ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാൻ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തിൽ അവർ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയിൽ പോഷിപ്പിക്കുകയുണ്ടായി. അവരിൽ കൊല്ലം 398 മുതൽ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവർമ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയൻ രാമവർമ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തിൽ പ്രസ്താവിക്കുവാനുള്ളതു്. രാമവർമ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തിൽ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തിൽനിന്നു ധരിച്ചുവല്ലോ. അതിനും മുൻപു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പത്തു് എന്ന സ്ഥലത്തായിരുന്നു അവർ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളർപട്ടണത്തിലും അവർക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവർമ്മത്തമ്പുരാനെ പ്രസവിച്ചതു് ഏഴിമലക്കോട്ടയിൽവച്ചാണു്. 590-നു ശേഷം വളർപട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവർമ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജൻ കേരളവർമ്മത്തമ്പുരാൻ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാൽകരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവർമ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവർമ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവർമ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ടു്:
എന്നാണു് രാഘവന്റെ പ്രസ്താവന
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.
കേരളവർമ്മത്തമ്പുരാൻ, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ൽ കോലത്തിരിയായി; 621-ൽ 64-ആമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവർമ്മ യുവരാജാവു് 618-ൽത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവർമ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവർമ്മാവിന്റെ പിൻ വാഴ്ചക്കാരനായ ഉദയവർമ്മതമ്പുരാൻ 621 മുതൽ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂർവ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവർമ്മതമ്പുരാൻ ഭാഷാസാഹിത്യത്തിനു പുരസ്കർത്താവായിത്തീർന്നു. കൃഷ്ണഗാഥാകാരൻ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയർ എന്നൊരു കവിപുങ്ഗവൻ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കോലത്തുനാട്ടിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോവിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തിൽ രഘൂദയമെന്നു് എട്ടാശ്വാസത്തിൽ ഒരു യമകകാവ്യവും പ്രാകൃതത്തിൽ ശൗരിചരിതമെന്നു നാലാശ്വാസത്തിൽ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിർമ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ നിന്നു ശ്രീകണ്ഠൻ ആയുർവ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.
നളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തിൽ മാർഗ്ഗദർശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാൻ അന്യത്ര നിർദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രൻ എന്നൊരു പണ്ഡിതൻ പദാർത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തിൽനിന്നുതന്നെ അർത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിർമ്മിച്ചതു്.
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.
ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേർത്തു് അതിന്റെ ഛായയും കുറിക്കാം.
ഈ രണ്ടു പാദങ്ങളിൽ മാത്രമേ ഈ കാവ്യത്തിൽ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.
എന്നു് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.
യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയർ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കൽ താലൂക്കിൽപ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാർത്ഥചിന്തനത്തിന്റെ പ്രാരംഭത്തിൽ രാഘവൻ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:
ഈ ശ്ലോകങ്ങളിൽനിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാർവ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവർമ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസൻ’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവിൽനിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അർത്ഥപ്രതിപാദനത്തിൽ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തിൽ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും
എന്നും ഉപന്യസിച്ചു കാണുന്നതിൽ നിന്നു രാഘവൻ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാൽ അദ്ദേഹത്തിന്റെ വകയായി പദാർത്ഥചിന്തനമല്ലാതെ മറ്റൊരു ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരൻ ശ്രീകൃഷ്ണവിജയത്തിൽ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:
രാമവർമ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിർമ്മാതാവാണു്. ഭാരതസങ്ഗ്രഹത്തെപ്പറ്റി മുൻപു സൂചിപ്പിക്കുകയുണ്ടായല്ലോ. അതിൽ ആദ്യത്തെ 24 സർഗ്ഗങ്ങളും 25-ാം സർഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാർ അനുഷ്ഠിക്കുന്നതുവരെ — അതായതു് ആശ്രമവാസത്തോളം — ഉള്ള കഥ ലബ്ധമായ ഭാഗത്തിൽ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടൻ. പ്രതാപരുദ്രീയത്തിന്റെ നിർമ്മാതാവു് അദ്ദേഹമാണെന്നും വിദ്യാനാഥസംജ്ഞ അദ്ദേഹത്തിന്റെ ബിരുദമാണെന്നും ഊഹിക്കാൻ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ബാലഭാരതത്തിനു കേരളത്തിൽ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തിൽ പ്രത്യേകം സ്മർത്തവ്യമാകുന്നു. രാമവർമ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങൾ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയിൽ അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാൻ തരമില്ലെങ്കിലും രണ്ടാംകിടക്കാരിൽ അദ്ദേഹം ഉയർന്നുനിൽക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.
വേദവ്യാസന്റെ പേരിൽ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതിൽ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:
രാമവർമ്മതമ്പുരാൻ അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയിൽ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്ക്തികളിൽ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:
“സൂത്ര:- ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവർത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാനർഘരത്നനിര്യത്നനിര്യൽകരനികര കേസരിതചരണസരോരുഹസ്യ,ചതുർദ്ദശഭുവനഭവനസ്തംഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധർവവേദമർ മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്രമരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സംയുതഹസ്തൈശ്ചതുരശ്രമുഖ്യൈർനൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈർമാർഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുർവിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാർത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കുര ലീലസ്യ, മാന്ധാതൃപ്രമുഖരാജർഷിതപഃപ്രകാണ്ഡവിവർത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ…രാര്യമിശ്രൈഃ.”
“ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദർശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരർണ്ണവസ്യ, ഷഡ്രസോപേതചതുർവിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജർഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവർമ്മണഃ കനീയസോ, മൂർത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവർമ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവർമ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.”
ഭാരതസംങ്ഗ്രഹത്തിൽ കവി ഒരു രവിവർമ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കർത്താവുമായ കേരളവർമ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കർത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവൽഭക്തിയെ പ്രദർശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയിൽ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.
ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂർ ക്ഷേത്രത്തിലെ ചൈത്രോത്സവത്തിൽ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയിൽ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദർപ്പശേഖരൻ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തിൽ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാൻ. പല ശ്ലോകങ്ങളും ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു.
ഇത്യാദി പദ്യങ്ങൾ നോക്കുക. മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:
അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാൻ മുമ്പു നിർദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തിൽ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാർവഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരൻകണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പിൽ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരൻ. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളർപട്ടണം കോട്ടയിൽ കേരളവർമ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേൽ തീർത്ഥസ്നാനത്തിനായി പരദേശങ്ങളിൽ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകൾ പറയുന്നു. ശ്രീകൃഷ്ണവിജയത്തിൽ ‘അന്തേവസൻ കശ്ചന’ എന്ന പദ്യത്തിനുമേൽ താഴെചേർക്കുന്ന പദ്യങ്ങൾ കാണുന്നു:
ഈ പദ്യങ്ങളിൽ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവൻ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാൽ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താൻ നിബന്ധിച്ചതു കേരളവർമ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടർന്നുപറയുന്നു:
ഒടുവിൽ,
എന്നൊരു മുക്തകവും കാൺമാനുണ്ടു്. ഇവയിൽനിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.
സമകാലികന്മാരായ കവികളിൽ ഉദ്ദണ്ഡൻ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണാം:
ചുവടേ ചേർക്കുന്ന അവിജ്ഞാതകർത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:
ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സർഗ്ഗത്തിൽ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തിൽത്തന്നെ സിദ്ധിച്ച അന്യദുർല്ലഭമായ പ്രശസ്തിക്കു് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാൾ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങൾ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കർണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാൽ ശങ്കരന്റെ കവനകലയിൽ സഹൃദയന്മാർക്കു് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണു്; കവിക്കു് ഉപജീവ്യൻ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോൾ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തിൽ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാൻ കഴിയുന്നതാണു്. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് ആ വിഷയത്തിൽ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.
പൂതനയുടെ പതനം
കാളിയമർദ്ദനം
ശരദ്വർണ്ണനം
രാസക്രീഡ
ഹൃദ്യമായ അർത്ഥചമൽകാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വർണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവർജ്ജിക്കുന്നതു്. താൻ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയിൽ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തിൽ ഭാവുകന്മാർ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരൻ’ എന്നു ചന്ദ്രോത്സവകാരൻ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതിൽ ചില പംക്തികളാണു് അടിയിൽ കാണുന്നതു്.
“ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുർഗ്രഹേ, നിരവഗ്രഹേ, നിർവിക്രിയേ, നിഷ്ക്രിയേ, നിരുദ്ഭവേ, നിരുപമേ, നിരുപരമേ, പരമേശ്വരി…………പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വർവാപികേ, വിബുധവ്യസന നിർവാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.”
ശങ്കരകവിയുടെ ശിഷ്യമാരിൽ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാൻ കണ്ടിട്ടില്ല. അഞ്ചാംസർഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവർണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ അഭ്യൂദയത്തിലുള്ളവയാണു്.
ശോണാചലക്ഷേത്രം വടക്കേ മലയാളത്തിൽ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ഭാരവി എന്നീ കവികുലകൂടസ്ഥന്മാരെക്കൂടി ശങ്കരവാരിയർക്കു മുൻപായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേർക്കുന്നതു്:
കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിർദ്ദേശിക്കുന്ന ശ്രീ പരശുരാമൻ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോൾ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തിൽ പൊന്നാനിത്താലൂക്കിൽ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേൾവിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താൽ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരിൽ പ്രഥമഗണനീയനായ പൂർണ്ണസരസ്വതി. പൂർണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.
പൂർണ്ണസരസ്വതിയുടെ കാലമേതെന്നു സാമാന്യമായി തീർച്ചപ്പെടുത്തുവാൻ ചില മാർഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയിൽ ശാരദാതനയന്റെ ഭാവപ്രകാശനത്തിൽനിന്നു ചില പങ്ക്തികൾ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയിൽ ആനന്ദബോധന്റെ ന്യായദീപാവലിയും ചിൽസുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചിൽസുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരൻ പൂർണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമർശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂർണ്ണസരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയിൽ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാൻ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോൾ “കാന്താവിരഹേണ ഗുരുണാ, ദുർഭരേണേതി കേചിൽ” എന്നു പൂർണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാൻ ഇടയില്ല. എന്തെന്നാൽ അദ്ദേഹം 1420-ൽ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയിൽ നിന്നു് ഒരു പങ്ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.
പൂർണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂർണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തിൽ “ഭഗവതോ വൃഷപുരവിഭോർഭവാനീപതേർഭുവനമഹീയസാ…വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂർണ്ണജ്യോതിർമ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂർണ്ണചന്ദ്രേണ. പൂർണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാർഥം കമലിനീരാജഹംസം നാമനാടകം” എന്നു പ്രസ്താവനയുണ്ടു്. പൂർണ്ണജ്യോതിസ്സു സാക്ഷാൽ തൃപ്പൂണിത്തുറയപ്പൻ തന്നെയാണെന്നു ചിലർ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതിൽ നിന്നു തെളിയുന്നു. പൂർണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂർണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമർശിക്കുന്നു.
‘പൂർണ്ണജ്യോതിഃ പദയുഗജുഷഃ പൂർണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂർണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂർണ്ണസരസ്വത്യാഖ്യഃ പൂർണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂർണ്ണജ്യോതിർന്നിരഞ്ജനം, അനർഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനർഘരാഘവടീകയിലും, ‘പൂർണ്ണജ്യോതിഃപ്രസാദേന ചക്രേ പൂർണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകൾ കൂടി നോക്കുക.
കവി, പണ്ഡിതൻ, സഹൃദയൻ, വിമർശകൻ, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളിൽ പൂർണ്ണസരസ്വതി കേരളീയർക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവൽപാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനർഘരാഘവം എന്നീ നാടകങ്ങൾക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചർമ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. ആ വാങ്മയങ്ങൾ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തിൽ ‘രന്തിദേവസ്യ കീർത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോൾ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചർമ്മണ്വതീചരിതം.
വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തിൽ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായൻ ആർ. വി. കൃഷ്ണമാചാര്യർ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാൻ യോഗ്യതയില്ലെന്നും, അതിൽ പദാർത്ഥവും വാക്യാർത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങൾ സയുക്തി പ്രമാണം പ്രദർശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാർഥം, സമീചീനതരമായ പാഠം ഇവ നിർദ്ദേശിച്ചിരിക്കുന്നു എന്നും, സർവോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമർശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തൽകർത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തിൽ അതിശയോക്തിയുടെ സ്പർശമേയില്ല. വിദ്യുല്ലതയിൽനിന്നു നാലഞ്ചു ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു;
ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സർവങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.
എന്നു പ്രാരംഭപദ്യത്തിൽ കവി മൂലകാരനെ വന്ദിക്കുന്നു.
എന്നിത്യാദി പ്രസാദാദി ഗുണങ്ങൾക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങൾ ആ കൃതിയിൽ ഉണ്ടു്.
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനർഘരാഘവം ഇവയുടെ വ്യാഖ്യകൾ ലഘുടിപ്പണികളാണു്.
അനർഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീർഷകത്തിൽ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.
ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയിൽ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ആ ഘട്ടത്തിൽ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയിൽപ്പെട്ടവയാണു് അടിയിൽ കാണുന്ന പദ്യങ്ങൾ:
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാർ ശ്ലാഘിക്കുമെങ്കിൽ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാൻ ഇടവന്നിട്ടില്ല.
ഹംസ സന്ദേശത്തിൽ 102 പദ്യങ്ങളുണ്ടു്. പൂർവോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനിൽ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാൻ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതൻ പോകേണ്ട മാർഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളിൽകൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപർണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തിൽ സ്മരിക്കുന്നു. കേരളത്തിന്റെ വർണ്ണനം താഴെക്കാണുന്നതാണു്.
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂർണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:
കേരളത്തിൽ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിർദ്ദേശിക്കുന്ന ക്ഷേത്രങ്ങൾ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.
ക്രി. പി. പതിമൂന്നാം ശതകം തുടങ്ങിയ സാമൂതിരക്കോവിലകത്തിനു സിദ്ധിച്ച ഉത്തരോത്തരമായ ശ്രേയസ്സിനെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈബൻ ബറ്റ്യൂട്ടാ (1342–47), മാഹ്യുവാൻ (1403), അബ്ദുർറസാക്ക് (1442) തുടങ്ങിയ ദേശസഞ്ചാരികൾ അവരുടെ സന്ദർശനകാലങ്ങളിൽ കോഴിക്കോട്ടു നഗരത്തിനുണ്ടായിരുന്ന പ്രൌഢിയേയും പ്രശസ്തിയേയും പറ്റി പുളകപ്രദമായ രീതിയിൽ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. രാഘവാനന്ദന്റെ സമകാലികനാണെന്നു ഞാൻ മുമ്പു നിർദ്ദേശിച്ചിട്ടുള്ള തളിപ്പറമ്പിലെ ഒരു സിദ്ധനായ കോക്കുന്നത്തു ശിവാങ്ങളുടെ കാലം മുതല്ക്കു സാമൂതിരിപ്പാടന്മാർ പല സൽകർമ്മങ്ങളും ചെയ്തുവന്നതിൽ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ സർവപ്രധാനമായി പരിഗണിക്കേണ്ടതു തളിയിൽ ക്ഷേത്രത്തിൽ അവർ ഏർപ്പെടുത്തിയ പട്ടത്താനമാകുന്നു. ആ പട്ടത്താനത്തിന്റെ ആഗമത്തെപ്പറ്റി ഒരു പുരാവൃത്തം കേട്ടിട്ടുണ്ടു്. ഒരിക്കൽ സാമൂതിരിക്കോവിലകത്തു പുരുഷന്മാരില്ലാതെ രണ്ടു യുവതികളായ സ്ത്രീകൾ മാത്രം അവശേഷിക്കുകയും അവരിൽ ഇളയതമ്പുരാട്ടി കിരീടാവകാശിയായ ഒരു പുത്രനെ ആദ്യമായി പ്രസവിക്കുകയാൽ ഇച്ഛാഭംഗം നേരിട്ട മൂത്ത തമ്പുരാട്ടി ആ ശിശുവിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. അടുത്ത പുരുഷപ്രജ മൂത്ത രാജ്ഞിയുടേതുതന്നെയായിരുന്നതിനാൽ ആ ശിശുവിനു പ്രായപൂർത്തി വന്നപ്പോൾ രാജ്യാഭിഷേകം സിദ്ധിച്ചു. മാതാവു രാജ്യകാര്യങ്ങളിൽ ഇടപെടുന്നതു രാജാവു തടുത്തപ്പോൾ താൻ ചെയ്ത ശിശുമാരണത്തിന്റെ ഫലമായാണു് അദ്ദേഹം സിംഹാസനാരുഢനായതു് എന്നു പുത്രനോടു് ആ രാജ്ഞി പറയുകയും അപ്പോൾ മാത്രം പുത്രൻ ആ വസ്തുത ഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം ഉടനടി തിരുനാവായയോഗത്തോടു തന്റെ മാതാവു ചെയ്ത പാപത്തിനു പരിഹാരമെന്തെന്നു ചോദിക്കുകയും ആ യോഗത്തിന്റെ ഉപദേശം അനുസരിച്ചു സാമൂതിരിപ്പാടന്മാരുടെ പരദേവതാവാസമായ കോഴിക്കോടു തളിയിൽ ക്ഷേത്രത്തിൽ പട്ടത്താനം ഏർപ്പെടുത്തുകയും ചെയ്തുവത്രെ. ‘പട്ടത്താനം’ ഭട്ടദാനം എന്ന സംസ്കൃതശബ്ദത്തിന്റെ തത്ഭവമാണു്. പന്ത്രണ്ടു കൊല്ലം തുടർച്ചയായി പ്രാഭാകരമീമാംസ, ഭാട്ടമീമാംസ, വേദാന്തം, വ്യാകരണം എന്നീ ശാസ്ത്രങ്ങളിൽ ഏതെങ്കിലും ഒന്നഭ്യസിച്ചു പരീക്ഷയിൽ ഉത്തീർണ്ണന്മാരായ ബ്രാഹ്മണർക്കാണു് പണ്ടു ‘ഭട്ടൻ’ (ഭട്ടതിരി) എന്ന സ്ഥാനം നല്കിവന്നതു്. കാലാന്തരത്തിൽ ആ കുടുംബങ്ങളിൽ ജനിച്ച അവരുടെ സന്താനങ്ങളേയും ഭട്ടതിരിമാർ എന്നു ബഹുമാനസൂചകമായി വിളിച്ചുതുടങ്ങി. തളിയിൽക്ഷേത്രത്തിലെ താനം തുലാമാസത്തിൽ രേവതിനാളിൽ ആരംഭിക്കുകയും തിരുവാതിരനാളിൽ കാലംകൂടുകയും ചെയ്യും. തന്നിമിത്തം അതിനു പ്രാരംഭദിനത്തെ പുരസ്കരിച്ചു രേവതിപട്ടത്താനം എന്ന പേർ പ്രസിദ്ധമായി. പൂർവകാലങ്ങളിൽ കൊല്ലംതോറും വിദ്വത്സദസ്സു കൂടി വാക്യാർഥപ്രവചനത്തിൽ പരീക്ഷ നടത്തി വിജയികളായവർക്കു പാരിതോഷികമായി പണക്കിഴികൾ സമ്മാനിച്ചു വന്നിരുന്നു. ഓരോ കിഴിയിലും 51 പുത്തൻപണം (പതിന്നാലുറുപ്പിക ഒൻപതണ) ഉണ്ടായിരിക്കും. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും 12 വീതവും വ്യാകരണത്തിനു് 9-ഉം വേദാന്തത്തിനു് 13-ഉം അങ്ങനെ 46 ആണു് കിഴികളുടെ സംഖ്യ. കൊല്ലം 854-ൽ 43 കിഴികൾ സമ്മാനിച്ചതിനു രേഖയുണ്ടു്. തളിയിലമ്പലത്തിന്റെ തെക്കേ വാതിൽമാടത്തിന്റെ തെക്കേ അറ്റത്തു പ്രാഭാകരമീമാംസയിലും, വടക്കേ വാതിൽമാടത്തിന്റെ തെക്കേ അറ്റത്തു വ്യാകരണത്തിലും പരീക്ഷകൾ നടന്നിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടുകൂടി നാമാവശേഷമായിപ്പോയ ഈ ഏർപ്പാടു കൊല്ലം 1031-ൽ തീപ്പെട്ട കുട്ടുണ്ണിത്തമ്പുരാന്റെ വാഴ്ചക്കാലത്തു പുനരുദ്ധൃതമായി. അദ്ദേഹം വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ പുത്രനായിരുന്നു. അന്നുതൊട്ടു് 1109-ാമാണ്ടുവരെ പട്ടത്താനം ഒരടിയന്തിരമെന്ന നിലയിൽ അനുഷ്ഠിച്ചുവന്നിരുന്നു. എങ്കിലും പന്ത്രണ്ടു കൊല്ലത്തിലൊരിക്കൽ മാത്രമേ വിദ്വൽപരീക്ഷ നടത്തിയിരുന്നുള്ളു. പണ്ടു പ്രസ്തുത പണ്ഡിതസദസ്സിൽ പരമ്പരയാ ആധ്യക്ഷ്യം വഹിച്ചുവന്നതു പയ്യൂർ പട്ടേരിമാരായിരുന്നു. കൊല്ലം പതിനൊന്നാം ശതകത്തിലെ പരിഷ്കാരത്തിൽ ആ മാന്യസ്ഥാനം നാറേരി (കൂടല്ലൂർ) മനയ്ക്കു സിദ്ധിച്ചു. 1109-നു മേൽ പട്ടത്താനം നടക്കുന്നില്ലെന്നാണു് അറിയുന്നതു്.
കൊല്ലം ഏഴാംശതകത്തിന്റെ മധ്യത്തിൽ മാനവിക്രമനെന്ന പേരിൽ ഒരു മഹാരാജാവു് നെടുവിരിപ്പു സ്വരൂപം (കോഴിക്കോടു) ഭരിച്ചിരുന്നു. ഒരു മഹാവീരനായിരുന്ന അദ്ദേഹത്തെ ശക്തൻ എന്ന ബിരുദം കൂടിച്ചേർത്തു പശ്ചാൽകാലികന്മാർ സ്മരിച്ചുവരുന്നു. പുണ്യശ്ലോകനായ അദ്ദേഹം ഒരു വിദ്വന്മൂർദ്ധന്യനും പണ്ഡിതന്മാരേയും കവികളേയും ആദരിക്കുന്നതിൽ വിശിഷ്യ ജാഗരൂകനുമായിരുന്നു.
അദ്ദേഹത്തിന്റെ വാഴ്ചകാലം കൊല്ലം 642 മുതൽ 650 വരെയാണെന്നു ശ്രീമാൻ കെ. വി. കൃഷ്ണയ്യർ അദ്ദേഹത്തിന്റെ സാമൂതിരിരാജവംശചരിത്രത്തിൽ പ്രസ്താവിക്കുന്നുണ്ടെങ്കിലും അത്രഹ്രസ്വമായിരുന്നുവോ ആ കാലഘട്ടം എന്നു ഞാൻ സംശയിക്കുന്നു. കാക്കശ്ശേരി ഭട്ടതിരി വസുമതീമാനവിക്രമം നാടകത്തിൽ “സാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ” എന്നു് ഉപന്യസിച്ചിട്ടുള്ള സ്ഥിതിക്കു് എട്ടു വർഷത്തേക്കു മാത്രമായിരുന്നിരിക്കുകയില്ല അദ്ദേഹത്തിന്റെ രാജ്യഭാരമെന്നും, അഥവാ അതു ശരിയാണെങ്കിൽ അദ്ദേഹം യുവരാജാവായിരുന്നപ്പോൾത്തന്നെ കാക്കശ്ശേരിയുടെ പുരസ്കർത്താവായിത്തീർന്നു എന്നും വരാവുന്നതാണു്. അതെങ്ങനെയായാലും ശക്തൻ സാമൂതിരിപ്പാട്ടിലേ പരിപോഷണം കേരളത്തിൽ ശാസ്ത്രത്തിനും സാഹിത്യത്തിനും അത്യന്തം പ്രേരകവും ഉത്തേജകവുമായി പരിണമിച്ചു എന്നുള്ളതിൽ പക്ഷാന്തരത്തിനു് അവകാശമില്ല.
ഉദാരചരിതനായ ആ മഹാരാജാവു വിവിധഗ്രന്ഥങ്ങളുടെ കർത്താവും കാരയിതാവുമായിരുന്നിരിക്കണം. ഭട്ടമുരാരിയുടെ പ്രൗഢഗംഭീരമായ അനർഘരാഘവനാടകത്തിനു വിക്രമീയം എന്നൊരു വ്യാഖ്യയുണ്ടു്. അതു് അദ്ദേഹത്തിന്റെ കൃതിയാണു്. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്.
ഒന്നാമത്തെ പദ്യത്തിൽ വ്യാഖ്യാതാവു കുലദേവതയായ തിരുവളനാട്ടു (തിരുവളയനാട്ടു) ഭഗവതിയെ നമസ്കരിക്കുകയും രണ്ടാമത്തേതിൽ താൻതന്നെ പോഷിപ്പിച്ച തളിയിൽ ക്ഷേത്രത്തിലെ താനത്തെ സ്മരിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ ശ്ലോകത്തിൽ കരുണാകരൻ, പങ്കജാക്ഷൻ, രാമൻ എന്നു തനിക്കു മൂന്നു ഗുരുക്കന്മാരുള്ളതായി പറയുന്നു. ഇവരിൽ കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയെപ്പറ്റി പിന്നീടു പ്രസ്താവിക്കും. കരുണാകരന്റെ അച്ഛനായ കമലേക്ഷണനല്ല ഇവിടെ സ്മൃതനായ പങ്കജാക്ഷൻ. അദ്ദേഹം കരുണാകരന്റെ ഭാഗിനേയനും വാസുഭട്ടതിരിയുടെ ത്രിപുരദഹനമെന്നയമകകാവ്യത്തിനു ഹൃദയഗ്രാഹിണി എന്ന ടീക രചിച്ച പണ്ഡിതനുമാണു്. രാമൻ ആരെന്നു മനസ്സിലാകുന്നില്ല. ഒടുവിൽ
എന്നൊരു ആശംസാശ്ലോകവും കാൺമാനുണ്ടു്. വ്യാകരണശാസ്ത്രത്തിൽ ആകണ്ഠമഗ്നനായ ഒരു മഹാപണ്ഡിതനല്ലാതെ വ്യാഖ്യാനിക്കുവാൻ സാധ്യമല്ലാത്ത നാടകങ്ങളിൽ പ്രഥമഗണനീയമാണല്ലോ അനർഘരാഘവം. തദനുരോധേനതന്നെ കാക്കശ്ശേരി അദ്ദേഹത്തെ ‘സാരസ്വതനിധി’ എന്ന പദംകൊണ്ടു വിശേഷിപ്പിച്ചിരിക്കുന്നതു് എത്രയും പരമാർത്ഥമാണെന്നു് സിദ്ധിക്കുന്നു.
മാനവിക്രമ മഹാരാജാവിന്റെ വിദ്വത്സദസ്സിൽ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും അഹമഹമികയാ സമ്മേളിച്ചിരുന്നു. ആ സദസ്സിലെ അംഗങ്ങളായിരുന്നു കേളികേട്ട പതിനെട്ടരക്കവികൾ. കവി എന്ന ശബ്ദത്തിനു് ഇവിടെ പണ്ഡിതൻ എന്നു് അർഥയോജന ചെയ്യുന്നതാണു് സമീചീനം. അവരെക്കൊണ്ടു കോഴിക്കോടു് അനന്തരകാലത്തിൽ കൃഷ്ണദേവരായരുടെ അഷ്ടദിഗ്ഗജങ്ങളെക്കൊണ്ടു വിജയനഗരമെന്നതുപോലെ, ശോഭിച്ചു. പയ്യൂർ പട്ടേരിമാർ അച്ഛനും അപ്ഫന്മാരും മഹനുമുൾപ്പെടെ ഒമ്പതുപേർ. തിരുവേഗപ്പുറ (തിരുപ്പറ) ക്കാരായ നമ്പൂരിമാർ അഞ്ചു പേർ, മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ്സുനമ്പൂരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി ഇങ്ങനെ പതിനെട്ടു പേരും, സംസ്കൃതത്തിലല്ലാതെ ഭാഷയിൽ കവനം ചെയ്യുക നിമിത്തം അരക്കവിയായി മാത്രം ഗണിയ്ക്കപ്പെട്ട പുനം നമ്പൂരിയുമാണു് ആ പതിനെട്ടരക്കവികൾ എന്നു പുരാവൃത്തജ്ഞന്മാർ പറയുന്നു. വാസ്തവത്തിൽ പതിനെട്ടു സംസ്കൃതപണ്ഡിതന്മാർ ആ രാജസദസ്സിനെ അലങ്കരിച്ചിരുന്നുവോ എന്നു നിശ്ചയമില്ല. പതിനെട്ടര എന്ന സംഖ്യ വേറേയും കലാസംബന്ധമായ ചില പരിഗണനകൾക്കു പ്രാചീനന്മാർ ഉപയോഗിച്ചിരുന്നതായി കാണുന്നു. കേരളത്തിൽ പണ്ടു പതിനെട്ടരത്തളികൾ ഉണ്ടായിരുന്നു എന്നും അവയിൽ കൊടുങ്ങല്ലൂർ മാത്രം അരത്തളിയായി കണക്കാക്കപ്പെട്ടിരുന്നു എന്നും ഐതിഹ്യമുണ്ടു്. സംഘക്കളിയോഗങ്ങളുടെ സംഖ്യയും പടുതോളുൾപ്പെടെ പതിനെട്ടരയാണല്ലൊ.
മണിപ്രവാളകവിയായ പുനത്തെപ്പറ്റി മറ്റൊരധ്യായത്തിൽ പ്രസ്താവിക്കും. മാനവിക്രമന്റെ ഇതര സദസ്യന്മാരെപ്പറ്റി അറിവുള്ളതു് ഇവിടെ സംക്ഷേപിക്കാം.
ശങ്കരാചാര്യരുടെ കാലത്തിനു മുമ്പും പിമ്പും പൂർവമീമാംസയ്ക്കു മലയാളബ്രാഹ്മണരുടെ ഇടയിൽ വളരെ വിപുലമായ പ്രചാരമുണ്ടായിരുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. കൊച്ചിരാജ്യത്തിൽപ്പെട്ട കുന്നംകുളം താലൂക്കിൽ ഗുരുവായൂരിനു സമീപമായി പോർക്കളം എന്നൊരു സ്ഥലമുണ്ടു്. അവിടെയാണു് സുപ്രസിദ്ധമായ പയ്യൂരില്ലം സ്ഥിതിചെയ്യുന്നതു്. ആ ഇല്ലത്തിനടുത്തായി വേദാരണ്യം (വേളക്കാടു്) എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിലെ ഗോപാലിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീകൃഷ്ണസോദരിയായ കാത്യായനീദേവിയാണു് പയ്യൂർപട്ടേരിമാരുടെ പരദേവത. പ്രസ്തുത കുടുംബം വളരെക്കാലത്തേയ്ക്കു ശാസ്ത്രനിഷ്ണാതന്മാരും സഹൃദയശിരോമണികളും കവിവരേണ്യന്മാരുമായ പുണ്യപുരുഷന്മാരെക്കൊണ്ടു പ്രശോഭിച്ചിരുന്നു. അവരുടെ കീർത്തി അതിന്റെ പരമകാഷ്ഠയെ പ്രാപിച്ചതു ക്രി. പി. പതിനഞ്ചാം ശതകത്തിലാകുന്നു. താഴെ വിവരിക്കുന്ന പയ്യൂർപട്ടേരിമാരെപ്പറ്റി മാത്രമേ നമുക്കു് അറിവു കിട്ടീട്ടുള്ളു.
ഋഷി എന്ന പേരിൽ ഒരു മഹാൻ പയ്യൂരില്ലത്തു ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിനു ഗൗരി എന്ന ധർമ്മപത്നിയിൽ ജനിച്ച പുത്രനാണു് പ്രഥമപരമേശ്വരൻ. ഈ പരമേശ്വരൻ സർവതന്ത്രസ്വതന്ത്രനായ വാചസ്പതി മിശ്രന്റെ മഹനീയമായ ന്യായകണിക എന്ന പൂർവമീമാംസാ ഗ്രന്ഥത്തിനു ജുഷധ്വംകരണി എന്നും സ്വദിതംകരണി എന്നും രണ്ടു വ്യാഖ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ന്യായകണിക തന്നെ മണ്ഡനമിശ്രന്റെ വിധിവിവേകത്തിനു വാചസ്പതിമിശ്രൻ രചിച്ച ഒരു ടീകയാണല്ലോ. സ്വദിതംകരണിയ്ക്കു മുൻപാണു് പരമേശ്വരൻ ജുഷധ്വംകരണി നിബന്ധിച്ചതു്.
എന്ന പ്രസ്താവനയിൽ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു. പരമേശ്വരൻ ശങ്കരപൂജ്യപാദന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനു വേദാന്തവിചക്ഷണനായി ഭവദാസൻ എന്നൊരു പിതൃവ്യൻ ഉണ്ടായിരുന്നതായും അറിയാം. “ഇതി ശ്രീമദൃഷി ഗൗരീ നന്ദന ശ്രീഭവദാസ പിതൃവ്യ ശ്രീമച്ഛങ്കര പൂജ്യപാദ ശിഷ്യ പരമേശ്വരകൃതൗ” എന്നു സ്വദിതംകരണിയിൽ ഒരു കുറിപ്പു കാണുന്നു.
ശങ്കരപൂജ്യപാദൻ ഒരു സ്വാമിയാരായിരിക്കാം.
ഈ ശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ ‘സുമനോരമണി’ എന്ന പേരിൽ മേഘസന്ദേശത്തിനു് ഒരു വ്യാഖ്യാനവും പ്രഥമപരമേശ്വരന്റെ കൃതികളിൽ ഉൾപ്പെടുന്നു. താഴെ കാണുന്ന പദ്യങ്ങൾ നോക്കുക.
ഏറ്റവും സരസമായ ഒരു വ്യാഖ്യാനമാണു് സുമനോരമണി. ഈ ഗ്രന്ഥം വിസ്തൃതമായും സംക്ഷിപ്തമായും രണ്ടു പ്രകാരത്തിൽ കാണുന്നു. ഒന്നു മറ്റൊന്നിന്റെ സംഗ്രഹമായിരിക്കാം. കാളിദാസകൃതിയിലെ അശ്രുതപൂർവങ്ങളായ പല ഗുഢാർത്ഥങ്ങളും അതിൽ വ്യാഖ്യാതാവു് ഉൽഘാടനം ചെയ്തിട്ടുണ്ടു്. പൂർണ്ണസരസ്വതിയുടെ വിദ്യുല്ലതാവ്യാഖ്യാനത്തെ അനേകഘട്ടങ്ങളിൽ ഉദ്ധരിച്ചു ഖണ്ഡിക്കുവാനും ഉദ്യമിച്ചിരിക്കുന്നു. ന്യായ സമുച്ചയമെന്നു് ഒരു ശാസ്ത്രഗ്രന്ഥവും ഹരിചരിതം എന്നൊരു കാവ്യവും കൂടി പരമേശ്വരൻ രചിച്ചതായി മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു് അറിയുന്നു. അവ ഇനിയും കണ്ടുകിട്ടീട്ടില്ല. ദ്വിതീയപരമേശ്വരൻ തത്വവിഭാവനയിൽ “ഇതി സ്ഥിതം നാനവയവമേകം വാക്യം വാക്യാർഥസ്യ ബോധകമിതി” എന്ന തത്വബിന്ദുപങ്ക്തി വ്യാഖ്യാനിക്കുമ്പോൾ “ഏതൽ പ്രസങ്ഗസ്തു ന്യായസമുച്ചയേ ദ്രഷ്ടവ്യം” എന്നു പ്രസ്താവിച്ചിരിക്കുന്നു.
പ്രഥമപരമേശ്വരന്റെ പുത്രന്മാരിൽ അഞ്ചുപേരെപ്പറ്റി കേട്ടിട്ടുണ്ടു്. രണ്ടാമത്തെ ഋഷി, ഭവദാസൻ, വാസുദേവൻ, സുബ്രഹ്മണ്യൻ, ശങ്കരൻ എന്നിങ്ങനെയാണു് അവരുടെ സംജ്ഞകൾ. രണ്ടാമത്തെ ഋഷിയുടേയും ഗോപാലികയുടേയും പുത്രനാണു് രണ്ടാമത്തെ പരമേശ്വരൻ. ഗോപാലിക അഥവാ കൃഷ്ണസഹോദരിയായ കാത്യായനീദേവി പയ്യൂർ ഭട്ടതിരിമാരുടെ കുടുംബപരദേവതയുടേയും പേരാണു്. ഈ പരമേശ്വരൻ മണ്ഡനമിശ്രന്റെ വിഭ്രമവിവേകം, സ്ഫോടസിദ്ധി ഈ ഗ്രന്ഥങ്ങൾക്കും വാചസ്പതിമിശ്രന്റെ തത്വബിന്ദുവിനും ചിദാനന്ദപണ്ഡിതന്റെ നീതിതത്വാവിർഭാവത്തിനും പ്രൗഢങ്ങളായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. ആദ്യമായി വിഭ്രമവിവേകത്തിനും പിന്നീടു ക്രമേണ തത്വബിന്ദു, നീതിതത്വാവിർഭാവം, സ്ഫോടസിദ്ധി ഇവയ്ക്കുമാണു് അദ്ദേഹം വ്യാഖ്യകൾ നിർമ്മിച്ചതു്. സ്ഫോടസിദ്ധിവ്യാഖ്യയ്ക്കു കുടുംബപരദേവതയായ ഗോപാലികയുടെ നാമധേയം തന്നെ നല്കിയിരിക്കുന്നു. തത്വബിന്ദുവിന്റെ വ്യാഖ്യയ്ക്കു തത്വവിഭാവന എന്നാണു് സംജ്ഞ. ഗോപാലികയിൽ
എന്നു് ഒരു ശ്ലോകം ഒടുവിലുണ്ടു്. അതിന്റെ അർത്ഥം ചിലർ സങ്കല്പിക്കുന്നതുപോലെ മണ്ഡനമിശ്രന്റെ വംശജനാണു് പരമേശ്വരൻ എന്നല്ലെന്നും മണ്ഡനമിശ്രന്റെ ഗ്രന്ഥങ്ങളിൽ നിഷ്ണാതന്മാരായ പല പൂർവസൂരികളും ജീവിച്ചിരുന്ന ഒരു കുടുംബത്തിലാണു് പരമേശ്വരന്റെ ജനനമെന്നു മാത്രമേയുള്ളു എന്നും നാം മനസ്സിലാക്കേണ്ടതുണ്ടു്. അദ്ദേഹത്തിന്റെ ഗുരുക്കന്മാർ പിതൃവ്യന്മാരായ ഭവദാസനും വാസുദേവനുമായിരുന്നു. നീതിതത്വാവിർഭാവത്തിലെ കാര്യവാദം മറ്റൊരു പിതൃവ്യനായ സുബ്രഹ്മണ്യന്റെ നിദേശമനുസരിച്ചും സ്വതഃപ്രമാണവാദം മുമ്പു പറഞ്ഞ വാസുദേവന്റെ ഉപദേശപ്രകാരവുമാണു് രചിച്ചതു്. അന്യഥാഖ്യാതിവാദം ശങ്കരനെ വന്ദിച്ചുകൊണ്ടു് ആരംഭിയ്ക്കുന്നു. ഭവദാസനും വാസുദേവനും ഭാട്ടമീമാംസയിലും സുബ്രഹ്മണ്യൻ പ്രാഭാകരമീമാംസയിലും നിഷ്ണാതന്മാരായിരുന്നു. മണ്ഡനമിശ്രൻ വിഭ്രമവിവേകത്തിൽ പഞ്ചഖ്യാതികളെ വിവരിക്കുന്നു. സ്ഫോടസിദ്ധിയിൽ ഭർത്തൃഹരിയുടെ പക്ഷത്തെ അനുസരിക്കുകയും സ്ഫോടതത്വസ്ഥാപനത്തിനു വേണ്ടി കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിൽ പ്രപഞ്ചനം ചെയ്തിട്ടുള്ള വർണ്ണവാദങ്ങളെ ഖണ്ഡിക്കുവാൻ ഉദ്യമിക്കുകയും ചെയ്യുന്നു. ശാബ്ദബോധത്തിന്റെ നിമിത്തത്തെപ്പറ്റിയാകുന്നു വാചസ്പതി മിശ്രൻ തത്വബിന്ദുവിൽ പ്രതിപാദിക്കുന്നതു്. ക്രി.പി. പതിമൂന്നാം ശതകത്തിൽ ജീവിച്ചിരുന്ന ചിദാനന്ദപണ്ഡിതൻ ഒരു കേരളീയനായിരുന്നു എന്നാണു് ഐതിഹ്യം. ആ മീമാംസകമൂർദ്ധന്യന്റെ ചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. അധ്യയനവാദം തുടങ്ങി വേദാപൗരുഷേയത്വവാദം വരെ നാല്പത്തിനാലു വാദങ്ങളെപ്പറ്റി അദ്ദേഹം നീതിതത്വാവിർഭാവവാദത്തിൽ പ്രതിപാദിക്കുന്നു. ദ്വിതീയപരമേശ്വരൻ വ്യാഖ്യാനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന പ്രകരണഗ്രന്ഥങ്ങളുടെ പ്രാമാണികത എത്രകണ്ടുണ്ടെന്നു മനസ്സിലാകുന്നതിനുവേണ്ടിയാണു് അവയെപ്പറ്റി ഇത്രയും ഉപന്യസിച്ചതു്. പരമേശ്വരൻ നീതിതത്വാവിർഭാവവ്യാഖ്യയിൽ നയതത്വസംഗ്രഹകാരനായ ഭട്ടവിഷ്ണുവിനേയും വിവേകതത്വകാരനായ രവിദേവനേയും സ്മരിക്കുന്നുണ്ടു്. ഭട്ടവിഷ്ണു തന്റെ സംഗ്രഹവ്യാഖ്യ രചിച്ചതു ഭവനാഥന്റെ നയവിവേകത്തിനാണെന്നു്
എന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നു. അദ്ദേഹം ചിദാനന്ദനെ അപേക്ഷിച്ചു് അർവ്വാചീനനാണു്. വിഷ്ണുവിന്റെ പുത്രനായ നാരായണൻ മണ്ഡനമിശ്രന്റെ ഭാവനാവിവേകത്തിനു ‘വിഷമഗ്രന്ഥിഭേദിക’ എന്നൊരു വ്യാഖ്യാനം നിർമ്മിച്ചു. രവിദേവൻ നയവിവേകത്തിനു രചിച്ച വ്യാഖ്യയാണു് വിവേകതത്വം. ഇവയെല്ലാം പ്രാഭാകരമതപ്രതിപാദകങ്ങളായ മീമാംസഗ്രന്ഥങ്ങളാകുന്നു. ചിദാനന്ദൻ, വിഷ്ണു, നാരായണൻ എന്നീ മൂന്നു ഗ്രന്ഥകാരന്മാരും കേരളീയരാണു്. ഇവരുടെ ജീവിതകാലം ക്രി. പി. പതിനഞ്ചാം ശതകത്തിന്റെ ആരംഭവുമാണു്. ഭവനാഥൻ പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്നതായി ഊഹിയ്ക്കാം. ദേശമേതെന്നറിയുന്നില്ല.
എന്നും
എന്നും നീതിതത്വാവിർഭാവവ്യാഖ്യയിലും
എന്നു സ്ഫോടസിദ്ധിവ്യാഖ്യയിലും ദ്വിതീയപരമേശ്വരൻ തന്നെപ്പറ്റി ഉപന്യസിക്കുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവായ ഋഷിയുമാണു് മാനവിക്രമസാമൂതിരിയുടെ സദസ്യന്മാർ എന്നു ഞാൻ കരുതുന്നു. ഋഷിയെ ഒരു ഗ്രന്ഥകാരനെന്ന നിലയിൽ നാം അറിയുന്നില്ലെങ്കിലും അക്കാലത്തു മലയാളക്കരയിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരിൽ അദ്ദേഹം അഗ്രേസരനായിരുന്നു എന്നുള്ളതു നിർവിവാദമാണു്. അദ്ദേഹത്തെ ‘മഹർഷി’ എന്ന ബിരുദനാമം നല്കിയാണു് സമകാലികന്മാർ ബഹുമാനിച്ചുവന്നതു്. ‘മഹർഷിഗോപാലീനന്ദനകൃതിഃ’ എന്നു കൗമാരിലയുക്തിമാലയിൽ അദ്ദേഹത്തിന്റെ പുത്രനായ വാസുദേവൻ പ്രസ്താവിക്കുന്നതു നോക്കുക. ഉദ്ദണ്ഡശാസ്ത്രികൾ
എന്നു കോകിലസന്ദേശത്തിലും, “ത്രൈവിദ്യേശോ മഹർഷിർന്നിരുപമമഹിമാ യദ്ധിതേ ജാഗരൂകഃ” എന്നു മല്ലികാമാരുതത്തിലും
എന്നു് ഒരു മുക്തകത്തിലും നല്കീട്ടുള്ള അനന്യസാധാരണമായ പ്രശസ്തിക്കു് ആ മഹാനുഭാവൻ വിഷയീഭവിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഭാട്ടപ്രാഭാകരമീമാംസകളിലുള്ള പാണ്ഡിത്യം, ഇതരദർശനങ്ങളിലുള്ള അവഗാഹം, കാവ്യനിർമ്മാണകൗശലം, വിമർശനകലാവൈദഗ്ദ്ധ്യം, വിദ്വജ്ജന പക്ഷപാതം, ദാനശൗണ്ഡത, ഷട്കർമ്മനിരതത്വം മുതലായ അപദാനങ്ങൾ എത്രമാത്രം അതിമാനുഷങ്ങളായിരുന്നിരിക്കണം എന്നു നമുക്കു് ഏറെക്കുറെ സങ്കല്പദൃഷ്ടികൊണ്ടു സമീക്ഷണം ചെയ്യാവുന്നതാണു്. കാക്കശ്ശേരിയും വസുമതീവിക്രമം നാടകത്തിൽ അദ്ദേഹത്തെ
എന്നു മുക്തകണ്ഠമായി പുകഴ്ത്തിയിരിക്കുന്നു. ശാസ്ത്രികൾ വീണ്ടും മല്ലികാമാരുതത്തിൽ “കഥിതമപ്യേതന്മീമാംസകചക്രവർത്തി നാ മഹർഷിപുത്രേണ പരമേശ്വരേണ-
എന്നു മഹൻ പരമേശ്വരഭട്ടതിരി തനിക്കു നല്കിയ പ്രശംസാപത്രം ഉദ്ധരിച്ചിട്ടുണ്ടു്. അങ്ങനെ രണ്ടാമത്തെ ഋഷിയും അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരുമുൾപ്പെടെ ആറു പേരെ നമുക്കുകിട്ടി. വേറെയും ആ ഋഷിക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നുവോ എന്നറിയുന്നില്ല.
ദ്വിതീയപരമേശ്വരന്റെ പുത്രൻ തൃതീയർഷിയും തൃതീയർഷിയുടെ പുത്രൻ തൃതീയപരമേശ്വരനുമാകുന്നു. തൃതീയപരമേശ്വരന്റെ കൃതികളായി മീമാംസാസൂത്രാർഥ സംഗ്രഹം എന്ന ഗ്രന്ഥവും സുചരിതമിശ്രന്റെ കാശികയ്ക്കു് ഒരു ടീകയും നമുക്കു ലഭിച്ചിട്ടുണ്ടു്. ജൈമിനീയസൂത്രങ്ങൾക്കു ശാബരഭാഷ്യംപോലെ വിസ്തൃതമായ ഒരു വ്യാഖ്യാനമാണു് സൂത്രർഥസംഗ്രഹം. സുചരിതമിശ്രൻ ക്രി. പി. പതിനൊന്നാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിനു രചിച്ചിട്ടുള്ള വ്യാഖ്യാനമാണു് കാശിക. സൂത്രാർഥസങ്ഗ്രഹത്തിന്റെ ആരംഭത്തിൽ പരമേശ്വരൻ
എന്ന ശ്ലോകത്തിൽ തന്റെ മാതാപിതാക്കന്മാരെ വന്ദിക്കുന്നു. ആര്യയെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ നാമധേയം.
എന്ന വന്ദനശ്ലോകത്തിൽ അദ്ദേഹം പൂർവന്മാരായ പല മീമാംസാഗ്രന്ഥകാരന്മാരേയും സ്മരിക്കുന്നു. വിജയകാരൻ, പരിതോഷമിശ്രന്റെ അജിത എന്ന തന്ത്രവാർത്തികവ്യാഖ്യയ്ക്കു ‘വിജയം’ എന്ന വ്യാഖ്യാനം രചിച്ച അനന്തനാരായണമിശ്രനാണു്. ‘പ്രണമാമ്യാചാര്യാൻ വാസുദേവനാമാര്യാൻ’ എന്നു സൂത്രാർഥസങ്ഗ്രഹത്തിൽ കാണുന്ന പ്രസ്താവനയിൽ നിന്നു വാസുദേവനായിരുന്നു പ്രസ്തുത പരമേശ്വരന്റെ ഗുരു എന്നു ഗ്രഹിക്കാം. “യഥാ ച തത്രഭവന്തഃ ഷഡ്ദർശനീപാരദൃശ്വത്വേ സത്യപിശേഷതഃ കൗമാരിലതന്ത്രസ്വാതന്ത്ര്യവത്തയാ വിവൃതതത്വാ വിർഭാവതത്വബിന്ദുസ്ഫോടസിദ്ധയഃ അസ്മൽപിതാമഹപാദാവിഭ്രമവിവേകവ്യാഖ്യായാം” എന്ന വാക്യത്തിൽ അതേ ഗ്രന്ഥത്തിൽത്തന്നെ അദ്ദേഹം ദ്വിതീയപരമേശ്വരന്റെ സർവതന്ത്ര സ്വതന്ത്രതയേയും സ്മരിക്കുന്നു.
ദ്വിതീയപരമേശ്വരന്റെ സഹോദരനായി വാസുദേവൻ എന്നൊരു പണ്ഡിതനുണ്ടായിരുന്നു എന്നു പ്രസ്താവിച്ചുവല്ലോ. അദ്ദേഹം ഒരു ശാസ്ത്രജ്ഞനും യമകകവിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) കൗമാരിലയുക്തിമാല എന്നൊരു ശാസ്ത്രഗ്രന്ഥവും (2) ചകോര സന്ദേശം എന്ന സന്ദേശകാവ്യവും (3) ദേവീചരിതം(4) സത്യതപഃകഥ (5) ശിവോദയം (6) അച്യുതലീല എന്നീ നാലു യമകകാവ്യങ്ങളും (7) വാക്യാവലി എന്ന മറ്റൊരു കാവ്യവും നമുക്കു ലഭിച്ചിട്ടുണ്ടു്. ‘മഹർഷി ഗോപാലീനന്ദനകൃതിഃ’ എന്നു കൗമാരില യുക്തിമാലയുടെ അവസാനത്തിൽ ഒരു കുറിപ്പു കാണുന്നുണ്ടു്. അതിലെ ഓരോ ശ്ലോകവും വരരുചിയുടെ ഓരോ വാക്യംകൊണ്ടു് ആരംഭിക്കുന്നു. “ഗീർണ്ണശ്രേയസ്കരീതി ശ്രുതിരിഹ പഠനീയേതി പിത്രാദിവാചാ” എന്നു് ആദ്യത്തെ ശ്ലോകം തുടങ്ങുന്നു. വാക്യാവലിയിൽ ശ്രീകൃഷ്ണചരിതമാണു് ഇതിവൃത്തം. അതു നാലു സർഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിലെ ശ്ലോകങ്ങളും വരരുചിവാക്യങ്ങൾകൊണ്ടുതന്നെ ആരംഭിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം:
‘ചകോരസന്ദേശം’ എന്ന കാവ്യവും വാസുദേവയമകകവിയുടെ കൃതിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥാന്തത്തിൽ വാസുദേവകൃതമെന്നു മുദ്രയും ‘ഗോപാല്യപിജയതു സാ’ എന്നു് ഇഷ്ടദേവതയുടെ സ്മരണവുമുണ്ടു്. പക്ഷേ വേദാരണ്യജന്മാവായ മറ്റൊരു വാസുദേവനെന്നും വരാവുന്നതാണു്. സാധാരണ സന്ദേശങ്ങളിൽനിന്നു് സർവഥാഭിന്നമായ ഒരു രീതിയാണു് കവി ഈ വാങ്മയത്തിൽ സ്വീകരിച്ചിരിക്കുന്നതു്. ഒരു നായിക ഭർത്തൃസഹിതയായി (ശാർദ്ദൂലപുരം) ചിദംബരത്തു താമസിക്കുന്ന കാലത്തു തീർഥാടനം ചെയ്തുകൊണ്ടിരുന്ന ചില ബ്രാഹ്മണർ അവിടെ പോവുകയും അവരോടുകൂടി നായകൻ ഒരു സൂര്യഗ്രഹണം സംബന്ധിച്ചു കേരളദേശത്തിലുള്ള വേദാരണ്യക്ഷേത്രത്തിൽ ദേവീദർശനത്തിനായി പുറപ്പെടുകയും ചെയ്തു. നായകന്റെ പ്രത്യാഗമനത്തിനു കാലതാമസം നേരിടുകയാൽ വിരഹോൽക്കണ്ഠിതയായ നായക ഒരു ചകോരപക്ഷിയെക്കണ്ടു് അതിനോടു തന്റെ ഭർത്താവിനെ അവിടെയോ മാർഗ്ഗസ്ഥിതമായ മറ്റേതെങ്കിലും ക്ഷേത്രത്തിലോ പോയി തിരഞ്ഞുപിടിച്ചു തന്റെ സന്ദേശം അറിയിയ്ക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതിൽനിന്നു് ഇതിവൃത്തം സാങ്കല്പികമാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. കാവ്യം ആരംഭിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
ഭർത്താവിന്റെ യാത്രോദ്ദേശ്യത്തെപ്പറ്റി നായിക ഇങ്ങനെ പറയുന്നു:
‘ശ്രുതിവനമിതി ഖ്യാതിമൽ സ്ഥാനം’ എന്നും മറ്റും ആ ക്ഷേത്രത്തെപ്പറ്റി പിന്നേയും നിർദ്ദേശിക്കുന്നുണ്ടു്. നായകന്റെ അവസ്ഥയെപ്പറ്റി നായിക ശങ്കിക്കുന്നതു് അടിയിൽ കാണുന്ന വിധത്തിലാണു്:
ചിദംബരത്തുനിന്നു പുറപ്പെട്ടു ശ്രീരങ്ഗം, കുംഭകോണം, വേദാരണ്യം (ചോളദേശത്തിലെ ഒരു ശിവക്ഷേത്രം), രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചു താമ്രപർണ്ണി നദി കടന്നു കന്യാകുമാരിയിൽ എത്തിയാൽ അവിടെനിന്നു വടക്കോട്ടു കേരളമാണെന്നു കവി ഉൽബോധിപ്പിക്കുന്നു. താഴെക്കാണുന്നതു കേരളത്തിന്റെ വർണ്ണനമാണു്.
ശുചീന്ദ്രം ശിലീന്ധ്രാഹ്വയഗ്രാമം, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ (രക്തഗുഞ്ജാഭിധാനഗ്രാമം—ചെങ്കുന്നിയൂർ), തിരുവല്ലാ (ശ്രീബില്വാഖ്യപുരം), കുമാരനല്ലൂർ, ചെങ്ങന്നൂർ (സ്കന്ദശാലിഗ്രാമം), വൈക്കം, തൃപ്പൂണിത്തുറ (പൂർണ്ണവേദം), തൃക്കാരിയൂർ (കാര്യാഭിധഗ്രാമം) ഇടപ്പള്ളി (അന്തരാഖ്യം വിഹാരം), ചേന്നമങ്ഗലം (മങ്ഗലം ശക്രജാഖ്യാം ബിഭ്രൽ), ഇരിങ്ങാലക്കുട (സങ്ഗമഗ്രാമം), പെരുമനം (ബൃഹന്മാനസഗ്രാമം), തിരുവഞ്ചിക്കുളം, തിരുവാലൂർ (ബാലധിഗ്രാമം), ഗോവിന്ദപുരം, കൃഷ്ണപുരം, കഴുകമ്പലം (ഗൃധ്രോപപദക്ഷേത്രം), തൃക്കണാമതിലകം, തൃശ്ശൂർ, അരിയന്നൂർ (ആര്യകന്യാഗ്രാമം), ഗുരുവായൂർ, ശങ്കരപുരം, ശക്തിഗ്രാമം, ധീഗ്രാമം, തിരുനാവാ, ചമ്രവട്ടം എന്നിങ്ങനെ അനേകം വിശിഷ്ടസ്ഥലങ്ങളേയും ചില നദികളേയും മറ്റും കവി സ്മരിക്കുന്നുണ്ടെങ്കിലും ചരിത്രസംബന്ധമായുള്ള സൂചനകൾ ഈ കാവ്യത്തിൽ വിരളമാണു്. ചില സ്ഥലങ്ങൾക്കു പേരുകൾ പുതുതായി സൃഷ്ടിച്ചും (ചെങ്ങന്നൂർ തിരുവല്ലാ പെരുമനം മുതലായവ നോക്കുക) ചിലതുകൾ ആനുപൂർവിതെറ്റിച്ചും കാണുന്നു. പയ്യൂർ ഭട്ടതിരിമാരുടെ ഇഷ്ടദേവതാക്ഷേത്രം തൃശ്ശൂരിൽനിന്നു 16 നാഴിക വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യവേ, കവി തിരുനാവാക്ഷേത്രത്തെ സ്മരിച്ചതിനു മേൽ അതിനെ വർണ്ണിക്കുന്നതുകൊണ്ടു പ്രസ്തുത സന്ദേശം രചിച്ച കാലത്തു പയ്യൂർ ഭട്ടതിരിമാർ പോർക്കളത്തല്ല താമസിച്ചിരുന്നതെന്നു് ഊഹിക്കാൻ ന്യായമുണ്ടെന്നു ചിലർ പറയുന്നു. ഇതു ക്ഷോദക്ഷമമല്ല. സ്ഥലങ്ങളുടെ സംഖ്യാനത്തിൽ കവി വേറേയും പൗർവാപര്യം തെറ്റിച്ചിട്ടുള്ളതായി കാണാം. തൃശ്ശൂരിനെപ്പറ്റിയുള്ള വർണ്ണനത്തിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം:
പൂർവോത്തരസന്ദേശങ്ങളുടെ വ്യവച്ഛേദം ഞാൻ വായിച്ച മാതൃകയിൽ കാൺമാനില്ല. ആകെയുള്ള നൂറ്റിത്തൊണ്ണൂറോളം പദ്യങ്ങളിൽ നൂറ്റൻപത്തിരണ്ടോളം പദ്യങ്ങൾ, പൂർവസന്ദേശമെന്നൊന്നു കവി സങ്കല്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെടുന്നതായി പരിഗണിക്കാവുന്നതാണു്. ഉത്തരസന്ദേശം മിക്കവാറും വേദാരണ്യക്ഷേത്രത്തിന്റെ വർണ്ണനമാകുന്നു. നായക സന്ദർശനവും സന്ദേശവാചകവും നാലഞ്ചു പദ്യങ്ങൾകൊണ്ടു കവി സങ്ഗ്രഹിക്കുന്നു.
എന്നും മറ്റും ആ ക്ഷേത്രത്തിന്റെ സംസ്കാരാധിഷ്ഠിതമായ മാഹാത്മ്യത്തെ കവി ഉദീരണം ചെയ്യുന്നു. നായിക തന്റെ ഭർത്താവിന്റെ ദേഹത്തെ വർണ്ണിച്ചു കേൾപ്പിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:
കവിതയ്ക്കു ശബ്ദമാധുര്യം വളരെക്കുറവാണു്. അസഹ്യമായ യതിഭങ്ഗദോഷവും അതിൽ അങ്ങിങ്ങു ധാരാളമായി മുഴച്ചു നില്ക്കുന്നു. എങ്കിലും പ്രസ്തുത കാവ്യത്തിന്റെ പഠനത്തിൽനിന്നു നമുക്കു പലവിധത്തിലുള്ള അറിവുകളും ലഭിക്കുന്നുണ്ടെന്നുള്ള പരമാർത്ഥം വിസ്മരിക്കാവുന്നതല്ല.
ദേവീചരിതത്തിൽ കവി വേദാരണ്യത്തിലെ ഗോപാലി ശ്രീകൃഷ്ണന്റെ സഹോദരിയായ കാത്യായനീദേവിയാണെന്നു സമർത്ഥിക്കുന്നു. ആകെ ആറാശ്വാസങ്ങളുണ്ടു്. “ഇതി ശ്രീമൽകാത്യായനീ പദാംബുജമധുവ്രതേന ശ്രീമദ്ഗോപാലീസുതേന ശ്രീവാസുദേവേന വിരചിതേ” എന്നൊരു കുറിപ്പു് ഈ കാവ്യത്തിന്റെ അവസാനത്തിൽ കാണ്മാനുണ്ടു്.
ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:
സത്യതപഃകഥയിൽ കവി തന്റെ പൂർവനും സത്യതപസ്സെന്ന അപരാഭിധാനത്താൽ വിദിതനുമായ ഒരു ഋഷി വേദാരണ്യത്തിലും ഭാരതപ്പുഴയുടെ തീരത്തിലും അനുഷ്ഠിച്ച തപസ്സിനെപ്പറ്റി വർണ്ണിക്കുന്നു. അതിൽ നിന്നു ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു:
ആദ്യത്തെ ഋഷിയുടെ തപസ്സിനെ കുറിച്ചായിരിക്കാം പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. ആകെ മൂന്നാശ്വാസങ്ങളാണുള്ളതു്. കവിയുടെ എട്ടു സഹോദരന്മാരെപ്പറ്റി ഇതിൽ പ്രസ്താവനയുള്ളതായി ചിലർ പറയുന്നതു നിർമ്മൂലമാകുന്നു. ശിവോദയത്തിലെ ആദ്യത്തെ രണ്ടാശ്വാസങ്ങൾ കിട്ടിയിട്ടുണ്ടു്. അതിലും കവിയുടെ സഹോദരന്മാരെപ്പറ്റി ഒരു പ്രസ്താവനയും കാണുന്നില്ല. നാലു പാദത്തിലും യമകമുണ്ടെന്നുള്ളതാണു് പ്രസ്തുത കാവ്യത്തിന്റെ വിശേഷം. അതിലെ രണ്ടു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:
അച്യുതലീലയിലെ ഇതിവൃത്തം ബാലകൃഷ്ണന്റെ ചരിതമാണു്. നാലാശ്വാസങ്ങൾ ലഭിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിലെ രണ്ടു ശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു:
അച്യുതലീലയിൽ കവി തന്റെ ജ്യേഷ്ഠനായ ഭവദാസനെ വന്ദിക്കുന്നുണ്ടു്:
എന്ന പദ്യം നോക്കുക. വാസുദേവന്റെ യമകകവിത പട്ടത്തു പട്ടേരിയുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അവരമാണെങ്കിലും അതിനും ആസ്വാദ്യതയില്ലെന്നു പറയാവുന്നതല്ല. വാസുദേവൻ ദ്വിതീയപരമേശ്വരന്റെ സഹോദരനാണെന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹവും പതിനെട്ടരക്കവികളിൽ ഒരാളായിരുന്നിരിക്കുവാൻ ഇടയുണ്ടു്. പട്ടത്തു വാസുദേവഭട്ടതിരിയെപ്പറ്റി പ്രസ്താവിക്കുമ്പോൾ ഞാൻ പ്രാസംഗികമായി സ്മരിച്ച ഗജേന്ദ്രമോക്ഷം ഈ യമകകവിയുടെ കൃതിയല്ല. അതിന്റെ പ്രണേതാവിനെക്കുറിച്ചു യാതൊരറിവും എനിക്കു കിട്ടീട്ടില്ലെന്നു വീണ്ടും പറഞ്ഞുകൊള്ളട്ടെ.
കേരളത്തിൽ വ്യാകരണം അധ്യയനം ചെയ്യുന്നവർക്കു് അത്യന്തം ഉപകാരമായി പര്യായപദാവലി എന്നൊരു ഗ്രന്ഥമുണ്ടു്. വ്യാകരണപദാവലി എന്നും അതിന്നു പേരു കാണുന്നു. പ്രസ്തുതകൃതിയുടെ നിർമ്മാതാവു വാസുദേവസംജ്ഞനായ ഒരു പണ്ഡിതനാകുന്നു. അദ്ദേഹം പയ്യൂർ ഭട്ടതിരിമാരിൽ ആരെങ്കിലുമാണോ എന്നു നിശ്ചയമില്ല. ഗ്രന്ഥത്തിന്റെ സ്വരൂപമെന്തെന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നതാണു്:
അദ്ദേഹം പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും വൈദികങ്ങളും ലൗകികങ്ങളും കേവലങ്ങളും ഉപസർഗ്ഗജങ്ങളുമായ ലട്പ്രത്യയാന്തപദങ്ങളെ സംഗ്രഹിക്കുന്നു; എന്നാൽ പ്രത്യാഹാരങ്ങൾ, പാണിനിസൂത്രങ്ങൾ, ബഹുവിസ്തരമായ പ്രക്രിയ ഇവയെ വിട്ടുകളയുകയും ചെയ്യുന്നു. കാവ്യത്തിന്റെ രീതി താഴെ കാണുന്ന കാരകാവതാരശ്ലോകങ്ങളിൽനിന്നു വ്യക്തമാകും:
കർമ്മാദികാരകങ്ങൾക്കു് അധീശ്വരനായ കർത്താവിനെപ്പറ്റി ബാലന്മാർക്കു് ഇതിലധികം എന്താണു് അറിവാനുള്ളതു്? വിശിഷ്ടങ്ങളായ ഉദാഹരണങ്ങൾ പ്രസ്തുതഗ്രന്ഥത്തെ ആമൂലാഗ്രം അലങ്കരിക്കുന്നു.
പൂർവമീമാംസയിലെ പ്രഥമസൂത്രത്തിനു സുബ്രഹ്മണ്യൻ എന്നൊരു കേരളീയപണ്ഡിതൻ ‘ശാസ്ത്രോപന്യാസമാലിക’ എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിൽ താൻ സുബ്രഹ്മണ്യന്റെ ശിഷ്യനാണെന്നും തത്വാവിർഭാവത്തിലും അതിന്റെ വ്യാഖ്യാനത്തിലും മറ്റും ഉൽഘാടനം ചെയ്തിട്ടുള്ള യുക്തികളെയാണു് അനുസരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. തത്വാവിർഭാവത്തിന്റെ വ്യാഖ്യ ദ്വിതീയപരമേശ്വരന്റേതായിരിക്കണം. ഭവനാഥനയവിവേകം, ഭട്ടവിഷ്ണുവിന്റെ നയതത്വസംഗ്രഹം, പാർത്ഥ സാരഥിമിശ്രന്റെ ന്യായരത്നമാല എന്നീ ഗ്രന്ഥങ്ങളെ സ്മരിക്കുകയും ഭട്ടവിഷ്ണുവിന്റെ മതങ്ങളെ വിമർശിക്കുകയും ചെയ്തിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങൾ ശ്രദ്ധേയങ്ങളാണു്:
രണ്ടാമത്തെ പദ്യത്തിലെ യമകപ്രയോഗം നോക്കുമ്പോൾ വാസുദേവകവിയുടെ സഹോദരനായ സുബ്രഹ്മണ്യനായിരിക്കാം ശാസ്ത്രോപന്യാസമാലികയുടെ പ്രണേതാവു് എന്നു തോന്നിപ്പോകും. ആ സുബ്രഹ്മണ്യനും പ്രാഭാകരനിഷ്ണാതനായിരുന്നുവല്ലോ.
ശങ്കരാര്യന്റെ അനുജനായ ശങ്കരാര്യൻ രചിച്ചതായി ‘സർവപ്രത്യയമാലാ’ എന്ന സംജ്ഞയിൽ ഒരു വ്യാകരണഗ്രന്ഥമുണ്ടു്. അതും പര്യായപദാവലിപോലെ വിദ്യാർത്ഥികൾക്കു വളരെ പ്രയോജനകരമാകുന്നു. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ളവയാണു് അടിയിൽ പകർത്തുന്ന ശ്ലോകങ്ങൾ:
ഈ ശ്ലോകങ്ങളിൽ “ഗോവിന്ദം ഗോപഗോപീനാം” എന്നതിനു പര്യായപദാവലിയിലെ “ഗോവിന്ദം ഗോപഗോപീനാം” എന്ന ശ്ലോകവുമായി കാണുന്ന സാദൃശ്യം വിസ്മയാവഹമായിരിക്കുന്നു. വാസുദേവനും ശങ്കരനുമായി എന്തോ ഒരു ബന്ധമുണ്ടെന്നു് ഈ സാദൃശ്യത്തിൽ വ്യഞ്ജിക്കുന്നു. സർവപ്രത്യയമാല, എല്ലാ വ്യാകരണപ്രത്യയങ്ങളേയും പരാമർശിക്കുകയും അവയെ ഉദാഹരണങ്ങൾകൊണ്ടു വ്യക്തമാക്കുകയും ചെയ്യുന്നു. താഴെ കാണുന്ന ശ്ലോകങ്ങൾ തദ്ധിതമാലയിൽ ഉള്ളതാണു്:
ലൺമാലയിൽനിന്നു് ഒരു ഭാഗംകൂടി ചേർക്കാം:
പ്രസ്തുത വൈയാകരണനെ മേൽപ്പുത്തൂർ ഭട്ടതിരി ഒന്നിലധികം തവണ പ്രക്രിയാസർവസ്വത്തിൽ സ്മരിച്ചിട്ടുണ്ടു്. “നിഘൃഷ്ട ഇത്യർത്ഥമാഹ ശങ്കരഃ” എന്നു കൃൽഖണ്ഡത്തിലും” നിഗുഹ്യമാനസ്യാഭാവോത്ര ജ്ഞാപ്യത ഇതി ശങ്കരഃ” എന്നു സുബർത്ഥഖണ്ഡത്തിലും കാണുന്ന വചനങ്ങൾ നോക്കുക.
ഈ ശങ്കരൻ സർവസിദ്ധാന്തസംഗ്രഹമെന്നുകൂടി പേരുള്ള വേദാന്തസാരമെന്ന ഗ്രന്ഥത്തിന്റേയും പ്രണേതാവാണു്. അതിലും ശ്രീകൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്.
എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ഒരു ശ്ലോകം കാണുന്നുണ്ടു്. വാസുദേവൻനമ്പൂരിയും ശങ്കരൻനമ്പൂരിയും കൊല്ലം ഏഴാം ശതകത്തിലാണു ജീവിച്ചിരുന്നതെന്നു് ഊഹിക്കാം. മഴമംഗലത്തു ശങ്കരൻനമ്പൂരി വാസുദേവന്റെ പര്യായപദാവലിയെ രൂപാനയനപദ്ധതിയിൽ ഉപജീവിക്കുന്നു.
സകലദർശനങ്ങളുടെയും തത്വരത്നങ്ങൾ പതിനൊന്നധ്യായങ്ങളിൽ സമഞ്ജസമായി സംക്ഷേപിച്ചിട്ടുള്ള ഒരു ഉത്തമഗ്രന്ഥമാണു് ഇതു്. പത്താമധ്യായത്തിൽ മഹാഭാരത (ഗീതാ) പക്ഷവും പതിനൊന്നാമധ്യായത്തിൽ വേദാന്തപക്ഷവും സംഗ്രഹിച്ചിരിക്കുന്നു. ബൃഹസ്പതി (ചാർവാക) പക്ഷംകൊണ്ടാണു് ഗ്രന്ഥം ആരംഭിക്കുന്നതു്.
എന്നു് അദ്ദേഹം ആറു വൈദികദർശനങ്ങളേയും മൂന്നു് അവൈദികദർശനങ്ങളേയും പരാമർശിക്കുന്നു. താഴെ കാണുന്ന ശ്ലോകങ്ങളിൽനിന്നു ശങ്കരന്റെ സരളമായ പ്രതിപാദനശൈലി അവധാരണം ചെയ്യാവുന്നതാണു്.
അനന്തരം ആചാര്യൻ ഈ അംഗോപാംഗോപവേദങ്ങളുടെ ലക്ഷണങ്ങൾ വിവരിക്കുന്നു:
എന്നിങ്ങനെ ആ വിവരണം തുടരുന്നു. പ്രഭാകരൻ കുമാരിലന്റെ ശിഷ്യനെന്നുതന്നെയാണു് കേരളത്തിലെ രൂഢമൂലമായ ഐതിഹ്യം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ ശങ്കരനും.
എന്നീ വചനങ്ങളിൽ ഉദീരണം ചെയ്യുന്നു.
ശാങ്കരസ്മൃതി അഥവാ ലഘുധർമ്മപ്രകാശിക എന്ന ഗ്രന്ഥം ഭഗവൽപാദരുടെ കൃതിയാകുവാൻ ന്യായമില്ലെന്നു് എട്ടാമധ്യായത്തിൽ ഉപപാദിച്ചിട്ടുണ്ടു്. പ്രഥമപരമേശ്വരന്റെ ഗുരുവായി ഒരു ശങ്കരപൂജ്യപാദൻ ഉണ്ടായിരുന്നുവല്ലോ. അദ്ദേഹമായിരിക്കാം ശാങ്കരസ്മൃതികാരൻ; പരിച്ഛേദിച്ചു് ഒന്നും പറയുവാൻ നിർവ്വാഹമില്ല. ആ സ്മൃതി ഇങ്ങനെ ആരംഭിക്കുന്നു:
ശാങ്കരസ്മൃതിയെയാകട്ടെ അതിന്റെ മൂലഗ്രന്ഥമാകുന്ന ഭാർഗ്ഗവസ്മൃതിയെയാകട്ടെ ഇതരഗ്രന്ഥകാരന്മാർ ആരും സ്മരിച്ചിട്ടില്ല. ഭാർഗ്ഗവസ്മൃതി കണ്ടുകിട്ടീട്ടുപോലുമില്ല. ശാങ്കരസ്മൃതി മുപ്പത്താറധ്യായങ്ങളുള്ള ഒരു ഗ്രന്ഥമാണെന്നു പറഞ്ഞുവരുന്നു. എന്നാൽ അവയിൽ ആദ്യത്തെ പന്ത്രണ്ടധ്യായങ്ങൾ മാത്രമേ ഇതേ വരെ നമുക്കു ലഭിച്ചിട്ടുള്ളു. ഓരോ അധ്യായത്തിലും നന്നാലുപാദങ്ങളുണ്ടു്.
എന്നു പറഞ്ഞു പ്രസ്തുത നിബന്ധകാരൻ പന്ത്രണ്ടാമധ്യായം അവസാനിപ്പിക്കുന്നു. പ്രണേതൃത്വത്തെപ്പറ്റി പക്ഷാന്തരമുണ്ടെങ്കിലും ശാങ്കരസ്മൃതി നിരുപയോഗമായ ഒരു ഗ്രന്ഥമാണെന്നു പറവാൻ നിവൃത്തിയില്ല. സ്നാതകന്മാരുടെ സ്ഥിതി, മരുമക്കത്തായികളുടെ ദത്തു്, സ്മാർത്തവിചാരം, അറുപത്തിനാലു് അനാചാരങ്ങൾ മുതലായി കേരളത്തിനു പ്രത്യേകമായുള്ള ആചാരങ്ങളെക്കുറിച്ചു് അതിൽ പ്രതിപാദിച്ചിട്ടുള്ളതു് എല്ലാ പേരും അറിഞ്ഞിരിക്കേണ്ടതാകുന്നു. സ്നാതകന്മാരുടെ സ്ഥിതിയെപ്പറ്റി വിവരിക്കുമ്പോൾ ‘സഹോദരാണാം വിവാഹോനുമതോ മുനേഃ” ‘അതോ വിവാഹസ്സർവ്വേഷാമിഷ്ടകല്പോയമുത്തമഃ’ എന്നുള്ള മതത്തിനു പരശുരാമന്റെ അനുമതിയുള്ളതായി ഗ്രന്ഥകാരൻ ഉപന്യസിക്കുന്നു. അങ്ങനെയാണെങ്കിൽ ‘ജ്യോഷ്ഠഭ്രാതാവു ഗൃഹീ ഭവേൽ’ എന്ന അനാചാരത്തിനു ജ്യേഷ്ഠഭ്രാതാവു മാത്രമേ വിവാഹം ചെയ്യാവൂ എന്നുള്ള സങ്കുചിതാർത്ഥമില്ലെന്നു സങ്കല്പിക്കാം. ഇങ്ങനെ പലതും വിമർശനീയമായുണ്ടു്. സദാചാരപ്രകരണത്തിൽ നിന്നു ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:
ഉദ്ദണ്ഡശാസ്ത്രികളുടെ ജന്മഭൂമി പണ്ടു തൊണ്ടമണ്ഡലം എന്നു പറഞ്ഞു വന്നിരുന്ന ചെങ്കൽപ്പേട്ട (ചിങ്കൽപെട്ട) ഡിസ്ത്രിക്ടിൽ കാഞ്ചീപുരത്തിനു സമീപം പാലാർ എന്ന പുഴയുടെ വക്കത്തുള്ള ലാടപുരം ഗ്രാമമാകുന്നു. ഈ വസ്തുതയും മറ്റും അദ്ദേഹംതന്നെ മല്ലികാമാരുതത്തിൽ വിശദമായി രേഖപ്പെടുത്തീട്ടുണ്ടു്.
“അസ്തി ദക്ഷിണാപഥേ ദയമാനകാമാക്ഷീകടാക്ഷതാണ്ഡവിതകവിശിഖണ്ഡിമണ്ഡലേഷു തുണ്ഡീരേഷു ക്ഷീരനദീത രംഗിതോപശല്യോ ലാടപുരോ നാമ മഹാനഗ്രഹാരഃ; തത്ര ച
തത്ര ചാമുഷ്യായണസ്യ, ആപസ്തംബശാഖാധ്യായിനോ വാധൂലകുലതരുപല്ലവസ്യ, കവിതാവല്ലഭസ്യ, വിപഞ്ചീപഞ്ചമോദഞ്ചിതകീർത്തേ, രുപാധ്യായഗോകുലനാഥപൗത്രസ്യ, ശ്രീകൃഷ്ണ സൂനോർഭട്ടരംഗനാഥസ്യ പ്രിയനന്ദന ഇരുഗുപനാഥാപരപര്യായ ഉദ്ദണ്ഡകവിർനാമ…സ കില വിധിവദുപാസിതാൽ തീർത്ഥാ ദധിഗതസകലവിദ്യോ, ദിദൃക്ഷുർദ്ദിഗന്തരാണി, ആന്ധ്രകർണ്ണാടകകലിംഗചോളകേരളാനവതീർണ്ണ:, മജ്ജൻ മഹാനദീഷു, പശ്യൻ ദേവതാസ്ഥാനാനി, സേവമാനസ്സജ്ജനാൻ, അഭിനന്ദന്നന്തർവാണീൻ, ഇദമേവ താമ്രചൂഡക്രോഡനഗരമാഢൗകത.”
ഈ പ്രസ്താവനയിൽനിന്നു ലാടപുരം ഗ്രാമത്തിൽ ഗോകുലനാഥന്റെ പൗത്രനായി, ശ്രീകൃഷ്ണന്റെ പുത്രനായി, മഹാകവിയായി ആപസ്തംബസൂത്രത്തിലും വാധൂലഗോത്രത്തിലും പെട്ട രംഗനാഥൻ എന്നൊരു മഹാബ്രാഹ്മണൻ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ പുത്രനാണു് ഇരുഗുപനാഥൻ എന്നുകൂടി പേരുള്ള ഉദ്ദണ്ഡനെന്നും, ഇരുഗുപനാഥൻ എന്ന സംജ്ഞകൊണ്ടു് അദ്ദേഹം ഒരു ആന്ധ്രനായിരിക്കണമെന്നും ഉദ്ദേശിക്കാം. അദ്ദേഹം ഗുരുമുഖത്തിൽനിന്നു ബാല്യത്തിൽ സകല വിദ്യകളും അഭ്യസിച്ചു്, ആന്ധ്രം, കലിംഗം, ചോളം, കേരളം എന്നീ രാജ്യങ്ങൾ ചുറ്റിസ്സഞ്ചരിച്ചു് ഒടുവിൽ കോഴിക്കോട്ടു ചെന്നുചേർന്നു എന്നും കാണാവുന്നതാണു്. മല്ലികാമാരുതത്തിലെ
ഇത്യാദി പദ്യത്തിൽനിന്നു ശാസ്ത്രികളുടെ മാതാവു രംഗദേവിയായിരുന്നുവെന്നു വെളിപ്പെടുന്നു. ലാടപുരം എന്ന പേരിൽ കാഞ്ചീപുരത്തിന്റെ പരിസരത്തിൽ ഇക്കാലത്തു് ഒരു അഗ്രഹാരമുള്ളതായി അറിയുന്നില്ല. കാലാന്തരത്തിൽ അതിന്റെ സംജ്ഞയ്ക്കു വ്യത്യാസം വന്നിരിയ്ക്കാം. രാമഭദ്രദീക്ഷിതരുടെ ശിഷ്യനായി ക്രി. പി. പതിനെട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ഭൂമിനാഥകവി (നല്ലാദീക്ഷിതർ) രംഗനാഥനും ഉദ്ദണ്ഡനും ഒരു കാലത്തു തഞ്ചാവൂർ ഡിസ്ത്രിക്ടിൽപെട്ട കണ്ഡരമാണിക്യം ഗ്രാമത്തിൽ താമസിച്ചിരുന്നുവെന്നും രംഗനാഥൻ ക്രതുവൈഗുണ്യപ്രായശ്ചിത്തം മുതലായ ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു എന്നും സുഭദ്രാഹരണ നാടകത്തിൽ പ്രസ്താവിച്ചിരിക്കുന്നു എന്നു ഡോക്ടർ കൃഷ്ണമാചാര്യർ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു നിർമ്മൂലമാണു്. “ഉദ്ദണ്ഡപണ്ഡിതാധ്യുഷിതം” എന്നു മാത്രമേ ആ നാടകത്തിൽ പ്രസ്താവിച്ചുകാണുന്നുള്ളൂ.
എന്നു് അദ്ദേഹത്തിന്റെ ശൃംഗാരസർവസ്വഭാണത്തിലും പ്രസ്താവിച്ചിട്ടുണ്ടു്. ഉദ്ധൃതഭാഗങ്ങളിൽ കാണുന്ന ‘ഉദ്ദണ്ഡ’ പദം ശാസ്ത്രികളെ പരാമർശിക്കുന്നില്ലെന്നുള്ളതു നിർവിവാദമാണു്; ഉദ്ദണ്ഡന്മാരായ പണ്ഡിതന്മാർ താമസിക്കുന്ന ഗ്രാമം എന്നേ ‘ഉദ്ദണ്ഡപണ്ഡിതാധ്യുഷിതം’ എന്ന വിശേഷണത്തിനു് അർത്ഥമുള്ളു. കർണ്ണാടക രാജാവിനെ (വിജയനഗര മഹാരാജാവു്) ശാസ്ത്രികൾ കുറേക്കാലം ആശ്രയിക്കുകയും അറുപിശുക്കനായ അദ്ദേഹത്തെ വിട്ടുപിരിയുന്ന അവസരത്തിൽ
എന്ന ശ്ലോകം സമ്മാനിക്കുകയും ചെയ്തു എന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ല. അങ്ങനെ പല ദേശങ്ങളിൽ പര്യടനം ചെയ്തതിനു മേൽ ഒടുവിലാണു് ആ കവിപ്രവേകൻ കോഴിക്കോടു നഗരത്തിൽ എത്തിച്ചേർന്നതു്. മാനവിക്രമമഹാരാജാവിന്റെ വാഴ്ചക്കാലമായിരുന്നു അതു്. അദ്ദേഹവും ശാസ്ത്രികളുമായുള്ള പ്രഥമസമാഗമത്തിന്റെ ഉജ്ജ്വലമായ ഒരു ചരിത്രം മല്ലികാമാരുതത്തിൽ ദൃശ്യമാകുന്നുണ്ടു്. അതു താഴെ പകർത്തുന്നു:
അസ്തോഷ്ട ച–
ദേവോപി പരിസരവർത്തികോവിദകവിവദനാകൃഷ്ടേനവി ഘടമാനകമലദളശീതളേന കടാക്ഷേണ സംഭാവയൻ സാദരമേവമാദിക്ഷൽ-
മഹാരാജാവിന്റെ നിയോഗമനുസരിച്ചാണു് കവി മല്ലികാമാരുതം രചിച്ചതെന്നു് ഇതിൽ നിന്നു വിശദമാകുന്നുണ്ടല്ലോ. അവിടത്തെ ഒരു സദസ്യനായ ചേന്നാസ്സു നമ്പൂതിരിപ്പാടു ശാസ്ത്രികളെ തമ്പുരാനുമായി പരിചയപ്പെടുത്തുമ്പോൾ ചൊല്ലിയ ശ്ലോകം ചുവടെ ഉദ്ധരിക്കുന്നു:
ഈ ശ്ലോകത്തിലും ശാസ്ത്രികളുടെ ശൈലീമുദ്ര പതിഞ്ഞിരിക്കുന്നതുപോലെ തോന്നുന്നു. ശാസ്ത്രികൾ തമ്പുരാനു് ആദ്യമായി അടിയറ വെച്ച ശ്ലോകമാണു് താഴെക്കാണുന്നതു്.
രസോത്തരമായ ആ ശ്ലോകംകേട്ടു് ആഹ്ലാദഭരിതനായ മഹാരാജാവു് കവിക്കു് ‘ഉദ്ദണ്ഡൻ’ എന്ന ബിരുദനാമം സമ്മാനിച്ചുവത്രേ. ചേന്നാസ്സുനമ്പൂരിപ്പാട്ടിലെ പദ്യത്തിൽ കാണുന്ന ഉദ്ദണ്ഡപദത്തിനു പ്രതിവാദികൾക്കു ഭയങ്കരൻ എന്നുമാത്രം അർത്ഥംകല്പിച്ചാൽ മതി. ശാസ്ത്രികളെ കോഴിക്കോട്ടെ വിദ്വത്സദസ്സിലെ ഒരംഗമായി സാമൂതിരിപ്പാടു സസന്തോഷം സ്വീകരിച്ചു. ഏതു പണ്ഡിതകുഞ്ജരന്മാരേയും കൊമ്പുകുത്തിക്കുവാൻ വേണ്ട ശാസ്ത്രപാണ്ഡിത്യം അദ്ദേഹം സമ്പാദിച്ചിരുന്നു. ‘വേദേ സാദരബുദ്ധിഃ’ എന്നു ഞാൻ മുമ്പുദ്ധരിച്ചിട്ടുള്ള പദ്യത്തിൽനിന്നു ഇതു വെളിവാകും. ഒരിക്കൽ ശാസ്ത്രികളുമായുള്ള വാദപ്രതിവാദത്തിൽ മഹർഷിക്കുപോലും സ്ഖലനം പറ്റുകയും അദ്ദേഹത്തിന്റെ പേരിൽ അമിതമായ ബഹുമാനമുണ്ടായിരുന്ന ശാസ്ത്രികൾ തെറ്റിയ ഭാഗം ഒന്നുകൂടി നിർവ്വഹിയ്ക്കുവാൻ അപേക്ഷിച്ചപ്പോൾ ആദ്യം ഒരുവിധത്തിലും പിന്നീടു മറ്റൊരു വിധത്തിലും താൻ ഒരിക്കലും നിർവചിച്ചിട്ടില്ലാത്തതിനാൽ അതു കഴിയുകയില്ലെന്നു പറഞ്ഞു്, ആ മഹാപുരുഷൻ ഒഴിഞ്ഞുമാറുകയും ചെയ്തുവത്രേ. മറ്റൊരവസരത്തിൽ ശാസ്ത്രികൾ നാറേരി (കൂടല്ലൂർ) മനയ്ക്കൽ ചെന്നപ്പോൾ പദമഞ്ജരി എന്ന കാശികാവ്യാഖ്യ പഠിച്ചിട്ടുണ്ടോ എന്നു വൈയാകരണമൂർദ്ധന്യനായ അവിടുത്തെ അച്ഛൻനമ്പൂതിരിപ്പാടു ചോദിക്കുകയും ആരെങ്കിലും ഓലയും നാരായവും കൊണ്ടുവന്നാൽ പറഞ്ഞുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു് ആ പരീക്ഷയിൽ വിജയം നേടി നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു ക്ഷമായാചനം ചെയ്യിക്കുകയും ചെയ്തു എന്നും ഐതിഹ്യമുണ്ടു്. പട്ടത്താനത്തിൽ കുറെക്കാലത്തേയ്ക്ക കിഴികൾ മുഴുവൻ ശാസ്ത്രികൾ തന്നെ വാങ്ങി എന്നു പറയുന്നതു് അതിശയോക്തിയാണെന്നു തോന്നുന്നു. അദ്ദേഹത്തിനു് ആ വിദ്ദ്വത്സദസ്സിൽ അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടായിരുന്നു എന്നേ ആ പുരാവൃത്തത്തിനു് അർത്ഥമുള്ളു.
ഉദ്ദണ്ഡനു ചേന്നമംഗലത്തു മാരക്കര എന്ന വീട്ടിൽ ഒരു നായർ സ്ത്രീ പ്രണയിനിയായീരുന്നു എന്നു നാം കോകിലസന്ദേശത്തിൽനിന്നറിയുന്നു.
എന്ന കോകിലസന്ദേശപദ്യം നോക്കുക. അപ്രകാശിതമായ മയൂരസന്ദേശമെന്ന കാവ്യത്തിൽ ചേന്നമംഗലത്തിന്റെ പ്രസംഗം വരുന്ന ഘട്ടത്തിൽ ആ സന്ദേശത്തിന്റെ പ്രണേതാവായ ഉദയൻ ശാസ്ത്രികളെപ്പറ്റി
എന്നു പ്രശംസിച്ചിരിക്കുന്നതും ഈ സംബന്ധത്തിനു മറ്റൊരു തെളിവാണു്. ഉദ്ദണ്ഡനു വിദ്വാനായ ഒരനുജൻ സഹചാരിയായി ഉണ്ടായിരുന്നു എന്നും ജ്യേഷ്ഠന്റെ മരണാനന്തരം പല അപൂർവ്വ ഗ്രന്ഥങ്ങളും അനുജൻ പയ്യൂർ ഭട്ടതിരിക്കു സമ്മാനിച്ചു എന്നും അവയിൽ ചില ഗ്രന്ഥങ്ങൾ ഇപ്പോഴും ചില പഴയ ഗ്രന്ഥപ്പുരകളിലുണ്ടെന്നും അറിയുന്നു.
ഉദ്ദണ്ഡശാസ്ത്രികളുടെ കൃതികളായി മല്ലികാമാരുതവും കോകിലസന്ദേശവും മാത്രമേ നമുക്കു് ലഭിച്ചിട്ടുള്ളു. നടാങ്കുശം എന്ന ഒരു അഭിനയനിരൂപണഗ്രന്ഥവും അദ്ദേഹത്തിന്റേതെന്നാണു് വയ്പു്. ഈ കൃതികളെപ്പറ്റി സ്വല്പം ഉപന്യസിക്കാം.
മല്ലികാമാരുതം ഭവഭൂതിയുടെ മാലതീമാധവംപോലെ പത്തങ്കത്തിലുള്ള ഒരു പ്രകരണമാകുന്നു. കാമദേവന്റെ മന്ത്രിയായ മലയ യുവാവിന്റേയും നാഗരാജാവിന്റെ മന്ത്രി മണിധരന്റെ പുത്രിയായ മഞ്ജുളയുടെയും സന്താനമായി മാരുതൻ എന്ന ഒരു കുമാരൻ അവതരിച്ചു. ആ കുമാരനെ മലയപർവ്വതത്തിൽ അഗസ്ത്യമഹർഷിയും അദ്ദേഹത്തിന്റെ ധർമ്മപത്നി ലോപാമുദ്രയുംകൂടി വളർത്തി കാലാന്തരത്തിൽ മാരുതൻ വിദ്യാധരരാജമന്ത്രിയായ വിശ്വാവസുവിന്റെ പുത്രി മല്ലികയിൽ അനുരക്തനായി ചമഞ്ഞു; അവർതമ്മിൽ സമാഗമവുമുണ്ടായി. ആ അവസരത്തിൽ മാരുതന്റെ കൈയിൽ ഇരുന്ന ചിത്രഫലകം സുലഭമന്യു എന്ന മഹർഷിയുടെ ശിരസ്സിൽ പതിക്കുകയും ക്രോധാവിഷ്ടനായ മഹർഷി അവരെ ശപിക്കുകയും ചെയ്തു. ആ ശാപത്തിന്റെ ഫലമായി രണ്ടുപേർക്കും മനുഷ്യജന്മം സ്വീകരിക്കേണ്ടിവന്നു. മാരുതൻ കുന്തളേശ്വര മന്ത്രിയായ ബ്രഹ്മദത്തന്റെ പുത്രനായും മല്ലിക കുസുമപുരവാസ്തവ്യനായ വിശ്വാവസുവിന്റെ പുത്രിയായും ജനിച്ചു. അവരെ കുസുമപുരത്തിനു സമീപമുള്ള ഒരാശ്രമത്തിൽ താമസിക്കുന്ന മന്ദാകിനി എന്ന യോഗിനി പുനസ്സംഘടിപ്പിക്കുന്നതാണു് ശാസ്ത്രികളുടെ പ്രകരണത്തിലെ ഇതിവൃത്തം. കവി, ശാകുന്തളം മുതലായ പല നാടകങ്ങളോടും പ്രത്യേകിച്ചു മാലതീമാധവത്തോടും കടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രസ്തുത കൃതിയിൽ എവിടേയും അനുസ്യൂതമായി പ്രകാശിക്കുന്നുണ്ടു്. മല്ലികാമാരുതത്തിലെ പദ്യങ്ങളും ഒന്നുപോലെ മനോമോഹനങ്ങളാണു്. രചനാവിഷയത്തിൽ ശാസ്ത്രികൾക്കു സിദ്ധിച്ചിട്ടുള്ള ഹസ്തലാഘവം ഏതു സഹൃദയനേയും ഹർഷപര്യാകുലനാക്കുകതന്നെ ചെയ്യും. ശൃംഗാരരസത്തിന്റെ എല്ലാ മുഖങ്ങളേയും അദ്ദേഹത്തിന്റെ കൂലങ്കഷമായ മനോധർമ്മം സവിശേഷമായി സ്പർശിക്കുന്നു. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിന്നുള്ള പാടവവും പ്രശംസാസീമയെ അതിലംഘിച്ചു പരിസ്ഫുരിക്കുന്നു. മാതൃക കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
(1) നൂപുരങ്ങളുടെ ശിഞ്ജിതം
(2) ഉപവനം
(3) പുഷ്പാപചയം
(4) കാമദേവൻ
(5) നായകന്റെ വാക്യം
(6) സുഹൃത്തിനെപ്പറ്റി നായകന്റെ വിലാപം
(7) നായകന്റെ അനുരാഗഗതി
(8) നായികയുടെ ദൃഷ്ടിപാതം
(9) ദേവേന്ദ്രൻ
(10) മഹിഷമർദ്ദനം
(11) വർഷകാലം
(12) മലയപർവ്വതം
ഇങ്ങനെയുള്ള പദ്യങ്ങൾ എത്ര വേണമെങ്കിലും മല്ലികാമാരുതത്തിലുണ്ടു്. അഥവാ “നഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദഃ” എന്നല്ലേ ആപ്തവാക്യം? ഈ പ്രകരണം ആദ്യമായി അഭിനയിച്ചതു തളിയിൽക്ഷേത്രത്തിൽവെച്ചുതന്നെയാണു്. താഴെക്കാണുന്ന ഗദ്യഖണ്ഡിക നോക്കുക:
“അഹമസ്മി സകലഹരിദന്തരനഗരസംസദാരാധനജ്ഞാ തസാരപ്രയോഗപാടവോ വിഷ്ടപത്രിതയപ്രഖ്യാതം കുക്കുടക്രോഡനഗരമുപസൃത്യ കുതൂഹലാദഭ്യാഗതോ രംഗചന്ദ്രോനാമ ശൈലൂഷകിശോരഃ അദ്യ ഖലു പ്രായേണ സർവതഃ കലികാലവിധുന്തുദകബളിതവിവേകചന്ദ്രമസ്സു സുമനസ്സു, പൗരോഭാഗ്യപൗരുഷേഷു പരിഷദന്തരേഷു, ലവണാപണേഷ്വിവ ഘനസാരമകിഞ്ചിൽകരമഭിനയസാരം അഖിലഭുവനഘസ്മര കരാളകാളകൂടകബളനപ്രഭാവപ്രകടിത കാരുണ്യാവഷ്ടംഭസ്യ പുരത്രയനിതംബിനീകപോലപത്രാങ്കുരകൃന്തനലവിത്രസ്യ കങ്കണക്വണിതസ്ഥിരീകൃതശബ്ദബ്രഹ്മവ്യവസ്ഥസ്യ ഭഗവതഃ ശ്രീസ്ഥലീശ്വരസ്യ സന്നിധാനാദുദ്ഭൂതതത്താദൃശനിർമ്മല ധിഷണായാം അശേഷകലാകമലിനീവികസനബാലാർക്ക പ്രഭായാം സഭായാം പ്രയുജ്യ സഫലയിതുമഭിലഷാമഹേ.”
ശാസ്ത്രികൾക്കു് ഇതരദേശപണ്ഡിതന്മാരെപ്പറ്റിയുണ്ടായിരുന്ന അവജ്ഞയും കേരളീയ വിദ്വാന്മാരെപ്പറ്റിയുണ്ടായിരുന്ന ബഹുമാനവും ഈ ഉദ്ധാരത്തിൽനിന്നു കാണാവുന്നതാണു്. പ്രസ്താവനയിലുള്ള “വസ്തുനി ചിരാഭിലഷിതേ കഥമപിദൈവാൽ പ്രസക്തസംഘടനേ പ്രാക്‍പ്രാപ്താന്യപി ബഹുശോദുഃഖാനി പരം സുഖാനി ജായന്തേ” എന്ന പദ്യത്തിലും കവി തനിക്കു കോഴിക്കോട്ടു വന്നുചേർന്നതിലുള്ള ചാരിതാർത്ഥ്യം വ്യഞ്ജിപ്പിക്കുന്നു. മല്ലികാമാരുതത്തിനു് ആന്ധ്രഭാഷയിൽ ഒരു തർജ്ജമയുണ്ടു്.
ശുകസന്ദേശത്തിനു് അടുത്ത പടിയിൽ നില്ക്കുന്നതും ദക്ഷിണാത്യങ്ങളായ ഇതരസന്ദേശങ്ങളെയെല്ലാം ജയിക്കുന്നതുമായ ഒരു കാവ്യമാകുന്നു കോകിലസന്ദേശം. അതിലെ നായകൻ ശാസ്ത്രികളും നായിക ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ ചേന്നമങ്ഗലത്തു മാരക്കരവീട്ടിലെ ഒരു നായർയുവതിയുമാണു്. പൂർവഭാഗത്തിൽ 92-ഉം ഉത്തരഭാഗത്തിൽ 69-ഉം അങ്ങനെ 161 ശ്ലോകങ്ങൾ ഈ സന്ദേശത്തിലുണ്ടു്. നായകനും പ്രിയതമയുമായി സുഷുപ്തിസുഖം അനുഭവിക്കുമ്പോൾ ഒരു രാത്രിയിൽ വരുണപുരത്തുനിന്നു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ വന്ദിയ്ക്കുവാൻ പോകുന്ന ചില സ്ത്രീകൾ നായകനെക്കൂടി അങ്ങോട്ടു കൊണ്ടുപോകുകയും ദേവിയുടെ കിങ്കരനാൽ ആജ്ഞപ്തരായി അയാളെ അവിടെ വിട്ടിട്ടു മടങ്ങുകയും ചെയ്യുന്നു. അഞ്ചുമാസം നായകൻ അവിടെ കാമാക്ഷിയെ ഭജിക്കണമെന്നു് അശരീരിവാക്കുണ്ടായി. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ വിരഹതാപം സഹിക്കുവാൻ അശക്തനായിത്തീർന്ന അയാൾ തന്റെ പ്രേമഭാജനത്തിനു് ഒരു കുയിൽമുഖേന സന്ദേശമയയ്ക്കുന്നു.
എന്നു പ്രാപ്യസ്ഥാനം വർണ്ണിതമായിരിക്കുന്നു. കാഞ്ചീപുരം, പാലാറു്, അതിനുതെക്കുള്ള അഗ്രഹാരങ്ങൾ, വില്വക്ഷേത്രം, കാവേരി, ശ്രീരംഗനാഥക്ഷേത്രം, ലക്ഷ്മീനാരായണപുരം ഇവ കടന്നിട്ടു വേണം സഹ്യപർവ്വതത്തിലെത്തുവാൻ. കവി ഇവിടെ സൂചിപ്പിയ്ക്കുന്ന അഗ്രഹാരങ്ങളിലൊന്നായിരിക്കണം അദ്ദേഹത്തിന്റെ ജന്മഭൂമിയായ ലാടപുരം.
എന്ന പദ്യത്തിൽ അദ്ദേഹം അവിടെയുള്ള ബ്രാഹ്മണരുടെ വിശ്വതോമുഖമായ മാഹാത്മ്യത്തെ സ്പഷ്ടമായി ഉദ്ഘോഷിക്കുന്നു. കേരളത്തിൽ സഹ്യപർവതം, തിരുനെല്ലി വിഷ്ണുക്ഷേത്രം, ചെറുമന്നത്തു ശിവക്ഷേത്രം, വടക്കൻകോട്ടയം ഇവയെയാണു് ശാസ്ത്രികൾ ആദ്യമായി സ്മരിക്കുന്നതു്. കോട്ടയത്തെ “ഉച്ചൈസ്സൗധൈരുഡുഗണഗതീരൂർദ്ധ്വമുത്സാരയന്തീം ഫുല്ലാരാമാം പ്രവിശ പുരളീക്ഷ്മാഭൃതാം രാജധാനീം” എന്നും, അവിടത്തെ രാജഭക്തന്മാരെ
എന്നും ആ രാജകുടുംബത്തിലെ സ്വാതി എന്ന വിദുഷിയും സുന്ദരിയുമായ കുമാരിയെ
എന്നും പ്രശംസിയ്ക്കുന്നു. ഈ സ്വാതീകുമാരിയെപ്പറ്റി ഞാൻ വീണ്ടും പ്രസ്താവിക്കും. പിന്നീടു കുയിൽ പെരുഞ്ചെല്ലൂർ ക്ഷേത്രത്തിൽചെന്നു ശിവനെ തൊഴണമെന്നാണു് കവി ഉപദേശിയ്ക്കുന്നതു്. കാളിദാസനു് ഉജ്ജയിനി എങ്ങനെയോ അങ്ങനെയാണു് ശാസ്ത്രികൾക്കു പെരുഞ്ചെല്ലൂർ. “സമ്പദ്ഗ്രാമം യദിന ഭജസേ ജന്മനാ കിം ഭൃതേന?” എന്നു് അദ്ദേഹം ചോദിക്കുന്നു. ആ ക്ഷേത്രത്തിൽ ‘പരിചിതനമസ്കാരജാതശ്രമ’ന്മാരായ നമ്പൂതിരിമാരുണ്ടെന്ന ചൂണ്ടിക്കാണിച്ചുകൊണ്ടു് അവിടത്തെ ദേവനെ താഴെ ഉദ്ധരിക്കുന്ന ശ്ലോകം ചൊല്ലി വന്ദിക്കണമെന്നു പറയുന്നു:
അനന്തരം തൃച്ചമ്മരം, ശങ്കരാദ്യന്മാരായ കവീന്ദ്രന്മാർ വസിക്കുന്ന കോലത്തുനാടു് ഇവ കടന്നു കുയിൽ കോഴിക്കോട്ടേക്കുപോകണം. ആ നഗരത്തെപ്പറ്റിയുള്ള ശാസ്ത്രികളുടെ വർണ്ണനം അത്യുജ്ജ്വലമായിത്തീരുന്നതു് ആശ്ചര്യമല്ലല്ലോ. നോക്കുക അദ്ദേഹത്തിന്റെ അപ്രതിമമായ വാക്‍പ്രസരം:
അതിനുമേൽ തൃപ്രങ്ങോട്ടു ക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാക്ഷേത്രം, മാമാങ്കം, ചമ്രവട്ടത്തു ക്ഷേത്രം ഇവയെ അനുസ്മരിപ്പിച്ചുകൊണ്ടു കവി കുയിലിനെ വെട്ടത്തുനാട്ടിലേക്കു നയിക്കുന്നു. ആ ഘട്ടത്തിൽ അദ്ദേഹം നമ്പൂതിരിമാരെ സ്തുതിയ്ക്കുന്ന ഒരു ശ്ലോകമുള്ളതു സർവഥാ ഉദ്ധർത്തവ്യമാണു്:
“ഈഷ്ടേ തേഷാം സ്തുതിഷു ന ഗുരുഃ കാ കഥാല്പീയസാം നഃ” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ആ പ്രസങ്ഗം ഉപസംഹരിക്കുന്നതു്. പിന്നെ ആഴ്വാഞ്ചേരിമന, മൂക്കോല, പോർക്കളം, തൃശ്ശൂർ, പെരുവനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം, പെരിയാർ ഇവയെ കവി വർണ്ണിക്കുന്നു. പെരിയാറ്റിനു തെക്കാണു് കോകിലം പറന്നുചെന്നു പറ്റേണ്ട ചേന്നമംഗലം. ഇത്രയും പ്രസ്താവിച്ചതിൽ നിന്നു സാഹിത്യസംബന്ധമായി മാത്രമല്ല, ചരിത്രസംബന്ധമായി നോക്കുമ്പോഴും കോകിലസന്ദേശം ഒരു അമൂല്യമായ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ.
ചാക്കിയാന്മാരുടെ കൂടിയാട്ടത്തിൽ കാണുന്ന അനൗചിത്യാദിദോഷങ്ങളെ ശക്തിയുക്തമായ ഭാഷയിൽ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രൗഢമായ ശാസ്ത്രഗ്രന്ഥമാകുന്നു നടാങ്കുശം. ആ നിബന്ധത്തിന്റെ നാമധേയത്തിൽനിന്നുതന്നെ അതു നടന്മാരെ നിയന്ത്രിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ഒരു കൃതിയാണെന്നു വിശദമാകുന്നുണ്ടല്ലോ. അതിന്റെ പ്രണേതാവു് ഉദ്ദണ്ഡനാണെന്നു് ഐതിഹ്യമുണ്ടു്. ആ ഗ്രന്ഥത്തിൽ അതിന്റെ പ്രണേതാവു തന്റെ അലങ്കാരനിഷ്ണാതത, അഭിനയകലാജ്ഞാനം, ന്യായശാസ്ത്രപാണ്ഡിത്യം, ഫലിതപ്രയോഗചാതുരി മുതലായ സിദ്ധികളെ നിസർഗ്ഗമനോഹരമായ രീതിയിൽ പ്രകടിപ്പിക്കുന്നു. ഭരതന്റെ നാട്യശാസ്ത്രം, ധനഞ്ജയന്റെ ദശരൂപകം ഇവയെ ആശ്രയിച്ചാണു് അദ്ദേഹം വാദിക്കുന്നതു്. കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപകങ്ങളിൽ ശാകുന്തളം, ചൂഡാമണി, നാഗാനന്ദം, സംവരണം, ധനഞ്ജയം, പ്രതിജ്ഞായൗഗന്ധരായണം, കല്യാണസൗഗന്ധികം ഇവയെ സ്മരിക്കുന്നുണ്ടു്. ചാക്കിയാന്മാർ തങ്ങളുടെ അഭിനയത്തിൽ വൈകല്യങ്ങളുണ്ടെന്നു് അന്യന്മാർ പറയുമ്പോൾ “നാസ്മൽ പ്രയോഗം ജാനന്തി മുഗ്ദ്ധാ ഏതേ ജനാഃ” എന്നു് അവരെ പുച്ഛിക്കുന്നു എന്നും അതുകൊണ്ടു് അംഗുലീയാങ്കപ്രയോഗത്തിലേ സംശയങ്ങളെപ്പറ്റിത്തന്നെ ആദ്യമായി ചോദിക്കാമെന്നും പ്രസ്തുത വിമർശകൻ ഉപന്യസിച്ചുകൊണ്ടു മൂലത്തിൽ കാണാത്ത മംഗലാചരണം അവർ ചെയ്യുന്നതു് അനുപപന്നമാണെന്നു തെളിയിക്കുവാൻ ഉദ്യമിക്കുന്നു. ചൂഡാമണിയിൽ ആദ്യത്തെ അങ്കത്തിൽ മംഗലാചരണമുണ്ടല്ലോ എന്നാണു് സമാധാനമെങ്കിൽ
എന്നു് അദ്ദേഹം മന്ദസ്മിതപൂർവം ചോദിക്കുന്നു. വാചികാദ്യഭിനയചതുഷ്ടയാത്മകമാണു് നാട്യമെന്നു് ആചാര്യന്മാർ വ്യവസ്ഥാപനം ചെയ്തിരിക്കുന്ന സ്ഥിതിക്കു ചാക്കിയാന്മാർ ‘ക്രിയ’ എന്നു പറയുന്ന നൃത്തത്തിന്റെ ആവശ്യമോ ഔചിത്യമോ അദ്ദേഹത്തിനു മനസ്സിലാകുന്നില്ല.
എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അതൊരാചാരമാണെന്നു പറയുന്നതായാൽ അതുകൊണ്ടു സഹൃദയന്മാർ തൃപ്തരാകുകയില്ല.
അതല്ല, പ്രമാണവാക്യമുണ്ടെന്നും എന്നാൽ അതു തങ്ങൾക്കു അറിഞ്ഞുകൂടെന്നും പറയുന്നതിലും അർത്ഥമില്ല.
പ്രമാണവും യുക്തിയും വേണം.
ഗ്രന്ഥത്തിനും ‘ക്രിയ’യ്ക്കും തമ്മിലുള്ള ഘടന ഹാരത്തിനും യതിയുടെ വക്ഷസ്സിനുമെന്നപോലെ യോജിപ്പില്ലാത്തതാണെന്നും
എന്നും
എന്നും അദ്ദേഹം സ്വപക്ഷസാധനം തുടരുന്നു.
പൂർവകഥകൾ വിസ്തരിച്ചു നടൻ അഭിനയിക്കുന്നതിൽ ഗ്രന്ഥകാരനു വളരെ വൈരസ്യം തോന്നീട്ടുണ്ടു്. ഹനൂമാന്റെ ലങ്കാപ്രാപ്തിക്കു മുമ്പുള്ള കഥ സിദ്ധമാണെന്നും അത്തരത്തിലാണു് ശക്തിഭദ്രന്റെ രചനാപ്രകാരമെന്നും കവിയുടെ അഭിമതമാണു് നടൻ അനുസരിക്കേണ്ടതെന്നും, “ന താവൽ കവിഭിർന്നാടകാദൗ നായകാനാം ചരിതമുൽപത്തേരേവ പ്രഭൃതിവിലയപര്യന്തമുപനിബധ്യതേ” എന്നും “ഏവഞ്ച കവിനാ യൽ സിദ്ധവൽ കൃത്വാ സമുപേക്ഷിതം സുഗ്രീവസംഗമാദിഹനൂമൽ സമുദ്രസന്തരണപര്യന്തം തദുപാദായ വിസ്താരയിതും അയമുപക്രമസ്സുതരാം ന യുക്തം; ലങ്കാവലോകനരഭസവിശേഷിതഹരി വിശേഷസമുന്മേഷദർശനേ പ്രേക്ഷകാണാം ന കിഞ്ചിദപി പൂർവവൃത്താന്തേ മനോ വലതേ” എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഭിനയകലയുടെ തത്വമെന്തെന്നു് ആ നിരൂപകൻ അടിയിൽ കാണുന്ന ശ്ലോകത്തിൽ വ്യവച്ഛേദിക്കുന്നു:
മന്ത്രാങ്കത്തിൽ വസന്തകൻ മലയാളത്തിൽ സംസാരിക്കുന്നതു തന്നെ ശരിയല്ലെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. അഭിനയത്തിൽ കണ്ടുമുട്ടുന്ന അനൌചിത്യങ്ങൾക്കു് അദ്ദേഹം വേറേയും ചില ഉദാഹരണങ്ങൾ എടുത്തു കാണിക്കുന്നു:
ഇത്യാദി ശ്ലോകങ്ങൾ നോക്കുക. ചുരുക്കത്തിൽ അനാവശ്യകമായ വർണ്ണനം അത്യന്തം രസഭംഗഹേതുകമെന്നാണു് അദ്ദേഹത്തിന്റെ മതം.
ഒടുവിൽ തങ്ങളുടെ അഭിനയത്തിന്റെ സാധുത്വം യുക്തികൊണ്ടു സമർത്ഥിക്കാവുന്നതല്ലെന്നും പ്രയോഗമാത്രശരണന്മാരാണു് തങ്ങളെന്നും ചാക്കിയാന്മാർക്കു സമ്മതിക്കേണ്ടിവരുമെന്നു് അദ്ദേഹം വാദിക്കുന്നു. അങ്ങിനെയാണെങ്കിൽ
എന്നു് അദ്ദേഹം അവരെ പുച്ഛിക്കുന്നു.
മേൽക്കാണുന്ന വിവരണത്തിൽനിന്നു നാടാങ്കുശം ഒരു വാദഗ്രന്ഥമാണെങ്കിലും അതിൽ നിന്നു് അഭിനയത്തെസ്സംബന്ധിച്ചു പല സൂക്ഷ്മങ്ങളായ രഹസ്യങ്ങളും അനുവാചകന്മാർക്കു ഗ്രഹിക്കാവുന്നതാണെന്നും കൂടിയാട്ടച്ചടങ്ങു കാലോചിതമായി പരിഷ്കരിക്കണമെന്നു് അതിന്റെ പ്രണേതാവിനു് അഭിസന്ധിയുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. “ഒട്ടുകുറേ ദിവസമാടേണ്ടുകിൽ അതിനു തക്കവണ്ണം കാലദേശാവസ്ഥകൾക്കു പിടിക്കുമാറു ചുരുക്കി ആടിക്കൊള്ളൂ” എന്നൊരു വിധി ചില നാടകങ്ങളുടെ ആട്ടപ്രകാരങ്ങളിൽ കാണുന്നുണ്ടു്; അങ്ങനെയൊരു പരിഷ്കാരത്തിനു പഴുതുണ്ടാക്കിയതു പ്രസ്തുത നിബന്ധത്തിലെ നിശിത വിമർശനമായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു.
ഉദ്ദണ്ഡശാസ്ത്രികളും ചേന്നാസ്സുനമ്പൂരിയും തമ്മിലുള്ള മൈത്രിയെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ. നമ്പൂരിയുടെ തന്ത്രസമുച്ചയത്തിൽ ശാസ്ത്രികളുടെ ഒരു ശ്ലോകവും മറ്റൊരു ശ്ലോകത്തിന്റെ പകുതിയും കടന്നുകൂടീട്ടുണ്ടു്. ആദ്യത്തേതു പത്താം പടലത്തിൽ ദേവനെ ആറാട്ടിന്നെഴുന്നള്ളിക്കുമ്പോൾ സ്ത്രീകൾ വിളക്കെടുത്തു് അനുഗമനം ചെയ്യേണ്ടകാര്യം വർണ്ണിക്കുന്നതാണു്:
“ക്വഥിതകഥിതവൃക്ഷത്വക്കരീഷം സുഗന്ധം” എന്ന ഭാഗമാണു് രണ്ടാമത്തേതു്.
എന്ന ശ്ലോകം അദ്ദേഹം നമ്പൂരിമാരുടെ ജീവിതരീതിയെ പ്രശംസിച്ചു കൂടല്ലൂർ മനയ്ക്കൽവെച്ചു ചൊല്ലിയതാണു്. അവിടെ കുട്ടികളെ പഠിപ്പിച്ചു താമസിക്കാമോ എന്നു വലിയ നമ്പൂരിപ്പാടു ചോദിച്ചതിനു് ഉദ്ദണ്ഡന്റെ മറുപടി താഴെക്കാണുന്നതായിരുന്നു:
കാക്കശ്ശേരിയുടെ രംഗപ്രവേശംവരെ ശാസ്ത്രികൾ കേരളത്തിലെ സകല പണ്ഡിതന്മാരോടും വാദത്തിലേർപ്പെട്ടു് അവരെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. തൃക്കണ്ടിയൂർ സുപ്രസിദ്ധനായ അച്യുതപ്പിഷാരടിയുടെ പൂർവ്വനായി നാണപ്പപ്പിഷാരടി എന്നൊരു വൃദ്ധപണ്ഡിതൻ അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി ചൊല്ലിയതാണു് ചുവടെ ഉദ്ധരിക്കുന്ന പദ്യം:
മറ്റൊരു വിദ്വാൻ വാദത്തിനു വന്നപ്പോൾ ശാസ്ത്രികൾ അദ്ദേഹത്തെപ്പറ്റി
എന്ന പദ്യം ചൊല്ലുകയുണ്ടായി. താഴെച്ചേർക്കുന്ന പദ്യം ഊരകത്തു ദേവിയെപ്പറ്റിയുള്ളതാണു്:
ഒരിക്കൽ കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ നടയടച്ചിരുന്നതിനാൽ മാരാർ കൊട്ടിക്കൊണ്ടിരുന്ന ഇടയ്ക്കയുടെ താളത്തിനൊപ്പിച്ചു് അവിടെവച്ചു ശാസ്ത്രികൾ പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് താഴെക്കാണുന്ന ഗാനഗന്ധിയായ പദ്യം:
ഓണം, കഞ്ഞി, പൈങ്ങ ഇവയെപ്പറ്റി യഥാക്രമം അദ്ദേഹം രചിച്ചിട്ടുള്ള മൂന്നു ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:
“അനാരാധ്യ കാളീമനാസ്വാദ്യ വീടീം” എന്ന പദ്യം ശാസ്ത്രികളുടേതല്ലെന്നും തൊണ്ടമണ്ഡലം ഗോപാലകവിയുടെ ‘ശാകിനീസഹകാരം’ എന്ന ചമ്പുവിലുള്ളതാണെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ടു്. സാമൂതിരിപ്പാട്ടിലെ സ്യാലനെപ്പറ്റി ഒരിക്കൽ കുപിതനായി അദ്ദേഹം നിർമ്മിച്ചതാണു്,
എന്ന ഭർത്സനപദ്യം. ആ കഥയറിഞ്ഞിട്ടും അദ്ദേഹത്തോടു യാതൊരപ്രിയവും തോന്നാത്ത ആ മഹാരാജാവിന്റെ വിദ്വൽ പക്ഷപാതത്തെ എത്ര പുകഴ്ത്തിയാലാണു് മതിയാകുക; ഒരവസരത്തിൽ ശാസ്ത്രികൾ മൂക്കോലക്ഷേത്രത്തിൽ തൊഴാൻ ചെന്ന അവസരത്തിൽ
എന്നൊരു വന്ദനശ്ശോകത്തിന്റെ പൂർവ്വാർദ്ധം ചൊല്ലുകയും അടുത്തുനിന്നിരുന്ന കവിചിന്താമണികാരനായ കരുണാകരപ്പിഷാരടി
എന്നു് അതു നിഷ്പ്രയാസം ഒന്നുകൂടി ഉജ്ജ്വലമായ ശൈലിയിൽ പൂരിപ്പിക്കുന്നതു കേട്ടു “കോയം കവിമല്ലഃ” എന്നു് അത്ഭുതപരവശനായി ചോദിക്കുകയും “അയം ദേവ്യാഃ കരുണാകരഃ” എന്നു പിഷാരടി മറുപടി പറയുകയും ചെയ്തതായി ഒരൈതിഹ്യമുണ്ടു്. മറ്റൊരവസരത്തിൽ ഉദ്ദണ്ഡൻ തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ ഒരു പദ്യത്തിന്റെ താഴെ ഉദ്ധരിക്കുന്ന മൂന്നു പാദം ഉണ്ടാക്കിച്ചൊല്ലി:
എന്നു മുഖമണ്ഡപത്തിൽ ജപിച്ചുകൊണ്ടിരുന്ന നമ്പൂരിമാരോടു് ഒരു ചോദ്യമായിരുന്നു അതു്. അന്നുവരെ അരക്കവിയായി മാത്രം സാമൂതിരിപ്പാട്ടിലെ സദസ്യകുഞ്ജരന്മാർ കരുതിയിരുന്ന പുനം ഉടനെ
എന്നു പ്രസ്തുത പദ്യം പൂരിപ്പിച്ചു് ആ ചോദ്യത്തിനു പ്രത്യുത്തരം നല്കി. ‘വിഷണ്ണഃ’ എന്ന ശബ്ദമാണു് അദ്ദേഹം ധ്വനിപ്പിച്ചതു്. ആറു ണകാരമില്ലാത്തതു് എന്നുകൂടി ആ ശബ്ദത്തിനു് അർത്ഥമുണ്ടല്ലോ. “വ്യാലസന്മേഖലായ, വ്യാഘ്രാജിനവതേ, ത്രിനേത്രായ തസ്മൈ നമോസ്തു” എന്നർത്ഥം.
ശാസ്ത്രികൾ ഗർവിഷ്ഠനായിരുന്നു എന്നു ചിലർ ഉപരിപ്ലവമായി അഭിപ്രായപ്പെടാറുണ്ടു്. അദ്ദേഹത്തിനു തന്റെ സർവതോമുഖമായ പാണ്ഡിത്യപ്രകർഷത്തെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. വൈയാകരണഖസൂചികളെയും മീമാംസകദുർദുരൂഢന്മാരെയും മറ്റും പറ്റി അളവറ്റ പുച്ഛവുമുണ്ടായിരുന്നു. എന്നാൽ ബഹുമതി അതെവിടെ അർഹിക്കുന്നുവോ അവിടെ മുക്തഹസ്തമായി സമർപ്പിക്കുവാൻ ആ വിശാലഹൃദയൻ എപ്പോഴും സന്നദ്ധനായിരുന്നു. “അഭിനന്ദന്നന്തർവാണീൻ” എന്നു് അദ്ദേഹം തന്നെക്കുറിച്ചു മല്ലികാമാരുതത്തിൽ പ്രസ്താവിച്ചിട്ടുള്ളതു് ഏറ്റവും പരമാർത്ഥമാകുന്നു.
വടക്കൻ കോട്ടയത്തു രാജകുടുംബത്തിലെ സ്വാതി എന്ന രാജകുമാരിയെ ഉദ്ദണ്ഡൻ കോകിലസന്ദേശത്തിൽ പ്രശംസിച്ചിട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. ആ മഹതിയുടെ അപദാനങ്ങളെ പ്രപഞ്ചനം ചെയ്യുന്ന കുറെ മനോഹരങ്ങളായ സംസ്കൃതശ്ലോകങ്ങൾ ഞാൻ സാഹിത്യപരിഷത്ത്രൈമാസികത്തിന്റെ സപ്തമസഞ്ചികയിൽ ഉദ്ധരിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ നിർമ്മാതാവു് ആരെന്നറിയുന്നില്ല. കവിതയുടെ ശൈലി കണ്ടാൽ ഉദ്ദണ്ഡന്റേതാണെന്നു തോന്നും. പ്രസ്തുത മുക്തകങ്ങളിൽനിന്നു നാലഞ്ചു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:
ആയിടയ്ക്കുതന്നെ ചേന്നമംഗലത്തു ശ്രീദേവി എന്നൊരു നായികയെപ്പറ്റിയും ഏതോ ഒരു കവി ചില പ്രശസ്തിപദ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയിൽ രണ്ടെണ്ണം ചുവടേ ചേർക്കുന്നു:
ഇതുപോലെ വെട്ടത്തുനാട്ടിലെ ദേവി എന്നൊരു നായികയെ
എന്ന പദ്യത്തിൽ വിലാപരൂപേണ ഒരു കവി വാഴ്ത്തുന്നു.
അക്കാലത്തു കവികൾ വിദുഷികളായ നായികമാരെപ്പറ്റി വിശിഷ്ടങ്ങളായ ശൃംഗാരശ്ലോകങ്ങൾ വിരചിച്ചു സമർപ്പിച്ചിരുന്നു. അതു കേവലം പാശ്ചാത്യർ ‘Platonic love’ എന്നു പറയുന്ന, ആത്മാവിനു് ആത്മാവിനോടുള്ള അലൈംഗികമായ പ്രണയത്തിന്റെ ഫലമായിരുന്നു. അത്തരത്തിലുള്ള ശ്ലോകങ്ങൾ ആ സ്ത്രീരത്നങ്ങൾ സ്വീകരിച്ചു്, പ്രസ്തുത കവികളെ സമുചിതങ്ങളായ സമ്മാനങ്ങൾ നല്കി അനുഗ്രഹിച്ചുമിരുന്നു. സ്വാതി പ്രശസ്തികാരനു് ഒരു പട്ടാംബരം ആ രാജകുമാരിയിൽനിന്നു ലഭിച്ചതായി അദ്ദേഹംതന്നെ പ്രസ്താവിക്കുന്നതു നോക്കുക. ഏതാദൃശമായ പദ്യങ്ങളിൽനിന്നു് അന്നത്തെ ജനസമുദായത്തിന്റെ ചാരിത്രപരിപാലനത്തെപ്പറ്റി അനുവാചകന്മാർക്കു യാതൊരു തരത്തിലുള്ള ദുശ്ശങ്കയും അങ്കുരിക്കേണ്ടതില്ല.
ഉദ്ദണ്ഡശാസ്ത്രികൾക്കു സർവഥാ സമസ്കന്ധനായ ഒരു പ്രതിദ്വന്ദിയായിരുന്നു കാക്കശ്ശേരി ഭട്ടതിരി. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ഒരൈതിഹ്യമുണ്ടു്. കേരളത്തിൽ വന്നു തളിയിൽ താനത്തിൽ മാനവിക്രമമഹാരാജാവു നല്കിവന്നിരുന്ന കിഴികൾ മുഴുവൻ ശാസ്ത്രികൾ കരസ്ഥമാക്കുവാൻ തുടങ്ങിയപ്പോൾ നമ്പൂതിരിമാർക്കു ആ വിദേശീയന്റെ വിജയം അസഹ്യമായ അവമാനമായിത്തോന്നി. താനത്തിനു വിദ്വാന്മാരെ ചാർത്തുന്നതു പന്തീരാണ്ടിലൊരിക്കലാകയാൽ അടുത്ത ഊഴത്തിനുമാത്രമേ ശാസ്ത്രികൾ കിഴികൾക്കു് അവകാശപ്പെടാവൂ എന്നു് അവർ അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിച്ചു. പിന്നീടു കാക്കശ്ശേരിയില്ലത്തു് ഒരന്തർജ്ജനം ഗർഭം ധരിച്ചിരിക്കുന്നതായി അറിഞ്ഞു മന്ത്രജ്ഞന്മാരായ ചില നമ്പൂരിമാർ അവിടെച്ചെന്നു ഗർഭസ്ഥനായ ശിശു അമാനുഷപ്രതിഭയോടുകൂടി ജനിക്കത്തക്കവണ്ണം പല സൽകർമ്മങ്ങളും നടത്തി. അങ്ങനെ ജനിച്ച ഉണ്ണിയാണത്രെ ഭട്ടതിരി. ഈ ഐതിഹ്യം മുഴുവൻ വിശ്വസനീയമല്ല. പേർ ദാമോദരൻ എന്നായിരുന്നു എന്നു് അദ്ദേഹംതന്നെ വസുമതീമാനവിക്രമം എന്ന നാടകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
പൊന്നാനി താലൂക്കിൽ ബ്രഹ്മകുളം അംശത്തിൽ കാക്കശ്ശേരി എന്നൊരു ദേശമുണ്ടു്. അവിടെ പണ്ടു് അതേ പേരിൽ ഒരു നമ്പൂതിരിയില്ലമുണ്ടായിരുന്നു. ഇപ്പോൾ ആ ഇല്ലം അന്യംനിന്നു, സ്വത്തുക്കൾ മംഗലത്തു ഭട്ടതിരിയുടെ ഇല്ലത്തേയ്ക്കു് ഒതുങ്ങിയിരിയ്ക്കുന്നു. ശൈശവത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയി. ബലിപിണ്ഡം കൊത്തിത്തിന്നുവാൻ വരുന്ന കാക്കകളെ വേർതിരിച്ചറിയുവാൻ സാധിച്ചതു കൊണ്ടാണു് ഉണ്ണിക്കു കാക്കശ്ശേരി എന്നു പേർ വന്നതു് എന്നും മറ്റും പഴമക്കാർ പറയുന്ന കെട്ടുകഥ ത്യാജ്യകോടിയിൽ തള്ളേണ്ടതാകുന്നു. അദ്ദേഹം വസുമതീമാനവിക്രമത്തിൽ തന്നെപ്പറ്റി ഇങ്ങനെ പറയുന്നുണ്ടു്: “അസ്തി ദക്ഷിണാപദേ ഭൃഗുസംഭവ ചണ്ഡദോർദ്ദണ്ഡപാണ്ഡിത്യസാരേഷ്വിവ മൂർത്തിമത്ത്വേഷു കേരളേഷു, സതതതന്തന്യമാനസപ്തതന്തുധൂമധൂസരിതസത്യലോ കൈഃ കലികാലകാലുഷ്യകന്ദളദളനദർശിതമഹിമഭിർമ്മഹീസുരൈരധ്യാസിതേ, മുഗ്ദ്ധകീരകുലതുണ്ഡഖണ്ഡിതമാതുളുംഗഫല ശകലകിസലയിതമഹീതലേ, മദമന്ഥരബന്ധുരാക്ഷീ കുടിലഭ്രൂലതാവശംവദയുവകദംബകസേവ്യമാനോപവനേ, മന്ദമാരുതാധൂതപൂഗപാളീസിന്ദൂരിതാശാമൂലേനിളാസഹചരീകൂലേ ദോഷാകരഖണ്ഡമണ്ഡിതശിഖണ്ഡശ്ചണ്ഡിമശാലിനിശിതനിജ ശൂലനിർഭിണ്ണദന്താവളാസുരചർമ്മപരികർമ്മിതകടീതടഃ, ശൈലാധിരാജതനയാദൃഢകഠോര കുചകുഡ്മളീപീഡിതോരഃസ്ഥലഃ, പ്രളയസമയമുദിതഹുതവഹബഹളകീലമാലാലോഹിതജടാഭാരഭരിതസുരതരംഗിണീവാതപോതപോഷിതഭൂഷാംഭുജംഗഃ പത്രരഥപരിവൃഢപരികല്പിതസപര്യാവിശേഷഃ സാക്ഷാദശോകപുരേശ്വരോ നാമ ജഗദവനജാഗരൂകോ ഭഗവാൻ പിനാകപാണിഃ.
തസ്യ ചരണാരവിന്ദയുഗളീ ഗളിതരേണുപരമാണുപാതപൂതചേതനാസാരഃസാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ സതതസാഹിതീപരിചിതിവർദ്ധമാനവാണീവിലാസ സുരഭിലവദനേന്ദുശേഖരകുടുംബിനീകരുണാകടാക്ഷപാതവിജൃംഭമാണവൈഭവോയം കവിരസാധാരണമഹിമൈവ.”
ഇതിൽനിന്നു ഭട്ടതിരിയുടെ ഗുരുവായ നാരായണാചാര്യന്റെ ജന്മദേശം (അശോകപുരം) തിരുവേഗപ്പുറയായിരുന്നു എന്നും ഞാൻ മുമ്പൊരിക്കൽ പ്രസ്താവിച്ചതുപോലെ മാനവിക്രമമഹാരാജാവുതന്നെയാണു് അദ്ദേഹത്തെ ബാല്യംമുതല്ക്കേ പണ്ഡിതപദവിയിൽ കയറ്റുന്നതിനു് ഉറ്റു ശ്രമിച്ചതെന്നും ആ ശ്രമം ഫലവത്തായി പരിണമിച്ചു എന്നും കാണാവുന്നതാണു്.
പന്ത്രണ്ടാമത്തെ വയസ്സിൽ എന്നുള്ള ഐതിഹ്യാംശം അല്പം അവിശ്വാസ്യമാണെങ്കിലും വളരെ ചെറുപ്പത്തിൽത്തന്നെ ഭട്ടതിരി തളിയിൽക്ഷേത്രത്തിൽ പ്രവേശിച്ചു് ഉദ്ദണ്ഡശാസ്ത്രികളുമായി വാദത്തിലേർപ്പെട്ടു എന്നു സമ്മതിക്കാവുന്നതാണു്.
എന്ന ശ്ലോകമാണു് ഭട്ടതിരി ആദ്യമായി ചൊല്ലിയതു്. അതു കേട്ടു ശാസ്ത്രികൾ
എന്നു ഗർജ്ജിച്ചു. ഭട്ടതിരി വീണ്ടും
എന്നും
എന്നും
എന്നും മറ്റും ഓരോ തരത്തിൽ വീരവാദം ചെയ്തു. ഇങ്ങനെ അവർ തമ്മിൽ അനേകം ഉക്തി പ്രത്യുക്തികൾ നടന്നു. ‘ആകാരോ ഹ്രസ്വഃ’ എന്നു ശാസ്ത്രികൾ ആക്ഷേപിച്ചപ്പോൾ ‘ന ഹി ന ഹി അകാരോ ഹ്രസ്വഃ; ആകാരോ ദീർഗ്ഘഃ’ എന്നു കാക്കശ്ശേരി സമാധാനം പറഞ്ഞതായി കേട്ടിട്ടുണ്ടു്. പക്ഷേ ഈ കഥ വേദാന്തദേശികരുടെ ചരിത്രത്തോടും ഘടിപ്പിച്ചു കാണുന്നു. വാസ്തവത്തിൽ ശാസ്ത്രികളെക്കാൾ ഭട്ടതിരി പ്രതിഭാവാനായിരുന്നു എങ്കിലും, ചതുശ്ശാസ്ത്രപണ്ഡിതനും പരിണതപ്രജ്ഞനുമായ അദ്ദേഹത്തോടു ശാസ്ത്രവാദങ്ങളിൽ ഏർപ്പെടുന്നതു സൂക്ഷിച്ചു വേണമെന്നറിവുണ്ടായിരുന്ന അദ്ദേഹം പ്രായേണ ദുര്യുക്തികൾ കൊണ്ടു വിജയം നേടുവാനാണു് ഉദ്യമിച്ചതു്. ഒടുവിൽ സദസ്സിൽ സന്നിഹിതനായിരുന്ന മഹാരാജാവു രഘുവംശത്തിലെ ആദ്യത്തെ ശ്ലോകത്തിനു രണ്ടു പേരോടും അർത്ഥം പറയുവാൻ ആവശ്യപ്പെടുകയും ശാസ്ത്രികൾ നാലു വിധത്തിലും ഭട്ടതിരി പത്തു വിധത്തിലും അർത്ഥം പറയുകയും ചെയ്തു. ശാസ്ത്രികൾ ഭട്ടതിരിയുടെ കുശാഗ്രബുദ്ധി കണ്ടു് ആശ്ചര്യപ്പെട്ടു, ‘തവ മാതാ പതിവ്രതാ’ എന്നു പറയുകയും അവിടെയും ഭട്ടതിരി ‘നഹി നഹി’ എന്നു തർക്കുത്തരം ആവർത്തിക്കുകയും ചെയ്തു. അതെങ്ങനെയെന്നു നമ്പൂരിമാർ ചോദിച്ചപ്പോൾ അല്പം ആലോചിച്ചു “സോമഃ പ്രഥമോ വിവിദേ, ഗന്ധർവോ വിവിദ ഉത്തരഃ, തൃതീയോ അഗ്നിഷ്ടേ പതി, സ്തുരീയസ്തേ മനുഷ്യജന്മാ” എന്ന ഋഗ്വേദം എട്ടാമഷ്ടകത്തിൽ മൂന്നാമധ്യായം ഇരുപത്തേഴാം വർഗ്ഗത്തിലേ അഞ്ചാമത്തെ ഋക്കു പ്രമാണമായി ഉദ്ധരിച്ചു കാണിച്ചുവത്രേ. ഏതായാലും ഭട്ടതിരി അന്നത്തെ വാദത്തിൽ വിജയം നേടി. ‘സാദ്ധ്വീമസാദ്ധ്വീം’ എന്ന ശ്ലോകത്തിൽ തനിയ്ക്കുണ്ടെന്നു ഘോഷിച്ച ശക്തിയാണു് ഭട്ടതിരി പ്രകൃതത്തിൽ പ്രദർശിപ്പിച്ചതു്. മറ്റൊരവസരത്തിൽ ശാസ്ത്രികൾ തനിയ്ക്കു സാഹിത്യത്തിലും സംഗീതത്തിലും ഒന്നുപോലെ നൈപുണ്യമുണ്ടെന്നു പ്രസ്താവിച്ചപ്പോൾ ഭട്ടതിരി ചൊല്ലിയതാണു്.
എന്ന ശ്ലോകം. ഇങ്ങനെ പല വാദങ്ങളും ആ പണ്ഡിതമല്ലന്മാർ തമ്മിൽ നടത്തിയെങ്കിലും രണ്ടുപേർക്കും അന്യോന്യം അളവറ്റ ബഹുമാനമാണു് ഉണ്ടായിരുന്നതു്. രണ്ടു പേരുടേയും പുരസ്കർത്താവു പയ്യൂർ മഹർഷിയായിരുന്നു എന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ഭട്ടതിരി ദ്വിതീയാശ്രമം സ്വീകരിയ്ക്കുകയുണ്ടായില്ല. ക്രമേണ അദ്ദേഹം അദ്വൈതവേദാന്തിയായി, അതിവർണ്ണാശ്രമിയായി, അനാസക്തിയോഗം അനുഷ്ഠിച്ചുകൊണ്ടു പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ശുദ്ധാശുദ്ധങ്ങളിലും ഭക്ഷ്യാഭക്ഷ്യങ്ങളിലും അദ്ദേഹത്തിനു യാതൊരു നിഷ്കർഷയുമില്ലാതായിത്തീർന്നു. തന്നിമിത്തം പൂർവ്വാചാരപരിപാലകന്മാരായ നമ്പൂരിമാർക്കു് അദ്ദേഹത്തെ സമുദായത്തിൽനിന്നു ബഹിഷ്കരിയ്ക്കണമെന്നു് ആഗ്രഹമുണ്ടായി എങ്കിലും ആ ജീവന്മുക്തന്റെ തപഃപ്രഭാവത്തിൽ ഭയമുണ്ടായിരുന്നതിനാൽ അവർ അതിനു് ഒരുങ്ങിയില്ല. അക്കാലത്തു് ഒരിക്കൽ നേരം വൈകീട്ടും നിത്യകർമ്മമായ സന്ധ്യാവന്ദനം ചെയ്യാതിരിയ്ക്കുന്നതു കണ്ടു ചില നമ്പൂരിമാർ അദ്ദേഹത്തെ കളിയാക്കുകയും അപ്പോൾ അദ്ദേഹം ഉപനിഷദന്തർഗ്ഗതമായ
എന്ന ശ്ലോകം ചൊല്ലി അവരെ മടുപ്പിക്കുകയും ചെയ്തു. മറ്റൊരിക്കൽ പിതൃശ്രാദ്ധംപോലും ചെയ്യാത്ത അദ്ദേഹത്തെ മറ്റു ചില നമ്പൂരിമാർ അധിക്ഷേപിച്ചപ്പോൾ
എന്നു വേറൊരു ഉപനിഷച്ഛേശ്ലോകം ചൊല്ലി അവരേയും ലജ്ജിപ്പിച്ചു. തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള സുപ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിനടുത്തായി ഭട്ടതിരിക്കു് ഒരു ഗൃഹമുണ്ടായിരുന്നു എന്നും ആ ക്ഷേത്രത്തിൽ താൻ പ്രവേശിച്ചപ്പോൾ ചില നമ്പൂരിമാർക്കു് അതിൽ വൈരസ്യം തോന്നുകയാൽ അദ്ദേഹം നാടുവിട്ടു പരദേശത്തേയ്ക്കു പോയി എന്നും പഴമക്കാർ പറയുന്നു. അവിടെവെച്ചാണു് “ആപദി കിം കരണീയം?” എന്നൊരു നമ്പൂരി അദ്ദേഹത്തോടു ചോദിക്കുകയും “സ്മരണീയം ചരണയുഗളമംബായാഃ” എന്നു് അദ്ദേഹത്തിന്റെ ഉത്തരം കേട്ടിട്ടു “തൽസ്മരണം കിം കുരുതേ” എന്നു വീണ്ടും ചോദിക്കുകയും അതിനു് അദ്ദേഹം “ബ്രഹ്മാദീനപി ച കിങ്കരീ കുരുതേ” എന്നു വീണ്ടും മറുപടി പറയുകയും ചെയ്തതു്. മരണം പരദേശത്തുവച്ചായിരുന്നു. ചോറ്റാനിക്കരയ്ക്കു സമീപമുള്ള കീഴ്പ്പുറത്തു ഭട്ടതിരിയും പള്ളിപ്പുറത്തു ഭട്ടതിരിയും കാക്കശ്ശേരിയുടെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു. പള്ളിപ്പുറത്തു ഭട്ടതിരിയുടെ ഒരു മുക്തകമാണു് ചുവടെ ചേർക്കുന്നതു്:
“ശാലികാനാഥവന്മൂഢഃ” എന്ന അദ്ദേഹത്തിന്റെ മറ്റൊരു ശ്ലോകം ഞാൻ പ്രഭാകരനെപ്പറ്റിയുള്ള വിമർശനത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
കാക്കശ്ശേരിയുടെ കൃതിയായി ‘വസുമതീമാനവിക്രമം’ എന്ന ഏഴങ്കത്തിലുള്ള ഒരു നാടകമല്ലാതെ മറ്റൊന്നും കണ്ടുകിട്ടീട്ടില്ല. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ അദ്ദേഹം സഹൃദയന്മാരുടെ സശിരഃകമ്പമായ ശ്ലാഘയ്ക്കു പാത്രീഭവിയ്ക്കുന്നുണ്ടു്. മാനവിക്രമമഹാരാജാവു് മങ്ങാട്ടച്ചൻ എന്ന മന്ത്രിയുടെ പുത്രിയായ വസുമതിയെ വിവാഹം ചെയ്യുന്നതാണു് കഥാവസ്തു. ഇതരനാടകങ്ങളിലെന്നപോലെ ഇതിലും നായികയ്ക്കും നായകനും പല ദുർഘടങ്ങളും തരണം ചെയ്യേണ്ടിവരുന്നു. പ്രസ്താവനയിൽത്തന്നെ മഹാരാജാവിനെപ്പറ്റി പ്രൗഢോദാത്തമായ ഒരു വർണ്ണനമുണ്ടു്. അതാണു് താഴെച്ചേർക്കുന്നതു്:
“അദ്യ ഖല്വഹമാദിഷ്ടോസ്മി നിഖിലനരപതിനികരവി കടമകുടതടഘടിതമാണിക്യമണികിരണപല്ലവിതപദപാരിജാതസ്യ വിജയലക്ഷ്മീവിഹാരരംഗായമാണവക്ഷഃസ്ഥലസ്യ വിമതനരപതിവനിതാനിബിഡതരകുചകുംഭസംഭൃതകസ്തൂരികാ പത്രപടലികാപരിക്ഷേപപാരീണദോഃകാണ്ഡസ്യ ഖണ്ഡപരശുനിടിലതടഘടിതദഹനവിസൃമരജ്വാലാമാലാകോലാഹലാസ ഹിഷ്ണുപ്രതാപാനലാർച്ചിസ്സന്തതിനിരന്തരനീരാജിതബ്രഹ്മാണ്ഡമണ്ഡലസ്യ പ്രചണ്ഡതരമന്ദരഗിരിഭ്രമണഘൂർണ്ണമാനദുഗ്ദ്ധാം ഭോനിധിതരംഗരിംഗണകലാനുഷംഗശൃംഗാരിയശഃപടീനിചോളിതദിഗ്വധൂസഞ്ചയസ്യ സരസിരുഹാസനവാമലോചനാനീരന്ധ്രബന്ധുരധമ്മില്ലമല്ലികാബഹളപരിമളഝരീപരീവാഹസാഹായ്യകദായികവിതാചാതുരീസമ്മോഹിതാഖിലവിദ്വജ്ജനസ്യ സജ്ജനസംസ്തൂയമാനഗുണഗണവിസ്മൃതപൂർവനരപതികഥാ സന്താനസ്യ കമലാവിലോലനയനാഞ്ചലസഞ്ചാരഹേലാസങ്കേതമന്ദിരായമാണവദനസ്യ സന്താനചിന്താമണിസുരഭിവൈ കർത്തനമുഖവദാന്യനിവഹമഹിമനിഗമപഠനാനധ്യായ പർവ്വണഃ ശർവ്വരീസാർവ്വഭൗമരുചിഗർവ്വസർവ്വങ്കഷസർവ്വതോ മുഖസ്മിതചന്ദ്രികാ നിഷ്യന്ദാനന്ദപരിഷദഃ പരപരാക്രമപ്രക്രമഘോരാശനികല്പാന്തവലാഹകസ്യ വിശിഷ്ടതമധർമ്മമന്ദരധാരണകലാകൂടസ്ഥകമഠസ്യ നിരുപമസൗന്ദര്യലക്ഷ്മീകലാപിനീവിലാസകേതുയഷ്ടേഃ അഷ്ടാദശദ്വീപസമാഗതസകലരത്നപരമ്പരാപരിപൂരിതനിജ നഗരബാഹ്യാളിന്ദനിഗളിതലക്ഷ്മീകരേണുകസ്യ രേണുകാതനയചരിത സാധർമ്മ്യശാലിസഹസോപക്രമനിർജ്ജിതപരിപന്ഥി സഞ്ചയബാഷ്പപൂരാജ്യാഹുതിജാജ്വല്യമാനതേജഃപാവകസ്യ പർവ്വതപാരാവാരപാകശാസനസ്യശ്രീവിക്രമക്ഷമാനായകസ്യ ആസ്ഥാനീകൃത പരിഹിണ്ഡിതേന പണ്ഡിതമണ്ഡലേന
തസ്യ ചന്ദ്രചൂഡചരണസരസിജരുചിരരുചിമധുരമധുകബളനലോലുപലോലംബായമാനമാനസസ്യ, സംഗ്രാമാംഗണരിം ഖണവശംവദതുരഗഖരതരഖുരപുടവിപാടനദലിതധരണീതലോച്ചലിതവർദ്ധിഷ്ണുധൂളീപാളീകലുഷിതവിയത്സിന്ധുസലിലസ്യ, അസ്മത്സ്വാമിനഃശ്രീമാനവിക്രമസ്യ,ചരിതാനുബന്ധിദാമോദരകവിനിബദ്ധം കിമപി രൂപകോത്തമം.”
ഈ ഗദ്യത്തിൽ നിന്നു തന്നെ “അസ്ത്യസ്രാകമമന്ദമന്ദരഗിരി” ഇത്യാദി പ്രശംസ അദ്ദേഹത്തിന്റെ സൂക്തിക്കു യോജിച്ചതാണെന്നു ഭാവുകന്മാർക്കു ഗ്രഹിയ്ക്കാവുന്നതാണു്. പ്രസ്താവനയിൽത്തന്നെയുള്ള രണ്ടു പദ്യങ്ങൾകൂടി പ്രകൃതോപയോഗികളാകയാൽ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:
ഭട്ടതിരിയുടെ കവിതാരീതി മനസ്സിലാക്കുവാൻ മറ്റു ചില ശ്ലോകങ്ങൾ കൂടി ചുവടേ പകർത്താം.
(1) കാമികളുടെ സങ്കല്പം:
(2) സായംസന്ധ്യ:
(3) നക്ഷത്രങ്ങൾ:
(4) വിരഹിയായ നായകൻ മന്മഥനോടു്:
(5) മന്ദവായു:
(6) അഭിസാരികകൾ:
(7) ചന്ദ്രോദയം:
‘കാളിദാസഹർഷരാജശേഖര’മുഖന്മാരായ മഹാകവികളെയാണു് ഭട്ടതിരി പ്രസ്താവനയിൽ സ്മരിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിനു് അത്യധികം പഥ്യം മുരാരിയോടും രാജശേഖരനോടുമാണെന്നു് ഉദ്ധൃതങ്ങളായ ശ്ലോകങ്ങളിൽനിന്നു ധരിക്കാവുന്നതാണു്. ഉദ്ദണ്ഡന്റെ കവിതയ്ക്കുള്ള മാധുര്യം ഭട്ടതിരിയുടേതിനില്ല. അതിൽ ഓജസ്സാണു് സർവോപരി പരിസ്ഫുരിക്കുന്നതു്. ആശയങ്ങളുടെ അചുംബിതത്വം, വിശിഷ്ടശബ്ദങ്ങളുടെ സമ്യക്‍ പ്രയുക്തത മുതലായ അംശങ്ങളിൽ ഭട്ടതിരിയുടെ നാടകത്തിനു ഗണനീയമായ ഔൽകൃഷ്ട്യമുണ്ടു്. എന്നാൽ ആകെക്കൂടി നോക്കുമ്പോൾ മല്ലികാമാരുതത്തിനുതന്നെയാണു് അഭ്യർഹിതത്വം എന്നുള്ളതിനും സന്ദേഹമില്ല.
അതിബാല്യത്തിൽ ഭട്ടതിരിയെ ഒരിക്കൽ മൂക്കോലയ്ക്കൽ ദേവീക്ഷേത്രത്തിൽ തൊഴിയിയ്ക്കുവാൻ കൊണ്ടുപോയി. അപ്പോൾ അദ്ദേഹം ചൊല്ലിയതാണു് പ്രസിദ്ധവും അധോലിഖിതവുമായ ഭാഷാശ്ലോകം:
യോഗിമാർ പൊത്തുന്നതു മൂക്കു്; മൂക്കിന്റെ തുമ്പു മൂക്കുതല (മൂക്കോല); അവിടത്തെ ദേവി ഉരിയാടാത്തതു (പലാകാശം) ബഹുമാനം അഥവാ ഗർവ്വംകൊണ്ടാണോ എന്നു ശങ്ക. ഇതാണു് ആ ശ്ലോകത്തിന്റെ അർത്ഥം. വികടപ്രയോഗങ്ങളിൽ അദ്ദേഹത്തിനു ശൈശവത്തിൽത്തന്നെ പ്രാഗല്ഭ്യമുണ്ടായിരുന്നു എന്നു് ഈ ശ്ലോകം തെളിയിക്കുന്നു.
ഇന്ദുമതീരാഘവം എന്നൊരുനാടകത്തിന്റെ ഏതാനും ഭാഗം കണ്ടുകിട്ടീട്ടുണ്ടു്. അതു കാക്കശ്ശേരിയുടെ കൃതികളിൽ ഒന്നാണെന്നു ഡോക്ടർ കൃഷ്ണമാചാര്യർ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനു് അടിസ്ഥാനമൊന്നുമില്ല. ഇന്ദുമതീരാഘവം ഒരു കേരളീയന്റെ കൃതിതന്നെ. പ്രസ്താവനയിൽ “അസ്തി കില കേരളേഷു സമസ്തദുശ്ചരിതവിധ്വംസിനീ, നിരസ്തമലവിപ്രകുല പരിക്രാന്തതടപ്രദേശാ, പ്രാചീനാമധേയാ സരിൽപ്രവരാ.
എന്നു പറഞ്ഞിരിക്കുന്നു. ഈ പ്രാചീനദി ഏതെന്നും അതിന്റെ തീരത്തിൽ വസിച്ചിരുന്ന രവിവർമ്മാവു് ആരെന്നും അറിയുന്നില്ല. രവിവർമ്മാവു കൈലാസൻ (വാരിയർ) ആകുന്നതു് എങ്ങനെയെന്നു ചിന്ത്യമായിരിക്കുന്നു. അദ്ദേഹത്തെ “നിശ്ശേഷശബ്ദാംബുധിചുളുകയിതാ കുംഭസംഭൂതിരന്യഃ” എന്നു കവിവാഴ്ത്തുകയും
എന്നു തുടർന്നുപന്യസിക്കുകയും ചെയ്യുന്നു. പറയത്തക്ക യാതൊരു ഗുണവുമില്ലാത്ത പ്രസ്തുത ശ്ലോകങ്ങളുടെ കർത്താവു കാക്കശ്ശേരിയല്ലെന്നു സഹൃദയന്മാരെ പറഞ്ഞുകേൾപ്പിക്കേണ്ടതില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായി ഒരു രവിവർമ്മാവിനെപ്പറ്റി ആരും കേട്ടിട്ടുമില്ല.
ചേന്നാസ്സു നാരായണൻനമ്പൂതിരിപ്പാട്ടിലെ ജനനം കൊല്ലം 603 മേടമാസത്തിലായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ കൃതിയായ തന്ത്രസമുച്ചയത്തിന്റെ പന്ത്രണ്ടാം പടലത്തിൽ ലക്ഷ്യമുണ്ടു്;
ഈ ശ്ലോകങ്ങളിൽ നിന്നു നമ്പൂരിപ്പാടു ജനിച്ചതു കലി 4529-ആം വർഷത്തിലാണെന്നും, അദ്ദേഹത്തിന്റേയും പിതാവിന്റേയും നാമധേയങ്ങൾ യഥാക്രമം നാരായണനെന്നും രവിയെന്നും ആയിരുന്നു എന്നും ഭൃഗുസംജ്ഞമാണു് (ഭാർഗ്ഗവം) അദ്ദേഹത്തിന്റെ ഗോത്രമെന്നും വിശദീഭവിക്കുന്നു. നമ്പൂരിപ്പാട്ടിലെ ഇല്ലം പൊന്നാനിത്താലൂക്കിൽ വന്നേരിദേശത്തിലായിരുന്നു. ആ ഇല്ലം ഇപ്പോൾ ഗുരുവായൂരിലെ തന്ത്രിയുടെ കുടുംബത്തിൽ ലയിച്ചിരിക്കുന്നു. ഒരു ശാഖ കൊച്ചി രാജ്യത്തു ചൊവ്വരയും താമസിയ്ക്കുന്നു. വേറേയും ചേന്നാസ്സു് എന്ന പേരിൽ ഒന്നു രണ്ടില്ലങ്ങൾ വന്നേരിയിലുണ്ടത്രേ. തന്ത്രസമുച്ചയം രചിച്ചതു് 603-ൽ ആണെന്നു ‘കല്യബ്ദേഷു’ എന്ന ശ്ലോകത്തിൽനിന്നു സിദ്ധിക്കുന്നില്ല. “അതിയത്സു വൃത്തേഷു സവേദോന്വയേ സംഭൂതഃ” എന്നു തന്ത്രസമുച്ചയവ്യാഖ്യാതാവായ വിവരണകാരനും “നാലായിരത്തഞ്ഞൂറ്റിരുപതു കലിയുഗസംവത്സരം കഴിഞ്ഞിരിക്കുമ്പോൾ കൊല്ലവർഷം 603-ആണ്ടു് യാതൊരു ഗ്രന്ഥകാരൻ ഉണ്ടായി” എന്നു് അതേ ഗ്രന്ഥത്തിനു ഭാഷാവ്യാഖ്യാനം രചിച്ച കുഴിക്കാട്ടു മഹേശ്വരൻഭട്ടതിരിയും പ്രസ്താവിച്ചിട്ടുണ്ടു്. കൊല്ലം 603-ൽ ആണു് സമുച്ചയനിർമ്മിതി എങ്കിൽ ആ ഗ്രന്ഥകാരനു മാനവിക്രമമഹാരാജാവിന്റെ സദസ്യനാകുവാൻ മാർഗ്ഗവുമില്ല. സമുച്ചയകാരന്റെ ഗുരു ദിവാകരൻ എന്നൊരു പണ്ഡിതനായിരുന്നു എന്നുള്ളതു് ‘ഗുരുദിവാകരഭദ്രകടാക്ഷരുക്‍’ ഇത്യാദി ശ്ലോകത്തിൽ അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ ശിഷ്യനായ വിവരണകാരൻ പറയുന്നു. മുല്ലപ്പള്ളി ബ്ഭട്ടതിരിയും ചേന്നാസ്സു നമ്പൂരിപ്പാടും രാജാവിനെ ദുഷിച്ചു ചില ശ്ലോകങ്ങൾ ഉണ്ടാക്കുകയാൽ മുല്ലപ്പള്ളി തന്നെക്കാൾ പല യോഗ്യന്മാരുമിരിക്കേ മുമ്പിൽ കടന്നു കിഴി വാങ്ങണമെന്നും ചേന്നാസ്സു തന്ത്രവിഷയകമായി ഒരു ഗ്രന്ഥം രചിക്കണമെന്നുമായിരുന്നു മാനവിക്രമന്റെ ശിക്ഷയെന്നാണല്ലോ ഐതിഹ്യം. അതു ശരിയാണെങ്കിൽ മഹാരാജാവു മലയാളക്കരയിലെ ക്ഷേത്രങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കും ഒരു മഹാനുഗ്രഹമാണു് തന്മൂലം ചെയ്തതു്. എന്തെന്നാൽ ആ ആജ്ഞയുടെ വൈഭവത്താൽ തന്ത്രശാസ്ത്രത്തിൽ പ്രകൃഷ്ടമായ പ്രാവീണ്യം സമ്പാദിച്ചിരുന്ന നമ്പൂരിപ്പാടു ബഹുവിധമായ തന്ത്രാർണ്ണവം മഥിച്ചു സമുച്ചയം എന്ന അമൃതകുംഭം ലോകത്തിനു നല്കുവാനിടവന്നു. സുമതിയുടെ വിഷ്ണുസംഹിത, ഈശാനഗുരുദേവപദ്ധതി, പ്രപഞ്ചസാരം, പ്രയോഗമഞ്ജരി, മയമതം, ക്രിയാസാരം മുതലായി അന്നുവരെ കേരളത്തിൽ ഏതദ്വിഷയത്തിൽ പ്രമാണീഭൂതങ്ങളായ പല ഗ്രന്ഥങ്ങളേയും അതു് ഉപജീവിക്കുകയും കബളീകരിക്കുകയും ചെയ്തു. “അർച്ചാസ്ഥാനവിശുദ്ധീഃ കാശ്ചന ഗുരുശിക്ഷിതാസ്ത്വവോചാമ” എന്ന വാക്യത്തിൽനിന്നു തന്റെ ഗുരുനാഥന്റെ മുഖത്തുനിന്നു ഗ്രഹിക്കുവാനിടവന്ന ചില രഹസ്യങ്ങളും പ്രസ്തുത ഗ്രന്ഥത്തിൽ അന്തർഭവിച്ചിട്ടുണ്ടെന്നു കാണാം. പറയേണ്ടതു സംശയച്ഛേദകമായ രീതിയിൽ സംക്ഷേപിച്ചു പറവാൻ നമ്പൂരിപ്പാട്ടിലേക്കുള്ള സാമർത്ഥ്യം പ്രത്യേകിച്ചും പ്രശംസാവഹമാണു്. സമുച്ചയത്തിലേ പന്ത്രണ്ടു പടലങ്ങളിലുമായി അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുള്ള 2896 പദ്യങ്ങളിൽ ദേവാലയനിർമ്മാണ പരിപാടികളും.
എന്ന തന്റെ പ്രതിജ്ഞ അനുസരിച്ചു വിഷ്ണു, ശിവൻ, ശങ്കരനാരായണൻ, ദുർഗ്ഗ, സ്കന്ദൻ, ഗണപതി, ശാസ്താവു് എന്നീ ഏഴു ദേവതകളുടെ അർച്ചാവിധിയും അദ്ദേഹം പ്രതിപാദിക്കുന്നു.
തന്ത്രസമുച്ചയത്തിനുപുറമേ മാനവവാസ്തുലക്ഷണം എന്നൊരു ഗ്രന്ഥംകൂടി ചേന്നാസ്സുനമ്പൂരിപ്പാടു രചിച്ചിട്ടുണ്ടു്. ഇതിനു മനുഷ്യാലയചന്ദ്രിക എന്നും പേരുണ്ടു്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവു്, “അയം കവിഃ, മയാ തന്ത്രസമുച്ചയേ ദേവാലയലക്ഷണമുക്തം; മനുഷ്യാലയലക്ഷണം കുത്രാപി നോക്തഞ്ച; തസ്മാദിദാനീം തന്ത്രസമുച്ചയാൽ കതിപയപദ്യാനി യഥാവകാശമുദ്ധൃത്യ തൈസ്സഹചതുശ്ചത്വാരിംശദ്ഭിഃ ശ്ലോകൈർമ്മനുഷ്യാലയ ലക്ഷണം വക്ഷ്യാമീതി നിശ്ചിത്യ തത്രാദൗ പ്രഥമേന ശ്ലോകേനേഷ്ടദേവതാനമസ്കാരം ചികീർഷിത പ്രതിജ്ഞാഞ്ചാഹ” എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നാണു് ഈ വസ്തുത വെളിപ്പെടുന്നതു്. ശ്ലോകം അടിയിൽ ചേർക്കുന്നു:
വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. പ്രസ്തുതഗ്രന്ഥത്തിൽ നൂതനമായി നാല്പത്തിനാലു് ശ്ലോകങ്ങളേയുള്ളു. പിന്നീടു ശില്പരത്നത്തിൽനിന്നു ചില ശ്ലോകങ്ങൾകൂടി എടുത്തു ചേർത്തു ഷട്പഞ്ചാശിക എന്ന പേരിൽ അതു് ഏതോ ഒരു പണ്ഡിതൻ വികസിപ്പിച്ചിട്ടുള്ളതായും കാണുന്നു.
മനുഷ്യാലയനിർമ്മാണത്തിനു യോഗ്യമായ പ്രദേശമേതെന്നു താഴെ കാണുന്ന ശ്ലോകത്തിൽ നിർണ്ണയിച്ചിരിക്കുന്നു:
മാനവവാസ്തുലക്ഷണത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനമുണ്ടു്; അതു് ആരുടെ കൃതിയെന്നറിയുന്നില്ല.
തന്ത്രസമുച്ചയത്തിനു വിമർശിനിയെന്നും വിവരണമെന്നും രണ്ടു പ്രസിദ്ധങ്ങളായ വ്യാഖ്യകളുണ്ടു്. ആദ്യത്തേതു ഗ്രന്ഥകാരന്റെ പുത്രനായ ശങ്കരൻനമ്പൂതിരിപ്പാട്ടിലേയും. രണ്ടാമത്തേതു ശിഷ്യനും കൃഷ്ണശർമ്മാവുമായ മറ്റൊരു ബ്രാഹ്മണന്റേയും കൃതികളാണു്.
എന്നു വിമർശിനിയിലും
എന്നു വിവരണത്തിലും പ്രസ്താവനയുണ്ടു്. തന്ത്രസമുച്ചയത്തിന്റെ പൂരണമായ ശേഷസമുച്ചയവും വിവരണകാരൻ രചിച്ചതാണു്.
എന്നു ഗ്രന്ഥകാരൻ പ്രാരംഭത്തിൽ തന്റെ ഉദ്ദേശ്യത്തെ വിശദീകരിക്കുന്നു. എങ്ങനെ തന്റെ ഗുരു വിഷ്ണ്വാദികളായ ഏഴു ദേവതകളുടെ അർച്ചനാപ്രകാരങ്ങൾ വിവിധ ഗ്രന്ഥങ്ങളിൽ വിപ്രകീർണ്ണങ്ങളായി കിടന്നിരുന്നതു സമുച്ചയിച്ചുവോ അതുപോലെതാനും തദവശിഷ്ടന്മാരായ ബ്രഹ്മാദിദേവതകളെ സംബന്ധിച്ചുള്ള തന്ത്രവിധികൾ ഒരിടത്തു് ഒന്നിച്ചു പ്രദർശിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നാണു് അദ്ദേഹം നമ്മെ ധരിപ്പിച്ചിരിക്കുന്നതു്.
എന്ന പദ്യത്തിൽ അദ്ദേഹം താൻ തന്ത്രപ്രതിപാദനത്തിനായി സ്വീകരിക്കുന്ന ദേവതകളുടെ നാമധേയങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു. ബ്രഹ്മാവു്, ആദിത്യൻ, കുബേരൻ, ശ്രീകൃഷ്ണൻ, സരസ്വതി, ലക്ഷ്മി, ഗൌരി, ജ്യേഷ്ഠ, ഭദ്രകാളി, മാതൃക്കൾ, ക്ഷേത്രപാലൻ, ബൃഹസ്പതി, രുജിത്തു്, ഇന്ദ്രാദി ദിക്‍പാലന്മാർ, എന്നിവരാണു് ആ ദേവതകൾ. കൃഷ്ണശർമ്മാവു ഗുരുവായൂർക്കു സമീപമുള്ള കൈനിക്കരക്കടലാടി എന്ന ഇല്ലത്തിലെ ഒരംഗമായിരുന്നു എന്നു ചില തന്ത്രിമാരുടെ ഇടയിൽ ഒരൈതിഹ്യമുള്ളതായി കേൾവിയുണ്ടു്; ഇതിന്റെ സൂക്ഷ്മതത്വം അറിയുവാൻ രേഖയൊന്നുമില്ല.
പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ പെട്ട തിരുവേഗപ്പുറക്കാരായ അഞ്ചു നമ്പൂരിമാർ ആരെന്നറിയുന്നില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻ അവരിൽ ഒരാളായിരിക്കാം. അവരും മുല്ലശ്ശേരി ഭട്ടതിരിയും രചിച്ചിട്ടുള്ള കൃതികളൊന്നും കണ്ടുകിട്ടീട്ടില്ല. കാക്കശ്ശേരിയുടെ ഗുരുവായ നാരായണനാണു് സുഭദ്രാഹരണകാരൻ എന്നു വെളിപ്പെടുന്നപക്ഷം അദ്ദേഹവും, അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായ ജാതവേദസ്സും അഷ്ടമൂർത്തിയും പിതൃവ്യന്മാരായ രാമനും ഉദയനുമാണു് തിരുവേഗപ്പുറക്കാരായ അഞ്ചു സദസ്യന്മാർ എന്നു സങ്കല്പിക്കാം. പക്ഷേ അതിനൊന്നും തെളിവില്ല. സുഭദ്രാഹരണം രചിച്ച നാരായണൻ ആരെന്നാണു് പ്രകൃതത്തിൽ പ്രശ്നം.
കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻനമ്പൂരിയാണു് സുഭദ്രാഹരണകാരൻ എന്നു ചിലർ ഉറപ്പിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങളിൽ ആദ്യത്തേതു് ആരംഭത്തിലും രണ്ടാമത്തേതു് അവസാനത്തിലുമുള്ളതാണു്:
ഈ പദ്യങ്ങൾ കവി വിശ്വാമിത്രഗോത്രജനും ശാസ്ത്രജ്ഞനും കവിയുമായ ബ്രഹ്മദത്തൻ നമ്പൂരിയുടെ പുത്രനായിരുന്നു എന്നും അദ്ദേഹത്തിനു ജാതവേദസ്സെന്നും അഷ്ടമൂർത്തിയെന്നും രണ്ടു ഗുരുക്കന്മാരും, രാമനെന്നും ഉദയനെന്നും രണ്ടു പിതൃവ്യന്മാരും ഉണ്ടായിരുന്നു എന്നും ആ പിതൃവ്യന്മാർ മൂലമാണു് (അവരുടേയും അന്തേവാസിത്വംമൂലമായിരിക്കണം) താൻ വിഖ്യാതനായതു് എന്നും ഭാരതപ്പുഴയുടെ സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഖ്യാപനംചെയ്യുന്നു. ‘നിളോപകണ്ഠ’ത്തിലല്ലാ, ‘നിളാസഹചരീ’ തീരത്തിലായിരുന്നു കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണന്റെ ഗൃഹമെന്നു നാം കണ്ടുവല്ലോ. അതുപോകട്ടെ. ഒരു മഹാവൈയാകരണനായിരുന്ന അദ്ദേഹത്തെ ആ ശാസ്ത്രത്തിലും പാരംഗതനായിരുന്ന കാക്കശ്ശേരി ഒരു പാർവ്വതീഭക്തനെന്നും പ്രാജ്ഞോത്തമൻ എന്നും മാത്രം വർണ്ണിച്ചാൽ മതിയാകുമോ? പോരാ. തിരുവേഗപ്പുറയിൽ കിഴവപ്പുറം എന്നൊരില്ലമുണ്ടെന്നും ‘വിനീതാൽ’ എന്ന ശബ്ദംകൊണ്ടു് ആ ഇല്ലത്തെ ഗ്രഹിക്കണമെന്നുമാണു് എതിർകക്ഷികളുടെ വാദം. അതു സുഭദ്രാഹരണകാരന്റെ മതത്തിനു വിപരീതമാകുന്നു. “വിനീതാൽ=ശാസ്ത്രാനുഗതാൽ” എന്നാണു് ആ ശബ്ദത്തിനു് അദ്ദേഹത്തിന്റെ വ്യാഖ്യാനം. കൂടല്ലൂരില്ലത്തിൽ അന്നു ശാസ്ത്രജ്ഞന്മാരില്ലായിരുന്നു എന്നും പിൽക്കാലത്തു മാത്രമാണു് അതിലെ അംഗങ്ങൾ വ്യാകരണത്തിൽ പ്രവീണന്മാരായിത്തീർന്നതു് എന്നുമാണു മറ്റൊരു വാദം. ഉദ്ദണ്ഡശാസ്ത്രികളെ അന്നത്തെ കൂടല്ലൂർ അച്ഛൻനമ്പൂതിരിപ്പാടു പദമഞ്ജരിയിൽ പരീക്ഷിക്കുവാൻ ഒരുമ്പെട്ടു എന്നുള്ള ഐതിഹ്യത്തിനു് ആ വാദം കടകവിരുദ്ധമായി നിലകൊള്ളുന്നു. കൂടല്ലൂരിൽ പതിന്നാലു തലമുറക്കാലത്തേക്കു മാത്രമേ വ്യാകരണപാണ്ഡിത്യം അനുസ്യൂതമായി നിലനില്ക്കുകയുള്ളു എന്നു ഒരു സങ്കല്പമുണ്ടായിരുന്നതായും, ആ സങ്കല്പമനുസരിച്ചു് 1060-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന ഉണ്ണി നമ്പൂരിപ്പാടോടുകൂടി ആ പാണ്ഡിത്യം അസ്തമിച്ചു എന്നും ഒരൈതിഹ്യം ഞാൻ കേട്ടിട്ടുണ്ടു്. ആ ഐതിഹ്യം യഥാർത്ഥമാണെന്നു വന്നാൽക്കൂടിയും, ഒരു തലമുറയ്ക്കു മുപ്പതു കൊല്ലം കണക്കാക്കുന്നതായാൽ എന്റെ അനുമാനത്തിനു ക്ഷതിയില്ല. അതിനുമുൻപു വൈയാകരണന്മാരേ ആ ഗൃഹത്തിൽ ജനിച്ചിട്ടില്ല എന്നു സമർത്ഥിക്കുന്നതിനും ആ ഐതിഹ്യം ഉപയോഗപ്പെടുന്നില്ല. കൂടല്ലൂർമനക്കാർ വിശ്വാമിത്രഗോത്രക്കാരാണു്; അവരിൽ ഒരാൾ നിർമ്മിച്ച കാവ്യമാണു് സുഭദ്രാഹരണം എന്നു് എനിക്കു കേട്ടുകേൾവിയുള്ള ഐതിഹ്യത്തെ ഞാൻ അവിശ്വസിക്കണമെങ്കിൽ അതിനു കൂടുതൽ തെളിവു വേണ്ടിയിരിക്കുന്നു. കാക്കശ്ശേരിയുടെ ഗുരുനാഥനും ആ ഗോത്രത്തിൽ ജനിച്ച ആളാണെന്നുള്ളതു സുഭദ്രാഹരണത്തെത്തന്നെ അവലംബിച്ചുള്ള ഒരു സങ്കല്പമാകയാൽ അതിനു യാതൊരു വിലയുമില്ല. പിന്നീടൊരു വാദം കൂടല്ലൂർക്കാർക്കു നിളോപകണ്ഠവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നാണു്. ആ വാദം നിരാസ്പദമെന്നു കാണിക്കാൻ കൂടല്ലൂർ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ സഹസ്രനാമഭാഷ്യത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകം പ്രയോജകീഭവിയ്ക്കുമെന്നു വിശ്വസിക്കുന്നു:
യജ്ഞേശ്വരൻ മേഴത്തോളഗ്നിഹോത്രിയാണെന്നും അദ്ദേഹത്തിന്റെ വംശജന്മാരാണു് കൂടല്ലൂർ (നാഗശ്രേണി = നാറേരി) ഇല്ലക്കാർ എന്നും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നിളോപ കണ്ഠത്തിലാണു് മേഴത്തോൾ നിവസിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെത്തുടർന്നു കൂടല്ലൂർകാർ അവിടെ വളരെക്കാലം താമസിച്ചിരുന്നിരിക്കാമെന്നും ഊഹിക്കുന്നതിൽ യാതൊരപാകത്തിനും മാർഗ്ഗമില്ലല്ലോ. കൂടല്ലൂരിൽ ആരാണു് വൈയാകരണനെന്നും അകവൂരിൽ എന്നാണു് തിരുവോണമെന്നും തിരിച്ചറിയുവാൻ നിവൃത്തിയില്ലെന്നു് ഒരു പഴഞ്ചൊല്ലുണ്ടു്. ആശ്ചര്യകരമായ ആ പാരമ്പര്യം കൂടല്ലൂർ മനക്കാർ അടുത്തകാലംവരെ അനുസ്യൂതമായി പരിപാലിച്ചുപോന്നിരുന്നു.
എന്നൊരു മുക്തകമുണ്ടു്. അഞ്ചു സംവത്സരം തദേകതാനന്മാരായി കൂടല്ലൂർ മനയ്ക്കൽ ചെന്നു സിദ്ധാന്തകൗമുദി വായിക്കാമെങ്കിൽ ആർക്കും നല്ല വൈയാകരണന്മാരാകാമെന്നാണു് ഈ ശ്ലോകത്തിന്റെ അർത്ഥം. നാരായണൻ നമ്പൂതിരിപ്പാടു് ജീവിച്ചിരുന്നതു മാനവിക്രമമഹാരാജാവിന്റെ കാലത്തുതന്നെയായിരിക്കണം. അദ്ദേഹവും പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ പെട്ടിരുന്നു എന്നു തോന്നുന്നു. ഏതായാലും മേല്പുത്തൂർ ഭട്ടതിരി “ഭുക്താഃ പീനാ അതിഥയ ഇത്യാദൗ തു കർമ്മാവിവക്ഷയാ അകർമ്മകത്വാൽ കർത്തരി ക്ത ഇതി സുഭദ്രാഹരണേ” എന്നു പ്രക്രിയാസർവസ്വത്തിൽ പറഞ്ഞുകാണുന്നതുകൊണ്ടു കൊല്ലം 7-ആം ശതകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നുള്ളതിനു സന്ദേഹമില്ല.
20 സർഗ്ഗങ്ങൾ അടങ്ങിയ ഒരു വിശിഷ്ടമായ മഹാകാവ്യമാകുന്നു സുഭദ്രാഹരണം. ഭട്ടികാവ്യംപോലെ വ്യാകരണപ്രക്രിയകളെ ഉദാഹരിക്കുന്നതിനു വേണ്ടിയാണു് കവി പ്രസ്തുത കൃതി രചിച്ചതു്.
എന്നീ പദ്യങ്ങൾ നോക്കുക. അർജ്ജുനരാവണീയകാരനെപ്പോലെ അഷ്ടാധ്യായിയിലെ ഓരോ സൂത്രത്തിനും ആനുപൂർവ്വികമായി ഉദാഹരണം പ്രദർശിപ്പിക്കുന്നില്ലെങ്കിലും അതിലെ പ്രധാനസൂത്രങ്ങളൊന്നും കവി സ്പർശിക്കാതെ വിടുന്നില്ല. പ്രകീർണ്ണകാണ്ഡം, സാർവകാലികകൃദധികാരം, കാലവിശേഷാശ്രയകൃദധികാരം, അവ്യയകൃതി, പ്രാഗ്ദീവ്യതീയവിലസിതം, സ്വാർത്ഥികതദ്ധിതവിലസിതം, സമാസകാണ്ഡം, പ്രക്രിയാകാണ്ഡം, പ്രസന്നകാണ്ഡം ഇങ്ങനെയാകുന്നു ചില സർഗ്ഗങ്ങളുടെ സംജ്ഞകൾ. ഗ്രന്ഥകാരൻതന്നെ തന്റെ കൃതിക്കു വിവരണമെന്നപേരിൽ ഒരു ടീകയും നിർമ്മിച്ചിട്ടുണ്ടു്. ഗണപതി, സരസ്വതി, പാർവ്വതീപരമേശ്വരന്മാർ, വാല്മീകി, വേദവ്യാസൻ എന്നിവരെ വന്ദിച്ചതിനുമേൽ ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിക്കുന്നു.
ഭട്ടികാവ്യത്തെക്കാൾ പ്രസന്നവും ആസ്വാദ്യവുമാണു് സുഭദ്രാഹരണം.
എന്നു ഭട്ടിയെപ്പോലെ ഏതു ശാസ്ത്രകാവ്യകാരനും ഒരു സമാധാനം പറയേണ്ടതുണ്ടെങ്കിലും സുഭദ്രാഹരണത്തിൽ അതിന്റെ ആവശ്യകത അത്രതന്നെയില്ല. ഗ്രന്ഥത്തിൽ ഭൂരിഭാഗവും രചിക്കുവാൻ അനുഷ്ടുപ്പുവൃത്തം സ്വീകരിക്കുക നിമിത്തം കവിക്കു വാങ്മാധുര്യവിഷയത്തിൽ താരതമ്യേന സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു നമ്പൂരിപ്പാട്ടിലെ കവിതാരീതി വ്യക്തമാക്കാം.
(1) ദ്രൗപദി
(2) ഇന്ദ്രപ്രസ്ഥം
(3) ഗംഗാനദി
പ്രസ്തുതശാസ്ത്രകാവ്യത്തിനു വിവരണം എന്ന പേരിൽ കവിതന്നെ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്.
എന്നിങ്ങനെ ആ നിബന്ധം ഉപക്രമിക്കുന്നു.
എന്നിവ ആ ഘട്ടത്തിലെ മറ്റു രണ്ടു ശ്ലോകങ്ങളാണു്.
‘സംഭരിത ഭൂരികൃപം’ എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിന്റെ പൂർവാർദ്ധം ഉദ്ദണ്ഡശാസ്ത്രികൾ ചൊല്ലവേ അതു “ജംഭരിപുകുംഭിവര” എന്നു തുടങ്ങുന്ന ഉത്തരാർദ്ധം ചൊല്ലി പൂരിപ്പിച്ച ആനായത്തു കരുണാകരപ്പിഷാരടിയെപ്പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം അക്കാലത്തെ പ്രധാനപണ്ഡിതന്മാരിൽ അന്യതമനായിരുന്നു. പിഷാരടിയുടേതായി ‘കവിചിന്താമണി’ എന്നൊരു കൃതിമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അതു സുപ്രസിദ്ധമായ വൃത്തരത്നാകരം എന്ന ഛന്ദശ്ശാസ്ത്രഗ്രന്ഥത്തിന്റെ ടീകയാകുന്നു. ഗ്രന്ഥാരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നുണ്ടു്:
മേൽകാണിച്ച പദ്യങ്ങളിൽ കരുണാകരൻ താൻ ഒരു (വൈഷ്ണവൻ) പിഷാരടിയായിരുന്നു എന്നും, കുലപാലികയും കമലേക്ഷണനുമായിരുന്നു തന്റെ മാതാപിതാക്കന്മാർ എന്നും, (പിതാവു ബാല്യത്തിൽ മരിച്ചുപോകുകകൊണ്ടോ മറ്റോ) മാതാവാണു് തന്നെ വേണ്ടവിധത്തിൽ വിദ്യ അഭ്യസിപ്പിച്ചതെന്നും, രാജരാജനെന്ന ബിരുദനാമം ധരിച്ചിരുന്ന സാമൂതിരിപ്പാട്ടിലേ സാഹിത്യദേശികത തനിക്കു സിദ്ധിച്ചു എന്നും, അവിടത്തെ നിദേശത്തിനു വിധേയനായാണു് താൻ വൃത്തരത്നാകരത്തിനു ടീക രചിച്ചതെന്നും, അതിനു കവിചിന്താമണിയെന്നു പേർ നല്കിയതുതന്നെ ആ വിദ്വൽപ്രണയിയായിരുന്നു എന്നും ഉപന്യസിക്കുന്നു. പ്രസ്തുത പണ്ഡിതൻ ഉദ്ദണ്ഡന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ലെങ്കിൽ അദ്ദേഹമാണു് പതിനെട്ടരക്കവികളുടെ പുരസ്കർത്താവായ മാനവിക്രമമഹാരാജാവിന്റെ സാഹിത്യഗുരു എന്നു വന്നുകൂടുന്നു. ‘കരുണാകരസംജ്ഞാംസ്താൻ’ എന്ന വിക്രമീയത്തിലെ ശ്ലോകം നോക്കുക. ആനായത്തു പിഷാരടിമാർക്കു കോഴിക്കോട്ടു രാജകുടുംബത്തിലെ ഗുരുസ്ഥാനം പരമ്പരാഗതമാണു്. അതിനാൽ കവിചിന്താമണികാരൻ ആനായത്തു തറവാട്ടിലേ ഒരംഗമായിരുന്നിരിക്കുവാൻ ഇടയുണ്ടു്. കവി ചിന്താമണി കേരളത്തിൽ ഛന്ദശ്ശാസ്ത്രത്തെസ്സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണു്. മാനവേദചമ്പുവിന്റെ കൃഷ്ണീയമെന്ന വ്യാഖ്യാനത്തിൽ പ്രസ്തുതഗ്രന്ഥത്തിലേ ചില പംക്തികൾ ഉദ്ധരിച്ചുകാണുന്നു.
വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിനു മൂക്കോലക്കൽ നീലകണ്ഠൻനമ്പൂതിരി ക്രി. പി. എട്ടാംശതകത്തിൽ രചിച്ച അർത്ഥപ്രകാശിക എന്ന വ്യാഖ്യാനത്തിനാണു് പ്രസിദ്ധി എങ്കിലും അതിനെക്കാൾ വളരെ അധികം പ്രശംസനീയമായ ഒരു വ്യാഖ്യാനമാണു് പങ്കജാക്ഷപ്പിഷാരടിയുടെ ഹൃദയഗ്രാഹിണി. ഈ വ്യാഖ്യാനത്തിൽ ഓരോ ആശ്വാസത്തിന്റേയും ഒടുവിൽ “ഇതി വൈഷ്ണവകുലാലം കൃതേഃ കവി (സ) ഹൃദയസാർവമസ്യ കരുണാകരനാമ്നോ വിദ്വൽപ്രവേകസ്യ ഭാഗിനേയേന പങ്കജാക്ഷനാമ്നാ വിരചിതായാം ത്രിപുരദഹനവ്യാഖ്യായാം” എന്നൊരു സൂചികാ വാചകം കാണ്മാനുണ്ടു്. കരുണാകരന്റെ ഭാഗിനേയനായിരുന്നു ഇദ്ദേഹം. ഈ പങ്കജാക്ഷനേയും മാനവിക്രമൻ അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ കൂട്ടത്തിൽ സ്മരിക്കുന്നു എന്നു നാം ധരിച്ചുവല്ലോ. പങ്കജാക്ഷപ്പിഷാരടിക്കു വ്യാകരണാദി ശാസ്ത്രങ്ങളിലുള്ള പരിനിഷ്ഠിതമായ ജ്ഞാനവും വിവിധകോശഗ്രന്ഥങ്ങളിലുള്ള പരിചയവും സർവോപരി ശ്ലാഘനീയമായ സഹൃദയത്വവും അതിവിസ്തൃതമായ ഈ വ്യാഖ്യാനത്തിൽ അനുസ്യൂതമായി പരിസ്ഫുരിക്കുന്നു.
രാജശേഖരമഹാകവിയുടെ വിദ്ധസാലഭഞ്ജിക എന്ന നാടികയ്ക്കു മാർഗ്ഗദർശിനി എന്ന പേരിൽ ഒരു കേരളീയമായ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വാസുദേവൻനമ്പൂരി കരുണാകരപ്പിഷാരടിയുടെ ശിഷ്യനായിരുന്നു. വിദ്ധസാലഭഞ്ജികയിലേ ഇതിവൃത്തംതന്നെ കേരളരാജാവായ വിദ്യാധരമല്ലനും ലാടപുരത്തിലേ രാജാവായ ചന്ദ്രവർമ്മാവിന്റെ പുത്രി മൃഗാങ്കാവലിയും തമ്മിലുള്ള വിവാഹമാകയാൽ കേരളീയർക്കു് അതിനോടു പ്രത്യേകമായ ആഭിമുഖ്യത്തിനു കാരണമുണ്ടു്. പാഠാന്തരമനുസരിച്ചു വിദ്യാധരമല്ലൻ ത്രൈലിംഗനായ കലിംഗരാജാവാണെന്നും ഒരു പക്ഷമില്ലാതില്ല. ഏതായാലും അദ്ദേഹത്തിന്റെ പത്നികളുടെ കൂട്ടത്തിൽ കേരളരാജപുത്രിയായ പത്രവല്ലിയും ഉൾപ്പെട്ടിരുന്നു എന്നു നാലാമങ്കത്തിൽനിന്നു നാം ഗ്രഹിക്കുന്നു. മാർഗ്ഗദർശിനി നാതിവിസ്തരമാണെങ്കിലും മർമ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു്. താഴെ ചേർക്കുന്ന ശ്ലോകങ്ങൾ ആ വ്യാഖ്യാനത്തിൽ കാണുന്നു:
രാമൻ എന്നൊരു ലേഖകൻ പ്രസ്തുതവ്യാഖ്യാനം പകർത്തുമ്പോൾ
എന്നൊരു ശ്ലോകം ഗ്രന്ഥാന്തത്തിൽ എഴുതിച്ചേർത്തിട്ടുണ്ടു്. മാർഗ്ഗദർശിനീകാരനു സാഹിത്യമല്ലനെന്നൊരു ബിരുദമുണ്ടായിരുന്നു എന്നു് ഇതിൽനിന്നു കാണാം. പോരെങ്കിൽ “ശ്രീകരുണാകരശിഷ്യേണ, സാഹിത്യമല്ലാപരാഖ്യേന, വാസുദേവ കവിനാ വിരചിതായാം” എന്നു് അങ്കാവസാനങ്ങളിൽ കുറിപ്പുമുണ്ടു്.
രാജശേഖരന്റെ കർപ്പൂരമഞ്ജരീസട്ടകത്തിനു പ്രകാശം എന്ന വ്യാഖ്യാനം നിർമ്മിച്ച പ്രഭാകരഭട്ടപുത്രനായ വാസുദേവൻ കരുണാകരശിഷ്യനായ വാസുദേവനാണെന്നു തോന്നുന്നില്ല. അദ്ദേഹം തന്നെപ്പറ്റി സാഹിത്യമല്ലനെന്നോ കരുണാകരശിഷ്യനെന്നോ പ്രസ്തുതടീകയിൽ ഒരു സ്ഥലത്തും പറയുന്നില്ല. മൂക്കോലഭഗവതിയെ ആരംഭത്തിൽ വന്ദിക്കുന്നുമില്ല; എന്നുമാത്രമല്ല തന്റെ കുലോപാസ്യൻ ശ്രീരാമനാണെന്നു പ്രത്യേകം പ്രസ്താവിക്കുന്നുമുണ്ടു്, പ്രഭാകരഭട്ടന്റേയും ഗോമതിയുടേയും പുത്രനായ ഈ വ്യാഖ്യാതാവു കേരളീയനായിരിക്കാം.
ഓരോ ജവനികാന്തരത്തിന്റെ അവസാനത്തിലും “ഇതിശ്രീമദ്വിദ്വദ്വൃന്ദവന്ദിതാരവിന്ദസുന്ദരപദദ്വന്ദ്വകുന്ദപ്രതിമയശഃ പ്രകരപ്രഖരകഠോരകിരണകരപ്രഭപ്രതിഭപ്രഭാകരഭട്ടാത്മജവാസുദേവവിരചിതകർപ്പൂരമഞ്ജരീപ്രകാശേ” എന്നൊരു സൂചിരേഖ കാണുന്നു. ഈ ആത്മപ്രശംസ മാർഗ്ഗദർശനീകാരൻ ചെയ്തിരിക്കാവുന്നതല്ല. സട്ടകവ്യാഖ്യാകാരന്റെ കാലദേശങ്ങൾ അവിജ്ഞാതങ്ങളായിരിക്കുന്നു.
ആനന്ദവർദ്ധനന്റെ വിശ്വോത്തരമായ ധ്വന്യാലോകമെന്ന അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ സുപ്രസിദ്ധമായ ലോചനം എന്ന പേരിലുള്ള വ്യാഖ്യാനത്തെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാർ ഉണ്ടായിരിക്കുകയില്ലല്ലോ. ലോചനത്തിനു് ഇതുവരെയായി നമുക്കു കൗമുദി എന്നും അഞ്ജനമെന്നും രണ്ടു വ്യാഖ്യകൾ മാത്രമേ പ്രാചീനങ്ങളായി ലഭിച്ചിട്ടുള്ളൂ. അവ രണ്ടും കേരളീയങ്ങളുമാണു്. അഞ്ജനത്തെപ്പറ്റി യഥാവസരം അന്യത്ര പ്രസ്താവിക്കും. കൗമുദിയുടെ പ്രണേതാവാണു് ഉദയൻ. ലോചനത്തിന്റെ പ്രഥമോദ്യോതത്തിനുള്ള കൗമുദീവ്യാഖ്യാനമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ കർത്താവു് ആ ഉദ്യോതത്തിന്റെ ആരംഭത്തിൽ തന്നെപ്പറ്റി
എന്നും അവസാനത്തിൽ
എന്നും പ്രസ്താവിച്ചുകാണുന്നു. “ക്ഷമാഭൃതഃ” എന്ന പദം ഇവിടെ ശ്ലേഷഭംഗിയിൽ പ്രയുക്തമാണെന്നു കരുതേണ്ടിയിരിക്കുന്നതിനാൽ ഉദയൻ ഏതോ രാജകുടുംബത്തിലേ ഒരംഗമാണെന്നു വന്നുകൂടുന്നു. ‘ഉത്തുംഗാൽ’ എന്ന പദം കണ്ടുകൊണ്ടു വ്യാഖ്യാതാവിന്റെ നാമധേയം ഉത്തുംഗോദയനാണെന്നു സങ്കല്പിക്കാവുന്നതല്ല. അതു ക്ഷമാഭൃൽപദവുമായി രണ്ടർത്ഥത്തിൽ ഘടിപ്പിക്കേണ്ട ഒരു വിശേഷണമാണു്. കൗമുദി ലോചനത്തിനു സർവഗ്രാഹിയായ ഒരു വിവരണമാകുന്നു. അതിന്റെ പ്രണേതാവു ചതുശ്ശാസ്ത്രപണ്ഡിതനായിരുന്നു എന്നും ഭാവുകന്മാർ സമ്മതിക്കുന്നതാണു്. ഈ ഉദയൻ കൃഷ്ണഗാഥാകാരന്റെ പോഷകനായ കോലത്തുനാട്ടിലെ ഉദയവർമ്മരാജാവാണെന്നു ചിലർ സങ്കല്പിക്കുന്നതു യുക്തിസഹമാണെന്നു തോന്നുന്നില്ല. അത്ര വലിയ സംസ്കൃതപണ്ഡിതനായിരുന്നു അദ്ദേഹം എന്നു വരികിൽ കൃഷ്ണഗാഥയിൽ ‘പ്രാജ്ഞസ്യ’ എന്ന വിശേഷണം കൊണ്ടുമാത്രം അദ്ദേഹത്തെ വർണ്ണിച്ചു തൃപ്തിപ്പെടുന്നതല്ലായിരുന്നു. എന്നുതന്നെയുമല്ല, ഉദയൻ കൗമുദിയിൽ ആദിദീപകാലങ്കാരത്തിനു് ഉദാഹരണമായി “യഥാ മമൈവ മയൂരദൂതേ കാവ്യേ” എന്ന പീഠികയോടുകൂടി
എന്നൊരു ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. ഈ ശ്ലോകം നമുക്കു കിട്ടീട്ടുള്ള ‘മയൂരസന്ദേശ’ത്തിൽ നിസ്സാരങ്ങളായ ചില ഭേദഗതികളോടുകൂടി കാണുന്നതുകൊണ്ടു കൗമുദീകാരനും മയൂരദൂതകാരനും ഒരാളാണെന്നു വ്യക്തമാകുന്നു. മയൂരദൂതത്തിലെ നായിക ‘ശ്രീകണ്ഠോർവീപതി’യാൽ ബഹുമതയായ മാരചേമന്തികയും ആ സുന്ദരിയുടെ താമസസ്ഥലം കൊച്ചിരാജ്യത്തിൽപ്പെട്ട ശ്വേതച്ഛദതടവും (അന്നകര) ആണു്. ‘ശ്രീകണ്ഠോർവീപതി’ മനക്കുളത്തു രാജാവാണെന്നു പറയേണ്ടതില്ലല്ലോ. ആ സ്ഥിതിക്കു് ഉദയൻ അന്നത്തെ മനക്കുളത്തു രാജാവുതന്നെ ആയിരുന്നിരിക്കുവാൻ ഇടയുണ്ടു്. മയൂരസന്ദേശത്തെപ്പറ്റി പറയുമ്പോൾ ഈ വസ്തുത കുറേക്കൂടി വിസ്തരിക്കാം. കൗമുദിയുടെ ഒരു മാതൃകാഗ്രന്ഥത്തിൽ അതിന്റെ നിർമ്മാതാവു പരമേശ്വരാചാര്യനാണെന്നു പ്രസ്താവിച്ചുകാണുന്നു. ഈ പരമേശ്വരൻ പക്ഷെ മേഘസന്ദേശത്തിനു ‘സുമനോരമണി’ എന്ന ടിപ്പണി രചിച്ച പയ്യൂരില്ലത്തെ പ്രഥമപരമേശ്വരനാണെന്നു സങ്കല്പിക്കാമെങ്കിലും “ഉത്തുംഗാദുദയാൽ ക്ഷമാഭൃത ഉദേയുഷ്യാം” എന്ന കൗമുദീകാരന്റെ ഉൽഘോഷണത്തെ ഈ കറിപ്പിനെ ആസ്പദമാക്കിമാത്രം തിരസ്കരിക്കാവുന്നതല്ലല്ലോ. കൗമുദിയിൽ ഉദയകൃതമായി
എന്നിങ്ങനെ വേറേയും ചില ശ്ലോകങ്ങൾ എടുത്തു ചേർത്തിട്ടുണ്ടെങ്കിലും അവ ഏതു കൃതികളിൽനിന്നാണെന്നു് അറിയുവാൻ നിവൃത്തിയില്ല. ഏതായാലും ഉദയൻ ഒരു പ്രശസ്യനായ ശാസ്ത്രജ്ഞൻ എന്നതിനുപുറമേ പ്രകൃഷ്ടനായ കവിയുമായിരുന്നു എന്നു് ഈ ശ്ലോകങ്ങൾ തെളിയിക്കുന്നു. മൂന്നുനാലു ശ്ലോകങ്ങൾ കൂടി കൗമുദിയുടെ ഉപക്രമത്തിൽനിന്നുതന്നെ പകർത്താം:
മയൂരസന്ദേശം: ഉദയനാൽ വിരചിതമായ മയൂരസന്ദേശം എന്നൊരു കാവ്യത്തപ്പറ്റി പൂർവഖണ്ഡികയിൽ സൂചിപ്പിച്ചുവല്ലോ. ആ കാവ്യത്തിൽ ആദ്യത്തേ മന്ദാക്രാന്താപദ്യമാണു് അടിയിൽ കാണുന്നതു്:
ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിൽ നാം ശ്രീകണ്ഠനെന്നു മാറാപ്പേരുള്ള മനക്കുളത്തു രാജാവു് ബഹുമാനിച്ചിരുന്ന ഈ മാരചേമന്തികയെ സമീക്ഷിക്കുന്നുണ്ടു്. അതിൽ നിന്നു് ഈ കൃതിയുടെ കാലം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധമാണെന്നു് അനുമാനിക്കാവുന്നതാണല്ലോ.
അഭ്രംലിഹമായ ഒരു സൗധത്തിൽ ഒരു കാമുകൻ തന്റെ പ്രേയസിയുമായി രമിച്ചുകൊണ്ടിരുന്നു. ആകാശചാരികൾ ആ ദമ്പതികളെ കണ്ടു്, (“കുർവന്നിച്ഛാവിഹൃതിമുമയാ സംഗതഃ സ്ഫടികാദ്രാവാസ്തേ…ശ്രീകണ്ഠോയം സ്വയമിതി”) ഉമാദേവിയുമായി സ്വൈരസംക്രീഡനം ചെയ്യുന്ന സാക്ഷാൽ ശ്രീകണ്ഠൻ (ശിവൻ) തന്നെയാണു് ആ രജതഗിരിയിൽ സന്നിഹിതനായിരിക്കുന്നതു് എന്നു സങ്കല്പിച്ചു് അവരെ വന്ദിച്ചു. ആ ഭ്രാന്തി കാണവേ കാമുകൻ അവരെ പരിഹസിക്കുകയും അവർ തന്നിമിത്തം ക്രുദ്ധരായി അദ്ദേഹം തന്റെ പ്രാണനാഥയെ വിട്ടുപിരിഞ്ഞു് ഒരു മാസം അന്യസ്ഥലത്തു താമസിക്കണമെന്നു ശപിക്കുകയും ചെയ്തു. (“മഹദവമതിഃ കസ്യനാർത്തിം പ്രസൂതേ?”) മഹാന്മാരെ അവമാനിച്ചാൽ ആർക്കാണു് ആർത്തി ഉണ്ടാകാത്തതു്?
ആ വിരഹകാലം മുഴുവൻ തനിക്കു് ഒരു വിഷ്ണുക്ഷേത്രത്തിൽ കഴിച്ചുകൂട്ടുവാൻ ഇടവരണമെന്നു കാമുകൻ അവരോടു പ്രാർത്ഥിക്കുകയും അവർ അതു് അനുവദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ദൂരസ്ഥിതമായ തിരുവനന്തപുരത്തു ചെന്നു ചേർന്നു. അവിടെവെച്ചു നായകൻ ലബ്ധസംജ്ഞനായി “വിദ്യുദ്വല്ലീകവചിതനവാംഭോദനീരന്ധ്രിതാശ” മായ ഒരു മയൂരത്തെ കണ്ടുമുട്ടുകയും ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കി ശ്രീപാർവതിയുടെ നിത്യസാന്നിധ്യത്താൽ പവിത്രവും ‘ശ്വേതച്ഛദതടം’ എന്ന സംജ്ഞയാൽ വിദിതവുമായ തന്റെ നായികയുടെ ദേശത്തേക്കു് അയയ്ക്കുകയും ചെയ്യുന്നു. ശ്വേതച്ഛദതടമെന്നും സിതഗരുത്തീരമെന്നും കവി വ്യപദേശിക്കുന്ന ആസ്ഥലം കുന്നങ്കുളത്തുനിന്നു് അഞ്ചാറു നാഴിക തെക്കുകിഴക്കും ചിറ്റിലപ്പള്ളിക്കു് അടുത്തുമുള്ള അന്നകരയാണെന്നു് ഇറിയുന്നു. ഉമാ, ശ്രീകണ്ഠൻ ഈ രണ്ടു പദങ്ങളും ‘കുർവന്നിച്ഛാവിഹൃതിം’ എന്ന പദ്യത്തിൽ കവി പ്രകടമായി പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥിതിക്കു് ഉമയുടെ കാമുകനായ ശ്രീകണ്ഠൻതന്നെയാണു് സന്ദേശത്തിന്റെ പ്രണേതാവെന്നും, അദ്ദേഹം ഇന്നും ‘ആര്യശ്രീകണ്ഠൻ’ എന്ന ബിരുദപ്പേരുള്ള മനക്കുളത്തു വലിയ രാജാക്കന്മാരിൽ ഒരാളായിരുന്നു എന്നും സാമാന്യം ഉറപ്പിച്ചുതന്നെ പറയാം.
വർക്കല, കൊല്ലം മുതലായ സ്ഥലങ്ങൾ കടന്നു കൊടുങ്ങല്ലൂരിൽക്കൂടി മയൂരം ഇരിങ്ങാലക്കുടയിൽ ചെല്ലണമെന്നു കവി ഉപദേശിക്കുന്നു:
എന്നു് ആ ഗ്രാമത്തേയും,
എന്നു് അതിനു വടക്കുള്ള വെൺകിടങ്ങിനെയും,
എന്നു് അതിനും വടക്കുള്ള ബ്രഹ്മക്കുളത്തേയും അദ്ദേഹം വർണ്ണിക്കുന്നു.
അനന്തരം
എന്നൊരു ഗ്രാമത്തെ കവി പ്രശംസിക്കുന്നുണ്ടു്. ‘അഭിനവലത’ എന്നതു പക്ഷെ ഇളവള്ളിയായിരിക്കാം. പിന്നീടാണു് അന്നകരയെപ്പറ്റിയുള്ള വർണ്ണന:
നായികയുടെ ഗൃഹനാമം തച്ചപ്പിള്ളി എന്നും നാമധേയം ഉമയെന്നുമായിരുന്നു എന്നു താഴേക്കാണുന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു:
തച്ചപ്പിള്ളി എന്ന പേരിൽ തൃശ്ശൂർ ചെമ്പൂർക്കാവിൽ ഒരു ഭവനമുണ്ടെങ്കിലും അതല്ല ഈ തച്ചപ്പിള്ളി. പ്രസ്തുതകാവ്യം ഒരു മംഗലശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്; അതു് അടിയിൽ പകർത്തുന്നു:
പിന്നീടാണു് “ശ്രീകണ്ഠോർവീപതി” എന്നുള്ള ശ്ലോകം.
തിരുവനന്തപുരത്തെ പ്രശംസിക്കുന്ന ചില ശ്ലോകങ്ങൾ കൂടി ഉദ്ധരിക്കാം:
ഉപസംഹാരശ്ലോകമാണു് ചുവടെ ചേർക്കുന്നതു്:
പൂർവ്വഭാഗത്തിൽ 107-ഉം ഉത്തരഭാഗത്തിൽ 87-ഉം അങ്ങനെ ആകെ 194 ശ്ലോകങ്ങൾ പ്രസ്തുതസന്ദേശത്തിൽ അന്തർഭവിക്കുന്നു.
മഹാഭാരതം, രാമായണം എന്നിവപോലെ ഇതിഹാസച്ഛായയിൽ വിരചിതമായ ഒരു ഗ്രന്ഥമാണു് ശ്രീകൃഷ്ണപുരാണം. ഭാരതകഥയാണു് അതിൽ പ്രതിപാദിച്ചിരിക്കുന്നതു്. കവി തന്നെപ്പറ്റി ചിലതെല്ലാം ഉപക്രമത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
ഈ ശ്ലോകങ്ങളിൽനിന്നു കൃഷ്ണപുരാണകർത്താവിന്റെ പേർ കൃഷ്ണൻ എന്നായിരുന്നു എന്നും, അദ്ദേഹം ഭാരതപ്പുഴയുടെ തെക്കേക്കരയിലുള്ള പന്നിയൂർ ഗ്രാമത്തിലേ ഭാർഗ്ഗവവംശജനായ ഒരു നമ്പൂരിയായിരുന്നു എന്നും, പുരാണനിർമ്മിതി കഴിഞ്ഞു് ആ നിബന്ധം ആഗതരായ ബ്രാഹ്മണരെ ചൊല്ലിക്കേൾപ്പിച്ചു എന്നും കാണാവുന്നതാണു്. ഭീഷ്മസ്വർഗ്ഗതി കഴിഞ്ഞു യുധിഷ്ഠിരൻ രാജ്യഭരണം ചെയ്യുന്ന കാലത്തു് ഒരിക്കൽ അർജ്ജുനൻ ശ്രീകൃഷ്ണനോടു് “വിശ്വസ്യാസ്യ ഗതിം കൃത്സ്നം വേത്തുമിച്ഛാമി കേശവ” എന്നു് അഭ്യർത്ഥിക്കുകയും ശ്രീകൃഷ്ണൻ അദ്ദേഹത്തിനു് ആ വിഷയത്തിൽ വേണ്ട ജ്ഞാനം ലഭിക്കുന്നതിനായി പ്രസ്തുതകഥ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുന്നു എന്നാണു് പൂർവപീഠിക. ആ കഥ പിന്നീടു് ശതാനീകൻ യുധിഷ്ഠിരനോടു നിവേദനം ചെയ്യുന്നു. അങ്ങനെ ദ്വേധാ കൃഷ്ണപുരാണസംജ്ഞയ്ക്കു് അർഹമായ ഈ വാങ്മയത്തിൽ വനപർവ്വത്തിലെ മാർക്കണ്ഡേയപ്രോക്തമായ രാമായണോപാഖ്യാനത്തിന്റെ അവസാനംവരെയുള്ള ഭാഗത്തോളമേ ലഭിച്ചിട്ടുള്ളു. പുരാണരൂപത്തിലാണു് തന്റെ കൃതി രചിച്ചിരിക്കുന്നതെങ്കിലും താൻ ഒരു നല്ല കവികൂടിയാണെന്നു കൃഷ്ണൻ നമ്പൂരി അങ്ങിങ്ങു സ്ഫുടമായി തെളിയിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശർമ്മിഷ്ഠാവർണ്ണനത്തിലേ ചില ശ്ലോകങ്ങൾ പരിശോധിക്കുക:
ഈ പുരാണത്തിനു കുറെ അധികം പഴക്കമുണ്ടു്. കാലമേതെന്നു ഖണ്ഡിച്ചു പറയുവാൻ നിർവ്വാഹമില്ല. കൊല്ലം ഏഴാം ശതകമായിരിക്കാമെന്നു തോന്നുന്നു.
ഉദയവർമ്മചരിതം പതിനൊന്നധ്യായങ്ങളിൽ കൊല്ലം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഉദയവർമ്മ കോലത്തിരിയുടെ അപദാനങ്ങളെ വർണ്ണിച്ചു പുരാണരീതിയിൽ രചിച്ചിട്ടുള്ള ഒരു കൃതിയാണു്.
എന്നുള്ള പ്രസ്താവനയിൽനിന്നു രവിവർമ്മരാജാവു പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചതു കൊല്ലം 676-ൽ ആണെന്നു കാണാവുന്നതാണു്. “ഹേ വിഷ്ണോ” ഇത്യാദികലിദിനസംഖ്യതന്നെ കേളല്ലൂർ ചോമാതിരിയുടെ തന്ത്രസംഗ്രഹത്തിലും കാണുന്നു ഈ രവിവർമ്മാ കൊല്ലം 667 മുതൽ 681 വരെ കോലത്തുനാടു പരിപാലിച്ചതായി ചിറയ്ക്കൽ കോവിലകത്തു രേഖയുണ്ടു്. ഉത്തരദേശത്തിൽ, ശിവപുരം എന്ന സ്ഥലത്തു ശൃംഖലക്രോഡൻ എന്ന ബ്രാഹ്മണനോടു വില്വമംഗലത്തു സ്വാമിയാർ ഉദയവർമ്മാ എന്ന പ്രതാപശാലിയായ കോലത്തിരി രാജാവിന്റെ ചരിത്രം പറഞ്ഞുകേൾപ്പിക്കുന്നതായി കവി ഉപക്രമത്തിൽ ഉപന്യസിക്കുന്നു. സോമവംശത്തിൽ ജനിച്ചു മൂന്നു ക്ഷത്രിയസ്ത്രീകൾ ഗോകർണ്ണത്തുപോയി ശ്രീപരമേശ്വരനെ ഭജിച്ചുകൊണ്ടിരുന്നപ്പോൾ കേരളരാജാവായ ചേരമാൻപെരുമാൾ അവിടെ ചെല്ലുകയും അവരെ മൂന്നു പേരെയും വിവാഹം ചെയ്കയും ചെയ്തു. ദ്വിതീയപത്നിയിൽ അദ്ദേഹത്തിനു് അംബാലിക എന്നൊരു പുത്രി ജനിച്ചു; ആ കുമാരിക്കു രവിവർമ്മ എന്ന രാജാവു് ഭർത്താവായി. പെരുമാൾക്കു പിന്നീടു രാജ്യഭാരം ചെയ്തതു് അംബാലികയാണു്. ക്രി. പി. 724-ൽ ആ ദേവിക്കു “ശക്രസദൃശനും പിതൃമാതൃഭയാപഹനു” മായി കേരളവർമ്മാ എന്നൊരു പുത്രൻ ഉണ്ടായി. ആ കേരളവർമ്മാവാണു് കോലവംശം സ്ഥാപിച്ചതെന്നു ഗ്രന്ഥകാരൻ പറയുന്നു; ഇതു മൂഷികവംശത്തിലെ പ്രസ്താവനയ്ക്കു വിരുദ്ധമാണു്. ക്രി. പി. 746-ൽ കേരളവർമ്മാവിന്റെ ഭാഗിനേയി ഉദയവർമ്മാ എന്നൊരു കുമാരനെ പ്രസവിച്ചു. കേരളവർമ്മാവിന്നു പിന്നീടു ഉദയവർമ്മതമ്പുരാൻ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തെ പെരുഞ്ചെല്ലൂർ ഗ്രാമക്കാരായ നമ്പൂരിമാർ ഒരവസരത്തിൽ അധിക്ഷേപിക്കുകയുണ്ടായി. തന്നിമിത്തം അദ്ദേഹം കുപിതനായി ഗോകർണ്ണത്തുചെന്നു ഗുണവന്തം, ദീപപത്തനം (വിളക്കൂർ) ഇഡുകുഞ്ജം (ഇഡുകുഞ്ചി) എന്നീ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന വേദവേദാംഗപാരഗന്മാരായ ചില തൗളവബ്രാഹ്മണരെ കോലത്തുനാട്ടിലേക്കു നയിക്കുവാൻ നിശ്ചയിച്ചു. ആ ക്ഷത്രിയവീരന്റെ പ്രഭാവം ശരിക്കു് അറിയാത്ത അവർ
അതായതു വിശാലമായ ഗോകർണ്ണത്തിലേ കോടിതീർത്ഥം രാജാവു് മൂന്നു ദിവസംകൊണ്ടു നവീകരിക്കുകയാണെങ്കിൽ തങ്ങൾ അദ്ദേഹത്തിന്റെ നാട്ടിലേക്കു പോകാമെന്നു സമ്മതിച്ചു. രാജഭക്തന്മാരായ അദ്ദേഹത്തിന്റെ പ്രജകൾ അതറിഞ്ഞു് ഓരോരുത്തരും ഓരോ വെട്ടുകല്ലുമായി അവിടെച്ചെന്നു മൂന്നു മുഹൂർത്തങ്ങൾകൊണ്ടു് ആ തീർത്ഥം ജീർണ്ണോദ്ധാരണം ചെയ്തു. അതു കണ്ടു് ആശ്ചര്യപരതന്ത്രന്മാരായി രാജാവിന്റെ അപേക്ഷ അനുസരിച്ചു് ആ ബ്രാഹ്മണരും തങ്ങളുടെ തപശ്ശക്തികൊണ്ടു കണങ്കാൽവരെ മാത്രമുണ്ടായിരുന്ന ജലം സരസ്സു മുഴുവൻ പെരുക്കി. ഈ സംഭവം നടന്നതു ‘വൃദ്ധിദാംബ’ എന്ന കലിവർഷത്തിൽ അതായതു ക്രി. പി. 793-ൽ ആയിരുന്നു. അത്തരത്തിൽ സമാഗതരായ തുളുപ്പോറ്റിമാരെ ഉദയവർമ്മ രാജാവു് ആചാരപരിഷ്കാരം ചെയ്തു മലയാളബ്രാഹ്മണരാക്കി. അവരാണു് കേരളത്തിലെ എമ്പ്രാന്തിരിമാരുടെ പൂർവ്വന്മാർ. ഉദയവർമ്മ ചരിതത്തിലെ പ്രതിപാദ്യസംക്ഷേപം ഇത്രമാത്രമാകുന്നു.
ഇതു രവിവർമ്മകോലത്തിരിയുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കൃതിയാണു്. ഇതിലും ഉദയവർമ്മരാജാവിന്റെ ബ്രാഹ്മണാനയനം തന്നെയാണു് വിഷയമെങ്കിലും രണ്ടു കൃതികൾക്കും തമ്മിൽ കഥയെസ്സംബന്ധിച്ചു പല വ്യത്യാസങ്ങളും കാണുന്നു. ഒരു എമ്പ്രാന്തിരിയാണു് ഇതിന്റെ പ്രണേതാവു്. നാരദമഹർഷി സുപ്രഭൻ എന്ന ഗന്ധർവനോടു പ്രസ്താവിച്ച ഇതിഹാസത്തെ സൂതൻ ബ്രാഹ്മണരെ പറഞ്ഞു കേൾപ്പിക്കുന്നതാണു് ബ്രഹ്മപ്രതിഷ്ഠയിലെ വിഷയം. പ്രതിഷ്ഠ കൊല്ലം 264-മാണ്ടു നടന്നതായാണു് ഇതിൽ രേഖപ്പെടുത്തുന്നതു്. ആ കാലഗണന ശരിയാണെന്നു തോന്നുന്നില്ല. ഉദയവർമ്മാവു തിരുവല്ലായിൽനിന്നു ദേശികളായ 237 (‘സാഗര’) ഗൃഹക്കാരെ കോലത്തുനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയതായും അവർക്കു തൃത്താഴത്തുക്ഷേത്രത്തിന്റേയും അറത്തിൽക്ഷേത്രത്തിന്റേയും ആധിപത്യം നല്കിയതായും മറ്റും പ്രസ്തുതകൃതി ഘോഷിക്കുന്നു. “ഇതി കേരളമാഹാത്മ്യേ കോലരാഷ്ട്രവർണ്ണനേ ഉദയവർമ്മചരിതേ ബ്രഹ്മപ്രതിഷ്ഠാ നാമപ്രകരണം സമ്പൂർണ്ണം” എന്നൊരു വിഷയസൂചീവാചകവും ഒടുവിൽ കാണുന്നുണ്ടു്. ഗ്രന്ഥാരംഭത്തിൽ കവി ചെറുതാഴത്തു ശ്രീരാമനെ വന്ദിക്കുന്നു. അദ്ദേഹം തൃത്താഴത്തുകാരനായ ഒരു എമ്പ്രാന്തിരിയായിരിക്കാം.
എന്നാണു് അതിലെ മംഗലശ്ലോകം. രണ്ടു കാവ്യങ്ങൾക്കും സാഹിത്യദൃഷ്ട്യാ യാതൊരു വൈശിഷ്ട്യവുമില്ലെങ്കിലും പുരാവൃത്തകഥനം എന്ന നിലയിൽ അവയും നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതാണല്ലോ.
ഇതു സ്രഗ്ദ്ധരാവൃത്തത്തിൽ വിരചിതമായ ഒരഷ്ടകമാകുന്നു. ഉദയവർമ്മചരിതംതന്നെയാണു് ഇതിലേയും കഥാവസ്തു. ഒടുവിൽ അഷ്ടകകാരൻ രവിവർമ്മകോലത്തിരിയുടെ ഉദയവർമ്മചരിതത്തെ സ്മരിക്കുകയും താൻ ഒരു ബ്രാഹ്മണനാണെന്നു പറയുകയും ചെയ്യുന്നു. അദ്ദേഹവും ഒരു ദേശി (എമ്പ്രാന്തിരി) തന്നെയാണെന്നു തോന്നുന്നു.
ഭരതചരിതം എന്ന മനോഹരമായ മഹാകാവ്യത്തിന്റെ പ്രണേതാവാണു് കൃഷ്ണകവി. ചില ഗ്രന്ഥമാതൃകകളിൽ അദ്ദേഹത്തെ കൃഷ്ണാചാര്യനെന്നും വ്യപദേശിച്ചു കാണുന്നു. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയത്തിലെന്നപോലെ ഭരണചരിതത്തിലും പന്ത്രണ്ടു സർഗ്ഗങ്ങളുണ്ടു്. ചന്ദ്രോത്സവത്തിൽ ഭരതചരിതത്തിന്റെ അനുകരണം പല ഘട്ടങ്ങളിലും ദൃശ്യമാകുന്നതുകൊണ്ടു് ആ ഗ്രന്ഥത്തിന്റെ രചനയ്ക്കു് അല്പമെങ്കിലും മുൻപാണു് പ്രസ്തുത കൃതിയുടെ ആവിർഭാവമെന്നു അനുമാനിക്കാം. കൊല്ലം ഏഴാംശതകത്തിന്റെ ആരംഭമായിരിക്കാം കവിയുടെ കാലഘട്ടം. പ്രസ്തുതകൃതിക്കു ശബ്ദസൗഭാഗ്യമുണ്ടെങ്കിലും അർത്ഥചമൽക്കാരത്തിലാണു് അതിന്റെ വിജയം ഐദമ്പര്യേണ അധിഷ്ഠിതമായിരിക്കുന്നതു്. ശ്ലേഷപ്രയോഗങ്ങൾ ധാരാളമുണ്ടെങ്കിലും അവയിൽ ക്ലിഷ്ടതയുടെ ലാഞ്ഛനം ഒരിടത്തുമില്ല. ഭരതചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെങ്കിലും അതിന്റെ ആദ്യത്തെ എട്ടു സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കഥ ശാകുന്തളംതന്നെയാണു്. പക്ഷേ കൃഷ്ണകവി കാളിദാസന്റെ ഇതിവൃത്തത്തിൽ നിന്നു പല വ്യതിയാനങ്ങളും വരുത്തീട്ടുണ്ടു്. ദുർവാസസ്സിന്റെ ശാപമാകട്ടെ, ദുഷ്ഷന്തന്റെ ഗാന്ധർവ്വവിവാഹവിസ്മൃതിയാകട്ടെ ഭരതചരിതത്തിൽ പരാമൃഷ്ടമാകുന്നില്ല. ആദ്യത്തെ സർഗ്ഗത്തിൽ ‘ജഗദ്ദർശനം’ എന്ന പേരിൽ ഒരു ദർപ്പണരത്നം രാജാവിനു ലഭിക്കുന്നു. തന്നിമിത്തം ആ ചക്രവർത്തിക്കു ദുരസ്ഥിതമോ പ്രച്ഛന്നമോ ആയ ഏതു വസ്തുവിനേയും ദർശിക്കുന്നതിനും അതിനെക്കൊണ്ടു് അതേവിധത്തിൽ തന്നെ ദർശിപ്പിക്കുന്നതിനും ഉള്ള ശക്തി സിദ്ധിക്കുന്നു. തദ്വാരാ അദ്ദേഹം ശകുന്തളയെ കാണുകയും ശകുന്തളയ്ക്കു തന്നെ കാണുവാൻ സംഗതി വരുത്തുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു് അന്യോന്യം അനുരാഗം ഉദിക്കുന്നതു്. ഭരതന്റെ ജനനം 8-ആം സർഗ്ഗത്തിൽ വർണ്ണിക്കുന്നു. ഒൻപതാം സർഗ്ഗത്തിൽ പുത്രനോടുകൂടി ശകുന്തള ഭർത്തൃഗ്രഹത്തിലേയ്ക്കു പോകുകയും അവിടെ ദുഷ്ഷന്തൻ ജനാപവാദത്തിൽ ചകിതനായി ആ സാധ്വിയേയും കുമാരനെയും സ്വീകരിക്കുവാൻ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിൽനിന്നു് അദ്ദേഹത്തെ ധർമ്മപഥത്തിൽ ഭരതന്റെ രാജ്യാഭിഷേകവും ദിഗ്വിജയപ്രസ്ഥാനവും, പതിനൊന്നാം സർഗ്ഗത്തിൽ ദിഗ്വിജയവും, പന്ത്രണ്ടാംസർഗ്ഗത്തിൽ ദേവേന്ദ്രന്റെ പ്രാർത്ഥനയനുസരിച്ചു് അസുരന്മാരുമായുള്ള യുദ്ധവും പ്രതിപാദിച്ചിരിക്കുന്നു.
ആപാദചൂഡം ഹൃദയഹാരിയായി പ്രശോഭിക്കുന്ന ഈ കാവ്യതല്ലജത്തിൽനിന്നു പ്രണേതാവിന്റെ വിവിധസിദ്ധികൾ പ്രദർശിപ്പിക്കുവാൻ ഏതു ഭാഗമാണു് ഉദ്ധരിക്കേണ്ടതെന്നു രൂപമില്ല. കാവ്യാരംഭത്തിൽ കൃഷ്ണകവി, വാല്മീകി, വേദവ്യാസൻ, കാളിദാസൻ, പ്രവരസേനൻ (സേതുബന്ധകാരൻ), ഭാരവി, ഗുണാഢ്യൻ, സുബന്ധു, ഭട്ടബാണൻ എന്നീ പൂർവ്വസൂരികളെ പ്രശംസിക്കുന്നു. തത്സംബന്ധികളായ പദ്യങ്ങളാണു് താഴെച്ചേർക്കുന്നതു്:
ഭാരവിയേയും ബാണനേയും കവി പല പ്രകാരത്തിൽ ഉപജീവിച്ചിട്ടുണ്ടു്. സൽകാവ്യത്തിന്റെ ഉൽകർഷത്തെപ്പറ്റി പല അവസരങ്ങളിലും പ്രശംസിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ദത്താവധാനനാണു്.
ഇത്യാദി പദ്യങ്ങൾ പരിശോധിക്കുക. മാധ്വി എന്ന ദേവലോകപരിചാരികയുടെ ആഗമനമാണു് ഒടുവിലത്തെ ശ്ലോകത്തിലെ വിഷയം. ദിഗ്വിജയഘട്ടത്തിൽനിന്നു ചില പദ്യങ്ങൾകൂടി ഉദ്ധരിക്കാം:
കൃഷ്ണകവിയുടെ “സന്മാർഗ്ഗസന്ദർശനപുഷ്പവന്തൗ” എന്ന പദ്യപാദത്തിന്റെ അനുരണനം “ഹൃദയതിമിരമാലാസൂര്യചന്ദ്രൗ” എന്ന വരിയിലും “മുക്താശ്രിയം ജലനിധേരിവ താമ്രപർണ്ണീ” എന്നതിന്റെ പ്രതിനാദം “മുക്തമയാൻ ജലകണാനിവ താമ്രപർണ്ണീ” എന്ന വരിയിലും ചന്ദ്രോത്സവത്തിൽ നമുക്കു ശ്രവണഗോചരമാകുന്നുണ്ടല്ലോ.
ദേശിങ്ങനാട്ടു് (കൊല്ലം) ആദിത്യവർമ്മമഹാരാജാവിനെപ്പറ്റി പ്രസ്താവനയുള്ള രണ്ടു സംസ്കൃതകാവ്യങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഒന്നു യദുനാഥചരിതം എന്ന പദ്യകാവ്യവും മറ്റൊന്നു രാമകഥ എന്ന ഗദ്യകാവ്യവുമാണു്. ആദിത്യവർമ്മാ എന്ന പേരിൽ പല ദേശിങ്ങനാട്ടുരാജാക്കന്മാർ ഉണ്ടായിരുന്നു എങ്കിലും അവരിൽ അഖിലകലാവല്ലഭൻ എന്ന ബിരുദം കൊല്ലം 644 മുതൽ 660 വരെ രാജ്യഭാരം ചെയ്ത ഒരു രാജാവിനുമാത്രമേ കാണുന്നുള്ളൂ. അദ്ദേഹം വടശ്ശേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം നവീകരിക്കുകയും ഇന്നു തിരുനൽവേലിജില്ലയിൽ ഉൾപ്പെടുന്നതും എന്നാൽ അക്കാലത്തു ദേശിങ്ങനാട്ടിന്റെ ഒരംശമായിരുന്നതുമായ തിരുക്കുറുങ്കുടിയിലെ മഹാവിഷ്ണുക്ഷേത്രത്തിൽ ഒരു വലിയ മണി നടയ്ക്കുവയ്ക്കുകയും ചെയ്തു. ആ മണി ഇന്നും ആ ക്ഷേത്രത്തിനു് ഒരലങ്കാരമായി പരിലസിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനക്ഷത്രം വിശാഖമായിരുന്നു. പ്രസ്തുതഘണ്ടയിൽ താഴെക്കാണുന്ന ശ്ലോകം കൊത്തീട്ടുണ്ടു്:
അദ്ദേഹത്തിന്റെ കാലത്തായിരിക്കും മുൻപറഞ്ഞ രണ്ടു ഗ്രന്ഥങ്ങളുടേയും നിർമ്മിതി എന്നു ഞാൻ ഊഹിക്കുന്നു.
യദുനാഥചരിതം പത്തു സർഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിനു ഭാഗവതസംഗ്രഹമെന്നും പേരുണ്ടു്. ദശമസ്കന്ധകഥയാണു് വിഷയം. താഴെപ്പകർത്തുന്ന ശ്ലോകങ്ങൾ അതിന്റെ ആരംഭത്തിൽ കാണുന്നു. ഗ്രന്ഥകാരന്റെ നാമധേയം അജ്ഞാതമാണു്.
കവി ദേശിങ്ങനാടു പരിപാലിച്ചിരുന്ന ആദിത്യവർമ്മമഹാരാജാവിന്റെ കനിഷ്ഠസഹോദരിയായ കൂപകരാജ്ഞിയുടെ ആശ്രിതനായിരുന്നു. ആ രാജ്ഞിയുടെ സൗന്ദര്യം, വൈദുഷ്യം, അന്നദാനശ്രദ്ധ മുതലായ വിശേഷസിദ്ധികളേയും മറ്റും അദ്ദേഹം ഭക്തിപൂർവ്വം പ്രശംസിക്കുന്നു. കവി തന്റെ സ്വാമിനിയുടെ നിദേശത്താലാണു് യദുനാഥചരിതം രചിക്കുന്നതു്. അരുണാചലനാഥനായ ശിവനെ പ്രത്യേകമായി വന്ദിക്കുന്നതിൽനിന്നു് അദ്ദേഹത്തിന്റെ ജന്മഭൂമി ചെങ്ങന്നൂരാണെന്നു് അനുമാനിക്കുവാൻ തോന്നുന്നു. സാക്ഷരപ്രാസമായ പ്രസ്തുത കാവ്യത്തിന്റെ രീതി എന്തെന്നു് “അഭൂദഭൂതസാമ്രാജ്യ” എന്ന പദ്യത്തിൽനിന്നു കാണാവുന്നതാണു്. ചുവടേ ചേർക്കുന്ന രണ്ടു ശ്ലോകങ്ങളോടുകൂടി കാവ്യം അവസാനിക്കുന്നു:
രാമകഥാഗദ്യത്തിന്റെ ആരംഭത്തിൽ അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു:
ഒടുവിൽ
എന്നും ഒരു ശ്ലോകമുണ്ടു്. കവിയുടെ പേർ വാസുദേവനാണെന്നും അദ്ദേഹത്തിന്റെ അച്ഛൻ നാരായണനും അമ്മ ഉമയുമായിരുന്നു എന്നും ആദിത്യവർമ്മമഹാരാജാവിന്റെ ആജ്ഞ അനുസരിച്ചാണു് അദ്ദേഹം രാമകഥ നിർമ്മിച്ചതെന്നും ഇത്രയും കൊണ്ടു സ്പഷ്ടമാകുന്നു. ഈ ആദിത്യവർമ്മാവും അഖിലകലാവല്ലഭനും ഒരാൾതന്നെയായിരിക്കാം. കവി ഒരു നമ്പൂരിയായിരിക്കുവാൻ ഇടയുണ്ടു്.
രാമകഥയിലെ ഗദ്യമാതൃക: പ്രസ്തുത കൃതിയിൽനിന്നും ചില പങ്ക്തികൾ ചുവടേ ചേർക്കുന്നു:
“മധ്യേമഹാടവി ഘോരതരരാമചാപവിഷ്ഫാരശ്രവണസ്ഫായമാനരോഷഭരദുഷ്പ്രേക്ഷാകൃതിഃ അഭ്രംലിഹശരീരാ രഭസചർവ്യമാണതാപസജനരുധിരദ്രവാർദ്രീകൃതസൃക്വഭാഗാ മഹാമായസ്യമാരീചസ്യ ജനനീ താടകാ നാമ നിശാചരീ തേഷാമധ്വാന മുൽകടധ്വാനമരൗത്സീൽ. തൽക്ഷണേന ച വിശ്വജനീനതേ ജസോ വിശ്വാമിത്രസ്യ വചസാ രഘുരാജസൂനുരുഗ്രധാരേണ ശരേണ കബളീകൃതബാണയാ തയാ സർവശർവരീചാരി വിനാശക്രിയാകാണ്ഡപുണ്യാഹമംഗലം വിദധേ. നിഗൃഹീത താടകായ തസ്മൈ പ്രഥമഗൃഹീതബലാതിബലാഖ്യ വിദ്യാവിദ്യോതിതായ മുനിരസ്തോകതപഃപ്രസാദം അസ്ത്രപാരായണ മുപാദിശൽ.”
ഭട്ടബാണന്റെ ചണ്ഡികാസപ്തതിക്കും പുഷ്പദന്തന്റെ മഹിമ്നഃസ്തോത്രത്തിനും പൂർണ്ണവിദ്യൻ എന്നൊരു മുനിയുടെ വകയായി ഓരോ വ്യഖ്യാനമുണ്ടു്.
മുദ്രിതമായിരിക്കുന്ന ചണ്ഡീശതകത്തിൽ ആദ്യത്തെ എഴുപതു പദ്യങ്ങൾ മാത്രമേ ബാണൻ രചിച്ചുള്ളൂ എന്നാണു് കേരളത്തിലെ ഐതിഹ്യം.
എന്നു് ആദ്യത്തേയും
എന്നു രണ്ടാമത്തേയും ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടിലും സത്യശൈലൻ എന്നൊരു ഗുരുവിനെയാണു് കവി വന്ദിയ്ക്കുന്നതു്; അല്ലാതെ പൂർണ്ണജ്യോതിസ്സിനെയല്ല. ചണ്ഡീസപ്തതിവ്യാഖ്യയിൽ വേദപൂർണ്ണൻ എന്നൊരു ഗുരുവിനെക്കൂടി വന്ദിച്ചിട്ടുള്ളതായും സങ്കല്പിക്കാം. പൂർണ്ണജ്യോതിസ്സിനെ സ്മരിക്കാത്ത പ്രസ്തുത വ്യാഖ്യാതാവിന്റെ നാമധേയം പൂർണ്ണവിദ്യൻ എന്നാണെങ്കിലും അദ്ദേഹം പൂർണ്ണസരസ്വതിയിൽനിന്നു ഭിന്നനാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു.
വടക്കൻ തിരുവിതാംകൂറിൽ മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലത്തു പാങ്കോട്ടു ദേശത്തു രാമനല്ലൂർ എന്നൊരു ക്ഷേത്രവും അതിനുസമീപമായി ‘കാശി’ എന്ന പേരിൽ ഒരു നമ്പൂരിയില്ലവുമുണ്ടു്. അവിടെ പണ്ടു മഹാവൈയാകരണനായ ഒരു നമ്പൂരിയുണ്ടായിരുന്നു. നാമധേയം എന്തെന്നറിയുന്നില്ല. ധാതുവൃത്തികാരനായ മാധവാചാര്യർക്കു പിന്നീടും സർവസ്വകാരനായ മേല്പുത്തൂർ ഭട്ടതിരിക്കുമുമ്പുമാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ണുപ്തമായി പറയാം. നമ്പൂരിയുടെ കൃതികളായി മൂന്നു വ്യാകരണഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ വൃത്തിരത്നവും (പാണിനീയസൂത്രബൃഹദ്വിവൃതി) ലഘുവൃത്തിയും (പാണിനീയസൂത്രലഘുവിവൃതി), ധാതുകാരികയുമാണു്. കാശികാവൃത്തിയുടെ വ്യാഖ്യാനമാകുന്നു വൃത്തിരത്നം; ലഘുവൃത്തി അതിന്റെ സംക്ഷേപമാണു്. വൃത്തിരത്നത്തിൽ 11111-ഉം, ലഘുവൃത്തിയിൽ 2720-ഉം പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ബാലമിത്രമെന്നുകൂടി പേരുള്ള ധാതുകാരിക മാധവാചാര്യരുടെ ധാതുവൃത്തിയെ അവലംബിച്ചു വിരചിതമായ ഒരു കൃതിയാകുന്നു. മൂന്നു നിബന്ധങ്ങളും ആപാദചൂഡം പദ്യമയങ്ങളാണു് എന്നുള്ളതു് അവയുടെ വൈശിഷ്ട്യത്തെ ദ്വിഗുണീകരിക്കുന്നു. ഗഹനമായ വ്യാകരണശാസ്ത്രത്തെ കാവ്യമാക്കുവാൻ ഒരുങ്ങിയ നമ്പൂരിയുടെ സാഹസം സർവഥാ വിജയത്തിൽ കലാശിച്ചിട്ടുണ്ടു്.
എന്ന ലഘുവൃത്തിയിലെ പദ്യത്തിലും മറ്റും ആചാര്യൻ പൂർവാചാര്യന്മാരെ വന്ദിക്കുന്നു. അദ്ദേഹം ശ്രീരാമഭക്തനായിരുന്നു എന്നു്
എന്ന ലഘുവൃത്തിപദ്യത്തിൽനിന്നും മറ്റും സ്ഫുരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങൾ ലഘുവൃത്തിയിലുള്ളവയാണു്.
ധാതുകാരികയിൽനിന്നുകൂടി ചില പദ്യങ്ങൾ ഉദ്ധരിക്കാം:
ഈ ശ്ലോകങ്ങളിൽനിന്നു് ആദ്യം ബൃഹദ്വിവൃതിയും തദനന്തരം ലഘുവിവൃതിയും ഒടുവിൽ ബാലമിത്രവുമാണു് ആചാര്യൻ രചിച്ചതെന്നു കാണാവുന്നതാണു്. ഈ മൂന്നു ഗ്രന്ഥങ്ങളും പ്രചരപ്രചാരത്തിനു സർവഥാ അർഹങ്ങളാകുന്നു.