അദ്ധ്യായം 33
സംസ്കൃതസാഹിത്യം
(ക്രി. പി. 17-ാം ശതകം)

33.1കോഴിക്കോട്ടു മാനവേദരാജാവു്

ജീവചരിത്രം

കേരളീയസംസ്കൃതകവികളുടെ ഇടയിൽ സമാരാധ്യമായ സ്ഥാനത്തെ അലങ്കരിക്കുന്ന ഒരു പുണ്യപുരുഷനാണു് കോഴിക്കോട്ടു മാനവേദരാജാവു്. അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ ചതുർത്ഥപാദത്തിൽ ജനിച്ചു. തിരുവേഗപ്പുറക്കാരനായ ആനായത്തു കൃഷ്ണപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുഭൂതൻ. ബാല്യത്തിൽത്തന്നെ കാവ്യനാടകങ്ങളിലും തർക്കശാസ്ത്രത്തിലും പ്രത്യേകിച്ചു വ്യാകരണശാസ്ത്രത്തിലും അസാമാന്യമായ വൈദുഷ്യം സമ്പാദിച്ചു. കാലാന്തരത്തിൽ യോഗശാസ്ത്രത്തിലും നിഷ്ണാതനായി, കൊല്ലം 819-ൽ പൂർവഭാരതചമ്പുവും 829-ൽ കൃഷ്ണഗീതിയും നിർമ്മിച്ചു. കൃഷ്ണഗീതിക്കു കൃഷ്ണനാട്ടം എന്ന പേരിലാണു് പ്രസിദ്ധി അധികം. ആ കൃതിയുടെ നിർമ്മിതി നിമിത്തം അദ്ദേഹത്തെ കൃഷ്ണനാട്ടം സാമൂതിരിപ്പാടു് എന്നും വ്യപദേശിക്കാറുണ്ടു്. പൂർവഭാരതചമ്പു രചിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതുലനായ ശക്തൻമാനവിക്രമരാജാവായിരുന്നു സാമൂതിരി. ആ മാനവിക്രമൻ 824-ൽ തൃശ്ശൂർവച്ചു തീപ്പെടുകയും അനന്തരം മറ്റൊരു മാനവിക്രമരാജാവു സാമൂതിരിസ്ഥാനത്തിൽ അവരോധിക്കപ്പെടുകയും ചെയ്തു. കൃഷ്ണഗീതി നിർമ്മിക്കുന്ന കാലത്തു് അദ്ദേഹമായിരുന്നു സാമൂതിരി. ആ സാമൂതിരി 831-ൽ മരിച്ചപ്പോൾ നമ്മുടെ മഹാകവിക്കു മൂപ്പുകിട്ടി. എന്നാൽ അധികകാലത്തേക്കു് അദ്ദേഹത്തിന്റെ വാഴ്ചനീണ്ടുനിന്നില്ല. ക്രി. പി. 1658-ാം വർഷം ഫെബ്രുവരി 15-ാംനുക്കു തുല്യമായ കൊല്ലം 833-ൽ അദ്ദേഹവും പരഗതിയെ പ്രാപിച്ചു. കോഴിക്കോട്ടു ഗ്രന്ഥവരിയിൽ കാണുന്നതു മാനവേദൻ തൃശ്ശൂർവച്ചു തീപ്പെട്ടു എന്നാണെങ്കിലും ആ സംഭവം ഗുരുവായൂർവച്ചാണു് നടന്നതെന്നു ചില പുരാവിത്തുകൾ ഊഹിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള സാമൂതിരികോവിലകത്തു തെക്കേ വളപ്പിലായി മാനവേദരാജാവിനെ സംസ്കരിച്ചതാണെന്നു ജനങ്ങൾ പൊതുവെ വിശ്വസിക്കുന്ന ഒരു സ്ഥലം ഇന്നും കാണ്മാനുണ്ടു്. അവിടെ ദിവസേന വൈകുന്നേരം വിളക്കു വയ്ക്കാറുണ്ടെന്നും കൃഷ്ണനാട്ടം കളിക്കാർ ഗുരുവായൂർക്കു ചെന്നിട്ടു് ആ സ്ഥലത്തെ കളി എല്ലാം കഴിഞ്ഞാൽ അവിടത്തെ സാമൂതിരിക്കോവിലകത്തു കൂടി ഒരു ദിവസം നിർബ്ബന്ധമായി കളിക്കണമെന്നും അതു ഗ്രന്ഥകാരനെ സംസ്കരിച്ച സ്ഥലത്തേയ്ക്കു നോക്കീട്ടു വേണമെന്നും അറിയുന്നു. അങ്ങനെ തെക്കോട്ടേയ്ക്കു തിരിഞ്ഞു കൃഷ്ണനാട്ടം മറ്റൊരിടത്തും കളിക്കാറുമില്ല. ഇതിൽനിന്നെല്ലാം മാനവേദന്റെ മരണം തൃശ്ശൂർ വച്ചായിരുന്നിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചതു ഗുരുവായൂർ സാമൂതിരിക്കോവിലകത്തായിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്. അദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നുള്ള വസ്തുതയും പ്രകൃതത്തിൽ സ്മർത്തവ്യമാണു്.

കവിയുടെ കൃതികളിൽനിന്നും മറ്റും ലഭിക്കുന്ന അറിവു്

മാനവേദന്റെ കൃതികളായി പൂർവഭാരതചമ്പുവും കൃഷ്ണഗീതിയും മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കൃഷ്ണാഷ്ടകം എന്ന പേരിൽ മൂന്നാമതൊരു കൃതി കൂടിയുണ്ടെന്നു പറയുന്നതു ശരിയല്ല. കൃഷ്ണഗീതി (1) അവതാരം (2) കാളിയമർദ്ദനം (3) രാസക്രീഡ (4) കംസവധം (5) സ്വയംവരം (6) ബാണയുദ്ധം (7) വിവിദവധം (8) സ്വർഗ്ഗാരോഹണം എന്നു് എട്ടു കഥകളായി വിഭജിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് അതിനുതന്നെ കൃഷ്ണാഷ്ടകം എന്നൊരു നാമാന്തരവും പ്രചരിക്കുന്നുണ്ടു്. ഒന്നാമതായി പൂർവഭാരതചമ്പുവിൽ കവിയേയും അദ്ദേഹത്തിന്റെ വംശത്തേയും മറ്റും പറ്റി കാണുന്ന നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. മാനവേദൻ ആദ്യമായി മഹാഭാരതവേധസ്സായ വേദവ്യാസനേയും, പിന്നീടു ഗണപതി സരസ്വതി എന്നീ ദേവതകളേയും വന്ദിക്കുന്നു. അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ അവയ്ക്കപ്പുറമുള്ളവയാണു്.

“കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂമളകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണൽകിങ്കിണീ
പാളീദന്തുരപിങ്ഗളാംബരധരം ഗോപാലബാലം ഭജേ.”
(1)


“അഘവിഹതികരാണാം കൃഷ്ണനാമ്നാം ഗുരൂണാ
മനവരതമപാങ്ഗപ്രാവൃഷേണ്യാംബുവാഹഃ
പ്രവിസരദനുകമ്പാവാരിസംഭാരസാന്ദ്രോ
മമ ഹൃദയമയൂരം നത്തയേദാത്തമോദം.”
(2)


“ഉദാരചൂഡാധൃതസൽകലാപാ
സർവാങ്ഗരങ് ഗദ്വിലസർകലാപാ
സ്ഥലീനിലീനാ കുലദേവതാ മേ
മലീമസം മാനസമാപുനാതു.”
(3)


 “കാലപ്രധ്വംസിഫാലപ്രവിലസിതദൃശാ
 സംഭവേ സുംഭമാഥ
 പ്രോച്ചണ്ഡേ ചണ്ഡമുണ്ഡാർദ്ദിനി വിശദതരാ
 രാളദംഷ്ട്രാകരാളേ
 വിശ്വേശിന്യംബ ശശ്വദ്വലയനിലയവാ
 സേ നവാംഭോദവർണ്ണേ
 പാദാംഭോജാനതം മാമനുദിനമനുക
 മ്പാലയേ പാലയേഥാഃ.”
(4)


“കോദണ്ഡം സശരം ഭുജേന ഭുജഗേന്ദ്രാഭോഗഭാജാ വഹൻ
വാമേന ഛുരികാം വിപക്ഷദലനേ ദക്ഷേണ ദക്ഷേണ ച
കാന്ത്യാ നിർജിതനീരദഃ പുരഭിദഃ ക്രീഡാകിരാതാകൃതേഃ
പുത്രോസ്മാകമനല്പനിർമലയശാ നിർമ്മാതു ശർമ്മാനിശം.”
(5)


 “നീലാപഗാനിലയവര്യവിരാജമാനേ
 കാലോല്ലസൽകുവലയാവലികേളികാരേ
 നാഥേ സമസ്തജഗതാം രമതാം മനോ മേ
 രാമേ സദൈവ രമണീയഗുണാഭിരാമേ.”
(6)


“അത്യന്തോല്ലസിതം വിഭൂഷണഗണൈരുല്ലാഘതോല്ലാസകം
ദീനാനാം ഗുരുമാരുതാലയഗതം ത്രൈലോക്യഭാഗ്യാംകുരം
നിന്ദന്നിർമ്മലകാന്തികന്ദളഭരൈരിന്ദിന്ദിരാനിന്ദിരാ
ലീലാമന്ദിരമിന്ദുസുന്ദരമുഖം വന്ദേ പരം ദൈവതം.”
(7)


 “രാജ്ഞാമേകാവലംബേ ജ്വലനകുലഭുവാം
 ശാരദാംഭോദവർണ്ണേ
 സവ്യേ ഭാഗേ തുഷാരാചലസുകൃതപരീ
 പാകദേദീപ്യമാനേ
 ലക്ഷ്മീഗ്രാമാധിവാസേ ഭജനപരനൃണാം
 ശശ്വദക്ഷീണലക്ഷ്മീ
 ദാനോന്നിദ്രേ ദയാർദ്രേ രതിരുദയതു മേ
 കാമദേ വാമദേവേ.”
(8)


“ഏതാമാശു കൃതിം മമ പ്രഥയതാദദ്ധാ സിതാബ്ജപ്രഭം
ഗാഢാശ്ലിഷ്ടഗളം ശ്രിയാ പരിലസച്ചന്ദ്രാവതംസോജ്ജ്വലം
നിത്യം സംഭൃതഭൂതി ദന്തിദമനം നിശ്ശേഷഭൂതാനതം
ശശ്വൽസംസൃതസർവമങ്ഗലമശോകാവാസസംസ്ഥംമഹഃ.”
(9)


 “ലക്ഷ്മീമക്ഷീണരൂപാമനിശമനുഭവൻ
 ഭൂമിജാം ഭൂരിമോദം
 തന്വന്നാസ്ഥാം സുമന്ത്രേ ഭുവി ച തിലകയ
 ന്നന്വയം ചിത്രഭാനോഃ
 വിശ്വാമിത്രാധികാനന്ദദവിപുലഭുജാ
 വിക്രമോ വിക്രമാഖ്യോ
 രാജാ രാമാഭിരാമോ ജഗദവനകലാ
 ലാലസീ ലാലസീതി.”
(10)


 “തന്വാനോ ധർമ്മജാതസ്ഥിതിമജിതസുഹൃൽ
 പ്രോല്ലസദ്ഭീമസേനോ
 ബദ്ധാസംഗോ യമാദൗ സരസതരഗവാ
 കർണ്ണസമ്മോദദാതാ
 ശശ്വദ്ഭദ്രൈകലോലോ ഭൃശമഹിതബല
 ധ്വംസനോദിത്വരാത്മാ
 സോയം വിശ്വൈകവീരോ വിജയ ഇവ വിജേ
 ജീയതേ ഭൂരിതേജാഃ.”
(11)


 “യസ്സഞ്ചിതം ഗുണഗണം ഭുവനേസ്യ സഞ്ചി
 ഖ്യാസേദസാവവിചികിത്സിതമേവ മിത്സേൽ
 ആധായ സാധു കളധൗതഗിരിം തുലായാം
 വാരാന്നിധാവഹഹ! ബാഹുകതാം ച വാഞ്ഛേൽ.”
(12)


 “ക്ഷാമോ ധർമ്മഃ ക്ഷമായാമയമഖിലനയാം
 ഭോനിധേരസ്യ രക്ഷാ
 ശിക്ഷാദാക്ഷ്യോദയാദ്യത്സമഗത സകലഃ
 പൂർണ്ണഭാവേന തൂർണ്ണം
 തന്മന്യേ ജാതഭീതിഃ കുഹചന കുഹനാ
 സംവൃതാത്മാ നിലില്യേ
 പാപോദ്യല്ലാലസോയം കലിരിഹ കലിജേ
 താരമേനം വിഭാവ്യ.”
(13)


“സ്വസ്രീയോസ്യ ഖലു ക്ഷമാവലരിപോശ്ശ്രീമാനവേദാഭിധഃ
സുശ്രാവ്യം ചരിതം സുധാകരകുലക്ഷോണീഭുജാം പാവനം
വിദ്വത്സമ്മതചമ്പുഭാരതനിബന്ധസ്യാത്ഭുതാർത്ഥാവലീ
സിന്ധോഃ പൂർവതയാദ്യ വർണ്ണയതി തൽ സന്തോലഭന്താം മുദം.”
(14)

ഗ്രന്ഥത്തിന്റെ അവസാനത്തിലും പ്രകൃതോപയുക്തങ്ങളായ രണ്ടു ശ്ലോകങ്ങളുണ്ടു്.

“ശ്രീമൽകൃഷ്ണാഭിധഗുരുകൃപാസാരമാധ്വീരസാർദ്രൈർ
ഹൃദ്യൈരുദ്യൽപരിമളഭരൈർഗ്ഗദ്യപദ്യാഭിധാനൈഃ
കാലോദ്ബുദ്ധൈഃ സ്തബകലസിതൈർവിശ്വവര്യാ സപര്യാ
പുഷ്പവ്രാതൈരിഹ വിരചിതാ നന്ദസൂനോർമ്മയൈഷാ.”
(15)


 “സാനന്ദാനന്തഭോഗിപ്രവരപരിലസ
 ന്മങ്ഗലോത്തുങ്ഗമൂർത്തി
 ശ്ശ്രീമദ്വത്സം ദധാനോ മഹിതതരവൃഷ
 സ്കന്ധദേദീപ്യമാനഃ
 വാസം തന്വന്നശോകോപപദപുരവരേ
 സർവദോമാധവോ മേ
 പാദാംഭോജന്മഭാജസ്സപദി വിതനുതാ
 മുത്തമാം മുക്തിലക്ഷ്മീം.”
(16)

ഇവയിൽ ആദ്യത്തെ ശ്ലോകം ബാലകൃഷ്ണനേയും ഏഴാമത്തേതു ഗുരുവായൂരപ്പനേയും പരാമർശിക്കുന്നു. ‘കേളീലോലം’ എന്ന ശ്ലോകം കൃഷ്ണഗീതിയുടെ അവസാനത്തിലും ചേർത്തിട്ടുണ്ടു്. ഓരോ കഥ കളിക്കുന്ന ദിവസവും കൃഷ്ണനാട്ടത്തിലെ പാട്ടുകാർ അതു് ഒടുവിൽ ചൊല്ലണമെന്നു് ഒരു വയ്പുമുണ്ടു്. രണ്ടാമത്തേയും പതിനഞ്ചാമത്തേയും ശ്ലോകങ്ങളിൽ കവി തന്റെ ഗുരുനാഥനായ ആനായത്തു കൃഷ്ണപ്പിഷാരടിയെ വന്ദിക്കുന്നു. മൂന്നാമത്തേതു തളിയിൽ ശിവനേയും നാലാമത്തേതു തിരുവളയക്കാട്ടു് ഭദ്രകാളിയേയും അഞ്ചാമത്തേതു വാലിശ്ശേരി വേട്ടയ്ക്കൊരുമകനേയും ആറാമത്തേതു കരിമ്പുഴ ശ്രീരാമനേയും എട്ടാമത്തേതു പെരിഞ്ചെല്ലൂർ ശിവനേയും ഒൻപതാമത്തേതും പതിനാറാമത്തേതും അശോകപുരത്തെ തിരുവേഗപ്പുറ ശിവനേയും വിഷ്ണുവിനേയും സ്മരിക്കുന്നു. ഈ മൂർത്തികളെല്ലാം സാമൂതിരിരാജവംശത്തിലെ കുലദേവതകളാണു്. പണ്ടു് ഒരു സാമൂതിരിപ്പാടു പെരുഞ്ചെല്ലൂർ ശിവന്റെ സായൂജ്യം പ്രാപിച്ചു എന്നും അന്നുമുതൽ ആ ദേവനു മഹാരാജത്വം സിദ്ധിച്ചു എന്നും അതിൽ പിന്നീടു സാമൂതിരിമാർ തീപ്പെട്ടാൽ ദേവൻ പുലകൊള്ളുന്നു എന്നും ഒരു ഐതിഹ്യമുണ്ടു്. പതിനൊന്നുമുതൽ പതിന്നാലുവരെയുള്ള പദ്യങ്ങളിൽ കവി തന്റെ മാതുലനും സാമൂതിരിയുമായ ശക്തൻമാനവിക്രമരാജാവിന്റെ അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്നു. “തിലകയന്നന്വയം ചിത്രഭാനോഃ” എന്ന പ്രസ്താവനയിൽനിന്നു സാമൂതിരിപ്പാടന്മാരുടെ കുടുംബം അഗ്നിവംശജമാണെന്നു കാണാവുന്നതാണു്. ‘പാപോദ്യല്ലാലസോയം’ എന്നതു കലിവാക്യമാകുന്നു.

കൃഷ്ണഗീതയിൽ ഈ വിസ്തരമൊന്നുമില്ല. ആദ്യമായി ഒരു ഗോപാലകൃഷ്ണസ്തുതിയും പിന്നീടു ഗുരുവന്ദനവും അതിനപ്പുറം ഗുരുവായുപുരേശസ്തുതിയും മാത്രമേ ഇവിടെ സ്മരിക്കേണ്ടതായുള്ളൂ. അവയിൽ ഒടുവിലത്തെ രണ്ടു ശ്ലോകങ്ങളും സാമൂതിരിയും കവിയുമായുള്ള ബന്ധത്തെ പ്രദർശിപ്പിക്കുന്നതും ഒടുവിൽ കലിദിനസൂചകമായ വാക്യം ഉൾക്കൊള്ളുന്നതുമായ മറ്റു രണ്ടു ശ്ലോകങ്ങളും പകർത്താം.

 “പ്രേമ്ണാലം ലാള ്യമാനസ്സദയമിഹ സദാ
 നന്ദസംജ്ഞേന പിത്രാ
 രാമേണ ജ്യായസാ വാ വിവശമതിയശോ
 ദാഖ്യയാ വാ ജനന്യാ
 ആദീവ്യൻ ദിവ്യഗവ്യാ വിബുധപരിവൃഢോ
 രിഷ്ടദാതാഘമോക്ഷം
 പുഷ്ണൻ കൃഷ്ണോ ഗുരുർമ്മേ പരമതമമതോദ്
 ഭാസകോ ബോഭവീതു.
(1)


സൗവർണ്ണാദ്ഭുതഭൂഷണോജ്ജ്വലവപുഃ സംവീതപീതാംബരോ
നീലാംഭോദനിഭോ ഭുജൈർധൃതഗദാശംഖാരി പങ്കേരുഹൈഃ
ഭ്രാജിഷ്ണുർഗ്ഗുരുവായുമന്ദിരവിരോചിഷ്ണുസ്സ വിഷ്ണുസ്സ്വയം
ധൃഷ്ണുർവിശ്വജനോപതാപഹരണേ കാവ്യം മമാപ്യായയേൽ.
(2)


 വിക്രാന്ത്യാക്രാന്തവിശ്വദ്വിഷത ഇഹ ഗുരോർ
 വിക്രമാഖ്യസ്യ രാജ്ഞഃ
 സ്വസ്രീയോ മാനവേദോ മുരമഥനകഥാ
 വർണ്ണനാലോഭനുന്നഃ
 വിഷ്ണോർവൃഷ്ണീശ്വരസ്യ പ്രഥയതി പദരൂ
 പേണ കിഞ്ചിൽ കഥാം താം
 കാന്താം വിശ്വവ്യഥാന്താമിഹ വിബുധജനാ
 സ്സന്തു സന്തോഷവന്തഃ
(3)


സ്ഫായദ്ഭക്തിഭരേണ നുന്നമനസാ ശ്രീമാനവേദാഭിധ
ക്ഷോണീന്ദ്രേണ കൃതാനിരാകൃതകലിർഗ്രാഹ്യാസ്തുതിർഗ്ഗാഥകൈഃ
ലക്ഷ്മീവല്ലഭ കൃഷ്ണഗീതിരിതി വിഖ്യാതാ തവാനുഗ്രഹാ
ദേഷാ പുഷ്കരലോചനേപി ഭജതാം പുഷ്ണാതു മോക്ഷശ്രിയം.”
(4)

തന്റെ ഗുരുവായ പിഷാരടിയുടെമേൽ കവിക്കുണ്ടായിരുന്ന ഭക്തിപാരവശ്യത്തിനു ‘പ്രേമ്ണാ’ ഇത്യാദി ശ്ലോകവും സാക്ഷ്യംവഹിക്കുന്നു. “ഗ്രാഹ്യാ സ്തുതിർഗ്ഗാഥകൈഃ” എന്നതാണു് പ്രകൃതത്തിൽ കലിവാക്യം.

മാനവേദന്റെ കവനശൈലി

മാനവേദന്റെ കവിത പ്രാസപ്രയോഗജടിലവും വ്യാകരണപാണ്ഡിത്യോൽഘോഷകവുമാണെങ്കിലും വിരസമോ ദുർഗ്രഹാർത്ഥമോ അല്ല; പ്രത്യുത അതു ബഹുധാ സഹൃദയഹൃദയാവർജ്ജകമായി പരിസ്ഫുരിക്കുകയും ചെയ്യുന്നു. പദഘടനയിൽ അദ്ദേഹത്തിനുള്ള പാടവം അസാധാരണമാകുന്നു. കൊല്ലം 821 വരെയെങ്കിലും ജീവിച്ചിരുന്നിരിക്കാവുന്ന മേല്പുത്തൂർ ഭട്ടതിരിയെ പലപ്പോഴും കാണുന്നതിനും അദ്ദേഹവുമായി സംഭാഷണം ചെയ്യുന്നതിനുമുള്ള അവസരം അദ്ദേഹത്തിനു ധാരാളമായി ലഭിച്ചിരുന്നിരിക്കണം. രണ്ടു പേരും ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരായിരുന്നുവല്ലോ. കവനവിഷയത്തിൽ ഭട്ടതിരിതന്നെയായിരുന്നു തമ്പുരാന്റെ പരമപ്രധാനനായ മാർഗ്ഗദർശി. സുകുമാരന്റെ ശ്രീകൃഷ്ണവിലാസം, ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയം, ജയദേവന്റെ ഗീതഗോവിന്ദം, അഗസ്ത്യഭട്ടന്റെ ബാലഭാരതം, അനന്തഭട്ടന്റെ ഭാരതചമ്പു ഇത്യാദി ഗ്രന്ഥങ്ങളേയും അദ്ദേഹം ഉപജീവിച്ചിട്ടുണ്ടു്. ശബ്ദാഡംബരം പോലെ തന്നെ അർത്ഥസൗഭാഗ്യം അദ്ദേഹത്തിനു സ്വാധീനമായിരുന്നു എന്നു തോന്നുന്നില്ല. തമ്പുരാന്റെ കല്പനകളിൽ ഏറിയകൂറും ശ്ലേഷാനുപ്രാണിതങ്ങളോ അല്ലെങ്കിൽ അനന്തകവിയെ അനുകരിക്കുന്നവയൊ ആണു്. ദുശ്ശ്രവമായ യതിഭംഗവും അങ്ങിങ്ങു കാണുന്നുണ്ടു്. ‘വ്യത്യസ്താംഘ്രി സവിഭ്രമോന്നമിതവാമഭ്രൂലതം തേ സ്ഥിതം’ എന്നുംമറ്റും പ്രയോഗിക്കുവാൻ അദ്ദേഹത്തിനു യാതൊരു മടിയും കാണുന്നില്ല. പക്ഷെ ആ വൈകല്യസമുച്ചയം ചന്ദ്രബിംബത്തിലെ കളങ്കശകലമെന്നേ കരുതേണ്ടതുള്ളു.

33.2പൂർവഭാരതചമ്പു

കൃഷ്ണപ്പിഷാരടിയോടു വ്യാകരണം അഭ്യസിച്ചതിനുമേൽ ആ ശാസ്ത്രത്തിൽ തനിക്കു സിദ്ധിച്ച ആശ്ചര്യജനകമായ അവഗാഹം ഗുരുനാഥനെ ബോധപ്പെടുത്തുന്നതിനുവേണ്ടി കവി യൗവനാരംഭത്തിൽ രചിച്ച ഒരു കാവ്യമാണു് പ്രസ്തുതചമ്പുവെന്നും ഓരോദിവസവും ഓരോ സ്തബകം വീതം ഉണ്ടാക്കി അദ്ദേഹം ഗുരുവിനു കാഴ്ചവച്ചു എന്നും അങ്ങനെ പന്ത്രണ്ടു ദിവസംകൊണ്ടു ചമ്പൂനിർമ്മിതി സമാപ്തമായി എന്നും ചില പഴമക്കാർ പറയുന്നു. സ്തബകങ്ങളുടെ ദൈർഘ്യവും അവയിൽ ആപാദചൂഡം പരിലസിക്കുന്ന രചനയുടെ നിഷ്കർഷവും നോക്കിയാൽ ആ ഐതിഹ്യത്തിൽ അനല്പമായ അതിശയോക്തിയുടെ കലർപ്പുണ്ടെന്നു അനുമാനിച്ചേ കഴിയൂ.

“ഉന്മീലദംബുജകദംബകസൗരഭീണാ
മുന്നൃത്യദീശമുകുടീതടിനീസഖീനാം
 ആചാന്തവൈരിയശസാമമൃതോർമ്മിളാനാം
വാചാമനന്തസുകവേർവസുധൈവ മൂല്യം”

എന്നു തൽക്കർത്താവുതന്നെ പ്രശംസിച്ചിട്ടുള്ള ഭാരതചമ്പുവിന്റെ അചുംബിതോല്ലേഖപ്രഭൃതികളായ ഗുണഗണങ്ങളാൽ ആകൃഷ്ടനാകുക നിമിത്തമാണു് താൻ പൂർവഭാരതചമ്പു രചിച്ചതെന്നു ‘സ്വസ്രീയോസ്യ’ ഇത്യാദി പദ്യത്തിൽനിന്നു വ്യഞ്ജിക്കുന്നുണ്ടല്ലോ. അനന്തഭട്ടന്റേതിലെന്നപോലെ തമ്പുരാന്റെ ചമ്പുവിലും പന്ത്രണ്ടു സ്തബകങ്ങൾ ഉൾക്കൊള്ളുന്നു. അനന്തകവി തന്റെ കാവ്യം ഹസ്തിനാപുരത്തിന്റെ വർണ്ണനത്തോടുകൂടി ആരംഭിച്ചു് അവിടെ പാണ്ഡുമഹാരാജാവിന്റെ രാജ്യഭാരത്തെ വർണ്ണിച്ചുകൊണ്ടു പുരോഗമിക്കുകയും ഒടുവിലത്തെ സ്തബകത്തിൽ യുധിഷ്ഠിരചക്രവർത്തിയുടെ അശ്വമേധാനന്തരമുള്ള രാജ്യഭാരമാഹാത്മ്യത്തെ ദിങ്മാത്രമായി നിർദ്ദേശിച്ചുകൊണ്ടു തൂലികയെ വിരമിപ്പിക്കുകയും ചെയ്യുന്നു. ആശ്രമവാസപർവംമുതൽക്കുള്ള ഇതിവൃത്തം അദ്ദേഹം സ്പർശിച്ചിട്ടില്ല. അനന്തഭട്ടൻ ആദിപർവത്തിൽ എവിടംതൊട്ടു തുടങ്ങുന്നുവോ അതിനുമുമ്പുള്ള മഹാഭാരതകഥകളാണു് തമ്പുരാന്റെ കാവ്യത്തിനു വിഷയീഭവിക്കുന്നതു്. ബാലഭാരതത്തിലെ ‘അസ്ത്യത്രിനേത്രപ്രഭവഃ’ എന്ന പ്രഥമശ്ലോകത്തെ അനുകരിച്ചു് അദ്ദേഹവും

 “ശ്രീമാൻ സീമാതിഗാമിപ്രസൃമരമഹിമാ
 ചന്ദ്രമാസ്സാന്ദ്രമോദം
 സേന്ദ്രൈരാസ്വാദ്യമാനസ്സകലസുരഗണൈ
 രോഹിണീപ്രാണനാഥഃ
 നേത്രാദത്രേഃ പുരാഭൂൽ പ്രഭവ ഉരുഭുജാ
 വിക്രമാക്രാന്തവിശ്വ
 ക്ഷോണീചക്രാന്തരാണാം ഭരതകുലഭുവാം
 ഭൂഭുജാം മാനഭാജാം”

എന്നിങ്ങിനെ വസ്തുനിർദ്ദേശത്തിനു് ഉപക്രമിക്കുന്നു. തന്റെ വൈയാകരണത്വം ഗുരുനാഥനും പണ്ഡിതലോകവും അറിയണമെന്നു് അദ്ദേഹത്തിനു പ്രസ്തുതചമ്പു രചിക്കുന്ന കാലത്തു അത്യന്തം അഭിനിവേശം ഉണ്ടായിരുന്നതായി ഊഹിക്കാം. ‘ബലാൽകാരേണ’ എന്നതിന്നുപകരം ‘ആര്യഹലം’ എന്നുപോലും അദ്ദേഹം പ്രയോഗിക്കും. യങന്തങ്ങളും യങ്ലുഗന്തങ്ങളുമായ പദങ്ങൾ സമൃദ്ധങ്ങളാണു്. ‘നന്നമ്യമാനാവനിപാല മൗലിനേനിജ്യമാനാമലപാദപീഠഃ’ ഇത്യാദി ഭാഗങ്ങൾ നോക്കുക. ഏതാദൃശമായ ഭ്രമം പത്തുവർഷംകൂടി കഴിഞ്ഞതിനു ശേഷം നിർമ്മിച്ച കൃഷ്ണഗീതിയിൽ അത്രതന്നെ കാണുന്നില്ല. യയാതിചരിതം, തപതീചരിതം, ദുഷ്ഷന്തചരിതം, ശന്തനുചരിതം, അംബാചരിതം മുതലായ രസകരങ്ങളായ കഥകൾ കവി വളരെ വിസ്തരിച്ചാണു് പ്രതിപാദിച്ചിരിക്കുന്നതു്. കവിതയുടെ രീതി താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങളിൽനിന്നു സ്പഷ്ടമാകുന്നതാണു്.

പുരൂരവസ്സു്

“യോസാവിളാപതിരിളാതനയോപി ചിത്രം
സ്ത്രീമാതൃകോപി ഖലു പൂരുഷമാതൃകശ്ച
വാണീവിരാജിവദനാംബുരുഹോപി ചിത്രം
വാണീവിദൂരതര ഏവ വരീവൃതീതി.”
യയാതി (ഗദ്യം)

“… ആശാവശാദാശാവലയാദാഗത്യഭൂതേഷു സകലഭൂതേഷു, ഗവ്യതോ ജനാൻ ഗവ്യയാ, ഗ്രാമീയതോ ഗ്രാമതയാ, കേദാരീയതഃ കൈദാരികേണ, ഭിക്ഷീയതോ ഭൈക്ഷേയേണ ച യഥാമനോരഥം സർവദാ സംപ്രദാനീകുർവൻ, പുരുഹൂത ഇവ ഭൂഭൃൽകുലാധിനേതാ, വൈശ്വാനര ഇവാശ്രിതാശാപൂരണമനാഃ, കൃതാന്ത ഇവ ക്രൂരദണ്ഡധാരണദത്ത ചിത്തഃ, നിരൃതിരിവ പുണ്യജനപരിശോഭിതപാർശ്വഭാഗഃ, വരുണ ഇവ ഭൃശമഹിതപാശോദ്ധർത്താ, സമീരണ ഇവ സദാഗമലോലഃ, കുബേര ഇവ ഗുഹ്യകാര്യഃ, വൃഷാകപിരിവ വൃഷാഭിരക്ഷീ, വൃഷാകപായീവ ഹാരോജ്ജ്വലാംഗകാന്തിഃ, മൂർത്തിത്രയീവ സത്യാലീനമനാഃ, ഇന്ദ്രാവരുണാവിവ വിതതഗോരാജീവിനതവിമതനൃപതിവിതതിവികടമകുടഘടിതമണി ഘടാമരീചിവീചീവിരാജിതപദപല്ലവഃ, സതതസന്തന്യമാനദാനബംഭജ്യമാനദിവ്യപാദപോയമദേദീവ്യത.”

കചന്റെ ഗുരുകുലവാസം

“പ്രസന്നം സദ്വൃത്തം സ ഖലു സദലങ്കാരമർമലം
ഗുണാനാമാവാസം സഹൃദയജനജ്ഞേയഹൃദയം
മഹാശയ്യാവിഷ്ടം സുമഹിതപദം ഹൃദ്യചരിതം
സദാസേവ്യം കാവ്യം സ്ഫുടരസമസേവിഷ്ട ച കചഃ.”
പൂരു (ഗദ്യം)

“… രാഹൗ ദ്വിജവരോപപ്ലവരുചിഃ, വാരിപ്രഭാവേ സേതുഭംഗഃ, പദ്മായാം പരപുരുഷസംഗഃ, ദന്ദശൂകേ ദ്വിജിഹ്വതാ, പയോനിധൗ പോതസംസ്ഥിതിഃ, വനിതാവിലഗ്നേ ക്ഷീണതാ, ഗ്രഹേഷു വക്രഗതിഃ, ഔഷധീശേ ദോഷോപസങ്ഗഃ, വൃഷഭധ്വജേ വിഷാദിതാ, വൃദ്ധജനേഷു ദണ്ഡധാരണം, രതൗ വൈപരീത്യം, വാരണവിഗ്രഹേഷ്വവഗ്രഹഃ, കാമിനീകുചകലശയോരുദ്വൃത്തതാ ച കേവലമാസീൽ.”

സംവരണൻ, തപതിയെക്കണ്ടിട്ടു്

 വാപീ കാപ്യൂർദ്ധ്വവാഹാ ശിവ ശിവ സുഷമാ
 പൂരപീയൂഷയൂഷ
സ്യന്ദിന്യസ്യാം നിമഗ്നം സരസിജമുപരി
 ശ്ലിഷ്ടശൈവാലജാലം
 കിഞ്ചാസ്മിന്നഞ്ചിതാഭാ കവലയയുഗളീ
 ദൃശ്യതേ വിശ്വരമ്യാ
 ചിത്രം ചിത്രം ബതൈവം കഹചിദപി ച നോ
 വിഷ്ടപേ ദൃഷ്ടപൂർവം.”

മഹാവിഷ്ണുവിന്റെ വിവിധാപദാനങ്ങളെ അനുകീർത്തനം ചെയ്യുന്ന ദശമസ്തബകമാണു് പൂർവഭാരതമാലയുടെ നായകമണിയെന്നു നിസ്സംശയമായി സ്ഥാപിക്കുവാൻ കഴിയുന്നതാണു്. ‘ഹോതൃവാഹനൻ’ എന്ന രാജാവു് അംബയുടെ സങ്കടപരിഹാരത്തിനു് ആ കുമാരി പരശുരാമനോടു് അഭ്യർത്ഥിക്കണമെന്നു് ഉപദേശിക്കുന്നതാണു് കഥാഘട്ടം.

“ആസ്തേ മഹേന്ദ്രമുഖദേവനുതോ മുനീന്ദ്രൈ
ർവ്യാപ്തേ മഹേന്ദ്രശിഖരേ സ ഹി ജാമദഗ്ന്യഃ
ലക്ഷ്മീപതേരവികലൈവ കലാ കിലായം
ഷഷ്ഠീ മഹിഷ്ഠമഹിഭാരനിരാസനിഷ്ഠാ.

തം താവദേവ ശരണം വ്രജ വിശ്വബന്ധും
സന്താപസിന്ധുപതിതാമയമുദ്ധരേൽ ത്വാം
തത്താദൃശാനി ചരിതാനി ന കാനി കാനി
ഭക്താഭിരക്ഷണപരാണി കൃതാനി തേന?”

എന്നിങ്ങനെയുള്ള പീഠികയോടുകൂടിയാണു് ആ ഭഗവന്മഹിമാനുവർണ്ണനം ആരംഭിക്കുന്നതു്.

ധൃതരാഷ്ട്രർ, പാണ്ഡു, വിദുരൻ ഇവരുടെ ജനനം കഴിഞ്ഞു്:

“ഇത്ഥം തേ ഖലു ജാതകർമ്മകൃതസംസ്കാരാഃ കുമാരാസ്ത്രയ
സ്തസ്മിൻ ഹസ്തിനനാമ്നി പത്തനവരേ വിഭ്രാജിരേ നിർഭരം
ശശ്വൽസംശ്രിതഭൂതിതായനപരാസ്സംഭാവനീയാസ്സതാം
മദ്ധ്യേവേദി സമിത്സമിദ്ധമഹസസ്ത്രേതാഗ്നയസ്തേ യഥാ.

 ഏവം ദേവോപമേഷു ത്രിഷു സപദി കുമാ
 രേഷു ജാതേഷു തേഷു
 വ്യാസാൽ സാ വാസവീ സോപി ച സുരതടിനീ
 നന്ദനസ്തേ ച ദേവ്യൗ
 നാനന്ദാമാസുരാസൂദിതഹൃദയരുജഃ
 പൂർണ്ണകാമാഃ കിമുക്തൈർ
 ഭൂയോഭി, ർമ്മോദഭാരോ നിഖിലതനുഭൃതാം
 മേദുരഃ പ്രാദുരാസീൽ.”

എന്ന പദ്യങ്ങളോടുകൂടി ഇതിവൃത്തം സമാപിക്കുന്നു.

33.3കൃഷ്ണഗീതി — ചില ഐതിഹ്യങ്ങൾ

കൃഷ്ണഗീതിയിൽ തമ്പുരാന്റെ കവനകലാകുശലതയ്ക്കും ശ്രീകൃഷ്ണനിലുള്ള അവ്യഭിചാരിയായ രതിഭാവത്തിനും പുറമേ സംഗീതശാസ്ത്രത്തിലുള്ള പാടവത്തിനും തെളിവുണ്ടു്. പ്രസ്തുതകൃതിയുടെ രചനയെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ശ്രീകൃഷ്ണന്റെ പ്രത്യക്ഷദർശനം സിദ്ധിച്ച ഒരു വില്വമങ്ഗലത്തു സ്വാമിയാർ മാനവേദന്റെ കാലത്തും ജീവിച്ചിരുന്നു. ആ സിദ്ധനോടു രാജാവു ഭക്തിപൂർവം പ്രാർത്ഥിച്ചതിനാൽ, അദ്ദേഹം ഒരിക്കൽ ഉണ്ണിക്കൃഷ്ണനെ കാണിച്ചുകൊടുത്തു എന്നും രാജാവു് ദേവനെ വാരിയെടുക്കുവാൻ ഭാവിച്ചു എന്നും അപ്പോൾ ‘അതു വില്വമങ്ഗലം പറഞ്ഞിട്ടില്ല’ എന്നരുളിച്ചെയ്തു ഭഗവാൻ അന്തർദ്ധാനം ചെയ്തു എന്നും രാജാവു ഭഗവാനെ കടന്നുപിടിച്ചപ്പോൾ രണ്ടു കണ്ണുള്ള ഒരൊറ്റ മയിൽപ്പീലിമാത്രം അദ്ദേഹത്തിനു കിട്ടി എന്നുമാണു് ആ കിംവദന്തി. പിന്നീടു സ്വാമിയാരുടെ ഉപദേശമനുസരിച്ചു കൃഷ്ണഗീതി രചിക്കുകയും ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്ന നടൻ ധരിക്കേണ്ട മുടിയിൽ ആ മയിൽപ്പീലികൂടി ചേർത്തുവയ്ക്കുകയും ആ മുടി ആരു കൃഷ്ണവേഷം ധരിച്ചു അവർക്കെല്ലാം ഒന്നുപോലെ പാകമായിരിക്കുകയും ചെയ്തുവത്രേ. രാജാവു സാമൂതിരിപ്പാടന്മാരുടെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന്നായി ചെന്ന അവസരത്തിൽ ഒരു കൊന്നമരത്തിന്റെ ചുവട്ടിൽ പുഷ്പങ്ങൾ ശേഖരിച്ചു കളിച്ചുകൊണ്ടിരുന്ന രൂപത്തിലാണു് വില്വമംഗ്ലം അദ്ദേഹത്തിനു ബാലകൃഷ്ണനെ പ്രത്യക്ഷീഭവിപ്പിച്ചതു് എന്നു ചിലരും, അതല്ല ഭക്തനായ കവിതന്നെ ഗോപാലമന്ത്രം ജപിച്ചു സിദ്ധിവരുത്തി ബാലകൃഷ്ണനെ ഒരു ഇരഞ്ഞിമരത്തിന്റെ ചുവട്ടിൽ നേരിൽ കണ്ടതാണെന്നു മറ്റു ചിലരും പറയുന്നു. ശില്പവിദ്യയിലും വിദഗ്ദ്ധനായിരുന്ന തമ്പുരാൻ ഉടൻ ആ ഇലഞ്ഞിമരത്തിന്റെ കൊമ്പുകൊണ്ടു് ഒരു വേണുഗോപാലവിഗ്രഹം ഉണ്ടാക്കി. അതു തന്റെ കാലത്തു സാമൂതിരിക്കോവിലകത്തു ഉണ്ടായിരുന്നതായി കടത്തനാട്ടു ഉദവർമ്മ ഇളയതമ്പുരാൻ കവികലാപത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. ശ്രീകൃഷ്ണന്റെ വേഷംകെട്ടി അഭിനയിക്കുന്നതിനു് ഉണ്ടാക്കിയ മുടിയിൽ താൻ പിടിച്ചെടുത്ത മയിൽപ്പീലിയും തിരുകിയത്രെ. ആ മുടിവെച്ചാൽ നടനു ഭാവപ്പകർച്ചയുണ്ടാകുക പതിവായിരുന്നു. ഒരിക്കൽ കൃഷ്ണനാട്ടക്കാർ തൃപ്പൂണിത്തുറയിൽ ചെന്നപ്പോൾ അന്നത്തെ കൊച്ചി വലിയ തമ്പുരാൻ അതിലെ കംസവധം കഥ അഭിനയിക്കണമെന്നു ആജ്ഞാപിച്ചു് ഒരു കൊമ്പനാനയെ അരങ്ങത്തു നിറുത്തിയെന്നും കൃഷ്ണവേഷം കെട്ടിയ നടൻ ആനയെ കൊമ്പിൽ പിടിച്ചു മലർത്തിക്കിടത്തി കൊന്നതിന്റെ ശേഷം തമ്പുരാന്റെ നേർക്കു പായുകയും അദ്ദേഹം ഓടി എവിടെയോ രക്ഷപ്പെടുകയുംചെയ്തു എന്നും അതിൽപ്പിന്നീടു കൃഷ്ണനാട്ടക്കാർ തെക്കോട്ടു പോയിട്ടില്ലെന്നും ഒരു ഉപകഥയുമുണ്ടു്. അത്രമാത്രം മഹിമയ്ക്കു നിദാനീഭൂതമായ ആ തിരുമുടി സാമൂതിരി ഒരിക്കൽ കൊടുങ്ങല്ലൂർ കോട്ടയിൽ താമസിച്ചിരുന്ന സമയം ഡച്ചുക്കാരുടെ ആക്രമത്തിൽ ദഹിച്ചുപോയി എന്നും, അങ്ങനെയല്ല അതു സാമൂതിരിക്കോവിലകം ഉദ്ദേശം 100 കൊല്ലങ്ങൾക്കുമുൻപു് അഗ്നിക്കിരയായപ്പോൾ നശിച്ചതാണെന്നും പഴമക്കാർ ഓരോ വിധത്തിൽ പറയുന്നു. ഏതായാലും മാനവേദൻരാജാവു ശ്രീകൃഷ്ണനെ അനുസന്ധാനദ്വാരാ പരോക്ഷമായിട്ടെങ്കിലും ദർശിച്ചിരുന്നിരിക്കണമെന്നുള്ളതിനു സംശയമില്ല. കൃഷ്ണനാട്ടത്തിനു് അനിർവചനീയമായ ഒരു ദിവ്യത്വം അതിന്റെ ആവിർഭാവകാലംമുതൽ ആസ്തികന്മാർ ആരോപിച്ചിരുന്നു എന്നുള്ളതും നിസ്തർക്കമാണു്. ഗുരുവായൂരമ്പലത്തിൽ ഭഗവത്സന്നിധാനത്തിൽ പൂർവോക്തമായ ദാരുവിഗ്രഹത്തെ മുന്നിൽവെച്ചുകൊണ്ടാണത്രേ കവി കൃഷ്ണഗീതി രചിച്ചതു്.

ഇതിവൃത്തം

ക്രി. പി. 12-ാം ശതകത്തിൽ വങ്ഗദേശത്തെ അലങ്കരിച്ചിരുന്ന മഹാകവി ജയദേവന്റെ ഗീതഗോവിന്ദത്തിനു് ഒരുകാലത്തു കേരളത്തിൽ സർവതോമുഖമായ പ്രചാരമുണ്ടായിരുന്നു. ഇന്നും പല ക്ഷേത്രങ്ങളിലും കൊട്ടിപ്പാടിസ്സേവയ്ക്കു് ഉപയോഗിക്കുന്നതു മധുരകോമളകാന്തപദാവലിയായ ആ ‘ജയദേവസരസ്വതി’യെത്തന്നെയാണല്ലോ. അഷ്ടപദിയിലെ വിഷയം ഗോപികാഗീതിയാകുന്നു. അതിൽ ശ്ലോകങ്ങളും ഗീതങ്ങളുമുണ്ടു്. സംഭാഷണം മുഴുവൻ ഗീതത്തിലാണു്. പ്രസ്തുതകൃതിക്കു് അഷ്ടപദി എന്നു പേർ സിദ്ധിച്ചതു് ഓരോ ഗീതത്തിലും പ്രായേണ എട്ടെട്ടു ചരണങ്ങൾ അടങ്ങീട്ടുള്ളതുകൊണ്ടാകുന്നു. ഗീതഗോവിന്ദം കവി പന്ത്രണ്ടു സർഗ്ഗങ്ങളിലാണു് രചിച്ചിട്ടുള്ളതു്. ഒരു സർഗ്ഗത്തിൽ ഒന്നോ അതിലധികമോ ഗീതങ്ങൾ ഉണ്ടായിരിക്കും. ഒന്നാം സർഗ്ഗത്തിലും നാലാംസർഗ്ഗത്തിലും നാലു അഷ്ടപദികൾ (ഗീതങ്ങൾ) വീതമുണ്ടു്. ആകെയുള്ള അഷ്ടപദികളുടെ സംഖ്യ 24 ആണു്. കൃഷ്ണഗീതിയിലെ വിഷയം ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തിലെ കഥാസമുച്ചയമാകുന്നു. നാരായണീയത്തിൽ മേല്പത്തൂർ നാരായണഭട്ടതിരിയെന്നപോലെ മഹാവിഷ്ണുവിനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് കവി ശ്ലോകങ്ങൾ രചിച്ചിട്ടുള്ളതു്. ഓരോ ഗീതത്തിലും എട്ടു ചരണങ്ങൾ വേണമെന്നു നിർബ്ബന്ധമില്ല. ആവശ്യവും ഔചിത്യവും അനുസരിച്ചു് അവ കുറഞ്ഞും കൂടിയും ഇരിക്കും.

“ലക്ഷ്മീനാഥ പുരാ സുരാസുരമൃധേ യേ കാലനേമ്യാദയ
സ്ത്വൽപിഷ്ടാ അപി ശിഷ്ടകർമ്മബലതോ ദൈത്യാ ന മുക്തിം ഗതാഃ
തേഷാം ഭൂരിഭരേണ ഭൂതലജൂഷാം സാ ഭൂതധാത്രീ വ്യഥാ
പാത്രീവേധസമേത്യ വേഗത ഇതി പ്രോവാച ദേവാമൃതം”

എന്ന ശ്ലോകത്തിൽ ഭൂദേവിയുടെ ബ്രഹ്മോപസർപ്പണത്തോടുകൂടി ആരംഭിക്കുന്ന കഥ,

 “സംയോജ്യാത്മാനമാത്മന്യതിവിശദധിയാം
 ധ്യാനഗമ്യാം രമായാഃ
 കാമ്യാം വിശ്വൈകരമ്യാം ത്രിഭുവനജനതാ
 ഗീതകീർത്തിസ്സ്വമൂർത്തിം
 ആദായാഗാസ്സ്വധാമ പ്രകടനിജവിഭൂ
 ത്യാ മഹത്യാ ച ഭൂത്യാ
 ക്ഷിത്യാ യുക്തസ്സതോഷേ മൃദുതളിമവിശേ
 ഷേ ച ശേഷേ സ്മ ശേഷേ.”

എന്ന ശ്ലോകത്തിൽ ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടുകൂടി അവസാനിക്കുന്നു. കൃഷ്ണഗീതിക്കു് അവതാരം തുടങ്ങി എട്ടു വിഭാഗങ്ങളുണ്ടെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയുടെ പേരുകൾ എളുപ്പത്തിൽ ഓർമ്മിക്കുന്നതിനുവേണ്ടി ഓരോ പേരിന്റേയും പ്രഥമാക്ഷരംമാത്രമെടുത്തു് “അകാരാകസ്വബാവിസ്വ” എന്നു സൂത്രരൂപത്തിൽ ഒരുവാചകം പ്രചരിക്കുന്നുണ്ടു്. ഒരു ദിവസത്തെ കഥ ഏതു് ഇതിവൃത്തംകൊണ്ടു തുടങ്ങുന്നുവോ അതിനു് ആ സംജ്ഞ നല്കിയിരിക്കുന്നുവെന്നല്ലാതെ ആ ഇതിവൃത്തംമാത്രമല്ല അതിലെ വിഷയം. ഉദാഹരണമായി വിവിദവധംതന്നെ പരിശോധിക്കാം. അതിൽ വിവിദവധത്തിനുപുറമേ സാംബോദ്വാഹം, സമന്തപഞ്ചകസ്നാനം, ജരാസന്ധവധം, യുധിഷ്ഠിരരാജസൂയം, ശിശുപാലവധം, സാല്വവധം, ദ്രൗപദീപരിത്രാണം, ദൂതകൃത്യം, ഗീതോപദേശം, ഭാരതയുദ്ധം, കുചേലവൃത്തം എന്നീ കഥകളും അടങ്ങിയിരിക്കുന്നു. കൃഷ്ണനാട്ടം എട്ടു ദിവസംകൊണ്ടുമാത്രം അഭിനയിച്ചു സ്വർഗ്ഗാരോഹണത്തോടുകൂടി അവസാനിപ്പിക്കരുതെന്നും ഒൻപതാംദിവസം അവതാരകഥ ഒന്നുകൂടി കളിച്ചുവേണം കലാശിപ്പിക്കുവാൻ എന്നും നിയമമുണ്ടു്. അവതാരത്തിലെ പൂച്ചുറ്റലും കാളിയമർദ്ദനത്തിലെ നർത്തനവും രാസക്രീഡയിലെ ശൃംഗാരലീലയും കംസവധത്തിലെ മല്ലൻമറിച്ചിലും സ്വയംവരത്തിലെ ജാംബവാന്റെ ഭക്തിപ്രകടനവും ബാണയുദ്ധത്തിലെ ശ്രീപരമേശ്വരന്റെ പുറപ്പാടും വിവിദവധത്തിലെ ബലഭദ്രന്റെ മദ്യപാനവും സ്വർഗ്ഗാരോഹണത്തിലെ അനന്തശയനവും കാണേണ്ട കാഴ്ചകളെന്നാണു് അഭിജ്ഞന്മാരുടെ മതം.

കവിതാരീതി

അത്യന്തം മനോഹരമായ ഒരു കാവ്യം തന്നെയാണു് കൃഷ്ണഗീതി. ശ്ലോകങ്ങളും പദങ്ങളും ഒന്നുപോലെ സമാസ്വാദ്യങ്ങളാകുന്നു. കവി മേല്പുത്തൂരിന്റെ നാരായണീയത്തെ അല്പമൊന്നുമല്ല അനുകരിച്ചിട്ടുള്ളതു്. ആ സ്തോത്രത്തിലെന്നപോലെ കാളിയമർദ്ദനത്തിൽ തോടകവൃത്തവും, രാസക്രീഡാഘട്ടത്തിൽ കുസുമമഞ്ജരീവൃത്തവുംകൂടി പ്രയോഗിക്കുന്നുണ്ടു്.

“അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ” എന്നും

“കേശവേശ ഘനപേശലേ രുചിനിവേശനേ രുചിരഗാത്രികാം
കേശവേശ ഇഹ കാമവേശവിവശാ നിബധ്യ മണിപാത്രികാം
മാലതീകുസുമമാലികാമപി പയോധരേധികമനോഹരേ
ബാലികാശുപശുപാലികാസരസമാപകാപിവിപിനംഹരേ”

എന്നുമുള്ള ഗീതിപദ്യങ്ങൾ നോക്കുക. മൂന്നു ശ്ലോകങ്ങളും ഒരു ഗീതത്തിലെ ഏതാനും അംശവും ചുവടേ പകർത്തുന്നു.

 “ലോലംബാവലിലോഭനീയസുഷമം
 ലോലം വിഹാരേ വധൂ
 ജാലം വ്യാകുലയന്തമസ്ഫുടഗിരം
 വ്യാലംബികാഞ്ചീഗുണം
 ആലംബം ജഗതാം മുഖാംബുജഗള
 ല്ലാലം ഗളാന്തോല്ലസദ്
 ബാലം ത്വാം ഹരിദംബരം മമ മനോ
 ബാലം ബതാലം ബതേ.”
(അവതാരം)


 “അധരസീധുനാ തേധുനാതുലം
 വിജഹി നോ വിഭോ മന്മഥാനലം
 ശ്രവണമേകയാപീശ നോ ഗിരാ
 ശിശിരയാചിരാത്ത്വം സുധാകിരാ.”
(രാസക്രീഡ)


“ലക്ഷ്മീകാന്തം നിതാന്തം മുദമിഹ ഭജതാമാവഹന്തംവഹന്തം
കാരുണ്യം കാന്തിമന്തം ജഗദവനകലാലോഭവന്തം ഭവന്തം
അശ്രാന്തം യേ ഭജന്തേ പശുപകുലവധൂവല്ലഭന്തേ ലഭന്തേ
ശാന്തിം കിഞ്ചാപ്തവന്തഃ പദമപി പരമം തേ രമന്തേഽരമന്തേ.”
(വിവദവധം)
ഗീതം

കാമോദരി — പഞ്ചാരി

 കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ
 കൃഷ്ണ രാമ തവ തു നടനമധികമോഹനം
(കൃഷ്ണ)

 പാദകമലകലിതകനകപാദകടകനിനദവലയ
 വാദകമനപാണികമലതാളമോഹനം
(കൃഷ്ണ)

 ചാരുനിഹിതചരണനളിനതാളസദൃശമഖിലവിബുധ
 ജാലമധികകുതുകമകൃത വാദ്യവാദനം
(കൃഷ്ണ)

 … … …
 ശ്രാന്തബന്ധഗളിതലളിതകുന്തളാന്തലസിതചലിത
 പിഞ്ഛകാന്തമധികതരളമകരകുണ്ഡലം
(കൃഷ്ണ)

 ശർമ്മകാരിഘുസൃണതിലകകർമ്മഹാരിനിടിലനിലയ
 ഘർമ്മവാരിമിളിതലളിതനിർമ്മലാളകം
(കൃഷ്ണ)

 കഞ്ജകദനകമ്രവദനമഞ്ജുവിസൃതനന്ദദമിത
 കുന്ദസദൃശമന്ദഹസിതകന്ദലാളിതം
(കൃഷ്ണ)

 തരളതരളധന്യഹാരമിളനലളിതവന്യദാമ
 വഹനസുബഹുമന്യമാനബാഹുവിവരകം
(കൃഷ്ണ)

 സ്ഥാനചലിതകമനകനകസാരസനകനികരരുചിര
 സാരകപിശവദനമുദിതകിങ്കിണീരുതം.
(കൃഷ്ണ)

(കാളിയമർദ്ദനം)

മണിപ്രവാളചമ്പുക്കളിൽ കാണുന്ന മാതിരിയിൽ ഇടയ്ക്കു രണ്ടു ദണ്ഡകങ്ങളും മഹാകവി ഘടിപ്പിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേതിൽനിന്നു് ഒരു ഭാഗംകൂടി ഉദ്ധരിക്കാം.

‘നദ്ധാ കലാപതതിരദ്ധാ സഖീഭിരഥ
ബദ്ധാദരം ചികുരജാലേ,
നവരുചിജടാലേ-നനു വിമലഫാലേ
നമദമരവരനികരരുചിരതരമപി തിലക
 മരചി തവ ഭസളകുലലസദളകമാലേ
(1)


താരം മനോജ്ഞരുചിധാരം ഭവാനുരസി
ഹാരം ദധൗ ഭുവനസാരം,
തരുണരുചിഭാരം - തതജഘനഭാരം
തരുണതരതരണികരമദവിസരഹരണചര
 കപിശതരവസനവരലസിതമകൃതാരം
(2)

ഇത്രയുംകൊണ്ടു മാനവേദൻരാജാവു കേരളീയസംസ്കൃതകവികളുടെ ഇടയിൽ എത്രമാത്രം സംപൂജനീയമായ ഒരു സ്ഥാനത്തിലാണു് ഉപവിഷ്ടനായിരിക്കുന്നതു് എന്നു വിദ്വാന്മാരായ വിമർശകന്മാർക്കു നിരീക്ഷിക്കുവാൻ കഴിയുന്നതാണു്. അദ്ദേഹത്തിന്റെ പൂർവ്വഭാരതചമ്പു ഇനിയും സമഗ്രമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നുള്ളതിൽ നാം അത്യധികമായി ലജ്ജിക്കേണ്ടതുണ്ടു്. [1]

33.4വ്യാഖ്യാനങ്ങൾ

മാനവേദചമ്പുവിനും കൃഷ്ണഗീതിക്കും ഓരോ വ്യാഖ്യാനം നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേതു കൃഷ്ണീയമെന്ന ടിപ്പണവും രണ്ടാമത്തേതു ഹ്ലാദിനിയുമാണു്. കൃഷ്ണീയം കവിയുടെ ഗുരുവായ കൃഷ്ണപ്പിഷാരടിതന്നെ രചിച്ചതാണെന്നു് ഐതിഹ്യമുണ്ടു്. ‘ധ്യായം ധ്യായമിഭാനനം ഹൃദി മുദാ ശ്രീമാനവേദാഭിധക്ഷോണീഭൃൽകൃതചമ്പുഭാരത…കൃഷ്ണീയം ഖലു ടിപ്പണാഖ്യമിതി തദ്വാഖ്യാനമാലോക്യ ഹി’ എന്നാണു് അതിലെ പ്രഥമശ്ലോകം. താഴെക്കാണുന്ന മങ്ഗളശ്ലോകങ്ങളും സ്മർത്തവ്യങ്ങളാണു്.

 “അശോകനിലയാവാസി തേജോ മൂർത്തിത്രയാത്മകം
 സച്ചിദാനന്ദമദ്വൈതം ചിത്തസീമനി ഭാവയേ.

 സ്ഥലീശ്വരൗ സദാ ഭദ്രവിക്രമൗ ഭക്തരിഷ്ടദൗ
 നിർവിഘ്നം തത്സദേശസ്ഥവിഘ്നേശഞ്ച സമാശ്രയേ.

 ശിഷ്ടാന്ധ്യമാരീചനിരാസകർമ്മ
 വിജ്ഞാനവിസ്മാപനഗോപ്രകാണ്ഡഃ
 രാമോ ഗുരുർമ്മേ ഹരിസേവകഃ സ്താൽ
 സലക്ഷ്മണർസ്സാധുപദോപദേഷ്ടാ.

 ചമ്പുഭാരതസൂക്ഷ്മാർത്ഥദർപ്പണം ബാലതർപ്പണം
 ടിപ്പണം രാമശിഷ്യോ ഹി കൃഷ്ണോ വിലിഖിതി ക്രമാൽ.”

അശോകനിലയം തിരുവേഗപ്പുറയാണു്. തിരുവേഗപ്പുറയിലാണല്ലോ ആനായത്തു പിഷാരം. കൃഷ്ണപ്പിഷാരടിയുടെ ഗുരുരാമനെന്നൊരു പണ്ഡിതനാണെന്നും ടിപ്പണം രചിക്കുമ്പോൾ ഒരു മാനവിക്രമനാണു് സാമൂതിരിയായിരുന്നതു് എന്നും കൂടി മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ടിപ്പണം ചെറുതാണെങ്കിലും ദുർവിജ്ഞേയങ്ങളായ നിരവധി വ്യാകരണപ്രയോഗങ്ങളെപ്പറ്റി അതിൽ പ്രതിപാദിക്കുന്നുണ്ടു്. ഹ്ലാദിനി വിസ്തൃതമായ ഒരു വ്യാഖ്യാനമാണു്. അതിന്റെ കർത്താവു് അനന്തനാരായണസംജ്ഞനായ ഒരു ശാസ്ത്രിയും കാരയിതാവു് കൊല്ലം 991-1000വരെ സാമൂതിരിപ്പാടായിരുന്ന പടിഞ്ഞാറേക്കോവിലകത്തു മാനവിക്രമൻ തമ്പുരാനുമാകുന്നു. അദ്ദേഹം ബ്രഹ്മചര്യാനുഷ്ഠാനം നിമിത്തം ബ്രഹ്മചാരി എന്ന ബിരുദനാമത്താൽ ഇന്നും അറിയപ്പെടുന്നു. ഹ്ലാദിനിയിൽ നിന്നാണു് താഴെക്കാണുന്ന ഭാഗങ്ങൾ ഉദ്ധരിക്കുന്നതു്.

“ആസീൽ കേരളഭൂപതിഷ്വധിപതിഃ ശ്രീമാനവേദാഹ്വയോ
രാജാ ഭൂധരസാഗരേഡനുപമഃ ശ്രീകീർത്തിവിദ്യാനിധിഃ
രൂപേഽപഞ്ചശരൽ കിലാസവിതരൽ തേജസ്യഭോജൽ കൃതൗ
ധർമ്മേഽധർമ്മഭവൽ സ ശത്രുവിജയേഽഗാണ്ഡീവഭർത്തൽ കൃതീ.
മുകുന്ദഭക്തൗ മുചുകുന്ദതാ ച
രാജ്ഞാമുനാ ഭക്തിരസപ്രധാനാ
ശ്രീകൃഷ്ണലീലാഭിരലങ്കൃതേയം
കൃതിർവിചിത്രാർത്ഥപദാ നിബദ്ധാ.

രാജ്ഞസ്തസ്യാന്വവായം നിജശുഭജനുഷാ
 സാധ്വലംകുർവതാഭി
ഖ്യാതേന ബ്രഹ്മചര്യാദ്യതിമഹിതഗുണൈ
 വിക്രമാഖ്യേന രാജ്ഞാ
നാമ്നാസ്യാഃ കൃഷ്ണഗീതേഃ കുരു വിവൃതിമിതി
 പ്രേരിതഃ പ്രക്രമേഹം
യാവൽപ്രജ്ഞാവികാസം സഹൃദയസുഗമാം
 ഹ്ലാദിനീം നാമ ടീകാം.”

അഥഖലു സ ശ്രീമാൻ സകലകേരളക്ഷിതിപാലകോടീരകോടി ഘടിതമഹാർഹമാണിക്യനികരനിര്യൽപ്രഭാ മണ്ഡലീനീരാജി തഹേമപാദുകായുഗളസ്സമസ്തവിദ്വജ്ജനമൗലിലാള ്യമാന പ്രജ്ഞാവിശേഷോ മഹാപുരുഷലക്ഷണോ മാനവേദോ നാമ മഹാരാജഃ പരമേശ്വരപ്രസാദാസാദിതകവനസൗരഭാമോദിതദിഗന്തഃ ശ്രീമദ്ഗുരുപവനപുരീകൃതസന്നിധാനശ്രീകൃഷ്ണചരണനളിനനിഷേവാരസനിമഗ്നാന്തഃകരണഃ ശ്രീകൃഷ്ണചരിതഗാനനടന പ്രയോഗേണ പൃഥഗ്ജനാനാമപി ഭഗവദ്ഭക്തിപ്രവണതാം സമ്പാദയിതുകാമസ്തദനുഗുണം ഭക്തിരസവ്യഞ്ജകശബ്ദാർത്ഥചിത്രപ്രചുരം പദപദ്യാത്മകം ശ്രീകൃഷ്ണലീലാശ്രയം കാവ്യം പ്രാരിപ്സുഃ”

ഹ്ലാദിനിയിലെ ഈ പ്രസ്താവനയിൽനിന്നു മാനവേദനു മറ്റു മേന്മകൾക്കു പുറമേ ശരീരസൗഭാഗ്യവുമുണ്ടായിരുന്നു എന്നും ശ്രീപരമേശ്വരന്റെ വരപ്രസാദംനിമിത്തമാണു് അദ്ദേഹത്തിനു മഹാകവിത്വം സിദ്ധിച്ചതെന്നും ഊഹിക്കാം. അതിൽ എത്ര പരമാർത്ഥമുണ്ടെന്നു നിർണ്ണയമില്ല. എന്നാൽ ചമ്പുവിലും ഗീതിയിലും നിന്നു വിഷ്ണുവിലെന്നപോലെ ശിവനിലും അദ്ദേഹത്തിനു് അചഞ്ചലമായ ഭക്തിഭാവം ഉണ്ടായിരുന്നതായി വെളിവാകുന്നുണ്ടു്.

33.5ചമ്പൂസംക്ഷേപം

മാനവേദചമ്പുവിലെ ഓരോ സ്തബകത്തേയും ഓരോ സർഗ്ഗമാക്കി പന്ത്രണ്ടു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു കാവ്യമാണു് ചമ്പൂസംക്ഷേപം. പ്രണേതാവു് ആരെന്നറിയുന്നില്ല. ഗ്രന്ഥകാരന്റെ സമകാലികനും അദ്ദേഹത്തിന്റെ ആശ്രിതനുമായ ഒരു കവിയായിരിക്കാം. പ്രതിപാദനം സരളമാണു്. സംക്ഷേപത്തിലെ പ്രഥമശ്ലോകം താഴെ ഉദ്ധരിക്കുന്നു.

 “ശബ്ദാഗമാംഭോനിധിപാരദൃശ്വ
 ശ്രീമാനവേദാഭിധഭൂമിപേന
 ഗ്രന്ഥഃ കൃതോ ഭാരതചമ്പുസംജ്ഞ
 സ്തസ്യാദ്യ സംക്ഷേപമുദാഹരാമി.”

അടിയിൽക്കാണുന്നതു് അഞ്ചാംസർഗ്ഗത്തിന്റെ അവസാനത്തിലുള്ള ശ്ലോകങ്ങളാണു്.

 “പാരത്രികേഽഥാവസിതേ വിധാനേ
 ഭ്രാതുര്യഥാവിധ്യമരോപമേന
 ഭീഷ്മേണ സംസ്ഥാപ്യ വിചിത്രവീര്യോ
 ഭദ്രാസനേ രത്നമയേഽഭിഷിക്തഃ.

 തസ്മിൻ മഹീം ശാസതി മാനവേന്ദ്രേ
 വിചിത്രവീര്യേ മഹിതപ്രഭാവേ
 പരാർത്ഥദാരേഷു രതിർജ്ജനാനാ
 മഭൂന്ന ദാനാദ്യനുരഞ്ജിതാനാം.

രാജാസൗ മഹനീയകീർത്തിരഖിലക്ഷോണീന്ദ്രമൗലിസ്ഫുരൽ
പാദാംഭോജയുഗഃക്ഷരന്മധുഗിരാ ചേഷ്ടാർത്ഥദാനേന ച
ഭൂദേവാൻ സകലാൻ പ്രജാശ്ച സകലാഃ സമ്മോദയൻ പാലയൻ
ഭൂമിം സാഗരമേഖലാമനുദിനം പുര്യാമതിഷ്ഠൽ സ്വയം.”
33.6മാനവേദന്റെ സമകാലികന്മാർ
നാരായണപണ്ഡിതർ — ജീവചരിത്രം

രഘുവംശത്തിനു പദാർത്ഥദീപികയെന്നും കുമാരസംഭത്തിനു വിവരണമെന്നുമുള്ള പേരുകളിൽ രണ്ടു സർവസ്പർശികളും സന്ദേഹച്ഛേദികളുമായ സംസ്കൃതവ്യാഖ്യാനങ്ങൾ നിർമ്മിച്ച നാരായണൻ നമ്പൂരി മല്ലീനാഥകല്പനായ ഒരു മഹാപണ്ഡിതനാകുന്നു. അദ്ദേഹം സ്വകൃതികളിൽ തന്നെപ്പറ്റി ചില വിവരങ്ങൾ പ്രസ്താവിച്ചിട്ടുണ്ടു്. രഘുവംശവ്യാഖ്യയുടെ ഒരു മാതൃകാഗ്രന്ഥത്തിൽ താഴെച്ചേർക്കുന്ന ശ്ലോകം കാണുന്നു.

“ധീധൃക്‍ സൽകാവ്യസൃഷ്ടാവിതി കലിദിവസേ
 സോമതൽപുത്രസർപ്പൈ
സ്സാർദ്ധം ഷഷ്ഠേ തുലാസ്ഥേ സതി ദിവസകരേ
 വൃശ്ചികസ്ഥേ തു ഭൗമേ
ദേവാചാര്യേ വിലഗ്നേ വൃഷജൂഷി ദനുജാ
 നാം ഗുരൗ സിംഹലീനേ
മീനേ ലീനേഽർക്കപുത്രേ സതി ച വിവരണ
 സ്യാസ്യ ജാതഃ പ്രണേതാ.”

ഈ ജാതകശ്ലോകത്തിൽനിന്നു നമ്പൂരിയുടെ ജനനം കൊല്ലം 761-ാമാണ്ടു തുലാമാസത്തിലാണെന്നു വെളിപ്പെടുന്നു. പദാർത്ഥ ദീപികയിലും വിവരണത്തിലും,

‘ഷട്പദമുഖരിതഗണ്ഡം കോടീരഭരാവബദ്ധശശിഖണ്ഡം
പ്രണമത വാരണതുണ്ഡം പദകമലപ്രണതസകലസുരഷണ്ഡം’

എന്നു പ്രാരംഭത്തിൽ വിനായകവന്ദനപരമായ ഒരുശ്ലോകമുണ്ടു്. അതു കഴിഞ്ഞു ദീപികയിൽ

 “പാതു വോ നരസിംഹസ്യ നഖാ ബാലേന്ദുകോമളാഃ
 ദൈത്യവർഗ്ഗതമസ്തോമവിദാരണസുദാരുണാഃ”

എന്നും, വിവരണത്തിൽ

 “സുരാരാതേർവക്ഷഃകുഹരരുധിരക്ഷോദകപിശൈഃ
 സ്വതഃശ്വേതൈസ്സന്ധ്യാകപിശശശിഖണ്ഡാംശുസദൃശൈഃ
 നഖദ്യോതൈർഭക്തപ്രകരഹൃദയധ്വാന്തഭിദുരാ
 ദയാ കാചിദ്ദിവ്യാ വിലസതി പുരശ്രേണിവിപിനേ”

എന്നും ‘പുരശ്രേണിവിപിന’ത്തിലെ നരസിംഹമൂർത്തിയെ വന്ദിക്കുന്ന ഓരോ ശ്ലോകവുമുണ്ടു്. അതിനുമുമ്പു വിവരണത്തിൽ

 “അപാരകരുണാപൂരതരംഗിതദൃഗഞ്ചലം
 കളായകോമളച്ഛായം ജാനകീനായകം ഭജേ”

എന്നു ശ്രീരാമപരമായും ഓരോ വന്ദനശ്ലോകം കാണുന്നു. നരസിംഹസ്മരണത്തിനുമേൽ കവി ബ്രഹ്മകളത്തെ ശിവനെ സ്തുതിക്കുന്നു.

“ഭാതി ബ്രഹ്മഖലേ കാചിൽ കരുണാ ശരണാർത്ഥിനാം
ഭവനാശകരീ ഗൗരീകുചകുംകുമപങ്കിലാ.” (പദാർത്ഥദീപിക)

 “ലോകാനാമുദയസ്ഥിതിക്ഷയകരീ വന്ദാരുവൃന്ദാരക
 ശ്രേണീമൗലിമണിപ്രഭാരവികരപ്രോദ്യൽപദാംഭോരുഹാ
 ഭാതി ബ്രഹ്മഖലാലയേ ശശികലാശുംഭജ്ജടാവല്ലരീ
 ഭക്താഭീഷ്ടവിധാനകല്പലതികാ കാചിൽ കൃപാവല്ലരീ.”
(വിവരണം)

പിന്നീടു ചെറുമന്നത്തു ശിവനെപ്പറ്റി വിവരണത്തിൽമാത്രം ഒരു ശ്ലോകമുണ്ടു്.

“അങ്ഗേ തുങ്ഗശശാങ്കശംഖധവളം കോടീരഭാരേ പരേ
ബാലാദിത്യകരാംകുരപ്രതിഭടം കണ്ഠേ ഘനശ്യാമളം
സത്വാദീനപി ബിഭ്രതം ത്രിജഗതാം രക്ഷാദിസിദ്ധ്യൈ ഗുണാ
നാബദ്ധാഞ്ജലി ബാലമന്ദനിലയം മാരാരിമാരാധയേ.”

ചെറുമന്നത്തുക്ഷേത്രം കിള്ളിക്കുറിശ്ശിമങ്ഗലത്തുനിന്നു രണ്ടുനാഴിക വടക്കുമാറി സ്ഥിതിചെയ്യുന്നു. രണ്ടു വ്യാഖ്യാനങ്ങളിലും ഒന്നുപോലെ ബ്രഹ്മകളത്തെ സ്മരിക്കുന്നതുകൊണ്ടു മലബാറിൽ പൊന്നാനിത്താലൂക്കിൽപ്പെട്ട ആ സ്ഥലമാണു് പ്രസ്തുതപണ്ഡിതന്റെ ജന്മഭൂമി എന്നു ചിലർ ഊഹിക്കുന്നു. അനന്തരം നാരായണൻ തന്റെ സാഹിത്യദേശികനായ ആനായത്തു കൃഷ്ണപ്പിഷാരടിയെ രണ്ടു വ്യാഖ്യകളിലും ചുവടേ ചേർക്കുന്ന പദ്യത്തിൽ വന്ദിക്കുന്നു.

“കൃഷ്ണോ വിബുധാധിപതിർന്നിഷ്ണാതോ വിതരണേഷു വിദ്യായാഃ
മുഷ്ണാതു ഹൃദയതിമിരം പുഷ്ണാതു ച മംഗലാനി സകലാനി.”

ഓരോ സർഗ്ഗാന്തത്തിലും ‘ശ്രീകൃഷ്ണപ്രിയശിഷ്യസ്യ നാരായണ സ്യ കൃതൗ’ എന്നൊരു കുറിപ്പും കാണ്മാനുണ്ടു്.

വിവരണം കാളിദാസകൃതമായ കുമാരസംഭവത്തിലെ ആദ്യത്തെ എട്ടു സർഗ്ഗങ്ങൾക്കുമാത്രമേ രചിച്ചിട്ടുള്ളു. ‘സർഗ്ഗോയം ചരമോ ഗുണൈരചരമഃ’ എന്നു നാരായണൻ തന്നെ ആ വസ്തുത പ്രഖ്യാപനം ചെയ്തിട്ടുണ്ടു്. ആ വ്യാഖ്യാനത്തിൽ ഒടുവിൽ കാണുന്ന അധോലിഖിതങ്ങളായ ശ്ലോകങ്ങൾ അനുവാചകന്മാരുടെ ശ്രദ്ധയെ സവിശേഷം ആകർഷിക്കുന്നവയാണു്.

 “കാളീ ച നീലകണ്ഠശ്ച തൽപരൗ യൽപ്രിയേ സദാ
 തേനേയം രചിതാ വ്യാഖ്യാ തത്ര കോ നാമ വിസ്മയഃ?”

“മാതാ കാളീ പിതാ വാ പദനതവിബുധോ
 നീലകണ്ഠശ്ച യസ്യ
ഭ്രാതാ തു ശ്രീകുമാരഃ സ ഖലു നിഖിലമ
 പ്യുത്ഥിതം വിഘ്നജാലം
നിഘ്നൻ വിഘ്നേശകല്പഃ കൃതവിവൃതിതരി
 ർദ്ദുസ്തരം കാളിദാസാ
ദുദ്ഭൂതം കാവ്യരത്നാകരമിദമകരോദ്
 ബാലലീലാനുകൂലം.

 സമസ്തലോകോപകൃതൗ കൃതോദ്യമോ
 യ ഏവമാലക്ഷിതസർവ്വലക്ഷണഃ
 സ്ഫുടം സമാചഷ്ട കുമാരസംഭവം
 നമാമി തം ദേശികവര്യമാദരാൽ.

ശ്വേതഗ്രാമവനാഹ്വയേ മുരരിപോരാരാമഭൂതേ വരേ
ഗ്രാമേ യഃ പുരുഷോത്തമസ്സമുദഭൂൽ ഖ്യാതഃ കവീനാം പദേ
പുത്ര്യാസ്തസ്യ സുതഃ സ്വമാതുലമുഖാദാപീതകൗമാരത
ന്ത്രാംഭോധിപ്രഭവാമൃതോ രചിതവാനേതൽ സ നാരായണഃ

മാനമേയോദയം എന്ന മീംമാസാഗ്രന്ഥത്തിലെ മേയപരിച്ഛേദത്തിന്റെ രചയിതാവും പ്രസ്തുത പണ്ഡിതൻതന്നെ. അതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.

“യൽകീർത്തിർന്ന ഹി മാതി ഹന്ത മഹതി
 ബ്രഹ്മാണ്ഡഭാണ്ഡോദരേ
യസ്യാജ്ഞാം പ്രണതൈശ്ശിരോഭിരനിശം
 ധത്തേനൃപാണാം ഗണഃ
സോയം നാടകതർക്കകാവ്യനിപുണഃ
 പ്രജ്ഞാതപാതഞ്ജലോ
ഭക്തശ്ചക്രിണി മാനവേദനൃപതി
 ർജ്ജാഗർത്തി ധാത്രീതലേ.

പൃഥ്വീവൃത്രജിതാ നിതാന്തമഹിതേനൈതേന സഞ്ചോദിതൈ
രസ്മാഭിഃ കൃശശേമുഷീ വിലസിതൈരഭ്യാസഹീനൈരപി
പ്രാങ്നാരായണസൂരിണാർദ്ധരചിതം തന്മാനമേയോദയം
മോഹാൽ പൂരയിതും കൃതാ മതിരിയം; സന്തഃ പ്രസീദന്തു നഃ.

യഃഖ്യാത: പുരുഷോത്തമസ്ത്രിജഗതി പ്രജ്ഞാകവിത്വാദിഭിഃ
പുത്ര്യാസ്തസ്യ സുതസ്തദീയതനയാൽകൗമാരതന്ത്രാംബുധേഃ
സുബ്രഹ്മണ്യ ഇതി ത്രിലോകവിദിതാദാപീതശാസ്ത്രാമൃതഃ
സോഹം പൂരിതവാനിദം പ്രകരണം നാമ്നാ സ നാരായണഃ”

പിന്നീടു ‘കൃഷ്ണോ വിബുധാധിപതിഃ’ എന്ന ശ്ലോകമാണു് കാണുന്നതു്. അതു കഴിഞ്ഞു താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.

“കുമാരിലവചോജാലപയോധിശരദിന്ദവേ
ശിഷ്യസന്താനസന്താനതരവേ ഗുരവേ നമഃ

സുബ്രഹ്മണ്യാദധീതാഃ ക്ഷിതി വിബുധപതേഃ
 കാശികാതർക്കമാർഗ്ഗാ
രാമാചാര്യാച്ച പശ്ചാൽ സകലമധിഗതം
 യേനകൗമാരതന്ത്രം
കൃഷ്ണാൽ കാവ്യാർത്ഥമീമാംസക പരിവൃഢതഃ
 കാവ്യമാർഗ്ഗാവഗന്താ
സോയം നാരായണാഖ്യോ വ്യലിഖദഖിലലോ
 കാപഹാസാർത്ഥമേതൽ,

വേലാലംഘിപയഃപയോധിവിസരൽകല്ലോലതുല്യോദയൈ
രാലാപാവിഷയൈര്യശോഭിരഖിലം ലോകം പരിഷ്കുർവ്വതേ
ലീലാനിർജ്ജിതശാത്രവായ ച വയം തുഭ്യം കിമാശാസ്മഹേ?
ശൈലാബ്ധീശ്വര മാനവേദനൃപതേ ജീയാസ്സഹസ്രം സമാഃ.

സ്ഫീതം കീർത്തി പയസ്തഥാപി മഹതാ ചിത്രം പ്രതാപാഗ്നിനാ
തപ്താദണ്ഡകടാഹതോപി പരിതഃ പ്രോത്സിച്യമാനം മുഹുഃ
നൈവായാതിവിശാമ്പതേ വിരളതാംന്നൈവോഷ്ണഭാവംകദാ
പ്യാദത്തേ നരവര്യ കിഞ്ച നിതരാം മാധുര്യമാലംബതേ.

 “മാനവേദ ഇതി മിശ്രിതം പദം
 പ്രീതിമൂലമിതി വാചകം കഥം
 കീദൃശഞ്ച തദമിത്രമൂർജ്ജിതം
 ജായതേ കഥയ സംയുഗാജിരേ?”

ഈ ശ്ലോകങ്ങളിൽനിന്നു നാരായണന്റെ പിതാവു നീലകണ്ഠനും മാതാവു കാളിയും ആയിരുന്നുവെന്നും കാളിയുടെ അച്ഛൻവെള്ളുർക്കാട്ടു (ശ്വേതഗ്രാമവനം) പുരുഷോത്തമൻ നമ്പൂരി പ്രജ്ഞകൊണ്ടും കവിത്വംകൊണ്ടും പ്രഖ്യാതനായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ സുബ്രഹ്മണ്യൻ നമ്പൂരി ഭാട്ടമീമാംസയിൽ പ്രാവീണ്യം സമ്പാദിച്ചിരുന്നു എന്നും അദ്ദേഹത്തിൽനിന്നു കാശികയും തർക്കമാർഗ്ഗങ്ങളും മീമാംസയും അഭ്യസിച്ചു എന്നും തദുപരി രാമൻ എന്ന മറ്റൊരു ഗുരുനാഥന്റെ അന്തേവാസിത്വംകൂടി മീമാംസാവിഷയത്തിൽ സ്വീകരിച്ചു എന്നും സഹൃദയധുരീണനായ കൃഷ്ണപ്പിഷാരടി പഠിപ്പിച്ചതു സാഹിത്യവിദ്യയാണെന്നും വെളിപ്പെടുന്നു. ഈ കാശിക കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിന്നു സുചരിതമിശ്രൻ രചിച്ച വ്യാഖ്യയാകുന്നു. നാരായണനു ശ്രീകുമാരൻനമ്പൂരി എന്നൊരു സഹോദരനുമുണ്ടായിരുന്നു. മാനവേദരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ അന്യതമനായിരുന്നു അദ്ദേഹം എന്നതിനു പുറമേ മേയപരിച്ഛേദം രചിച്ചതു് ആ രാജാവിന്റെ ആജ്ഞ നിമിത്തമായിരുന്നു എന്നും കാണുന്നു. തന്റെ സ്വാമിക്കു നാടകം, കാവ്യം, തർക്കശാസ്ത്രം, യോഗശാസ്ത്രം ഇവയിലുണ്ടായിരുന്ന നൈപുണ്യത്തേയും ശ്രീകൃഷ്ണഭക്തിയേയും പറ്റി അദ്ദേഹം ‘യൽകീർത്തിർന്നഹി മാതി’ എന്ന ശ്ലോകത്തിൽ പ്രകടമായി പ്രസ്താവിക്കുന്നു. മാനവേദനു മുൻപു് അദ്ദേഹം സ്വർഗ്ഗതനായിരിക്കണം.

കൃതികൾ

മൂന്നു കൃതികളെപ്പറ്റി സൂചിപ്പിച്ചു കഴിഞ്ഞു. ഇവ കൂടാതെ വിവരണത്തിൽ കാണുന്ന (1) ഗോവിന്ദാങ്ഗ ഗുണൗഘവർണ്ണനവിധൗ ദക്ഷസ്യ (2) ശ്രീമാസോത്സവചമ്പു കാവ്യരചനാദക്ഷസ്യ (3) ആശ്ലേഷാശതകാദി പദ്യരചനാദക്ഷസ്യ (4) ശ്രീമദ്ഭാഗവതപ്രബന്ധരചനാദക്ഷസ്യ (5) ഊഢാഭോഗനൃസിംഹചമ്പുരചനാദക്ഷസ്യ (6) വൈദേഹീനവസങ്ഗചമ്പുരചനാദക്ഷസ്യ (7) ശർവാണീചരിതസ്തുതിപ്രണയനേ ദക്ഷസ്യ എന്നീ പ്രസ്താവനകളിൽനിന്നു നാരായണൻ കുറഞ്ഞ പക്ഷം ഗോവിന്ദാങ്ഗവർണ്ണനം, മാസോത്സവചമ്പു, ആശ്ലേഷാശതകം, ഭാഗവതചമ്പു, നൃസിംഹചമ്പു, വൈദേഹീനവ സങ്ഗചമ്പു, ശർവാണീചരിതസ്തുതി എന്നീ കൃതികൾ കൂടിയെങ്കിലും നിർമ്മിച്ചിട്ടുണ്ടെന്നു കാണാം. ഇവയിൽ ആശ്ലേഷാ ശതകം മാത്രമേ കിട്ടിയിട്ടുള്ളു.

വ്യാഖ്യാനങ്ങൾ

ഈ വ്യാഖ്യാതാവിനു വേദവേദാങ്ഗങ്ങളിലും സ്മൃതികളിലും ഇതിഹാസപുരാണങ്ങളിലും വ്യാകരണം, അലങ്കാരം മുതലായ ശാസ്ത്രങ്ങളിലും കോശങ്ങളിലും കാവ്യാനാടകാദിവിവിധവാങ്മയങ്ങളിലുമുള്ള വിസ്മയനീയമായ അവഗാഹം ദീപികയിലും വിവരണത്തിലും ഒന്നുപോലെ സന്ദർശിക്കാവുന്നതാണെങ്കിലും വിവരണമാണു് ഒന്നുകൂടി സഹൃദയശ്ലാഘയെ അർഹിക്കുന്നതു്. ദീപികയിൽ താഴെ ഉദ്ധരിക്കുന്ന സൂചന കാണുന്നു.

 “രഘുവംശമഹാകാവ്യേ പദാർത്ഥാന്വയശാലിനീ
 വാക്യാർത്ഥാലം ക്രിയോപേതാ മിതാ വ്യാഖ്യാ വിലിഖ്യതേ.

വിദ്വാംസോ ഹി വിമത്സരാ നൃപതയഃ കാര്യേഷു പര്യാകുലാ
മൂഢാഃ പ്രൗഢതമഃപ്രരോഗമലിനാഃ കിന്തൈരലം ചിന്തയാ
ഏഷാ സ്യാൽ ഫലശാലീനീ ന രചനാ നൂനം തഥാപ്യത്ര യേ
സന്തസ്സന്തി പരോപകാരനിരതാശ്ശൃണ്വന്തു തേ മേ ഗിരം.”

ഈ സൂചനയിൽനിന്നു് ആ വ്യാഖ്യാനത്തിന്റെ ഉദ്ദേശം പരിമിതമാണെന്നു സിദ്ധിക്കുന്നു. വിവരണത്തിന്റെ സ്ഥിതി അതല്ല.

“പ്രാചീനാചാര്യകൃതഃ സുവിചാര്യ കുമാരസംഭവവ്യാഖ്യാഃ
ബാലപ്രബോധനാർത്ഥം ലളിതം കരവാണി വിവരണം തസ്യ.

പ്രാചീനസൂരിവിഹിതേ മഹതിപ്രഭൂത
വ്യാഖ്യാന്തരേ വിഫല ഏഷ പരിശ്രമോ മേ
വാതി പ്രകാമസുഭഗേ മലയാദ്രിജാതേ
വാതേ ഫലം കിമു കരോതി മുഖാനിലോയം?

വ്യാഖ്യൈഷാ തു തഥാപി പ്രദർശിതാന്വയപദാർത്ഥവാക്യാർത്ഥാ
വിവൃതസമാസാ പഠതാം ഗുരുതരമുപകാരമാരചയേൽ.”

എന്നും മറ്റും പ്രാരംഭത്തിൽ ഔദ്ധത്യപരിഹാരത്തിനായി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടെങ്കിലും, ‘കുമാരസംഭവപദാർത്ഥാലോചനപ്രക്രിയാനിഷ്ണാത’മാണു തന്റെ വ്യാഖ്യാനമെന്നു് അദ്ദേഹം പ്രതിസർഗ്ഗം പ്രഖ്യാപിക്കുന്നുണ്ടു്. അതു് അയ അയഥാർത്ഥവുമല്ല. വിവരണത്തിനുമേലാണു് ദീപിക രചിച്ചതു് എന്നു വ്യാഖ്യാതാവു രഘുവംശം ഏകാദശസർഗ്ഗത്തിലെ ‘യാവദാദിശതി പാർത്ഥിവസ്തയോഃ’ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ ‘അസ്യോപപത്തിരസ്മാഭിരേവ യാവദ് ഗിരഃ ഖേ മരുതാം ചരന്തീത്യത്ര’ എന്ന പംക്തിയിൽ കാണിച്ചുതരുന്നുണ്ടു്. വിവരണത്തിൽ എല്ലാ സർഗ്ഗങ്ങളുടേയും അവസാനത്തിൽ ആ സർഗ്ഗത്തിൽ പ്രതിപാദിതമായ കഥകൂടി സംക്ഷേപിച്ചു് ഓരോ ശ്ലോകത്തിൽ ഘടിപ്പിച്ചിരിക്കുന്ന,

“സർഗ്ഗോയം പ്രഥമോ ഗുണൈശ്ച ഗിരിജാലാവണ്യസാരംപരം
യസ്മിൻ വർണ്ണയതി സ്മ കർണ്ണമധുരൈർവണ്ണൈഃ കവിഗ്രാമണീഃ”

“സർഗ്ഗം പഞ്ചമ ഏഷ വഞ്ചനപടോർമ്മായാവടോശ്ചേഷ്ടിതൈ
രുന്മീലൽകമനീയകോമളരസോ ലോകോത്തരാർത്ഥോദയഃ”

എന്നും മറ്റുമുള്ള പ്രസ്താവനകൾ പരിശോധിക്കുക. അണ്ണാമലയുടെ വ്യാഖ്യാനം അനുസരിച്ചാണു് താൻ വിവരണം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതു് എന്നു നാരായണൻ പ്രസ്താവിച്ചിട്ടുള്ളതിനു തെളിവായി ‘വ്യാഖ്യാന്തരേഷു ദൃഷ്ടേഷു’ എന്ന ശ്ലോകം മറ്റൊരു ഘട്ടത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. കാളിദാസനെപ്പറ്റി അദ്ദേഹത്തിനുള്ള ബഹുമാനം അന്യാദൃശമായിരുന്നു. താഴെക്കാണുന്ന ശ്ലോകം ദീപികയുടെ ഒടുവിൽ ഉള്ളതാണു്.

 “ഗംഭീരാപി പ്രസന്നാ മൃദുരപി ച വിമ
 ർദ്ദക്ഷമാ ലേശതോപി
 സ്പൃഷ്ടാ ദോഷൈർന്ന കിഞ്ചിൽ സകലഗുണഗണാ
 ലംക്രിയാവാസഭൂമിഃ
 വ്യംഗ്യൈസ്ത്രൈവിധ്യഭാഗ്ഭിഃ പ്രതികലമമൃത
 സ്യന്ദിനീ സന്ദുഹാനാ
 ചിത്തനന്ദം ബുധാനാം ജഗതി വിജയതേ
 കാളിദാസസ്യ വാണീ.”
33.7മാനമേയോദയത്തിലെ മേയപരിച്ഛേദം

മേയ (പ്രമേയ)പരിച്ഛേദത്തിന്റെ കർത്താവു താനാണെന്നു നാരായണൻ വിവരണത്തിൽ ‘മീമാംസോചിതമാനമേയഘടനാദക്ഷസ്യ’ എന്ന പദദ്വാരാ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. കുമാരിലമതാനുഗനായ അദ്ദേഹം ദ്രവ്യം, ജാതി, ഗുണം, ക്രിയ, അഭാവം എന്നിങ്ങനെ അഞ്ചു പ്രമേയങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളു.

 “പ്രമേയം ബഹുധാ ലോകേ പ്രാഹുഃ പ്രാഭാകരാദയഃ
 പ്രമാണാഭാസവിശ്വാസവ്യാകുലീകൃതചേതസഃ
 ആചാര്യമതപീയൂഷപാരാവാരവിഹാരിണഃ
 വയം താവൽ പ്രമേയം തു ദ്രവ്യജാതിഗുണക്രിയാഃ
 അഭാവശ്ചേതി പഞ്ചൈതാൻ പദാർത്ഥാനാദ്രിയാമഹേ”

എന്നാണു് അദ്ദേഹത്തിന്റെ പ്രതിജ്ഞ. തനിക്കു പല കാര്യങ്ങളിലും മാർഗ്ഗദർശകനായിരുന്ന മേല്പുത്തൂർ ഭട്ടതിരിയുടെ ഒരു ശാസ്ത്രഗ്രന്ഥം നാരായണൻ ഈ വിധത്തിൽ അത്യന്തം പ്രാഗല്ഭ്യത്തോടുകൂടി പൂരിപ്പിച്ചു. ഭട്ടതിരിക്കും മാനവേദനും ഇഷ്ടദേവതയായ മഹാവിഷ്ണുവിനെ അദ്ദേഹം വർണ്ണിക്കുന്ന രണ്ടു ശ്ലോകങ്ങൾ ഒടുവിൽ കാണുന്നു. അവയിൽ ഒന്നു താഴെച്ചേർക്കുന്നു:

 “ഭോ ഭോ ദുഷ്കർമ്മവർഗ്ഗാഃ പരിഹരത മദീ
 യാമിമാമംഗവല്ലീം
 ബ്രൂ മസ്സൗഹാർദ്ദയോഗാൽ പരിചയജനിതാ
 ന്നാന്യഥാ യാത ശങ്കാം
 ഹന്താ യുഷ്മൽകുലാനാം ദലിതകുവലയ
 ശ്യാമളൈഃ കോമളൈസ്തൈ
 ർഗ്ഗാത്രൈർന്നേത്രോത്സവം നോ വിതരതി ഭഗവാൻ
 ഭാർഗ്ഗവീഭാഗ്യഭൂമാ.”
33.8ആശ്ലേഷാശതകം

നാരായണൻനമ്പൂരി തന്റെ പ്രേമഭാജനമായ ആശ്ലേഷയുടെ ചരമത്തെ അധികരിച്ചു രചിച്ച മനോഹരമായ ഒരു വിലാപകാവ്യമാണു് ആശ്ലേഷാശതകം. സംസ്കൃതസാഹിത്യത്തിൽ വിലാപകൃതികൾ വിരളങ്ങളാകയാൽ ആശ്ലേഷാശതകത്തിനു ഗണ്യമായ ഒരു സ്ഥാനം നല്കേണ്ടതുണ്ടു്. നായികയ്ക്കു് ആശ്ലേഷ എന്നു പേർ വന്നതു് ആയില്യം നക്ഷത്രത്തിൽ ജനിക്കുകകനിമിത്തമാണു്. ആ സ്ത്രീരത്നം സാമൂതിരിക്കോവിലകത്തെ ഒരു രാജ്ഞിയെന്നാണു് ഐതിഹ്യം. യഥാർത്ഥമായ നാമധേയം ‘ഗംഗാ’ എന്നായിരുന്നു എന്നു “ഗംഗേതി പ്രഥിതാ കരോഷി സതതം സന്താപമത്യദ്ഭുതം” എന്നും “ഗംഗാം സംപ്രാപ്യ കാന്താം” എന്നുമുള്ള വചനങ്ങളിൽനിന്നു വെളിപ്പെടുന്നു. പ്രസ്തുതകൃതിയിൽനിന്നു മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം.

“ആശ്ലേഷാവിമലാ ദ്വിജൈഃ പരിവൃതാ സന്മാർഗ്ഗസഞ്ചാരിണീ
നക്ഷത്രേഷ്വപി ദൃശ്യതേ ദ്യുതിമതീ ക്ഷത്രേഷു ചാത്യുന്നതാ
സാമ്യേ സത്യപി ച ദ്വയോഃ പ്രഥിതയോരാദ്യാ വിനിന്ദ്യാബുധൈഃ
ശ്ലാഘ്യാന്യാദ്ഭുതമേതദീയമധികം ഗണ്ഡാന്തമാഹുശ്ശുഭം,”

“കാന്തേ കല്പലതേ കദാചിദപി തേ മാധ്വീരസാസ്വാദനാ
ദന്യാസ്വാദപരാങ്മുഖഃ പരഭൃതോ ഹാഹന്ത ദീനാം ദശാം
സംപ്രാപ്തോ ലുഠതി ശ്രമേണ ധരണൗ ത്വന്തു സ്ഥിതാ നാകിനാ
മാരാമേ ക്വചനാപി ദുർഗ്ഗമതമേ കഷ്ടം വിധേശ്ചേഷ്ടിതം.”

 ഹേ കാന്തേ ഭാവകർമ്മപ്രകൃതിസുമധുരൈഃ
 പ്രത്യയൈരത്യുദാരാ
 പുംവദ്ഭാവാഭിരാമാ ബഹുലഗുണഗണൈ
 രദ്ഭുതൈരഭ്യുപേതാ
 സ്വാഭ്യാസാലുപ്തവർണ്ണപ്രസൃതപദദശാ
 സൂചിതാശേഷഭാവാ
 സോൽകർഷാ പാണിനീയാ സരണിരിവ രതി
 ശ്ശോഭതേ താവകീനാ.”

അടിയിൽ ചേർക്കുന്നതു പ്രസ്തുതകാവ്യത്തെപ്പറ്റിയുള്ള പ്രശസ്തിയാണു്.

 “അസൂയാമുന്മൂല്യ പ്രണയിജനദാക്ഷിണ്യപദവീ
 മുപാദായ പ്രീതിപ്രവണമുരരീകൃത്യ ച മനഃ
 പിബന്തു സ്വച്ഛന്ദം സരസസരസാ ഹന്ത രസികാ
 ശ്ശതശ്ലോകീമേനാമതിലളിതശൃങ്ഗാരമധുരാം.”

ഒരു മഹാനായ പണ്ഡിതൻ, സർവതന്ത്രസ്വതന്ത്രനായ വ്യാഖ്യാതാവു്, വാസനാപൂർണ്ണനായ കവി എന്നിങ്ങനെ പല നിലകളിൽ നാരായണൻ നമ്പൂരി നമ്മുടെ സമഗ്രമായ ബഹുമാനത്തിനു പാത്രീഭവിക്കുന്നു.

33.9ദിവാകരകവി — ചരിത്രം

കോഴിക്കോട്ടെ ഏതോ ഒരു മാനവേദൻരാജാവിന്റെ മറ്റൊരു ആസ്ഥാനപണ്ഡിതനായിരുന്നു ചോളദേശീയനായ ദിവാകരകവി. കൊല്ലം ഏഴാം ശതകത്തിൽ ശക്തൻമാനവിക്രമൻതമ്പുരാനു് ഉദ്ദണ്ഡശാസ്ത്രികൾ എങ്ങനെയോ അതുപോലെ ആ മാനവേദന്റെ പ്രീതിക്കു പാത്രീഭൂതനായിരുന്നു പ്രസ്തുതകവി. താഴെക്കാണുന്ന പ്രസ്താവനകൾ രണ്ടും അദ്ദേഹത്തിന്റെ കൃതിയായ ലക്ഷ്മീമാനവേദം നാടകത്തിലുള്ളതും അവയിൽ ആദ്യത്തേതു തന്നെയും രണ്ടാമത്തേതു തന്റെ സ്വാമിയേയും പരാമർശിക്കുന്നതുമാകുന്നു.

“അസ്തി ഖലു മന്ദമാരുതാന്ദോളിതപൂഗപാളീമധൂളീബഹുളപരിമളഭ്രാന്ത ഭ്രമരകുലഝങ്കാരവാചാലിതദിൿ ചക്രവാളേഷു ചോളേഷു രാജ്ഞാ ശ്രീവല്ലഭേന സ്ഥാപിതോ മഹാനഗ്രഹാരഃ, തത്ര വസതാം സോമപാം പക്ഷീലശങ്കരശബരപതഞ്ജലിര ചിതഭാഷ്യൈദമ്പര്യപര്യാലോചനാവിശിഷുശേമുഷീവിശേഷാണാം ബ്രാഹ്മണാനാമതിശയേന പ്രശസ്യസ്യ ഉദ്ബാഹുസുന്ദരസ്യാങ്ഗഭൂത ആമുഷ്യായണോ വിശ്വവിഖ്യാതകീർത്തിർമ്മഹാവ്രതമുഖഭാവിതസകലസുമനസ്തോമഃ സുഗൃഹീതനാമാ വിജയതേ ദിവാകരോ നാമ, തേന ച ധീരോദാത്തസ്യ മാനവേദസ്യ മഹീപതേശ്ചരിതമുപാദായ

 അചുംബിതമവദ്യതോ ഗുണവിഭാസിവക്രോക്തിമൽ
 കരംബിതരസോദരം കലിതചാരുഭൂഷാശതം
 കളത്രമിവ മോഹനം രസികചേതസാം രീതിഭിഃ
 കൃതം കിമപി നാടകം ഭരതഭാഗ്യനാഡിന്ധമം.”

ഇതിൽനിന്നു കവി ചോളദേശത്തിലെ ശ്രീവല്ലഭാഗ്രഹാരത്തിൽ ഉദ്ബാഹുസുന്ദരൻ എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പുത്രനായി ജനിച്ചു എന്നും ലക്ഷ്മീമാനവേദമെന്ന നാടകം രചിക്കുന്ന കാലത്തിനുമുമ്പുതന്നെ ധാരാളമായി യശസ്സു സമ്പാദിച്ചുകഴിഞ്ഞിരുന്നു എന്നും വിശദമാകുന്നു. അടുത്ത ഗദ്യത്തിൽനിന്നു് ദിവാകരന്റെ ഗദ്യരചനാപാടവവും ഗ്രഹിക്കാവുന്നതാണു്.

“ആദിഷ്ടോസ്മി സകലരാജന്യകോടീരമാണിക്യമയൂഖ മഞ്ജരീനീരാജിതചരണയുഗളസ്യ അദ്വന്ദ്വനിജഭുജാപദാനഗ്രീഷ്മോഷ്മാതിരേകശോഷിതവിമതനരപതികുലമഹാനദീസഹസ്ര കൂലങ്കഷാവലേപപ്രവാഹസ്യ, അശേഷദിഗ്ദന്തികടതടാസ്ഫാലനപ്രതിസ്ഖലനോജ്ജൃംഭമാണോദ്വേലവിലയശഃക്ഷീരപാരാവാരപൂരലഹരീപരമ്പരാപൂരിതബ്രഹ്മാണ്ഡോദരകുഹരസ്യ, ജലധരജലനിധിമിഹിരസുതസുരഭിസുരതരുചിന്താമണിപ്രമുഖവിതരണധൗരേയപ്രഭാവപരീഭാവപണ്ഡിതപാണിപങ്കേരുഹസ്യ, ഷോഡശമഹാദാനസവനദീക്ഷാദീക്ഷിതസ്യ, അപരിമേയഗാംഭീര്യാവധൂതപാഥഃ പരിവൃഢസ്യ, അമന്ദതരധൈര്യാടോപാധരിതമഹാമേരോഃ, വിശ്വോത്തീർണ്ണപരാക്രമപ്രക്രിയാ പരാചീനസവ്യസാചിദോർവൈഭവസ്യ, ദാശരഥികർമ്മകഥന നിഖിലഭുവനവിഖ്യാത ധീരോദാത്തഗുണഗണചമൽകൃതനികൃതികൃതവൈമുഖ്യസ്യ, ചണ്ഡകരതേജഃപ്രാചണ്ഡ്യഖണ്ഡനവൈഭവസ്യ, സുധാകരകാന്തികന്ദളപരിണതിപാടച്ചരവദനസൗഭാഗ്യസ്യ, ആജ്ഞാവജ്ഞാതസുഗ്രീവസ്യ, പ്രതിജ്ഞാനുകൃതപരശുരാമസ്യ, നിരന്തരവിഹരമാണകമലാകരകമലകിഞ്ജല്ക്ക പുഞ്ജരഞ്ജിതദോരന്തരസ്യ, മനുമാന്ധാതൃരഘുനന്ദനനളനഹുഷനാഭാഗഭരതഭഗീരഥദിലീപദശരഥശിബിജീമൂതവാഹനഹരിശ്ചന്ദ്രപ്രമുഖപൂർവതനരാജന്യമണ്ഡലപ്രവർത്തിതാധ്വാധ്വനീനസ്യ, വീതിഹോത്രഗോത്രവാരാകരപാരിജാതസ്യ, ഹനുമദഭിമുദ്രിതകേതോഃ, ആത്മശരാസനാങ്കിതശങ്കരശരാസനസ്യ, ശൈലാർണ്ണവചക്രവർത്തിനശ്ചരണായുധക്രോഡപുരീപുരന്ദരസ്യ, കേരളേശ്വരസ്യ മഹാരാജസ്യ, മാനവേദസ്യ ചരണസരോരുഹോപജീവിനാ മന്ത്രിമണ്ഡലേന യഥാ

‘വാതാപൂരിതകുഞ്ജരോദരഗുഹാഭാങ്കാരഭേരീരവേ
ഗൃധ്രക്രേങ്കൃതിഗീതിശാലിനി ശിവാവക്ത്രോല്കയാ ദീപിതേ
യദ്യുദ്ധക്ഷിതിരങ്ഗമണ്ഡപതലേ നൃത്തം കബന്ധൈഃ കൃതം
പശ്യന്ത്യുദ്ഭടഹർഷമഗ്നമനസോ വേതാളസാമാജികാഃ’

തസ്യദിഗ്വിജയധാടീദുർല്ലളിതതുരഗഖുരപുടനടനദലിതധരണി
തലോച്ചലിതധൂളീപാളീപുരസ്സരധൂമോദ്ഗമപിശുനിതപ്രതാ
പാനലജ്ജ്വാലാജാലോജ്ജൃംഭണജനിതഭയാവനതസമസ്തപരി
പന്ഥിസാമന്തമണ്ഡലസ്യ സ്വാമിനോ മഹാരാജാധിരാജപരമേ
ശ്വരസ്യ ചരിതാനുബന്ധി കിമപി രൂപകം അനേനൈവ
സവിശേഷദർശിതയാ ഭക്ത്യാ അപരമിവ കൈലാസമാരചിത
വതാ അവിരതമാരാധ്യമാനസ്യ, താമ്രചൂഡക്രോഡനഗരീനി
കേതനസ്യ, സകലസുരാസുരമൗലിമന്ദാരമഞ്ജരീമകരന്ദവിന്ദു

സന്ദോഹനിർണ്ണിക്തചരണാരവിന്ദസ്യ. സ്ഥലീശ്വരാഭിധാനസ്യ, ഭഗവതശ്ചന്ദ്രശേഖരസ്യ സന്നിധൗ.”

ഈ മാനവേദൻ തളിയിൽ ക്ഷേത്രം നവീകരണം ചെയ്തതായി ദിവാകരൻ പറയുന്നു. തന്റെ സ്വാമിയുടെ വീര്യവിജയങ്ങളേയും പരാക്രമപ്രഭാവങ്ങളേയും മറ്റും പറ്റി വാവദൂകത പ്രദർശിപ്പിക്കുന്ന കവി അദ്ദേഹത്തിന്റെ കവിത്വത്തേയും പാണ്ഡിത്യത്തേയും കൃഷ്ണഭക്തിയേയും പറ്റി മൗനം ഭജിക്കുന്നതുകൊണ്ടു കൃഷ്ണഗീതികാരനാണോ അദ്ദേഹം ആശ്രയിച്ച മാനവേദൻ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഏഴാം ശതകത്തിന്റെ പൂർവാർദ്ധത്തിനുമേൽ ഒൻപതാം ശതകത്തിന്റെ ഉത്തരാദ്ധത്തിനുമുൻപുള്ള ഒരു കാലഘട്ടത്തിലാണു് അദ്ദേഹത്തിന്റെ ജീവിതമെന്നുമാത്രം സ്ഥൂലമായി പറയാം. അത്രമാത്രം പഴയ ആദർശഗ്രന്ഥങ്ങൾ കിട്ടീട്ടുണ്ടു്. ഒരാദർശഗ്രന്ഥത്തിൽ “മാനവിക്രമസ്യാനുജന്മനോ നീലാപഗാപുരീമഹാരാജസ്യ മാനവേദസ്യ” എന്നു കാണുന്നു. ആ പാഠം അബദ്ധമാണെന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ പ്രസ്തുത മാനവേദൻ മാനവിക്രമനാമധേയനായ ഒരു സാമൂതിരിപ്പാടിന്റെ അനുജനും കരിമ്പുഴക്കോയിക്കൽ താമസിച്ചിരുന്ന ഏറാൾപ്പാടുമാണെന്നു വന്നുകൂടുന്നു.

33.10ലക്ഷ്മീമാനവേദം

ലക്ഷ്മീമാനവേദം അഞ്ചങ്കത്തിലുള്ള ഒരു വിശിഷ്ടനാടകമാകുന്നു. സമുദ്രരാജാവിന്റെ പുത്രിയായ രാജ്യലക്ഷ്മിയെ മാനവേദമഹാരാജാവു ഭാർഗ്ഗവരാമന്റെ പൗരോഹിത്യത്തിൽ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിവൃത്തം. വിവാഹമണ്ഡപത്തിൽ സമുദ്രരാജാവും നിളാനദീദേവി (ഭാരതപ്പുഴ)യും പ്രവേശിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം പരശുരാമന്റെ വർണ്ണനമാകുന്നു.

 “ഷഷ്ഠോവതാരഃ പ്രഥമസ്യ പുംസഃ
 സബ്രഹ്മചാരീ ശശിമൗലിസൂനോഃ
 വിഹാരശൈലസ്തനുതേ മുദം നോ
 മുനിസ്തപോവിക്രമവൈഭവാനാം.”

മറ്റു ചില ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം

നാന്ദി:

 “ക്വചിൽ പദനമന്മഹി, ക്വചന മന്ദപാദക്രമം,
 ക്വചിജ്ജയിജടാഭൂമി, ക്വചന കമ്പമാനാളകം.
 ക്വചിൽ സഫണഫൂൽകൃതി, ക്വപന കങ്കണക്വാണവൽ,
 കരോതു ശിവയോസ്സുഖം നടനകർമ്മ തത്താദൃശം.”

കാവ്യം:

 “വിപഞ്ചീം പ്രക്വാണഃ, കുസുമകലികാം സൗരഭഗുണോ,
 മധുശ്രീരുദ്യാനം, മദസമുദയോ യൗവനദശാം,
 വധൂം വ്രീളാമുദ്രാ, ഹിമകരകലാം കാന്തിലഹരീ,
 പ്രഭാ രത്നം, രൂഢാ തിലകയതി കാവ്യഞ്ച ഘടനാ.”

കവി തന്നെപ്പറ്റി:

“യേ ഗർവന്തി നിവേശനേഷു വചസാം, യേ തത്സമുല്ലാസനേ
ഷൂത്സിച്യന്ത്യുഭയാനിമാൻ ഗണയിതും ജിഹ്രേതി ജിഹ്വാപരം;
യസ്തന്ത്രദ്വയധർമ്മമർമ്മപദവീസാഹിത്യസൗഹിത്യവി
ത്തസ്മൈ നാമ ദൃഢം ദിവാകരകവിസ്തിഷ്ഠേത സംഖ്യാവതേ.”

കവി തന്റെ നാടകത്തെപ്പറ്റി:

“ഹൃദയാലുഃ കവിരേഷാ പരിഷദ്ഭരതമതദർശിതോന്മേഷാ
നേതാ തു മാനവേദഃ പ്രാപ്തമതോ നഃ പചേളിമം സുകൃതം.”

സൂര്യവന്ദനം:

 “ആദിമസ്യ പുരുഷസ്യ ചക്ഷുഷേ,
 സാക്ഷിണേ സകലലോകകർമ്മണാം,
 വിശ്വബോധകലനാപടീയസേ
 തേജസേ ദിവസഹേതവേ നമഃ”

വനം:

 “ഉദ്ദാമപോത്രിഗണമുന്മദഹസ്തിവൃന്ദ
 മുദ്രിക്തഖഡ്ഗിചയമുല്ലളദേണയൂഥം
 ഉഡ്ഡീനബർഹികുലമുൽപതദൃക്ഷസംഘ
 മാലോകയേമമഭിരാമമരണ്യമധ്യം.”

വൃക്ഷവിവാഹം:

“അനലഃ പല്ലവമാജ്യം മകരന്ദം കമലകേസരാ ദർഭാഃ
ലാജാഃ പ്രസൂനകലികാസ്സുകുമാരോയം വിവാഹസൽകാരഃ”

ഭരതവാക്യം:

“വിശ്വസ്യാസ്തുശുഭം, സദാ വസുമതീസസ്യോത്തരാ ജായതാം;
സ്വാം വർണ്ണാശ്രമവൃത്തിമാദരയുതാഃ കുർവന്തു സർവാഃ പ്രജാഃ;
ആവിർഭാവമുപൈതു ച ശ്രമവതാം സാരസ്വതം ലോചനം
കർമ്മബ്രഹ്മ ച മാമകീ പുനരയം മീമാംസതാം ശേമുഷീ.”
33.11ദേശമങ്ഗലത്തു് ഉഴുത്തിരവാരിയർ (രണ്ടാമൻ)
ചരിത്രം

ദേശമംഗലത്തു് ഉഴുത്തിരവാരിയർ (രുദ്രദാസൻ) ‘ചന്ദ്രലേഖാ’ അഥവാ ‘മാനവേദചരിതം’ എന്ന പേരിൽ ഒരു സട്ടകം നിർമ്മിച്ചിട്ടുണ്ടു്. സട്ടകം എന്നതു പതിനെട്ടുമാതിരിയിലുള്ള ഉപരൂപകങ്ങളിലൊന്നും പ്രാകൃതഭാഷയിൽ നാലു യവനികകളോടുകൂടി രചിക്കപ്പെടുന്നതുമാണു്. നാടകത്തിലെ അങ്കത്തിന്റെ സ്ഥാനം സട്ടകത്തിലെ യവനിക കൈക്കൊള്ളുന്നു. പ്രവേശകവും വിഷ്കംഭവും പാടില്ല. കവിപ്രസ്താവനയിൽ തന്നേയും തന്റെ പുരസ്കർത്താവിനേയും പറ്റി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടു്. ആ ഭാഗം ചുവടേചേർക്കുന്നു.

“സൂത്രധാരഃ— [2] കസ്യ നർത്തനമാരഭ്യതേ യുഷ്മാഭിഃ?

പാരിപാർശ്വികഃ - സട്ടകോ നർത്തിതവ്യഃ.

സൂത്രധാരഃ— (സഹർഷം) അയമവസരോസ്മാകം പ്രയോഗ വിജ്ഞാനം ദർശയിതും; നികഷഃ ഖലു സട്ടകോ നർത്തകാനാം കവീനാം ച വിദഗ്ദ്ധതായാഃ. (വിചിന്ത്യ)

 സ സട്ടകഃ സഹചരഃ കില നാടികായാ-

 സ്തസ്യാശ്ചതുർജ്ജവനികാന്തരബന്ധുരാങ്ഗഃ

 ചിത്രാർത്ഥസൂത്രിതരസഃ പരമേകഭാഷോ

 വിഷ്കംഭകാദിരഹിതഃ കഥിതോ ബുധൈഃ

 കസ്യ പുനസ്സരസ്വതീനിഷ്യന്ദസട്ടകോ നർത്തിതവ്യഃ?

പാരിപാർശ്വികഃ— കിമപ്യാശ്ചര്യം ശൃണോതു ഭാവഃ. വായസവദനാൽ പഞ്ചമരാഗ ഉദഞ്ചതി, നിംബവിടപാൽ മോചമുൽപദ്യതേ, കാരസ്കരഫലാൽ പീയൂഷരസഃ പ്രസരതി, യദ്ദേവമന്ദിരബാഹ്യാളിന്ദസമ്മാർജ്ജനാദിവ്യാപാരമാത്രപരായണാൽ പാരശവപശോഃ സന്ധ്യാസമയസംഫുല്ലമല്ലികാമധുരമകരന്ദനിഷ്യന്ദഗർഭഃ സന്ദർഭഃ പ്രവഹതി.

സൂത്രധാരഃ—

മൈവം. ന ഖലു നിന്ദനീയാസ്തത്രഭവന്തഃ പാരശവാഃ യതഃ
യേഷാം ബ്രാഹ്മണലോകപാദയുഗളീശുശ്രൂഷണം ഭൂഷണം
യേഷാം നിർമ്മലകാവ്യചർവണകഥാസംശീലനം ക്രീഡനം
വംശേ യേഷാം ച ശുദ്ധവൃത്തസുഭഗസ്സ രുദ്രമുക്താമണിർ
ജ്ജാതസ്തേഷാം സ്തുതിഷു കസ്യ ഭുവനേ ജിഹ്വാ നിരീഹാ ഭവേൽ?

പാരി:— തസ്യ രുദ്രസ്യ ശ്രീകണ്ഠസ്യ ച ശിഷ്യോ രുദ്രദാസാഭിധേയഃ കില തസ്യ കവിഃ.

സൂ:ധാ:— തദുപപദ്യതേ. തരണികിരണജാലനിരസ്തതന്ദ്രാദേവാരവിന്ദാന്മധുകരാനന്ദകന്ദഃ പ്രസരതി മകരന്ദനിഷ്യന്ദഃ

പാരി:— കിം താദൃശസ്തയോഃ രുദ്രശ്രീകണ്ഠയോശ്ശിക്ഷാവിശേഷഃ?

സൂ:ധാ:— കിം ഭണ്യതേ?

വടതലഗതോപി രൂദ്രോ വ്യാഖ്യാനം തയോഃ ശ്രുത്വാ ശിരഃകമ്പം മന്ദാന്ദോളിതചന്ദ്രം സ്പന്ദമാനഫണീന്ദ്രകുണ്ഡലം ദധാതി.

പാരി:— നമോ മഹാത്മഭ്യാം. തേനാവർജ്ജിതാസ്സജ്ജനാഃ

സൂ:ധാ:— കഥം?

പാരി:—

പ്രത്യുദ്വ്രജതി പുളകോ ഹൃദയമുപനയത്യാസനം സുഭഗം
ഉപഹരത്യർഘ്യമക്ഷി സജ്ജനകർണ്ണാതിഥീനാം സൂക്തീനാം.
കാവ്യനിബന്ധേ കവേർഘർമ്മജലമപഹരന്തി മുഖലഗ്നം
ആനന്ദബാഷ്പശിശിരാഃ ശിരഃകമ്പസമീരണാഃ ഖലു സൂക്തീനാം.
അഭ്യർത്ഥിതാ ചാനേന. യഥാ
അഗണയിത്വാ നവേതി ദോഷമനിരൂപ്യ നികുടതാകൃതാം നിന്ദാം
വിസ്മൃത്യ താമസൂയാം രസികാ അവതംസയന്തു കൃതിമേനാം.

സൂ:ധാ:— കിമന്യൽ? പ്രാകൃതബന്ധ ഏവ രസികാനാമാനന്ദം കന്ദളയതി. യതഃ

 യഥാ ഭവത്യപരമാലാ മാലതീമാലാ ച മധുപാനാം

 യഥാ ഭവത്യന്യഭാഷാ പ്രാകൃതഭാഷാ ച രസികാനാം.

പാരി:— നനു തേനൈവ ഭണിതം.

 ഭാഷാ ഖലു പ്രാകൃതമയീ വിഷയഃശ്രീമാനവേദചരിതശ്രീഃ

 രസഗർഭഃസന്ദർഭഃ സജ്ജനപ്രീതീനാം യൗവനമേതൽ.

 സൂ:ധാ:— കേന നിയുക്താഃ പുനഃ പ്രവർത്തധ്വേ സട്ടകനർത്തനേ?

പാരി:— തസ്യൈവ നിരന്തരാവനമച്ശ്രീമത്സാമന്തകുലമുകുടാന്ത നിപതന്മാണിക്യമണിസമൂഹമയൂഖലേഖാപല്ലവിതപാദപീഠസ്യ, ഖണ്ഡപരശുശിഖണ്ഡശശിഖണ്ഡപാണ്ഡുരസർവതഃപ്രസരന്മഹിതയശഃപൂരകർപ്പൂര നികരപർവതായമാനഭുവനാന്തരാളസ്യ, അതിധവളഹൃദയസ്ഫടികപ്രതിഫലിതപരമേശ്വര പദപല്ലവസ്യ, സമര മുഖ ബലാൽകാരഗൃഹീതജയലക്ഷ്മീധമ്മില്ല പര്യസ്തമല്ലികാമാല്യബഹുളപരിമളാസംഗഭൃംഗശ്രേണീസം ശയിതലോലോദ്ദണ്ഡമണ്ഡലാഗ്രമണ്ഡിതപ്രചണ്ഡഭുജദണ്ഡസ്യ, രിപുബലശലഭലേഹി ചടുലജ്വാലാജാലജാജ്വല്യമാന പ്രതാപപാവകപ്രാകാരപരിരക്ഷിതസകലഭുവനതലസ്യ, അച്ഛിന്നദത്തസുവർണ്ണരത്നസമൃദ്ധിസമൃദ്ധ മണി മന്ദിരവളഭീജാലാക്രീഡൽ സകലദരിദ്രലോകസ്യ, സർവഭൂതാനുകമ്പിനസ്സാംപ്രതം കൃതകരണീയതയാ യൗവനസുഖമനുഭവതോ രാജാധിരാജപരമേശ്വ രസ്യ ശ്രീമാനവേദസ്യ ആസ്ഥാനമണ്ഡപമണ്ഡനേന പണ്ഡിതമണ്ഡലേന. കിഞ്ച

അസ്മിൻ ഖലു സട്ടകവരേ നിജഭർത്തൃകസ്വ

ചക്രേശ്വരത്വകരാണാം ഗുണാനാം സ്ഥാനം

ചാരും സമുദ്വഹതി താം കില ചന്ദ്രലേഖാ

മംഗേശ്വരസ്യ തനയാം ശ്രീമാനവേദഃ.”

സട്ടകകാരൻ രുദ്രന്റെയും ശ്രീകണ്ഠന്റെയും ശിഷ്യനായ ഒരു വാരിയരായിരുന്നു എന്നും അദ്ദേഹത്തിന്റെ പുരസ്കർത്താവു മാനവേദനാമധേയനായ കോഴിക്കോട്ടെ ഒരു തമ്പുരാനായിരുന്നു എന്നും ഇത്രയുംകൊണ്ടു മനസ്സിലാക്കാം. മാഘകാവ്യത്തിന്നു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമംഗലത്തെ ഉഴുത്തിരവാരിയർ തന്റെ കുടുംബത്തിൽ സാഹിത്യവിദ്യാപാരീണന്മാരായി ഒരു രുദ്രനും രണ്ടു ശ്രീകണ്ഠന്മാരും ജീവിച്ചിരുന്നു എന്നും അവരിൽ രണ്ടാമത്തെ ശ്രീകണ്ഠന്റെ പുത്രനാണു് താനെന്നും പറയുന്നു. ആ രുദ്രനും പ്രഥമ ശ്രീകണ്ഠനും സംസ്കൃത ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാക്കന്മാരായിരുന്നു എന്നും അദ്ദേഹം നമ്മെ വ്യംഗ്യമായി ധരിപ്പിക്കുന്നുണ്ടു്. അവർ രണ്ടുപേരും ദേശമംഗലത്തു വാരിയന്മാർ തന്നെയായിരിക്കണം. അങ്ങനെയാണെങ്കിൽ സട്ടകകാരൻ സ്മരിക്കുന്ന ശ്രീകണ്ഠൻ അഭിരാമനാണെന്നു കരുതാവുന്നതാണു്. സട്ടകത്തിന്റെ പ്രസ്താവനയിൽ കവി പ്രദർശിപ്പിക്കുന്ന ശാലീനത വാരിയന്മാർ അതിനു മുമ്പു ദൃശ്യകാവ്യങ്ങൾ നിർമ്മിക്കാത്തതുനിമിത്തമാണെന്നു ഞാൻ അനുമാനിക്കുന്നു. പ്രാകൃതഭാഷയെപ്പറ്റി അദ്ദേഹത്തിന്നു വലിയ മതിപ്പാണുണ്ടായിരുന്നതെന്നു കാണാവുന്നതാണല്ലോ. പ്രാകൃതത്തിൽ കവനം ചെയ്യുന്നതിന്നു അദ്ദേഹത്തിന്നുള്ള സാമർത്ഥ്യവും അദ്വിതീയമാണു്. അതിനുമുമ്പു കേരളത്തിൽ ആ ഭാഷയിൽ അത്ഭുതാവഹമായ ശൗരിചരിതം എന്ന യമകകാവ്യം നിർമ്മിച്ചതും ശ്രീകണ്ഠനെന്ന മറ്റൊരുവാരിയരായിരുന്നുവല്ലോ. ദിവാകരകവിയും സട്ടകകാരനും ആശ്രയിച്ചതു് ഒരേ രാജാവിനെത്തന്നെയായിരുന്നു.

കവിതാരീതി

രുദ്രദാസന്റെ കവിതാരീതി പ്രസ്താവനയിൽനിന്നു മുമ്പു് ഉദ്ധരിച്ച പദ്യഗദ്യങ്ങൾ മുഖേന തന്നെ സുഗ്രഹമാണു്. എങ്കിലും ചില ഉദാഹരണങ്ങൾകൂടി കാണിക്കാം.

വസന്തം:

“താരുണ്യേന രമണീവ സുരൂപരമ്യാ
ജ്യോത്സ്നാരസേന രജനീവ സ്ഫുരച്ചന്ദ്രാ
ഫുല്ലോദ്ഗമേന ലതികേവ പ്രവാളപൂർണ്ണാ
രാജതേ ഹന്ത നഗരീ മധുസംഗമേന.”

മന്ദവായു:

“ഏതേ ചൂഷിതചോളബാലമഹിളാഫാലേന്ദുസ്വേദാഗമാഃ
പീയമാനാ ജനനാസികാഭിർന്നളിനീനാളീകകേളീകരാഃ
ലീലാലാളിതകേരളീചികുരകാ ആനന്ദനിഷ്യന്ദിനോ
രോമാഞ്ചോദ്ഗമനാനുമേയചലനാഃ ക്രീണന്തി വാതാംകുരാഃ.”

ഭരതവാക്യം:

 “കുർവന്തു കുമുദപ്രഭാം ത്രിഭുവനേ കീർത്തിം നൃപാ
 ജാനന്ത്വിതരേതരമുപകൃതീം ഘനാ മാനുഷാഃ
 ശൃണ്വന്തു ഗതമത്സരാസ്സഹൃദയാഃ കവീനാം കൃതിം
 ജയന്തു കവയശ്ചിരം വഹതു ഭാരതീ മങ്ഗലം.”
33.12ആനായത്തു കരുണാകരപ്പിഷാരടി (ഭോജചമ്പൂവ്യാഖ്യാകാരൻ)

കോഴിക്കോട്ടു മാനവിക്രമരാജാവിന്റെ നിർദ്ദേശമനുസരിച്ചു ഭോജചമ്പുവിനു് ഒരു വ്യാഖ്യാനം രചിച്ച പണ്ഡിതനാകുന്നു കരുണാകരപ്പിഷാരടി. അദ്ദേഹം തനിക്കു് അച്യുതനെന്നും കൃഷ്ണനെന്നും പേരുകളിൽ രണ്ടു ഗുരുക്കന്മാരുണ്ടായിരുന്നതായി പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ അനുവാചകന്മാർ ധരിച്ചിരിക്കേണ്ടതുണ്ടു്.

“യദ്വൈദുഷീകലിതസങ്ഗമശാസ്ത്രസാര
സംഭൂതസൂക്തിവരഭാഗവതാന്തരാത്മാ
വിദ്വജ്ജനോഽനവരതോജ്ജ്വലമത്ര മോദം
ധത്തേഽച്യുതോയമിഹ മേ ഗുരുരാവിരസ്തു.

ഹരിഹരഗിരിനാഥപാദകല്പ-
ദ്രുമതലസേവനഗന്ധചിത്തവൃത്തിഃ
മമ ഹൃദയസരോജസമ്പുടസ്ഥഃ
സ്ഫുടയതു സദ്ഗുരുരീപ്സിതാനി കൃഷ്ണഃ

ശ്രീകുക്കുടക്രോഡമഹീമഹേന്ദ്രഃ
ശ്രീകേരളോർവീതലപൂർണ്ണചന്ദ്രഃ
ഭൂലോകപാലസ്സുഗുണൈരുപേന്ദ്രഃ
ശ്രീവിക്രമോ ദീപ്യതി കീർത്തിസാന്ദ്രഃ.
………
സോഽയം രാജശിഖാമണിർന്നിജയശസ്സങ്കീർത്തനപ്രൗഢതാ
ജിജ്ഞാസാകുലമാനസശ്ശുഭദിനേ സ്വാമാത്യവർഗ്ഗൈസ്സഹ
ശ്രീമദ്വൈഷ്ണവലോകമണ്ഡനമണിസ്സംഭാവയൻ വാഞ്ഛിതൈ
സ്സംപൂർണ്ണൈഃ കരുണാകരം നിജഗുരും കിഞ്ചിദ്വചോഽവോചത.

ശ്രീകാളിദാസകവിശേഖരവാക്‍സുധാബ്ധി
സദ്ഭോജരാജകൃതചമ്പുരസായനസ്യ
ആവാസഭൂമിമധുനാ രസനാം മദീയാ
മുത്തേജയാഖിലരസാസ്വദനാനുഭൂത്യൈ.

ഇത്ഥം നരേന്ദ്രവചനാമൃതപാനതൃപ്ത
ചിത്തോ ഭവന്നഹമിഹാദരണീയശീലഃ
ശ്രീഭോജരാജകൃതചമ്പുമഹാപ്രബന്ധ
ഭാവപ്രബോധനകൃതേ സുചിരം യതേദ്യ.
………
ശൃങ്ഗാരാദിരസാസ്വാദപരമാനന്ദഭോജനം
ധിയാദ്രിയേഹം രസനാം ഭോജചമ്പൂപ്രകാശികാം.
………
ഹരിഹരഗിരിലീനാൽ പാർവതീപ്രാണനാഥാൽ
സതതഭജനതുഷ്ടാൽ പ്രാപ്തവിദ്യോദയോ യഃ
അകൃതസുകൃതശാലീ ചമ്പുരാമായണേസ്മിൻ
വിവൃതിമതിമനോജ്ഞാം വൈഷ്ണവഃ കൃഷ്ണശിഷ്യഃ.”

ഈ ശ്ലോകങ്ങളിൽനിന്നു് അച്യുതൻ സങ്ഗമശാസ്ത്രസാരകാരനും ഭാഗവതനുമാണെന്നും ഹരിഹരഗിരിയിലെ ശിവന്റെ ഭക്തനാണെന്നും ഗ്രഹിക്കാം. സങ്ഗമശാസ്ത്രം ജ്യോതിശ്ശാസ്ത്രമാണെങ്കിൽ കരുണാകരൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ ശിഷ്യനാണെന്നു വരുന്നു. ഹരിഹരഗിരി ഏതെന്നു മനസ്സിലാകുന്നില്ല. കൃഷ്ണനും കരുണാകരനും ആ ക്ഷേത്രത്തിലെ ശിവനെ ഭജിച്ചിരുന്നതായി വെളിപ്പെടുന്നു. മാനവിക്രമരാജാവു തന്റെ ശിഷ്യനാണെന്നു് അദ്ദേഹം പറയുന്നു. “ഇഹഖലു രാജാധിരാജപരമേശ്വരഃ ശ്രീഭോജഃ കവിവീരശേഖരേണ ശ്രീകാളിദാസേന സഹ ചരമകാലാവശ്യചിന്തനീയം പരമ പുരുഷാർത്ഥപ്രധാനമേകവിംശതിവാരാവർത്തനസമുത്ഥിതൈക വിംശതിരൂപാഭിപ്രായസുഭഗം ശ്രീമദ്രാമായണം ലോകോപകാരാർത്ഥം സംക്ഷിപ്യ സകലവ്യാകരണസമുദ്ധൃതസാരാംശസുന്ദരസ്വനിർമ്മിതസരസ്വതീകണ്ഠാഭരണനിർണ്ണീതസാധുശബ്ദോദാഹരണതയാ ഗദ്യപദ്യാത്മകചമ്പൂരൂപേണ കമപി പ്രബന്ധം ചികീർഷുഃ” എന്ന പംക്തിയിൽനിന്നു ഭോജരാജാവു തന്റെ ആസ്ഥാനപണ്ഡിതനായ (ഒരു) കാളിദാസനോടുകൂടി രാമായണം ഇരുപത്തൊന്നാവൃത്തി വായിച്ചു് ഇരുപത്തൊന്നുവിധത്തിൽ അർത്ഥഗ്രഹണംചെയ്തു് ലോകോപകാരാർത്ഥം അതു രാമായണചമ്പുവായി സംക്ഷേപിച്ചു എന്നും ആ ഗ്രന്ഥനിർമ്മിതിയുടെ ഒരു ഉദ്ദേശം സരസ്വതീകണ്ഠാഭരണത്തിൽ അദ്ദേഹം നിർണ്ണയിച്ചിട്ടുള്ള ചില സുശബ്ദങ്ങളെ ഉദാഹരിക്കുക എന്നുള്ളതാണെന്നും വ്യാഖ്യാതാവു വിശ്വസിച്ചിരുന്നതായി കാണാം. സരസ്വതീകണ്ഠാഭരണത്തിനു കേരളത്തിൽ പുനഃപ്രതിഷ്ഠാപനം സിദ്ധിച്ചതു മേൽപ്പുത്തൂരിന്റെ പ്രക്രിയാസർവസ്വരചനയോടുകൂടിയാകുന്നു. അതിനാൽ വേറെ തെളിവു കിട്ടുന്നതുവരെ കരുണാകരൻ കൃഷ്ണഗീതാപ്രണേതാവിന്റെ പൂർവഗന്മാരായ രണ്ടു മാനവിക്രമന്മാരിൽ ഒരാളുടെ ആജ്ഞാനുവർത്തിയായിരുന്നതായി സങ്കല്പിക്കാം. കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയും ശക്തൻമാനവിക്രമ രാജാവിന്റെ ഗുരുനാഥനായിരുന്നുവെങ്കിലും അദ്ദേഹം ആ ഗ്രന്ഥത്തിൽ തന്റെ ആചാര്യന്മാരെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലാത്തതിനാലും മറ്റും രണ്ടു കരുണാകരന്മാരും അഭിന്നന്മാരാണെന്നു പറയുവാൻ എനിക്കു ധൈര്യം തോന്നുന്നില്ല. ചമ്പൂരാമായണവ്യാഖ്യ സമ്പൂർണ്ണമായി ലഭിച്ചിട്ടില്ല. മാനവേദരാജാവു ഭോജചമ്പുവിനു് ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നതു പ്രമാദജന്യമാണു്,

33.13രവിവർമ്മമഹാരാജാവു് (തിരുവിതാംകൂർ) — ജീവചരിത്രം

കൊല്ലം 859 മുതൽ 893 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച കാർത്തികതിരുനാൾ രവിവർമ്മമഹാരാജാവു് ഒരു കവിയും പണ്ഡിതപക്ഷപാതിയും ദാനശൗണ്ഡനും വേദാന്ത ശാസ്ത്രജ്ഞനുമായിരുന്നു. അശ്വതിതിരുനാൾ ഉമയമ്മറാണിയുടെ പുത്രനാണു് അദ്ദേഹം. ആദിത്യവർമ്മമഹാരാജാവു് 852-ൽ നാടുനീങ്ങിയപ്പോൾ രവിവർമ്മാവിനു ബാല്യമായിരുന്നതിനാൽ ഉമയമ്മറാണി അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ 860 വരെ രാജ്യരക്ഷചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം സിംഹാസനാരൂഢനായി. വടക്കുനിന്നു പെണ്കൊടയ്ക്കു് അർത്ഥാർത്ഥിയായിവന്ന ഒരു നമ്പൂരി അദ്ദേഹത്തെ കണ്ടു തനിക്കു പത്തു കുമാരിമാർ അവിവാഹിതകളായി ഉണ്ടെന്നും അവരിൽ ഒരു പെണ്‍കിടാവിനെ വേളികഴിച്ചുകൊടുക്കുവാൻ 1000 ഉറുപ്പിക കിട്ടണമെന്നും അപേക്ഷിക്കവേ അദ്ദേഹം പത്തു കിടാങ്ങളുടേയും വിവാഹത്തിനായി 10,000 ഉറുപ്പിക ആ സാധുവിനു സമ്മാനിച്ചു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ ബാല്യകാലത്തിൽ പ്രസിദ്ധയോദ്ധാവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനെ ഉമയമ്മറാണി തിരുവിതാംകൂർ ഇളയരാജാവായി ദത്തെടുക്കുകയും 872-ൽ അദ്ദേഹം മരിക്കുന്നതുവരെ രവിവർമ്മമഹാരാജാവിനു് ആ വിശിഷ്ടസാഹിത്യകാരനുമായി സഹവാസം ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്തു. രവിവർമ്മമഹാരാജാവു ദേശിങ്ങനാട്ടു ശാഖയുടേയും മൂപ്പനായിരുന്നു,

33.14രാമായണസങ്ഗ്രഹം

രാമായണസംഗ്രഹം എന്നു പുരാണച്ഛായയിൽ ഒരു കാവ്യം രവിവർമ്മമഹാരാജാവു രചിച്ചിട്ടുണ്ടു്. അതിൽനിന്നാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്.

“ലക്ഷ്മീവക്ഷോജരാജദ്ഘുസൃണസുരഭിതോ
 രഃസ്ഥലം പദ്മനാഭം
ലോകാനാമേകനാഥം യദുകുലമഹിത
 ക്ഷ്മാപതീനാം ശരണ്യം
വന്ദേ വൃന്ദാരകേഡ്യം വിഭുമഖിലജഗൽ
 പാലനേ ജാഗരൂകം
സ്യാനന്ദൂരാഭിധാനപ്രഥിതപുരവരേ
 ഭോഗിഭോഗേ ശയാനം.

നമോസ്തു രാമായ സലക്ഷ്മണായ
സീതാസഹായായ ജഗൽപ്രിയായ
ദുർവൃത്തരക്ഷോധിപനാശനായ
സദാമൃതാനന്ദദൃശേ നമോസ്തു.

ക്വാഹം മന്ദമതിഃ ക്വ വാ രഘുപതിശ്രേയഃകഥാ വിസ്തൃതാ
വാല്മീകിപ്രമുഖൈഃ പ്രബന്ധൃഭിരപി പ്രത്യഗ്ദൃശാ ദർശിതാ?
കിന്ത്വാമ്നാതുമനാസ്സമാഹൃതിമിഷാദ്ഭക്ത്യാ ഹരേഃ പാദയോഃ
സന്തസ്തത്ര യതേ പ്രസാദ്യ ഭവതഃ ക്ഷാമ്യന്തു തച്ചാപലം.

ശ്രീപദ്മനാഭപദപങ്കജഭക്തിഭൂമ
പ്രാദുർഭവൽപ്രചുരസമ്പദുമാതനൂജഃ
രാജാ കഥാം രഘുപതേ രവിവർമ്മനാമാ
തൽ സഞ്ജിഘൃക്ഷതി സതാം മുദമാദധാതു.”

ശ്രീപത്മനാഭപദഭക്തനാണു് ഗ്രന്ഥകാരനായ രവിവർമ്മാവെന്നു് ഈ ശ്ലോകങ്ങളിൽനിന്നു വെളിവാകുന്നു. പിന്നീടു കഥയുടെ ആരംഭമായി.

 “ഏകദാ ശൗനകസ്സൂതം വ്യാസശിഷ്യം മഹാമതിം
 രാമസ്യ ചരിതം പുണ്യം പപ്രച്ഛ വിജിതേന്ദ്രിയഃ.
 തഛ്റുത്വാ മുദിതസ്സൂതോ ധ്യാത്വാ വിഷ്ണും സനാതനം
 വ്യാസം പ്രണമ്യ സ്വഗുരും ശൗനകം പുനരബ്രവീൽ.
 ശൃണു വിപ്രേന്ദ്ര വക്ഷ്യാമി രാഘവസ്യ മഹാത്മനഃ
 ചരിതം സർവപാപഘ്നം മനശ്ശ്രുതിസുഖാവഹം.”

ഇങ്ങിനെ സൂതശൗനകസംവാദരൂപത്തിലാണു് ഗ്രന്ഥത്തിന്റെ രചന. ആകെ 51 സർഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു സർഗ്ഗം ബാലകാണ്ഡത്തിനും, അതില്പിന്നീടുള്ള ഇരുപത്തിനാലു സർഗ്ഗം അയോധ്യാകാണ്ഡത്തിനുമായി വിനിയോഗിക്കുന്നു. ഒടുവിലത്തെ ഭാഗത്തിനു് അധ്യാത്മപ്രകരണമെന്നു പേർ കൊടുത്തിരിക്കുന്നു. അതിൽ ശ്രീരാമൻ ഹനൂമാനു വിസ്തരിച്ചു ജ്ഞാനോപദേശം ചെയ്യുന്നു. ശ്രീകൃഷ്ണവിലാസം മുതലായ ഇതരകാവ്യങ്ങളിൽനിന്നു കവി ‘ഏലാപരിഷ്വങ്ഗലസത്തമാലം’ തുടങ്ങിയ പല ശ്ലോകങ്ങൾ യഥാവസരം എടുത്തുചേർത്തിട്ടുണ്ടു്. ചുവടേ പകർത്തുന്നതു് ഇരുപത്താറാം സർഗ്ഗത്തിന്റെ അവസാനത്തിലുള്ള ശ്ലോകമാണു്.

“ഇതീഹ തൈഃ പ്രാഞ്ജലിഭിസ്തപസ്വിഭി
ർദ്ദ്വിജൈഃ കൃതസ്വസ്ത്യയനസ്സുരാരിഹാ
വനം സഭാര്യഃ പ്രവിവേശ രാഘവഃ
സലക്ഷ്മണസ്സൂര്യ ഇവാഭ്രമണ്ഡലം.”

ഒടുവിൽ

“രാഘവഃ പരമോദാരശ്ശശാസ പരയാ മുദാ
ഭ്രാതൃഭിസ്സഹിതഃ പ്രീതോ രാജ്യം നിഹതകണ്ടകം.

യ ഇദമനുശൃണോതി യോഭിധത്തേ
രഘുപതിഭാഷിതമാത്മയോഗഗുഹ്യം
ഭഗവതി കൃതധീസ്സുപർണ്ണകേതാ
വുപലഭതേ ഭഗവൽപദാരവിന്ദം.”

എന്നീ ശ്ലോകങ്ങൾ കാണുന്നു. ഭാഷാവാല്മീകിരാമായണവും വൈരാഗ്യചന്ദ്രോദയവും രചിച്ച കോട്ടയത്തു കേരളവർമ്മത്തമ്പുരാനുമായുള്ള സാഹചര്യം രവിവർമ്മാവിനെ പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പ്രേരിപ്പിച്ചിരിക്കണമെന്നു ന്യായമായി ഊഹിക്കാവുന്നതാണു്.

33.15അനന്തദാസൻ

രാജശേഖരമഹാകവിയുടെ കർപ്പൂരമഞ്ജരീസട്ടകത്തിന്നു സമുദ്രബന്ധയജ്വാവിന്റെ പുത്രനായ സിംഹരാജന്റെ ഒരു വ്യാഖ്യാനമുള്ളതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനും പുറമേ മറ്റൊരു കേരളീയവ്യാഖ്യാനവും നമുക്കു ലഭിച്ചിട്ടുണ്ടു്. അതു വടക്കൻകോട്ടയത്തു രാജകുടുംബത്തിന്റെ ആശ്രിതനായിരുന്ന അനന്തദാസൻ എന്ന പണ്ഡിതന്റെ പദാർത്ഥദീപികയാകുന്നു. പ്രസ്തുത സട്ടകത്തിലെ നാലു ജവനികാന്തരങ്ങളും ആ വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നു. അനന്തദാസന്റെ ഗുരുവായ കൃഷ്ണശങ്കരനെപ്പറ്റി ഒരറിവുമില്ല. കൃഷ്ണന്റെ പുത്രനായ ശങ്കരനെന്നും ആ ശബ്ദത്തിന്നു അർത്ഥം കല്പിക്കാം. കാലം ഒൻപതാം ശതകമാണെന്നു തോന്നുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ പദാർത്ഥദീപികയുടെ ആരംഭത്തിലുള്ളവയാണു്.

“സേവാമഹേ തുഹിനഭൂധരജന്മഭൂമിം
ദിവ്യൗഷധിം നിഖിലദോഷഹരാനുഭാവാം
സേവാബലേന മഹതാം പുരളീശ്വരാണാ
മത്യാദരാൽ കൃതമൃദംഗധരാധിവാസാം.
 ശബ്ദാർത്ഥജ്ഞാനസിദ്ധ്യർത്ഥം ശബ്ദാർത്ഥൈകസ്വരൂപിണൗ
 ഉമാമഹേശ്വരൗ വന്ദേ വാങ്മയീതീരവാസിനൗ.

 ചെല്ലൂരീശ നമസ്തേസ്തു ദേവദേവ! ദയാനിധേ!
 അസ്മദീയഹൃദംഭോജേ സദാ സന്നിഹിതോ ഭവേഃ.

രാജശേഖര കവീന്ദ്രനിർമ്മിതം സട്ടകം വിബുധവൃന്ദവന്ദിതം
വ്യാകരോമി തദുദാരമാനസാഃ ശോധയന്തു വിബുധാഃ കൃതാദരാഃ

ശ്രീകൃഷ്ണശങ്കരഗുരുത്തമപാദയുഗ്മ
സ്വർല്ലോകവൃക്ഷമകരന്ദമധുവ്രതസ്യ
ശ്രീരാജശേഖരഗഭീരവചോമധൂളീ
പാനേ ബതാദ്യ ഖലു ലോലതരം മനോ മേ.

രാജേശ്വരകവേഃ ക്വ ഭാരതീ? ക്വാഹമല്പമതിരല്പവാഗപി?
ആനിനീഷുരഹമസ്മി കാഞ്ചനക്ഷ്മാധരം നിജഗൃഹം ഭൂജാബലാൽ.

 തഥാപി ഗുരുഭക്ത്യാ ച പ്രസാദേന ച ധീമതാം
 പൂർവവ്യാഖ്യാനുസാരേണ വ്യാഖ്യാ കാപി വിലിഖ്യതേ.

 പൂർവവ്യാഖ്യാഭിരേതസ്യ ന സ്യാദനുപയോഗിതാ
 വിശേഷോസ്യ യതഃ സ്പഷ്ടസ്സട്ടകാർത്ഥാവധാരണേ.”
33.16ഈശാനുഭൂതിയതി

ദേവദേവേശാനുഭൂതി എന്നാണു് ഈശാനുഭൂതിയതിയുടെ പൂർണ്ണമായ നാമധേയം. തൃശ്ശൂരിൽ ഏതോ ഒരു മഠത്തിലെ സ്വാമിയാരാണെന്നു തോന്നുന്നു. ബ്രഹ്മാനുഭൂതി എന്നാണു് അദ്ദേഹത്തിന്റെ ഗുരുവിന്റെ പേരു്. ആ ഗുരുവിനു ബ്രഹ്മേന്ദ്രതീർത്ഥനെന്നും പേർ കാണുന്നു. ഈശാനുഭൂതിയുടെ കൃതികളായി (1) രാമായണാമൃതം (2) രാമശതകം (3) കൃഷ്ണശതകം (4) വാസുദേവശതകം (5) പദ്മനാഭസ്തുതി (6) ഭാരതസംക്ഷേപം (7, 8) കൃഷ്ണസ്തുതികൾ ഇങ്ങിനെ പലഗ്രന്ഥങ്ങളുണ്ടു്. പദ്മനാഭസ്തുതി വായിച്ചാൽ ഗുരുവും ശിഷ്യനും തിരുവനന്തപുരത്തു മതിലകത്തെ പുഷ്പാഞ്ജലിസ്വാമിയാരന്മാരായിരുന്നുവോ എന്നും സംശയം തോന്നാവുന്നതാണ്.

33.17രാമായണാമൃതം

താഴെക്കാണുന്ന ശ്ലോകം രാമായണാമൃതത്തിന്റെ ആരംഭത്തിലുള്ളതാണു്.

“ജാംബവദങ്ഗദഹനുമൽ സുഗ്രീവവിഭീഷണപ്രിയാവരജൈഃ
യുതമൃതപുണ്യചരിത്രം ദാശരഥിം രാമമാശ്രയേ വിഷ്ണും.”

പിന്നീടു കവി ശ്രീകൃഷ്ണൻ, ശിവൻ, സരസ്വതി, ഗണപതി ഇവരെ വന്ദിക്കുന്നു. തദനന്തരം,

“ജാതം പരാശരാൽ ഖലു വാസവ്യാം ശ്രുതിശതാബ്ജമാർത്താണ്ഡം
നാരായണമേവ സതാം പരായണം ബാദരായണം വന്ദേ.
സമ്യക്‍പൗർവാപര്യം പര്യാലോച്യാവധാര്യ താൽപര്യം
ശ്രുത്യാദിവ്യാഖ്യാതാ ജയതി യതീന്ദ്രസ്സ ശങ്കരാചാര്യഃ
ബ്രഹ്മാനുഭൂതിസംജ്ഞാം യത്ര ബ്രഹ്മേന്ദ്രതീർത്ഥസംജ്ഞാം ച
സമവേതാർത്ഥേ പ്രാഹുസ്താനഹമസ്മദ്ഗുരൂൻ സദാ വന്ദേ.
ഈശാനുഭൂതിശേഖരി യസ്യ യതേർന്നാമ ദേവദേവേതി
സോഹം ശ്രദ്ധാമാത്രാദ്രാമകഥാമാരഭേത രാമമൃതം.
രാമായണാമൃതാഖ്യാ കൃതിരിയമാര്യൈർന്നിഷേവ്യതാമാര്യാ
സ്ഖലനൈകഖേലനരതൈർവിശൃംഖലൈഃ ഖലു ഖലൈഃ കിമതിശോച്യൈഃ”

എന്നീ ശ്ലോകങ്ങൾ കാണുന്നു. വ്യാസനെപ്പറ്റി കവിക്കു വലിയ ബഹുമാനമുണ്ടായിരുന്നതായി മറ്റു ഗ്രന്ഥങ്ങളും വെളിപ്പെടുത്തുന്നു. ശങ്കരഭഗവൽപാദരെ തദനുയായിയായ രാമായണാമൃതകാരനു പ്രത്യേകമായി വന്ദിക്കേണ്ട കടമയുണ്ടല്ലോ. രാമായണകഥ പ്രസ്തുത കാവ്യത്തിൽ ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. അടിയിൽ ചേർക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.

“തസ്മൈ ഭൂയോപി നമോ രാമായ സലക്ഷ്മണായ ഭരതായ
ശത്രുഘ്നായ ച ദേവ്യൈ സീതായൈ ബ്രഹ്മണേ ച രാമോഹം”
33.18രാമശതകം

“തസ്മൈ ഭൂയോപി നമോ” എന്ന ശ്ലോകം ഇതിലും കാണുന്നുണ്ടു്.

“ആര്യാ യഃ പഠതീമാസ്തസ്യ സ രാമോഹമിതി മതിം ദദ്യാൽ
ബന്ധാനുബന്ധഹന്ത്രീമപ്രതിബന്ധാം ച യഃ സരാമോഹം.”
“ശ്രീരാമശതകമേതദ്രചിതം ബ്രഹ്മാനുഭൂതി ശിഷ്യേണ
ഈശാനുഭൂതിശേഖരി യസ്യ യതേർന്നാമ ദേവദേവേതി.”
33.19കൃഷ്ണശതകം

‘ആര്യാ യഃ പഠതീമാഃ’ എന്ന ശ്ലോകം ‘സ കൃഷ്ണോഹം’ എന്നു ദ്വിതീയപാദത്തിലും ചതുർത്ഥപാദത്തിലും അല്പം ഭേദത്തോടുകൂടി ഇതിലും ചേർത്തിട്ടുണ്ടു്. രാമായണകഥാപ്രതിപാദകമായ രാമശതകത്തിനു രാമാഹംഭാവനയെന്നും ഭാഗവതകഥാപ്രതിപാദകമായ കൃഷ്ണശതകത്തിന്നു കൃഷ്ണാഹംഭാവന എന്നുംകൂടി പേരുണ്ടു്. ആദ്യത്തേതിൽ ‘സ രാമോഹം’ എന്നും രണ്ടാമത്തേതിൽ ‘സ കൃഷ്ണോഹം’ എന്നും അവസാനിക്കുന്നതിനാലാണു് അവയ്ക്കു് ഈ സംജ്ഞകൾ യഥാക്രമം ലഭിച്ചതു്.

33.20വാസുദേവശതകം

ഇതിനുമുൻപു നിർദ്ദിഷ്ടങ്ങളായ കൃതികളിലെന്നപോലെ ഗീതിയിലല്ല മാലിനീവൃത്തത്തിലാണു് ഈ ശതകത്തിലെ ശ്ലോകങ്ങൾ രചിച്ചിരിക്കുന്നതു്. മഹാഭാരതത്തിന്റെ സാരസംക്ഷേപമാണു് വിഷയം. ‘വാസുദേവോസ്മി സോഹം’ എന്നു ഓരോ ശ്ലോകവും അവസാനിക്കുന്നു.

“അജനി സ ധൃതരാഷ്ട്രോ വ്യാസതസ്സോപി പാണ്ഡു
ർവിദൂര ഇഹ യദീയജ്ഞാനശക്ത്യൈതധാമ്ന(?)
കൃതിഹൃദി ജഗദാന്ധ്യവ്യാസരൂപേണ തിഷ്ഠൻ
ജഗതി സുഗതിദാതാ വാസുദേവാസ്മി സോഹം”
33.21പദ്മനാഭസ്തുതി

ഇതും മാലിനീവൃത്തത്തിൽ ഗ്രഥിതമായ ഒരു സ്തോത്രമാണു്. ‘സ്മരത മരതകാഭം സദ്ഗുരും പദ്മനാഭം’ എന്നു് ഓരോ ശ്ലോകവും അവസാനിക്കുന്നു.

 “ത്വമഹമഹമഹോ ത്വം നാത്ര സന്ദേഹലേശോ
 പ്യഥ ച ജഗദഹം ത്വം ചേതി ഭേദഭ്രമം മേ
 പരിഹര ദുരിതൗഘം ഭിന്ധി ഭൂയോ നമസ്തേ
 കിമിഹ ബഹുഭിരുക്തൈഃ പാഹി മാം പദ്മനാഭ.”

 “മമ ഗുരുമിഹ വിത്ത ബ്രഹ്മപൂർവാനുഭൂതിം
 സ്തുതിരപി രചിതേയം തൽപ്രസാദാന്ന ശക്ത്യാ
 ഗുരുവദപി ച ഭക്ത്യാ പദ്മനാഭേഽനുഭൂതി
 ധ്വനിരപി മമ സംജ്ഞാ ദേവദേവേശപൂർവഃ.”
33.22കൃഷ്ണസ്തുതി

“ബ്രഹ്മൈവായം കൃഷ്ണസ്തൽസ്മരണാദേവ പരമപുരുഷാർത്ഥഃ
ഇതി വാദം സാധൂനാം കൃഷ്ണഞ്ച സ്മരത മരതകശ്യാമം.”

33.23മറ്റൊരു കൃഷ്ണസ്തുതി

“സുന്ദരമതീവ ദേവൈർമ്മന്ദാരാദ്യാർത്തവൈഃ സ്തവൈശ്ചേഷ്ടം
മന്ദിരമപീന്ദിരായ മന്ദരധരമാശ്രയേ ഹരിം കൃഷ്ണം.
മരകതമുകുരകപോലം തദ്ബിംബിതമകരകുണ്ഡലാഭോഗം
അഖിലപ്രപഞ്ചേകന്ദം കുന്ദസ്മിതമാശ്രയേ മുകന്ദമഹം.”

33.24ഭാരതസംക്ഷേപം

ഇതു മഹാഭാരതകഥയുടെ സംഗ്രഹം തന്നെ. ‘മരകതമുകുര’ മുതലായ ചില ശ്ലോകങ്ങൾ ഇതിലും കാണുന്നു.

“യദനുഗ്രഹതോ രാജാ യുധിഷ്ഠിരോ ലബ്ധവാൻ മഹദ്രാജ്യം
അഭവച്ച സാർവ്വഭൗമഃ പുണ്യശ്ലോകാഗ്രണീസ്സ കൃഷ്ണോഹം.”

ഈശാനുഭൂതിയുടെ സകലകൃതികളിലും അദ്വൈതവേദാന്ത പരിമളം പ്രസരിക്കുന്നുണ്ടു്.

33.25കൃഷ്ണാനുഭൂതിയതി

ശാസ്ത്രസംഗ്രഹകർത്താവായ കൃഷ്ണാനുഭൂതിയതിയുടെ കാലമേതെന്നു വ്യക്തമാകുന്നില്ല. അദ്ദേഹവും തൃശ്ശൂരിലെ ഏതോ ഒരു മഠത്തിലെ സ്വാമിയാരായിരുന്നു. വിബുധേന്ദ്രതീർത്ഥൻ എന്നൊരു നാമാന്തരം അദ്ദേഹത്തിന്നുണ്ടായിരുന്നതായി കാണുന്നു.

“ശ്രീരാജരാജരവിവർമ്മമഹീശ്വരാഭ്യാം
രാജന്വതീ വസുമതീ സകലാഭി യാഭ്യാം
സംശാസതോരപി സതോസ്തു തയോർദ്ധരിത്രീം
കൃഷ്ണാനുഭൂതിഭിരയം രചിതോ നിബന്ധഃ”

എന്നു ഗ്രന്ഥാന്തരത്തിലുള്ള ഒരു ശ്ലോകത്തിൽനിന്നു് അന്നത്തെ കൊച്ചി ഇളയതമ്പുരാന്റെ പേർ രവിവർമ്മാവെന്നായിരുന്നു എന്നു മാത്രം അറിയുവാൻ കഴിയുന്നു. ‘രാജരാജൻ’ എന്നതു നാടുവാഴുന്ന കൊച്ചിമഹാരാജാക്കന്മാർക്കു പൊതുവേയുള്ള ബിരുദനാമമെന്നാണു് എനിക്കു തോന്നുന്നതു്. ആ പേർ അവർക്കു നാമകരണമുഹൂർത്തത്തിൽ നല്കാറില്ല. ശാസ്ത്രസംഗ്രഹത്തിനു ശാരീരകമീമാംസാസംഗ്രഹമെന്നും പേരുണ്ടു്. ആനന്ദാനുഭൂതിയാണു് അദ്ദേഹത്തിന്റെ ഗുരു. ശങ്കരഭഗവൽപാദരുടെ ശാരീരകമീമാംസാസൂത്രഭാഷ്യത്തെ സ്വാമിയാർ പ്രസ്തുതഗ്രന്ഥത്തിൽ പദ്യഗദ്യരൂപേണ സംഗ്രഹിച്ചിരിക്കുന്നു. ഗീർവാണേന്ദ്രസരസ്വതിയുടെ ശിഷ്യനായ ഒരു ശ്രീധരന്റെ ആവശ്യമനുസരിച്ചാണു് അദ്ദേഹം ഈ കൃതി നിർമ്മിച്ചതെന്നും സൂചനയുണ്ടു്. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ പ്രകൃതോപയോഗികളാണു്.

 “ഗീർവാണേന്ദ്രസരസ്വത്യാഃ പദാബ്ജം ഹൃദി ബിഭ്രതഃ
 ശ്രീധരസ്യ മുദേ ഭൂയാൽ സൂത്രഭാഷ്യാർത്ഥസംഗ്രഹഃ

ഹേരംബം ച സദാശിവം വടഗതം വാഗീശ്വരീം ശാശ്വതീം
വ്യാസം ശങ്കരനാമധേയഗുരുമപ്യസ്മദ്ഗുരും ഷണ്‍മുഖം
ഗോവിന്ദഞ്ച ജഗദ്ഗുരും ശമനിധിം വിദ്യാനിധിം ഗോപതിം
വന്ദേ സർവനിദാനമേകമമലം ബ്രഹ്മാപി സച്ചിൽസുഖം.

 കൃഷ്ണാനുഭൂതിയതിഭിഃ ക്രിയതേ ശാസ്ത്രസംഗ്രഹഃ
 നിർമ്മത്സരൈർജ്ജനൈർന്നിത്യം ക്രിയതാമസ്യ സംഗ്രഹഃ

അസ്പഷ്ടസങ്ഗതിപദാർത്ഥമിദം ഹി സൂത്രം
വൈയാസികം തദഹമദ്യ നിരീക്ഷ്യ ഭാഷ്യം
വിസ്പഷ്ടസംഗതിപദാർത്ഥയുതം വിധാസ്യേ
പദ്യത്രയാനുഗതഗദ്യമയൈർവ്വചോഭിഃ

ഭാഷ്യാർത്ഥമാത്രമിദമദ്യ ന കോപി ഭേദഃ
സംഗൃഹ്യ കിഞ്ചിദുദിതം കിമനേകപദ്യൈഃ?
“ഇത്യേവമാദി യദി ദൂഷയതീഹ കശ്ചി
ദ്ധന്താധുനാഭിലഷിതം ഫലിതം മദീയം.”
33.26ഗീർവാണേന്ദ്രസരസ്വതി

കൃഷ്ണാനുഭൂതി സ്മരിക്കുന്ന ഗീർവാണേന്ദ്രസരസ്വതി പ്രപഞ്ചസാരസംഗ്രഹം എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. ഒരു ഗീർവാണേന്ദ്രയതിയുടെ ശിഷ്യനായി അമരേന്ദ്രസരസ്വതി എന്നൊരു സ്വാമിയാരുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായ വിശ്വേശ്വരസരസ്വതിയുടെ പ്രിയശിഷ്യനാണു് താനെന്നും അദ്ദേഹം ഈ ഗ്രന്ഥത്തിൽ പ്രഖ്യാപിക്കുന്നു,

“ശങ്കരശ്ചാമരേന്ദ്രശ്ച വിശ്വേശ്വര ഇതി ത്രയഃ
പുനന്തു മാം കീടബുദ്ധിമാചാര്യാഃ കൃപയാ മുദാ.

 അമരേന്ദ്രയതിശ്ശിഷ്യോ ഗീർവാണേന്ദ്രസ്യ യോഗിനഃ
 തസ്യ വിശ്വേശ്വരശ്ശിഷ്യോ ഗിർവാണേന്ദ്രോഹമസ്യ തു
 ശിഷ്യഃ പ്രപഞ്ചസാരസ്യ വ്യദധാം സാരസംഗ്രഹം.

ഗീർവാണയോഗിനി ഭുവം പരിതഃ പ്രതീതേ
ഗീർവാണമാപ ഗുരുഭൂതഗണപ്രചാരഃ
സർവാപരാധകൃതമപ്യവനീതലേസ്മിൻ
സ്വർവാഹിനീസദൃശമാകലയേ കടാക്ഷൈഃ”
33.27ഗോവിന്ദാമൃതയതി

ഗോവിന്ദാമൃതപൂജ്യപാദൻ കേരളീയനും തൃശ്ശൂരിലെ സ്വാമിയാരന്മാരിൽ അന്യതമനുമാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ഗോവിന്ദാമൃതന്റെ വകയായി രണ്ടു കൃതികൾ ലഭിച്ചിരിക്കുന്നു. ഒന്നു ശബരസ്വാമിയുടെ മീമാംസാസൂത്രഭാഷ്യത്തിന്നു കൗമാരിലമതമനുസരിച്ചു രചിക്കപ്പെട്ടിട്ടുള്ള ധർമ്മമീമാംസാഭാഷ്യവിവരണവ്യാഖ്യാനമാണു്. അതിൽ വ്യാഖ്യാതാവു തനിക്കു ദേവേന്ദ്രസരസ്വതിയെന്നുകൂടി പേരുണ്ടെന്നും തന്റെ ഗുരു നാരായണപൂജ്യപാദനാണെന്നും പറയുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുള്ളവയാണു്.

 “യസ്മാദാവിരഭൂദ്വിശ്വം യത്ര ച പ്രവിലീയതേ
 തൽ സ്വതസ്സച്ചിദാനന്ദം നമസ്യാമഃ പരം മഹഃ
 പ്രണമാമി ഗണേശാനം ദേവീം വാചം തഥാ ഗുരൂൻ
 യൽകൃപാലോകനാദേവ മനോ മേ ശുദ്ധതാമഗാൽ.
 ശ്രീമച്ഛാബരഭാഷ്യസ്യ മയാ ശിഷ്യഹിതൈഷിണാ
 കുമാരിലോക്തഭാവസ്യ ക്രിയതേ വിവൃതിർമ്മിതാ.”

മറ്റൊരു കൃതി കൃഷ്ണമിശ്രമഹാകവിയുടെ പ്രബോധചന്ദ്രോദയമെന്ന രൂപകത്തിനു് അദ്ദേഹം നിർമ്മിച്ചിട്ടുള്ള സർവങ്കഷവും വിശിഷ്യ അദ്വൈതരഹസ്യപ്രകാശകവുമായ നാടകാഭരണം എന്ന വ്യാഖ്യാനമാകുന്നു. ഈ ഗ്രന്ഥത്തിൽ “ശ്രീമൽ പരമഹംസപരിവ്രാജക ശ്രീമൽപ്രകാശതീർത്ഥഭഗവൽപൂജ്യപാദശിഷ്യേണ ഗോവിന്ദാമൃതഭഗവതാ” എന്നൊരു കുറിപ്പാണു് കാണുന്നതു്. ധർമ്മമീമാംസാഭാഷ്യവിവരണത്തിൽ തന്നെ മുനിയെന്നും നാടകാഭരണത്തിൽ ഭഗവാനെന്നുമാണു് ഗ്രന്ഥകാരൻ വ്യപദേശിക്കുന്നതു്. അദ്ദേഹത്തിനു പക്ഷെ പ്രകാശതീർത്ഥഭഗവാൻ പിന്നീടു സംപ്രദായഗുരുവായിത്തീർന്നിരിക്കാം. നാടകാഭരണം ഇങ്ങനെ ആരംഭിക്കുന്നു.

“യാ കണ്ഠനാളകബളീകൃതകാളകൂട
ച്ഛായേവ വിസ്ഫുരതി വക്ഷസി ചന്ദ്രമൗലേഃ
സാ മേ സമസ്തദുരിതാനി കടാക്ഷമാലാ
തുച്ഛീകരോതു തുഹിനാചലകന്യകായാഃ.

 യദജ്ഞാനാദ്വിശ്വം ഭവതി ഫണിവദ്രജ്ജുശകലേ
 നിലീനം യജ്ജ്ഞാനാജ്ഝടിതി സനിദാനം ത്രിഭുവനം
 യദുച്ചൈരാമ്നായൈർവിശദമവഗമ്യം മുനിജനൈ
 സ്തതേതദ്ബ്രഹ്മാഹം സഹജപരമാനന്ദമധുരം.

 നത്വാ ഗൗരീഗുരും ഗൗരീം മാധവം മാം ഗുരും തഥാ
 നാടകാഭരണം നാമ ടിപ്പണം ക്രിയതേ മയാ.”

ക്രി. പി. പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കൃഷ്ണമിശ്രനെപ്പറ്റി ഗോവിന്ദാമൃതന്നുള്ള ബഹുമാനം നിസ്സീമമായിരുന്നു.

“അതിലളിതപദകദംബകമതിഗംഭീരാർത്ഥമഖിലരസപുഷ്ടം
ആഖ്യാനമേതദതുലം വ്യാഖ്യാതും ഗ്രന്ഥകോടയോ നാലം.”

എന്നാണു് അദ്ദേഹം പറയുന്നതു്. നാടകാഭരണം കൊല്ലം പത്താംശതകത്തിന്റെ പൂർവാർദ്ധത്തിൽ പകർത്തിയെഴുതീട്ടുള്ളതിനു രേഖയുണ്ടു്.

33.28ഈശ്വരശർമ്മ (ശൃങ്ഗാരസുന്ദരകാരൻ)

ശൃങ്ഗാരസുന്ദരമെന്ന ഭാണത്തിന്റെ പ്രണേതാവാണു് ഈശ്വരകവി. അദ്ദേഹത്തിന്റെ ജാതിയെന്തെന്നു വെളിവാകുന്നില്ല. ബ്രാഹ്മണനായിരിക്കാം. മീനച്ചലാറ്റിന്റെ തീരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. താൻ ‘ബിംബലീദേശവാസ്തവ്യ’നാണെന്നു് അദ്ദേഹം തന്നെ പ്രസ്താവിക്കുന്നുണ്ടു്. വടക്കുംകൂറായിരിക്കണം അദ്ദേഹം നിർദ്ദേശിക്കുന്ന ബിംബലി. അന്നത്തെ കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നു ആ കവിയെന്നു പ്രസ്തുത കൃതിയിൽനിന്നു അനുമാനിക്കുവാൻ മാർഗ്ഗം കാണുന്നു. വൈക്കത്തു് ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.

താഴെക്കാണുന്ന ഭാഗങ്ങൾ വായനക്കാർ ധരിച്ചിരിക്കേണ്ടതാണു്.

ഗ്രന്ഥകാരൻ തന്നെപ്പറ്റി:

 “വ്യാഘ്രവേശ്മനിവാസസ്യ ദ്വിജരാജശിരോമണേഃ
 സദ്ഗുരോര്യഃകൃപാലേശാൽ സാധ്വീം ശക്തിമവാപ്തവാൻ,
 ബിംബലീവാസിനസ്തസ്യ കൃതിരീശ്വരശർമ്മണഃ
 ഭവതാ നാടനീയോദ്യ ഭാണശ്ശൃംഗാരസുന്ദരഃ”

“തേന താവദ്ബിംബലീഭൂഭാഗാദാഗതഃ കവിസുഹൃന്മമ
മാതൃഷ്വസേയോ നീലകണ്ഠനാമാ നടവരസ്തം നാടയത്വിതി”.

അഭിരാമനെന്നാണു് വിടന്റെ പേർ.

 “മധുരൗജ്ജ്വല്യസമേതസ്സുമനഃപല്ലവകപുഷ്കലശ്രീമാൻ
 വിലസത്യയമഭിരാമസ്സരസം ഘടയന്നയോഗിനോ യൂനഃ”

കൊച്ചിവർണ്ണനം: “അതിരമണീയലക്ഷ്മീവിലാസോത്തരാ ഗോശ്രീർന്നാമ കേരളരാജാനാം രാജധാനീ. അസ്യാം ഹി,

 ശോഭന്തേ മണിപുഞ്ജദീപ്ത്യവിരതപ്രദ്യോതിഗർഭാ ഗൃഹാഃ
 പ്രാസാദാ അപി താരകാകുലകുലാവേലാക്ഷമാഗ്രസ്ഥലാഃ
 കിഞ്ച ധ്വാന്തനിരന്തരോദരലതാഗേഹാസ്തഥാ നിഷ്കുടാഃ
 കാസാരാശ്ച സുവർണ്ണവാരിജവനീരുക്സംഗപിംഗാംഭസഃ.

അപിച

 സമുല്പന്നാ യസ്മാൽ സകലജനതാസമ്മദകരീ
 സദാ സാ ശ്രീരസ്യാം കലയതി നിവാസം സ്ഥിരതയാ
 ഇതി പ്രേമ്ണാ നൂനം സകലഗുണസമ്പജ്ജനിഭുവഃ
 പരിത്രാണായാസ്യാ വഹതി പരിഖാത്വം ജലനിധിഃ.

കിഞ്ച

 ഇന്ദുർദ്യുമാർഗ്ഗഗമനശ്രമനുത്തയേ ഽ സ്യാ
 സ്സദ്യോ വികീർണ്ണഘനലേപന ശീതളാസു
 സൗധാഗ്രഭൂമിഷു പുനഃപുനരാസനേഷു
 സംക്രാന്തയാർദ്രസുധയാ കില പാണ്ഡരോഭൂൽ.

സ്വർഗ്ഗാൽ കിംന്വമരാവതീഹ പതിതാ കിം ഭോഗവത്യുദ്ഗതാ
പാതാളാദഥവാ ത്രികൂടകടകാല്ലങ്കാ കിമഭ്യാഗതാ
ആയാതാ കിമുതാളകാ ഹരഗിരേഃ, കിം ഭൂരിഭിർവർണ്ണനൈ
രദ്യാന്യാത്ര ജഗത്ത്രയേ ന നഗരീ ഭൂതിം ബിഭർത്തീദൃശീം.”

അവിടത്തെ കനകാകരം എന്ന അങ്ങാടിയിൽ രത്നങ്ങൾ നെന്മണികൾപോലെ കിടന്നിരുന്നുവത്രേ.

“വീഥീഷു വിച്യുതാകീർണ്ണാൻ വ്രീഹീനിവ ബഹൂൻ മണീൻ
ഉപാദദാന ഉഞ്ഛാർത്ഥീ ജനോ വിത്തേശ്വരായതേ.”

ചില സരസോക്തികൾ-മനുഷ്യപശൂ:

“ഉഭയോർഗ്ഗുഢമന്യോന്യം വദതോര്യോ നരോന്തികം
വിനാ കാരണമഭ്യേതി തം ദ്വിപാദം വിദുഃ പശും.”

മനുഷ്യഗർദ്ദഭം:

“പരസ്മിൻ നിർഭരം രക്താം സ്വേ വിരക്താഞ്ച യോഷിതം
യോ നരോ യാതി നിർബ്ബന്ധാൽ സ ദ്വിപാദ്ഗർദ്ദഭോ ധ്രുവം.”

കവണാറ്റിൻകരയിലെ കരിമ്പിൻതോട്ടങ്ങൾ:

“സ്ത്രീപുംസാനാം ത്രിജഗതി കഠോരാണി ചിത്താനി ഭേത്തും
ഭൂയോ ഭൂയഃ കുസുമവിശിഖാനിക്ഷുധന്വാ വിമുഞ്ചൻ
ഭഗ്നേ ഭഗ്നേ ധനുഷി സപദി പ്രഗ്രഹീതും തതോന്യദ്
ഗൗണീകൂലേ കില വിചരതി സ്ഫീതനീലേക്ഷുജാലേ.”

മാടരാജപ്രശസ്തി:

 “വീരാഗ്രേസര ലോകേസ്മിൻ പ്രതാപേ തേ പ്രസർപ്പതി
 ചിത്രം ശിശിരകാലേപി പ്രജാശ്ശീതം ന ബാധതേ.”

ഒരു യുവതി വെള്ളം കോരുന്നതു്:

 “വിലോലകബരീപതൽകുസുമജാലലോലഭ്രമ
 ദ്ദ്വിരേഫനികരാകുലാ കലശരജ്ജുകർഷക്രമാൽ
 സ്വനൽകനകകങ്കണാ വിനമദുന്നമദ്ദോർല്ലതാ
 ജനസ്യ മനസാ സമം ഹരതി കൂപികായാഃ പയഃ.”

ഒരു യുവതിയുടെ നെല്ലുകുത്തു്:

“അസ്യാഃ പാണിർമ്മുഖരവലയശ്രേണിരത്രൈക ഏവ
പ്രായേണോച്ചൈർഭ്രമതി മുസലക്ഷേപണാവർത്തനേന
അന്യോ ധന്യഃ കനകരശനാം സ്രംസനേ സ്രംസനേ ദ്രാക്‍
പ്രത്യാബധ്നൻ പൃഥുനി ജഘനേ ക്രീഡതിസ്വൈരചാരീ.”
33.29മറ്റൊരു ഭാണം

ഈ ഭാണത്തിന്റെ ആദ്യവസാന ഭാഗങ്ങൾ കണ്ടുകിട്ടീട്ടില്ലാത്തതിനാൽ ഇതിന്റെ പേരെന്തെന്നോ കവി ആരെന്നോ അദ്ദേഹത്തിന്റെ കാലമേതെന്നോ അറിയുവാൻ നിവൃത്തിയില്ല. തൃശ്ശൂരിനു സമീപമാണു് ജന്മഭൂമിയെന്നു മാത്രം ഊഹിക്കാം. താഴെ ഉദ്ധരിക്കുന്നശ്ലോകം നോക്കുക.

“മദ്ധ്യേകേരളമിദ്ധസർവവിഭവൈഃ സദ്ധാമഭിർമ്മണ്ഡിതം
ശുദ്ധാന്തഃകരണൈരൃചാം നിപംനേ ശ്രദ്ധാലുഭിശ്ച ദ്വിജൈ:
യദ്ധാമ സ്മരവൈരിണശ്ശിവപുരീത്യദ്ധാ പ്രസിദ്ധാ ഗുണൈഃ
സ്പർദ്ധാലു ത്രിദിവേന തൽപരിസരേ ബദ്ധാധിവാസാ വയം.”

കവിതയ്ക്കു സാരള ്യവും മാധുര്യവുമുണ്ടു്. രണ്ടു ശ്ലോകങ്ങൾ കൂടി പകർത്തുന്നു.

മഹത്ത്വം:

 “വിനയാദിഗുണഗ്രാമദർശനപ്രീതചേതസാം
 അനുഗ്രഹേണ സാധൂനാം മഹത്ത്വം യാതി മാനവഃ

സൂര്യോദയം:

“ആരൂഢൈരുദയാചലം ദിനപതേരുസ്രൈസ്തമിസ്രാപഹൈ
രാരക്തം പുനരന്യതശ്ച വിപുലധ്വാന്തോപലീമേചകം
ഏതദ്ദിഗ്വലയം വിഭാതി വലഭിന്നീലാശ്മഭിർന്നിർമ്മിതം
ദാമേവോജ്ജ്വലപദ്മരാഗഘടിതശ്രീമന്മഹാനായകം.”
33.30ദേശമങ്ഗലത്തു് ശ്രീകണ്ഠവാരിയർ

മാഘകാവ്യത്തിനു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമങ്ഗലത്തു ശ്രീകണ്ഠവാരിയരെപ്പറ്റി പ്രാസംഗികമായി അന്യത്ര പ്രതിപാദിച്ചിട്ടുണ്ടു്. ‘പാരേദക്ഷിണഗങ്ഗാം’ ഇത്യാദ്യുപക്രമപദ്യങ്ങളിൽ അദ്ദേഹം തന്റെ പൂർവന്മാരായ ഒരു രുദ്രനേയും രണ്ടു ശ്രീകണ്ഠന്മാരേയുംപറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. അവരിൽ ആദ്യത്തെ ശ്രീകണ്ഠനെയാണു് മാനവേദ സട്ടകകാരൻസ്മരിക്കുന്നതെങ്കിൽ രണ്ടാമത്തെ ശ്രീകണ്ഠന്റെ പുത്രനായ മാഘവ്യാഖ്യാതാവു ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. ബാലബോധിക വിശിഷ്ടമായ ഒരു വ്യാഖ്യാനംതന്നെ. അതു പൂർത്തിയായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. താഴെക്കാണുന്നതു വന്ദനശ്ലോകമാണു്.

“ആനന്ദകന്ദളിതമങ്ഗളഭൃങ്ഗമാലാ
ഗാനാമൃതസ്തുതമനോഹരമാധുരീകം
ഏനോനികൃന്തനനിരന്തരസൌരഭം വോ
വൈനായതം മദജലം കുശലം തനോതു.”

മാഘനെപ്പറ്റി തനിക്കുള്ള ബഹുമാനം ശ്രീകണ്ഠൻ “പ്രാഗ്ജനിസഹസ്രസതതസമുപാസിതസകലവിദ്യാതത്ത്വവിഭൂതിഃ സ്വയംപ്രഭൂതസമീചീനവാസനാവൈഭവ വൈദുഷീവിശേഷ വിഭൂഷിതശേമുഷീസമുന്മേഷഃ പരമഭാഗവതഃ കവികുലപരമേശ്വരഃ പരമേശ്വരചരിതചാതുരീവിലസിതകലാസർവസ്വനിലയഭൂതം ശിശുപാലവധാഭിധാനം കമപി പ്രബന്ധം നിബന്ധും പ്രക്രമമാണഃ” എന്ന പങ്ക്തികളിൽ പ്രദർശിപ്പിക്കുന്നു. ചില മാതൃകകളിൽ ‘ശ്രീകണ്ഠാചാര്യശിഷ്യേണ’ എന്നു കാണുന്നതിൽനിന്നു് അച്ഛൻതന്നെയായിരുന്നു ഗുരുനാഥൻ എന്നു് ഊഹിക്കാം. “മനുസ്കരാംബുജസ്ഥാസ്നുഗുരുഭൂതനിയോഗതഃ” എന്ന ഭാഗത്തിൽ മറ്റൊരു ഗുരുവിനേയും അദ്ദേഹം പരാമർശിക്കുന്നു. അതാരെന്നറിയുന്നില്ല. “ചതുഷ്ടയാദിഗ്രന്ഥാനാം വ്യാഖ്യാ ബഹ്വ്യഃ കൃതാ മയാ” എന്നുള്ള പ്രസ്താവനയിൽ നിന്നു് അദ്ദേഹം ചതുഷ്ടയം മുതലായ പല ഗ്രന്ഥങ്ങൾ അതിനു മുമ്പുതന്നെ വ്യാഖ്യാനിച്ചുകഴിഞ്ഞിരുന്നു എന്നും വെളിപ്പെടുന്നു. അതു് ഏതു ചതുഷ്ടയമെന്നു വ്യക്തമാകുന്നില്ല.

33.31സീതാരാമകവി
ചരിത്രം

സീതാരാമകവി ചോളദേശീയനാണു്. അദ്ദേഹം കേരളത്തിൽ വന്നു വടക്കുംകൂർ രാജധാനിയിലെ ആസ്ഥാനപണ്ഡിതനായിത്തീർന്നു. ജാനകീ പരിണയാദിവിവിധകൃതികളുടെ പ്രണേതാവും കവികുലമൂർദ്ധന്യനുമായ രാമഭദ്രദീക്ഷിതരുടെ ശിഷ്യനാണു് താനെന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിരിക്കുന്ന സ്ഥിതിക്കു് അദ്ദേഹത്തിന്റെ കാലം ഉദ്ദേശം ഒൻപതാം ശതകത്തിന്റെ ഒടുവിലാണെന്നു നിർണ്ണയിക്കാം. തഞ്ചാവൂരിലെ ശാഹജിമഹാരാജാവു രാമഭദ്രദീക്ഷിതർക്കു ഭൂമിദാനം ചെയ്തതു കൊല്ലം 868-ലാണല്ലോ. ബാലരാമവിജയം എന്ന പേരിൽ രണ്ടു സ്തബകങ്ങളടങ്ങിയ ഒരു ചമ്പൂകാവ്യംമാത്രമേ സീതാരാമന്റെ കൃതിയായി നമുക്കു ലഭിച്ചിട്ടുള്ളു. ആ ചമ്പുവിനെ സ്പർശിക്കുന്നതിനുമുമ്പു് അതിൽത്തന്നെയുള്ളതും കവിയുടെ ചരിത്രത്തെ പരാമർശിക്കുന്നതുമായ താഴെക്കാണുന്ന ശ്ലോകങ്ങൾ അനുവാചകന്മാരുടെ ദൃഷ്ടിക്കു വിഷയീഭവിക്കേണ്ടതുണ്ടു്.

“യദീയവാഗ്വൈഭവലാഭലോഭാൽ
പഠന്തി ശാസ്ത്രാണ്യധുനാപി സന്തഃ
പാതഞ്ജലോക്ത്യാ പരിപൂതകീർത്തിഃ
ശ്രീരാമഭദ്രാഖ്യമഖീ ഗുരുർന്നഃ.

ഗൃഹീത്വാ പുഷ്പേഭ്യോ മധു മധുകരാസ്സന്തതമമീ
മധൂളീം കുർവാണാ അപി ന വിരമന്തി പ്രതിദിനം
തുലാം വോഢും നിത്യം ഭണിതിസുധയാ യസ്യ സ ഗുരു
ശ്ചിരം ജീയാദവ്യാദമുമപി ച നാരായണബുധഃ.

 നാരായണാഹ്വയപിതൃവ്യമുഖേന്ദുബിംബ
 മധ്യാദ്വിനിർഗ്ഗളദനർഗ്ഗളവാക്‍സുധാഭിഃ
 ആപ്യായിതോ വിരചയാമി കവീന്ദ്രഹൃദ്യം
 കാവ്യം സുഗദ്യനവപദ്യരസാനവദ്യം,

 ശ്രീവൈദ്യനാഥമഖിവര്യസുതേന സീതാ
 രാമേണ സർവബുധമാനസഹംസഭൂതം
 ശ്രീബാലരാമവിജയാഹ്വയചമ്പുകാവ്യം
 സന്തന്യതേ കവിവരാൻ വിബുധാൻ പ്രണമ്യ.”

“പാതഞ്ജലോക്ത്യാ പരിപൂതകീർത്തിഃ” എന്നു രാമഭദ്രദീക്ഷിതരെ കവി വർണ്ണിക്കുന്നതു് അദ്ദേഹം പരിഭാഷാവൃത്തിയുടെ കർത്താവായതുകൊണ്ടാണു്. ദീക്ഷിതരുടെ ശിഷ്യന്മാരിൽ അന്യതമനായ ശ്രീനിവാസയജ്വാവു് സ്വരസിദ്ധാന്തചന്ദ്രികയിൽ

“വ്യാകൃതിനിർമ്മാണചണാൻ പ്രണമാമി ത്രീൻ മുനീൻ ജഗദ്വന്ദ്യാൻ
ഗുരുമപി സമഷ്ടിമേഷാം വന്ദേ ശ്രീരാമഭദ്രയജ്വാനം”

എന്നും മറ്റും അദ്ദേഹത്തിന്റെ ശബ്ദശാസ്ത്രനിഷ്ണാതതയെ പ്രശംസിക്കുന്നുണ്ടു്. സീതാരാമന്റെ പിതാവു വൈദ്യനാഥദീക്ഷിതരും പിതൃവ്യൻ നാരായണനുമായിരുന്നു എന്നും ആ നാരായണനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യദേശികനെന്നും മുൻപു് ഉദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു നാം ധരിക്കുന്നു.

ഇതിവൃത്തം

ബാലരാമവിജയം മലയപർവതത്തിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അനന്തരം

“അധിത്യകായാസ്സരസോവതീർണ്ണാ
സരിദ്വരാ പശ്ചിമവാഹിനീ സാ
ഗൃണന്തി താമുത്തരവാഹിനീതി
രസോത്തരത്വേന സമസ്തലോകാഃ.
………
ഗൗരീം ചിരായ പരിഭൂയ ശിരോധിരൂഢാ
ഫാലേക്ഷണസ്യ തടിനീ നിജദോഷശാന്ത്യൈ
ശ്രീവല്ക്കലേശമചലാത്മജയാ സമേതം
സേയം പ്രദക്ഷിണമനുക്ഷണമാതനോതി”

എന്നു് ഒരു നദിയെ പ്രശംസിക്കുന്നു. ആ നദി മൂവാറ്റുപുഴയാറും വല്ക്കലേശൻ വൈക്കത്തപ്പനുമാണെന്നു ഞാൻ ഊഹിക്കുന്നു. അതിനെത്തുടർന്നു വടക്കുംകൂർ രാജ്യത്തെപ്പറ്റി കവി ഇങ്ങനെ പ്രസ്താവിക്കുന്നു.

ഗദ്യം

“തതസ്തന്മാതൃകഃ, നിഖിലമനുജകുലപരിപോഷകഃ, കുടിലഖലജാലവിദ്രാവകഃ വികസിതാരവിന്ദപരട ശോഭിതകനകദീഘികഃ, പരഭടഹൃദയകവാടവിദലനപടുവിഹാരാവപരിമണ്ഡിത നിജബിരുദാക്രാന്തമഹീമണ്ഡലമണ്ഡനായമാനനാനാഭരണഭൂഷിതശോഷിതരിപുബലനിജസേനാലങ്കരണ മദകരടിസ്കന്ധാധിരൂഢസാമന്തരാജന്യകുലപരിബൃംഹിതഃ വരഗജവാജിവിക്രേതൃമൃഗമദ പ്രമുഖസുരഭിവസ്തുനവരത്നവാണിജ്യനിപുണവണിഗ്വരപരിപൂരിതപണ്യവീഥികാസമൃദ്ധിപരിഹസിതാളകാപുരീ വിഭവഃ, തുംബുരുനാരദഗീയമാനനിജാപദാനോ ബിംബലോ നാമ ദേശഃ പ്രാദുരസ്തി.”

അതിനുമേൽ വടക്കുംകൂർ രാജാക്കന്മാരുടെ അക്കാലത്തെ രാജധാനിയായ ഏറ്റുമാനൂരിനെ സ്തുതിക്കുന്നു.

“ദാനാത്തകീർത്ത്യാശ്രിതസത്സമുദ്രാ
ഗാനേഷു സർവൈരപി ഗീയമാനാ
സേനാനിവേശൈഃ പരിശോഭമാനാ
മാനാസ്പദാഖ്യാ നഗരീ ചകാസ്തി.”

“ക്വചിൽ സവ്യാപസവ്യഭ്രമണരണരണദയഃഫലകാനിശഘട്ടനക്ഷുണ്ണ ഹരിന്മണിമയാട്ട സമുത്ഥിതധൂളീ ശ്യാമായമാനാശാവകാശാ ജാത്യശ്വസംഭൃതമന്ദുരാ സമലംകൃതാ” എന്നു തുടങ്ങുന്ന ഒരു ദീർഘഗദ്യവും ആ പ്രകരണത്തിലുണ്ടു്. പിന്നീടു്

“സാമന്തഭൂപാലകരോപനീത
ധനൗഘസമ്പാദിതപുണ്യശീലാഃ
അധീതശാസ്ത്രാ വിനയാന്വിതാശ്ച
ഭൂപാ ബഭൂവുർഭുവനൈകവീരാഃ”

എന്നു് അവിടത്തെ പൂർവന്മാരായ രാജാക്കന്മാരെപ്പറ്റി ഉപന്യസിച്ചതിനുമേൽ അന്നത്തെ രാജാവായ രാമവർമ്മാവിനേയും അദ്ദേഹത്തിന്റെ സഹോദരിയായ മംഗലാംബികയേയും സ്മരിക്കുന്നു. മംഗലാംബികയെ വർണ്ണിക്കുന്നതാണു് ചുവടെ ഉദ്ധരിക്കുന്ന ഗദ്യം.

“നളിന്യാ ഇവ പ്രാഭാതികാ ഭാനുമാലാ, കുമുദിന്യാ ഇവനവ്യസുധാമയൂഖരേഖാ, ദീഘികായാ ഇവ മരാളീ, ഉദന്യായാ ഇവ അനഭ്രാസുധാവൃഷ്ടിഃ, നിർദ്ധനസ്യേവാക്ഷയനിധിഃ, നിദാഘനിഷ്ടപത്സ്യേവശീതളപ്രപാപ്രാപ്തിഃ, സകലലോകാനന്ദകരവൃത്തിഃ … പരിചിതജഗദംബികാമൂകാംബികാചരണയുഗളഭുക്തിഃ …ശ്രീനീലകണ്ഠാനുകമ്പാ സംപ്രാപ്ത സകല പുരുഷാർത്ഥസിദ്ധിഃ … ബിംബലകുലമങ്ഗലദീപികാ സമഭൂന്മ്ങഗലാംബികാ”. മൂകാംബിക വടക്കുംകൂർ രാജവംശത്തിന്റെ ഇഷ്ടദേവതയാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. ആ രാജ്ഞിക്കു് ഇളങ്കാവിൽ ഭഗവതിയുടെ കാരുണ്യംനിമിത്തം ബാലരാമവർമ്മ എന്നൊരു കുമാരൻ അവതരിച്ചു.

“ബാലാടവീഭഗവതീകരുണാകടാക്ഷാൽ
ശൈലേന്ദ്രധൈര്യസഹിതോ മഹിതസ്സുധീഭിഃ
ലീലാതിജയ്യരിപുരാശ്രിതപാലനശ്ച
ശ്രീബാലരാമനൃപതിസ്സമജായതാസ്യാം.”

ആ ബാലരാമനു് അത്ഭുതപാർവതി എന്നൊരു സഹോദരിയും ആ രാജകുമാരിക്കു് ആദിത്യവർമ്മ എന്നൊരു പുത്രനും ജനിച്ചു! ഒന്നരലക്ഷം ഭടന്മാർക്കു അധിപനായ ദക്ഷിണദേശത്തെ രാജാവിനെ മണികണ്ഠൻ എന്ന തന്റെ ജ്യേഷ്ഠനോടും വിക്രമാദിത്യ സന്നിഭനായ, മുമ്പു നിർദ്ദേശിച്ച ആദിത്യവർമ്മകുമാരനോടും കൂടി യുദ്ധത്തിൽ ജയിക്കണമെന്നു ബാലരാമനോടു രാമവർമ്മ രാജാവു് ആജ്ഞാപിച്ചു. മണികണ്ഠൻ അന്നത്തെ തെക്കുംകൂർ രാജാവായിരിക്കണം. ബാലരാമൻ ആ ആജ്ഞയെ ശിരസാവഹിച്ചു. സാമന്തപ്രഭുക്കന്മാർ അറിവാൻ താഴെ ഉദ്ധരിക്കുന്ന വിളംബരം പ്രസിദ്ധപ്പെടുത്തി.

“ഭോ ഭോ വീരയൂഥപാലാഃ താഡ്യന്താം സമന്തതോ വിജയഭേര്യഃ ആഹന്യന്താം പടഹാഃ, ആധ്മായന്താം ധവളശംഖാഃ, ആഘോഷ്യന്താം കാഹള ്യഃ, ആരുഹ്യന്താം തുരങ്ഗമഃ സമാമുച്യന്താം വർമ്മാണി വക്ഷഃസ്ഥലേ, അവമുച്യന്താമാളാനികാൽ കരവിധൃതായസശൃംഖലാഃ കരിവരാഃ, ഉന്മാദ്യന്താം പരവാടികാപ്രാകാരതോരണഭേദനപടവഃ കരിടിനഃ, സന്നഹ്യന്താമയശ്ശകടോപരി കഠോരവഹ്നിയന്ത്രാഃ, ആപൂര്യന്താമൗഷധൈർന്നളികാഃ, ആരോപ്യന്താം കാർമ്മുകേഷു ജ്യാഗുണാഃ, സന്ധീയന്താം ശരാശ്ശരാസനേഷു, സമവസ്ഥാപ്യന്താം സൈനികാസ്തത്ര തത്ര, ആലോക്യന്താം രിപുമർമ്മാണി, സംരക്ഷ്യന്താം സ്വകാവീരലോകാഃ സത്വരം നിർഗ്ഗമ്യന്താം ദക്ഷിണദേശഭൂപാലൈരഭിയോക്തും.”

അദ്ദേഹത്തിന്റെ സേനാസന്നിവേശം അടിയിൽ വിവരിക്കുന്ന വിധത്തിലായിരുന്നു. “അഗ്രേ നളികധരാഃ, തദനുബദ്ധതൂണീരാരോപിതശരശരാസനാ ധന്വിനഃ, തദനു നിശിതകുന്തായുധാഃ, തദനു തുരങ്ഗസാദിനഃ, തദനു കരധൃതായസശൃംഖലാ മദദന്താവളാഃ, തദനു പരിതശ്ശകടോപരിപരികല്പിത കഠോരവഹ്നിയന്ത്രകാഃ, അന്തരാന്തരാ രഥിനഃ.”

യുദ്ധത്തിൽ ദക്ഷിണേശൻ, തന്റെ പുത്രൻ മരിക്കുകയാൽ ഹതാശനായി, ബാലരാമനെത്തന്നെ യുവരാജാവായി അംഗീകരിക്കുകയും വടക്കുംകൂറിലെ ഗോദവർമ്മാദിരാജാക്കന്മാർ ആ ജേതാവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അതിനപ്പുറം പാർവ്വതി എന്ന ആ നാട്ടിലെ ഒരു യുവതിയെ അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്യുന്നു.

“ലോലംബമാലാലളിതാളകേയം
ബന്ധൂകനിന്ദാപരദന്തചേലാ
ലവങ്ഗബാലച്ഛദചാരുജിഹ്വാ
ചില്ലീജിതാനങ്ഗശരാസവല്ലീ”

എന്നും മറ്റുമാണു് ആ സുന്ദരിയെ കവി വർണ്ണിക്കുന്നതു്. “ശ്രീമാൻ ബാലരാമഃ സുഖേന സർവാമപി മേദിനീം, സർവാനപിവിബുധാൻ, സർവാനപി ബന്ധൂൻ, സർവാനപി കവീന്ദ്രാൻ രഞ്ജയിത്വാ രാജതേ വിജയതേ ച” എന്നു് ഒടുവിൽ അദ്ദേഹം തന്റെ സ്വാമിയുടെ അപദാനങ്ങളെ അനുകീർത്തനം ചെയ്യുന്നു. ദക്ഷിണേശൻ ആരെന്നു വ്യക്തമാകുന്നില്ല; അക്കാലത്തെ യുദ്ധരീതിയെപ്പറ്റി പല വിവരങ്ങളും നമുക്കു് ഈ ചമ്പുവിൽ നിന്നു സ്പഷ്ടമായി ഗ്രഹിക്കാമെന്നുള്ളതാണു് ഇതിന്റെ വിശേഷം. കവിതയും ചേതസ്സമാകർഷകം തന്നെ.

33.32അരുണഗിരികവി

ഗോദവർമ്മയശോഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിന്റെ പ്രണേതാവാണു് അരുണഗിരികവി. അദ്ദേഹവും സീതാരാമകവിയെപ്പോലെ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു. ഗോദവർമ്മാ വടക്കുംകൂറിലെ ഒരു രാജാവാണെന്നുമാത്രം അറിയാം. പ്രസ്തുത നാമധേയത്തിൽ പല രാജാക്കന്മാരേയും നാം ആ വംശത്തെ അലങ്കരിച്ചവരുടെ കൂട്ടത്തിൽ കാണുതിനാൽ അവരിൽ ഏതു ഗോദവർമ്മാവാണു് അരുണ ഗിരിയുടെ പുരസ്കർത്താവു് എന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. ഏകാവലി, പ്രതാപരുദ്രീയം തുടങ്ങിയ കൃതികളെപ്പോലെ രാജപ്രശസ്തിപരങ്ങളായ പദ്യങ്ങൾമാത്രമാണു് കവി ഉദാഹരണരൂപത്തിൽ രചിച്ചിരിക്കുന്നതു്. അർത്ഥാലങ്കാര പ്രകരണത്തെമാത്രമേ അദ്ദേഹം പരാമർശിക്കുന്നുള്ളു. ഉപമയിൽ ആരംഭിച്ചു് ഉദാത്തത്തിൽ ആ അലങ്കാരങ്ങൾ അവസാനിക്കുന്നു. വിശ്വനാഥകവിരാജന്റെ സുപ്രസിദ്ധമായ സാഹിത്യദർപ്പണത്തിലും ആ പരിപാടി തന്നെയാണല്ലോ അങ്ഗീകരിച്ചിരിക്കുന്നതു്. അരുണഗിരി ഗ്രന്ഥമധ്യത്തിൽ താൻ ഗൗരീശതകം എന്നൊരു കാവ്യംകൂടി നിർമ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുകയും അതിൽനിന്നു താഴെക്കാണുന്ന ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു.

“കുടിലാളീകലസന്തീം കുരുവിന്ദലലന്തികാം തവാദ്രിസുതേ!
അധിധനുരശോകമസ്ത്രം മദനവ്യത്യാസസഹിതം മന്യേ.”

ബിന്ദ്വലങ്കാരം എന്നൊരു പൂർവനിബന്ധത്തേയും കവി സ്മരിക്കുന്നു. അജ്ഞാതകർത്തൃകമായ ആ ഗ്രന്ഥം 14-ആം ശതകത്തിൽ ഏകാവലീകാരനായ വിദ്യാധരനാലും സ്മരിക്കപ്പെട്ടുകാണുന്നു. ഗ്രന്ഥാരംഭത്തിലുള്ളതാണു് അധോലിഖിതമായ ശ്ലോകം.

“വാണീപാണിസരോജശോണനഖരശ്രീകോണവീണാരവ
ശ്രേണീനിർഭരമാധുരീരസലസദ്വേണീകിരാ യദ്ഗിരഃ
സോഹംസൽകവിസമ്മതോരുണഗിരിഃ ശ്രീഗോദവർമ്മപ്രഭോ
രർത്ഥാലങ്കൃതിമദ്ഭുതാം വിതനുതേ ഹൃദ്യാം യശോഭൂഷണം.”

ഗ്രന്ഥത്തിന്റെ അവസാനത്തിൽ “ഇതി ശ്രീമതോ വേങ്കടാദ്രിഗുരുകൃപാവാപ്തവിദ്യസ്യ, കൗണ്ഡിന്യകുലസാഗരോദിതസ്യ, ശേഷാദ്രിസൂനോരരുണഗിരികവേഃ കൃതിഃ” എന്നൊരു കുറിപ്പുമുണ്ടു്. ഈ കുറിപ്പിൽനിന്നു് അരുണഗിരി കൗണ്ഡിന്യഗോത്രജനും, ശേഷാദ്രിയുടെ പുത്രനും, വേങ്കിടാദ്രിയുടെ ശിഷ്യനുമാണെന്നു തെളിയുന്നു. അരുണഗിരിഭിഷക്‍ എന്ന കവിയുടെ ശൃംഗാരസപ്തശതി എന്നൊരു കൃതി കാണ്‍മാനുണ്ടു്. അതു് കൊല്ലം 802-ാമാണ്ടിന്നു മുമ്പു് രചിച്ചതാണു്. കേരളവുമായി അതിന്നു ബന്ധമുണ്ടെന്നു തോന്നുന്നില്ലാത്തതിനാൽ ആ അരുണഗിരി അന്യനായിരിക്കുവാനേ തരമുള്ളു.

33.33ഗോദവർമ്മയശോഭൂഷണം

ഗുണഭൂയിഷ്ഠമായ ഒരു ഗ്രന്ഥം തന്നെയാണു് ഗോദവർമ്മയശോഭൂഷണം. അതിലെ കാരികകളും അരുണഗിരിതന്നെ രചിച്ചിരിക്കുന്നു.

“ഹൃദ്യം സാധർമ്മ്യമുഭയോരേകദാ യത്ര വർണ്ണ്യതേ
മിഥസ്തത്രോപമാ പ്രോക്താ സൂരിഭിഃ സൂക്ഷ്മവേദിഭിഃ”

എന്നാകുന്നു ഉപമയെപ്പറ്റിയുള്ള നിർവചനം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

“ഗണ്ഡോദ്ദാമഗളന്മദസ്രുതിഭരൈർഗ്ഗന്ധദ്വിപാനാം ഗണൈഃ
പ്രാഗേവേഹ പരിഷ്കൃതാനി ഭവനദ്വാരാണി സംഖ്യാവതാം
പ്രായഃഫുല്ലസരോരുഹോദരഗതശ്രീസോദരാ മേദുരാഃ
പശ്ചാത്തേഷു പതന്തി ബിംബലപതേഃ സ്ഫാരാഃ കടാക്ഷാംകുരാഃ”
(അതിശയോക്തി)


“ജിഷ്ണുർവൈരിവിലുണ്ഠനേ ജനകഭൂസംരക്ഷണേ സേതുകൃദ്
ഭീമോ ഭൂരി ഭുജപ്രതാപവഹനേ ഭീഷ്മസ്സ്വസംരക്ഷണേ
രാമഃകേളിഷു യോഷിതാം ഗുരുരസൗ ബുദ്ധേർവിലാസേഷ്വിതി
ശ്രീമന്നുത്തരബിംബലക്ഷിതിപതേത്വം കീർത്ത്യസേ സൂരിഭിഃ”
(ഉല്ലേഖം)


“നടന്മൃഡജടാടവീനികടഭൂലുഠജ്ജാഹ്നവീ
വിനിഹ്നുതിപടുച്ഛവിപ്രസരദച്ഛകീർത്തിച്ഛടാ
വഹത്യവനിവജ്രിണഃ പ്രഥമഭൂധരോദിത്വര
പ്രസൃത്വരരുചിസ്ഥിരപ്രചുരപൂർണ്ണചന്ദ്രശ്രിയം”
(നിദർശന)


“വീര്യൗദാര്യ പരാക്രമൈർവിമഥിതപ്രത്യർത്ഥിപൃഥ്വീപതിം
ശ്ലാഘാകമ്പ്രശിരസ്കഭൂപതികുലം ശ്ലാഘ്യൈർഗുണൈരാത്മനഃ
വീരശ്രീർന്ന ജഹാതി ജാതുചിദപി ശ്രീഗോദവർമ്മപ്രഭും
കാംക്ഷന്തേ ഗുണശാലിനംയുവതയഃകാന്തംനിതാന്തോജ്ജ്വലം”
(അർത്ഥാന്തരന്യാസം)

 “നാകേ രാകേശബിംബദ്യുതിഭരതി നട
 ദ്ധൂർജ്ജടേരുത്തമാംഗേ
 ഗാംഗേയോല്ലോലപൂരത്യമരപതിപുരീ
 വാരനാരീകചേഷു
 ഫുല്ലന്മല്ലീപ്രസൂനത്യമരതരുകുലേ
 സ്വച്ഛഗുച്ഛത്യജസ്രം
 കീർത്തിസ്തേ ഗോദവർമ്മക്ഷിതിരമണമണേ
 ബിംബലക്ഷോണിപാല!”
(സമുച്ചയം)

“മേരും ദൂരലസന്മണിദ്യുതിഭരൈരാലീഢദിങ്മണ്ഡലൈഃ
ശൃംഗൈരങ്കിതനാകദേശമഭിതഃ ശ്രീഗോദവർമ്മപ്രഭോ!
ഖേലന്തീ തവ കീർത്തിസമ്പദനിശം പ്രായസ്സമുജ്ജൃംഭതേ
നായം ശാരദചന്ദ്രകാന്തിലഹരീസാമസ്ത്യസൗവസ്തികീ.”
(അതദ്ഗുണം)
33.34ഉത്തരചമ്പു

മനോഹരങ്ങളായ ഉത്തരചമ്പു, നയനിദർശനം എന്നീ രണ്ടു കാവ്യങ്ങളുടേയും പ്രണേതാവു് ഏതോ ഒരു ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതവർഗ്ഗത്തിൽപ്പെട്ട കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണു്. ആ രാജാവു് ആരെന്നു നയനിദർശനത്തിൽനിന്നു് അവധാരണം ചെയ്വാൻ സൌകര്യമുണ്ടു്. ക്യാപ്റ്റൻ ന്യൂഹോഫ് എന്ന ലന്തക്കാരനായ ഒരു സേനാനി ക്രി. പി. 1662-ൽ (കൊല്ലം 837) കുടമാളൂർ സന്ദർശിച്ച അവസരത്തിൽ അന്നത്തെ ചെമ്പകശ്ശേരി രാജാവു് അപ്പോൾ അവിടെയാണു് സന്നിധാനം ചെയ്തിരുന്നതെന്നും രാജകുടുംബത്തിന്റെ മൂലസ്ഥാനമായ കുടമാളൂർക്കോവിലകത്തിന്റെ നവീകരണം ആരംഭിച്ചു് അന്നേയ്ക്കു് ഇരുപതുകൊല്ലം കഴിഞ്ഞിരുന്നുവെന്നും ആ പുതിയ കോവിലകം അത്യന്തം രമണീയമായിരുന്നു എന്നും രേഖപ്പെടുത്തീട്ടുണ്ടു്. അന്നു ആ രാജാവിന്നു മുപ്പതു വയസ്സു പ്രായമായിരുന്നതായും ആ ഗ്രന്ഥകാരൻ പറയുന്നു. നയനിദർശനത്തിൽ ഈ കോവിലകം പണിയുടെ ആരംഭത്തെപ്പറ്റി വിശദമായ പ്രസ്താവനയുണ്ടു്. അതുകൊണ്ടു് ന്യൂഹോഫ് സന്ദർശിച്ച രാജാവിന്റെ കാലത്തല്ല അതാരംഭിച്ചതെന്നും അദ്ദേഹത്തിന്റെ പൂർവ്വന്റെ കാലത്താണെന്നും അനുമാനിക്കാം. മേല്പ്പുത്തൂരിന്റെ പുരസ്കർത്താവായ പൂരാടംതിരുനാൾ തമ്പുരാൻ മരിച്ചതു് 798-ാമാണ്ടാണെന്നു മുമ്പു നിർദ്ദേശിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തെ പിൻതുടർന്നു നാടുവാണ രാജാവിന്റെ ആശ്രിതനായിരുന്നു നമ്പൂരി എന്നു് ഏകദേശം തീർച്ചപ്പെടുത്താം. ആ രാജാവിന്റെ അനന്തരഗാമിയെയായിരിക്കണം ന്യൂഹോഫ് സന്ദർശിച്ചതു്. ഉത്തരചമ്പുവിനു ശേഷമാണു് നയനിദർശനം കവി രചിച്ചതു് എന്നു രണ്ടാമത്തെ കൃതിയിൽ അദ്ദേഹം തന്നെ അനുവാചകന്മാരോടു വിജ്ഞാപനം ചെയ്യുന്നുണ്ടു്. എവം ചകൊല്ലം ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധമാണു് അദ്ദേഹത്തിന്റെ ജീവിതകാലമെന്നു് ഒരുവിധം തീർച്ചപ്പെടുത്തുവാൻ കഴിയുന്നതാണു്.

ഉത്തരചമ്പുവിന്റെ ആരംഭത്തിൽ ചുവടേ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.

“ശ്രേയസേ നിഖിലദേഹിനാം പരം
സ്ഥേയസേ ഽംബരനദീവരൗകസേ
പ്രേയസേ മഹിതഗോപയോഷിതാം
ശ്ലാഘതാം ഝടിതി മാമകം മനഃ

നാനാധർമ്മാമലാനാം സദസി സുമനസാ
 മുജ്ജ്വലാഃ പുണ്യഭാജാം
ഷട്സിദ്ധാന്തോദയാദ്രീശ്വരവിഹൃതഹൃതാ
 നേഹസഃ പ്രൗഢഗാവഃ
ലോകാന്തർദ്ധ്വാന്തനിർമ്മൂലനചതുരതരാ
 വന്ദ്യമാനാ ബുധൗഘൈ
ശ്ചിത്താംഭോജം മദീയം ഗുരുരവിചരണാ
 സ്തൂർണ്ണമുദ്ബോധയന്തു.

അസ്തി ഗ്രാമവരസ്സമസ്തമഹിമോദാരഃ കുമാരാഭിധഃ
ക്ഷത്രവ്യാളഖഗേശ്വരോ ബഹുബുധോ യദ്വാസിനീ ചേശ്വരീ
സംഖ്യാവാനപി യത്ര കീർത്തിവിമലച്ഛത്രാന്തരാവർജ്ജിത
ത്രൈലോക്യോ ജയതി ദ്വിജേശ്വരപദേ ശ്രീദേവനാരായണഃ.

തത്രാസ്മി സത്യധനദേശികവാങ്മതല്ലീ
പീയൂഷവിന്ദുഭിരുദഞ്ചിതബോധചന്ദ്രഃ
പ്രൗഢാമനന്തപദവീമഹമുൽപതിഷ്ണു
ർജ്ജാതോ ദ്വിജോ ഽത്ര ന ച മേ വിനിപാതഹേതുഃ.

പ്രേമാവശാ ഹി ജനതാവഹിതേ സപക്ഷേ
സന്മാർഗ്ഗഗാമിനി ജനേ കതമേ വിപക്ഷാഃ
ഗൗരീകടാക്ഷശരണേ മയി വീരദേവ
നാരായണാത്മഭൃതകേ സകലാസ്സപക്ഷാഃ.

ബ്രാഹ്മം ക്ഷാത്രഞ്ചു തേജോ ദധദമലഹൃദം
 ഭോജലീലാവിലോല
ശ്രീകൃഷ്ണാളിസ്ത്രയീസാഗരമഥനമഹാ
 മന്ദരീഭൂതചേതാഃ
ആസ്യേന്ദൂദ്വാന്തവാണീമധുരതരസുധാ
 പ്രീതനാനാബുധൗഘോ
യത്സർവസ്വം വിഭാതി സ്വയമമലയശാ
 ദേവനാരായണോയം.

സോഽയം മഹാബുധവരൈർമ്മഹിതേ കുമാര
ഗ്രാമേ സദാ കൃതനിവാസരുചിസ്സുമൂഢഃ
ബുദ്ധ്യാലസശ്ച സുതരാം വികലഃശ്രുതേനാ
പ്യൂനോ രസൈശ്ച ചപലശ്ച തഥാവിധോഽപി,

ശൃംഗാരവീരകരുണാദിരസാർദ്രദേവ
നാരായണാദരനിദർശിതകാവ്യമാർഗ്ഗഃ
തുംഗാനുരാഗജനപാണികൃതാവലംബ
മന്ദാനുയായിവികലാന്ധദശാം ദധാനഃ,

മോദാൽ കുമാരനഗരീഗിരികന്യകായാഃ
കിം വാ നിസർഗ്ഗകൃപയാർദ്രദൃശാം ഗുരൂണാം
കാവ്യം തനോതി പുനരുത്തരചമ്പുനാമ
ശ്രാവ്യം രഘൂത്തമകഥാസുധയൈവ തൽ സ്യാൽ.

പുരോഭാഗികളുടെ വിക്രിയകൾ കവിയുടെ കഠിനമായ വിമർശനത്തിനു പാത്രീഭവിക്കുന്നുണ്ടു്.

“യേ നിന്ദന്തി യമേഷ നൂനമകളങ്കശ്ചേത്തതസ്തേ ഹതാ
നോ ചേദസ്യ ഹി ദുഷ്കൃതക്ഷയമമീ കുർവന്തി നിന്ദാമിഷാൽ
പക്ഷൗ ദ്വാവപി തദ്ഗുണായ വിപരിതായേതരേഷാം മതൗ
തസ്മാൽ കേ ഭുവി ബന്ധവസ്തനുമതാം ഹിത്വാ ഹി നിന്ദാപരാൽ”

എന്നും മറ്റുമാണു് ആ ഉപാലംഭം. അതിനപ്പുറം വീണ്ടും പദ്യങ്ങൾ ദേവനാരായണപ്രശസ്തിപരങ്ങളായിക്കാണുന്നു.

ഉത്തരചമ്പു എന്നാണ് കാവ്യത്തിന്റെ പേരെങ്കിലും ചുരുക്കത്തിൽ സുന്ദരകാണ്ഡത്തിലെ കഥകൂടി കവി പീഠികാരൂപത്തിൽ സ്പർശിക്കുന്നുണ്ടു്. അഗ്നിപ്രവേശവും മറ്റും വിസ്തരിച്ചു പ്രതിപാദിക്കുന്നു; താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ശ്രീരാമന്റെ വിലാപഘട്ടത്തിലുള്ളവയാണു്.

“അദ്യ സ്മരാമി ദയിതേ നവസംഗമേ തേ
ഹസ്തഭ്രമൽകുവലയദ്യുതിസുന്ദരാണി
പ്രേമാർദ്രഭാവമധുരാണി മനോഹരാണി
ലജ്ജാവശാന്മുകുളിതാനി വിലോകിതാനി.

ഹന്ത! സ്മരാമി ദയിതേ പരിവർത്തിതാസ്യാ
ന്യന്തർന്നിഗുഢരതിരാഗവിജൃംഭണാനി
ഉദ്യത്ത്രപാതരളിതാന്യുരുവിഭ്രമാണി
തല്പൈകദേശസുകൃതാനി തവാസിതാനി.

 ഹന്ത! സ്മരാമി വിഗളൽകബരീപ്രസൂനാ
 ന്യാലോലകുണ്ഡലയുഗാനി ചലൽകുചാനി
 അവ്യക്തവർണ്ണവചനാനി വിലോലദൃഷ്ടീ
 ന്യുദ്യൽസ്മിതാനി തവ താനി വിചേഷ്ടിതാനി.”

കവിയുടെ കലാകൗശലം ഈ ശ്ലോകങ്ങളിൽ സ്പഷ്ടമാകുന്നു. ഗദ്യങ്ങൾ പദ്യങ്ങളെക്കാൾ ആകർഷകങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു. വിസ്തരഭീതികൊണ്ടു് അവയുടെ മാതൃക കാണിക്കുന്നില്ല.

ശ്രീരാമന്റെ സ്വർഗ്ഗാരോഹണത്തോടുകൂടി കാവ്യം സമാപ്തമാകുന്നു. ചുവടേ കുറിക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.

“ഏവം സംസ്തുവതാമഭീഷ്ടകരണായാത്മീയരൂപം ജഗ
ന്നേത്രാണാം പരമോത്സവം രഘുപതിർവൈകുണ്ഠനാമാന്വിതം
തസ്മിന്നേവ പുരേ നിധായ ഝടിതി പ്രാപ്തഃ പ്രശാന്തം പദം
സത്യാനന്ദചിദാത്മകം സ ഭഗവാൻ ഭൂയാന്മുദേ നസ്സദാ.”

വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലുള്ള പ്രസ്തുത കാവ്യത്തിന്റെ മാതൃകയുടെയും നയനിദർശനത്തിന്റെയും പടികളിൽ ‘ദേവനാരായണ’ എന്നു പേർ കൊത്തിയിട്ടുണ്ടു്. അത്തരത്തിലുള്ള പല ഗ്രന്ഥങ്ങളും ചെമ്പകശ്ശേരിരാജ്യം തിരുവിതാംകൂർ കീഴടക്കിയപ്പോൾ അന്നു് ഇളയരാജാവായിരുന്ന കാർത്തികതിരുനാൾ തമ്പുരാൻ അവിടത്തെ കോവിലകത്തുനിന്നു സമ്പാദിച്ചു തിരുവനന്തപുരത്തു കൊണ്ടുവരികയുണ്ടായി എന്നു മേൽ പ്രസ്താവിക്കും.

33.35നയനിദർശനം

ഈ നമ്പൂരിയുടെ കൃതിതന്നെയാണു നയനിദർശനവും. അതിൽനിന്നു് അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ ഇവിടെ ഉദ്ധർത്തവ്യങ്ങളാണു്.

 “ശ്രീദേവനാരായണരാജവീര
 പ്രസാദസംപ്രാപ്തസമസ്തകാമഃ
 ശ്രീമൽകുമാരീപുരസന്നിധാനേ
 സ കോപി ജാതോ ധരണീസുരേന്ദ്രഃ

 സോയം കരോതി കവിരുത്തരചമ്പുകർത്താ
 കാവ്യം പുനർന്നയനിദർശനനാമധേയം
 ഉദ്യോഗപർവഗതപദ്യഗണാൻ വിവൃണ്വ
 ന്നേഷാമമും നൃപമുദാഹരണം വിതന്വൻ.

രാജ്ഞാം ഗുണവതാം ഹൃദ്യം കാവ്യം നയനിദർശനം
അന്യേഷാമപഹാസോസ്തു തേനൈതദ്ഗുരുവദ്ഭവേൽ.”

രണ്ടാമത്തെ പദ്യത്തിൽ താൻ ഉത്തരചമ്പുവിന്റെ കർത്താവാണെന്നു കവി പ്രകടമായി പ്രസ്താവിക്കുന്നു. നയനിദർശനത്തിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് വിദുരോപദേശത്തിലെ ശ്ലോകങ്ങൾ വ്യാഖ്യാനിച്ചു് ആ ശ്ലോകങ്ങളിൽ വ്യാസഭഗവാൻ വിവരിച്ചിട്ടുള്ള രജഗുണങ്ങളെല്ലാം തന്റെ പുരസ്കർത്താവായ ചെമ്പകശ്ശേരിത്തമ്പുരാനിൽ പ്രകാശിക്കുന്നു എന്നു കാണിക്കുവാനാണു്. ആ ഉദ്ദേശം അദ്ദേഹം സമർത്ഥമായ രീതിയിൽ നിർവഹിച്ചുമിരിക്കുന്നു. കഥാവസ്തു ആരംഭിക്കുന്നതു താഴെ കാണുന്ന വിധത്തിലാണു്.

“അസ്തി ഖലു സുകൃതിജനഭാഗ്യൈകഭോഗ്യേഷു കേരളേഷു ഗൗണാസരിദുത്തരതീരവീരുൽകുസുമമാധ്വീരസ (ജ്ഞ) മത്തഭൃംഗീസംഗീതസരസമന്ദമാരുതാനന്ദിത കാമിനീകാന്തവൃന്ദ വിഹരണ മധുര സൗധ പരമ്പരാച്ഛാദിത നക്ഷത്രമാർഗ്ഗാ ശ്രീകുമാരീപുര സന്നിധാനേ ധൃതാതപത്രാഭിധാനാ രാജനഗരീ.

ബ്രാഹ്മം ക്ഷാത്രമപി ജ്യോതിർദ്ദധാനാസ്തത്ര ഭൂഭുജഃ
ആസന്നനന്യസാമാന്യരാജ്യലക്ഷ്മീസമന്വിതാഃ.

പൂർവം കേരളഭാഷോക്ത്യാ ചോവൂരാഭിഹിതേ സ്ഥിതിഃ
ഗ്രാമേ തത്രത്യഭൂപാനാം വിപ്രാഗ്യമകുടശ്രിയാം.

മധ്യേ തഥൈഷാം ദേശേ ഹി വസതിർവേദനാമകേ
സാ ഹി സംസർഗ്ഗതോ ലബ്ധാ പ്രാക്തനീ തു നിസർഗ്ഗതഃ.

അസ്ത്യന്യാ രാജധാനീ നിരവധിമഹിമാ
 പശ്ചിമാംഭോധിതീരേ
നാനോദ്യാ നാദിഹൃദ്യാ ഗഗനസരിദിതി
 ദ്വാരവത്യാ സമാനാ
യസ്യാം ഗോപാലബാലോ വിഹരതി കരുണാ
 പാത്രനേത്രാന്തപാതൈഃ
സ്വീയാനാം ഭൂപതീനാം പദകമലജുഷാ
 മാർത്തിഹന്താ നിതാന്തം.

 സർവസ്മാദപ്യുന്നതാ വാസഭൂമി
 ര്യാ സാ ഗ്രാമേ ശ്രീകുമാരാഭിധാനേ
 തത്ര ക്ഷാത്രം പ്രാദുരാസീദമീഷാം
 തേജോ ബ്രഹ്മണ്യൈക്യതശ്ശോഭമാനം,

 തത്രസ്ഥാനാം നാസ്തി താപഃ പ്രജാനാം
 തേനൈഷാസീദാതപത്രാഭിധാനാ
 യന്നാഥാനാം ശ്രീകുമാരീപുരസ്ഥാ
 ഗൗരീ താവൽ സർവസമ്പൽപ്രദാത്രീ.”

‘ആതപത്രാഭിധാനാ’ എന്നതു കുടമാളൂരും ‘ഗഗനസരിൽ’ എന്നതു് അമ്പലപ്പുഴയുമാണെന്നു പറയേണ്ടതില്ലല്ലോ. അനന്തരം കവി തന്റെ പരിപോഷ്ടാവിനെപ്പറ്റി പ്രശംസിക്കുന്നു. ആ രാജാവു് ഒരിയ്ക്കൽ കുടമാളൂർ ‘നീലോപലമയി’യാക്കുവാൻ നിശ്ചയിച്ചു.

“തത്സേവകോ ഗണിതശില്പകലാപ്രവീണ
സ്തയ്ക്കാടിതി ക്ഷിതിസുരോഽജനി കേരളോക്ത്യാ
സഞ്ചിന്ത്യ തേന സഹ തൽപുരലക്ഷണാനി
പാഷാണശില്പിനമുപാനയതി സ്മ രാജാ.”

അദ്ദേഹത്തിന്റെ സേവകനും തച്ചുശാസ്ത്രത്തിൽ വിദഗ്ദ്ധനുമായ തയ്ക്കാട്ടു നമ്പൂരിയോടു് ആലോചിച്ചു കൽത്തച്ചനെ വരുത്തി. ആ ശില്പി ഒരു പാണ്ടിത്തച്ചനായിരുന്നു. അയാളോടു് ഒരു ഉത്തങ്ഗമായ രാജസൌധം പണിയുന്നതിനുവേണ്ട ശില അന്വേഷിക്കുവാൻ (അത്യുന്നതക്ഷിതിപപത്തനകല്പനാർത്ഥമ ന്വിഷ്യതാമിഹ ശിലേതി സമാദിദേശ) തമ്പുരാൻ അരുളിച്ചെയ്തു. ചാത്തനൂർ പാറയിൽ അതിനു പറ്റിയ ശിലയുണ്ടെന്നു് ആ തച്ചൻ അറിയിച്ചപ്പോൾ അവിടുന്നു് അതു് ആനയിക്കുവാൻ കല്പിക്കുകയും അപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാകരനായ നമ്പൂരി ജ്വരബാധിതനായിത്തീരുകയും ചെയ്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞു് ഒരു ദിവസം ആ നമ്പൂരി ഉറങ്ങുന്ന അവസരത്തിൽ ഒരു ഗന്ധർവൻ പ്രത്യക്ഷീഭവിച്ചു് താൻ ചാത്തനൂർ പാറയ്ക്കു് അടിയിൽ സന്നിധാനം ചെയ്യുന്ന ഗന്ധർവനാണെന്നും ആ പാറയുടെ പുറം ഒരു കാലത്തു ഭിന്നമാകുമെങ്കിലും തന്റെ വസതിക്കു് അതുകൊണ്ടു് ഉപദ്രവംഉണ്ടാകുകയില്ലെന്നു തന്നോടു മഹാവിഷ്ണു അരുളിച്ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഉൽബോധിപ്പിച്ചു. അങ്ങനെ പാറ പിളർക്കാൻപോകുന്നതാരാണെന്നു ഭഗവാനോടു ചോദിച്ചപ്പോൾ

“ജീവഃ കശ്ചന ഭക്തിമാൻ മയി ചിരം ദിവ്യോപലേ വർത്തതേ
തത്രാനേകചതുര്യുഗേഷു നിവസൻ പ്രാരബ്ധനാശേ പുനഃ
ബ്രഹ്മക്ഷത്രമഹീതലേ കലിയുഗേ ശ്രീദേവനാരായണോ
നാമ്നാ സോഥ ജനിഷ്യതേ പുരവരേ തത്രാതപത്രാഭിധേ”

എന്നും ആ ചെമ്പകശ്ശേരി രാജാവാണു് അതിനുദ്യമിക്കുന്നതെന്നും അവിടുന്നു് അരുളിച്ചെയ്തു. വീണ്ടും ഗന്ധർവന്റെ ഒരു പ്രശ്നത്തിനു് ഉത്തരമായി ഭഗവാൻ അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ വർണ്ണിക്കുന്നു. തമ്പുരാനെ തന്റെ കിങ്കിണീനാദം പലപ്പോഴും കേൾപ്പിക്കുമെന്നും, അദ്ദേഹത്തിന്റെ സേവകനായ ഇടനാട്ടുനമ്പൂരിക്കു മണ്ഡപത്തിൽവെച്ചു തന്റെ ബാലവിഗ്രഹം പ്രദർശിപ്പിച്ചു് തമ്പുരാനു സന്താനാദി സകലസൗഭാഗ്യങ്ങളും സിദ്ധിക്കുമെന്നു് അവിടെ ഒരു തപസ്വിയെക്കൊണ്ടു പറയിക്കുമെന്നും പുന്നശ്ശേരി നമ്പൂരി തമ്പുരാനോടു കുമാരനല്ലൂർ ഭഗവതിയെ സേവിച്ചാലുള്ള ഫലമെന്തെന്നു ചോദിക്കുമ്പോൾ താൻ തന്റെ ബാലപാദങ്ങൾ പ്രത്യക്ഷീകരിച്ചു് ആ ഫലം പരമപദപ്രാപ്തിയാണെന്നു വ്യക്തമായി ഉദീരണം ചെയ്യുമെന്നും സ്വപ്നത്തിൽ ആ ഭഗവതിയുടെ രൂപത്തിൽ തമ്പുരാന്റെ മുന്നിൽ ആവിർഭവിച്ചു്, സന്താനലാഭമുണ്ടാകുമോ എന്നു വീണ്ടും ശങ്കിക്കുന്ന അദ്ദേഹത്തോടു് ഉണ്ടാകും എന്നു പ്രവചിക്കുമെന്നും ഇതെല്ലാം ശിലാഭേദനത്തിനുമുമ്പു് സംഭവിക്കുന്നതാണെന്നും പിന്നീടും തനിക്കു് അദ്ദേഹത്തെ പല ആശ്ചര്യങ്ങളും പ്രദർശിപ്പിക്കേണ്ടതായുണ്ടെന്നും വീണ്ടും അരുളപ്പാടുണ്ടാകുന്നു.

“ഏവംവിധൈരതിശയൈരനേന തുല്യാ ഹി ദുർല്ലഭാ മനുജാഃ
ദ്വാപരയുഗാന്തഭാവിനമജാതശത്രും തു മന്മഹേ സദൃശം.
വിദുരോ യദ്യത്തദ്ഗുണജാതം പ്രോവാച തത്തദേവാസ്മിൻ
ഹന്ത! ഭവിഷ്യതി തസ്മാത്തദ്ഭാവ ഇഹോച്യതേ സദൃഷ്ടാന്തം”

ഉദ്യോഗപർവത്തിലെ പ്രജാഗരപർവത്തിലുള്ള വിദുരവാക്യത്തെ കവി തമ്പുരാനിൽ യോജിപ്പിക്കുന്നതു മഹാവിഷ്ണുവിനാൽ കഥിതമായ കഥ ഗന്ധർവൻ ഇടനാട്ടുനമ്പൂരിയോടു സ്വപ്നത്തിൽ പറയുന്ന മാതിരിയിലാണു്. ഒടുവിൽ കാണുന്നവയാണു് ചുവടേ പകർത്തുന്ന പദ്യങ്ങൾ.

 “ഇതി സ്വപ്നം ദൃഷ്ട്വാ പുനരപി വിബുദ്ധഃ ക്ഷിതിസുരോ
 വ്യഥായാം ശാന്തായാമവ ദഖിലം ഭൂമിപതയേ
 സ ച ശ്രുത്വോദന്തം ഹരിഗിരിസുതാപ്രേമപിശുനം
 പരീവാരൈസ്സാകം കമപി പരമാനന്ദമഭജൽ.

സർവജ്ഞാദ്ദേവനാരായണനൃപതിലകാജ്
 ജ്ഞാതനീതിപ്രഭേദഃ
സംഗൃഹ്യോദ്യോഗപർവണ്യഥ വിദുരഗിരാ
 വർണ്ണിതേഭ്യോ നയേഭ്യഃ
കാംശ്ചിത്താൻ ധർമ്മജേസ്മിന്നപി നൃപതിമണൗ
 ചാശ്രിതാൻ കോപി വിപ്ര
ശ്ചക്രേ കാവ്യം കുമാരീപുരഗിരിതനയാ
 പാദപദ്മൈകസേവീ.”

ഇടയ്ക്കിടയ്ക്കു തമ്പുരാന്റെ കാലത്തു് നടന്ന പല കഥകളെപ്പറ്റിയും കവി പ്രസ്താവിക്കുന്നുണ്ടെന്നുള്ളതു് ഈ കാവ്യത്തിന്റെ ഒരു വിശേഷമാകുന്നു.

33.36ഗോദവർമ്മ രാജാവു് (വാസവീശാന്തനവം)

വാസവീശാന്തനവം എന്നൊരു നാടകം ഗോദവർമ്മനാമധേയനായ ഒരു രാജാവു രചിച്ചിട്ടുണ്ടു്. ഇതിവൃത്തം ശന്തനു സത്യവതിയെ പാണിഗ്രഹണം ചെയ്യുന്നതാകുന്നു. കേരളത്തിലെ നാടകരചനാപരിപാടിയനുസരിച്ചു് ഈ നാടകവും “നന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരഃ” എന്നിങ്ങനെ സൂത്രധാരകൃതാരംഭമായിക്കാണുന്നു. പ്രസ്താവനയ്ക്കുള്ള സംജ്ഞയും സ്ഥാപനയെന്നുതന്നെ. വാസവീശാന്തനവം ആറങ്കത്തിൽ നിബന്ധിച്ചിരിക്കുന്നു. കവി തന്നെപ്പറ്റി “അജ്ഞാപിതോസ്മി സഭ്യൈര്യഥാ ശ്രീരാമരാജേന്ദ്രകുലശേഖരഗുരുകരുണാപരിപൂരിതവിദ്യേന ജയതുങ്ഗഭൂഭുജാ ശതഭിഷഗുൽപന്നേന ഗോദവർമ്മണാ വിരചിതം വാസവീശാന്തനവം നാമ നൂതനം നാടകം കേരളാശ്രയപുരാധീശസ്യ ഭഗവാതോ ദേവയാത്രാകുതൂഹലേസ്മിന്നഭിനയൈരലംകുവിതി” എന്ന പംക്തിയിൽ പ്രസ്താവിക്കുന്നു. ഈ വാക്യത്തിൽനിന്നു കുലശേഖര ബിരുദാലംകൃതനായ രാമവർമ്മരാജാവിന്റെ വലുതായ കാരുണ്യംനിമിത്തം പരിപൂരിതവിദ്യനായ ഗോദവർമ്മാവാണു് പ്രസ്തുത നാടകത്തിന്റെ പ്രണേതാവെന്നും അദ്ദേഹം ചതയം നാളിൽ ജനിച്ച ദേശിങ്ങനാട്ടു രാജവംശത്തിലെ ഒരു അംഗമാണെന്നും വിശദമാകുന്നു. ‘രാമവർമ്മാ’ എന്ന പേരിൽ പല കുലശേഖരന്മാരും കൊല്ലത്തും വേണാട്ടിലും ജീവിച്ചിരുന്നതിനാൽ അവരിൽ ആരാണു് കവിയുടെ പുരസ്കർത്താവെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. കേരളാശ്രയപുരം കേരളാതിച്ചപുരമായിരിക്കാം. അതു തിരുവനന്തപുരത്തിനു സമീപമുള്ള ഒരു ക്ഷേത്രമാണു്.

“സൗന്ദര്യാതിശയേന കേരളദിശാം ഭൂപേന ബന്ദീകൃതാം
ശൈലൂഷീം ദയിതാം നിജാം ഗുണവതീം സ്മൃത്വാധുനാ മാരിഷഃ
ന ജ്ഞാത്വാ നൃപനിശ്ചിതം തദിതരാം ജായാമമുഷ്മൈ നടീം
ദാതും ദിവ്യനദീവിയോഗവിധുരസ്സോയം യഥാ ശന്തനുഃ”

എന്നു കഥാവതാരകമായ ഒരു ശ്ലോകം സ്ഥാപനയിലുണ്ടു്. കേരളരാജാവു് ഏതു യുവതിയെയാണു് ബന്ദീകരിച്ചതെന്നും അറിയുന്നില്ല.

കവിതയിൽ യതിഭംഗാദിദോഷങ്ങളുണ്ടെങ്കിലും ആസ്വാദ്യതയ്ക്കു കുറവില്ല. വിദൂഷകാദിപാത്രങ്ങൾ സംസ്കൃതത്തിൽ സംഭാഷണം ചെയ്യുന്നു എന്നുള്ളതു് ഈ നാടകത്തിന്റെ വിശേഷങ്ങളിൽ ഒന്നാണു്. മൂന്നു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.

വനചരൻ:

“അദ്യാത്യുഗ്രതരക്ഷുരപ്രവിദലദ്വക്ഷസ്ഥലപ്രക്ഷര
ന്മന്ദോഷ്ണക്ഷതജാഭിഷിക്തവപുഷം കുർവേ പടും പൗരവം
നോ ചേദ്ഭൈരവദൈവതം ന നമിതം നോച്ചൈഃശ്രവാമൽപ്രഭു
ർമ്മായാ സാ ഖലു ശാംബരീ ന പഠിതാ നാഖേടചഞ്ചു സ്ത്വഹം.”

വിരഹതാപം:

“അരുണജലരുഹാന്തഃ പത്രതുല്യേ ച നേത്രേ
മുഹുരിഹ പരിവാന്തൈരശ്രുമാധ്വീകലേശൈഃ
ഉപരി ചലതി ചേയം ഭ്രൂലതാഷൾപദാളീ
മുഖസരസിജമേതൽ കാമകാലാനലാസ്ത്രം.”

മദ്ധ്യാഹ്നം:

“പ്രാഭാതികാം ഗതവതീമപി രാഗപൂർണ്ണാം
സന്ധ്യാം വിഹായ ഭഗവാനയമംശുമാലീ
പശ്ചാദിമാം കമലിനീം രസവാസഭൂമിം
രക്താം കരാഗ്രസുഖിതാമുപഗുഹ്യ ഭാതി.”

ഗ്രന്ഥാവസാനത്തിലുള്ളാണു് താഴെക്കാണുന്ന ശ്ലോകം.

“ഇതി ഖലു വസുപുത്ര്യാശ്ശന്തനോഃ പ്രാപ്തിരൂപാം
പഠ നടപടുലോക ത്വം കഥാം ചാഭിനേതും
യദുദിതരസമാധ്വീം കല്പയാത്മാർത്ഥസിദ്ധ്യൈ
രസികജനഗുരൂണാം പ്രാഭൃതം സജ്ജനാനാം.”
33.37കൂടല്ലൂർ നീലകണ്ഠൻനമ്പൂരിപ്പാടു് I (വിഷ്ണുസഹസ്രനാമലഘുവിവരണം)

കൂടല്ലൂർ ബ്രഹ്മദത്തൻനമ്പൂരിപ്പാട്ടിലെ പുത്രൻ നീലകണ്ഠൻനമ്പൂരിപ്പാടു് ശ്രീവിഷ്ണുസഹസ്രനാമത്തിനു് ലഘുവിവരണമെന്നപേരിൽ വിപുലവും വിശിഷ്ടവുമായ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. മേല്പുത്തൂർഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തെ വ്യാഖ്യാതാവു സ്മരിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ഒൻപതാം ശതകത്തിനു മുൻപല്ലെന്നു തെളിയുന്നു. അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ ഉള്ളവയാണു്.

 “സഹസ്രനാമവ്യാഖ്യാകൃദ്ഭഗവൽപാദപൂർവകാൻ
 നത്വാ നാമസഹസ്രസ്യ കുർവേ വിവരണം ലഘു.

 ശങ്കരഭഗവദ്ഭാഷ്യേ പദ്യവ്യാഖ്യാചതുഷ്കലഘുവൃത്ത്യോഃ
 നാമ്നാമർത്ഥാ ഗദിതാ നോക്താ ശബ്ദസ്വരൂപനിർണ്ണീതിഃ

വ്യാഖ്യാസ്താഃ പ്രേക്ഷ്യാഥ ക്രിയതേ തന്നിർണ്ണയാർത്ഥമിഹയത്നഃ
ന സ്യാൽ പാഠവിശുദ്ധിർന്നാമ്നാം ഖലു ശബ്ദനിർണ്ണയാഭാവേ.

വ്യാഖ്യാസ്വനേകധാ നാമ്നാം യേഷാമർത്ഥാസ്സമീരിതാഃ
തേഷാം ഭാഷ്യോക്തരീത്യൈവ പ്രായോ വ്യുൽപത്തിരുച്യതേ

അന്യവ്യാഖ്യാപി ഹൃദ്യാ ചേൽ തദ്രീത്യാപി ക്വചിദ്ബ്രുവേ
വ്യുൽപത്തിമന്യാസക്താർത്ഥമുക്ത്വാ രീത്യാസ്യ ച ക്വചിൽ.

 നാനാവ്യാഖ്യാസു ചേന്നാമ്നാം ശബ്ദരൂപഭിദാ ക്വചിൽ
 തദാശ്രിതാം ച വ്യുൽപത്തിം വക്ഷ്യേ നോ ചേദുദാസ്യതേ.

 യേഷാമുണാദിസൂത്രാണാം പാഠഭേദസമുദ്ഭവഃ
 ലിഖ്യന്തേ പ്രക്രിയാസർവസ്വോക്തരീത്യാത്ര താനി തു.

 പൃഷോദരാദ്യുണാദീനാം കൃതാംശബഹുലത്വതഃ
 വ്യുൽപാദ്യശബ്ദാ യാ വ്യാഖ്യാസ്താസൂദാസ്യേ ഽന്യസംഭവേ.

 ബ്രഹ്മേന്ദ്രോക്താഃ പാഠഭേദാ നാമ്നാം കേഷാഞ്ചിദത്ര യേ
 അപ്രസിദ്ധത്വതസ്തേഷാം വ്യുൽപത്താവപി നോ യതേ,”

 “ഭാരതഭാഷ്യാദിഗിരാം ഭാവാജ്ഞാനാച്ച ശബ്ദശാസ്ത്രാദൗ
 അപരിചിതേരപി ജാതം സ്ഖലിതം കരുണാകരോ ഹരിഃ ക്ഷമതാം.

ജജ്ഞേ യജ്ഞേശ്വരഃ പ്രാഗുപനിളമധിപോ
 യജ്വനാമാഹിതാഗ്നി
സ്തദ്വംശോദ്ഭൂതനാരായണബുധവരജാദ്
 ഗോത്രജാദ്ഗാഥിസൂനോഃ
നാഗശ്രേണ്യാഖ്യദേശോദ്ഭവജനനജുഷോ
 ബ്രഹ്മദത്തദ്വിജേന്ദ്രാ
ജ്ജാതോ നാമ്നാം സഹസ്രം വ്യവൃണുത ഗുരുകാ
 രുണ്യതോ നീലകണ്ഠഃ.”

യജ്ഞേശ്വരനെന്ന പേരിൽ അവതരിച്ച മേഴത്തോൾ അഗ്നിഹോത്രിയുടെ കുടുംബമാണു് കൂടല്ലൂർമന എന്നും അതു നാഗശ്രേണി (നാറേരി) എന്ന ദേശത്തിലാണു് സ്ഥിതിചെയ്യുന്നതെന്നും ആ കുടുംബത്തിൽ നാരായണപണ്ഡിതന്റെ പൗത്രനും ബ്രഹ്മദത്തന്റെ പുത്രനുമായി താൻ ജനിച്ചു എന്നും അനവധി വ്യാഖ്യാനങ്ങൾ പരിശോധിച്ചതിനുമേലാണു് താൻ ലഘുവിവരണം നിർമ്മിച്ചതെന്നും ഉണാദിസൂത്രങ്ങളനുസരിച്ചു പാഠഭേദങ്ങൾക്കു ടിപ്പണി എഴുതേണ്ടിവരുമ്പോൾ താൻ പ്രക്രിയാ സർവസ്വത്തെയാണു് അവലംബിക്കുന്നതെന്നും നീലകണ്ഠൻ നമ്പൂരിപ്പാടു് ഈ ശ്ലോകങ്ങളിൽ ഉൽബോധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വ്യാകരണപാരീണത ഈ വ്യാഖ്യാനത്തിൽ എങ്ങും പ്രകാശിക്കുന്നുണ്ടു്.

33.38കൂടല്ലൂർ നീലകണ്ഠൻനമ്പൂരിപ്പാടു് II (കമലിനീകളഹംസം നാടകം)

കമലീനീകളഹംസം ആറങ്കത്തിലുള്ള ഒരു നാടകമാണു്. അതിന്റെ പ്രണേതാവു കൂടല്ലൂർ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ തൃതീയപുത്രനായ നീലകണ്ഠൻ നമ്പൂരിപ്പാടാകുന്നു. അദ്ദേഹത്തിന്റെ പിതാവാണോ സഹസ്രനാമഭാഷ്യകാരൻ എന്നു നിശ്ചയമില്ല. ചന്ദ്രവർമ്മരാജാവിന്റെ പുത്രിയായ കമലിനിയെ കളഹംസൻ എന്ന രാജകുമാരൻ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിവൃത്തം. ഈ നാടകം രാജചൂഡാമണിദീക്ഷിതരുടെ കമലിനീകളഹംസത്തിൽനിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. പ്രസ്താവനയിൽ നിന്നു താഴെക്കാണുന്ന ഭാഗങ്ങൾ ഉദ്ധരിക്കാം.

സൂത്രധാരൻ:

“മന്ദം മന്ദമമന്ദവിഭ്രമവതാ മന്ദാക്ഷവീക്ഷാജുഷാ
പദ്മാക്ഷേണ ചലാംഗുലൗ കരതലേ ചേലാഞ്ചലാസഞ്ജിതേ
ഹ്രീമത്യാഃ പുളകോദ്ഗമാങ്കിതതനോർലക്ഷ്മ്യാ നവേസങ്ഗമേ
ചേതസ്തോഷസമുദ്ഗതം പ്രദിശതാൽ ശ്രേയാംസി വഃ സീൽകൃതം.

(പരിക്രമ്യാവലോക്യ) അയേ, അന്തസ്സംഭൃതമഹൽ കരുണാം കുരായമാണ കടാക്ഷവീക്ഷണക്ഷപിത സകലജനാംഹസഃ, നിഖിലഭക്തലോകസുഖസേവനായാർച്ചോപാധിമധിഷ്ഠിതസ്യ, അനന്താസനവരമലംകുർവാണസ്യ ഭഗവതോ ലക്ഷ്മീപതേര്യാത്രാപ്രസംഗേന സമാസാദിതസർവശാസ്ത്രപവിത്രീകൃതാന്തഃകരണാഃ, അനിർവ്യൂഢദുർവഹഗർവലേശാഃ, സർവദിഗന്തേഭ്യശ്ചോർവീദേ വാസ്സമാപതിതാഃ.”

“അസ്തി കേരളേഷു സംഗമം നാമ ഗൃഹം.
അഭൂവൻ ഗാഥികുലജാഃ കുശലാസ്സർവകർമ്മസു
ദ്വിജാ ഹരിപദാംഭോജസ്മരണാഹതകില്ബിഷാഃ.
ആസീന്മഹത്തരസ്തേഷാം നീലകണ്ഠ ഇതിശ്രുതഃ
തൃതീയസ്തസ്യ തനയോ നീലകണ്ഠഃ കവിസ്ത്വിഹ.”

പ്രസ്തുതനാടകം ആദ്യമായി അഭിനയിച്ചതു് അനന്താസനാധിഷ്ഠിതമായ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചാണെന്നു് ഇതിൽ നിന്നു വെളിപ്പെടുന്നു. താഴെക്കാണുന്നതു ഭരതവാക്യമാണു്.

“പുത്രാൻ പ്രാപ്യ മഹാഗുണാൻ കൃശതയാ ഹീനൗ യുവാം മോദതം
ഭൂയാസുഃ പിതരസ്സുരാശ്ച യുവയോഃ പ്രീതിക്ഷമാഃ കർമ്മഭിഃ
ധ്യാനക്ഷാളിതകല്മഷേ മനസി മേ ഭക്തപ്രസാദോത്സുകോ
വാസം വാസവമുഖ്യദേവവിനുതോ നിത്യം വിധത്താം ഹരിഃ.”

ഇടയിൽ നിന്നു് ഒരു ശ്ലോകംകൂടി പകർത്താം. നായകൻ നായികയോടു്:

“സുധാവർഷഃ കിംസ്വിൽ? തുഹിനസലിലക്ഷാളനമുത?
പ്രകൃഷ്ടസ്യാലേപോ മലയജരസസ്യാതിനിബിഡഃ
ഉതാഹോ സംസ്പർശസ്സുഖയതിതരാം ദക്ഷമരുതഃ?
സമാഷശ്ലേഷഃ കിം വാ തവ സുതനു പീനസ്തനകൃതഃ?”
33.39ശ്രീരാമൻ (സുബാലാവജ്രതുണ്ഡം നാടകം)

സുബാലാവജ്രതുണ്ഡം അഞ്ചങ്കത്തിലുള്ള ഒരു ചെറിയ നാടകമാകുന്നു. ആ നാടകത്തിന്റെ പ്രണേതാവു പ്രസ്താവനയിൽ തന്നെപ്പറ്റി ‘ശ്രീരാമനാമ്നാ നൃപഭുവാ’ എന്നു പറയുന്നു. തന്നിമിത്തം അദ്ദേഹം ക്ഷത്രിയനോ രാജപുത്രനായ അന്യജാതീയനോആയിരിക്കാമെന്നേ ഊഹിക്കുവാൻ നിവൃത്തികാണുന്നുള്ളു. ഗ്രന്ഥകാരന്റെ കാലദേശങ്ങളെപ്പറ്റിയും യാതൊരറിവും ലഭിക്കുന്നില്ല. അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീപരമേശ്വരനാണെന്നു മാത്രം അറിയാം. ഇതിവൃത്തം വളരെ രസകരമാണു്. വജ്രതുണ്ഡൻ എന്ന മൂഷികൻ സുബാല എന്ന മൂഷികസ്ത്രീയെ കാമിക്കുന്നു. അവർക്കു് അന്യോന്യാനുരാഗം പ്രവൃദ്ധമാകുന്ന അവസരത്തിൽ രക്താംഗൻ എന്നൊരു പാമ്പു സുബാലയെ ആമിഷീകരിക്കുന്നതിനായി അപഹരിച്ചുകൊണ്ടുപോകുന്നു. അതറിഞ്ഞപ്പോൾ വജ്രതുണ്ഡൻ ഒരു വലിയ മൂഷികസേനയെ സജ്ജീകരിച്ചു് അതിന്റെ സാഹായ്യത്തോടുകൂടി തന്റെ പ്രിയതമയെ വിമുക്തയാക്കുന്നു. ഒടുവിൽ വിഘ്നേശ്വരന്റെ വാഹനമായ മഹാമൂഷികൻ പ്രത്യക്ഷീഭവിച്ചു ദമ്പതിമാരെ അനുഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഇതിവൃത്തഗുംഫനത്തിൽ പ്രണേതാവിനു് എന്തു് ഉദ്ദേശമാണുണ്ടായിരുന്നതെന്നു വിശദമാകുന്നില്ല. പൊതുവേ അദ്ദേഹത്തിന്റെ കാലത്തെ നാടകകർത്താക്കന്മാരെ അവഹേളനം ചെയ്യുന്നതായി സങ്കല്പിക്കാമെന്നു തോന്നുന്നു. കവിതയ്ക്കു ഗണനീയമായ ശബ്ദാർത്ഥചമൽകാരമുണ്ടു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.

സൂത്രധാരൻ:

“ശ്രീകണ്ഠസ്യ ലലാടലോചനപുടാദുദ്വാന്തസപ്താർച്ചിഷാ
സാകം പുഷ്പശരൈസ്സഹേക്ഷുധനുഷാ ദഗ്ദ്ധേ മനോജന്മനി
യാ സോന്മുക്തകടാക്ഷസായകവരേണാദത്ത ദേഹാർദ്ധകം
പത്യുസ്സാ തുഹിനാചലപ്രിയസുതാ ഭൂയാൽ പ്രമോദായ വഃ.”

വജ്രതുണ്ഡൻ:
 “അസ്യാസ്സഖേ! പൃഥുനിതംബപയോധരായാഃ
 പീത്വാധരാമൃതമല്യഭ്യമപി ദ്യുധാമ്നാം
 ആശ്ലേഷസൗഖ്യമനുഭൂയ രതാവസാനേ
 ശേതേ സുഖം ജഗതി യസ്സുകൃതീ സ ഏവ.”

‘ഗൃഹമൂഷികകുലാലങ്കാരഭൂത’യായ സുബാലയുടെ സൗന്ദര്യവർണ്ണനമാണു് ഇതു്.

സൂര്യോദയം:

“പ്രിയായാഃ പദ്മിന്യാ വിരഹപരിതാപേന വിഗത
പ്രതാപോയം രാഗീ രവിരുദയശൈലോപരിഗതഃ
നിജാലോകോൽഫുല്ലാം ശശികരകൃതാതങ്കരഹിതാം
സഹസ്രൈർദ്ദോഷ്ണാം താം ദൃഢമുപജുഗുഹ പ്രണയിനീം.”

വജ്രതുണ്ഡൻ മഹാമൂഷികനോടു്:

“അഭിമതദയിതാപി ജീവിതാ
മമ ഭഗവൻ! ഭവതഃ പ്രസാദതഃ
യുധി രിപുരപി നിർജ്ജിതോ ബലീ
പ്രിയതരമന്യദതോ ന വിദ്യതേ.”

ഭരതവാക്യം:

“ഇഷ്ടം ഭൂയാജ്ജനാനാമഭിമതകലനാശാലിനീം ഭൂതധാത്രിം
കൃത്സ്നാം കുർവന്തു കല്പാവധി സലിലധരാഃ കാലവൃഷ്ട്യാനിതാന്തം
ഏവം യുഷ്മൽപ്രസാദാദ്ദിനമനു ഭവിതാ ശ്രേയസേ മാമകീനാ
ഭക്തിർവിശ്വേശപാദാംബുജയുഗളഗതാപ്യസ്തു ജന്മാന്തരേപി.”
33.40ശങ്കരൻനമ്പൂരി (യദുവീരോദയം നാടകം)

ചിത്രഭാനുവിന്റെ പൗത്രനും ഗൗതമഗോത്രജനും ഹരിദാസാപരനാമധേയനുമായ ശങ്കരൻനമ്പൂരിയുടെ യദുവീരോദയം നാടകത്തെപ്പറ്റി മുൻപു പ്രാസംഗികമായി പ്രസ്താവിച്ചിട്ടുണ്ടു്. ഈ നാടകത്തിന്റെ ആരംഭവും അവസാനവും കണ്ടുകിട്ടീട്ടില്ലാത്തതിനാൽ ഇതു് എത്ര അങ്കത്തിൽ നിബന്ധിച്ചിട്ടുള്ളതാണെന്നു പറയുവാൻ നിവൃത്തിയില്ല. നാടകം സാമാന്യം വലുതാണു്. കംസവധം, രുക്‍മിണീസ്വയംവരം, സ്യമന്തകം, ബാണയുദ്ധം മുതലായ കഥകൾ അടങ്ങീട്ടുള്ള ഭാഗങ്ങൾ ലഭിച്ചിട്ടുണ്ടു്. കവിത വിശിഷ്ടമാണു്. കവി പ്രസ്താവനയിൽ “മഹർഷിണാ പാരാശര്യേണ പര്യാപ്തഭാഗ്യേന ഭഗവതാ മഹാത്മനാ മഹാ ഭാരതപ്രബന്ധാദർശതലദർശിതനിഖിലനിഗമാർത്ഥസാരശരീരേണ ഭക്തിയോഗപ്രാധാന്യേന ചിത്തപ്രസക്തം ഭൂയോപിഭാഗവതം നാമ ശ്രീമൽപുരാണരത്നം നിരമായി” എന്നു ഭാഗവതപുരാണത്തേയും

“യേന വ്യഭാജി സമയേ നിഗമശ്ചതുർദ്ധാ
ധാതുർവ്യധായി സഫലാ ചതുരാസ്യതാ ച
ജാനൻ കരാമലകവൽ സകലാൻ പദാർത്ഥാൻ
സോയം മുനിർജ്ജയതി സത്യവതീതനൂജഃ”

എന്നും മറ്റും വേദവ്യാസനേയും പ്രശംസിക്കുന്നു. തന്റെ നിബന്ധത്തെപ്പറ്റി കവിക്കുള്ള ആശംസയാണു് അധോലിഖിതമായ ശ്ലോകത്തിൽ സ്ഫുരിക്കുന്നതു്.

“ഗുണദോഷഭിദാവിദാമിദാനീം
വിദുഷാം പ്രീതിരിഹാസ്തി ചേൽ പ്രയത്നഃ
സകലസ്സഫലോ ഭവേദവശ്യം
ഭണിതിസ്സ്യാൽ ഭവസിന്ധുഭവ്യനൗകാ.”

ഒന്നുരണ്ടു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം. അക്രൂരൻ നന്ദനെപ്പറ്റി:

“കലാഭിസ്സർവാഭിർമ്മധുരിമധുരം ബിഭ്രദനിശം
കളങ്കേനാസ്പൃഷ്ടം വപുരബഹുലോപപ്ലവമസൌ
സുവൃത്തഃ ശ്രീസൂര്യാശ്രയവിശദധാമാ വിമലധീ
രപൂർവേന്ദുർന്നന്ദഃ കിമപി ഹൃദയം നന്ദയതി മേ.”

ക്രോധാവിഷ്ടനായ രുക്‍മി:

“ഗാഢപ്രേരിതഗന്ധസിന്ധുരഘടാഘണ്ടാരവാഡംബര
പ്രാരബ്ധപ്രതിശബ്ദഭൂധരദരീനിര്യന്മൃഗാധീശ്വരം
സാടോപാങ്ഘ്രിനിപാതകമ്പിതധരാചക്രംബലീയാൻബലം
നേദിഷ്ഠം നിദധൽ പ്രകോപഹുതഭുഗ്ഗർഭോ വിദർഭേശ്വരഃ.”
33.41ചില ചമ്പുക്കൾ

മേല്പുത്തൂർ ഭട്ടതിരിയെ അനുകരിച്ചു പല ചമ്പൂപ്രബന്ധങ്ങളും ചാക്യാന്മാരുടേയും പാഠകന്മാരുടേയും ഉപയോഗത്തിനായി പില്ക്കാലത്തുള്ള കവികൾ രചിച്ചിട്ടുണ്ടു്. അവരിൽ അനേകം പേർ അജ്ഞാതനാമാക്കളാണു്. ആ കൂട്ടത്തിൽപ്പെട്ട ചിലരുടെ ചമ്പുക്കളെപ്പറ്റി കുറഞ്ഞൊന്നു് ഇവിടെ പ്രസ്താവിക്കാം.

കാമദേവദഹനം

ഇതു കുമാരസംഭവം ഒന്നുമുതൽ മൂന്നു വരെ സർഗ്ഗങ്ങളിലുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചും ആ കാവ്യത്തെ ആമൂലാഗ്രം അനേകവിധത്തിൽ ഉപജീവിച്ചും രചിച്ചിട്ടുള്ള ഒരു പ്രബന്ധമാകുന്നു. കവിത ഗുണഭൂയിഷ്ഠമാണു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.

ശിവന്റെ തപസ്സു്:

“ശ്രീമത്യാം ദക്ഷപുത്ര്യാം പിതരി കമിതൃനി
 ന്മാതിരൂക്ഷേ പ്രകോപാ
ദുദ്ദീപ്തേ യോഗവഹ്നൗ ഹുതവപുഷി രുഷാ
 പ്രസ്ഫുരന്നുദ്ഭടൗജാഃ
ഭീതൈർജ്ജാതാനുതാപൈസ്സപദി സുരഗണൈ
 സ്സാന്ത്വിതശ്ശാന്തമന്യുഃ
കുർവൻ ഗുർവീം തപസ്യാമകൃത ഹിമഗിരൗ
 കൃത്തിവാസാ നിവാസം.”
ഗദ്യം

“തത്ര ച സകലധരണീധരസാധാരണേതരസുരധോരണീധാരണമഹിമഗർവിതസ്യ ഹിമപർവതസ്യ, ബഹുവിധതരുനികരശിഖരപരിഗളിതസുരഭിപരിമണ്ഡലസ്യ …കസ്യചന മഹീയസോ ദേവദാരുമഹീരുഹസ്യ സുഭഗഭിത്തി ഭാഗാം അക്ഷതരുചിതരക്ഷുചർമ്മപരിഷ്കൃതാം വിതർദ്ദികാം പ്രസാധയന്തം, ദൃഢഘടിതപര്യങ്കബന്ധബന്ധുരസാവഷ്ടം ഭസമവസ്ഥാനസുസ്ഥിരീകൃതാപവക്ത്രപൂർവകായം… അന്തശ്ചരമരുദുപരോധനിശ്ചലനിഷ്പന്ദം, നിവാതനിഹിതമിവ ദീപാംകുരം, അനുത്തരംഗമിവ തരംഗമാലിനം, അമരുദാടോപമിവ ശരദം ബുവാഹമവനതജനക്ഷേമകരമഹിതജനഭയങ്കരമംഗീകൃതതപോദീക്ഷം വിരൂപാക്ഷമദ്രാക്ഷീൽ.”

 “തഥാഭൂതം ദൃഷ്ട്വാ പുരഹരമുപാന്തേ ചകിതധീഃ
 സ്മരോ ഭേജേ മോഹം കരഗളിതബാണാസനശരഃ
 മധുർമ്മ്ലാനച്ഛായസ്സമജനി രതിർഭീതിവിധുരാ
 സമാസന്നം മേനേ നിജഗളവിഭൂഷാവിദളനം.”

“സംരംഭം ജഗദീശ്വരസ്യ ഭസിതീഭാവഞ്ച ചേതോഭുവഃ
പശ്യന്തീ സഗണസ്യ തസ്യ ച തിരോധാനം പുരാണാമരേഃ
കോപത്രാസകൃതാവമാനമദനവ്യാമിശ്രഭാവോദയാ
ശൈലാധീശസുതാ സകാശമഗമൽ പിത്രോസ്സഖീഭ്യാം സമം.”

കാളിദാസന്റെ പല ആശയങ്ങളും അനുസ്യൂതമായി അപഹരിച്ചിരിക്കുന്ന ഈ പ്രബന്ധത്തിന്റെ പ്രണേതാവു മേല്പുത്തൂരല്ലെന്നു ഖണ്ഡിതമായിത്തന്നെ പറയാവുന്നതാണു്.

ഉഷാപരിണയം

ഇതും ഏതോ കേരളീയൻ രചിച്ച ഒരു ചമ്പുവാണെന്നു പറയാമെന്നല്ലാതെ മറ്റൊന്നും നിർണ്ണയിക്കുവാൻ സാധിക്കുന്നില്ല. കവിത കാമദേവദഹനത്തെക്കാൾ ഉൽകൃഷ്ടമാണു്. മാതൃക കാണിക്കുവാൻ കുറേ ഭാഗങ്ങൾ ചുവടേ ചേർക്കാം.

ഗദ്യം—ബാണൻ

“സ ച സകലദനുജകുലകലശജലധിശിശിരകരഃ, പരതരവരവിതരണചതുരപുരമഥനചരണകമലപരിചരണതൽപരഃ, സുരനരമുഖനിഖിലജനനിഷേവ്യമാണപ്രശസ്തതരപ്രദോഷതാണ്ഡവകുണ്ഡലിഗണമണ്ഡിത ഖണ്ഡപരശുപരിസരപരിലസിതവര മൃദങ്ഗസന്താഡന ജനിതഘനനിനദസന്താനനിഗമനതോതൂഷ്യമാണ സുരാസുരസിദ്ധവിദ്യാധരഗന്ധർവഭൂതമാതൃമുഖ നിഖിലപുരരിപു പാർഷദാനനഗളിതവചന ലാളിത യതനനികരഃ വരപ്രതിഗ്രഹപ്രചോദനകരപുരരിപുകാരി തനിജപുരഗോപുരപരിപാലനാനഭ്യാശീകൃതാതിബലരിപുനികരദരഃ, സന്തതഗണ്ഡതലവാന്തമദജലാസിക്തധരാന്തരാളദിഗന്തദന്താവള ദന്തകുന്തപരീക്ഷിതബലനിരതിശയശയപ്രകരഃ,

ഹരവരപ്രാപ്തിപ്രവൃദ്ധദുർവാരഗർവഃ, വിമാനചാരിണോ വിമാനയൻ, പുരന്ദരസ്യാപി പുരം ദാരയൻ, യമമപിനിയമയൻ, പ്രചേതസമപി വിചേതസംകുർവൻ, സമീരണസ്യാപി ദുരീരണതാമാരചയൻ, മനുഷ്യധർമ്മാണമനുജ്ഝിതസ്വനാമാർത്ഥം സമർത്ഥയൻ, പുരമഥനമപി പുരപാലമാകലയൻ, സഹസ്രകരമപിസ്വകരസഹസ്രൈർന്നിരസ്താസ്ത്രനികരം വിരചയൻ, അതിപ്രവൃദ്ധപ്രബലതരഭുജമണ്ഡലകണ്ഡൂയനാസഹതയാ ഗിരിവരാനപി കരനിഹതിഭിസ്സംചൂർണ്ണയൻ, കദാചനകുമതിതതിശേഖരഃ കുടിലശശികലാശേഖരം നിടിലനയനദഹനനിർദ്ദഗ്ദ്ധപുരത്രിതയം ത്രിലോചനമാസാദ്യ … … …”

അനിരുദ്ധൻ:

“മേഘശ്യാമളകോമളാംഗലതികം ദ്രാഘിഷ്ഠബാഹായുഗം
രാകാപൂർണ്ണശശാങ്കമുഗ്ദ്ധവദനം രാജീവതുല്യേക്ഷണം
വീരം ദേവനകർമ്മലോലമനസം ലോകാഭിരാമം സ തം
കാന്താലിംഗനകുംകുമാങ്കിതതനും ദൃഷ്ട്വാഭവദ്വിസ്മിതഃ.”
പാർവ്വതീസ്വയംവരം

ഇതു കുമാരസംഭവം അഞ്ചു മുതൽ ഏഴുവരെ സർഗ്ഗങ്ങളിൽ അടങ്ങീട്ടുള്ള കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഒരു ചമ്പുവാകുന്നു. ഇതിലും കാമദേവദഹനം ചമ്പുവിലെന്നപോലെ കാളിദാസന്റെ ആശയങ്ങൾ പലതും പകർന്നിട്ടുണ്ടു്. രണ്ടും ഒരു കവിയുടെ കൃതികളായിരിക്കാം.

“തസ്മിൻ പഞ്ചശരേ ഹരേണ പുരതോ രുഷ്ടേന ഭസ്മീകൃതേ
ഭഗ്നാനല്പമനോരഥാ ഗിരിസുതാ ജാതാവമാനാ ഭൃശം
ചാതുര്യം വപുഷോ നിജസ്യ മനസാ ദീനാ നിനിന്ദ സ്വയം
സൗഭാഗ്യൈകഫലം ഹി വല്ലഭജനേ സൗന്ദര്യമേണീദൃശാം.”

എന്ന ശ്ലോകംതന്നെ അത്തരത്തിലുള്ള സാഹിത്യോപജീവിത്വത്തിനു മകുടോദാഹരണമാണു്.

“ലാജാഞ്ജലിർഗ്ഗിരിജയാ പരിമുച്യമാനോ
ഭേജേ രുചിം സ നിപതൻ ജ്വലിതേ കൃശാനൗ
വേഗോത്തരേ രതിരണേ ദലിതച്യുതാനാം
സ്വാഹാകുചാന്തധൃതഹാരലതാമണീനാം.”

എന്ന ശ്ലോകത്തിൽ ഭാഷാനൈഷധചമ്പുവിലെ “ലോഹിതദ്യുതി കലർന്നുമേവിന കുടന്നകൊണ്ടു ദമയന്തിയാൽ” എന്ന ശ്ലോകത്തിന്റെ പ്രത്യക്ഷമായ അനുകരണം കാണുന്നു. ഇങ്ങനെയുള്ള ചില ഭാഗങ്ങൾ തട്ടിക്കഴിച്ചുനോക്കിയാൽ കവിത ആസ്വാദ്യമാണെന്നുതന്നെ പറയണം. നോക്കുക.

വടുരൂപിയായശിവൻ തപസ്വിനിയായ പാർവതീദേവിയോടു്:

“ചിതാഭസ്മാലേപോ ഭവതു പരിധാനേപി ച ദിശഃ
കരോടീമാലാനാം തതിഭിരപി വാ മണ്ഡനവിധിഃ
വിഭാഗം സഞ്ചിന്ത്യ ക്ഷിതിധരകുലോത്തംസകലികേ!
വിഷാഹാരേ ചേതശ്ശിവശിവ! വിഷാദം ഭജതി മേ.

ആതുംഗശൃംഗജരദംഗവൃഷാധിരൂഢാം
മാതംഗചർമ്മവസനാം ഭസിതാംഗരാഗാം
ആസംഗിനീം സ്മരഹരേ ഭവതീം നിരീക്ഷ്യ
ഹാസം കരിഷ്യതി പരഃ പ്രമദാസമാജഃ.”

ഗദ്യം: “ക്രമേണ ച സമായാതി മുഹൂർത്തദിവസേ, സമാഗച്ഛദപരശിഖരിനികരനിവേദ്യമാനനിജനിജസാനുസുലഭപദാർത്ഥജാതപരിപൂര്യമാണഭവനോദരഃ, സതതവിധീയമാനഗതാ ഗതജനകദംബസംബാധപിഷ്ടകടകപടുനികരപരിഗളിതകന കധൂളീധൂസരീക്രിയമാണചതുർദ്ദ്വാരഭൂമിഃ, ചിത്തനിഹിതവസ്തുജാതസമധികാപ്തിമുദിത ഹൃദയവസുധാദേവജാലജോഘുഷ്യമാണവിവിധാശീർവചനഃ, സമാഹിതപുരോഹിതസമാരബ്ധശാന്തികപൗഷ്ടികഃ, മാഗധകുലഗീയമാനമംഗലസ്തോത്രപഞ്ചികാപ്രപഞ്ചഃ, കഠിനാനകകോണദൃഢസമാഹന്യമാനപടുപടഹമുരവഢക്കാദിവിവിധവാദ്യനിധ്വാനനിർവിവരീകൃതഹരിദന്തരാളഃ, പുരന്ദരപുരസുന്ദരീവൃന്ദനിവർത്ത്യമാനമംഗലനൃത്തഃ, ജോഗീയമാനകിന്നര:, മോമുദ്യമാനവിദ്യാധരഃ, പാപച്യമാനപരമാന്നഃ, ബോഭുജ്യമാനാതിഥിഃ, പോപുഷ്യമാണകോലാഹലഃ, സർവമങ്ഗലാവിവാഹോത്സവസമാരംഭസംഭ്രമോ ജരീജൃംഭതി സ്മ.”

ഗൗരീപ്രസാധനം:

“പയോധരേ പാണ്ഡുനി കാചിദന്യാ
മനോഹരാങ്ഗ്യാ മകരീം ലിലേഖ
നിവേദയന്തീവ പദം പുരസ്താ
ദാഗാമിനാം കാന്തനഖക്ഷതാനാം.

കാചിന്നിതംബഫലകേ വിപുലേ തദീയേ
കാഞ്ചീലതാം പ്രിയസഖി കലയാഞ്ചകാര
ഈശാനചിത്തഹരിണഗ്രഹണായ ഗുഢം
തന്മാർഗ്ഗസീമ്നി ഘടിതാമിവ പാശവല്ലീം.”

വിവാഹവേഷധരനായ ശിവൻ:

“സർവാങ്ഗാർപ്പിതചാരുഭൂഷണഗണപ്രത്യുപ്തനാനാമണി
ശ്രേണീനിർമ്മലകാന്തിപൂരലഹരീവിദ്യോതമാനാകൃതിഃ
സംവീതാമലദിവ്യനവ്യവസനസ്സോയം പ്രസൂനായുധം
ഗാത്രേണാപ്യപനീതദർപ്പമകരോന്നേത്രേണ നോ കേവലം.”
മറ്റൊരു ഭാരതചമ്പു

“അത്രേരീക്ഷണശുക്തിമൗക്തികമണേർദ്ദേവാൽ സുധാദീധിതേ
സ്താരായാമഭവൽ പുരാ വിബുധവൃന്ദാനന്ദദാതാ ബുധഃ
മാസാന്തക്രമനഷ്ടദൃഷ്ടമഹിളാദേഹാദിളാദാത്മജോ
ജാതസ്തസ്യ പുരൂരവാസ്സുരവധൂനേത്രാന്തകാന്താകൃതിഃ”

എന്ന ശ്ലോകംകൊണ്ടു് ആരംഭിക്കുന്ന ഒരു ഭാരതചമ്പുവിന്റെ ആദ്യത്തെ ഏതാനും ഭാഗങ്ങൾ കോച്ചാമ്പിള്ളിമഠത്തിൽ രാമൻ നമ്പിയാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കഥാപ്രവചനത്തിനു വേണ്ടി മേല്പുത്തൂർ ഭട്ടതിരി രചിച്ചതെന്നാണു് ഐതിഹ്യം. അതു കൂടാതെ പശ്ചാൽകാലികനായ ഏതോ ഒരു കവി തന്റേയും ഇതരകവികളുടേയും പദ്യഗദ്യങ്ങളെ സങ്കലനം ചെയ്തു നിർമ്മിച്ച മറ്റൊരു ഭാരതചമ്പുകൂടി കാണുന്നുണ്ടു്. ആ ചമ്പുവിലെ ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണു് അടിയിൽ പ്രദർശിപ്പിക്കുന്നതു്:

 “ലോകാനന്ദൈകഹേതുസ്സ്വയമജനി പുരാ
 ചന്ദ്ര ഏവാദ്ഭുതശ്രീ
 രാസേവ്യോ നിർജ്ജരാണാം സുഹൃദഖിലമനോ
 മാഥിനോ മന്മഥസ്യ
 പുത്രസ്സാക്ഷാദ്വിധാതുശ്ശ്രുതിനുതമഹിമാ
 മാനസോ ദാനവാരേ
 ർദ്ദേവസ്യാദക്ഷിണം ലോചനമചലസുതാ
 ഭർത്തുരുത്തംസരത്നം.

നിശ്ശേഷഗ്രഹസത്തമസ്ത്രിജഗതീനേത്രാഭിരാമാകൃതി
സ്താരായാം ബുധസംസദാമചരമസ്തസ്മാൽ പ്രജജ്ഞേ ബുധഃ
ഗൗരീശാപബലോപപന്നവനിതാരുപേ നൃപേഽഭൂദിളേ
പുത്രസ്തസ്യ പുരൂരവാ വസുമതീഭർത്താധിഹർത്താനൃണാം.”

രണ്ടു ചമ്പുക്കളും ചന്ദ്രവംശോൽപത്തി മുതൽക്കാണു് ആരംഭിക്കുന്നതു് എന്നു മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ദൂതവാക്യം മുതലായ ഘട്ടങ്ങളിൽ ഭട്ടതിരിയുടെ വാങ്മയംമാത്രമേ ഉദ്ധരിച്ചു കാണുന്നുള്ളു എങ്കിലും മറ്റും ചില ഘട്ടങ്ങളിൽ വേറെ ശ്ലോകങ്ങളാണു് രചിച്ചുചേർത്തിരിക്കുന്നതു്. “ഭോ ഭോ ഭൂപാലവീരാശ്ശൃണുത മമ ഗിരം കാമമേതേ ഭവന്തഃ” എന്ന ഭട്ടതിരിയുടെ പാഞ്ചാലീസ്വയംവരത്തിലെ ധൃഷ്ടദ്യുമ്നവാക്യരൂപമായ ശ്ലോകത്തിന്നു പകരം

“ഭോ ഭോ വിഖ്യാതവീരാശ്ശൃണുത നൃപതയോ
 വാക്യമേതന്മദീയം
യോ യുഷ്മാസു സ്വശക്ത്യാ ധനുരിദമധുനൈ
 വാതതജ്യം വിധായ
ഏതൈശ്ശാതൈഃ പൃഷൽകൈർഗ്ഗഗനഗതമലം
 ച്ഛേത്തുമേതച്ഛരവ്യം
തസ്മൈ വീരായ ദത്താ നിഖിലഗുണഗണ
 സ്യാ കരസ്സോദരീ മേ”

എന്ന ശ്ലോകം ഘടിപ്പിച്ചിരിക്കുന്നു.

വൃകാസുരവധം

അജ്ഞാതനാമാവായ ഏതോ ഒരു കവിയുടെ കൃതിയാണു് വൃകാസുരവധം ചമ്പു. മറ്റു് അനേകം ചമ്പുക്കൾപോലെ ഇതും മധുരമായിട്ടുണ്ടു്.

നാരദൻ വൃകനോടു്:

“ഭോഗീശഭോഗശയനീയതലേ ശയാലും
മാ വിശ്വസീരസുര! വിശ്വപതിം മുരാരിം
സമ്മീലദക്ഷിയുഗളസ്സ ഹി ശശ്വദാസ്തേ
യുഷ്മൽകുലോന്മഥനകർമ്മണി ജാഗരൂകഃ.

ഏനം വിരിഞ്ചമപി കിഞ്ചന മാ ഭജേഥാ
ദീനം ജഗത്ത്രിതയജന്മവിധാനവൃത്ത്യാ
അസ്ത്യസ്യ വിശ്രുതമവദ്യമസത്യവദ്യം
തത്ര പ്രമാ ഭവതി രുദ്രജടാകരോടീ.”

വൃകന്റെ ശിവസ്തുതി:

“ഹര ഹരാഹരഹരാഗതം രാഗതന്തുസന്തതം സന്തതം മമത്വം മമ ത്വങ്ഗദുത്തുങ്ഗകോടീര കോടീരഭസവിസരദമരഗങ്ഗാതരങ്ഗാളിസംക്ഷാളിതാമൃതകരബാലക! കരവാളകളായകജ്ജളകാളകണ്ഠ! കാളകണ്ഠസമുദഞ്ചിതപഞ്ചമസ്വരസുമധുരസ്വരസമധുരനുതിവചന മുഖരമുഖര ചിതാഞ്ജലിബന്ധന” ഇത്യാദി. ഇതൊരു വിശിഷ്ടമായ ശൃംഖലാഗദ്യമാണു്.

വടുരൂപിയായ വിഷ്ണു വൃകനോടു്:

“യദ്യേവമേവ ദനുജാതിപതേ! സമസ്തം
ന ശ്രദ്ദധീമഹി വയം പുനരസ്യ വാചം
യോ ദക്ഷശാപഗരിമക്ഷപിതാനുഭാവോ
ഭേജേ ശ്മശാനനടനേന പിശാചഭൂയം

കിഞ്ചായമീശ ഇതി കേവലനാമധാരീ
ദാരിദ്ര്യഭാജനതയാ നനു ഭൈക്ഷഭോജീ
സർവസ്വമസ്യ ഗിരിശസ്യ തരക്ഷുചർമ്മ
വൃദ്ധോക്ഷപന്നഗചിതാഭസിതാസ്ഥിരൂപം.

ഏവംവിധസ്യ വചനം കഥമീശ്വരസ്യ
കഃ ശ്രദ്ദധീത ശിതധീരസുരാധിരാജ?
ഹസ്തം നിധേഹി തവ മസ്തകസീമനി ത്വം
മിഥ്യാഗിരം പുനരമും ജഹി കിം ജഡോസി?”
നാരദമോഹനം

നാരദമോഹനം ചമ്പുവിന്റെ പ്രണേതാവും ആരെന്നറിഞ്ഞുകൂടാ. പതിനാറായിരത്തെട്ടു സുന്ദരിമാരുടെ ഭർത്താവായ ഭഗവാൻ ശ്രീകൃഷ്ണൻ എങ്ങനെ ദ്വാരകയിൽ കഴിഞ്ഞുകൂടുന്നു എന്നു പരീക്ഷിക്കുവാൻ ചെന്ന നാരദമഹർഷിയെ സ്നാനം ചെയ്യുമ്പോൾ ഒരു കന്യകയാക്കി സിന്ധുരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിച്ചു് ആ ദാമ്പത്യത്തിന്റെ ഫലമായി പല സന്താനങ്ങൾക്കും മാതാവാക്കി ഒടുവിൽ ഒരു വനചരനെക്കൊണ്ടു് ആ രാജാവിനെ വധിപ്പിച്ചു വൈധവ്യം വന്ന ആ യുവതിയെ ജേതാവിനെക്കൊണ്ടു് പാണിഗ്രഹണം ചെയ്യിക്കുമെന്നുള്ള ഘട്ടംവരെ എത്തിച്ചു തന്റെ മായയെ അതിന്റെ സമഗ്രമായ രൂപത്തിൽ പ്രദർശിപ്പിക്കുന്നതാണു് നാരദമോഹനത്തിലെ കഥ. ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ അവഗാഹമുള്ള ഒരു കവിയാണു് ഈ കൃതി രചിച്ചതെന്നു മാത്രം പറയാം. ഭട്ടതിരിയുടേതാണെന്നു പറയത്തക്കവണ്ണമുള്ള ഗുണം കവിതയ്ക്കില്ല. പ്രസ്തുത ചമ്പു ഇങ്ങിനെ ആരംഭിക്കുന്നു.

“ശ്രീകൃഷ്ണം ബഹുദാരമീക്ഷിതുമനാഃ ശ്രീനാരദസ്ത്വേകദാ
പ്രാപ്യ ദ്വാരവതീം നിരീക്ഷ്യ മഹിതേ ഭൈമീഗൃഹേതം പുനഃ
ഭാമാഗേഹഗതം വിലോക്യ ച തതോ ഗത്വാ ദദർശാഖിലൈർ
വൃഷ്ണീന്ദ്രൈസ്സഹ കാര്യചിന്തനരതം ഭാന്തം സഭാന്തേ ഹരിം.”

മൂന്നു ശ്ലോകങ്ങളും ഒരു ഗദ്യവും കൂടി ഉദ്ധരിക്കാം.

“ശ്രുത്വാ തദ്വചനം പ്രണമ്യ ജഗതാം നാഥം ബഭാഷേ മുനി
ർമ്മാ മാ മോഹയം മാം ജനാർദ്ദന വിഭോ ദുർവാരമായാമയ
ജാനേ ത്വാമഖിലേശ്വരം വികൃതിഭിർജ്ജന്മാദിഭിവർജ്ജിതം
സാന്ദ്രാനന്ദചിദാത്മകം യദുപതിം മായാപടീസംവൃതം.”

ബ്രഹ്മാവു നാരദനോടു്:

“സോപ്യൂചേ ന ഹി ചിത്രമേതദഖിലാശ്ചര്യാത്മകേ കേശവേ
ഹേ വത്സേശ്വരമാനിനോ വയമഹോ യന്മായയാ മോഹിതാഃ
ന ത്വം വേത്സി ന വേദ്മി ശംഭുരപി നോ വേത്താതദീഹാം പുനഃ
കിം വാന്യേ തദമും ഭജാഖിലഗുരും മായാനിവൃത്ത്യൈ സദാ”

ജ്ഞാതജ്ഞേയനായ നാരദൻ:

“ഗായം ഗായം തദനു സ മുനിർന്നാമധേയാനി ശൗരേഃ
സ്മാരം സ്മാരം സജലജലദശ്യാമളം കോമളാങ്ഗം
പായം പായം ഭവഭയഹരം തസ്യ ചിത്രം ചരിത്രം
ലാഭം ലാഭം പ്രമദമമിതം വിഷ്ടപേ സഞ്ചചാര.”

ഗദ്യം: “തതശ്ച തൽപരിക്ഷാകാംക്ഷീ സ ഖലു പാരികാംക്ഷീവിവിധമണികൃതവിശ്വോൽ കൃഷ്ടരാമണീയകം വിശ്വകർമ്മനിരതിശയകരചാതുരീനികഷോപലരീതിമൂരീകർവാണം രുക്‍മിണീഭവനം പ്രവിശ്യ, തത്ര ച മൗലീകൃതകാളമേഘപാളീലാളിത്യാഭിമാനകാന്തി സന്ദോഹനികുരുംബിതദിശാകദംബകം, ഭാസ്വരതര പരാർദ്ധ്യമണി ഗണഘടിത മകുടകടകകടിസൂത്രാദി മണ്ഡനപ്രകാണ്ഡ മണ്ഡനായമാന സമസ്താവയവം, കുന്ദധവളിമമന്ദത്വാവഹലളിതഹസിതകന്ദളീമിളിതൈഃ പുരുദയാമൃതോക്ഷി തൈരീക്ഷിതൈഃ ശിശിരീകൃതഭക്തലോകഹൃദയം, പ്രദ്യുമ്നാദിഭിരാത്മനോ ഽനുചരമാണൈരാത്മജൈസ്സഹ വിഹരമാണമനിതരസാധാരണനിഖില ഗുണ ഗണധാമാനം ദാമോദരമാമോദ ഭരാകുലമതിരാലോകയതി സ്മ.”

ലക്ഷണാസ്വയംവരം

ഈ പ്രബന്ധം ചിലഭാഷാ ചമ്പുക്കൾപോലെ കവി വയസ്യനെ ആഹ്വാനം ചെയ്തുകൊണ്ടു ആരംഭിക്കുന്ന ഒന്നാണു്.

“സമാഗതം ത്വാം സരസം സഭായാം
സമീക്ഷ്യ ചേതോ മമ മോമുദീതി
സഭാര്യസാംബാനുഗമഭ്യുപേതം
നീലാംബരം വീക്ഷ്യ യഥാ മുരാരേഃ”

എന്ന ശ്ലോകം നോക്കുക. രണ്ടു ശ്ലോകങ്ങൾമാത്രം ചുവടെ ചേർക്കുന്നു.

“ദൃഷ്ട്വാ പന്നഗകേതനസ്യ തനയാം പദ്മേക്ഷണാംലക്ഷണാം
തിഷ്ഠന്തീം വരമാല്യഭാസുരകരാം രംഗസ്ഥലേ കന്യകാം
ഹംസേഷൂത്സുകധീഷു തേഷു പരിതസ്തിഷ്ഠത്സു പാഥോജിനീം
പക്ഷീവാശു ജഹാര രാജസു മിളത്സ്വേനാം സ കൃഷ്ണാത്മജഃ.”

“സാംബം സാമ്നൈവ മോക്തും കുരുഷു ബഹു കൃതേ
 സ്നേഹഭാരാൽ പ്രയത്നേ
നൈഷ്ഫല്യം പ്രാപിതേസ്മിന്നതിജളമതിഭി
 സ്സൗബലേയൈർഹസദ്ഭിഃ
ആത്മാനം വൃഷ്ണിവീരാനപി സുഭൃശമഹോ
 തർജ്ജയദ്ഭിസ്സഗർവ്വം
ക്രുദ്ധോസൗ സീരപാണിസ്സപദി കുരുകുല
 ധ്വംസനായോച്ചചാല.”

ഭാഷാചമ്പുക്കളെ അനുസരിച്ചു “തദനന്തരമിഹ കുരുപുരവീരാഃ കുന്ദപ്രതിഭടമന്ദസ്മിതരുചിസുന്ദരഹലധര വദനസരോരുഹ നിസ്സരദുരുതര കരുണാ സാഗര കല്ലോലായി തവാണീമേനാം” എന്നിങ്ങനെ ആരംഭിക്കുന്ന ഒരു ഗദ്യവും കവി പ്രസ്തുതകൃതിയിൽ ഘടിപ്പിച്ചിട്ടുണ്ടു്.

സുദർശനമോക്ഷം

ശ്രീകൃഷ്ണൻ സുദർശനത്തെ പ്രേക്ഷിപ്പിച്ചു സർപ്പഗ്രസ്തനായ നന്ദഗോപനെ മോചിപ്പിക്കുന്നതാണു് ഈ ചമ്പുവിലെ വിഷയം. ഇതിലും അംബരീഷചരിതത്തിലും തൃണാവർത്തവധത്തിലും ലക്ഷണാസ്വയംവരത്തിലെന്നപോലെ ഭാഷയിലെ തരങ്ഗിണീച്ഛന്ദസ്സിലുള്ള ഗദ്യം കാണ്മാനുണ്ടു്.

“തതോ ഗോപാലാനാം കരകലിതഘോരോല്മുകചയൈ
ർഹതോപ്യേനം ഭോഗീ സുദൃഢബലവീര്യോ ന മുമുചേ
തദാ തത്രൈത്യാസൗ നിജപിതൃഭുജം സർപ്പമചിരാൽ
പദാ പസ്പർശാമും ഭവജലധിപോതേന ഭഗവാൻ”

എന്ന ഒരു ശ്ലോകംമാത്രം ഇതിൽനിന്നുദ്ധരിക്കുന്നു.

അംബരീഷചരിതം

അംബരീഷ ചരിതത്തിന്റെ മാതൃകയും കാണേണ്ടതാണല്ലോ.

“ശ്രീമാൻ ഭാഗവതോത്തമോ ഭയനമദ്ഭുപാലമൗലിസ്ഥലീ
ശൂംഭദ്രത്നനിലീയമാനചരണവ്യാഖ്യാതദോശ്ചണ്ഡിമാ
നാഭാഗസ്യ ഗുണാദ്ഭുതസ്യ സമഭൂൽ പുത്രോംബരീഷാഭിധോ
രാജാ സപ്തസമുദ്രക്ണുപ്തപരിഖം രക്ഷൻ ധരാമണ്ഡലം.”

 “ജലൈരിവ ഹി കല്പിതൈസ്തദനു കല്പിതേ പാരണേ
 വ്രതസ്യ പരിപൂർണ്ണതാ ഭവതി തത്ര നോ സംശയഃ
 നിജാവമതിശങ്കയാ സ ച മുനിഃ പ്രകുപ്യേദ്യദി
 സ്വയം ഹരികൃപാബലാദഥ പുനർധ്രുവം ശാമ്യതി.”

ഈ രണ്ടു ശ്ലോകങ്ങളും ആ ചമ്പുവിൽ ഉൾപ്പെട്ടവയാണു്.

തൃണാവർത്തവധം

സാമാന്യം നല്ല ഒരു ചമ്പുവാണു് തൃണാവർത്തവധം. ഇതിൽ “അനന്തരം ച കംസവചനശ്രവണമുദിതസ്വാന്തഃ സ്വാന്തായ തായമാനരോഷാവേശകലുഷിതേക്ഷണഃ ക്ഷണാദാദൃതഘോരതരചക്രവാതാകൃതിഃ കൃതസകല സൽപഥവിനാശനായാശനായകലിതനിഹതമനുജകുലഃ” എന്നിങ്ങനെ ശൃംഖലാരൂപത്തിൽ ആരംഭിക്കുന്ന ഒരു മനോഹരമായ ഗദ്യമുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങളും ഈ ചമ്പുവിൽ ഉള്ളവതന്നെ.

“ഇത്ഥം ഹൃതേ മുരഹരേ ദനുജാധമേന
ഖേദാദിവ ക്ഷിതിരമും സഹസാന്വഗച്ഛൽ
അത്യുൽകടസ്വനമുദീർണ്ണരജശ്ഛലേന
തം മാധവം സകരുണം രുദതീ വിഷണ്ണാ.”

“ഹാ കഷ്ടം മന്ദഭാഗ്യഃ ഖലു വയമധുനാ
 തം വിനാ നന്ദസൂനും
ജീവാമസ്ത്യക്തഖേദാഃ കഥമിവ കരുണാം
 ഹേ വിധേ! ത്വം വിധേഹി
ബാലം തം ദർശയാരാൽ കൃതമൃദുഹസിതം
 ലോഭനീയാങ്ഗമസ്മാ
നിത്ഥം ഗോപീജനൗഘേ രുദതി സകരുണം
 ദീനദീനേ ഭയാർത്തേ.”
കൂർമ്മാവതാരം

അത്യന്തം ചമൽക്കാരപൂർണ്ണമായ ഒരു ചമ്പുമാണു് കൂർമ്മാവതാരം. ഈ ചമ്പു മേല്പുത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ആരും ഉൾപ്പെടുത്തിക്കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സഹൃദയന്മാർ സംശയിക്കാവുന്ന വിധത്തിലുള്ള കവനകലാകൗശലവും വ്യാകരണപാണ്ഡിത്യപ്രകർഷവും ഇതിൽ ആപാദചൂഡം അനുസ്യൂതമായി കളിയാടുന്നു. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.

ഗദ്യം: “തസ്മിന്നവസരേ സുരാസുരാണാം പരസ്പരപ്രഹരണസംഘട്ടിതസ്ഫുടിതകരാളകരവാളജാതജാതവേദഃ സ്ഫുലിങ്ഗപൂരതാരകിതവിയദന്തരേഷു, ദന്തകന്തപ്രോതപ്രഭൂതദനുജഭടാന്ത്ര ദാമസന്ദർശിതകൃതാന്തനഗരതോരണമാലാവിലാസവലമാനവലമാഥിമാതംഗേഷു, തുങ്ഗതരധരണിധരശൃങ്ഗനിസ്സംഗനിരിത്വരധാതുരസധോരണീസാധാരണീകരണധുരന്ധര കബന്ധ ഗളരന്ധ്ര നിരന്തര പരിഗളിത ശോണിതവേണീശോണീകൃത സുരതരങ്ഗിണീ പ്രവാഹേഷു, ഹാടക മഹീധര കന്ദര പ്രസ്തര നിരുപദ്രവ നിദ്രായമാണ ഹരിണാരി ഗണനിദ്രാവിദ്രാവണ വിദ്യാപടുതമ പടഹപടല പടപടായിത പാടിത ബ്രഹ്മാണ്ഡ ഭാണ്ഡോദരേഷു, പ്രതിദിനം പ്രതായമാനേഷു പ്രധാനേഷു … ദിവസകരമിവ കമലാകരമർദ്ദന പ്രബുദ്ധം, സുകവി പ്രബന്ധമിവ രസോപലാളിതപദം, വ്യാകരണ പ്രകരണ മിവാഗമവചന പ്രത്യയകാരക പ്രകൃതി മഹിത രൂപാവതാരം, മധുദ്വേഷിണമപി സേവിത പ്രസന്നം ഭുജഗേശയാനമപി പതഗേശയാനം, ദീനശരണമപി നദീനശരണം, ചരണ നളിന നതജനതാ പരിതാപഹരണൈക പരായണം നാരായണം ശരണമയാസീൽ.”

“ആപാതാളം വിഭിദ്യ ക്ഷിതിതലമതുല
 സ്തോമകദ്ദാലജാലൈ
രുൽകൃത്യോൽകൃത്യ ഭൂയഃ പരശുഭിരഭിത
 സ്സന്ധിബന്ധം സമന്താൽ
പശ്ചാദുച്ചാല്യ നീരൈരവനിധരമധോ
 ദാരുഖണ്ഡൈരഖണ്ഡൈ
രുച്ചൈരുച്ചാരയന്തഃ കളകളമഥ തേ
 നിന്യുരേനം പയോധീം.”
“കല്ലോലാഃ കേചിദുല്ലോളിതലളിതവിമാ
 നാവലീകേതുമാലാ
തുല്യാഭോഗാ ബഭൂവുർന്നഭസി വിസൃമരാ
 ദുഗ്ദ്ധസിന്ധോസ്സമന്താൽ
തേ ചാമീ ചാരുചാമീകരശിഖരിശിരഃ
 ശൃങ്ഗസംക്രീഡമാന
സ്വസ്ത്രൈണസ്ഥൂലവക്ഷോരുഹഭുവി ദധിരേ
 ഹാരശോഭാം വിശീർണ്ണാഃ”
സീമന്തിനീചരിതം

ഈ ചമ്പുവിലെ വിഷയം സോമവാരവ്രതമാഹാത്മ്യമാണു്. കുഞ്ചൻനമ്പിയാരുടെ ശിവപുരാണത്തിനു പ്രചാരം സിദ്ധിച്ചതിനുമേലായിരിക്കുമോ ഇതിന്റെ നിർമ്മിതി എന്നു സംശയിക്കുന്നു. അങ്ങനെയാണെങ്കിൽ ഇതു കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ചതായി സങ്കല്പിക്കാം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.

“ആര്യാവർത്താധിനാഥസ്സമഭവദതുല
 ശ്ചിത്രവർമ്മാ മഹാത്മാ
തൽപുത്രീ ചാരുഗാത്രീ സമജനി ദമയ
 ന്തീവ സീമന്തിനീതി
സാ വാമാ കേളിലോലാ ലളിതതരഗതീ
 രാജഹംസസ്യ തസ്യാം
സന്തോഷം കുർവതീ ച പ്രചുരമനുഗതാ
 മന്ദമന്ദം നഗര്യാം.”

മറ്റൊരു ശ്ലോകംകൂടി ചേർക്കാം.

“സൗധേ സ്ഥിത്വാഥ നാര്യോ നയനകുവലയൈർ
 ദൃഷ്ടിമസ്മിൻ നികാമം
കൃത്വാ ഹൃഷ്ടാസ്തദാനീം കിമപി ച കുതുകം
 പ്രാപ സീമന്തിനീ സാ
നേത്രാഭ്യാമാശു പീത്വാ നിജരമണമഹോ
 പുണ്യലബ്ധം സുരൂപം
ശർവേ ദേവേ പ്രസന്നേ കിമിഹ നഹി ഭവേൽ
 സർവലോകാധിനാഥേ?”

കവിതയ്ക്കു പറയത്തക്ക ചമൽക്കാരമില്ല.

മറ്റൊരു സ്യമന്തകം

മേല്പുത്തൂർ ഭട്ടതിരിയുടെ സ്യമന്തകപ്രബന്ധം പ്രസിദ്ധമാണല്ലോ. കൊല്ലം പത്താം ശതകത്തിൽ മറ്റൊരു ചെറിയ ചമ്പുകൂടി അതേ വിഷയത്തെ അധികരിച്ചു് ആരോ രചിച്ചതായിക്കാണുന്നു. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

“സത്രാജിത്സഹജഃ കദാചന ഹായാരൂഢോ മൃഗവ്യാകുലഃ
സത്രാ കണ്ഠധൃതേന തേന മണിനാ പ്രാപ പ്രസേനോ വനം
മാംസഭ്രാന്തിവശാന്മണേർമ്മഹസി തം സിംഹോ നിജഗ്രാഹ; തം
ഹത്വാദായ മണംജഗാമ ച ഗുഹാം ജാംല്മേതരോ ജാബവാൻ.”

അജാനതാനാമഭയപ്രദം ത്വാ
മജാനതാ നാഥ കൃതം മയാഗഃ;
സഹസ്വ ദാസ്യേ മണിനാ കുമാരീം
സഹ സ്വദാസ്യേ സുജനാർത്തിഹാരിൻ.’
33.42സന്താനഗോപാലം

സന്താനഗോപാലകഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള കേരളീയസംസ്കൃതചമ്പുക്കളിൽ അശ്വതി തിരുനാൾ ഇളയതമ്പുരാന്റെ പ്രബന്ധത്തിനാണു് അഭ്യർഹിതത്വം എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. എന്നാൽ അതു കൂടാതെ അതേ പേരിൽ മറ്റൊരു ചെറിയ പ്രബന്ധവും കാണ്മാനുണ്ടു്. അതാണു് കഥാപ്രവചനത്തിനു ചാക്കിയാന്മാരും മറ്റും ഉപയോഗിക്കുന്നതു്. ഭാഷാചമ്പുക്കളുടെ രീതിയിൽ ഒരു ലോകോക്തിയും അതിന്റെ സമർത്ഥനവും കൊണ്ടാകുന്നു ഗ്രന്ഥത്തിന്റെ ഉപക്രമം.

“കാരുണ്യമസ്തി യദി കിഞ്ചന കംസഹന്തുർ
ദുർല്ലഭ്യമദ്യ ഭുവനേ കിമു യോഗഭാജാം?
പാർത്ഥഃ പുരാ ഖലു മുകുന്ദകൃപാബലേന
പ്രാദാന്ന കിം ദശകമഗ്രഭുജേ സുതാനാം?”

ഏഴു ശ്ലോകങ്ങൾ മാത്രമേ ഈ പ്രബന്ധത്തിലുള്ളു. ഗദ്യമില്ല. ഒരു ശ്ലോകംകൂടി പകർത്താം.

“മദ്ബാണൈർദ്ദക്ഷഹന്താ രണശിരസി മുഹു
 സ്താഡിതഃ കിം ന ഘോരൈഃ?
കിന്ന പ്രായോ വിനാശം കുരുകുലമഖിലം
 നീതവാൻ വീതശങ്കഃ?

ആസ്താം തൽ, കോപി പുത്രസ്സമജനി യദി തേ
 പ്രേതനാഥഞ്ച ജിത്വാ
രക്ഷിഷ്യേ വിപ്ര! നോ ചേൽ കരകലിതധനു
 സ്സന്നിവേക്ഷ്യേ ഹുതാശം.”

കവിത, സംഗ്രഹണം നിമിത്തമായിരിക്കാം, ആകർഷകമായി കാണുന്നില്ല.

ഹനൂമദപദാനം

ഹനൂമദപദാനം എന്ന പേരിൽ സാമാന്യം ദീഘമായ ഒരു ചമ്പുവുണ്ടു്. ഒരു കേരളീയനായിരിക്കാം അതിന്റെ കർത്താവെന്നു് ഊഹിക്കുവാനല്ലാതെ ഉറപ്പിച്ചു പറയുവാൻ വേണ്ട തെളിവില്ല. ഹനൂമാന്റെ ജനനം മുതല്ക്കുള്ള സകല സംഭവങ്ങളും പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. കൗമാരവിലസിതം, നയവിലസിതം, സീതാന്വേഷാദിവിലസിതം എന്നിങ്ങിനെ മൂന്നു വിലസിതങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. കവിതയ്ക്കു നല്ല ഓജസ്സും പ്രസാദവുമുണ്ടു്.

 “ക്ഷമന്ത ഏവ സന്തോത്ര സർവവിദ്യാബ്ധിപാരഗാഃ
 അന്യേ ഹസന്തു കിം ഛിന്നം ഭക്താസ്സംഭാവകാ മമ”

എന്ന ശ്ലോകം ആരംഭത്തിലുള്ളതാണു്. ഒരു ഗദ്യത്തിൽ ചില പങ്ക്തികളും രണ്ടു ശ്ലോകങ്ങളും ഉദ്ധരിക്കാം.

രാവണൻ:

“പ്രാദുർഭുത ഏവ തസ്മിൻ ജഗദവിതരി സവിതരീവിപരേ പ്രതിഹതിരഹിതപ്രതാപപ്രസരണസരണിനിരസ്തനിഖിലഭുവനവിമതസന്തമസേ വിംശദ്ഭുജാവലേപദലാതേന കുലിശേന തദ്ഭുജസമസമാഘാതസമുചിതാഭംഗുരസ്ഥാനസംസ്ഥാപിതാനാമിവനിജാംഗാനാം രുചിരകരചരണാന്തഖർവേതരാണാം ഖരാണാം നഖരാണാം മയൂഖജാലേന അദരിദ്രവദ്രുമച്ഛേദസച്ഛായലളിതലപനവിലസദതിരുചിരമരീചിമാല യാക്ഷേമാംകരവീരപ്രരോഹപരിതുഷ്ടസുരനരവർഗ്ഗവി തീർണ്ണയോർന്നിജകബളാംശയോർജ്ജൈവാതൃകശകലയോരിവ …”

വായു:

“ഭൂതേഷു പഞ്ചസ്വപി യോസ്ത്യധീശോ
സർവേഷു ദേഹേഷ്വപി നായകോ യഃ
ജീവന്തി ദേവാശ്ച യദാശ്രയേണ
തസ്യ പ്രകോപേ ക്വ നു ഭദ്രമസ്തി?

രാക്ഷസയുവതികൾ:

“ഉപഗതരമണാങ്കമങ്കപാളീ
മിളിതമൃദുസ്മിതസാദരാ ലസന്ത്യഃ
അവിദിതവിരഹാഃ പരസ്പരോദ്യൽ
പ്രണയരതോത്സവനിർവൃതാശ്ച കാശ്ചിൽ.”

ഹനൂമാനെപ്പറ്റി ജനങ്ങൾ:

“ക്വാസൗ വലീമുഖബലാധിപബാലിഭീത
സുഗ്രീവസമ്പദുദയേ ഘടകോ ഹനൂമാൻ?
ക്വാസൗ രഘുപ്രവരചിത്തസരോജഭാനു
സ്സീതാമനഃകുമുദശീതകരോ ഹനൂമാൻ?”
33.43വത്സരാജ പ്രബന്ധം

സുപ്രസിദ്ധമായ ഉദയനചരിതത്തെ വിഷയീകരിച്ചു വത്സരാജപ്രബന്ധം എന്നൊരു ചമ്പുവും വായിച്ചിട്ടുണ്ടു്. അങ്കം എന്ന പേരിൽ അതു പല ഖണ്ഡങ്ങളായി വിഭക്തമായിരിക്കുന്നു. എട്ടാമങ്കത്തിന്റെ ആരംഭംവരെ കണ്ടിട്ടുണ്ടു്. കേരളീയമാണു് കൃതിയെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിയുന്നില്ല. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

“അസ്തി സ്വസ്തികരീ സമസ്തജഗതാമസ്താരിവിസ്താരിതാ
സാലാസ്തംഭിതചാരുകാസരമണീപ്രാസാദലംബാംബുദാ
കൗബേരീവ മഹർദ്ധികാ ശശികുലക്ഷോണീഭൃതാമാസ്പദം
കൗശാംബീതി പുരാ കുശാംബരചിതാ കൗശാംബുപൂരാ പുരീ.”

“വിവിധമണിസമുജ്ജ്വലേ വിമാനേ
പതതി സലജ്ജമിവാർക്കരശ്മിജാലം
കനകമയവിശാലസാലഭഞ്ജ്യാ
വിലസതി ഗായതി നൃത്യതീവ വാസഃ”

“ശ്രുത്വാദ്യ വൃത്താന്തമിമം സ്മരാർത്തോ
ഹർഷം പരം യാസ്യതി വത്സരാജഃ,
പ്രാവൃണ്മഹാംഭോധരമന്ദ്രനാദം
ഘർമ്മാഭിതപ്തഃ ശ്രുതവാൻ ശിഖീവ.”
മറ്റൊരു കാർത്തവീര്യവിജയം ചമ്പു

അശ്വതി തിരുനാൾ ഇളയതമ്പുരാന്റെ കാർത്തവീര്യവിജയത്തിനു പുറമേ മറ്റൊരു കാർത്തവീര്യവിജയം ചമ്പുകൂടി കണ്ടിട്ടുണ്ടു്. അതും കേരളീയമാണെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി ഒന്നും അറിവില്ല. പ്രസ്തുതകൃതി ഇങ്ങനെ ആരംഭിക്കുന്നു.

“കല്യാണാനി ചരീകരീതു മുരളീവിന്യസ്തബിംബാധരം
ചഞ്ചൽകാഞ്ചനമേഖലാഞ്ചിതനിതംബാലംബിപീതാംബരം
നന്ദാനന്ദനമിന്ദിരാകുചതടീപാടീരപങ്കാങ്കിതം
യജ്ജ്യോതിഃ പരിചർക്കരീതി നികഷാഘോഷം തടം യാമുനം.”

“ചന്ദ്രാന്വവായജനുഷാം ഖലു ഹേഹയാനാം
മാഹിഷ്മതീതി വിദിതാ കുലരാജധാനീ,
തസ്യാമഭൂന്നൃപതിരജ്ജൂനനാമധേയഃ
പുത്രോ വിശാമധിപതേഃ കൃതവീര്യനാമ്നഃ.”

രാവണന്റെ വീരവാദം:

“പ്രാഗുച്ചൈശ്ശിരസം ഗണൈസ്സഹ ശിരസ്യധ്യാസിതം സ്ഥാണുനാ
കൈലാസം രജതാചലം കരതലൈര്യഃ ക്ഷിപ്തവാനംബരേ
തസ്മിൻ ജാഗ്രതി മയ്യരാതിപൃതനാതൂലപ്രചണ്ഡാനിലേ
വീരന്മന്യ ഇഹാസ്തി ചേന്നരപശുഃ കശ്ചിദ്ധിഗസ്മദ്ഭുജാൻ.”

വളരെ വിശിഷ്ടമാണു് ഈ കവിത.

കാർത്തവീര്യാപദാനം

ഇതു് അതേ വിഷയത്തെത്തന്നെ അധികരിച്ചുള്ള മറ്റൊരു ചമ്പുവാണു്. ഈ ചമ്പുവും കേരളീയമാണെന്നു സങ്കല്പിക്കാം. ഇതും വിശിഷ്ടമായ ഒരു പ്രബന്ധംതന്നെ. മൂന്നു സ്തബകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

 “ശ്രീകാർത്തവീര്യനൃപതേരുപനീതദാന
 പ്രത്യക്ഷതോ ഗുണഗണാനനുബോധയന്തഃ
 ദുസ്സാധ ഏവ കവികർമ്മണി മാദൃശാനാം
 സഞ്ചോദയത്യഹഹ! കാചിദലജ്ഞതാ മാം.

ഗംഭീരശാസ്ത്രാർത്ഥവിദഃ കവീന്ദ്രാ
അപി പ്രമാദ്യന്തി കൃതൗ കൃതിജ്ഞാഃ
അതോത്ര കാവ്യേ പരിശോധനായ
തിഷ്ഠേ ഗിരിഷ്ഠേഷു ബുധോത്തമേഷു.”
ഗജേന്ദ്രമോക്ഷം

ഗാജേന്ദ്രമോക്ഷം ഒരു ചെറിയ ചമ്പുവാണു്.

“ഇന്ദ്രദ്യുമ്നഃ പാണ്ഡ്യരാജോ മഹാത്മാ
വിഷ്ണോർഭക്തശ്ചന്ദനാദ്രൗ കദാചിൽ
തത്സേവായാം മഗ്നധീരാലുലോകേ
നൈവാഗസ്ത്യം പ്രാപ്തമാതിഥ്യകാമം.”

എന്നിങ്ങനെയാണു് ആ പ്രബന്ധം ആരംഭിക്കുന്നതു്. ത്രികൂടവർണ്ണനപരമായ ഒരു പദ്യംകൂടെ ചുവടേ ചേർക്കുന്നു.

“തസ്മിൻ സർവർത്തുയോഗാൽ സകലവിടപിന
 സ്സർവദാ സർവപുഷ്പൈ
ർന്നമ്രാഃ കമ്രൈഃ ഫലൗഘൈർല്ലളിതകിസലയൈ
 സ്സന്തി സന്താപശാന്ത്യൈ
തസ്മിന്നപ്യുന്നതോസാവജവിഹിതതരു
 ച്ഛായയാ പാദപാനാ
മാർച്ഛന്മൂർച്ഛാ നിദാഘാതപഗരിമകൃതാം
 മ്ലാനിമമ്ലാനദാനഃ.”
ചെല്ലൂരപുരേശസ്തോത്രം

അത്യന്തം മനോഹരമായ ഈ സ്തോത്രം ആരു് ഏതു കാലത്തുണ്ടാക്കിയതാണെന്നു് അറിയുന്നില്ല. ഭട്ടതിരിയെ അപേക്ഷിച്ചു് അർവാചീനനാണു് കവി എന്നു തോന്നുന്നു.

“പ്രാദുഷ്യന്തു പുരഃ പുരത്രയവധൂബിംബോകസമ്പദ്ദ്രുഹഃ
ശ്രീചെല്ലൂരപുരീനിവാസരസികാസ്തേജോവിലാസാ മമ
യേഷു ധ്യാനപഥം ഗതേഷു ഭവിതാ നൃണാം ഫണീ ഭൂഷണം
വാമാങ്ഗം വനിതാ ദിശശ്ച വസനം ഭാഗീരഥീ മാലികാ.”

“ഉൽകൂലപ്രണയാതിരേകമുദയദ്രോമാഞ്ചപുഞ്ജം മുഹുഃ
പ്രത്യാഖ്യാനപരൈകഭാഗവചനം ചെല്ലൂരപുര്യാമഹോ
നീവീസ്പർശവിലോലദക്ഷിണകരവ്യാപാരരോധക്രിയാ
വൈയഗ്ര്യാകുലവാമപാണി ശിവയോരൈക്യം പരിക്രീഡതേ.”

“യാചേ കിഞ്ചിദിദം കൃതാഞ്ജലിപുടം ചെല്ലൂരപുര്യാഃ പതേ!
സ്വാമിൻ വാരയ ചന്ദ്രശേഖര കൃപാവാരാന്നിധേ! മാമകീം
ദ്വിത്രഗ്രാമടികാധിപത്യകലിതാഹംഭാവശുംഭന്മതി
ക്ഷുദ്രക്ഷ്മാധവചാടുകോടിഘടനാദൈന്യസ്യ ദോഗ്ധ്രീം ദശാം.”

“കണ്ഠഗ്രാഹികഫേ സ്ഖലദ്ഗിരി ചലദ്ബോധേഗളന്മാരുതേ
മീലച്ചക്ഷുഷി വേപമാനഹൃദയേ കാലേ സതി പ്രസ്തുതേ
ആരുഹ്യ ദ്രുതമദ്രിരാജസുതയാ സാകം മഹാശാക്വരം
സ്വാമിൻ ശങ്കര സന്നിധേഹി കൃപയാ ചെല്ലൂരഭൂഷാമണേ!”
തെക്കേപ്പാട്ടു ജാതവേദൻനമ്പൂരിപ്പാടു്

വിശ്വാമിത്രഗോത്രജനായ തെക്കേപ്പാട്ടു ജാതവേദൻ നമ്പൂരിപ്പാടു് പ്രബോധചന്ദ്രോദയത്തിന്റെ വഴിപിടിച്ചു പൂർണ്ണപുരുഷാർത്ഥ ചന്ദ്രോദയം എന്നൊരു നാടകം നിർമ്മിച്ചിട്ടുണ്ടു്. ദശാശ്വൻ എന്ന രാജാവു് ആനന്ദപക്വവല്ലിയെ വിവാഹം ചെയ്യുന്നതാണു് വിഷയം. ദശാശ്വൻ എന്നാൽ ‘ജീവാത്മാവു്’ എന്നർത്ഥം. കവിയുടെ ജീവിതകാലമേതെന്നു് അറിയുന്നില്ല. ‘ശ്രീമദ്വേന്നനാടഗ്രാമബിസിനീസംഭവേഷു പ്രഥിതാഷ്ടഗൃഹാബ്ജേഷു’ എന്നും മറ്റും അദ്ദേഹം സ്വകുലത്തെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. അഷ്ടഗൃഹത്തിൽ ആഢ്യന്മാരുടെ കുടുംബങ്ങളിൽ ഒന്നാണു് തെക്കേപ്പാട്ടുമന. അതു തിരുവേഗപ്പുറയിലാണ് സ്ഥിതിചെയ്തിരുന്നതു്.

 “ദക്ഷിണാശാഗൃഹസ്സോഥ ജാതവേദാ ഹി നാമതഃ
 സോമയാഗം കൃതവതസ്തസ്യ ജായാ ച പാർവതീ
 തദുപാദാനദേഹസ്യ പരമേശകനീയസഃ
 തുര്യാശ്രമപ്രവിഷ്ടസ്യ കൃതിരേഷാ യഥാബലം”

എന്നുകൂടി തന്നെപ്പറ്റിയും അദ്ദേഹം ചില വിവരങ്ങൾ നമുക്കു നല്കുന്നുണ്ടു്. കവി ചോമാതിരിയായിരുന്നു എന്നും പാർവതി എന്നായിരുന്നു അദ്ദേഹത്തിന്റെ പത്നിയുടെ പേരെന്നും പരമേശ്വരൻ എന്നു് അദ്ദേഹത്തിന്നു് ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു എന്നും ജാതവേദൻ ഒടുവിൽ സന്യാസാശ്രമം സ്വീകരിച്ചു എന്നും നാം തദ്ദ്വാരാ ധരിക്കുന്നു.

വാസുദേവചരിതം

വാസുദേവചരിതം എന്ന പേരിൽ കേരളീയകൃതമായ ഒരു മഹാകാവ്യത്തിന്റെ ദശമസർഗ്ഗാന്തം വരെയുള്ള ഭാഗം കണ്ടുകിട്ടീട്ടുണ്ട്. കവിയുടെ കാലവും പേരും അറിയുന്നില്ല.

 “ശ്രീകുമാരപുരാവാസാം ശ്രീകണ്ഠപ്രിയവല്ലഭാം
 ശ്രീശാദി പ്രണതാം ദേവീം ശ്രിയൈ നിത്യമുപാസ്മഹേ”

എന്ന വന്ദനശ്ലോകത്തിൽനിന്നു് അദ്ദേഹം കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണെന്നുമാത്രം ഊഹിക്കാം. ഭൂമിദേവി ബ്രഹ്മാവിനോടു തന്റെ സങ്കടം നിവേദനം ചെയ്യുന്നതുമുതൽ രുക്‍മിവധം വരെയുള്ള കഥ ഭാഗവതം ദശമസ്കന്ധത്തെ അനുസരിച്ചു വർണ്ണിച്ചിരിക്കുന്നു. കാവ്യം ഏറ്റവും മനോഹരമാണു്. പ്രഥമസർഗ്ഗത്തിൽ ലബ്ധമായ ഭാഗത്തിൽനിന്നു ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

“കളായകോമളരുചാ വിരോചിതദിഗന്തരം
കാന്തിപീയൂഷനിർമ്മഗ്നരത്നപ്രതികൃതിപ്രഭം

കോടിസൂര്യസ്ഫുരദ്രത്നകിരീടമകുടോജ്ജ്വലം
ആനീലകുടിലസ്നിഗ്ദ്ധസ്രങ്നദ്ധകുണ്ഡലം

ഊർദ്ധ്വപുണ്ഡ്റലസൽഫാലകലിതാർദ്ധേന്ദുവിഭ്രമം
ആനനാബ്ജോപരിഭ്രാന്തഭ്രമരഭ്രമദാളകം

കരുണാമൃതകല്ലോലചില്ലീലാവിഭ്രമഭ്രുവം
ശ്രവണ(ദ്വയവി) ശ്രാന്തവിശാലകമലേക്ഷണം
………
മഞ്ജൂശിഞ്ജിതമഞ്ജീരമനോജ്ഞഘുടികാദ്വയം
നഖേന്ദുഭഗണഭ്രാജൽപാദാങ്ഗുഷ്ഠാങ്ഗുലീദലം

പദപങ്കജലാവണ്യജിതസന്താനപല്ലവം
ആപാദകേശമധുരം സ്മരതാം മങ്ഗലപ്രദം.”

കൃഷ്ണാവതാരഘട്ടത്തിലെ കേശാദിപാദവർണ്ണനമാണിതു്. പൂതനാമോക്ഷസന്ദർഭത്തിലുള്ള ഒരു ശ്ലോകം പ്രദർശിപ്പിക്കാം.

“പപാത സാ പാതിതപാദപൗഘാ
യദാ തദോൽപാതശതാതിഭീതഃ
വ്രജം വ്രജേശഃ പ്രവിവേശ തസ്യാ
വക്ഷഃസ്ഥലസ്ഥാർഭകഹാസഭാസാ.”

സപ്തമസർഗ്ഗത്തിലെ ദ്വാരകാവർണ്ണനത്തിൽ നിന്നുകൂടി രണ്ടു ശ്ലോകങ്ങൾ പകർത്താം.

 “വിക്രേതൃഭിഃ ക്രയികചക്രവിലോഭനാർത്ഥം
 ക്രയ്യം കൃതം വിപണിപംക്തിഷു രത്നജാതം
 യസ്യാം പ്രസാരിതമഹോർമ്മികരഃ പ്രമുഷ്ണൻ
 രത്നാകരോ ഭവതി നൂനമയം പയോധിഃ.”

 “യൽസുഭ്രുവഃ പരിഹസന്തി തരങ്ഗഭങ്ഗീ
 ശ്ചില്ലീവിലാസകലയാ ശഫരീശ്ച നേത്രൈഃ
 ഹാസേന ഫേനമപി യൽപരിഘാപയോധേ
 ർദ്ദന്തച്ഛദച്ഛവിനിരാകൃതവിദ്രുമൗഘാഃ”
കൃഷ്ണീയസ്തോത്രം

നാരായണീയത്തെ അനുകരിച്ചു് ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടു് ഏതോ ഒരു കവി നാനൂറ്റിൽചില്വാനം ശ്ലോകങ്ങളിൽ, സ്രഗ്ദ്ധരാവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഗവതസംങ്ഗ്രഹസ്തോത്രമാണു് കൃഷ്ണീയം. ഒടുവിൽ വസന്തതിലകത്തിൽ ഭക്തിമാർഗ്ഗത്തിന്റെ പാരമ്യത്തെ സ്ഥാപിക്കുന്നതിനായി കുറെ ശ്ലോകങ്ങൾ ചേർത്തിട്ടുണ്ടു്. കൃഷ്ണീയമെന്നുള്ള പേർ ഗ്രന്ഥത്തിനു നല്കാനുള്ള കാരണം അദ്ദേഹം തന്നെ.

 “കൃഷ്ണാവതാരപ്രാധാന്യാൽ കൃഷ്ണീയമിതി വിശ്രുതം
 കൃഷ്ണസ്തോത്രം തവൈതത്തു പുഷ്ണീയാജ്ജപതാം സുഖം”

എന്ന ശ്ലോകത്തിൽ വിശദീകരിക്കുന്നു.

“സച്ചിൽസന്തോഷപൂർണ്ണാത്മകമഖിലപരി
 വ്യാപ്തമാദ്യന്തഹീനം
നിർദ്ദ്വന്ദം വിസ്വകന്ദം പരമസുഖദമ
 ന്വിഷ്യമാണം ത്രയീഭിഃ
ശുദ്ധം ദേഹേന്ദ്രിയാദ്യൈർവിരഹിതമപി യ
 ത്തൽ പരം ബ്രഹ്മ താവദ്
ഭക്താനാം മൂർത്തിമദ്ഭാത്യഹഹ ഗുരുമരുൽ
 പത്തനേനുഗ്രഹാർത്ഥം”

എന്നതാണ് ആദ്യത്തെ പദ്യം. അതിനും നാരായണീയത്തിലെ “സാന്ദ്രാനന്ദാവബോധാത്മകം” എന്ന പദ്യത്തിനും തമ്മിലുള്ള ജന്യജനകഭാവം പ്രത്യക്ഷമാണല്ലോ. ആ പരമാർത്ഥം അദ്ദേഹം,

“നാരായണാഖ്യകവിരാജകൃതാതിരമ്യ
നാരായണീയമുഖനുത്യനുസാരതോയം
നാരായണസ്യ കരുണാം തവ ലബ്ധുകാമോ
മൂഢോപ്യഹം നുതിമകാർഷമിമാം ക്ഷമേഥാഃ”

എന്ന പദ്യത്തിൽ സമ്മതിച്ചിട്ടുണ്ടു്. ഇടയ്ക്കുനിന്നു് ഒരു ശ്ലോകം കൂടി പ്രദർശിപ്പിക്കാം.

“ശ്രുത്വാ വേണുധ്വനിം തേ പശുപയുവതയോ
 വേണുഭുക്താവശേഷം
ലബ്ധും ബിംബാധരാപൂരിതമമൃതരസം
 സൂരപുത്രീം സമേത്യ
തത്തീരേ സൈകതീനാം ഹിമഗിരിതനയാ
 മാർച്ചിഷുസ്തദ്വ്രതാന്തേ
വസ്ത്രാണ്യാധായ തീരേ ജലവിഹൃതിരസാ
 സക്തചിത്താ ബഭൂവുഃ.”

കവിതയ്ക്കു വലിയ മെച്ചമൊന്നുമില്ല.

രുക്‍മാങ്ഗദചരിതം കാവ്യം

ഈ കാവ്യം രണ്ടു സർഗ്ഗത്തോളമേ കിട്ടീട്ടുള്ളു. പ്രാണേതാവിനെയോ പ്രാദുർഭാവകാലത്തേയോ പറ്റി യാതൊന്നും അറിഞ്ഞുകൂടാ. കവിതയ്ക്കു സ്വാരസ്യമുണ്ടു്.

 “ശ്രിയം ദിശതു തത്തേജോ മമ വാചാമഗോചരം
 യസ്യൈകസ്യ നമസ്കാരേ നമോ ഭവതി ഹി ദ്വയോഃ

 ആസീദ്രുഗ്മാങ്ഗദോ നാമ രാജാ മിഹിരവംശജഃ
 നാരായണപദധ്യാനനിർദ്ധൂതാശേഷകല്മഷഃ”
(പ്രഥമസർഗ്ഗം)


“അനേകരത്നാവലിഭിന്നവർണ്ണാ
മഹാപ്രതിധ്വാനവിഭിന്നശബ്ദാഃ
അദൃഷ്ടപൂർവാ ഇവ യാം പ്രവിഷ്ടാ
മിഥോ ന ജാനന്തി ജനാഃ കഥഞ്ചിൽ

കുഡ്യേഷു യത്ര പ്രതിബിംബിതാനാം
സമാനചേഷ്ടാലപനൈർജ്ജനൗഘാഃ
ഛായാത്വമാജ്ഞായ സുഖാനുയോഗാൻ
ന പൂരയന്ത്യർദ്ധകൃതാൻ സലജ്ജാഃ.

മഹീവലാരിപ്രതിബിംബലഗ്നാം
ഛായാം പരസ്യേവ നിരീക്ഷ്യ കശ്ചിൽ
നൃപാംഗസംഗാദ്വിരമാശു മൂഢ!
ത്വമിത്യുപാലഭ്യ തതോ ലലജ്ജേ.”
(ദ്വിതീയസർഗ്ഗം)
രത്നാവലീകഥാസാരം

ഇതു ഹർഷദേവന്റെ പ്രസിദ്ധമായ രത്നാവലീനാടികയിലെ ഇതിവൃത്തം സംക്ഷേപിച്ചു ബ്രഹ്മദത്തൻ എന്ന നമ്പൂരി രചിച്ചിട്ടുള്ള ഒരു കാവ്യമാണു്. കവിയെയോ അദ്ദേഹത്തിന്റെ കാലത്തെയൊ പറ്റി യാതൊരറിവുമില്ല.

 “അരുണാധരവിന്യസ്തമുരളീതരളാംഗുലി
 നന്നമീമി ചിദാനന്ദമിന്ദിരാകാമുകം മഹഃ.

 ശ്രീമദാചാര്യരൂപം തം പ്രണമ്യ ബ്രഹ്മ സാദരം
 രത്നാവല്യാഃ കഥാസാരം ബ്രഹ്മദത്തേന തന്യതേ.

 അസ്തി പ്രസ്തീമസംഭൂതിപരിഭൂതാമരാവതീ
 കൗശാംബീ നാമ നഗരീ കുശാംബേന വിനിർമ്മിതാ.

 യുവാനോ യത്ര സൗധാഗ്രേ വസന്തോ വനിതാസഖാഃ
 മുഖേന്ദോ പാർവണേന്ദോശ്ച സമീക്ഷന്തേ തുലാം മിഥഃ.”
(പ്രഥമസർഗ്ഗം)


“അഥ പ്രമോദം പ്രമദാസഖാനാം
വിജൃംഭയംശ്ചേതസി സർവ്വയൂനാം
അമോഘമസ്ത്രം ഹരിണാങ്കബന്ധോ
രൃതുർവസന്തോ ധരണീം പ്രപേദേ.

ആമൂലചൂഡോല്ലസിതൈസ്തദാനീം
ദ്രുമാ വിരേജുർന്നവകോരകൗഘൈഃ
ഋതുപ്രധാനസ്യ സമാഗമേന
പ്രഹർഷരോമാഞ്ചമിവോദ്വഹന്തഃ.
(തൃതീയസർഗ്ഗം)

വളരെ നല്ല ഒരു കാവ്യമാണു്. മുഴുവൻ കിട്ടീട്ടില്ല.

സേതുദീപം

പ്രവരസേനന്റെസുപ്രസിദ്ധമായസേതുബന്ധം അഥവാ രാവണവധം എന്ന പ്രാകൃതകാവ്യത്തിനു ദീപം എന്ന പേരിൽ കേരളീയമായ ഒരു വ്യാഖ്യാനമുണ്ടു്. അതു സുബ്രഹ്മണ്യൻ എന്നു കൂടി പേരുള്ള ദേവരാതൻ എന്ന ഒരു നമ്പൂരിയുടെ കൃതിയാണു്. അദ്ദേഹം ഏതോ ഒരു കൊച്ചി മഹാരാജാവിന്റെ ആശ്രിതനായിരുന്നു എന്നു് ഊഹിക്കുവാൻ വഴിയുണ്ടു്. എന്തെന്നാൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ രവിപുരഗ്രാമത്തിന്റെ നാഥനും അനന്താസനനായ തൃപ്പൂണിത്തുറയപ്പന്റെ ദാസനുമായ ഒരു മഹാനുഭാവനാണു് അദ്ദേഹത്തെക്കൊണ്ടു് ആ വ്യാഖ്യാനം രചിപ്പിച്ചതെന്നു പറയുന്നു.

“സ്നേഹാദേശനിബന്ധനാ രവിപുരഗ്രാമേശശേഷാസന
ശ്രീദാസസ്യ തു സേതുദീപരചനാന്വർത്ഥാ ച യസ്യാഭിധാ
സുബ്രഹ്മണ്യ ഇതി സ്വയം ഗിരിസുതാനാഥൈകദാസാദ്ഗതാ
സാശ്വാസം പ്രഥമം, തദേവമുദിതാ സാ ദേവരാതാദിതി.”

വ്യാഖ്യാനം സർവങ്കഷവും വ്യാഖ്യാതാവിനു പ്രാകൃതഭാഷയിലുള്ള പാണ്ഡിത്യത്തിനു മകുടോദാഹരണവുമായി പ്രകാശിക്കുന്നു. മുദ്രിതമായ സേതുബന്ധത്തോടു ചേർത്തു പ്രസിദ്ധീകരിച്ചിട്ടുള്ളതു ജയപുരദേശീയനായ രാമദാസഭൂപതിയുടെ പ്രദീപമെന്ന വ്യാഖ്യാനമാണു്. ഇതു കൂടാതെ മാധവയജ്വാവിന്റെ താൽപര്യദീപിക, ശ്രീകൃഷ്ണന്റെ വിവരണം മുതലായി വേറെയും അനേകം വിദേശീയ വ്യാഖ്യകൾ പ്രസ്തുത കാവ്യത്തിനു ലഭിച്ചിട്ടുണ്ടു്. മുദ്രിതപുസ്തകത്തിൽ പതിനഞ്ചു ആശ്വാസങ്ങളേ അടങ്ങീട്ടുള്ളു എങ്കിലും കാവ്യത്തിൽ പതിനാറാശ്വാസങ്ങൾ അടങ്ങീട്ടുണ്ടെന്നാണു് ദക്ഷിണാപഥത്തിലെ ഐതിഹ്യം. ഔത്തരാഹപാഠമനുസരിച്ചുള്ള പതിമ്മൂന്നാമത്തെ ആശ്വാസത്തിൽ പതിമൂന്നും പതിന്നാലും ആശ്വാസങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നുള്ളതാണു് ഈ ഗണനാഭേദത്തിനു കാരണം. സേതുദീപത്തിൽ പതിനാറധ്യായങ്ങൾക്കും വ്യാഖ്യാനം കാണുന്നു

ശ്രീരാമകർണ്ണാമൃതം

ശ്രീരാമകർണ്ണാമൃതം എന്നൊരു സ്തോത്രം സംസ്കൃതത്തിൽ നൂറ്റിൽച്ചില്വാനം ശ്ലോകങ്ങളിൽ അവിജ്ഞാതനാമാവായ ഒരു കേരളീയകവി നിർമ്മിച്ചിട്ടുണ്ടു്. കവിത മോശമാണെന്നു മാത്രമല്ല ‘ഏതൗ തൗ ദശകണ്ഠകണ്ഠ’ എന്ന മഹാനാടകശ്ലോകവും മറ്റും സ്വകീയമെന്നതുപോലെ അങ്ങിങ്ങു ഘടിപ്പിച്ചിട്ടുമുണ്ടു്. വില്വമങ്ഗലത്തിന്റെ വിശ്വോത്തരമായ ശ്രീകൃഷ്ണകർണ്ണാമൃതം വായിച്ചു ശരിക്കു ആസ്വദിക്കുവാൻ കഴിവുള്ള ഒരു സഹൃദയൻ ആ ധാർഷ്ട്യത്തിന്നു ഒരിക്കലും ഒരുമ്പെടുന്നതല്ല. ഈ സൂരിമ്മന്യന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരറിവും സിദ്ധിക്കുന്നില്ലല്ലോ എന്നു് ആരും പരിതപിക്കുമെന്നു തോന്നുന്നില്ല. സാമാന്യം ഭേദപ്പെട്ട ഒന്നു രണ്ടു ശ്ലോകങ്ങൾ വളരെ ക്ലേശിച്ചു തിരഞ്ഞെടുത്തതാണു് ഞാൻ പ്രകൃതത്തിൽ പകർത്തുന്നതു്.

“ശ്രീരാമസ്സകലേശ്വരോ മമ പിതാ മാതാ ച സീതാ മമ
ഭ്രാതാ ബ്രഹ്മസുഖഃ പ്രഭഞ്ജനസുതഃ പത്നീ വിരക്തിഃ പ്രിയാ
വിശ്വാമിത്രവിഭീഷണാദിവശഗാ മിത്രാണി ബോധസ്സുതോ
ഭക്തിഃ ശ്രീഹരിസങ്ഗതാ രതിസുഖം വൈകുണ്ഠമസ്മൽപദം.”

“അഗ്രേ പ്രാഞ്ജലിമാഞ്ജനേയമസിതം വീരഞ്ച താരാസുതം
പാർശ്വേ പംക്തിമുഖാനുജം പരിസരേ സുഗ്രീവമഗ്രാസനേ
പശ്ചാല്ലക്ഷ്മണമന്തികേ ജനകജാം മധ്യേ സ്ഥിതം രാഘവം
ചിന്താതൂലികയാ ലിഖന്തി സുധിയശ്ചിത്തേഷു പീതാംബരം”
ശ്രീരാമോദന്തം

സമീപകാലംവരെ കേരളത്തിൽ ബാലന്മാരെ സംസ്കൃതഭാഷ അഭ്യസിപ്പിക്കുന്നതിനു് ഉപയോഗപ്പെടുത്തിവന്ന അത്യന്തം ലഘുവായ ഒരു കാവ്യമാണു് ശ്രീരാമോദന്തം.

“ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകിപ്രകീർത്തിതം”

എന്നു തുടങ്ങി

യസ്തു ദാശരഥിർഭൂത്വാ രണേ ഹത്വാ ച രാവണം
രരക്ഷ ലോകാൻ വൈകുണ്ഠസ്സ മാം രക്ഷതു ചിന്മയഃ”

എന്നവസാനിക്കുന്നതും ആകെ 153 അനുഷ്ടുപ്ശ്ലോകങ്ങൾ അടങ്ങീട്ടുള്ളതുമായ ഈ കാവ്യത്തിൽ വാല്മീകിരാമായണത്തിലെ സപ്തകാണ്ഡങ്ങളിലും ഉൾക്കൊള്ളുന്ന കഥ സമർത്ഥമായി സങ്ഗ്രഹിച്ചിട്ടുണ്ടു്. പിപഠിഷുക്കൾക്കു സുബന്തങ്ങളും തിങന്തങ്ങളുമായ കുറേ പദങ്ങളുമായി പരിചയം സിദ്ധിക്കണം എന്നുള്ളതിൽ കവിഞ്ഞു ഗ്രന്ഥകാരനു് ഉദ്ദേശമൊന്നുമില്ല. ആ ഉദ്ദേശം ഒരുവിധം സഫലമായിട്ടുമുണ്ടു്. അത്തരത്തിലുള്ള ഒരു കൃതിയിൽ കാവ്യത്വമുണ്ടോ എന്നു പരിശോധിക്കുന്നതു് അസംഗതമാണല്ലോ. കുറേ പഴക്കം ഈ കാവ്യത്തിനുണ്ടു്. എത്രയാണെന്നു പരിച്ഛേദിക്കുവാൻ നിവൃത്തിയില്ല. ഇതിനെ അനുകരിച്ചു ശ്രീകൃഷ്ണചരിതം എന്നൊരു കാവ്യം കൊല്ലം 1025-ൽ ആവിർഭവിച്ചിട്ടുണ്ടു്.

കേരളദേശധർമ്മം

കേരളത്തിൽ പ്രചലിക്കുന്ന ധർമ്മങ്ങളുടെ പ്രാമാണികതയെപ്പറ്റി നിഷ്കൃഷ്ടമായി നിരൂപണം ചെയ്തു് അവ സ്മൃതിവിരുദ്ധങ്ങളല്ലെന്നു സ്ഥാപിക്കുവാനാണു് ഈ ഗ്രന്ഥത്തിൽ ഉദ്യമിച്ചിട്ടുള്ളതു്. ഗ്രന്ഥകാരൻ വിശ്വാമിത്രഗോത്രജനും നാരായണപണ്ഡിതന്റെയും ശ്രീദേവിയുടെയും പുത്രനുമാണെന്നുമാത്രം അറിയാം.

“നാരായണസ്യാഖിലധർമ്മശാസ്ത്ര
ഗുഢാർത്ഥവിജ്ഞാനവിശുദ്ധബുദ്ധേഃ
താതസ്യ കാരുണ്യലവാദ്ഗ്രഥിഷ്യേ
സംക്ഷേപതഃ കേരളദേശധർമ്മം”

“അഥ ഖലു ശ്രീദേവീഗർഭസംഭവേന വിശ്വാമിത്രകുലോദ്ഭവേന മഹീസുരേണ കേരളീയാചാരേഷു പ്രമാണമുച്യതേ” എന്നീ വാക്യങ്ങൾ നോക്കുക. അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി ഒരറിവുമില്ല. വാല്മീകിരാമായണവ്യാഖ്യാതാവായ ഗോവിന്ദരാജനെ ഉദ്ധരിക്കുന്നുണ്ടു്. സ്മൃതികളിലും മഹാഭാരത്തിലും മാർക്കണ്ഡേയാദിപുരാണങ്ങളിലും അത്ഭുതാവഹമായ അവഗാഹം കാണുന്നുണ്ടു്. ധർമ്മാധർമ്മവിചാരഖണ്ഡം തുടങ്ങി പല ഖണ്ഡങ്ങളായി പ്രസ്തുത നിബന്ധം വിഭജിക്കപ്പെട്ടിരിക്കുന്നു. “രജസ്വലാപ്രദാനകസ്യ തൽപരിണേതുശ്ച നകോപിദോഷഃ” എന്നും മറ്റും കേരളത്തിലെ അനാചാരങ്ങളിൽ പലതിന്റേയും ശാസ്ത്രാനുസാരിത്വത്തെ സമഞ്ജസമായി സമർത്ഥിച്ചിട്ടുണ്ടു്.

ഭവത്രാതനും ജയന്തനും

മാഠരഗോത്രജനും സാമഗനുമായ ഭവത്രാതൻനമ്പൂതിരിപ്പാടു് ജൈമിനീയസൂത്രവൃത്തിയെന്നൊരു മഹനീയമായ പൂർവ്വമീമാംസാഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അച്ഛൻ മാതൃദത്തനും മാതാമഹൻ ബ്രഹ്മദത്തനുമായിരുന്നു. ബ്രഹ്മത്തൻനമ്പൂരിപ്പാടു വിശ്വാമിത്രഗോത്രജനായിരുന്നു എന്നു ഗ്രന്ഥകാരൻ പറയുന്നു. അദ്ദേഹമായിരുന്നു ഭവത്രാതന്റെ ഗുരു എന്നും ഗുരുവിന്റെ ഉപദേശത്തിനു വിധേയനായാണു് അദ്ദേഹം ഗ്രന്ഥനിർമ്മാണം ചെയ്തതെന്നും കാണുന്നുണ്ടു്. ഗ്രന്ഥം മുഴുമിക്കാതെ ഭവത്രാതൻ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ ശിഷ്യനും ജാമാതാവും ഭാഗിനേയനുമായ ജയന്തൻ നമ്പൂരിപ്പാടു് അതു പൂരിപ്പിച്ചു. ജയന്തന്റെ ഗോത്രം ഭാരദ്വാജമാണു്. ഭവത്രാതന്റെ കാലവും ജന്മഗൃഹവും ഏതാണെന്നു് അറിവില്ല. അടിയിൽ കാണുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ ഉള്ളവയാണു്. ആ ശാസ്ത്രകാരൻ നല്ല ഒരു കവിയുമായിരുന്നു എന്നു പ്രസ്തുത ശ്ലോകങ്ങളിൽനിന്നു കാണാവുന്നതാകുന്നു.

 “നമസ്ത്രിനേത്രായ ജിതാത്മജന്മനേ
 വിജന്മനേ ജന്മനിവൃത്തിഹേതവേ
 നഭസ്വദാകാശകൃശാനുമേദിനീ
 ജലേന്ദുഭാസ്വദ്യജമാനമൂർത്തയേ.

 ജിഗായ ദേവാനപി യസ്സ്വതേജസാ
 വിവേദ ച വ്യാസ്ത ച വേദസാഗരം
 പരാവരജ്ഞസ്സ പരാശരാത്മജോ
 മയാ മഹാത്മാ പ്രണിപത്യതേ മുനിഃ.

 വേദാർത്ഥതത്വാമലദർപ്പണം യ
 ശ്ചകാര ലോകേ തതകീർത്തി ശാസ്ത്രം
 ജ്ഞാനൈകധാമ്നേ വിദധാമി തസ്മൈ
 കൃതാഞ്ജലിർജൈമിനയേ നമസ്യാം.

ധ്യാനേനാരമയത്തരാം ത്രിനയനം സോമേന യോ വാസവം
വിപ്രാൻ വേദതദങ്ഗതത്വവചനൈർവിത്തേന വിദ്വജ്ജനം

വന്ദേ ബ്രഹ്മവിദം ദ്വിജന്മതിലകം തം ബ്രഹ്മദത്താഹ്വയം
തൽപാദാംബുജസേവനോപജനിതപ്രഞ്ജാലവഃ പ്രാഞ്ജലിഃ.

“യദധീനം ശിവപ്രാപ്തിരിഹാമുത്ര ച ദേഹിനാം
തസ്യൈ വിദ്വൽസമിതയേ നമഃ ക്ഷപിതപാപ്മനേ.”

“മുനേർബ്രഹ്മനിധേസ്തസ്യ കാശ്യപസ്യ മഹാത്മനഃ
ബഹവഃ പ്രഥിതാ വംശാ വിവസ്വത ഇവാംശവഃ.

തേഷു യസ്യാഭവദൃഷിർമ്മാഠരോ മണ്ഡനം പരം
മധുസ്സംവത്സരസ്യേവ മണിഃ ഫണിപതേരിവ.

അസ്മിൻ സംജജ്ഞിരേ വംശേ സാമഗാ ഗുണശാലിനഃ
തസ്യ പുത്രോ ബുധസമഃ സാമർഗ്ഗ്യജുഷു പാരഗഃ.

അവനീന്ദ്രൈരവന്ധ്യാസ്ത്രൈഃ ശിരസാ ധൃതശാസനഃ
ശ്രുതിസ്മൃത്യർത്ഥതത്വജ്ഞോ ധർമ്മകർമ്മസു ദക്ഷിണഃ

ദ്വിജന്മഹിതലാഭയ ദ്വിജന്മഭിരുപാശ്രിതഃ
ആസിദനവമോത്സാഹസ്സർവ്വേഷു ഖലു ജന്തുഷു.

മാതൃതുല്യദയോ നാമ മാതൃദത്ത ഇതി ശ്രുതഃ
പരാം കാഷ്ഠാം ഗതവതഃ സസുതാം സോഥകർമ്മണോഃ.

വിശ്വാമിത്രജമുഖസ്യ ബ്രഹ്മദത്തസ്യ ലബ്ധവാൻ.
തസ്യ ജന്മനി യസ്തേന സ ഭവത്രാത ഇത്യഭൂൽ
സ സ്വവാഗനുസൃത്യൈവ വ്യാകരോത്യധ്വരാഗമം.”

ജയന്തൻ ഒടുവിൽ തനിക്കു പ്രസ്തുതഗ്രന്ഥനിർമ്മിതിയിലുള്ള ഭാഗഭാഗിത്വത്തെക്കുറിച്ചു് ഇങ്ങനെ പറയുന്നു.

“അഗ്നിഷ്ടോമാദ്യനേകശ്രുതിമപി വിധിവ
ജ്ജൈമിനേര്യജ്ഞതന്ത്രം
വ്യാചഖ്യാവല്പശേഷം മഠരകുലപതിഃ
ശ്രീഭവത്രാതനാമാ
ജാമാതാ ഭാഗിനേയഃ പ്രതിവിതതയശാ-
സ്തസ്യ ശിഷ്യോനുകൂലോ
ദാരദ്വാജോ ജയന്തോപ്യരചയമനയാ
വ്യാഖ്യയോക്താവശേഷം.

സൂത്രം ഗൃഹ്യം വൈകൃതം സ്തോമസംജ്ഞം
പര്യാധ്യായാദ്യാനുവാകത്രയഞ്ച
 പഥ്യാദന്യാം വിഷ്ഠുതീനാഞ്ച ക്ണുപ്തിർ
 ഭാവത്രാതീ ഭൂഷയാമാസ വൃത്തിഃ.

പൂർവ്വാധ്യായാവശേഷം യദാർഷേയം പ്രകൃതഞ്ച യൽ
പരിഹാരവിധിര്യശ്ച ജായന്തീ തത്ര വർദ്ധിതാ.”
33.44പിലാന്തോൾ ആര്യൻമൂസ്സതു്

പിലാന്തോൾ ആര്യൻമൂസ്സതു് (ആര്യശർമ്മ) സദാചാരവൃത്തിവർത്തനം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. അതിൽ പതിനേഴധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ആത്മസ്വരൂപകഥനം, അനാത്മനിരസനം, നാനാത്മഭാവപ്രതിഷേധവും ഏകാത്മയോഗകഥനവും, പ്രത്യക്ഷാത്മപ്രബോധകഥനം, അസന്നിരസനം, ജീവപ്രബോധകഥനം മുതലായ വേദാന്തവിഷയങ്ങളോടുകൂടി അഷ്ടാംഗഹൃദയനാമനിർവചനം, വൈദ്യസ്വരൂപപ്രശംസ എന്നിങ്ങനെ ചില വൈദ്യവിഷയങ്ങളേയും യോജിപ്പിച്ചാണു് പ്രബന്ധത്തിന്റെ ഗതി. ഗ്രന്ഥകാരൻ തന്നെപ്പറ്റി ഇങ്ങനെ പറയുന്നു.

“ശ്രീകേരളാഖ്യവിഷയേ ഭവതി സ്രവന്തീ
ബാലാഭിധാ വിമലശീതപയഃപ്രവാഹാ
സ്വർല്ലോകവാരവനിതാനയനാഭിരാമ
മീനാവലീനടനമംഗലരംഗദേശാ.

അസ്തി തത്തീരനികടേ പനസാന്ദോളികാഹ്വയാ
വൈദ്യവേശ്മാര്യശർമ്മേതി വിശ്രുതസ്തദ്ഗൃഹേശ്വരഃ.

തസ്യ പുത്രോതിതേജസ്വീ നാരായണ ഇതി ശ്രുതഃ
നാമാർത്ഥമേവ കുർവാണഃ പരേച്ഛാവൃത്തിവർത്മഗഃ

ധർമ്മായാർത്ഥഞ്ച കാമഞ്ച കുർവാണോ ലൗകികം സ്മരൻ
നാരായണമഹാദേവൗ മായാ യസ്യ ഹൃദാശ്രിതാഃ

തസ്യ സീമന്തപുത്രോഹം സർവജ്ഞോ വൈദ്യസത്തമഃ
സന്മാർഗ്ഗദർശീ ച സുഖീ ദുഃഖമാർഗ്ഗവിവർജ്ജിതഃ

പിതാമഹശിഖായാം തു ആത്മപുച്ഛേന മേളിതഃ
നാമ്നാ പിതാമഹസ്സാക്ഷാന്മാതാമഹമനുവ്രതഃ.

 മാതാമഹോ മേ മധുസൂദനപ്രിയോ
 നാരായണേത്യുച്ചതരം ബ്രുവാണഃ
 സംസാരദുഃഖാനി ന വിന്ദതേസൗ
 ത്രസന്തി യന്നാമരവേണ രോഗാഃ.

തസ്യ പുത്രാദധീതോഹം വൈദ്യശാസ്ത്രസമുച്ചയം
പിതുരാജ്ഞാം പുരസ്കൃത്യ ബ്രഹ്മചര്യവ്രതേ സ്ഥിതഃ.”

പിലാന്തോൾ ആര്യശർമ്മാവിന്റെ പുത്രനായ നാരായണന്റെ സീമന്തപുത്രനാണു് താനെന്നും മറ്റൊരു നാരായണന്റെ മകനായ തന്റെ അമ്മാവനോടാണു് വൈദ്യശാസ്ത്രം അഭ്യസിച്ചതെന്നും ബ്രഹ്മചര്യമാണു് ഗ്രന്ഥരചനാകാലത്തും തന്റെ ആശ്രയമെന്നും കവി ഈ ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.

“കാണാദം പാണിനീയം ച മീമാംസാം ദ്വൈതഖണ്ഡനം
വേദാന്തം യോഗസാംഖ്യാദി ചാലോക്യ ഹി കൃതന്ത്വിദം”

എന്നു പറയുന്നതിൽനിന്നു സകല ശാസ്ത്രങ്ങളും നോക്കീട്ടാണു് അദ്ദേഹം സദാചാരവൃത്തിവർത്തനം നിർമ്മിച്ചതെന്നും നാം ഗ്രഹിക്കുന്നു. സദാചാരപരനായ വൈദ്യന്റെ നിലയെപ്പറ്റി അദ്ദേഹത്തിനു വലിയ ബഹുമാനമാണുള്ളതു്.

“അദൃഷ്ടം പരമാത്മത്വം ഹംസാസ്തത്ര ചരന്തി ഹി
വൈദ്യസ്തു തൽപരം യാതി വിനതാസംഭവാസ്പദം.

വൈദ്യഃ പരമഹംസാനാം മാർഗ്ഗാദുപരി വർത്തതേ
സദാചാരപ്രവൃത്തശ്ചേദന്യഥാന്ധം തമോ വ്രജേൽ.

യഥാർത്ഥനാമാര്യശർമ്മാ സദാചാരപ്രകാശനാൽ
യാഥാർത്ഥ്യാദ്വൈദ്യസംജ്ഞായാ ഉത്തമം പദമാവിശൽ.”

എന്നീ പദ്യങ്ങൾ നോക്കുക.

സാമുദ്രസാരം

സാമുദ്രികാശാസ്ത്രമാകുന്നു ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. സാമൂതിരിപ്പാട്ടിലെ ആശ്രിതനായ മൂക്കോലെ ശങ്കരൻനമ്പൂരി എന്ന ഒരു ദൈവജ്ഞനാണു് പ്രണേതാവു്. അദ്ദേഹം താൻ നാരായണൻ എന്നൊരു പണ്ഡിതന്റെ ശിഷ്യനാണെന്നു പറയുന്നു.

 “മുക്തിസ്ഥലാലയഗിരീന്ദ്രസുതാപ്രസാദ
 ലേശാപ്തവാക്‍പ്രസരവൈഭവലബ്ധകീർത്തിഃ
 സാമുദ്രസാരമൃജൂനാ തനുതേ പഥാസൗ
 ശ്രീശങ്കരോദ്രിജലധീശ്വരപാദസേവീ.

ആയുഃപ്രശ്നേ ജീവിതം ച മുമൂർഷൂണാം ച ലക്ഷണം
തല്ലാഞ്ഛനഞ്ച വക്ഷ്യാമി പ്രവിവിച്യ യഥാശ്രുതം.”

“ഉക്താന്യേവം ലക്ഷണാനി ലാഞ്ഛനൈസ്സഹ കാനിചിൽ
നാരായണഗുരോർവക്ത്രാന്മുമൂർഷൂണാം യഥാശ്രുതം.”

“അഥ സന്താനസംസിദ്ധിലക്ഷണം തു സലാഞ്ഛനം
വക്ഷ്യേ നാരായണഗുരോരനുസ്മൃത്യ മനീഷിതം.”

എന്നീ ശ്ലോകങ്ങൾ പരിശോധിക്കുക. നാരായണനാമാവായ അദ്ദേഹത്തിന്റെ ഗുരു ആരെന്നറിയുന്നില്ല.

33.45പനക്കാട്ടു നമ്പൂരി (പ്രശ്നമാർഗ്ഗകാരൻ)

കൊല്ലം ഒൻപതാം ശതകത്തിൽ പ്രശ്നമാർഗ്ഗം എന്ന പേരിൽ മഹനീയമായ ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥം പനക്കാട്ടു നമ്പൂരി രചിച്ചു. വടക്കേ മലയാളത്തിൽ ഇടക്കാട്ടു തീവണ്ടിസ്റ്റേഷനു് ഒരു നാഴിക വടക്കായി ഒരു വിഷ്ണുക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിന്റെ അഗ്നികോണത്തിലായി മൂന്നുനാലു ഫർലോംഗ് അകലെ പനക്കാടു് എന്നു സുപ്രസിദ്ധമായ ഒരു നമ്പൂരിയില്ലം കുറേക്കാലം മുൻപുവരെ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ നഷ്ടശിഷ്ടങ്ങളേ കാണ്മാനുള്ളു. ആ ഇല്ലം അന്യം നിന്നപ്പോൾ മേല്പടി വിഷ്ണുക്ഷേത്രത്തിന്റെ സമീപത്തുള്ള മുല്ലപ്പള്ളിയില്ലത്തിൽ ലയിച്ചു. പനക്കാട്ടു നമ്പൂരിയെ ദേശനാമത്തെ പുരസ്കരിച്ചു് ഇടക്കാട്ടു നമ്പൂരി എന്നും പറയാറുണ്ടു്. പ്രസ്തുതക്ഷേത്രത്തിൽ പനക്കാടിന്നുണ്ടായിരുന്ന ഊരാണ്മസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവകാശി മുല്ലപ്പള്ളി നമ്പൂരിയാണു്. ആ ഇല്ലത്തേക്കു് അതുകൂടാതെ അവിടെ സ്വന്തം നിലയിലും ഒരു ഊരാണ്മസ്ഥാനമുണ്ടു്. പ്രശ്നമാർഗ്ഗത്തിൽ കാണുന്ന ഉപക്രമത്തിൽ,

“മധ്യാടവ്യധിപം ദുഗ്ദ്ധസിന്ധുകന്യാധവം ധിയാ
ധ്യായാമി സാധ്വഹം ബുദ്ധേശ്ശുദ്ധ്യൈ വൃദ്ധ്യൈ ച സിദ്ധയേ.”

“നമശ്ശ്രീമങ്ഗലശ്രേണീനിവാസായ മഹാത്മനേ
സർവം ജാനന്തി ദൈവജ്ഞാ യദ്ദത്തശ്രുതി ചക്ഷുഷഃ.

ചെല്ലൂരീശ്വരമാനമ്യ ശൈലജാവല്ലഭം മയാ
ശിഷ്യായ ദേശികാവാപ്തം പ്രശ്നവർത്മോപദിശ്യതേ”

എന്നീ ശ്ലോകങ്ങളിൽനിന്നു് ഇടക്കാട്ടു് അമ്പലത്തിലെ മഹാവിഷ്ണു ഗ്രന്ഥകാരന്റെ കുലദൈവമാണെന്നും അദ്ദേഹത്തിന്റെ ജ്യോതിശ്ശാസ്ത്രഗുരു മങ്ഗലശ്ശേരി നമ്പൂരിയായിരുന്നു എന്നും പെരുഞ്ചെല്ലൂർഗ്രാമത്തിൽപ്പെട്ട ഒരു ഗൃഹമായിരുന്നു പനക്കാടു് എന്നും സിദ്ധിക്കുന്നു. ആചാര്യന്റെ പേരെന്തെന്നു് അറിവില്ലെങ്കിലും,

“യഃ ശ്രീമഹാദേവസുതോ മുരാരേർ
ല്ലബ്ധോദയോ മദ്ധ്യവനാധിനാഥാൽ
സ പ്രശ്നമാർഗ്ഗാഖ്യമകാർഷമേത
ച്ഛാസ്ത്രം സുഖം ബോധയിതും സ്വശിഷ്യാൻ”

എന്ന ശ്ലോകത്തിൽനിന്നു് അദ്ദേഹത്തിന്റെ മാതാവു ശ്രീയും പിതാവു മഹാദേവനുമായിരുന്നു എന്നു നാം ധരിക്കുന്നു.

പ്രശ്നമാർഗ്ഗം

പ്രശ്നമാർഗ്ഗത്തിൽ ജ്യോതിശ്ശാസ്ത്രത്തിലെ

“ജാതകഗോളനിമിത്തപ്രശ്നമുഹൂർത്താഖ്യഗണിതനാമാനി”,

അതായതു ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ഷഡംഗങ്ങളിൽ നാലാമത്തേയായ പ്രശ്നത്തെപ്പറ്റി മാത്രമേ പരാമർശിക്കുന്നുള്ളു എങ്കിലും അതു സമഗ്രവും സർവ്വങ്കഷവുമായ രീതിയിലാകുന്നു. ഈ ഗ്രന്ഥം പൂർവാർദ്ധമെന്നും ഉത്തരാർദ്ധമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അർദ്ധത്തിലും പതിനാറധ്യായങ്ങൾ വീതം അടങ്ങിയിരിക്കുന്നു. വരാഹമിഹിരന്റെ ബൃഹജ്ജാതകം, അതിനു ഭട്ടോല്പലന്റെ വിവൃതി മുതലായ വ്യാഖ്യാനങ്ങൾ, തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി, കൃഷ്ണീയം എന്നീ പൂർവസൂരികളുടെ വാങ്മയങ്ങളിൽ തനിക്കുള്ള വിശേഷാദരത്തെ പനക്കാട്ടു നമ്പൂരി സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ടു്. രണദീപിക, മാധവീയം വിദ്വജ്ജനവല്ലഭ, ആര്യാസപ്തതി, ഷട്പഞ്ചാശികപരാശരഹോര, മുഹൂർത്തരത്നം, പ്രശ്നസങ്ഗ്രഹം തുടങ്ങിയ ഇതരഗ്രന്ഥങ്ങളേയും അദ്ദേഹം അങ്ങിങ്ങു സ്മരിക്കുന്നു. കോലത്തുനാട്ടിലെ കളരിയങ്കത്തെപ്പറ്റിയും ഇരുപത്തിനാലാമധ്യായത്തിൽ “കോലക്ഷ്മാപതി രാഷ്ട്രേസ്തി സംപ്രഹാരോങ്കസംജ്ഞിതഃ” എന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.

“കോളംബേ മുരഹാസംഖ്യേ ചന്ദ്രേ വീരയുതിർമ്മതാ
സുംഭാബ്ദേഷ്വഥ യാതേഷു സംയോജ്യൈകൈകലിപ്തികാ”

എന്നു് ഒരു ശ്ലോകം പ്രശ്നമാർഗ്ഗത്തിൽ കാണുന്നു. അതിൽനിന്നു കൊല്ലം 825-ആണ്ടിടയ്ക്കാണു് ഈ ഗ്രന്ഥത്തിന്റെ രചനയെന്നു് അനുമാനിക്കാം. പ്രശ്നമാർഗ്ഗം നിർമ്മിക്കുമ്പോൾ കവി അനതീതയൗവനനായിരുന്നു എന്നു് ഐതിഹ്യം ഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതിയായി ഒരു ഗണിതഗ്രന്ഥം കൂടിയുണ്ടെന്നും അതിലെ “മധ്യാരണ്യപ്രഭവമയനേ സോമജായാസമാനേ” എന്ന പദ്യത്തിൽനിന്നു് അതിന്റെ നിർമ്മിതി 851-ലാണെന്നു കാണാമെന്നും ചില പുരാവിത്തുകൾ പറയുന്നു. ആ ഗ്രന്ഥം ഞാൻ കണ്ടിട്ടില്ല. ആകെക്കൂടി പനക്കാട്ടു നമ്പൂരി കൊല്ലം 800-നും 870-നും ഇടയ്ക്കു ജീവിച്ചിരുന്നതായി വിചാരിക്കാവുന്നതാണു്. പ്രശ്നമാർഗത്തിന്റെ പൂർവ്വാർദ്ധം ചോളദേശീയനായ ഈശ്വരദീക്ഷിതർ എന്നൊരു പ്രാശ്നികൻ വായിച്ചപ്പോൾ അതിൽ ചില ദോഷങ്ങൾ ഉത്ഭാവനം ചെയ്യുകയുണ്ടായി. അതിനെപ്പറ്റി നമ്പൂരി ഉത്തരഭാഗത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“ദൃഢം ഗൃഹീതേശ്വര പക്ഷപാതം
ജനോ യഥാ നിന്ദതി വിഷ്ണുഭക്താൻ
തഥൈവ യേ മൽകൃതിനിന്ദകാസ്സ്യു
സ്തേഷാമസൗ തിഷ്ഠതു ദൂരദൂരേ.

സ്വകല്പിതഃ കശ്ചിദപീഹ നാർത്ഥോ
ഗ്രന്ഥാന്തരേ ക്വാപി വിനാത്മദൃഷ്ടം
വിശ്വസ്യ ശിഷ്യാഃ പ്രയതധ്വമസ്മിൻ
ഭവന്തു സത്യാസ്സകലാ ഗിരോ വാഃ.”

ഈശ്വരജ്യോത്സ്യരുടെ പക്ഷത്തെ അവലംബിച്ചുകൊണ്ടു് ആരും തന്റെ ഗ്രന്ഥത്തെ സമീപിക്കാതെയിരിക്കട്ടെ എന്നും ഗ്രന്ഥാന്തരങ്ങളിൽനിന്നു താൻ ഗ്രഹിച്ചിരിക്കുന്ന അർത്ഥമല്ലാതെ സ്വകല്പിതമായി യാതൊന്നും അതിൽ കൂട്ടിച്ചേർക്കുവാൻ ഉദ്യമിച്ചിട്ടില്ലെന്നുമാണു് അദ്ദേഹത്തിന്റെ ഉൽബോധനം, പ്രശ്ന മാർഗ്ഗത്തിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

ദൈവജ്ഞലക്ഷണം:

“ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധോ ഗണിതപടുർവൃത്തവാംശ്ച സത്യവചാഃ
വിനയീ വേദാധ്യായീ ഗ്രഹയജനപടുശ്ച ഭവതു ദൈവജ്ഞഃ.”
ദൈവജ്ഞന്റെ നിത്യാനുഷ്ഠാനം: “ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദി കർമ്മാഖിലം
കൃത്വാ മന്ത്രജപാദികം ച വിധിവൽ പഞ്ചാംഗവീക്ഷാം തഥാ
ഖേടാനാം ഗണനാഞ്ച ദൈവവിദഥ സ്വസ്ഥാന്തരാത്മാഭവേൽ.”

പ്രശ്നമാർഗ്ഗത്തെപ്പോലെ പ്രശ്നവിഷയത്തെസ്സംബന്ധിച്ചിടത്തോളം ജ്യൗതിഷികന്മാരുടെ ഇടയിൽ പ്രമാണീഭൂതമായി കേരളത്തിൽ ഇക്കാലത്തും മറ്റൊരു ഗ്രന്ഥവുമില്ലെന്നുള്ളതുതന്നെ അതിന്റെ അഭ്യർഹിതത്വത്തിനു വിനിഗമകമാണു്.

വ്യാഖ്യാനങ്ങൾ

പ്രശ്നമാർഗ്ഗത്തിനു് അതിന്റെ പ്രണേതാവുതന്നെ ദുർഗ്ഗമാർത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതു് അച്ചടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രിയശിഷ്യനാണു് കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ മച്ചാട്ടു നാരായണനിളയതു്. ഇളയതിന്റെ ശിഷ്യൻ ഏഴിക്കര നാരായണൻമൂസ്സതു് ഒരു ഗരിഷ്ഠനായ സംസ്കൃതപണ്ഡിതനും ജ്യൗതിഷികനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനും, ശിഷ്യനായ കേരളവർമ്മനുണിത്തിരിയുടെ അന്തേവാസിയുമായ മഹാവിദ്വാൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാ പ്രശ്നമാർഗ്ഗത്തിനു് “ഉപരത്നശിഖാ” എന്നൊരു വിശിഷ്ടമായ ഭാഷാവ്യാഖ്യാനം രചിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പൂർവ്വാർദ്ധത്തിന്നു ‘രത്നശിഖാ’ എന്ന പേരിൽ സർവതന്ത്ര സ്വതന്ത്രനായിരുന്ന കൈക്കുളങ്ങര രാമവാരിയരുടെ ഒരു ഭാഷാവ്യാഖ്യാനവും പ്രകാശിതമായിട്ടുണ്ടു്.

ബാലബോധിനി (ജാതകപദ്ധതിവ്യാഖ്യാ)

വടശ്ശേരി പരമേശ്വരൻ നമ്പൂരിയുടെ ജാതകപദ്ധതിക്കു “ബാലബോധിനി” എന്നൊരു വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. വ്യാഖ്യാതാവു കൈലാസപുരത്തു ഗോവിന്ദവാരിയരുടെ ശിഷ്യനും വൈക്കത്തു പെരുംതൃക്കോവിലപ്പന്റെ ഭക്തനുമായ ഒരു പണ്ഡിതനാണു്. കാലമേതെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.

“വ്യാഘ്രഗ്രാമേശ! നേത്രാണ്യരുണശശധരാ
ങ്ഗാരകൈഃ കല്പിതാനീ
ത്യേതൽ സൗമ്യാകൃതേസ്തേഽഖിലഭുവിനഗുരോർ
ഭാർഗ്ഗവാചാര്യവൃത്തേഃ
ഉദ്യന്മന്ദസ്മിതസ്യ പ്രകടിതഭുജഗാ
ലംകൃതോർദ്ദേവ ഭദ്രം
തുഭ്യം സർവ്വഗ്രഹാത്മൻ! വരദവര! നമഃ
പാർവതീവല്ലഭായ.

വിദ്യാദമപ്യവിദ്യാദം ചിത്രം ജ്യോതിർജ്ജഗദ്ഗുരും
കൈലാസപുരഗേഹസ്ഥം വന്ദേ ഗോവിന്ദനാമകം.

വടശ്രേണീതി ലോകേസ്മിൻ പ്രസിദ്ധസ്യ ദ്വിജന്മനഃ
കൃതിര്യാ ലിഖ്യതേ വ്യാഖ്യാ സ്വല്പാ ജാതകപദ്ധതേഃ

ബാലപ്രബോധിനീസംജ്ഞാം സന്തസ്സംശോധയന്ത്വിമാം
യദ്യപ്യുപകൃതിഃ സ്വല്പാപ്യനയാ വിനയാന്വിതാ.”

ഇവിടെ ശ്ലേഷഘടനയാൽ സൂചിതനായ ഭാർഗ്ഗവാചാര്യൻ ഭാർഗ്ഗവഗോത്രജനായ മൂലഗ്രന്ഥകാരനാകുന്നു.

സന്താനദീപിക

സന്തതിഭാവത്തെപ്പറ്റി നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാകുന്നു സന്താനദീപിക. പ്രണേതാവിന്റെ ഗുരു വാസുദേവൻ എന്നൊരു പണ്ഡിതനായിരുന്നു എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തെപ്പറ്റി അറിഞ്ഞു കൂടാ. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ആരംഭത്തിൽകാണുന്നു.

“ഗുരുനാഥം നമസ്കൃത്യ ഗണനാഥം പ്രണമ്യ ച
വാഗ്ദേവീവന്ദനം കൃത്വാ സ്മൃത്വാം തം കമലോദ്ഭവം
ശങ്കരം വിഷ്ണുമഭ്യർച്ച ്യ സമ്പൂജ്യ ച നവഗ്രഹാൻ
വാസുദേവം ഗുരും ധ്യാത്വാ വക്ഷ്യേ സന്താനദീപികാം.

അജ്ഞാനാമല്പബുദ്ധീനാം ഹിതാർത്ഥേ വക്ഷ്യതേ മയാ
സന്താനദീപികാശാസ്ത്രമുപദേശാർത്ഥദർശനം.

നരാണാഞ്ചാനപത്യത്വം ദത്തപുത്രാദിലക്ഷണം
പുത്രശോകാല്പപുത്രത്വം ബഹുപുത്രത്വമുച്യതേ.”

ആകെ നൂറ്റിരുപത്തൊന്നു പദ്യങ്ങൾ അടങ്ങിയിരിക്കുന്നു.

ആശൗചചിന്താമണി

മഴമങ്ഗലത്തു പരമേശ്വരൻ നമ്പൂരിയുടെ ആശൗചദീപകത്തിന്റെ സാരസങ്ഗ്രഹമാണു് ആശൗചചിന്താമണി. പ്രണേതാവു് ആരെന്നറിയുന്നില്ല. ഒരു നമ്പൂരിയാണെന്നുള്ളതു നിസ്സംശയമാണു്.

“ഗണേശവാണീഗുരുദക്ഷിണേശാൻ
വന്ദേ ദയാബ്ധീൻ വരദാനശീലാൻ
ജന്മാദിമൂലാനി നിരസ്യ ചാഘാ
ന്യമീ ദിശന്ത്വാശു മമാത്മശുദ്ധിം.”

എന്ന ശ്ലോകംകൊണ്ടു് ഈ കൃതി ആരംഭിക്കുന്നു.

“രാത്ര്യന്ത്യത്ര്യംശഭാക്‍ സ്യാൽ പരദിനമഘപു
ഷ്പാഗമേഥോദിതേർക്കേ
ശുദ്ധിസ്സ്യാൽ പുഷ്പിണീ സാ ത്വിഹ ചരമദശാ
തുര്യഭാഗേപി കൃച്ഛ്റേ
ഹേതുഃ സ്പൃഷ്ട്വാന്ത്യലേശാദിനമപി ഫലതഃ
പൂർണ്ണതാമേതി ചാദ്യം
ശ്രുത്വാ ചേദൈകദേശം സമമഹമവശി
ഷ്ടേന ശുദ്ധ്യന്തി സർവ്വേ”

എന്നതു മറ്റൊരു ശ്ലോകമാണു്. പ്രസ്തുത ഗ്രന്ഥത്തിനു വിസ്തൃതമായ ഒരു ഭാഷാവ്യാഖ്യാനവും കാണ്മാനുണ്ടു്. വ്യാഖ്യാതാവു് ‘നിലയക്രോഡ’ത്തിലെ ശിവനേയും കൊടിക്കുന്നത്തു ഭഗവതിയേയും വന്ദിക്കുന്നു.

“നമാമി നിലയക്രോഡനിലയം നീലലോഹിതം
അംബാഗിരീന്ദ്രനിലയാമംബികാമപി സാദരം”

എന്ന ശ്ലോകം നോക്കുക. വ്യാഖ്യാനം പത്താം ശതകത്തിലെ കൃതിയാണെന്നു തോന്നുന്നു.

സാളഗ്രാമലക്ഷണം

സാളഗ്രാമങ്ങളുടെ വർണ്ണം ഗുണം, പൂജ, ഫലം ഗ്രാഹ്യാഗ്രാഹ്യത, തദന്തർഗ്ഗതങ്ങളായ മൂർത്തിഭേദങ്ങളുടെ ലക്ഷണം മുതലായവയെപ്പറ്റി നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് സാളഗ്രാമലക്ഷണം. തിരുവിതാംകൂറിൽപ്പെട്ട ചെങ്കോട്ടത്താലൂക്കിൽ ജീവിച്ചിരുന്ന പത്മനാഭശാസ്ത്രി എന്നൊരു പണ്ഡിതനാണു് ഇതിന്റെ പ്രണേതാവു്.

“ബ്രഹ്മാദിഷു പുരാണോഷു വ്യാസേനോക്തം മഹാത്മനാ
ഏകത്ര സുഖബോധാർത്ഥം മയാ സങ്ഗൃഹ്യതേ ഽധുനാ.
ശെങ്കോട്ടസംജ്ഞനഗരവാസീ ബഹ്വൃചദേശികഃ
പദ്മനാഭസ്സ്വബോധാർത്ഥമകരോച്ഛാസ്ത്രസംഗ്രഹം”

എന്നു ഗ്രന്ഥാരംഭത്തിൽ കാണുന്ന പ്രസ്താവനയിൽനിന്നു സാളഗ്രാമലക്ഷണം വ്യാസോക്തങ്ങളായ ബ്രഹ്മാദിപുരാണങ്ങളിൽ നിന്നു ഏകത്ര സമാവേശിപ്പിക്കുന്നതാണു് ഇതിലെ പ്രതിപാദ്യമെന്നും ആചാര്യൻ ഋഗ്വേദികളുടെ ഉപാധ്യായനായിരുന്നു എന്നും ധരിക്കാവുന്നതാണു്. കാലത്തെപ്പറ്റി ഒരറിവുമില്ല.

“ഗണ്ഡക്യാശ്ചോത്തരേ തീരേ ഗിരിരാജസ്യ ദക്ഷിണേ
ക്ഷേത്രം വൈ വിഷ്ണുസാന്നിധ്യാൽ സർവ്വക്ഷേത്രോത്തമോത്തമം.
യോജനദ്വാദശമിതം ബഹുതീർത്ഥസമാകുലം
തത്ര ഛത്രനദീനാമ തീർത്ഥം ബ്രഹ്മവിനിർമ്മിതം
തസ്യോത്തരേ മഹാശൃങ്ഗം മമ പ്രീതികരം സദാ”

എന്നിങ്ങനെ മഹാവിഷ്ണു സാളഗ്രാമം വിളയുന്ന ദേശമേതെന്നു ഗുരുഡന്നും ബ്രഹ്മാവിന്നും നാരദന്നും ഉപദേശിക്കുന്നതായി പത്മനാഭശാസ്ത്രി വർണ്ണിക്കുന്നു.

കുറിപ്പുകൾ

1 1963-ൽ കേരളാ യൂണിവേർസിറ്റി മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ നിന്നും കൃഷ്ണീയമെന്ന ടിപ്പണത്തോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

2 അനുവാചകന്മാരുടെ സൗകര്യത്തെ ഉദ്ദേശിച്ചു പ്രാകൃതത്തിന്നു പകരം ഛായയാണു് ചേർക്കുന്നതു്.