അദ്ധ്യായം 17
മണിപ്രവാളകൃതികൾ II
(ക്രി. പി. പതിന്നാലാംശതകം)

17.1ഉണ്ണുനീലിസന്ദേശം

കൈരളീദേവിയുടെ അനർഘങ്ങളായ കണ്ഠാഭരണങ്ങളുടെ മദ്ധ്യത്തിൽ ഉണ്ണുനീലിസന്ദേശത്തിനു് അത്യന്തം മഹനീയമായ ഒരു സ്ഥാനമാണുള്ളതു്. കേരളത്തിലെ സംസ്കൃതസന്ദേശങ്ങളിൽ ‘ശുക’ത്തിനുള്ള സ്ഥാനമേതോ അതുതന്നെയാണു് മണിപ്രവാളസന്ദേശങ്ങളിൽ ‘ഉണ്ണുനീലി’ക്കുള്ളതു്. മേഘസന്ദേശാദികൃതികൾപോലെ ഉണ്ണുനീലിസന്ദേശത്തിനും പൂർവമെന്നും ഉത്തരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. മുദ്രിതപുസ്തകത്തിൽ പൂർവസന്ദേശത്തിൽ 136, ഉത്തരസന്ദേശത്തിൽ 101, ഇങ്ങനെ 237 ശ്ലോകങ്ങളും അവ കൂടാതെ പീഠികാരൂപത്തിൽ അഞ്ചു ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. അമുദ്രിതമായ ഒരു ഗ്രന്ഥത്തിൽ മൂന്നു ശ്ലോകങ്ങൾകൂടി കണ്ടിട്ടുണ്ടു്. [1] സന്ദേശത്തിലെ ശ്ലോകങ്ങൾ എല്ലാം സംസ്കൃതകവികളുടെ സങ്കേതമനുസരിച്ചു മന്ദാക്രാന്താവൃത്തത്തിൽ രചിയ്ക്കപ്പെട്ടിരിക്കുന്നു. കാളിദാസനേയും ലക്ഷ്മീദാസിനേയും കവി പല ഘട്ടങ്ങളിലും അനുകരിച്ചിട്ടുണ്ടു്. ശുകസന്ദേശത്തിലെ —

 “ആസ്ഥാ ലോകേ വിപുലമനസാമന്യസാമാന്യമഭ്യേ
 ത്യർത്ഥാനർത്ഥോപഗമവിഷയേഷ്വർത്ഥിതാ ചാതുരാണാം.”

എന്നു ശുകസന്ദേശശ്ലോകം കണ്ടാണു് ഇതിലേ

 “മേലും നാനാകുശലമവനോടാർത്തിപൂർവം വിചാരി
 ച്ചാസ്ഥാ ലോകേ വിപുലമനസാമെന്റു മുൽപെട്ടു കാട്ടി”

എന്ന പദ്യം നിർമ്മിച്ചിട്ടുള്ളതു്. “തത്സേവാർത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാസ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാരാവലീകാഃ” എന്ന ശ്ലോകത്തിന്റെ പ്രതിദ്ധ്വനിയാണു് “തസ്മിൻ വംശേ തരുണനയനങ്ങൾക്കു പീയൂഷധാരാ താരുണ്യാനാം ജഗതി ജനനീ താർചരന്നസ്ത്രശാലാ” എന്ന ശ്ലോകത്തിൽ കേൾക്കുന്നതു്. ‘ഭ്രാതസ്തുർണ്ണം ഭവതു ച പുനർദർശനാനന്ദലക്ഷ്മീഃ’ എന്നു് ശുകസന്ദേശത്തിന്റേയും ‘ഉണ്ടാകേണ്ടും വിരവൊടു പുനർദർശനാനന്ദലക്ഷ്മീഃ’ എന്നു ഉണ്ണുനീലിസന്ദേശത്തിന്റേയും ഒടുവിലത്തെ ശ്ലോകങ്ങൾ സമാനരൂപത്തിൽ അവസാനിക്കുന്നു. നായിക:

മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണുനീലിയാണു് സന്ദേശത്തിലെ നായിക.

 “സിന്ധുദ്വീപെന്റൊരു പുരവരം ബിംബലീപാലകാനാം
 കേൾപ്പുണ്ടല്ലോ ജഗതി വിദിതം മേദിനീസ്വർഗ്ഗഖണ്ഡം;
 തസ്മിൻ മാരന്നിനിയ പടവീടുണ്ടു മുണ്ടയ്ക്കലെന്മോ
 രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീർത്തിഃ”

“സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ” ഇത്യാദി പ്രസ്താവനകളിൽനിന്നു് ഉണ്ണുനീലിയാൽ അലംകൃതമായ മുണ്ടയ്ക്കൽ തറവാടു സിന്ധുദ്വീപത്തിലാണു് സ്ഥിതി ചെയ്തിരുന്നതെന്നു് വിശദമാകുന്നു. പണ്ടു കടൽത്തുരുത്തെന്നു പറഞ്ഞുവന്നതും ഇപ്പോൾ കടുത്തുരുത്തിയെന്നു വ്യവഹരിച്ചു വരുന്നതും വൈക്കം താലൂക്കിൽ പെട്ടതുമായ ഒരു സ്ഥലമാണു് അതു്. കടൽത്തുരുത്തു സംസ്കൃതീകരിച്ചതാണു് സിന്ധുദ്വീപം എന്നു പറയേണ്ടതില്ലല്ലോ. അതു പണ്ടു വടക്കുങ്കൂർ രാജാക്കന്മാരുടെ രാജധാനിയും പടവീടുമായിരുന്നു; അവരുടെ പോരാനകളെ ഒരുക്കി നിറുത്തിയിരുന്നതും അവിടെയാണു്. “സ്കന്ധാവാരം പരമപി തതോ ബിംബലീപാലകാനാം സിന്ധുദ്വീപം വ്രജ ഘനനിഭൈരാവൃതം സിന്ധുരേന്ദ്രൈഃ” എന്ന ശുകസന്ദേശപദ്യവും, സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ’ എന്നതിനു പുറമേ ‘മത്തമാതങ്ഗഭീമേ’ എന്നും ഉള്ള ഉണ്ണുനീലിസന്ദേശത്തിലെ വർണ്ണനകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. 133-ാം ശ്ലോകത്തിൽ പ്രസ്താവിക്കുന്ന കോതനല്ലൂർ ഏറ്റുമാനൂരിൽ നിന്നു നാലു നാഴിക വടക്കായി അതിനും കടുത്തുരുത്തിക്കും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു്. 147-ാം ശ്ലോകത്തിൽ സ്മരിക്കുന്ന തളിയിൽ ശിവക്ഷേത്രം കടുത്തുരുത്തിക്കു സമീപം ഇപ്പോഴുമുണ്ടു്. 156-ാം ശ്ലോകത്തിൽ പറയുന്ന കോതപുരം ഇക്കാലത്തു ഗോവിന്ദപുരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

 “ദേവാധീശന്നിനിയ പരനെത്തത്ര കൗന്തേയമിത്രം
 ദേവം ഗോപീജനകുചതടീലമ്പടം കുമ്പിടമ്പിൽ”

എന്നു വർണ്ണിക്കുന്ന ശ്രീകൃഷ്ണൻ തന്നെയാണു് ഇന്നും ആ ക്ഷേത്രത്തിലേ മൂർത്തി. 166-ാം ശ്ലോകത്തിൽ വാഴ്ത്തുന്ന വീരമാണിക്കത്തു ചിറയും പുരയിടവും ഇന്നുമുണ്ടു്; വീടു നശിച്ചുപോയി. മുണ്ടയ്ക്കലെന്ന പേരിൽ മറ്റൊരു പുരയിടവും കാണുന്നു. മുണ്ടയ്ക്കൽവീടു തറവാടും വീരമാണിക്കത്തുവീടു നായികയ്ക്കു ഭർത്താവു പണിയിച്ചുകൊടുത്തതുമായിരിക്കണം. 173-ാം ശ്ലോകത്തിൽ ‘തെക്കുമ്പാകത്തു്’ ഉള്ളതായി കവി നിർദ്ദേശിക്കുന്ന കുറുമൂഴിക്കൽ വീടിനു് ഇപ്പോൾ കുരിയിക്കൽ വീടെന്നാണു് പേർ. സിന്ധുദ്വീപിനു വടമതിരയെന്നും കടന്തേരിയെന്നും രണ്ടു നാമാന്തരങ്ങൾ ഉണ്ടായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിൽ പാണ്ഡ്യരാജാക്കന്മാർ കുറെക്കാലത്തേക്കു് വടക്കുംകൂറും തെക്കുംകൂറും ഉൾപ്പെട്ട പ്രദേശങ്ങൽക്കു് ആധിപത്യം വഹിച്ചിരുന്നു. വേമ്പനാടു് (വേമ്പൻ: പാണ്ഡ്യൻ) എന്ന കായലിന്റെ പേർ ആ ആധിപത്യത്തെ സൂചിപ്പിയ്ക്കുന്നു. പാണ്ഡ്യന്മാരുടെ രാജധാനിയെ ആര്യാവർത്തത്തിലെ മഥുരയിൽനിന്നു വ്യാവർത്തിയ്ക്കുവാൻ ദക്ഷിണമധുരയെന്നാണു് സാധാരണമായി വ്യവഹരിക്കാറുള്ളതു്. എന്നാൽ പഴയ തലസ്ഥാനമായ കവാടപുരത്തെ അനുസ്മരിച്ചു് അതിനെ വടമധുരയെന്നും പറയും; വടമതിരയെന്ന പേർ സിന്ധുദ്വീപിനു വന്നതു് ആ വഴിക്കാണെന്നു ഞാൻ ഊഹിക്കുന്നു. തെക്കുംകൂർ വടക്കുംകൂർ ഈ രണ്ടു രാജ്യങ്ങൾക്കും കൂടി വെൺപൊലിനാടെന്നൊരു പേർ പിൽക്കാലത്തു സിദ്ധിച്ചു. [2] വെൺപൊലി സംസ്കൃതീകരിച്ചപ്പോൾ ബിംബലിയായി. കടന്തേരിയുടെ ആഗമം എന്തെന്നറിയുന്നില്ല. ‘കടന്തേറി’ അതായതു് ‘ആക്രമിച്ചു പിടിച്ചടക്കിയ ദേശം’ എന്നായിരിക്കുമോ ആ പദത്തിന്റെ അർത്ഥം? ഉണ്ണുനീലി ഒരു നായർ യുവതിയായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. നായികയുടെ തറവാടിനെ പുരസ്കരിച്ചു പ്രസ്തുത കൃതിയെ മുണ്ടയ്ക്കൽ സന്ദേശമെന്നും പറയാറുണ്ടു്. ഉണ്ണുനീലിക്കു സങ്ഗീതത്തിലും സാഹിത്യത്തിലും സംസ്കൃതത്തിലും പ്രാകൃതത്തിലും ജ്യോതിഷത്തിലും മറ്റും ജ്ഞാനമുണ്ടായിരുന്നു എന്നു് “ആടിക്കാർമൽക്കുഴലി വടിവിൽ” “യൽസത്യം തൽ ഭവതു” “കണ്ടോമല്ലോ തളിയിൽ” ഇത്യാദി ശ്ലോകങ്ങളിൽനിന്നു വ്യഞ്ജിക്കുന്നു. “അങ്കം വേറിട്ടമല ഗഗനേ” എന്ന ശ്ലോകത്തിൽ “മേചകാങ്ഗീ” എന്നും “പൂന്തേൻ വെല്ലും മധുരവചനം” എന്ന ശ്ലോകത്തിൽ “മരതകാദർശലീലൗ കപോലൗ” എന്നും കാണുന്നതിൽനിന്നു് ആ സ്ത്രീരത്നത്തിന്റെ വർണ്ണം ദ്രൗപദിയുടേതുപോലെ വിശ്വമോഹനമാണെങ്കിലും ശ്യാമളമായിരുന്നു എന്നും ഊഹിക്കുവാൻ പഴുതില്ലായ്കയില്ല.

17.1.1നായകനും കവിയും – പൂർവപക്ഷം

(1) ചാക്കിയാരോ?

ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങളായി പല വാദങ്ങൾ നടക്കുന്നുണ്ടു്. നായകനും കവിയും ഒരാളല്ലെന്നും നായകൻ ഉണ്ണുനീലിയുടെ ആദ്യത്തെ ഭർത്താവായ മണികണ്ഠനെന്ന രാജാവുതന്നെയാണെന്നും അദ്ദേത്തിന്റെ മരണാനന്തരം ഒരു ചാക്കിയാർ ആ സ്ത്രീയെ പരിഗ്രഹിച്ചു എന്നും തന്റെ പ്രിയതമ നിർബ്ബന്ധിക്കയാൽ അദ്ദേഹം പ്രസ്തുത സന്ദേശം രചിച്ചു എന്നുമാണു് ചിലർ സങ്കല്പിക്കുന്നതു്. ഈ സങ്കല്പത്തിനു് ഒരു ഉപപത്തിയുമില്ല. ‘ഒരു കരംകൊണ്ടു താൻ പൊത്തയിത്വാ’ ‘കുഞ്ചിഭിഃ ചഞ്ചലാഗ്രൈഃ’ ‘പൊന്മേടാനാം’ ‘പാലവും പിന്നിടേഥാഃ’ ‘മാടമ്പീനാമവിടെ വസതാം’ ഇങ്ങനെ ചില സംസ്കൃതീകൃതങ്ങളായ ഭാഷാപദങ്ങൾ ഉണ്ണുനീലിസന്ദേശത്തിൽ കാണുന്നുണ്ടെന്നും അവ ഫലിതപ്രിയന്മാരായ ചാക്കിയാരന്മാരിൽ ഒരാളേ പ്രയോഗിച്ചിരിക്കുകയുള്ളു എന്നും അവർ വാദിക്കുന്നു. ലീലാതിലകത്തിലേ ‘സന്ദർഭേ സംസ്കൃതീകൃതാ ച’ എന്ന സൂത്രംകൊണ്ടു ഫലിതത്തെ ഉദ്ദേശിച്ചല്ലാതേയും ഭാഷാപദങ്ങളെ സംസ്കൃതീകരിക്കാമെന്നു സിദ്ധിക്കുന്നതിനു പുറമേ, ചാക്കിയാന്മാർ മാത്രമല്ല അത്തരത്തിലുള്ള ശ്ലോകങ്ങൾ രചിച്ചിരുന്നതു് എന്നും നാം കണ്ടുകഴിഞ്ഞു. മരിച്ച ഭർത്താവിന്റെ പ്രണയസന്ദേശം ജീവിച്ചിരിക്കുന്ന ഭർത്താവിനെക്കൊണ്ടു രചിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നു തോന്നുന്നില്ല.

 “കണ്ടോമല്ലോ തളിയിലിരുവൻകൂത്തു നാമന്റൊരിക്കാൽ
 തൈവം കെട്ടോളൊരു തപതിയാൾ നങ്ങയാരെന്നെനോക്കി
 അന്യാസങ്ഗാൽ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
 പിന്നെക്കണ്ടീലണയ വിവശം വീർത്തുമണ്ടിൻറ നിന്നെ.”

എന്ന ശ്ലോകത്തെ ശരണീകരിച്ചാണു് മറ്റു ചിലർ കവിയും നായകനും ഒരാൾ തന്നെയെന്നും അതൊരു ചാക്കിയാർ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെടുന്നതു്. തപതീസംവരണം മൂന്നാമങ്കത്തിൽ സംവരണൻ ഉച്ചരിക്കുന്ന ഒരു വാക്യം തപതി അന്യസ്ത്രീയെ ഉദ്ദേശിച്ചാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു ഭാഗമുണ്ടു്. അപ്പോൾ ആത്മഗതമായി പറയേണ്ട ഒരു പ്രാകൃത വാക്യം തളിയിൽ ക്ഷേത്രത്തിൽ തപതിയുടെ വേഷം കെട്ടിയ നങ്ങിയാർ ഉച്ചരിക്കുമ്പോൾ സദസ്സിൽ സന്നിഹിതനായ സന്ദേശനായകനെ നോക്കി എന്നേ മേലുദ്ധരിച്ച ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുള്ളു. സന്ദേശത്തിലെ നായികയും നായകനും പ്രേക്ഷകന്മാർ മാത്രമാണു്: നടിയും നടനുമല്ല; അതാണു് ‘കണ്ടോമല്ലോ’ എന്ന വാക്കിൽനിന്നു ഗ്രഹിക്കേണ്ടതു്. അപ്പോൾ ‘എന്നെ നോക്കി’ എന്നു പറഞ്ഞാൽ അതിനു ‘ചാക്കിയാരെ നോക്കി, എന്ന അർത്ഥമില്ലെന്നു സിദ്ധിക്കുകയും അതോടുകൂടി പ്രസ്തുതവാദം നിരാധാരമായിത്തീരുകയും ചെയ്യുന്നു. (2) ചെറിയതിന്റെ ഭർത്താവോ?

കൊല്ലത്തു രവിവർമ്മ ചക്രവർത്തിയുടെ സദസ്സിൽ അനേകം വിദ്വാന്മാരായ കവികളുണ്ടായിരുന്നു എന്നും അവരിൽ ഒരാളായിരിക്കാം സന്ദേശകാരനെന്നും സന്ദേശഹരനായ ആദിത്യവർമ്മ മഹാരാജാവിനോടു് അടുത്തു പെരുമാറുന്നതുകൊണ്ടു് അദ്ദേഹം ഒരു നമ്പൂരിയാണെന്നു് അനുമാനിക്കാം എന്നും, അദ്ദേഹം ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെയോ മറ്റോ ഭർത്താവായിരിക്കാമെന്നും, (II 32-ം 96-ം ശ്ലോകങ്ങൾ നോക്കുക) ആ സ്ത്രീയുടെ നിർബ്ബന്ധ പ്രകാരം “മാരജ്വരപരവശനായി, എന്നു വച്ചാൽ ഭാര്യ നിർബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കുവാൻ ശക്തിയില്ലാത്തവനായിട്ടു് ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭർത്താവിനേയും നായികാനായകന്മാരാക്കിക്കല്പിച്ചു് ഒരു സന്ദേശകാവ്യം സ്വഭാര്യയോടു പറയുന്ന നിലയിൽ നിർമ്മിക്കുകയാണു്” ചെയ്തിട്ടുള്ളതെന്നും, ചെറിയതോ മറ്റോ അങ്ങനെ നിർബ്ബന്ധിച്ചതു തദ്ദ്വാരാ പ്രസാദിപ്പിക്കാവുന്ന ഉണ്ണുനീലിയിൽനിന്നു സമ്മാനം വാങ്ങാമെന്നുള്ള ആഗ്രഹം നിമിത്തമാണെന്നും മറ്റൊരു പണ്ഡിതൻ പ്രസ്താവിക്കുന്നു. ഈ പ്രസ്താവനയ്ക്കു് ആസ്പദമായി അദ്ദേഹം ശരണീകരിക്കുന്നതു്,

 “വെള്ളിക്കുൻറിന്നഭീഷ്ടം വെളുവെള വിളയിപ്പിക്കുമക്കീർത്തി പാർമേ
 ലല്ലിത്താർമാതിനെക്കൊണ്ടയി വിളിപണിചെയ്യിക്കുമാസ്താം പ്രലാപഃ
 ഇല്ലത്തിന്നുന്നതിം തേ വിതരതു നിതരാമാകയാലുണ്ണുനീലീ
 ചൊല്ലിൻറേനെങ്കിൽ നീ കേട്ടരുളുക ദയിതേ! സൂക്തിരത്നം മദീയം”

എന്ന പീഠികയിലെ പഞ്ചമശ്ശോകമാണു്. ‘ഉണ്ണുനീലി നിന്റെ (അതായതു ചെറിയതിന്റേയോ മറ്റോ) ഇല്ലത്തിന്നു് ഉന്നതിയെ വിതരണം ചെയ്യട്ടെ’ എന്നാണു് അദ്ദേഹം അർത്ഥയോജന ചെയ്യുന്നതു്. ഈ പീഠിക പ്രസ്തുത കാവ്യനിർമ്മിതിയുടെ പ്രയോജനത്തെയാണു് വിശദീകരിക്കുന്നതു് എന്നു നാം ഓർമ്മിക്കണം. ഇങ്ങനെയൊരു രീതി ഇതരസന്ദേശകാരന്മാർ ആരും തന്നെ സ്വീകരിച്ചിട്ടുള്ളതല്ല. അതിലെ മൂന്നാമത്തെ ശ്ലോകത്തിലാണു് ‘മന്ദപ്രജ്ഞോപി മാരജ്വരപരവശനായ്ക്കോലിനേൻ ഞാനിദാനീം, കണ്ടിക്കാർക്കൂന്തൽ കാലിൽത്തടവിന മടവാർനായികാം വാഴ്ത്തുവാനായു്, മുണ്ടയ്ക്കൽക്കെൻറുമാക്കം കരുതിന മറിമാൻകണ്ണിയാമുണ്ണുനീലിം’ എന്ന വരികളുള്ളതു്. മാരജ്വരപരവശനായി കവി ഉണ്ണുനീലിയെ വാഴ്ത്തുവാൻ തുടങ്ങുന്നു എന്നാണല്ലോ ഈ വരികളിൽനിന്നു മനസ്സിലാകുന്നതു്. ‘തന്റെ ഭാര്യയുടെ നിർബ്ബന്ധം തിരസ്കരിക്കുവാൻ നിവൃത്തിയില്ലാത്തവൻ’ എന്നാണു് മാരജ്വപരവശൻ എന്ന പദത്തിന്റെ അർത്ഥമെന്നു പറഞ്ഞാൽ അതു നിരക്കുകയില്ല. പ്രിയതമയുടെ വിപ്രയോഗത്തിൽനിന്നു ജനിക്കുന്നതല്ലേ മാരജ്വരം? ‘വെള്ളിക്കുൻറിന്നഭീഷ്ടം’ എന്ന ശ്ലോകത്തിൽ യഥാശ്രുതമായി സ്ഫുരിക്കുന്ന അർത്ഥം “അല്ലയോ ഉണ്ണുനീലി, നിനക്കിപ്പോൾ ധാരാളം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടു്; അതു സാരമുള്ളതല്ല: അതിനെക്കാൾ കാമ്യമാണു് കൈലാസതുല്യമായ കീർത്തി. ആ കീർത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തിൽനിന്നു വേണം ആ കീർത്തിയുണ്ടാവാൻ; അതുകൊണ്ടു് ആ സൂക്തിരത്നമാകുന്ന സന്ദേശം ഞാനിതാ രചിക്കുന്നു; നീ കേട്ടുകൊള്ളുക” എന്നാണെന്നുള്ളതിനു സംശയമില്ല. ‘ആസ്താം പ്രലാപഃ’ എന്നൊരു വാക്യം ‘വിളിപണിചെയ്യിക്കു’മെന്നും ‘ഇല്ലത്തിന്നുന്നതിംതേ വിതരതു’ എന്നുമുള്ള ഭാഗങ്ങളുടെ ഇടയിൽ കിടക്കുന്നു എന്നുള്ളതുകൊണ്ടു മേൽ വിവരിച്ച അർത്ഥത്തിനു മറവോ മങ്ങലോ ഉള്ളതായി അനുഭവപ്പെടുന്നുമില്ല.

നായകനും നായികയ്ക്കും മാത്രമറിയാവുന്ന അവരുടെ ചില ദാമ്പത്യജീവിതരഹസ്യങ്ങളെയാണല്ലോ ഉത്തരസന്ദേശത്തിലെ 94, 95, 96 ഈ ശ്ലോകങ്ങളിൽ ‘അടയാളങ്ങ’ളാക്കി കാണിച്ചിരിക്കുന്നതു്. അവ അവരിൽനിന്നു് അന്യനായ ഒരാൾക്കു് അറിവാൻ എങ്ങനെ സാധിക്കും? അതുകൊണ്ടു് നായകനും കവിയും ഒരാൾ തന്നെയെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ട ആവശ്യമേ കാണുന്നില്ല. (3) വടക്കുംകൂർ ഇളമുറത്തമ്പുരാൻ

സന്ദേശത്തിലെ നായകനും കവിയും ആയ സരസൻ വടക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാനെന്നാണു് എന്റെ അനുമാനം. ഉത്തരസന്ദേശത്തിലെ പ്രഥമശ്ലോകത്തിൽ കവി നാടുവാഴുന്ന മണികണ്ഠരാജാവിനെ ശ്രീരാമനായും, പൂർവ്വസന്ദേശത്തിലെ ദ്വിതീയശ്ലോകത്തിൽ തന്നെ ലക്ഷ്മണനായും ഉല്ലേഖനം ചെയ്തിരിക്കുന്നതു് ഇവിടെ ശ്രദ്ധേയമാണു്. ഒരു ഇളയതമ്പുരാന്റെ ദൗത്യംവഹിച്ചു തൃപ്പാപ്പൂർ സ്വരൂപത്തിലെ ആദിത്യവർമ്മ ഇളയതമ്പുരാൻ കടുത്തുരുത്തിയോളം പോയി അദ്ദേഹത്തിന്റെ പ്രിയതമയെ സമാശ്വസിപ്പിയ്ക്കുന്നതിൽ പലവിധത്തിലും അവർ സമസ്കന്ധന്മാരാകയാൽ അസ്വാഭാവികതയില്ല. അല്ലാതെ ഒരു ചാക്കിയാരുടേയോ ഒരു നമ്പൂരിയുടേയോ സന്ദേശവാഹിയായി ആദിത്യവർമ്മാവിന്റെ നിലയിലുള്ള ഒരാൾ ആ യാത്രചെയ്തു എന്നു വിചാരിക്കുന്നതു സമഞ്ജസമല്ല. പീഠികയിൽ ‘പൂണാരം മണികണ്ഠവെൺപലമഹീപാലൈക ചൂഡാമണേഃ’ എന്നൊരു വാചകം ഉണ്ണുനീലിയുടെ വിശേഷണമായുണ്ടു്. അതിനു ചിലർ മണികണ്ഠരാജാവു ഭരിച്ച വടക്കുംകൂർ രാജ്യത്തിനു് അലങ്കാരമായ നായിക എന്നർത്ഥം കല്പിക്കുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. ഉണ്ണുനീലി മണികണ്ഠന്റെ പുത്രിയായതിനാലായിരിക്കണം കവി ആ വിശേഷണം പ്രയോഗിച്ചതു്. നായകൻ ആ രാജാവിന്റെ അനന്തരവനുമായിരിക്കണം. ഉത്തരസന്ദേശത്തിലെ 23 മുതൽ 26 വരെയുള്ള ശ്ലോകങ്ങളിൽ കടുത്തുരുത്തിയിൽ ചെന്നാൽ സന്ദേശഹരൻ മണികണ്ഠനെ കാണണമെന്നും തന്റെ ‘നിനവു്’ അതായതു് ഇങ്ഗിതം അദ്ദേഹത്തെ അറിയിച്ചു് അനുമതി വാങ്ങി ഉണ്ണുനീലിയുടെ ഗൃഹത്തിൽ ചെല്ലണമെന്നും നായകൻ പറയുന്നതിൽ അത്തരത്തിലുള്ള ബന്ധത്തിനു വിപരീതമായി യാതൊരു പ്രസ്താവനയുമില്ല. [3] പ്രത്യുത നായകൻ എവിടെയെന്നറിയാതേയും പുത്രിയുടെ തീവ്രമായ ദുഃഖം കണ്ടും അസ്വസ്ഥഹൃദയനായിരിക്കുന്ന മണികണ്ഠനെ മുൻകൂട്ടി വൃത്താന്തം ധരിപ്പിക്കുന്നതു് ഏറ്റവും സമുചിതമാണു്. അല്ലെങ്കിൽത്തന്നെയും വേണാട്ടിലെ യുവരാജാവു വടക്കുംകൂറിൽ ചെന്നാൽ ആദ്യമായി കാണേണ്ടതു് അവിടത്തെ നാടുവാഴിയെത്തന്നെയാണല്ലോ. ഇതിൽ ആചാര ഭ്രംശം ഒന്നും ഉള്ളതായിക്കാണുന്നില്ല. ചിരികണ്ടൻ, കോതവർമ്മൻ ഇരവി മണികണ്ഠൻ, രാമവർമ്മൻ ഈ ഇളങ്കൂറു തമ്പുരാക്കന്മാർ ആദിത്യവർമ്മാവിനെക്കാണ്മാൻ വരുമെന്നു പറയുന്നുണ്ടെങ്കിലും അവർക്കും നായകനും തമ്മിലുള്ള ചാർച്ചയെപ്പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല എന്നാണു് ഇവിടെയൊരു പൂർവ്വപക്ഷം. അതു സൂചിപ്പിക്കേണ്ട ആവശ്യം നായകനില്ലാത്തതുകൊണ്ടു് അങ്ങനെ ചെയ്തില്ലെന്നേ അതിനു സമാധാനം പറയേണ്ടതുള്ളു. ‘യൽ സത്യം തൽ ഭവതു പുണർതംനാൾ പിറന്നെങ്ങൾ കാന്തൻ’ എന്ന പദ്യത്തിന്നു നായകന്റെ ജന്മനക്ഷത്രം പുണർതമാണെന്നും നായകനും കവിയും ഒരാളാണെന്നും സിദ്ധിക്കുന്നു. (4) ഉപപതിയോ?

എന്നാൽ അദ്ദേഹം ഉണ്ണുനീലിയുടെ ഭർത്താവല്ല ഉപപതിയാകുവാനാണു് ന്യായമുള്ളതു് എന്നു വേറെ ചിലർ വാദിക്കുന്നു. ഇതു് ഒരു പ്രകാരത്തിലും സംഭവിക്കാവുന്നതല്ല. നായികയുടെ വിരഹവ്യഥയെ വർണ്ണിക്കുന്ന ഉത്തര സന്ദേശത്തിലെ 58 മുതൽ 71 വരെയുള്ള ശ്ലോകങ്ങൾ സൂക്ഷിച്ചുവായിച്ചാൽ ആ നായികയുടെ ചാരിത്രശുദ്ധിയെപ്പറ്റി അന്യഥാശങ്കയ്ക്കു് അവകാശമേ ഉണ്ടാകുന്നതല്ല. “നൽച്ചൊൽ കേൾക്കും തദനു കൊടി വൈപ്പിക്കുമോർക്കും നിമിത്താനത്യാവേശാൽ പണവുമരിയും ചേർത്തു നിത്യം തൊടീക്കും; തുമ്പപ്പൂവാൽ വിരഹദിവസാനെണ്ണുമീവണ്ണമെല്ലാമല്ലോ മല്ലാർകുഴലികളുടേ വേല കാന്തൻ പിരിഞ്ഞാൽ” മുതലായ പദ്യങ്ങൾ ജാരാസക്തയായ ഒരു യുവതിയുടെ അവസ്ഥയെയാണോ സൂചിപ്പിക്കുന്നതു്? ഭാര്യ അപ്രകാരം സ്വൈരിണിയാകുവാൻ തുടങ്ങിയാൽ ഭർത്താവു് ആ കാര്യമറിയുകയില്ലേ? നാടുവാഴിയായ മണികണ്ഠനുതന്നെ ആ അസതിയെക്കുറിച്ചു് എന്തഭിപ്രായമാണു് തോന്നുക? അങ്ങിനെയുള്ള ഒരു സ്ത്രീയുടെ സമീപത്തിൽ ആദിത്യ വർമ്മാവിനെപ്പോലെയുള്ള ഒരു രാജാവു പോകുകയോ അതിനു തന്റെ ജ്യേഷ്ഠന്റേയും മണികണ്ഠന്റേയും അനുവാദം ചോദിച്ചു വാങ്ങിക്കുകയോ ചെയ്യുമോ? ‘കോപി കാമീ ജഗാമ’ എന്നു പ്രഥമശ്ലോകത്തിൽ പറയുന്നുണ്ടെങ്കിൽ അതിൽനിന്നു നായകൻ ഉപപതിയാകുന്നതെങ്ങനെ? ‘കശ്ചിൽ കാന്താവിരഹഗുരുണാ’ എന്നു മേഘസന്ദേശത്തിലും ‘സൗധശൃങ്ഗേ കയോശ്ചിൽ’ എന്നു ശുകസന്ദേശത്തിലുമുള്ള പ്രസ്താവനകളിൽനിന്നു് അതു കവികൾ ആ വിഷയത്തിൽ സാധാരണമായി സ്വീകരിക്കുന്ന ശൈലിയാണെന്നു മനസ്സിലാക്കാവുന്നതാണു്.

 “ശയ്യോപാന്തേ സലളിതമിരുന്നുണ്ണുനീലീമിരുത്തി
 ക്കമ്രാകാരേ നിജകരതലേ കാന്തതൻ കയ്യുമേന്തി”

എന്നു കവി സന്ദേശഹരനോടു് ഉപദേശിക്കുന്നുണ്ടു്. ഇതിലും ചാരിത്രം ചോർന്നുപോകുന്നതിനുള്ള വിടവുകളൊന്നുമില്ല. സന്ദേശഹരനിൽ നായികയ്ക്കു പരിപൂർണ്ണമായ വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടിയാണു് കവി ആ പരിപാടി ആചരിക്കുവാൻ നിർദ്ദേശിക്കുന്നതു്. (5) കാലം

ഉണ്ണുനീലിസന്ദേശത്തിന്റെ കാലം സന്ദേശഹരനായ ആദിത്യവർമ്മ മഹാരാജാവിന്റെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ടു്. കൊല്ലത്തെ വീരരവിവർമ്മചക്രവർത്തിയുടെ അനുജനാണു് സന്ദേശവാഹി എന്നു സങ്കല്പിച്ചുകൊണ്ടു കൊല്ലം 490-ാമാണ്ടു മേടമാസം 30-ാം൹ പുലർച്ചയ്ക്കാണു് സന്ദേശമെന്നു ചിലർ അഭിപ്രായപ്പെടുന്നു. കൊല്ലത്തു നാടുവാണിരുന്ന മറ്റൊരു രവിവർമ്മാവിന്റെ അനുജനാണു് അദ്ദേഹം എന്നു സങ്കല്പിച്ചുകൊണ്ടു് 549 കുംഭം 23-ാം൹ ഉദയാൽപരം ഏഴര നാഴികയും അശ്വതി നക്ഷത്രവും പഞ്ചമീതിഥിയും വ്യാഴാഴ്ചയും മേടം രാശിയും കർക്കിടകത്തിൽ വ്യാഴവും യോജിച്ചുവന്ന മുഹൂർത്തത്തിലാണു് ആദിത്യവർമ്മാവു സന്ദേശഹരമായി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടതെന്നു ഞാനും പറയുന്നു. (6) കൊല്ലം 490-ാമാണ്ടോ? 549-ാമാണ്ടോ?

എതിർപക്ഷക്കാരുടെ വാദമുഖങ്ങളെന്തെന്നു നോക്കാം. പൂർവസന്ദേശം 76–77 ഈ ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.

 “അർത്ഥിശ്രേണിക്കഭിമതഫലം നല്കുവാൻ പാരിജാതം
 വിദ്വൽപത്മാകരദിനകരം വിശ്വലോകൈകദീപം
 മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
 കറ്റക്കാർമൻപുരികുഴലിമാർമാരനെക്കാൺക പിന്നെ.
 വേലപ്പെണ്ണിൻറഴകുപൊഴിയും കണ്ണനെപ്പോരിൽ മാറ്റാർ
 മൂലത്തിന്റേ മുടിവിനൊരു മുക്കണ്ണനെപ്പുണ്യകീർത്തേ,
 വേരിച്ചൊല്ലാർമനസിജ, നിനക്കണ്ണനെച്ചെൻറു നേരേ
 കോരിക്കൈകൂപ്പുടനിരവിവർമ്മാഖ്യവേണാടർകോനേ.”

ഈ വർണ്ണനം വീരരവിവർമ്മ ചക്രവർത്തിയെപ്പറ്റിയാണെന്നത്രേ അവരുടെ പക്ഷം; സന്ദേശരചന അവരുടെ മതമനുസരിച്ചു് ക്രി. പി. 1315-ലുമാണു്. 1312-ാമാണ്ടിടയ്ക്കു തന്നെ അദ്ദേഹം ത്രിക്ഷത്രചൂഡാമണിയായി വേഗവതീതീരത്തിൽവച്ചു കിരീടധാരണം ചെയ്തു എന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളത്തിനു പുളകോൽപാദകമായ അദ്ദേഹത്തിന്റെ ആ അഭൗമാപദാനത്തെപ്പറ്റി കവി ഈ ശ്ലോകങ്ങളിൽ യാതൊന്നും സൂചിപ്പിക്കാത്തതെന്തു്? അദ്ദേഹത്തെത്തന്നെ ഒരു പണ്ഡിതനെന്നോ കവിയെന്നോ വർണ്ണിക്കാത്തതെന്തു്? ഏതു രാജാവിനേയും ദാതാവു്, വിദ്വൽപ്രിയൻ, വിശ്വപ്രകാശകൻ, വിക്രാന്തൻ, സമ്പൽസമൃദ്ധൻ, ശത്രുഹന്താവു് ഇങ്ങനെയെല്ലാം കവികൾക്കു പുകഴ്ത്താവുന്നതാണു്. സന്ദേശകാരൻ കായങ്കുളത്തു രവിവർമ്മരാജാവിനെ,

 “കാണാംപിന്നെക്കമലവനിതാമാനനേ വാചി വാണീം
 വാണ്മേൽ വീരശ്രിയമപി വഹിക്കിൻറ വിഖ്യാതകീർത്തിം
 തൂണ്മേലുണ്ടാം നരഹരിനിഭം ചെൻറതിർപ്പോർക്കു നിത്യം
 കാണ്മോർ കണ്ണിന്നമൃതകരനാമോടവന്നാടർകോനേ.”

എന്നു പ്രശംസിക്കുന്നില്ലേ? അതിൽനിന്നു പറയത്തക്ക വ്യത്യാസം കൊല്ലത്തേ രവിവർമ്മാവിനെപ്പറ്റിയുള്ള പ്രശസ്തിയിൽ കാണുന്നില്ലല്ലോ. അതുകൊണ്ടു കൊല്ലത്തെ ഒരു രവിവർമ്മാവിന്റെ അനുജൻ തന്നെയാണു് തൃപ്പാപ്പൂരെ ആദിത്യവർമ്മാവെങ്കിലും ആ രവിവർമ്മാവു് അന്യനായിരിക്കണമെന്നാണു് എന്റെ അഭിപ്രായം. പണ്ഡിതശ്രേഷ്ഠനായ പി. കെ. നാരായണപിള്ളയും ഉണ്ണുനീലിസന്ദേശത്തിൽ സ്മൃതനായ കൊല്ലത്തേ രവിവർമ്മമഹാരാജാവു് “കാഞ്ചീപുരം ആക്രമിച്ച രവിവർമ്മചക്രവർത്തിയാണെന്നു വിചാരിക്കുവാൻ തരമില്ല; വേറെയൊരു ഇരവിവർമ്മൻ ആയിരിക്കണമെന്നു വിചാരിക്കേണ്ടതാകുന്നു” എന്നു ‘സഹൃദയാ’ മാസികയിൽ തന്റെ പക്ഷം അവതരിപ്പിച്ചിട്ടുണ്ടു്. (7) ഏതു് ആദിത്യവർമ്മാ?

1315-ാമാണ്ടിടയ്ക്കു് ഒരു ആദിത്യവർമ്മാവുണ്ടായിരുന്നതായി ഞാൻ സമ്മതിക്കുന്നു. അദ്ദേഹത്തിനാണു് കൊല്ലം 505-ൽ വൈക്കംക്ഷേത്രത്തിലെ വലിയ കോയിമ്മസ്ഥാനം ലഭിച്ചതെന്നു ഞാൻ ആ ക്ഷേത്രത്തിലെ ഗ്രന്ഥവരി പരിശോധിച്ചതിൽ കാണുന്നു. എന്നാൽ അദ്ദേഹത്തിനു സന്ദേശത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ‘സർവാങ്ഗനാഥൻ’ എന്നൊരു ബിരുദം ഉണ്ടായിരുന്നതിനു ലക്ഷ്യമൊന്നുമില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതില്ക്കകത്തുള്ള കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കേ ഭിത്തിയിലും തെക്കേ ഭിത്തിയിലും ഓരോ ശിലാരേഖയുണ്ടു്. ആദ്യത്തേ രേഖയിൽ സർവാങ്ഗനാഥൻ എന്നൊരു രാജാവു് (അബ്ദേ ച ചോളപ്രിയേ) ശകാബ്ദം 1296-ൽ അതായതു് ക്രി. പി. 1374 ഒക്ടോബർ 10-ാം൹ക്കും 1375 മാർച്ചു് 26-ാം൹ക്കുമിടയ്ക്കു ശ്രീകൃഷ്ണനു് ഒരു ഗോശാലയും, ദീപഗൃഹവും മണ്ഡപവും ‘സമകരോൽ’ (സംസ്കരിച്ചു) അതായതു് അഴിച്ചു പണിയിച്ചു എന്നു പറയുന്നു. രണ്ടാമത്തേതിൽ അതേ ഗോശാലയും ദീപഗൃഹവും മണ്ഡപവും ആദിത്യവർമ്മാവെന്നൊരു രാജാവു് (കൃതവാൻ നവത്വം) നവീകരിച്ചതായും പറയുന്നു. ‘സമകരോൽ’ എന്നും ‘കൃതവാൻ നവത്വം’ എന്നും ഉള്ള പദങ്ങൾക്കു് അർത്ഥവ്യത്യാസമില്ല. ചിലർ ശഠിയ്ക്കുന്നതുപോലെ ആ രണ്ടു സർവാങ്ഗനാഥന്മാരും രണ്ടാണെന്നു തൽകാലം വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും അവരിൽ പ്രാചീനൻ 1374–1375-ലെ സർവാങ്ഗനാഥനാണെന്നു സമ്മതിക്കാതെ പോംവഴിയില്ല. 1315-ാമാണ്ടിടയ്ക്കു സമ്യക്കായ് നിർമ്മിച്ച ഗോശാലയും മറ്റും 1375-ൽ പുതുക്കിപ്പണിയേണ്ട ആവശ്യം നേരിടുന്നതുമല്ല. ആ വാദംകൊണ്ടു് ഏതായാലും 1315-ൽ ജീവിച്ചിരുന്ന ആദിത്യവർമ്മാവു സർവാങ്ഗനാഥനാണെന്നു വരികയില്ലല്ലോ. മൂന്നാമതായി ഇവിടെ സ്മരിക്കേണ്ട ഒരു ശിലാരേഖ വടശ്ശേരി കൃഷ്ണൻകോവിലിലുള്ളതാണു്. അതിൽ ആദിത്യവർമ്മാവിനു സർവാങ്ഗനാഥബിരുദം സിദ്ധിക്കുന്നതിന്നുള്ള കാരണങ്ങളെ വിവരിച്ചിരിയ്ക്കുന്നു. അതിലെ

 “ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരുസ്സാഹിത്യ സങ്ഗീതയോഃ
 സ്മൃത്യാർത്ഥാത്മപുരാണശാസ്ത്രനിഗമാൻ ജാനേ പ്രമാണാന്യപി
 ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണശ്ശോഭേ കലാനാം കുലാ
 ന്യഭ്യസ്യേ യുധി ഭൂപതീംശ്ച വിജയേ സർവാങ്ഗ നാഥോസ്മ്യതഃ
 സാഹിത്യേ നിപുണാഃ കേചിൽ; കേചിച്ചാസ്ത്രേ ച കോവിദാഃ;
 കേചിദ്ഗീതേ കൃതാഭ്യാസാഃ; കേചിച്ഛസ്ത്രേ കൃതശ്രമാഃ;
 ആദിത്യവർമ്മൻ, ഭവതസ്സാമ്യമിച്ഛന്തി തേ കഥം
 പാരംഗതേന വിദ്യാനാമേകാം വിദ്യാം സമാശ്രിതാഃ?”

എന്നീ ശ്ലോകങ്ങൾ പ്രകൃതത്തിൽ നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നു. 1374-ലെ സർവാങ്ഗനാഥൻ തന്നെയായിരിക്കണം ഈ ആദിത്യവർമ്മസർവാങ്ഗനാഥനും. 1372-ൽ അദ്ദേഹത്തെ പരാമർശിച്ചു് ആ ക്ഷേത്രത്തിൽത്തന്നെ കൊത്തീട്ടുള്ള നാലാമത്തെ ഒരു ശിലാരേഖയുമുണ്ടു്. പൂർവസന്ദേശം 15 മുതൽ 22 വരെയുള്ള ശ്ലോകങ്ങളും അവയിൽ പ്രത്യേകിച്ചു് ‘ആറല്ലോ ചൊല്ലമരസരണൗ’ ‘രാജ്യാനാമങ്ങിനിയ പതിനെട്ടിന്നും’ ‘ശൗണ്ഡീവേണു’ ഈ മൂന്നു പദ്യങ്ങളും അദ്ദേഹത്തിന്റെ സർവാങ്ഗനാഥത്വത്തെ ഈ ശിലാരേഖയിലെന്നപോലെതന്നെ ഉപപാദിക്കുന്നു. അതു നോക്കിയാലും സന്ദേശഹരൻ 1374-നു ഇടയ്ക്കു ജീവിച്ചിരുന്നിരിയ്ക്കണമെന്നാണു് വന്നുകൂടുന്നതു്. അദ്ദേഹത്തെസ്സംബന്ധിച്ചുള്ള രേഖകൾ ക്രി. പി. 1366 മുതൽ 1389 വരെ കാണുന്നു. അദ്ദേഹം യുവരാജാവായിരുന്നപ്പോൾ കൊല്ലത്തു് ഒരു രവിവർമ്മാവു് രാജ്യഭാരം ചെയ്തിരുന്നു. 584 കന്നി 10-ാം൹യിലെ ഒരു ശിലാരേഖ ആ രവിവർമ്മാവിന്റെ വകയായി തെക്കൻ തിരുവിതാങ്കൂറിൽ തിരുവിടക്കോട്ടു ക്ഷേത്രത്തിലുണ്ടു്. ആദിത്യവർമ്മാവിനു തൃപ്പാപ്പൂർമൂപ്പു് (പത്മനാഭ ക്ഷേത്രത്തിലധികാരം) കിട്ടിയതു് 541-ലാണെന്നു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ റിക്കാർഡുകളിൽനിന്നു വെളിപ്പെടുന്നു. അദ്ദേഹം ഒരു ശ്രീകൃഷ്ണഭക്തനായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ രേഖകൾ വേണാട്ടിലെ രണ്ടു പ്രധാന കൃഷ്ണ ക്ഷേത്രങ്ങളിൽ കാണുന്നതിനുപുറമേ സന്ദേശത്തിലെ “ഊയൽപ്പൂമെത്തയിൽ മരുവുമക്കണ്ണനാമുണ്ണിതന്നെ” എന്ന ശ്ലോകവും തെഴിവാണു്. കവി അദ്ദേഹത്തെ ‘സങ്ഗ്രാമധീര’ ബിരുദം കൊണ്ടും അഭിസംബോധനം ചെയ്യുന്നുണ്ടു്. ആ ബിരുദം രവിവർമ്മ ചക്രവർത്തിയ്ക്കുണ്ടായിരുന്നു എന്നു നമുക്കറിയാം. ജ്യേഷ്ഠനും അനുജനും ഒരേ ബിരുദം സ്വീകരിയ്ക്കുക എന്നുള്ളതു സാധാരണമല്ല; പ്രത്യുത 1374 ഇടയ്ക്കു ജീവിച്ചിരുന്ന യുദ്ധവിദഗ്ദ്ധനായ ആദിത്യവർമ്മാവു് പ്രഖ്യാതനായ അദ്ദേഹത്തിന്റെ ഒരു പൂർവപുരുഷൻ വഹിച്ചിരുന്ന ബിരുദത്താൽ വിദിതനായിത്തീർന്നതിൽ അനൗചിത്യവുമില്ല. (8) തുലുക്കൻപട

ഉണ്ണൂനീലിസന്ദേശത്തിൽ

 “വ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി
 ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
 പ്രാണാപായം കരുതിന തുലിക്കൻപടക്കോപ്പിനെണ്ണം
 ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെൻറു്.”

എന്നൊരു ശ്ലോകം നായകൻ ആദിത്യവർമ്മാവിനോടു് പറയുന്നതായുണ്ടു്. അത്ര വളരെ അധികം മഹമ്മദീയരെ അദ്ദേഹം യുദ്ധത്തിൽ തോല്പിച്ചു എന്നാണല്ലോ കവിയുടെ വിവക്ഷ. സദാ അദ്ദേഹം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും

 “എണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിന്റോ?
 കണ്ണിൽക്കൂടാതടയരുടൽ കൂറാളി തോവാളനിന്റോ?”

എന്ന പ്രസ്താവനയിൽനിന്നു നാമറിയുന്നു. ആദിത്യവർമ്മാവു് ഏതു കാലത്തെ മഹമ്മദീയരുമായാണു് യുദ്ധം ചെയ്തതു്? ചില പണ്ഡിതന്മാർ മാലിൿ കാഫറുടെ സൈന്യത്തോടാണെന്നു് ഊഹിച്ചു കൊല്ലം 490-ലാണു് സന്ദേശനിർമ്മിതി എന്നതിനു് അതിനേയും ഒരവലംബമായി കരുതുന്നു. ക്രി. പി. 1311 ഏപ്രിൽമാസത്തിലാണു് മാലിൿ കാഫർ മധുര കീഴടക്കിയതു്. അതാണു് ദ്രാവിഡദേശത്തിൽ എത്തിയ ആദ്യത്തെ മഹമ്മദീയസേന. ആ സേനാനി അവിടെനിന്നു രാമേശ്വരത്തേയ്ക്കു പോയി ആ ക്ഷേത്രം കൊള്ളയിടുകയും 1312 ആരംഭത്തിൽ ഡൽഹിയ്ക്കു തിരിയെ പോകുകയും ചെയ്തു. അദ്ദേഹം ഏതാനും മഹമ്മദീയരെ സുന്ദരപാണ്ഡ്യനു സഹായമായി മധുരയിൽ പാർപ്പിച്ചിരുന്നിരിക്കാമെങ്കിലും വലിയ ഒരു തുലുക്കൻപട അന്നവിടെ ഉണ്ടായിരുന്നില്ലെന്നുള്ളതു നിശ്ചയമാണു്. 1318-ലാണു് പിന്നത്തെ മഹമ്മദീയാക്രമണം. 1335-ൽ മാത്രമേ മധുരയിൽ ഒരു മഹമ്മദീയ രാജവംശം സ്ഥാപിതമായുള്ളു. 1364-നു മുമ്പു വിജയനഗരരാജകുമാരനായ ദ്വിതീയവീരകമ്പണൻ ആ വംശത്തെ അധഃപതിപ്പിക്കുകയും 1378-ൽ അതു നാമാവശേഷമാകുകയും ചെയ്തു. മാലിൿ കാഫറെ രവിവർമ്മചക്രവർത്തിയോ ആദിത്യവർമ്മാവോ തോൽപ്പിച്ചു എന്നു സ്ഥാപിക്കുവാൻ യാതൊരു രേഖയുമില്ല. അങ്ങനെ വല്ലതും നടന്നിരുന്നു എങ്കിൽ അതു് അദ്ദേഹത്തിന്റെ ‘ചന്ദ്രകുലമങ്ഗലപ്രദീപ’ ഇത്യാദി പ്രശസ്തിമാലയിൽ നടുനായകംപോലെ ഘടിപ്പിക്കപ്പെടുകയില്ലായിരുന്നുവോ? രവിവർമ്മാവിന്റെ ഛത്രച്ഛായയിലല്ലാതെ ആദിത്യവർമ്മാവു് പൊരുതിയിരിക്കുവാൻ ന്യായവുമില്ല. അതുകൊണ്ടു് അക്കാലത്തെ യുദ്ധത്തെപ്പറ്റിയൊന്നുമല്ല സന്ദേശത്തിൽ പ്രസ്താവിക്കുന്നതെന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. പ്രത്യുത മഹമ്മദീയരാജവംശം മധുരയിൽ സ്ഥാപിതമായതിനുമേൽ ആ വംശം തിരുനെൽവേലി പിടിച്ചടക്കുകയും അപ്പോൾ മഹമ്മദീയർക്കും വേണാട്ടു രാജാക്കന്മാർക്കും നിത്യകലഹം സംഭവിക്കുകയും ചെയ്തു. ആ കലഹത്തിൽ തോവാളയ്ക്കു കിഴക്കും മറ്റും വച്ചു് ആദിത്യവർമ്മാവിനു മഹമ്മദീയരെ വധിക്കേണ്ടിവരികയും 1364-നുമേൽ അതിനുള്ള സൌകര്യം വർദ്ധിക്കുകയും ചെയ്തിരിക്കണം. അക്കാലത്തുള്ള യുദ്ധങ്ങളെപ്പറ്റിയാണു് സന്ദേശത്തിൽ പ്രതിപാദിക്കുന്നതു്. (9) ജ്യോതിഷസംബന്ധമായ ലക്ഷ്യം

ഉണ്ണുനീലിസന്ദേശത്തിൽ

 “അഞ്ചാം പക്കം വരമിതു തുലോം വാരവും വീരമൗലേ
 നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്;
 മേടം വേണാടരിൽ മകുടമേ രാശിയും വാഗധീശൻ
 നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ.”
(1-35)

എന്നൊരു ശ്ലോകമുണ്ടു്. ‘നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്’ എന്ന ഭാഗത്തിനു വിഷ്ണുദേവതാത്മകമായ തിരുവോണത്തിന്നു മുമ്പിലത്തെ നക്ഷത്രമായ ഉത്രാടം എന്നു ചിലർ അർത്ഥം കല്പിക്കുന്നു. അതു തീരെ യോജിക്കുന്നില്ല. ‘നളിനവനിതയ്ക്കമ്പനേ’ എന്ന പദം സംബോധനപ്രഥമയായല്ലാതെ ഗ്രഹിക്കുവാൻ നിവൃത്തിയില്ല. ‘കാൺമൂ പിന്നെക്കമലവനിതയ്ക്കമ്പനേ’ എന്നു കവി വേറെയൊരു ശ്ലോകത്തിലും അത്തരത്തിൽ സന്ദേശഹരനെ സംബോധനം ചെയ്യുന്നുണ്ടു്. അതിനാൽ ‘മുമ്പിലേതു്’ എന്ന പദംകൊണ്ടു നിർദ്ദേശിക്കേണ്ടതു് അശ്വതി നക്ഷത്രത്തെത്തന്നെയാണു്; ഉത്രാടത്തെയല്ല. ഇനി ഉത്രാടം നാളെന്നു സങ്കല്പിച്ചാൽ അന്നു കൃഷ്ണപഞ്ചമിയാണു് വരുന്നതു്. സന്ധ്യയ്ക്കു ചന്ദ്രനുദിക്കുന്നതായി കവി “അപ്പോഴുദ്യത്കുളിർ മതിമുഖീ” (1–87) എന്ന ശ്ലോകത്തിൽ വർണ്ണിക്കുകയും ചെയ്യുന്നു. കൃഷ്ണപഞ്ചമിയിൽ അങ്ങനെയൊരു സംഭവത്തിനു പ്രസക്തിയില്ലല്ലോ. വേറേയും ചില ആക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടു് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ‘490 മേടം 30-ാം൹ 17 വിനാഴികയോളമേ മേടം രാശിയുള്ളു; അന്നു് ഉദയാൽപരം 4 നാഴിക 48 വിനാഴിക ചതുർത്ഥിയാണു്; 49 നാഴിക 12 വിനാഴിക പൂരാടം നക്ഷത്രമാണു്; ‘ആഴ്ച മാത്രം വ്യാഴാഴ്ച തന്നെ’ എന്നു പറയുന്നു. എന്റെ കാലഗണനയിലും അവർ ചില അനുപപത്തികൾ എടുത്തുകാണിക്കുന്നുണ്ടു്. ഞാൻ സൂചിപ്പിച്ച 549 കുംഭം 23-ാം൹ വ്യാഴാഴ്ചയും അശ്വതി നക്ഷത്രവും തന്നെയെങ്കിലും അന്നു് 31 നാഴികയും 48 വിനാഴികയും ചതുർത്ഥിയാണെന്നും കുംഭമാസത്തിൽ വസന്തം വരികയില്ലെന്നും പ്രഭാതമല്ലാതെ ഏഴര നാഴിക കഴിഞ്ഞുള്ള സമയമല്ല യാത്രാമുഹൂർത്തമായി വർണ്ണിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അന്നു പഞ്ചമി തന്നെയെന്നാണു് ചില ജ്യോത്സ്യന്മാർ എന്നെ മനസ്സിലാക്കീട്ടുള്ളതു്. അതിനാൽ അക്കാര്യത്തിൽ നിഷ്കൃഷ്ടമായ ഒരു പുനർഗ്ഗണനം വേണമെന്നു ഞാൻ കേരളത്തിലെ ജ്യോത്സ്യന്മാരോടു് അപേക്ഷിക്കുന്നു. മറ്റുള്ള രണ്ടു് ആക്ഷേപങ്ങൾക്കും എനിക്കു പര്യാപ്തമായ സമാധാനമുണ്ടു്. “ഗ്രീഷ്മോ മേഷവൃഷൗ പ്രോക്തഃ പ്രാവൃൺമിഥുന കർക്കടൗ സിംഹകന്യേ സ്മൃതാ വർഷാ തുലാവൃശ്ചികയോശ്ശരൽ ധനുഗ്രാഹൗ ച ഹേമന്തോ വസന്തഃ കുംഭമീനയോഃ” എന്നു ഭാവപ്രകാശമെന്ന വൈദ്യഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ പക്ഷമനുസരിച്ചു പ്രാവൃട്ടെന്നും വർഷമെന്നും രണ്ടു് ഋതുക്കളുള്ളതിനു പുറമേ ഹേമന്തത്തിൽനിന്നു വ്യതിരിക്തമായി ശിശിരമെന്നൊരു ഋതുവില്ലാത്തതുമാണു്. ‘ഗങ്ഗായാദക്ഷിണേ ദേശേ വൃഷ്ടേർബഹുലഭാവതഃ’ അതായതു് ഗങ്ഗാ നദിക്കു തെക്കുള്ള ദേശങ്ങളിൽ വൃഷ്ടിബാഹുല്യം നിമിത്തമാണു് മഹർഷിമാർ അങ്ങനെ ഋതുക്കളെ കല്പിക്കുന്നതെന്നും ഭാവപ്രകാശകാരൻ പറയുന്നു. തമിഴിൽ ‘വേനിൽ’ (വേനൽ) എന്ന പദത്തിനു വസന്തമെന്നും അർത്ഥമുണ്ടു്. ഏതായാലും അദ്ദേഹത്തിന്റെ മതത്തിൽ ഗങ്ഗയ്ക്കു തെക്കുള്ള ദേശങ്ങളിൽ വസന്തർത്തുവിൽ പെട്ടതാണു് കുംഭമാസം. നായകൻ ആദിത്യവർമ്മാവിന്റെ കോവിലെഴുന്നള്ളത്തു സമയത്താണല്ലോ അദ്ദേഹത്തെ കണ്ടുമുട്ടുന്നതു്; അതു് ഏകദേശം ഒൻപതു മണിയോടടുപ്പിച്ചായിരിക്കാനാണു് ഇടയുള്ളതു്. ആറുമണിയോടല്ല. പിന്നെയും പൂർവസന്ദേശം 57-ാം ശ്ലോകത്തിൽ നായകൻ ‘നിൻവിയൻ പേരാളും കാളീപിതരം’ എന്നു് ഒരു ശിവനെ ഉദ്ദേശിച്ചു പറയുന്നുണ്ടു്. അതു് ഏതു ക്ഷേത്രത്തിലെ ശിവനാണു്? തൃപ്പാപ്പൂരെയാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. വിയൻപേരെന്നാൽ വിശിഷ്ടമായ നാമമെന്നാണർത്ഥം; സ്ഥാനപ്പേരെന്നല്ല. അതുകൊണ്ടു തൃപ്പാപ്പൂരല്ല ഉദയാതിച്ചപുരമാണു് പ്രസ്തുത ക്ഷേത്രമെന്നു് എനിക്കു തോന്നുന്നു. അതിനു മതിലകത്തുനിന്നു മൂന്നു നാഴികയേ ദൂരമുള്ളു. അവിടെ സന്ദേശഹരൻ എത്തുമ്പോൾ ഉച്ചപ്പൂജയ്ക്കു കാലമാകുന്നു. ആ സ്ഥലത്തുനിന്നു് അമറേത്തു കഴിച്ചുകൊണ്ടാണു് വടക്കോട്ടേയ്ക്കു് അദ്ദേഹം യാത്ര തുടരുന്നതും. അല്ല, തൃപ്പാപ്പൂർ തന്നെയാണെങ്കിലും ആ സ്ഥലത്തേയ്ക്കും ആറു നാഴികയ്ക്കുമേൽ ദൂരമില്ല. ഇതുകൊണ്ടെല്ലാം പ്രഭാതത്തിലല്ല അദ്ദേഹത്തെ നായകൻ അമ്പലത്തിൽവച്ചു കണ്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. പ്രഭാതത്തിൽ ദൂതൻ പുറപ്പെട്ടിരുന്നു എങ്കിൽ മദ്ധ്യാഹ്നഭക്ഷണത്തിനു കഴക്കൂട്ടത്തെങ്കിലും എത്താമായിരുന്നു. ഞാൻ മുൻപു നിർദ്ദേശിച്ച ദൈവജ്ഞന്മാർ കൊല്ലം 466-മേടം 11-ാം൹ വ്യാഴാഴ്ച മകയിരം നക്ഷത്രവും പഞ്ചമിയും വരുന്നു എന്നും അന്നു കാമാഖ്യയോഗമുണ്ടെന്നും ‘ഭൂതികാമം’ എന്നൊരു യോഗത്തെപ്പറ്റി ജ്യോത്സ്യന്മാർക്കറിവില്ലാത്തതിനാൽ ‘ഭൂതി’ എന്നാണോ ശരിയായ പാഠമെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും വാദിക്കുന്നു. ‘ഭൂതികാമാഖ്യയോഗഃ’ എന്നേ ഗ്രന്ഥങ്ങളിൽ കാണുന്നുള്ളു. അതുപോകട്ടെ. ‘നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്’ അഞ്ചാം പക്കം എന്നതിനോടു ചേർത്തന്വയിച്ചു് അഞ്ചാം നക്ഷത്രമായ മകയിരമാണു് കവിയുടെ വിവക്ഷ എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ക്രി. പി. 1291-ാമാണ്ടു തുലുക്കൻപട എന്നൊന്നിന്റെ പ്രസക്തിയേ ദക്ഷിണാപഥത്തിൽ ഇല്ലായിരുന്നതിനാൽ അവരുടെ കാലഗണന പ്രകൃതത്തിൽ യോജിക്കുന്നില്ല എന്നു ഖണ്ഡിച്ചു തന്നെ പറയാവുന്നതാണു്. അക്കാലത്തു് കേവലം കച്ചവടക്കാരായ മഹമ്മദീയർ മാത്രമേ പാണ്ഡ്യചോളരാജ്യങ്ങളിൽ ഉണ്ടായിരുന്നുള്ളു. ആകെക്കൂടി നായികയായ ഉണ്ണുനീലി വടക്കുംകൂർ രാജാവായ മണികണ്ഠന്റെ പുത്രിയായിരുന്നു എന്നും ആ മഹിളാമണിയുടെ ഭർത്താവു് പൂരാടം നാളിൽ ജനിച്ച ആ രാജവംശത്തിലെ ഒരിളമുറത്തമ്പുരാനായിരുന്നുവെന്നും അദ്ദേഹം തന്നെയാണു് നായകനും കവിയും എന്നും സന്ദേശത്തിന്റെ കാലം കൊല്ലം 549 കുംഭം 23-ാം൹യാണെന്നുമുള്ള എന്റെ അഭിപ്രായം ഭേദപ്പെടുത്തുന്നതിനു ഞാൻ ഏതാവൽപര്യന്തം യാതൊരു കാരണവും കാണുന്നില്ല. ഈ വിഷയത്തെപ്പറ്റി ഇത്ര ദീർഘമായി ചർച്ച ചെയ്യേണ്ടിവന്നതു പലരും പലവിധത്തിലുള്ള മതങ്ങൾ ഏതൽസംബന്ധമായി ആവിഷ്കരിച്ചിട്ടുള്ളതുകൊണ്ടാകുന്നു. (10) വിഷയം

കടുത്തുരുത്തിയിൽ നായകൻ നായികയുമായി ഉറങ്ങുമ്പോൾ ഒരു നാൾ രാത്രി അദ്ദേഹത്തെ ഒരു യക്ഷി എടുത്തുകൊണ്ടു തെക്കോട്ടേക്കു പോയി. തിരുവനന്തപുരത്തെത്തിയ സമയത്തു് നായകൻ ഉണർന്നു നരസിംഹമന്ത്രം ജപിക്കുകയും ഉടൻതന്നെ അവൾ അദ്ദേഹത്തെ വിട്ടു് ഓടിക്കളയുകയും ചെയ്തു. അപ്പോൾ പ്രഭാതമായിരുന്നു സമയം. ശ്രീപത്മനാഭസ്വാമിയെ വന്ദികൾ പള്ളിയുണർത്തുന്ന ഗാനങ്ങൾ കേട്ടു സ്ഥലമേതെന്നു മനസ്സിലായി. നായികയുമായി വേർപിരിഞ്ഞ ദുഃഖം നിമിത്തം പരവശനായ നായകൻ ഭാഗ്യവശാൽ തന്റെ വയസ്യനായ കൊല്ലത്തെ ആദിത്യവർമ്മ ഇളയതമ്പുരാനെ ശ്രീപത്മനാഭക്ഷേത്രത്തിൽവച്ചു കണ്ടു. അദ്ദേഹത്തിനു തൃപ്പാപ്പൂർ മൂപ്പെന്ന നിലയിൽ തിരുവനന്തപുരത്തു കൂടെക്കൂടെ പോകേണ്ട ആവശ്യമുണ്ടായിരുന്നു; അപ്പോൾ പോയതു സ്വാമിദർശനത്തിനായിരുന്നു. ആ ഘട്ടത്തിൽ നായകൻ തന്റെ സങ്കടം അദ്ദേഹത്തെ അറിയിക്കുകയും തനിക്കു് ഒരു പക്ഷം കഴിഞ്ഞു മാത്രമേ അവിടം വിട്ടുപോകുവാനുള്ള സ്വാസ്ഥ്യം ലഭിക്കുകയുള്ളു എന്നുള്ളതിനാൽ നായികയോടു് തന്റെ അവസ്ഥ നിവേദനം ചെയ്യുവാൻ സന്ദേശഹരനാകണമെന്നു് അദ്ദേഹത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള പല സ്ഥലങ്ങളേയും ക്ഷേത്രങ്ങളേയും രാജാക്കന്മാരേയും സുന്ദരിമാരേയും വർണ്ണിക്കുവാൻ കവി സന്ദേശദ്വാരാ ഒരു നല്ല അവസരമുണ്ടാക്കുകയും ആ അവസരത്തെ വിജയപ്രദമാകത്തക്കവിധത്തിൽ വിനിയോഗിക്കുകയും ചെയ്യുന്നു. സന്ദേശഹരന്റെ യാത്ര രാജോചിതമായ വിധത്തിൽ ‘തണ്ടിലേറിച്ചെമ്പൊൽക്കാളം തെളുതെളെ മുതിർന്നംബരമ്മേൽ മുഴങ്ങേ, വൻപുറ്റീടും കുട തഴചുഴൻറു്’ ആണെന്നു പൂർവ്വസന്ദേശം 123-ാം ശ്ലോകത്തിൽനിന്നു കാണാം. മൂന്നു ദിവസംകൊണ്ടാണു് തിരുവനന്തപുരത്തു നിന്നു കടുത്തുരുത്തിയിൽ ചെന്നുചേരേണ്ടതു്. ഒന്നാം ദിവസം തിരുവനന്തപുരത്തു നിന്നു തിരിച്ചു കൊല്ലത്തു ചെല്ലുന്നു; രണ്ടാം ദിവസം രാത്രിയിൽ താമസിക്കുന്നതു കായങ്കുളത്തു രാജാവിന്റെ രാജധാനിയിൽ കരിപ്പൂക്കുളത്താണു്; മൂന്നാംദിവസം സന്ധ്യയ്ക്കു കടുത്തുരുത്തിയിലെത്തുന്നു. വഴിക്കു തൃപ്പാപ്പുർ, മുതലപ്പൊഴി, പുത്തിടം, വർക്കല, കൊല്ലം പുതിയപൊഴി (നീണ്ടകര അഴിയോ?), പന്മന, മറ്റം, കണ്ടിയൂർ, തട്ടാരമ്പലം, ചെന്നിത്തല, തൃക്കുറട്ടി, പനയന്നാർകാവു്, ആലൻതുരുത്തി, തിരുവല്ലാ, കരിയനാട്ടുകാവു്, മുത്തൂറ്റു്, നാലുകോടി, തൃക്കൊടിത്താനം, തെക്കിൻകൂറു്, മണികണ്ഠപുരം, തിരുവഞ്ചപ്പുഴ, ഏറ്റുമാന്നൂർ മുതലായ സ്ഥലങ്ങളെപ്പറ്റി പ്രസ്താവമുണ്ടു്. പുത്തിടം, കൊല്ലം, കരിയനാട്ടുകാവു് ഇവിടങ്ങളിലെ അങ്ങാടികളെപ്പറ്റിയുള്ള വർണ്ണന ഉജ്വലമാണു്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീപത്മനാഭൻ, നരസിംഹമൂർത്തി, വേദവ്യാസൻ, ശ്രീരാമൻ, ലക്ഷ്മണൻ, ഹനൂമാൻ, ഉണ്ണിക്കൃഷ്ണൻ, ശാസ്താവു്, തിരുവാമ്പാടി കൃഷ്ണൻ, ക്ഷേത്രപാലൻ ഈ വിഗ്രഹങ്ങൾക്കുപുറമേ പാൽക്കുളങ്ങര ദുർഗ്ഗ, വർക്കല ജനാർദ്ദനൻ, കൊല്ലത്തു മൂരിത്തിട്ടഗണപതി, പനങ്ങാവിലു് ഭദ്രകാളി, ആതിച്ചപുരത്തമ്മൻ, പന്മന സുബ്രഹ്മണ്യൻ, കണ്ടിയൂർ ശിവൻ, തൃക്കുറട്ടി ശിവൻ, പനയന്നാർകാവു ഭദ്രകാളി, തിരുവല്ലാ വിഷ്ണു, തൃക്കൊടിത്താനത്തു വിഷ്ണു, മണികണ്ഠപുരത്തു കൃഷ്ണൻ, ഏറ്റുമാനൂർ ശിവൻ, കോതപുരത്തു കൃഷ്ണൻ, തളിയിൽ ശിവൻ, മുതലായ ദേവന്മാരേയും യഥാവകാശം സ്തുതിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടു്. രാജാക്കന്മാരിൽ കൊല്ലത്തേ രവിവർമ്മാവിനും കായങ്കുളത്തെ രവിവർമ്മാവിനും വടക്കുംകൂറിലെ മണികണ്ഠനുമാണു് പ്രാധാന്യം; ചിറവായിലേരായിരൻ, തെക്കുംകൂറിലേ രാമവർമ്മാവു്, ഇവരേയും വിട്ടിട്ടില്ല. വടക്കുംകൂറിലേ ചില ഇളങ്കൂർ തമ്പുരാക്കന്മാരുടെ പേരുകൾ മുൻപു തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സുന്ദരിമാരിൽ ഉണ്ണിയാടി, വെള്ളൂർ നാണി, ചെറുകര കുട്ടത്തി (ചെറുകരച്ചേർന്ന കുട്ടത്തി എന്നാണു് ശരിയായ പാഠം), ചെറുകര ഉണ്ണിയാടി, മുത്തൂറ്റിളയച്ചി, കുറുങ്ങാട്ടുണ്ണുനീലി, കുറുങ്ങാട്ടുണ്ണിച്ചക്കി, കുറുങ്ങാട്ടു ചിരുതേവി, എന്നിവരുടെ പേരുകൾ സ്മരണീയങ്ങളാകുന്നു. മുണ്ടയ്ക്കൽ ചെറിയതു്, കുറുമൂഴിക്കൽ ഉണ്ണിച്ചക്കി, തേവി ഇവർ നായികയുടെ തോഴികളാണു്. ഇങ്ങനെ നോക്കിയാൽ തിരുവനന്തപുരത്തിനും കടുത്തുരുത്തിക്കും ഇടയ്ക്കുള്ള പ്രദേശങ്ങളെപ്പറ്റി പലവിധത്തിലുമുള്ള അറിവു നമുക്കു ലഭിക്കുവാൻ പ്രസ്തുതസന്ദേശം പ്രയോജകീഭവിക്കുന്നു. (11) കവിതാരീതി

സന്ദേശകാരന്റെ ഏതു ശ്ലോകം പരിശോധിച്ചാലും അദ്ദേഹം ഒരു മഹാകവിമൂർദ്ധന്യനായിരുന്നു എന്നു തെളിയുന്നതാണു്. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിനുള്ള പാടവം അന്യാദൃശമാകുന്നു. ഭഗവൽഭക്തി പ്രകടീകരിക്കുവാനും അദ്ദേഹത്തിനു് അസാധാരണമായ നൈപുണ്യമുണ്ടു്. നായികയുടെ വിരഹാവസ്ഥ പ്രപഞ്ചനം ചെയ്യുമ്പോൾ അദ്ദേഹം കാളിദാസകല്പനാണെന്നു തോന്നിപ്പോകുന്നു. തിരുവനന്തപുരത്തിന്റേയും കടുത്തുരുത്തിയുടേയും വർണ്ണനം ഉണ്ണുനീലിയുടെ വിരഹവ്യഥ, നായകന്റെ സന്ദേശം ഇവയെല്ലാം ആദ്യന്തം മധുരമാണു്. അങ്ങുമിങ്ങും നിന്നു പന്ത്രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

മന്ദവായു
 “കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെൻറപോലെ
 തുകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
 സ്തോകോന്മീലന്നളിനതെളിതേൻകാളകൂടാംബു കോരി
 ത്തേകിത്തോകപ്പവനനവനെച്ചെൻറു കൊൻറാൻ തദാനീം.”
(1)

 “വിങ്ങിപ്പൊങ്ങിച്ചിതറിന മലർത്തെൻറൽ പീത്വാമയങ്ങി
 ത്തങ്ങിത്തങ്ങിത്തരുണികൾ മുലക്കച്ചിലുചൈരുറങ്ങി
 തിങ്ങിത്തിങ്ങിച്ചുഴല വരിവണ്ടിണ്ടയാം കണ്ടിയൂരിൽ
 പ്പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.”
(2)

കുതിരകളുടെ പകലുറക്കം
 “മാതങ്ഗാനാം കരപരിഗളൽസ്വേദസംസിക്തശീതേ
 മാകന്ദാനാം തണലിൽ മണലിൽക്കുഞ്ചിഭിശ്ചലഞ്ചാഗ്രൈഃ
 പിൻകാലേകം കുടിലശിഥിലം പയ്യെ വച്ചിട്ടിദാനീം
 നിദ്രായന്തേ തവ വടിവെഴും വാജിനോ രാജസിംഹ!”
(3)

പ്രഭാതം
 “കാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ;
 ചോളംപോലേ ചെറുകിവിളറീ താരകാണാം നികായം;
 താളംപോലേ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ;
 നാളംപോലേ നളിനകുഹരാദുൽഗതാ ഭൃങ്ഗരാജിഃ”
(4)

സായംസന്ധ്യ
 “അപ്പോഴുദ്യൽകുളിർമതിമുഖീ മേഘരാഗാധരോഷ്ഠീ
 ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
 കിഞ്ചിൽക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
 കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.”
(5)

ശ്രീപത്മനാഭൻ
 “നാഭീപത്മേ നിഖിലഭുവനം ഞാറുചെയ്താത്മയോനിം
 നാഗേന്ദ്രന്മേൽ ബത മതുമതപ്പള്ളിക്കൊള്ളും പിരാനെ
 നാഗാരാതിധ്വജനെ നവരം മുമ്പിൽ നീ കുമ്പിടേണ്ടും
 നാൽവേതത്തിൻ പരമപൊരുളാം നമ്മുടേതമ്പിരാനെ.”
(6)

കൗസ്തുഭം
 “വേലപ്പെണ്ണിൻ മുലയിലലിയും ചന്ദനാഭോഗരമ്യേ
 ചാലചീറ്റം പെരുകിയുരുകീടിൻറ വിശ്വംഭരായാഃ
 കോലക്കണ്ണിൻമുനകനമകംപുക്കു നിന്മാറിൽ മേവും
 നീലക്കല്ലായു് വിലസിന മണീകൗസ്തുഭം വെൽവുതാക”
(7)

വല്ലികൾ
 “പൂന്തൊത്തെന്നും കുളുർമുല ചുമന്നോമൽവക്ത്രം വണക്കി
 ക്കിഞ്ചിൽച്ചഞ്ചന്മധുപവചനംകൊണ്ടു കൊണ്ടാടി മന്ദം
 മാർഗ്ഗോപാന്തേ മലർനിര ചൊരിഞ്ഞന്നടക്കാവിലെങ്ങും
 വല്ലീബാലത്തരുണികളുടൻ കാണലാം നില്ക്കുമാറു്.”
(8)

നായികാവർണ്ണനം
 “മാഴക്കണ്ണാൾക്കൊരു മയിലുമുണ്ടങ്ങു പിൻകാലൊളംപോയു്
 ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമൽ നില്പോരുനേരം
 ഊഴത്തംകൊണ്ടിരുൾമുകിലിതെൻറഞ്ചിതം പീലിജാലം
 ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോൻറു്.”
(9)

 “അപ്പൂമാതിന്നൊരു സഹചരീമങ്ഗനാമൗലിമാലാ
 മിപ്പാർമേലുള്ളമൃതസരസീമിക്ഷുചാപസ്യ കീർത്തിം
 കർപ്പൂരാളീമിനിയ നയനങ്ങൾക്കു കാണും ജനാനാം
 മൽപ്രേമത്തിൻ വിളകഴനിയാം മാനിനീം കാൺകപിന്നെ.”
(10)

വിരഹാവസ്ഥ
 “നീലക്കല്ലാൽ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
 കോലപ്പോർമന്മുല, കുവലയം വെൻറ മുഗ്ദ്ധേക്ഷണായാഃ
 ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
 ചാലത്തോൻറും ചുനയൊഴുകുമച്ചൂതപക്വങ്ങളെൻറു.”
(11)

ശ്രീകൃഷ്ണൻ
 “കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
 പീലിക്കണ്ണാൽക്കലിതചികുരം പീതകൗശേയവീതം
 കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
 കോലം നീലം തവ നിയതവും കോയിൽകൊൾകെങ്ങൾ ചേതഃ”
(12)

അത്യന്തം ഹൃദയഹാരികളാണു് ഈ ശ്ലോകങ്ങൾ. ക്രി. പി. പതിന്നാലാം ശതകത്തിലെ കൃതിയാകയാൽ പ്രസ്തുതസന്ദേശത്തിൽ ധാരാളം പഴയ പദങ്ങളും പ്രയോഗങ്ങളുമുണ്ടു്. ചുരുക്കത്തിൽ ഭാഷ, ചരിത്രം, സാഹിത്യം ഇവയെപ്പറ്റിയെല്ലാം ഈ കൃതിയിൽനിന്നു പലതും അനുവാചകന്മാർക്കു് അറിയുവാനും തദ്ദ്വാരാ അന്യത്ര അസുലഭമായ ആനന്ദപീയൂഷം ആസ്വദിക്കുവാനും സാധിക്കുന്നതാണു്. സഹൃദയന്മാരായ സകല കേരളീയരുടേയും നിത്യാവഗാഹത്തെ സമ്പൂർണ്ണമായി അർഹിക്കുന്ന ഒരു സാരസ്വതപ്രവാഹമാകുന്നു ഉണ്ണുനീലിസന്ദേശം.

17.2കോകസന്ദേശം
17.2.1കാലം

ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അല്പംകൂടി അധികമായോ പഴക്കമുള്ള മറ്റൊരു കാവ്യമാണു് കോകസന്ദേശം. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ആവിർഭവിച്ച ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു് അവകാശം ഉണ്ടാകുന്നതല്ല. (1) ‘ചൂലംകൊടു’ (ശൂലംകൊണ്ടു്), (2) ‘മുകടു്’ (തല), (3) ‘വാളം’ (വാൾ), (4) ‘ഇട്ടൽ’ (പറമ്പു്), (5) മുക്കാരം (പിടിവാദം), (6) ‘ഇരിപായുക’ (പിൻതിരിഞ്ഞോടുക), (7) ‘ഏവലർ’ (അനുയായികൾ), (8) ‘നുങ്ങി’ (നശിച്ചു), (9) ‘വെള്ളാട്ടി’ (ദാസി), (10) ‘തൂയത്തു്’ (തുമ്പത്തു), (11) ‘തുയർന്നു്’, (തുടർന്നു), (12) ‘ചമ്മാത്തു്’ (കൊഞ്ഞനം), (13)‘നെയ്യൽ’ (ആമ്പൽ) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും അതിൽ കാണ്മാനുണ്ടു്.

17.2.2കഥ

പ്രസ്തുതസന്ദേശം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. പൂർവസന്ദേശത്തിൽപ്പെട്ട ആദ്യത്തെ തൊണ്ണൂറ്റാറു ശ്ലോകങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള ഭാഗങ്ങളും അചിരേണ ലഭിക്കുമെന്നു് ആശിക്കാം. ചേതിങ്കനാട്ടിൽ (ജയസിംഹനാട്ടിൽ), അതായതു കൊല്ലത്തു്, വസന്തകാലത്തിൽ ഒരു കാമി തന്റെ പ്രിയതമയുമായി സുഖിച്ചിരിക്കവേ, ഒരു രാത്രിയിൽ നായകൻ അകാരണമായി അശ്രുധാര വാർക്കുന്നതുകണ്ടു് നായിക അതിന്റെ കാരണം ചോദിക്കുകയും അപ്പോൾ നായകൻ താൻ സ്വപ്നത്തിൽ അനുഭവിച്ച ദുഃഖം ആ സുന്ദരിയെ വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്യുന്നു. സ്വപ്നാവസ്ഥയിൽ മാത്രം സംഭവിച്ചതാണു് പ്രണയിനിയുമായുള്ള വിപ്രയോഗമെങ്കിലും അതു ജാഗ്രദവസ്ഥയിൽ സംഭവിച്ചാലെന്നപോലെ നായകൻ ദുഃഖിതനായിത്തീരുന്നു. ഒരു വ്യോമചാരി ആ യുവാവിനെ തന്റെ പ്രേമഭാജനത്തിൽനിന്നു വേർപെടുത്തി തെക്കേമലയാളത്തിൽ തിരുനാവായയ്ക്കു സമീപമുള്ള വെള്ളോട്ടുകര (തൃപ്രങ്ങോടു്?) എന്ന സ്ഥലത്തു പ്രക്ഷേപിക്കുന്നു. അവിടെ നായകൻ ഒരു ചക്രവാകത്തെക്കണ്ടു് ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കുന്നു. വെള്ളോട്ടുകര മുതൽക്കു തെക്കോട്ടുള്ള അനേകം നഗരങ്ങൾ, ഗ്രാമങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ മുതലായവയെ പരാമർശിക്കുന്ന കൂട്ടത്തിൽ തിരുനാവാ, പേരാറു് (ഭാരതപ്പുഴ), മാമാങ്കപ്പറമ്പു്, ആഴ്വാഞ്ചേരിമന, നന്തിയാറു്, തൃപ്പുറയാറു് (തൃപ്പറയാറു്), കുണക (തൃക്കണാമതിലകം), കുരുമ്പക്കാവു് (കൊടുങ്ങല്ലൂർ), തിരുവഞ്ചക്കളം, പെരുവാരം, ഇടപ്പള്ളി ഇവ ഉൾപ്പെടുന്നു. തൃക്കണാമതിലകം അന്നു സാമൂതിരിപ്പാടു പിടിച്ചടക്കിക്കഴിഞ്ഞിരുന്നു; അന്നത്തേ ഏറാൾപ്പാടിനെ അവിടെ യുദ്ധോദ്യുക്തനായി നിൽക്കുന്നതു കവി നമുക്കു കാണിച്ചുതരുന്നു. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടീട്ടില്ല. രുദ്രശിഷ്യനും യമകശ്ലോകരചനാ പടുവുമായ പന്നിയമ്പള്ളി ഉണ്ണിക്കണ്ടൻ അക്കാലത്തു വെള്ളോട്ടുകരയിൽ ജീവിച്ചിരുന്നതായി കവി പ്രസ്താവിക്കുന്നു. അതാരെന്നറിയുന്നില്ല.

17.2.3കവിതാരീതി

കോകസന്ദേശം ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസഹോദരത്വത്തിനു് ഏതു വിധത്തിലും അർഹമായ ഒരു ഉത്തമകാവ്യമാണു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.

 “പൊല്പൂമാതിൻ മിഴിനിര പൊഴിഞ്ഞോരു ചേതിങ്കനാട്ടിൽ
 ചൊൽപ്പെറ്റീടും നിജനിലയനേ കോപി കാമീ വസന്തേ
 അപ്പോർകൊങ്കത്തടമഴകെഴും മാർവിടത്തോടമർത്തി
 ത്തല്പേ താനും പ്രിയതമയുമായ്ച്ചേർന്നിരുന്നാൻ കദാചിൽ.
(1)

 അപ്പോൾ മൂർച്ഛാം തടവി നെടുവീർപ്പിട്ടു നേത്രോൽപലാന്താ
 ന്മുക്താൻ മുക്താമുറിനിറമെഴും ബാഷ്പവിന്ദൂൻ ദധാനഃ
 സ്വപ്രേയസ്യാ തഴുകി മുറയിട്ടെൻറിതെന്റേഷ പൃഷ്ടോ
 ലബ്ധ്വാ സംജ്ഞാം ലളിതവദനാം താമിവണ്ണം ജഗാദ.”
(2)

ചില മനോഹരങ്ങളായ ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.

  1. വെള്ളോട്ടുകര ശിവൻ
     “പള്ളിച്ചൂലത്തലകൊടു പിളർന്നീട, മാറിൽത്തുളുമ്പി
     ത്തള്ളും ചോരിക്കളിയിലമിഴും കാലനെക്കൊൻറു വീഴ്ത്തി
     ഉള്ളിൽക്കോപ്പേറിന കരുണയാ ഭക്തരക്ഷാർത്ഥമസ്മിൻ
     വെള്ളോട്ടിൻവായ്ക്കരയമരുമെന്നപ്പനെക്കാൺക മുൻപിൽ.”

    (3)

  2. കുണക
     “ചെൽവം ചേർന്നക്കുണകയിലകംപുക്കു നീ തെക്കു നോക്കി
     ച്ചെല്ലുന്നേരത്തിതവിയ പെരുങ്കോയിൽ കാണാം പൂരാരേഃ
     അല്ലിത്താർമൻകുഴലണികുരാൽക്കണ്ണരെത്തല്ലിമാറ്റും
     മല്ലക്കണ്ണിൻമുനയിൽ മലർവില്ലാളിയെത്തെറ്റുമേടം.”

    (4)

  3. ഏറാൾപ്പാടു്
     “തീ വെച്ചെല്ലാപ്പുറവുമടലാർകോട്ട ചുട്ടംബരേ പോയ്
     ത്താവിപ്പൊങ്ങും പൊടികൾനികരാൽ ദിഗ്വധൂകേശബന്ധേ
     ശ്രീമൽക്കീർത്തിപ്പുതുമലർതൊടുക്കിൻറ തൃക്കയ്യിൽവെച്ചി
     പ്പാർമുട്ടെത്താങ്ങിന നെടുവിരിപ്പിൽത്തകും വീരസിംഹം.”

    (5)

  4. കൊടുങ്ങല്ലൂർ ഭദ്രകാളി
     “കട്ടിച്ചുച്ചൈരിളകിയലറിപ്പാഞ്ഞു വെട്ടിച്ചിരിച്ച
     ൿഖട്വാംഗംകൊണ്ടുടലിലസുരാൻ നിർദ്ദയം മർദ്ദയന്തീ
     പക്കച്ചോരിക്കളിയിടയിടേ നക്കി നട്ടം തിരിഞ്ഞ
     ങ്ങൊക്കെക്കൂടിപ്പട ചുഴല നിൻറാർക്കുമമ്മേ! തൊഴുന്റേൻ.”

    (6)

  5. തിരുവഞ്ചക്കളം
     “എൻചങ്ങാതിക്കലർചരനു കീഴ്വന്നു വല്ലായ്മയിന്നും
     ചെഞ്ചെമ്മേ നീ പുരഹര! പൊരിക്കൊൾകിലെന്താശ്രയം മേ?
     കുന്റിൽപ്പെണ്ണത്തിരുമുടി പിടിച്ചീഴ്ത്ത മുക്കണ്ണർകർണ്ണേ
     ചെൻറീവണ്ണം കുളുർമതി പൊരുത്തം പറഞ്ഞീടുമേടം.”

    (7)

  6. സൂര്യാസ്തമയം
     “ചൂടും പൊന്നിൻതകടു ചരമക്ഷ്മാഭൃതോ, വ്യോമലക്ഷ്മീ
     വാടാമാലക്കുഴലിലണിയും ബാലിമാണിക്യഖണ്ഡം
     ചൂടേറും തൻകൊടുവെയിൽ തനക്കെപ്പൊറായെൻറ പോലെ
     ച്ചാടുൻറാൻ പോയ്ക്കടലിലധുനാ ഹേലയാ ഭാനുമലീ.”

    (8)

  7. ചന്ദ്രോദയം
     “അക്ഷ്ണോഃ പ്രീതിം ജനയതി നമുക്കഭ്രമാം പുഷ്കരിണ്യാ
     രക്താംഭോജം, ഘുസൃണതിലകം രാത്രിയാം കമ്രഗാത്ര്യാഃ,
     മുക്കണ്ണൻകൺമുനയതിലുരുക്കിന്റൊരങ്ഗാരചക്രം,
     തിക്കെട്ടിന്നും ചുടരണിവിളക്കഞ്ചിതം ചന്ദ്രബിംബം.”

    (9)

  8. പ്രഭാതം
     “ധന്യാ ഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
     പൊന്നിൻചൂൽകൊണ്ടിരുൾമയമടിക്കാടടിച്ചങ്ങു നീക്കി,
     ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റം തളിപ്പാ
     നംഭോരാശൗ ശശധരകുടം കാൺക മുക്കിൻറവാറു്.”

    (10)

  9. സൂര്യോദയം
     “അച്ചോ! മുല്പാടിദമുദയതേ മിക്ക ശൈലാധിപത്യേ
     നില്ക്കും പൂർവാചലമുകുടമാണിക്യരത്നപ്രവേകം,
     ശച്യാഃ കല്പദ്രുമകിസലയാ പീഡകല്പം, കിഴക്കു
     ന്തിക്കാം പെണ്ണിൻമുലയിൽ വിലസും താലി, ബാലാർക്കബിംബം.”

    (11)

  10. പെരുമാക്കന്മാരുടെ രാജധാനി
     “എത്തിപ്പൊന്മാളികമുകളിൽനിന്നാത്മബിംബംപിടിപ്പാൻ
     തത്തിക്കൂടും തരുണികളുടേ ചാപലപ്രൗഢി കണ്ടു്,
     മുക്തജ്യോത്സ്നാസ്മിതരുചികരാഗ്രേണ ചമ്മാത്തു കാട്ടി
     ത്തെറ്റെന്റോടിക്കുളുർമതി കളിച്ചംബരേ താവുമേടം.”

    (12)

17.3അനന്തപുരവർണ്ണനം

ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ അജ്ഞാതനാമാവായ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണു് അനന്തപുരവർണ്ണനം. തിരുവനന്തപുരം നഗരമാണു് വർണ്ണനാവിഷയം. കവിത മുഴുവൻ കിട്ടീട്ടില്ല. എല്ലാ ശ്ലോകങ്ങളും അനുഷ്ടുപ്വൃത്തത്തിൽ ഗ്രഥിതങ്ങളായിരിക്കുന്നു. അവയിൽ ഒന്നാണു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ളതും താഴെക്കാണുന്നതുമായ എട്ടാമത്തേ പദ്യം.

 “തമിഴു് സംസ്കൃതമെൻറുള്ള സുമനസ്സുകൾകൊണ്ടൊരു
 ഇണ്ടമാല [4] തൊടുക്കിന്റേൻ പുണ്ഡരീകാക്ഷപൂജയായ്.”

പണ്ടത്തെ മണിപ്രവാളകവികൾ മഹർഷിമാർ മാനിച്ചിട്ടുള്ള പ്രസ്തുതവൃത്തത്തിൽ കവനംചെയ്യുന്നതിനു പ്രത്യേകമായ പ്രാഗല്ഭ്യം സമ്പാദിച്ചിരുന്നു. ഈ കൃതിയിൽനിന്നു ചില ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.

  1. ദേവതാപ്രാർത്ഥന
     “ഹരയേ നമഃനിന്നോമൽച്ചരണങ്ങളിരണ്ടിനും
     ശരണാഗതനാകിന്റേൻ കരുണാകര, നിത്യമായ്

    (1)

     മോക്ഷാർത്ഥമായിരിപ്പോരു ദീക്ഷ പൂകിൻറതുണ്ടു ഞാൻ;
     രക്ഷിക്കവേണ്ടുമെന്റേക്കും; നിക്ഷേപമയമഞ്ജലിഃ.
    (2)

     അനന്തപുരമെൻറിത്ഥമാനന്ദം കവിയായിതു;
     സ്തോത്രാമൃതരസംകൊണ്ടെൻ ശ്രോത്രപാത്രം നിറയ്പിതു.
    (3)

     അതിന്നു തുണയാമാറു പതിയാക ഗജാനനൻ;
     ഭക്ഷിക്ക പയറെള്ളപ്പമിക്ഷു ചക്ക വിരിപ്പവിൽ.
    (4)

     കുംഭം പുസ്തകവും സാക്ഷാൽ സംഭരിക്കിൻറ മുദ്രയും
     പിടിച്ചുവന്നെൻ നാവിന്മേൽ കുടിപൂക സരസ്വതി.
    (5)

     നാരായണനുവക്കിൻറ [5] മാരവൈരി മഹേശ്വരൻ
     ഉമയാ സഹ മച്ചിത്തേ രമിക്ക നിജവേശ്മനി.
    (6)

     ചരിതം പല ചൊല്ലിന്റേൻ ചരതിച്ചൊരു ഗദ്യമായ് [6]
     പണിയില്ലയെനക്കേതും തുണ ശങ്കരനാകയാൽ.
    (7)

     അഹോ! നിൻകീർത്തിയാകിൻറ മഹാവെള്ളത്തിൽ നിന്റൊരു
     കരകാണ്മാനുഴക്കിന്റേൻ ഹൃദയത്തിന്നു പോറ്റി, ഞാൻ.
    (8)

     പറ്റുമുത്സാഹമുണ്ടെൻറാൽ മറ്റുമെല്ലാമിതപ്പെടും;
     പണ്ടു ഗങ്ഗാനദീതന്നെക്കെണ്ടുപോന്നാൻ ഭഗീരഥൻ.
    (9)

     ദേവാനാം തലയിൽപ്പുക്കു കേവലം താനിരിപ്പിതു,
     ഉത്താനപാദപുത്രോപി ഭക്തനാക നിമിത്തമാം.
    (10)

     ഞാനുമവ്വണ്ണമേ നിന്നെ മാനിച്ചടി വണങ്കിനാൽ
     അകമേ തോൻറുമത്യന്തം പുകഴും പരിചാദരാൽ.
    (11)

     പത്തു യോജനനീളത്തിൽ പത്തു ദിക്കും നിറൈന്തതു
     തിരുമേനി വലംവയ്പാനരുതെൻറു മയാശ്രുതം.”
    (12)

  2. തിരുവനന്തപുരം
     ശ്രീപാദതീർത്ഥമാടിപ്പോയ് ശ്രീതീർത്ഥം തത്ര കാണലാം
     ശ്രീകണ്ഠേശ്വരമെൻറുള്ള ശ്രീകൈലാസമനന്തരം.

    (13)

     കുമ്പിടാമരനെച്ചെൻറു തമ്പിരാനെപ്പുരാരിയെ
     ആറുമമ്പിളിയും ചൂടി നീറും പൂശിന മായനെ.
    (14)

     സാമവേദങ്ങളും കേട്ടു പോയ് മഹാദേവപുത്രനെ
     അയ്യനെ ബ്ഭക്തകൾക്കെല്ലാം മെയ്യനെപ്പോയമേയനെ;
    (15)

     കണ്ടൻ പണ്ടു ജനിപ്പിച്ച പുണ്ഡരീകാക്ഷപുത്രനെ
     നായാട വല്ലും ചേകോനെക്കായാമ്പൂമേനിവർണ്ണനെ;
    (16)

     കോട്ടാകാരമതും കണ്ടാലിഷ്ടമാമ്പാടി കാണലാം
     ആമ്പാടിക്കുട്ടനെക്കാണാമോപ്പിക്കണ്ടോരെടുക്കയും
    (17)

     വളർന്ന പശുവിൻ പിമ്പേ കളിച്ചു ചില കാളമാർ
     എറിഞ്ഞു തമ്മിലേ കുത്തിത്തുറന്നു ചിതറിന്റെടം.
    (18)

     പാലുമുണ്ടു കളിച്ചിട്ടു വാലുയർത്തോരു വീതിയിൽ
     പിള്ളയെക്കാണവല്ലാഞ്ഞു തള്ള നിൻറുഴലിന്റെടം.
    (19)

     മരക്കലത്തിന്മേൽ വന്ന ചരക്കു പല ജാതിയും
     എടുത്തു പപ്പര [7] ക്കൈയർ നടപ്പിതൊരു വീതിയിൽ.
    (20)

     നെല്ലിന്നരിചി താവെൻറു ചൊല്ലിച്ചിലരഴയ്ക്കയും
     തേങ്ങാ താ വെറ്റിലെയ്ക്കുൻറും മാങ്ങാ തരുവനെൻകയും.
    (21)

    ***
     തലയും മുലയും തുള്ളത്തമ്മെത്താമും മറന്നുടൻ
    (22)

     മുൻപും പിൻപും തഥാ കയ്യും മെയ്യും കാട്ടിപ്പകർന്നുടൻ
     കലർന്നു പേശി മീൻ വില്ക്കും ചെറുമിക്കുട്ടവും ക്വചിൽ.
    (23)

     കാന്തിയും ചെല്വമും മിക്ക കാന്തളൂർചാല കാണലാം
     മൂൻറു കോയിലുമെന്മുന്നിൽത്തോൻറും തത്ര മഠങ്ങളും.
    (24)

     പേണിത്തൊഴുതു പോം നേരമണയത്തഗ്രശാലയിൽ
     ഊണിന്നു ചെൻറു നില്പോരും നാണിപ്പോകിൻറ ലോകരും.
    (25)

     കണ്ട വേദിയരെല്ലാരുമുണ്ടുദാരിച്ചു ഭദ്രമായ്
     ദുസ്സും പറഞ്ഞിട്ടന്യോന്യം മുസ്രോളിപ്പു [8] തൊരിത്തിരി.
    (26)

ഇങ്ങനെയാണു് ആ കാവ്യത്തിന്റെ ഗതി. തിരുവനന്തപുരത്തെ തീർത്ഥങ്ങൾ, അങ്ങാടി, വിഷ്ണുവിന്റെ ദശാവതാരങ്ങൾ മുതലായവയെപ്പറ്റിയുള്ള ചിത്രണം ഏറ്റവും സമുജ്ജ്വലമായിരിക്കുന്നു.

 “തലയും മുലയും തള്ളത്തമ്മെത്താമും മറന്നുടൻ
 മുൻപും പിൻപും തഥാ കയ്യും മെയ്യും കാട്ടിപ്പകർന്നുടൻ
 കലർന്നുപേശി മീൻ വില്ക്കും ചെറുമിക്കൂട്ടവും ക്വചിൽ”

എന്നും മറ്റും സ്വഭാവോക്തിസുന്ദരമായി കവനം ചെയ്യുവാൻ ഒരു അനുഗൃഹീതകവിക്കല്ലാതെ സാധിക്കുന്നതല്ല. മയാ ശ്രുതം എന്നും മറ്റും പറയുന്നതിൽനിന്നു കവി തിരുവനന്തപുരത്തുകാരനല്ലെന്നും, ‘ദുസ്സു്’ ‘മുസ്രോളിപ്പു്’ മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്നു് ഒരു നമ്പൂരിയാണെന്നും മനസ്സിലാക്കാം.

17.4ചെറിയച്ചീവർണ്ണനം

ഈ ലഘുകാവ്യത്തിൽ ഒരു വിരഹിക്കു ചന്ദ്രോദയത്തിലുണ്ടാകുന്ന വികാരങ്ങളാണു് ചിത്രീകരിച്ചിട്ടുള്ളതു്. ‘അച്ചി’യുടെ മകളായ ഉദയപുരത്തെ ‘ചെറിയച്ചി’യാണു് നായിക. മാലിനീവൃത്തത്തിൽ നിബന്ധിച്ചിട്ടുള്ള മുപ്പതോളം ശ്ലോകങ്ങൾ പ്രസ്തുതകൃതിയിൽ അടങ്ങിയിരിക്കുന്നു. ഓരോ ശ്ലോകത്തിലും നായികയുടെ പേർ സമഞ്ജസമായി കവി ഘടിപ്പിച്ചിട്ടുണ്ടു്. ശബ്ദസൗഷ്ഠവത്തിനും അർത്ഥസൗഭഗത്തിനും നൃത്തരങ്ഗമല്ലാത്ത ഒറ്റ ശ്ലോകംപോലും അതിൽ കാണ്മാനില്ല. ചുവടേ ചേർക്കുന്ന ഇതിലേ നാലു ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നു.

 “പ്രിയസഖി ചെറിയച്ചീവിപ്രയോഗജ്വരാർത്തം
 കുറവുയിരപി തീർപ്പാൻ നൂനമിന്ദുച്ഛലേന
 മദനനുദയശൈലപ്പള്ളിവില്ലിൽത്തൊടുത്താൻ
 പഥികരുധിരധാരാപാടലം പള്ളിയമ്പു്.”
(1)

 “ഉദയപുരവിലാസോത്തംസമച്ചീസുതായാ
 ഭവനമവനിസാരം കാണ്മുതെൻറാസ്ഥയേവ
 ഉദയഗിരിശിഖാഗ്രാൽപ്പാദമൊട്ടേറെ വച്ചി
 ട്ടരിയരി ഗഗനം ചേർന്നേറിനാനേഷ ചന്ദ്രഃ”
(2)

 “നിജമുകുളപുടംകൊണ്ടഞ്ജലിം കല്പയിത്വാ
 തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോറ്റു്
 കമലമടിമ പൂകക്കണ്ടു വിങ്ങിച്ചിരിച്ച
 ങ്ങളികുലകളനാദൈരാർത്തിതാമ്പൽപ്രസൂനം.”
(3)

 “കുറളയുളർ പറഞ്ഞോർ ചാലവും കോപതാമ്രം
 മുഖമിതി കൃതമൗനം നൂനമച്ചീസുതായാഃ
 ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴു് ത്തേ
 നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം.”
(4)

മറ്റുചില ശ്ലോകങ്ങൾകൂടി കുറിക്കുന്നു.

 “പെരിയതൊരനുരാഗംകൊണ്ടു മാനത്തു മെയ്തൂ
 ർന്നുടനനുഗതസന്ധ്യാമാത്രതോഴീസമേതാ
 തരുണശശിനമേഷാ യാമിനീകാമിനീ വ
 ന്നഭിസരതി സഖേ, മാമച്ചിതൻനന്ദനേവ.”
(1)

 “ജയതി മദനമാഹാരാജ്യസർവാധികാരീ
 മുടിമണിരുദയാദ്രേരാത്രിയാമാമണാളഃ
 അനുനയവിഷമാമ്മറ്റാർക്കുമച്ചീസുതാമെൻ
 വപുഷി വിഗതരോഷം വീഴ്ത്തുവാനെന്റെപോലെ.”
(2)

 “ഉഡുനികരമെഴുത്തായു്, പ്പത്രമായു് മാന, മൊപ്പായ്
 മുഴുമതി മദനൻനീട്ടിങ്ങു സന്ധ്യോപനീതം
 അയി, ബത! ചെറിയച്ചീ! കാണ്മിതസ്യാം രജന്യാം
 തവ വിരഹിണമെന്നത്ത്വനി! കൊല്കെന്റപോലെ.”
(3)

 “പരിചുപട [9] നിരത്തിപ്പശ്ചിമാശച്ചുവപ്പാം
 പുതിയ തളിരതിന്മേൽ വെണ്ണിലാപ്പൂവു തൂകി
 രചയതി ചെറിയച്ചീവിപ്രയോഗാചിതമ്മേ
 ശയനമിവ ശശാങ്കശ്ശർവരീപൂർവയാമം.”
(4)

 “രവിരമണവിയോഗേ രാത്രിയാകിൻറ ധാത്രീ
 വികിരതി പനിനീരും ചന്ദ്രികാചന്ദനം ച;
 പുനരപി ന വിബുദ്ധാം പത്മിനീം കണ്ടവാറേ
 മമ ബത! ചെറിയച്ചീവാർത്തയിൽപ്പേടിയുണ്ടു്.”
(5)

 “ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ;
 പരമപി രവിബിംബം ചെൻറിതസ്തം പ്രയാതി;
 ഉഭയമിതമുരുമ്മിക്കൂടുകിൽക്കുങ്കുമാർദ്രം
 കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ.”
(6)

 “ചരതി കൊതികൊളുത്തിപ്പത്രിണാം മുന്നിൽ മല്ല
 പ്പൊടിയിൽ മുടിയമിഴ്ത്തിപ്പൊൻനിറംകൊണ്ട ഭൃങ്ഗഃ;
 ഉദയനഗരിയൂനാം ചിത്തമുൽക്കണ്ഠയൻ പ
 ണ്ടഹമിവ ചെറിയച്ചീമഞ്ഞൾമെയ്പ്പൂച്ചണിഞ്ഞു്”
(7)

 “പരിഹസതി തുഷാരശ്രേണി വെണ്മുത്തണിഞ്ഞ
 ത്തിമിരനിചയമെന്നും മാന്തളിർപ്പട്ടു ചാർത്തി,
 കമലമുകുളമന്തിക്കാറ്റിലാടിൻറവാറൊ
 ട്ടഴകുതു കുചലീലാനാട്യമച്ചീസുതായാഃ”
(8)

 “മമ ബത! മതിസീതാമച്ചിപുത്രീവിയോഗ
 വ്യസനജലധിമധ്യേ കൊണ്ടുപോയ് വച്ചുകൊണ്ടു്
 തെളുതെളെ വിലസിച്ചച്ചന്ദ്രനാം ചന്ദ്രഹാസം
 കുസുമശരദശാസ്യഃ കൊൽവനെൻറഭ്യുപൈതി.”
(9)

 “വിലസതി ചെറിയച്ചീം കാന്തിരാജ്യാധിപത്യേ
 മനസിജനഭിഷേൿതും നൂനമാഡംബരേണ
 ശശിശകലസനാഥേ ശാരദവ്യോമനീല
 ത്തറനടുവിലിടിൻറത്താരകാമുത്തുപന്തൽ.”
(10)

 “തൊഴുതിഹ വിടകൊൾവാൻ തൻകരം കൂപ്പിനില്ക്കി
 ൻറഹിമകരനെ നോക്കിത്താമരപ്പൊയ്ക പിന്നെ
 മധുകരമറുമാറ്റം വാ തുറന്നൊന്നു മിണ്ടീ-
 ലപഗതരുചിരസ്മാനച്ചിതൻനന്ദനേവ.”
(11)

 “മദനവിജയകീർത്തിം മൽകൃതേ പാടുവാനെ
 ൻറഹിമകിരണചന്ദ്രൗ താളമാമാറുകൊണ്ടു്
 അതിവിമലമവറ്റാലൊൻറുയർത്തൊൻറു താഴ്ത്തീ
 ട്ടഹമിഹ ചെറിയച്ചീ നൂനമേഷ പ്രദോഷഃ.”
(12)

 “അണയുമപരസന്ധ്യാരാഗമെയ്മഞ്ഞൾ കൊണ്ടാൽ
 ദ്രുവമഭിനവകാന്താ രോഹിണീ ചീറുമെൻറു്
 അപനയതി നിലാവാകിൻറ മേൽക്കൂറ വാങ്ങീ
 ട്ടഹമിഹ ചെറിയച്ചീകോപഭീരുശ്ശശാങ്കഃ.”
(13)

 “ഇരുളുമിളനിലാവും കാന്തമന്തിച്ചുവപ്പും
 വിരവി വിലസതീദം വ്യോമ നിർവ്യാജരമ്യം
 കുരുളിവകുവളപ്പൂമല്ലികാചമ്പകാനാ
 മിടവിരവിന മാലാകാരമച്ചീസുതായാഃ.”
(14)

 “മധുപമധുരവാചാ വർപ്പുറുത്തുൻറിതൊൻറിൽ [10]
 ച്ചിതറിന മധുബാഷ്പം മുല്ല കേഴിൻറുതൊൻറിൽ
 ഹസതി കുസുമഹാസൈരൊൻറിലേതാദൃശം മാം
 വിരഹിണമിടയിട്ടേ നൂന മച്ചീസുതായാഃ.”
(15)

 “അയമുദയപുരേ ചെൻറച്ചിപുത്രീമണഞ്ഞാൻ
 കുചകളഭമഴിച്ചാനോമൽവക്ത്രം മുകർന്നാൻ
 ഇദമനുചിതമന്തിത്തെന്നൽ ചെയ്യിൻറതിത്ഥം
 വദതി പരിമളോ മേ വണ്ടിനത്തിൻ വചോഭിഃ.”
(16)

 “ചലതി ജലധിവീചീകൈത്തലംകൊണ്ടു തട്ടി
 ത്തരളശശിമണിപ്പന്തുൽക്ഷിപന്തീവ സന്ധ്യാ
 വിലുളിതമിരുളെന്നും കൂന്തൽ വന്നിട്ടു; താരാ
 ശ്രമജലവുമണിഞ്ഞാളച്ചിതൻനന്ദനേവ.”
(17)

 “കമലവലയമെന്നും തമ്പലം നല്കി നല്കി
 ത്തഴുകി വിരഹകാലേ വല്ലഭം ചക്രവാകീ
 ചെറുതിടമിഹ താനേ ചക്ഷുഷാന്വേതി പിന്നെ
 ത്തദനു ച മനസാ മാമച്ചിതൻ നന്ദനേവ.”
(18)

 “പ്രിയസഖ, ചെറിയച്ചീദേവസേനയ്ക്കു പാങ്ങാ
 യരുണദിതിജസൈന്യം വെൻറ വിഖ്യാതകീർത്തേഃ
 കുസുമശരമുരാരേശ്ശംഖചക്രങ്ങളെന്റേ
 കരുതുവനുദയാസ്തവ്യാപൃതൗ ചന്ദ്രസൂര്യൗ.”
(19)

 “പ്രിയസഖ, ചെറിയച്ചീമൈഥിലീമൂലമെന്നും
 തരുണഹൃദയലങ്കാം ചുട്ട ചന്ദ്രോ ഹനൂമാൻ
 അപരജലധിമധ്യേ വ്യോമലാങ്ഗുലലഗ്നം
 പരിപതതി നിലാവാം തീ കെടുപ്പാനിദാനീം.”
(20)

 “പുലരുമിതു മലർന്നാലെൻറു മത്വാ മലർത്തും
 മുകുളിതമരവിന്ദം മുഗ്ദ്ധികാ ചക്രവാകീ
 മമ ബത കുറിനാളെൻറുള്ള ലീലാരവിന്ദം
 മുകുളയതി നിശാർദ്ധം മുറ്റുമച്ചീസുതേവ.”
(21)

 സ്വയമിഹ മുഖലീലാമച്ചിതൻ നന്ദനായാഃ
 കുചയുഗമിവ കുമ്പിച്ചംബുജംകൊണ്ടു കാട്ടി
 പുനരിഹ വിരഹേസ്മിൻ നമ്മെ രക്ഷിച്ച ചന്ദ്രൻ
 ഗ്രഹണജമപമൃത്യും വിട്ടു നൂറ്റാണ്ടു വാഴ്ക.”
(22)

ഇതുപോലെ മല്ലീനിലാവെന്നൊരു നായികയെ ചന്ദ്രോദയവുമായി ഘടിപ്പിച്ചും ചില പദ്യങ്ങളുണ്ടു്.

 “മധുരവിരുതമെന്നും കാഹളം പ്രൗഢി കൈക്കൊ
 ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
 അധികരുചിരതാരാജാലമുത്തുക്കുടക്കീ
 ഴിത ജയതി മടുത്താർവില്ലി മല്ലീനിലാവേ.”

ഈ മട്ടിലാണു് ആ ചെറിയ കൃതിയുടെ പോക്കു്.

17.5മൂന്നു പഴയ ഭാഷാചമ്പുക്കൾ
17.5.1ഉണ്ണിയച്ചി ചരിതം

അമോഘരാഘവമാണു് കേരളത്തിലെ പ്രഥമ സംസ്കൃതചമ്പുവെന്നു ഞാൻ പ്രസ്താവിച്ചുവല്ലോ. ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിലോ, അഥവാ പതിമ്മൂന്നാം ശതകത്തിൽത്തന്നെയോ, മണിപ്രവാളചമ്പുക്കളും ആവിർഭവിച്ചുതുടങ്ങി. അവയിൽ (1) ഉണ്ണിയച്ചി എന്നും (2) ഉണ്ണിച്ചിരുതേവി എന്നും രണ്ടു യുവതികളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള രണ്ടു് കൃതികളാണു് പ്രാചീനതമങ്ങളായി പ്രതിഭാസിക്കുന്നതു്. ഉണ്ണിയച്ചി ചരിതത്തിൽ അതിയമാനല്ലൂർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ “പണ്ടേയും ഗദ്യപദ്യ പ്രഭൃതിഭിരവിടം വർണ്ണിതം” എന്നു പറഞ്ഞുകാണുന്നു എങ്കിലും ആ ഗദ്യപദ്യങ്ങൾ ഒന്നും കണ്ടുകിട്ടീട്ടില്ല. ഈ രണ്ടു ചമ്പുക്കളും, ഇവയ്ക്കുമേൽ പ്രസ്താവിക്കുന്ന ഉണ്ണിയാടിചരിതവും, അവയുടെ പൂർണ്ണരൂപത്തിൽ ഉപലബ്ധമായിട്ടുമില്ല.

17.5.1.1കഥാവസ്തു

വടക്കൻ കോട്ടയത്തു് നങ്ങൈപ്പിള്ള (നങ്ങയയ്യ) യുടെ പുത്രിയായി അച്ചിയാർ എന്നൊരു സുന്ദരി ജനിച്ചു. അച്ചിയാരുടെ രണ്ടു പെൺമക്കളിൽ അനുജത്തിയായ ഉണ്ണിയച്ചിയാണു് പ്രസ്തുതചമ്പുവിലെ നായിക. ആ മോഹനാങ്ഗിയിൽ ഒരു ഗന്ധർവനു് ഉളവാകുന്ന അനുരാഗമാണു് അതിലെ വിഷയം. ഗന്ധർവന്റെ സന്ദർശനകാലത്തു് അച്ചിയാരുടേയും ഉണ്ണിയച്ചിയുടേയും താമസം കോലത്തുനാട്ടിൽ ഉൾപ്പെട്ട അതിയമാനല്ലൂർ എന്ന സ്ഥലത്തായിരുന്നു.

17.5.1.2കവിത

ശിവക്ഷേത്രംകൊണ്ടു പ്രസിദ്ധമായ തിരുച്ചരള എന്ന ദേശത്തെയാണു് ഉപലബ്ധമായ ഭാഗത്തിൽ ആദ്യമായി വർണ്ണിച്ചിട്ടുള്ളതു്. തദനന്തരം അടിക്കീഴ്തുടങ്ങി അവിടെയുള്ള തീർത്ഥശതത്തെ കവി സ്മരിക്കുകയും പിന്നീടു് ‘തിരുനെല്ലി എന്ന പുണ്യസ്ഥലത്തെ പുകഴ്ത്തുകയും ചെയ്യുന്നു. തിരുനെല്ലി സ്ഥിതിചെയ്യുന്നതു തിരുച്ചരളയ്ക്കു വടക്കാണു്. ആ പുണ്യസ്ഥലത്തിന്റെ വർണ്ണനമാണു് താഴെക്കാണുന്ന ഗദ്യം.

 “വരമല്ലികാധവള–വരിനെല്ലിളങ്കളമ
 മരി നല്ലവാമളവു–തരുമല്ലൽകെട്ടവർകൾ
 തിരുമെല്ലടിപ്രണതി–പരമുല്ലസൽപ്പെരുമ
 ചിരമല്ലിലും പകലു–മുരുകല്ലിൽ വീണ്ണുപരി
 പരിവേല്ലിതാംബുഗതി–ഗിരികുല്യതീർത്ഥനദി
 തിരതല്ലി വിട്ടഖില–നരവല്ലിടർക്കൊടുമ
 വരവല്ലിപോലിനിയ–തരുവല്ലിമേലുദിത
 വിരിവല്ലിതന്മലരി–ലൊരുകൊല്ലി [11] പാടുമളി
 കരനെല്ലിയൊത്ത പൊരു–ളുരുവല്ല നല്ലവരി
 ലുരകല്ലിൽ നൽശ്രുതിഷു–ഹരിതുല്യയോഗിനിര
 മരുവില്ലമായപുല–മരുമല്ലരെപ്പൊരുതു
 സുരമല്ലചിത്തഗത–ഗുരുശല്യകംസനവ
 നുരുവില്ലിയാകിയരുൾ–പെരുചില്ലിവില്ലിയലു
 മിരുൾവില്ലിമാതർമണി–തിരുവല്ലഭൻ മഹിത
 തിരുനെല്ലികൂലമമർ–പുരവില്ലിയോടുസഹ
 ദരഫുല്ലപത്മധര–കരപല്ലവസ്ഫുരിത
 മുരവെല്ലിമേവിമികു–തിരുനെല്ലിയത്ര ഖലു.”

തിരുനെല്ലിയുടെ വടക്കു് ഒരു സുബ്രഹ്മണ്യക്ഷേത്രവും, കിഴക്കു് “നെടുങ്ങുൻറായ ദുർഗ്ഗാലയവും” സ്ഥിതിചെയ്യുന്നു. അനന്തരം അതിനു സമീപമുള്ള തിരുമരുതൂർ എന്ന സ്ഥലത്തിന്റെ വിവരണമാണു് കാണുന്നതു്.

ഗദ്യം.
 “തസ്മിൻ വിസ്മയനീയേ ദേശേ കസ്മിന്നപിച വിരാജതിമേന്മേ
 ലളകേവ സ്വയമമ്പിളി ചൂടിൻറപ്പൻകോയിൽക്കുൻറുവിഭൂഷാ;
 ലങ്കേവാതുരരക്ഷോദാരാ ഭോഗവതീവ ഭുജങ്ഗനിഷേവ്യാ;
 ഗുപ്തമനോഹര നന്ദനനമാന്യാ കേവലമമരാവതിയേപ്പോലെ
 കൊല്ലവിഭൂതിം കൊല്ലും വിഭവാ………
 നൂറുമടങ്ങു കൊടുങ്ങോളുരിലുമേറെ വിളങ്ങിന പണ്ടുപയതാ;
 കുണവായ്ക്കുണമപി കുണപം ദധതീ വള്ളുവനഗരപ്പള്ളി ജയന്തി;
 പുതുവീടിൻപുകഴു് വീഴ്ത്തിന ശോഭാമന്ദീകൃതമങ്ഗലപുര-മഹിമാ;
 ദോരസമുദ്രം നീരസമുദ്രം കുർവാണാപിച മുറ്റും ജഗതി;
 … ളൈമാറ്റിന സമ്പദ്ധർമ്മത്തിന്നിഹ നിർമ്മിതമില്ലം;
 കാമാർത്ഥസുഖം കാമ്പോടിവേടം ………
 മുക്കൺമൂർത്തികളുരുവുകയാലപി മുക്തിരസസ്യ ച മുറ്റിന മൂലം
 കോട്ടംവിട്ട മഹീപാലാനാം കോട്ടവിശിഷ്ടം; വാണീയകക്ഷ്മീ
 വാണീകവിതാതാവളമാമളതാമെൻറുള്ള വിദഗ്ദ്ധജനാനാം
 ഇരുമരുതിൻനടുവേ പോമെന്മാൻ തിരുമാർവിടമിവ ……
 പൊരുമുരു തുങ്ഗലസന്മാടാഢ്യാ തിരുമരുതൂരിതി കാചന നഗരീ.” പദ്യം.
 “അരുമ പെരുതു വർണ്ണനേ ചതുർണ്ണാം
 പരുമരുതഃ (?) പഠതാം വിധേർമ്മുഖാനാം
 പെരുമപുകഴ്ക (ൾ) പേയ്പ്പെടും; തദാസ്താം;
 തിരുമരുതൂർ തിലകക്രിയാ പുരീണാം.”

അതിനുമേൽ അവിടത്തെ ചിറയെ വർണ്ണിക്കുന്നു.

“ശിവപേരൂരിവ ശൈവലസദ്ദ്യുതി” “മലനാടിൻറിവരുചിരമഹോദയം” എന്നും മറ്റുമുള്ള ശ്ലേഷോക്തികൾ കൊണ്ടു മാത്രമല്ല,

 “പതറിന പര(ൽ)പരവിചലിതനാളം; കതറിന മധുകരമുഖരിതകമലം;
 ചിതറിന കതിപയമധുകണകപിലം; കളകളമിളകിന വളയൊലി വിരവിൽ
 ത്തളിരിളമൃദുകരകൃതതുടിതരളം; കുളിചെയ്യുമൊളികിളർ കിളികളമൊഴിമാർ
 കുളിരിളവളർമുലയകിൽപരിമിളിതം”

എന്നും മറ്റുമുള്ള സ്വഭാവോക്തികൾകൊണ്ടും, ആ വർണ്ണനം രമണീയമായിരിക്കുന്നു.

പദ്യം.
 “അത്യുക്തിയാകിലുമളീകമിതെൻറു കണ്ടോർ
 ചൊല്ലീടിലും കിമപി ചൊല്ലുവനുള്ളവണ്ണം;
 അമ്മാടമും ചിറയുമപ്പരിശൻറുമിൻറും
 മേലും ചമയ്ക്കരുതു മേലമർവോർക്കുപോലും.”

എന്നു് ആ ഭാഗം ഉപസംഹരിച്ചുകൊണ്ടു കവി കഥാനായകനായ ഗന്ധർവനെ അവതരിപ്പിക്കുന്നു. ഗദ്യം.

“തത്ര സമ്പന്നിധൗ തുമ്പയൺപും ചിടൈത്തമ്പിരാൻ കോയിലിൽക്കുമ്പഞായിറ്റുനല്ലട്ടമീവേലയാ കമ്പിതാശേഷലോകത്രയാഡംബരേ; പാമ്പണിഞ്ഞപ്പനോടുള്ള വൈരം പരം മീൾവിതെൻറിട്ടൊരുമ്പട്ട പൂവമ്പനോടേ വസന്തം വരുമ്പോഴു് വരുമ്പോടു പാട്ടെന്നുമിമ്പക്കുയിൽപ്പാട്ടിനാലാകുലേ; …കശ്ചിദാശ്ചര്യദേവോത്സവ പ്രേക്ഷകഃ സർവഗന്ധർവയൂനാം വരഃ, കാമസമ്മോഹനാസ്ത്രാന്തരം കാമിനീമച്ചിയാരാത്മജാം…ഉണ്ണിയച്ചീമധീരേക്ഷണാമൈക്ഷത.”

പദ്യം.
 “കണ്ടിട്ടേനാം കലിതപുളകാനന്ദകൗതുഹലാത്മാ
 മർത്ത്യോ ഭൂത്വാ നിജചലദൃശാം മറ്റു വാർത്താം മറന്നു്
 കീഴ്പ്പാടാനാൻ കിളികളരവാം കേട്ടു പട്ടാങ്ങുപൈതും
 ഗന്ധർവോസൗ ഗളിതഹൃദയോ ഗന്ധവാഹസ്യമാർഗ്ഗാൽ.”

അങ്ങനെ ഉണ്ണിയച്ചിയാൽ ആകൃഷ്ടനായി വായുമാർഗ്ഗത്തിൽ നിന്നിറങ്ങിയ ഗന്ധർവൻ അതാരെന്നു തിരക്കുന്ന അവസരത്തിൽ ഒരു ചാത്രൻ (ചാത്തിരനമ്പൂരി) ആ നായികയുടെ പൂർവചരിത്രം അദ്ദേഹത്തെ അറിയിച്ചു. ശ്രീപരമേശ്വരനെ വന്ദിച്ചിട്ടു ഗന്ധർവൻ ആ ചാത്രനോടുകൂടി അവളുടെ ഗൃഹത്തിലേക്കു പോയി. വഴിക്കു് ഒരങ്ങാടിയേ വർണ്ണിച്ചുകൊണ്ടു കവി ആ നായകനെ നായികയുടെ ഗൃഹത്തിലെത്തിക്കുന്നു. “മലയാളരുടൻ ചോഴിയരാരിയർ കരുനാടകകുടശാദികൾ പേശും വാണിയഭാഷാഭൂഷിത” മായിരുന്നു ആ അങ്ങാടി. ഗൃഹത്തിലേ വിവിധവിഭവങ്ങളെ വിസ്തരിക്കുന്നതിലും അവിടെത്തിങ്ങിക്കൂടിയിരിക്കുന്ന വൈദ്യന്മാർ, ജ്യോത്സ്യന്മാർ, മുതലായവരെ അവഹേളനം ചെയ്യുന്നതിലും ഗ്രന്ഥകാരനു് അലംഭാവമുണ്ടാകുന്നില്ല.

പദ്യം.
 “സഭ്യോക്തിജാള ്യയുതസംസ്കൃതശബ്ദസഭ്യ
 പ്പാട്ടിന്നു പാടിവചവീട്ടിൽ വിരഞ്ഞുവന്ന്
 ചാത്രാഃ സ്വയം ചപലമായ് ചിലർ പേചുമാറു
 കേട്ടാ (നവൻ കി) മിദമെൻറു കുരൂഹലേന”
 “വാളങ്കവാശിമുഖരാന്മുഹരുണ്ണിയച്ചി
 കേൾപ്പാനുടൻ കിമപി ചിത്തവിലോഭനായ
 പൈശാചികം പരിശു പേശുവതോ ഭടേന്ദ്രാൻ
 കേട്ടാനുടൻ കിമിതി സസ്മിതവിസ്മിതാസ്യഃ”

എന്നീ ശ്ലോകങ്ങൾ ആ ഘട്ടത്തിൽ കാണുന്നു. ഗൃഹവർണ്ണനം കണ്ടുകിട്ടീട്ടുള്ള ഭാഗത്തിൽ അവസാനിക്കുന്നില്ല.

ഒടുവിൽ വടക്കൻകോട്ടയത്തുള്ള പഴഞ്ചേരി ഭദ്രകാളിയെപ്പറ്റി ഒരു സ്തോത്രം ഏട്ടിൽ ഉണ്ടെങ്കിലും അതു ചമ്പുവിൽ അന്തർഭൂതമാണെന്നു തോന്നുന്നില്ല. ഒരു ഗദ്യവും ഒരു പദ്യവും അടങ്ങിയതാണു് ആ സ്തോത്രം. പദ്യംമാത്രം ചുവടേ ഉദ്ധരിക്കുന്നു.

 “നൻറും തൂയത്തൊഴിൻറക്കനലുരുശിഖയാ നാക്കിഴൈക്കിൻറ കോല
 ച്ചൂലത്താലും ചുരുങ്ങാതസുരതനുഗളൽച്ചോരി കൊണ്ടാപിബന്തീ
 മൗലീന്ദോരിറ്റുവീഴിൻറവിരളസുധയാ മന്ദയുദ്ധശ്രമാസൗ
 പഞ്ചേഷുദ്വേഷിപുത്രീ ചിരമവതു പഴഞ്ചേരിചേർന്നമ്മ നമ്മെ.”
17.5.1.3ഉണ്ണിയച്ചിചരിതത്തിലേയും മറ്റും ഭാഷ

രാമചരിതത്തിൽ ദ്രാവിഡശബ്ദങ്ങളും ദ്രാവിഡരീതിയിലുള്ള വ്യാകരണ പ്രയോഗങ്ങളും അധികമായി കാണുന്നതിനുള്ള കാരണം ദേശഭേദമാണെന്നു ചിലർ ഉപരിപ്ലവമായി വാദിക്കാറുണ്ടു്. അവർക്കു് അന്നത്തെ ഗ്രന്ഥോപയോഗിയായ മലയാളഭാഷയുടെ യഥാർത്ഥരൂപമെന്തെന്നു മനസ്സിലാക്കാൻ ഉണ്ണിയച്ചിചരിതം തുടങ്ങിയ പ്രാചീന ചമ്പുക്കൾ പ്രത്യേകം പ്രയോജകീഭവിക്കേണ്ടതാണു്. ചൂലാറ്റല്ലു് (ചൂലാൽ തല്ല്) മുതലായ സന്ധികൾക്കു് ഉണ്ണിയച്ചിചരിതത്തിൽ പ്രവേശമുണ്ടു്. “വേണാട്ടടികളുമോണത്തിൻനാൾ നെയ്തരും” എന്നും “കോലത്തടികളുമനുസരണയ്ക്കായു്” നില്ക്കുമെന്നും മറ്റും വൈദ്യന്മാർ വമ്പുപറയുന്നതിൽനിന്നും ദേശചരിത്രസംബന്ധമായും പല സങ്ഗതികൾ ഗ്രഹിക്കുന്നതിനു് പ്രസ്തുതകൃതി പഴുതു നല്കുന്നു. ഹോയ്സലരാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം മഹമ്മദീയരുടെ ആക്രമണംനിമിത്തം നാമാവശേഷമായതു ക്രി. പി. 1346-ൽ ആണു്. അതുകൊണ്ടു് അതിനു മുൻപായിരിക്കണം പ്രസ്തുതകൃതിയുടെ പ്രാദുർഭാവം എന്നുള്ളതിൽ പക്ഷാന്തരത്തിനു മാർഗ്ഗമില്ല. പ്രണേതാവിന്റെ നാമധേയം അവിജ്ഞാതമായിരിക്കുന്നു.

17.5.2ഉണ്ണിച്ചിരുതേവിചരിതം

17.5.2.1വിഷയം

ഈ ചമ്പുവും ആരുടെ കൃതിയെന്നറിയുന്നില്ല. ഉണ്ണിയ (നങ്ങയയ്യ) പ്പിള്ളയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയാണു് ഇതിലേ നായിക. ചോകിര (ചൊവ്വര) ഗ്രാമത്തിൽപ്പെട്ട പൊയിലം എന്ന സ്ഥലത്തുള്ള വായ്പള്ളി എന്ന തറവാട്ടാണു് അവരുടെ ഗൃഹം. ഉണ്ണിച്ചിരുതേവിയിൽ ദേവേന്ദ്രൻ അനുരക്തനായിച്ചമയുകയും ആ സുന്ദരിയെ സന്ദർശിക്കുവാൻ ഭൂമിയിൽവന്നു് ആ ഗൃഹത്തിലെ ഓരോ വിശേഷങ്ങൾ കാണുകയും ചെയ്യുന്നു. അതോടുകൂടി ഗ്രന്ഥം മുറിഞ്ഞുപോയിരിക്കുന്നു. വിവരണം:ചമ്പു ഇങ്ങനെ ആരംഭിക്കുന്നു.

പദ്യം
“വെള്ളം (ള്ളൈ) കപാലമപി വെണ്മഴുവക്ഷമാലാം
ചൂലം പിടിച്ചരവു ചുറ്റിന കണ്ഠദേശം
ആറോടു നീറുമണിയും വപുരാറെഴുത്തിൻ
മൂലം മുദേസ്തു മമ മുഗ്ദ്ധശശാങ്കമൗലേഃ.
 വിഘ്നോ വിഘ്നപ്രശാന്തിം പ്രദിശതു പൊയില
ത്തുണ്ണിയപ്പിള്ളപുത്രീം
 വർണ്ണിപ്പാൻ വല്ലതാകെൻറിത മമ തൊഴുക
യ്യിൻറു വാഗ്ദേവതായാഃ;
 അച്ചംകെട്ടിന്നുമച്ചൻ മുഖജനിതമഹാ
കാവ്യചന്ദ്രോദയേഽസ്മിൻ
 ഗദ്യം ഖദ്യോതകല്പം ഗളിതരുചി തുട
ങ്ങിന്റെനക്കേ നമോസ്തു.”

ഏതു് അച്ചനാണു് ഈ വിഷയത്തെ അധികരിച്ചു് ഒരു കാവ്യമുണ്ടാക്കിയതു് എന്നറിഞ്ഞുകൂട. ആ കാവ്യത്തെ ചമ്പൂകാരൻ ഉപജീവിക്കുന്നതായി വിചാരിക്കാം. ഒരു ആര്യാവൃത്തശ്ലോകമൊഴിച്ചാൽ ശേഷമെല്ലാം ഗദ്യരൂപത്തിലാണു് ഉപലബ്ധമായ ഭാഗത്തിൽ നിബദ്ധമായിരിക്കുന്നതു്.

ചോകിരഗ്രാമത്തെ കവി ആദ്യമായി വർണ്ണിക്കുന്നു. ആ ഗ്രാമത്തിൽ ശാസ്താവിന്റെ ഒരു ക്ഷേത്രമുണ്ടെന്നും അതു് ആതവർമ്മ എന്നൊരു രാജാവു സ്ഥാപിച്ചതാണെന്നും, ആ ഗ്രാമത്തിൽ (ദക്ഷിണാശിവഃ) തെങ്കൈലനാഥനും നിവസിക്കുന്നുണ്ടെന്നും, (ആഴ്വാഞ്ചേരി–ആഴവാഞ്ചേരി) മനയ്ക്കലും അതിൽ അന്തർഭവിക്കുന്നതാണെന്നും ആ വർണ്ണനത്തിൽനിന്നു കാണാവുന്നതാണു്. ആതവർമ്മ എന്ന പേരിൽ പണ്ടു് അനേകം ചേര രാജാക്കന്മാരുണ്ടായിരുന്നു. പൊയിലത്തിന്റെ വിവരണമാണു് അടിയിൽ കാണുന്നതു്. പൊയിലം എന്നതു പൊന്നാനിത്താലൂക്കിൽ നാഗിലശ്ശേരി അംശത്തിൽ ഉള്ള ഒരു സ്ഥലമാണെന്നു ചിലർ പറയുന്നു. എന്നാൽ അവിടെ ഇപ്പോൾ ഒരു ശ്രീകൃഷ്ണക്ഷേത്രമാണു് പ്രധാനമായി കാണുന്നതു്.

 “പുതുമലർക്കാവിൽ വന്നെഴുമിളങ്കൊടികളും,
 കൊടികൾ പൂവിതളിൽ നിൻറുതിരുമപ്പൊടികളും,
 ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും,
 കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും,
 മഹിതകർമ്മങ്ങളിൽപ്പരിഗളന്മടികളും,
 (തുംഗമേ) തുരകൾമേൽ ധാവതഃ കുതിരതന്നടികളും,
 വനമുഖേ ചകിതമാൻ ഝടിതി പാഞ്ഞൊടികളും,
 നദികളിൽക്കുളിവിധൌ കൃതവധൂതുടികളും,
 നളിനിയിൽക്കുളിചെയ്യും നളിനമും പിടികളും,
 വിഫലസൂകരമഹാമുരടർ കൈത്തടികളും,
 പിടരിൽ നന്മുടികളും പെരുക നല്ലടികളും,
 നടികളും കുടികൊള്ളും പൊയിലമെൻറുണ്ടു തത്രൈവഭാഗേ.”

അവിടത്തേ ചോമാതിരിമാരെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നു. പൊയിലത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റേയും വായ്പള്ളിയെന്ന ‘നടീമന്ദിര’ത്തിന്റേയും വർണ്ണനമാണു് അടുത്ത ഭാഗം. മന്ദിരത്തിന്റെ വർണ്ണനം ദീർഘംതന്നെ. അവിടത്തെ നങ്ങയയ്യ, രായരൻ എന്ന രാജാവിന്റെ പ്രണയിനിയാണു്. “നിത്യരമ്യാ സ്വയം നൃത്തകേളീവിധാനേ വധൂവേഷധാരീ ഗളേ കാളകൂടം കളൈഞ്ഞിട്ടു ഗീതാമൃതം വച്ചുകൊണ്ടോരു മുക്കൺ പിരാനെൻറു തോൻറിക്കവല്ലും ഗുണാലങ്കൃതാരൂപശീലാധികാരായരപ്രേയസീ പൊങ്ങിയെങ്ങും വിളങ്ങിൻറ കീർത്തിശ്രിയാശോഭിനീ പങ്ങിമിക്കുജ്ജ്വലാ നങ്ങയയ്യേതി കാചിന്നടീ നായകാ” എന്ന കവിപ്രശംസയ്ക്കു് ആ സ്ത്രീരത്നം പാത്രീഭവിയ്ക്കുന്നു.

നങ്ങയയ്യയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയെ പുകഴ്ത്തുന്നതിനു വാല്മീകിക്കുപോലും സാധിക്കുകയില്ലെന്നു് ഉപക്രമിച്ചുകൊണ്ടു തദനന്തരം കവി ആ കൃത്യം യഥാവിധി അനുഷ്ഠിക്കുന്നു.

 ചെന്താമരമലർ ചേവിടിയെൻറാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ
 പുറവടി നളിനപ്പുറവിതളെൻറാൽ
പുനരാമൈക്കു മുകം പിഴയാതോ?
 കേതകിമൊട്ടു കണൈക്കാലെൻറാൽ
കേകിഗളങ്ങൾ പലാതികൾ കേഴും;
 തൂയമണിത്തൂൺ തുടയിതുമെൻറാൽ
തുടവിയ കതളികൾ തുവപിടിയാതോ?
 മങ്ഗലമലകു മണത്തിടിലെന്റാൽ
മദനൻതേർത്തട്ടരിയപ്പടുമ
 ങ്ങരയാലിലയെൻറുദരം ചൊന്നാ
ലരിയോ! കൈത്തലമെന്തു നിനയ്പ്പൂ?

എന്നു് ആ പാദാദികേശാന്തവർണ്ണനം അത്യന്തം പുളകപ്രദമായ രീതിയിൽ പുരോഗമനം ചെയ്യുന്നു.

അക്കഥയെല്ലാം തന്റെ വയസ്യൻമുഖേന ദേവേന്ദ്രൻ കേട്ടു കാമപരവശനായിത്തീർന്നു് ആ നായികയുടെ കോയിലിലേക്കു പുറപ്പെട്ടു. വഴിക്കു് ആനാർചിറ എന്ന അങ്ങാടിയെ കവി വർണ്ണിക്കുന്നു. അതിനുമേൽ വായ്പള്ളിവീട്ടിന്റേയും അവിടെ നായികയെ സന്ദർശിക്കുവാൻ വരുന്ന ബ്രാഹ്മണാദി ജനങ്ങളുടെയും ചിത്രമാണു് കാണുന്നതു്. കിട്ടിയിടത്തോളമുള്ള ഓലകളിൽ ആ ചിത്രണം അവസാനിക്കുന്നില്ല. ചമ്പുവിന്റെ പഴക്കം

ഉണ്ണിച്ചിരുതേവിചരിതത്തിനും ഉണ്ണിയച്ചിചരിതത്തോളംതന്നെ പഴക്കമുണ്ടെന്നു ഭാഷാരീതി പ്രഖ്യാപനം ചെയ്യുന്നു. “……പൊഴിയും മൊഴിപോന്നെഴിൻറ ഘർമ്മജലം; കണ്ണിന്നമൃതമെനക്കിൻറുണ്ണിച്ചിരുതേവിയോമൽമുഖകമലം” എന്നൊരു ശ്ലോകം ഇടയ്ക്കുദ്ധരിച്ചു് അതു് ആര്യാവൃത്തത്തിൽ ഗ്രഥിതമായ മണിപ്രവാളമാണെന്നു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടു്. “അമ്മക്കിളിയെക്കൊണ്ടു പിരാന്മേ-ലമ്മാനപ്പാട്ടുണ്ടാക്കിച്ചേൻ” എന്നൊരു പങ്ക്തി കാണുന്നതിൽ നിന്നു് അക്കാലത്തു കവികൾ അമ്മാനപ്പാട്ടുണ്ടാക്കിയിരുന്നു എന്നും അതിന്റെ പരിപാടി പക്ഷേ ശുകത്തെക്കൊണ്ടു പാടിക്കുന്ന രീതിയിലായിരുന്നു എന്നും ഊഹിക്കാവുന്നതാണു്.

17.5.3ഉണ്ണിയാടി ചരിതം

ശിവവിലാസകാരനായ ദാമോദരച്ചാക്കിയാരുടെ കൃതിയായി ഒരു മണിപ്രവാളചമ്പുവുണ്ടെന്നു ഞാൻ മുൻപു് ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉണ്ണിയാടി ചരിതമെന്നു നാമകരണം ചെയ്യാവുന്ന ആ ചമ്പുവിന്റേയും ഏതാനും നഷ്ടശിഷ്ടങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഉപസംഹാരഭാഗം ഉപലബ്ധമായിട്ടില്ല. ശിവവിലാസത്തിൽ വർണ്ണിതനായ കായങ്കുളത്തു കേരളവർമ്മരാജാവിന്റേയും അദ്ദേഹത്തിന്റെ പത്നി ചെറുകര കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയാണു് പ്രസ്തുത കാവ്യത്തിലെ നായിക.

 “മട്ടോലുംമൊഴിയാമുണ്ണിക്കുട്ടത്തിക്കു കുലശ്രിയം
 കണ്ണിന്നമൃതമാം മാനേല്ക്കണ്ണിയാമുണ്ണിയാടിയെ
 അൻപെഴപ്പുകഴ്വാനിപ്പോളെൻപ്രയാസോ വിജൃംഭതേ.”

എന്നു കവി ചീകീർഷിതപ്രതിജ്ഞ ചെയ്യുന്നു. (1) വിഷയം

ദാമോദരച്ചാക്കിയാർ ആദ്യമായി ഉദയപർവതത്തെ വർണ്ണിച്ചിരിക്കുന്നു. ആ പർവതത്തിൽ പണ്ടു രണ്ടു ഗന്ധർവകുടുംബങ്ങൾ താമസിച്ചിരുന്നു. അവയിൽ ഒരു കുടുംബത്തിൽപ്പെട്ട ചിത്രരഥൻ എന്ന ഗന്ധർവരാജാവു് ദേവേന്ദ്രന്റെ ബാലമിത്രമായിരുന്നു. അദ്ദേഹത്തിനു മധുരമാലിക എന്ന പത്നിയിൽ ജനിച്ച ചിത്രാവലി എന്ന സൗന്ദര്യവതിയായ കുമാരിയെ ഇന്ദ്രൻ തന്റെ വന്ദിപുത്രനായ വിഭാതനെക്കൊണ്ടു വിവാഹം ചെയ്യിക്കുകയും ആ ദമ്പതിമാർ ഉദയാദ്രിയിൽ താമസിച്ചു ആദിത്യചന്ദ്രന്മാരെ ആരാധിക്കണമെന്നു് ആജ്ഞാപിക്കുകയും ചെയ്തു. അവർക്കു കാലാന്തരത്തിൽ പ്രഭയെന്നും ഉഷയെന്നും രണ്ടു കന്യകമാർ ഉത്ഭവിക്കുകയും, അവരെക്കൊണ്ടു് ആ കുടുംബം ശാഖോപശാഖമായി വർദ്ധിക്കുകയും ചെയ്തു. പ്രഭയുടെ ശാഖ സൂര്യനേയും ഉഷയുടെ ശാഖ ചന്ദ്രനേയും ഉപാസിക്കണമെന്നു വിഭാതൻ ഉപദേശിച്ചു. ആദ്യത്തേ ശാഖ ഉദയപർവതത്തിന്റെ ഉത്തരോപത്യകയിൽ മണിപിങ്ഗലയെന്നും രണ്ടാമത്തേതു് അതിന്റെ ദക്ഷിണതടത്തിൽ ഇന്ദിരാവതിയെന്നും ഓരോ നഗരി നിർമ്മിച്ചു് അവിടെ താമസിച്ചു് നൃത്തഗീതവാദ്യാദികൾകൊണ്ടു് ആദിത്യനേയും ചന്ദ്രനേയും യഥാക്രമം സേവിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞപ്പോൾ ഉഷയുടെ ശാഖയിൽ കലാവതി എന്നൊരു കുമാരി രത്നചൂഡൻ എന്ന ഗന്ധർവന്റെ പത്നിയായി, സുവാകൻ, മഞ്ജുളൻ, കോകിലകൻ, വീണാഘോഷൻ, ചാരുനാദൻ, മതിദീപൻ, മധുപാരൻ, പുണ്യസ്തുതി, മാങ്ഗലികൻ, ഭദ്രലോകൻ എന്നീപ്പേരുകളിൽ പത്തു പുത്രന്മാരെ പ്രസവിച്ചു. ആ കാലഘട്ടത്തിൽത്തന്നെ പ്രഭയുടെ ശാഖയിൽ ജനിച്ച മണിശേഖരൻ എന്ന കുമാരൻ കാദംബിനി എന്നൊരു കന്യകയെ പാണിഗ്രഹണം ചെയ്ത് ആ സ്ത്രീരത്നത്തിൽ പ്രാവൃട്ടു് എന്നൊരു പുത്രിയേയും ഉൽപാദിപ്പിച്ചു.

പ്രാവൃട്ടു് ഒരവസരത്തിൽ സഖികളോടുകൂടി ക്രീഡിക്കുന്നതു സ്ത്രീലമ്പടനായ ചന്ദ്രൻ കണ്ടു് അസഹ്യമായ മദനപാരവശ്യം നിമിത്തം ആ സുന്ദരിയുമായി ഒരു മുഹൂർത്തം രമിക്കുകയും തദനന്തരം ആ കഥയെല്ലാം മറന്നു്, വികാരലാഞ്ഛനങ്ങൾ ഗോപനം ചെയ്യാതെ തന്റെ പ്രാണപ്രിയയായ രോഹിണീ ദേവിയുടെ സന്നിധിയിൽ പ്രവേശിക്കുകയും ചെയ്തു. ആ കാഴ്ചകണ്ടു നടന്ന കഥ മുഴുവൻ മനസ്സിലാക്കിയ രോഹിണി പ്രാവൃട്ടിനെ ‘മനുഷ്യയോനിയിൽ പോയി ജനിക്കട്ടെ’ എന്നു ശപിക്കുകയും, മണിശേഖരന്റെ പ്രാർത്ഥനമൂലം അപ്പോഴുള്ള ശരീരസൗന്ദര്യവും നൃത്തഗീതവാദ്യങ്ങളിലും കവനാദികലകളിലുമുള്ള പാടവവും ഭ്രലോകജാതയായാലും അവളിൽ തുടർന്നു പരിലസിക്കുമെന്നും ആയുരന്തത്തിൽ ഗന്ധർവലോകത്തേക്കു തിരിയെപ്പോരാമെന്നും ശാപമോക്ഷം നല്കുകയും ചെയ്തു. ആ സംഭവവും ചന്ദ്രൻ കാലക്രമത്തിൽ വിസ്മരിച്ചു.

അനന്തരം രത്നചൂഡന്റെ പത്തു കുമാരന്മാരുടേയും ചരിത്രം കവി വിസ്തരിക്കുന്നു. അവർ ചന്ദ്രൻ സഞ്ചരിക്കുന്ന വ്യോമവീഥിയിൽ നിവസിച്ചു. ആയിടയ്ക്കു് ഒരു ശരൽകാലത്തിൽ ചന്ദ്രൻ സുവാകനാൽ സേവിതനായി സ്വൈരവിഹാരം ചെയ്യവേ അമൃതനിഷ്യന്ദിയായ ഒരു ഗാനം ഭൂമിയിൽനിന്നു് ഉണ്ടായതു ചെവിക്കൊണ്ടു് കാമാകുലനായി, സുവാകനേയും മതിദീപനേയും ആ പാട്ടു് ആരുടേതെന്നറിഞ്ഞുവരുവാൻ നിയോഗിക്കുകയും അവർ അഞ്ചാമത്തെ ദിവസം തിരിയെച്ചെന്നു തങ്ങൾ കണ്ട വിവരങ്ങൾ ചന്ദ്രനെ ഗ്രഹിപ്പിക്കുകയും ചെയ്തു. വക്താവു് സുവാകനാണു്. ആ അനുജീവി ആദ്യം ഭൂലോകത്തേയും പിന്നീടു കേരളത്തേയും അവിടെ തൃശ്ശൂരിനേയും മഹോദയപുരത്തേയും, തദനന്തരം പ്രകൃതമനുസരിച്ചു് ഓടനാട്ടിനേയും (കായങ്കുളം) പുളകോൽഗമകരങ്ങളായ വാക്കുകളിൽ വർണ്ണിക്കുന്നു. അതിൽ പിന്നീടു കായങ്കുളത്തു രാജാക്കന്മാരുടെ കുലപുരിയായ കണ്ടിയൂരിനേയും അതിന്റെ ഒരു ഭാഗമായ മറ്റത്തേയും അവിടത്തെ വലിയങ്ങാടിയേയുമാണു് പ്രശംസിക്കുന്നതു്. ഈ ഭാഗത്തിൽനിന്നു മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം. ഉദയപർവതം

 “എങ്ങും പരന്ന മഹസാ ദിവസാധിപേന
 ശൃങ്ഗശ്രിതാ മകുടവാനിവ വാസരാദൗ
 പാർശ്വേന ചാമരവൃതേന വിരാജമാനോ
 ഭൂഭൃൽപതിത്വമധിതിഷ്ഠതി യശ്ചിരായ.”
ചന്ദ്രന്റെ കാമപാരവശ്യം
 “പാട്ടഞ്ചിതധ്വനി തദാ പതറാത താളം
 വാടാത രാഗമുചിതശ്രുതിസൗകുമാര്യം
 കേട്ടാൻ കലാപതിരസൗ പരിവർത്തമാന
 ചേഷ്ചാവിലാസമഴകിൽപ്പുളകാകുലാങ്ഗഃ.”
 “അങ്ഗം തനക്കമൃതശീതളമാകിലും ചാ
 ലങ്ഗീചകാര വളരെപ്പരിതാപദൈന്യം;
 ത്വങ്ഗത്തരങ്ഗപവമാനമനോഹരേണ
 ഗങ്ഗാതടേന ഗഗനേ ഗതിമാചകാംക്ഷേ.”
 “മുല്പാടനല്പവികസൽകുസുമാനനാന്തർ
 ജ്ജല്പാകഭൃങ്ഗമധുരസ്വരഗീതിയുക്താ
 മൽപ്രേയസീ കുമുദിനീ ച ന രോചതേ മേ;
 കല്പേത കാ ന ഖലു താപവിനോദനായ?”
 “എപ്പോഴുമെന്നരികിൽ മേവിന താരകാണാം
 ചെപ്പേർമുലത്തടമമർന്നു പുണർന്നിരുന്നാൽ
 ഉൽപന്നവേദനമെനിയ്ക്കവരോടു വേറി
 ട്ടപ്പാലിരിക്കയിലപേക്ഷ വരിൻറു, തെൻറാം?”
 “അസ്തി ഹി ഫണിവരമസ്തകലസിതാ
 ചുറ്റും നാല്ക്കടലാലുപഗുഢാ;
 കുലശൈലാഷ്ടകകീലിതപൃഷ്ഠാ
 പനിമലയാലേ ശിശിരിതസുഭഗാ;”

ഇത്യാദി ഭൂലോകവർണ്ണനഗദ്യവും

 “അമലജലപൂരിതാ ഹസ്തിനപുരത്തടു
 ത്തമരനദിയെൻറുപോൽച്ചുണ്ണി [12] മേവിന്റെടം;
 തരളവീചീകരൈരൊരു പുറത്തഴകെഴും
 തരളജാലങ്ങളാൽപ്പരവതൂകിന്റെടം”

ഇത്യാദി മഹോദയവർണ്ണനഗദ്യവും മറ്റും സമഗ്രമായി പ്രദർശിപ്പിക്കുവാൻ സ്ഥലം പോരാതെയിരിക്കുന്നു. കണ്ടിയൂരിനെ വർണ്ണിക്കുന്ന ചില പദ്യങ്ങളാണു് താഴെക്കാണുന്നതു്.

 “ആഖണ്ഡലപൂരിഗർവഖണ്ഡനം കണ്ടിയൂരിതി
 പത്തിലും വിശ്രുതം ദിക്ഷു പത്തനം യത്ര ശോഭതേ.
 ഉദ്യാനവീഥ്യാ ലസിതം വിളയാടിൻറവൃക്ഷ [13] യാ,
 വിടപേ വിടപാത്തത്തിവിളയാടിൻറ വൃക്ഷയാ;
 ലോലംബകുലമഭ്യേത്യ ലോലംബകുലമുച്ചകൈഃ
 പാടിൻറമ [14] യിലേറിക്കൊമ്പാടിൻറ മയിലാൽ വൃതം;
 അഹോ വിഭാതി യന്നിത്യം മഹോദയമനോഹരം;
 ചാലങ്ങു പശ്ചിമക്ഷോണിപാലപാലിതമാകിലും,
 നാകലോകസമം പാർത്താലരം ഭാസുരമാകിലും,
 നാനാരത്നസമാകീർണ്ണം മുക്താമയമതാകിലും.”

അങ്ങാടിയുടെ പ്രപഞ്ചനം അത്യന്തം വിവൃതമാണു്. പിന്നീടു കണ്ടിയൂരിനെത്തൊട്ടുള്ള കീർത്തിപുരമെന്നും നരസിംഹമംഗലമെന്നുമുള്ള രണ്ടു രാജധാനികളെ കവി വർണ്ണിക്കുന്നു. ഗദ്യം

“ഇവ്വണ്ണം അതിമനോഹരമാകിയ നഗരോത്തമത്തിൻമധ്യേ സകലാശാമുഖകർണ്ണപൂരായമാണകീർത്തിസ്തബകസ്യ, കീർത്തിപുരമെൻറും നിഖിലസാമന്തചക്രവർത്തിനോ നരസിംഹസ്യ നരയിങ്ഗമണ്ണൂരെൻറും വടിവെഴുമോടനാടിനു മങ്ലിതിലകായമാനസ്യ കേരളനാമധേയസ്യ വസുധാനായ കസ്യ പുരന്ദരനഗരിയുമളകയുമൊപ്പം ചെൻറണഞ്ഞു മേവിനപോലെ മനോഹരതരം രാജധാനീദ്വയം വിരാജതി.” പദ്യം

 പൊന്മാടത്തിൻപ്രാഭാജാലൈഃ സന്ധ്യാകാന്തികരംസദാ
 സദാവദാഹമിവ യൽ പത്മരാഗാലയാംശുനാ;
 ശുനാസീരസുതപ്രഖ്യവില്ലാളികുലസങ്കുലം;
 കുലഞ്ഞുലാവും താർവല്ലി നിറയും ചാരുനിഷ്കുടം…

ഗദ്യം

 ആടകംകൊണ്ടു നിർമ്മിച്ചഴകെഴുമരങ്ങത്തേറി
 നാടകമാടും നല്ല നടികുലം പൊലിയുമേടം;
 ചോടചകലനെ [15] നിൻറു തൊടുവതിനെൻറപോലെ
 മാടമുയർന്നുനിൻറു മാടങ്കൾ വിളങ്കുമേടം;
 വാടകൊൾ കേതകത്തിൻ വാരണികുതുമന്തോറും
 പാടിനിൻറളികുലങ്കൾ പറന്തുപോയ് നിരമ്പുമേടം;
 കോടണിമുകമുലാവും കുഞ്ചരം മതം ചുരത്തി
 പ്പേടിയാമാറു ചുറ്റും പെരുമാറി നില്ക്കുമേടം;
 കേടകത്തില്ലയാത കിങ്കരവീരർ ചെൻറു
 കേടകം വാളൊടേന്തിക്കേളിയിൽ നടക്കുമേടം;
 ഏടലർത്തയ്യലോടൊത്തേണനീൾമിഴികൾ കാലിൽ
 പ്പാടകം കലുപിലെൻറു പാടിനിൻറാടുമേടം; …
 മതുമൊഴി മടവർതുട — ചതിപെടനെറിയൽകൊടു
 കതുകത വളരുമണി — കതളികൾനിരയൊരിടം;
 ചൂതരചിവപൊരുതു — മാതരൊടിട വിരവി
 നീതികൊൾ തരുണർ പല — മേതകുനിരയോരിടം;
 പങ്കികൊൾ നളിനികളി — ലങ്കയനുടയ വളർ
 ചങ്കിനൊടിയലുമളി — ഝങ്കൃതിനിരയൊരിടം.

ഇങ്ങനെ വർണ്ണിച്ചു ‘കിം ബഹുനാ ഭാഷിതേന? യൽപുരദ്വയവർണ്ണനം ഭാരമേവാമനന്തി ഭാരവിമുഖാ അപി കവയഃ’ എന്നു രാജധാനീപ്രശംസ കവി അവസാനിപ്പിക്കുന്നു. കീർത്തിപുരമെന്നും നരസിംഹമങ്ഗലമെന്നും രണ്ടു ക്ഷേത്രങ്ങൾ ഇന്നും കണ്ടിയൂരിനു സമീപമുണ്ടു്. (2) ശിവസ്തോത്രം

ഗന്ധർവന്മാർ കണ്ടിയൂരമ്പലത്തിൽ തൊഴുമ്പോൾ ചൊല്ലുന്ന ശിവസ്തോത്രത്തിൽനിന്നു ചില ശ്ലോകങ്ങളാണു് അടിയിൽ ചേർക്കുന്നതു്.

 “മൻറിലാരിൻറു നീയെൻറിക്കൊൻറപ്പൂമലർ ചൂടിനോൻ?
 ആകഷ്ടമെന്തെലിമ്പാൽക്കൊണ്ടാകല്പം പരികല്പിതം?”
 “അരിയോ നാഥ നിൻകണ്ണിലെരിതീ വിളയിൻറിതോ?
 പോറ്റി പണ്ടിതുകൊണ്ടല്ലോ നീറ്റി നീ മലരമ്പനെ.”
 “ഞാനച്ചോ കണ്ടുതില്ലാർക്കുമാനത്തോലുടയാടയായ്
 നമശ്ശിവായ നിൻകോലം നമക്കോ വിസ്മയാവഹം.”
 “ഫണിനായകനെക്കൊണ്ടു മണിനൂപുരമാക്കിനാൽ
 അടിയാർ ഞാങ്ങൾ പേടിപ്പോമടികുപ്പി വണങ്ങുവാൻ”
 “ഏറർതൻ മുതുകത്തേറി നീറണിഞ്ഞുലകേഴിലും
 വലികൊണ്ടുണ്മതിന്നെന്തു ഫലിതം ഭുവനപ്രഭോ?”

(3) അർദ്ധനാരീശ്വരവർണ്ണനം

അത്യന്തം മനോമോഹനമായ ഒരർദ്ധനാരീശ്വരകേശാദിപാദം കവി ഈ ഘട്ടത്തിൽ ചേർത്തിരിക്കുന്നു.

 “താരാപതിദലം ചേർന്ന ചാരുകോടീരഭാസുരം;
 താരാലതിതരാം ചാർത്തി വാരാളും കബരീഭരം;
 കാമൻതൻ മേനി നീറ്റിൻറ തീമിന്നും നിടിലേക്ഷണം;
 മാരോന്മേഷമിയറ്റിൻറ ചാരുഫാലവിശേഷകം.” (ഇത്യാദി)

(4) ചാക്കിയാരും ഗന്ധർവന്മാരും

അപ്പോൾ അവിടെ ഒരാൾ വാതില്ക്കലിരുന്നു രണ്ടു ശ്ലോകങ്ങൾ ചൊല്ലുന്നതു് ആ ഗന്ധർവന്മാർ കേട്ടു. അവയെയാണു് താഴെ ഉദ്ധരിക്കുന്നതു്. പദ്യം

 “ചെറുകലശവിലാശംചേർന്ന ചാല [16] സ്തനാഢ്യം
 നിറുകയിൽ വനിതാനാം ന്യസ്തപാദാരവിന്ദം
 ചെറുകരനിലയം ചേർന്നീടുമെന്നുണ്ണിയാടീ
 മിറുകുമഹഹ നിന്നെക്കാൺകിലാഖണ്ഡലോപി”
 “നളിനമകൾകടക്കൺ ചാരുലീലായിതാനാം
 തെളിമ പൊലിവെഴും കണ്ണാടിയാമുണ്ണിയാടീ
 ഇളമുലയിണ ചീർത്തിട്ടാകുലാലോലമധ്യം
 തളിരൊളിപെടുമങ്ഗം താവകം വെൽവുതാക!”

ഗദ്യം

ഇവണ്ണം ചുഴല മേവിൻറ വിദുഷാം ഗണൈരടിയിൽക്കൊണ്ടാടപ്പട്ടു ചില ചില ചിലോകങ്ങളെച്ചൊല്ലിയൊടുക്കിൻറളവിൽ അരികിലിരുന്നവനോടു ചോദിച്ചു്, “അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ ഞാങ്ങളിരുവരും തസ്യ പുരോഭൂമി മുപസൃത്യ പരസ്പരാലംബിതകരൗ മറ്റേ കരാഞ്ചലേന കിഞ്ചന സഞ്ഛാദിതോഷ്ഠപൃഷ്ടൗ ധൃഷ്ടതരമിതിഷ്ഠാവ.

അനന്തരം ആരുടെ പാട്ടാണു് അവിടെ കേട്ടതെന്നു് അവർ ചോദിക്കുകയും അതിനു് അദ്ദേഹം “ചൊല്ലലാമിതെളുതായ്ത്തുലോംമയാ, ശ്ലോകജാലമിവൾ മേലുദാഹൃതം” എന്നു മറുപടി പറയുകയും ചെയ്തു. അതിനെത്തുടർന്നാണു് കേരളവർമ്മ രാജാവിന്റെ വർണ്ണനം. രാജപ്രശസ്തിയിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.

“യസ്യ ഹി, സ്ഫീതഗോമാധുര്യഃ ശീതഭാനുരഖിലഭൂത ജാതസ്യ, ഹേതിവിലാസശാലീ വീതിഹോത്രസ്സകലാരാതി കാന്താരസ്യ, വീതജാള ്യദോഷസ്തേജസാം നിധിഃ സുഹൃദ്വ്രാത കമലാകരസ്യ, ചാതുര്യത്തിനു ജന്മഭൂമിഃ, കാതര്യത്തിനു ദൂരവർത്തീ, ദാതാ സകലജനവാഞ്ഛിതാനാം, പാതാ സർവപ്രജാനാം ശ്രോതാ സജ്ജനചരിത്രാണാം, നേതാ വിദ്വജ്ജനാനാം, ഭ്രാതാ വിദ്ഗ്ദ്ധമണ്ഡലസ്യ, പിതാ ശരണാഗതാനാം, മേതിലെങ്ങും പ്രഥിതഭൂതിഃ ‘പൂതികോടെ’ന്നു ഭൂതലേ ഗീതകീർത്തി വിലാസോ, നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതിമന്ത്രിമുഖ്യഃ [17] യസ്മിൻ ഖലു സപത്നലോകവിജയായ നിർഗ്ഗച്ഛതി പ്രചലിതപ്രബല ബലസമുത്ഥമഹീപരാഗപരിധൂസരമാത്മ ബിംബമംബുനിധൗപ്രക്ഷാളയതി ഭഗവാൻ നാളീകിനീകാമുകഃ യസ്യ ച പേടിച്ചോടി മലമുകളിലേറിന മാറ്റാരുടെ നയനാം ബുധാരാ പ്രവാഹാ ഇവ വിഭാന്തി പർവതേഭ്യോ നിസ്സരന്ത്യഃ സ്രവന്ത്യഃ” (ഇത്യാദി)

ചെറുകര ഉണ്ണിക്കുട്ടത്തിയെ താഴെക്കാണുന്ന ശ്ലോകങ്ങളിൽ കവി വാഴ്ത്തുന്നു.

 “ഇഹ പുനരനവദ്യഹൃദ്യരൂപം
 വിഭവശതൈഃ ക്ഷിതിവല്ലഭൈരുപേതം
 അപഭയമയുഗായുധന്നൊരില്ലം
 ‘ചെറുകര’യെന്റൊരു മന്ദിരം വിഭാതി.
 പരമുന്നതസാലഗോപുരാം താം
 പരിപൂർണ്ണാം ജനതാഭിരുജ്ജ്വലാഭിഃ
 അവനൗ നവരം തിടുക്കനെപ്പോ
 യവതീർണ്ണാമമരാവതീമവൈമി.
 അവിടെക്കമലേവ ദുഗ്ദ്ധസിന്ധോ
 രവനീമണ്ഡലമണ്ഡനായമാനാ
 അബലാകുലമൗലിമാലികാ കാ
 പ്യവതീർണ്ണാ യുവനേത്രപുണ്യപുരൈഃ.
***
 ശൈലീസുധായാ ഗുണനാമണീനാം
 ഭൂലോകലക്ഷ്മിക്കുമിയം പയോധിഃ;
 ബാലാമിമാം വർണ്ണയിതും തുനിഞ്ഞാ
 ലാലാപമാലാ മമ നാലമേഷാ.
 പത്മാലയാം പണ്ടിവ പത്മനാഭോ
 ഗിരീന്ദ്രകന്യാമിവ വാ ഗീരിശഃ
 സീമന്തിനീനാം മുടി മാലികാം താം
 സാമന്തസിംഹോയമുവാഹ കാന്താം.”

ഉണ്ണിയാടിയെ കവി ഇങ്ങനെ അവതരിപ്പിക്കുന്നു:

 “അവൾ പെറ്റിതു മുറ്റുമസ്തദോഷം
 ഗുണപൂഗങ്ങൾ മലിഞ്ഞനർഘശോഭം
 വനിതാകുലരത്നമുണ്ണിയാടി
 ത്തിരുനാമാങ്കിതമങ്ഗജൈകബീജം.
 ഒരിന്ദുബിംബം വദനം കൃശാങ്ഗ്യാ;
 മരന്ദധാരാ മൊഴി; കിം പ്രലാപൈഃ?
 ഹരൻതനിക്കും ധൃതിസാരമച്ചോ!
 ഹരന്തി ഗാത്രങ്ങളൊരോൻറമുഷ്യാഃ.
 നാണീടുവൻ നേത്രവതാം നിലാവാ
 മേണീദൃശം വാഴ്ത്തുവതിന്നു ഞാനോ;
 വാണാവലീ ലക്ഷമടാത്തപോലേ
 വാണീവിലാസാ മമ ലാഘവായ.
 പരമപ്രഥിതം മനോഹരാങ്ഗി
 ക്കൊരു പേരഞ്ചിതമുണ്ണിയാടിയെൻറു്;
 തിരളിൻറതു മറ്റുമൊൻറിദാനിം
 തിരുനാമം ഭൂവി മാരമാലയെൻറും.”

അതിനപ്പുറം ചാക്കിയാരും ഗന്ധർവന്മാരുംകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലേക്കു പോയി. അവിടെ പല കക്ഷ്യകളുണ്ടു്. ബാഹ്യകക്ഷിയിൽ പല ശ്രാവകബ്രാഹ്മണരുംകൂടി നിന്നു് ഓരോന്നു സംഭാഷണം ചെയ്യുന്നു. വേറേയും ചില നമ്പൂരിമാർ, അവരിൽ പെൺകൊടയ്ക്കു ധനം യാചിയ്ക്കുവാൻ വന്നവർ, ശൃങ്ഗാരശ്ലോകരചനകൊണ്ടു കാലക്ഷേപം ചെയ്യുന്ന മണിപ്രവാളകവികൾ, ജളപ്രഭുക്കന്മാർ ഇങ്ങനെ പലരും അവിടെ കൂടീട്ടുണ്ടു്. അവരെയെല്ലാം കവി ഓരോ പ്രകാരത്തിൽ അപഹസിക്കുന്നു. അടുത്ത കക്ഷ്യയിലാണു് ചേടിമാരുടെ നില. അവരെ വർണ്ണിച്ചതിനുമേൽ നായികയുടെ കേശാദിപാദവും പാദാദികേശവും വാഴ്ത്തുന്നതിൽ കവി ജാഗരൂകനായിത്തീരുന്നു. അതിനപ്പുറമുള്ള ഗ്രന്ഥാംശം കണ്ടുകിട്ടീട്ടില്ല. കേശാദിപാദത്തിലെ ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

 “പത്രാഞ്ചലേ പനിത്തൂനീരെത്തും പല്ലവഗുച്ഛമോ?
 ഹരിയെന്മോഹ, മേതൗ നിൻചരണൗ നഖഭാസുരൗ.
 മെയ്യേ മസ്തകമോ തുമ്പിക്കയ്യിരണ്ടുള്ള ദന്തിനഃ?
 നില്ക്കട്ടതു തവ ശ്രോണീചക്രവും തുടയുഗ്മവും.
 അരയാലിലമേൽക്കൂടി വരിവണ്ടിണ്ട പോൻറുതോ?
 വ്യാമൂഢാത്മാസ്മി സത്യം; തേ രോമാവലി, മൃദൂദരേ.
 തരങ്ഗമാല തല്ലിന്റോ തിരണ്ടംബുജകോരകേ?
 വലിത്രയകുചാലോകേ വലിച്ചിതു മനോവ്യഥാ.”

ഉണ്ണിയാടിചരിതത്തിൽ ഇന്നത്തെ മാതിരിയിലുള്ള ഭാഷാദണ്ഡകവും കാണ്മാനുണ്ടു്. അതിനുമുൻപുതന്നെ അതു് ആ രൂപം കൈക്കൊണ്ടുകഴിഞ്ഞുവോ എന്നു നിശ്ചയമില്ല. ഉണ്ണിച്ചിരുതേവി ചരിതത്തിൽ അതിന്റെ അങ്കുരാവസ്ഥയേ ദൃശ്യമാകുന്നുള്ളു. എന്നാൽ പ്രസ്തുത ചമ്പുവിലേ

 “താരാവദാതരുചിതാരാൽ നിറഞ്ഞ
 മഹിതാരാമവാടികളിലെങ്ങും
 തരുശിരസി ലളിതതരമളിപടലമളകകുല
 മിവ വസതി കൃതരുചിപരാഗേ”

ഇത്യാദി ദണ്ഡകത്തിൽ അതു പരിപൂർണ്ണമായ വികാസം പ്രാപിച്ചിരിക്കുന്നതായി കാണാം. (5) ചില സാജാത്യവൈജാത്യങ്ങൾ

ഇവിടെ വിവരിച്ച മൂന്നു ചമ്പുക്കളും പരിശോധിച്ചാൽ അവയിലെ വിഷയം പ്രായേണ ഏകരൂപമാണെന്നു വിശദമാകും. സൗന്ദര്യധാമമായ ഒരു കേരളസ്ത്രീരത്നത്തിൽ ഗന്ധർവനോ ഇന്ദ്രനോ ചന്ദ്രനോ അനുരക്തനാകുന്നു. രാജധാനി, അങ്ങാടി മുതലായവയുടെ വർണ്ണനം എല്ലാ ചമ്പുക്കളിലുമുണ്ടു്. ഉണ്ണിയാടിചരിതമാണു് അവയിൽ ഒടുവിലത്തേ ചമ്പു. ഉണ്ണിയച്ചിചരിതത്തിൽ ഗദ്യങ്ങളെ അപേക്ഷിച്ചു പദ്യങ്ങൾ കുറവാണു്; ഉണ്ണിച്ചിരുതേവിചരിതത്തിൽ ഒരു ആര്യാശ്ലോകമൊഴിച്ചു ബാക്കി മുഴുവൻ ഗദ്യമാണു്; ഉണ്ണിയാടിചരിതത്തിലും ഗദ്യത്തിനുതന്നെയാണു് പ്രാഥമ്യമെങ്കിലും പദ്യങ്ങളും ധാരാളമായുണ്ടു്. ശിവവിലാസകാവ്യത്തിൽ കവി പ്രശംസിക്കുന്ന വീരകേരളവർമ്മരാജാവുതന്നെയാണു് ഉണ്ണിയാടിചരിതത്തിലേയും കേരളവർമ്മ. ചെറുകര കുട്ടത്തി അദ്ദേഹത്തിന്റെ പ്രേയസിയും ഒരു ഉണ്ണിയാടി ആ സ്ത്രീരത്നത്തിന്റെ സഹോദരിയുമാണെന്നും ആ കാവ്യത്തിൽ നിന്നു നാം ധരിയ്ക്കുന്നു. ആ കുട്ടത്തിയേയും ഉണ്ണിയാടിയേയും ഉണ്ണുനീലിസന്ദേശത്തിലും സ്മരിച്ചുകാണുന്നു. ഉണ്ണുനീലിസന്ദേശകാലത്തു വൃദ്ധനായ രവിവർമ്മരാജാവു് ഭരിച്ചിരുന്ന കായങ്കുളം അദ്ദേഹത്തിന്റെ മരണാനന്തരം കേരളവർമ്മരാജാവു ഭരിച്ചിരിക്കണം. ഭാഷാചരിത്രം, സാഹിത്യചരിത്രം, ദേശചരിത്രം ഇത്യാദി വിഷയങ്ങളെപ്പറ്റി വിലവേറില്ലാത്ത അറിവു തരുന്നവയാണു് ഈ പ്രാചീനഗ്രന്ഥങ്ങൾ. ഇവ സമ്പൂർണ്ണരൂപത്തിൽ കണ്ടുകിട്ടാതെയിരിക്കുന്നതിൽ എനിക്കെന്നതുപോലെ ഇതരഭാഷാഭിമാനികൾക്കും ഉണ്ടാകുന്ന ദുഃഖം അപരിമേയമായിരിക്കും.

17.6ശ്രീകൃഷ്ണസ്തവം

രഥോദ്ധതാവൃത്തത്തിൽ തൊണ്ണൂറ്റെട്ടു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഹൃദയഹാരിയായ സ്തോത്രം ശ്രീവാസുദേവസ്തവം എന്ന പേരിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹസ്തലിഖിത ഗ്രന്ഥശാലയിൽനിന്നു് ഈയിടയ്ക്കു പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ ശൈശവം മുതൽ കംസവധംവരെയുള്ള ഉപാഖ്യാനമാണു് പ്രതിപാദ്യം. പ്രസ്തുതകൃതിയുടെ കാലം ഉണ്ണിയാടിചരിതത്തിനു പിമ്പും ഉണ്ണുനീലിസന്ദേശത്തിനു മുമ്പുമായിരിയ്ക്കണം. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു മാതൃക പ്രദർശിപ്പിക്കാം.

 “കേവലം പരമധാമമത്ഭുതം
 ദേവകിക്കു വസുദേവമന്ദിരേ
 ഭൂമിഭാരഹൃതയേ പിറന്നവൻ
 ദേവനെൻമനസി വാഴ്ക സന്തതം.”
 “കാൽച്ചിലമ്പൊലി വളർത്തുപോയു് നട
 ന്നാച്ചിമന്ദിരമലങ്കരിച്ചവൻ
 വാച്ച വേദവചനേന കേവലം
 വാച്യനെൻമനസി വാഴ്ക സന്തതം.”
 “വത്സസഞ്ചയമകാലവേലയെ
 ക്കറ്റു ജാതു വിസൃജൻ വ്രജൗകസാം
 അശ്രു കണ്ടിൽ നിറയിക്കുമപ്പരം
 തത്ത്വമെൻമനസി വാഴ്ക സന്തതം.”
 “പാലു വെണ്ണ മുഴുവൻ കവർന്നിടും
 വേല കോലിനവനായർയോഷിതാം
 നാലുവേതനറുകാതൽ, വിണ്ണുളാർ
 പാലനെൻമനസി വാഴ്ക സന്തതം.”
 “ഭക്തികൊണ്ടു മുരവൈരിയെപ്പുക
 ണ്ണിത്ഥമയ്മ്പൊടു മയാ വിനിർമ്മിതം
 പദ്യജാതമിതു നിത്യമോതുവോർ
 മുക്തിയോടണവർ മുക്തസംശയം.”

ഇവയിൽ ആദ്യത്തേതു് ഒന്നാമത്തേയും അവസാനത്തേതു് ഒടുവിലത്തേയും ശ്ലോകമാണു്. എല്ലാ ശ്ലോകങ്ങളും “എൻമനസി വാഴ്ക സന്തതം” എന്നവസാനിക്കുന്നു.

17.7മതിചൂതപഞ്ചകം

കുസുമമഞ്ജരീവൃത്തത്തിൽ വിരചിതമായ ഈ സ്തോത്രത്തിൽ അഞ്ചു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. പനമണ്ണുക്ഷേത്രത്തിൽ കൃഷ്ണസ്വാമിയെയാണു് വന്ദിക്കുന്നതു്. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.

 “ആച്ചിമാർമനയിൽ മച്ചകത്തുറിയിൽ
വെച്ചിരുന്ന തയിർവെണ്ണപാൽ
 കാൽച്ചിലമ്പൊലിയെ മെല്ലവേ…വരി
മാച്ചുചെൻറു പരുകുന്നവൻ
 വാച്ച കാലികളെ മേച്ചവൻ മഹിത-
കാശ്യപാദിമുനിവന്ദിതൻ
 മാച്ചെഴാതെ പനമണ്ണമർന്ന മതി
ചൂതനെൻ മനസി ഭാസതാം.”

‘മതിചൂതൻ’ മധുസൂദനനായിരിക്കാം. പനമണ്ണു് എവിടെയാണെന്നു് അറിയുന്നില്ല.

17.8ആദിത്യവർമ്മ മഹാരാജാവിന്റെ രണ്ടു സ്തോത്രങ്ങൾ

ഉണ്ണുനീലിസന്ദേശംവഴിക്കു നമുക്കു സുപരിചിതനായിത്തീരുന്ന ആദിത്യവർമ്മമഹാരാജാവു് മണിപ്രവാളത്തിൽ രണ്ടു ചെറിയ വിഷ്ണുസ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയെപ്പറ്റിയുള്ള ദശാവതാരചരിതവും തിരുവട്ടാറ്റു് ആദികേശവസ്വാമിയെപ്പറ്റിയുള്ള അവതരണദശകവുമാണു്. രണ്ടിലും ഓരോ ഫലശ്രുതി ശ്ലോകമുൾപ്പെടെ പതിനൊന്നു വീതം ശ്ലോകങ്ങളുണ്ടു്. ആദ്യത്തേതു ശാർദ്ദൂലവിക്രീഡിതത്തിലും രണ്ടാമത്തേതു സ്രഗ്ദ്ധരയിലും രചിച്ചിരിക്കുന്നു. അവതരണദശകം ദശാവതാരചരിതത്തെക്കാൾ വിശിഷ്ടമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തിൽ അഖിലകലാവല്ലഭൻ എന്ന ബിരുദത്തോടുകൂടി കൊല്ലം ശാഖയിൽപ്പെട്ട ഒരു ആദിത്യവർമ്മമഹാരാജാവു് ജീവിച്ചിരുന്നു. ചിലരുടെ പക്ഷം അദ്ദേഹമായിരിക്കാം പ്രസ്തുത സ്തോത്രങ്ങളുടെ കർത്താവു് എന്നും മറ്റു ചിലരുടേതു് 1610-ൽ വഞ്ചിരാജ്യം ഭരിച്ചിരുന്ന ആദിത്യവർമ്മാവായിരിക്കാമെന്നുമാകുന്നു. ഇത്തരത്തിലുള്ള ഊഹങ്ങളെല്ലാം ഭാഷാരീതിക്കു വിരുദ്ധങ്ങളാണു്. ഈ സ്തോത്രത്തിൽ ‘ൻറ’ എന്നു പലപ്പോഴും പ്രയോഗിച്ചുകാണുന്നതു ലേഖകപ്രമാദമായിരിക്കാം എന്നുപോലും രണ്ടാമത്തെ കൂട്ടർ അവരുടെ വാദത്തിന്റെ ബലത്തിനായി ആശങ്കിക്കുന്നു. സാഹിത്യനിപുണനായ 14-ാം ശതകത്തിലെ ആദിത്യവർമ്മാവിനു തന്നെയാണു് ‘മാനം ചേർ’ ‘ചോരയാ പൂരയന്തം’ മുതലായ പ്രയോഗങ്ങളടങ്ങിയ ഇവയുടെ കർത്തൃത്വത്തിനു് അധികമായ അധികാരിഭാവമുള്ളതു്. ഫലശ്രതി ശ്ലോകങ്ങൾ താഴെ കുറിക്കുന്നു.

 “സ്യാനന്ദൂരപുരാധിവാസനിരതേ ശ്രീപത്മനാഭപ്രഭൗ
 മാനംചേർ ചിറവായ് നരേന്ദ്രവരനാമാതിച്ചവർമ്മേരിതം
 നാനാഭാവദശാവതാരചരിതം നിത്യം പഠിച്ചീടുവോർ
 നൂനം വാഴുവർ ഭൂതലേ ചിരമഥോ യാസ്യന്തി വിഷ്ണോഃ പദം.”
(ദ: ച:)

 “ചേണാർന്നീടിൻറ വേണാടഴകൊടു പരിപാലിക്കുമാതിച്ചവർമ്മ
 ക്ഷോണീപാലേന വാട്ടാറ്റിതമൊടു മരുവും കേശവായ പ്രകൢപ്തം
 വാണീബന്ധം മദീയാവതരണദശകം സൂചയന്തം പഠന്തോ
 നീണാൾ വാണീടുവോരിദ്ധരണിയിലഥ തേ വിഷ്ണുലോകം പ്രയാന്തി”
(അ: ദ:)

മറ്റു ചില ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.

 “ക്ഷീരാംഭോനിധി ദേവദൈത്യനിവഹം കൂടിക്കടഞ്ഞൻറുടൻ
 നേരേ താണ്ണ ധരാധരം ച മുതുകിൽ താങ്ങിൻറ കൂർമ്മാകൃതിം
 പാരിൽപ്പൊങ്ങിനതെന്നനന്തപുരമുറ്റാനന്ദനിദ്രാവഹം
 നീരേറും ജലദാളിനീലവപുഷം ശ്രീപത്മനാഭം ഭജേ.”
 “വ്യാമോഹത്തെ വരുത്തുമഞ്ചിതരുചിം മാരീചമായാമൃഗം
 ചാമാറെയ്തവിധൗ രുഷാ ദശമുഖേ സീതാം ഗൃഹീത്വാ ഗതേ
 സീമാതീതശരൈർന്നിശാചരകുലം നിശ്ശേഷമാക്കും വിഭും
 രാമം കാരണമാനുഷം ഗുണനിധിം ശ്രീപത്മനാഭം ഭജേ.”
 “ഫേനാംഭോരാശിമദ്ധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
 ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറു പാതാളലോകാൽ
 നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൗ കളിക്കും
 മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിൻറേൻ.”
 “കോപോദ്രേകേണ സാകം നിഹിതപരശുനാ കൊൻറു മുവേഴുവട്ടം
 ഭൂപാലാനാം നികായം നിജപിതൃനിയമം ചോരയാ പൂരയന്തം
 ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടു ജമദഗ്ന്യാത്മജത്വേന ലോകേ
 ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവം കൈതൊഴിന്റേൻ.”
 “പൊൽപ്പൂമാതിൻ കടാക്ഷാഞ്ചലമധുപലസദ്വക്ത്രപത്മാഭിരാമം
 മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം
 ഒപ്പേറും പാൽക്കടൽക്കങ്ങുപരി വസുമതീധാരതല്പേ ശയാനം
 കല്പാന്തേ കല്കിയാകും മുരമഥനമഹം കേശവം കൈതൊഴിന്റേൻ.”
17.9ചില നഷ്ടപ്രായങ്ങളായ കൃതികൾ

ലീലാതിലകത്തിൽ ഞാൻ മുമ്പു പ്രസ്താവിച്ചവ കൂടാതെ വേറെയും പല മണിപ്രവാളകൃതികളിൽനിന്നു ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. ആ കൃതികളെപ്പറ്റി നമുക്കിപ്പോൾ യാതൊരറിവുമില്ല. സന്ദേശങ്ങൾ

ഉണ്ണുനീലിസന്ദേശത്തിനു പുറമേ വേറെയും പല സന്ദേശങ്ങൾ അക്കാലത്തു വിരചിതങ്ങളായിരുന്നിരിക്കണം. അവയിലൊന്നാണു് കാകസന്ദേശം. അതിൽ നിന്നു ലീലാതിലകകാരൻ ഒരു ശ്ലോകം എടുത്തു ചേർത്തിട്ടുണ്ടു്.

 “സ്വസ്രേ പൂർവം മഹിതനൃപതേർവിക്രമാദിത്യനാമ്നഃ
 പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
 ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിം ചാഹമിത്ഥം
 മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ.”

ഇതിലേ

 “ആറ്റൂർനീലീവിരഹവിധുരോ മാണിരത്യന്തകാമീ
 മാത്തൂർജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗ”

എന്ന ശ്ലോകാർദ്ധത്തിൽ സ്മൃതനായ മാത്തൂരില്ലത്തെ ബ്രഹ്മചാരി തന്നെയോ അതിലെ നായകനെന്നും ആറ്റൂർ നീലിതന്നെയോ നായികയെന്നും തീർച്ചപ്പെടുത്തുവാൻ തരമില്ല.

 “ആടൽച്ചില്ലിക്കൊടി നെറിയൽകെട്ടാനനേന്ദോർന്നിറംകെ
 ട്ടേല [18] ക്കോലപ്പുരികുഴലുലർന്നേകവേണീം ദധാനാ
 താനേതന്നെപ്പെരുതുടൽ മെലിഞ്ഞായിനാളന്യരൂപാ
 കാണക്കാണക്കരതലഗതാ ഹന്ത പൂമാലപോലെ.”
 “മാരൻ മാനിച്ചണിയുമുടവാൾവല്ലരീമുണ്ണിയാടീ
 മോരോ വിദ്യാകുശലരുമിതംകൊണ്ടു കൊണ്ടാടുമേടം.”
 “നീരാടമ്മേ! നിവസനമിദം ചാർത്തു ദേവാർച്ചനായാ
 മെപ്പോഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ
 എൻറീവണ്ണം നിജപരിജനപ്രാർത്ഥനം കർത്തുകാമാ
 കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ.”
 “പണ്ടില്ലാതോരമൃതു പതിനാറാണ്ടു പുക്കോരു പത്മാ
 പൂപ്പാൻ പൊന്നിന്മുകുളമുളവാനോരു ഭൂകല്പവല്ലീ
 അംഭോജംകൊണ്ടണിമതിനിറം തൂകുവോരിന്ദുലേഖാ
 ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.”

ഇവയെല്ലാം മറ്റു ചില സന്ദേശങ്ങളിലുള്ള ശ്ലോകങ്ങളാണെന്നു തോന്നുന്നു.

17.10രാജചരിതകാവ്യങ്ങൾ

കൊല്ലത്തെ ഗോദമാർത്താണ്ഡവർമ്മ മഹാരാജാവിനെപ്പറ്റി ചില ശ്ലോകങ്ങൾ ലീലാതിലകത്തിലുണ്ടു്.

 “എണ്ണിക്കൊള്ളാനരിയ ഗുണവാനെണ്മർചാമന്തരെന്നും
 താരാശ്രേണീനടുവിൽ മറവില്ലാത താരാമണാളഃ
 മാറ്റാരെന്നും കുഴുമിയ [19] പതങ്ഗാനലോഭൂൽ പുരേസ്മിൻ
 കോളംബാംഭോരുഹദിനമണിഃ കോതമാർത്താണ്ടർ പണ്ടു്.”
 “തസ്മിൻ കാലേ ഭുവി യദൂശിശോർജ്ജന്മമാകിന്റ മാധ്വീം
 പീത്വാ മത്തോ നിജപരിഷദാമർത്ഥിനാം ചേതരേഷാം
 കൈ നോവോളം കഥമപി ധനംകൊണ്ടു തർപ്പിച്ചു കാമം
 കോരിക്കൊൾകെൻറുടനരുളിനാൻ കോതമാർത്താണ്ഡവീരഃ.”

വീരമാർത്താണ്ഡനെന്നു മറ്റു ചില ശ്ലോകങ്ങളിൽ പറഞ്ഞിരിക്കുന്നതും അദ്ദേഹത്തെത്തന്നെയാണെന്നു തോന്നുന്നു. തുലുക്കരോടു പടവെട്ടിയ വിക്രമപാണ്ഡ്യനേയും ഒരു ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നതു കാണാം.

 “ഏറ്റം തിമർത്തു തിറമുറ്റണയും നൃപാൻ താൻ
 കാറ്റത്തു സംവലിതതൂലസമാൻ വിതേനേ
 ചീറ്റത്തിനാൽ മതിമറന്ന മഹാനുഭാവൻ
 കൂറ്റത്തിലും കൊടിയ വിക്രമ പാണ്ഡ്യസിംഹഃ.”
 “പരമുടനേ പരപൃതനാം പാണ്ഡ്യനൃപഃ ഖണ്ഡയാഞ്ചകാര ഗളേ
 തുരഗാരൂഢാസ്ത്വരയാ തുരുതുരെ മണ്ടീ തുരുക്കരെല്ലാരും.”

എന്ന പദ്യവും ആ രാജാവിനെസ്സംബന്ധിച്ചുള്ളതായിരിക്കണം. ‘ദ്രോണായ ദ്രുപദം’ എന്ന വീരരവിവർമ്മപ്രശസ്തിപരമായ പദ്യം ഞാൻ മറ്റൊരവസരത്തിൽ ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഇവയിൽനിന്നെല്ലാം ഒന്നോ അതിലധികമോ പദ്യകൃതികൾ ഈ രാജാക്കന്മാരെ അധികരിച്ചു വിരചിതങ്ങളായിരുന്നു എന്നു തെളിയുന്നു. അവ ലഭിച്ചാൽ അക്കാലത്തെ ദേശചരിത്രത്തെപ്പറ്റി ഒട്ടുവളരെ പുതിയ വിവരങ്ങൾ നമുക്കറിവാൻ കഴിയുമായിരുന്നു. കൊല്ലത്തെ ഗോദമാർത്താണ്ഡവർമ്മാവു് ആരാണു്? ‘യദുശിശു’ വീരരരവിവർമ്മാവാണെങ്കിൽ ജയസിംഹന്റെ യഥാർത്ഥനാമധേയം ഗോദമാർത്താണ്ഡനെന്നു് ആയിരുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു. അഥവാ യദുശിശുവിന്റെ മാതുലനായിരിക്കുമോ അദ്ദേഹം? ആ വഴിക്കൊന്നും യാതൊരു പ്രകാശവും ലഭിക്കുന്നില്ല.

17.11ശൃങ്ഗാരശ്ലോകങ്ങളും ദേവതാസ്തോത്രങ്ങളും

ഇത്തരത്തിലുള്ള കാവ്യങ്ങൾക്കു പുറമേ പല സുന്ദരിമാരെ വർണ്ണിക്കുന്ന ശ്ലോകങ്ങളും ലീലാതിലകത്തിൽ സുലഭങ്ങളാണു്. [20] ഉണ്ണിനങ്ങ (13) നങ്ങ (14, 94) മകളിയത്തു മാധവി (39) നാരണി (41) നാരണിയുടെ മകൾ (15, 21, 42, 55, 62, 80) ഉമ്മിണിയുടെ മകൾ (42) കോളിക്കൽ നങ്ങ (44) (ഈ സ്ത്രീയും 14-ാം പുറത്തിൽ സ്മരിക്കപ്പെട്ടിട്ടുള്ള നങ്ങയും ഒന്നാണോ എന്നറിവില്ല) കൂറ്റമ്പിൽ ഇളയച്ചി (44) നീലി (52, 82) രോഹിണി (53) ചോതി (45) ചിരിതേവി (45, 54, 64) കോടി (66, 70, 82) പള്ളിപ്പുഴ മാധവി (69) ഉണ്ണുനീലി (67) അപ്പാച്ചി (75, 78) അച്ചിയുടെ മകൾ ഉദയപുരത്തെ ചെറിയച്ചി, സാക്ഷാൽ മുണ്ടയ്ക്കൽ ഉണ്ണുനീലി ഇങ്ങനെ എത്ര മഹിളാമണികളെ വാഴ്ത്തിയുള്ള ശ്ലോകങ്ങളാണു് ആചാര്യൻ ഉദ്ധരിച്ചിരിക്കുന്നതു്. ഇവരിൽ ചെറിയച്ചിയേയും ഉണ്ണുനീലിയേയും പറ്റി മാത്രമേ അന്യത്ര കേട്ടിട്ടുള്ളുവല്ലോ. ദ്രാവിഡവൃത്തങ്ങളിലുള്ള ചില പദ്യങ്ങളേയും ആചാര്യൻ വിസ്മരിക്കുന്നില്ല. ‘തരതലന്താൻ’ എന്ന പാട്ടിനെപ്പറ്റി മുമ്പു പ്രസ്താവിച്ചുകഴിഞ്ഞു.

 “വേശ്യാനാമൊരു വേശ്മകണക്കേ
 തമ്മിലിണങ്ങിന തരളഭുജങ്ഗം
 ഭഗണപുരഃസ്ഥിതപലകകണക്കേ
 പരൽനിരകൊണ്ടു പരത്തിന ഭാഗം”
(67)

 “ചുഴലമരുവാരുടെ ചോരിതൻ പരിമള
 ഛുരിതപുരികച്ഛടാഘ്രാണനംചെയ്കയും.’
(43)

ഈ വരികൾ നോക്കുക. ഭക്തിഭാവത്തെ പോഷിപ്പിയ്ക്കുന്ന ദുർല്ലഭം ചില ശ്ലോകങ്ങളും ഇല്ലാതില്ല.

 “പൊന്നിൻമാലയണിഞ്ഞ പോർമുലയിണക്കുന്നിങ്കലൊൻറീടുവാൻ
 പൊന്നില്ലായുകയോ പകുത്തുടൽ മലപ്പെണ്ണിന്നു നല്കിൻറതു്
 പൊന്നിന്മാമല വില്ലുമാക്കിയ വിഭോ! തീർക്കെങ്ങൾ താപങ്ങളെ
 പ്പൊന്നിൻമാളിക വിണ്ണുളാർപുരിതൊടും തൃക്കാരിയൂരണ്ണലേ!”

കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി തിരോധാനം ചെയ്തു കഴിഞ്ഞതുപോലെ തോന്നുന്നതും ഈ ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതുമായ അനേകം ഗ്രന്ഥങ്ങളിൽ ചിലതെങ്കിലും നിപുണന്മാരായ ഗവേഷകന്മാരുടെ നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമത്തിന്റെ ഫലമായി വീണ്ടും സൂര്യപ്രകാശമേല്ക്കുമെന്നു നമുക്കാശിക്കാം.

17.12ചില ശാസ്ത്രഗ്രന്ഥങ്ങൾ

ജ്യോതിഷത്തിലും വൈദ്യത്തിലും ചില മണിപ്രവാളഗ്രന്ഥങ്ങൾ 14-ാം ശതകത്തിൽ ഉണ്ടായിട്ടുണ്ടു്. അവയിൽ താമരനല്ലൂർ ഭാഷയേയും ആലത്തൂർ ഭാഷയേയും ലീലാതിലകത്തിൽ സ്മരിച്ചിട്ടുള്ളതിനാൽ അവയെപ്പറ്റി അല്പം പറയാം.

17.12.1താമരനല്ലൂർ ഭാഷ

താമരനല്ലൂർ ഭാഷ ജ്യോതിഷത്തിൽ മുഹൂർത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാകുന്നു. അതിന്റെ നിർമ്മാതാവു് ഒരുൽക്കൃഷ്ടനായ ദൈവജ്ഞനും കവിയുമായിരുന്നു എന്നു പ്രസ്തുത ഗ്രന്ഥത്തിൽനിന്നറിയുന്നു. ‘ഭാഷാമിശ്രം പൊഴുതു കഥയാമി’ എന്ന ഭാഗമാണു് ലീലാതിലകകാരൻ ഉദ്ധരിച്ചിട്ടുള്ളതു്. കവി ഏതു ദേശക്കാരനാണെന്നു വ്യക്തമാകുന്നില്ല. മാതൃകയായി ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.

 “അപ്പുമമ്പിളിയും ചൂടുന്നപ്പനോമന്മകൻ മമ
 അപ്പം തിന്നരുളുന്നപ്പനപ്പുറത്താക്കുകാപദഃ.”
(1)

 “പൂത്താമമൺപും കേശാന്തേ ചാർത്തും ചന്ദ്രകരോജ്ജ്വലാ
 കാത്തുവന്നെങ്ങൾനാവിന്മേൽ കൂത്താടുക സരസ്വതീ.”
(2)

 “ചുരന്നു കവിതാം വ്യാസഃ പരന്ന യശസാം നിധിഃ
 ഇരുന്നരുളുവോനാക ചിരന്നശ്ചിത്തവിഷ്ടരേ.”
(3)

 “ഇക്കാലമാം തിരിയുമിട്ടഥ കർമ്മമെന്ന
 നെയ്യിട്ടു നിർമ്മലമനോഹരനിത്യശോഭം
 ത്രൈലോക്യമാം നിലവിളക്കിലെരിഞ്ഞുനില്ക്കും
 മാർത്താണ്ഡനാം തനിവിളക്കു വിളങ്ങുകെന്നിൽ.”
(4)

 “മൂഢോ മുറ്റും മുതൽപടിയറിഞ്ഞെന്നിയേ കണ്ടു കേട്ടു
 ള്ളാചാരംകൊണ്ടപി ച മുനിഭിഃ പ്രോക്തമാലോക്യ കിഞ്ചിൽ
 ഭാഷാമിശ്രം പൊഴുതു കഥയാമ്യദ്യ നാൾപക്കമാത്രം
 വല്ലും ലോകേ ഹിതമിതി തതഃ ക്ഷന്തുമർഹന്തി സന്തഃ”
(5)

 പൊഴുതിന്നൊള്ളതാവോളമെഴുതിന്റേനിതാദരാൽ
 തൂയോരു വിപ്രവര്യായ ചെയ്യൂർ നാരായണായ ഞാൻ.
(6)

 ഇരുപത്തേഴു നാളാലും മേടമശ്വതിയും മുതൽ
 ഒൻപതൊൻപതു നാൾക്കാലായ് വരും ദ്വാദശരാശയഃ.
(7)

 “വർഗ്ഗോത്തമത്തിലുദയേ ഗുരുഭാർഗ്ഗവൗ വാ
 ലഗ്നേ ഗുരൗ ശുഭഗതൗ ശശിഭാർഗ്ഗവൗ വാ
 നില്ക്കുന്നനേരമിവ വന്നു പറഞ്ഞവൻതാൻ
 ചെയ്യാനമുഷ്യ പുരികക്കൊടി ചൊന്നതൻറി.”…
(8)

 “എന്നാൽ നിർമ്മിതമേതദപ്യവിദുഷാം സൽകർണ്ണപൂരായിതം
 ചെയ്യൂരാലിതു നില്പതാക ഭുവനേ പുത്രായുഗാന്തം പുനഃ
 ഭക്തിർമ്മേ ഭഗവത്യനാദിനിധനേ നാരായണേ ഭൂയസീ
 ഭൂയാത്തസ്യ മഹാജനസ്യ ച തഥാ സംസാര വിച്ഛിത്തയേ.”
(9)

ചെയ്യൂർ നാരായണൻനമ്പൂരി എന്നൊരു പ്രഭുവിനുവേണ്ടിയാണു് ഈ ഗ്രന്ഥം കവി നിർമ്മിച്ചതെന്നു മേലുദ്ധരിച്ച രണ്ടു ശ്ലോകങ്ങളിൽ നിന്നു വെളിപ്പെടുന്നു.

17.12.2ആലത്തൂർ മണിപ്രവാളം

ഇതു വൈദ്യശാസ്ത്രവിഷയകമായ ഒരു മണിപ്രവാളഗ്രന്ഥമാണു്. സംസ്കൃതീകൃതഭാഷാപദങ്ങൾ ഇതിൽ ധാരാളമായിക്കാണുന്നു. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.

 “ഉണ്ടായാലൊട്ടു ബോധം പകരുക ചെറുതാം പഞ്ചമൂലീ കഷായം
 കൊള്ളൂകമ്മേമ്പൊടിം ക്ഷീരബല പരുകുകപ്പാൽക്കുറുന്തോട്ടിയൂഷം
 രണ്ടൂരക്വാഥയുക്തേ പയസി തു നവരച്ചോർക്കിഴിം മുക്കിമുക്കി
 ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി; മരുന്മർദ്ദനം തേയ്ക്ക തൈലം.”

അഷ്ടവൈദ്യന്മാരിൽ അന്യതമനാണല്ലോ ആലത്തൂർ നമ്പി; ആ കൂട്ടത്തിൽപ്പെട്ട ഒരാളായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. താമരനല്ലൂർ ഭാഷാകാരന്റെ രചനാചാതുര്യം ഇദ്ദേഹത്തിനു കാണുന്നില്ല.

17.12.3ഒരു പഴയ ചികിത്സാഗ്രന്ഥം

ഈ ഗ്രന്ഥവും ലീലാതിലകത്തിനുമുൻപു് ആവിർഭവിച്ചതാകയാൽ ഇതിന്റെ നിർമ്മിതി ക്രി. പി. പതിന്നാലാം ശതകത്തിലാണെന്നുള്ളതു നിശ്ചയമാണു്. ഇതിൽപ്പെട്ടതാണു്

 “തമിഴ്മണി സംസ്കൃതപവഴം കോക്കിന്റേൻ വൃത്തമാന ചെന്നൂന്മേൽ
 ശ്ലോകാനാം പഞ്ചശതം പശുപതയേ മന്ദബുദ്ധയേ കഥിതും”

എന്ന ശ്ലോകം. പ്രസ്തുതശ്ലോകത്തിന്റെ പൂർവാർദ്ധം ലീലാതിലകം പ്രഥമശില്പത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. ഈ വൈദ്യഗ്രന്ഥത്തിന്റെ പ്രണേതാവും ‘മന്ദബുദ്ധി’യായ പശുപതിയും ആരെന്നറിയുന്നില്ല. ഒരു പദ്യം ഉദ്ധരിക്കാം.

 “മുന്നം പട്ടിണി നല്ലതല്ല പനിയിൻ
നാലൊന്നുമൂന്നേഴുനാൾ
 പിന്നെത്തിപ്പലി, കൊത്തമല്ലി, യഖിലൈ
സ്സാർദ്ധം മലർക്കഞ്ഞിയും
 അമ്ലാർത്ഥീകുടിതാളിമാതളരസം
കൂട്ടീട്ടു തൽസൈന്ധവം
 ഉണ്ടാൽ വന്നു പനിയ്ക്കു നന്നവ മനാക്‍
സദ്യശ്ശമിപ്പാനുടൻ.”

കവിതയ്ക്കു തീരെ ഗുണം പോര എന്നു പറയേണ്ടിയിരിക്കുന്നു. വൈദ്യഗ്രന്ഥങ്ങളിലും മറ്റും ആ അംശം അത്രയൊന്നും നോക്കേണ്ടതുമില്ല.

കുറിപ്പുകൾ

1 ഉണ്ണുനീലിസന്ദേശത്തിൽ നിന്നു് ഈ പുസ്തകത്തിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ പ്രസ്തുതഗ്രന്ഥത്തിൽ കാണുന്ന പാഠഭേദമനുസരിച്ചാണു്. കൂടുതലായി കാണുന്ന ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.

  1. കൊല്ലത്തങ്ങാടി: പൂർവ്വസന്ദേശം 80-ാം ശ്ലോകത്തിനുമേൽ
     പട്ടും ചൊട്ടക്കയറുമുറിയും കട്ടിലും കട്ടിയാവും
     തട്ടും ചട്ടിക്കലവുമിലയും കൊട്ടയും കെട്ടുനാരും
     മിന്നും പൊന്നിൻ തൂവലുമവലും പാരയും പാരവാളും
     വാലും തോലും വളയുമുളയും പൂണിയും പൂണുനൂലും.

  2. ചില നമ്പൂരിമാർ: 119-ാം ശ്ലോകത്തിനുമേൽ
     പ്രാതർഭുക്ത്വാ പഴയ തുവയും കൂട്ടിയപ്പൽ കറുപ്പി
     ഞ്ഞേറ്റം തസ്മിൻ തലമുടിയിലപ്പൂണുനൂലും കളഞ്ഞു്
     കെട്ടിച്ചുറ്റിത്തദനു മറയോരൂക്കവാളും വിറപ്പി
     ച്ചണ്ഡന്മാരെസ്സപദി ചിറമേൽക്കാണലാം പോരുമാറു്.

  3. വീരമാണിക്കത്തുവീടു്: ഉത്തരസന്ദേശം 32-ാം ശ്ലോകത്തിനുമേൽ
     ഇണ്ടൽപ്പാടാണ്ടലസഗമനാം ചെൻറു തേറ്റീടുവാനായ്
     മണ്ടിച്ചാലത്തളരുമിളമാൻകണ്ണി പോവോരുനേരം
     മുണ്ടയ്ക്കൽച്ചേർന്നിതമെഴുമിരണ്ടാമതാം തന്വി നിന്നെ
     ക്കണ്ടീടുമ്പോൾ നയനയുഗളം ഹന്ത! പന്തിക്കുമല്ലോ.

2 വേമ്പനാട്ടിന്റെ രൂപാന്തരമാണു് വെൺപല (വെൺപൊലി) നാടെന്നും വരാം.

3 24-ാമത്തെ ശ്ലോകത്തിൽ ‘രായിരക്ഷോണിപാലം’ എന്ന പാഠം ശരിയാണെന്നു തോന്നുന്നില്ല. എന്റെ കൈവശമുള്ള ഗ്രന്ഥത്തിൽ ‘വെൺപല ക്ഷോണിപാലഃ’ എന്നാണു് കാണുന്നതു്.

4 ലീലാതിലകം 1105-ാമാണ്ടത്തെ പതിപ്പിലുള്ള പുറങ്ങളാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതു്.