പുത്രകാമേഷ്ടി പാട്ടിൽ ദശരഥന്റെ ജനനവും രാജ്യഭാരവും ഋശ്യശൃങ്ഗമഹർഷി നടത്തുന്ന പുത്രകാമേഷ്ടിയും ശ്രീരാമന്റെ അവതാരവും മറ്റുമാണു് പ്രതിപാദ്യം. കവിതയ്ക്കു വളരെ ചാതുര്യവും തന്മയത്വവുമുണ്ടു്. അയോധ്യാവർണ്ണന, ദശരഥന്റെ സന്താനകാംക്ഷ മുതലായ ഭാഗങ്ങൾ പ്രത്യേകം രസനിഷ്യന്ദികളാണു്.
ഈ പാട്ടു നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നതിൽ ഒന്നും മൂന്നും പാദങ്ങൾ തരങ്ഗിണിയിലും രണ്ടും നാലും പാദങ്ങൾ ദ്രുതകാകളിയിലും രചിച്ചുകാണുന്നു. ‘പൊഴിൽ, മറയവർ, തിറവിയ’ മുതലായ പഴയ ശബ്ദങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. അന്തരങ്ഗപരിശോധനയിൽ ഈ പാട്ടു് എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ ഒൻപതാംശതകത്തിന്റെ പ്രഥമ പാദത്തിലോ നിർമ്മിച്ചതായി ഗണിക്കേണ്ടിയിരിക്കുന്നു. ദശരഥൻ ബാല്യത്തിൽ അഭ്യസിച്ച കലകളുടെ കൂട്ടത്തിൽ ആട്ടക്കഥയെപ്പറ്റി പറഞ്ഞിരിക്കുന്നതുകൊണ്ടു് ഇതിനു് അത്രപഴക്കം കല്പിക്കുവാൻ പാടുള്ളതല്ലെന്നു ചിലർ വാദിക്കുന്നു. ഈ മിഥ്യാബോധത്തിനു കാരണം തിരുവനന്തപുരത്തു് വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഭാഷാഗ്രന്ഥസൂചി തയ്യാറാക്കിയവർ പ്രസ്തുത ഗ്രന്ഥത്തിലെ ആ ഭാഗം തെറ്റി വായിച്ചതാണു്. വാസ്തവത്തിൽ ആട്ടക്കഥ എന്നൊരു ശബ്ദമേ കവി ആ ഗ്രന്ഥത്തിൽ പ്രയോഗിച്ചിട്ടില്ല. താഴെ ഉദ്ധരിക്കുന്ന വരികൾ നോക്കുക:
ആണ്ടിയാട്ടം, കൂടിയാട്ടം മുതലായി പലവിധത്തിലുള്ള ആട്ടങ്ങൾ പണ്ടു പ്രചരിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ടു കവിയുടെ വിവക്ഷ രാമനാട്ടമാണെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല.
മാതൃക കാണിക്കുവാൻ ഈ പാട്ടിൽനിന്നു കുറെ വരികൾ ഉദ്ധരിക്കാം.
(1) അയോധ്യാവർണ്ണനം:
(2) അപുത്രനായ ദശരഥന്റെ മനോരാജ്യം:
ഒടുവിലത്തെ വരികൾകൂടി ചുവടെ ചേർക്കുന്നു:
തുഞ്ചത്തു ഗുരുനാഥന്റെ കാലത്തിനുശേഷം കിളിപ്പാട്ടു രീതിയിൽ ഗ്രന്ഥങ്ങൾ നിർമ്മിച്ചു യശസ്സു നേടിയ ആദ്യത്തെ കവിപുങ്ഗവൻ കോട്ടയത്തു കേരളവർമ്മത്തമ്പുരാനാകുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമം വീരകേരളവർമ്മാവെന്നാണു് 871-ലെ ഒരു ശാസനത്തിൽ കാണുന്നതു്. തമ്പുരാൻ 820-ആണ്ടിടയ്ക്കു ജനിച്ചിരിക്കണം. 852-ൽ അന്നത്തെ കോലത്തിരിയായ പുതിയ പള്ളിക്കോവിലകത്തു രവിവർമ്മത്തമ്പുരാനും അദ്ദേഹവും തമ്മിൽ തലശ്ശേരി തിരുവങ്ങാട്ടു കോട്ടയിൽവെച്ചു് ഒരു സന്ധി നടന്നതിനു രേഖയുണ്ടു്. പുതുവാതപ്പാട്ടു് (പുതുബാധപ്പാട്ടു്) എന്ന പേരിൽ കേരളവർമ്മത്തമ്പുരാന്റെ ജീവിതചരിത്രത്തെ പരാമർശിച്ചു് ഒരു വില്ലടിച്ചാൻപാട്ടു തിരുവനന്തപുരത്തും അതിനു തെക്കുള്ള പ്രദേശങ്ങളിലും ദുർദ്ദേവതാപ്രീതിക്കെന്നുദ്ദേശിച്ചു പാടിവരുന്നുണ്ടു്. ആ കൃതിയുടെ പ്രണേതാവു് പരപ്പക്കുട്ടിപ്പുലവർ എന്ന ഒരു കവിയുടെ ശിഷ്യനും ഭാഷതെക്കൻ തിരുവിതാംകൂറിൽ ഇന്നും പ്രചരിക്കുന്ന പ്രാകൃതമായ മലയാംതമിഴുമാകുന്നു. തമ്പുരാന്റെ മരണാനന്തരം അധികകാലം കഴിയുന്നതിനുമുൻപു രചിച്ചിട്ടുള്ള ഒരു പാട്ടാണു് അതെന്നു് ഊഹിക്കുവാൻ കഴിയും. തമ്പുരാന്റെ ജീവിത ചരിത്രത്തിൽ അദ്ദേഹത്തെ തിരുവിതാംകൂറിലെ ഇളയരാജാവായി ദത്തെടുക്കുന്നതിനുമുൻപുള്ള ചില സംഭവങ്ങൾ ആ പാട്ടിൽ വിവരിച്ചുകാണുന്നു. അവയെ താഴെ കാണുന്നുവിധത്തിൽ സംഗ്രഹിക്കാം. പുറവഴിനാട്ടിലെ (കോട്ടയം) ഗോദവർമ്മ [1] രാജാവിനു് ഉമാദേവി എന്നൊരു സഹോദരി ഉണ്ടായിരുന്നു. ആ രാജ്ഞി കന്നിമാസം 10-ആം തീയതി കാർത്തിക നക്ഷത്രത്തിൽ കഥാനായകനെ പ്രസവിച്ചു. ആ രാജകുമാരൻ ബാല്യത്തിൽത്തന്നെ ആയുധാഭ്യാസത്തിലും അശ്വാരോഹണത്തിലും വൈദഗ്ദ്ധ്യം സമ്പാദിച്ചു. പോർക്കലി ഭദ്രകാളിയെ ഭജിച്ചു് ആ ദേവിയുടെ തൃക്കയ്യിൽനിന്നു പൊന്നുടവാൾ വാങ്ങി. തന്നെ മാതുലൻ ഇളയരാജാവായി വാഴിക്കുന്നതിനു പ്രതിബന്ധങ്ങളുണ്ടാക്കിയ മന്ത്രിയെ വധിക്കുകയും ആ പാപം തീരുന്നതിനായി മാതാവിന്റെ നിർദ്ദേശമനുസരിച്ചു തീർത്ഥസ്നാനത്തിനു പോകുകയും ചെയ്തു. കന്നിച്ചേവുകക്കാർ എന്നു പേരുള്ള പതിനാറു് അങ്ഗരക്ഷകന്മാരും വിദ്വാനായ ഒരു ദ്രാവിഡ ബ്രാഹ്മണനും “കരുണൻ” അഥവാ കരുണാകരൻ എന്ന ഒരു പിഷാരടിയുമായിരുന്നു ആ യാത്രയിൽ അദ്ദേഹത്തിന്റെ അനുചരന്മാർ. പരദേശത്തു മയ്യത്തുര എന്ന ഒരു മുഹമ്മദീയരാജാവിന്റെ പുത്രിയായ താനാവതി എന്ന യുവതിയെ പാണിഗ്രഹണംചെയ്തു് തന്റെ ശ്വശുരന്റെ ശത്രുക്കളായ ചടക്കൻ എന്ന മറവപ്രഭുവിനേയം മുടുക്കൽ എന്ന തെലുങ്കപ്രഭുവിനേയും തന്റെ വാളിനിരയാക്കി ആ രാജ്യത്തിന്റെ അനന്തരാവകാശിയായി. പാട്ടിൽ തമ്പുരാന്റെ പ്രഭാവത്തെപ്പറ്റി ഒരു ഭടൻ മയ്യത്തുരയെ വർണ്ണിച്ചു കേൾപ്പിക്കുന്നതു താഴെക്കാണുംവിധത്തിലാണു്.
മയ്യത്തുരയുടെ രാജ്യത്തിൽ തദനന്തരം ചില ഭരണപരിഷ്കാരങ്ങൾ ഉൽഘാടനം ചെയ്തപ്പോൾ ശത്രുക്കൾ തമ്പുരാനെ ഗുഢമായി കൊല്ലുന്നതിനു പ്രതിജ്ഞചെയ്യുകയും ഭദ്രകാളി ആ വിവരം സ്വപ്നത്തിൽ ധരിപ്പിച്ചു് അവിടം വിട്ടുപോകണമെന്നു് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. തമ്പുരാൻ കപ്പൽ കയറി തിരിയെ സ്വദേശത്തേയ്ക്കു പോയി അമ്മയെ സന്ദർശിക്കുകയും അവിടുന്നു് അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. താനാവതി പ്രിയവിയോഗത്താൽ ശോകാർത്തയായി ആത്മഹത്യചെയ്തു. തമ്പുരാൻ കോട്ടയത്തെ യൌവരാജ്യത്തിൽ അഭിഷിക്തനായി. എങ്കിലും തീർത്ഥസേവനത്തിലുള്ള ആസക്തി അദ്ദേഹത്തെ വീണ്ടും വിദേശപര്യടനത്തിനു പ്രേരിപ്പിച്ചു. കോഴിക്കോടു്, കൊച്ചി, പറവൂർ, ആലപ്പുഴ, കൊല്ലം, പരവൂർ മുതലായ സ്ഥലങ്ങൾ കടന്നു വർക്കലയിലെ പ്രസിദ്ധ തീർത്ഥസ്നാനഘട്ടത്തിൽ ചെന്നുചേർന്നു. അവിടെ സ്നാനം ചെയ്യുന്ന അവസരത്തിൽ ‘ആണ്ടിരങ്കനണ്ണാവി’ എന്നൊരു ബ്രാഹ്മണൻ അന്നു് ആറ്റിങ്ങൽ മൂപ്പുവാണിരുന്ന അശ്വതിതിരുനാൾ ഉമയമ്മറാണിയെ സന്ദർശിച്ചാൽ അതും ഒരു തീർത്ഥ സ്നാനമാകുമെന്നു് അറിയിക്കുകയാൽ അവിടെപ്പോയി ആ രാജ്ഞിയെക്കണ്ടു.
അതായതു, വേണാട്ടിലെ പടവീടു രക്ഷിക്കുന്നതിനു് ആളില്ലാത്തതിനാൽ അവിടുന്നു ദത്തും തിരുമാടമ്പുംകൊണ്ടു് ആ സാഹായ്യം തനിക്കു ചെയ്തുതരണമെന്നു് ഉമയമ്മറാണി അഭ്യർത്ഥിച്ചു. അങ്ങനെ കോട്ടയത്തു കേരളവർമ്മത്തമ്പുരാൻ വേണാട്ടിലെ ഇളയരാജാവായി. ആ റാണിയുടെ പുത്രനായ രവിവർമ്മത്തമ്പുരാനായിരുന്നു അന്നത്തെ വലിയ തമ്പുരാൻ. എന്നാൽ അദ്ദേഹത്തിനു പതിനാറു വയസ്സു തികയാത്തതിനാൽ റാണിതന്നെ രാജ്യരക്ഷ ചെയ്തുവന്നു. 860-ൽ രവിവർമ്മത്തമ്പുരാൻ മൂപ്പേറ്റുവെങ്കിലും അദ്ദേഹവും ഇളയരാജാവും ഒന്നിച്ചു സമസ്കന്ധന്മാരെന്ന നിലയിലാണു് നാടുവാണതു്. രവിവർമ്മത്തമ്പുരാൻ രാമായണസംഗ്രഹം രചിച്ചതു കേരളവർമ്മ രാജാവിന്റെ സഹവാസം മൂലമായിരിക്കാമെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. “വടക്കു പിറവഴിയായി നാട്ടിൽനിന്നും തീർത്ഥയാത്രയാക വന്ന കേരളവർമ്മരെ ദത്തുടയതാക്കി ഹിരണ്യ സിംഹനല്ലൂർ (ഇരണിയിൽ) ഇളമുറയ്ക്കു നീട്ടുകൊടുത്തു” എന്നു് 861-ലെ ഒരു മതിലകം രേഖയിൽ കാണുന്നു. ആ ദത്തു നടന്നതു് 854-ആണ്ടിടയ്ക്കാണെന്നും ആ രേഖയിൻനിന്നു വിശദമാകുന്നുണ്ടു്. 853-ആണ്ടിടയ്ക്കു “മുകിലൻ” എന്ന പേരിൽ പ്രഖ്യാതനായ ഒരു മുഹമ്മദീയസേനാനി തിരുവിതാംകൂർ കൈകേറി മണക്കാട്ടു പാളയമടിച്ചുകൊണ്ടു രാജ്യത്തിനു പല ശല്യങ്ങളും ഉണ്ടാക്കി. തമ്പുരാൻ ആദ്യമായി ആ ശത്രുവിനെ തിരുവട്ടാറ്റുവച്ചു നടന്ന ഒരു യുദ്ധത്തിൽ നാമാവശേഷനാക്കി. തിരുവനന്തപുരത്തു പുത്തൻകോട്ടയിലുണ്ടായിരുന്ന കൊട്ടാരം പൊളിച്ചു കോട്ടയ്ക്കകത്തു വലിയ കോയിക്കലെന്നും കൊച്ചുകോയിക്കലെന്നും രണ്ടു കോവിലകങ്ങൾ പണിയിച്ചു. അവ ഇന്നും തിരുവിതാംകൂർ രാജ്ഞിമാരുടെ ആവാസഹർമ്മ്യങ്ങളായി പരിലസിക്കുന്നു.
871-ആണ്ടു മകരമാസം 25-ആംനു ഒരു ശാസനംമൂലം അദ്ദേഹം രാജ്യത്തിൽ പുലപ്പേടി എന്നും മണ്ണാർപ്പേടിയെന്നും പറഞ്ഞുവന്ന ഒരു ദുരാചാരം ഉന്മൂലനംചെയ്തു. മകരം 28-ആംനു മുതൽ മേടം 10-ആംനുവരെ പുലയർ മണ്ണാർ എന്നീ ജാതികളിൽപ്പെട്ട പുരുഷന്മാർ, ബ്രാഹ്മണർ നായന്മാർ മുതലായ ജാതികളിൽപ്പെട്ട സ്ത്രീകളെ ഏതു വിധത്തിലെങ്കിലും സ്പർശിച്ചു പോയെങ്കിൽ ആ സ്ത്രീകൾക്കു ജാതിഭ്രംശം കല്പിച്ചുപോന്നിരുന്നു. “പിലപ്പേടി മണ്ണാർപ്പേടി എന്ന വകൈ പെണ്ണുംപിള്ളയ്ക്കു് ഉണ്ടായാൽ പെണ്ണുംപിള്ള കുളിച്ചു കരയേറിക്കൊണ്ടാൽ തോഴ (ദോഷ)മില്ല” എന്നാണു് ആ ശാസനത്തിലെ പ്രധാനവാക്യം.
അനന്തരം ആഭ്യന്തരങ്ങളായ ഉപപ്ലവങ്ങൾ ശമിപ്പിക്കുന്നതിനുവേണ്ടി നായിക്കരാജാവിന്റെ ഒരു സൈന്യത്തെ വരുത്തി കല്ക്കുളത്തുവെച്ചു് അതിനു ഹേതുഭൂതന്മാരായിരുന്ന പ്രമാണികളിൽ ചിലരെ വധിപ്പിക്കുകയും അങ്ങനെ താൻ സ്വതന്ത്രനായപ്പോൾ തന്റെ രക്ഷയ്ക്കു വന്ന ആ വിദേശീയ സേനയേയും തിരിഞ്ഞു പടയിളക്കിച്ചെന്നു നശിപ്പിക്കുകയും ചെയ്തു. പിന്നീടു് പുതുവാതപ്പാട്ടിലെ കഥ തുടരുകയാണെങ്കിൽ “ഇന്ത മന്തിരിമാർകളും നാനുമാകാതെ ഇതത്തിൽ പാരായിന്തപ്പടവീട്ടിൽ” എന്നു നിശ്ചയിച്ചു ചില പുതിയ മന്ത്രിമാരെ നിയമിച്ചു. അതിൽ ക്ഷോഭിച്ചു പഴയ നേതാക്കന്മാരിൽ പതിനാറു പേർ അദ്ദേഹത്തെ എങ്ങനെയെങ്കിലും ഇല്ലായ്മചെയ്യണമെന്നു തീർച്ചപ്പെടുത്തി. തമ്പുരാൻ ഭദ്രകാളിയുടെ സ്വപ്നോപദേശവും റാണിയുടെ പ്രതിഷേധവചനവും വകവെയ്ക്കാതെ ഒരു ദിവസം രാത്രി തന്റെ ഉടവാൾപോലും കൊച്ചുകോയിക്കൽ വച്ചുംവച്ചു് ഒരു തുളുനാടൻ കത്തിമാത്രം എടുത്തുകൊണ്ടു വലിയകോയിക്കൽ കോവിലകത്തിന്റെ ബഹിർദ്ദ്വാരത്തിൽ ചെല്ലവെ അവിടെ ശത്രുക്കൾ, അദ്ദേഹത്തെ വളയുകയും അവരുടെ നായകനായ പണ്ടാരക്കുറുപ്പ് അദ്ദേഹത്തെ വധിയ്ക്കുകയും ചെയ്തു. [2] ഈ സംഭവം നടന്നതു് 871-ആണ്ടു കർക്കടകം 22-ആംനുയാണു്. വിദേശികളും സ്വദേശികളുമായ സകല ചരിത്രകാരന്മാരും തമ്പുരാനെ ശത്രുക്കൾ വധിച്ചതായിത്തന്നെയാണു് പ്രസ്താവിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ശേഷക്രിയ 853-ൽ കോലത്തുനാട്ടുനിന്നു ദത്തെടുത്ത നെടുമങ്ങാട്ടെ ആദിത്യവർമ്മത്തമ്പുരാൻ നിർവഹിച്ചു. ഈ വിവരണത്തിൽ നിന്നു് അദ്ദേഹം അധൃഷ്യനും അകതോഭയനുമായ ഒരു യോദ്ധാവായിരുന്നതിനുപുറമെ ശത്രുക്കളെ അമർച്ചചെയ്യുന്നതിൽ അത്യന്തം നൃശംസനുമായിരുന്നു എന്നു വെളിപ്പെടുന്നുണ്ടു്. ആ മഹാവീരൻ വലിയകോയിയ്ക്കൽ നടയിൽവെച്ചാണു് ഹതനായതെന്നും തന്നിമിത്തമുണ്ടായ ഘോരമായ ബാധോപദ്രവം നീങ്ങുവാൻ രാജകുടുംബത്തിൽനിന്നു പല മാന്ത്രികകർമ്മങ്ങളും ചെയ്യിക്കേണ്ടിവന്നു എന്നും നമുക്കു ധൈര്യമായി വിശ്വസിക്കാം. അതിനു് ഉപോൽബലകങ്ങളായി അനേകം ഐതിഹ്യങ്ങളുമുണ്ടു്. അങ്ങനെ സംഭവബഹുലമായ ആ ജീവിതം അപ്രാപ്തകാലത്തിൽ അവസാനിക്കയും രാജ്യവും സാഹിത്യവും ആധിസമുദ്രത്തിൽ ആമഗ്നമാകുകയും ചെയ്തു.
കേരളവർമ്മത്തമ്പുരാൻ ഉദ്ദേശം 854 മുതൽ 871 വരെ ഉദ്ദേശം 17 കൊല്ലം തിരുവിതാംകൂർ ഇളയരാജാവായിരുന്നു എന്നു നാം ധരിച്ചുവല്ലോ. ഈ കാലഘട്ടത്തിനിടയ്ക്കു് അദ്ദേഹം (1) സുന്ദരകാണ്ഡാവസാനംവരെയുള്ള വാല്മീകി രാമായണം (2) പാതാളരാമായണം (3) ബാണയുദ്ധം (4) വൈരാഗ്യചന്ദ്രോദയം (5) മോക്ഷദായകപ്രകരണം (6) മോക്ഷസിദ്ധിപ്രകരണം (7) ഭീഷ്മോപദേശം എന്നിങ്ങനെ 7 ഭാഷാഗാനങ്ങളും (8) പടസ്തുതി എന്നൊരു ഭാഷാസ്തോത്രവും (9) രാഗമാലിക (10) പത്മനാഭകീർത്തനം എന്നീ പേരുകളിൽ രണ്ടു സംസ്കൃതസ്തോത്രങ്ങളും രചിച്ചതായി അറിവുണ്ടു്. വടക്കൻ കോട്ടയത്തു താമസിച്ചിരുന്ന കാലത്തും അദ്ദേഹം ചില പ്രബന്ധങ്ങൾ നിർമ്മിച്ചിരിക്കണം. അവയെപ്പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. ഭാരതവിലാസത്തിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള കേരളവർമ്മരാമായണത്തിൽ യുദ്ധകാണ്ഡം കൂടി ചേർത്തു് ആ ഭാഗവും അദ്ദേഹം രചിച്ചതായി പ്രസ്താവിച്ചു കാണുന്നു. എങ്കിലും സുന്ദരകാണ്ഡംവരെയുള്ള ഭാഗത്തിലെ ശൈലിയും യുദ്ധകാണ്ഡത്തിലെ ശൈലിയുംകൂടി തട്ടിച്ചുനോക്കിയാൽ യുദ്ധകാണ്ഡം അതിൽ പിന്നീടു പത്താംശതകത്തിലോ മറ്റോ ജീവിച്ചിരുന്ന വേറെ ഏതോ ഒരു കവിയുടെ കൃതിയെന്നേ കവനകലാമർമ്മജ്ഞന്മാർക്കു കൂടുമെന്നു മാത്രമല്ല, അതിന്നു മുമ്പിലത്തെ കാണ്ഡങ്ങളിൽ പ്രയുക്തങ്ങളായ തെക്കൻ പദങ്ങളും ശൈലികളും അതിൽ ഒരിടത്തും കണ്ടെത്താവുന്നതുമല്ല. ആ വഴിക്കു നോക്കുമ്പോൾ സുന്ദരകാണ്ഡാവസാനംവരെ മാത്രമേ തമ്പുരാൻ ആ കൃതി രചിച്ചുള്ളു എന്നു ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ പ്രസ്താവന വിശ്വാസയോഗ്യമായിരിക്കുന്നു. മോക്ഷദായകപ്രകരണം, കഥകളികളുടെ കർത്താവായ കോട്ടയത്തു തമ്പുരാനാണു് നിർമ്മിച്ചതു് എന്നു് അദ്ദേഹം പറഞ്ഞിട്ടുള്ളതു ശരിയല്ലെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്.
വാല്മീകിരാമായണത്തിലുള്ള അധോലിഖിതങ്ങളായ പംക്തികൾ പ്രകൃതത്തിൽ അനുസ്മരണീയങ്ങളാണു്.
ഈ ഭാഗങ്ങളിൽ ഒന്നാമത്തേതിലും മൂന്നാമത്തേതിലും ശ്രീപത്മനാഭനേയും രണ്ടാമത്തേതിൽ കോട്ടയത്തു തമ്പുരാക്കന്മാരുടെ കുലദേവതയായ കൊട്ടിയൂർ ശിവനേയുമാണു് കവി വന്ദിക്കുന്നതു്. ഗ്രന്ഥം ആരംഭിക്കുന്ന കാലത്തു് അദ്ദേഹം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു തൊട്ടു വടക്കുള്ള ശ്രീപാദം കൊട്ടാരത്തിൽ താമസിച്ചിരുന്നതായും “ശ്രീപാദത്തിങ്കൽനിന്നു” എന്ന വചനത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും.
പാതാളരാമായണത്തിൽ “ഇതിവചനമലിവിനൊടു വഞ്ചിഭൂപാലകൻ ചോദിച്ചതുകേട്ടു ചൊല്ലിനാൾ ശാരിക” എന്നു പ്രഥമപാദത്തിലും “വഞ്ചിഭൂപാലകൻ കേരളവർമ്മന്റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകൾ ചൊല്ലിനാൾ പിന്നെയും” എന്നു ചതുർത്ഥ പാദത്തിലും പ്രസ്താവന കാണുന്നു. ബാണയുദ്ധം പ്രഥമപാദത്തിൽ “വഞ്ചിപുരളീശൻ നെഞ്ചിൽ കരുതുന്നു” എന്നും ദ്വിതീയപാദത്തിൽ “പുരളിവഞ്ചിഭൂവരനുടെ നെഞ്ചിലിരുന്നരുളുന്നൊരനന്തശായിയാം തിരുവനന്തനൽപ്പുരമമരുന്ന തിരുവടിതാനും തുണയ്ക്കണം മുദാ” എന്നും കവി പാടുന്നു.
എന്നീ വരികൾ വൈരാഗ്യചന്ദ്രോദയത്തിലുള്ളവയാണു്. “അനന്തതല്പേ പള്ളികൊള്ളുന്നോരനന്തേശനനന്തം ജന്മമെടുത്തീടുന്നു കൃപാനിധി” എന്നു മോക്ഷദായകത്തിലും ഒരു വാക്യം കാണുന്നു. മോക്ഷസിദ്ധി മോക്ഷദായകത്തിന്റെ തുടർച്ചയാണെന്നു മേൽ ഉപപാദിക്കും. ഈ രണ്ടു കൃതികളും വൈരാഗ്യ ചന്ദ്രോദയവും ഏകകർത്തൃകങ്ങളാണെന്നു് അവ ഒന്നിച്ചുവച്ചു വായിച്ചാൽ ഏതു സഹൃദയന്നും സ്പഷ്ടമാകുന്നതാണു്. ഭീഷ്മോപദേശത്തിൽ “പുരളീനായക ഭുജിച്ചതിൻശേഷം” “പുരളീനായക പറകിൽക്കേവലം” “കവികുലമണേ വിഗതശങ്കനായ്” “ഉരത്താനിങ്ങനെ പുരളീനാഥനും” “വഞ്ചീശ” ഇത്യാദി പംക്തികൾ കാണുന്നു. രാഗമാലയിലും പത്മനാഭകീർത്തനത്തിലും യഥാക്രമം “ദീനപാലനവഞ്ചിവീരകേരളവർമ്മഭൂപാലസേവിതപാദേ” എന്നും “ചിന്തയേ കവിവരാഞ്ചിതപുരളീ വഞ്ചിഭൂപതിരഹം സന്തതം ത്വാം” എന്നുള്ള കവിമുദ്രകളുണ്ടു്.
ഈ കൃതിക്കു സാധാരണമായി കേരളവർമ്മരാമായണം എന്നാണു് പേർ പറഞ്ഞുവരുന്നതു്. ആദ്യത്തെ അഞ്ചു കാണ്ഡങ്ങൾ മാത്രമേ കവി ഭാഷാന്തരീകരിച്ചിട്ടുള്ളു എന്നു പറഞ്ഞുകഴിഞ്ഞുവല്ലോ. അതിനു മുൻപു മലയാളത്തിൽ നിരണത്തുരാമപ്പണിക്കർമാത്രമേ വാല്മീകിരാമായണം തർജ്ജമചെയ്തിരുന്നുള്ളു. അതിലെ ഭാഷാരീതി തമ്പുരാന്റെ കാലത്തു് അല്പം ദുരവഗാഹമായി പരിണമിച്ചിരുന്നിരിക്കണം. താൻ മൂലകൃതി ഭാഷയിൽ പരാവർത്തനം ചെയ്തതിന്റെ ഉദ്ദേശം കവി
എന്ന വരികളിൽ വിശദീകരിച്ചിരിക്കുന്നു. ആ പ്രതിജ്ഞ അദ്ദേഹം ആദ്യന്തം അഭങ്ഗുരമായി പരിപാലിച്ചിട്ടുമുണ്ടു്. തമ്പുരാന്റെ ഭാഷ മൂഢന്മാർക്കും തിരിയുമാറു് അത്രമാത്രം ലളിതവും പ്രസന്നവുമാണു്. സംസ്കൃതപ്രത്യയങ്ങൾ പ്രയോഗിക്കുന്നതിനു് അദ്ദേഹത്തിനു വളരെ വൈമുഖ്യമുണ്ടു്. മൂലത്തിലെ വിഷയങ്ങൾ യാതൊന്നും വിടാതെ കവി വാല്മീകിയുടെ കാവ്യതല്ലജത്തെ അക്ലിഷ്ടമനോഹരമായി അദ്വിതീയമായ രസസ്ഫൂർത്തിയോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നു. “ശബ്ദാർത്ഥാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല” എന്നു പറഞ്ഞിട്ടുള്ളതു പരമാർത്ഥംതന്നെ. ദ്വിതീയാക്ഷരപ്രാസഘടനയിൽപ്പോലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിട്ടില്ല. അങ്ങിങ്ങു ചില ഈരടികൾ നടുക്കുവെച്ചുതന്നെ ഒടിഞ്ഞുപോയിട്ടുണ്ടു്. ആ മാതിരിയിലുള്ള സൌന്ദര്യാധായകത്വത്തിന്റെ അവസ്ഥ എങ്ങനെയിരുന്നാലും തമ്പുരാന്റെ രാമായണം അതിന്റെ അകൃത്രിമമായ രാമണീയകംകൊണ്ടു കൈരളിയുടെ മികച്ച കണ്ഠാഭരണങ്ങളിൽ ഒന്നായി പരിലസിക്കുന്നു. ശ്രീരാമഭക്തന്മാരിൽ അഗ്രേസരനായിരുന്ന അദ്ദേഹം ആ അവതാരപുരുഷനെപ്പറ്റി പല രഹസ്യങ്ങളും ഗുരുമുഖത്തിൽനിന്നു ധരിച്ചിരുന്നു എന്നു് ഊഹിക്കുവാൻ
എന്ന വരികൾ പഴുതു നല്കുന്നു. അവയെത്തുടർന്നുള്ള ചില ഈരടികൾ ആ മർമ്മങ്ങളിൽ ഒന്നു കവി എങ്ങനെ ആവിഷ്കരിക്കുന്നു എന്നു നമുക്കു കാണിച്ചുതരുന്നുണ്ടു്.
ചില ഘട്ടങ്ങളിൽ കവി മൂലത്തിലെ ആശയങ്ങളെ സമഞ്ജസമായി വികസിപ്പിക്കുന്നുണ്ടു്. സുന്ദരകാണ്ഡത്തിൽ ദഗ്ദ്ധഭവനരായ രാക്ഷസന്മാരുടെ സ്ഥിതി മഹർഷി
എന്നിങ്ങനെ പരിമിതങ്ങളായ വാക്കുകളൊക്കൊണ്ടേ പ്രദർശിപ്പിക്കുന്നുള്ളു. തമ്പുരാൻ ആ ഭാഗം എങ്ങനെ തജ്ജമ ചെയ്തിരിക്കുന്നു എന്നു നോക്കുക.
എന്നും മറ്റും ഏറ്റവും ദീർഘമായ രൂപത്തിലാണു് അദ്ദേഹത്തിന്റെ പ്രപഞ്ചനം. ഇതുപോലെ വേറേയും പല ദൃഷ്ടാന്തങ്ങൾ കാണിക്കാവുന്നതാണു്. രാമനില്ലാത്ത അയോധ്യ പാദുകാധാരിയായ ഭരതൻ എങ്ങനെ കണ്ടു എന്നു വാല്മീകി “വിഡാലോലൂകചരിതാം” എന്നു തുടങ്ങുന്ന അത്യുജ്ജ്വലങ്ങളായ ചില ശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ ഭാഷാനുവാദത്തിൽ ഒരു ഭാഗം അടിയിൽ ചേർത്തു തമ്പുരാന്റെ കവന രീതി സ്പഷ്ടമാക്കാം.
ബാലകാണ്ഡത്തിൽ “ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിവിലാസവും” എന്നു തുടങ്ങുന്ന സ്ത്രീഗർഹണവും, കിഷ്കിന്ധാകാണ്ഡത്തിൽ “പച്ചളിപ്പിച്ചു പത്തുദിക്കുമൊക്കെ” എന്നു തുടങ്ങുന്ന ശരൽക്കാലവർണ്ണനവും “പങ്കജമലർകാണുമ്പോഴെന്നുടെ” എന്നു തുടങ്ങുന്ന ശ്രീരാമവിരഹ വർണ്ണനവും, സുന്ദരകാണ്ഡത്തിൽ “ഹാരമങ്ങൊരുത്തിക്കു ദൂരത്തു ചിതറിയും ചാരുവാം തിലകമങ്ങൊരുത്തിക്കഴിഞ്ഞിട്ടും” എന്നു തുടങ്ങുന്ന രാവണാവരോധനിദ്രയും മറ്റും കവി അത്യന്തം തന്മയത്വത്തോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നു. ബാലകാണ്ഡവും സുന്ദരകാണ്ഡവും കേകയിലും, ആരണ്യകാണ്ഡവും യുദ്ധകാണ്ഡവും കാകളിയിലും, അയോധ്യാകാണ്ഡം അന്നനടയിലും, കിഷ്കിന്ധാകാണ്ഡം ദ്രുതകാകളിയിലുമാണു് രചിച്ചിരിക്കുന്നതു്. കൊട്ടാരക്കരത്തമ്പുരാൻ തന്റെ ആട്ടക്കഥകളിൽ മൂന്നാമത്തേതായ വിച്ഛിന്നാഭിഷേകത്തിന്റെ ആരംഭത്തിലെന്നപോലെ കോട്ടയത്തു കേരള വർമ്മത്തമ്പുരാൻ തന്റെ കിളിപ്പാട്ടിന്റെ മൂന്നാമത്തെ ഭാഗമായ ആരണ്യകാണ്ഡത്തിന്റെ ആരംഭത്തിലും സംസ്കൃതമയമായ ഒരു ശ്രീരാമസ്ത്രോത്രം ഘടിപ്പിച്ചിട്ടുണ്ടു്. ആ സ്ത്രോത്രം അത്യധികം ഹൃദയാകർഷകമാകയാൽ അതുകൂട്ടി പകർത്തിക്കൊണ്ടു മുന്നോട്ടേയ്ക്കു കടക്കാം.
തമ്പുരാന്റെ കൃതികളിൽ രചനാഗുണംകൊണ്ടു പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു രാമായണം തന്നെ. വൈരാഗ്യ ചന്ദ്രോദയം, മോക്ഷദായകം, മോക്ഷസിദ്ധി, ഭീഷ്മോപദേശം, പാതാളരാമായണം എന്നിവ രണ്ടാം കിടയിലും ബാണയുദ്ധം മൂന്നാംകിടയിലും നില്ക്കുന്നു.
പാതാളരാമായണത്തിലെ ഇതിവൃത്തം പ്രസിദ്ധമാണല്ലോ. രാമരാവണയുദ്ധത്തിൽ രാവണനെ സഹായിക്കുന്നതിനായി അധോഭുവനവാസിയായ പതാളരാവണൻ വിഭീഷണന്റെ വേഷത്തിൽ ഹനൂമാന്റെ ലാംഗുലപ്രാകാരത്തെ അതിലംഘിച്ചു് ഉറങ്ങിക്കിടന്നിരുന്ന രാമലക്ഷ്മണന്മാരെ അപഹരിച്ചു കൊണ്ടു പോകുന്നു. ഹനൂമാൻ നൂതനരാവണന്റെ വാസസ്ഥാനം സുഗ്രീവനിൽനിന്നു ഗ്രഹിച്ചു് ആ രാക്ഷസരാജാവിനെ ജയിക്കുവാനുള്ള ഉപായവും മനസ്സിലാക്കി അവിടേയ്ക്കു പോകുന്നു. ആ സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തിനു ദ്വാരപാലകനായ മത്സ്യവല്ലഭനെ ജയിക്കേണ്ടിവരുന്നു. ആ യുവാവു ഹനൂമാന്റെ പുത്രനാണു്. രണ്ടു പേരും ആളറിയാതെ അന്യോന്യം അതിഘോരമായി യുദ്ധം ചെയ്യുന്നു. ഒടുവിൽ പരമാർത്ഥം മനസ്സിലാക്കി മത്സ്യവല്ലഭൻ പിതാവിനെ ഗുഹയിലേയ്ക്കു കടക്കുവാൻ അനുവദിക്കുന്നു. അകത്തു ചെന്നപ്പോൾ ഒരു വൃദ്ധ ഒരു കുടവും കൈയിൽ വച്ചുകൊണ്ടു വിലപിക്കുന്നതു കണ്ടു ഹനൂമാൻ അതിന്റെ കാരണമെന്തെന്നു ചോദിക്കുകയും തന്റെ മകനെയും വേറേ എവിടെനിന്നോ കൊണ്ടുവന്നിട്ടുള്ള രണ്ടു യുവാക്കന്മാരെയും പാതാളരാവണൻ പുത്രോൽപത്തിക്കുവേണ്ടി അന്നു കുരുതികൊടുക്കുവാൻ നിശ്ചയിച്ചിരിക്കുകയാൽ അതിനു ശുദ്ധജലം കൊണ്ടുചെന്നു കൊടുക്കുവാനാണു് താൻ പോകുന്നതെന്നു് ആ സ്ത്രീ മറുപടി പറയുകയും ചെയ്യുന്നു. ഹനൂമാൻ ആ ദുഷ്ടനെക്കൊന്നു് അവളുടെ പുത്രനെ അവിടത്തെ രാജാവായി അഭിഷേകം ചെയ്യാമെന്നു പ്രതിജ്ഞചെയ്തു്, ആ കുടത്തിൽ ഒരു തവളയുടെ രൂപത്തിൽ അകത്തേക്കു പോകുന്നു. അന്തഃപുരത്തിൽ അതിസുന്ദരമായ ഒരു വാനരപ്പൈതലിന്റെ രൂപംപൂണ്ടു മാരുതി രാമലക്ഷ്മണന്മാരുടെ മുമ്പിൽ സാകൂതമായി ചാടിക്കളിക്കുകയും രാക്ഷസരാജാവിന്റെ ഭാര്യയായ സരമയുടെ പ്രീതിക്കു പാത്രീഭവിക്കുകയും ചെയ്യുന്നു. അപ്പോൾ പാതാളരാവണൻ ആ കുരങ്ങിനെ കടന്നുപിടിക്കുവാൻ ഒരുങ്ങുകയും ആ തക്കം നോക്കി ഹനൂമാൻ തന്റെ ശത്രുവിനെ വാൽകൊണ്ടു ചുറ്റി യുദ്ധത്തിൽ വധിച്ചു രാമലക്ഷ്മണന്മാരെ വീണ്ടുകൊണ്ടു തിരിയെപ്പോകയും ചെയ്യുന്നു. ഇതാണു് ആ ഇതിവൃത്തം. പതാളരാമായണം കിളിപ്പാട്ടു് കവി നാലു പാദങ്ങളായി രചിച്ചിരിക്കുന്നു. ഒന്നാമത്തെ പാദം കളകാഞ്ചിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു് അന്നനടയിലും നാലാമത്തേതു കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഹനൂമാനും മത്സ്യവല്ലഭനുമായുള്ള യുദ്ധത്തിൽനിന്നു ചില ഈരടികൾ ചുവടേ പകർത്തുന്നു. മത്സ്യവല്ലഭനെ മാത്സ്യനെന്നാണു് കവി വ്യപദേശിച്ചിരിക്കുന്നതു്.
ഈ കിളിപ്പാട്ടിലെ ഒടുവിലത്തെ ചില വരികൾ കിട്ടീട്ടില്ല. കവിതയ്ക്കു ഗുണം കുറവാണെന്നു സൂചിപ്പിച്ചുവല്ലോ. ആകെ രണ്ടു പാദങ്ങളേ ഉള്ളു. ഒന്നാം പാദം കളകാഞ്ചിയിലും രണ്ടാംപാദം അന്നനടയിലും വിരചിതമായിരിക്കുന്നു. വിദഗ്ദ്ധന്മാർക്കുപോലും വിഷമമായ കളകാഞ്ചികൊണ്ടു പെരുമാറുവാൻ കവിയ്ക്കുള്ള അപ്രഗത്ഭതയ്ക്കു കാരണം അപരിചയമായിരിക്കാം.
എന്ന വരികളിലാണു് കിട്ടിയ മാതൃക അവസാനിക്കുന്നതു്. പ്രസ്തുത കൃതി ഇങ്ങനെ ഉപക്രമിക്കുന്നു.
മേൽവിവരിച്ച ഗാനങ്ങൾ മൂന്നും കിളിയാണു് ഗാനം ചെയ്യുന്നതെങ്കിൽ, വൈരാഗ്യചന്ദ്രോദയവും ഭീഷ്മോപദേശവും പാടുന്നതു ഹംസമാണു്. ഇതിഹാസപുരാണങ്ങൾ കിളിയെക്കൊണ്ടും വേദാന്തശാസ്ത്രം ഹംസത്തെക്കൊണ്ടും ആഖ്യാനംചെയ്യിക്കുന്നു എന്നു പറയുവാൻ തരമില്ലാത്തവിധത്തിൽ വേദാന്തപരങ്ങളായ മോക്ഷദായകം, മോക്ഷസിദ്ധി ഈ കൃതികളും കവി കിളിയെക്കൊണ്ടുതന്നെ പാടിക്കുന്നതായും കാണുന്നു. അർത്ഥപുത്രകളത്രാദികളായ തുച്ഛവസ്തുക്കളിൽ ഭ്രമിച്ചു മായയിൽ മോഹിച്ചു സംസാരത്തിൽ മുഴുകി കർത്തവ്യബോധമില്ലാതെ കഴിഞ്ഞുകൂടുന്ന ജനങ്ങൾക്കു സുകൃതദുഷ്കൃതങ്ങളുടെ ഫലം, പ്രപഞ്ചത്തിന്റെ രഹസ്യം, ജനനമരണങ്ങളുടെ നിദാനം, ഭഗവൽഭക്തിയുടെ മാഹാത്മ്യം, ചാതുവർണ്ണ്യത്തിന്റേയും മറ്റും ധർമ്മങ്ങൾ ഇത്യാദിവിഷയങ്ങൾ ലളിതമായ ഭാഷയിൽ, ആകർഷകമായ രീതിയിൽ ഉപദേശിക്കുക എന്നുള്ള കൃത്യമാണു് തമ്പുരാൻ വൈരാഗ്യചന്ദ്രോദയംകൊണ്ടു സാധിക്കുന്നതു്. നിർവേദം ആഥവാ വൈരാഗ്യം ശാന്തരസത്തിന്റെ സ്ഥായിഭാവമാകയാൽ ഗ്രന്ഥത്തിന്റെ നാമധേയം അന്വർത്ഥമാകുന്നു.
എന്നിങ്ങനെ പാട്ടു് ആരംഭിക്കുന്നു. കിളിയോടെന്നപോലെ ആലസ്യമുണ്ടെങ്കിൽ കുളിച്ചുപാലും പഴവും ഭുജിക്കാമെന്നു കവി ഹംസത്തോടു പറയുമ്പോൾ ആ പക്ഷി,
എന്നിങ്ങനെ സമുചിതമായി പ്രത്യുത്തരം നല്കുന്നു. തമ്പുരാന്റെ വേദാന്തപരങ്ങളായ നാലു കൃതികളിലും പ്രഷ്ടാവു തമ്പുരാനും ഉപദേശം നല്കുന്നതു ഹംസവും കിളിയുമാണെങ്കിലും മുമുക്ഷുക്കൾക്കു തമ്പുരാൻതന്നെയാണു് ഉപദേഷ്ടാവായി നിലകൊള്ളുന്നതു് എന്നുള്ള പരമാർത്ഥം ആത്മകഥാകഥനാത്മകവും കൂടിയായ മേലുദ്ധരിച്ച ഭാഗത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പരന്തപനും സമരശൂരനുമായിരുന്ന അവിടുന്നു ഭക്തനും വിരക്തനുമായാണു് ഈ കൃതികളിൽ അനുവാചകന്മാർക്കു പ്രത്യക്ഷീഭവിക്കുന്നതു്;
എന്നു തുടങ്ങിയ ശ്രീപത്മനാഭന്റെ കേശാദിപാദവർണ്ണന ഏറ്റവും ചേതോഹരമായിരിക്കുന്നു. രാജധർമ്മത്തേയും മറ്റും പറ്റി വിസ്തരിക്കുന്ന ഭാഗങ്ങൾ മനോധർമ്മപ്രകാശനത്തിനു മകുടോദാഹരണങ്ങളാകുന്നു. മാതൃക കാണിക്കുവാൻ രാജഭോഗത്തിന്റെ ഭംഗുരതയെപ്പറ്റിയുള്ള പ്രപഞ്ചനത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിക്കാം.
ഒടുവിൽനരകത്തെ വർണ്ണിച്ചതിനുമേൽ
തന്റെ ഉപദേശത്തിന്റെ സാരസംക്ഷേപം തമ്പുരാനെ ഒന്നുകൂടി ഗ്രഹിപ്പിച്ചു “രാജഹംസവുമപ്പോൾ സത്വരം ദേവലോകം പുക്കിതു ശുഭം ശുഭം” എന്നിങ്ങനെ ഗ്രന്ഥം പരിസമാപ്തിയെ പ്രാപിക്കുന്നു. ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ വൈരാഗ്യചന്ദ്രോദയത്തിന്റെ സാരസ്യം പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അതു് ആമൂലാഗ്രം അനന്യചിന്തയോടുകൂടി വായിച്ചു് അനുസന്ധാനം ചെയ്യേണ്ടതാണു്.
അദ്വൈതവേദാന്തപ്രതിപാദകങ്ങളായ രണ്ടു ഗാനങ്ങളാണു് മോക്ഷദായകപ്രകരണവും മോക്ഷസിദ്ധിപ്രകരണവും. മോക്ഷസിദ്ധിയുടെ ആരംഭത്തിൽ കാകളീവൃത്തത്തിലെഴുതിയ ചില ഈരടികൾ കാണുന്നുണ്ടെങ്കിലും അതും അതിനപ്പുറം മോക്ഷദായകത്തെപ്പോലെ കേകാവൃത്തത്തിൽത്തന്നെയാണു് വിരചിതമായിരിക്കുന്നതു്.
എന്നു മോക്ഷദായകത്തിന്റെ അവസാനത്തിലും,
എന്നു മോക്ഷസിദ്ധിയുടെ ആരംഭത്തിലും കാണുന്നതുകൊണ്ടു് മോക്ഷസിദ്ധി മോക്ഷദായകത്തിനുമേൽ തമ്പുരാൻ രചിച്ചതാണെന്നു് ഊഹിക്കാം. തെക്കൻവാക്കുകൾ രണ്ടു കൃതികളിലുമുണ്ടു്. മോക്ഷദായകത്തിലെ “മണിയം മാറ്റീടുക” എന്ന ശൈലി തെക്കൻതിരുവിതാം കൂറുമായി പരിചയമുള്ള ഒരു കവിക്കല്ലാതെ പ്രയോഗിക്കുവാൻ സാധ്യമല്ല. “എന്റെയെന്നതും നിന്റെയെന്നതുമവനുടെ തമ്പിയെന്നതുമണ്ണനെന്നതും ദ്വൈതഭ്രമം” എന്ന ഈരടി മോക്ഷസിദ്ധിയിലുള്ളതാണു്. ഈ രണ്ടു കൃതികളിലേയും വൈരാഗ്യചന്ദ്രോദയത്തിലേയും കവനശൈലി അഭിന്നമാണെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൃഷ്ണമിശ്രയതിയുടെ പ്രബോധചന്ദ്രോദയനാടകത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചാണു് കവി മോക്ഷദായകം നിർമ്മിച്ചിരിക്കുന്നതു്. ഈ പാട്ടിലെ പ്രതിപാദ്യം ഇങ്ങനെ സംഗ്രഹിക്കാം. കർമ്മാകുന്ന കടല്ക്കരയിൽ ദേഹമെന്ന ദ്വീപിൽ മാനസസരസിജം എന്നൊരു രാജധാനിയുണ്ടു്. അതു ചർമ്മാദികളായ ഏഴു കോട്ടകളാൽ ആവൃതമാണു്. അന്നപ്രാണാദികളായ പഞ്ചകോശങ്ങൾ അതിൽ സ്ഥിതിചെയ്യുന്നു. ഇഡതുടങ്ങിയ മൂന്നു ജയസ്തംഭങ്ങളും സത്ത്വം തുടങ്ങിയ മൂന്നു പാശങ്ങളും അതിലുണ്ടു്. മൂലാധാരം മുതലായി പന്ത്രണ്ടു നിലകളുള്ള അവിടത്തെ കൊട്ടാരത്തിൽ മാനസരാജാവു രാഗദ്വേഷാദികളായ ദുർമ്മന്ത്രിമാരോടും ഭക്തിശ്രദ്ധാദികളായ സന്മന്ത്രിമാരോടുംകൂടി പൂർവ്വപുണ്യമാകുന്ന ദേശികനോടും പ്രവൃത്തിനിവൃത്തിസംജ്ഞകളായ രണ്ടു പത്നിമാരോടുംകൂടി പ്രജാപരിപാലനം ചെയ്യുന്നു. ശ്രോത്രാദികളായ ഇന്ദ്രിയങ്ങളത്രേ പ്രജകൾ. രാജാവിന്റെ പിതാമഹനു് അസംഗനെന്നും മാതാവിനു മഹാമായയെന്നും പിതാവിനു് ആത്മാവെന്നുമാണു് പേർ. മഹാമേഹം, രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മദം, മാത്സര്യം, ഈർഷ്യ, ഡംഭം, അഹങ്കാരം മുതലായവ പ്രവൃത്തിയുടേയും വിവേകം, വിരക്തത്വം, സന്തോഷം, സത്യബുദ്ധി, സമബുദ്ധി, ഭക്തി, ശ്രദ്ധ മുതലായവ നിവൃത്തിയുടേയും സന്താനങ്ങളാകുന്നു. അവയിൽ മഹാമോഹവും വിവേകവും യുവരാജാക്കന്മാരാണു്. വിവേകത്തിനു സൈന്യം അഷ്ടാംഗയോഗവും, സേനാപതി ഭക്തിയും, ബ്രഹ്മപദം കാശിയുമാകുന്നു. വിവേകത്തിന്റെ ദൂതൻ ശ്രദ്ധയും മഹാമോഹത്തിന്റെ സേനാപതി അഹങ്കാരവുമാണു്. “നരയൻ, വെള്ളെഴുത്തൻ, കുരയൻ, ദന്തഹീനൻ, ജരയൻ മുൻപായുള്ള ശത്രുരാജാക്കന്മാരാൽ” കോട്ടകൾ തകർക്കപ്പെട്ടതുനിമിത്തം മാനസരാജൻ വിഷണ്ണനായിത്തീരവേ അവിടെ പൂർവ്വപുണ്യം വന്നു് അദ്ദേഹത്തിനു സദുപദേശം നല്കുന്നു. നിവൃത്തിപുത്രന്മാരായ വിവേകാദികൾക്കു പൈതൃകസ്വത്തായുള്ള നർമ്മദ, ഗോകർണ്ണം തുടങ്ങിയ പുണ്യസ്ഥാനങ്ങൾ പ്രവൃത്തിപുത്രന്മാർ കയ്യടക്കുകയാൽ ഇരുകൂട്ടരും തമ്മിൽ ഒരു ഭയങ്കരമായ യുദ്ധമുണ്ടാകുകയും അതിൽ നിവൃത്തി പുത്രന്മാർ പ്രവൃത്തിപുത്രന്മാരെ വധിക്കുകയും ചെയ്യുന്നു. ആ വർത്തമാനം കേട്ടു ചാർവ്വാകൻ, കാപാലികൻ, ദിഗംബരൻ മുതലായവർ സൈന്യസമേതം നിവൃത്തിപുത്രന്മാരോടു് എതിർക്കുകയും ആ വിമതസ്ഥന്മാരെ അവർ തോല്പിച്ചതിനെത്തുടർന്നു നിവൃത്തി പ്രവൃത്തിയെ നാമാവശേഷയാക്കുകയും ചെയ്യുന്നു. കാപാലികൻ ചോളദേശീയനാണു്. തമ്പുരാൻ നാടകത്തിൽ നിന്നു തന്റെ കഥയ്ക്കു സന്ദർഭോചിതമായി പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. ഏതാനും ചില ഈരടികൾ ഉദ്ധരിച്ചു കവിതാരീതി പ്രദർശിപ്പിക്കാം.
ഗഹനങ്ങളായ അനേകം വേദാന്തതത്ത്വങ്ങളെ മന്ദന്മാർക്കുപോലും സുഗ്രഹമാകത്തക്ക വിധത്തിൽ ഉദാഹരണങ്ങൾകൊണ്ടു മനോഹരങ്ങളാക്കി കവി ഈ ഗാനത്തിൽ പ്രദർശിപ്പിക്കുന്നു. “തത്ത്വമസി” മഹാവാക്യത്തിന്റെ അർത്ഥവും മറ്റും ഇതിലെ പ്രതിപാദ്യത്തിൽ ഉൾപ്പെടുന്നു. കവി ശാരികയോടു്
എന്നു് അഭ്യർത്ഥിക്കുകയും അതു കേട്ടു ശാരിക
എന്ന പീഠികയോടു കൂടി തത്ത്വോപദേശത്തിനു് ഒരുമ്പെടുകയും ചെയ്യുന്നു. മോക്ഷദായകത്തിലെയും ഈ ഗ്രന്ഥത്തിലെയും വിഷയങ്ങൾക്കു ചില ഘട്ടങ്ങളിൽ സാമ്യം കാണുന്നുണ്ടെന്നുള്ളതു താഴെ ഉദ്ധരിക്കുന്ന ഈരടികളിൽനിന്നു ഗ്രഹിക്കാവുന്നതാണു്.
വേറെ ചില വരികൾകൂടി പകർത്തിക്കാണിക്കാം.
ഒടുവിൽ കിളി “ഇന്നിവ പാട്ടാക്കുവാൻ യോഗ്യമല്ലെന്നാകിലും മന്ദന്മാർക്കറിവാനായ്പറഞ്ഞോരപരാധം പൊറുക്ക മഹത്തുക്കൾ പൊറുത്തീടുക” എന്നു പറഞ്ഞുകൊണ്ടു് അവിടം വിട്ടു പോകുന്നു.
ഈ കൃതിക്കു കർമ്മവിപാകമെന്നും പേരുണ്ടു്. അധർമ്മമൂലകങ്ങളായ പ്രവൃത്തികളുടെ പരിണാമമാണെന്നാണു് കർമ്മവിപാകപദത്തിന്റെ അർത്ഥം. പരലോകത്തിൽ നരകാദിഭോഗവും ഇഹലോകത്തിൽ രോഗാദിഭോഗവുമാണു് അത്തരത്തിലുള്ള പാപകർമ്മങ്ങളുടെ ഫലം. എന്നാൽ മിക്ക പാപങ്ങൾക്കും പരിഹാരമുണ്ടു്. പര്യാപ്തമായ പ്രായശ്ചിത്തം കൊണ്ടു് അവയ്ക്കു നിവൃത്തി നേടുവാൻ ആർക്കും സാധിക്കും. ഈ വിഷയത്തെപ്പറ്റി ഗാരുഡപുരാണത്തിൽ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. കർമ്മവിപാകത്തെ വിഷയീകരിച്ചു സംസ്കൃതത്തിൽ അതു കൂടാതെയും പല ഗ്രന്ഥങ്ങളുണ്ടു്. തമ്പുരാൻ പ്രത്യേകം ഒരു മൂലഗ്രന്ഥത്തെ ആസ്പദമാക്കിയല്ല പ്രസ്തുതകൃതി രചിച്ചിട്ടുള്ളതു്. ഗാരുഡപുരാണത്തിനു പുറമേ വായുപുരാണം, പാത്മപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നീ പുരാണങ്ങളേയും മനു, വൃദ്ധഗൗതമൻ, ഗൗതമൻ ശൗനകൻ, ബൃഹസ്പതി മുതലായ മഹർഷിമാരുടെ സ്മൃതികളേയും അദ്ദേഹം ആശ്രയിച്ചിട്ടുണ്ടു്. അന്നനടയല്ലാതെ മറ്റൊരു വൃത്തവും പ്രയോഗിച്ചിട്ടില്ല; ഗ്രന്ഥം സാമാന്യം ദീർഘമാണെങ്കിലും പാദവിഭാഗവുമില്ല. ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ ധർമ്മപുത്രർക്കു് ഉപദേശിക്കുന്ന കർമ്മവിപാകപ്രായശ്ചിത്തങ്ങൾ മാനസസരസ്സിൽനിന്നു വരുന്ന ഒരു രാജഹംസം തമ്പുരാനു് ഉപദേശിക്കുന്നതായാണു് ഉപാഖ്യാനം. മഹാഭാരതത്തിൽ ഭീഷ്മോപദേശം അടങ്ങീട്ടുള്ള ശാന്തിപർവ്വത്തിലും ആനുശാസനികപർവത്തിലും രാജധർമ്മം, മോക്ഷധർമ്മം മുതലായവയെപ്പറ്റിയല്ലാതെ കർമ്മവിപാകത്തെപ്പറ്റി കൂലങ്കഷമായി പ്രതിപാദിച്ചുകാണുന്നില്ല. ഈ ഹംസപ്പാട്ടിൽനിന്നു തമ്പുരാന്റെ വേദാന്തജ്ഞാനത്തിനുപുറമേ ജ്യോതിഷത്തിലും വൈദ്യത്തിലുമുള്ള അവഗാഹവും പ്രത്യക്ഷീഭവിക്കുന്നു. ആത്മാനാത്മവിവേകം, ജാതിയുടെ ദ്വാസപ്തതിസംഖ്യാകമായ വിഭാഗം, സൃഷ്ടിക്രമം, പാപങ്ങളും അവയ്ക്കു വിധിച്ചിട്ടുള്ള നരകഫലങ്ങളും, ഓരോ രോഗത്തിനുള്ള പ്രായശ്ചിത്തങ്ങൾ, സ്വർഗ്ഗസുഖം ഇങ്ങനെ പല ഗഹനങ്ങളായ വിഷയങ്ങളേയും സൂക്ഷ്മദർശിയായ കവി പതിവുപോലെ സരളമായ ശൈലിയിൽ ഈ ഗ്രന്ഥത്തിലും പ്രപഞ്ചനം ചെയ്യുന്നു. ഭീഷ്മോപദേശം താഴെക്കാണുന്ന വിധത്തിലാണു് ആരംഭിക്കുന്നതു്.
അവസാനത്തിൽ രാജഹംസം യഥാവിധി അനുഗ്രഹിച്ചു മാനസസരസ്സിലേയ്ക്കു പറന്നുപേകുന്നു.
എന്നു പ്രസ്താവിച്ചുകൊണ്ടു വിഷയം മഹാഭാരതാന്തർഗ്ഗതമാകയാൽ ഒരു ചെറിയ ശ്രീകൃഷ്ണസ്തുതിയോടുകൂടി കവി ഗ്രന്ഥം സമാപിപ്പിക്കുന്നു. മനുഷ്യന്റെ ഏകജാതിത്വത്തെ അദ്ദേഹം അടിയിൽ ചേർക്കുന്ന ഈരടികളിൽ ഉജ്ജ്വലമായി ഉപപാദിക്കുന്നു.
ഈ കൃതികൾക്കു പുറമേ മൂന്നു സ്തോത്രങ്ങളെക്കുറിച്ചുകൂടി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ മുകിലനുമായുള്ള യുദ്ധത്തിനുമുൻപു തമ്പുരാൻ തിരുവട്ടാറു് ആദികേശവസ്വാമിയെ തൊഴുതു വിജയപ്രാർത്ഥന ചെയ്യുവാൻ പോയ അവസരത്തിൽ ഉണ്ടാക്കിച്ചൊല്ലിയതാണു് പടസ്തുതി. അ മുതൽ അഃ വരെയുള്ള സ്വരങ്ങളിൽ ഋ, ഋൗ, ഌ, ൡ, അം എന്നിവയൊഴിച്ചു ബാക്കിയുള്ള അക്ഷരങ്ങൾകൊണ്ടു തുടങ്ങുന്ന പതിമ്മൂന്നു കണ്ണികൾ (എ. ഒ. ഇവയടക്കം) ഈ സ്തുതിയിൽ ഉൾപ്പെടുന്നു. പതിന്നാലാമത്തെ കണ്ണിമാത്രം പകാരത്തിൽ ആരംഭിക്കുന്നു. എല്ലാ കണ്ണികളും അവസാനിക്കുന്നതു്, “കേശിമഥന! നാഥ! തൊഴുന്നേൻ” എന്നാണു്. മൂന്നു കണ്ണികൾ താഴെ ചേർക്കുന്നു.
ഈ സ്തുതിയും, വിവിധരാഗങ്ങളുടെ സംജ്ഞകൾ ഉൾക്കൊള്ളിച്ചു് “കലയേ ഗാംബോധിരസനാലയേ ത്വാം” എന്നാരംഭിക്കുന്ന കാത്യായനീസ്തോത്രപരമായ രാഗമാലയും, “ധ്യായേമാനിശം ശ്രീപദ്മനാഭം” എന്നു തുടങ്ങുന്ന പദ്മനാഭകീർത്തനവും ഞാൻ വിജ്ഞാനദീപിക മൂന്നാം ഭാഗത്തിൽ അവയുടെ സമഗ്രരൂപത്തിൽ പ്രകാശനം ചെയ്തിട്ടുണ്ടു്.
കേരളവർമ്മത്തമ്പുരാന്റെ കവിതയുടെ വൈശിഷ്ട്യവും വൈകല്യവും അനുവാചകന്മാർക്കു് ഇപ്പോൾ മനസ്സിലായിരിക്കും. ഭാഷാകവിതയെ സംസ്കൃതത്തിന്റെ പിടിയിൽ നിന്നു വിടുർത്തുവാൻ അക്ഷീണപരിശ്രമം ചെയ്തിട്ടുള്ള പ്രാക്തന കവികളുടെ മധ്യത്തിൽ അദ്ദേഹത്തിനു കല്പിക്കേണ്ട സ്ഥാനം അപശ്ചിമമാണു്. എഴുത്തച്ഛന്റെ മഹാഭാരതത്തിലെ ഭാഷാ ശൈലിയാണു് അദ്ദേഹം അനുസരിച്ചിരിക്കുന്നതു്. തന്റെ ശക്തിക്കു് അനുസരണമായി തമ്പുരാൻ ആ ഗുരുനാഥന്റെ വിനീതശിഷ്യനായും വിദൂരാനുയായിയായും നിലകൊള്ളുന്നു. സംസ്കൃതഗ്രന്ഥങ്ങളെ ഭാഷയിൽ വിവർത്തനം ചെയ്യുന്നതിനും സംക്ഷേപിക്കുന്നതിനും അദ്ദേഹത്തിന് അത്ഭുതാവഹമായ വൈഭവമുണ്ടു്. സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ, വേദാന്താദിശാസ്ത്രങ്ങൾ ഇവയിൽ അദ്ദേഹത്തിനുള്ള നിഷ്ണാതതയും അസാധാരണമാണു്. തർക്കവ്യാകരണങ്ങൾ അദ്ദേഹം അഭ്യസിച്ചിരുന്നതായി തോന്നുന്നു. തമ്പുരാന്റെ കൃതികളിൽ പ്രായേണ കാണുന്ന പ്രധാനവൈകല്യം രചനാവിഷയത്തിലുള്ള അഭംഗിയാണു്. അപരിചയവും അശ്രദ്ധയും സമയ ദൗർലഭ്യവുമായിരുന്നിരിക്കണം അതിന്റെ മുഖ്യകാരണങ്ങൾ. ഞാൻ മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ കേവലം പത്തുപതിനേഴു കൊല്ലങ്ങൾക്കിടയിൽ വേണാട്ടിലെ ബാഹ്യവും ആഭ്യന്തരവുമായ കലഹങ്ങൾക്കു ശാന്തിവരുത്തുന്നതിലും ആ രാജ്യത്തിൽ പല ഭരണപരിഷ്കാരപദ്ധതികൾ ഉൽഘാടനം ചെയ്യുന്നതിലും അനുനിമിഷം വ്യാപൃതനായിരുന്ന ആ മഹാത്മാവിന്റെ സാഹിത്യസേവനം അതിനുണ്ടായിരുന്ന പ്രതിബന്ധശതങ്ങളെ അനുസ്മരിച്ചാൽ അത്യന്തം മഹനീയമാണെന്നു ഭാവുകന്മാർക്കു പറഞ്ഞറിയിക്കാതെതന്നെ ബോധ്യമാകുന്നതാണു്.
പണ്ടു ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ചു കേരളത്തിൽ മിക്ക സ്ഥലങ്ങളിലും നായന്മാർ ഓണപ്പട അല്ലെങ്കിൽ ഓണത്തല്ല് എന്നൊരു വിനോദസമരം ആഘോഷിക്കുക പതിവുണ്ടായിരുന്നു. അതു് ആയോധനവൃത്തികൊണ്ടു ജീവിക്കേണ്ട അവരുടെ വീര്യശൗര്യപരാക്രമങ്ങൾ അഭംഗുരമായി പരിപാലിക്കുന്നതിനുവേണ്ട പെരുമാക്കന്മാരുടെ കാലത്തോ അതിനുമുമ്പുതന്നെയോ ഏർപ്പെടുത്തപ്പെട്ട ഒരാചാരമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ക്രി. പി. 1519-ൽ ഡൈയോഗോലോപ്പസ്ഡെസെക്വീറാ എന്ന പോർത്തുഗീസ് ഗവർണ്ണർ തന്റെ അഞ്ഞൂറു് അനുചരന്മാരോടുകൂടി കൊച്ചിയിലേയും കോഴിക്കോട്ടേയും ഓരോ പ്രഭുക്കന്മാർ തമ്മിൽ അത്തരത്തിൽ നടന്ന ഒരു പട സന്ദർശിച്ചതിനു രേഖയുണ്ടു്. അന്നു് ഇരുവശത്തും നാലായിരം ഭടന്മാർവീതം ആ പടയിൽ സംബന്ധിച്ചിരുന്നു. കായംകുളത്തുവച്ചു താൻ ഒരോണപ്പട കണ്ടതായി കാന്റർ വിഷ്ഷർ എന്ന ലന്തക്കാരൻ 1720-ആണ്ടിടയ്ക്കു പ്രസ്താവിച്ചു കാണുന്നു. 941-ആമാണ്ടു ചിങ്ങം 17-ആംനു-യും 943-ആമാണ്ടു ചിങ്ങം 25-ആംനു-യും 946-ആമാണ്ടു ചിങ്ങമാസം 22-ആംനു-യും തിരുവനന്തപുരത്തുള്ള നായന്മാർ ചേരിതിരിഞ്ഞു്. “ഓണപ്പട എയ്തവകയ്ക്കു” ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നു് ഇരുകൂട്ടർക്കും പണക്കിഴി സമ്മാനിച്ചതിനും പ്രമാണമുണ്ടു്. ആ പടയിൽ മുറിഞ്ഞവർ ഓരോരുത്തരും പതിനഞ്ചു പണംവീതം പ്രത്യേകമായി കെട്ടിവാങ്ങി. പട നടന്നതു് അവിട്ടംനാളിലായിരുന്നു. ഹര്യക്ഷ മാസസമരോത്സവത്തിൽ തിരുവോണത്തിൻനാൾ ഉച്ചയ്ക്കുമേൽ ഒന്നും അവിട്ടത്തിൻനാൾ പുലർച്ചയ്ക്കു മറ്റൊന്നും അങ്ങനെ രണ്ടു പോരുകൾ നടന്നതായി വർണ്ണിച്ചിരിക്കുന്നു. ആ കാലത്തെ ആചാരമായിരിക്കാം അതു്. സാക്ഷാൽ സമരംതന്നെ ഒരു വിനോദമായി കരുതിയിരുന്ന നായന്മാരുടെ വിഷയത്തിൽ അതിനെ ഒരു വിനോദസമരം എന്നു പറയുന്നതിൽ തെറ്റില്ലെങ്കിലും വാസ്തവത്തിൽ ഓരോ ഓണപ്പടയിലും അനേകം ഭടന്മാർ ഹതരും ക്ഷതരുമായിത്തീരാറുണ്ടായിരുന്നു. കർക്കടകമാസത്തിലെ കളരിപ്പയറ്റു കഴിഞ്ഞാൽ ഉടൻതന്നെ തങ്ങളുടെ അഭ്യാസവൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുവാൻ ഓണപ്പട ഒരു ഉത്തമാവസരമായിരുന്നതുനിമിത്തം ഭടന്മാർ അതിനെ സന്തോഷപൂർവ്വം സ്വാഗതംചെയ്കയും നാടുവാഴികൾ തങ്ങളുടെ സാന്നിധ്യത്താലും സംഭാവനയാലും പ്രോത്സാഹിപ്പിക്കയും ചെയ്തിരുന്നു. സുറിയാനി ക്രിസ്ത്യാനികളും ആ രണലീലയിൽ പങ്കെടുത്തിരുന്നതായി കാണുന്നു. അതു പാടില്ലെന്നു ഉദിയംപേരൂർ സൂനഹദോസിൽവച്ചു് അർച്ച് ബിഷപ്പ് മെനസസ്സ് 1599-ൽ വിധിച്ചു. ബ്രിട്ടീഷുകാർ കേരളത്തിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു പഴയ രീതിയിലുള്ള സൈനികഘടന നശിപ്പിക്കുന്നതുവരെ ഓണപ്പട നിലനിന്നുവന്നിരുന്നതിനു ലക്ഷ്യങ്ങളുണ്ടു്. വേറെയും കായംകുളത്തു രാജാക്കന്മാർ ചിങ്ങമാസത്തിലെ ഓണംകഴിഞ്ഞു വരുന്ന മകംനാളിൽ മകപ്പട എന്ന പേരിലും, തെക്കിൻകൂർ രാജാക്കന്മാർ കോട്ടയത്തു പാക്കിൽക്ഷേത്രസന്നിധിയിൽ കന്നിമാസത്തിൽ വിദ്യാരംഭം കഴിഞ്ഞു് ഒരു ദിവസം പാക്കിൽപ്പട എന്ന പേരിലും ഓരോ നർമ്മയുദ്ധം തുടങ്ങിവന്നു. മിഥുനം 1-ഉം 2-ഉം തീയതികളിൽ ഓച്ചിറപ്പട ഏർപ്പാടുചെയ്തു വന്നതും കായംകുളത്തു രാജാക്കന്മാർതന്നെ.
ഹര്യക്ഷമാസസമരോത്സവത്തിനു ഗ്രന്ഥകാരൻ കണ്ടിയൂർമറ്റം പടപ്പാട്ടെന്നാണു് പേർ കൊടുത്തിരിക്കുന്നതു്. മാവേലിക്കരത്താലൂക്കിൽ കണ്ടിയൂർ മറ്റം എന്നീ രണ്ടു കരകളിലെ നായന്മാർ അവരുടെ സാഹായ്യത്തിനു മറ്റു കരകളിൽനിന്നു വന്നുചേർന്ന അനുചരന്മാരോടുകൂടി ആഘോഷിച്ച ഓണപ്പടയാകകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്.
എന്നു ഗ്രന്ഥാവസാനത്തിൽ കാണുന്ന പ്രസ്താവനയിൽനിന്നു കവി ചെപ്പുകാടെന്ന സ്ഥലത്തെ മടപതിമാരുടെ (പണ്ടാരങ്ങളുടെ) കൂട്ടത്തിൽപ്പെട്ട തിരുനീലകണ്ഠനാണെന്നു വെളിപ്പെടുന്നു. ചെപ്പുകാടു് എവിടെയാണെന്നറിയുന്നില്ല. കവിതയിൽ “ആർകലി, എണ്ടിശ, കോതില്ലാ (കുറ്റമില്ലാത്ത), കോതി മുടിത്ത കുഴൽ, മുല്ലനകയാർകൾ (മുല്ലപ്പൂവൊത്ത പുഞ്ചിരിതൂകുന്ന യുവതികൾ), പുരവി (കുതിര), മറ്റത്തു വാഴ്(വാഴുന്ന) വീരൻ, തങ്കൾ (തങ്ങൾ); നീണിലം (നീണ്ട നിലം), ഇയക്ഷർ (യക്ഷർ)” മുതലായി പ്രാചീനങ്ങളായ ഒട്ടുവളരെ പദങ്ങളും ശൈലികളും കാണ്മാനുണ്ടെങ്കിലും അവ സൂചിപ്പിക്കുന്ന ഭാഷാ വൈചിത്ര്യത്തിനുള്ള കാരണം മടപതിജാതിയിൽപ്പെട്ട പ്രണേതാവിനു ദ്രാവിഡഭാഷയിലുള്ള പരിചയാധിക്യമാണെന്നു് എനിക്കു തോന്നുന്നു. “തണ്ടമിഴ് ചേരും പുതിയ കാവുള്ളോരും” എന്നു് അദ്ദേഹം ഒരു സ്ഥലത്തു പറയുന്നു. മാവേലിക്കരയ്ക്കു സമീപം പുതിയകാവെന്ന സ്ഥലത്തുള്ളവർ മനോഹരമായ (തണ്‍=മനോഹരമായ) തമിഴ് സംസാരിക്കുന്നവരാണത്രേ. അതിനടുത്തായിരുന്നിരിക്കുമോ മാതൃഭാഷ തമിഴായ അദ്ദേഹത്തിന്റെ ചെപ്പുകാടു്? ഒടുവിൽ പടയിൽ മരിച്ച നായരുടെ ഭാര്യമാരും മക്കളും വിലപിക്കുന്നതായി പറയുന്നതിൽനിന്നു് അദ്ദേഹം മക്കത്തായക്കാരനാണെന്നും ഊഹിക്കാവുന്നതാണു്. കള്ളപ്പറങ്കിയേയും കൊങ്കണിമാർകളേയും പറ്റിയുള്ള പ്രസ്താവനകൾ നോക്കിയാൽ ഈ കിളിപ്പാട്ടു് ഗൌഡസാരസ്വതബ്രാഹ്മണർ ഗോവയിൽനിന്നു കേരളത്തെ അഭയംപ്രാപിച്ചു കായംകുളത്തും മറ്റും വണിക്കുകളായിത്തീർന്നതിനുമേലാണു് നിർമ്മിച്ചിട്ടുള്ളതെന്നു വിശദമാകുന്നു. എന്നാൽ ലന്തക്കാരെപ്പറ്റി കവി പ്രത്യേകമായൊന്നും പറയുന്നുമില്ല. ആകെക്കൂടി എട്ടാം ശതകത്തിന്റെ ചതുർത്ഥപാദത്തിലോ ഒൻപതാം ശതകത്തിന്റെ പ്രഥമപാദത്തിലോ ആവിർഭവിച്ച ഒരു കൃതിയാണു് ഹര്യക്ഷ മാസസമരോത്സവം എന്നു സങ്കല്പിക്കുന്നതു സയുക്തികമായിരിക്കും. വണ്ടിന്റെ അപേക്ഷയനുസരിച്ചു കിളി പറഞ്ഞു കേൾപ്പിക്കുന്നതായിട്ടാണു് ഈ പാട്ടു് ആരംഭിക്കുന്നതു്. വണ്ടിനെ അപേക്ഷിച്ചു കിളിക്കു പറക്കുന്നതിനു് അധികം സൗകര്യമുള്ളതിനാൽ കവിയുടെ ആ കല്പന അസമഞ്ജസമല്ല. ആകെ നാലു പാദങ്ങളുണ്ടു്. “ചന്ദനപ്പൂങ്കാവൂടെ മന്ദമാരുതവുമേറ്റിന്ദുശേഖരൻപാദം വന്ദനംചെയ്തു മെല്ലെ” പാടിയാടി വരുന്ന “സുന്ദരി കിളിപ്പെണ്ണിനു” വണ്ടു കനിയും തേനുംമറ്റും സമർപ്പിക്കുകയും കിളി സന്തോഷിച്ചു് “മന്നലർമധുക്കളോടൊന്നിയേയിരുന്നീടും നന്നിചേർവരിവണ്ടേ ഇന്നിതു കേൾപ്പിൻ നിങ്ങൾ” എന്നു പറയുകയും ചെയ്യുന്നതായി ചതുർത്ഥപാദത്തിലും മറ്റും സൂചനയുണ്ടു്. കവിതയ്ക്കു ഭംഗി ചുരുങ്ങുമെങ്കിലും വിഷയത്തിന്റെ വൈശിഷ്ട്യം അതിനെ ആസ്വാദ്യമാക്കിത്തീർക്കുന്നു. പ്രഥമചതുർത്ഥപാദങ്ങൾ കേകയിലും ദ്വിതീയ പാദം കാകളിയിലും തൃതീയപാദം അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. എന്നാൽ കാകളിയിൽ അന്നനടയും കളകാഞ്ചിയും മണികാഞ്ചിയും, “അന്നപ്പിടയോ പിടിയോ മിന്നൊത്തിടയോ നടയോ മുൻനില്ക്കരുതാഞ്ഞൊളിച്ചു തന്നിച്ഛയിലേ നടപ്പർ” എന്നു യാതൊരു കിളിപ്പാട്ടിലും പ്രയുക്തമാകാത്ത മറ്റൊരു വൃത്തവും, അന്നനടയിൽ കാകളിയും ഇടയ്ക്കു കടന്നു കൂടുന്നു.
പ്രഥമപാദത്തിൽ കവി “ഇരവിപട്ടണത്തിൻ മികവു പറകിലോ അതിനൊരളവില്ല” എന്നു് അനുവാചകന്മാർക്കു ബോധപ്പെടുന്ന വിധത്തിൽ അവിടെ തിരുവോണത്തിനുമുമ്പു നടക്കുന്ന വിപുലമായ വാണിജ്യത്തെ വർണ്ണിക്കുന്നു. ഇരവിപട്ടണമെന്നു കായംകുളത്തിനു പേരുണ്ടായിരുന്നതായി ഈ ഗ്രന്ഥത്തിൽനിന്നാണു് നാം ധരിക്കുന്നതു്. പിന്നീടു് ഓണത്തിന്റെ മാഹാത്മ്യത്തെപ്പറ്റി
എന്നു പുകഴ്ത്തിക്കൊണ്ടു് ഓണപ്പടയെപ്പറ്റി ഉപന്യസിക്കുവാൻ ആരംഭിക്കുന്നു. ആ പടയുടെ ആഗമമാണു് താഴെ ഉദ്ധരിക്കുന്ന ഈരടികളിൽ വിവരിക്കുന്നതു്.
ആദികാലത്തു ചെന്നിത്തലയും പുത്തനങ്ങാടിക്കലും കരക്കാരായിരുന്നു ഓണത്തല്ലിൽ ഏർപ്പെട്ടിരുന്നതെന്നും പിന്നീടാണു് അതു കണ്ടിയൂരും മറ്റവും കരക്കാരിൽ സംക്രമിച്ചതെന്നും ആ ഘട്ടത്തിൽ കവി നമ്മെ ഗ്രഹിപ്പിക്കുന്നു. യുദ്ധത്തിനു വാൾ, പരിശ, വില്ല്, അമ്പു് മുതലായ ആയുധങ്ങൾ ഭടന്മാർ കേടുതീർപ്പിക്കുകയും പുത്തനായി പണിയിക്കുകയും മറ്റും ചെയ്യുന്നതിനിടയിൽ ചിലർ
എന്നു യാചിക്കുന്നു.
സമരോത്സവം സന്ദർശിക്കുവാൻ വരുന്ന സ്ത്രീകളുടെ വിസ്തൃതമായ വർണ്ണനംകൊണ്ടു ദ്വിതീയപാദം ആരംഭിക്കുന്നു. അവരിൽ ചിലരെ രസികന്മാർ
എന്നും മറ്റും അവഹേളനം ചെയ്യുന്നു. പിന്നീടു കണ്ടിയൂർച്ചേരിയിലും മറ്റത്തു ചേരിയിലും ചെന്നുചേരുന്ന കരക്കാരെക്കുറിച്ചാണു് കവി പ്രസ്താവിക്കുന്നതു്. വേണാടു്, കൊല്ലം, മാടത്തിൻകീഴു് (മാടത്തിൻകൂറു്), കായംകുളം എന്നീ രാജാക്കന്മാരുടെ സാന്നിധ്യവും അവിടെ ഉണ്ടായിരുന്നുവത്രേ. ദ്വിതീയ പാദത്തിന്റെ അവശേഷവും തൃതീയപാദവും
പ്രഥമയുദ്ധത്തിലേക്കായി വിനിയോഗിച്ചുകൊണ്ടു, കിളി
എന്നു പറഞ്ഞു തൃതീയപാദം അവസാനിപ്പിക്കുന്നു.
ചതുർത്ഥപാദത്തിൽ അവിട്ടംനാളിലെ പടയ്ക്കുള്ള ഭടന്മാരുടെ ചമയമാണു് ആദ്യമായി വർണ്ണിക്കുന്നതു്. ആ യുദ്ധം കവി വിസ്തരിച്ചു പ്രതിപാദിക്കുന്നു.
എന്നിങ്ങനെയാണു് ആ പ്രതിപാദനത്തിന്റെ രീതി. മൃതപ്രായരായ ഭടന്മാരുടെ ഭാര്യമാരുടേയും മറ്റും പരിദേവനം കരുണമയമായിരിക്കുന്നു.
കടശ്ശിയിൽ
പിന്നീടു “മുന്നമേയുള്ള വഞ്ചിമന്നമമാത്യരും” ആ പടനിമിത്തം മേലും കലഹമുണ്ടാകാതിരിക്കുന്നതിനുവേണ്ടി കണ്ടിയൂരിലും മറ്റത്തുമുള്ള കരനാഥന്മാരെ വരുത്തി വേണ്ട ഉപദേശം നല്കി എല്ലാവരും പിരിയുന്നു.
എന്നും മറ്റും പ്രാർത്ഥിക്കുകയും
എന്നു തന്റെ അനൌദ്ധത്യത്തെ സൂചിപ്പിക്കുകയും ചെയ്തുകൊണ്ടു കവി വിരമിക്കുന്നു.
ഓണപ്പടയെന്നാലെന്തെന്നും ആ വഴിക്കു കേരളത്തിലെ നായന്മാർ അവരുടെ വിഖ്യാതമായ രണശൂരത എങ്ങിനെ നിലനിർത്തിപ്പോന്നിരുന്നുവെന്നും നമ്മെ പഠിപ്പിക്കുന്ന കണ്ടിയൂർ മറ്റം പടപ്പാട്ടിനു സഹൃദയദൃഷ്യാ മെച്ചമില്ലെങ്കിൽ എന്തു്? അതിൽനിന്നു നമുക്കു ലഭിക്കുന്ന ചരിത്രസംബന്ധമായ വിജ്ഞാനം അപരിമേയമാണെന്നുള്ള വസ്തുത മതി ആ കൃതിക്കു ശാശ്വതപ്രതിഷ്ഠ ലഭിക്കുവാൻ.
ഇതഃപര്യന്തം നമുക്കു ലഭിച്ചിട്ടുള്ള കേരളീയസമരഗാനങ്ങളിൽ ‘പടപ്പാട്ടി’നുള്ള സ്ഥാനം ഏറ്റവും ഉൽകൃഷ്ടമാകുന്നു. കൊല്ലം 821 മുതൽ 845 വരെ ഇരുപത്തിനാലു വർഷങ്ങൾക്കിടയിൽ കൊച്ചിരാജകുടുംബത്തിനു സംഭവിച്ച ദശാപരിവർത്തനങ്ങളെ വിഷയീകരിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചിട്ടുള്ള ഈ കിളിപ്പാട്ടിന്റെ ആവിർഭാവം 850-ആമാണ്ടിടയ്ക്കാണെന്നു നിർണ്ണയിക്കാവുന്നതാകുന്നു. കവി ആ സംഭവങ്ങളിൽ പലതിനേയും ഒരു ദൃക്‍സാക്ഷിയുടെ നിലയിലാണു് വർണ്ണിക്കുന്നതു്. അദ്ദേഹം ഒരു ഹിന്ദുതന്നെയോ എന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ഗ്രന്ഥാരംഭത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, വേദവ്യാസൻ, ബ്രാഹ്മണർ ഇവരെപ്പറ്റിയുള്ള വന്ദനത്തിന്നുപുറമേ
എന്നും “ധേനുവെ വെട്ടിനുറുക്കുന്ന പാഴരും” എന്നും മറ്റുമുള്ള പ്രസ്താവനകളും ഈ വസ്തുസ്ഥിതി തെളിയിക്കുന്നു. എന്നാൽ അദ്ദേഹം ഒരു നമ്പൂതിരിയാണെന്നു ചിലർ സങ്കല്പിക്കുന്നതിനു് ആസ്പദമൊന്നും കാണുന്നില്ല. “വേദവാർദ്ധികൾ മറ്റുള്ള ന്തണർകൾക്കും വന്ദേ” എന്ന വചനവും പൊതുവെ നോക്കുമ്പോൾ ഭാഷയുടെ രീതിതന്നെയും ആ അധ്യാഹാരത്തിനു പ്രതികൂലമായിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്നതു് ഒരു ശിവസ്തുതിയോടുകൂടിയാണു്. പ്രസ്തുതകാവ്യം ആറുപാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രഥമപാദം കേകയിലും തൃതീയ പാദം അന്നനടയിലും പഞ്ചമപാദം കളകാഞ്ചിയിലും മറ്റു മൂന്നു പാദങ്ങളും കാകളിയിലുമാണു് രചിച്ചിരിക്കുന്നതു്. ഒമ്പതാം ശതകത്തിലെ ഇതരശുകഗാനങ്ങളിലെന്നപോലെ പടപ്പാട്ടിലും കളകാഞ്ചിമാത്രം ഛന്ദോനിയമത്തെ സാർവത്രികമായി അനുസരിക്കുന്നില്ല, “തെളികടന്ന ചവളമതു വയറുകളിൽപ്പുക്കടൻ” “അരിവരരൊടതുപൊഴുതു പടയതൊന്നു പൊരുവതിന്നു്” എന്നിത്തരത്തിലുള്ള വരികൾ ധാരാളമായുണ്ടു്. ‘വനിതം’ (കളി), ‘പുകുന്തു’ (പുക്കു), ‘വിരയംചേർ’ മുതലായി ചില പഴയ പദങ്ങളും ശൈലികളും കാണാം. മന്തിരി, മുടിഞ്ഞ ഒളി, ജൂരാൽ (ജനറൽ) മുതലായ പദങ്ങളും കവിയുടെ ഉച്ഛൃംഖലതയെ ഉദാഹരിക്കുന്നു, ചില അപകടപ്രയോഗങ്ങളും ഇല്ലെന്നില്ല. “ദൂഷണൻ തന്നഗ്രജൻമുതുകിന്റെ പേർ ദൂഷണം കൂടാതെ ചൊല്ലുന്ന ദേശത്തു്” എന്നുവെച്ചാൽ (ദൂഷണാഗ്രജൻ=ഖരൻ, ഖരന്റെ മുതുകു്=ഖരപ്പുറം) കരപ്പുറമെന്നും ‘ബദരർ’ എന്നാൽ ‘ലന്തകൾ’ എന്നുമാണർത്ഥം. ആദ്യത്തേതൊഴികെ മറ്റു പാദങ്ങളിലെല്ലാം കിളിയെക്കൊണ്ടുതന്നെയാണു് പാടിക്കുന്നതു്. ആദ്യത്തെ പാദത്തിൽ അതുസംബന്ധിച്ചുള്ള വരികൾ ആദർശഗ്രന്ഥത്തിൽ പകർത്തിയെഴുതിയപ്പോൾ വിട്ടു പോയിരിക്കണം.
എന്നു കവി തന്റെ ശാലീനതയെ ഉപക്രമത്തിൽത്തന്നെ പ്രകടിപ്പിക്കുന്നു.
എന്നു് അദ്ദേഹം പറയുന്നു. അങ്ങനെയുള്ള പടപ്പാട്ടുകളിൽ ഹര്യക്ഷമാസോത്സവമൊഴിച്ചാൽ പ്രസ്തുതഗാനത്തിനുമുൻപുള്ള കൃതികളിൽ ഒന്നുംതന്നെ നമുക്കു കിട്ടീട്ടില്ല.
അൻപത്തിരണ്ടുകാതം നീളമുള്ള പെരുമ്പടപ്പുസ്വരൂപത്തിൽ കൊല്ലം ഒൻപതാംശതകത്തിന്റെ ആരംഭത്തിൽ നാലു രാജാക്കന്മാർമാത്രം ശേഷിക്കുകയാൽ അന്നു നാടുവാണിരുന്ന ഇളയതാവഴിയിലെ വീരകേരളവർമ്മമഹാരാജാവു മൂത്തതാവഴി, ഇളയതാവഴി, മുരിങ്ങൂരു്, ചാഴൂരു്, പള്ളുരുത്തി എന്നീ അഞ്ചു താവഴികളുള്ളതിൽ മൂത്തതാവഴിയിലും പള്ളുരുത്തിത്താവഴിയിലുംനിന്നു ചില കൊച്ചുതമ്പുരാക്കന്മാരെ ദത്തെടുക്കണമെന്നു നിശ്ചയിക്കുകയും അദ്ദേഹത്തിന്റെ മരണാനന്തരം ആ ദത്തുകൾ നടക്കുകയും ചെയ്തു. 821-ൽ മൂത്ത താവഴിയിൽനിന്നു ദത്തുപുക്കരാമവർമ്മത്തമ്പുരാൻ മൂപ്പു വാണുതുടങ്ങി. എന്നാൽ ചെമ്പകശ്ശേരി രാജാവിന്റെയും കരപ്പുറത്തുകാരുടേയും പിൻബലത്തോടുകൂടി പള്ളുരുത്തിയിൽനിന്നു ദത്തുകേറിയ വീരകേരളവർമ്മത്തമ്പുരാൻ തുറവൂരിൽവെച്ചു നടന്ന യുദ്ധത്തിൽ രാമവർമ്മത്തമ്പുരാനെ തോല്പിച്ചു് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ അനുജനനേയും കൊച്ചിയിൽ നിന്നു നിഷ്കാസനം ചെയ്തു. വീര കേരളവർമ്മാവു ചാഴൂർത്താവഴിയിൽനിന്നു രാമവർമ്മാ എന്ന ഒരു കുമാരനെ ദത്തെടുക്കുകയും അദ്ദേഹത്തിന്റെ മരണാനന്തരം ആ കുമാരൻ സിംഹാസനാരോഹണം ചെയ്കയും ചെയ്തു. മൂത്തതാവഴിയിലെ രാജാക്കന്മാർ സാമൂതിരിയുടെ ഒരു സാമന്തനായ മണക്കുളത്തു നമ്പിടിയുമായി സഖ്യംചെയ്തു. അതിനെത്തുടർന്നു നമ്പിടിയും രാമവർമ്മത്തമ്പുരാനും തമ്മിൽ തൃശ്ശിവപേരൂരുള്ള അങ്ങാടിയിൽവെച്ചുണ്ടായ യുദ്ധത്തിൽ നമ്പിടി മരിച്ചു. ആ വർത്തമാനം കേട്ടപ്പോൾ മാനവിക്രമൻ (സാമൂതിരി) ക്ഷോഭിച്ചു പടയ്ക്കായി തൃശ്ശിവപേരൂരെത്തി. രാമവർമ്മത്തമ്പുരാൻ അപ്പോഴേക്കു മൃതനായിക്കഴിഞ്ഞിരുന്നതിനാൽ ‘രാഘവൻകോയിൽ’ (രാമൻകോവിലെന്നും പറയുന്നു) എന്ന അദ്ദേഹത്തിന്റെ സേനാപതിയായ ഒരു തിരുമുല്പാടാണു് ആ പട തടുക്കുവാൻ ശ്രമിച്ചതു്. നാലഞ്ചു വർഷം കൊച്ചിക്കാർ ഒരുവിധം പിടിച്ചുനിന്നു. ഒടുവിൽ സാമൂതിരിയെ ജയിക്കുവാൻ ഒരു മാർഗ്ഗവും കാണാത്തതിനാൽ രാഘവൻ കോവിൽ അമ്മത്തമ്പുരാനോടുകൂടി കൊച്ചിയിലേക്കു പിൻവാങ്ങി വെട്ടത്തുനാട്ടിൽനിന്നു് ഇളയ താവഴിയിലേയ്ക്കു് അഞ്ചു തമ്പുരാക്കന്മാരെ ദത്തെടുപ്പിച്ചു. വെട്ടവും പെരുമ്പടപ്പും ചൊവ്വരക്കൂറ്റിൽപ്പെട്ട രാജാക്കന്മാരായിരുന്നു. വെട്ടത്തു വലിയതമ്പുരാൻ തന്റെ ഭാഗിനേയന്മാരോടു പെരുമ്പടപ്പിൽനിന്നു് ആവശ്യപ്പെട്ട ദത്തിനു വഴിപ്പെടണമെന്നു് ഉപദേശിക്കുന്നതു താഴെ കാണുന്ന വിധത്തിലാണു്.
ദത്തുകൊള്ളുവാൻ വന്നവരോടു് അദ്ദേഹം പറയുന്ന വാക്യത്തിൽനിന്നുകൂടി ചില ഈരടികൾ ഉദ്ധരിക്കാം:
പിന്നീടു് അയിരൂർസ്വരൂപത്തിൽനിന്നുകൂടി ചിലരെ ദത്തെടുത്തു. അങ്ങിനെ വെട്ടത്തുനിന്നു വന്ന രാജാക്കന്മാരിൽ ജ്യേഷ്ഠനായ ഉണ്ണിരാമവർമ്മാ 833-ൽ കൊച്ചിമഹാരാജാവായി. കൊച്ചിക്കോട്ടയിലെ പറങ്കികളുടെ നായകൻ അവർക്കു ബന്ധുവുമായി. സാമൂതിരി അദ്ദേഹത്തോടു തോറ്റു പിൻവാങ്ങിയെങ്കിലും പിന്നെയും ഒരു വലിയ സൈന്യത്തോടുകൂടി യുദ്ധത്തിനെത്തി അയിരൂർനിന്നു ദത്തുകേറിയ രാമവർമ്മത്തമ്പുരാനെ കൊന്നു. അതു കേട്ടു് ഉണ്ണിരാമവർമ്മയുടെ അനുജനായ കൊച്ചി ഇളയതമ്പുരാൻ പടക്കളത്തിൽച്ചെന്നു പരേതന്റെ തല മടിയിൽ എടുത്തുവെച്ചുകൊണ്ടു് ഇങ്ങനെ വിലപിച്ചു:
ആ ഇളയതമ്പുരാന്റെ യുദ്ധവൈദഗ്ദ്യം കണ്ടപ്പോൾ മാനവിക്രമന്റെ സേനയുടെ അവസ്ഥ കവി അടിയിൽക്കാണുന്ന പ്രകാരം വർണ്ണിക്കുന്നു.
മാലോപമാപ്രയോഗത്തിൽ കവിയ്ക്കുള്ള പാടവത്തിനു പ്രസ്തുത കൃതിയിൽ വേറേയും ഉദാഹരണങ്ങളുണ്ടു്. ഒടുവിൽ സാമൂതിരിയുടെ മന്ത്രിയായ പാറനമ്പിയെ ഒരു ദ്വന്ദ്വയുദ്ധത്തിൽ രാജാവു വെട്ടിക്കൊല്ലുകയും അതിനെത്തുടർന്നു താനും ശത്രുസൈന്യത്താൽ ഹതനാവുകയും ചെയ്യുന്നു.
വീണ്ടും സാമൂതിരി വീരകേരളത്തമ്പുരാനുവേണ്ടി യുദ്ധോദ്യക്തനായി. ആ വശത്തു തെക്കുംകൂർ, വടക്കുംകൂർ, ആലങ്ങാടു്, ഇടപ്പള്ളി എന്നീ രാജാക്കന്മാരും, വെട്ടത്തുനിന്നു ദത്തുപുക്ക രാജാക്കന്മാർക്കു പറങ്കിയും, (പുറത്തുകാൽ—പോർത്തുഗൽ) ചെമ്പകശ്ശേരി, പറവൂർ, വള്ളുവനാടു് ഈ രാജാക്കന്മാരും പാങ്ങു് അതായതു് സഹായമായിത്തീർന്നു. പറങ്കിയോടു് എതിരിടാൻ തനിക്കും അതുപോലെ ഒരു ബന്ധുവേണമെന്നു കരുതിയിരിക്കവേ വീരകേരളവർമ്മത്തമ്പുരാൻ,
എന്നു വർണ്ണിക്കത്തക്കവിധത്തിലുള്ള ലന്തക്കമ്പനിക്കാരുടെ പ്രാഭവം കേട്ടു കുളമ്പിൽ പോയി അവരുടെ സഖ്യം സമ്പാദിച്ചു.
എന്നു് അവരുടെ ഗവർണ്ണർ (പരദേശി) പ്രതിജ്ഞ ചെയ്തപ്പോൾ തമ്പുരാൻ,
എന്നു തന്റെ ഇങ്ഗിതമറിയിച്ചു. ഉടൻതന്നെ ഗവർണ്ണർ ഒരു കപ്പൽസൈന്യത്തെ കൊച്ചിക്കു് അയയ്ക്കുകയും ആ സൈന്യം 836-ആമാണ്ടു കുംഭമാസത്തിൽ പറങ്കികളുടെ പള്ളിപ്പുറംകോട്ട പിടിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുതസൈന്യം തിരിയെ സിലോണിലേയ്ക്കു പോയ അവസരം നോക്കി പറങ്കികൾ വീണ്ടും ആ കോട്ട കൈവശപ്പെടുത്തി. വേനല്ക്കാലമായപ്പോൾ പിന്നെയും ലന്തപ്പട വന്നു് 837-ആമാണ്ടു മകരമാസത്തിൽ പറങ്കികളുടെ കൊടുങ്ങല്ലൂർക്കോട്ട പിടിച്ചടക്കി. ആ യുദ്ധം കവി വിസ്തരിച്ചു വർണ്ണിക്കുന്നു:
എന്നു വീരവാദം ചെയ്യുന്നതും മറ്റും വായിക്കുവാൻ രസമുണ്ടു്.
മട്ടാഞ്ചേരിയിൽവെച്ചു നടന്ന യുദ്ധവും മറ്റുമാണു് തൃതീയപാദത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. അവിടെച്ചെന്നാൽ ശത്രുക്കളെ മാത്രമേ വധിക്കാവൂ എന്നു തമ്പുരാൻ ലന്തക്കാരോടു മുൻകൂട്ടി ഉപദേശിച്ചു.
എന്നാണു് അദ്ദേഹം വിജ്ഞാപനം ചെയ്തതു്. ആ യുദ്ധത്തിൽ വെട്ടത്തുനിന്നു ദത്തുകേറിയ അന്നത്തെ കൊച്ചി വലിയതമ്പുരാനും അദ്ദേഹത്തിന്റെ രണ്ടനുജന്മാരും മൃതരായി. ശേഷിച്ച ഗോദവർമ്മാവും സേനാപതി രാഘവൻകോവിലും ഓടി രക്ഷപ്പെട്ടു. ഗോദവർമ്മാവും പടക്കളത്തിൽ മരിക്കുവാൻ സന്നദ്ധനായിരുന്നുവെങ്കിലും വലിയതമ്പുരാൻ.
എന്നു കല്പിക്കുകനിമിത്തമാണു് ആ രാജകുമാരൻ പഴയന്നൂർ ഭഗവതിയെ വന്ദിച്ചുകൊണ്ടു് അവിടം വിട്ടുപോയതു്. മട്ടാഞ്ചേരിയിലെ യുദ്ധവും കവി സമഞ്ജസമായി ചിത്രീകരിക്കുന്നു.
എന്നും,
എന്നും മറ്റുമുള്ള വരികൾക്കു നല്ല തന്മയത്വമുണ്ടു്. ആ അവസരത്തിൽ കൊച്ചിക്കോട്ട പിടിക്കുവാൻ ലന്തയ്ക്കു സാധിച്ചില്ല.
വീരകേരളവർമ്മത്തമ്പുരാൻ തന്റെ ദയനീയാവസ്ഥ ലന്തഗവർണ്ണരെ ധരിപ്പിക്കുവാൻ വീണ്ടും കുളമ്പിലേയ്ക്കു പോകുന്നതുമുതല്ക്കുള്ള ചരിത്രമാണു് കവി ചതുർത്ഥപാദത്തിൽ കഥനം ചെയ്യുന്നതു്. “ജംഭാരിതൻമീതെയായ കുംഭഞ്ഞി കൊച്ചിക്കോട്ട പടിക്കാത്തതിനു് അമരാലോടു് കയർത്തു് എന്നെക്കണക്കെന്റെ രാജനെ നിങ്ങളും നന്നായ് ബഹുമാനസ്നേഹമുൾക്കൊണ്ടുടൻ ചൊല്ലുന്ന വേലകൾ കേട്ടില്ലെന്നാകിലോ കൊല്ലുന്നതുണ്ടു ഞാൻ” എന്നു ഭയപ്പെടുത്തി രണ്ടാമതും ഒരു സേനയെ അയച്ചുകൊടുത്തു. വഴിയിൽ ലന്തക്കപ്പലിൽവെച്ചു വലിയ തമ്പുരാൻ മരിക്കുകയാൽ അദ്ദേഹം ചാഴൂരിൽനിന്നു ദത്തെടുത്തിരുന്ന വീരകേരളവർമ്മത്തമ്പുരാൻ ആ സ്ഥാനത്തിൽ ആരൂഢനായി. ആ തമ്പുരാനും ലന്തപ്പടയും കൊച്ചിക്കു നേരെ അടുത്തു. ഗോദവർമ്മതമ്പുരാനും ചെമ്പകശ്ശേരിരാജാവും എറണാകുളത്തും പറങ്കികൾ കൊച്ചിക്കോട്ടയിലും യുദ്ധോദ്യുക്തരായി നിലകൊണ്ടു. ആദ്യമായി ചെമ്പകശ്ശേരിക്കാരുടെ വഞ്ചിപ്പടയെ നശിപ്പിക്കുവാൻ തന്റെ കപ്പൽ സേനയുടെ ഒരു ഭാഗം ലന്തക്കാരുടെ വലിയ കപ്പിത്താൻ വിനിയോഗിച്ചു. ആ പോരിൽ ചെമ്പകശ്ശേരിയാണു് ജയിച്ചതു്. പ്രസ്തുത കാവ്യത്തിലെ അത്യന്തം മനോഹരമായ ഒരു ഭാഗമാകുന്നു ആ നാവികസമരവർണ്ണനം.
ഇങ്ങനെ പോകുന്ന വർണ്ണനം വായിക്കുമ്പോൾ നമുക്കു ആ യുദ്ധം പ്രത്യക്ഷമായി കണ്ടതുപോലെയുള്ള പ്രതീതിയാണു് ജനിക്കുന്നതു്. കവിയുടെ പ്രതിപത്തി ചെമ്പകശ്ശേരിയുടെ നേർക്കാണു്. കൊച്ചിക്കോട്ടയിൽ ചെന്നു പറങ്കിയോടു കീഴടങ്ങുവാൻ ആജ്ഞാപിക്കുന്നതും അതിനു പറങ്കി വിസമ്മതിക്കുന്നതും മറ്റൊരു രസകരമായ ഘട്ടമാണു്.
എന്നു ലന്തയുടെ ഉപഹാസപരമായ വാക്കിനു പറങ്കി വീരോചിതമായ വിധത്തിൽ ഇങ്ങനെ മറുപടി നല്കുന്നു.
ആ യുദ്ധത്തിൽ പറങ്കികൾ തോറ്റു. “തൊപ്പിയൂരിത്തല ചായ്ച്ചു നല്ലായുധം കെല്പുകുറഞ്ഞവൻ മുൻപിൽ വെച്ചീടിനാർ.” 838-ആമാണ്ടു ധനുമാസം 28-ആംനു വെള്ളിയാഴ്ചയാണു് ആ സംഭവം നടന്നതെന്നു കവി നമ്മെ അറിയിക്കുന്നു. വീരകേരളവർമ്മത്തമ്പുരാൻ കൊച്ചിയിൽ തിരുമൂപ്പു വാണു. ചെമ്പകശ്ശേരിതമ്പുരാൻ അദ്ദേഹത്തിന്റെയും ലന്തയുടെയും സഖ്യം സമ്പാദിച്ചു. കരപ്പുറത്തുകാർ അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴടങ്ങി. ഗോദവർമ്മ രാജാവു് അമ്പലപ്പുഴ നിന്നു തെക്കോട്ടു നീങ്ങി.
അഞ്ചുമാറും പാദങ്ങളെപ്പറ്റി അധികമൊന്നും പ്രസ്താവിക്കുന്നില്ല. ഗോദവർമ്മ തിരുവനന്തപുരത്തുപോയി “വഞ്ചിപൻമന്നനെ” കണ്ടു എങ്കിലും അവിടെനിന്നു് അദ്ദേഹത്തിനു് ഒരു സാഹായ്യവും ലഭിച്ചില്ല. പിന്നെയും ഒരു സൈന്യത്തെ ശേഖരിച്ചുകൊണ്ടു് ആ തമ്പുരാൻ കരപ്പുറത്തുവെച്ചു ലന്തക്കാരുമായി എതിർക്കുകയും ആ യുദ്ധത്തിലും പരാജിതനാകുകയും ചെയ്തു. സാമൂതിരി കൊടുങ്ങല്ലൂർക്കോട്ട കയ്യടക്കിവച്ചുകൊള്ളുകയും, അതു തിരികെ കൊച്ചിക്കു കൊടുക്കണമെങ്കിൽ തന്റെ പടച്ചെലവു കിട്ടണമെന്നു ശഠിക്കുകയും ചെയ്യുകയാൽ കൊച്ചിത്തമ്പുരാനും ലന്തയും ഒരുവശത്തും സാമൂതിരിയും പറങ്കിയും മറുവശത്തുമായി വീണ്ടും ഒരു യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നു. അതുസംബന്ധിച്ചുള്ള ഒരുക്കമാണു് ഷഷ്ഠപാദത്തിൽ പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവിൽ ലന്ത ആ കോട്ട 845-ആമാണ്ടു കന്നിമാസം 15-ആംനു വീണ്ടെടുത്തു. അങ്ങനെ പള്ളുരുത്തിത്താവഴിയിൽനിന്നു ദത്തുപുക്ക രാമവർമ്മത്തമ്പുരാൻ മൂത്തതാവഴിയിൽനിന്നു ദത്തുപുക്ക വീരകേരളവർമ്മത്തമ്പുരാന്റെ നേർക്കു പ്രവർത്തിച്ച അന്യായത്തിന്റെ ഫലം ആ തമ്പുരാന്റെ പിൻവാഴ്ചക്കാരായി വെട്ടത്തുനിന്നു ദത്തുകേറിയ തമ്പുരാക്കന്മാർ അനുഭവിച്ചു. വീരകേരളവർമ്മത്തമ്പുരാന്നും അദ്ദേഹത്തിന്റെ പിൻവാഴ്ചക്കാർക്കും നേരിട്ട സങ്കടം കാലാന്തരത്തിൽ പരിഹൃതവുമായി. ആ വസ്തുത പര്യാലോചിക്കുമ്പോൾ പടപ്പാട്ടു സന്മാർഗ്ഗോപദേശകമായ ഒരു കാവ്യമാണെന്നുകൂടി സമർത്ഥിക്കാവുന്നതാണു്. അതോടുകൂടി പടപ്പാട്ടു് അവസാനിക്കുന്നു. ഷഷ്ഠപാദത്തിൽ ലന്തക്കാർ തിരുവഞ്ചിക്കുളത്തു കേറിയുറപ്പിച്ച മരക്കോട്ടയെപ്പറ്റിയുള്ള വർണ്ണനം കവിയുടെ കല്പനാശക്തിക്കു മകുടോദാഹരണമായി പ്രശോഭിക്കുന്നു.
“മേരുമലയ്ക്കൊരു വൈരി പുറപ്പെട്ടു കേരളഭൂമിയിൽനിന്നു വടക്കോട്ടു നേരേ വരുന്നു” എന്നാണു് ആ കോട്ടയെ അദ്ദേഹം ഉല്ലേഖനം ചെയ്യുന്നതു്.
എന്നാണദ്ദേഹത്തിന്റെ ഉപപാദനരീതി. പടപ്പാട്ടിന്റെ പ്രണേതാവിനെ മഹാകവി എന്നോ പണ്ഡിതമൂർദ്ധന്യനെന്നോ പറയുവാൻ പാടില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാവനാസമ്പത്തിനേയും വർണ്ണനാചാതുര്യത്തേയും മുക്തകണ്ഠമായി പ്രശംസിക്കുവാൻ ഏതു പുരോഭാഗിയും മടിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ഭാഷാശൈലി സാമാന്യജനങ്ങളുടേതാണു്. അക്കാലത്തു പ്രചാരലുപ്തങ്ങളായിരുന്ന ചില പ്രയോഗങ്ങളും കാണ്മാനുണ്ടു്. ദേശചരിത്രവും സമരവ്യാപാരവും സംബന്ധിച്ചു് അദ്ദേഹത്തിനുള്ള അവഗാഹം അസാധാരണമാണു്. ക്യാപ്റ്റൻ ന്യൂഹോഫ് മുതലായ ലന്തക്കാരുടെ ഗ്രന്ഥങ്ങളിലും തൃപ്പൂണിത്തുറ ഗ്രന്ഥപ്പുരയിലും മറ്റും പ്രതിപാദിക്കുന്ന അക്കാലത്തെ ആ സംഭവങ്ങൾ പടപ്പാട്ടിൽ അണുമാത്രംപോലും വ്യത്യാസം കൂടാതെ പ്രപഞ്ചനം ചെയ്തിരിക്കുന്നു. എന്നുമാത്രമല്ല രാഘവൻ കോവിൽ ആരായിരുന്നു എന്നും മുരിയതിട്ട നമ്പൂരിമാരെ ലന്തക്കാർ ബന്ധനസ്ഥന്മാരാക്കിയോ എന്നും അമ്മത്തമ്പുരാന്റെ നേർക്കു മൂത്തതാവഴിത്തമ്പുരാക്കന്മാരുടെ മനോഭാവമെന്തായിരുന്നു എന്നും മറ്റുമുള്ള അനേകം വാദഗ്രസ്തങ്ങളായ വിഷയങ്ങളിൽ അതു സംശയനിവൃത്തിക്കു പര്യാപ്തമായ വിധത്തിൽ പുതിയ അറിവുകൾ തരുന്നുമുണ്ടു്. കവി താൻ വർണ്ണിക്കുന്ന ചില യുദ്ധങ്ങളിൽ ഭാഗഭാക്കായിരുന്നതായി കരുതുന്നതിൽപ്പോലും അസാംഗത്യമില്ല. അതെന്തായാലും അദ്ദേഹത്തിനു് അന്നത്തെ യുദ്ധസമ്പ്രദായത്തെപ്പറ്റിയുള്ള വിജ്ഞാനം സർവങ്കഷമായിരുന്നു എന്നുള്ളതു നിർവിവാദംതന്നെ. ഭാരതത്തിലെ ഇതരദേശവാസികളെ അപേക്ഷിച്ചു കേരളീയർ ദേശചരിത്രത്തെ വിഷയീകരിച്ചു കവനം ചെയ്യുന്നതിൽ താൽപര്യം പ്രദർശിപ്പിച്ചിരുന്നു എന്നുള്ളതിനു് ഒൻപതാം ശതകത്തിൽ വിരചിതങ്ങളായ ഹര്യക്ഷമാസസമരോത്സവം, പടപ്പാട്ടു്, മാമാങ്കോദ്ധരണം എന്നീ ഗ്രന്ഥങ്ങൾ ഉത്തമലക്ഷ്യങ്ങളാണു്. മലനാട്ടിൽ എങ്ങും എവിടെയും പട നടന്നിരുന്ന അക്കാലത്തു് അതിന്റെ പ്രതിഫലനം സാഹിത്യത്തിലും സംക്രമിച്ചതു് അസ്വാഭാവികമല്ലല്ലോ.
തെക്കേമലയാളത്തിൻ കാടഞ്ചേരിയില്ലത്തെ ഒരു നമ്പൂരി ‘മാമാങ്കോദ്ധാരണം’ എന്ന പേരിൽ ഒരു കിളിപ്പാട്ടു രചിച്ചിട്ടുണ്ടു്.
എന്നു ഗ്രന്ഥാരംഭത്തിൽ കിളി പാടിയിരിക്കുന്നു. പല്ലാനിക്കോടം വീടു് ഏതെന്നു മനസ്സിലാകുന്നില്ല. അതിന്റെ അധിപൻ ഒരു നായരായിരിക്കണം. അദ്ദേഹത്തിനും പ്രസ്തുതകൃതിയുടെ രചനയിൽ അനുഗ്രാഹകത്വമുണ്ടായിരുന്നതായി സങ്കല്പിക്കേണ്ടിയിരിക്കുന്നു. അവർ രണ്ടുപേരും കഥാനായകന്റെ കോവിലകത്തു ലേഖനവൃത്തിയിൽ ഏർപ്പെട്ടിരുന്നു. കൃഷ്ണനാട്ടം നിർമ്മിച്ച മാനവേദനെ തുടർന്നു് നെടുവിരിപ്പു (നെടിയിരുപ്പു) സ്വരൂപം പരിപാലിച്ചു തിരുവോണം തിരുനാൾ, അശ്വതി തിരുനാൾ, പൂരാടംതിരുനാൾ, ഉത്തൃട്ടാതിതിരുനാൾ എന്നീ നാലു രാജാക്കന്മാരെപ്പറ്റി ചുരുക്കമായി ചിലതെല്ലാം പ്രസ്താവിച്ചതിനുമേൽ തന്റെ കഥാനായകനായ ഭരണിതിരുനാൾ മാനവിക്രമരാജാവിന്റെ രാജ്യഭാരത്തെയും അദ്ദേഹം 869-ആമാണ്ടും, 870-ആമാണ്ടും നടത്തിയ രണ്ടു മാമാങ്കങ്ങളേയുംപറ്റി കവി വർണ്ണിക്കുന്നു. അവരിൽ ആദ്യത്തെ നാലു രാജാക്കന്മാരുടെ ഭരണകാലം 833 മുതൽ 859 വരെയാണു്. ഭരണിതിരുനാൾ 815-ൽ ജനിച്ചു. 859-ൽ സാമൂതിരിപ്പാടായി. 880-ൽ തീപ്പെട്ടു. 870-ലെ മാമാങ്കവും പ്രതിപാദ്യകോടിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ പ്രസ്തുത കൃതിയുടെ നിർമ്മിതി 870-നും 880നും ഇടയ്ക്കാണെന്നു് അനുമാനിക്കാവുന്നതാണു്.
മാമാങ്കോദ്ധരണത്തിൽ (1) ഗോകർണ്ണോദ്ധരണം (2) പൂന്തുറേശാധിപത്യം (3) പൂന്തുറേശവൃത്തം (4) മാഘമഹോത്സവം (5) ശക്തിപ്രസാദം (6) മാമാങ്കോദ്ധരണം എന്നീ ആറു ഖണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. മാമാങ്കോദ്ധരണത്തിനുശേഷമുള്ള സംഭവങ്ങൾകൂടി ശാരിക പറയുവാൻ സപ്തമഖണ്ഡത്തിൽ ഉപക്രമിക്കുന്നു എങ്കിലും അതിൽ ഏതാനും വരികൾ മാത്രമെ കണ്ടുകിട്ടീട്ടുള്ളു. പ്രഥമ തൃതീയഖണ്ഡങ്ങൾ കേകയിലും മറ്റു നാലു ഖണ്ഡങ്ങളും കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കാകളിയിൽ അങ്ങിങ്ങു കളകാഞ്ചിയും മണികാഞ്ചിയും മറ്റും മിശ്രണം ചെയ്തിട്ടുണ്ടെങ്കിലും ആ വൃത്തങ്ങൾകൊണ്ടു കൈകാര്യം ചെയ്യാൻ കവി താരതമ്യേന അസമർത്ഥനാണെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിലും കേരളോല്പത്തിയിലെ ഇതിവൃത്തം തന്നെയാണു് പ്രതിപാദിച്ചിരിക്കുന്നതു്. ശ്രീപരശുരാമന്റെ സ്രൂക്ഷേപണംകൊണ്ടു സമുദ്രം നീങ്ങുന്നതും തൽഫലമായി ആവിർഭവിച്ച ഭൂമി അദ്ദേഹം ബ്രാഹ്മണർക്കു ദാനം ചെയ്യുന്നതും അങ്ങനെ തങ്ങൾക്കു ലഭിച്ച രാജ്യം അവർതന്നെ കുറെക്കാലം രക്ഷിക്കവേ അധർമ്മം വർദ്ധിച്ചപ്പോൾ ദാതാവിന്റെ അനുമതി വാങ്ങി കേരളൻ എന്നൊരു രാജമന്ത്രിയെ (ചോള ദേശത്തുനിന്നെന്നു കേരളോൽപ്പത്തി) കൊണ്ടുവന്നു രാജാവായി വാഴിക്കുന്നതും ഒടുവിൽ ചേരമാൻപെരുമാൾ തന്റെ പ്രകൃതി രഞ്ജനാപാടവംകൊണ്ടു് ആയുരന്തംവരെ രാജ്യഭാരം ചെയ്യുന്നതും ആസന്നമരണനായ കാലത്തു് അദ്ദേഹം മധ്യകേരളം തന്റെ ഏഴു പുത്രന്മാർക്കായി വീതിച്ചുകൊടുക്കുന്നതും മറ്റും ഈ കൃതിയിലും വിവരിച്ചിട്ടുണ്ടു്. പിന്നീടാണു് അദ്ദേഹത്തെ ഭക്തനായ പൂന്തറേശൻ ചെന്നു തൊഴുതതു്. കോഴിക്കോടിനു മുൻപു നെടിയിരിപ്പു സ്വരൂപത്തിന്റെ രാജധാനി പൂന്തുറയായിരുന്നു. “തൽപാദഭക്തന്നു സൽകരിച്ചീടുവാനല്പമെന്നാകിലുമൊന്നു കാണായ്കയാൽ, കുക്കുടക്കോടരക്രോശമാത്രം” തനിക്കു ബാക്കിയുണ്ടായിരുന്ന സ്ഥലം ആ വീരനു ദാനംചെയ്തു.
എന്നു കല്പിച്ചു പെരുമാൾ തന്റെ പള്ളിവാൾ അദ്ദേഹത്തിന്റെ കയ്യിൽ സമർപ്പിക്കുകയും
എന്നുകൂടി അനുശാസിക്കയും ചെയ്തു ബ്രഹ്മസായുജ്യം പ്രാപിച്ചു. ഈ വരങ്ങളെ പെരുമാളുടെ ആശംസയായി മാത്രമേ കരുതേണ്ടതുള്ളു. എന്തെന്നാൽ അദ്ദേഹത്തോടു “ചമ്മംപരിശ” വാങ്ങിയ വള്ളുവക്കോനാതിരിക്കാണു് മാമാങ്കാഘോഷത്തിന്നുള്ള അവകാശം അദ്ദേഹം ആദ്യമായി ദാനംചെയ്തതെന്നു ഗ്രന്ഥകാരൻ തന്നെ പറയുന്നുണ്ടു്. കോഴിക്കോടിനു പ്രാബല്യം സിദ്ധിച്ചതിനുമേലല്ലാതെ “മക്കത്തു കപ്പലോടിക്കുവാൻ” തരവുമില്ലല്ലോ. അതു് എങ്ങനെയായാലും പൂന്തുറേശൻ ഉടനടി തന്നെ കോഴിക്കോട്ടുനഗരം സ്ഥാപിച്ചു് അതു തന്റെ രാജധാനിയാക്കി ക്രമേണ അയൽനാടുകളിൽ ഓരോന്നായി “ചത്തും കൊന്നും അടക്കി”ത്തുടങ്ങി.
പരശുരാമൻ വരുണന്റെ നേർക്കു ഭാർഗ്ഗവാസ്ത്രം പ്രയോഗിച്ചപ്പോൾ ലോകത്തിനു സംഭവിച്ച ദശാന്തരം കവി ഇങ്ങനെ വർണ്ണിക്കുന്നു.
ഇനി ഭരണി തിരുനാൾതമ്പുരാന്റെ അപദാനങ്ങളെ പരാമർശിച്ചു കവി പ്രധാനമായി എന്തു പറയുന്നു എന്നു നോക്കാം. മൂന്നും നാലും ഖണ്ഡങ്ങളിലാണു് അവയെപ്പറ്റി ഉപക്രമരൂപത്തിൽ പ്രസ്താവിച്ചിരിക്കുന്നതു്. അദ്ദേഹത്തെ
എന്നും മറ്റും ജനങ്ങൾ പുകഴ്ത്തി. പണ്ടു് ഒരു സാമൂതിരി ഒരു സ്വാമിയാരെ ഹിംസിക്കുകയും തന്നിമിത്തം ആ രാജവംശത്തിനു ധനനാശവും മാനഹാനിയും സംഭവിക്കുകയും ചെയ്ത കഥ അദ്ദേഹം ധരിച്ചപ്പോൾ ആ പരാഭവത്തിന്റെ ശാന്തിക്കായി ഒരു വലിയ സൈന്യത്തോടുകൂടി പോയി പല ശത്രുക്കളേയും ജയിച്ചു. അവിടുന്നു് അധികമായി താമസിച്ചിരുന്നതു് പൊന്നാനിക്കോവിലകത്തായിരുന്നു. 97 വയസ്സായ അമ്പാടിക്കോവിലകത്തു വലിയ തമ്പുരാട്ടിയുടെ നിര്യാണം ആസന്നമായി എന്നു കേട്ടപ്പോൾ അവിടെനിന്നു കോഴിക്കോട്ടെത്തുകയും ആ രാജ്ഞിയുടെ മരണാനന്തരം ശേഷക്രിയ ആഘോഷപൂർവം നിർവ്വഹിക്കുകയും ചെയ്തു. “തൽകുലേശ്വരി ജീവന്മുക്തയായ് വിളങ്ങി സൽഗുണാലയാ വിജ്ഞാനജ്ഞാനദയാവതീ” എന്നു കവി ആ തമ്പുരാട്ടിയെ വാഴ്ത്തുന്നു. ഭരണിതിരുനാൾ 865-ൽ തിരുനാവായിൽ വെച്ചു നാല്പത്തൊമ്പതു ദിവസത്തോളം നീണ്ടുനിന്ന ഒരു മൃത്യുഞ്ജയഹോമം ഫലാപേക്ഷകൂടാതെ അനുഷ്ഠിച്ചതായും കവി പറയുന്നുണ്ടു്. അയനിക്കൂറ്റു (ചിറളയം) ആറാംകൂറുതമ്പുരാൻ വെട്ടത്തു മൂന്നാംമുറത്തമ്പുരാനെ കൊച്ചിയിലെ ഇളയരാജാവായി വാഴിക്കുന്നതിനു ശ്രമിക്കുകയാൽ കൊച്ചി വലിയതമ്പുരാനും ലന്തക്കാരും ഭയപ്പെട്ടു് ആ സാമൂതിരിയുടെ സഹായത്തിനു് അപേക്ഷിച്ചു. അപേക്ഷകന്മാരുടെ വിചാരം താഴെക്കാണുന്ന പ്രകാരത്തിലായിരുന്നു.
ഒടുവിൽ അവർ വെളുത്തേടത്തു ഭട്ടതിരിയെ ദൂതനായി സാമൂതിരിക്കോവിലകത്തേക്കു് പറഞ്ഞയച്ചു.
എന്നു വേണ്ടപ്പെട്ടവരുമായി ആലോചിച്ചു തീർച്ചപ്പെടുത്തി തമ്പുരാൻ കൊടുങ്ങല്ലൂരേക്കു പോകുകയും അവിടെവെച്ചു് 866-ൽ ലന്തക്കാരുമായി ഒരു സന്ധിയിൽ ഏർപ്പെട്ടു തദ്വാരാ പന്ത്രണ്ടു വർഷത്തേക്കു പരസ്പരം കലഹം കൂടാതെ കഴിയുവാൻ വ്യവസ്ഥ ചെയ്കയും ചെയ്തു. ആ സന്ധിയുടെ ഫലമായാണു് ചേറ്റുവാ മണൽപ്പുറം സാമൂതിരിക്കു ലഭിച്ചതു്. വെട്ടത്തു മൂന്നാമൻ തമ്പുരാൻ ആ സംഭവവികാസങ്ങൾ അറിഞ്ഞപ്പോൾ അത്യന്തം വിഷണ്ണനായി. അദ്ദേഹത്തിന്റെ പേർ ഗോദവർമ്മാ എന്നായിരുന്നു. ആ രാജാവിനെ ബന്ധുക്കൾ സാന്ത്വനം ചെയ്യുന്നതു കവി താഴെ കാണുന്ന വിധത്തിൽ വിവരിക്കുന്നു.
ചിറളയത്തു കോട്ട പിടിക്കുകയും ലന്തക്കാരിൽനിന്നു കായംകുളത്തു രാജാവിനുണ്ടായ ഉപദ്രവങ്ങൾ ശമിപ്പിക്കുകയുമാണു് സാമൂതിരി പിന്നീടു ചെയ്തത്. അനന്തരം മാമാങ്കം ആഘോഷിക്കുന്നതിന്നുള്ള ചടങ്ങുകൾ ആരംഭിച്ചു.
മാമാങ്കമഹോത്സവത്തെപ്പറ്റി ചിലതെല്ലാം അനുവാചകന്മാർ ഈ ഘട്ടത്തിൽ ധരിച്ചിരിക്കേണ്ടത് ആവശ്യകമാണു്. മാഘ (മകം) നക്ഷത്രത്തിൽ വെളുത്ത വാവു വരുന്നമാസത്തിനു് (മകരം-കുംഭം) മാഘമാസം എന്നു പേർ പറയുന്നു. ഈ മാസത്തിൽ നിത്യവും പ്രാതസ്നാനം വിഷ്ണുപ്രീതികരമാണെന്നു പുരാണങ്ങൾ ഉപദേശിക്കുന്നു. കേരളത്തിലെ അതിപ്രധാനങ്ങളായ വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നാണല്ലോ തിരുനാവാ. അതു നവയോഗികളാൽ പ്രതിഷ്ഠിതമാണു്. നിളയെന്നും പ്രതീചിയെന്നും പേരാറെന്നുമുള്ള നാമാന്തരങ്ങളോടുകൂടിയ ഭാരതപ്പുഴ ആ ക്ഷേത്രത്തിന്റെ തെക്കു വശത്തുകൂടി കിഴക്കു പടിഞ്ഞാറായി പ്രവഹിക്കുന്നു. പന്ത്രണ്ടു വർഷങ്ങൾക്കൊരിക്കൽ മാഘമാസത്തിലെ മകം നാളിൽ ഭാരത ഭൂമിയിലെ പല പ്രശസ്തതീർത്ഥങ്ങളിലും ഗംഗയുടെ സന്നിധാനമുണ്ടാകുന്നതായി ആസ്തികന്മാർ വിശ്വസിക്കുകയും അന്നു് അവിടെപോയി സ്നാനം ചെയ്തു് തദ്വാരാ ദുഃഖത്തിനും ദാരിദ്ര്യത്തിനും നിവൃത്തി വരുത്തുവാൻ യത്നിക്കുകയും ചെയ്യുന്നു. ആര്യാവർത്തത്തിൽ ഹരിദ്വാരം, പ്രയാഗം, നാസിക്ക്, ഉജ്ജയിനി ഈ സ്ഥലങ്ങളിലും ദക്ഷിണാപഥത്തിൽ കുംഭകോണത്തും തിരുനാവായിലും ഈ സ്നാനോത്സവം പ്രധാനമായി ആഘോഷിക്കാറുണ്ട്. ആകെ തത്സംബന്ധമായി പന്ത്രണ്ടു പുണ്യതീർത്ഥങ്ങളുള്ളവയിൽ വർഷംതോറും ഓരോ തീർത്ഥത്തിനു വൈശിഷ്ട്യം കല്പിച്ചിരിക്കുന്നു. തിരുനാവായിലെ മഹാമാഘത്തിനു ‘മാമാകം’ എന്നൊരു പേർ പണ്ടുണ്ടായിരുന്നതായി കാണുന്നുവെങ്കിലും ‘മാമാങ്കം’ എന്ന സംജ്ഞയിലാണു് അതു പരക്കെ അറിയപ്പെടുന്നത്. മഹാമാഘം ദുഷിച്ചു മാമാകവും മാമാകം ദുഷിച്ചു മാമാങ്കവുമായി പരിണമിച്ചിരിക്കണമെന്നു് എനിക്കു തോന്നുന്നു. പ്രാചീനചേരരാജാക്കന്മാരുടെ കാലത്തുതന്നെ തിരുനാവായിൽ മാമാങ്കോത്സവം നടത്തിവന്നിരുന്നു. ‘പാണ്ടിയ്ക്കെഴുതിയയയ്ക്കുക’ എന്നുള്ള അതിന്റെ ഒന്നാമത്തെ ചടങ്ങു് പാണ്ടിയും കേരളവുമായുണ്ടായ സമ്പർക്കം നാമാവശേഷമായി വളരെക്കാലം കഴിഞ്ഞിട്ടും അനുഷ്ഠിച്ചുവന്നിരുന്നതായി കാടഞ്ചേരിയുടെ കിളിപ്പാട്ടിൽനിന്നു കാണാം. പ്രാചീനകാലത്തിലെ ചേരമാന്മാർ ചോളപാണ്ഡ്യരാജാക്കന്മാർക്കു് അയച്ചുവന്നിരുന്ന ക്ഷണപത്രത്തിന്റെ അർത്ഥശൂന്യമായ ആവർത്തനമായിരിക്കണം അതു്. പരഹിതഗണിതത്തിന്റെ രീതി വ്യവസ്ഥാപനം ചെയ്തതു് ഒരു മാമാങ്കത്തിലായിരുന്നു എന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഒടുവിലത്തെ പെരുമാൾ മാമാങ്കം നടത്തുന്നതിന്നുള്ള അധികാരം ‘ആറങ്ങോട്ടു്’ എന്നുകൂടി പേരുള്ള വള്ളുവനാട്ടുകര രാജാവിനാണു് കൊടുത്തതെന്നു കേരളോൽപത്തിയിൽ കാണുന്ന പ്രസ്താവന വിശ്വസിക്കാവുന്നതാണു്. “ഒടുക്കം മഹാമാഘവേല ആചരിച്ചു നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരുനാവായി മണൽപ്പുറവും നാടും പതിനായിരം നായരും കല്പിച്ചു കൊടുത്തു് ആറങ്ങോട്ടുസ്വരൂപം എന്നരുളിച്ചെയ്തു. സ്വരൂപം രക്ഷിപ്പാൻ ചോവരക്കൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദേവതയാക്കിക്കല്പിക്കയും ചെയ്തു” എന്നതാണു് ആ പ്രസ്താവന. ആറിനു് (ഭാരതപ്പുഴയ്ക്കു്) അങ്ങോട്ടു് (വടക്കോട്ടു്) ഉള്ള രാജ്യമാകയാൽ ആറങ്ങോട്ടു് എന്നു് ആ നാട്ടിന്നു പേർ സിദ്ധിച്ചു. നെടുവിരുപ്പു സ്വരൂപം ക്രി. പി. 1042-ൽ സ്ഥാപിതമായിയെന്നു “ദേവോ നാരായണോവ്യാൽ” എന്ന കലിവാക്യത്തേയും ചോളശാസനങ്ങളേയും ആസ്പദമാക്കി നിർണ്ണയിക്കാവുന്നതാണു്. എന്നാൽ ഏറനാടു് അതിനുമുൻപു തന്നെ ഉണ്ടായിരുന്നു. ആ നാട്ടിന്റെ രാജധാനിയായിരുന്നു പൂന്തുറ. ക്രി. പി. 1320-ലെ വീരരാഘവപ്പട്ടയത്തിൽ ഏറനാട്ടിലേയും (നെടിയിരിപ്പു്) വള്ളുവനാട്ടിലേയും രാജാക്കന്മാർ സാക്ഷിനിന്നിരുന്നതായി കാണുന്നു. സാമൂതിരിമാർ ക്രമേണ പോലനാടു് (കടത്തനാടു്) പിടിച്ചടക്കി മഹമ്മദീയരുടെ സാഹായ്യത്തോടുകൂടി മാമാങ്കം നടത്തുന്നതിനുള്ള അധികാരം വള്ളുവക്കോനാതിരിയുടെ പക്കൽനിന്നു സ്വായത്തമാക്കി. കൊച്ചിമഹാരാജാക്കന്മാർ ചൊവ്വരക്കൂറ്റുകാരും സാമൂതിരിമാർ പന്നിയൂർക്കൂറ്റുകാരുമായിരുന്നു. വീരരാഘവപ്പട്ടയത്തിൽ ഈ രണ്ടു കൂറുകളേയും സ്മരിച്ചിട്ടുണ്ടു്. പന്നിയൂർക്കൂറ്റിൽപ്പെട്ട തിരുമനശ്ശേരി നമ്പൂരിയുടെ വക പൊന്നാനിദ്ദേശം തെക്കുനിന്നു കൊച്ചിമഹാരാജാവും വടക്കുനിന്നു വള്ളുവക്കോനാതിരിയും കൂറുമത്സത്തൈ ആസ്പദമാക്കി ആക്രമിക്കുവാൻ ഒരുമ്പെട്ടപ്പോൾ നമ്പൂരി പന്നിയൂർക്കൂറ്റിന്റെ തലവനായ സാമൂതിരിയെ അഭയംപ്രാപിച്ചു് അദ്ദേഹത്തിനു് ഒഴിഞ്ഞുകൊടുത്തു. അതിനെത്തുടർന്നാണ് സാമൂതിരി മാമാങ്കത്തിന്റെ ആധ്യക്ഷ്യം കരസ്ഥമാക്കിയതു്. മാമാങ്കാഘോഷം പ്രാചീനചേരരാജാക്കന്മാരുടെ സാർവ്വഭൗമചിഹ്നങ്ങളിൽ ഒന്നായിരുന്നതിനാൽ ആ ഉത്സവം സംബന്ധിച്ചിടത്തോളം സാമൂതിരിമാർക്കുള്ള സർവ്വോൽകൃഷ്ടത കേരളത്തിലെ മറ്റു നാടുവാഴികളെല്ലാം സമ്മതിച്ചുകൊടുത്തു. എന്നാൽ സ്ഥാനഭൂഷ്ടന്മാരായ വള്ളുവക്കോനാതിരിമാർമാത്രം അതിനു സന്നദ്ധരായില്ല. ഓരോ മാമാങ്കോത്സവത്തിലും അവരുടെ ‘ചാവേർ’ഭടന്മാർ തിരുമാന്ധാംകുന്നിലെ (തിരുമാനാംകുന്നെന്നു പഴയ പേർ) ഭഗവതിയുടെ ആജ്ഞാനുവർത്തികൾ എന്ന സങ്കല്പത്തിൽ സാമൂതിരിയെ മാമാങ്കത്തിന്നു മണിത്തറയിൽ നിലപാടു നില്ക്കുമ്പോൾ വധിക്കുന്നതിനായി ആവേശത്തോടുകൂടി പാഞ്ഞുചെന്നുകൊണ്ടിരുന്നു. എന്നാൽ ആ അവസരങ്ങളിലെല്ലാം സാമൂതിരിമാരുടെ സമർത്ഥന്മാരായ യോദ്ധാക്കൾ അവരെ വെട്ടിക്കൊന്നു് ആ മഹോത്സവം നിർവ്വിഘ്നമായി സമാപിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ ഒരു ചരിത്ര രേഖയിൽ പ്രസ്തുതമഹോത്സവത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“മേലെഴുതിയ ഉത്സവം പരിപാലിപ്പാനായിക്കൊണ്ടു നമ്മുടെ സ്വരൂപത്തിങ്കൽ മഹാരാജാവു് ആകുന്ന സാമൂതിരി രാജാവും, ശേഷം നാലു കൂറുവാഴ്ചയിലുള്ള രാജാക്കന്മാരും മന്ത്രി പ്രധാനികളും സേനാപതികളും മഹാബ്രാഹ്മണരും സകലമാന ജനങ്ങളോടുംകൂടി മേലെഴുതിയ തിരുനാവായ മഹാക്ഷേത്രത്തിന്റെ സന്നിധാനത്തിങ്കൽ കോവിലകങ്ങളും പണിയിച്ചു് ഇരുന്നു മേലെഴുതിയ ജനങ്ങൾ എല്ലാ പേരോടും സകലമാന വിരുതുകളോടുംകൂടി മേൽപ്പറഞ്ഞ മഹാവിഷ്ണുവിന്റെ ഉത്സവവും നദിയുടെ ഉത്സവവും നമ്മുടെ സ്വരൂപത്തിന്റെ പ്രതാപവുംകൂടി ഒന്നായി മേലെഴുതിയ മാഘമാസത്തിൽ 28 ദിവസവും നിലപാടും ഘോഷയാത്രയും നടത്തി സകലമാന ജനങ്ങൾക്കും അന്നദാനവും ചെയ്തു സന്തോഷിപ്പിച്ചു നിത്യവും നദിയിൽ സ്നാനവും ചെയ്തു മഹാവിഷ്ണുവിനേയും സേവിച്ചു ബ്രാഹ്മണരുടെ ആശീർവ്വാദത്തോടുകൂടി ഇരിക്കുമാറാകുന്നതു്. ഇപ്രകാരം മാമാങ്കവേല അലങ്കരിച്ചിരിക്കുമ്പോൾ മേലെഴുതിയ മലയാളത്തിലുള്ള രാജാക്കന്മാർ എല്ലാവരും അതിശയ പദാർത്ഥങ്ങളായിട്ടുള്ള ഉപായനങ്ങൾ കൊടുത്തയക്കുമാറാകുന്നതു്.”
ഒടുവിലത്തെ മാമാങ്കം 930-ആമാണ്ടു നടത്തുവാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്യപ്പെട്ടു. എന്നാൽ അതു നടന്നുവോ എന്നു നിശ്ചയമില്ല. 918-ആമാണ്ടു നടന്നുവെന്നറിയാം. ഹൈദരാലി നെടുവിരിപ്പുനാടു കയ്യടക്കി ചേറ്റുവാമണൽപ്പുറം വരെ തന്റെ അധികാരം വ്യാപിപ്പിച്ചു. 941 മേടമാസം 14-ആം തീയതി മാനധനനും മഹാധീരനുമായിരുന്ന അന്നത്തെ സാമൂതിരി ഹൈദരിൽനിന്നു രക്ഷപ്രാപിക്കുന്നതിനുവേണ്ടി കോഴിക്കോട്ടുള്ള തന്റെ കോവിലകം മരുന്നിട്ടു തീകൊളുത്തി നശിപ്പിച്ചു് അതിൽ താനും ദഗ്ദ്ധനായി പരഗതിയെ പ്രാപിച്ചു. ഇതാണു് മാമാങ്കോത്സവത്തിന്റെ ചുരുങ്ങിയ ചരിത്രം.
ഇനി നമുക്കു കിളിപ്പാട്ടുകാരനെ പിൻതുടരാം. 869-ആമാണ്ടു മകരമാസമാകുമ്പോൾ വ്യാഴം കർക്കടകത്തിൽ പകരുമെന്നും അന്നു മാമാങ്കവും അതിനു് ഒരു കൊല്ലംമുൻപു പുഷ്യമാസത്തിൽ തൈപ്പൂയവും ആഘോഷിക്കേണ്ടതുണ്ടെന്നും മന്ത്രിമാർ സാമൂതിരിയെ അറിയിച്ചു. തൈപ്പൂയം ഒരു ദിവസത്തെ അടിയന്തിരം മാത്രമാണെങ്കിലും അതിനും മാമാങ്കത്തിനെന്നപോലെതന്നെ തിരുനാവായയ്ക്കു വരുവാൻ ലോകർക്കു നീട്ടു (തിട്ടൂരം) അയയ്ക്കുകയും സാമൂതിരി ഘോഷയാത്രയായി ആ സ്ഥലത്തു വാകയൂരിൽ എത്തി മണിത്തറമേൽ പെരുനില നില്ക്കുകയും ചെയ്യേണ്ടിയിരുന്നു. ആ പ്രാരംഭോത്സവം നടത്തിയതിനുമേൽ തമ്പുരാൻ വർഷക്കാലം പൊന്നാനിക്കോവിലകത്തു കഴിച്ചുകൂട്ടുകയും അടുത്ത കൊല്ലം വൃശ്ചികമാസത്തിൽ മാമാങ്കത്തിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. മകരമാസത്തിലെ പൂയത്തിൽ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ദിവസം പകൽ തിരിഞ്ഞു് ഏഴടിയായപ്പോൾ തിരുവാഭരണങ്ങൾ ചാർത്തി ഘോഷയാത്രയായിപ്പോയി തിരുനാവാത്തേവരെ തൊഴുതു് അസ്തമിക്കുമ്പോഴേക്കു വാകയൂർക്കോവിലകത്തു തിരിയെ എത്തി. തൈപ്പൂയത്തിൻനാളും മാമാങ്കത്തിന്റെ ഒടുവിലത്തെ നാലു ദിവസവും മാത്രമേ പെരുനില നില്ക്കേണ്ടതുള്ളു. ഉത്രട്ടാതിനാൾ കഴിഞ്ഞതിനുശേഷം “പൊന്നണിഞ്ഞാനക്കഴുത്തിലുള്ള” ഘോഷയാത്ര ആരംഭിക്കുകയും അതു് ഏഴു ദിവസത്തേയ്ക്കു തുടരുകയും ചെയ്തു. ആ ഘട്ടത്തിലാണു് വള്ളുവനാട്ടിലെ “ചാവേറുകാർ” സാമൂതിരിയെ വെട്ടിക്കൊല്ലുവാൻ വരുന്നതു്. ഒന്നാമത്തെ ദിവസം തത്സംബന്ധമായി നടന്ന സംഭവത്തെപ്പറ്റി കവി ഇങ്ങനെ ഗാനം ചെയ്യുന്നു.
പുണർതം മുതൽ നാലു ദിവസങ്ങൾ പൂർവ്വാചാരമനുസരിച്ചു സാമൂതിരി നിലപാടുനിന്നു. മകത്തിൻനാൾ ഉദയത്തിനു മുൻപും നാലുചാവേറുകാർ മുൻപിലത്തെപ്പോലെ വെട്ടിമരിച്ചു. തമ്പുരാന്റെ ആനപ്പുറത്തുള്ള എഴുന്നള്ളത്തു കവി ഏറ്റവും മനോഹരമായി ചിത്രീകരിക്കുന്നു.
എന്നിങ്ങനെയാണു് ആ വർണ്ണനയുടെ ഗതി. ചതുർത്ഥ ഖണ്ഡത്തിൽ കവി വിവരിക്കുന്നതു് ഈ മാമാങ്കത്തേയാണു്.
മാമാങ്കം കർക്കടകവ്യാഴത്തിലോ ചിങ്ങവ്യാഴത്തിലോ ആഘോഷിക്കേണ്ടതു് എന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടായിരുന്നാലും തന്റെ ചില പൂർവ്വന്മാർ രണ്ടു പക്ഷവും സ്വീകരിച്ചു രണ്ടു കൊല്ലവും അടുപ്പിച്ചുതന്നെ ആ ഉത്സവം നടത്തിയിരുന്നതിനാലും ഭരണിതിരുനാളും ആ ആചാരത്തെത്തന്നെയനുസരിച്ചു് 870-ലും ഒരു മാമാങ്കം ആഘോഷിച്ചു. ആ ആഘോഷത്തെയാണു് ഷഷ്ഠഖണ്ഡത്തിൽ പ്രതിപാദിക്കുന്നതു്. തമ്പുരാന്റെ പത്നിയായ കൊടിക്കുന്നത്തു കിഴക്കേ വീട്ടിൽ ‘ഉണിശ്രീദേവി’ (ഉണിച്ചിരുത)യുടെ സൗന്ദര്യാദി വിവിധസിദ്ധികളെ കവി ശക്തിപ്രസാദം എന്ന പഞ്ചമഖണ്ഡത്തിൽ വർണ്ണിക്കുന്നു. സ്വർഗ്ഗസ്ത്രീകൾ വിമാനസ്ഥകളായി 869-ലെ മാമാങ്കം കണ്ടുകൊണ്ടിരുന്നപ്പോൾ “ധന്യശീലാംഗിദയാവതി നിത്യസൌജന്യാലയാ സർവ്വലോകൈകമോഹിനി” എന്നും മറ്റും കവി പുകഴ്ത്തുന്ന—ആ സുന്ദരിയെ നോക്കി അസൂയയും ഖേദവുംകൊണ്ടു് വിവശരായി സരസ്വതീദേവിയോടു സങ്കടമുണർത്തിച്ചു.
എന്നും ആ യുവതി തങ്ങളെയെല്ലാം സൌന്ദര്യാതിശയം കൊണ്ടു ജയിച്ചിരിക്കുന്നു എന്നും
എന്നുമായിരുന്നു അവരുടെ നിവേദനം. അതിനു ദേവി ശക്തി പൂജാനിരതനാണു് തമ്പുരാനെന്നും തന്നിമിത്തം അദ്ദേഹത്തിനു സർവ്വാഭീഷ്ടങ്ങളും സിദ്ധിക്കുന്നുവെന്നും “മാനവേന്ദ്രപ്രിയേയം തരുണീമണി മാനുഷിയല്ലഖിലേശ്വരിതാനല്ലോ” എന്നുമുള്ള മറുപടികൊണ്ടു് അവരെ സമാശ്വസിപ്പിച്ചു.
നെടുവിരിപ്പുസ്വരൂപത്തിലെ നാലു ഇളമുറത്തമ്പുരാക്കന്മാർക്കും മാമാങ്കം സംബന്ധിച്ചു മാമൂലനുസരിച്ചുള്ള ചില ചുമതലകൾ നിർവ്വഹിക്കേണ്ടതുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. അവർക്കു യഥാക്രമം ഏറാൾപ്പാടെന്നം, മൂന്നാർപ്പാടെന്നും, എടത്രാൾപ്പാടെന്നും, നെടുത്രാൾപ്പാടെന്നും സ്ഥാനപ്പേരുകളുണ്ടു്. അക്കാലത്തെ ആ ഇളമുറക്കാർ “ധാതൃമുകുന്ദശിവാർക്കർക്ഷജർ” അതായതു രോഹണി, തിരുവോണം, തിരുവാതിര, അത്തം എന്നീ നക്ഷത്രങ്ങളിലാണു് ജനിച്ചതു് എന്നും അവരിൽ നാലാമൻ “ബോധം തെളിഞ്ഞ വൈയാകരണോത്തമ”നും സാധു സന്ന്യസ്തസങ്കല്പനും തപോധനനുമായിരുന്നു എന്നും കവി നമ്മെ അറിയിക്കുന്നു.
എന്ന വരികളോടുകൂടി പ്രസ്തുത കാവ്യത്തിന്റെ ആദർശഗ്രന്ഥം ഇടയ്ക്കുവച്ചു മുറിഞ്ഞുപോയിരിക്കുന്നു.
മാമാങ്കോൽപത്തി മുതലായി അപൂർവ്വം ചില കൃതികൾ മാത്രമേ ദേശചരിതസംബന്ധമായി മലയാളഭാഷയിൽ കാണ്മാനുള്ളു എങ്കിലും അവ നമുക്കു് ആ വിഷയത്തിൽ വിതരണം ചെയ്യുന്ന വിജ്ഞാനം അല്പമൊന്നുമല്ല. അത്തരത്തിലുള്ള കൃതികൾ രചിച്ച പണ്ഡിതന്മാർ അവാസ്തവപ്രസ്താവനയിൽ അശേഷം ഔത്സുക്യം പ്രദർശിപ്പിക്കുന്നില്ല എന്നുള്ളതു ചാരിതാർത്ഥ്യജനകമാകുന്നു. മാമാങ്കോദ്ധരണത്തിലെ മാമാങ്കോത്സവം വർണ്ണിച്ചിരിക്കുന്നതിൽ കവിക്കു കാല്പനികദൃഷ്ട്യാ ഒഴിച്ചുവയ്ക്കുവാൻ നിവൃത്തിയില്ലാത്ത അതിശയോക്ത്യംശം തള്ളിയാൽ അവശേഷിക്കുന്നതു കോഴിക്കോട്ടു ഗ്രന്ഥവരി മുതലായ രേഖകളിൽ കാണുന്നതുപോലെയുള്ള വിശ്വസനീയമായ ഭൂതാർത്ഥകഥനമാണു്. കവിതയിൽ ‘സാധ്വസന്മാരായ’ ‘തപസാംവരന്മാർ,’ ‘ഭൃഗ്വരൻ,’ ‘മഹൽസ്രുവം’, ‘സ്വസാത്മജൻ’ തുടങ്ങിയ ചില അപശബ്ദങ്ങൾ കാണ്മാനുണ്ടെങ്കിലും അതിന്റെ ശൈലി ധാരാവാഹിയും പ്രസന്നമധുരവുമായി പ്രണേതാവിന്റെ ഹസ്തലാഘവത്തേയും നിരീക്ഷണ പാടവത്തേയും പ്രഖ്യാപനം ചെയ്യുന്നു. ഒൻപതാം ശതകത്തിലെ കേരളചരിത്രത്തിനു പൊതുവേയും നെടിവിരിപ്പുസ്വരൂപത്തിന്റെ ചരിത്രത്തിനു പ്രത്യേകമായും ഗവേഷകന്മാർക്കു് ഇതിനെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കാവുന്നതാണു്.
വള്ളുവനാട്ടിലെ ചാവേറുകാർക്കു് മാമാങ്കോത്സവവുമായുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി മാമാങ്കോദ്ധരണത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ ഞാൻ സൂചിപ്പിച്ചുവല്ലോ. 858-ൽ നടന്ന മാമാങ്കത്തിൽ തിരുനാവായ്ക്കു പോയി സാമൂതിരിയുടെ ഭടന്മാരോടു് പൊരുതി വീരസ്വർഗ്ഗം പ്രാപിച്ച വട്ടൊണ്ണെവീട്ടിലെ കണ്ടർമേനോന്റെയും ആ ദേശാഭിമാനിയുടെ പുത്രൻ ഇത്താപ്പുവിന്റെയും ചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഒരു കിളിപ്പാട്ടു് കണ്ടുകിട്ടീട്ടുണ്ടു്. രണ്ടു ഖണ്ഡങ്ങളിൽ കേകാവൃത്തത്തിൽ വിരചിതമായ ഈ കൃതിക്കു രചനാസൗഷ്ഠവം തുലോം വിരളമാണെങ്കിലും വടക്കൻപാട്ടുകളിലെന്നപോലെ ഇതിലും വീരകരുണാദിരസങ്ങൾ സമുജ്ജ്വലമായി പരിസ്ഫുരിക്കുന്നു. വള്ളുവനാട്ടുകാരനായ ഒരു നായരായിരിക്കാം ഇതിന്റെ പ്രണേതാവു്. കവിത ഇങ്ങനെ ആരംഭിക്കുന്നു.
തിരുമാന്ധാംകുന്നിലെ ഭഗവതി കണ്ടർമേനോനോടു മാമാങ്കത്തിനു പോകണമെന്നു സ്വപ്നത്തിൽ ആജ്ഞാപിക്കുക നിമിത്തം ആ യോദ്ധാവു പതിവിനുമുൻപു് ഉണരുന്നു. അതിന്റെ കാരണം മാതാവു ചോദിക്കുകയും “തിരുമാന്ധാംകുന്നിലമ്മ എന്നെയും ചതിച്ചമ്മേ, മാമാങ്കം കാണാൻ പോണമെന്നതാദരിശനം” എന്ന മകന്റെ വാക്കു കേട്ടു് “അഞ്ചാറു പെറ്റിട്ടിനി നീയല്ലേയെനിക്കുള്ളു, നീയതു പോയാലുണ്ണീ മകനേ കണ്ടരായോ ഓരാണ്ടു ശേഷക്രിയ കഴിപ്പാനെനിക്കാര്?” എന്നു വ്യസനാക്രാന്തയായി വീണ്ടും ഒരു പ്രശ്നം ഉന്നയിക്കുകയും ചെയ്യുന്നു. അതിനു മേനോൻ താൻ ഉടൻതന്നെ തിരുനെല്ലിക്കു പോയി അമ്മയുടെ പിണ്ഡംവെച്ചിട്ടു പിന്നീടു മാമാങ്കത്തിനു പോയ്ക്കൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. അതായിരിക്കാം ആറങ്ങോട്ടു ചാവേറുകാരുടെ കാര്യപരിപാടി. ആയിരം (പണം?) വീതംരണ്ടു കിഴിയായി കെട്ടി ഒന്നു് അമ്മയ്ക്കു കൊടുത്തു മറ്റേതുംകൊണ്ടു ഭാര്യ താമസിക്കുന്ന പുതുപ്പറമ്പു വീട്ടിൽ ചെന്നു മറ്റേക്കിഴി അവിടെ സമർപ്പിക്കവേ, മകൻ ഇത്താപ്പു അച്ഛന്റെ സ്വപ്നവാർത്തയറിഞ്ഞു “ഞാനുമേ കൂടിപ്പോരുമച്ഛാ മാമാങ്കം കാണ്മാൻ” എന്നു പറയുന്നു. അച്ഛൻ മകനെ ആ സാഹസത്തിൽനിന്നു വിരമിപ്പിക്കുവാൻ ആകുന്നതും ഉപദേശിക്കുന്നുവെങ്കിലും തത്സംബന്ധമായുള്ള ഉദ്യമം ഫലിക്കുന്നില്ല.
എന്ന കണ്ടരുടെ വാക്കിനു്
എന്നു മകൻ ഉചിതമായി പ്രത്യുത്തരം നല്കുന്നു. ഇത്താപ്പുവിന്റെ അമ്മ ഒരു വീരമാതാവിനു യോജിച്ച വിധത്തിൽ മകന്റെ പക്ഷത്തിൽ ചേരുന്നു.
എന്നാണു് ആ സ്ത്രീരത്നത്തിന്റെ അനുശാസനം. അതിനുമേൽ അച്ഛനും മകനുംകൂടി തിരുനെല്ലിയിൽ ചെന്നു് അവരവരുടെ പെറ്റമ്മമാരുടെ പിണ്ഡംവച്ചു തിരികെപ്പോന്നു വേണ്ട അനുയായികളെ കൂട്ടിക്കൊണ്ടു തിരുനാവായ്ക്കു പോകുകയും അവിടെ മേനോൻ തന്റെ ഗുരുനാഥനായ വെള്ളച്ചാത്തിരരെ നമസ്കരിച്ചു് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു.
അനന്തരമുള്ള കഥ കവി ദ്വിതീയഖണ്ഡത്തിൽ വിവരിക്കുന്നു. രാത്രിയിൽ അങ്കത്തിനായി പാഞ്ഞുകയറിയ കണ്ടർ മേനോനോടു സാമൂതിരിയുടെ ഭടന്മാർ ആരെന്നു ചോദിച്ചപ്പോൾ ആ യോദ്ധാവു് ഇങ്ങനെയാണു് മറുപടി പറയുന്നതു്.
പിന്നീടു ഇരുകൂട്ടരും തമ്മിൽ ഘോരമായ യുദ്ധം തുടങ്ങി; പലരും മരിച്ചു.
അതു കണ്ടു മാടപ്പുറത്തു് ഉണ്ണിരാമൻ എന്ന സാമൂതിരിയുടെ ഭടൻ ഇത്താപ്പുവിനെ വാൾ കൊണ്ടു വെട്ടിക്കൊന്നു. ഉടനേ കണ്ടർ മേനോൻ കൂട്ടത്തിൽ ചാടി “കരിമ്പുപോലെ വെട്ടിമുറിച്ചു ഒക്കെത്തന്നെ.” ഒടുവിൽ തന്റെ മരണദിവസം സമാഗതമായി എന്നു് ആ വീരൻ ഓർത്തു, അതു് 858-ആമാണ്ടു മകരം 28-ആംനു “പൂർവ്വപക്ഷവും നല്ല ദ്വാദശി തിരുവോണം അസ്തമിച്ചു പതിനെട്ടു നാഴിക കഴിഞ്ഞിട്ടു് ഉദയത്തിനു മുൻപേ മരിക്കാനെനിക്കു സത്യം” എന്നു ജ്യോത്സ്യവിധി ഉണ്ടായിരുന്നുവത്രേ. അപ്പോഴേയ്ക്കും ചേറ്റായെപ്പണിക്കർ എന്നൊരു ഭടൻ സ്നേഹം ഭാവിച്ചു് അടുത്തുകൂടി. അയാൾ കണ്ടരെ ചതിച്ച് ഇടയിൽ വെട്ടുകയും മേനോൻ മുട്ടുകുത്തി വീഴുകയും ചെയ്തു. എങ്കിലും കണ്ടർ ആ ദ്രോഹിയെ വീണ നിലയിൽ കിടന്നുകൊണ്ടു് ഒന്നു ചവിട്ടാതെ വിട്ടില്ല. ചവിട്ടുകൊണ്ടു പണിക്കരും വെട്ടുകൊണ്ടു മേനോനും മരിച്ചു. ഇത്രയുമാണു് ഇതിവൃത്തം. രചന മോശമെങ്കിലും ചാവേറുകാരുടെ ആചാരപദ്ധതിയേയും പരാക്രമ പ്രഭാവത്തേയും സ്പഷ്ടമായി പ്രദർശിപ്പിക്കുന്ന ഈ കൃതിക്കും സാഹിത്യചരിത്രത്തിന്റെ കോണിൽ ഒരു സ്ഥാനം നല്കുന്നതിൽ അനുവാചകർ പരിഭവിക്കയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.
ഇതു കിളിപ്പാട്ടായി കേകാവൃത്തത്തിൽ ഏതോ ഒരു കവി നിർമ്മിച്ചിട്ടുള്ളതും “മല്ലികപ്പൊയ്കതോറും മാളവി പാടിവരുന്ന” ഒരു പൈങ്കിളിക്കിടാവിനെക്കൊണ്ടു കവി ഗാനം ചെയ്യിക്കുന്നതുമാണു്.
എന്നിങ്ങനെ ജ്യേഷ്ഠൻ രാമച്ചപ്പണിക്കരും അനുജൻ കൊച്ചയ്യപ്പണിക്കരും തമ്മിൽ വാദിക്കുകയും ഒടുവിൽ ജ്യേഷ്ഠൻതന്നെ മാമാങ്കത്തിനു വള്ളുവക്കോനാതിരിയുടെ അനുമതിയോടുകൂടി തിരിക്കുകയും ചെയ്യുന്നു. 751-ൽ നടന്ന ഒരു മാമാങ്കത്തെപ്പറ്റി ഗ്രന്ഥത്തിൽ കാണുന്ന പ്രസ്താവന ശരിയാണെങ്കിൽ ഈ പാട്ടിന്റെ നിർമ്മിതി പക്ഷേ എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണെന്നു വിചാരിക്കുവാനും ന്യായമുണ്ടു്. കവിത സമ്പൂർണ്ണമായി ലഭിച്ചിട്ടില്ല.
രാമായണം മുഴുവൻ പാനയായി ഒരു വിശിഷ്ടകവി ഈ ശതകത്തിൽ രചിച്ചിട്ടുണ്ടു്. അദ്ദേഹം ഏതു ദേശക്കാരനായിരുന്നുവെന്നറിയുന്നില്ല. വളരെ മനോഹരമാണു് കവിത. ചമ്പുക്കളിലെ ആശ്ചര്യകരമായ ഉല്ലേഖധോരണി അതിലും അവിച്ഛിന്നധാരമായി കാണാം. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
1 ജടായുവിന്റെ വരവു കണ്ടു സാരഥി രാവണനോടു പറയുന്നതു്.
2 സീതയുടെ അഗ്നിപ്രവേശം:
ബാലിവധം കിളിപ്പാട്ടിന്റെ ഉത്ഭവവും ഒൻപതാം ശതകത്തിലാണെന്നു ഭാഷാരീതി നോക്കിയാൽ നിർണ്ണയിക്കാവുന്നതാണു്. പ്രണേതാവു് ആരെന്നറിയുന്നില്ല. അദ്ദേഹത്തിനു വ്യുൽപത്തി പോരെങ്കിലും ആകൃതിക്കു വളരെ ചമൽക്കാരമുണ്ടു്. ആദ്യത്തെ പകുതി പ്രായേണ കേകയിലും ബാക്കിയുള്ളതു കാകളി, മണികാഞ്ചി മുതലായ വിവിധവൃത്തങ്ങളിലുമായി നിബന്ധിച്ചിരിക്കുന്നു. കിഷ്കിന്ധാകാണ്ഡത്തിന്റെ ആരംഭംമുതൽ ബാലിവധാനന്തരം സുഗ്രീവനെ വാനരരാജാവായി അഭിഷേകംചെയ്തു് ശ്രീരാമൻ മതങ്ഗാശ്രമത്തിൽ പോയി ചാതുർമ്മാസ്യം അനുഷ്ഠിക്കുന്നതുവരെയുള്ള കഥയാണു് പ്രതിപാദ്യം.
“പുഞ്ചനെൽക്കതിർ കൊത്തിപ്പൂഞ്ചോലതോറും പറന്നഞ്ചാതെവരും തത്ത”യെക്കൊണ്ടു കവി തന്റെ കാവ്യം ഗാനം ചെയ്യിക്കുന്നു. അതിന്റെ സ്വരൂപം എന്തെന്നു കാണിക്കുവാൻ ചില വരികൾ ഉദ്ധരിക്കാം.
1. ബാലിയുടെ രാജധാനി:
2. ബാലിസുഗ്രീവയുദ്ധം:
ആസന്നമൃത്യുവായ ബാലിയുടെ അപരാധാരോപണവും അതിനു ശ്രീരാമൻ നൽകുന്ന പ്രത്യുത്തരവും ആസ്വാദ്യമായിരിക്കുന്നു. നാടുകൊണ്ടല്ലേ ബാലിസുഗ്രീവന്മാർ തമ്മിൽ പിണക്കമുണ്ടായതെന്നും നാടുകളിൽപ്പെട്ടതല്ലേ കിഷ്കിന്ധയെന്നും താരയെ ബാലി മോഷ്ടിച്ചുകൊണ്ടുപോന്നതല്ലേ എന്നും മതങ്ഗമുനിയോടു ദൌഷ്ട്യം കാണിച്ചില്ലേ എന്നും കായ്കനികൾ തിന്നേണ്ടവൻ കാഞ്ചനപൂർണ്ണനാകുന്നതു ശരിയാണോ എന്നും മറ്റുമാണു് ശ്രീരാമന്റെ ചോദ്യങ്ങൾ. ഒടുവിൽ ഭൂമിയോ വീരസ്വർഗ്ഗമോ വേണ്ടതെന്നു ശ്രീരാമൻ ചോദിച്ചപ്പോൾ,
എന്നു ബാലി മറുപടി പറയുന്നു.
സാമാന്യം നല്ല ഒരു കിളിപ്പാട്ടാണു് കപിലോപാഖ്യാനം. അതു നാലു വൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നു എന്നു ചിലർ പറയുന്നതു ശരിയല്ല. ആദ്യന്തം കേകയിലാണു് കവി ഗ്രന്ഥം രചിച്ചിരിക്കുന്നതെങ്കിലും ഇടയ്ക്കു കുറേ വരികൾ കാകളിയിലുമുണ്ടു്. കാകളി തുടങ്ങുമ്പോൾ കിളിയെ പ്രത്യേകമായി കവി സംബോധനം ചെയ്തുകാണുന്നു. ഗോമാഹാത്മ്യവും ഗോദാനത്തിന്റെ ഫലവുമാണു് പ്രതിപാദ്യം. കവി ആരെന്നറിയുന്നില്ല. കാലം ഒൻപതാം ശതകമാണെന്നു് ഊഹിക്കുന്നു. പക്ഷേ പത്താം ശതകമാണെന്നും വരാം.
ഭീഷ്മർ ശരശയനത്തിൽ കിടക്കുമ്പോൾ ധർമ്മപുത്രർ ആ മഹാത്മാവിനെ നമസ്കരിച്ചു, “സർവ ദാനങ്ങളിലും മുഖ്യമായുള്ള ദാനം, സർവവുമിന്നാവോളമരുളിചെയ്തീടണം” എന്നു് അഭ്യർത്ഥിച്ചു. അദ്ദേഹം “ശ്രീകപിലോപാഖ്യാനമായുള്ള സംവാദത്തെ ലോകനായകാ കേട്ടുകൊള്ളുക ധർമ്മരാജാ” എന്നു പറഞ്ഞുകൊണ്ടു കഥയാരംഭിക്കുന്നു. ചന്ദ്രപുരി എന്ന രാജ്യത്തിൽ ചന്ദ്രസേനൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം വിധിവത്തായി പ്രജാപരിപാലനം ചെയ്യുന്ന കാലത്തു് ആ രാജ്യത്തിൽ ഗൃഹസ്ഥനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ താമസിച്ചിരുന്നു. അദ്ദേഹത്തോടു് അദ്ദേഹത്തിന്റെ ധർമ്മപത്നി അഗ്നിഹോത്രത്തിനു പഞ്ചഗവ്യവും മറ്റും ഉണ്ടാക്കുവാൻ ഒരു പശുവിനെ എവിടെനിന്നെങ്കിലും കൊണ്ടുവരണമെന്നു പ്രാർത്ഥിച്ചു.
എന്നും മറ്റും പല ഒഴികഴിവുകളും പറഞ്ഞുനോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ല. അതിനാൽ അദ്ദേഹം രാജാവിനെക്കണ്ടു വിവരം അറിയിക്കുകയും രാജാവു തന്റെ പശുക്കളിൽവെച്ചു് ഉത്തമയായ കപിലയെത്തന്നെ അദ്ദേഹത്തിനു ദാനം ചെയ്യുകയും ചെയ്തു. ആ സമയത്തിൽ ഗോക്കളുടെ മാഹാത്മ്യത്തെപ്പറ്റി ദാതാവു് ഇങ്ങനെ വർണ്ണിക്കുന്നു.
ബ്രാഹ്മണി ആ കപിലയെ വളർത്തി. തനിക്കു് ആഹാരം പോരാതെയും തന്നിമിത്തം ബ്രാഹ്മണഗൃഹത്തിലേക്കുവേണ്ട പാൽ കൊടുക്കുവാൻ ശക്തിയില്ലാതെയും വരികയാൽ ആ പശു ഒരു ദിവസം മലയപർവ്വതത്തിൽ ചെന്നു ധാരാളം പുല്ലുതിന്നുകയും ആ തക്കംനോക്കി കാമരൂപി എന്ന വ്യാഘ്രി അതിനെ ഭക്ഷിക്കുവാൻ പാഞ്ഞടുക്കുകയും ചെയ്തു. പതിനൊന്നു മാസമായ തന്റെ പുത്രനെ ഒന്നു കണ്ടിട്ടു തിരിയെ എത്തുവാൻ അനുവാദം കിട്ടണമെന്നു പശു വ്യാഘ്രിയോടഭ്യർത്ഥിക്കുകയും പല വാദപ്രതിവാദങ്ങൾക്കുമേൽ വ്യാഘ്രി ആ കരാറിനു വഴിപ്പെടുകയും ചെയ്തു. പ്രസ്തുതഭാഗം വളരെ മനോഹരമായ രീതിയിൽ കവി വിസ്തരിച്ചിട്ടുണ്ട്.
എന്നു പറയുന്ന കാമരൂപിയോടു്
എന്നാണു് കപില മറുപടി പറയുന്നതു്. കവി സന്ദർഭാനുസാരേണ ഉത്തമനായ ഒരു വാനരന്റെയും മധ്യമനായ ഒരു ശാർദ്ദൂലത്തിന്റെയും അധമനായ ഒരു വ്യാധന്റെയും കഥകൂടി വ്യാഘ്രിയെ പറഞ്ഞുകേൾപ്പിക്കുന്നുണ്ടു്. പശു തന്റെ പുത്രനെ കണ്ടു നടന്ന വിവരങ്ങൾ പറഞ്ഞപ്പോൾ അവിടത്തെ സ്ഥിതി കവി താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു.
ഒടുവിൽ കപില തിരിയെച്ചെന്നു കാമരൂപിയെക്കണ്ടു.
എന്നു വ്യാഘ്രി പറഞ്ഞു. ആ ആശ്ചര്യം കണ്ടു മഹാവിഷ്ണു രണ്ടു മൃഗങ്ങളേയും വൈകുണ്ഠത്തിലേക്കു കൊണ്ടുചെല്ലാൻ ദൂതന്മാരെ അയച്ചു. തന്റെ പുത്രനേയും സഖികളേയും രക്ഷിതാവായ ബ്രാഹ്മണനേയുംകൂടി വിമാനത്തിൽ കയറ്റിയാലല്ലാതെ താൻ കയറുകയില്ലെന്നു കപില വാദിച്ചു. ബ്രാഹ്മണനോടു ചോദിച്ചപ്പോൾ തന്റെ പത്നിയും ബന്ധുക്കളും രാജാവുംകൂടി തന്നെ അനുഗമിക്കണമെന്നു് അദ്ദേഹവും, ചന്ദ്രസേനനോടു ചോദിച്ചപ്പോൾ തന്റെ രാജ്യത്തിലെ സകല ചരാചരങ്ങളും തന്നെ അനുയാത്ര ചെയ്യണമെന്നു് ആ രാജാവും സിദ്ധാന്തിച്ചു. മഹാവിഷ്ണുവിന്റെ അനുമതിയോടുകൂടി അവരെല്ലാം വിഷ്ണുലോകത്തിലേക്കു പോയി ഭഗവത്സായുജ്യം പ്രാപിക്കുകയും ചെയ്തു.
സീതാദുഃഖം ഒൻപതാം ശതകത്തിൽ ആരോ രചിച്ച ഒരു ചെറിയ കിളിപ്പാട്ടാണു്. ‘നിറവേ ഭുജിക്കുക’, ‘ദോഷമില്ലാ ജാനകി’, ‘ബോധ്യവും വരുത്തിയേ’, ‘എന്നെക്കായിൽ മുതിർന്നു’, ‘വേറെയുണ്ടൊരു കശൽ’, ‘നിച്ചിരിയത്തെപ്പോലെ’, ‘പിറന്ന കുഴവിയും’ മുതലായ പ്രയോഗങ്ങൾ ഇതിൽ കാണ്മാനുണ്ടു്. വാല്മീകിയുടെ ഉത്തരരാമായണത്തിലുള്ള സീതാനിർവാസ ഘട്ടത്തിലെ ഇതിവൃത്തത്തെ വികൃതരീതിയിൽ രൂപാന്തരപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പ്രണേതാവു് ആ വിഷയത്തിൽ തന്റെ ഉദ്ദേശമെന്തെന്നു വെളിപ്പെടുത്തുന്നില്ല. “മാവാരതം പാട്ടു്” മുതലായ ഗ്രാമീണകൃതികളുടെ കൂട്ടത്തിൽ ഇതിനേയും ചേർക്കണമെന്നാണു് എനിക്കു തോന്നുന്നതു്. പത്താംശതകത്തിലെ കൃതിയെന്നു ഞാൻ ഊഹിക്കുന്ന “ഭീമൻകഥ”യ്ക്കുള്ള സ്ഥാനവും ഇത്തരത്തിലുള്ളതുതന്നെ.
പട്ടാഭിഷേകം കഴിഞ്ഞു ശ്രീരാമൻ ഒരിക്കൽ നായാട്ടിനുപോയ അവസരംനോക്കി കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്നു് അമ്മായിമാരുംകൂടി സീതാദേവിയോടു രാവണന്റെ പടംവരച്ചു തങ്ങളെ കാണിക്കുവാൻ ആവശ്യപ്പെടുന്നു. വളരെ വൈമനസ്യത്തോടുകൂടിയാണെങ്കിലും അവരുടെ നിർബ്ബന്ധത്തിനു് ആ സാധ്വി വഴങ്ങുന്നു. “വരട്ടനൂറും മഷിക്കുറിയുമെടുത്തുടൻ സുമിത്രാദേവി കൊണ്ടു” ചെന്നു സീതയുടെ കയ്യിൽ കൊടുക്കുകയും, സീത
ഇങ്ങനെയും മറ്റുമുള്ള രൂപത്തിൽ ലങ്കേശ്വരന്റെ ചിത്രമെഴുതിത്തീർക്കുകയും ചെയ്തു. സുമിത്ര ആ ചിത്രം വാങ്ങി. അമ്മായിമാർ മൂവരും യോജിച്ചു് അതു് ആവണപ്പലകമേൽ വെച്ചു “വിശന്നു വെയിൽകൊണ്ടു വരുന്ന രാമദേവ”നെ അതിന്മേൽ ഇരുത്തി. ശ്രീരാമൻ, ആ പടം സീത വരച്ചതാണെന്നറിഞ്ഞപ്പോൾ ഏറ്റവും ക്രുദ്ധനായി, സീതയുടെ സമാധാനവും പരിദേവനവും ചെവിക്കൊള്ളാതെ വനവാസത്തിൽ തന്റെ പത്നിയുടെ സർവപ്രവൃത്തികളിലും കാപട്യം കണ്ടു. “കുളിപ്പാനെന്നെക്കായിൽ മുതിർന്നുപോകും മുൻപേ മലർക്കാവിലേ പോയാൽ വൈകിയേ വരൂതാനും” എന്നും മറ്റും അദ്ദേഹം പല ദുശ്ശങ്കകൾക്കു വിധേയനായിത്തീർന്നു. ഒടുവിൽ ലക്ഷ്മണനോടു് ആ ദേവിയെ “മണിയും കൊട്ടി മെല്ലെയുലകിൽ നടത്തണം” എന്നു് ആജ്ഞാപിക്കുകയും ലക്ഷ്മണൻ അതിനു വിസമ്മതം അറിയിച്ചപ്പോൾ “ലക്ഷ്മണ! നിനക്കിനി ഭാര്യയായിരുത്തുവാൻ നിശ്ചയം നിനയ്ക്കുന്നു, ഇപ്പോൾ ഞാനറിഞ്ഞിതു” എന്നും മറ്റും കൊള്ളിവാക്കുകൾ പറയുകയാണു് ശ്രീരാമൻ ചെയ്തതു്. ലക്ഷ്മണൻ പിന്നെ അവിടെ നില്ക്കാതെ സീതയേയുംകൊണ്ടു മുനിയുടെ പർണ്ണശാലയിൽ ചെല്ലുകയും മുനി ഒരു പരീക്ഷ കഴിഞ്ഞു ദേവിയുടെ പാതിവ്രത്യനിഷ്ഠ ശരിക്കു മനസ്സിലാക്കി ആ ഗർഭിണിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ആദ്യം ഒരു ഉടുമ്പിനെ കൊന്നു കുമാരൻ സീതയുടെ ചോരയാണു് തന്റെ വാളിൽ പുരണ്ടിരിക്കുന്നതെന്നു് അറിയിച്ചപ്പോൾ അമ്മായിമാർ അതിൽ കളവുണ്ടെന്നു പറയുകയാൽ വീണ്ടും ആശ്രമത്തിൽച്ചെന്നു ദേവിയുടെ ആണിവിരൽ അറുത്തു് ആ ചോര വാളിൽ പൂശി കാണിച്ചു. “ആണ്‍ ചോര പെണ്‍ചോരയും കണ്ടിട്ടില്ലതുകൊണ്ടോ” തങ്ങളെ വീണ്ടും കബളിപ്പിക്കുന്നതെന്നു് അവർ വീണ്ടും തുടർന്നു വാദിച്ചപ്പോൾ “നിങ്ങടെ ദേഹമൊരു ഭാഗമങ്ങറുക്കണം, ഒന്നുപോൽ നിറമെങ്കിൽപ്പിന്നെ ഞാൻ പറഞ്ഞീടാം.” എന്നു ലക്ഷ്മണൻ പറഞ്ഞു. സീത മൃതയായി എന്നു് അതിൽനിന്നു ശ്രീരാമൻ ധരിച്ചു.
എന്നും മറ്റും വിലപിച്ചു. പിന്നെയും ചില സംഭവങ്ങൾ കഴിഞ്ഞു ശിശുക്കളെ കാണുവാൻ ശ്രീരാമൻ ലക്ഷ്മണസഹിതനായി ആശ്രമത്തിലേക്കു പോകുകയും അവിടെ ഭൂമി പിളർന്നു സീത അതിൽ അപ്രത്യക്ഷയാകുകയും ചെയ്തു. എങ്കിലും സീതയുടെ തലമുടി ശ്രീരാമന്റെ കയ്യിൽ പെടുകയും അതു “പാലഴിതന്നിൽച്ചെന്നു വാസുകിയുടെ വാൽമേൽ” ചുറ്റുകയും ചെയ്തുവത്രേ. അതുകൊണ്ടാണുപോലും ആ സർപ്പത്തിൽ ഭഗവാൻ ശയനംചെയ്യുന്നതു്. ഗ്രന്ഥകത്താവിനു ദുഷ്ടകളായ അമ്മായിഅമ്മമാരെ അവഹേളനം ചെയ്യണമെന്നു താൽപര്യമുണ്ടായിരുന്നതായി സങ്കല്പിക്കാമെങ്കിലും അതല്ല അദ്ദേഹത്തിനു് ഇതിഹാസവിഷയത്തിലുള്ള അപാരമായ അജ്ഞതതന്നെയാണു് ഇങ്ങനെ ഒരു കാവ്യനിർമ്മിതിക്കു സഹായകമായിരുന്നതു് എന്നു നിർണ്ണയിക്കുന്നതിനു മഹാവിഷ്ണുവിന്റെ മെത്ത വാസുകിയാണെന്നുള്ള അബദ്ധപ്രസ്താവനതന്നെ മതിയായ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
ഈ പാനയും ഒൻപതാംശതകം ഉത്തരാർദ്ധത്തിലേയോ പത്താംശതകം പൂർവ്വാർദ്ധത്തിലേയോ ഒരു കൃതിയാണെന്നു തോന്നുന്നു. കർത്താവു് ആരെന്നറിവില്ല. ദമയന്തീസ്വയംവരത്തിനു നളനും ദേവന്മാരും പുറപ്പെടുന്നതു മുതൽ സ്വയംവരംവരെയുള്ള കഥയേ ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. ആകെ രണ്ടു ഭാഗങ്ങളുള്ളതിൽ രണ്ടാമത്തെ ഭാഗം തരംഗിണീവൃത്തത്തിൽ രചിച്ചിരിക്കുന്നു. കവിത രമണീയമാണു്. ദൂതവേഷധാരിയായ നളൻ ദമയന്തിയോടു പറയുന്ന ചില വാക്കുകളാണു് ചുവടെ ചേർക്കുന്നതു്.
ഇതു പാലാഴിയിൽനിന്നു ലക്ഷ്മീദേവി ഉത്ഭവിക്കുന്നതും മഹാവിഷ്ണു ആ ദേവിയെ പാണിഗ്രഹണം ചെയ്യുന്നതുമായ ഉപാഖ്യാനത്തെ അധികരിച്ചു കാകളീവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ പാട്ടാണു്. കവിയെപ്പറ്റി ഒരറിവുമില്ല. കാലം ഒൻപതാം ശതകം ഉത്തരാർദ്ധമോ പത്താം ശതകം പൂർവ്വാർദ്ധമോ ആണു്. കവിത മോശമെന്നു പറയാനില്ല. താഴെ കാണുന്ന ഈരടികൾ നോക്കുക.
ഓണപ്പാട്ടിനു മഹാബലിചരിതം എന്നും പേരുണ്ടു്. കവിയാരെന്നറിയുന്നില്ല. ഒൻപതാം ശതകത്തിലോ പത്താംശതകത്തിലോ ഉള്ള കൃതിയാണെന്നനുമാനിക്കാം. താൻ തൃക്കാക്കരനിന്നു വരുന്നതായി കിളി പറയുമ്പോൾ “തൃക്കാക്കരയെന്തു വാർത്തയൊള്ളു?” എന്നു കവി ചോദിക്കുന്നു. “തൃക്കാക്കര ശ്രീമഹാദേവന്റെ” ലീലകൾ നാരദൻ പറഞ്ഞുകേട്ടിട്ടുള്ളതു താൻ വിവരിക്കാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടു കിളി മഹാബലിയുടെ രാജ്യഭാരം ആദ്യമായി വർണ്ണിക്കുന്നു. ആ ഘട്ടത്തിലുള്ള ചില ശീലുകൾ സുപ്രസിദ്ധങ്ങളാണല്ലോ.
അക്കാലത്തു് ആഡംബരപൂർവ്വം ആഘോഷിച്ചുവന്നിരുന്ന ചിങ്ങമാസത്തെ ഓണം “മാവേലി മണ്ണുപേക്ഷിച്ചശേഷം മാധവൻ നാടുവാണീടും കാലം” മുടങ്ങിപ്പോകയും മഹാബലി അതിനെപ്പറ്റി ശ്രീകൃഷ്ണനോടു് ആവലാതിപ്പെടുകയും ചെയ്തു. അപ്പോൾ ശ്രീകൃഷ്ണൻ
എന്നരുളിചെയ്തു. ഭഗവാന്റെ ഉപദേശമനുസരിച്ചു ധർമ്മപുത്രർ
എന്നു് ആജ്ഞാപിക്കുകയും ചെയ്തു. പ്രജകൾ ആ ഉത്സവം ഘോഷിക്കുന്ന രീതി കവി സാമാന്യം ഭംഗിയായി പ്രതിപാദിക്കുന്നു. താഴെക്കാണുന്നതു് അക്കാലത്തെ വാണിജ്യത്തെ പരാമർശിക്കുന്ന ചില വരികളാണു്.
സ്ത്രീകൾ ഭർത്താക്കന്മാരോടും മറ്റും ഓണപ്പുടവയ്ക്കു് അപേക്ഷിക്കുന്ന ഭാഗം വായിക്കാൻ രസമുണ്ടു്.
എന്നും മറ്റുമുള്ള ചടങ്ങുകളെപ്പറ്റി അനന്തരം ചുരുക്കമായി പ്രസ്താവിക്കുന്നു.
എന്നാണു് കവി പറയുന്നതു്.
സാഹിത്യദൃഷ്ട്യാ ഈ ചെറിയ പാട്ടിനു സ്ഥാനമൊന്നും കല്പിക്കുവാൻ പാടില്ലെങ്കിലും അതിലെ ചില ശീലുകൾക്കു തന്മയത്വമുണ്ടെന്നു സമ്മതിക്കുകതന്നെ വേണം. ചില ഈരടികൾ മൂവടികളായാണു് രചിച്ചുകാണുന്നതു്. മഹാബലി തന്റെ നാടു കാണ്മാൻ വരുന്ന ദിവസമാണു് ചിങ്ങമാസത്തിലെ തിരുവോണം എന്നു കേരളത്തിൽ ഐതിഹ്യമുണ്ടെങ്കിലും അദ്ദേഹം കേരളരാജാവായിരുന്നുവെന്നു് ആരും തെറ്റിദ്ധരിക്കരുതു്. പണ്ടു തിരുവോണം തമിഴ്നാട്ടിലും ഘോഷിച്ചിരുന്നു എന്നുള്ളതിനു “മതുരൈക്കാഞ്ചി” എന്ന സംഘകാലത്തെ കൃതിയിൽ തെളിവുണ്ടു്. വാസ്തവത്തിൽ തിരുവോണം മഹാബലിയെ വാമനമൂർത്തി ജയിച്ച ദിവസമാണു്. “വാനവരമ്പൻ” എന്ന പദത്തെ “ബാണവർമ്മൻ” എന്നു രൂപാന്തരപ്പെടുത്തി മഹാബലിയുടെ പൗത്രനായ ബാണനും കേരളത്തിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു പറയുന്നതു പ്രമാദംതന്നെ. ബാണന്റെ രാജധാനി ആര്യാവർത്തത്തിലായിരുന്നു. “വാനവരമ്പൻ” എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. “മല്ലൽ ചെരുതിയൻ വാനവരമ്പനേ മലയമാനേ” എന്നു ചൂഡാമണി നിഘണ്ടുവിൽ കാണാം.
രാമായണം ഗാഥ എന്നൊരു ദീർഘമായ കൃതി അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചുകാണുന്നു. കൃഷ്ണഗാഥയെ അപേക്ഷിച്ചു ഭാരതഗാഥ പതിന്മടങ്ങു് അപകൃഷ്ടമാണെങ്കിൽ ഭാരതഗാഥയെക്കാൾ നൂറു മടങ്ങു് അപകൃഷ്ടമാണു് രാമായണഗാഥ. കവി വളരെ പണിപ്പെട്ടു് ഒരുവിധത്തിൽ വൃത്തമൊപ്പിച്ചു എന്നു പേർ വരുത്തി ശബ്ദഗുണമോ അർത്ഥഗുണമോ ഉള്ള ഒരൊറ്റ വരിപോലും കണികാണാൻ നിവൃത്തിയില്ലാത്തവിധത്തിൽ രാമായണത്തെ അടിസ്ഥാനപ്പെടുത്തി ‘ഷോഡശായിരത്തൊന്നു’ ഗ്രന്ഥമായി പ്രസ്തുതകൃതി നിബന്ധിച്ചിരിക്കുന്നു. “ദീനതയെന്യേ ദിനംപ്രതി രക്ഷിക്കും ദയയേറും പള്ളിയറേശ്വരി” തന്നെ പരിപാലിക്കണമെന്നു പ്രാർത്ഥിക്കുന്നതിനുപുറമേ “വല്ലാതെയാക്കാതെ മംഗലമാക്കണം, വ്യാഘ്രാലയ, ദേവ, തമ്പുരാനേ” എന്നും പറയുന്നതിൽനിന്നു വൈക്കത്തപ്പന്റെ ഭക്തനായിരിക്കാം അദ്ദേഹമെന്നു സങ്കല്പിക്കാവുന്നതാണു്. ഒരു ഗുരു വേണ്ട ദിക്കിൽ രണ്ടു ലഘുക്കളെ അതിനുപകരം ചേർക്കുന്നതു കവി ഒരു ഭംഗ്യന്തരമായി കരുതീട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. “പല ഗുണമുള്ളൊരു പത്മവിലോചനൻ പാർത്ഥിവൻ രാമചരിതം ഭക്ത്യാ” “അരചന്മാർക്കു വാഴ്വാനഴകാം രാജധാനി അത്ഭുതമാം സ്വർണ്ണംകൊണ്ടുതന്നെ” എന്നും മറ്റുമുള്ള വരികൾ ഈ വൈകല്യത്തിനു് ഉദാഹരണങ്ങളാണു്. യതിഭംഗംകൊണ്ടു കർണ്ണാരുന്തുദങ്ങളായ ഈരടികൾക്കു കണക്കില്ല. ചില വരികൾ ഉദ്ധരിക്കാം.
ഗാഥയിൽ ഇത്ര പൊട്ടയായി മറ്റൊരു കാവ്യം ഞാൻ വായിച്ചിട്ടില്ല. പണ്ടും ഇന്നത്തെപ്പോലെ സാഹിത്യസാമ്രാജ്യത്തിൽ അനധികാരികളായ ചില ലോകോപദ്രവികൾ വലിഞ്ഞുകേറി ഗോഷ്ടികൾ കാണിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നതിനെങ്കിലും ഈ ഖണ്ഡിക പ്രയോജനപ്പെടുന്നതാണല്ലോ. ഉളൻ, നെറിയേ (ന്യായമായി) മുതലായ ചില പഴയ പദങ്ങൾ കാണുന്നു. കവി അദ്ധ്യാത്മരാമായണം വായിച്ചിരുന്നു എന്നുള്ളതിനു “ഫാലവിലോചനൻ പരമേശ്വരൻതാനും പാർവ്വതിക്കു നന്മവർദ്ധിപ്പാനായ്” രഹസ്യോപദേശം ചെയ്തു എന്നുള്ള പ്രസ്താവന ജ്ഞാപകമാണു്. കവിത ഒമ്പതാം ശതകത്തിൽ രചിച്ചതാണെന്നു തോന്നുന്നു.
ബിംബപ്രതിഷ്ഠ, പൂജ, തന്ത്രദീക്ഷ മുതലായ പല താന്ത്രിക വിഷയങ്ങളെക്കുറിച്ചും വിശദവും ലളിതവുമായ രീതിയിൽ പ്രതിപാദിക്കുന്ന ഒരു ദീർഘമായ ശാസ്ത്രഗ്രന്ഥമാണു് ക്രിയാ ദീപിക. പുടവർ(വിടവൂർ) ഭാഷയെന്നും ഇതിനെ പറയുന്നു. പൊടവർ എന്നതു തളിപ്പറമ്പുഗ്രാമത്തിലെ വൈദികന്മാരായ നമ്പൂരിമാർക്കുള്ള പൊതുപ്പേരാണു്. ആവശ്യമുള്ള ഘട്ടങ്ങളിൽ വേണ്ട മന്ത്രങ്ങളും ഉദ്ധരിച്ചിട്ടുണ്ടു്. പെരൂഞ്ചല്ലൂർ ഗ്രാമക്കാരനും നാരായണന്റെ പുത്രനും പാണ്ഡുരംഗന്റെ ശിഷ്യനുമായ വാസുദേവൻനമ്പൂരിയാണു് ഇതിന്റെ പ്രണേതാവു്. താൻ സുമനോവാടികാജാതനും മഹേശ്വരന്റെ പിതൃവ്യനുമാണെന്നും അദ്ദേഹം തന്നെപ്പറ്റി പറയുന്നു. സുമനോവാടിക(മലർക്കാവു്) ഏതു സ്ഥലമാണു് എന്നറിയുന്നില്ല. മഹേശ്വരനും അവിജ്ഞാതനാണു്. ഗ്രന്ഥം ആദ്യന്തം അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിരിക്കുന്നു. തന്ത്രസമുച്ചയത്തിലെന്നപോലെ ഇതിലും പന്ത്രണ്ടു പടലങ്ങളുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ ശ്രദ്ധേയങ്ങളാണു്. ആരംഭം:
അവസാനം:
ഇടയ്ക്കുനിന്നു ചില ശ്ലോകങ്ങൾകൂടി ചേർക്കാം.
ഷോഡശക്രിയാകാരിക എന്ന ഗ്രാമത്തിൽ ജയന്തൻ നമ്പൂതിരിപ്പാടു തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിക്കുന്നുണ്ടു്. പരശുരാമക്ഷേത്രമായ ഈ മലനാട്ടിൽ “എട്ടു സംഖ്യാവതാം ഗ്രാമാണാം നിലയം” ഉണ്ടു്. അവയിൽ ഒന്നായ പെരുവനം ഗ്രാമത്തെ അദ്ദേഹം ഇങ്ങനെ വർണ്ണിക്കുന്നു.
അനന്തരം ഇരട്ടയപ്പൻ, മേല്ക്കാവമ്മ, ഊരകത്തു ദുർഗ്ഗ, തിരുപലക്കയ്യൂർ അയ്യപ്പൻ, ആരിയൂർക്കളത്തു വിഷ്ണു എന്നീ ദേവതകളെ വന്ദിച്ചതിനുമേൽ “ഇടക്കുന്നിൽത്തലം ചേർന്ന” നമ്പൂരിപ്പാടന്മാരെ വാഴ്ത്തുന്നു. ഇടക്കുന്നിൽ പാർവ്വതിയാണു് ആചാര്യന്റെ ഇഷ്ടദേവത.
അവിടെ കിരാങ്ങാട്ടു മനയ്ക്കൽ വിദ്വാന്മാരായി രണ്ടു നമ്പൂരിമാർ ജീവിച്ചിരുന്നു.
അവരിൽ ഒരാളായിരുന്നു നാരായണൻനമ്പൂരിപ്പാടു്. അദ്ദേഹത്തിന്റെ വംശജനായ നീലകണ്ഠനു പാർവ്വതീപ്രസാദംകൊണ്ടു ജയന്തൻ എന്നൊരു പുത്രൻ ജനിച്ചു.
ജയന്തനു ശങ്കരൻ എന്നൊരു ഗുരുവുണ്ടായിരുന്നു.
ജയന്തന്റെ കാലം ഒൻപതാം ശതകമായിരിക്കുവാൻ ന്യായമുണ്ടു്.
ജയന്തൻ നമ്പൂരിപ്പാടു് (1) ഷോഡശക്രിയാകാരിക (2) ആശൌചകേരളി എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ മണിപ്രവാളപദ്യരൂപത്തിൽ രചിച്ചിട്ടുണ്ടു്.
ബോധായനസ്മാർത്ത പ്രയോഗമെന്നും കേരളിയെന്നുംകൂടി നാമാന്തരങ്ങൾ ഈ ഗ്രന്ഥത്തിനുള്ളതായി കാണുന്നു.
എന്നതാണു് അതിലെ ചികീർഷിതസൂചന. ഗ്രന്ഥാവസാനത്തിലുള്ളവയാണു് ചുവടേ പകർത്തുന്ന ശ്ലോകങ്ങൾ.
ജയന്തനു ഭാഷാകവനം സുസാധ്യമായിരുന്നു എന്നു താഴെക്കാണുന്ന മങ്ഗലശ്ലോകംതന്നെ തെളിയിക്കുന്നു.
ശ്ലോകങ്ങളിലെ ഭാഷ വളരെ ലളിതമാണു്.
ആശൗചത്തെപ്പറ്റിമാത്രം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ആശൗചകേരളി. അതിന്റെ ആരംഭത്തിൽ
എന്നും അവസാനത്തിൽ
എന്നുമുള്ള ശ്ലോകങ്ങൾ കാണുന്നു.
സംസ്കൃതം അഭ്യസിക്കുന്ന ബാലന്മാർക്കു പ്രാഥമികമായ വിഭക്തിജ്ഞാനവും മറ്റും ലഭിക്കുന്നതിനുവേണ്ടി പുതുവന നമ്പൂരി ‘ബാലപ്രബോധനം’ എന്നൊരു ചെറിയ മണിപ്രവാളഗ്രന്ഥം രചിച്ചിട്ടുണ്ടു്. അനുഷ്ടുപ് ശ്ലേകങ്ങളിലാണു് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതി. അനേകം വ്യാകരണവിഷയങ്ങളെ നാമമാത്രമായെങ്കിലും അദ്ദേഹം സ്പർശിച്ചിട്ടുണ്ടെന്നുള്ളതാണു് ഇതിന്റെ പ്രയോജനം. തന്നിമിത്തം ഇതു പുതിയ സംപ്രദായത്തിലുള്ള സംസ്കൃതവിദ്യാഭ്യാസത്തിന്റെ ആവിർഭാവകാലത്തിനുമുൻപുവരെ ഉപാധ്യായന്മാർ അധ്യേതാക്കന്മാരെ പഠിപ്പിച്ചുവന്നിരുന്നു. ‘വൃക്ഷസിദ്ധരൂപ’ത്തിന്റെ അനുബന്ധങ്ങളായി ബാലപ്രബോധനവും സമാസ ചക്രവും ശ്രീരാമോദന്തവും പ്രസിദ്ധീകരിക്കുന്നതിനുള്ള കാരണവും അതുതന്നെയാണു്. സമാസചക്രം സംസ്കൃതഭാഷയിൽത്തന്നെ വിരചിതമായിരിക്കുന്നതിനാൽ അതു ബാലപ്രബോധനംപോലെ ഉപയോഗമുള്ളതല്ല. ‘നവാരണ്യമഹീദേവകൃതി രേഷാ വിരാജതേ’ എന്നു ഗ്രന്ഥാവസാനത്തിലുള്ള പ്രസ്താവനയിൽനിന്നാണു് പുതുവന നമ്പൂരിയാണു് പ്രസ്തുത നിബന്ധത്തിന്റെ പ്രണേതാവെന്നു വെള്ളിപ്പെടുന്നതു്. പുതുവനയില്ലം തിരുവിതാംകൂറിൽ കോട്ടയത്തു തിരുനക്കരെയാണു്. ഗ്രന്ഥാരംഭത്തിൽ
എന്ന ശ്ലോകത്തിൽ അദ്ദേഹം തന്റെ ഇഷ്ടദേവതയെ വന്ദിക്കുന്നു. മധ്യകേരളത്തിലെ ഒരു പുതുവന നമ്പൂരിയാണു് പ്രബോധനകാരൻ എന്നു സങ്കല്പിക്കുന്നവരുമുണ്ടു്.
താഴേക്കാണുന്ന വിഭക്ത്യർത്ഥ ബോധകങ്ങളായ ശ്ലോകങ്ങൾ വായിച്ചാൽ ഗ്രന്ഥത്തിലെ പ്രതിപാദനരീതി മനസ്സിലാകും.
ആശൌചവിഷയകമായുള്ള ഒരു ഭാഷാഗ്രന്ഥമാണു് ആശൌചവിജ്ഞാനം.
എന്നുള്ള പീഠികയോടുകൂടി ആചാര്യൻ
എന്നു തന്റെ ഭാഷാകൃതി ആരംഭിക്കുന്നു. ഒടുവിൽ
എന്നും.
എന്നുമുള്ള പദ്യങ്ങൾ കാണ്മാനുണ്ടു്. രുദ്രന്റെ പുത്രനായ നാരായണൻനമ്പൂരി അദ്ദേഹത്തിന്റെ ആചാര്യനാണെന്നു കരുതാവുന്ന പരമേശ്വരൻനമ്പൂരി ഗദ്യത്തിൽ നിർമ്മിച്ച ആശൗചഗദ്യം നോക്കി അതിനെ ഉപജീവിച്ചെഴുതിയതാണു് ആശൗചവിജ്ഞാനം എന്നു് ഈ പദ്യങ്ങളിൽനിന്നു നാം അറിയുന്നു. ഗ്രന്ഥകാരനെപ്പറ്റി മറ്റൊരു വിവരവും ലഭിക്കുന്നില്ല.
വരരുചികൃതം എന്നു പുരാവിത്തുകൾ വിശ്വസിക്കുന്നതും കേരളത്തിൽ പ്രധാന ഭൂതവുമായി ആശൗചാഷ്ടകം എന്നൊരു സംസ്കൃതഗ്രന്ഥമുണ്ടെന്നു് ഏഴാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആശൗചാഷ്ടകത്തിന്റെ ഭാഷാവ്യാഖ്യാനം പദ്യരൂപമാണു്.
എന്നതാണു് അതിലെ ചികീർഷിതപ്രതിജ്ഞാശ്ലോകം. ഒരു ഭാഷാപദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം.
ആശൗചപദ്ധതി സംസ്കൃതത്തിലെന്നപോലെ ഭാഷയിലുമുണ്ടു്. സംസ്കൃതാശൗചപദ്ധതി കേരളീയമാണോ എന്നു നിശ്ചയമില്ല.
എന്ന പദ്യങ്ങൾ ഈ കൃതിയിലുള്ളതാണു്.
ആശൌചപദ്ധതിയുടെ അനുകരണമാണു് ആശൗചചന്ദ്രിക. ചില ശ്ലോകങ്ങൾ ഇതിലും ആ ശൗചാഷ്ടകം ഭാഷാവ്യാഖ്യയിലും ഒന്നുപോലെ കാണുന്നു. രണ്ടും ഒരേ ആചാര്യന്റെ കൃതികളായിരിക്കാം. ചന്ദ്രികാ കാരന്റെ പേർ പരമേശ്വരൻനമ്പൂരി എന്നാണെന്നും അദ്ദേഹത്തിന്റെ കുലഗുരുവാണു് ആശൗചപദ്ധതിയുടെ കർത്താവെന്നും അറിയാം.
എന്നീ ശ്ലോകങ്ങൾ നോക്കുക. ഒരു ശ്ലോകംകൂടിപ്പകർത്താം.
പ്രായശ്ചിത്തവിധികൾ സംബന്ധിച്ചു സാമാന്യം പ്രമാണഭൂതമായ ഒരു ഗ്രന്ഥമാണു് കവിയൂർപ്രായശ്ചിത്തം. കവിയൂർക്കാരനായ ഏതോ ഒരു മലയാളബ്രാഹ്മണന്റെ കൃതിയെന്നുമാത്രം അറിയാം.
എന്നാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.
എന്നും മറ്റുമുള്ള ചില പ്രസിദ്ധപങ്ക്തികൾ ഇതിലുള്ളവയാണു്.
വേറെയും ചടങ്ങുകളെപ്പറ്റി വിവരിക്കുന്ന പല ഗ്രന്ഥങ്ങൾ സംസ്കൃതത്തിലെന്നപോലെ ഭാഷയിലുമുണ്ടു്. “കാലം പോരാ സകലം പറവാൻ.” എന്നു കരുതി അവയെ സ്പർശിക്കാതെ തന്നെ പുരോഗമിക്കുവാൻ ഉദ്ദേശിക്കുന്നു.
കേരളത്തിന്റെ രാഷ്ട്രീയവും സാമുദായികവുമായ ചരിത്രമാണെന്ന ഭാവത്തിൽ ഏതോ ഒരു പണ്ഡിതൻ കൊല്ലം ഒൻപതാം ശതകത്തിൽ കേരളോൽപത്തി എന്ന പേരിൽ ഒരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിനു കേരളചരിതം എന്നും, കേരള നാടകം എന്നും, കേരളോത്ഭവം എന്നും കേരളസത്ഭാവം എന്നും വേറേയും പല സംജ്ഞകൾ കാണുന്നു. ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ ചിറയ്ക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ എന്നീ രാജസ്ഥാനങ്ങളിൽ ആ നാമധേയത്തിൽ ഒരു ഗ്രന്ഥമുണ്ടെന്നും ഏതാണ്ടു കൊല്ലവർഷത്തിന്റെ ആരംഭത്തിൽ ആവിർഭവിച്ചു പുരാതനകേരളോൽപത്തിയിൽ “അതാതു രാജാക്കന്മാരെ അല്പാല്പം പുകഴ്ത്തിയും കാണാം” എന്നും “ചിലതിൽ അതാതു രാജ്യത്തു നടപ്പുള്ള കാണജന്മമര്യാദയെക്കുറിച്ചു് ഒരധ്യായമുണ്ടു്” എന്നും പ്രസ്താവിച്ചിരിക്കുന്നു. ദേശം തോറും കേരളോൽപത്തി വേറെയാണെന്നു പഴമക്കാർ പറയുന്നതിൽ പരമാർത്ഥമുണ്ടു്. ശങ്കരാചാര്യർ സർവജ്ഞപീഠം കയറുന്നതുവരെയുള്ള പാഠം എല്ലാ കേരളോൽപത്തികളിലും വലിയ വ്യത്യാസംകൂടാതെയാണു് പകർത്തിയിട്ടതു്. അതു് ഐതിഹ്യാംശമാകയാൽ അത്രത്തോളം ഐകരൂപ്യം പരിപാലിക്കപ്പെട്ടിട്ടുണ്ടു്. പിന്നീടുള്ളതു നാടുവാഴികളുടെ ചരിത്രമാണു്; അവിടെയാണു് ആവാപോദ്വാപങ്ങളുടെ ബാഹുല്യം സ്വാഭാവികമായി കടന്നുകൂടീട്ടുള്ളതു്. ഓരോ ദേശത്തെ കേരളോൽപത്തിയും ആ ഘട്ടത്തിൽ അവിടത്തെ നാടുവാഴിയെ അതിരു കടന്നു പ്രശംസിക്കുന്നു. കൊല്ലവർഷത്തിന്റെ ആരംഭത്തിലാണു് ആദ്യത്തെ കേരളോൽപത്തിയുടെ ആവിർഭാവമെന്നുള്ള പക്ഷം ക്ഷോദക്ഷമമല്ല. കോഴിക്കോട്ടെ കേരളോൽപത്തിയിൽ നിന്നു ഡോക്ടർ ഗുണ്ഡർട്ടു് അദ്ദേഹത്തിന്റെ പാഠമാലയിൽ ഉദ്ധരിച്ചിട്ടുള്ള രണ്ടു ഭാഗങ്ങളിൽ “ദ്വാപരയുഗത്തിങ്കൽ ഒരു ബ്രാഹ്മണൻ ഒരു കന്യകയെ വിവാഹം ചെയ്തു” എന്നുതുടങ്ങുന്ന ആദ്യത്തെ ഭാഗത്തിലെ ചില പങ്ക്തികൾ ഗോവിന്ദപ്പിള്ള പകർത്തീട്ടുണ്ടു്. അതിനെ ആസ്പദമാക്കിയാണു് അദ്ദേഹം പ്രസ്തുതമതം ഉൽഘാടനംചെയ്തിട്ടുള്ളതു്. ആ ഭാഗത്തിലെ ഭാഷാരീതിതന്നെ അതിനു കടകവിരുദ്ധമായിരിക്കുന്നു.
ഗുണ്ഡർട്ടു് ഉദ്ധരിക്കുന്ന രണ്ടാമത്തെ ഭാഗത്തിൽ ഒൻപതാം ശതകത്തിൽ കൊച്ചിയിലെ മൂത്തതാവഴിക്കും ഇളയതാവഴിക്കും തമ്മിലുള്ളതും പടപ്പാട്ടിലും മറ്റും സൂചിപ്പിച്ചിട്ടുള്ളതുമായ ശണ്ഠയേയും ആ ശണ്ഠയിൽ സാമൂതിരിപ്പാട്ടിലെ ഭാഗഭാഗിത്വത്തേയുംപറ്റി സൂചനയുണ്ടു്. “നമ്മുടെ തമ്പുരാൻ തൃക്കണ്‍ ചുവന്നു തിരുമേനി വിയർത്തു … അച്ചനും ഇളയതും ഉണ്ടയും മരുന്നും കെട്ടിച്ചു കൊച്ചിക്കോട്ടയ്ക്കു നേരേ കൂട്ടി കോട്ടയും തച്ചു തകർത്തു പോന്നിരിക്കുന്നു എന്നു മുൻപിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു” എന്ന വാക്യത്തിൽനിന്നു പ്രസ്തുതയുദ്ധത്തിനു മേലാണു് ആ ഭാഗം എഴുതീട്ടുള്ളതെന്നു വ്യക്തമാക്കുന്നു. “കോഴിക്കോട്ടു കേരളോത്ഭവ”ത്തിൽനിന്നാണു് താൻ മുൻപു നിർദ്ദേശിച്ച രണ്ടു ഭാഗങ്ങളും എടുത്തിട്ടുള്ളതു് എന്നു ഗുണ്ഡർട്ടു് പറയുന്നുണ്ടെങ്കിലും, അതിൽ രണ്ടാമത്തേതു് എഴുത്തച്ഛന്റെ കേരളനാടകമെന്ന പേരിൽ മങ്ഗലാപുരം ബേസൽമിഷ്യൻ അച്ചുക്കൂടത്തിൽനിന്നു് അച്ചടിച്ചിട്ടുള്ള പുസ്തകത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കോഴിക്കോട്ടു കേരളോൽപത്തിയുടെ ഒരു മാതൃകയാണു്. ആ പുസ്തകത്തിൽ (1) പരശുരാമന്റെ കാലം, (2) പെരുമാക്കന്മാരുടെ കാലം, (3) തമ്പുരാക്കന്മാരുടെ കാലം എന്നു മൂന്നു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ (1) ആദ്യം പെരുമാക്കന്മാർ, (2) ബൗദ്ധനായ പെരുമാൾ, (3) കുലശേഖരനോളം വാണ പെരുമാക്കന്മാർ, (4) രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം, (5) കൃഷ്ണരായരുടെയും ചേരമാൻപെരുമാക്കളുടേയും കഥ, (6) ശങ്കരാചാര്യർ കല്പിച്ച കുലക്രമവിവരം, (7) ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു് എന്നും, മൂന്നാമത്തെ വിഭാഗത്തിൽ (1) താമൂതിരി പോലനാടക്കിയതു്, (2) കോഴിക്കോട്ടുനഗരം കിട്ടിയതു്, (3) വള്ളുവക്കോനാതിരിയെ ജയിച്ചതു്, (4) കോഴിക്കോട്ടുമഹത്ത്വം, (5) പറങ്കി വന്നിട്ടു കുറുമ്പിയാതിരിബന്ധുവായതു്, (6) മറ്റേ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ, (7) കേരളാവസ്ഥ (ചുരുക്കിപ്പറയുന്നതു്) എന്നും ഏഴു ഖണ്ഡങ്ങൾവീതം ഉൾക്കൊള്ളുന്നു. മൂന്നാം വിഭാഗത്തിലെ എല്ലാ ഖണ്ഡങ്ങളിലും ‘നൊമ്പടതമ്പുരാൻ’ എന്നു ഗ്രന്ഥകാരൻ കൂടെക്കൂടെ പറയുന്ന സാമൂതിരിപ്പാട്ടിലെ സ്തോത്രമാണു് വിവക്ഷ. ആ പുസ്തകത്തിൽ “പറുങ്കി, ലന്ത, പരിന്തിരീസ്സ്, ഇങ്കിരീസ്സ്, എന്നീ നാലു വട്ടത്തൊപ്പിക്കാർ” എന്നും, “പരിന്തിരീസ്സ്, ഇങ്കിരീസ്സ്, പറുങ്കി, ലന്തദ്വീപാഴി” എന്നും രണ്ടു ഘട്ടങ്ങളിൽ ആ നാലുവക വിദേശീയരേയുംപറ്റി പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അവരുടെയെല്ലാം വരവിനുമേലാണു് മുദ്രിതമായ കോഴിക്കോട്ടു കേരളോൽപത്തിയുടെ ഉൽപത്തി എന്നു നിർണ്ണയിക്കാം.
മറ്റു മാതൃകകളിൽ അവരെ സ്മരിക്കുന്നില്ല എങ്കിലും എല്ലാ മാതൃകകളിലും ആനകുണ്ടി കൃഷ്ണരായർ എന്നു ഗ്രന്ഥത്തിൽ പറയുന്ന വിജയനഗരത്തിലെ കൃഷ്ണദേവരായചക്രവർത്തിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. കൃഷ്ണദേവരായരെ തടുത്തുനിർത്തിയതു ചേരമാൻപെരുമാളാണെന്നു രായരുടെ സമകാലികന്മാർ ആരും പറയുന്നതല്ലാത്തതിനാൽ അദ്ദേഹം അന്തരിച്ചു് ഏകദേശം ഒരു ശതകം കഴിഞ്ഞതിനുമേലാണു് കേരളോൽപത്തിയുടെ നിർമ്മിതി എന്നു സിദ്ധിക്കുന്നു. ഈ വസ്തുത ഞാൻ മറ്റൊരധ്യായത്തിലും പ്രാസങ്ഗികമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.
കേരളചരിതം എന്ന പേരിൽ തിരുവിതാംകൂർ ഗവർമ്മെന്റു ക്യൂറേറ്റർ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകവും ഒരു കേരളോൽപത്തിതന്നെയാണു്. അതു മുഖ്യമായി കോലത്തുനാട്ടു രാജവംശത്തിന്റെ മഹിമയെയാണു് പുകഴ്ത്തുന്നതു്. “പിന്നെ ഇക്കേരളത്തിങ്കൽ നാലു സ്വരൂപവും പ്രധാനമായി കല്പിച്ചു. അതായതു തെക്കു വേണാടു്, വടക്കു കോലത്തുനാടു്, പിന്നെ പെരുമ്പടപ്പു്, പിന്നെ ഏറനാടു്. ഇങ്ങനെ നാലു സ്വരൂപവും കേരളത്തിൽ പ്രധാനമായികല്പിച്ചതിൽ കോലസ്വരൂപത്തിനു മുൻപു കല്പന എന്നു കല്പിച്ചു.” “ചേരമാൻ പെരുമാൾ രാജ്യാംശം നീരു കോലത്തിരി വടക്കൻപെരുമാൾക്കു കൊടുത്തിട്ടേയുള്ളൂ. ഇങ്ങനെ ഓരോരോ പരമ്പര പല പ്രകാരത്തിൽ വിചാരിച്ചാലും ഇക്കേരളത്തിൽ കോലത്തിരി വടക്കൻപെരുമാൾതന്നെ പ്രധാനം” എന്നും മറ്റുമുള്ള വചനങ്ങൾ അതിൽ കാണുന്നു. പന്തളത്തു രാജകുടുംബത്തെപ്പറ്റിയും ഈ കേരളോൽപത്തിയിൽ പ്രസ്താവനയുണ്ടു്. “പിന്നെ ഓണനാടും വേണാടും കൂടിയ നടുവിൽ പന്തളമെന്നും കല്പിച്ചു. ഐങ്കാതം വഴിനാടും പന്തളത്തു രാജാവിനു കല്പിച്ചുകൊടുത്തു” എന്നും മറ്റുമുള്ള പങ്ക്തികൾ നോക്കുക. പ്രസ്തുത പുസ്തകം അസമഗ്രമാണു്.
ഈ വിവരണത്തിൽനിന്നു കേരളോൽപത്തി വാസ്തവത്തിൽ ഒന്നേയുള്ളൂ എന്നും അതു പിൽക്കാലങ്ങളിൽ പല പ്രകാരത്തിൽ രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വിശദമാകുന്നതാണല്ലോ. ഏഴെട്ടു മാതൃകകൾ നിപുണമായി പരിശോധിച്ചതിനുമേലാണു് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നതു്. ശങ്കരാചാര്യരുടെ കാലംവരെയുള്ള ഐതിഹ്യകഥനത്തിൽ ഗ്രാഹ്യാംശങ്ങളെ അപേക്ഷിച്ചു ത്യാജ്യാംശങ്ങളാണു് അധികമുള്ളതു്. എങ്കിലും പതിരു മുഴുവൻ വീശിക്കളഞ്ഞാൽ അങ്ങിങ്ങു ചില നെന്മണികൾ കിട്ടാതെയിരിക്കുന്നില്ല. പെരുമാക്കന്മാരുടെ വാഴ്ചക്രമത്തെപ്പറ്റിയുള്ള വിവരണം അക്കാലത്തെ ചെന്തമിഴ് സാഹിത്യത്തിലെ പ്രസ്താവനകൾക്കു വിരുദ്ധമാകയാൽ അംഗീകാര്യമല്ല. പൊരുമാൾവാഴ്ചക്കുശേഷമുള്ള കേരളചരിത്രം ഓരോ മാതൃകയിലും ഓരോ മാതിരിയായി കാണുന്നതു തട്ടിച്ചുനോക്കി എല്ലാ മാതൃകകളും സമ്മതിക്കുന്ന അംശങ്ങൾ സ്വീകരിക്കയും മറ്റുള്ളവ പുനർവിമർശനത്തിനു വിധേയമാക്കുകയും ചെയ്യാവുന്നതാണു്. എല്ലാ മാതൃകകളും താഴെക്കാണുന്ന വിധത്തിൽ ആരംഭിക്കുന്നു. ഏതാനും ചില പദങ്ങൾക്കുമാത്രമേ മാതൃകകളിൽ വ്യത്യാസമുള്ളു.
“ഗണപതിയും സരസ്വതിയും കൃഷ്ണനും വേദവ്യാസനും ഗുരുവിനെയും വണങ്ങിക്കൊണ്ടു കേരളസത്ഭാവത്തെ ചൊല്ലാൻ തുടങ്ങുന്നേൻ. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിങ്കൽ അനേകം രാജാക്കന്മാർ ഭൂമി വഴിപോലെ രക്ഷിച്ചു വാണുപോരുന്നേരം ക്ഷത്രിയവംശത്തിങ്കൽ ദുഷ്ടരാജാക്കന്മാരെ മുടിച്ചുകളവാനായിക്കൊണ്ടു ശ്രീപരശുരാമൻ അവതരിച്ചു. എങ്കിലോ പണ്ടു ശ്രീപരശുരാമൻ ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ മുടിച്ചുവന്ന വീരഹത്യാദിദോഷം പോവാനായിക്കൊണ്ടു് കർമ്മംചെയ്വാൻതക്കവണ്ണം ഗോകർണ്ണംപുക്കു കന്മലമേലിരുന്നു വരുണനെ സേവിച്ചു് വാരാന്നിധിയെ നീക്കംചെയ്തു ഭൂമിദേവിയെ വന്ദിച്ചു നൂറ്ററുപതു കാതം ഭൂമിയുണ്ടാക്കി മലയാളം. ഭൂമിക്കു രക്ഷ വേണമെന്നു കല്പിച്ചു നൂറ്റെട്ട് ഈശ്വരപ്രതിഷ്ഠയും ചെയ്തു. എന്നിട്ടും ഭൂമിക്കു് ഇളക്കം മാറീല്ലെന്നു കണ്ടു് അതിന്റെശേഷം ശ്രീപരശുരാമൻ കേരളത്തിൽ ബ്രാഹ്മണരെ ഉണ്ടാക്കി.”
ശ്രീപരശുരാമന്റെ കേരളപ്രതിഷ്ഠ, ബ്രാഹ്മണാനയനം, അറുപത്തിനാലു ഗ്രാമങ്ങൾ, ചില ബ്രാഹ്മണരുടെ ആയുധാദാനം, ഉത്സവനിർദ്ദേശം, കഴകങ്ങൾ, രക്ഷാപുരുഷന്മാരുടെ ഭരണം, ചേരമാൻ പെരുമാൾ ഉൾപ്പെടെ പതിനെട്ടു പെരുമാക്കന്മാരുടെ ഭരണം, കൃഷ്ണരായർക്കും ചേരമാൻപെരുമാൾക്കും തമ്മിലുള്ള ശണ്ഠ, ചേരമാൻപെരുമാളുടെ കേരള വിഭജനം, ശങ്കരാചാര്യരുടെ അപദാനങ്ങൾ, കേരളത്തിലെ ജാതിവിഭാഗങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളാണു് എല്ലാ മാതൃകകളിലും അടങ്ങിയിരിക്കുന്നതു്.
കേരളത്തിലെ വസ്ത്വനുഭവക്രമവും, വ്യവഹാരരീതിയും, ഗൃഹനിർമ്മാണവിധിയും മറ്റും അനുബന്ധരൂപത്തിലാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഒരു മാതൃകയിൽനിന്നു് ആ ഘട്ടത്തിലെ ചില പങ്ക്തികൾ ഉദ്ധരിക്കാം. വാസ്തവത്തിൽ ഈ ഭാഗമാണു് ഏറ്റവും പ്രയോജനകരമായിട്ടുള്ളതു്.
“അനന്തരം ദേവബ്രാഹ്മണർ തങ്ങളോടു് എടകുടികൾ കരണം വാങ്ങിക്കൊണ്ട ക്രമങ്ങൾ ചൊല്ലുന്നേൻ. ഒന്നാമതു് വെണ്‍പാട്ടമാക കരണം വാങ്ങിപ്പൂതെങ്കിൽ മൂവാണ്ടുകാലം കൊണ്ടു കല്ലു കരടു കളഞ്ഞു് ഈടുമാടും ചമച്ചു വാങ്ങിപ്പൂതു. വെണ്‍പാട്ടക്കരണത്തിൽ ജന്മിഭോഗം ന്യായമില്ല എന്നും ഞായം. രണ്ടാമതു വെറുമ്പാട്ടമാക കരണം വാങ്ങിപ്പൂതെന്നും വെറുമ്പാട്ടകരണത്തിൽ കുറഞ്ഞൊരു ജന്മിഭോഗമിട്ടു കാലം തോറും ജന്മിയിങ്കൽ കൊടുത്തു പന്തീരാണ്ടുകാലം വെറുമ്പാട്ടമാക ഭുതിച്ചു് [9] ഈടുപാടു പാടുകേടു തീർത്തു കുറ്റിയും പുറ്റും നിരത്തിക്കൊൾക ഞായം. മൂന്നാമതു നേർപാട്ടമാക കരണം വാങ്ങിപ്പൂതെന്നു ഞായം. നാലാമതും നേർപാട്ടമാക കരണം വാങ്ങിപ്പൂതെന്നും എന്നാൽ അരയാൽ, പേരാൽ, നെല്ലി, തെങ്ങു്, പിലാവു്, പറുങ്കിമാവു് ഇങ്ങനെയുള്ള വൃക്ഷങ്ങളും നേർമ്മചേർത്തു കുറഞ്ഞോരു ജന്മിഭോഗവും കൊടുത്തു ഭുതിച്ചു കൊൾക ഞായം. അഞ്ചാമതു കാണപ്പാട്ടമാക കരണം വാങ്ങിപ്പൂ എന്നും കരണത്തിൽ എഴുതുന്ന കാണത്തിൽ കാണപ്പലിശ കഴിച്ചു ശേഷിച്ചുള്ള ഫലം പലിശയാൽ ജന്മിഭോഗവും കൊടുത്തു ഭുതിച്ചുകൊൾക ഞായം” ഇത്യാദി.
ചുരുക്കിപ്പറഞ്ഞാൽ ചിലർ സങ്കല്പിക്കുന്നതുപോലെയുള്ള പ്രാമാണികത കേരളോൽപത്തി അർഹിക്കുന്നില്ലെങ്കിലും അതിന്റെ പഠനം കേരളീയർക്കു് അപരിത്യാജ്യവും വിഭിന്നമാതൃകകളിൽ കാണുന്ന പാഠഭേദങ്ങൾ പ്രകാശിപ്പിക്കേണ്ടതു ദേശാഭിമാനികളുടെ കർത്തവ്യവുമാകുന്നു.
ചാക്കിയാന്മാരുടേയും പ്രത്യേകിച്ചു് പാഠകക്കാരുടേയും കഥാപ്രവചനവിഷയത്തിൽ സഹായമായിത്തീരത്തക്കവണ്ണം അവർ അരങ്ങത്തു ചൊല്ലേണ്ട പദ്യങ്ങൾക്കും മറ്റും സരസവും ധാരാവാഹിയുമായ ഗദ്യശൈലിയിൽ ചില പണ്ഡിതന്മാർ അർത്ഥവിവരണം ചെയ്തിട്ടുണ്ടു്. (1) രാമായണം, (2) ബകവധം, (3) കൗന്തേയാഷ്ടകം, (4) നരസിംഹാവതാരം, (5) ഗജേന്ദ്രമോക്ഷം, (6) സന്താനഗോപാലം, (7) ദക്ഷയജനം, (8) നൃഗമോക്ഷം, (9) കീചകവധം, (10) കല്യാണസൗഗന്ധികം, (11) കംസവധം, (12) നാളായണീചരിതം എന്നിങ്ങനെ പല പ്രബന്ധങ്ങൾക്കും അത്തരത്തിലുള്ള അർത്ഥ വിവരണം കാണുന്നു. സംസ്കൃതചമ്പുക്കളിൽനിന്നും ഭാഷാചമ്പുക്കളിൽനിന്നും ആവശ്യമുള്ള ഗദ്യപദ്യങ്ങൾ തിരഞ്ഞെടുത്തു ക്രോഡീകരിച്ചു് ഉദ്ധൃതങ്ങളായ ഭാഗങ്ങളെയെല്ലാം വിശദമായി വ്യാഖ്യാനിച്ചു് അവയിലെ വ്യങ്ഗ്യമർമ്മങ്ങൾ സ്ഫുടീകരിച്ചുകൊണ്ടാണു് ഈ വിവരണങ്ങൾ എഴുതീട്ടുള്ളതു്. പാഠകക്കാരും മറ്റും രംഗത്തിൽ ഇന്നും പ്രയോഗിക്കുന്നതും പ്രായേണ ഈ ഗദ്യപങ്ക്തികൾതന്നെയാണു്. ഓരോ കഥയോടും പ്രത്യേകമായി ഉപക്രമോപസംഹാരങ്ങളും ഘടിപ്പിച്ചിട്ടുണ്ടു്. പൂർവകഥാസങ്ഗതി സംക്ഷിപ്തമായി ഗദ്യരൂപത്തിൽ നിവേദനംചെയ്തുകൊണ്ടുവേണം പ്രകൃതകഥ പ്രതിപാദിക്കുവാൻ എന്നൊരു നിയമമുണ്ടു്. അതുകൊണ്ടു പ്രകൃതം സീതാസ്വയംവരമാണെങ്കിൽ പൂർവകഥ അത്യന്തം ഹ്രസ്വമായും പ്രത്യുത ശ്രീരാമസ്വർഗ്ഗാരോഹണമാണെങ്കിൽ അതീവ ദീർഘമായുമിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചാക്കിയാന്മാർ ഓരോ കഥയും വൈഷ്ണവമാണെങ്കിൽ ‘പത്മനാഭം ഭജേഥാഃ’ എന്നു വിഷ്ണുപരമായും, ശൈവമാണെങ്കിൽ ‘ചന്ദ്രചൂഡം ഭജേഥാഃ’ എന്നു ശിവപരമായുമുള്ള ഒരു വന്ദനശ്ലോകത്തോടുകൂടി ആരംഭിക്കുകയും പ്രവക്താവു് അതിന്റെ അർത്ഥം വിസ്തരിക്കുകയും ചെയ്യണമെന്നുള്ള ചടങ്ങിനു് അനുരൂപമായി ആ ഘട്ടത്തിലും പ്രയോഗിക്കേണ്ട ഗദ്യം ഈ വിവരണങ്ങളിൽ കാണ്മാനുണ്ടു്. അവസാനത്തിലും ‘പത്മനാഭം ഭജേഥാഃ’ എന്നോ, ‘ചന്ദ്രചൂഡം ഭജേഥാഃ’ എന്നോ സമർത്ഥിക്കേണ്ടതുണ്ടു്.
പുരാതനകാലത്തെ നമ്പിയാർത്തമിഴിൽനിന്നു വികസിച്ച അത്തരത്തിലുള്ള ഗദ്യം സംസ്കൃതശൈലികളെ ധാരാളമായി അനുകരിക്കുന്നുണ്ടെങ്കിലും ഏറ്റവും സജീവങ്ങളും ഇക്കാലത്തു് അപ്രയുക്തപ്രായങ്ങളായി പരിണമിച്ചിട്ടുള്ളവയുമായ അനേകം ഭാഷാപദങ്ങളുടെ പ്രയോഗം അതിന്റെ ആകർഷകതയെ വർദ്ധിപ്പിക്കുന്നു. പ്രസ്തുതവ്യാഖ്യകൾ മിക്കവാറും ഒൻപതാം ശതകത്തിൽ ആവിർഭവിച്ചവയാണെന്നു് അനുമാനിക്കാം. ചില ഉദാഹരണങ്ങൾ താഴെച്ചേർക്കുന്നു.
“ഐഹികപാരത്രികങ്ങളെ സാധിപ്പാനായിക്കൊണ്ടു് അഖില ജഗദാധാരഭൂതനായി അപ്രമേയസ്വരൂപനായിരിക്കുന്ന ശ്രീ പത്മനാഭനെ ഭക്തിയോടുകൂടി സേവിച്ചു ജന്മസാഫല്യം വരുത്തിക്കൊള്ളണം. അതു കൂടാതെകണ്ടു് അസാരങ്ങളായിരിക്കുന്ന വിഷയങ്ങളിൽ ഭ്രമിച്ചു ദുർല്ലഭമായിരിക്കുന്ന മനുഷ്യജന്മത്തെ നിഷ്ഫലമാക്കിക്കളയരുതു്. ബഹുജന്മഭൂതങ്ങളായിരിക്കുന്ന പാപങ്ങൾ ഈശ്വരാനുഗ്രഹംകൊണ്ടു് സമങ്ങളായി ലഭിച്ചിരിക്കുന്ന മനുഷ്യജന്മമല്ലോ ആകുന്നതു്. ഇനിപ്പിന്നെ ജനനമരണങ്ങൾക്കു സംഗതി വരാതെ ഇരിപ്പാൻ തക്കവണ്ണം മോക്ഷ പ്രദനായിരിക്കുന്ന ശ്രീനാരായണനെ സേവിച്ചുകൊള്ളണം, ‘പത്മനാഭം ഭജേഥാഃ’ മുക്തിപ്രദനായിരിക്കുന്ന മുകുന്ദനെ സേവിച്ചുകൊള്ളണം. അതെന്യേ അർത്ഥപുത്രമിത്രകളത്രാദികളിലെ ആഗ്രഹങ്ങളാകുന്ന ചില പാശങ്ങളെക്കൊണ്ടു ബദ്ധനായി ഗൃഹമാകുന്നോരു കൂപത്തിങ്കൽ അകപ്പെട്ടു ദുഃഖിച്ചു് ആയുസ്സിനെ ഒടുക്കിക്കളയരുതു്.എന്നു് ആരോടു പറയുന്നു എന്നു്. ‘ഭജേഥാഃ’ നമ്മുടെ മനസ്സോടുതന്നെ പറകചെയ്യുന്നതു്. അല്ലേടോ മനസ്സു്! ഇഹലോകസുഖങ്ങളേയും പരലോക സുഖങ്ങളേയും ഒരുപോലെ സാധിക്കണമെങ്കിൽ ശ്രീപത്മനാഭന്റെ കടാക്ഷംകൊണ്ടേ എളുതായി വരൂ. ‘അവ്യാധി ഗാത്രം, മനുകൂലതരം കളത്രം, വേശ്മ പ്രശസ്തവിഭവം, വിശദാ ച വിദ്യാ, ശ്ലാഘ്യം കുലം, ചരമകാലഗതിസ്സമർത്ഥാ വിഷ്ണോഃ കടാക്ഷപരിണാമവിഭൂതിരേവ.’ ‘അവ്യാധി ഗാത്രം’ ഗാത്രം അവ്യാധിയായിരിക്കണം. മനുഷ്യശരീരത്തെ ലഭിപ്പാൻ അവകാശം വന്നു എന്നതുകൊണ്ടുതന്നെ മതിയായില്ല. ത്രിദോഷസംബന്ധികളായിട്ടു് ഓരോ പ്രകാരേണയുള്ള മഹാവ്യാധികളുണ്ടു്. അതിലൊന്നുകൊണ്ടു് അംഗങ്ങൾക്കു് അവശത അകപ്പെട്ടാൽ സ്നാനശൗചാദികൾ കൂടാതെ കണ്ടു് അശുദ്ധശരീരനായി നിത്യാനുഷ്ഠാനങ്ങളേയും പണിപ്പെട്ടു ലോപിച്ചു കഴിച്ചു വളരെ ദുഃഖിച്ചു ഒരിടത്തു കിടന്നുപോയാൽ ഒരു ഫലവുമില്ല മനുഷ്യജന്മംകൊണ്ടു്. ‘അവ്യാധി ഗാത്രം’ ഒരു മഹാവ്യാധിയും കൂടാതെകണ്ടു് ഈശ്വര സേവയും ചെയ്തു സ്വൈരമായിരിപ്പാൻ സംഗതി വരണം. അതങ്ങനെതന്നെ സംഗതി വരണമെങ്കിൽ ‘അനുകൂലതരംകളത്രം’ കളത്രം ഏറ്റവും അനുകൂലമായിരിക്കണം. സൗന്ദര്യാദി ഗുണങ്ങളുടെ പരിപൂർണ്ണതയോടുകൂടി ഇരിക്കുന്ന ഭാര്യയോടുകൂടെ കാമസുഖങ്ങളെ അനുഭവിപ്പാൻ സംഗതിവരണം. അതിനും ഈശ്വരാനുഗ്രഹമുണ്ടെങ്കിലേ സംഗതിവരൂ. സ്വഭാവഗുണവുമില്ല, രൂപഗുണവുമില്ല, ദുർഭഗയാകുന്നതു ഭാര്യ എന്നാൽ അതു നിമിത്തമായി മരണാവധി ദുഃഖിച്ചുതന്നെ കഴിക്കേ ഉള്ളൂ. ഭർത്താവിനെക്കുറിച്ചു സ്നേഹാനുരാഗങ്ങളുടെ തികച്ചിൽ ഉണ്ടായിരിക്കയും ഭാവം കണ്ടറിഞ്ഞു ശുശ്രൂഷിച്ചു മനസ്സിനു നിരൂപിച്ചിരിയാതെകണ്ടുള്ള കൗതുകത്തെ ദിവസംപ്രതി ഉണ്ടാക്കി ശരീരത്തെ വഴിപോലെ രക്ഷിക്കണം. അങ്ങിനെയിരിക്കുന്ന ഭാര്യയോടുകൂടെ സുഖിച്ചിരിപ്പാൻ സംഗതിവരണം” ഇത്യാദി.
“എങ്കിലോ പണ്ടു സൂര്യവംശാലങ്കാരഭൂതന്മാരായിരിക്കുന്ന രാജാക്കന്മാർ കുലരാജധാനിയായിരിക്കുന്ന അയോധ്യയിങ്കൽ ഇരുന്നുകൊണ്ടു രാജ്യപരിപാലനം ചെയ്തുപോരുന്ന കാലങ്ങളിൽ, അജനാകുന്ന രാജാവിന്റെ സുതനായിരിക്കുന്ന ദശരഥൻ കൃതവിവാഹനായി കാന്താത്രയസമേതനായി കാമങ്ങളെ യഥാകാമം അനുഭവിപ്പൂതും ചെയ്തു കൃതാർത്ഥചിത്തനായിട്ടു് അധിവസിക്കുന്നകാലത്തിങ്കൽ, സന്തത്യഭാവംകൊണ്ടു് സന്തപ്യമാനമാനസനായി സുമന്ത്രോക്തികളെക്കൊണ്ടു സന്തുഷ്ടഹൃദയനായി വസിഷ്ഠാദിഷ്ടമായിരിക്കുന്ന അശ്വമേധാധ്വരത്തെ സരയൂരോധസ്സിങ്കൽ വിധിക്കുതക്ക വണ്ണം നിർവ്വഹിപ്പൂതും ചെയ്തു് അവിടെത്തന്നെ പുത്രകാമേഷ്ടി ആരംഭിച്ച സമയത്തിങ്കലാകട്ടേ”
“എങ്കിലോ പണ്ടു് അചണ്ഡഭാനുവം ശമണ്ഡനന്മാരായിരിക്കുന്ന പാണ്ഡവന്മാർ പാണ്ഡുവിന്റെ അപായാനന്തരം ശതശൃംഗംപർവ്വതത്തിൽനിന്നു തന്നിവാസികളായിരിക്കുന്ന മുനീന്ദ്രന്മാരാൽ ഹസ്തിനപുരത്തെ നീതന്മാരായി ധൃതരാഷ്ട്രസമീപത്തിങ്കൽ ദുര്യോധനാദികളോടുകൂടെ വസിക്കുന്ന കാലം അസൂയാനിധിയായ ദുര്യോധനൻ വ്യാപരിച്ചിരിക്കുന്ന ദുർവ്വ്യാപാരങ്ങൾ വ്യാപരിച്ചതിലൊന്നും ഫലിയാഞ്ഞതിന്റെശേഷം, പിന്നെ വാരണാവതമാകുന്ന നഗരത്തിങ്കൽ ജതുഗേഹമുണ്ടാക്കിച്ചമച്ചു് ആയവിടെക്കൊണ്ടെ പാണ്ഡവന്മാരെ ഇരുത്തൂതും ചെയ്തു. എന്നതിന്റെ ശേഷമാകട്ടേ.”
“ഭക്തവത്സലനായിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനെ കണ്ട നേരം പ്രസാദാതിശയത്തോടുകൂടെ നില്ക്കുന്ന പാണ്ഡവന്മാരോടു ഹസ്തിനപുരത്തിങ്കൽ എഴുന്നള്ളി ദുര്യോധനനോടു പറഞ്ഞ പ്രകാരങ്ങളൊക്കെയും അരുളിച്ചെയ്തു കേൾപ്പിപ്പൂതും ചെയ്തു. അതു കേട്ടു പാണ്ഡവന്മാരും വളരെ പ്രസാദിച്ചു. പാപക്ഷയത്തിന്നായിക്കൊണ്ടു പാണ്ഡവന്മാരുടെ കഥകളിലെങ്ങാനുമൊരെടം കുറഞ്ഞൊന്നു കേൾക്കണമെന്നല്ലോ ആഗ്രഹമുണ്ടായതു്. അത്രമാത്രം പറവാനും കേൾപ്പാനും സംഗതിവരികയും ചെയ്തു. എന്നതുകൊണ്ടു് ഇനിയും ഇപ്രകാരം സംഗതി വരണമെങ്കിൽ ഈശ്വരനുഗ്രഹംകൊണ്ടേ സംഗതിവരൂ. അനുഗ്രഹമോ സേവിച്ചിടത്തോളം ആകുന്നതും. എന്നതുകൊണ്ടു് എല്ലാ ജനങ്ങളും എല്ലാ സമയത്തിങ്കലും ജഗന്നായകനായിരിക്കുന്ന ഭഗവാൻ ശ്രീപത്മനാഭനെ സേവിച്ചുകൊള്ളണം എന്നിവിടെ പറഞ്ഞതു് ‘പത്മനാഭം ഭജേഥാഃ’”
ഈ ഗദ്യങ്ങളിലേയും കേരളോൽപത്തിയിലേയും ശൈലികൾ വിഭിന്നിങ്ങളാണെന്നു് അനുവാചകന്മാർ ഗ്രഹിക്കുല്ലോ. സംസ്കൃതജ്ഞന്മാരെ രസിപ്പിക്കുന്നതിനുവേണ്ടി രചിച്ച ഗദ്യം സാമാന്യജനങ്ങളുടെ ആവശ്യത്തിനായിമാത്രം എഴുതിയ ഗദ്യത്തിൽനിന്നു വ്യത്യസ്തമായി കാണുന്നതിൽ ആശ്ചര്യപ്പെടുവാനില്ല.
ഒൻപതാം ശതകത്തിലെ ഒരു ഗദ്യകൃതിയായ കാളിനാടകത്തിൽ ഭദ്രകാളി ദാരുകനെ വധിക്കുന്ന കഥയാണു് പ്രതിപാദ്യം. ദാരുകന്റെ പത്നിയുടെ പേർ വിനോദിനി എന്നു് ഈ കൃതിയിൽ പ്രസ്താവിച്ചിരിക്കുന്നു. ഇതു കാളീക്ഷേത്രങ്ങളിൽ വൃശ്ചികവ്രതംസംബന്ധിച്ചുള്ള കളമെഴുത്തിനു പാടിവരുന്നതായറിയാം. ‘നാടക’മെന്നു പറയുന്നു എങ്കിലും അഭിനയത്തിനുപയോഗിച്ചിരുന്നതായി തോന്നുന്നില്ല. ചില പംക്തികൾ ചുവടെ ഉദ്ധരിക്കുന്നു.
“അന്നേരം തന്റെയൊരേകമനസ്സാവൂതുംചെയ്തു. അന്നേരം ചോദിച്ചുകൊണ്ടാൻ ദാനവേന്ദ്രൻ ദാരുകരാജാവു്. കേളു കേളു ദേവീ ഞാനിവിടുന്നു യുദ്ധത്തിനു പോയതിൽപ്പിന്നെ ആരൊരുത്തർ വന്നുപോയതു ദേവി എന്നാൻ ദാനവേന്ദ്രൻ ദാരുകരാജാവു്. അയ്യോ! എന്റെ ഭർത്താവേ! ഇവിടെ വിശേഷിച്ചാരും വന്നീല എന്നാൾ ഭാര്യാവാകും ദേവി വിനോദിനി. ഒരഗതിപ്പെഞ്ചാതിയൊഴിഞ്ഞാരും വന്നീല എന്റെ ഭർത്താവേ എന്നാൾ ദേവി വിനോദിനി … പണ്ടുപണ്ടു നമ്മുടെ കൂറുപാങ്ങടിയാത്തിപോലവളാകുന്നതു് എന്നാൾ അഗതിപ്പെഞ്ചാതിയുമപ്പോൾ …ഉപദേശത്തേയും ഉപദേശിച്ചു കൊടുത്തേനെന്റെ ഭർത്താവേ എന്നാൽ ഭാര്യാവാകും ദേവി വിനോദിനി. അന്നേരം തലയെടുത്തെറിഞ്ഞു കുത്തിച്ചും കതകതപാഞ്ഞും മതിൽ ചാടിക്കൊണ്ടാൻ ദാനവേന്ദ്രൻ ദാരുകരാജാവു് …തന്റെയൊരു കോട്ടഗോപുരങ്ങളെല്ലാം കടക്കുമ്പോൾ ഉമ്മറപ്പടിയോടു് അടിമുടി തട്ടിപ്പുറപ്പെടുന്നോരു നേരത്തു്. അന്നേരം എഴുനീറ്റു കച്ചവാലുംതൊങ്കൽ പിടിച്ചുകൊണ്ടാൾ ഭാര്യാവാകും ദേവി വിനോദിനി …കൊല്ലത്തു കൊടിയാടയിൽ തീവെന്തെരിയക്കിനാവു കണ്ടേൻ ഞാനെന്റെ ഭർത്താവേ! അതുകൊണ്ടും പോകൊലാ പോകൊലാ എന്നാൾ ഭാര്യാവാകും ദേവി വിനോദിനി …ഇവയെല്ലാം കേളാതെ ചിത്രമണിദണ്ഡമെടുത്തു പോരണിനാഗം ചുമലേറുവൂതും ചെയ്തു് ആരിയച്ചൊട്ട അങ്കായുധം കയ്യിൽ പിടിച്ചു തന്റെയൊരു ഭൂമിയിങ്കൽ ചെന്നു പുറപ്പെടുന്നോരു നേരത്തു്”
ശക്തിമത്തുകളായ വാക്യങ്ങളെക്കൊണ്ടാണു് കാളിനാടകം ആദ്യന്തം നിബന്ധിച്ചിട്ടുള്ളതു്. അനന്തരകാലത്തും ദേവീഭക്തന്മാരായ ചില കവികൾ ‘കാളിനാടകം’ നിർമ്മിച്ചു കാണുന്നു. കൊല്ലം പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന ചിറ്റൂർ എഴുവത്തു നാണുക്കുട്ടിമേനോന്റെ കൃതിയാണു് അവയിൽ പ്രധാനം.
ചില പൂജാകല്പങ്ങൾ വ്യക്തമായി വിവരിക്കുന്ന ഭാഷാഗദ്യഗ്രന്ഥങ്ങളും ഈ ശതകത്തിൽ ഉത്ഭവിച്ചിട്ടുണ്ടു്. അവയുടെ ശൈലി പാഠകഗദ്യത്തിൽനിന്നും മറ്റും ഭേദിച്ചിരിക്കുന്നു. ദ്വാദശ്യാരാധനാകല്പത്തിൽനിന്നു ചില പങ്ക്തികൾ ചുവടെ ചേർക്കുന്നു.
“പിന്നെ നിവേദ്യശേഷം കൊണ്ടു വൈശ്വദേവഹോമം ചെയ്തു് ഒരു ബ്രാഹ്മണനെ കാലു കഴുകിച്ചു കുറിയിടീച്ചു പൂവും ചൂടിച്ചു മൂലംകൊണ്ടു പൂജിച്ചു് ഇല കഴുകി ഉപസ്തരിച്ചു സംവിഭാഗം വിളമ്പി ഉപസ്തരിച്ചു് കുടിക്കുനീർ വീഴ്ത്തി കുണ്ഡത്തിനു വടക്കു ബലി തൂകി മണ്ഡപത്തിനു പ്രദക്ഷിണം വെച്ചു നമസ്കരിച്ചു കാലു കഴുകിയാചമിച്ചു ദേവനും വിളക്കു രണ്ടിനും നിവേദ്യം വിടുർത്തു് ഒടുക്കത്തെ കുടിക്കുനീർ വീഴ്ത്തി കൈ കഴുകിയാൽ ദക്ഷിണചെയ്തു പ്രസന്നപൂജ ചെയ്തു മൂന്നെടത്തും അപ്പവും വെറ്റിലയുമടയ്ക്കയും നിവേദിച്ചു പുഷ്പാഞ്ജലിയും ചെയ്തു സാധ്യനെക്കൊണ്ടു ചെയ്യിച്ചു പൂജയും സമർപ്പിച്ചു് ഉച്ചപൂജ തുടങ്ങു.”
ഒടുവിൽ “ഈവണ്ണം ഏകാദശീവ്രതം അനുഷ്ഠിച്ചു ദ്വാദശി ആരാധന ചെയ്താൽ ജന്മാന്തരാർജ്ജിതങ്ങളും ഇജ്ജന്മത്തിൽ ചെയ്ത പാപവും ക്ഷയിച്ചു ദേഹാന്തത്തിൽ സച്ചിദാനന്ദലക്ഷണമായിരിക്കുന്ന ബ്രഹ്മത്തിൽ സായൂജ്യം പ്രാപിക്കും” എന്ന ഫലശ്രുതിയോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു. ഇതുപോലെ ചക്രാബ്ജപൂജാകല്പത്തെപ്പറ്റിയും ഒരു ചെറിയ ഗദ്യനിബന്ധം കാണ്മാനുണ്ടു്. പൊതുവേ ഗദ്യരൂപത്തിലുള്ള തന്ത്രഗ്രന്ഥങ്ങളുടെ ഭാഷാശൈലി ഇതുതന്നെയാണു്.
സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹത്തിനു് ഒരു ഭാഷാവ്യാഖ്യാനം ലഭിച്ചിട്ടുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. ഈ വ്യാഖ്യാനത്തിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.
“അവിടെ നടേ ഇന്ന നിമിത്തമുണ്ടാകയാൽ ഇന്ന ക്രിയചെയ്യണമെന്നു യജ്ഞപ്രായശ്ചിത്താദികളിൽ ചൊല്ലിക്കിടക്കുന്ന ക്രിയകളും അതിന്റെ മന്ത്രഗണങ്ങളും യാവചിലവ അവറ്റെ നടേ ചൊല്ലുന്നു. അതു് ഏതുപ്രകാരമെന്നു് …അവിടെ നടേ പവമാനസ്ഥാലീപാകത്തിന്റെ ക്രിയാക്രമം; പിന്നെ പൂർണ്ണാഹുതിയുടെ ക്രിയാക്രമം; പിന്നെ വിവീചീസ്ഥാലീപാകം; പഥികൃൽസ്ഥാലീപാകം; അന്വാരംഭണീ സ്ഥാലീപാകം …കർമ്മപ്രായശ്ചിത്തം എന്നിങ്ങനെ പ്രഥമമായതിങ്കൽ ചൊല്ലപ്പെടുന്ന വസ്തുക്കൾ …ഇങ്ങനെ സംക്ഷേപിച്ചു ചൊല്ലിയതായ പ്രതിപാദ്യാർത്ഥത്തെ അനന്തരം വിസ്തരിച്ചു ചൊല്ലുന്നു …അവിടെ നടേ അഗ്നിദോഷത്തിങ്കൽ ചൊല്ലിയ പവമാനസ്ഥാലീപാകത്തെ ആശ്വലായനമതേന ചൊല്ലുന്നു. അവിടെ പവിത്രമിട്ടു പത്നിയും വന്നു തുടർന്നിരുന്നാൽ ആയതനത്തോടു കൂടാതെ ‘അയന്തേ യോനിം’ എന്ന മന്ത്രം ചൊല്ലിത്തീക്കാച്ചി ചമതപ്പുല്ലുകൊണ്ടു മൂടി വടക്കു നിലത്തെന്നിയേ സങ്ഗ്രഹിച്ചു മുൻപിലെത്തീയും വെണ്ണീറും കളഞ്ഞു ചാണകമുരുട്ടി ഭസ്മശേഷം കളഞ്ഞു കുത്തുകയും തളിക്കുകയും ചെയ്യാതെ ആയതനത്തിങ്കൽ തീയിട്ടു പൂളിട്ടു വീശി എരിച്ചാൽ ആജുഹ്വാനാദിമന്ത്രങ്ങളെക്കൊണ്ടു കാച്ചിയ ചമത ഇടൂ. പിന്നെ അതിങ്കൽ അന്വാധാനാദിസ്ഥാലീപാം ചെയ്വൂ നിത്യംപോലെ.”
മഴമങ്ഗലത്തിൻറെ ആശൗചദീപകത്തിനു ഭാഷയിൽ ഒരു വ്യാഖ്യാനമുണ്ടു്. അതിൽ നിന്നുകൂടി ചില പങ്ക്തികൾ പകർത്താം. “ ‘സർവത്രാഘേ സതി നിത്യകർമ്മാണി വിദധതാം’—എല്ലാ പിലയുമുണ്ടായിരിക്കുമ്പോൾ നിത്യകർമ്മങ്ങളൊക്കവെ അഴകുതായി ചെയ്യണം. ലോപിച്ചുകളയരുതു്. തൂഷ്ണീമെന്നു വിശേഷം. നിത്യകർമ്മങ്ങളിൽ യാവചിലവറ്റേ മന്ത്രത്തോടുകൂടിച്ചെയ്യേണ്ടൂ അവറ്റിനു മന്ത്രംവേണ്ടാ; ക്രിയമാത്രമേ വേണ്ടൂ. മനസ്സുകൊണ്ടു മന്ത്രത്തെ സ്മരിച്ചു ക്രിയചെയ്വൂ എന്നു പൊരുൾ. ‘പ്രാണാഹുത്യാഞ്ച ജലവിക്ഷേപണേ തു മന്ത്രീ ഭവതു’—പ്രാണാഹുതി ഇടുമ്പോഴും തീരുമ്പോഴും മന്ത്രം ചൊല്ലണം. ഉച്ചക്കാലത്തെ സൂര്യോപസ്ഥാനത്തിങ്കൽ നീരൂക്കുമ്പോഴും മന്ത്രം ചൊല്ലണമെന്നു പലരും ചൊല്ലുന്നു. ശ്രൗതം ഓത്തിൽ വിധിച്ചതു്: സ്മാർത്തം സ്മൃതികളിൽ വിധിച്ചതു്.”
ഇവ കൂടാതെ ഇനിയും (1) സന്ന്യാസകല്പം (2) പതിത പരിത്യാഗപ്രക്രിയാ (3) ത്രിസന്ധ്യാജപക്രമം (4) ക്ഷത്രിയ ബലിക്രമം (5) അഗ്നിഹോത്രം (6-7) ആചാരസംഗ്രഹം രണ്ടുമാതിരി (8) മഹാവ്രതാദിവിവരണം (9) അപരക്രിയാനുഷ്ഠാനം (10) ജാതകർമ്മാനുഷ്ഠാനം (11) ഗൃഹപ്രയോഗം (12) ആശൗചവിധി തുടങ്ങി ചടങ്ങുസംബന്ധിച്ചു ഭാഷയിൽ പല ഗ്രന്ഥങ്ങൾ ഗദ്യരൂപത്തിൽ നമ്പൂരിമാർ ഓരോ കാലത്തു രചിച്ചിട്ടുണ്ടു്. “ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ” എന്നുള്ളതിനാൽ അവയെ ഇവിടെ പരാമർശിക്കുന്നില്ല. പതിതപരിത്യാഗപ്രക്രിയ സ്മാർത്തവിചാരത്തെപ്പറ്റിയുള്ള വിവരണമാണു്. മഹാവ്രതം എന്നതു് ഉണ്ണികൾ വേദാഭ്യാസത്തിനു മുൻപു് അനുഷ്ഠിയ്ക്കേണ്ട വ്രതമാണു്. വേദം അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യേണ്ട രീതിയും അതിൽ പ്രതിപാദിച്ചിരിക്കുന്നു.
നൂറു് അനുഷ്ടുപ് ശ്ലോകങ്ങളെക്കൊണ്ടു് അദ്വൈതവേദാന്തത്തിന്റെ സാരം സങ്ഗ്രഹരൂപേണ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് അദ്വൈതശതകം. അതിന്റെ കർത്താവു് ആരെന്നറിയുന്നില്ല. ആ ഗ്രന്ഥത്തിനു സുഗ്രഹമായ ഒരു ഭാഷാഗദ്യവ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങളുടെ വ്യാഖ്യാനം താഴെ ചേർക്കുന്നു.
അഹം പരമേശ്വരം പ്രമണ്യ അദ്വൈതശതകം വക്ഷ്യേ—ഞാൻ പരമേശ്വരനെ പ്രണമനം ചെയ്തിട്ടു് അദ്വൈതശതകത്തെ ചമയ്ക്കുന്നേൻ. അദ്വൈതത്തെ നൂറു ശ്ലോകംകൊണ്ടു സംഗ്രഹിക്കുന്നേൻ എന്നു താൽപര്യം. എങ്ങനെ ഇരുന്നോരുത്തൻ പരമേശ്വരൻ എന്നപേക്ഷ വന്നിടത്തു് അവനെ കാട്ടുന്നു. സ്വാത്മാവായി വർത്തിച്ചിരുന്നോരുത്തൻ. തന്റെ ആത്മാവായി വർത്തിച്ചിരുന്നോരുത്തൻ. പരമാനന്ദം—ആനന്ദസ്വരൂപനായിരുന്നോരുത്തൻ. എങ്ങിനെയിരുന്നോണു് അദ്വൈതശതകം? എല്ലാ വേദാന്തങ്ങളുടേയും സംഗ്രഹമായിരുന്നോണു്. പത്തുനൂറായിരമായി പ്രകാശിച്ചിരുന്ന ഉപനിഷൽഭാഷ്യങ്ങളുടെ സങ്ഗ്രഹമായിരുന്നോന്നു് എന്നു പൊരുൾ.”
പുനഃ ദേഹീ തൈഃ സാർദ്ധം വേശ്യാവശേ സ്ഥിത്വാ—പിന്നെ ദേഹി കാമികളോടുകൂടെ സങ്ഗത്തെച്ചെയ്തു് അവരുടെകൂടെ വേശ്യമാരുടെ വശത്തിൽ സ്ഥിതിചെയ്വൂതും ചെയ്തിട്ടു്. സർവധർമ്മവിനിർമ്മുക്തഃ താ ഏവ സേവതേ—സർവധർമ്മങ്ങളോടു വിനിർമ്മുക്തനായി സ്നാനതർപ്പണസ്വാദ്ധ്യായങ്ങളോടു വേർപെട്ടു് ആ വേശ്യമാരെ സേവിക്കുന്നു. ശ്വഖരാജ വൽ—ശ്വാവിനെപ്പോലെ പിന്നാലെ നടന്നിട്ടും ഖരത്തെപ്പോലെ ചുമന്നിട്ടും അജത്തെപ്പോലെ പ്രതിബദ്ധനായിട്ടും സേവിക്കുന്നു എന്നു പൊരുൾ.”
ഹോർത്തുസ് മലബാറിക്കസ് (കേരളാരാമം) എന്ന പേരിൽ കേരളത്തിലെ സസ്യവിജ്ഞാനീയത്തെപ്പറ്റി ഒരു വിപുലമായ പുസ്തകം ലത്തീൻഭാഷയിൽ രചിച്ച ഹെൻഡ്രിക്ക് ഏഡ്രിയൻ വാൻറീഡ് എന്ന പണ്ഡിതൻ നമ്മുടെ കൃതജ്ഞതയെ സവിശേഷം അർഹിക്കുന്ന ഒരു ഗ്രന്ഥകാരനാണു്. അദ്ദേഹം ക്രി. പി. 1637-ആമാണ്ടിടയ്ക്കു ഹോളൻഡിൽ ഡ്രാക്കെസ്റ്റീൻ എന്ന സ്ഥലത്തു ജനിച്ചു. 1663-ൽ ലന്തക്കാർ കൊച്ചിക്കോട്ട പറങ്കികളിൽ നിന്നു പിടിച്ചടക്കിയപ്പോൾ ലന്തസൈന്യത്തിലെ ഒരു സൂപ്പർ ന്യൂമെറ്റി കപ്പിത്താനായിരുന്നു. പിന്നീടു തുപ്പായികളുടെ സൂപ്രണ്ടും 1670-ൽ കൊച്ചിയിൽ കമാൻഡറുമായി ഉദ്യോഗത്തിൽ ഉയർന്നു. ഒടുവിൽ കുറേക്കാലം ബെത്തേവിയാ ഭരണ സമിതിയിലെ ഒരംഗമായി പണി നോക്കിയതിനുമേൽ 1677 നവംബർമാസത്തിൽ സ്വദേശത്തേക്കു മടങ്ങി. കൊച്ചി വിടുന്നതിനുമുമ്പുതന്നെ തന്റെ സസ്യശാസ്ത്രരചനയ്ക്കു വേണ്ട സാമഗ്രികൾ അദ്ദേഹം, എറണാകുളത്തിനു സമീപം ചാത്തിയാത്തും പിന്നീടു വരാപ്പുഴയും കർമ്മലീത്താഭവനങ്ങൾ സ്ഥാപിച്ച നേപ്പിൾസ് കാരനായ ഫാദർ മാത്യൂസ് എന്ന ഒരു കർമ്മലീത്താമിഷണറി, രങ്ഗഭട്ടൻ, വിനായകപണ്ഡിതൻ, അപ്പു ഭട്ടൻ എന്ന മൂന്നു ഗൗഡസാരസ്വതബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ട ഭിഷഗ്വരന്മാർ, ഇട്ടി അച്യുതൻ എന്ന വിശിഷ്ടനായ ഒരു ഈഴവവൈദ്യൻ ഈ അഞ്ചു പണ്ഡിതന്മാരുടെയും സാഹായ്യത്തോടുകൂടി തയാറാക്കിക്കഴിഞ്ഞിരുന്നു. അച്യുതൻ കരപ്പുറത്തു കൊട്ടകാരപ്പള്ളി അഥവാ കൊല്ലാടം എന്ന തറവാട്ടിലെ ഒരങ്ഗമായിരുന്നു. മാത്യൂസാണു് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു് ഓഷധികളും മറ്റു ശേഖരിച്ചു കൊച്ചിയിലേക്കു കൊണ്ടുപോയി അവയുടെ പടങ്ങൾ വരപ്പിച്ചതു്. മാത്യൂസ് 1691-ൽ ഉദ്ദേശം 90-ആമത്തെ വയസ്സിൽ കൊച്ചിയിൽവെച്ചു മരിച്ചു. ജോണ്‍കെയ്സറിയസ് എന്നൊരു ലന്തപ്പാതിരി ആ പുസ്തകത്തിന്റെ ആദ്യത്തെ ചില വാല്യങ്ങൾ ഡച്ചുഭാഷയിൽ പരാവർത്തനംചെയ്തതായിക്കാണുന്നു. അദ്ദേഹം കേരളത്തിൽ 1667 മുതൽ 1676 വരെ താമസിച്ചു. ആകെ പന്ത്രണ്ടു വലിയ വാല്യങ്ങളിൽ 7946 പടങ്ങളോടുകൂടിയാണു് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒന്നും രണ്ടും വാല്യങ്ങൾ 1678-ൽ (കൊല്ലം 853-ൽ) മുദ്രാപിതങ്ങളായി. വീണ്ടും റീഡ് ഒരു ഗവർണ്ണർജനറലിന്റെ അധികാരങ്ങളോടു കൂടി ഇന്ത്യയിൽ ചോളമണ്ഡലക്കരയിൽ വന്നുചേരുകയും അവിടെ ലന്തക്കാരുടെ തലസ്ഥാനം പുലിക്കാട്ടുനിന്നു നാഗപട്ടണത്തേക്കു മാറ്റുകയും വേറേയും പല പരിഷ്കാരപദ്ധതികൾ ഉൽഘാടനം ചെയ്കയും ചെയ്തു. 1691-ൽ സിലോണിൽനിന്നു സൂററ്റിലേക്കുള്ള ഒരു നാവികയാത്രയുടെ മദ്ധ്യത്തിൽ ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും സൂററ്റിൽ സംരക്ഷിയ്ക്കപ്പെടുന്നുണ്ടു്.
കേരളത്തിലെ സസ്യങ്ങളേയും ഔഷധങ്ങളേയും സമഗ്രമായി വിവരിക്കുന്ന ഹോർത്തുസ് മലബാറിക്കസ് കേരളീയർക്കു തികച്ചും അഭിമാനംകൊള്ളാവുന്ന ഒരു പുസ്തകമാണു്. ചിത്രമുള്ള വശങ്ങളിൽ ചിത്രത്തിന്റെ സമീപമായി അതിന്റെ പേർ ലത്തീൻ, മലയാളം, അറബി, ദേവനാഗരി എന്നീ നാലു ഭാഷകളിൽ കുറിച്ചിട്ടുണ്ടു്. മലയാളലിപികൾ ചതുര വടിവിലാണു് കൊത്തിക്കാണുന്നതു്. ഗ്രന്ഥത്തിന്റെ പ്രാരംഭത്തിലുള്ള ചില മലയാള വാക്യങ്ങൾ താഴെ ഉദ്ധരിക്കുന്നു.
“പ്രസമവും മംഗല്യവും കൂടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പങ്ങിയെടെ തുപ്പായിത്ഥവും കൊച്ചിയിൽ ആയ മനുവെർക്കർന്നെരു നിശ്ചയിക്കും പ്രകാരം. എന്ദ്രിക്കി വന്റെദെ കുമുദോരിടെ കല്പനയാൽ കരപ്പുറത്ത പിറന്നൊള്ള ചെകൊവർണ്ണമായ കൊല്ലാടനെന്ന പേരൊള്ള ഒരു മലയാംവൈദ്യന്റെ ചൊൽക്കെട്ട പൊസ്തകത്തിൽ ചാത്തിയ മലെയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും കായ്കെളും വിത്തുകെളും രെസങ്ങളും വേരുകെളും ചക്തികെളും സുദചക്തികെളും പറങ്കിപ്പാഴെയിലും മലയാംപാഴെയിലും വകതിരിച്ചു ചൊല്ലുകയുംഞ്ചെയ്തു. ഈ വണ്ണം ഒരു സംശെയം എന്നിയേ നേരാകുംവണ്ണം എഴുതിതീർത്ത നിശ്ചയത്തിൽ എന്റെ ഒപ്പ അബീൽമാസം ൧ ൯ ൯ ൬ ൗ ൬ ധ ൬ (അക്കം പഴയ മട്ടു) മത കൊച്ചിയിൽ കോട്ടയിൽ എഴുത്ത.”
റീഡ് സസ്യശാസ്ത്രത്തിൽ പാരംഗതനായിരുന്നു. ആ ലന്തക്കാരൻ ഇങ്ങിനെ അതിബൃഹത്തായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികമായും മാനസികമായും സാമ്പത്തികമായും ഒട്ടുവളരെ ക്ലേശം അനുഭവിച്ചിരിക്കണമെന്നുള്ളതിനു സംശയമില്ല. തദ്വാരാ അദ്ദേഹം കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും പ്രസരിപ്പിച്ചു. കെസേറിയസ്സിനു സസ്യശാസ്ത്രത്തിൽ ജ്ഞാനമില്ലായിരുന്നു എന്നു റീഡ് രേഖപ്പെടുത്തീട്ടുണ്ടെങ്കിലും അമേരിക്കയിൽ നിക്കോലസ് ജാക്കിൻ എന്ന പണ്ഡിതൻ ഒരു പുതിയ വർഗ്ഗത്തിൽ പെടുത്തേണ്ട ചെടി കണ്ടുപിടിച്ചപ്പോൾ അതിനു് അദ്ദേഹത്തിന്റെ ബഹുമാനസൂചകമായി കെസേറിയാ എന്ന സംജ്ഞയാണു് നല്കുകയുണ്ടായതു്.
വിദേശീയരായ ക്രിസ്ത്യാനികളിൽ കവിത്വംകൊണ്ടു പ്രഥമഗണനീയനായി പരിശോഭിക്കുന്നതു് അർണ്ണോസ് പാതിരിയാകുന്നു. ജോണ്‍ എർണ്ണസ്തൂസ് ഹാൻക് സൽഡെൻ എന്നതാണു് അദ്ദേഹത്തിന്റെ പൂർണ്ണമായ നാമധേയം. എർണ്ണസ്തൂസ് അഥവാ എർണ്ണസ്തു ഭാഷാ കൃതമായപ്പോൾ അതു് അർണ്ണോസ് എന്നു രൂപാന്തരപ്പെട്ടു. യൂറോപ്പിൽ ഹംഗെറി രാജ്യത്തു ജനിച്ച അർണ്ണോസ് 1699-ൽ കേരളത്തിൽ വന്നുചേരുകയും ആദ്യം അമ്പഴക്കാട്ടെ ഈശോസഭക്കാരുടെ ആശ്രമത്തിൽ കുറേക്കാലം താമസിക്കുകയും പിന്നീടു തൃശ്ശൂരിൽ ചെന്നു കുഞ്ഞനെന്നും കൃഷ്ണനെന്നും പേരുള്ള രണ്ടു നമ്പൂരിമാരുടെ സഹായത്തോടുകൂടി സംസ്കൃതഭാഷ അഭ്യസിക്കുകയും ചെയ്തു. സംസ്കൃതത്തിൽ അദ്ദേഹം ആദ്യമായി പഠിച്ച കാവ്യം യുധിഷ്ഠിരവിജയമായിരുന്നു. വേലൂർ എന്ന സ്ഥലത്തെ പള്ളി പണിയിച്ചതു് അദ്ദേഹമാണു്. 1732-ആമാണ്ടു (കൊല്ലം 907-ൽ) മീനമാസം 20-ആംനു പഴയൂർ പള്ളിയിൽവച്ചു കാല ധർമ്മം പ്രാപിച്ചു.
അർണ്ണോസ് പാതിരി താൻ സംസ്കൃതത്തിലും മലയാളത്തിലും ക്ലേശിച്ചു സമ്പാദിച്ച പാണ്ഡിത്യം വ്യർത്ഥമാക്കിയില്ല. കേരളത്തിലെ ഹിന്ദുക്കൾക്കു രാമായണാദികാവ്യങ്ങൾപോലെ ക്രിസ്ത്യാനികൾക്കും ഭക്തിസംവർദ്ധകങ്ങളായ ചില ഗ്രന്ഥങ്ങൾ രചിക്കേണ്ടതു് ആവശ്യകമാണെന്നു തോന്നുകയാൽ അദ്ദേഹം അതിനുവേണ്ടി പ്രധാനമായി ഉദ്യമിച്ചു. പാതിരിയുടെ മുഖ്യകൃതികൾ (1) ചതുരന്ത്യം (2) പുത്തൻ പാന (മിശിഹാചരിതം) (3) ഉമ്മാപർവം (4) വ്യാകുലപ്രബന്ധം (5) ആത്മാനുതാപം (6) വ്യാകുലപ്രയോഗം (7) മലയാളനിഘണ്ടു (8) മലയാളം പോർത്തുഗീസുനിഘണ്ടു (9) മലയാളവ്യാകരണം എന്നിവയാണു്. ഇവ കൂടാതെ അദ്ദേഹം (1) വാസിഷ്ഠസാരം (2) ചില ഉപനിഷത്തുകൾ (3) വേദാന്തസാരം (4) അഷ്ടാവക്ര ഗീത (5) യുധിഷ്ഠിരവിജയം എന്നീ സംസ്കൃതകൃതികളെ അധികരിച്ചു ലത്തീൻഭാഷയിൽ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളതായും അറിയുന്നു. ചതുരന്ത്യമാണു് പാതിരി ആദ്യമായി നിർമ്മിച്ച കാവ്യം. അതിൽ മരണപർവം, വിധിപർവം, നരകപർവം, മോക്ഷപർവം എന്നിങ്ങനെ നാലു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. മരണപർവം മഞ്ജരിയിലും വിധിപർവം കളകാഞ്ചിയിലും ഒടുവിലത്തെ രണ്ടു പർവങ്ങളും കേകയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ആകെ 1851 ഈരടികൾ ഈ ഗ്രന്ഥത്തിൽ അന്തർഭവിച്ചിരിക്കുന്നു. പർവം എന്ന വിഭാഗസംജ്ഞ മഹാഭാരതത്തെ അനുകരിച്ചു കവി നല്കീട്ടുള്ളതാണു്. ആസന്നമരണനായ മനുഷ്യന്റെ അന്തർഗ്ഗതങ്ങളെ മരണപർവത്തിൽ പ്രതിപാദിക്കുന്നു. കവിക്കു് ആശയസമ്പത്തുണ്ടെങ്കിലും രചന ദോഷഭൂയിഷ്ഠമാണെന്നു പറയാതെ നിവൃത്തിയില്ല. ചതുരന്ത്യം പോലെതന്നെ ആ വിഷയത്തിൽ മോശമല്ല പുത്തൻ പാനയും ഉമ്മാപർവവും. പുത്തൻപാനയിലെ ഇതിവൃത്തം ബൈബിളിലെ ലോകസൃഷ്ടിമുതൽ ക്രിസ്തുവിന്റെ പരഗതിവരെയുള്ള കഥകളാണു്. അതിൽ പതിന്നാലു പാദങ്ങൾ ഉൾക്കൊള്ളുന്നു. പുത്തുൻപാന എന്നു കവി കൃതിക്കു പേരിട്ടിരിക്കുന്നതു ക്രിസ്ത്യാനികളുടെ ഇടയിൽ ചില പഴയ പാനകൾ പ്രചരിച്ചിരുന്നതിനാലായിരിക്കണമെന്നു ഡോക്ടർ പി. ജെ. തോമസ് പറയുന്നു. പ്രസ്തുതകൃതിയിൽനിന്നു ചില വരികൾ ചുവടെ ചേർക്കുന്നു.
നതോന്നതയിൽ രചിച്ചിട്ടുള്ള ഈ ഈരടികൾ ആസ്വാദ്യങ്ങളാണു്. വ്യാകുലപ്രബന്ധം ഈ കഥയെത്തന്നെ വിഷയീകരിച്ചു പാതിരി ഉപജാതിവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ലഘുകാവ്യമാകുന്നു. ആത്മാനുതാപം ഒരു പാപിയുടെ പശ്ചാത്താപത്തിന്റെ പ്രപഞ്ചനമാണു്. ഉമ്മാപർവത്തിനു ദൈവമാതൃചരിതം എന്നും പേരുണ്ടു്. അതിലെ വിഷയം കന്യാമറിയത്തിന്റെ ജീവിതകഥയാകുന്നു. മലയാളനിഘണ്ടു ‘താ’ എന്ന അക്ഷരംവരെയേ പുരോഗമിച്ചിട്ടുള്ള. അതിൽ അടങ്ങീട്ടുള്ളതു പ്രായേണ സംസ്കൃതപദങ്ങളാണു്. മലയാളവ്യാകരണവും സംസ്കൃതത്തിലെ സിദ്ധരൂപത്തെ അടിസ്ഥാനമാക്കിയാണു് എഴുതീട്ടുള്ളതു്. ‘വൃക്ഷസിദ്ധരൂപം’ കേരളത്തിൽ പഴയ കാലത്തുതന്നെ അധ്യേതാക്കൾ ബാല്യകാലത്തു പഠിച്ചിരുന്നതായിക്കാണുന്നു. അർണ്ണോസ് പാതിരിയുടെ വിവിധകൃതികളെ വിവരിക്കുന്ന ഒരു ചെറിയ ഗ്രന്ഥം 1790-ആമാണ്ടിടയ്ക്കു പൗലീനോസ് പാതിരി രചിച്ചിട്ടുണ്ടു്. മധ്യവയസ്സിൽമാത്രം കേരളത്തിൽ വന്നു സംസ്കൃതവും മലയാളവും പഠിച്ചു് ആ ഭാഷകളിൽ പ്രാവീണ്യം നേടി ഒട്ടനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ചു കേരളത്തിന്റെ മഹിമ വിദേശങ്ങളിൽ വ്യാപരിപ്പിച്ച ഈ യൂറോപ്യൻപാതിരി നമ്മുടെ ഹൃദയപൂർവമായ അഭിനന്ദനത്തിനു സർവഥാ പാത്രീഭവിക്കുന്നു. ആദ്യമായി സംസ്കൃതഭാഷയിൽ അനപലപനീയമായ പാണ്ഡിത്യം സമ്പാദിച്ച യൂറോപ്യൻ അദ്ദേഹമാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ നിഘണ്ടു മുഴുവനാക്കിയതു കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന ബിഷൊപ്പു പി. മെന്റൽ ആണെന്നു മേൽ പ്രസ്താവിക്കും.
ഇറ്റലിയിൽ പീഡ്മോണ്ട് എന്ന ദേശത്തിൽ ക്രി. പി. 1650-ആമാണ്ടു ജനിച്ച ആഞ്ചലോസ് ഫ്രാൻസിസ് ഒരു കർമ്മലീത്താ പാതിരിയായി വരാപ്പുഴ വന്നുചേരുകയും 1701-ൽ കേരളത്തിലെ കത്തോലിക്കരുടെ മെത്രാനായിത്തീരുകയും ചെയ്തു. അദ്ദേഹം 1712-ൽ വരാപ്പുഴവച്ചു മരിച്ചു. ആഞ്ചലോസും ഒരു മലയാളവ്യാകരണത്തിന്റെ പ്രണേതാവാണു്. അതു വാമൊഴിയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാകയാൽ അർണ്ണോസ്സ് പാതിരിയുടെ വ്യാകരണത്തോളം നല്ലതല്ലെന്നാണു് പൗലീനോസിന്റെ അഭിപ്രായം.
ജോണ്‍ ബപ്തീസ്താ എന്ന കർമ്മലീത്താ പാതിരി ഇറ്റലിയിൽ അലെഴ്സി എന്ന സ്ഥലത്തു് 1674-ൽ ജനിച്ചു. അദ്ദേഹം “ഏഴു കൂദാശകളെ” വിവരിച്ചു മലയാളത്തിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുള്ളതിനുപുറമെ ഒരു മലയാളനിഘണ്ടുവും ഉണ്ടാക്കീട്ടുണ്ടു്. 1714-ൽ ബപ്തീസ്താ മെത്രാനാകുകയും 1750-ൽ വരാപ്പുഴ വച്ചു മരിക്കുകയും ചെയ്തു.
പണ്ടു കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലും മന്ത്രവാദം ധാരാളം നടപ്പുണ്ടായിരുന്നു എന്നു കടമറ്റത്തച്ചനെപ്പറ്റിയുള്ള ഐതിഹ്യങ്ങളിൽനിന്നും മറ്റും വായനക്കാർ കേട്ടിരിക്കുമല്ലോ. ആ ആവശ്യത്തിലേക്കു് ഉപയോഗിച്ചിരുന്ന ചില മന്ത്രങ്ങളും യന്ത്രങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. ഒന്നു രണ്ടു മന്ത്രങ്ങൾ ഓം എന്നാരംഭിക്കുന്നു. ഒരു മന്ത്രം താഴെ പകർത്താം.
“ചെമ്പരപ്പനെന്ന പുണ്യവാളന് ആകാശത്തിങ്കലേക്കു് എഴുന്നള്ളുമ്പോൾ ആറായിരം മാലാഹമാരും പന്തിരണ്ടു ശ്ലീഹന്മാരും പതിനോരായിരം കന്യാസ്ത്രീകളും ഭൂമിയിലുള്ള ചൈത്താന്മാരെ ഒക്കെയും ഓടിച്ചു മണ്ടിച്ചു പിടിച്ചു കുഞ്ചി കെട്ടിതടിക്കീഴിലിട്ടു ചെരിപ്പുകൊണ്ട് അടിച്ചിറക്കി നസ്രാണിയുടെ അംശത്തിൽ കടക്കുകയില്ല എന്നു ഹേമം കലി പുസ്തകം തൊട്ടു സത്യവും സമയവും ചെയ്യിപ്പിച്ചു് വിടുകയും ചെയ്തു. എന്റെ കർത്താവേ! അന്മേനീശോ.”