ഇന്ത്യയുടെ ഔദ്യോഗിക ഭാഷയെന്തായിരിക്കണമെന്നതിനെസ്സംബന്ധിച്ചുള്ള തർക്കങ്ങളും വാദപ്രതിവാദങ്ങളും ഇനിയുമവസാനിച്ചിട്ടില്ല. ഭരണഘടനയുടെ നിർദ്ദേശങ്ങൾ കടലാസ്സിൽ മാത്രമാണ് കിടക്കുന്നത്.
ഭരണഘടന അനുശാസിക്കുന്നതിങ്ങിനെയാണ്:
ഇന്ത്യയുടെ ഔദോഗികഭാഷ ദേവനാഗിരി ലിപിയിലുള്ള ഹിന്ദിയായിരിക്കണം.
ഭരണഘടനയുടെ അംഗീകരണത്തിന്നുശേഷം പതിനഞ്ചുകൊല്ലക്കാലത്തേക്ക് ഇന്ത്യയുടെ ഔദ്യോഗികാവശ്യങ്ങൾക്ക് ഇംഗ്ലീഷിന്റെ ഉപയോഗം തുടരണം.
സ്റ്റേറ്റുകൾക്ക് തങ്ങളുടെ ഔദ്യോഗിക കാര്യങ്ങൾ നടത്താൻ പ്രാദേശിക ഭാഷകൾ ഉപയോഗിക്കാവുന്നതാണ്.
രണ്ടോ കൂടുതലോ സ്റ്റേറ്റുകൾ തമ്മിലുള്ള പരസ്പരബന്ധങ്ങൾക്ക് വേണമെങ്കിൽ ഹിന്ദിയുപയോഗിക്കാം.
യൂനിയൻ ഗവണ്മെന്റും സ്റ്റേറ്റുകളും തമ്മിലുള്ള ഇടപാടുകൾക്ക് അംഗീകൃതമായ ഔദ്യോഗികഭാഷ — അതായത് 1965 വരെ ഇംഗ്ലീഷും അതിന്നുശേഷം ഹിന്ദിയും — ഉപയോഗിക്കണം.
ഭരണഘടന പാസ്സായിട്ട് പതിനഞ്ചുകൊല്ലം കഴിഞ്ഞിട്ടും മേൽപറഞ്ഞ നിർദ്ദേശങ്ങളൊന്നും തന്നെ നടപ്പിൽവരാത്തതെന്തുകൊണ്ടാണ്? ഹിന്ദിയെ ഉടൻതന്നെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കണമെന്ന് ഒരു കൂട്ടർ. ഇംഗ്ലീഷിന്റെ മേൽക്കോയ്മയെത്തന്നെ എന്നെന്നും നിലനിർത്തണമെന്ന് മറ്റൊരു കൂട്ടർ, മെല്ലെമെല്ലെ, ക്രമേണക്രമേണ, ഹിന്ദി നടപ്പാക്കുകയാണ് വേണ്ടത് എന്ന് വേറൊരു കൂട്ടർ — ഇങ്ങിനെ ഔദ്യോഗിക ഭാഷയെസ്സംബന്ധിച്ച തർക്കകോലാഹലങ്ങൾ ഇപ്പോഴും തുടരുന്നതെന്തുകൊണ്ടാണ്? കെട്ടിപ്പിണഞ്ഞ ഈ പ്രശ്നത്തിന്നു പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നുണ്ടോ?
ഭരണഘടന എഴുതിയുണ്ടാക്കിയവർ ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിന്റെ ആവശ്യങ്ങളെ നിഷേധിച്ചു എന്നതാണ് കുഴപ്പത്തിന്റെ മൌലികകാരണം എന്നെനിയ്ക്കു തോന്നുന്നു.
സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്ത്യയ്ക്കു പൊതുവായ ഒരു രഷ്ട്രഭാഷ വേണമെന്ന ആവശ്യം പൊന്തിവരികയുണ്ടായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുന്തോറും ഈ ആവശ്യവും ജനങ്ങൾക്കിടയിൽ പരന്നുപിടിച്ചു. രാഷ്ട്രഭാഷ എന്തായിരിക്കണമെന്നതിനെസ്സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ അക്കാലത്തുമുണ്ടായിരുന്നു. ഒടുവിൽ മഹാത്മാഗാന്ധിയുടെ അഭിപ്രായത്തിന്നാണ് പ്രാമാണ്യം ലഭിച്ചത്. ഹിന്ദി, ഉറുദു എന്നീ രണ്ടു ലിപികളിലുമെഴുതപ്പെടുന്ന ഹിന്ദി അല്ലെങ്കിൽ ഹിന്ദുസ്താനി ആയിരിക്കണം ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. തെക്കേ ഇന്ത്യയിലെ ജനങ്ങൾക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയായിരിക്കണം രാഷ്ട്രഭാഷ എന്നും പേർസ്യൻ, അറബി, വടക്കെ ഇന്ത്യയിലേയും തെക്കെ ഇന്ത്യയിലേയും പ്രദേശിക ഭാഷകൾ ഇംഗ്ലീഷ് മുതലായ ഭാഷകളിലെ സർവ്വസാധാരണങ്ങളായ പല പദങ്ങളേയും സ്വായത്തമാക്കിക്കൊണ്ട് അതു പുഷ്ടിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. രാഷ്ട്രഭാഷ = ഹിന്ദി + ഉർദു = ഹിന്തുസ്ഥാനി — ഇതായിരുന്നു ഗാന്ധിജിയുടെ ഫേർമുല. 1918-ൽ കൂടിയ ഹിന്ദി സാഹിത്യസമ്മേളനത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചു. 1925-ൽ കോൺപൂരിൽവെച്ചുകൂടിയ കോൺഗ്രസ്സ് സമ്മേളനം ഹിന്തുസ്താനിയെ ഭാവിയിലെ രാഷ്ട്രഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി. അതോടുകൂടി ഹിന്ദിപ്രചരണം ദേശീയപ്രസ്ഥാനത്തിന്റെ ഒരവിഭാജ്യഘകമായിത്തീർന്നു. അഹിന്ദിപ്രദേശങ്ങളിലെ സ്വാതന്ത്ര്യപ്രേമികൾ സ്വന്തം ഇഷ്ടത്തോടുകൂടിത്തന്നെ ഹിന്ദി പഠിക്കാൻ തുടങ്ങി.
എന്നാൽ, സ്വാതന്ത്ര്യം കിട്ടിയതോടെ സ്ഥിതിമാറി. ഭരണഘടനയുടെ നിർമ്മാതാക്കൾ ഒരു ഭാഷയും രണ്ടു ലിപികളും എന്ന മഹാത്മാഗാന്ധിയുടെ നിർദ്ദേശം സ്വീകരിച്ചില്ല. ഗാന്ധിജിയുടെ ഫോർമുല തള്ളിക്കളഞ്ഞുകൊണ്ട് “ഇന്ത്യയുടെ ഔദ്യോഗികഭാഷ ദേവനാഗരി ലിപിയിലുള്ള ഹിന്ദിയായിരിക്കണം” എന്നവർ തീരുമാനിച്ചു.
ഭരണഘടനാ നിർമ്മാണസമിതി ഭാഷാവകുപ്പിനെപ്പറ്റി ചർച്ചചെയ്യുന്നതിന്നു തൊട്ടുമുമ്പ് ‘കോൺഗ്രസ്സ്’ കമ്മിറ്റിയുടെ ഒരു യോഗം കൂടുകയുണ്ടായി. അതിൽവെച്ചാണ് യഥാർത്ഥമായ തീരുമാനമുണ്ടായത്. ഇന്ത്യയുടെ വിഭജനത്തിന്റേയും ഹിന്ദു–മുസ്ലിം ലഹളകളുടേയും പ്രത്യഘാതങ്ങൾ അവസാനിച്ചുകഴിഞ്ഞിരുന്നില്ല. അവയുടെ അലകൾ കോൺഗ്രസ്സ് കമ്മിറ്റിയുടെ ചർച്ചകളിലും പ്രതിഫലിച്ചു. ഔദ്യോഗിക ഭാഷയുടെ കാര്യത്തിൽ മുഖ്യമായി രണ്ട് അഭിപ്രായഗതികളാണ് പൊന്തിവന്നത്: പുരുഷോത്തമദാസ്ഠണ്ഡനും അദ്ദേഹത്തിന്റെ അനുയായികളും സംസ്കൃതീകരിച്ച ഹിന്ദിയ്ക്കുവേണ്ടി വാദിച്ചു. ജവഹർലാൽ നെഹ്റു ഹിന്തുസ്താനിയ്ക്കുവേണ്ടിയും. നെഹ്റുവിന്റെ അഭിപ്രായത്തിന്നു ഭൂരിപക്ഷം കിട്ടിയില്ല. ഒരു വോട്ടിന്റെ ഭൂരിപക്ഷംകൊണ്ട് സംസ്കൃതീകരിച്ച ഹിന്ദുമത ഭ്രാന്ത് വിജയിച്ചു. അതോടെ ഭരണഘടനയിലെ ഔദ്യോഗിക ഭാഷാവകുപ്പ് ഇന്ത്യൻ ജനതയ്ക്കാകെ ബാധകമായ നിയമമായിത്തീരുകയും ചെയ്തു.
ഗാന്ധിജി ഉറച്ചുനിന്നു
ഭരണഘടനയിലെ ഔദ്യോഗിക ഭാഷാവകുപ്പ് അംഗീകരിക്കപ്പെട്ടതിന്നുശേഷവും മഹാത്മാഗാന്ധി തന്റെ അഭിപ്രായത്തിൽതന്നെ ഉറച്ചുനിന്നു. ഹിന്ദീ ഭ്രാന്ത് രാജ്യത്തിന്റെ ഐക്യത്തിന്ന് തടസ്സമായിത്തീരും എന്നദ്ദേഹം മുന്നറിയിപ്പു നൽകി. 1947 ജൂലായ് 22-ാം തീയതി ദൽഹിയിൽനിന്ന് ബോംബേയിലെ ഹിന്തുസ്താനി പ്രചാരസഭയുടെ സിക്രട്ടറിയായ ശ്രീ. പെരിൻ ക്യാപ്റ്റന്നയച്ച ഒരു കത്തിൽ അദ്ദേഹം എഴുതി:
ജൂലായ് 25-ാം തീയതി എഴുതിയ മറ്റൊരു കത്തിൽ നിരാശപ്പെടാതിരിക്കണമെന്നും ഹിന്തുസ്താനി എന്ന ലക്ഷ്യം നേടാൻവേണ്ടി മരണംവരെ കഠിനാദ്ധ്വാനം ചെയ്യണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.
പക്ഷേ, ഭരണകക്ഷി ഗാന്ധിജിയുടെ ഉൽബോധനങ്ങളേയും താക്കീതുകളേയും വകവെച്ചില്ല. അംഗീകരിക്കപ്പെട്ട ഭരണഘടനയുടെ സ്പിരുട്ടുപോലും അവർക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല. അതിന്റെ ഫലം അവരിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
1965 വരെ ഇന്ത്യയുടെ ഔദ്യോഗികഭാഷയെന്ന നിലയ്ക്ക് ഇംഗ്ലീഷുപയോഗിക്കണമെന്നും അതിനുശേഷം മാത്രം ഹിന്ദി ഉപയോഗിക്കാൻ തുടങ്ങണമെന്നുമാണ് ഭരണഘടന നിർദ്ദേശിച്ചത്. 1951 മുതൽക്കുതന്നെ ഹിന്ദി നടപ്പാക്കണമെന്ന് നിർദ്ദേശിക്കാഞ്ഞതെന്തുകൊണ്ടാണ്? ഒന്നാമത് ഇന്ത്യയിലൊട്ടുക്കും ഹിന്ദി പ്രചരിപ്പിക്കാൻ സമയംപിടിക്കും. രണ്ടാമത്, ആധുനിക ഭരണകാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയത്തക്കവിധം ഹിന്ദിയെ സാങ്കേതികമായി പുഷ്ടിപ്പെടുത്തണം.
ഈ രണ്ടുപാധികൾ 15 കൊല്ലത്തിനിടയ്ക്ക് പൂർത്തിയാക്കപ്പെടുകയുണ്ടായോ? ഇല്ല. അഹിന്ദിപ്രദേശങ്ങളിൽ ഹിന്ദിപ്രചരിപ്പിക്കാൻ ആകർഷകവും ഫലപ്രദവുമായ നടപടികളുണ്ടായില്ല. ഹിന്ദിപ്രദേശങ്ങളിൽപോലും ഹിന്ദിയെഴുതാനും വായിക്കാനുമറിയാവുന്നവർ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. 1950 മുതൽ 1960 വരെയുള്ള പത്തുകൊല്ലംകൊണ്ടു 15 വയസ്സുവരെയുള്ള കുട്ടികൾക്കെല്ലാം സൌജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം നൽകണമെന്ന ഭരണഘടനയുടെ നിർദ്ദേശം ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥിതിയ്ക്ക് ഇന്ത്യയുടെ ഔദ്യോഗികഭാഷ ഹിന്ദിയായിരിക്കണമെന്ന മുറവിളി കൂട്ടുന്നതുകൊണ്ടുമാത്രം എന്തുപ്രയോജനമാണുണ്ടാവുക?
ഭരണഘടനയനുസരിച്ച് എല്ലാ സ്റ്റേറ്റുകൾക്കും തങ്ങളുടെ ഔദോഗികകാര്യങ്ങൾ നടത്താൻ പ്രാദേശികഭാഷകൾ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, 1965 വരെ ഒരൊറ്റ സ്റ്റേറ്റുപോലും ഈ നിർദ്ദേശം നടപ്പിൽ വരുത്താൻ മുതിർന്നില്ല. ഹിന്ദിപ്രദേശങ്ങളിലെ ‘ഉടൻഹിന്ദി’ പ്രക്ഷോഭക്കാർ തങ്ങളുടെ സ്വന്തം സ്റ്റേറ്റുകളിലെങ്കിലും ഹിന്ദിയെ ഔദ്യോഗഭാഷയാക്കണമെന്നാവശ്യപ്പെട്ടില്ല. 1965 ജനുവരിയിൽ അഹിന്ദീപ്രദേശങ്ങളിലെ സ്റ്റേറ്റുഗവൺമ്മെണ്ടുകൾക്ക് ഹിന്ദിയിൽ സർക്കുലറുകളയയ്ക്കാനെരുമ്പൊട്ട കേന്ദ്രഭരണാധികാരികൾ സ്റ്റേറ്റുകളിലെ ഭരണം പ്രാദേശികഭാഷകളിൽ നടത്തണമെന്നുപദേശിക്കുകയുണ്ടായില്ല. ഹിന്ദിയെ കേന്ദ്രഭാഷയാക്കി മാറ്റാൻ മാത്രമായിരുന്നു തിരക്ക്! അതെങ്ങിനെ നടക്കും?
യു.പി., ഹിമാചലപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ എന്നീ ഹിന്ദിപ്രദേശങ്ങളിലുപയോഗിക്കപ്പെടുന്ന ഹിന്ദിഭാഷയെ അതേപടി കേന്ദ്രഭാഷയാക്കി മാറ്റണമെന്നതായിരുന്നില്ല ഭരണഘടനയുടെ നിർദ്ദേശം. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ആശയവിനിമയത്തിന്നുപയോഗിക്കാൻ കഴിയത്തക്കവണ്ണം ഹിന്ദിഭാഷയെ വികസിപ്പിക്കണമെന്നും അതിന്നുവേണ്ടി ഹിന്തുസ്താനിൽനിന്നും എട്ടാം ഷെഡ്യൂളിൽ പറയുന്ന മറ്റു ഭാഷകളിൽനിന്നും ആവശ്യമായ ശൈലികളും പദപ്രയോഗങ്ങളും രൂപങ്ങളും സ്വീകരിച്ചുകൊണ്ട് ഹിന്ദിയെ പോഷിപ്പിയ്ക്കണമെന്നുമാണ് ഭരണഘടനയുടെ 351-ാം വകുപ്പു ആവശ്യപ്പെടുന്നത്.
ഈ കടമ നിറവേറ്റുന്നതിന്നുപകരം ഹിന്ദിയെ കൂടുതൽ കൂടുതൽ സംസ്കൃതീകരിക്കാനുള്ള സങ്കുചിതസംരംഭങ്ങൾക്ക് പിന്തുണ നൽകുകയാണ് കേന്ദ്രഭരണാധികാരികൾ ചെയ്തത്.
ഹിന്ദിയും ഉറുദുവും ഹിന്തുസ്ഥാനി എന്ന ഒരേ ജനകീയഭാഷയുടെ രണ്ടു സാഹിത്യ രൂപങ്ങൾ മാത്രമാണ്. ലിപികൾക്കു വ്യത്യാസമുണ്ട്. ഹിന്ദി കൂടുതൽ സംസ്കൃതപദങ്ങളും ഉറുദു കൂടുതൽ അറബി, പേർഷ്യൻപദങ്ങളും ഉപയോഗിക്കുന്നുവെന്ന മറ്റൊരു വ്യത്യാസമുണ്ട്. എന്നിരുന്നാലും അടുത്തകാലംവരെ ഹിന്ദിയിലെ സംസ്കൃതപദങ്ങളും ഉറുദുവിലെ അറബി–പേർസ്യൻപദങ്ങളും സാധാരണക്കാർക്കു മനസ്സിലാക്കാൻ കഴിയുന്നവയായിരുന്നു.
മതസംബന്ധിയായ സാമുദായികലഹളകളിൽ ഭാഷയ്ക്കു വലിയ പങ്കൊന്നുമുണ്ടായിരുന്നില്ല. ദൽഹിയിലെ ഹിന്തുവും പഞ്ചാബിലെ സിക്കുകാരനും ഉറുദുവിലാണു എഴുത്തും വായനയും നടത്തിയിരുന്നത്. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം സ്ഥിതിമാറി. ഹിന്ദി ഹിന്തുക്കളുടെ ഭാഷയും ഉറുദു മുസ്ലീമിങ്ങളുടെ ഭാഷയുമാണെന്ന സാമ്രാജ്യവാദികളുടെ പഴയ പ്രചാരവേല ഹിന്തുമതഭ്രാന്തന്മാരും ഇസ്ലാംമതഭ്രാന്തന്മാരും ഒരുപോലെ എറ്റുപാടാൻ തുടങ്ങി. മലയാളംമാത്രം സംസാരിക്കുന്ന മലബാറിലെ മുസ്ലീംലീഗുകാരൻ ഉറുദുവിന്നുവേണ്ടിയും ഉറുദു സംസാരിക്കുന്ന ദൽഹിയിലെ ജനസംഘക്കാരൻ ഹിന്ദിയ്ക്കുവേണ്ടിയും വാദിക്കാൻ തുടങ്ങി. അതോടൊപ്പംതന്നെ ഭാഷാവികസനത്തിന്റേയും ശുദ്ധീകരണത്തിന്റേയും പേരിൽ ജനങ്ങൾക്കു മനസ്സിലാകാത്തവയും നാട്ടിലൊരിക്കലും പ്രചരിപ്പിച്ചിട്ടില്ലാത്തവയുമായ പദങ്ങൾ സുപരിചിതങ്ങളായ സാധാരണപദങ്ങളുടെ സ്ഥാനമേറ്റെടുക്കാൻ തുടങ്ങി. ഉദാഹരണത്തിന്ന് എല്ലാവർക്കും മനസ്സിലാവുന്ന ‘പാസ്പോർട്ട്’ എന്ന വാക്കിന്റെ സ്ഥാനത്ത് ‘പാരപത്ര്’ കയറിവന്നു. റെയിൽവേസ്റ്റേഷൻ ‘അഗ്നി രഥ്യാന്ത്രവിരാമസ്ഥാന’മായി മാറി. ഹിന്ദിപ്രചരണത്തിന്റെ പേരിൽ ഇത്തരം കോപ്പിരാട്ടിത്തങ്ങൾക്കു പ്രോത്സാഹനം നൽകുകയാണ് കേന്ദ്രഭരണാധികാരികൾ ചെയ്തത്. യഥാർത്ഥത്തൽ ഹിന്ദി പുഷ്ടിപ്പെടുകയല്ല കൂടുതൽ സങ്കുചിതമായിത്തീരുകയും ജനങ്ങളിൽനിന്ന് കൂടുതൽ കൂടുതൽ അകലുകയുമാണ് ചെയ്തത്.
ഹിന്ദിയുടെ സംസ്കൃതികരണവും സാധാരണക്കാർക്കു മനസ്സിലാവാത്ത സാങ്കേതികപദങ്ങളുടെ ആധിക്യവും ഹിന്ദിപ്രദേശങ്ങളിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കുതന്നെ എതിരാണ്. ഹിന്ദിപ്രദേശങ്ങളിൽ ഉറുദു-ഹിന്ദിമത്സരങ്ങളേയും ഹിന്ദി-പ്രാദേശികഭാഷാവഴക്കുകളേയും ആളിക്കത്തിയ്ക്കാനേ ഈ നയമുപകരിച്ചിട്ടുള്ളു. ഉദാഹരണത്തിന് ഉറുദു എഴുത്തുകാരുടെ സമ്മേളനം പാസ്സാക്കിയപ്രമേയങ്ങളും ഹിന്ദിസാഹിത്യസമ്മേളനക്കാരുടെ തീരുമാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ നോക്കുക. അല്ലെങ്കിൽ ഒരു ഹിന്ദിസ്റ്റേറ്റായ ബീഹാറിൽ ഹിന്ദിക്കെതിരായി ‘മൈഥിലി’ തലയുയർത്തുന്നതു നോക്കുക. ചുരുക്കത്തിൽ, സങ്കുചിതമായ കൃത്രിമഹിന്ദിയെപ്പിടിച്ച് സിംഹാസനത്തിലിരുത്താനുള്ള വെമ്പൽ ഹിന്ദിപ്രദേശങ്ങളിലെ ജനങ്ങളേയും അഹിന്ദിപ്രദേശങ്ങളിലെ ജനങ്ങളേയും തമ്മിലടിപ്പിക്കാൻ മാത്രമല്ല, ഹിന്ദിപ്രദേശങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും സഹായിച്ചിരിക്കുന്നു. ഇന്നു നിലവിലുള്ള പ്രാദേശികഹിന്ദിയല്ല, ഒരു സവിശേഷമായ ഇന്ത്യൻഹിന്ദിയാണ് രാഷ്ട്രഭാഷ എന്നും ആ ഭാഷ ജനങ്ങൾക്കു സ്വീകാര്യമായ സാങ്കേതികപദങ്ങളോടുകൂടി ജനങ്ങളുടെ ദൈനംദിനജീവിതത്തിലെ വ്യവഹാരങ്ങളിലൂടെ വളർന്നുവരേണ്ട ഒരു ഭാഷയാണെന്നുമുള്ള തത്വമംഗീകരിയ്ക്കാത്തതിന്റെ അനിവാര്യഫലമാണിത്. ഭരണഘടനയിലോ 1963 ലെ ഭാഷാനിയമത്തിലോ എന്തൊക്കെത്തന്നെ ഭേദഗതികൾ വരുത്തിയാലും, ഈ മൌലികമായ തെറ്റു തിരുത്താത്തിടത്തോളം നമ്മുടെ ഔദ്യോഗിക ഭാഷാപ്രശ്നത്തിന്ന് ഒരു പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല.