക്കശമായ രീതിയിൽ വിമർശിക്കുക എന്നുള്ളതാണു് കവിയുടെ ഉദ്ദേശം. ബാലന്മാർക്കുപോലും തന്റെ കവിത സുഗ്രഹമാകണമെന്നു് അദ്ദേഹത്തിന്നാഗ്രഹമുണ്ടായിരുന്നു.
എന്നു് അദ്ദേഹം പറയുന്നു. കവി ശ്രീകൃഷ്ണനെ അധിക്ഷേപിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലും മറ്റുമാണു്.
അയിത്തത്തെ അവഹേളനം ചെയ്യുന്ന ചില വരികൾ നോക്കുക.
കെട്ടുകല്യാണത്തിന്റെ അർത്ഥശൂന്യതയെ ചുവടേ ചേർക്കുന്ന ഈരടികളിൽ ഉപാലംഭനം ചെയ്തിരിയ്ക്കുന്നു.
നാസ്തികന്മാരായ ക്രിസ്ത്യാനികളെപ്പറ്റിയും അദ്ദേഹത്തിനു് അവജ്ഞയുണ്ടു്.
അങ്ങിങ്ങു തത്വോപദേശവും ഇല്ലാതില്ല.
ഫെന്നിന്റെ കവിതയ്ക്കു ഒഴുക്കും ഫലിതവുമുണ്ടു്. പത്താംശതകത്തിന്റെ അവസാനത്തോടുകൂടിയായിരിയ്ക്കണം പ്രസ്തുത കൃതിയുടെ നിർമ്മിതി.
പത്തനംതിട്ടത്താലൂക്കിൽ ഇലന്തൂർപകുതിയിൽ ചേകോട്ടുകുടുംബത്തിൽ ജനിച്ച ഒരു കവിയായിരുന്നു ചേകോട്ടു് ആശാൻ. ആശാൻ എന്ന സ്ഥാനം പലരേയും സംസ്കൃതവും ജ്യോതിഷവും പഠിപ്പിച്ചതുകൊണ്ടു കിട്ടിയതാണു്. 948-ൽ ജനിച്ചു; 1035-ൽ മരിച്ചു. സ്വാതിതിരുനാൾ മഹാരാജാവു ചില സമ്മാനങ്ങൾ കൊടുത്തതായി അറിവുണ്ടു്. ആശാൻ മുപ്പത്തിനാലുവൃത്തം എന്നു രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് ഒരു കൃതിയും, ഇസ്രായേൽ ഉത്ഭവം അഥവാ യോസേപ്പു് ചരിതം എന്ന തുള്ളൽക്കഥയും രചിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിയ്ക്കാം.
മലങ്കര ക്രിസ്ത്യാനികളുടെ ഇടയിൽ നല്ല പ്രചാരമുള്ള ചില ഗാനങ്ങളുടെ പ്രണേതാവാണു് ചാക്കോമാപ്പിള. ജനനമരണകാലങ്ങൾ അറിവില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി കോതമംഗലമാണെന്നു് ഊഹിക്കപ്പെടുന്നു. (1) മാർ അല്ലേശുപാന (2) അല്ലേശുനാടകം (3) നിഷിദ്ധപർവ്വം എന്നീ മൂന്നു കൃതികളും ചാക്കോമാപ്പിള തന്നെയാണു് രചിച്ചതു്. അവ കൂടാതെ (4) മാർവർഗ്ഗീസു് പാന (5) ശുശരാജാക്കളുടെ പാട്ടു് (6) ചെറിയ തോബിയാസിന്റെ പാട്ടു് എന്നീ കൃതികളും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണെന്നു് അഭിജ്ഞന്മാർ സങ്കല്പിക്കുന്നു. എഴുത്തച്ഛനെ അനുകരിച്ചു കവിപ്രാവിനെക്കൊണ്ടും അരയന്നത്തെക്കൊണ്ടും മറ്റുമാണു് കഥ പറയിക്കുന്നതു്. മാർ അല്ലേശുപാനയിലെ നാലു പാദങ്ങളും നാലു ഭിന്നവൃത്തങ്ങളിൽ രചിച്ചിരിക്കുന്നു. അതിന്റെ പ്രാരംഭത്തിൽ വന്ദനവും മറ്റും ഘടിപ്പിച്ചിട്ടുണ്ടു്. രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
പൗലീനോസു് യൂറോപ്പിൽ ഓസ്ത്രിയരാജ്യത്തു പിനോനിയാ (Pinonia) എന്ന ഗ്രാമത്തിൽ 1748 ഏപ്രിൽ 23-ആനു (കൊ.വ. 923) ജനിച്ചു. ജോൺ ഫിലിപ്പു് വെസ്ഡിൻ (Wesdin) എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേർ. കർമ്മലീത്താ (കർമ്മേലൈൻ) സഭയിലെ അംഗമായതിനു മേലാണു് പൗലീനോ ഡി സൻ ബർത്തോലോമിയോ (Paulino De San Bartolomeo) എന്ന നാമധേയം സ്വീകരിച്ചതു്. ആ പേർ ചുരുക്കി പൗലീനോസു് എന്നും പൗലി (Pauli; Paoli) എന്നും അദ്ദേഹത്തെ പറയാറുണ്ടു്. പൗലീനോസു് പ്രാഗിലേയും (Prague) റോമ്മയിലേയും വിശ്വവിദ്യാലയങ്ങളിൽ പഠിച്ചു. 1777-ൽ വരാപ്പുഴെ വന്നു് അവിടത്തെ കർമ്മലീത്താപ്പള്ളിയിൽ താമസം ആരംഭിച്ചു.
(1) ലെത്തീൻ, (2) ഇത്താലിയൻ, (3) ജർമ്മൻ, (4) ഫ്രഞ്ചു്, (5) ഇംഗ്ലീഷ്, (6) സുറിയാനി, (7) സംസ്കൃതം, (8) മലയാളം, (9) തമിഴു് എന്നീ ഭാഷകളിലും വിശേഷിച്ചു ഹിന്ദുമതഗ്രന്ഥങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ച അദ്ദേഹം പതിമ്മൂന്നു കൊല്ലം വരാപ്പുഴയിൽ കഴിച്ചു കൂട്ടി.
1758–ൽ സിംഹാസനാരൂഢനായ തിരുവിതാംകൂർ രാമവർമ്മ മഹാരാജാവിനു വൈദുഷ്യനിധിയായ അദ്ദേഹത്തിന്റെ പേരിൽ അസാധാരണമായ കാരുണ്യമുണ്ടായിരുന്നു. 1774–ൽ അന്നു മാർപ്പാപ്പയായിരുന്ന ക്ലെമന്റു് പതിന്നാലാമൻ ക്രിസ്ത്യാനികളുടെ നേർക്കു് ആ മഹാരാജാവിനുണ്ടായിരുന്ന വാത്സല്യത്തിനു കൃതജ്ഞത പ്രദർശിപ്പിച്ചുകൊണ്ടു് അയച്ച സന്ദേശം 1780–ൽ പൗലീനോസാണു് പത്മനാഭപുരത്തുകൊണ്ടു ചെന്നു സമർപ്പിച്ചതു്. 962-ൽ നമ്മുടെ പാതിരിക്കു് ഒരു വീരശൃംഖല മഹാരാജാവു സമ്മാനിച്ചു. ഇംഗ്ലീഷുഭാഷയിലെ ശബ്ദവിഭാഗങ്ങൾ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചപ്പോൾ അദ്ദേഹത്തെ തന്റെ ഒരു ഗുരുവായിപ്പോലും അംഗീകരിച്ചു. മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു പാതിരി ഒരു മലയാളം – ഇംഗ്ലീഷ് – പോർത്തുഗീസു് നിഘണ്ടു നിർമ്മിക്കുകയുണ്ടായി. കേരളത്തേയും പ്രത്യേകിച്ചു തിരുവിതാംകൂറിനേയും പരാമർശിക്കുന്ന പല കാര്യങ്ങൾ അദ്ദേഹം ഇൻഡ്യാ യാത്ര (A Voyage to the East Indies) എന്നും പൗരസ്ത്യരായ ഇൻഡ്യയിലെ ക്രിസ്ത്യാനികൾ (India Orientalis Christiana) എന്നുമുള്ള ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തീട്ടുണ്ടു്. അവയിൽ ആദ്യത്തെ ഗ്രന്ഥം ഇംഗ്ലീഷിൽ വിവർത്തനംചെയ്തിട്ടുള്ളതും സുപ്രസിദ്ധവുമാണു്. അതിൽ മലയാളഭാഷാസാഹിത്യത്തെപ്പറ്റി ഒരു രസകരമായ അധ്യായമുണ്ടു്. ആ അധ്യായത്തിൽ അധ്യാത്മരാമായണം കിളിപ്പാട്ടു്, രാമായണം ഇരുപത്തിനാലുവൃത്തം, ശിവപുരാണം കിളിപ്പാട്ടു് എന്നീ കൃതികളിൽനിന്നു് ഓരോ ഭാഗം ഉദ്ധരിച്ചു ചേർത്തിരിക്കുന്നു.
1789-ൽ പാതിരി തിരിയെ യൂറോപ്പിലേയ്ക്കു മടങ്ങി. റോമ്മയിൽ വിദേശമിഷ്യനറിമാരുടെ മതപരിശീലനത്തിനുള്ള കലാലയത്തിൽ പൗരസ്ത്യഭാഷകളുടെ പ്രൊഫസർ എന്ന സ്ഥാനത്തിൽ ആരൂഢനായി. ആ കലാലയത്തിന്റെ കാര്യദർശിയായും അദ്ദേഹത്തെത്തന്നെ അധികാരികൾ നിയമിച്ചു. റോമ്മയിലെ “വോൾസിയൻ അക്കാഡമി” എന്ന പണ്ഡിതപരിഷത്തിലെ ഫെല്ലോസ്ഥാനവും പാരീസ്സിലേയും നേപ്പിൾസിലേയും ‘അക്കാഡമി ഓഫ് സയൻസു്’ എന്ന വിദ്വൽ സമിതിയിലെ മെമ്പർസ്ഥാനവും അവയ്ക്കെല്ലാം മകുടം ചാർത്തുമാറു മാർപ്പാപ്പയിൽനിന്നു വികാരി അപ്പോസ്തോലികു് എന്ന ബഹുമതിയും അദ്ദേഹത്തിനു സിദ്ധിച്ചു. പൗലീനോസു് 1806-ആമാണ്ടു ഫിബ്രവരി 7-ആംനു- (കൊ.വ. 981) പരഗതിയെ പ്രാപിച്ചു.
സതതോത്ഥായായിരുന്ന ഈ പാതിരിക്കു പല ഭാഷകളിലും അവയിലെ സാഹിത്യങ്ങളിലുമുണ്ടായിരുന്ന അന്യാദൃശമായ പാണ്ഡിത്യം ആരെയും വിസ്മയിപ്പിച്ചിരുന്നു. കേരളത്തിൽ വന്നിട്ടുള്ള പാശ്ചാത്യന്മാരായ മിഷ്യനറിമാരിൽ അദ്ദേഹത്തെക്കാൾ വൈദുഷ്യം സമ്പാദിച്ചവർ ആരുംതന്നെയുണ്ടായിട്ടില്ലെന്നു ധൈര്യമായി പറയാം. അദ്ദേഹം ആകെ ഇരുപത്തിനാലു കൃതികൾ രചിച്ചിട്ടുള്ളതായി പറയുന്നു. അവയിൽ പതിനൊന്നു ഗ്രന്ഥങ്ങൾ റോമ്മയിൽ അച്ചടിപ്പിച്ചു. ആ ഗ്രന്ഥങ്ങളുടെ പേരുകൾ താഴെച്ചേർക്കുന്നു. പ്രായേണ ലത്തീൻഭാഷയിലാണു് പൗലീനോസു് തന്റെ കൃതികൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും അവയിൽ സന്ദർഭവശാൽ പല മലയാളവാക്കുകളും ഇടകലർത്തീട്ടുണ്ടു്. മലയാളം ചതുരവടിവിലാണു് ആ വാക്കുകളുടെ അച്ചടി.
(1) അമരകോശം (1798) (2) സിദ്ധരൂപം (1790) (3) ബ്രാഹ്മണമതവിവരണം (Systema Brahmanicum – 1791) (ഇതിൽ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഒരു പടം ചേർത്തിട്ടുണ്ടു്) (4) പ്രോപ്പഗാന്ത എന്ന വേദപ്രചാരണാലയത്തിലെ ഭാരതീയ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the Indian MSS to the Library of the congregation de Propaganda fide – 1792) (5) കർദ്ദിനാൾ ബോർജ്ജിയയുടെ മ്യൂസിയത്തിലുള്ള മലയാളം, ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലെ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the MSS in the Penang, Siamaese, Malayalam and Hindustani Languages – 1793) (6) പൗരസ്ത്യരായ ഇൻഡ്യൻക്രിസ്ത്യാനികൾ (India Orientalis Christiana – 1794) (7) പ്രാചീനഭാരതം (A Treatise on Ancient India – 1795) (8) ഇൻഡ്യായാത്ര (A voyage to the East Indies – 1796) (9) അർണ്ണോസു് പാതിരിയുടെ വകയായുള്ള ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (De Codicibus Indicio Manuscript R. P. Jonnis Hanxlden – 1799) (10) പേർഷ്യൻ, സംസ്കൃതം, ജർമ്മൻ ഈ ഭാഷകൾക്കുള്ള പഴക്കവും പരസ്പരബന്ധവും (A Treatise on the Antiquity and Affinity of Persian, Sanskrit and Geramn Languages – 1799) (11) മലയാളത്തിലെ പഴഞ്ചൊല്ലുകൾ (Adagia Malabarica – 1790) ഇവയാണു് അച്ചടിച്ച പുസ്തകങ്ങൾ. ഇവ കൂടാതെ (12) Viaggio Alle India Orientali—1796 (13) Monumenti Indici del nunsio namano—1799 (14) De Latin Sermonis (15) Bibliotheca Indica (16) Opus Moraleet Manuscripta (17) Commentarium Super quinque Praccipua attributa Dei Contra Politheismum ഇങ്ങനെ വേറെയും അനേകം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ വകയായി ഉണ്ടെന്നു് അഭിജ്ഞന്മാർ പറയുന്നു. ആധുനികരീതിയിലുള്ള ഭാഷാശാസ്ത്രപഠനരീതിയുടെ ഉപജ്ഞാതാക്കന്മാരിൽ പ്രഥമഗണനീയനായി പൗലീനോസിനെ പരിഗണിക്കേണ്ടതാണു്.
ഭാഷയിൽ പാതിരി (1) ത്രേസിയാചരിതം (2) ദേവഷഡ്ഗുണം എന്നീ രണ്ടു പദ്യകൃതികളും (3) കൂദാശപ്പുസ്തകം (4) എട്ടുദിവസത്തെ ധ്യാനം (5) ദിവ്യജ്ഞാനലബ്ധിക്കുള്ള സരണി എന്നീ ഗദ്യകൃതികളും (6) മലയാളവ്യാകരണം (7) അക്ഷരമാലാവിസ്താരം എന്നീ വ്യാകരണഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായി പറയുന്നു. ഇവയിൽ ഒടുവിലത്തെ രണ്ടു ഗ്രന്ഥങ്ങളും കണ്ടുകിട്ടിയിട്ടില്ല. ഗദ്യഗ്രന്ഥങ്ങൾ സംസ്കൃതപ്രധാനങ്ങളാകയാൽ ആരും ഉപയോഗിയ്ക്കാറുമില്ല. ദേവഷഡ്ഗുണം ദൈവത്തിന്റെ ആറു ഗുണങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു ഗാനമാണു്. ത്രേസിയാചരിതം അതിനെക്കാൾ ഒന്നുകൂടി നന്നായിട്ടുണ്ടു്. അതിൽനിന്നു ചില വരികൾ ചുവടേ ചേർക്കുന്നു.
ഈ വരികൾ കൃതിയുടെ ആരംഭത്തിലുള്ളതാകുന്നു. അവസാനത്തിലെ ചില ഈരടികൾകൂടി പകർത്താം.
മലയാളത്തിലെ പഴഞ്ചൊല്ലുകളെപ്പറ്റി ഒരു ഗ്രന്ഥം പാതിരി രചിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചുവല്ലോ. അതിൽ നൂറ്റിൽപ്പരം പഴഞ്ചൊല്ലുകൾ ലത്തീൻപ്പരിഭാഷയോടുകൂടി സമാഹരിച്ചുചേർത്തിട്ടുണ്ടു്. “പഴഞ്ചൊല്ലിൽ പൊളിയുണ്ടെങ്കിൽ പാലും കൈയ്ക്കും” എന്നു് ആദ്യമായി പറയുന്നു. അതിലെ പദ്യമായ ഒരു ഭാഗംകൂടി ഉദ്ധരിക്കാം.
“ഉമാ കാത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ......... ചണ്ഡികാംബികാ” എന്ന അമരസിംഹവചനം ബ്രാഹ്മണമതവിവരണത്തിൽ ചേർത്തിട്ടുണ്ടു്. ചന്ദ്രോദയം സ്നാനപർവം മുതലായി ചില ഭാഷാഗ്രന്ഥങ്ങളിൽനിന്നു് അദ്ദേഹം ഉദാഹരണങ്ങൾ കാണിച്ചിട്ടുണ്ടു്.
എന്നീ വരികൾ സ്നാനപർവത്തിലുള്ളതാണത്രേ. ഈ ഗ്രന്ഥങ്ങൾ ഇക്കാലത്തു് അലഭ്യങ്ങളായിരിക്കുന്നു.
ആകെക്കൂടി നോക്കുമ്പോൾ ഭാഷയുടെ പരമോപകർത്താക്കളിൽ ഒരാളായി പൗലീനോസു് പാതിരി പരിലസിക്കുന്നു. നൂറ്റൻപതു കൊല്ലങ്ങൾക്കുമുമ്പു് മലയാളം എന്നൊരു ഭാഷയും അതിനു മനോജ്ഞമായ ഒരു സാഹിത്യവുമുണ്ടെന്നു യൂറോപ്യന്മാരെ മനസ്സിലാക്കിച്ചതു് അദ്ദേഹമാണല്ലോ.
ആലങ്ങാട്ടുപകുതിയിൽ ആലങ്ങാട്ടു അങ്ങാടിയിൽ കരിയാട്ടിവീട്ടിൽ പൈലി, മറിയം എന്നീ ദമ്പതിമാരുടെ ദ്വിതീയസന്താനമായി 1742 മെയു് 5 – ആംനു – ജനിച്ച ഒരു പുരുഷകേസരിയാണു് യൗസേപ്പു്. ബാല്യത്തിൽത്തന്നെ ആലങ്ങാട്ടു സെമ്മിനാരിയിൽ സുറിയാനി, ലത്തീൻ, പോർത്തുഗീസു് തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു. തദനന്തരം ഉപരിവിദ്യാഭ്യാസത്തിന്നായി 1755-ൽ റോമ്മയിലേക്കു പോയി. അവിടെ പതിനൊന്നു വർഷകാലത്തോളം പഠിച്ചു പല ശാസ്ത്രങ്ങളിൽ അഗാധമായ വിജ്ഞാനം സമ്പാദിച്ചു് 1766 ഏപ്രിൽ 2-ആംനു- പ്രോപ്പഗന്താ സർവകലാശാലയിൽനിന്നു ഡി.ഡി. എന്ന ഉൽകൃഷ്ടബിരുദം നേടി സ്വദേശത്തേക്കു തിരിയെപ്പോരികയും ആലങ്ങാട്ടു സെമ്മിനാരിയിലെ പ്രധാനാധ്യാപകനായി നിയമിക്കപ്പെടുകയുംചെയ്തു. മലങ്കരനസ്രാണിസഭയിൽ പലകാരണങ്ങളെക്കൊണ്ടും വേർതിരിഞ്ഞുപോയ പഴയ കൂറ്റുകാരേയും (Catholic Syrians) പുത്തൻകൂറ്റുകാരേയും (Jacobite Syrians) തമ്മിൽ യോജിപ്പിക്കുന്നതിനുവേണ്ടി ജീവിതാർപ്പണം ചെയ്യുവാൻ ആ പണ്ഡിതവര്യൻ നിശ്ചയിച്ചു. സഭയിലുള്ള അന്തച്ഛിദ്രത്തിനു മാർപ്പാപ്പ മുഖാന്തരവും പോർത്തുഗൽ രാജാവുമുഖാന്തരവും ശമനം വരുത്തിക്കാണുവാനുള്ള അത്യാശയാൽ 1777-ആമാണ്ടു് ഒടുവിൽ വീണ്ടും റോമ്മയിലേക്കു പുറപ്പെടുകയും 1778 ഒക്ടോബർ 14-ആംനു – മദിരാശിയിൽനിന്നു കപ്പൽകയറി 1780 ജനുവരി 3-ആംനു- റോമ്മയിൽ എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഭാപ്രവർത്തനങ്ങളെപ്പറ്റി ഇവിടെ പ്രപഞ്ചനം ചെയ്യേണ്ട ആവശ്യമില്ല. ലിസ്ബണിൽവെച്ചു് 1782 ജൂലായു് 16-ആംനു- അദ്ദേഹം കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1786-മേയു് 1-ആംനു- ഗോവയിൽ തിരിച്ചെത്തി. അവിടെവെച്ചു് ആ കൊല്ലം സെപ്തംബർ 8-ആംനു- (കൊ.വ. 962) 45-ആമത്തെ വയസ്സിൽ യശശ്ശരീരനായി. അദ്ദേഹത്തിനു (1) മലയാളം (2) തമിഴു് (3) കർണ്ണാടകം (4) സംസ്കൃതം (5) സുറിയാനി (6) ലത്തീൻ (7) പോർത്തുഗീസു് (8) ഇത്താലിയൻ (9) ഫ്രഞ്ചു് എന്നീ ഭാഷകൾ സ്വാധീനമായിരുന്നുവെന്നും മലയാളത്തിനുപുറമേ സുറിയാനിയിലും ലത്തീനിലും പോർത്തുഗീസിലും ഉണ്ടായിരുന്ന പാണ്ഡിത്യപ്രകർഷം അദ്ദേഹം രചിച്ചിട്ടുള്ള ചില പ്രബന്ധങ്ങളിൽ നിന്നു അനുമാനിക്കത്തക്കതാണെന്നും അറിവുള്ളവർ പറയുന്നു.
കരിയാട്ടി മെത്രാൻ മലയാളത്തിൽ വേദ തർക്കം എന്ന പേരിൽ ഒരു ഗദ്യഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിലെ വിഷയം കൃസ്തീയസഭയിൽ പല അധികാരികൾ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ഏകാധികാരി പത്രോസും പത്രോസിന്റെ അനുഗാമിയായ മാർപ്പാപ്പയും മാത്രമാണെന്നുമാകുന്നു. ആ ഗ്രന്ഥം അദ്ദേഹം 1768-ൽ ആലങ്ങാട്ടുവച്ചെഴുതി. അതിൽനിന്നു് ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.
“ആദിതൊട്ടു മിശിഹാ വരുവോളം പല തലവന്മാരായിവാണു എങ്കിലും ഒരു കാലത്തിൽ ഒരു കൂട്ടത്തിനു രണ്ടു തലവന്മാരു് ഒരുനാളും വാണിട്ടില്ലെന്നു വിശ്വാസമായിട്ടു് എഴുത്തു പെട്ടിരിക്കുന്നു. ഓരോരോ കാലങ്ങളിൽ ഓരോരോ തലവന്മാരത്രേ ആകുന്നു. ഇതെന്തേ? ഒരു നാട്ടിനു രണ്ടു രാജാവായാൽ തമ്മിൽ പിണങ്ങി രാജിതം ക്ഷയിച്ചുപോകും. എന്നപോലെ ഒരു വീടിനു രണ്ടശ്ചന്മാരായാൽ തങ്ങളിൽ പിണങ്ങി വീടു ക്ഷയിച്ചുപോകും. അതുകൊണ്ടു് ഒരു നാട്ടിനു രണ്ടു രാജാവും ഒരു വീട്ടിനു രണ്ടശ്ചനും ഒരു ശരീരത്തിനും രണ്ടു തലയും ന്യായമാകുന്നില്ല; എന്നപോലെ സകലമാനുഷരേയും രക്ഷിപ്പാനായിട്ടു സകലനാഥൻ മാനുഷനായി പിറന്നാലേ തന്റെ മാർഗ്ഗന്യായം താൻതന്നെ പഠിപ്പിച്ചു സർവ്വനേർവ്വഴി സമ്മതിച്ചു കൂടിയ സർവ്വവിശ്വാസക്കാരാകുന്ന നസ്രാണികളുടെ സഭക്കൂട്ടമാകുന്ന ശുദ്ധമാന കാതോലിക്കാപള്ളിയുടെ മുമ്പിലത്തേത്തലവനും ഇടയനും വികാരിയും അടിസ്ഥാനവും മിശിഹാതമ്പുരാൻതന്നെയായിരുന്നു.”
മീനച്ചൽത്താലൂക്കിൽ രാമപുരം പകുതിയിൽ കടനാട്ടുകരയിൽ പാറേമ്മാക്കിൽവീട്ടിൽ 1736 കന്നി 10-ആനു (കൊ.വ. 912) കുരുവിള, അന്ന ഈ ദമ്പതിമാരുടെ നാലാമത്തെ സന്താനമായി ജനിച്ച മറ്റൊരു കൈരളീസേവകനാണു് തോമ്മാ. മീനച്ചൽ ശങ്കരൻകർത്താവിനോടു മൂന്നുവർഷം സംസ്കൃതവും കാനാട്ടു് അയ്പുകത്താനാരോടും വീണ്ടും മൂന്നുവർഷം സുറിയാനിയും അഭ്യസിച്ചു. പിന്നീടു യഥാവിധി ആലങ്ങാട്ടു സിമ്മനാരിയിൽ ലത്തീനും പോർത്തുഗീസും പഠിച്ചു. 1761-ൽ കത്തനാരായും 1768-ൽ കടനാട്ടു പള്ളിയിലെ വികാരിയായും പണി നോക്കി. അക്കാലത്താണു് കരിയാട്ടി യൗസേപ്പുമല്പാൻ റോമ്മയിൽനിന്നു സ്വദേശത്തെത്തിയതു്. 1778 മുതൽ 1786 വരെ അവർ ഒരുമിച്ചു വിദേശപര്യടനം നടത്തി. യൗസേപ്പുമെത്രാൻ മരിക്കുന്നതിനു മുൻപുതന്നെ നമ്മുടെ കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഗവർണ്ണരാക്കി. അന്നു് ആ രൂപതയുടെ വിസ്തീർണ്ണത തിരുവനന്തപുരംമുതൽ കണ്ണൂർവരെ വ്യാപിച്ചിരുന്നു. ഗവർണ്ണർ അങ്കമാലിയിൽ താമസിച്ചു ഭരണം നടത്തിവരവേ ടിപ്പുസുൽത്താന്റെ ആക്രമണംനിമിത്തം 1790-ൽ അവിടെന്നിന്നു തലസ്ഥാനം വടയാറ്റുപള്ളിയിലേക്കു മാറ്റി. 1798-ൽ വാതരോഗം ആരംഭിക്കുകയാൽ സ്വദേശമായ രാമപുരത്തേക്കുതന്നെ പോരികയും അവിടെവച്ചു് 1799 മാർച്ചു് 20 – ആംനു – (കൊ.വ. 974) പരഗതിയെ പ്രാപിക്കുകയും ചെയ്തു.
തോമ്മാക്കത്തനാർ (1) വർത്തമാനപ്പുസ്തകം (2) ക്രിസ്താനുകരണം എന്നിങ്ങനെ രണ്ടു ഗദ്യഗ്രന്ഥങ്ങൾ ഭാഷയിൽ രചിച്ചിട്ടുണ്ടു്. വർത്തമാനപ്പുസ്തകത്തിനു റോമ്മായാത്രയെന്നും പേർ പറയുന്നു. ഇതിൽ രണ്ടു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാംഭാഗം 1780 കന്നി 1-ആംനു-യാണു് കുറ തീർത്തതു് എന്നു ഗ്രന്ഥകാരൻ അതിലെഴുതിച്ചേർത്തിട്ടുള്ള മുഖവുരയിൽനിന്നു ഗ്രഹിക്കാവുന്നതാണു്. “1773-ആംകാലം മാർപ്ലൊരെൻസിയോസു് അരയപ്പൊല്ലീസു് എന്ന മെത്രാൻ മരിച്ചപ്പോൾ മലങ്കര ഇടവകയിലുണ്ടായിരുന്ന കാര്യം തൊട്ടു നമ്മുടെ വിശേഷം തുടങ്ങുകയും ചെയ്യുന്നു” എന്നു് അദ്ദേഹം ആ മുഖവുരയിൽ വിഷയസൂചന നൽകീട്ടുണ്ടു്. 1785 വരെയുള്ള ചരിത്രം മാത്രമല്ല 1786-ൽ മെത്രാനും ഗ്രന്ഥകാരനും ഗോവയിൽ എത്തുന്നതുവരെയുള്ള ചരിത്രവുംകൂടി അതിൽ ഉൾക്കൊള്ളിച്ചുകാണുന്നു. അതിൽപ്പിന്നീടുള്ള വൃത്താന്തങ്ങളാണു് രണ്ടാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ളതു്. രണ്ടാംഭാഗം 1100-മാണ്ടു പോലും കണ്ടിട്ടുള്ളവരുണ്ടു്; ഇപ്പോൾ എവിടെയാണെന്നു നിശ്ചയമില്ലാതെയിരിക്കുന്നു. ഒന്നാംഭാഗത്തിൽ എഴുപത്തിനാലദ്ധ്യായങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഇടയ്ക്കു ചില പൊടിവുകളുള്ളതുകൊണ്ടു് എൺപതു അധ്യായങ്ങളോളം കണ്ടേക്കാമെന്നു ചിലർ ഊഹിക്കുന്നു. അധ്യായത്തിനുപകരം ‘പദം’ എന്ന സംജ്ഞയാണു് ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നതു്.
തോമ്മാക്കത്തനാരുടെ പ്രസ്തുത കൃതി ഏതു നിലയ്ക്കു നോക്കിയാലും കൈരളിയ്ക്കു ഒരു കനകാഭരണമെന്നുതന്നെ പറയേണ്ടതാണു്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജ്യഗ്രാഹ്യവിവേചനാസാമർത്ഥ്യം, വിവരണവൈദഗ്ദ്ധ്യം മുതലായ സിദ്ധികൾക്കു എവിടെയും ഉദാഹരണങ്ങൾ കാണാം. സംസ്കൃതപ്രധാനമായ ഒരു ശൈലിയല്ല അദ്ദേഹത്തിന്നുള്ളതു്; പ്രത്യുത അന്നത്തെ സർക്കാരെഴുത്തുകുത്തുകളിലും മറ്റും പ്രചുരപ്രചാരമായിരുന്ന ഒരുതരം ഭാഷാരീതിയാണു്. യാത്രാവിവരണത്തിനു് ഏറ്റവും യോജിച്ച ഒരു രീതിതന്നെയാണു് അതു് എന്നുള്ളതിനു് സംശയമില്ല. ക്രിസ്ത്യാനികളുടെ ആവശ്യത്തെ പ്രായേണ മുൻനിറുത്തി രചിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തിൽ അവരുടെയിടയിൽ മാത്രം നടപ്പുള്ള വാക്കുകൾ അങ്ങിങ്ങു കാണാമെങ്കിലും അവയ്ക്കും സന്നിവേശവിശേഷംകൊണ്ടു് ഒരുവക സൗഭാഗ്യമാണു് ലഭിച്ചിരിക്കന്നതു്. ആകെക്കൂടി ഭാഷയിലെ ആകർഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനുപുറമെ, അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി അന്യത്ര അസുലഭമായ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം എന്ന നിലയിലും വർത്തമാനപ്പുസ്തകം നമ്മുടെ സമഗ്രമായ ശ്ലാഘയെ അർഹിക്കുന്നു. ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിച്ചു് എന്റെ ആശയം വിശദീകരിക്കാം.
“തൃപ്പാപ്പൂസ്വരൂപമെന്ന മഹാരജാവു് ഉടേതമ്പുരാൻ തനിക്കു് അനുവദിച്ച മുഷ്കരത്വത്താലയും വലിമയാലയും മലങ്കരെ ഒക്കെയും പിടിച്ചതിന്റെ ശേഷം തന്റെ മുഷ്കരത്വത്തിൽ കീൾ ആക്കുന്ന നാടുകളിൽ തന്റെ പടപ്പുരുഷാരമൊക്കെയ്ക്കും ആകമാനമായ വലിയ യജമാനനും ഭരിക്കുന്നവനുമായി എവുസ്താക്കിയോ ബെനദിക്കോസ്ലണുവേ എന്ന പേരുകേട്ട ഒരു പ്രാൻസുകാരൻ ആയിരുന്നു. എന്നാൽ ഈ പ്രാൻസുകാരൻ പടത്തായം നല്ലവണ്ണം അറിഞ്ഞിരുന്നു. പടയ്ക്കു വളരെ പരിജ്ഞാനം ഉണ്ടായിരിക്കുകയും ചെയ്തതുകൊണ്ടു രാജവിന്റെ പടപ്പുരുഷാരത്തെ നല്ലക്രമത്തുംവഴി ഭരിച്ചു മറ്റു മലങ്കരെയുള്ള രാജാക്കളിൽ പലരുടേയും നാടു പിടിച്ചടക്കി രാജാവിന്റെ നാടു വളർമ്മിച്ചതിനെ [5] ക്കൊണ്ടു തന്റെ പ്രയത്നവും വിശ്വാസവും രാജാവു കണ്ടു സമ്മതിച്ചു തന്റെ നാടൊക്കെയും മേലും മുഷ്കരത്വവും യജമാനസ്ഥാനവും തന്റെ രാജിത [6] ത്വത്തിന്റെ നാമത്തിൽ വേണാട്ടുകപ്പിത്താനെന്നുള്ള പേരും തനിക്കു കൊടുത്തതുമല്ലാതെ തനിക്കും തന്നോടുകൂടെ രാജാവിനും ചിറ്റാഴ്മ [7] ചെയ്യുന്ന ഏറോപ്പാക്കാറരു ചിലർക്കും ഇരിപ്പടമായിട്ടു തന്റെ രാജിതത്തിന്റെ തെക്കെ അറുതികളിലുള്ള ഉദയഗിരി എന്ന കോട്ട ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.”
“ജാതിമഹത്വം എന്നൊരു വസ്തു എത്ര വലിയ കാര്യമാകുന്നു എന്നു് ഈ ഉണ്ടായതു വിചാരിച്ചാൽ അറികയുമാം. അതെന്തെന്നാൽ ഞങ്ങൾ പലർ ഉണ്ടാകകൊണ്ടും ശേഷം പാതിരിമാരു് ആ ദിക്കുകളിൽ നടപ്പാൻ മര്യാദയാകുന്ന സന്നാഹം ഒന്നു കൂടാതെയും പാവപ്പെട്ട ജനങ്ങളെപ്പോലെ ചെന്നിട്ടും അവിടെയുള്ള പാതിരി ബഹുമാനിക്കാഞ്ഞതിന്മേൽ ആ ഇടത്തിലുള്ള വിശ്വാസക്കാർക്കു പാരം സങ്കടം തോന്നുകയും ചെയ്തു.
ഇതു എന്തുകൊണ്ടു്? പക്ഷേ മുൻപിൽ ഞങ്ങളുമായിട്ടു് അവർക്കുള്ള കണ്ടറിവുകൊണ്ടോ ഞങ്ങൾ ഏതാനും മനഗുണം അവർക്കു ചെയ്തതുകൊണ്ടോ? ആയതു ഒന്നുകൊണ്ടുമല്ല. പിന്നെയോ നാമെല്ലാവരും ഒരു ജാതി അതായതു് ഇന്ദിയാകാറരു് ആകകൊണ്ടു വർഗ്ഗത്തിന്നടുത്ത ഈ സ്നേഹം അവരുടെ ഹൃദയങ്ങളെ ഇളക്കിയതിനെക്കൊണ്ടത്രേ.”
“തമ്പുരാനെയുള്ള പേടികൂടാതെ ചുക്കാനില്ലാത്ത കപ്പൽ തനിക്കുള്ള വഴിയറിയാതെ കാറ്റൂതുന്ന പുറത്തേക്കു പോകുമാറാകുന്നതുപോലെ”, “ആടുമാടുകൾ തങ്ങളുടെ നല്ല മേച്ചിൽസ്ഥലമാകുന്ന പട്ടാങ്ങയെ ഉപേക്ഷിച്ചു് ഇടത്തൂടാകുന്ന കാട്ടുമലയിൽ പിണങ്ങിപ്പോയി വ്യാഘ്രത്തിനു് ഇരയാകാതെയിരിപ്പാൻ”, “അർദ്ധരാത്രിയിൽ ഒരു കള്ളനെക്കൊണ്ടുപോകുമ്പോലെ ശോഭകേടോടെ”, “കാലം കൈക്കീഴമരാത്തവണ്ണം ചെന്നു കലാശമായിരിക്കുന്ന” എന്നിങ്ങനെയുള്ള ശക്തിമത്തുകളായ വാക്യങ്ങൾ പ്രസ്തുത ഗ്രന്ഥത്തിൽ ധാരാളമുണ്ടു്. ദിഷ്ടതി (ഭയം) വേസ്ത (വ്യവസ്ഥ) ഏറക്കുറയെ, മനസ്സല്ലാമനസോടെ, മുന്നൽ നന്ദി മുതലായ പദങ്ങളുടെ നിഷ്പത്തി ശബ്ദാഗമജ്ഞന്മാരുടെ നിഷ്കൃഷ്ടമായ ചിന്തനത്തെ അർഹിക്കുന്നു.
തോമസു് അക്കെമ്പീസു് (Thomas Akempis) എന്ന പണ്ഡിതൻ ലത്തീൻ ഭാഷയിൽ രചിച്ചിട്ടുള്ള (Imitation of christ) എന്ന സുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണു് ഇതു്. ഒന്നുരണ്ടു വാക്യങ്ങൾ ചുവടേ ചേർക്കുന്നു. “ധനശാസ്ത്രങ്ങൾ പഠിച്ചാലും ഗ്രഹിച്ചാലും ഒരു ഫലവുമുണ്ടോ? പട്ടാങ്ങയ്ക്കു ഒരു വസ്തുവുമറിയാതെ അന്നന്നു ദണ്ഡിച്ചുകഴിയുന്ന ഒരു മൂഢൻ നല്ലൂ, തന്നിടം സൂക്ഷിക്കാതെ കണ്ടു് ആദിത്യന്റെ ഓട്ടം സൂക്ഷിച്ചു ഗ്രഹശാസ്ത്രം പഠിച്ചിരിക്കുന്ന ഒരു ഫീലസുഫ്യക്കാരനെക്കാൾ എന്നു ബോധിച്ചിരിക്കട്ടെ.”
കത്തനാർ ക്രിസ്തുമതസംബന്ധമായി വേറെയും ചില ഗദ്യപ്രബന്ധങ്ങൾ എഴുതീട്ടുണ്ടെൻറിയുന്നു.
ഇത്താലിയക്കാരനായ സ്റ്റീഫൻ 1700-നും 1769-നും ഇടക്കു ജീവിച്ചിരുന്നു. ഇന്ത്യയിൽ വന്നതിനുമേൽ ഹിന്ദുസ്ഥാനി, തെലുങ്ക, മലയാളം എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. മലയാളത്തിൽ അദ്ദേഹം നിർമ്മിച്ചതു് ഒരു നിഘണ്ടുവായിരുന്നു.
ക്ലെമന്റു് പിയാനിയസു് (Clement Peanius) എന്നാണു് പീഡ്മൊണ്ടുകാരനായ പ്രസ്തുത വൈദികന്റെ പൂർണ്ണമായ നാമധേയം. 1714-ൽ അദ്ദേഹം ജനിച്ചു. സ്റ്റീഫനെപ്പോലെ വരാപ്പുഴയിൽ ഉദ്യോഗമായി താമസിച്ച അദ്ദേഹവും മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിച്ചു. അതിനുപുറമെ മലയാളം, സംസ്കൃതം എന്നീ ഭാഷകളിലെ അക്ഷരമാലയെപ്പറ്റി ലത്തീനിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. എന്നാൽ പാതിരിയുടെ സർവപ്രധാനമായ കൃതി സംക്ഷേപവേദാർത്ഥമാണു്. അതിനു ലത്തീൻഭാഷയിൽ Compendiosa Legis Explicatio Omnidus Christianis Scitu Neccessaria എന്നൊരു ദീർഘമായ നാമധേയം നല്കിയിരിക്കുന്നു. അതിലെ ആദ്യത്തെ വാക്കു് രൂപാന്തരപ്പെടുത്തി പ്രസ്തുതപുസ്തകത്തിനു ‘കുമ്പേന്തി’ എന്നും പേർ പ്രചരിക്കുന്നുണ്ടു്. ഈ പുസ്തകങ്ങളെല്ലാം പാതിരി റോമ്മയിൽ സർവമുദ്രാലയത്തിൽ (Polyglot Press) മലയാളമച്ചുകൾ ഉണ്ടാക്കി അവിടെ 1772 (കൊ.വ. 947) -ൽ അച്ചടിപ്പിച്ചു. ക്ലെമന്റും രാമവർമ്മമഹാരാജാവിന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ആ പാതിരി 1782 നവംബർ 9-ആംനു- (958) വരാപ്പുഴ വെച്ചു മരിച്ചു. മലയാളലിപിയിൽ ആദ്യമായി അച്ചടിച്ച പുസ്തകം സംക്ഷേപവേദാർത്ഥമാണു്. 270-ൽച്ചില്വാനം പുറങ്ങളുള്ള ആ പുസ്തകം ചോദ്യോത്തര (ഗുരുശിഷ്യസംവാദ) രൂപത്തിൽ രചിക്കപ്പെട്ടിരിക്കുന്നു. അതു് അനേകം പാഠങ്ങളായും കാണ്ഡങ്ങളായും വിഭജിച്ചുകാണുന്നു. ഒടുവിൽ “തമ്പുരാനടുത്ത ഗുണങ്ങളുടെ പ്രകാരങ്ങ” ളും, “രായിലയും സന്ധിക്കും വ്യാപരിക്കേണ്ടും നിഷ്ട (പ്രാർത്ഥന) പ്രകാരങ്ങ” ളും അടങ്ങീട്ടുണ്ടു്. ചതുരവടിവിൽ ഭങ്ഗിയായി റോമ്മയിൽ അച്ചടിച്ചുള്ള ആ പുസ്തകത്തിന്റെ പ്രതികൾ ഇപ്പോൾ വളരെ അപൂർവ്വമായേ കണ്ടുകിട്ടുന്നുള്ളു. ഈ ലിപികളുടെ മാതൃക കണ്ടാണു് ബെയിലിസായിപ്പു് പിന്നെയും അരശതാബ്ദത്തോളം കാലം കഴിഞ്ഞു കോട്ടയം സി.എം.എസു്. മുദ്രാലയത്തിലേക്കു് അച്ചുകൾ വാർത്തുണ്ടാക്കിയതു്. ബെയിലിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധപ്പെടുത്തിയ പുതിയ നിയമത്തിലെ ഭാഷയെ അപേക്ഷിച്ചു സംക്ഷേപവേദാർത്ഥത്തിലെ ഭാഷയെ നന്നായിട്ടുണ്ടു്. അക്കാലത്തു സർക്കാരെഴുത്തുകൾപോലും നാടോടിഭാഷയിലായിരുന്നു എന്നു് ഓർമ്മിക്കുമ്പോൾ സംക്ഷേപവേദാർത്ഥത്തിലെ ഭാഷാരീതി ശ്ലാഘാവഹമാണെന്നു പറയേണ്ടതുണ്ടു്. ഒരു ഭാഗം പകർത്തുന്നു.
“ഗുരു: — കർത്താവിനെ കുരിശിന്മേൽ തറച്ചുകൊൾവാൻ കല്പിച്ചതാരു്?
ശിഷ്യൻ: — യൂദരാജ്യത്തിലെ അധികാരം ആയ പന്തിയോസപീലാത്തോസെന്ന ഒരു ദേഹം മിശിഹാകർത്താവിന്ന ഒരു കുറ്റമില്ലെന്നു ബോധിച്ചറിഞ്ഞുവെങ്കിലും തന്നെ പിടിച്ച കുരിശിന്മേൽ തൂക്കിക്കൊള്ളണമെന്ന വിധി കല്പിയ്ക്കുകയും ചൈതു.
ഗുരു: — യൂദന്മാരുടെ കൈയിൽനിന്നും പീലാത്തോസിന്റെ വശത്തിൽനിന്നും തന്നെ രക്ഷിപ്പാൻ ഈശോമിശിഹായ്ക്കു നിർവാഹമില്ലാഞ്ഞതോ?
ശിഷ്യൻ: — തന്നെ രക്ഷിപ്പാൻവശമുണ്ടായിരുന്നുവെങ്കിലും നമ്മുടെ രക്ഷയെ പ്രതി താൻ പാടുപ്പട്ട മരിയ്ക്കണമെന്ന അനാതി ആയ തന്റെ ബാവാടെ തിരുമനസ്സാകുന്നുയെന്നറിഞ്ഞിട്ട താൻ മനസ്സാല താൻതന്നെ വഴങ്ങി പാടുപ്പെട്ടു മരിച്ചു; എന്നത്തന്നെയല്ല, പിന്നെയോ എഴുന്നേറ്റു തന്റെ ശത്രുക്കൾക്ക എതൃത്ത തന്നെ പിടിപ്പാനും കെട്ടുവാനും വന്നവർക്ക നല്ല മനസ്സാലെ അനുവാദം കൊടുക്കുകയും ചൈതു.”
അദ്ദേഹം അമ്പഴക്കാട്ടു സന്യാസിമന്ദിരത്തിലെ റെക്ടറായിരുന്നു. ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു അവിടംവിട്ടു ചാക്യാത്തുപള്ളിയിലേയ്ക്കു താമസം മാറ്റി. അദ്ദേഹവും ഒരു ചെറിയ മലയാളവ്യാകരണവും നിഘണ്ടുവും നിർമ്മിച്ചിട്ടുണ്ടു്. 1715 – 1789 ഈ വർഷങ്ങൾക്കിടയിലായിരുന്നു ഫാറോസിന്റെ ജീവിതകാലം.
അദ്ദേഹം (1) ഹിന്ദുവേദാചാരങ്ങൾ, (2) മലയാളം – ലത്തീൻ – പോർത്തുഗീസു് നിഘണ്ടു എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടാമത്തേതു് അപൂർണ്ണമാണു്.
അദ്ദേഹമാണു് അർണ്ണോസു പാതിരിയുടെ നിഘണ്ടു പൂർണ്ണമാക്കിയതു്.
ഇങ്ങനെ പല യൂറോപ്യൻവൈദികന്മാർ ഭാഷയിൽ നിഘണ്ടുക്കൾ നിർമ്മിച്ചു. ഇവയെ മൊത്തത്തിൽ വരാപ്പുഴനിഘണ്ഡുക്കൾ എന്നു പറയുന്നു. ഇവയിൽ ചിലതെല്ലാം ഡോക്ടർ ഗുണ്ഡർട്ടിന്റെ മഹനീയമായ നിഘണ്ഡുനിർമ്മിതിയ്ക്കു അത്യന്തം പ്രയോജകീഭവിച്ചിട്ടുണ്ടു്. ഈ വിദേശീയന്മാർ മലയാള ഭാഷയ്ക്കു് അകാരാദികളും വ്യാകരണങ്ങളും ഇതരഗ്രന്ഥങ്ങളും സമ്മാനിയ്ക്കുന്നതിനു എത്രമാത്രം ക്ലേശങ്ങൾ സഹിച്ചിരിയ്ക്കുന്നു എന്നതു് ഏറെക്കുറെ ഊഹ്യമാണല്ലോ. ഇവർ കൈരളിയ്ക്കു എന്നും പ്രാതഃസ്മരണീയരായ മഹാപുരുഷന്മാർതന്നെ. ഭാരതീയഭാഷകളിൽ മലയാളം തമിഴു് ഇവയെപ്പറ്റി യൂറോപ്യന്മാർക്കു പല ഇതര ഭാഷകളേക്കാൾ മുമ്പുതന്നെ അറിവാൻ ഇട വന്നതു് ഇവരുടെ നിസ്തന്ദ്രമായ പരിശ്രമത്തിന്റെ ഫലമാകുന്നു.
റോബർട്ടു് ഡ്രമ്മൺഡ് (Robert Drummond) എന്ന ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയുടെ വ്യാകരണം എന്നൊരു കൃതി രചിച്ചു 974-ൽ അതു ബോംബെയിലെ കൂറിയർ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതാണു് ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയെപ്പറ്റി ഇദംപ്രഥമമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം. അന്നു് ഇംഗ്ലീഷ് ഈസ്ററിൻഡ്യാക്കമ്പനിക്കു കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ടിരുന്നു. കമ്പനിയിലെ ജോലിക്കാരായ പാശ്ചാത്യരുടെ ആവശ്യത്തെ പുരസ്കരിച്ചാണു് ഡ്രമ്മൺഡ് പ്രസ്തുത പുസ്തകം നിർമ്മിച്ചതു്. അതിലെ ഭാഷ ഇംഗ്ലീഷാണെങ്കിലും ഉദാഹരണങ്ങൾ മലയാളത്തിലുള്ള കൃതികളിൽനിന്നുതന്നെ ഉദ്ധരിച്ചു ചേർത്തിരിയ്ക്കുന്നു. അവ പ്രായേണ ക്ലമന്റിന്റെ സംക്ഷേപവേദാർത്ഥത്തിലുള്ള വാക്യങ്ങളാണു്. മറ്റു വരാപ്പുഴപ്പാതിരിമാരുടെ വ്യാകരണം തുടങ്ങിയ ഭാഷാശാസ്ത്രസംബന്ധികളായ ഗ്രന്ഥങ്ങളോടും അദ്ദേഹത്തിനു കടപ്പാടുണ്ടായിരുന്നു.
“നേരെമ്പോക്കായിട്ടു പടവിദ്യയഭ്യസിപ്പാനൊള്ള പൊസ്തകം” എന്നാണു് ഈ പുസ്തകത്തിന്റെ പൂർണ്ണമായ നാമധേയം. പാശ്ചാത്യരീതിയിലുള്ള യുദ്ധസമ്പ്രദായം മനസ്സിലാക്കിയ ഏതോ ഒരു ഭടനാണു് ഇതു് എഴുതീട്ടുള്ളതു്. കൃസ്ത്യാനിയായിരിയ്ക്കുമെന്നു് എനിയ്ക്കു തോന്നുന്നു. പലവിധത്തിലുള്ള പടങ്ങളും അവിടവിടെ സന്ദർഭോചിതമായി ചേർത്തിട്ടുണ്ടു്. ദീർഘമായ ആ ഗ്രന്ഥം ഇങ്ങനെ ആരംഭിയ്ക്കുന്നു.
“പടനടത്തിപ്പാൻ അഭ്യസിക്കേണ്ടുന്ന വിദ്യകൾ ഇപ്പൊസ്തകം നാലുവീതമായി തിരിച്ചെഴുതുകകൊണ്ടു വായിക്കുന്നവർക്കു് എറെ പ്രിയവും ഉപകാരങ്ങളും ഒണ്ടാം. ശ്രേഷ്ഠതയുള്ള ഒരു പൈതലാൽ പടയാളികൾക്കു വേണ്ടുന്ന വിദ്യകൾ ചിക്ഷയായി അഭ്യസിച്ചു രാജാവിനും രാജ്യത്തിനും ഉപകാരമുള്ളവനായി വരണമെന്നു മനസ്സിൽ വെയ്ക്കകൊണ്ടു് അവന്റെ കാരണവരുടെ അനുവാദത്തോടെ ഗുണദോഷങ്ങൾ പറഞ്ഞു് അവനെ സൂക്ഷിച്ചു കൂട്ടിക്കൊണ്ടുപോവാൻ ഒരു വിചാരിപ്പുകാരുടെ കൂട്ടത്തിൽ ഒരു കോട്ടയും ഒരു പാളയവും ഒരു കോട്ടപിടിപ്പാൻ ഉണ്ടായിരിയ്ക്കുന്ന പാളയത്തിന്റെ പ്രകാരവും കോട്ട അമർത്തുവാൻ ചെയ്തുവരുന്ന വേലകളും അതിന്റെ കണക്കുകളും കാണ്മാനായി പുറപ്പെടുന്നു.
പടയാളികൾ അറിഞ്ഞേ മതിയാവുയെന്നുള്ള പലകൂട്ടം കാര്യങ്ങളും സംസാരത്തുംവഴി ഇപ്പൊസ്തകത്തിലെഴുതീട്ടുണ്ടു്.
വിദ്യകൾ അറിയണമെന്നു മനുഷ്യർക്കു് ഒക്കെയും പിറവിയിലെ ഒരു ആശയുണ്ടു്. എന്നതുകൊണ്ടു ബഹുമാനവും കീർത്തിയും ഉണ്ടാകണമെന്നു് ആഗ്രഹമൊള്ള പുരുഷന്മാർ അവരുടെ തൊഴിൽ നടത്തിപ്പാൻ കൂടിയേ മതിയാവു എന്നുള്ള വിദ്യകൾ ഒക്കെയും അഭ്യസിപ്പാൻ ഉദ്യോഗത്തോടെ ക്ലേശിക്കണം. പ്രത്യേകം പടയാളികൾക്കു പടനടത്തിപ്പാൻ വേണ്ടുന്ന വിദ്യകൾ അഭ്യസിപ്പാൻ ഏറിയൊരുദ്യോഗം വേണം. അവരടെ വിദ്യ അഭ്യാസങ്ങടെ കരയേറ്റത്തിനു തക്കവണ്ണം രാജ്യവും രാജാംഗവും വർദ്ധിയ്ക്കുകയും ചെയ്യുന്നു; അല്ലെങ്കിൽ കുറഞ്ഞുപോകുന്നു.
പടയാളികളെ അഭ്യസിപ്പിപ്പാൻ ഒള്ള കളരികളും മറ്റു പല വിദ്യകൾ അഭ്യസിപ്പിപ്പാൻ ഒണ്ടാകുന്ന കളരികളും ഈ രണ്ടു വക കളരികൊണ്ടു് ഒരുപോലെ രാജാവിനു ഉപകാരങ്ങൾ ഒണ്ടാം. എന്നാൽ പടസംബന്ധിച്ചുള്ള വിദ്യ അഭ്യസിപ്പാൻ കല്പിച്ചൊണ്ടാക്കിയ കളരികൾ പ്രത്യേകം രക്ഷിച്ചു നടത്തിപ്പാൻ സംഗതിയൊണ്ടു്. ഇക്കളരികൾ ഹേതുവായിട്ടു രാജ്യത്തിന്റെ സൗഖ്യവും വർദ്ധനയും ഒണ്ടാകുന്നു. ഇക്കളരികൾ ചേർന്നു് അഭ്യസിപ്പാൻ എല്ലാ പടയാളികൾക്കും സമയം ഒണ്ടാകയില്ലല്ലോ. എന്നാൽ മനുഷ്യരെക്കെടുക്കുന്ന മടി കളഞ്ഞു കളരികളിൽച്ചെന്നു അഭ്യസിപ്പാൻ സമയം ഇല്ലാത്ത പടയാളികൾ അവരടെ ഭവനങ്ങളിൽവച്ചു് ഇപ്പൊസ്തകങ്ങൾ വായിച്ചാൽ പടയ്ക്കു വേണ്ടുന്ന വിദ്യ പഠിയ്ക്കുകയും ആം. ഇതും വണ്ണം ക്ലേശിച്ചു് വായിച്ചു് എഴുതി തന്റെ ഗൃഹത്തിനു പുറത്തു് എറങ്ങാതെ മതിയാകത്തക്ക പടവയ്മ്പന്മാരായി പോയതു പലരു് ഒണ്ടായിട്ടൊണ്ടു്.”
ലോർഡ് വെല്ലസ്ലി ഇൻഡ്യയിൽ ഗവർണ്ണർ ജനറലായിരുന്ന കാലത്തു് 981-ൽ (1806) ഡോക്ടർ ക്ലോഡിയസു് ബുക്കാനൻ എന്ന പാതിരിയെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രവും തൽക്കാലാവസ്ഥയും ഗ്രഹിക്കുന്നതിനായി നിയോഗിക്കുകയും അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും സുദീർഘമായ ഒരു പര്യടനം നടത്തി വേണ്ട വിവരങ്ങൾ സംഗ്രഹിച്ചു ക്രിസ്തീയഗവേഷണം (Christian Researches) എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ വേദപുസ്തകത്തിനു് ഒരു ഭാഷാനുവാദം ഇല്ലാത്തതു സുറിയാനികളുടെയും മറ്റു ക്രിസ്ത്യാനികളുടെയും ഉൽകർഷത്തിനു് ഒരു മുഖ്യമായ പ്രതിബന്ധമാണെന്നു് അദ്ദേഹത്തിനു ബോധ്യമായി. അന്നു തിരുവിതാംകൂറിലും കൊച്ചിയിലും (1800-1810) റസിഡണ്ടായിരുന്ന ജനറൽകോളിൻ മക്കാളെ അദ്ദേഹത്തിന്റെ സ്നേഹിതനായിരുന്നു. റസിഡണ്ടിന്റെ ഒത്താശയോടുകൂടി പുതിയ നിയമം മലയാളത്തിൽ തർജ്ജമ ചെയ്യുവാൻ അദ്ദേഹം വേണ്ട ഏർപ്പാടുചെയ്തു. ആ ജോലി കയ്യേറ്റതു കായംകുളത്തു പിലിപ്പോസു് മല്പാനായിരുന്നു. പിന്നീടാണു് അദ്ദേഹം റമ്പാനായതു്. 1811-ൽ ആ പുസ്തകം ഡോക്ടർ ബുക്കാനൻതന്നെ ബോംബെയിലെ കൂറിയർപ്രസ്സിൽ നിന്നു് അച്ചടിപ്പിച്ചു് അതിന്റെ ഏതാനും പ്രതികൾ അന്നു റസിഡണ്ടായിരുന്ന ജോൺ മൺറോയ്ക്കു് അയച്ചുകൊടുത്തു. പ്രസ്തുതഗ്രന്ഥത്തിന്റെ വിവർത്തനം സുറിയാനി ഭാഷയിൽ നിന്നാണു്. അതിനു ഭാഷാശുദ്ധി പോരായ്കയാൽ പതിനൊന്നാം ശതകത്തിന്റെ ആരംഭത്തിൽ റെവറണ്ടു് ജോൺ ബെയിലി അതു പരിഷ്കരിച്ചു് പ്രസിദ്ധീകരിച്ചു. ആ പരിഷ്കാരത്തെപ്പാറ്റി അന്യത്ര പ്രസ്താവിയ്ക്കും. നാലു സുവിശേഷങ്ങളും അടങ്ങീട്ടുള്ളതാണു് റമ്പാന്റെ തർജ്ജമ. ഒന്നു രണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.
“13 എന്നാൽ ആ കൂട്ടത്തിൽനിന്നു് ഒരുത്തൻ തന്നോടവൻ ഉണർത്തിച്ചു. മല്പാനേ അനന്തരസുഖം എന്റെകൂടെ പവുപ്പാൻ എന്റെ കൂടപ്രപ്പിനോട നീ അരുളിച്ചെയ്കാ. 14 എന്നാൽ യീശോതമ്പുരാൻ അവനോടു താൻ അരുളിച്ചെയ്തു. പുരുഷാ, ഞായകാരനും പവുക്കുന്നവനും ആയി നിങ്ങളുടെമേൽ എന്നെക്കല്പിച്ചത ആരാകുന്നൂ”.
പരസഹായംകൂടാതെ ആ വിവർത്തനം, അതിനു് ആധുനികദൃഷ്ട്യാ എന്തെല്ലാം വൈകല്യങ്ങളുണ്ടെങ്കിലും, നിർവഹിച്ച റമ്പാന്റെ സദുദ്യമം ശ്ലാഘനീയമാണു്. അദ്ദേഹത്തിന്റെ ജീവിതചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. മണങ്ങനഴിയത്തു് എന്ന കുടുംബത്തിലെ ഒരങ്ഗമായിരുന്നു എന്നു മാത്രം വെളിപ്പെടുന്നു.
ഈ ഗ്രന്ഥം മഴമങ്ഗലത്തിന്റെ വ്യവഹാരമാലയുടെ ഭാഷാനുവാദമാകുന്നു. “മനുമുഖ്യസരിൽസമുദ്ഭവൈഃ” എന്ന പ്രഥമശ്ലോകത്തിന്റെ തർജ്ജമ താഴെച്ചേർക്കുന്നു.
“ഈ ഗ്രന്ഥത്തിനു പ്രസിദ്ധി വരുത്തുവാനായിട്ടു ഗ്രന്ഥത്തിന്റെ പേരും പ്രകാരവുംവച്ചു പ്രതിജ്ഞചെയ്യുന്നു. വ്യവഹാരമാല എന്നു ഗ്രന്ഥത്തിനു പേരു്. ഈ മാലയുണ്ടാക്കിയതു് എന്തുകൊണ്ടു് എന്നാൽ മനു യാജ്ഞവല്ക്യൻ മുതലായ ഋഷീശ്വരന്മാരാകുന്ന തടാകങ്ങളിൽനിന്നും ഉൽഭൂതങ്ങളായും സ്വർഗ്ഗാദിപുണ്യലോകപ്രാപ്തിയാകുന്ന ഫലത്തോടുകൂടിയവയായും ഇരിക്കുന്ന, മന്വാദി ഋഷീശ്വരന്മാരുടെ വചനങ്ങളാകുന്ന കുസുമങ്ങളെക്കൊണ്ടു് ആകുന്നു. ഈ മാല രാജാവിനു യോഗ്യമായിട്ടുള്ളതു്.”
മറ്റൊരു ശ്ലോകത്തിന്റെ വിവർത്തനംകൂടി കാണിക്കാം.
മൂലം: “അജാതേഷ്വേവ സസ്യേഷു കുര്യാദാവരൻ മഹൽ.;
ദുഃഖേന ഹി നിവാര്യന്തേ ലബ്ധസ്വാദുരസാ മൃഗാഃ.”
ഭാഷ: “മേലെഴുതിയ നിലങ്ങളിൽ പൈരുകൾ കുരുക്കുന്നതിനു മുൻപിൽത്തന്നെ നിലങ്ങളിൽ പശുക്കൾ ചാടി അഴിക്കാതെ വേലി കെട്ടിക്കൊള്ളണം. വിതകൾ കുരുത്തു മൃഗങ്ങൾ വന്നു ഭക്ഷിച്ചു രസമറിഞ്ഞുപോയാൽ പിന്നെത്തതിൽ മൃഗങ്ങളെ ഓടിപ്പാൻ എത്രയും പ്രയത്നം വേണ്ടിവരുന്നതാകക്കൊണ്ടു മുമ്പിൽത്തന്നെ വേലി കെട്ടിക്കൊള്ളണം.”
ഗ്രന്ഥകാരനെപ്പറ്റിയുള്ള ഗവേഷണത്തിൽ, ഒരു പ്രതീകത്തിൽ താഴെക്കാണുന്ന പങ്ക്തികൾ ഉപയോഗപ്പെടുന്നു.
“മന്വാദിഋഷീശ്വരന്മാരാൽ സംവാദത്തോടുകൂടി നിർമ്മിതമായ പുസ്തകമിദമൃഷികല്പിതം ഗ്രന്ഥം. ഈ എഴുതിയിരിക്കുന്ന ഋഷികൾ എല്ലാവരുംകൂടിയിരുന്നു കല്പിച്ചുണ്ടാക്കിയ ശ്ലോകങ്ങൾ അർത്ഥം കഠിനമാകക്കൊണ്ടു് 84-ആമാണ്ടു് ഒരു ശാസ്ത്രി പട്ടരുടെ പക്കൽ പുസ്തകം കൊടുത്തു ഭാഷയായിട്ടു് അർത്ഥമെഴുതിച്ചു തിരുവനന്തപുരത്തുവച്ചു ശാസ്ത്രികളെ ബഹുമാനിച്ചു വളരെ സമ്മാനവും കൊടുത്തു് അവിടെത്തന്നെ പാർപ്പിക്കയും ചെയ്തു.” ഈ 84-ആമാണ്ടു് 884-ആമാണ്ടല്ല, 984-ആമാണ്ടാണെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. 989-ആമാണ്ടു വ്യവഹാരമാല ഒന്നുകൂടി വിസ്തരിച്ചു തർജ്ജമചെയ്വാൻ പന്തളം സുബ്രഹ്മണ്യശാസ്ത്രികളെയും ചോളദേശം അനന്തരാമശാസ്ത്രികളെയും റാണി ഗൌരി ലക്ഷ്മീബായി നിയമിച്ചതായി പഴയ റിക്കാർഡുകളിൽ കാണുന്നുണ്ടെങ്കിലും റാണിയും സുബ്രഹ്മണ്യശാസ്ത്രികളും 990-ൽ പരഗതിയെ പ്രാപിക്കയാൽ അത്തരത്തിൽ ഒരു പുതിയ ഗദ്യഗ്രന്ഥം ഭാഷയിൽ ആവിർഭവിച്ചിട്ടില്ല.