അദ്ധ്യായം 10
പ്രാചീനകേരളത്തിലെ കുടുംബബന്ധങ്ങൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കുടുംബബന്ധങ്ങളുടെ ഉത്ഭവത്തെപ്പറ്റി ഗവേഷണങ്ങൾ നടത്തിയ ബച്ചോഫൻ, മാക്ക്ലെന്നാൻ, ലൂബോക്ക്, മോർഗൻ, ഏംഗൽസ് തുടങ്ങിയ ശാസ്ത്രജ്ഞൻമാർ പരിഷ്കൃതലോകത്തെ അമ്പരപ്പിച്ച ചില ചരിത്ര വസ്തുതകളെ വെളിച്ചത്തു കൊണ്ടുവരികയുണ്ടായി. അവരുടെ അഭിപ്രായങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ചരിത്രത്തിന്റെ പ്രാരംഭകാലത്ത്, അതായത് പ്രാകൃത മനുഷ്യർ കാടത്തത്തിന്റെ ഏറ്റവും താഴ്ന്ന ഘട്ടത്തിൽ കഴിച്ചുകൂട്ടിയിരുന്ന കാലത്ത്, യാതൊരുതരം വിവാഹസമ്പ്രദായങ്ങളുമുണ്ടായിരുന്നില്ല. സഹോദരീസഹോദരൻമാരെന്നോ മാതാപിതാക്കൻമാരും മക്കളുമെന്നോ വ്യത്യാസമില്ലാത്ത അനിയന്ത്രിതമായ ലൈംഗികജീവിതമാണ് നിലനിന്നിരുന്നത്. (ഇതിന് സംസ്കൃതത്തിൽ ഗോധർമ്മം എന്നു പറയുന്നു.) കാലക്രമത്തിൽ അമ്മയും മകനും തമ്മിലും അച്ഛനും മകളും തമ്മിലുള്ള ബന്ധങ്ങളെ നിരോധിച്ചുകൊണ്ടുള്ള സഗോത്ര (കൺസാൻജൂയിൻ) കുടുംബബന്ധങ്ങളാവിർഭവിച്ചു. ഈ വ്യവസ്ഥയിലേ ഒരേ സംഘത്തിനുള്ളിലെ സഹോദരീസഹോദരൻമാർക്ക് ലൈംഗികബന്ധങ്ങളിലേർപ്പെടാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. പിന്നെയും വളരെക്കാലം കഴിഞ്ഞപ്പോൾ സഹോദരീസഹോദരൻമാർ തമ്മിലുള്ള ലൈംഗികബന്ധങ്ങളും നിഷിദ്ധമായി. അതോടെ ഒരേ മാതാവിന്റെ പെൺമക്കൾ ഒരു കുടുംബത്തിന്റെയും ആൺമക്കൾ മറ്റൊരു കുടുംബത്തിന്റേയും കേന്ദ്രങ്ങളായിത്തീർന്നു. അങ്ങനെ ഒരു സംഘത്തിലെ എല്ലാ പുരുഷൻമാരും മറ്റൊരു സംഘത്തിലെ എല്ലാ സ്ത്രീകളുമായും ബന്ധം പുലർത്തുന്ന ‘പുനലുവൻ’ കുടുംബസമ്പ്രാദയമാവിർഭവിച്ചു. ക്രമത്തിൽ, ഈ സംഘവിവാഹത്തിന്റെ പരിധിയ്ക്കുള്ളിൽ പുരുഷൻ ഏതെങ്കിലുമൊരു സ്ത്രീയെ തന്റെ പ്രധാനഭാര്യയായും സ്ത്രീ ഏതെങ്കിലുമൊരു പുരുഷനെ തന്റെ പ്രധാന ഭർത്താവായും കരുതാൻതുടങ്ങി. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ കുറച്ചുകാലത്തേയ്ക്കു നീണ്ടുനിൽക്കുന്നതും അവരിലേതെങ്കിലുമൊരാൾക്കു വേണ്ടെന്നുതോന്നിയാൽ ഇഷ്ടംപോലെ വേർപെടുത്താവുന്നതുമായ ഈ വിവാഹബന്ധത്തിന് മിഥുന വിവാഹബന്ധം, അല്ലെങ്കിൽ ‘പേയ്റിങ്ങ്’ വിവാഹബന്ധമെന്നു പറയുന്നു. ‘പേയ്റിങ്ങ്’ വിവാഹസമ്പ്രദായത്തിൽനിന്നാണ് ഏകഭാര്യാത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്നത്തെ പരിഷ്ക്കരിച്ച വിവാഹസമ്പ്രദായവും കുടുംബജീവിതവും ആവിർഭവിച്ചത്.

ഇവയിൽ ആദ്യത്തേത്, അതായത് മനുഷ്യസമുദായം കാടത്തത്തിന്റെ ഏറ്റവും അടിയിലുള്ള ഘട്ടത്തിൽ കഴിച്ചുകൂട്ടിയിരുന്ന കാലത്തെ ലൈംഗികാരാജകത്വം, ബെറിങ്ങ് സ്ട്രേറ്റിലെ കവിയാത്തുകാർക്കിടയിലും അലാസ്ക്കയ്ക്കടുത്തുള്ള കാദിയാർക്കുകാർക്കിടയിലും ബ്രിട്ടീഷ് വടക്കെ അമേരിക്കയിലെ തിന്നേ വർഗ്ഗക്കാർക്കിടയിലും മറ്റും നിലനിന്നിരുന്നുവെന്ന് എച്ച്.എച്ച്. ബാൻക്രോഫ്ട് എന്ന നരവംശശാസ്ത്രജ്ഞൻ ക്രി. 1875-ൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ അതിപ്രാകൃത സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങൾ കേരളത്തിലും നിലനിന്നിരുന്നുവെന്ന് ചില പണ്ഡിതൻമാർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മലബാറിലെ ഏർനാടൻ എന്ന ഗിരിഗോത്രക്കാർക്കിടയിൽ പുരുഷൻ തന്റെ മൂത്തമകളെ രണ്ടാംഭാര്യയായി വിവാഹംകഴിക്കുക പതിവായിരുന്നു എന്ന് തർസ്റ്റൻ പ്രസ്താവിക്കുന്നു. [1] ഏതായാലും, ഈ സമ്പ്രദായം വളരെ അപൂർവ്വമാണ്. പക്ഷേ, താരതമ്യേന കൂടുതൽ പരിഷ്ക്കരിച്ച ‘പുനുലുവൻ’ കുടുംബവും അതിന്റെ വകഭേദങ്ങളായ സംഘവിവാഹ സമ്പ്രദായങ്ങളും കേരളത്തിന്റെ നാനാഭാഗങ്ങളിലും നിലനിന്നുപോയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

10.1സംഘവിവാഹവും മാതൃമേധാവിത്വവും

സംഘവിവാഹവ്യവസ്ഥയിൽ ഒരു സംഘത്തിലെ എല്ലാ പുരുഷൻമാർക്കും മറ്റേതെങ്കിലുമൊരു സംഘത്തിലെ എല്ലാ സ്ത്രീകളുമായി വിവാഹബന്ധത്തിലേർപ്പെടാനവകാശമുണ്ട്. ഒരേ സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള ലൈംഗികബന്ധങ്ങൾ മാത്രമേ നിഷിദ്ധമായിത്തീരുന്നുള്ളു. ഓരോ അംഗത്തിനും ഒന്നിലധികം ഭർത്താക്കൻമാരോ ഭാര്യമാരോ ഉണ്ടാകുന്നതിൽ തെറ്റില്ല. അവർ മറ്റൊരു സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നേയുള്ളു. ഈ ബഹുഭർത്തൃവ്യവസ്ഥയിൽ ഒരു സ്ത്രീയുടെ മക്കളെല്ലാം സഹോദരീസഹോദരൻമാരാണ്. പക്ഷേ, അവർ ഒന്നിലധികം അച്ഛൻമാരുടെ മക്കളാണ്. ഓരോ കുട്ടിയുടേയും അച്ഛനാരാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. അമ്മയാരാണെന്നു മാത്രമേ ഉറപ്പിച്ചുപറയാൻ കഴിയൂ. അതുകൊണ്ട് ഏംഗെൽസ് ചൂണ്ടിക്കാണിക്കുന്നതുപോലെ, സംഘവിവാഹം നിലനിൽക്കുന്നിടത്തെല്ലാം അമ്മവഴിക്കുള്ള പാരമ്പര്യമേ കണക്കാക്കാൻ കഴിയൂ എന്നും സ്ത്രീവഴിക്കുള്ള പിന്തുടർച്ചാവകാശം മാത്രമേ അംഗീകരിക്കപ്പെടുകയുള്ളു എന്നും വ്യക്തമാണ്. കാടത്തത്തിലും അപരിഷ്കൃതത്തിന്റെ താഴ്ന്നപടിയിലും കഴിച്ചുകൂട്ടുന്ന എല്ലാ ജനസമുദായങ്ങൾക്കിടയിലും ഈ സമ്പ്രദായമാണ് യഥാർത്ഥത്തിലുള്ളത്. [2]

മാതൃമേധാവിത്വം യാദൃച്ഛികമായ ഒരു സാമൂഹ്യപ്രതിഭാസമോ ഏതെങ്കിലുമൊരു ജനസമുദായത്തിന്റെ പ്രത്യേകതയോ അല്ല. സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങളുടെ ഫലമായിട്ടാണ് അതാവിർഭവിക്കുകയും മാറ്റങ്ങൾക്കു വിധേയമാവുകയും ചെയ്തത്. പ്രാചീനശിലായുഗത്തിന്റെ ഉത്തരാർധം മുതൽ ഏതാണ്ട് നവീനശിലായുഗത്തിന്റെ അവസാനം വരെയുള്ള നീണ്ടകാലഘട്ടത്തിൽ ലോകത്തിലെല്ലായിടത്തും മാതൃമേധാവിത്വം നിലനിന്നുപോന്നിട്ടുണ്ടെന്ന് നരവംശശാസ്ത്രജ്ഞൻമാർ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. വേട്ടയാടൽ, മീൻപിടുത്തം, പ്രാകൃതമായ തോട്ടംകൃഷി, മൃഗങ്ങളെ പോറ്റിവളർത്തൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഉൽപ്പാദനരീതികളുൾക്കൊള്ളുന്ന ഒരു നീണ്ട കാലഘട്ടമാണത്. ഉൽപ്പാദനോപാദികളുടെ മേലുള്ള പൊതുവുടമയാണ് ഈ കാലഘട്ടത്തിലെ അടിസ്ഥാനപരമായ ഉൽപ്പാദനബന്ധം. എന്നാൽ, മാതൃമേധാവിത്വത്തിന്റെ ആരംഭഘട്ടത്തിലെ ഉൽപ്പാദനരീതിയും വളർച്ചയെത്തിയ ഘട്ടത്തിലെ ഉൽപ്പാദനരീതിയും തമ്മിൽ അതിപ്രധാനമായ ചില വ്യത്യാസങ്ങൾ കാണാം. ആരംഭകാലത്ത് പ്രകൃതിയിൽനിന്ന് ലഭിക്കുന്ന കായ്കനികളും ധാന്യങ്ങളും ശേഖരിക്കൽ, വേട്ടയാടൽ, പ്രാകൃതരീതിയിലുള്ള മീൻപിടുത്തം മുതലായവയാണുണ്ടായിരുന്നത്. ഫലമൂലാധികളും ധാന്യങ്ങളും ശേഖരിക്കുകയും പ്രാകൃതരീതിയിൽ കൃഷിചെയ്തുണ്ടാക്കുകയും ചെയ്തിരുന്നത് സ്ത്രീകളാണ്. കുട്ടികളെ പോറ്റിവളർത്തലും അവരുടെ ചുമതലയായിരുന്നു. പുരുഷൻമാർ കൂട്ടംകൂട്ടമായി വേട്ടയാടാൻ പോവും. ഈ പരിതസ്ഥിതിയിലാണ് കുടുംബത്തിനകത്ത് മാതൃമേധാവിത്വം അടിയുറച്ചത്.

എന്നാൽ നവീനശിലായുഗത്തിന്റെ അവസാനമായപ്പോഴേയ്ക്കും ഈ സ്ഥിതിക്കൊരു മാറ്റം വന്നു. കന്നുകാലികളെ മേച്ചുവളർത്തൽ, ഫലപുഷ്ടിയുള്ള പ്രദേശങ്ങളിൽ സ്ഥിരവാസമുറപ്പിക്കൽ, കലപ്പ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി ഇതെല്ലാം ഈ ഘട്ടത്തിലാണവിർഭവിച്ചത്. ഉൽപ്പാദനോപകരണങ്ങൾ അവ ഉപയോഗിച്ച് പണിയെടുത്തുകൊണ്ടിരുന്ന പുരുഷൻമാരുടെ കൈകളിലായി. ഉൽപ്പാദനവ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിച്ചതും സ്വത്തുക്കളുടെ മേൽനോട്ടം നടത്തിയതുമെല്ലാം അവരാണ്. തൽഫലമായി സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം ഒരു വലിയ പ്രശ്നമായിത്തീരുന്നു. പുരുഷന് തന്റെ സ്വന്തം മക്കളാരാണെന്ന് ശരിക്കു മനസ്സിലാക്കാൻ കഴിയാത്തേടത്തോളം ഈ പ്രശ്നത്തിന് പരിഹാരം കാണുക സാധ്യമായിരുന്നില്ല. ഈ പരിതഃസ്ഥിതിയിലാണ് പിതൃമേധാവിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള കുടുംബബന്ധങ്ങളാവിർഭവിച്ചത്. ഒരേ മാതാവിന്റെ ആൺമക്കളും പെൺമക്കളും തമ്മിലുള്ള ലൈംഗികബന്ധങ്ങൾ നിരോധിക്കപ്പെട്ടതിന്റെ ഫലമായി മാതൃമേധാവിത്വത്തിന്റെ ആവിർഭാവത്തിനെന്നപോലെ ഗോത്രസമുദായങ്ങളുടെ വളർച്ചയ്ക്കും വലിയൊരു പ്രചോദനം ലഭിച്ചുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഏംഗൽസ് ഇങ്ങനെ എഴുതുകയുണ്ടായി.

‘ഈ പുരോഗതി മൂലം ആഭ്യന്തരമായ സന്തത്യുൽപ്പാദനത്തിൽ നിയന്ത്രണം ചെലുത്തിയ കുലങ്ങൾക്ക്, സഹോദരികളും സഹോദരൻമാരും തമ്മിലുള്ള മിശ്രവിവാഹത്തെ ഒരു കടമയും നിയമവുമായി കരുതിപ്പോന്ന കുലങ്ങളെ അപേക്ഷിച്ച്, കൂടുതൽ വേഗത്തിലും കൂടുതൽ പൂർണ്ണമായും വളരാൻ കഴിഞ്ഞു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ പുരോഗതിയുടെ ഫലം എത്ര സുശക്തമായിത്തീർന്നു എന്നു മനസ്സിലാക്കാൻ അതിൽ നിന്നു നേരിട്ടുൽഭവിക്കുകയും അതിവേഗം വളരുകയും ചെയ്ത ഗോത്രസമുദായങ്ങളെ പരിശോധിച്ചാൽ മതി. രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഗോത്രസമുദായമാണ് ലോകത്തിലെ അപരിഷ്കൃജനങ്ങളുടെ മുഴുവനുമല്ലെങ്കിൽ വമ്പിച്ച ഭൂരിഭാഗത്തിന്റെയെങ്കിലും സാമൂഹ്യഘടനയുടെ അടിത്തറ. അതിൽനിന്നു നേരിട്ടാണ് നമ്മൾ സംസ്കാരത്തിന്റെ ഘട്ടത്തിലേയ്ക്കു പ്രവേശിക്കുന്നത്.’ [3]
10.2പാരമ്പര്യവും പിന്തുടർച്ചാവകാശവും

കേരളത്തിലിന്നും നാമാവശേഷമായിട്ടില്ലാത്ത ഗിരിവർഗ്ഗക്കാരുടെ ഗോത്രസമുദായങ്ങൾ ബഹിർഗോത്ര വിവാഹസമ്പ്രദായമാണ് പിന്തുടർന്നുവരുന്നത്. അതായത്, ഒരേ ഗോത്രത്തിലെ സ്ത്രീപുരുഷൻമാർ തമ്മിലുള്ള വിവാഹം നിഷിദ്ധമാണ്. സ്വന്തം കുലത്തിൽപ്പെട്ട മറ്റേതെങ്കിലും ഗോത്രത്തിലെ വിവാഹം കഴിച്ചുകൂടും. ഉദാഹരണത്തിന്, വളയില്ലത്തിലെ ഒരു മലയരയൻ എണ്ണയില്ലത്തിലേയോ മുണ്ടില്ലത്തിലേയോ സ്ത്രീയെയാണ് വിവാഹം കഴിക്കുക. എൽ.എ. കൃഷ്ണയ്യർ എഴുതുന്നു:

“അമ്മ വഴിക്ക് പാരമ്പര്യം കണക്കാക്കുന്ന സമ്പ്രദായം തിരുവിതാംകൂറിലെ ഗിരിവർഗ്ഗക്കാർക്കിടയിൽ നിന്നും പൂർണ്ണമായി അന്തർദ്ധാനം ചെയ്തു കഴിഞ്ഞിട്ടില്ല. കാണിക്കാർക്കിടയിൽ കുറുമില്ലം ഗോത്രത്തിലെ ഒരു പുരുഷന് പെരിഞ്ചില്ലം ഗോത്രത്തിൽപ്പെട്ട തന്റെ ഭാര്യയിലുണ്ടാകുന്ന സന്താനങ്ങൾ പെരിഞ്ചില്ലം ഗോത്രത്തിലുൾപ്പെടുന്നു. ബഹിർഗോത്ര വിവാഹത്തിന്റെ നിയമങ്ങളനുസരിച്ച്, സ്വന്തം ഗോത്രത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ യാതൊരു പുരുഷനും അനുവാദമില്ല. ഒരു സ്ത്രീയുടെ കുട്ടികൾ അവളുടെ സഹോദരന്റെ കുട്ടികളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു ഗോത്രത്തിലേയാണ്. അതുകൊണ്ട് ബഹിർഗോത്രവിവാഹത്തിന്റെ നിയമമനുസരിച്ച് ആ സ്ത്രീയുടെ കുട്ടികൾക്കും അവളുടെ സഹോദരന്റെ കുട്ടികൾക്കും തമ്മിൽ വിവാഹം നടത്താം. നേരേമറിച്ച് സഹോദരന്റെ മക്കൾ—സഹോദരിയുടെ മക്കൾ—ബഹിർഗോത്ര വിവാഹനിയമങ്ങൾക്കു വിധേയമായ ഗോത്രത്തിലെ അംഗങ്ങളാണ്. അതുകൊണ്ട് അവർക്ക് പരസ്പരം വിവാഹം കഴിച്ചുകൂടാ.” [4]

വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിന്റെ ഗോത്രത്തിലെ അംഗമായിത്തീരുന്നില്ല. അവിവാഹിതയായ തന്റെ സഹോദരിയെപ്പോലെത്തന്നെ അവളും മാതാവിന്റെ ഗോത്രത്തിലുൾപ്പെടുന്നു. അവളുടെ മക്കളുടെ ഗോത്രവും അതുതന്നെ. പക്ഷേ, ആൺമക്കളുടെ മക്കൾക്ക് മറ്റൊരു ഗോത്രമാണ്. അമ്മ വഴിക്കുള്ള പാരമ്പര്യമാണ് മിക്ക ഗിരിവർഗ്ഗക്കാർക്കുമുള്ളത്. അച്ഛൻ വഴിക്കുള്ള പാരമ്പര്യം പിന്തുടരുന്നവരുമുണ്ട്. എന്നാൽ, തണ്ടാപ്പുലയൻ, മലംകുറവൻ, മലവേടൻ, മലപ്പുലയൻ എന്നിങ്ങനെ പതിനഞ്ചോളം ഗോത്രസമുദായക്കാർക്കിടയിൽ മാതൃപാരമ്പര്യവ്യവസ്ഥയോ അതിന്റെ രൂപഭേദമായ മരുമക്കത്തായമോ ആണ് ഇന്നും നിലനിന്നുവരുന്നത്. മരുമക്കത്തായത്തിൽ പുരുഷൻ സാധാരണയായി തന്റെ അമ്മാമന്റെ—അതായത് അമ്മയുടെ സഹോദരന്റെ മകളെയാണ് വിവാഹം കഴിക്കുന്നത്. അയാളുടെ മക്കളെല്ലാം അവരുടെ അമ്മയുടെ ഗോത്രത്തിൽത്തന്നെ തുടരുന്നു. പുരുഷന്റെ മക്കൾ അയാളുടെ ഗോത്രത്തിൽപ്പെടുന്നില്ല. അയാളുടെ ഭാര്യയുടെ ഗോത്രത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ട് മുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ, ബഹിർഗോത്രവിവാഹത്തിന്റെ തത്ത്വമനുസരിച്ച് സഹോദരിയുടെയും സഹോദരന്റെയും മക്കൾക്ക് പരസ്പരം വിവാഹം ചെയ്യാം.

പാരമ്പര്യം മാത്രമല്ല, പിന്തുടർച്ചാവകാശവും അമ്മ വഴിയ്ക്കാണ്. ആദ്യകാലത്ത് അമ്മതന്നെയാണ് സ്വത്തുക്കളുടെ മേൽനോട്ടം നടത്തുകയും കൈകാര്യകർത്തൃത്വം വഹിക്കുകയും ചെയ്തിരുന്നത്. ഇന്നും ചില തറവാടുകളിൽ അതിന്റെ അവശിഷ്ടങ്ങൾ കാണാം. പക്ഷേ, പൊതുവിൽ പറഞ്ഞാൽ, ഇന്നത്തെ മരുമക്കത്തായ വ്യവസ്ഥയിൽ സ്വത്തുക്കളുടെ മേൽനോട്ടം നടത്തുകയും കൈകാര്യകർത്തൃത്വം വഹിക്കുകയും ചെയ്യുന്നത് ഏറ്റവും പ്രായംകൂടിയ പുരുഷനാണ്. അയാൾ മേൽനോട്ടക്കാരനും കൈകാര്യകർത്താവും മാത്രമാണ്. സ്വത്തുക്കളുടെ ഉടമസ്ഥനല്ല എന്നതാണ് ശ്രദ്ധയിൽപ്പെടേണ്ടകാര്യം. ആ സ്വത്തുക്കളുടെ അവകാശികൾ അയാളുടെ സ്വന്തം മക്കളല്ല, പിന്നെയോ, അയാളുടെ സഹോദരിയുടെ മക്കളാണ്; അതായത് അയാളുടെ മരുമക്കൾ. പിന്തുടർച്ചാവകാശം അച്ഛനിൽ നിന്നും മക്കൾക്കല്ല, അമ്മാമനിൽ നിന്ന് മരുമക്കൾക്കാണ്. ഒരു ഗോത്രത്തിന്റെ മൂപ്പൻ മരിച്ചാൽ അതേ ഗോത്രത്തിൽത്തന്നെയുള്ള അയാളുടെ മരുമകൻ മൂപ്പൻ സ്ഥാനമേറ്റെടുക്കുന്നു.

സ്വത്തുക്കളുടെ പിന്തുടർച്ചാവകാശവും, പുല, ശേഷക്രിയ തുടങ്ങിയ ആചാരച്ചടങ്ങുകളും തമ്മിൽ വലിയ ബന്ധമുണ്ടെന്നു കാണാം. കാരണവർ മരിച്ചാൽ ദുഃഖമാചരിക്കേണ്ടത് അയാളുടെ മക്കളല്ല, മരുമക്കളാണ്. സഹോദരീസഹോദരൻമാരും സഹോദരിയുടെ മക്കളും പതിനഞ്ചോ പതിനാറോ ദിവസം പുലയാചരിക്കണം. ഭാര്യയ്ക്കും മക്കൾക്കും സഹോദരൻമാരുടെ മക്കൾക്കും പുലയില്ല. എൽ.എ.കൃഷ്ണയ്യരും എ.കെ.ബാലരത്നവും എഴുതുന്നു:

‘മരിച്ചുകഴിഞ്ഞ ഒരു പുരുഷന്റെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം തീർച്ചയായും അയാളുടെ ശേഷക്രിയകളുമായും അയാളുടെ ആത്മാവിനുവേണ്ടിയുള്ള ബലിയിടലുമായും ബന്ധപ്പെട്ടതായിരുന്നു. തന്തപ്പുലയൻമാർക്കിടയിൽ ദുഃഖമാചരിക്കേണ്ടവരിൽ പ്രധാനി മരുമകനാണെന്നും ആ മരുമകൻ 16 ദിവസത്തെ പുലയാചരിക്കുന്നുവെന്നും കാണാം. ഭാര്യയും മക്കളും യാതൊരു പുലയും ആചരിക്കുന്നില്ല. അവരുടെ പിന്തുടർച്ചാവകാശം സ്ത്രീ വഴിക്കാണ്. മാതൃമേധാവിത്വവ്യവസ്ഥയിലുള്ള മുതുവൻമാർ, മണ്ണാൻമാർ എന്നിവരുടെ സ്ഥിതിയും ഇതുതന്നെ. ഉരളികൾക്കിടയിൽ മരുമകനാണ് ദുഃഖമാചരിക്കുന്നവരിൽ മുഖ്യൻ; എങ്കിലും മരിച്ച ആളുകളുടെ മക്കളും സ്വത്തിന്റെ അവകാശികളാണ്. അവർ കൂട്ടായിട്ടാണ് സ്വത്തുക്കൾ കൈവശംവച്ചുപോന്നിട്ടുള്ളത്.

കുടുംബത്തിന്റെ പരിണാമം പിന്തുടർച്ചാവകാശവ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കി. പക്ഷേ, അന്തസിനു മാറ്റമുണ്ടായില്ല. മുതുവൻമാർക്കിടയിൽ ഒരു പുരുഷന്റെ സ്വത്ത് അയാളുടെ അനുജത്തിയുടെയോ ജേഷ്ഠത്തിയുടെയോ മക്കൾക്കുള്ളതാണ്. എങ്കിലും സ്വത്തുക്കൾ മരുമകന്റെ കൈയിലെത്തുന്നതിന് മുമ്പ് അയാളുടെ അനുജനാണ് ലഭിക്കുന്നത്. സ്വത്തുക്കളുടെയെന്നപോലെ കടങ്ങളുടെ അവകാശിയും മരുമകനാണ്. ഇതേ പിന്തുടർച്ചാവകാശ ക്രമമാണ് മണ്ണാൻമാർക്കുമുള്ളത്.’ [5]

10.3പരിഷ്കൃത സമുദായത്തിലെ അപരിഷ്കൃതത്വം

എന്നാൽ, പ്രാകൃതരായ കാട്ടുജാതിക്കാരുടെ ഗോത്രസമുദായങ്ങളിൽ മാത്രമല്ല, പരിഷ്കാരത്തിന്റെ മുൻപന്തിയിലെത്തിയ ചില സമുദായങ്ങളിലും മാതൃമേധാവിത്വത്തിന്റെ പ്രബലങ്ങളായ അവശിഷ്ടങ്ങൾ ഇന്നും നിലനിന്നുവരുന്നുണ്ട്. നായൻമാർക്കിടയിൽ പൊതുവിലും ഭൂരിപക്ഷം ഈഴവൻമാർക്കിടയിലും തിരുവനന്തപുരം ജില്ലയിലെ വെള്ളാളർക്കിടയിലും വടക്കെമലബാറിലെ മുസ്ളീങ്ങൾക്കിടയിലും പയ്യന്നൂരിലെ നമ്പൂതിരിമാർക്കിടയിലും മക്കത്തായമല്ല മരുമക്കത്തായമാണുള്ളത്. ഇതെങ്ങനെ സംഭവിച്ചു? മാതൃമേധാവിത്വം കാടത്തത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും പ്രത്യേകതയാണെന്ന മോർഗന്റെയും ഏംഗെൽസിന്റെയും മറ്റും നിഗമനങ്ങൾ ശരിയല്ലെന്നുണ്ടോ? ശരിയാണെങ്കിൽ കാടത്തത്തേയും അപരിഷ്കൃതത്വത്തേയും പിന്നിട്ട് പരിഷ്ക്കാരത്തിന്റെ ഏറക്കുറെ ഉയർന്നഘട്ടത്തിലെത്തിയ നായൻമാരുടേതുപോലുള്ള സമുദായങ്ങളിൽ മാതൃമേധാവിത്വവും മരുമക്കത്തായവും ഇന്നും നിലനിൽക്കുന്നതെന്തുകൊണ്ടാണ്?

സൂക്ഷ്മമായി പരിശോധിച്ചാൽ മരുമക്കത്തായം മാത്രമല്ല, അതിനുമുമ്പാവിർഭവിച്ച സംഘവിവാഹത്തിന്റെ ഒരു പരിഷ്ക്കരിച്ച രൂപമായ ബഹുഭർത്തൃ വ്യവസ്ഥയുടെ അവശിഷ്ടങ്ങളും നായൻമാർ, ഈഴവർ തുടങ്ങിയ ജാതിക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നു കാണാം. ഒരു സ്ത്രീക്ക് ഒരേകാലത്ത് ഒന്നിലധികം ഭർത്താക്കൻമാരെ സ്വീകരിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഒരു വ്യവസ്ഥയാണല്ലോ ബഹുഭർത്തൃവ്യവസ്ഥ. കേരളത്തിൽ ഇതിന്റെ രണ്ടു രൂപങ്ങൾ കാണാം. ഒന്നാമത്തേതിൽ സ്ത്രീ തന്റെ മാതാവിന്റെ കുടുംബത്തിൽ തന്നെ കഴിച്ചുകൂട്ടിക്കൊണ്ട് തനിക്കിഷ്ടമുള്ള എത്ര ഭർത്താക്കൻമാരെ വേണമെങ്കിലും സ്വീകരിക്കുന്നു. ശേഷക്കാർക്കിടയിൽ നിന്ന്, അതായത് സ്വന്തം ഗോത്രത്തിൽനിന്ന്, ആരേയും സ്വീകരിക്കരുതെന്ന് മാത്രമേ നിർബന്ധമുള്ളു. ഈ വ്യവസ്ഥയിൽ ജനിക്കുന്ന കുട്ടികളുടെ അച്ഛനാരാണെന്ന് കൃത്യമായിപ്പറയാൻ കഴിയില്ലെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട്, പാരമ്പര്യവും പിന്തുടർച്ചയും അമ്മവഴിക്കേ കണക്കാക്കാൻ നിവൃത്തിയുള്ളു. ബഹുഭർത്തൃവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിൽ സ്ത്രീക്ക് ചിലപ്പോൾ ഒരു പുരുഷനുമായി മാത്രമേ ബന്ധമുള്ളുവെന്നു വരാം. എങ്കിലും അതൊരുറച്ച ബന്ധമൊന്നുമല്ല. എപ്പോൾ വേണമെങ്കിലും ആ ബന്ധം വിടർത്തി മറ്റൊരു പുരുഷനെ സ്വീകരിക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. മാക്ക്ലെന്നൻ ഈ വ്യവസ്ഥയ്ക്ക് ‘നായർ ബഹുഭർത്തൃത്വം’ (ചമശൃ ജീഹ്യമിറൃ്യ) എന്നാണ് പേരിട്ടിട്ടുള്ളത്.

രണ്ടാമത്തെ രൂപം തിബത്തൻ ബഹുഭർത്തൃത്വമെന്ന പേരിലാണറിയപ്പെടുന്നത്. ഈ വ്യവസ്ഥയിൽ ഒരമ്മയുടെ മക്കളായ എല്ലാ സഹോദർമാരും കൂടി ഒരു സ്ത്രീയെ കല്യാണം കഴിച്ചുകൊണ്ടുവരുന്നു. അവൾ അവരുടെ പൊതുഭാര്യയായിത്തീരുന്നു. അവളിലുണ്ടാകുന്ന കുട്ടി അവരുടെ പൊതുസന്താനമായിരിക്കും. നാലു സഹോദരൻമാർകൂടിയാണ് ഒരു ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നതെങ്കിൽ ആ നാലുപേരും കുട്ടിയുടെ അച്ഛൻമാരായി കണക്കാക്കപ്പെടുന്നതാണ്.

ഈ രണ്ടുതരം ബഹുഭർത്തൃത്വ സമ്പ്രദായങ്ങളുടേയും അവശിഷ്ടങ്ങൾ കേരളത്തിലിന്നും കാണാൻ കഴിയും. പക്ഷേ, അവ നിലനിൽക്കുന്നതു പ്രാകൃതരായ കാട്ടുജാതിക്കാർക്കിടയിലല്ല, നായർ, ഈഴവർ തുടങ്ങിയ കൂടുതലുയർന്ന ജാതിക്കാർക്കിടയിലാണ്! പുലയർ, മലങ്കുറവർ, മലവേടർ തുടങ്ങിയ ചില പ്രാകൃതനിവാസികൾക്കിടയിൽ വിലകൊടുത്തുവാങ്ങുന്ന സമ്പ്രദായം നിലനിൽക്കുന്നുണ്ടെന്ന് എൽ.എ.കൃഷ്ണയ്യർ ചൂണ്ടിക്കാണിക്കുന്നു. [6] പക്ഷേ, ചരിത്രപരമായി നോക്കുമ്പോൾ, ബഹുഭർത്തൃ വ്യവസ്ഥയുടെ അവസാന ഘട്ടത്തിലാവിർഭവിച്ച ഒരു സമ്പ്രദായമാണിത്. എന്നല്ല, മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ചില ഗിരിവർഗ്ഗക്കാർക്കിടയിൽ ഏകഭാര്യാത്വത്തിന്റെയും പാതിവൃത്യത്തിന്റേയും അടിസ്ഥാനത്തിലുള്ള പിതൃമേധാവിത്വം പോലും നിലനിൽക്കുന്നുണ്ട്. താരതമ്യേന കൂടുതൽ പരിഷ്ക്കരിച്ച ജാതിക്കാർക്കിടയിലാണ് കൂടുതൽ പ്രാകൃതമായ വിവാഹസമ്പ്രദായം നിലനിൽക്കുന്നത്.

‘കോഴിക്കോട്, വള്ളുവനാട്, പൊന്നാനി എന്നീ താലൂക്കുകളിലെ ആശാരിമാർക്കിടയിലും പിന്തുടർച്ചാവകാശം അച്ഛനിൽ നിന്ന് മകനിലേയ്ക്കാണെങ്കിലും, അനേകം സഹോദരൻമാർക്കു കൂടി പൊതുവിലുള്ള ഒരു ഭാര്യയാണുള്ളത് എന്ന് മാര്യേജ് കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സഹോദരൻമാർക്ക് എല്ലാവർക്കും കൂടി ഒരു ഭാര്യ എന്ന സമ്പ്രദായം തെക്കെ മലബാറിലെ കമ്മാളൻമാർ, കണിശൻമാർ തുടങ്ങിയ ജാതിക്കാർക്കിടയിലും തിയ്യരുടെ ചില വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നുണ്ടെന്ന് സി.എ.ഇന്നെസ് പ്രസ്താവിക്കുന്നു.’ [7]

തിരൂരിൽ ഞാൻ ജനിച്ചുവളർന്ന വീട്ടിന്റെ അരനാഴിക അകലെ ഒരീഴവകുടുംബത്തിലെ മൂന്നു സഹോദരൻമാർക്ക് ഒരു പൊതുഭാര്യയാണുണ്ടായിരുന്നതെന്ന് എനിക്കോർമ്മയുണ്ട്. അവിടെത്തന്നെ ഇന്നും മണ്ണാൻസമുദായത്തിൽപ്പെട്ട രണ്ടുപേർക്ക് ഒരു പൊതുഭാര്യയാണുള്ളത്. അടുത്തകാലം വരെ, തിരുവനന്തപുരം, കൊല്ലം എന്നീ ചില ജില്ലകളിലെ ചില താലൂക്കുകളിൽ നായൻമാർക്കിടയിലും ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. അതിന്റെ അവശിഷ്ടങ്ങൾ ആ പ്രദേശങ്ങളിൽ ഇപ്പോഴും കാണാം.

വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് പഴയ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യാചാര്യങ്ങളെപ്പറ്റി കുറെയൊക്കെ മനസ്സിലാക്കാൻ കഴിയും. ക്രി.പി. 15-ാം നൂറ്റാണ്ടിൽ അബ്ദുൾ റസാക്കും 16-ാം നൂറ്റാണ്ടിൽ ഡൂവർട്ട് ബാർബോസ, കോസ്റ്റാഡേ, ലൂഡോവിക്കോഡിവർത്തിമാ, ലിൻസ്പോടൻ എന്നിവരും 17-ാം നൂറ്റാണ്ടിൽ പിറാര്ഡ് ദ്ലാവാലും 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബുക്കാനനും കേരളം സന്ദർശിക്കുകയുണ്ടായി. ഇവരെല്ലാവരും തന്താന്തങ്ങളുടെ കാലത്ത് നായൻമാർക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായക്രമത്തിന്റെ പ്രത്യേകതകളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ബാർബോസ എഴുതി: ‘പെൺകുട്ടി സുന്ദരിയാണെങ്കിൽ മൂന്നോ നാലോ നായൻമാർ ഒന്നിച്ചുകൂടി പെൺകുട്ടിയോട് സംബന്ധം തുടങ്ങാനും അവളുടേയും മറ്റും ചിലവു നടത്താനും ഏർപ്പാട് ചെയ്യുന്നു. ഒരു ദിവസം ഉച്ചനേരം മുതൽ പിറ്റേദിവസം ഉച്ചവരെ ഒരു പുരുഷനുമായി രമിക്കും. അതുകഴിഞ്ഞാൽ വേറൊരു പുരുഷൻ വരികയായി. ഇങ്ങനെ പുരുഷൻമാർ ഊഴമിട്ടുവരുന്നു. അവർക്ക് അവളോട് യാതൊരസുഖവും തോന്നുന്നില്ല.’

19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നായൻമാർക്കിടയിൽ നിലനിന്നിരുന്ന ബഹുഭർത്തൃത്വ വിവാഹസമ്പ്രദായത്തെപ്പറ്റി ഏംഗെൽസ് ഇങ്ങനെ എഴുതുകയുണ്ടായി:

‘മൂന്നോ നാലോ അതിലധികമോ പുരുഷൻമാർക്കുവേണ്ടി പൊതുവിൽ ഒരു ഭാര്യ; പക്ഷേ, അവർക്കോരോരുത്തർക്കും വേറേ മൂന്നോ അതിലധികംപോരോടുകൂടി പൊതുവിൽ ഒരു രണ്ടാം ഭാര്യയെ വയ്ക്കാം: അതുപോലെതന്നെ ഒരു മൂന്നാം ഭാര്യയെയും നാലാം ഭാര്യയേയും അങ്ങനെ പിന്നെയും. എന്നിരുന്നാലും, ഇതൊരിക്കലും യഥാർത്ഥ ബഹുഭാര്യത്വമല്ല; നേരേമറിച്ച്, അത് പുരുഷൻമാർ ബഹുഭാര്യാത്വത്തിലും സ്ത്രീകൾ ബഹുഭർതൃത്വത്തിലും വർത്തിക്കുന്ന സംഘവിവാഹത്തിന്റെ ഒരു പ്രത്യേക രൂപമാണ്.’ [8]

അടുത്തകാലം വരെ നായൻമാരുടെ വിവാഹത്തിന് നിയമത്തിന്റെയോ മതത്തിന്റെയോ യാതൊരു പിൻബലവുമുണ്ടായിരുന്നില്ല. വിവാഹം എന്ന പേർപോലും ഉപയോഗിക്കപ്പെട്ടിരുന്നില്ല. സംബന്ധം പുടമുറി എന്നൊക്കെയാണ് പറഞ്ഞിരുന്നത്. പുരുഷൻ സ്ത്രീക്ക് ഏതാനും ബന്ധുക്കളുടെ മുന്നിൽവച്ച്, ചിലപ്പോൾ വീട്ടുകാരുടെ മാത്രം സാന്നിദ്ധ്യത്തിൽ, പുടവ സമ്മാനിക്കുന്നു. അതോടെ സംബന്ധമായി. സംബന്ധം കഴിഞ്ഞതിന്റെ പിറ്റേന്നുതന്നെ, വേണമെങ്കിൽ ആ ബന്ധമവസാനിപ്പിച്ച് മറ്റൊരു പുരുഷനുമായി സംബന്ധം തുടങ്ങാൻ നായർസ്ത്രീയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കൊച്ചിൻ സ്റ്റേറ്റ് മാന്വലിൽ സി.അച്യുതമേനോൻ എഴുതുന്നു:

‘സ്ത്രീപുരുഷൻമാര് തമ്മിലുള്ള യഥാർത്ഥ കെട്ടുപാട് സംബന്ധമായിരുന്നു. ആദിയിൽ അത് മഹാശിഥിലമായ ഒരു ബന്ധം മാത്രമായിരുന്നു. അതിന്റെ നിലനിൽപ്പ് ഇരു കക്ഷിയുടെയും ഇഷ്ടത്തെമാത്രം അവലംബിച്ചാണിരുന്നത്. എന്നുമാത്രമല്ല, നാട്ടുനടപ്പുപ്രകാരം ഒരു സ്ത്രീക്ക് ഒരുകാലത്ത് ഒന്നിലധികം പുരുഷൻമാരുമായിട്ട് സഹവസിക്കുന്നതിന് വിരോധമുണ്ടായിരുന്നില്ല. ബഹുഭർത്തൃത്വം എന്ന സമ്പ്രദായം ഒരുകാലത്ത് നായൻമാരുടെയിടയിൽ അതിസാധാരണമായിരുന്നുവെന്നുള്ളത് പതിനഞ്ചാം ശതവർഷത്തിൽ ഈ ദിക്കിൽ വന്നിരുന്ന നിക്കോളോ കൺട്രി മുതൽ പത്തൊമ്പതാം നൂറ്റാണ്ടിൽ വന്നിരുന്ന ഫ്രാൻസിസ് ബുക്കാനൻ വരെയുള്ള അസംഖ്യം യൂറോപ്യൻ വഴിയാത്രക്കാരുടെ ഏകാഭിപ്രായത്തോടുകൂടി സാക്ഷ്യം കൊണ്ട് തെളിയുന്നുണ്ട്. വാസ്തവത്തിൽ ഒട്ടേറെ ആധുനികകാലത്തിൽ മാത്രമേ ആ നടപ്പ് ഇല്ലാതായിട്ടുള്ളുതാനും.’ [9]

സാധാരണയായി ഇണങ്ങൻമാർ എന്ന പേരിലറിയപ്പെടുന്ന ബന്ധുക്കളുടെ വീടുകളിലാണ് സംബന്ധം കഴിക്കുക. ഓരോ തറവാട്ടിനും അതിന്റെ സ്വന്തം ഇണങ്ങൻമാരുണ്ടാവും. തറവാടുകൾ തമ്മിൽ ഇണങ്ങു ബന്ധത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ അതു സംഘവിവാഹത്തെ നിലനിർത്തിപ്പോന്ന പ്രാചീനഗോത്രസമുദായ വ്യവസ്ഥയുടെ അവശിഷ്ടമാണെന്നു ബോധ്യമാവും. കെ.എം.പണിക്കർ ചൂണ്ടിക്കാണിക്കുന്നതുപോലെ ‘ഇണങ്ങർ വ്യവസ്ഥ പരസ്പരം വിവാഹം ചെയ്യുന്ന വിഭാഗങ്ങളോടുകൂടിയ ഒരു ഗോത്രസമുദായ സംഘടനയാണ്.’ [10] 1901 ലെ കനേഷുമാരി റിപ്പോർട്ടിൽ എം. ശങ്കരമേനോൻ ഇങ്ങനെ എഴുതി.

‘പരസ്പരം ബന്ധപ്പെട്ട അനേകം തറവാടുകൾക്ക് (മാതൃമേധാവിത്വപരമായ കുടുംബസംഘടനകൾക്ക്) ക്രമപ്രകാരമുള്ള ഒരു ഗോത്രത്തിന്റെ എല്ലാ സ്വഭാവങ്ങളുമുണ്ട്. ഒരേ സാമൂഹ്യനിലവാരത്തിലുള്ള രണ്ടോ അതിൽ കൂടുതലോ ഗോത്രങ്ങൾ പിന്നീട് ജാതി എന്ന പേരിൽ കൂട്ടിയോജിപ്പിക്കപ്പെട്ടു. ജാതിക്കാകട്ടെ ഒരു കുലത്തിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും ഉണ്ട്. ഇങ്ങനെ നായർസമുദായം ഇന്നും കുലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ് കുലങ്ങൾ ഗോത്രങ്ങളായും ഗോത്രങ്ങൾ കുടുംബങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു.’ [11]

ഏതാനും ദശാബ്ദങ്ങൾക്കു മുമ്പും ചരിത്രത്തിലാദ്യമായി മാത്രമാണ് നായൻമാരുടെ വിവാഹബന്ധത്തെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചില നിയമങ്ങൾ പാസാക്കപ്പെട്ടത്. മാതൃമേധാവിത്വത്തിൽ നിന്ന് പിതൃമേധാവിത്വത്തിലേയ്ക്കും ഏകഭാര്യാത്വത്തിലേയ്ക്കുമുള്ള പരിവർത്തനത്തെ ത്വരിതപ്പെടുത്താൻ ആ നിയമങ്ങൾ സഹായിച്ചിട്ടുണ്ട്. പക്ഷേ, പഴയ സമ്പ്രദായങ്ങൾ പൂർണ്ണമായി തിരോധാനം ചെയ്തുവെന്നു ഇനിയും പറയാറായിട്ടില്ല. വിവിധ ഭർത്താക്കൻമാരിൽ നിന്നു ജനിച്ച സന്താനങ്ങളുടെ അമ്മമാരായ ധാരാളം സ്ത്രീകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.

സാമൂഹ്യവളർച്ചയുടെ ഏറെക്കുറെ ഉയർന്ന ഒരു ഘട്ടത്തിലെത്തിയതിനുശേഷവും, നായൻമാർ, ഈഴവർ തുടങ്ങിയ ജാതിക്കാർക്കിടയിൽ മാതൃമേധാവിത്വത്തിനും മരുമക്കത്തായവും ബഹുഭർതൃവിവാഹവും നിലനിന്നുപോന്നതെന്തുകൊണ്ടാണ്? കാടത്തത്തിലേയും അപരിഷ്കൃതത്തിലേയും കുടുംബബന്ധങ്ങളുടെ അവശിഷ്ടങ്ങൾ ആധുനികമുതലാളിത്തത്തിന്റെ സാഹചര്യത്തിൽപോലും കാണപ്പെടുന്നതെന്തുകൊണ്ട്?

10.4ചില തെറ്റായ വാദങ്ങൾ

സങ്കീർണ്ണമായ ഈ പ്രശ്നത്തിന് തൃപ്തികരമായ ഒരു സമാധാനം കണ്ടുപിടിക്കാൻ പ്രശസ്തരായ പല പണ്ഡിതൻമാരും പരിശ്രമിച്ചുനോക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘കലപ്പയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ക്രമത്തെ അവസാനമായി സ്വീകരിച്ച തിരുവിതാംകൂർ—കൊച്ചിയെപ്പോലുള്ള പ്രദേശങ്ങളിലാണ് മാതൃമേധാവിത്വം ഇന്നും നിലനിൽക്കുന്നത്.’, എന്ന് ഡി.ഡി. കോസാംബി അഭിപ്രായപ്പെടുന്നു. [12]

പക്ഷേ, തിരു-കൊച്ചി പ്രദേശങ്ങളിൽ വളരെ താമസിച്ചിട്ടാണ് കലപ്പയുപയോഗിച്ചുകൊണ്ടുള്ള കൃഷിയാരംഭിച്ചത് എന്നതിന് യാതൊരു തെളിവുമില്ല. നേരെമറിച്ച്, പ്രാചീന ചേരസാമ്രാജ്യത്തിലെ സാമ്പത്തിക സ്ഥിതി പ്രാചീന ചോഴ-പാണ്ടി രാജ്യങ്ങളിലേതുപോലെത്തന്നെയായിരുന്നു എന്നാണ് സംഘംകൃതികളും, പ്ലീനി, ടോളമി മുതലായ വിദേശഗ്രന്ഥകാരൻമാരുടെ പ്രസ്താവനകളും വ്യക്തമാക്കുന്നത്. ഇനി ചരിത്രപരമായി അൽപം വൈകിയിട്ടാണ് കേരളത്തിൽ കൃഷിയാരംഭിച്ചത് എന്ന് തെളിഞ്ഞാൽ പോലും, മാതൃമേധാവിത്വം പിന്നേയും രണ്ട് സഹസ്രാബ്ദങ്ങളോളം നിലനിന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അതൊരു മറുപടിയാകുന്നില്ല.

കിഴക്കെ അതിർത്തിയിൽ നെടുനീളെ ഉയർന്ന പർവ്വതനിരകളുള്ളതുകൊണ്ട് മറ്റു പ്രദേശങ്ങളുമായി കരവഴിക്ക് ഗതഗാതസൗകര്യങ്ങളേർപ്പെടുത്താൻ കഴിയാതെ ഒറ്റപ്പെട്ടുകിടന്ന ഒരു കടലോരപ്രദേശമായിരുന്നു കേരളമെന്നും അതുകൊണ്ടാണ് കേരളത്തിൽ മാതൃമേധാവിത്വം വളരെ നീണ്ടകാലത്തോളം നിലനിന്നുപോന്നത് എന്നും ഹട്ടൻ അഭിപ്രായപ്പെടുന്നു. [13] പക്ഷേ, മുമ്പൊരദ്ധ്യായത്തിൽ നമ്മൾ കണ്ടുകഴിഞ്ഞതുപോലെ കേരളം മറ്റു പ്രദേശങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടുകിടന്ന ഒരു കാലമുണ്ടായിട്ടില്ല. ഒറ്റപ്പെടൽവാദത്തെ ഉയർത്തിപ്പിടിക്കുന്ന ഹട്ടൻതന്നെ നമ്പൂതിരിമാരും നായൻമാരും മറ്റും അന്യദേശങ്ങളിൽനിന്നു വന്ന് കുടിയേറിപ്പാർത്തവരാണെന്ന് ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. [14] ഒറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യത്തിൽ മറ്റു നാട്ടുകാരുടെ കുടിയേറിപ്പാർപ്പുണ്ടാകുന്നതെങ്ങനെയാണ്?

നായൻമാരുടെ അത്ഭുതകരമായ ചില പ്രത്യേക കഴിവുകളുടെ ഫലമാണിതെന്നാണ് കെ.എം.പണിക്കരുടെ അഭിപ്രായം. കഴിഞ്ഞ രണ്ടായിരം വർഷങ്ങൾക്കിടയിൽ ജൂതൻമാർ, സിറിയൻ ക്രിസ്ത്യാനികൾ, മുഹമ്മദീയർ, ബുദ്ധമതക്കാർ, റോമൻകത്തോലിക്കർ, പുത്തൻകൂറ്റുകാർ മുതലായ വ്യത്യസ്ത മതക്കാരുമായി ഇടപഴകുകയും അവരുടെ ഭൗതികവും ബൗദ്ധികവുമായ സംസ്കാരത്തിന്റെ പല വശങ്ങളും സ്വീകരിക്കുകയും സാഹിത്യം, സംഗീതം എന്നീ രംഗങ്ങളിൽ മുന്നിട്ടുനിൽക്കുകയും ചെയ്ത നായൻമാർ രണ്ടായിരം വർഷങ്ങക്കുമുമ്പുണ്ടായിരുന്ന തങ്ങളുടെ ആചാരസമ്പ്രദായങ്ങൾ ആശ്ചര്യകരമാംവിധം ഇന്നും നിലനിർത്തിപ്പോരുന്നു എന്നദ്ദേഹം പ്രസ്താവിക്കുന്നു. [15] പക്ഷേ, ഇത്രയധികം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പഴയ മരുമക്കത്തായവും മറ്റാചാരങ്ങളും നശിക്കാതെ നിലനിന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇതൊരു മറുപടിയാകുന്നില്ല.

നായൻമാരുടെ കുലത്തൊഴിൽ യുദ്ധവും സൈനികസേവനവുമായിരുന്നതുകൊണ്ട് അവർക്ക് ശിഥിലമായ ലൈംഗികജീവിതം മാത്രമേ സാധ്യമായിരുന്നുള്ളു. എന്നും അതിന്റെ ഫലമായിട്ടാണ് മരുമക്കത്തായം ഇത്രയധികം കാലം നിലനിന്നത് എന്നും ചില പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട്. ഉദാഹരണത്തിന് കൊച്ചിൻ സ്റ്റേറ്റ് മാനുവലിന്റെ കർത്താവ് എഴുതുകയുണ്ടായി:

‘നായർജാതിയിലാസകലമുള്ള പുരുഷൻമാർ യൗവ്വനാരംഭം മുതൽ വാർദ്ധക്യം വരെ യുദ്ധംചെയ്യുന്നതിനായിട്ടൊരുങ്ങുക പതിവായിരുന്നു. രാജാക്കൻമാരും പ്രഭുക്കൻമാരും തമ്മിലുണ്ടായിക്കൊണ്ടിരുന്ന കലഹങ്ങളും തെറ്റിദ്ധാരണകളും നിമിത്തം അവർക്ക് ഒരു കാലത്തെങ്കിലും ജോലി കിട്ടാതെയിരുന്നിട്ടുമില്ല. ഇങ്ങനെയുള്ള രാജ്യഭരണസമ്പ്രദായം അവരുടെയിടയിൽ മുറപ്രകാരം വിവാഹം നടത്തുക എന്ന അവസ്ഥ ഉണ്ടാകുന്നതിലേയ്ക്ക് ലേശംപോലും യോജിച്ചതായിരുന്നില്ല.’ [16] കുലത്തൊഴിലായി യുദ്ധം സ്വീകരിക്കുക നിമിത്തം സ്വന്തം വംശത്തിൽപ്പെട്ട എല്ലാ പുരുഷൻമാരും യൗവ്വനം മുതൽ വാർദ്ധക്യംവരെ യുദ്ധംചെയ്യാൻ ബാദ്ധ്യസ്ഥരായിത്തീർന്നതിന്റെ ഫലമായിട്ടാണ് നായൻമാർക്ക് ശരിക്കുള്ള വൈവാഹികജീവിതം അസാദ്ധ്യമായിത്തീർന്നതെന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലബാർ കലക്ടറായിരുന്ന വാർഡനും അഭിപ്രായപ്പെടുകയുണ്ടായി. [17]

ഈ അഭിപ്രായങ്ങളും യുക്തിക്ക് നിരക്കാത്തവയാണ്. ഒന്നാമത്, ചരിത്രാരംഭം മുതൽ ഇന്നേവരെ നായർ സമുദായത്തിലെ പുരുഷൻമാരാസകലവും യുദ്ധങ്ങളിലേർപ്പെട്ടുകൊണ്ടിരുന്നു എന്നു പറയുന്നത് ശരിയല്ല. കേരളത്തിന്റെ നീണ്ട ചരിത്രത്തിൽ യുദ്ധത്തിന്റെ ഘട്ടങ്ങൾ മാത്രമല്ല, സമാധാനത്തിന്റെ ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. രണ്ടാമത്, സൈനികജീവിതം വിവാഹത്തിന് തടസമായിത്തീരാറില്ല. കേരളത്തിനുപുറത്തുള്ള ചില ജനവിഭാഗങ്ങളും സൈനികവൃത്തിയിലേർപ്പെട്ടിരുന്നു. അവർക്കെല്ലാം മുറപ്രകാരമുള്ള വൈവാഹികജീവിതം സാധ്യമായിത്തീർന്നതെന്തുകൊണ്ടാണ്? മൂന്നാമത്, കേരളത്തിൽത്തന്നെ സൈനികവൃത്തി കുലത്തൊഴിലായി സ്വീകരിക്കാത്ത ചില ജനവിഭാഗങ്ങൾക്കിടയിലും മരുമക്കത്തായം നിലനിന്നുപോന്നിട്ടുണ്ട്. നാലാമത്, നായൻമാർക്ക് മുറപ്രകാരമുള്ള വൈവാഹിക ജീവിതം സാദ്ധ്യമായിരുന്നില്ലെന്നു മാത്രമേ അച്യുതമേനോനും മറ്റു വാദിക്കുന്നുള്ളു. വിവാഹമുണ്ടായിരുന്നില്ലെങ്കിലും ‘സംബന്ധ’മുണ്ടായിരുന്നു എന്നും അവർ സമ്മതിക്കുന്നു. യൗവ്വനാരംഭം മുതൽ വാർദ്ധക്യം വരെ യുദ്ധം ചെയ്യുന്ന ഒരാൾക്ക് ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ സമയം കിട്ടുകയില്ലെന്നും, പക്ഷേ, അതേ സമയത്തുതന്നെ ധാരാളം ‘സംബന്ധങ്ങൾ’ നടത്താൻ സൗകര്യം ലഭിക്കുമെന്നും വരുമോ?

10.5നമ്പൂതിരിമാരും മരുമക്കത്തായവും

നായൻമാർക്കിടയിൽ മരുമക്കത്തായ വ്യവസ്ഥ അഭംഗുരമായി നിലനിന്നുപോന്നതിന് നമ്പൂതിരിമാരാണ് ഉത്തരവാദികൾ എന്ന മറ്റൊരഭിപ്രായമുണ്ട്. അച്ചുതമേനോൻ തന്നെ ഈ അഭിപ്രായമുന്നയിക്കുകയുണ്ടായി:

‘ദക്ഷിണാത്യൻമാരായ ദ്രാവിഡൻമാരുടെ പണ്ടത്തെ കുടുംബസമ്പ്രദായം തായ്വഴിപ്രകാരമായിരുന്നുവെന്നും ആര്യൻമാരുടെ പ്രാബല്യം നിമിത്തം സഹ്യനപ്പുറത്തു നടപ്പുണ്ടായിരുന്ന ആ സമ്പ്രദായം കാലക്രമം കൊണ്ട് ആര്യൻമാരുടേതുപോലെ ആയിത്തീർന്നുവെന്നുമുള്ളതാണ് വാസ്തവമായ സംഗതി എന്നു തോന്നാറുണ്ട്. എന്നാൽ സഹ്യനപ്പുറത്തുള്ള ദ്രാവിഡൻമാർ മറ്റേ കൂട്ടരിൽ നിന്ന് വേർപെട്ടിരിക്കുക നിമിത്തം പഴയ സമ്പ്രദായത്തെ തന്നെ പരിപാലിച്ചുപോരുകയും അതു തങ്ങളുടെ സൗകര്യത്തിനുകൂടി ഉപകരിക്കുമെന്ന് കണ്ടിട്ട് അതിന് ദൈവികമായ ഒരു ഉൽപ്പത്തിയെ കൽപ്പിച്ചുകൊണ്ട് ആ സമ്പ്രദായപ്രകാരം തന്നെ നടക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നായർ സ്ത്രീകളുമായിട്ട് സഹവസിക്കുകയും ചുമതലകളും നിബന്ധനകളും കൂടാതെതന്നെ വിവാഹസുഖമനുഭവിക്കുകയും ചെയ്യാമെന്ന കാര്യത്തിലാണ് മലയാള ബ്രാഹ്മണർക്ക് സൗകര്യമായിത്തീർന്നിട്ടുള്ളത്.’ [18]

കേരളത്തിൽ ജന്മികുടിയാൻ പ്രക്ഷോഭം നടന്നുകൊണ്ടിരുന്ന കാലത്ത് നമ്പൂതിരിജന്മിമാർക്കെതിരായി ഉന്നയിക്കപ്പെട്ട ഒരു പ്രധാനമായ ആക്ഷേപം അവർ മരുമക്കത്തായം നിലനിർത്തിക്കൊണ്ട് നായൻമാരുടെ ധാർമ്മികനിലവാരം അധഃപതിപ്പിച്ചു എന്നതായിരുന്നു. അടുത്തകാലത്ത് ഇളംകുളം കുഞ്ഞൻപിള്ളയും ഇതേ അഭിപ്രായം ആവർത്തിക്കുന്നതായി കാണുന്നു. അദ്ദേഹം എഴുതുകയാണ്. ‘ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് രാജാക്കൻമാർ ആദ്യം മരുമക്കത്തായം സ്വീകരിച്ചിരിക്കും. പിന്നീട് നായൻമാർ മക്കത്തായം ഉപേക്ഷിക്കാൻ രാജാക്കൻമാരും പ്രേരിപ്പിച്ചിരിക്കണം. എല്ലായ്പോഴും യുദ്ധക്കളത്തിൽ കഴിഞ്ഞുകൂടിയിരിക്കുന്നതുകൊണ്ട് നായൻമാർ പുതിയ ദായക്രമത്തെ അനുകൂലിച്ചിരിക്കാനും ഇടയുണ്ട്. പ്രതികൂലിച്ചാൽ ഫലമുണ്ടായിരുന്നതുമില്ല. നമ്പൂതിരിമാരുടെ അടിയാരിൽ നിന്ന് ആളുകളെച്ചേർത്താണല്ലോ ശൂദ്രവർഗത്തെ സൃഷ്ടിച്ചത്… നമ്പൂതിരിമാർ അവരുടെ സൗകര്യത്തിനുവേണ്ടി നായൻമാരുടെ തലയിൽ കെട്ടിവച്ചതാണ് സംബന്ധമേർപ്പാട് എന്ന് ഗോപാലപ്പണിക്കർ ചൂണ്ടിക്കാണിക്കുന്നു. അതു ശരിയുമായിരിക്കാം… സംബന്ധമേർപ്പാടും മരുമക്കത്തായവും ആയുധാഭ്യാസവും അനക്ഷരത്വവുമെല്ലാം നമ്പൂതിരിമാർ കെട്ടിവച്ചതുതന്നെ’ [19] മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു.

‘കൊല്ലം 4 മുതൽ 7 വരെ ശതകങ്ങൾ നമ്പൂതിരിമാരുടെ ‘പൊളപ്പു’ കാലമാണ്. ക്ഷേത്രം വകയായുണ്ടായിരുന്ന കോളേജുകളും മറ്റും നടത്തുന്നതിനുവേണ്ടി ‘ഊരാളരെ’ ഏൽപ്പിച്ചിരുന്ന വസ്തുക്കളും മറ്റും ‘പരശുരാമദത്ത’മായതും ഇക്കാലത്താണ്. കേരള സ്ത്രീകൾക്കു പാതിവൃത്യം ആവശ്യമില്ലെന്നും നമ്പൂതിരിമാർ സൗകര്യത്തിനുവേണ്ടി നിയമമുണ്ടാക്കി. സാമാന്യജനങ്ങളെ ഈ നിയമം സാരമായി ബാധിച്ചുവെന്നുവിചാരിക്കാൻ ന്യായമില്ലെങ്കിലും സ്വതന്ത്രകളായി ജീവിച്ചിരുന്ന ദേവദാസികളേയും നമ്പൂതിരിമാരുടെ കളത്രങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെക്കുറെ ഫലിച്ചുവെന്നാണ് തോന്നുന്നത്. സാൻമാർഗികമായ ഈ അധഃപതനം അതിന്റെ പാരമ്യത്തിലെത്തുന്നത് ആറും ഏഴും ശതകങ്ങളിലാണ്.’ [20]

ഉൽപ്പാദനരീതികളിലും സാമൂഹ്യയാഥാർത്ഥ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായിട്ടല്ലാതെ, ഏതെങ്കിലും രാജാക്കൻമാരുടെയും മറ്റു പ്രമാണികളുടെയും കൽപ്പനകൾകൊണ്ടോ പ്രേരണകൊണ്ടോ ഒരു രാജ്യത്തിലെ സാർവ്വത്രികവും സുശക്തവുമായ കുടുംബബന്ധങ്ങളെ ബലാൽക്കാരമായി മാറ്റിമറിക്കാനും മറ്റൊരുതരം കുടുംബബന്ധങ്ങളെ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനും കഴിയുമെന്ന ഈ അഭിപ്രായത്തിന് ചരിത്രവസ്തുതകളുമായി യാതൊരു ബന്ധവുമില്ല. മുഴുവൻ ജനങ്ങളുടെയും ഇഷ്ടത്തിനെതിരായി അത്തരം നിയമങ്ങൾ പാസാക്കിയാൽ ലഹളകളും കലാപങ്ങളും പൊട്ടിപ്പുറപ്പെടുമെന്ന് പ്രാചീനകാലം മുതൽക്കേ ഇന്ത്യയിലെ ഭരണാധികാരികൾക്കറിയാമായിരുന്നു. പഴയ ബൃഹസ്പതിസ്മൃതിപോലും ഇങ്ങനെ താക്കീതുനൽകുകയുണ്ടായി:

‘ഓരോ രാജ്യത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും കാലപ്പഴക്കം ചെന്ന സാമൂഹ്യസ്ഥാപനങ്ങളെ കോട്ടംതട്ടിക്കാതെ നിലനിർത്തണം; അല്ലെങ്കിൽ ജനങ്ങളുടെ കലാപങ്ങൾ പൊട്ടിപ്പുറപ്പെടും. പ്രജകൾക്ക് ഭരണാധികാരികളോടെ വെറുപ്പുണ്ടായിത്തീരും. സൈന്യങ്ങളും ഖജാനകളും നശിപ്പിക്കപ്പെടും. ദക്ഷിണേന്ത്യയിലെ ശൂദ്രൻമാർ അവരുടെ അമ്മാമൻമാരുടെ പുത്രികളെ വിവാഹംകഴിക്കാറുണ്ട്. മദ്ധ്യദേശത്തിലെ കൂലിക്കാരും കൈവേലക്കാരും പശുക്കളെ തിന്നാറുണ്ട്… ഇത്തരത്തിലുള്ള യാതൊരപരാധത്തിനും, ജനങ്ങൾ പ്രായശ്ചിത്തത്തിനോ ശിക്ഷയ്ക്കോ വിധേയരായിത്തീരുന്നില്ല.’ [21]

കൗടില്യൻ, ശുക്രൻ, നാരദൻ തുടങ്ങിയ മറ്റു പ്രാചീന നിയമജ്ഞരുടെ നിലപാടും ഏതാണ്ടിതുതന്നെയായിരുന്നു. നിയമം കൊണ്ടുമാത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരാചാരത്തെ കടപുഴക്കിയെറിയാൻ എത്ര ശക്തനായ രാജാവിനും സാധിച്ചിട്ടില്ല. മലബാർ കീഴടക്കിയ ടിപ്പുസുൽത്താൻ 1788-ൽ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചുനോക്കി.

‘ഒരു സ്ത്രീ പത്തുപുരുഷൻമാരുമായി ബന്ധപ്പെടുകയെന്ന ഒരാചാരം നിങ്ങളുടെയിടയിൽ നടപ്പുള്ളതുകൊണ്ടും അതിന്റെ ഫലമായി നിങ്ങളുടെ അമ്മമാരും സഹോദരിമാരും തങ്ങളുടെ അശ്ലീല പ്രവർത്തനങ്ങളിൽ യാതൊരു നിയന്ത്രണവും ചെലുത്താതിരിക്കുന്നതുകൊണ്ടും അങ്ങനെ എല്ലാവരും വ്യഭിചാരത്തിൽ ജനിക്കുകയും മൃഗങ്ങളുടേതിനേക്കാൾ ലജ്ജാവഹമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്യുന്നതുകൊണ്ടും പാപപൂർണ്ണമായ ഇത്തരം ആചാരങ്ങളുപേക്ഷിച്ച് മറ്റു മനുഷ്യരെപ്പോലെ ജീവിക്കണമെന്ന് ഞാൻ നിങ്ങളോട് ഇതിനാൽ ആവശ്യപ്പെടുന്നു.’ [22]

പക്ഷേ, ടിപ്പുവിന്റെ ഈ വിജ്ഞാപനം കൊണ്ട് നായൻമാരുടെ വിവാഹസമ്പ്രദായത്തിന് മാറ്റം വന്നുവോ? ഇല്ല. മരുമക്കത്തായം പിന്നേയും രണ്ടു നൂറ്റാണ്ടോളുകളോളം കാലം നിലനിന്നു.

മരുമക്കത്തായത്തിന്റെ നീണ്ടകാലത്തെ നിലനിൽപ്പിന് നമ്പൂതിരിമാരാണുത്തരവാദികൾ എന്നു വാദിക്കുന്ന പണ്ഡിതൻമാർതന്നെ നായൻമാരുടെ ആരാധനാ സാമർത്ഥ്യത്തെപ്പറ്റിയും വീര്യപരാക്രമങ്ങളെപ്പറ്റിയും പ്രശംസിക്കുന്നുണ്ട്. ഇത്ര ശൂരവീരൻമാരായ നായൻമാർ നിർബന്ധത്തിനു കീഴടങ്ങിക്കൊണ്ട് തങ്ങളുടെ സ്വന്തം സഹോദരിമാരെയും അമ്മമാരെയും യാതൊരു പ്രതിഷേധവും കൂടാതെ നമ്പൂതിരിമാർക്ക് വ്യഭിചരിക്കാൻ വിട്ടുകൊടുക്കുകയും, അങ്ങനെ തങ്ങളുടെ അച്ഛൻമാരാരാണെന്ന് മനസ്സിലാക്കാൻപോലും സാധിക്കാത്ത ഒരു പരിതസ്ഥിതിയിലേക്ക് സ്വയം അധഃപതിക്കാൻ സന്നദ്ധരാവുകയും ചെയ്തു എന്നു കരുതാൻ സാധിക്കുമോ?

മറ്റൊരുതരത്തിൽ നോക്കിയാലും ഈ വാദം തെറ്റാണെന്നു കാണാം. നമ്പൂതിരിമാരുമായി വിവാഹബന്ധത്തിലേർപ്പെട്ട നായൻമാർക്കിടയിൽ മാത്രമല്ല, ഈഴവർ തുടങ്ങിയ മറ്റു ചില ജാതിക്കാർക്കിടയിലും ചില ഗിരിവർഗക്കാർക്കിടയിലും നമ്പൂതിരിമാർക്കിടയിൽത്തന്നെയും മരുമക്കത്തായം നിലനിന്നുപോന്നിട്ടുണ്ട്. എന്നല്ല, ഇന്നെസ് വളരെമുമ്പുതന്നെ ചൂണ്ടിക്കാണിച്ചതുപോലെ ‘നമ്പൂതിരിമാരുടെ സ്വാധീനശക്തി താരതമ്യേന കുറഞ്ഞ വടക്കേ മലബാറിലാണ് മരുമക്കത്തായം കൂടുതൽ നടപ്പിലുള്ളത് എന്ന വസ്തുത പ്രസ്താവ്യമാണ്. അവിടെ നമ്പൂതിരിമാരെ അശുദ്ധമാക്കുന്നവരായി കണക്കാക്കപ്പെടുന്ന തിയ്യൻമാരിലും മാപ്പിളമാരിലും മറ്റു ജാതിക്കാരിലും കൂടി മരുമക്കത്തായമാണ് നടപ്പുള്ളത്.’ [23]

1952-ൽ പ്രസിദ്ധം ചെയ്ത തന്റെ ഒരു പുസ്തകത്തിൽ ഇളംകുളം ഇങ്ങനെ എഴുതുകയുണ്ടായി:

‘പ്രാചീന ചേരൻമാരുടെ മക്കത്തായ ക്രമം സംഗ്രാമധീരരവിവർമ്മന്റെ പിതാവായ ജയസിംഹന്റെ ഭരണകാലം വരെ അനുസ്യൂതമായി തുടർന്നു. സംഗ്രാമധീരന്റെ ശിലാശാസനങ്ങൾ കാഞ്ചീപുരം, ശ്രീരംഗം, തിരുവടി എന്നീ സ്ഥലങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ജയസിംഹനുശേഷം അദ്ദേഹത്തിന്റെ മക്കളും മരുമക്കളും തമ്മിൽ സിംഹാസനത്തിനുവേണ്ടിയുള്ള ഒരവകാശത്തർക്കം ഉത്ഭവിച്ചതായി കാണുന്നു. ജയസിംഹന്റെ മകൻ രവിവർമ്മൻ തർക്കത്തിൽ ജയിച്ച് ഏതാനും കൊല്ലങ്ങളോളം വിജയകരമായി ഭരണം നടത്തി. പക്ഷേ, അതിനുശേഷം ജയസിംഹന്റെ മരുമകൻ ഉദയമാർത്താണ്ഡവർമ്മ വീരപാണ്ഡ്യൻ വേണാടിന്റെ രാജാവായിത്തീർന്നു. അതോടുകൂടിയാണ് മരുമക്കത്തായ വ്യവസ്ഥ ആവിർഭവിച്ചത്… 1312-ൽ ആണ് സംഗ്രാമധീരനെ പിന്തുടർന്നുകൊണ്ട് ഉദയമാർത്താണ്ഡവർമ്മ വീരപാണ്ഡ്യൻ വയനാട്ടിൽ സിംഹാസനാരൂഢനായത്.’ [24]

കേരളത്തിലെ നിരവധി രാജ്യങ്ങളിലൊന്നുമാത്രമായ വേണാടിന്റെ സിംഹാസത്തിനുവേണ്ടി രണ്ടു വ്യക്തികൾ നടത്തിയ അവകാശത്തർക്കത്തിലെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് കേരളത്തിലുള്ള ദായക്രമം നിർണ്ണയിക്കപ്പെടുന്നത് എന്ന ഈ അഭിപ്രായം തന്നെ പ്രത്യക്ഷത്തിൽത്തന്നെ തെറ്റാണ്. ഒന്നാമത്, എത്ര പ്രതാപശാലിയായ രാജാവിനും ഒരു ജനതയുടെ കുടുംബബന്ധങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുക സാധ്യമല്ല. രണ്ടാമത്, വേണാട് എന്ന ഒരു നാട്ടിലെ രാജാവിന്റെ സിംഹാസനം മകനിൽ നിന്ന് മരുമകൻ കരസ്ഥമാക്കി എന്നതുകൊണ്ടുമാത്രം കേരളത്തിലെ മറ്റു നാടുകളിലെ ഭരണാധികാരികളും ജനങ്ങളുമെല്ലാം മരുമക്കത്തായം സ്വീകരിച്ചു എന്നു കരുതാൻ ഒരു ന്യായവുമില്ല. ഏതായാലും ഇളംകുളംതന്നെ പിന്നീട് ഈ അഭിപ്രായം ഉപേക്ഷിച്ചുവെന്നു തോന്നുന്നു. ‘നൂറ്റാണ്ടുയുദ്ധം’ എന്നു വിളിക്കപ്പെടുന്ന ഒരു യുദ്ധത്തിൽ ചോഴൻമാർക്കെതിരായി നായൻമാരുടെ ചാവേറ്റുപട രൂപവൽക്കരിച്ച ഒരു പ്രത്യേക പരിതസ്ഥിതിയിലാണ് മരുമക്കത്തായമാവിർഭവിച്ചത് എന്നും മരുമക്കത്തായം മാത്രമാണ് കേരളത്തിലുണ്ടായിരുന്നത് എന്നുമാണ് 1957-ൽ പ്രസിദ്ധം ചെയ്ത മറ്റൊരു പുസ്തകത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹം എഴുതി:

‘ചോളരുമായിനടന്ന നൂറ്റാണ്ടുയുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ ചോളസേനയിൽ നിന്ന് കേരളത്തെ രക്ഷിക്കുന്നതിനുവേണ്ടി ചാവേറ്റുസേന രൂപീകരിക്കപ്പെടുന്നുണ്ടല്ലോ… ചാവേറ്റുസേനയുടെ രൂപീകരണത്തിനുശേഷം അതിലെ അംഗങ്ങൾക്ക് സ്ഥിരമായ വിവാഹജീവിതം അസാദ്ധ്യമായിത്തീരുകയും കുടുംബഭരണവും വസ്തു ഉടമയും മിക്കവാറും സ്ത്രീകളിൽ ചെന്നുചേരുകയും ചെയ്തു. രാജ്യത്തിനുവേണ്ടി ജീവൻ പണയംവെച്ച് ജീവിതത്തിലേറിയഭാഗവും യുദ്ധത്തിൽ കഴിച്ചുകൂട്ടിയ ‘ചാവാളർ’ തങ്ങൾക്ക് സ്ഥിരമായ വസ്തു അവകാശം വേണ്ടെന്നുവയ്ക്കുക സ്വാഭാവികമാണല്ലോ. നൂറ്റാണ്ടുയുദ്ധത്തിനിടയിൽ പ്രാബല്യത്തിലെത്തിയ നമ്പൂതിരിമാരും പുതിയ ദായക്രമത്തിന് അനുകൂലികളായിരുന്നുവെന്ന് വിചാരിക്കാം.’ [25]

വാസ്തവത്തിൽ നൂറ്റാണ്ടുയുദ്ധം എന്ന പേരുതന്നെ അതിശയോക്തിയാണ്. ചോഴൻമാരുമായുണ്ടായ യുദ്ധം നൂറുവർഷം തുടർച്ചയായി നീണ്ടുനിന്നു എന്നു പറയുന്നതു ശരിയല്ല. അതിരിക്കട്ടെ, കേരളത്തിന്റെ ഒരു മൂലയെമാത്രം ബാധിച്ച ഒരു യുദ്ധം സാർവ്വത്രികവും പരമ്പരാഗതവുമായ ഒരു ദായക്രമത്തെ മാറ്റിമറിച്ചുവെന്നതു സംഭവ്യമാണോ? നൂറ്റാണ്ടുയുദ്ധവുമായി താരതമ്യപ്പെടുത്തുവാൻ പോലും വയ്യാത്തവിധം അത്ര ഭയങ്കരമായ രണ്ടാം ലോകമഹായുദ്ധത്തിൽ ദശലക്ഷക്കണക്കിനാളുകൾ മരിച്ചതിനുശേഷവും സോവിയറ്റ് യൂണിയൻ, ജർമ്മിനി മുതലായ രാജ്യങ്ങളിൽ മക്കത്തായത്തിന്റെ സ്ഥാനത്ത് മരുമക്കത്തായം പൊന്തിവരികയുണ്ടായില്ല. യുദ്ധം നടന്നിരുന്ന കാലത്ത് കുടുംബഭരണവും വസ്തുക്കളുടെ മേൽനോട്ടവും സ്ത്രീകളുടെ ചുമതലകളായിത്തീർന്നുവെന്നു വരാം. പക്ഷേ, യുദ്ധമവസാനിച്ചുകഴിഞ്ഞാലും ആ സ്ഥിതി തുടരുമോ? നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ആചാരസമ്പ്രദായവും കുടുംബബന്ധങ്ങളും, പുല ശേഷക്രിയ മുതലായ മതാനുഷ്ഠാനങ്ങളും ബന്ധുക്കൾക്കു നൽകപ്പെടുന്ന പേരുകളും മറ്റും ഒരു യുദ്ധം കൊണ്ടോ പകർച്ചവ്യാധികൊണ്ടോ നശിച്ചുപോകുമോ? അതിരിക്കട്ടെ, കേരളത്തിൽ ചോഴൻമാരുമായുള്ള യുദ്ധത്തിന്റെ കെടുതികളനുഭവിക്കാത്ത പ്രദേശങ്ങളിലാണല്ലോ മരുമക്കത്തായം കൂടുതൽ ഊക്കോടുകൂടി തുടർന്നുവന്നത്. നായൻമാരുടെയിടയിൽ മാത്രമല്ല, സൈനിക സേവനം കുലവൃത്തിയായി സ്വീകരിക്കാത്ത തിയ്യരുടെയിടയിലും നമ്പൂതിരിമാർ, മുസ്ലീങ്ങൾ തുടങ്ങിയവരുടെ ചില വിഭാഗങ്ങൾക്കിടയിലും മരുമക്കത്തായം നിലനിന്നുപോന്നിട്ടുണ്ട്. അവരുടെ പുരുഷൻമാരെല്ലാം യുദ്ധത്തിൽ മരിച്ചുപോയെന്നു കരുതാൻ യാതൊരു കാരണവുമില്ലല്ലോ.

10.6മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്കോ?

എന്നാൽ കൂടുതൽ ശ്രദ്ധേയവും പരിഗണനാർഹവുമായ ഒരഭിപ്രായം കൂടി ഇളംകുളം ഉന്നയിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടുവരെയെങ്കിലും കേരളത്തിൽ മക്കത്തായമാണ് നിലനിന്നിരുന്നത് എന്നും കൊല്ലവർഷം 175 മാണ്ടിനു ശേഷമാണ് മക്കത്തായം ആവിർഭവിച്ചത് എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. [26] ആദ്യകാലത്ത് മലയാളികൾക്കിടയിൽ മക്കത്തായം മാത്രമാണുണ്ടായിരുന്നത് എന്നും പിന്നീട് ഏതോ പ്രത്യേക പരിതസ്ഥിതി കാരണം അവർ മരുമക്കത്തായം സ്വീകരിക്കുകയാണുണ്ടായത് എന്നും കെ.പി. പത്മനാഭനെപ്പോലുള്ള മറ്റു ചില ചരിത്രപണ്ഡിതൻമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മരുമക്കത്തായം ഉത്ഭവിച്ച കാലത്തെ സംബന്ധിച്ചു മാത്രമേ ചെറിയൊരഭിപ്രായവ്യത്യാസമുള്ളു. ‘മേനോൻ അഭിപ്രായപ്പെട്ടിട്ടുള്ളതിൽ നിന്നു കുറേക്കൂടി മുമ്പ് ക്രിസ്തു 11-ാം ശതകത്തോടുകൂടി മരുമക്കത്തായം ആരംഭിച്ചുവെന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്.’ എന്നാണ് ഇളംകുളം പറയുന്നത്. [27] ക്രിസ്തുവിന് നാലഞ്ചു വർഷങ്ങൾക്ക് മുമ്പുതന്നെ കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ ദേശങ്ങളും മക്കത്തായത്തിലെത്തിച്ചേർന്നുവെന്നും [28] ക്രിസ്തു ആദിശതകങ്ങളിൽ കേരളം വാണിരുന്ന ആദിചേരൻമാർ മക്കത്തായികളായിരുന്നുവെന്ന് സംഘം കൃതികളിൽ നിന്ന് സ്പഷ്ടമാണ്. [29] എന്നും, അന്നു മുതൽക്ക് ‘ക്രിസ്തു പത്താം നൂറ്റാണ്ടു വരെ കേരളത്തിലെ ദായക്രമം പാണ്ടിനാട്ടിലെപോലെ മക്കത്തായമായിരുന്നുവെന്നും’ [30] രാജകീയാനുകൂല്യം കൂടാതെ യാതൊരു നിയമവും പഴയകാലത്ത് വലിയൊരു വിഭാഗം ജനങ്ങൾ പിന്തുടരുമെന്നു വിചാരിക്കാൻ നിവർത്തിയില്ലാത്തതിനാൽ ജനങ്ങളും മക്കത്തായികളായിരുന്നു എന്നുവേണം വിചാരിക്കാൻ’ [31] എന്നും അദ്ദേഹം പല ഉദാഹരണങ്ങളോടും കൂടി തെളിയിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിന്റെ ഒരു പ്രത്യേകതയായി കണക്കാക്കപ്പെടുന്ന മരുമക്കത്തായ വ്യവസ്ഥയുടെ ഉത്ഭവത്തെപ്പറ്റിയും, ഇരുപതാം നൂറ്റാണ്ടിൽപോലും അതു നാമാവശേഷമാകാതെ നിലനിന്നതിന്റെ കാരണങ്ങളെപ്പറ്റിയും പഠിക്കുന്നതിനു മുമ്പ് പ്രാചീനസംഘംകൃതികളുടെ കാലത്ത് ദായക്രമവും വിവാഹസമ്പ്രദായവും എന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടതാവശ്യമാണ്.

10.7ചേരരാജാക്കൻമാരുടെ ദായക്രമം

പക്ഷേ, ഒരു ബുദ്ധിമുട്ടുണ്ട്: സംഘം പാട്ടുകളിൽ ചേരരാജാക്കൻമാരുടെ ദായക്രമത്തെപ്പറ്റി വ്യക്തമായി ഒന്നും പറയുന്നില്ല. പിന്നീടെഴുതി ചേർക്കപ്പെട്ട പതികങ്ങളിലാണ് ചില സൂചനകളുള്ളത്. അവയാകട്ടെ, വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾക്ക് ഇടം നൽകുന്നവയുമാണ്. പതിറ്റുപ്പത്തിലെ പതികങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് ചേരരാജാക്കൻമാർ മക്കത്തായികളായിരുന്നു എന്നു ചില പണ്ഡിതൻമാരും അതല്ല, അവർ മരുമക്കത്തായികളായിരുന്നുവെന്ന് മറ്റു ചില പണ്ഡിതൻമാരും വാദിക്കുന്നത്. തർക്കത്തിനടിസ്ഥാനമായ പതികങ്ങളിലെ ചില പരാമർശങ്ങൾ താഴെപ്പറയുന്നവയാണ്:

  1. രണ്ടാംപത്തിൽ ഇമയവരമ്പൻ നെടുഞ്ചേരലാതനെപ്പറ്റി—‘ഇതിയഞ്ചേരർക്കു വെളിയൻ വെൺമാൾ നല്ലിനിയന്റെ മകൻ.’

  2. മൂന്നാംപത്തിൽ പൽയാനൈച്ചെൽകെഴു കുട്ടുവനെപ്പറ്റി—‘ഇമൈയവരമ്പൻതമ്പി അമൈവര.’

  3. നാലാംപത്തിൽ കളങ്കായ്ക്കണ്മിനാർ മുടിച്ചേരലാതനെപ്പറ്റി—‘ചേരലാതർക്കു വേൾ ആവിക്കോമാൻ പതുമൻ റേവിയന്റെ മകൻ.’

  4. അഞ്ചാംപത്തിൽ കടൽപിറകോട്ടിയ ചെങ്കുട്ടുവനെപ്പറ്റി—‘നെടുഞ്ചേരലാതർക്കു ചോഴൻ മണിക്കിള്ളിയിന്റ മകൻ.’

  5. ആറാംപത്തിൽ ആടുകോട് പാട്ടുച്ചേരലാതനെപ്പറ്റി—‘നെടുഞ്ചേരലാതർക്കു വേൾ ആവിക്കോമാൻ റേവിയന്റ മകൻ.’

  6. ഏഴാംപത്തിൽ ചെൽവക്കടുങ്കോവാഴിയാതനെപ്പറ്റി—‘അന്തുവർക്കൊരു തന്തൈയിന്റ മകൾ പൊറൈയൻ പെരുന്തേവിയന്റ മകൻ.’

  7. എട്ടാംപത്തിൽ പെരുഞ്ചേരലിരമ്പൊറൈയെപ്പറ്റി—‘പൊയ്യിൻ ചെൽവക്കടുങ്കോവുക്കു വേളാവിക്കോമൻ പതുമന്റേവിന്റ മകൻ.’

  8. ഒമ്പതാം പത്തിൽ ഇളഞ്ചേരലിരുമ്പൊറൈയെപ്പറ്റി ‘കുട്ടുവനിരുമ്പൊറൈക്കുമൈയൂർ കിഴാ അൻവേൺ വേൺമോൾ അന്തുവഞ്ചെള്ളെയിന്റ മകൻ.’

മുകളിൽ കൊടുത്തിരിക്കുന്ന ഉദ്ധരണികളിൽ ‘ദേവി’, ‘വെൺമാൾ’, മണക്കിള്ളി, മുതലായ പദങ്ങൾക്കു കൽപ്പിക്കപ്പെടുന്ന അർത്ഥവ്യത്യാസങ്ങൾക്കനുസരിച്ച്, ചേരൻമാരുടെ ദായക്രമത്തെപ്പറ്റിയുള്ള ധാരണയിലും വ്യത്യാസങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് നാല്, ആറ്, എട്ട് എന്നീ പത്തുകളുടെ പതികകളിൽ കാണപ്പെടുന്ന ‘ദേവി’ എന്ന പദമെടുക്കുക. ഈ വാക്കിന് ‘മകൾ’ എന്ന അർത്ഥമാണ് രാഘവയ്യങ്കാർ, നീലകണ്ഠശാസ്ത്രി, കെ.ജി.ശേഷയ്യർ മുതലായ തമിൾ ചരിത്രപണ്ഡിതൻമാരും അവരുടെ വ്യാഖ്യാനങ്ങളുടെ സ്വാധീനത്തിൽപ്പെട്ട കേരളത്തിലെ ചില ഗ്രന്ഥകാരൻമാരും കൽപ്പിച്ചിട്ടുള്ളത്. ഇളംകുളവും പതിറ്റുപ്പത്തിലെ പരിഭാഷകനായ വൈദ്യനാഥയ്യരും ഈ അർത്ഥത്തിലാണ് ദേവി എന്ന വാക്കുപയോഗിക്കുന്നത്. ഉദാഹരണത്തിന് ‘ചേരലാതർക്കു വേൾ ആവിക്കോമൻ പുതുമൻ റേവിയന്റ മകൻ.’ എന്നതിന് ‘വേളാവിക്കോമന്റെ മകൾ പത്മാദേവിയിൽ ജനിച്ച പുത്രനാണ് കളങ്കായ്ക്കണ്ണിനാർമുടീചേരൽ’ എന്നാണ് വൈദ്യനാഥയ്യരുടെ തർജ്ജമ. [32] ‘വേളാവിക്കോമനായ പുതുമന്റെ മകൾ പതുമൻദേവിയിൽ നെടുഞ്ചേരലാതന് പിറന്ന പുത്രൻ’ എന്ന് ഇളംകുളവും എഴുതുന്നു. [33]

എന്നാൽ എം.ശ്രീനിവാസ അയ്യങ്കാർ, സോമസുന്ദര ഭാരതി, മഹാമഹോപാദ്ധ്യായ സ്വാമിനാഥയ്യർ മുതലായ തമിഴ് പണ്ഡിതൻമാർ ഈ തർജ്ജമയോട് യോജിക്കുന്നില്ല. വ്യാകരണം നിഘണ്ടു മുതലായവയിലൊന്നും തന്നെ ‘ദേവി’ എന്ന വാക്കിന് ഭാര്യ എന്നല്ലാതെ മകൾ എന്ന അർത്ഥം കാണുകയില്ലെന്ന് സോമസുന്ദരഭാരതി ഉറപ്പിച്ചുപറയുന്നു. [34] ഈ അർത്ഥം സ്വീകരിച്ചാൽ നാലും, ആറും എട്ടും പതികങ്ങളിൽ വാഴ്ത്തപ്പെടുന്ന നാർമുടിച്ചേര, ആടുകോട് പാട്ടുച്ചേരലാതൻ, പെരുഞ്ചോലിരുമ്പൊറൈ എന്നീ മൂന്നു ചേരരാജാക്കൻമാരുടെ അമ്മ വേൾ ആവിക്കോമന്റെ ഭാര്യയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

രണ്ടും ഒമ്പതും പതികങ്ങളിൽ വാഴ്ത്തപ്പെടുന്ന ചേരരാജാക്കൻമാരുടെ അമ്മമാർ വെൺമകൾ നല്ലിനിയും വേൺമാൾ അന്തുവഞ്ചെള്ളെയും ആയിരുന്നുവെന്നു കാണുന്നു. ‘വേൺമാൾ’ എന്ന പ്രയോഗത്തെപ്പറ്റിയും, പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഉതിയൻ ചേരൻ എന്ന ചേരരാജാവിന് വെളിയൻ എന്നും വേളിന്റെ മകളായ നല്ലിനിയിൽ ജനിച്ച പുത്രനാണ് നെടുംചേരലാതൻ എന്നത്രേ ചില തമിഴ് പണ്ഡിതൻമാരോടൊപ്പം ഇളംകുളത്തെപ്പോലെയുള്ള ചില കേരളചരിത്രകാരൻമാരും എഴുതിയിട്ടുള്ളത്. എന്നാൽ സോമസുന്ദരഭാരതിയാരുടെ അഭിപ്രായത്തിൽ ‘വേൺമാൾ’ എന്നത് ഒരാളുടെ പേരോ ‘ഭാര്യ’യുടെ പര്യായമോ അല്ല. രാജ്ഞി എന്നേ അതിനർത്ഥമുള്ളു. ഒരു പുരുഷന്റെ പേരോടുകൂടി വേൺമാൾ എന്നുചേർത്താൽ പുരുഷന്റെ ഭാര്യ എന്നർത്ഥമാകും. ഇതിനു തെളിവായി ചിലപ്പതികാരത്തിൽ ഇളങ്കോവടികൾ തന്റെ സഹോദരനായ ചെങ്കുട്ടുവന്റെ പത്നിയെ വെൺമാൾ എന്നു സംബോധന ചെയ്തിട്ടുള്ളതിനെ ഭാരതീയർ ചൂണ്ടിക്കാണിക്കുന്നു. അനുജൻ ജ്യേഷ്ഠന്റെ ഭാര്യയെ പേരെടുത്തു വിളിക്കാറില്ലെന്നും അതുകൊണ്ട് രാജ്ഞിക്കു നൽകപ്പെടുന്ന ബഹുമാനപ്പേർ മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു. [35] ഈ വ്യാഖ്യാനമനുസരിച്ച് രണ്ടാംപതികത്തിലെ ഇമയവരമ്പൻ നെടുഞ്ചേരലാതൻ വേൾവെളിയന്റെയും അയാളുടെ ഭാര്യ നല്ലിനിയുടെയും മകനാണ്. നെടുഞ്ചേരലാതന്റെ ഉതിയഞ്ചേരലിന്റെ മകനാണെങ്കിൽ ഉതിയഞ്ചേരിന്റേയും വേൾവെളിയന്റേയും ഭാര്യ നല്ലിനിയായിരുന്നുവെന്ന് കരുതേണ്ടിവരും. അല്ലെങ്കിൽ ഉതിയഞ്ചേരലിന്റെ മകനല്ല മരുമകനാണ് നെടുഞ്ചേരലാതൻ എന്ന് കണക്കാക്കേണ്ടിവരും. അതുപോലെതന്നെ, ഒമ്പതാം പതികത്തിലെ ഇളഞ്ചേരലിരുമ്പൊറൈ വേൾമയൂർകീഴാന്റേയും അയാളുടെ ഭാര്യയായ ആന്തുവബൈള്ളയുടേയും മകനാണ്.

വാക്കുകളുടെ ഇത്തരം അർത്ഥഭേദങ്ങൾ ദായക്രമപരിശോധനയെ എങ്ങനെ ബാധിക്കുന്നുവെന്നു നോക്കുക: സോമസുന്ദരഭാരതിയാരുടെയും മറ്റു മരുമക്കത്തായവാദികളുടെയും അഭിപ്രായത്തിൽ ചേരരാജാക്കൻമാരുടെ വംശാവലി താഴെകൊടുത്തപ്രകാരമായിരിക്കും.

ഇമയവരമ്പൻ നെടുഞ്ചേരലാതനും അദ്ദേഹത്തിന്റെ സഹോദരനായ പൽയാനൈച്ചെൽകഴുകുട്ടുവനും വേൾവെളിയൻ എന്ന ചിറ്റരചന്റെ മക്കളാണ്; ഉതിയഞ്ചേരലിന്റെ മരുമക്കളുമാണ്. അമ്മാമന്റെ മരണത്തിനുശേഷം ആദ്യം വയസിൽമൂത്ത മരുമകനും പിന്നെ ഇളയമരുമകനും രാജ്യഭരണമേറ്റെടുക്കുന്നു. അവരുടെ ഒരു സഹോദരി വേൾ പതുമനേയും മറ്റൊരു സഹോദരി ചോഴൻ മണക്കിള്ളി എന്ന ചോഴരാജാവിനെയും വിവാഹം കഴിക്കുന്നു. നടുഞ്ചേരലാതനും ചെൽകെഴുകുട്ടുവനും മരിച്ചതിനുശേഷം അവരുടെ സഹോദരിമാരുടെ മക്കൾ വയസ്സുമൂപ്പനുസരിച്ച് സിംഹാസനത്തിലേറുന്നു. മക്കത്തായമാണെങ്കിൽ ഒരു രാജാവ് മരിച്ചാൽ മക്കളാണ്, സഹോദരൻമാരോ സഹോദരിമാരുടെ മക്കളോ അല്ല, സിംഹാസനത്തിലേറുക. മരുമക്കത്തായത്തിൽ നേരെമറിച്ച് സഹോദരൻമാരെല്ലാം വയസുമൂപ്പനുസരിച്ച് മുറപ്രകാരം ഭരിച്ചുകഴിഞ്ഞതിനുശേഷം അവരുടെ മക്കൾ രാജ്യഭാരമേറ്റെടുക്കുന്നു. ഇമയവരമ്പനുശേഷം അദ്ദേഹത്തിന്റെ മകൻ രാജാവായിത്തീരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരൻ മരുമക്കൾ വയസ്സുമൂപ്പനുസരിച്ച് ഊഴപ്രകാരം ഭരണാധികാരമേറ്റെടുക്കുന്നു. ചെങ്കുട്ടുവന് മക്കളുണ്ടായിരുന്നുവെന്ന് അഞ്ചാംപതികത്തിൽ വ്യക്തമാകുന്നുണ്ട്. എന്നിട്ടും, ആ മക്കളല്ല മരുമക്കളാണ് ഭരണം നടത്തുന്നത്. ഇങ്ങനെ പരിശോധിച്ചാൽ ചേരരാജാക്കൻമാർ മരുമക്കത്തായികളായിരുന്നുവെന്ന് വ്യക്തമായിക്കാണാം എന്നാണ് സോമസുന്ദരഭാരതിയും മറ്റും ഉറപ്പിച്ചുപറയുന്നത്.

എന്നാൽ മക്കത്തായവാദികളുടെ പണ്ഡിതൻമാരും ഏതാണ്ടിതേ വാശിയോടുകൂടിത്തന്നെ തങ്ങളുടെ വാദം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ അഭിപ്രായമനുസരിച്ച് ഉതിയൻ ചേരലിനുശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രൻ നെടുഞ്ചേരലാതൻ ഭരണം നടത്തുന്നു. നെടുഞ്ചേരലാതന് ശേഷം അദ്ദേഹത്തിന്റെ സഹോദരൻ ചെൽകെഴുകുട്ടുവനും അതിനുശേഷം നെടുഞ്ചേരലാതന്റെ മൂത്തപുത്രൻ കളങ്കായ് കണ്ണിനാർമുടിച്ചേരലും തുടർന്ന് അദ്ദേഹത്തിന്റെ ഇളയസഹോദരൻ കടൽപിറകോട്ടോടിയ വേൽകെഴുകുട്ടുവനും, വേൽകെഴുകുട്ടുവനുശേഷം നാർമുടിച്ചേരലാതന്റെ മറ്റൊരു പുത്രനായ ആടുകോട് പാട്ടുചേരലാതനും രാജ്യം വാഴുന്നു. നെടുഞ്ചേരലാതന് രണ്ട് മഹിഷിമാർ പതുമൻദേവിയും നർച്ചോണയും. ആദ്യം പതുമൻദേവിയുടെ മകൻ, പിന്നീട് നർച്ചോണയുടെ മകൻ, വീണ്ടും പതുമൻദേവിയുടെ മകൻ ഇങ്ങനെ ഒരു ഭാര്യയിലെ രണ്ടുപുത്രനിൽ നിന്ന് യാതൊരു കലഹവും കൂടാതെ മറ്റൊരു ഭാര്യയിലെ പുത്രനിലേക്ക് സംക്രമിക്കുന്നതായിട്ടാണ് കാണുന്നത്. [36] 1929-ൽത്തന്നെ പി.ടി. ശ്രീനിവാസയ്യങ്കാർ ഉറപ്പിച്ചുപറയുകയുണ്ടായി. ‘പഴയ ചേരരാജാക്കൻമാർ തമിഴൻമാരായിരുന്നു. മരുമക്കത്തായത്തെ പിന്തുടരുന്ന മലയാളി രാജവംശങ്ങൾ ക്രി.പി. പത്താംനൂറ്റാണ്ടിനുശേഷം മാത്രമാണാവിർഭവിച്ചത്. കുട്ടുവന്റെ പിതാവായ നെടുഞ്ചേരലിന് സിംഹാസനം ലഭിച്ചത് അദ്ദേഹം തന്റെ മുൻഗാമിയുടെ മരുമകനായതുകൊണ്ടല്ല, മകനായതുകൊണ്ടാണ്’ [37]

പ്രാചീന ചേരരാജാക്കൻമാർ മക്കത്തായികളോ മരുമക്കത്തായികളോ എന്ന വാദമാരംഭിച്ചിട്ടു മുപ്പത്തഞ്ചോളം വർഷങ്ങളായി. ചേരരാജാക്കൻമാർ മരുമക്കത്തായികളായിരുന്നുവെന്ന് വാദിച്ചുകൊണ്ട് 1928-29-ൽ ചെന്തമിൾ എന്ന തമിഴുമാസികയുടെ 37-ാം വാള ്യത്തിൽ സോമസുന്ദരഭാരതി ഒരു നീണ്ടലേഖനമെഴുതി [38] അതേവാള ്യത്തിൽതന്നെ എം.രാഘവയ്യങ്കാർ ഭാരതിയുടെ അഭിപ്രായങ്ങളെ എതിർത്തുകൊണ്ട് ഒരു നീണ്ടമറുപടിയും പ്രസിദ്ധം ചെയ്തു. അതോടെ ഈ വാദപ്രതിവാദത്തിന് ചൂടുപിടിച്ചു. രണ്ടുചേരിയിലും പെട്ട പ്രസിദ്ധൻമാരായ തമിഴ് പണ്ഡിതൻമാർ തമിഴിലും ഇംഗ്ലീഷിലുമായി ചേരൻമാരുടെ ദായക്രമത്തെപ്പറ്റി ഒട്ടനവധി ലേഖനങ്ങളും ചില ഗ്രന്ഥങ്ങളും തന്നെയും പ്രസിദ്ധംചെയ്തു. ഇന്നും ഈ പ്രശ്നത്തിൽ ഒരു യോജിച്ച അഭിപ്രായത്തിലെത്തിച്ചേരാൻ പണ്ഡിതൻമാർക്ക് സാധിച്ചിട്ടില്ല. ചേരരാജാക്കൻമാർ മക്കത്തായികളായിരുന്നുവെന്ന് ചിലരും അതല്ല മരുമക്കത്തായികളായിരുന്നുവെന്ന് മറ്റുചിലരും ഇന്നും വാദിച്ചുകൊണ്ടിരിക്കുന്നു.

സംഘംകൃതികളേയും പിന്നീടെഴുതിച്ചേർക്കപ്പെട്ട പതികങ്ങളെയും സൂക്ഷ്മമായി പഠിച്ച് ഇതിലേതുവാദമാണ് ശരിയെന്ന് ഉറപ്പിച്ചുപറയാനുള്ള തമിഴ് പാണ്ഡിത്യം എനിക്കില്ല. അതുകൊണ്ട് ചേരരാജാക്കൻമാരുടെ ദായക്രമത്തെപ്പറ്റി ഒരു തീർപ്പുകൽപ്പിക്കുന്നതിനുപകരം ജനങ്ങൾക്കിടയിൽ നടപ്പുണ്ടായിരുന്ന വിവാഹസമ്പ്രദായങ്ങളെ പരിശോധിച്ചുനോക്കുവാനാണ് ഞാനുദ്ദേശിക്കുന്നത്. അവയെ സംബന്ധിച്ചാണെങ്കിൽ, പണ്ഡിതൻമാർക്കിടയിൽ വലിയ അഭിപ്രായവ്യത്യാസങ്ങളില്ലതാനും.

10.8‘കളവും’ ‘കർപ്പും’

സംഘകാലത്ത് ‘കളവ്’, ‘കർപ്പ്’ എന്നിങ്ങനെ രണ്ട് വിവാഹസമ്പ്രദായങ്ങളുണ്ടായിരുന്നു. ഒരു സ്ത്രീയും പുരുഷനും രഹസ്യമായി അച്ഛനമ്മമാരേയും മറ്റു ബന്ധുക്കളേയും അറിയിക്കാതെ വിവാഹബന്ധത്തിലേർപ്പെടുന്നതിനാണ് ‘കളവ്’ എന്നുപറയുന്നത്. കാമിനീകാമുകൻമാർ ഒരേസ്ഥലത്തുള്ളവരായിരിക്കണമെന്നില്ല. ഒരു തിണയിലെ പുരുഷൻ മറ്റൊരു തിണയിലെ സ്ത്രീയിൽ അനുരക്തനായെന്നുവരാം. പലപ്പോഴും യാദൃശ്ചികമായിട്ടാവും അവർ പരസ്പരം കണ്ടുമുട്ടുക. എങ്കിലും, ഒരാൾക്ക് മറ്റേയാളെ ഇഷ്ടപ്പെട്ടാൽ പിന്നെ മറ്റൊരു ചടങ്ങും കൂടാതെ അവർ കാമിനീകാമുകൻമാരായിത്തീരുന്നു. ചിലപ്പോൾ ഒരാൾക്ക് മറ്റേയാളുടെ ഇംഗിതം മനസ്സിലായെന്നുവരും. അത്തരം സന്ദർഭങ്ങളിൽ സ്ത്രീ തന്റെ തോഴിയുടെയും പുരുഷൻ തന്റെ തോഴന്റെയും സഹായം തേടുന്നു. തോഴീതോഴൻമാരുടെ സഹായത്തോടുകൂടി ചിലപ്പോൾ രാത്രിയും ചിലപ്പോൾ പകലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും ഒരു സ്ഥലത്തുവച്ച് അവർ രഹസ്യമായി സമ്മേളിക്കുന്നു. പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള ആഹ്ലാദം, വിട്ടുപിരിയുമ്പോഴുള്ള വിരഹവേദന, നാട്ടുകാരുടേയും ബന്ധുക്കളുടെയും കണ്ണിൽപ്പെട്ടേക്കുമോ എന്ന വെമ്പൽ മുതലായവയെപ്പറ്റിയുള്ള മനോഹാരിത നിറഞ്ഞ വർണ്ണനകൾ പല പാട്ടുകളിലും കാണാം. ഉദാഹരണത്തിന്, ഒരു കാമിനി തന്റെ ഇഷ്ടതോഴിയോട് പറയുന്നത് നോക്കുക: ‘കായാംപൂപോലെ കറുത്ത കണ്ണുകളോടു കൂടിയ തോഴീ! വളരെ നാളുകളായി ഭംഗിയുള്ള ഒരു യുവാവ് കൈയിൽ വില്ലുമായി, നായാട്ടിനുപോകുന്നപോലെ, എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും സ്നേഹവായ്പോടെ ദീർഘനേരം എന്നെ തുറിച്ചുനോക്കിയശേഷം ഒരക്ഷരംപോലും മിണ്ടാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള ചിന്ത എന്റെ കണ്ണുകളിൽ നിന്ന് ഉറക്കത്തെ ആട്ടിപ്പായിച്ചിരിക്കുന്നു. ഞാൻ ദുഃഖംകൊണ്ട് പരവശയായിരിക്കുന്നു. തന്റെ പ്രേമത്തെപ്പറ്റി കണ്ണുകൾകൊണ്ടല്ലാതെ അദ്ദേഹം സംസാരിക്കുന്നില്ല. ഒരു പെണ്ണായ ഞാനാകട്ടെ, നാണംകാരണം എന്റെ പ്രേമം അദ്ദേഹത്തെ അറിയിക്കാൻ അശക്തയുമാണ്. നിഗൂഢമായ പ്രേമത്തിന്റെ വേദന സഹിക്കാൻ വയ്യാതായപ്പോൾ ഞാനൊരു കാര്യം ചെയ്തു. അതാലോചിക്കുമ്പോൾ എനിക്കു ലജ്ജതോന്നുന്നു. ഒരു ദിവസം ഞാൻ കൃഷിപ്പാടത്തിനടുത്തുള്ള ഒരൂഞ്ഞാലിൽ ഇരിക്കുകയായിരുന്നു. പതിവുപോലെ അദ്ദേഹം വന്നുചേർന്നു. ഞാനദ്ദേഹത്തോട് വിളിച്ചുപറഞ്ഞു. ‘എന്നെ കുറച്ച് ആട്ടിത്തന്നാട്ടെ!’ ‘സുന്ദരിപ്പെണ്ണേ! തീർച്ചയായും ഞാൻ ആട്ടിത്തരാം.’ എന്നദ്ദേഹം മറുപടി പറഞ്ഞു. എന്നെ ആട്ടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ പെട്ടെന്ന് ഊഞ്ഞാലിൽ നിന്ന് വഴുതിയിട്ടെന്നപോലെ അദ്ദേഹത്തിന്റെ ചുമലിലേക്ക് വീണു. അദ്ദേഹം തന്റെ കൈകൾകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. ഒരു മയക്കത്തിലെന്നപോലെ ഞാനദ്ദേഹത്തിന്റെ ചുമലിൽ ചാരിക്കിടന്നു. അദ്ദേഹം എന്നെ അമർത്തിപ്പിടിച്ചു. അവസാനം ഞാനുണർന്നപ്പോൾ അദ്ദേഹം എന്നെ സസ്നേഹം താലോലിക്കുകയും എന്നോട് അഗാധമായ പ്രേമമുണ്ട് എന്ന ഉറപ്പിനാൽ എന്നെ സന്തുഷ്ടയാക്കുകയും ചെയ്തു.’ [39]

രഹസ്യമായ ഈ ബന്ധം നാട്ടുകാർക്കിടയിൽ പരസ്യമായിത്തീർന്നാൽ മതി, കാമിനീകാമുകൻമാർ ദമ്പതികളായി മാറും. ദാമ്പത്യജീവിതം എന്നുവെച്ചാൽ സ്ത്രീയും പുരുഷനും വിട്ടുപിരിയാതെ ഒന്നിച്ചുജീവിക്കുക എന്നുമാത്രമായിരിക്കും അർത്ഥം. സ്ത്രീയുടെയോ പുരുഷന്റെയോ അച്ഛനമമ്മാർ ചിലപ്പോൾ ഈ ബന്ധത്തെ ഇഷ്ടപ്പെട്ടില്ലെന്നുവരും. അത്തരം സന്ദർഭങ്ങളിൽ മറ്റെവിടെയെങ്കിലും പോയി താമസമുറപ്പിക്കും. ഏതുവിധത്തിലായാലും നാട്ടുകാരുടെയും ബന്ധുക്കളുടെയും അറിവോടുകൂടി പരസ്യമായ കുടുംബജീവിതം ആരംഭിക്കുന്നതിന് കർപ്പു വിവാഹമെന്നു പറയുന്നു.

ആദ്യകാലത്ത് കളവില്ലാതെ കർപ്പുണ്ടായിരുന്നില്ല. കർപ്പിന്റെ മുന്നോടിയായിരുന്നു കളവ്. കളവുബന്ധം പരസ്യമായിത്തീരുന്നതിനു മുമ്പുള്ള വിവാഹം, പരസ്യമായിത്തീർന്നതിന് ശേഷമുള്ള വിവാഹം ഇങ്ങനെ രണ്ടുതരം വിവാഹമുണ്ട്. എന്ന് തൊൽകാപ്പിയർ പറയുന്നു:

‘വെളിപ്പട വരൈതൽ, പടാമൈ വരൈതൽ എന്റൂ ആയിരൺ ടെൻപ വരൈതൽ ആറേ.’ [40]

കളവുവിവാഹം കൂടാതെയുള്ള കർപ്പുവിവാഹമുണ്ടായിരുന്നില്ല എന്ന് ഇതിൽനിന്നു മനസ്സിലാക്കാം.

ഇങ്ങനെ, ആദ്യകാലത്ത് വിവാഹബന്ധം വളരെ ശിഥിലമായിരുന്നു. സ്വന്തം ഇഷ്ടമനുസരിച്ച് വിവാഹം കഴിക്കാനും കുറച്ചുകാലം ദമ്പതികളായതിനുശേഷം വേണമെങ്കിൽ വേർപിരിഞ്ഞുപോകാനും സ്ത്രീക്കും പുരുഷനും ഒരുപോലെ സ്വാതന്ത്ര്യമുണ്ടായിരുന്നു. പുരുഷൻ ചിലപ്പോൾ തന്റെ കാമിനിയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയിൽ ഭ്രമിച്ചുവെന്നുവരും, താൻ മറ്റൊരുത്തിയെ സ്വപ്നത്തിൽപോലും സ്നേഹിച്ചിട്ടില്ല എന്ന് പുതിയ കാമിനിയോട് അയാൾ ബഡായി പറഞ്ഞെന്നുവരാം. ഇത്തരം വിശ്വാസവഞ്ചനകളും കള്ളത്തരങ്ങളും പരന്നുപിടിച്ചതിന്റെ ഫലമായിട്ടാണ് കർപ്പുവിവാഹത്തിന് ചില ചിട്ടകളാവശ്യമാണെന്ന് സമുദായത്തിലെ തലവൻമാർ തീരുമാനിച്ചതെന്ന് തൊൽകാപ്പിയർ പറയുന്നു. [41] അച്ഛനമ്മമാർ തങ്ങളുടെ മകളെ ചില പ്രത്യേക ചടങ്ങുകളോടുകൂടി ഒരു പുരുഷനേൽപ്പിച്ചുകൊടുക്കുന്നതിനാണ് തൊൽകാപ്പിയർ കർപ്പുവിവാഹം എന്നു പറയുന്നത്. [42] എന്നാൽ, കാമുകൻ തന്റെ കാമിനിയുടെ അച്ഛനമ്മമാരെ അറിയിക്കാതെ അവളെ സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സന്ദർഭങ്ങളിൽ അച്ഛനമ്മമാരുടെ സമ്മതമില്ലാതെതന്നെ കർപ്പുവിവാഹം നടത്താവുന്നതാണ് എന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. [43].

വിവാഹച്ചടങ്ങുകൾ എന്നുവച്ചാൽ വേദമന്ത്രോച്ഛാരണങ്ങളോ അഗ്നിസാക്ഷിയായി നടത്തപ്പെട്ട ക്രിയകളോ ഒന്നുമായിരുന്നില്ല. പുരോഹിതന്റെ സാന്നിദ്ധ്യംപോലും ആവശ്യമുണ്ടായിരുന്നില്ല. പുറനാനൂറിലെ ചില പാട്ടുകളിൽ സംഘകാലത്തെ ലളിതമായ വിവാഹച്ചടങ്ങുകൾ വിവരിക്കുന്നുണ്ട്. ഒരു പാട്ടിന്റെ സാരം താഴെച്ചേർക്കുന്നു:

‘നല്ല കുളിർമയുള്ള വിവാഹപ്പന്തലിൽ മണൽവിരിച്ച് വരിവരിയായി വിളക്കുകൾ കത്തിച്ചുവെച്ചിരിക്കുന്നു. ധാരാളം പൂമാലകൾ തൂക്കിയിട്ടിരിക്കുന്നു. രാത്രികഴിഞ്ഞ് പ്രഭാതമായി. പ്രായപൂർത്തിയായ സ്ത്രീകൾ വെള്ളം നിറച്ച കുടങ്ങൾ തലയിലേറ്റിക്കൊണ്ടുനിൽക്കുന്നു. പ്രസവിച്ച നാലു സ്ത്രീകൾ ആ കുടങ്ങൾ വാങ്ങി മണവാളനെ കുളിപ്പിക്കുന്നു. കുളിപ്പിക്കുന്ന സമയത്ത് ‘ഇവരുടെ ദാമ്പത്യജീവിതം പ്രേമപൂർവ്വം വിഘ്നം കൂടാതെ നിലനിൽക്കട്ടെ’ എന്ന് ആശംസിക്കുന്നു. പെൺകുട്ടിയുടെ അമ്മയച്ഛൻമാർ ‘നീ നല്ല കുടുംബിനിയാവട്ടെ’ എന്ന് അനുഗ്രഹിച്ച് അവളെ വരന്റെ കൈയിൽപിടിച്ചുകൊടുക്കുന്നു. അതുകഴിഞ്ഞ് ഉടനെ വലിയ സദ്യയുണ്ട്.’ [44]

വിവാഹസമയത്ത് വാദ്യഘോഷങ്ങൾ മുഴങ്ങിയെന്നും വധു പുഷ്പമാലകളും മോടിയുള്ള വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് ഒരുങ്ങിയിരുന്നെന്നും മറ്റൊരു പാട്ടിൽ വിവരിക്കുന്നു. [45] പക്ഷേ, വൈദികരീതിയിലുള്ള ചടങ്ങുകളോ പുരോഹിതൻമാരുടെ സാന്നിദ്ധ്യമോ ഉണ്ടായിരുന്നതായി കാണുന്നില്ല.

യഥാർത്ഥത്തിൽ, ചടങ്ങുകളോടുകൂടിയ കർപ്പുവിവാഹങ്ങൾ മാതൃമേധാവിത്വത്തിൽ നിന്ന് പിതൃമേധാവിത്വത്തിലേക്കും സ്ത്രീപുരുഷസമത്വത്തിലേയ്ക്കുമുള്ള പരിണാമത്തെയാണ് കുറിക്കുന്നത്. കാലക്രമത്തിൽ, കർപ്പിനു മുമ്പുള്ള കളവു വിവാഹം സാൻമാർഗികമായിത്തീർന്നു. സ്ത്രീയ്ക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഭയം, ലജ്ജ, പഠിപ്പില്ലായ്മ എന്നിവയാണ് സ്ത്രീയുടെ ഏറ്റവും നല്ല ഗുണങ്ങൾ എന്ന് പ്രഖ്യാപിക്കപ്പെട്ടു. [46] പുരുഷൻമാർക്ക് എത്ര ഭാര്യമാരുണ്ടായാലും വിരോധമില്ല. വെപ്പാട്ടികളേയോ വേശ്യാസ്ത്രീകളെയോ സമീപിക്കുന്നതിൽപോലും തെറ്റില്ല. സ്ത്രീകൾക്കു മാത്രം പാതിവ്രത്യം നിർബന്ധമാണ്. അകനാനൂറിൽത്തന്നെ ഈ പരിണാമത്തിന്റെ ആരംഭംകാണാം. പരത്ത (വേശ്യ)യുടെ വീട്ടിൽ നിന്ന മടങ്ങിവരുന്ന കണവനെ കാണുമ്പോൾ ഭാര്യയ്ക്കുണ്ടാകുന്ന കോപവും അയാൾ പരത്തയുടെകൂടെ കുളിച്ചു എന്നു കേൾക്കുമ്പോൾ ഉണ്ടാകാവുന്ന ദുഃഖവും മറ്റും പല പാട്ടുകളിലും വർണ്ണിക്കപ്പെട്ടിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, സംഘംകൃതികളുടെ കാലത്തുതന്നെ, സ്ത്രീപുരുഷൻമാർക്ക് സ്വന്തം ഇഷ്ടമനുസരിച്ച് ഇണചേരാൻ സ്വാതന്ത്ര്യം നൽകിയിരുന്ന ‘പുനലുവൻ’ വിവാഹസമ്പ്രദായത്തിൽ നിന്ന് ഏകഭാര്യത്വത്തിലേയ്ക്കും മാതൃമേധാവിത്വത്തിൽനിന്ന് മരുമക്കത്തായത്തിലേക്കുമുള്ള പരിവർത്തനം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈ പരിവർത്തനത്തിന്റെ സ്വാധീനശക്തി പ്രാചീന ചേരരാജാക്കൻമാരെ മാത്രം ബാധിച്ചിട്ടില്ലെന്നു കരുതാൻ യാതൊരു ന്യായവുമില്ല. അവർ ശുദ്ധമായ മക്കത്തായം സ്വീകരിച്ചുകഴിഞ്ഞിരുന്നു എന്നു വിശ്വസിക്കാൻ വിഷമമുണ്ട്. പക്ഷേ, അതേസമയത്തുതന്നെ അവർ ശുദ്ധമായ മരുമക്കത്തായമാണ് പിന്തുടർന്നുപോന്നത് എന്നു കരുതുന്നതും തെറ്റായിരിക്കും. രണ്ടും കൂടിക്കലർന്ന ഒരു സ്ഥിതിവിശേഷത്തിലാണ്. അതായത് അതിവേഗം പിതൃമേധാവിത്വത്തിലേക്കും മക്കത്തായത്തിലേക്കും നീങ്ങിക്കൊണ്ടിരുന്ന ഒരു സാമൂഹ്യവ്യവസ്ഥയിലാണ് ചേരരാജാക്കൻമാർ വാണിരുന്നത് എന്നു അനുമാനിക്കുന്നതാവും കൂടുതൽ ശരി.

എന്നാൽ ഈ പരിവർത്തനഘട്ടം വളരെക്കാലം നീണ്ടുനിന്നിരിക്കാനിടയില്ല. ചിലപ്പതികാരത്തിന്റെ കാലമായപ്പോഴേയ്ക്കും ചോഴപാണ്ടി നാടുകളിലെപ്പോലെത്തന്നെ ചേരനാട്ടിലും മക്കത്തായവ്യവസ്ഥ ഉറച്ചുകഴിഞ്ഞിട്ടുണ്ടാവണം. അന്നുമുതൽക്കെങ്കിലും കേരളീയ രാജാക്കൻമാർ തികഞ്ഞ മക്കത്തായികളായിട്ടാണ് ജീവിച്ചുപോന്നത് എന്നു കരുതുന്നതിൽ യാതൊരു തെറ്റുമില്ല.

10.9മരുമക്കത്തായത്തിന്റെ ഉത്ഭവം

അപ്പോൾ, കേരളത്തിൽ മരുമക്കത്തായം ഇന്നും നിലനിൽക്കുന്നതെന്തുകൊണ്ടാണ് എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. പത്താംനൂറ്റാണ്ടിനുശേഷമുള്ള കേരളത്തിലെ മിക്ക രാജവംശങ്ങളും മരുമക്കത്തായമാണ് പിന്തുടർന്നു പോന്നിട്ടുള്ളത് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. മക്കത്തായത്തിന്റെ സ്ഥാനത്ത് മരുമക്കത്തായം വന്നുചേർന്നതെങ്ങനെയാണ്? ചരിത്രത്തിന്റെ ഘടികാരം പിന്നോട്ടുപിടിച്ചു തിരിക്കുക സാധ്യമല്ലെങ്കിൽ പിന്നെ പത്താംനൂറ്റാണ്ടിനുശേഷം കേരളത്തിലെ രാജാക്കൻമാരും ജനങ്ങളും മരുമക്കത്തായികളായിത്തീർന്നതിന് എന്ത് ന്യായീകരണമാണുള്ളത്?

ഈ ചോദ്യത്തിന് മറുപടി കാണുന്നതിനുമുമ്പായി ചരിത്രകാരൻമാർക്കിടയിൽ പ്രചരിപ്പിച്ചിട്ടുള്ള ഒരു വലിയ തെറ്റിദ്ധാരണയെ നീക്കം ചെയ്യേണ്ടതാവശ്യമായിരിക്കുന്നു. പത്താംനൂറ്റാണ്ടിനു ശേഷം 20-ാം നൂറ്റാണ്ടുവരെ കേരളം ഭരിച്ച രാജാക്കൻമാരെല്ലാം ആദിചേരരാജാക്കൻമാരുടെ വംശത്തിൽപ്പെട്ട പിൻഗാമികളായിരുന്നുവെന്നും ഈ കാലഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നായർ, തിയ്യൻ തുടങ്ങിയ എല്ലാ ജാതികളും സംഘകൃതികളുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്നുമാണ് പല ചരിത്രകാരൻമാരും വിശ്വസിക്കുന്നത്. ജാതിയുടെ കാര്യം കഴിഞ്ഞ അദ്ധ്യായത്തിൽത്തന്നെ നമ്മൾ പരിശോധിക്കുകയുണ്ടായി. തിയ്യൻ, നമ്പൂതിരി, നായർ തുടങ്ങിയ ജാതികൾ പ്രാചീന ചേരസാമ്രാജ്യത്തിലുണ്ടായിരുന്നില്ലെങ്കിലും അവർ പിന്നീടാണാവിർഭവിച്ചത് എന്നും വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. രാജവംശങ്ങളുടെ കാര്യവും ഇതുതന്നെയാണ്. പന്തളം പൂഞ്ഞാർ രാജവംശങ്ങൾ പാണ്ഡിരാജവംശത്തിന്റെ ശാഖകളാണെന്നുള്ളതിൽ അഭിപ്രായവ്യത്യാസമില്ല എന്നും ക്രിസ്തു ആദ്യശതകങ്ങളിൽ കേരളം വാണിരുന്ന ആദിചേര വംശത്തിൽപ്പെട്ട ചിലരെങ്കിലും ഇന്നു കേരളത്തിലുള്ള ക്ഷത്രീയരിൽ ഉണ്ടായിരിക്കുമെന്നു തീർച്ചയാണ് എന്നും ഓടനാട്, വേണാട്, ചിറവാ, കീഴ്പേരൂർ, തൃപ്പാപ്പൂർ എന്നീ രാജവംശങ്ങളെല്ലാം സംഘകാലത്തെ ആയ് രാജവംശക്കാരുടെ പിൻഗാമികളാണെന്നും മറ്റുമുള്ള ഇളംകുളത്തിന്റെ വാദങ്ങൾക്ക് [47] യഥാർത്ഥത്തിൽ ചരിത്രപരമായ തെളിവുകളൊന്നുമില്ല. നായർ, തിയ്യൻ തുടങ്ങിയ ജാതികളെന്നപോലെതന്നെ ഈ രാജവംശങ്ങളും പിൽക്കാലത്തുമാത്രം ആവിർഭവിച്ചതാണ്. [48]

ഇതിൽ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ലതാനും. എന്തെന്നാൽ ഇത്തരം സംഭവങ്ങൾ ചരിത്രത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. സംഘകാലത്തിനു തൊട്ടുമുമ്പ് നിലനിന്നിരുന്ന മൗര്യവംശത്തിന്റെ സ്ഥിതിതന്നെ നോക്കുക. ചന്ദ്രഗുപ്തന്റെ ആവിർഭാവത്തിനു മുമ്പ് മൗര്യവംശത്തിന്റെ ചരിത്രമെന്താണെന്ന് പറയാൻ കഴിയുമോ? അശോകൻ മഹാനായ ചക്രവർത്തിയായിരുന്നു! എന്നിട്ടും, ക്രിസ്തുവർഷാരംഭത്തിനുശേഷം കഴിഞ്ഞ ഇരുപതുനൂറ്റാണ്ടുകളായി മൗര്യവംശത്തിന്റെ ചരിത്രമെന്താണ്? ഇതുപോലതന്നെ എത്രയെത്ര രാജവംശങ്ങളാണ് ഇന്ത്യാചരിത്രത്തിന്റെ ഏടുകളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും കുറെക്കാലത്തെ ഭരണത്തിനു ശേഷം എന്നന്നേക്കുമായി അന്തർദ്ധാനം ചെയ്യുകയും ചെയ്തിട്ടുള്ളത്! ഈ സ്ഥിതിയിൽ പിൽക്കാലത്തു പ്രത്യക്ഷപ്പെട്ട എല്ലാ രാജവംശങ്ങളും ആദ്യകാലത്തുണ്ടായിരുന്ന രാജാക്കൻമാരുടെ പിൻഗാമികളാണെന്ന് ഉറപ്പിച്ചുപറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഗോത്രങ്ങൾ, ജാതികൾ, ജനസമുദായങ്ങൾ മുതലായവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മനുഷ്യസമുദായം അസമമായിട്ടാണ് വളരുന്നത്. ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും ഒരേ രാജ്യത്തിലുള്ള എല്ലാ പ്രദേശങ്ങളുടെയും ഒരേ പ്രദേശത്തിൽതന്നെയുള്ള എല്ലാ ജനസമുദായങ്ങളുടെയും വളർച്ച ഒരിക്കലും ഒരേ തോതിലല്ല. മുമ്പൊരദ്ധ്യായത്തിൽ നമ്മൾ കണ്ടുകഴിഞ്ഞതുപോലെ, സംഘകാലത്തുതന്നെ സാമൂഹ്യവളർച്ചയുടെ വ്യത്യസ്ത നിലവാരങ്ങളിലെത്തിയ ജനസമുദായങ്ങളാണുണ്ടായിരുന്നത്. ചില ഗോത്രങ്ങൾ അതിവേഗം വളരുകയും അവയുടെ തലവൻമാർ ചിറ്റരചൻമാരോ അരചൻമാരോ ആയിത്തീരുകയും ചെയ്തു. അതേസമയത്തുതന്നെ മറ്റു ചില ഗോത്രസമുദായങ്ങൾ പ്രകൃത്യാവസ്ഥയിൽത്തന്നെ കഴിച്ചുകൂട്ടുന്നുണ്ടായിരുന്നു. അതുകൊണ്ട്, സംഘകാലത്ത് മരുമക്കത്തായികളായ ആരേയും കേരളത്തിൽ കാണുന്നില്ലെന്നും മറ്റുമുള്ള പ്രസ്താവനകൾ ശരിയാവാനിടയില്ല. സംഘകാലത്തിനുശേഷവും ഈ അസമമായ വളർച്ച തുടരുകയാണുണ്ടായത്. മക്കത്തായമാവിർഭവിച്ചതിനുശേഷവും ചില ഗോത്രസമുദായങ്ങൾക്കിടയിൽ മരുമക്കത്തായം തന്നെ നിലനിന്നുപോന്നു. ചില ജനവിഭാഗങ്ങൾ അതിവേഗം വളരാൻ തുടങ്ങിയപ്പോൾ മറ്റു ചില ജനവിഭാഗങ്ങൾ പിന്നണിയിൽത്തന്നെ കഴിച്ചുകൂട്ടി. ഏതാനും നൂറ്റാണ്ടുകൾക്കുശേഷം, ചരിത്രപരമായ സവിശേഷകാരണങ്ങളാൽ, ഈ അപരിഷ്കൃത ഗോത്രങ്ങളിൽ ചിലത് ഫ്യൂഡൽ വ്യവസ്ഥയിലെ ജാതികളായിത്തീർന്നു. ഇങ്ങനെയാണ് നായർ, ഈഴവൻ തുടങ്ങിയ ജാതികളാവിർഭവിച്ചത്. സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിർണ്ണായകമായ പങ്കുവഹിച്ചുകൊണ്ട് അവർ മേലേക്കിടയിലുള്ള ജാതികളായി കരുതപ്പെടാൻ തുടങ്ങി. എന്നാൽ, ഫ്യൂഡൽ വ്യവസ്ഥയിലെ കെട്ടിപ്പിണഞ്ഞ അസമത്വങ്ങളുടേയും ഉച്ചനീചത്വങ്ങളുടേയും ഫലമായി ഈ ജാതികളിൽതന്നെ നിരവധി അവാന്തരവിഭാഗങ്ങളും ഉച്ചനീചത്വങ്ങളും പ്രത്യക്ഷപ്പെട്ടു.

സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ മുന്നണിസ്ഥാനങ്ങൾ കൈക്കലാക്കിയതിനുശേഷവും പുതുതായുയർന്നുവന്ന ഈ രാജവംശങ്ങൾക്കിടയിലും നായർ, ഈഴവർ തുടങ്ങിയ ജാതികൾക്കിടയിലും പഴയ ഗോത്രസമുദായ വ്യവസ്ഥയുടെ പല അവശിഷ്ടങ്ങളും നിലനിന്നുപോന്നു. അത്തരം അവശിഷ്ടങ്ങളിലൊന്നാണ് മരുമക്കത്തായം.

കുറിപ്പുകൾ

1 Thruston: Caste and Tribes, Vol 11, P. 217.

2 R. Engels: The Origin of the Family, Private Property and the State. P. 69.

3 F. Engels: The Origin of the Family, Private Property and the State P. 64.

4 L. A. Krishna Iyer: Travancore Tribes and Castes.

5 L. A. Krishna Iyer and L. K. BalaRatnam: Anthropology In India. PP. 159–160.

6 L. A. Krishna Iyyer: Travancore Tribes and Castes, Vol III, P. 90.

7 C. A. Innes: Malabar And Anjengo, PP. 97–98.

8 F. Engels: The Origin of the Family, Private Property and the State.

9 സി. അച്യുതമേനോൻ, കൊച്ചിൻ സ്റ്റേറ്റ് മാനുവൽ, പേജ് 363.

10 K. M. Panicker: ‘Some Aspects of the Nair Life’ in the Journal of the Royan Anthropological Institute, Vol XL VIII, P. 264.

11 M. Sankara Menon: Census Report, 1901.

12 D. D. Kosambi, An Introduction on to the Study of Indian History, P. 22.

13 J. H. Huttan, Caste in India, P. 13.

14 Ibid, P. 14.

15 K. M. Panicker: Some Aspects of Nair Life in the Journal of the Royal Anthrapological Institute, Vol XLVIII, July-December 1918, PP. 277–278.

16 സി. അച്യുതമേനോൻ, കൊച്ചിൻ സ്റ്റേറ്റ് മാനുവൽ, പേജ് 332.

17 Quated by C. A. Innes: Malabar and Anjengo.

18 സി. അച്യുതമേനോൻ, കൊച്ചിൻ സ്റ്റേറ്റ് മാനുവൽ, പേജ് 332.

19 ഇളംകുളം കുഞ്ഞൻപിള്ള: കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, പേജ് 206, 209.

20 ഇളംകുളം കുഞ്ഞൻപിള്ള: കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, പേജ് 89.

21 Max Muller: Sacred books of East, Vol XXXIII, PP. 287.

22 R. Brijault: Mothers Vol. P. 710.

23 C. A. Innes: Malabar and Anjengo, P. 97.

24 Elamkulam P. N. Kunjan Pillai. Some problems in Kerala History, PP. 20, 21.

25 ഇളംകുളം കുഞ്ഞൻപിള്ള: കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, പേജ് 196.

26 ടി. പേജ് 196. ക്രി. 1312-ലാണു് മരുമക്കത്തായം ആവിർഭവിച്ചതു് എന്ന 1952-ലെ അഭിപ്രായം ഇവിടെ പരിഗണിക്കുന്നില്ല.

27 ഇളംകുളം കുഞ്ഞൻപിള്ള: കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, പേജ് 196.

28 ടി പേജു് 228.

29 ടി. പേജു് 173.

30 ടി പേജു് 157.

31 ടി പേജു് 183.

32 ജി. വൈദ്യനാഥയ്യർ: പതിറ്റുപ്പത്തു്, പേജ് 109.

33 ഇളംകുളം കുഞ്ഞൻപിള്ള: അന്നത്തെ കേരളം, പേജ് 54.

34 സോമസുന്ദരഭാരതി: ചെന്തമിൾ, വാള ്യം XXVII, പേജ് 119–22.

35 സോമസുന്ദരഭാരതി: ചെന്തമിൾ, വാള ്യം XXVIII, പേജ് 123–27

36 ഇളംകുളം കുഞ്ഞൻപിള്ള: കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, പേജ് 218.

37 P. T. Sreenivasa Iyengar: History of the Tamils, P. 512.

38 ചെന്തമിഴ്, വാള ്യം 27, നമ്പർ 10, 11.

39 കളിത്തൊകൈ, 37, K. Kanakasabhai, P. 123.

40 തൊൽക്കാപ്പിയം, പൊ. കള. 50.

41 പൊയ്യും വാഴുവും തോൻറിയ പിന്നൽ ഐയർ
യാത്തനർ, കരണം എൻപ (തൊ.പൊ.കർ. 4)

42 കർപ്പെനപ്പെടുവതു കരണമെടു പുണരക്കൊള്ളർ കുരി മരപിൻ
കിഴവൻ, കിഴെത്തീയെക്കൊടൈക്കുരി മരപിനോർ
കൊടുപ്പക്കൊൾവതുവേ. (തൊ.പൊ.കർ. 1)

43 കൊടുപ്പോർ ഇൻറിയും കരണം ഉണ്ടേ
പുണർന്തുടൻ പോകിയ കാലൈയാന. (തൊ.പൊ.കർ 2)

44 അകം 86.

45 അകം, 136.

46 അച്ചമൂം നാണും മടനും മുന്തുറുത്തൽ നിച്ചമും പെൺപാർക്കു ഉരിയ എൻപ (തൊൽകാപ്പിയം)

47 ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള: കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകൾ, പേജ് 173–174.

48 രണ്ടാം വാള ്യത്തിൽ ഈ രാജവംശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതായിരിക്കും.