അദ്ധ്യായം 1
ഭാഷ
1.1ഭാഷ

ഒരുവൻ തന്റെ അന്തർഗ്ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ചു് അന്യനു ഗ്രഹിക്കുവാൻ പര്യാപ്തവുമായ വർണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ. ഒരു മനുഷ്യന്റെ വായിൽനിന്നു പുറത്തു പോകുന്ന ശ്വാസം ഏതെങ്കിലും ഒച്ച പുറപ്പെടുവിക്കുന്നു എങ്കിൽ അതിനെ ധ്വനിയെന്നും ഒറ്റതിരിഞ്ഞു നില്ക്കുന്ന ധ്വനിയെ വർണ്ണമെന്നും പറയുന്നു. ഇടിമുഴക്കം, വീണാക്വാണം മുതലായവ വായിൽനിന്നു പുറപ്പെടാത്തതിനാൽ അവർണ്ണാത്മകശബ്ദങ്ങളാകുന്നു. മനുഷ്യർ ഏതുപ്രകാരത്തിൽ ചെയ്യുന്ന അന്തർഗ്ഗത നിവേദനവും ‘ഭാഷ’ എന്ന പദത്തിന്റെ വ്യാപകാർത്ഥത്തിൽ ഉൾപ്പെടുമെങ്കിലും, മുഖം, കൈ മുതലായ അവയവങ്ങൾ കൊണ്ടു കാണിക്കുന്ന ആങ്ഗ്യങ്ങളേയും പക്ഷിമൃഗാദികളുടെ ചിത്രങ്ങൾകൊണ്ടു കുറിക്കുന്ന ലിഖിതങ്ങളേയും മറ്റും ഭാഷാശാസ്ത്രജ്ഞന്മാർ അതിന്റെ സാമാന്യനിർവ്വചനത്തിൽ പരിഗണിക്കാറില്ല. ‘ഭാഷ’ എന്ന ശബ്ദത്തിന്റെ ധാത്വർത്ഥം തന്നെ വ്യക്തമായ വാക്കു് [1] എന്നാണല്ലോ. ആങ്ഗ്യത്തേയും മറ്റും നയനഭാഷയെന്നും ഉച്ചരിതത്തെ ശ്രവണഭാഷയെന്നും പറയാവുന്നതാണു്. നയനഭാഷ മനസ്സിലാക്കണമെങ്കിൽ കണ്ണിന്റേയും വെളിച്ചത്തിന്റേയും അപേക്ഷയുണ്ടു്; ശ്രവണഭാഷ മനസ്സിലാക്കുവാൻ ചെവി മാത്രം മതിയാകും. ശബ്ദങ്ങൾ ഉച്ചരിക്കുമ്പോൾ ആങ്ഗ്യം കാണിക്കുന്നതു പ്രായേണ അർത്ഥപരിപൂരണത്തിനു വേണ്ടിയാകുന്നു. ചെറുനാവു്, ശ്വാസനാളത്തിന്റെ അകത്തുള്ള ധ്വനിതന്ത്രികൾ, മേലണ്ണാക്കു് (മൃദുതാലു), കീഴണ്ണാക്കു് (പ്രജിഹ്വ), നാസികാമാർഗ്ഗം, തൊണ്ട, നാവു്, പല്ലുകൾ, ചുണ്ടുകൾ ഇവയുടെ സമാഹാരമാണു് വാഗിന്ദ്രിയം. ഇവയിൽ ഓരോ അവയവത്തിന്റെ അവലംബത്തെ ആസ്പദമാക്കിയാണു് വർണ്ണങ്ങളെ കണ്ഠ്യങ്ങൾ, താലവ്യങ്ങൾ, മൂർദ്ധന്യങ്ങൾ, ദന്ത്യങ്ങൾ, ഓഷ്ഠ്യങ്ങൾ എന്നും മറ്റും വൈയാകരണന്മാർ തരംതിരിക്കുന്നതു്.

1.2അക്ഷരമാല

ഉച്ചാരണസൗകര്യത്തെ പ്രമാണീകരിച്ചു സ്വരമാണെങ്കിൽ തനിച്ചോ, വ്യഞ്ജനമാണെങ്കിൽ സ്വരസമ്മിളിതമായോ വേർതിരിച്ചു്, അവയ്ക്കു് അക്ഷരങ്ങൾ എന്നു പേർ കല്പിച്ചു് ഓരോ അക്ഷരവും കണ്ണിൽ പതിയുന്നതിനു് അതിന്റെ അടയാളമായി ഓരോ ലിപിയും ജനസമുദായം സൃഷ്ടിച്ചു. [2] ആ ലിപിസമൂഹത്തെത്തന്നെയാണു് അക്ഷരമാലയെന്നു സാധാരണമായി വ്യവഹരിക്കാറുള്ളതു്. ലിപികളുടെ സഹായംകൊണ്ടു വാചികഭാഷ ലിഖിതമായിത്തീരുന്നു. ഇന്ന ശബ്ദത്തിനു് ഇന്നതാണു് അർത്ഥം എന്നു് ഓരോ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിലും സങ്കേതം, അതായതു് അഭേദ്യമായ വ്യവസ്ഥ ഉണ്ട്. ഈ വ്യവസ്ഥ ഒരു ദിവസംകൊണ്ടോ ഒരു രാജശാസനംകൊണ്ടോ ഉണ്ടായിട്ടുള്ളതല്ല. വളരെക്കാലത്തെ പരീക്ഷണത്തിന്റേയും പരിചയത്തിന്റേയും ഫലമായാണു് ഇത്തരത്തിൽ ഒരു നിയമം നടപ്പായതു്. ഒരു ജനസമുദായത്തിന്റെ കലാപരമായ സംസ്കാരം മുഴുവൻ പ്രതിഫലിപ്പിക്കുവാൻ ആ സമുദായം സംവ്യവഹാരം ചെയ്യുന്ന ഭാഷയ്ക്കു ശക്തിയുണ്ടായിരിക്കും. സംസ്കാരം വർദ്ധിക്കുംതോറും സ്വഭാഷയിൽ ശബ്ദങ്ങളില്ലെങ്കിൽ ഇതരഭാഷകളിൽനിന്നു സമുചിതങ്ങളായ ശബ്ദങ്ങൾ കടം വാങ്ങി അവയെ സ്വായത്തീകരിച്ചു തദ്വിഷയകമായ ന്യൂനതയെ പരിഹരിക്കുന്നതും സർവ്വസാധാരണമാണു്. എന്നാൽ എത്ര ശബ്ദസമ്പന്നമായ ഭാഷയിലും ഒരുവൻ തുടരുന്ന ഉച്ചാരണം ശ്രോതാവിനെ ആശയം ഗ്രഹിപ്പിച്ചുകഴിഞ്ഞാൽ ഉടനടി വായുമണ്ഡലത്തിൽ ലയിച്ചുപോകുന്നതാണല്ലോ. അവശ്യം നിലനിറുത്തേണ്ട മതപരവും മറ്റുമായുള്ള വാങ്മയങ്ങളെ മാത്രം പുരാതനകാലങ്ങളിലെ ജനങ്ങൾ ശിഷ്യന്മാരെ അധ്യാപനം ചെയ്തു പ്രചരിപ്പിച്ചുപോന്നു. അതു് എറ്റവും ക്ലേശകരമായ ഒരു പാഠപദ്ധതിയായിരുന്നു. അവയൊഴിച്ചു് അന്യസൂക്തികൾക്കു് ഒന്നിനുംതന്നെ ക്ഷണഭങ്ഗുരതയിൽനിന്നു രക്ഷ നേടുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. ഈ ദുരവസ്ഥയിൽനിന്നു ലോകത്തെ ഉദ്ധരിച്ചതു ലിപിവിന്യാസമാകുന്നു. ഒരു ജനസമുദായം തന്മദ്ധ്യത്തിൽ പ്രചരിക്കുന്ന ഭാഷയ്ക്കു ലിപികൾ വ്യവസ്ഥ ചെയ്തപ്പോൾ അതു് ആ സമുദായത്തിനു് ഒരു പരമാനുഗ്രഹമായി പരിണമിച്ചു. അതേവരെയ്ക്കും തങ്ങളുടെ ഉപയോഗത്തിനും ആനന്ദത്തിനുമായി അവരുടെ ഇടയിൽ വിദ്യാസമ്പന്നന്മാരും ഭാവനാകുശലന്മാരുമായ വ്യക്തികൾ നിർമ്മിച്ച ആഭാണകങ്ങൾ, ഗാനങ്ങൾ മുതലായവ താലപത്രങ്ങളിലും മറ്റും ലിഖിതങ്ങളായപ്പോൾ അവയ്ക്കു ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചു. അന്ധകാരം ജ്യോതിസ്സായി മാറി; വിദ്യയ്ക്കു് അഭൂതപൂർവമായ വിജയം സഞ്ജാതമായി; ഭൂതകാലത്തെ സൂക്തിവിഭവം ഏതു ഭാവികാലത്തേയ്ക്കും പ്രയാജനപ്പെടുമെന്നുള്ള നിലവന്നു; ജരാമരണഭയമില്ലാത്ത യശഃകായത്തെ സൃഷ്ടിക്കുന്നതിൽ സരസ്വതീദാസന്മാർ കുതുകികളായി; തങ്ങളുടെ വിജ്ഞാനത്തിന്റേയും പ്രതിഭയുടേയും ഫലങ്ങളെ ബഹുജനോപയുക്തമാക്കി തദ്വാരാ ലോകസേവ ചെയ്യുന്നതിനു പലരും അഹമഹമികയാ ഒരുങ്ങിയിറങ്ങി. ചുരുക്കത്തിൽ സംസ്കാരോൽഗതിക്കും സാഹിത്യോദയത്തിനും ലിപിനിർമ്മിതി അത്യന്തം പ്രേരകമായി. ആ വഴിക്കു ലോകത്തിനു സിദ്ധിച്ച അപരിമേയവും ആശ്ചര്യജനകവുമായ ലാഭത്തെ അച്ചടിയന്ത്രത്തിന്റെ ആവിർഭാവം ശതഗുണീഭവിപ്പിച്ചു. അനവധി വർഷസഹസ്രങ്ങൾ കഴിഞ്ഞാണു് ഓരോ ജനസമുദായത്തിലും ലിപികൾ ഉണ്ടായതു്. മുദ്രണയന്ത്രത്തിന്റെ നിർമ്മാണത്തിനു പിന്നെയും വളരെക്കാലത്തെ താമസം വേണ്ടിവന്നു. ക്രി. പി. 868-ൽ ചീനരാജ്യത്തു് ഒരു മുദ്രണയന്ത്രം ഇദംപ്രഥമമായി കണ്ടുപിടിക്കുകയുണ്ടായി. യൂറോപ്പിൽ അച്ചടി ആരംഭിച്ചതു് 1440-ൽ മാത്രമാകുന്നു. ലിപികളുടെ ആവിർഭാവത്തോടുകൂടി അന്നുവരെ വാചികം മാത്രമായിരുന്ന ഭാഷ വാമൊഴി അല്ലെങ്കിൽ സംഭാഷണഭാഷയെന്നും വരമൊഴി അല്ലെങ്കിൽ ലിഖിതഭാഷയെന്നും രണ്ടു വകുപ്പായി പിരിഞ്ഞു.

1.3ഗ്രന്ഥഭാഷ

വാമൊഴിക്കു ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശമില്ല. സാഹിത്യചരിത്രകാരന്റെ പ്രതിപാദ്യവിഷയം ഗ്രന്ഥസമൂഹമാകുന്നു. വാമൊഴി വർണ്ണവികാരങ്ങൾക്കു വിധേയവും ഗ്രാമ്യപദസമ്മിളിതവും ദേശംതോറും വിഭിന്നവും ആയിരിക്കുവാൻ ഇടയുണ്ടു്. ഗ്രന്ഥഭാഷയിലും കാദാചിൽക്കമായി ആ മാതിരി വൈകല്യങ്ങൾ കടന്നുകൂടാവുന്നതാണെങ്കിലും അതു താരതമ്യേന വ്യാകരണനിയമങ്ങളെ അനുസരിക്കുന്നതും ഏകരൂപവുമായിരിക്കും. വാമൊഴിയുടെ സാജാത്യമുള്ള ആധാരങ്ങൾ മുതലായവ കാര്യഗ്രഹണത്തിനു മാത്രം ഉതകുന്നവയാകയാൽ ബോധനപ്രധാനങ്ങളെന്നും; ശ്രുതി, സ്മൃതി, പുരാണം, ശാസ്ത്രം മുതലായവ മുഖ്യമായി വിവേകദ്വാരാ മനഃസംസ്കാരം ഉണ്ടാക്കുന്നവയാകയാൽ, വിജ്ഞാനപ്രധാനങ്ങളെന്നും; കാവ്യം, നാടകം, ചമ്പു, ആഖ്യായിക മുതലായവ സർവ്വോപരി ലോകോത്തരാഹ്ലാദജനകങ്ങളാകയാൽ ചമൽക്കാരപ്രധാനങ്ങളെന്നും പറയത്തക്കതാണു്. ഗ്രന്ഥഭാഷയ്ക്കു് ഇത്തരത്തിൽ മൂന്നു പ്രഭേദങ്ങൾ ഉണ്ടു്. ചമൽക്കാരമെന്നാൽ ചിത്തവിസ്താരമെന്നർത്ഥം. പുരാണങ്ങളിൽ ചില ഭാഗങ്ങൾ ചമൽക്കാരകാരികളാണെങ്കിലും വിജ്ഞാനദാനമാണു് അവയുടെ മുഖ്യോദ്ദേശ്യം; അതുപോലെ കാവ്യാദികളിൽ ചില ഭാഗങ്ങൾ വിജ്ഞാനമാത്രപ്രദങ്ങളാണെങ്കിലും ചമൽക്കാരജനകത്വമാണു് അവയുടെ പ്രധാന പ്രയോജനം.

1.4സാഹിത്യം

സാഹിത്യം എന്ന പദത്തിനു സഹിത ഭാവം, അതായതു യോഗം അല്ലെങ്കിൽ ചേർച്ച, എന്നാണർത്ഥം. ശബ്ദാർത്ഥങ്ങളുടെ യോഗമാണു് ഇവിടെ വിവക്ഷിതമായിട്ടുള്ളതു്. രാമണീയകവിശിഷ്ടങ്ങളായിരിക്കണം ആ ശബ്ദാർത്ഥങ്ങൾ എന്നും നിയമമുണ്ടു്. അല്ലെങ്കിൽ അവയ്ക്കു ചമൽക്കാര ജനകങ്ങളാകുവാൻ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടാണു് മലയാളഭാഷയുടെ പ്രാചീനാലങ്കാരഗ്രന്ഥമായ ലീലാതിലകത്തിൽ യോഗമെന്നാൽ സഹൃദയന്മാർക്കു രുചിക്കത്തക്കവിധത്തിലുള്ള ചേർച്ചയാണെന്നും അത്തരത്തിലുള്ള ചേർച്ചയുണ്ടാകുന്നതു നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും പ്രായേണ അലങ്കാരത്തോടുകൂടിയും ഇരുന്നാലാണെന്നും പ്രസ്താവിച്ചിട്ടുള്ളതു്. കാവ്യപരിശീലനത്തിന്റെ നിരന്തരമായ ആവർത്തനം നിമിത്തം നിർമ്മലമായിത്തീർന്ന യാവചിലരുടെ ഹൃദയത്തിൽ വർണ്ണ്യവസ്തുവിനു തന്മയീഭവിക്കുവാൻ യോഗ്യതയുണ്ടോ അവരാണു് സഹൃദയന്മാർ. സാഹിത്യത്തിനു പല പ്രയോജനങ്ങളും ആലങ്കാരികന്മാർ കല്പിക്കാറുണ്ടെങ്കിലും ആനന്ദംതന്നെയാകുന്നു അവയിൽ അഗ്രഗണ്യമായിട്ടുള്ളതു്. ഛന്ദോനിബദ്ധമായ വാങ്മയത്തിനു പദ്യമെന്നും അല്ലാത്തതിനു ഗദ്യമെന്നും പേർ പറയുന്നു.

1.5കേരളസാഹിത്യചരിത്രം

കേരളസാഹിത്യചരിത്രം എന്നാണു് ഈ പുസ്തകത്തിന്റെ പേരെങ്കിലും ഇതിൽ ചമൽക്കാരകാരികളായ ഗ്രന്ഥങ്ങൾക്കുപുറമെ വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെപ്പറ്റിയും ദിങ്മാത്രമായി പരാമർശിക്കുന്നതാണു്. അല്ലെങ്കിൽ പുസ്തകത്തിനു സമഗ്രത സിദ്ധിക്കുന്നതല്ലെന്നുമാത്രമല്ല വിജ്ഞേയങ്ങളായ അനവധി വിഷയങ്ങൾ വക്തവ്യങ്ങളല്ലാതെ തീരുകയുംചെയ്യും. അതുപോലെതന്നെ കേരളീയർ മലയാളഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾക്കു പുറമേ സംസ്കൃതഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നതാണു്. കേരളത്തിലെ പ്രഥമഗണനീയന്മാരായ മഹാകവിമൂർദ്ധന്യന്മാരിൽ ഒട്ടുവളരെപ്പേരും — ശങ്കരാചാര്യർ, വില്വമങ്ഗലത്തു സ്വാമിയാർ, മേൽപ്പുത്തൂർ നാരായണഭട്ടതിരി മുതൽപേർ — സംസ്കൃതത്തിൽ മാത്രമേ ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളൂ. അവരെ അകറ്റിനിർത്തിയാൽ സാഹിത്യസാമ്രാജ്യത്തിൽ കേരളത്തിനുള്ള യഥാർത്ഥസ്ഥാനമെന്തെന്നു് അനുവാചകന്മാർ എങ്ങിനെ ഗ്രഹിക്കും? അതുകൊണ്ടു കേരളീയർ ഈ രണ്ടുഭാഷകളിലും നിർമ്മിച്ചിട്ടുള്ള പ്രധാനഗ്രന്ഥങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പ്രസ്താവിക്കുവാൻ യഥാമതി ശ്രമിക്കുന്നതാണു്. വിസ്തീർണ്ണമായ ഈ പന്ഥാവിലൂടെത്തന്നെയാണല്ലോ പൂർവസൂരികളായ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ മുതൽപേരും സഞ്ചരിച്ചിട്ടുള്ളതു്.

കുറിപ്പുകൾ

1 ‘ഭാഷ—വ്യക്തായാം വാചി’ എന്നും ‘ഹ്രാദ അവ്യക്തേ ശബ്ദേ’ എന്നും പാണിനി. അവ്യക്തശബ്ദമെന്നാൽ വാദ്യാദിഘോഷമെന്നു വൈയാകരണന്മാർ.

2 ഭാരതീയർ എഴുതുന്നതു് അക്ഷരമാലയും യൂറോപ്യന്മാർ എഴുതുന്നതു് വർണ്ണമാലയുമാണു്.