ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഗണ്യമായ ശക്തിയായിക്കഴിഞ്ഞിരിക്കുന്നു എന്ന് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ സംശയത്തിന്നിടയില്ലാത്തവിധം തെളിയിച്ചിരിക്കുന്നു. പാർലിമെന്റിൽ ഒരു സുശക്തമായ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷം രൂപവൽക്കരിയ്ക്കപ്പെട്ടിട്ടുണ്ട്. എല്ലാ സ്റ്റേറ്റ് നിയമസഭകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി പൂർവ്വാധികം വർദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഭൂരിപക്ഷകക്ഷിയായിത്തീരുകയും സ്റ്റേറ്റിന്റെ ഭരണമേറ്റെടുക്കുകയും ചെയ്തിരിക്കുന്നു.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുണ്ടായ ഈ അഭൂതപൂർവ്വമായ വിജയത്തിന്നു കാരണമെന്താണ്? കേരളത്തിലെ പത്തു കൊല്ലക്കാലത്തെ കോൺഗ്രസ്സുഭരണം മോശമായിരുന്നുവെന്നും അസംതൃപ്തരായ ജനങ്ങൾ ഒരു മാറ്റമാഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതെന്നും പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു പ്രസ്താവിക്കുകയുണ്ടായി. 1957 ജൂണിൽ ഹെൽസിങ്കിയിൽവെച്ചു പത്രപ്രതിനിധികളോടു സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു:
സത്യത്തിന്റെ ഒരു ഭാഗം മാത്രമാണിത്. കേരളത്തിലെ കോൺഗ്രസ്സിന്ന് ജനസ്വാധീനം വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങൾ അവർക്കെതിരായി വോട്ടുരേഖപ്പെടുത്തി എന്നും പറയുന്നതു ശരിയാണ്. പക്ഷേ, കോൺഗ്രസ്സിന്നെതിരായി പ്രജാസോഷ്യലിസ്റ്റ് പാർട്ടി, റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ മറ്റു ചില പാർട്ടികളും മത്സരിച്ചിരുന്നു. അവയെയെല്ലാം നിരാകരിച്ചുകൊണ്ടാണ് കേരളത്തിലെ വോട്ടർമാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭൂരിപക്ഷപാർട്ടിയാക്കി ഉയർത്തിയത്. കോൺഗ്രസ്സിന്റെ നയപരിപാടികളിലുള്ള അസംതൃപ്തി മാത്രമാണവർ പ്രകടിപ്പിച്ചതെങ്കിൽ മറ്റു പാർട്ടികൾക്കുകൂടി എതിരായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിച്ചതെന്തുകൊണ്ടാണ്? അപ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു ലഭിച്ച വോട്ടുകൾ കമ്മ്യൂണിസ്റ്റ്പാർട്ടിയ്ക്കു ലഭിച്ച വോട്ടുകളല്ല എന്നു പറയുന്നതു ശരിയല്ല. അവ തീർച്ചയായും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു ലഭിച്ച വോട്ടുകൾതന്നെയാണ്.
വ്യാവസായികമായി മറ്റു സ്റ്റേറ്റുകളെ അപേക്ഷിച്ച് വളരെയേറെ പിന്നണിയിലുള്ള ഒരു സ്റ്റേറ്റാണ് കേരളം. ഒന്നര നൂററാണ്ടുകാലത്തെ ബ്രിട്ടീഷുഭരണത്തിന്റെ ഫലമായി ജനസാന്ദ്രത, തൊഴിലില്ലായ്മ, ഭക്ഷണക്കുഴപ്പം തുടങ്ങിയ പ്രശ്നങ്ങൾ എന്തെന്നില്ലാതെ മൂർച്ഛിച്ചിരിക്കുന്നു. കേരളത്തിന്റെ പിന്നോക്ക നിലയെ അവസാനിപ്പിയ്ക്കാനുതകുന്ന ധീരമായ ദേശീയ പുനർനിർമ്മാണപരിപാടികൾ നടപ്പിൽ വരുത്താനോ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് തെല്ലെങ്കിലും പരിഹാരം കാണുവാനോ കോൺഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തിന്നാകട്ടെ സ്റ്റേറ്റു നേതൃത്വത്തിന്നാകട്ടെ സാധിച്ചിട്ടില്ല. മറ്റു പല സ്റ്റേറ്റുകളിലും കോൺഗ്രസ്സു നേതൃത്വത്തിന്ന് വ്യാവസായികമായ ഒരടിത്തറയുണ്ട്. വൻകിടക്കാരായ മുതലാളികൾ പലരും കോൺഗ്രസ്സിന്നു പിൻബലം നൽകുന്നു. എന്നാൽ കേരളത്തിൽ സുശക്തവും സമർത്ഥവുമായ ഒരു മുതലാളിവർഗ്ഗമില്ല. അതുകൊണ്ട് കോൺഗ്രസ്സുനേതൃത്വവും സ്വാഭാവികമായിത്തന്നെ ദുർബ്ബലമാണ്. പത്തുകൊല്ലക്കാലത്തെ ഭരണത്തിന്നിടയിൽ അവർ തങ്ങളുടെ കൊള്ളരുതായ്മയും അപ്രാപ്തിയും തികച്ചും വെളിപ്പെടുത്തുകയും ചെയ്തു. ഇതാണ് ജനങ്ങളുടെയിടയിൽ കോൺഗ്രസ്സിന്റെ സ്വാധീനശക്തി കുറഞ്ഞു കുറഞ്ഞുവരാനുള്ള കാരണം.
എന്നാൽ, കോൺഗ്രസ്സുഭരണത്തിൽ അസംതൃപ്തരായ ജനങ്ങൾ മറ്റൊരു നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ്പാർട്ടിയെ ഉറ്റുനോക്കിയതെന്തുകൊണ്ടാണ്? കാരണം വ്യക്തമാണ്: കാൽനൂറ്റാണ്ടുകാലമായി കേരളത്തിന്റെ ദേശീയപ്രസ്ഥാനത്തിലും തൊഴിലാളി കർഷകബഹുജനപ്രസ്ഥാനങ്ങളിലും സാമൂഹ്യ-സാംസ്കാരികരംഗങ്ങളിലുമെല്ലാം ഏറ്റവും സജീവമായ പങ്കുവഹിച്ചവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കഷ്ടപ്പാടുകളെ വകവെയ്ക്കാതെ, മർദ്ദനങ്ങളെ കൂട്ടാക്കാതെ, എല്ലാത്തരം എതിർപ്പുകളേയും നേരിട്ടുകൊണ്ട് ജനങ്ങളുടെ താല്പര്യങ്ങൾക്കുവേണ്ടി പതറിച്ചകൂടാതെ പോരാടിയ ഒരു പാർട്ടിയാണത്. അതുകൊണ്ടുതന്നെയാണ് മറ്റേതൊരു പാർട്ടിയെക്കാളുമധികം ജനസ്വാധീനം നേടാൻ പാർട്ടിയ്ക്കു സാധിച്ചത്.
കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പിന്നിൽ അണിനിരന്നുകൊണ്ട് കോൺഗ്രസ്സുഭരണത്തെ എതിർത്തവരെല്ലാം മാർക്സിസം-ലെനിനിസത്തിൽ വിശ്വസിയ്ക്കുന്നവരോ പാർട്ടിയുടെ ലക്ഷ്യത്തെപ്പറ്റിയും പരിപാടിയെപ്പറ്റിയും വ്യക്തമായി മനസ്സിലാക്കിയവരോ ആണെന്ന് ഇപ്പറഞ്ഞതിന്നർത്ഥമില്ല. നല്ലൊരു ഭാഗം ജനങ്ങൾ മാർക്സിസത്താലും കമ്മ്യൂണിസത്താലും ആകർഷിയ്ക്കപ്പെട്ടിട്ടുണ്ടെന്നു തീർച്ചതന്നെ. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ സാർവ്വദേശീയ സംഭവവികാസങ്ങളും സോഷ്യലിസ്റ്റ് ലോകത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന വമ്പിച്ച വിജയങ്ങളും ജനങ്ങളുടെ മനോഭാവത്തിൽ മാർക്സിസത്തിന്നും കമ്മ്യൂണിസത്തിന്നുമനുകൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നുള്ളതും ശരിയാണ്. എന്നിരിയ്ക്കിലും ഭൂരിപക്ഷം ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വോട്ടു ചെയ്തത് അടിയന്തരമായി സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിച്ചുകിട്ടണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ല; പിന്നെയോ, തങ്ങളെ നേരിട്ടുകൊണ്ടിരിയ്ക്കുന്ന നാനാതരം വിഷമപ്രശ്നങ്ങളുടെ പരിഹാരത്തിന്ന് ചില അടിയന്തരാശ്വാസനടപടികൾ കൈക്കൊള്ളാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു സാധിക്കുമെന്ന വിശ്വാസത്തോടുകൂടിയാണ്; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു മാത്രമേ കേരളത്തെ ഇന്നഭിമുഖീകരിയ്ക്കുന്ന ദേശീയവും ജനാധിപത്യപരവുമായ കടമകൾ കൂടുതൽ വേഗത്തിലും കൂടുതൽ കാര്യക്ഷമമായും ചെയ്തുതീർക്കാൻ കഴിയൂ എന്ന ബോധത്തോടുകൂടിയാണ്.
ബാലട്ടുപെട്ടിയിലൂടെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പു വഴിയായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളക്കരയിൽ അധികാരം കരസ്ഥമാക്കിയത്. ഇതു തീർച്ചയായും വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു സംഭവവികാസമാണ്. എന്നാൽ, ഈ സംഭവവികാസത്തെ അതിശയോക്തിപരമായി വ്യാഖ്യാനിച്ചുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാർട്ടിയാണ് ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരം സ്ഥാപിച്ചത് എന്നും മുതലാളിത്തരാജ്യങ്ങൾക്ക് സമാധാനപരമായി സോഷ്യലിസം സ്ഥാപിയ്ക്കാൻ കഴിയുമെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാർട്ടി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു എന്നും മറ്റും പറയുന്നത് അസംബന്ധമായിരിക്കും. കേരളം പരമാധികാരമുള്ള ഒരു രാജ്യമല്ല, വലിയൊരു രാജ്യത്തിലെ ചെറിയൊരു സംസ്ഥാനം മാത്രമാണ്. കേരളത്തിലെ ജനാധിപത്യപ്രസ്ഥാനം ഇന്ത്യയുടെ പൊതുജനാധിപത്യപ്രസ്ഥാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇന്ത്യയാകെ സോഷ്യലിസത്തിന്നു തയ്യാറാവത്തേടത്തോളം കാലം കേരളത്തിൽ മാത്രമായി സോഷ്യലിസം സ്ഥാപിയ്ക്കുകസാദ്ധ്യമല്ല. കേരളത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പുരോഗതി ഇന്ത്യയുടെ പൊതുപുരോഗതിയുടെ ഭാഗം മാത്രമാണ്. ഇന്ത്യയുടെ പൊതുസാമ്പത്തികവ്യവസ്ഥയിൽനിന്ന് അകന്നുനില്ക്കാനും ഒറ്റയ്ക്കു അഭിവൃദ്ധിപ്പെടാനും കേരളത്തിന്ന് സാധിക്കുകയില്ല. കേരളമുൾപ്പെടെയുള്ള ഇന്ത്യയുടെ കേന്ദ്രീകൃതമായ ഭരണകൂടം ഇപ്പോഴും കോൺഗ്രസ്സ് നേതൃത്വത്തിന്റെ കൈയിലാണ്. വിദേശികളും നാടന്മാരുമായ വൻകിട മുതലാളികളുടെ സ്ഥാപിതതാല്പര്യങ്ങളെ കാത്തുരക്ഷിക്കാനുറപ്പുനൽകുന്ന പല വകുപ്പുകളുമടങ്ങിയ ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടനയുടെ അതിർത്തിവരമ്പുകൾക്കുള്ളിലുള്ള തുച്ഛവും പരിമിതവുമായ ചില അധികാരങ്ങൾ മാത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു ഗവൺമെന്റിനുള്ളത്.
ഇന്ത്യയുടെ ഭരണഘടനയനുസരിച്ച് യൂനിയൻ പ്രസിഡണ്ടിന്റെ പ്രതിനിധിയായ ഗവർണ്ണരാണ് സ്റ്റേറ്റിന്റെ തലവൻ. അദ്ദേഹത്തിലാണ് സ്റ്റേറ്റിന്റെ നിർവ്വാഹകശക്തി മുഴുവൻ നിക്ഷിപ്തമായിരിക്കുന്നത്. അദ്ദേഹം നേരിട്ടോ തനിക്കു കീഴിലുള്ള ഉദ്യോഗസ്ഥന്മാർ മുഖേനയോ ഭരണം നടത്തുന്നു.
ഒരു മന്ത്രിസഭയുടെ സഹായത്തോടുകൂടിയാണ് ഗവർണ്ണർ ഭരണനിർവ്വഹണം നടത്തുക. ഭരണഘടനയനുസരിച്ച് ഗവർണ്ണരെ സഹായിക്കാനും ഉപദേശിക്കാനുമുള്ള അധികാരമേ മന്ത്രിസഭയ്ക്കുള്ളൂ. താഴെ കൊടുത്ത വകുപ്പുകൾ വായിച്ചുനോക്കുക:
ഭരണഘടന അനുശാസിക്കുന്നതിതാണെങ്കിലും സാധാരണ കാലങ്ങളിൽ നിയമനിർമ്മാണസഭയോടുത്തരവാദിത്വം വഹിക്കുന്ന മന്ത്രിസഭയുടെ ഉപദേശങ്ങളും തീരുമാനങ്ങളും ഗവർണ്ണർ അനുസരിക്കണമെന്നതാണ് വഴക്കം. മന്ത്രിസഭയാകട്ടെ, തങ്ങളുൾക്കൊള്ളുന്ന പാർട്ടിയുടെ നയവും പരിപാടികളുമാണ് നടപ്പിൽ വരുത്തുക. പക്ഷേ, മന്ത്രിസഭയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ പലതരത്തിലും തടസ്സപ്പെടുത്താനുള്ള അധികാരങ്ങൾ ഗവർണ്ണർക്കുണ്ട്. നിയമസഭയിൽ ഭൂരിപക്ഷപ്രകാരം പാസ്സാക്കപ്പെടുന്ന ഏതു ബില്ലും ഗവർണ്ണരുടെ സമ്മതം കിട്ടിയതിന്നുശേഷം മാത്രമേ നിയമമായിത്തീരൂ. ബിൽ പുനരാലോചനയ്ക്കു വേണ്ടി നിയമസഭയിലേക്കുതന്നെ മടക്കി അയ്ക്കുവാനോ രാഷ്ട്രപതിയുടെ അഭിപ്രായത്തിന്നുവേണ്ടി കേന്ദ്രത്തിലേയ്ക്കയക്കാനോ ഗവർണ്ണർക്കധികാരമുണ്ട്.
സ്റ്റേറ്റിന്റെ അധികാരങ്ങൾ വളരെ വളരെ പരിമിതമാണ്. ഭരണഘടനയനുസരിച്ച്, വിദേശനയം, രാജ്യരക്ഷ, നാവിക-സൈനിക-വൈമാനിക ബലങ്ങൾ, രാജ്യതന്ത്രപരവും വാണിജ്യപരവും വ്യാപാര സംബന്ധവുമായ പ്രതിനിധിത്വങ്ങൾ, റെയിൽവേ, തപാലും, കമ്പിയും, നാണയനിർമ്മാണം, വിദേശ വിനിമയം, വിദേശകടങ്ങൾ, ബാങ്കിങ്ങ്, വിദേശവ്യാപാരം, യൂണിയനിലേയും സംസ്ഥാനങ്ങളിലേയും കണക്കുകളുടെ പരിശോധന തുടങ്ങിയ പ്രധാന കാര്യങ്ങളെല്ലാം യൂനിയൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, മത്സ്യംപിടുത്തം, മരാമത്ത്, പ്രാദേശിക സ്വയം ഭരണം, ഭൂവുടമബന്ധം, വനങ്ങൾ തുടങ്ങിയ താരതമ്യേന അപ്രധാനങ്ങളായ വിഷയങ്ങൾ മാത്രമാണ് സ്റ്റേറ്റുകൾക്കു വിട്ടുകൊടുക്കപ്പെട്ടിട്ടുള്ളത്.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യവികസനം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ബഹുജനക്ഷേമപരങ്ങളായ പല കാര്യങ്ങളും നിർവ്വഹിയ്ക്കാനുള്ള ചുമതല സ്റ്റേറ്റുകൾക്കാണ്. ഇതെല്ലാം ധാരാളം ചെലവുകൾ വേണ്ടിവരുന്ന കൃത്യങ്ങളാണ്. എങ്കിലും, ഈ ഭാരിച്ച കടമകൾ നിർവ്വഹിയ്ക്കാൻ വരവിനങ്ങളുടെ ഏറ്റവും തുച്ഛമായ ഒരു ഭാഗമാണ് വിട്ടുകൊടുക്കപ്പെട്ടിട്ടുള്ളത്. വർദ്ധമാനങ്ങളും വികസനക്ഷമങ്ങളുമായ എല്ലാ നികുതിയിനങ്ങളും കേന്ദ്രഗവൺമെന്റിന്റെ കൈയിൽത്തന്നെ കേന്ദ്രീകരിച്ചിരിയ്ക്കുന്നു. വരവിനങ്ങളെ യൂനിയൻ ലിസ്റ്റെന്നും സ്റ്റേറ്റ്ലിസ്റ്റെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. ഈ വിഭജനമനുസരിച്ച് റെയിൽവേ, തുറമുഖം, വിമാനം, കപ്പൽ, തപാലും കമ്പിയും, നാണയനിർമ്മാണം, വിദേശവിനിമയം, വിദേശ വ്യാപാരം, ചുങ്കാതിർത്തികൾ വഴിയ്ക്കുള്ള കയറ്റുമതിയും ഇറക്കുമതിയും, ബേങ്കിങ്ങ്, ഇൻഷുറൻസ്, സ്റ്റോക്ക് എക്സ്ചേംജ്. പെട്രോൾ, എണ്ണഖനികൾ, കാർഷികാദായനികുതിയൊഴിച്ചുള്ള മറ്റാദായങ്ങളിന്മേലുള്ള നികുതികൾ, പുകയിലയുടേയും മദ്യം, ഔഷധം മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവയൊഴിച്ച് ഇന്ത്യയിലുണ്ടാക്കുന്ന മറ്റു സാധനങ്ങളുടേയും മേലുള്ള എക്സൈസ് നികുതികൾ, കോർപറേഷൻ നികുതി, കൃഷിഭൂമിയൊഴിച്ചുള്ള മൂലധനനികുതി മുതലായ പ്രധാനപ്പെട്ട വരവിനങ്ങളെല്ലാം കേന്ദ്രഗവൺമെന്റിന്റെ പരിധിയിലാണ്. ഭൂനികുതി, കാർഷികാദായനികുതി, ഉപയോഗത്തിന്നോ വിക്രയത്തിന്നോ ഉള്ള സാധനങ്ങൾ സംസ്ഥാനത്തിൽ പ്രവേശിപ്പിയ്ക്കുന്നതിനുള്ള നികുതി, ലഹരിമദ്യങ്ങളുടെ മേലുള്ള എക്സൈസ് നികുതി, റോഡിലൂടെയോ ജലമാർഗ്ഗത്തിലൂടെയോ പോകുന്ന വാഹനങ്ങളുടെ മേലുള്ള നികുതി, വില്പനനികുതി, മൃഗങ്ങളുടെ മേലുള്ള നികുതി, മുതലായവ മാത്രമാണ് സ്റ്റേറ്റുകൾക്കു വിട്ടുകൊടുക്കപ്പെട്ടിട്ടുള്ളത്.
ഇരിയ്ക്കട്ടെ, ഈ പരിമിതമായ വരവിനങ്ങളുപയോഗിച്ചു കൊണ്ടുതന്നെ ഒരു സ്റ്റേറ്റ് ഗവൺമെന്റിന്ന് സ്വന്തം ഇഷ്ടമനുസരിച്ച് ആ സ്റ്റേറ്റിന്നുള്ളിൽ സാമൂഹ്യമായ പരിവർത്തനങ്ങൾ വരുത്താനും സോഷ്യലിസം കെട്ടിപ്പടുക്കാനും കഴിയുമോ? ഭരണഘടന പറയുന്നതുനോക്കുക:
(വകുപ്പ് 256)
(വകുപ്പ് 257-1)
ഭൂരിപക്ഷക്കാരായ ജനങ്ങൾക്ക് കൂടുതൽ ക്ഷേമവും ഐശ്വര്യവും കൈവരുത്താൻ കഴിയത്തക്കവിധത്തിൽ പഞ്ചവത്സരപദ്ധതി വിജയിപ്പിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും സ്റ്റേറ്റുകൾക്കുണ്ടോ? അതും വളരെ വളരെ പരിമിതമാണ്. പ്ലാനിങ്ങ് കേന്ദ്രീകൃതമാണ്. ഓരോ സ്റ്റേറ്റിലും എന്തു തുക ചെലവാക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ തുക വൻകിട വ്യവസായങ്ങൾക്കുവേണ്ടി ചെലവിടണോ അതോ ഖദറിന്നു സബ്സിഡി കൊടുക്കാൻവേണ്ടി ഉപയോഗിക്കണോ എന്നു തീരുമാനിക്കാൻ സ്റ്റേറ്റുകൾക്കധികാരമില്ല. ഓരോ ഇനത്തിലും എന്ത് എത്ര എങ്ങിനെ ചെലവഴിയ്ക്കണമെന്നു നിർദ്ദേശിയ്ക്കുന്നത് പ്ലാനിങ്ങ് കമ്മീഷനും കേന്ദ്രഗവൺമെന്റുമാണ്. കേന്ദ്രത്തിന്റെ സമ്മതവും സഹായവും കൂടാതെ കേരളത്തെ വ്യവസായവൽക്കരിക്കാനുതകുന്ന ധീരമായ പരിപാടികൾ നടപ്പിൽ വരുത്താൻ കഴിയില്ല. കേന്ദ്രമാണെങ്കിൽ പിന്നണി സ്റ്റേറ്റുകളെ മുന്നണി സ്റ്റേറ്റുകളാക്കി ഉയർത്താനുള്ള പരിപാടികൾ ആവിഷ്കരിയ്ക്കുന്നുമില്ല. കേരളത്തിന്നകത്തും പുറത്തുമുള്ള ജനാധിപത്യശക്തികളുടെ യോജിച്ച പ്രക്ഷോഭങ്ങൾകൊണ്ട് കേന്ദ്രത്തിന്റെ ഈ നയം മാറ്റിയ്ക്കാനും സാമ്പത്തികപരിപാടികൾ നടപ്പിൽ വരുത്തുന്ന കാര്യത്തിൽ സ്റ്റേറ്റുകൾക്ക് കൂടുതൽ അധികാരവും കൂടുതൽ സ്വാതന്ത്ര്യവും അനുവദിപ്പിയ്ക്കാനും കഴിയാത്തേടത്തോളം കാലം കേരളത്തിന്റെ സാമ്പത്തികസ്ഥിതിയിൽ നിർണ്ണായകമായ മാറ്റങ്ങളൊന്നുമുണ്ടാക്കാൻ കഴിയില്ല.
ഇത്തരത്തിൽ സംസ്ഥാനഗവൺമെന്റിന്റെ അധികാരങ്ങളെ പരിമിതിപ്പെടുത്തുവാനും വരിഞ്ഞുകെട്ടുവാനും ഉതകുന്ന ഒട്ടനവധി വകുപ്പുകൾ ഭരണഘടനയിൽ വേറേയുംകാണാം. എന്തിനധികം? കേന്ദ്രത്തിന്റെ, എന്നുവെച്ചാൽ ഇന്ത്യയിലെ ഭരണാധികാരിവർഗ്ഗത്തിന്റെ, ഇഷ്ടത്തിന്നനുസരിച്ചല്ല സ്റ്റേറ്റിലെ ഭരണം നടക്കുന്നത് എന്നു തോന്നുമ്പോൾ സ്റ്റേറ്റുഗവൺമെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതിയ്ക്കധികാരം നൽകുന്ന വകുപ്പുകൾപോലും ഭരണഘടനയിലുണ്ട്. ഉദാഹരണത്തിന്ന്, “ഒരു സംസ്ഥാനത്തിലെ ഗവർണ്ണരിൽ നിന്നോ രാജപ്രമുഖനിൽ നിന്നോ ഒരു റിപ്പോർട്ടു ലഭിച്ചതിന്മേലോ അല്ലെങ്കിൽ മറ്റു വിധത്തിലോ രാഷ്ട്രപതിയ്ക്ക് ഒരു സംസ്ഥാനത്തിലെ ഗവൺമെന്റ് ഈ സംവിധാനത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നടത്തിക്കൊണ്ടുപോകുവാൻ സാധ്യമല്ലാത്ത ഒരു പ്രതിസന്ധി ആവിർഭവിച്ചിരിയ്ക്കുന്നതായി ബോധ്യമാകുകയാണെങ്കിൽ രാഷ്ട്രപതിയ്ക്ക് ഒരു വിളംബരത്താൽ” ആ സംസ്ഥാനത്തിലെ അധികാരസ്ഥാപനത്തിൽ നിക്ഷിപ്തമായ കൃത്യങ്ങൾ സ്വയം ഏറ്റെടുക്കാവുന്നതാണ്. (വകുപ്പ് 356—1 ഏ)
ജനാധിപത്യമുറകളനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് നിയമസഭയെ പിരിച്ചുവിടാൻ രാഷ്ട്രപതിയ്ക്കധികാരമുണ്ട്. ആ സംസ്ഥാനത്തിലെ നിയമനിർമ്മാണ മണ്ഡലത്തിന്റെ ശക്തികൾ പാർലിമെണ്ടിനാലോ അതിന്റെ അധികാരത്തിൻ കീഴിലോ പ്രയോഗിയ്ക്കപ്പെടാവുന്നതാണെന്ന് പ്രഖ്യാപനം ചെയ്യാവുന്നതാണ് (വകുപ്പ് 360-1)
ഇങ്ങിനെ ഇനിയും പലതുമുണ്ട്. ഈ സ്ഥിതിയിൽ അധികാരത്തിൽവന്ന കേരളത്തിലെ കമ്യൂണിസ്റ്റ്കാർക്ക് കേരളത്തിൽ മാത്രമായി ഉല്പാദനബന്ധങ്ങളിൽ മൌലികങ്ങളായ മാറ്റങ്ങൾ വരുത്താൻ കഴിയുമോ? ഇല്ല. സമാധാനപരമായി അധികാരം പിടിച്ചെടുത്ത് സോഷ്യലിസം കെട്ടിപ്പടുക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ്കാർക്ക് സാധ്യമായിരിക്കുന്നു എന്നും ഇത് മറ്റു മുതലാളിത്തരാജ്യങ്ങൾക്ക് ഒരു മാതൃകയാണെന്നും മറ്റും പറയുന്നത് ശരിയാണോ? അല്ല. പോകട്ടെ, കമ്യൂണിസ്റ്റ്കാർക്ക് ഇന്ത്യൻ പാർലിമെന്റിൽത്തന്നെ തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം കിട്ടാനിടയുള്ള ഒരു സന്ദർഭത്തിൽ സമാധാനപരമായി അധികാരമെല്ലാം അവർക്കേല്പിച്ചു കൊടുത്ത് കൈയുംകെട്ടിയിരിയ്ക്കാൻ ഇന്ത്യൻ ഭരണാധികാരികൾ തയ്യാറായിരിയ്ക്കാമെന്നതിന്നുള്ള ഒരുറപ്പെങ്കിലുമുണ്ടോ? യാതൊരുറപ്പുമില്ല.
ഇതിന്റെ അർത്ഥം കേരളത്തിലെ അഭൂതപൂർവ്വമായ കമ്മ്യൂണിസ്റ്റ് വിജയത്തിന്ന് അത്ര വലിയ പ്രാധാന്യമൊന്നുമില്ല എന്നാണോ? തീർച്ചയായുമല്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സ്റ്റേറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിയ്ക്കാൻ തുടങ്ങിയിരിയ്ക്കുകയാണ്. അധികാരം പരിമിതമാണ്; പക്ഷേ, ചില അധികാരങ്ങളെല്ലാമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ആ അധികാരങ്ങളുപയോഗിയ്ക്കുന്നത് കോൺഗ്രസ്സല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്; കാൽനൂറ്റാണ്ടുകാലമായി സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ടും ജനങ്ങളുടെ താല്പര്യങ്ങളെ കാത്തുരക്ഷിയ്ക്കാൻവേണ്ടി ജനങ്ങളുടെ ശത്രുക്കൾക്കെതിരായി പതറിച്ച കൂടാതെ പോരാടിക്കൊണ്ടും വളർന്നുവന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയാണ്. അതുകൊണ്ടു കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിജയം ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന ഒരു മഹത്തായ സംഭവവികാസമാണ്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെയാകെ ജനാധിപത്യപ്രസ്ഥാനത്തെ പതിന്മടങ്ങു ശക്തിപ്പെടുത്തുവാൻ സഹായിയ്ക്കുന്ന പുതിയ സാഹചര്യങ്ങൾ ഇതുമൂലം സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്ന് പരിമിതമായ അധികാരങ്ങളേ ഉള്ളൂ എന്നതു ശരിതന്നെ. പക്ഷേ, ഉള്ളടത്തോളം അധികാരങ്ങൾ ജനങ്ങൾക്കെതിരായിട്ടല്ല, നാടുവാഴികൾ, വിദേശമുതലാളികൾ തുടങ്ങിയ പിന്തിരിപ്പൻ സ്ഥാപിതതാല്പര്യക്കാർക്കെതിരായിട്ടാണ് ഉപയോഗിക്കപ്പെടുക. നിക്ഷിപ്തതാല്പര്യങ്ങൾക്ക് എടുത്തുപയോഗിയ്ക്കാൻ കഴിഞ്ഞിരുന്ന ഒരു ഗവൺമെന്റ്-അതിന്റെ അധികാരങ്ങൾ എത്രതന്നെ പരിമിതമായിക്കൊള്ളട്ടെ-ജനങ്ങളുടെയും രാജ്യത്തിന്റേയും ഉത്തമതാല്പര്യങ്ങളെ കാത്തുരക്ഷിയ്ക്കാനുള്ള ഒരുപകരണമായി മാറിയിരിയ്ക്കുകയാണ്. ജനങ്ങളും ഗവൺമെന്റും ഒരേ ചേരിയിൽ നിന്നുകൊണ്ട് പിന്തിരിപ്പൻ ശക്തികളെ എതിർക്കാൻ തുടങ്ങിയിരിയ്ക്കയാണ്. ജനാധിപത്യശക്തികളുടെ വളർച്ചയ്ക്കാവശ്യമായ പൗരസ്വാതന്ത്ര്യങ്ങളും സംഘടനാസ്വാതന്ത്ര്യങ്ങളുമനുവദിയ്ക്കുക, തൊഴിലാളികൾ, കൃഷിക്കാർ, ഇടത്തരക്കാർ തുടങ്ങിയ അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗങ്ങളുടെ ന്യായമായ പ്രക്ഷോഭങ്ങൾക്കെതിരായി പോലീസ്സിനേയും പട്ടാളത്തേയും ഉപയോഗിയ്ക്കാതിരിയ്ക്കുക, തൊഴിലാളികളുടെ താല്പര്യങ്ങളെ കാത്തുരക്ഷിയ്ക്കാനുതകുന്ന ട്രേഡ് യൂനിയൻ നിയമങ്ങളും ഭൂരിപക്ഷക്കാരായ കൃഷിക്കാരുടെ ജീവിതത്തോതുയർത്താനും നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർക്കാനും പറ്റിയ മൌലികമായ കാർഷികപരിഷ്കരണ നിയമങ്ങളും നടപ്പിൽ വരുത്തുക, വിദേശീയ മുതലാളികളുടെ തോട്ടങ്ങളും, ട്രാൻസ്പോർട്ട്, വനം മുതലായവയും ദേശസാൽക്കരിയ്ക്കുക, നിലവിലുള്ള വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും പുതിയ വ്യവസായങ്ങൾ സ്ഥാപിയ്ക്കുകയും ചെയ്യുക, നികുതി പിരിയ്ക്കാനുള്ള പരിമിതമായ അധികാരങ്ങൾ സാധാരണക്കാരെ ഞെക്കിപ്പിഴിയാൻവേണ്ടി ഉപയോഗിക്കാതെ വലിയ പണക്കാർക്കെതിരായി പ്രയോഗിയ്ക്കുക, ചെറുകിടവ്യവസായങ്ങളെയും കുടിൽവ്യവസായങ്ങളേയും സംരക്ഷിയ്ക്കുക, ജലസേചനപദ്ധതികളും മറ്റും നടപ്പിൽ വരുത്തുക, ചെറുകിടക്കാരുടെ ശമ്പളം വർദ്ധിപ്പിയ്ക്കുകയും വൻകിടക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുക, പഞ്ചവത്സരപദ്ധതിയുടെ പ്രവർത്തനങ്ങളിലും വ്യവസായസ്ഥാപനങ്ങളുടെ നടത്തിപ്പിലും തൊഴിലാളികൾക്കും മറ്റധ്വാനിയ്ക്കുന്ന ജനങ്ങൾക്കും കൂടുതൽ നിയന്ത്രണാധികാരം കൊടുക്കുക, വിദ്യാഭ്യാസം കൂടുതൽ ശാസ്ത്രീയമായ അടിസ്ഥാനത്തിൽ പുനസ്സംഘടിപ്പിയ്ക്കുക, മലയാളഭാഷയെ അധ്യയനഭാഷയും ഭരണഭാഷയുമാക്കുക, ഭരണനിർവ്വഹണത്തെ കൂടുതൽ ജനാധിപത്യപരമാക്കുക, സാമൂഹ്യസാമ്പത്തികരംഗങ്ങളിലും ഭരണകാര്യങ്ങളിലും തൊഴിലാളിവർഗ്ഗത്തിന്ന് കൂടുതൽ സജീവമായ പങ്കനുവദിയ്ക്കുക—ഇങ്ങനെ നിലവിലുള്ള ഭരണഘടനയുടെയും മുതലാളിത്തോൽപ്പാദനവ്യവസ്ഥയുടെയും അതിർത്തിവരമ്പുകൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ സാമൂഹ്യ സാമ്പത്തികസാംസ്കാരികരംഗങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്താൻ സഹായിയ്ക്കുന്ന പല പരിപാടികളും നടപ്പിൽ വരുത്താൻ കഴിയും.
കേരളത്തിലുണ്ടാകുന്ന ഇത്തരം നടപടികൾ മറ്റു സ്റ്റേറ്റുകളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പുരോഗമനപരമായ ഓരോ നടപടിയും കോൺഗ്രസ്സുഗവൺമെന്റുകളുടെ പിന്തിരിപ്പൻ നയങ്ങൾക്കെതിരായി പോരാടുന്ന ജനങ്ങളെ ആവേശംകൊള്ളിയ്ക്കുകയും അവരുടെ പ്രക്ഷോഭങ്ങൾക്കു ശക്തി കൂട്ടുകയും ചെയ്യും. ജനങ്ങളുടെ മനോഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ട് കോൺഗ്രസ്സു ഗവൺമെന്റുകൾതന്നെ പലപ്പോഴും കേരളത്തിന്റെ മാതൃക സ്വീകരിച്ച് പുരോഗമനപരമായ നടപടികൾ കൈക്കൊള്ളാൻ തയ്യാറായെന്നുവരും. അങ്ങിനെ ഇന്ത്യയിലൊട്ടുക്കും ജനങ്ങളുടെ ശക്തി വർദ്ധിക്കുകയും ജനാധിപത്യപ്രസ്ഥാനം ഒരു പുതിയ ഘട്ടത്തിലേയ്ക്കുയരുകയും ചെയ്യും.
സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചുകഴിഞ്ഞ രാജ്യങ്ങളിൽ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളെ അഭിമുഖീകരിയ്ക്കുന്ന പ്രശ്നം സോഷ്യലിസ്റ്റ് നിർമ്മാണത്തിലൂടെ കമ്യൂണിസത്തിലേയ്ക്കു മുന്നേറേണ്ടതെങ്ങിനെയെന്നതാണ്. അതല്ല കേരളത്തിന്റെ സ്ഥിതി. കേരളത്തിലിനിയും സോഷ്യലിസ്റ്റ് വിപ്ലവം നടന്നുകഴിഞ്ഞിട്ടില്ല. ഇന്ത്യയിലൊട്ടാകെ നടത്തപ്പെടുന്ന സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമെന്ന നിലയ്ക്കല്ലാതെ കേരളത്തിൽ മാത്രമായി സോഷ്യലിസ്റ്റ് പരിവർത്തനങ്ങളുണ്ടാക്കുക സാധ്യമല്ല.
ചൈന, റുമേനിയ, പോളണ്ട് മുതലായ രാജ്യങ്ങളിൽ വിദേശീയ കുത്തകമുതലാളികളുടേയും അവരുമായി കൂട്ടുകൂടിയ ദേശീയ കുത്തകമുതലാളികളുടേയും നാടുവാഴി മേധാവികളുടേയും സാമ്പത്തികാടിത്തറ തകർത്തതിന്നുശേഷമാണ് കമ്യൂണിസ്റ്റ്കാർ അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് മുതലാളിത്തമവസാനിപ്പിച്ച് സോഷ്യലിസത്തിലേയ്ക്കു മുന്നേറാൻ തൊഴിലാളി വർഗ്ഗത്തിന്നു സാധിച്ചത്. നേരെമറിച്ച് ഇന്ത്യയിൽ ആ അടിത്തറ ഇനിയും തകർക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിലെന്നപോലെ കേരളത്തിലും വിദേശമൂലധനത്തിന്റേയും നാടുവാഴിമേധാവിത്വത്തിന്റേയും അവശിഷ്ടങ്ങൾ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്താലേ സോഷ്യലിസത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിയ്ക്കാനാവൂ. അതുകൊണ്ട് ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിലെന്നപോലെ കേരളത്തിലും ഈ അവശിഷ്ടങ്ങളെ തുടച്ചു നീക്കാനും ദേശീയ പുനർനിർമ്മാണത്തിലൂടെ സ്വതന്ത്രമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനുമാവശ്യമായ ദേശീയ ജനാധിപത്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് തൊഴിലാളിവർഗ്ഗത്തിന്റേയും കമ്യൂണിസ്റ്റ് പാർട്ടിയുടേയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റേയും ഇന്നത്തെ അടിയന്തിര കടമ.
ഇന്ത്യൻഭരണഘടനയുടെ നാലതിരുകൾക്കുള്ളിൽനിന്നുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്ഗവൺമെന്റ് നടപ്പിൽ വരുത്തുന്ന പരിപാടികൾ സോഷ്യലിസമാവില്ല. എങ്കിലും സോഷ്യലിസത്തിലേയ്ക്കു കൂടുതൽ വേഗത്തിൽ മുന്നേറാൻ സഹായിയ്ക്കുന്ന പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. വിദേശമുതലാളികൾ, നാടുവാഴികൾ തുടങ്ങിയ പിന്തിരിപ്പൻ സ്ഥാപിതതാല്പര്യക്കാർക്ക് കടുത്ത പ്രഹരങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയിലൊട്ടുക്കുമുള്ള ജനാധിപത്യശക്തികളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ കേരളസർക്കാറിന്റെ പരിപാടികൾക്കുതീർച്ചയായും സാധിയ്ക്കും; സാധിയ്ക്കണം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലൊട്ടുക്കുമുള്ള ജനാധിപത്യവാദികൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ വിജയങ്ങളിൽ ആകാംക്ഷയും ഉത്സാഹവും പ്രകടിപ്പിക്കുന്നത്. കേരളത്തിലുണ്ടായിക്കഴിഞ്ഞ മാറ്റങ്ങൾ ഭാവിയുടെ മുന്നോടിയാണെന്ന് അവർ മനസ്സിലാക്കുന്നു. ജനാധിപത്യശക്തികൾ കൂടുതൽ യോജിക്കുകയും ജനാധിപത്യ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുകയും ചെയ്താൽ മറ്റു സ്റ്റേറ്റുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടേയും കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും ദേശാഭിമാനികളായ മുതലാളികളുടേയും താല്പര്യങ്ങളെ കാത്തുരക്ഷിയ്ക്കുന്ന ഗവൺമെന്റുകൾ ഉടലെടുക്കുമെന്ന് അവർ വിശ്വസിയ്ക്കുന്നു. എന്തുകൊണ്ടു മറ്റു സ്റ്റേറ്റുകളിൽ മാത്രം? പാർലിമെന്റിൽ ഭൂരിപക്ഷം നേടിക്കൊണ്ട് കേന്ദ്രത്തിൽത്തന്നേയും കോൺഗ്രസ്സിന്റെ കുത്തകഭരണമവസാനിപ്പിയ്ക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൂടുതൽ ജനാധിപത്യപരമായ പുതിയൊരു ഭരണം സ്ഥാപിയ്ക്കാനും സാധിയ്ക്കില്ലേ? എന്തുകൊണ്ടു സാധിയ്ക്കില്ല?
ഈ പരിവർത്തനങ്ങളെല്ലാം വോട്ടുപെട്ടിയുടെ സഹായത്തോടുകൂടി സമാധാനപരമായും അക്രമരഹിതമായും നേടാൻ സാധിയ്ക്കുമോ? കഴിഞ്ഞ അദ്ധ്യായത്തിൽ വ്യക്തമാക്കിയതുപോലെ സാർവ്വദേശീയവും ദേശീയവുമായ ഇന്നത്തെ സാഹചര്യങ്ങളിൽ ഇന്ത്യയിൽ സമാധാനപരമായ പരിവർത്തനത്തിന്നുള്ള എല്ലാ സാധ്യതകളുമുണ്ട്. ആ സാധ്യതകൾ യാഥാർത്ഥ്യമായി മാറുമോ? സാദ്ധ്യതകളെ യാഥാർത്ഥ്യമാക്കാനാണ്, സമാധാനപരവും ജനാധിപത്യപരവും അക്രമരഹിതവുമായ മാർഗ്ഗങ്ങളുപയോഗിച്ചുകൊണ്ടു മുന്നേറാനാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി പരിശ്രമിയ്ക്കുക. പക്ഷേ, ഇതു കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാത്രമല്ല ആശ്രയിച്ചിരിയ്ക്കുന്നത്. ജനകീയമുന്നേറ്റത്തെ തടയാൻവേണ്ടി ജനാധിപത്യവിരുദ്ധവും അക്രമപരവുമായ മാർഗ്ഗങ്ങൾ സ്വീകരിയ്ക്കാൻ കോൺഗ്രസ്സുനേതാക്കന്മാരും നിലവിലുള്ള ഭരണകൂടവും ഒരുങ്ങുമോ എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ഇതിനകംതന്നെ ഒരു കാര്യം വ്യക്തമായിട്ടുണ്ട്: കേരളസർക്കാറിന്റെ പുരോഗമനപരങ്ങളായ പരിപാടികളെ സ്വാഗതം ചെയ്യാനല്ല, എല്ലാ ശക്തിയുമുപയോഗിച്ച് എതിർക്കാനാണ് കേരളത്തിനകത്തും പുറത്തുമുള്ള പിന്തിരിപ്പൻ സ്ഥാപിതതാല്പര്യക്കാർ മുതിർന്നിട്ടുള്ളത്. കമ്യൂണിസ്റ്റ്ഗവൺമെന്റിന്നെതിരായ വൃത്തികെട്ട നുണകളും അപവാദങ്ങളും പറഞ്ഞുപരത്താനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പരിപാടികളെ പരാജയപ്പെടുത്താനും, സാധിയ്ക്കുമെങ്കിൽ കേരളത്തിലെ പുതിയ ഭരണത്തെ അട്ടിമറിയ്ക്കാനുമാണ് അവർ പരിശ്രമിയ്ക്കുന്നത്. വമ്പിച്ച സാമ്പത്തിക സാമൂഹ്യശക്തികളുടെ പിൻബലം അവർക്കുണ്ട്. പിന്തിരിപ്പന്മാരുടെ ഈ ഗൂഢാലോചനകളെ എതിർത്തു തോല്പിയ്ക്കണമെങ്കിൽ ജനാധിപത്യത്തിലും പുരോഗതിയിലും വിശ്വസിയ്ക്കുന്നവരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കൂടുതലുറപ്പിയ്ക്കാനാവശ്യമായ ദേശീയ പുനർനിർമ്മാണപ്രവർത്തനങ്ങളെ വിജയിപ്പിയ്ക്കാനും അങ്ങിനെ സ്വതന്ത്രമായ ഒരു സാമ്പത്തികവ്യവസ്ഥ കെട്ടിപ്പടുക്കാനും ആഗ്രഹിയ്ക്കുന്നവരുമായ എല്ലാ ദേശാഭിമാനികളും യോജിച്ചണിനിരക്കണം. തൊഴിലാളികളുടേയും കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും ബഹുജനപ്രസ്ഥാനങ്ങളേയും ബഹുജനസംഘടനകളേയും കൂടുതൽ വളർത്തുകയും വിപുലീകരിയ്ക്കുകയും ചെയ്യണം. എല്ലാറ്റിനുമുപരിയായി, സാമൂഹ്യപരിവർത്തനത്തിന്റെ നിയമങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചു പ്രതിപാദിയ്ക്കുന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റാശയങ്ങൾ കൂടുതൽ പ്രചരിപ്പിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യണം.