അദ്ധ്യായം 11
സ്വാമി വിവേകാനന്ദൻ
1857-ലെ കലാപത്തിനുശേഷം ബ്രിട്ടീഷ് ഭരണാധികാരികൾ വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുളവാക്കാനും മതസ്പർധകൾ കുത്തിപ്പൊക്കാനും പറ്റിയ ഒരു നയമാണ് മനഃപൂർവം അവലംബിച്ചുപോന്നത്. മതങ്ങൾ തമ്മിലും ജാതികൾ തമ്മിലുമുള്ള മത്സരങ്ങൾ സാമൂഹ്യജീവിതത്തിലെ ഒരു മുഖ്യഘടകമായിത്തീർന്നു. ആ ഘട്ടത്തിലാണ് കൽക്കത്തയ്ക്കടുത്ത് ദക്ഷിണേശ്വരിലെ അജ്ഞാതമായ ഒരു കാളീക്ഷേത്രത്തിലെ പുരോഹിതനായിരുന്ന ശ്രീരാമകൃഷ്ണൻ “എല്ലാ മതങ്ങളും ഒരേ വൃക്ഷത്തിന്റെ ശാഖകളാണെ”ന്ന ഒരു പുതിയ തത്വശാസ്ത്രവുമായി രംഗത്തുവന്നത്. “ഒരേ സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തനാമരൂപങ്ങളോടു കൂടിയ പലതരം ആഭരണങ്ങളുണ്ടാക്കപ്പെടുന്നതുപോലെ നമ്മുടെ ഈശ്വരൻ വ്യത്യസ്തരാജ്യങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളിലും പലതരത്തിൽ പൂജിക്കപ്പെടുന്നു. ചിലർ അവനെ പിതാവ് എന്നും മറ്റുള്ളവർ മാതാവ് എന്നും സ്നേഹത്തോടെ വിളിക്കുന്നു. എന്നാൽ, ഈ വ്യത്യസ്തരീതികളിലും വ്യത്യസ്തരൂപങ്ങളിലും പൂജിക്കപ്പെടുന്നത് ഒരേ ദൈവമാണ്”. [1] “മതം ദൈവത്തിലേക്കുള്ള മാർഗ്ഗം മാത്രമാണ്, അതു വീടല്ല” [2] എന്ന കാര്യം ജനങ്ങൾ വിസ്മരിക്കുന്നു. മാർഗ്ഗത്തെ ലക്ഷ്യമായി കാണുന്നതുകൊണ്ടാണ് വ്യത്യസ്തമതക്കാർ പരസ്പരം കലഹിക്കുന്നത്. പക്ഷേ, ശരിയാംവണ്ണം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയാണ്. എന്തുകൊണ്ടെന്നാൽ, ദൈവമാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം. ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ദൈവം ഒന്നു തന്നെയാണ്. രാമൻ, അല്ലാഹു, ദൈവം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പേരുകളിൽ വിളിക്കപ്പെടുന്നു എന്നേയുള്ളു. അതുകൊണ്ട് മതവ്യത്യാസങ്ങളുടെ പേരിൽ ഭിന്നിച്ചുനിൽക്കുന്നതു തെറ്റാണ്. അദ്ദേഹം പറഞ്ഞു: “എല്ലാ മതങ്ങളും — ഹിന്ദുമതവും ഇസ്ലാംമതവും ക്രിസ്തുമതവും എല്ലാം — ഞാൻ അനുഷ്ഠിച്ചുനോക്കിയിട്ടുണ്ട്. ഹിന്ദുമതത്തിലെ വ്യത്യസ്തമാർഗ്ഗങ്ങളും ഞാൻ പിന്തുടർന്നു നോക്കിയിട്ടുണ്ട്. വ്യത്യസ്തമാർഗ്ഗങ്ങളിലൂടെയാണെങ്കിലും എല്ലാവരും ഒരേ ദൈവത്തിന്റെ അടുക്കലേക്കാണ് അടിവെച്ചുപോകുന്നത് എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും എല്ലാ വിശ്വാസങ്ങളെയും പരീക്ഷിച്ചുനോക്കണം; വ്യത്യസ്തങ്ങളായ എല്ലാ വഴികളിലൂടെയും സഞ്ചരിച്ചുനോക്കണം. എവിടെ നോക്കിയാലും ഹിന്ദുക്കളും മുഹമ്മദീയരും ബ്രഹ്മമതക്കാരും വൈഷ്ണവന്മാരും മറ്റുള്ളവരും പരസ്പരം മത്സരിക്കുന്നത് ഞാൻ കാണുന്നു. കൃഷ്ണൻ എന്നു വിളിക്കപ്പെടുന്നവർ തന്നെയാണ് ശിവനും മൂലശക്തിയും യേശുവും അല്ലാഹുവും എന്നും എല്ലാം ആയിരം പേരുകളോടുകൂടിയ രാമൻ തന്നെയാണ് എന്നും അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല”. [3] എന്തു പേരിട്ടുവിളിച്ചാലും ഈശ്വരനെ സാക്ഷാൽക്കരിക്കണമെങ്കിൽ ഭക്തി കൂടിയേ കഴിയൂ. ഈശ്വരഭക്തിയുണ്ടായാൽ വിവേകവും വൈരാഗ്യവും ജ്ഞാനവും എല്ലാം ഉണ്ടാവും. ഈശ്വരഭക്തിയാകട്ടെ, മനുഷ്യസ്നേഹത്തിലൂടെയാണ് പ്രകടമാകുന്നത്. എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണുന്നവനാണ് യഥാർത്ഥഭക്തൻ. മതമെന്തായാലും ലൗകികങ്ങളായ നിസ്സാരതകളും കനകത്തിലും കാമിനിയിലും മറ്റുമുള്ള ആസക്തികളും പരിത്യജിച്ച് യഥാർത്ഥ ഭക്തന്മാരാവാൻ ശ്രീരാമകൃഷ്ണൻ ജനങ്ങളെ ഉൽബോധിപ്പിച്ചു. ശ്രീരാമകൃഷ്ണൻ അക്ഷരജ്ഞാനമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു. സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളൊന്നും അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു. ഉപനിഷത്തുകളിലും വേദാന്തങ്ങളിലുമടങ്ങിയ തത്വങ്ങളെപ്പറ്റി ഒരു സന്യാസിയിൽ നിന്ന് ഉപദേശരൂപേണ കിട്ടിയ അറിവേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എങ്കിലും, അദ്ദേഹത്തിന്റെ ആത്മാർത്ഥതയും നിഷ്കളങ്കമായ ജീവിതരീതിയും തത്വചിന്താപരമായ അന്തർവീക്ഷണവും ധനികദരിദ്രഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണാനുള്ള അസാമാന്യമായ കഴിവും ബംഗാളി ബുദ്ധിജീവികളുടെ ശ്രദ്ധയെ ആകർഷിച്ചു. ബ്രഹ്മസമാജത്തിന്റെ നേതാവായ കേശബ് ചന്ദ്രസെൻ തുടങ്ങിയ സാമൂഹ്യപരിഷ്ക്കർത്താക്കളും ബങ്കിംചന്ദ്ര ചാറ്റർജി, ഗിരീഷ് ചന്ദ്രഘോഷ് തുടങ്ങിയ പ്രമുഖസാഹിത്യകാരന്മാരും കലാകാരന്മാരും അദ്ദേഹത്തിന്റെ ആരാധകന്മാരായി മാറി. ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടുവന്നു. അവരിൽ ഏറ്റവുമധികം പ്രസിദ്ധിയാർജിച്ചത് പിന്നീട് വിവേകാനന്ദൻ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയ നരേന്ദ്രൻ എന്ന ഒരു ചെറുപ്പക്കാരനാണ്. 1863-ൽ കൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് നരേന്ദ്രൻ ജനിച്ചത്. ഒരു വിദ്യാർത്ഥിയായിരുന്ന കാലത്ത് ബ്രഹ്മസമാജത്തിന്റെ സ്ഥാപകനായ രാജാറാം മോഹൻ റായിയുടെയും റായിയുടെ സഹപ്രവർത്തകന്മാരുടെയും ആധുനികാശയങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു. 1881-ൽ കോളേജിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം യോഗിവര്യനായ ശ്രീരാമകൃഷ്ണനെപ്പറ്റി കേട്ടത്. ഒന്നു നേരിട്ടു കാണാൻ വേണ്ടി അദ്ദേഹം ദക്ഷിണേശ്വരിലേക്ക് പോയി. അന്ന് അദ്ദേഹത്തിന് പതിനേഴോ പതിനെട്ടോ വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കൂടിക്കാഴ്ചക്കിടയിൽ നരേന്ദ്രൻ പരമഹംസനോടു ചോദിച്ചു: “താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ?” അതൊരു വല്ലാത്ത ചോദ്യമായിരുന്നു. പരമഹംസൻ ശാന്തസ്വരത്തിൽ മറുപടി പറഞ്ഞു: “നിന്നെ കാണുന്നതുപോലെ തന്നെ ഞാൻ ദൈവത്തെയും കാണുന്നു… ദൈവത്തെ കാണാൻ കഴിയും. ദൈവത്തെ സാക്ഷാത്ക്കരിക്കാൻ കഴിയും. പക്ഷേ, ഇതിൽ ആർക്കാണ് താല്പര്യമുള്ളത്? ആളുകൾ അവരുടെ ഭാര്യമാർക്കുവേണ്ടി, കുട്ടികൾക്കുവേണ്ടി, സമ്പത്തിനുവേണ്ടി, എത്രയൊക്കെ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്! അവർ എത്രമാത്രം കണ്ണീരൊഴുക്കുന്നു! ദൈവത്തെ കാണാൻവേണ്ടി ഒരാൾ കണ്ണീരൊഴുക്കുകയാണെങ്കിൽ അവന് ദൈവത്തെ കണ്ടെത്താം”. ആ മറുപടി ചെറുപ്പക്കാരനായ നരേന്ദ്രന്റെ ആത്മാവിനെ ഇളക്കിമറിച്ചു. ഏറെക്കഴിയുന്നതിന് മുമ്പ് അദ്ദേഹം ശ്രീരാമകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ചു. നരേന്ദ്രനാഥ് ദത്ത് സ്വാമി വിവേകാനന്ദനായി മാറി. തന്റെ ജീവിതത്തിന് പുതിയൊരർത്ഥവും പുതിയൊരു ലക്ഷ്യവും നൽകിയ ഗുരുവിന്റെ മാഹാത്മ്യത്തെപ്പറ്റി സ്വാമി വിവേകാനന്ദൻ പിന്നീട് ഇങ്ങനെ പറയുകയുണ്ടായി: “അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേക്കാൾ ആയിരം ഇരട്ടി മഹത്തരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഉപനിഷദ് വാക്യങ്ങളുടെ ജീവനുള്ള ഒരു വ്യാഖ്യാനമായിരുന്നു അദ്ദേഹം. ഉപനിഷത്തുകളുടെ മനുഷ്യരൂപത്തിലുള്ള സാരാംശം. ആ അതുല്യമായ പൂർണ്ണത, തന്നെത്താൻ ന്യായീകരിക്കാൻ നിൽക്കാത്ത എല്ലാറ്റിനോടുമുള്ള ആ അത്ഭുതകരമായ കാരുണ്യം, ബന്ധനത്തിൽ കിടക്കുന്ന മനുഷ്യനോടുള്ള ആ തീവ്രമായ സഹതാപം — ലോകത്തിൽ മറ്റൊരിടത്തും അതു നിലനിൽക്കുന്നില്ല. പുരുഷനും സ്ത്രീയും തമ്മിലും ധനികനും ദരിദ്രനും തമ്മിലും അഭ്യസ്തവിദ്യനും നിരക്ഷരനനും തമ്മിലും ബ്രാഹ്മണനും ചണ്ഡാലനും തമ്മിലും ഉള്ള എല്ലാ വ്യത്യാസങ്ങളും തുടച്ചു നീക്കാൻ വേണ്ടി അദ്ദേഹം ജീവിച്ചു… പാശ്ചാത്യസംസ്കാരവും പൗരസ്ത്യസംസ്കാരവും തമ്മിൽ കൂട്ടിയിണക്കാൻ വേണ്ടിയാണ് അദ്ദേഹം വന്നത്. മതസംശ്ലേഷണത്തിന്റെ ഇത്രയും മഹാനായ, ഇത്രയും അതിശയനീയനായ, ഒരു ഗുരുവെ കഴിഞ്ഞ അനേകം നൂറ്റാണ്ടുകളായി ഇന്ത്യ സൃഷ്ടിച്ചിട്ടില്ല”. [4] വിവേകാനന്ദൻ ഒരു ധിഷണാശാലിയായിരുന്നു. പല നിലയിലും ഗുരുനാഥനേക്കാൾ പ്രഗത്ഭൻ. വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ അദ്ദേഹം ആധുനികശാസ്ത്രങ്ങളിലും ലോകചരിത്രത്തിലും തത്വചിന്തയിലും അസാധാരണമായ വൈഭവമാണ് പ്രദർശിപ്പിച്ചത്. സമകാലീനചിന്തയും പുതിയ ബൂർഷ്വാസങ്കല്പങ്ങളും അദ്ദേഹത്തെ ആകർഷിച്ചു. അദ്ദേഹം ഫ്രഞ്ചു വിപ്ലവത്തിന്റെ നേതാക്കളിലൊരാളായ റോബെസ് പിയറുടെ ഒരു ആരാധകനായിരുന്നു. കൊളംബിയയുടെ സ്വാതന്ത്ര്യസമരത്തെ അദ്ദേഹം അഭിവാദ്യം ചെയ്യുകയുണ്ടായി. ഇന്ത്യയുടെ മണ്ണിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ അദ്ദേഹം ലോകത്തിലുണ്ടായിക്കൊണ്ടിരുന്ന പരിവർത്തനങ്ങളെ നോക്കിക്കണ്ടു. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. “ലോകമാകെ ഒന്നിച്ചു മുന്നോട്ടു പോവാതെ യാതൊരു പുരോഗതിയും സാദ്ധ്യമാവില്ല. വർഗ്ഗപരമോ ദേശീയമോ ആയ ഇടുങ്ങിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഒരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താനാവില്ലെന്ന് ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്”. 1886-ൽ ശ്രീരാമകൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി വിവേകാനന്ദൻ ജനങ്ങളിൽ നിന്ന് ഭിക്ഷ വാങ്ങി ഉപജീവനം കഴിച്ചുകൊണ്ട് അഞ്ചുകൊല്ലക്കാലം രാജ്യമൊട്ടുക്കും ചുറ്റിസഞ്ചരിച്ചു. ഇന്ത്യയുടെ വിസ്മയകരമായ വൈവിധ്യത്തിന്റെ അടിയിലുള്ള ഐക്യം കണ്ടെത്താൻ ഈ അനുഭവം അദ്ദേഹത്തെ സഹായിച്ചു. ഇന്ത്യൻ ജനതയുടെ ശക്തിയും ദൗർബല്യവും അദ്ദേഹം മനസ്സിലാക്കി. ഭൂരിപക്ഷക്കാരായ സാധാരണജനങ്ങൾ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും അഗാധതയിൽ കഴിഞ്ഞുകൂടുകയാണെന്നും അവരുടെ വ്യക്തിത്വത്തെ ബ്രിട്ടീഷ് കോളനി മേധാവികളും ഇന്ത്യൻ സമൂഹത്തിലെ ഉയർന്ന വർഗ്ഗങ്ങളും അടിച്ചമർത്തുകയാണെന്നും അദ്ദേഹത്തിന് ബോധ്യമായി. ദാരിദ്ര്യത്തിന്റെ പ്രശ്നം പരിഹരിക്കാതെ, ജനങ്ങളെ ധാർമ്മികമായും ബൗദ്ധികമായും ശക്തിപ്പെടുത്താതെ, സ്വന്തം കാലിൽ നിൽക്കാൻ അവർക്ക് കെൽപ്പു നൽകാതെ, യാതൊരു മതത്തിനും സജീവമായി നിലനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു ഭിക്ഷുവായി അലഞ്ഞുതിരിയുന്നതിനിടയിലാണ് ദരിദ്രലക്ഷങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കർമ്മപരിപാടിക്ക് തന്റെ ദൗത്യത്തിൽ പ്രഥമസ്ഥാനം നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചത്. പിന്നീട് എഴുതിയ ഒരു കത്തിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: “ദരിദ്രന്മാർക്ക് ജോലിയുണ്ടാക്കി കൊടുക്കാൻ ഭൗതികസംസ്കാരം മാത്രമല്ല, പരിഷ്കൃതജീവിതം പോലും ആവശ്യമാണ്. ഭക്ഷണം! ഭക്ഷണം! ഇവിടെ ലോകത്തിൽ ഭക്ഷണം നൽകാതെ സ്വർഗ്ഗത്തിൽ ശാശ്വതാനന്ദം നൽകുന്ന ദൈവത്തിൽ എനിക്ക് വിശ്വാസമില്ല. ഇന്ത്യയെ ഉയർത്തണം. പാവങ്ങൾക്ക് ഭക്ഷണം നൽകണം. വിദ്യാഭ്യാസം പരത്തണം. പൗരോഹിത്യമെന്ന ദോഷം നീക്കം ചെയ്യണം. പൗരോഹിത്യം പാടില്ല. സാമൂഹ്യമർദ്ദനം പാടില്ല. കൂടുതൽ ഭക്ഷണം! എല്ലാവർക്കും കൂടുതൽ അവസരം!” [5] വിവേകാനന്ദന്റെ അഭിപ്രായത്തിൽ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പുനരുത്ഥാനം കൂടാതെ ജനങ്ങളുടെ ആത്മീയപുനരുത്ഥാനം സാദ്ധ്യമല്ല. “അവർ ഭക്ഷണം ചോദിക്കുന്നു”. അദ്ദേഹം പറഞ്ഞു: “എന്നാൽ, നാം അവർക്കു നൽകുന്നത് കല്ലുകളാണ്. പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് മതം നൽകുകയെന്നുവെച്ചാൽ അവരെ അപമാനിക്കുക എന്നർത്ഥമാണ്. പട്ടിണികിടക്കുന്ന ഒരാളെ മതതത്വങ്ങൾ പഠിപ്പിക്കുന്നത് അവന്റെ ആത്മാഭിമാനത്തിനു നേരെയുള്ള കയ്യേറ്റമാണ്”. അവിശ്വാസികളുടെ ആത്മാക്കളെ രക്ഷിക്കാൻ വെമ്പൽകൊള്ളുന്ന മിഷനറിമാരോട് അദ്ദേഹം ചോദിച്ചു: “എന്തുകൊണ്ടാണ് നിങ്ങൾ അവരുടെ ശരീരങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കാത്തത്?”
11.1ജ്ഞാനവും ശക്തിയും

അതേസമയത്ത്, അദ്ദേഹം ജനങ്ങളുടെ വീഴ്ചകളെയും ദൗർബല്യങ്ങളെയും തൊട്ടുകൂടായ്മ, ജാതിമേധാവിത്വം, പുരോഹിതവൃത്തി, മതമർദ്ദനം എന്നിവയേയും ശക്തിയായി വിമർശിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു: “നിങ്ങളെ അന്ധവിശ്വാസികളായ വിഡ്ഢികളായി കാണുന്നതിനേക്കാൾ ഉറച്ച നിരീശ്വരവാദികളായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം, നിരീശ്വരവാദി ജീവിക്കുന്നു. അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായേക്കാം. എന്നാൽ, അന്ധവിശ്വാസം നിലനിൽക്കുമ്പോൾ മസ്തിഷ്ക്കം മരിക്കുന്നു; മനസ്സ് മരവിക്കുന്നു; ജീവിതമാകെ അധഃപതിക്കുന്നു”. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “ആരുടെയെങ്കിലും വാക്കുകേട്ട് ഇരുപതുകോടി ദൈവങ്ങളിൽ അന്ധമായ വിശ്വാസമർപ്പിക്കുന്നതിനേക്കാൾ നല്ലത് യുക്തിയെ ആശ്രയിച്ചുകൊണ്ട് നിരീശ്വരവാദികളാവുകയാണ്”. [6] ഇന്ത്യയിലെ ജനങ്ങൾ ധൈര്യവും ആത്മവിശ്വാസവും ആർജിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. “ശക്തനായിരിക്കുക! ദുർബലനാകാതിരിക്കുക! ധീരനാവുക! ഭീരുവാകാതിരിക്കുക” — ഇതായിരുന്നു ഇന്ത്യയിലെ യുവാക്കളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. അദ്ദേഹം ഉൽബോധിപ്പിച്ചത് ശക്തിയുടെയും പൗരുഷത്തിന്റെയും സുവിശേഷമാണ്: “യാതൊന്നിനും തടഞ്ഞുനിർത്താൻ കഴിയാത്ത, ലക്ഷ്യം നേടാനുള്ള ശ്രമത്തിൽ ആവശ്യമാണെന്നു തോന്നിയാൽ സമുദ്രത്തിന്റെ അഗാധതകളിൽ മരണത്തെ നേരിടാൻ കഴിവുള്ള, ദൃഢചിത്തതയും ഉരുക്കുപോലുള്ള മാംസപേശികളും ഉറപ്പുള്ള ഞരമ്പുകളുമാണ് ഇന്ന് നമ്മുടെ രാജ്യത്തിനാവശ്യം”. ഇത്തരം ഉൽബോധനങ്ങൾ ഇന്ത്യയുടെ ദേശീയജീവിതത്തിന്റെ നാഡികളിൽ ഒരു പുതിയ ചൈതന്യം കുത്തിവെയ്ക്കുകയും രാജ്യസ്നേഹത്തെ ഉന്നതമായ ഒരു ആദ്ധ്യാത്മിക തലത്തിലേക്ക് ഉയർത്തുകയും ചെയ്തു.

വളർച്ചയുടെ ആദ്യത്തെ ഉപാധി സ്വാതന്ത്ര്യമാണെന്ന് വിവേകാനന്ദൻ ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യമെന്നു വെച്ചാൽ സാമൂഹ്യമർദ്ദനത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും രാഷ്ട്രീയാടിമത്തത്തിന്റെയും അഭാവം എന്നു മാത്രമല്ല അർത്ഥം. പിന്നെയോ? സ്വാതന്ത്ര്യം എന്നുവെച്ചാൽ “മറ്റുള്ളവർക്ക് ദ്രോഹമേൽപ്പിക്കാതെ നമ്മുടെ ഇച്ഛക്കനുസരിച്ച് നമ്മുടെ ശരീരവും ബുദ്ധിയും സമ്പത്തും ഉപയോഗിക്കുന്നതിനുള്ള നമ്മുടെ പ്രകൃതിദത്തമായ അവകാശമാണ്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ സമ്പത്തോ വിദ്യാഭ്യാസമോ അറിവോ നേടാനുള്ള അവസരമുണ്ടായിരിക്കണം”. [7] പുരോഗമനപരങ്ങളായ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം ഗൂഢാർത്ഥവാദം, മന്ത്രവാദം തുടങ്ങിയ സിദ്ധാന്തങ്ങളെ എതിർക്കുകയും ചെയ്തു. “മന്ത്രവാദത്തിലും ഗൂഢാർത്ഥവാദത്തിലും മഹത്തായ സത്യങ്ങളുണ്ടായിരിക്കാം. എന്നാൽ, അവ നമ്മെ മിക്കവാറും നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. നാം വളരെയേറെ വിലപിച്ചുകഴിഞ്ഞു. ഇപ്പോൾ നമുക്കാവശ്യം മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു മതമാണ്. നിങ്ങളെ ദുർബലരാക്കി തീർക്കുന്നതെന്തായാലും അതിനെ വിഷംപോലെ വർജിക്കുക. സത്യം ശക്തിദായകമാണ്. നിങ്ങളെ ദുർബലരാക്കുന്ന ഈ ഗൂഢാർത്ഥവാദങ്ങളെ ഉപേക്ഷിക്കുക”. മതത്തിൽ അഗാധമായ വിശ്വാസമാണ് വിവേകാനന്ദനുണ്ടായിരുന്നത്. എങ്കിലും, യുക്തിയെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. അന്ധവിശ്വാസം, ദൈവികമായ വെളിപാട്, ദിവ്യപ്രചോദനം കൊണ്ടുണ്ടാകുന്ന ജ്ഞാനം മുതലായവയെയെല്ലാം അദ്ദേഹം എതിർത്തു. “യഥാർത്ഥമായ പ്രചോദനം യുക്തിക്കു നിരക്കുന്നതായിരിക്കും. യുക്തിക്കു നിരക്കാത്തത് പ്രചോദനമല്ല”.

1897-ൽ തന്റെ ഗുരുവിന്റെ സന്ദേശം കൂടുതൽ വിപുലമായും കൂടുതൽ സംഘടിതമായും പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ ഉൽബുദ്ധരാക്കുന്നതിനുവേണ്ടി വിവേകാനന്ദൻ രാമകൃഷ്ണമിഷൻ എന്ന ഒരു സംഘടന രൂപവൽക്കരിച്ചു. ഈ സ്ഥാപനത്തിന്റെ കൊടിക്കീഴിൽ ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാർ മതപരവും ആത്മീയവും സാമൂഹ്യവുമായ രംഗങ്ങളിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങി.

രാമകൃഷ്ണമിഷൻ ഒരു മതസംഘടനയായിരുന്നില്ല. ശ്രീരാമകൃഷ്ണൻ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഉൽബോധിപ്പിക്കുകയും സ്വന്തം ജീവിതത്തിൽ നടപ്പിൽ വരുത്തുകയും ചെയ്ത സത്യങ്ങളെ കൂടുതൽ വപുലമായ രീതിയിൽ പ്രചരിപ്പിക്കുകയും അങ്ങനെ ജനങ്ങളുടെ ഭൗതികവും മാനസികവും ആത്മീയവുമായ പുരോഗതിയെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ ഉദ്ദേശ്യം. വിഭാഗീയതകൾ തീണ്ടാത്ത ഒരു സംഘടനയെയാണ് വിവേകാനന്ദൻ വിഭാവനം ചെയ്തത്. അതുകൊണ്ടാണ്, “എല്ലാ മതങ്ങളും നിത്യവും ശാശ്വതവുമായ ഒരേ മതത്തിന്റെ വിവിധ രൂപങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ട് വ്യത്യസ്തമതങ്ങളുടെ അനുയായികൾക്കിടയിൽ സൗഹാർദ്ദം കെട്ടിപ്പടുക്കുക” എന്നത് മിഷന്റെ ഒരു മുഖ്യകടമയാണ് എന്ന് നിഷ്കർഷിക്കപ്പെട്ടത്.

11.2മതവും ശാസ്ത്രവും

വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം, മതം നിർജീവമോ അമൂർത്തമോ ആയിരുന്നില്ല. മറിച്ച്, അതൊരു പ്രായോഗിക കാര്യമായിരുന്നു. ഭൂരിപക്ഷക്കാരുടെ നന്മക്കും സന്തോഷത്തിനും വേണ്ടിയുള്ള, ജനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും മതത്തിന്റെ സാമ്പത്തികവുമായ പുരോഗതിക്കുവേണ്ടിയുള്ള, പ്രായോഗിക പ്രവർത്തനമായിരുന്നു മതത്തിന്റെ ഉള്ളടക്കം. ആത്മശുദ്ധീകരണത്തിലൂടെയും ജനസേവനത്തിലൂടെയും ബ്രഹ്മവുമായി സാത്മ്യം പ്രാപിക്കുകയെന്നതാണ് മനുഷ്യന്റെ പരമമായ ലക്ഷ്യം. മനുഷ്യനാണ് വിവേകാനന്ദന്റെ മതപരമായ കാഴ്ചപ്പാടിന്റെ കേന്ദ്രം. ദൈവത്തെ അന്വേഷിച്ചുകൊണ്ട് സന്യാസം വരിച്ച അദ്ദേഹം അവസാനം മനുഷ്യനെയാണ് തന്റെ ലോകത്തിന്റെ കേന്ദ്രമായി അംഗീകരിച്ചത്. മനുഷ്യനിൽ ദൈവത്തെ കണ്ടെത്താൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ദൈവമെന്ന സങ്കല്പം പ്രകൃതിക്കും പ്രപഞ്ചത്തിനും മനുഷ്യനും അപ്പുറത്തുള്ള ഒരു ശക്തിവിശേഷത്തെയല്ല സൂചിപ്പിച്ചത്. “മുഴുവൻ പ്രപഞ്ചത്തിന്റെയും ആകെത്തുകയാണ് ദൈവം. പഞ്ചേന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്ന ദൈവമാണ് ഭൗതികസത്ത; ബുദ്ധിയാൽ ഗ്രഹിക്കപ്പെടുന്ന ദൈവമാണ് മനസ്സ്; ചൈതന്യം നോക്കിക്കാണുമ്പോൾ അവൻ ചൈതന്യമായി കാണപ്പെടുന്നു. അവൻ ഭൗതികസത്തയല്ല; പക്ഷേ, ഭൗതികസത്തയിൽ യഥാർത്ഥമായി എന്തുണ്ടോ അതാണവൻ”. [8]

അപ്പോൾ പിന്നെ ദൈവമെന്ന ഒരു പ്രത്യേകസങ്കൽപ്പത്തിന്റെ ആവശ്യമെന്താണ്? ഈ ചോദ്യത്തിനുള്ള വിവേകാനന്ദന്റെ മറുപടിയിതാണ്: “എന്നോട് പലരും ചോദിച്ചിട്ടുണ്ട്, എന്താണ് താങ്കൾ ദൈവം എന്ന പഴയ വാക്ക് ഉപയോഗിക്കുന്നത് എന്ന്. കാരണമിതാണ്: നമ്മുടെ ആവശ്യത്തിനു പറ്റിയ ഏറ്റവും നല്ല വാക്കാണത്. മനുഷ്യരാശിയുടെ മുഴുവൻ പ്രതീക്ഷകളും അഭിലാഷങ്ങളും സുഖങ്ങളും ആ ഒരു വാക്കിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ അതു മാറ്റാൻ സാധിക്കില്ല. മഹത്തും പരിപാവനവുമായതെല്ലാം അതുമായി ബന്ധപ്പെട്ടു കിടക്കുന്നു”.

വിവേകാനന്ദന്റെ അഭിപ്രായത്തിൽ അനാദിയായി നിലനിൽക്കുന്ന പ്രപഞ്ചം ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. അതു സ്വയംഭൂവാണ്. ഏതോ ഒരു പ്രത്യേക ദൈവമാണ് ലോകത്തെ സൃഷ്ടിച്ചത് എന്ന വാദത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. “വ്യക്തിയുടെ രൂപത്തിലുള്ള ഒരു ദൈവമാണ് ലോകം സൃഷ്ടിച്ചത് എന്ന ആ ആശയം തെളിയിക്കാൻ സാദ്ധ്യമല്ലെന്ന് നാം ആദ്യം തന്നെ കണ്ടുകഴിഞ്ഞു. ഇക്കാലത്ത് ഏതെങ്കിലും ഒരു കുട്ടിക്ക് ഇത് വിശ്വസിക്കാൻ കഴിയുമോ? ഒരു കുംഭകാരൻ ഘടം സൃഷ്ടിക്കുന്നതുകൊണ്ട്, ഒരു ദൈവം ലോകത്തെ സൃഷ്ടിക്കുന്നു! ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ കുംഭകാരനും ദൈവമാണ്. തലയും കൈകളുമില്ലാതെയാണ് അവൻ പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അയാളെ ഭ്രാന്താലയത്തിലേക്കയക്കും”. [9] മനുഷ്യനും പ്രപഞ്ചത്തിനും അതീതമായ ഒരു ദൈവമില്ലെന്നും പ്രപഞ്ചം തന്നെയാണ് ദൈവം എന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. “ഈ പ്രപഞ്ചം പ്രപഞ്ചത്തിനതീതമായ ഒരു ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതല്ല. ഇത് ബാഹ്യമായ ഒരു അമാനുഷികശക്തിയുടെ പ്രവർത്തനഫലമല്ല. അത് സ്വയം സൃഷ്ടിക്കുന്നു, സ്വയം ഇല്ലാതാവുന്നു, സ്വയം പ്രകാശിക്കുന്നു. ഏകവും അപ്രമേയവുമായ സത്ത — അതായത് ബ്രഹ്മം — മാത്രമേയുള്ളൂ. തത്വമസി ശ്വേതകേതോ! അതു നീയാണ് ശ്വേതകേതോ. ഇത്, ഇതു മാത്രമാണ്, മറ്റൊന്നുമല്ല ശാസ്ത്രീയമതം എന്നു മനസ്സിലാക്കുക”. [10]

തന്റെ മതപരമായ വീക്ഷണത്തിന് ആവശ്യമായ ഒരു അടിസ്ഥാനം കണ്ടെത്തുന്നതിനുവേണ്ടി വേദങ്ങളിലേക്കും ഉപനിഷത്തുകളിലേക്കും തിരിച്ചുപോയപ്പോഴും വിവേകാനന്ദൻ ആധുനികസംസ്കാരത്തിന്റെ മൂല്യങ്ങൾ അംഗീകരിച്ചു. തന്റെ മതവിശ്വാസത്തെ ശാസ്ത്രവുമായി ഇണക്കിക്കൊണ്ടു പോകുവാൻ അദ്ദേഹം പരിശ്രമിച്ചു. “ശാസ്ത്രവും മതവും തമ്മിൽ എല്ലായിടത്തും നടക്കുന്ന പോരാട്ടം എന്താണ്? ബാഹ്യശക്തികളെക്കുറിച്ചുള്ള എണ്ണമറ്റ വിശദീകരണങ്ങൾകൊണ്ട് മതങ്ങൾക്ക് പൊറുതിമുട്ടിയിരിക്കുന്നു. ഒരു മാലാഖ സൂര്യന്റെ ചുമതല വഹിക്കുന്നു. മറ്റൊന്നു ചന്ദ്രന്റെ. അങ്ങനെ പോകുന്നു അത്. ഓരോ മാറ്റത്തിന്റെയും കാരണം ഒരു ആത്മീയചൈതന്യമാണ്. ഈ ചൈതന്യം വസ്തുവിന് പുറത്താണ് സ്ഥിതിചെയ്യുന്നത് എന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പാണുള്ളത്. പക്ഷേ, ഒരു വസ്തുവിന്റെ കാരണമറിയാൻ ആ വസ്തുവിന്റെ തന്നെ സ്വഭാവം പരിശോധിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. ശാസ്ത്രം പടിപടിയായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിശദീകരണത്തെ ദേവതകളുടെയും മാലാഖമാരുടെയും കൈകളിൽ നിന്ന് സ്വയം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു”. [11]

11.3വേദാന്തത്തിന്റെ അർത്ഥം

താൻ ഒരു വേദാന്തിയാണെന്ന് സ്വാമി വിവേകാനന്ദൻ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. സോങ്കഹം, തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ ഔപനിഷദ് വാക്യങ്ങളാണ് അദ്ദേഹത്തിന്റെ തത്വചിന്തയുടെ ഉറവിടങ്ങൾ. ശങ്കരന്റെ അദ്വൈതവേദാന്തമാണ് അദ്ദേഹത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത്. ശങ്കരനെപ്പോല അദ്ദേഹവും സച്ചിദാനന്ദമെന്ന് നിർവചിക്കപ്പെടുന്ന ബ്രഹ്മം മാത്രമാണ് സത്യമെന്നും ആ പാരമാർത്ഥിക സത്യത്തിന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ വ്യാവഹാരികലോകം മിഥ്യയാണെന്നും വാദിച്ചു. ഏകമായ ആ ബ്രഹ്മമാണ് വ്യാവഹാരിക ജീവിതത്തിലെ വൈവിധ്യം നിറഞ്ഞ നാമരൂപങ്ങളായി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, ഈ വ്യത്യാസം അവിദ്യയുടെ ഫലമാണ്. അവിദ്യയവസാനിച്ചാൽ പിന്നെ ഏകവും അദ്വിതീയവുമായ ബ്രഹ്മം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ:

“ബ്രഹ്മം ഏകമാണ്. പക്ഷേ, ആപേക്ഷികതലത്തിൽ അത് നമുക്ക് അനേകമായി പ്രത്യക്ഷപ്പെടുന്നു. നാമരൂപങ്ങളാണ് ഈ ആപേക്ഷികതയുടെ അടിയിലുള്ളത്. ഉദാഹരണത്തിന്, ഒരു മൺകുടത്തിന്റെ നാമവും രൂപവും നീക്കം ചെയ്താൽ, പിന്നെ നിങ്ങൾ കാണുന്നതെന്താണ്? വെറും മണ്ണ്. അതാണ് കുടത്തിന്റെ സത്ത്. ഇതുപോലെ തന്നെയാണ് നിങ്ങൾ ഭ്രമം കാരണം കുടം, വസ്ത്രം, സന്യാസിമഠം മുതലായവയെ കാണുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നത്. ജ്ഞാനത്തെ തടഞ്ഞുനിർത്തുന്ന അവിദ്യയെ ആശ്രയിച്ചാണ് വ്യാവഹാരികലോകം നിലനിൽക്കുന്നത്. അതിന് യഥാർത്ഥമായ നിലനിൽപ്പില്ല. അവിദ്യ നാമരൂപങ്ങളിലൂടെ സൃഷ്ടിച്ച ലോകത്തിൽ മാത്രമേ ഭാര്യ, കുട്ടികൾ, ശരീരം, മനസ്സ് തുടങ്ങിയ വൈവിധ്യങ്ങൾ കാണപ്പെടുകയുള്ളു. ഈ അവിദ്യയെ നീക്കം ചെയ്താൽ അനാദിയായ ബ്രഹ്മത്തിന്റെ സാക്ഷാൽക്കാരമാണ് ഫലം”. [12]

അവിദ്യയവസാനിപ്പിക്കുക എന്നുവെച്ചാൽ എല്ലാം ബ്രഹ്മമാണെന്നും ബ്രഹ്മമല്ലാതെ മറ്റൊന്നും ഇല്ലെന്നും മനസ്സിലാക്കുകയാണ്. ഇതിന്റെ അർത്ഥം, ലൗകികങ്ങളായ ആസക്തികളിൽ നിന്നും സ്വാർത്ഥത, ദുര, അഹങ്കാരം തുടങ്ങിയ നിസ്സാരതകളിൽ നിന്നും സ്വയം മോചനം നേടുകയും എല്ലാ മനുഷ്യരെയും സമഭാവനയോടെ കണ്ടുകൊണ്ട് അവരെ ഭൗതികവും ആത്മീയവുമായ എല്ലാത്തരം ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി അവിശ്രമം പ്രവർത്തിക്കുകയും ചെയ്യുക എന്നാണ്. ഇതാണ് ആത്മസാക്ഷാൽക്കാരത്തിനുള്ള വഴി. “വ്യക്തിയുടെ സ്വാതന്ത്ര്യം സമൂഹത്തിന്റെ സുഖത്തിലാണ് സ്ഥിതിചെയ്യുന്നത്. സമൂഹത്തിൽ നിന്ന് വേറിട്ട് വ്യക്തിയുടെ നിലനിൽപ്പു സങ്കൽപ്പിക്കുക സാദ്ധ്യമല്ല. ഇത് ഒരു ശാശ്വതസത്യമാണ്. ഈ അടിത്തറയിന്മേലാണ് പ്രപഞ്ചം കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. അനന്തമായ സംപൂർണ്ണതയിലേക്ക് അതുമായി ഇടവിടാത്ത സഹഭാവവും താദാത്മ്യവും നേടിക്കൊണ്ടും അതിന്റെ സുഖത്തിൽ സുഖിക്കുകയും ദുഃഖത്തിൽ ദുഃഖിക്കുകയും ചെയ്തുകൊണ്ടും പടിപടിയായി നീങ്ങുക — ഇതാണ് വ്യക്തിയുടെ ഒരേയൊരു കർത്തവ്യം”. [13]

സ്വാമി വിവേകാനന്ദന് ശങ്കരാചാര്യരോട് അളവറ്റ ആദരവുണ്ടായിരുന്നു. എങ്കിലും, ശങ്കരന്റെ അദ്വൈതം അദ്ദേഹത്തിന്റെ കൈയിൽ വിപ്ലവകരമായ ചില മാറ്റങ്ങൾക്കു വിധേയമായിത്തീർന്നു. ശങ്കരന്റെ അദ്വൈതത്തിൽ അമൂർത്തവും അപ്രമേയവും കേവലവുമായ പാരമാർത്ഥിക സത്യം മാത്രമല്ല, വ്യാവഹാരിക ജീവിതവും ഏറെക്കുറെ നിശ്ചലമായിരുന്നു. വിവേകാനന്ദനെ സംബന്ധിച്ചിടത്തോളമാകട്ടെ, അദ്വൈതം ചലനാത്മകവും സജീവവുമായിരുന്നു. “ചലനം അല്ലെങ്കിൽ മാറ്റം ജീവിതത്തിന്റെ ഗാനമാണ്” എന്നദ്ദേഹം പ്രഖ്യാപിച്ചു. ഒരു തത്വചിന്തകനെന്ന നിലക്ക് ബുദ്ധനെ തള്ളിപ്പറയുകയാണ് ശങ്കരൻ ചെയ്തത്. എന്നാൽ, വിവേകാനന്ദൻ ബുദ്ധനെ നോക്കിക്കണ്ടത് ആരാധനാ ഭാവത്തോടെയാണ്. ശങ്കരൻ തന്റെ തത്വചിന്തയെയാകെ അദ്വൈതത്തിന്റെ അതിർത്തിവരമ്പുകൾക്കുള്ളിൽ ഒതുക്കിനിർത്തി; മറ്റു തത്വചിന്താസരണികളെയെല്ലാം വിട്ടുവീഴ്ചയില്ലാതെ എതിർത്തു. വിവേകാനന്ദനാകട്ടെ, ഭാരതീയചിന്തയുടെ വ്യത്യസ്തസരണികളെ കഴിയുന്നത്ര സംയോജിപ്പിക്കാനാണ് ശ്രമിച്ചത്. ശങ്കരന്റെ വേദാന്തം ആത്മീയമായ അന്തസ്സത്തയുടെ ഉള്ളിലേക്ക് വലിയുന്നതായിരുന്നു. വിവേകാനന്ദന്റെ അദ്വൈതം ബാഹ്യലോകത്തെ മുഴുവൻ ഉൾക്കൊള്ളാൻ വെമ്പൽകൊള്ളുന്നതായിരുന്നു: “ദൈവവിശ്വാസിയെയോ ദൈവം എല്ലാറ്റിലും എല്ലാം ദൈവത്തിലുമുണ്ടെന്നു വിശ്വസിക്കുന്നവനെയോ ഏകതത്വവാദിയെയോ ബഹുദൈവവിശ്വാസിയെയോ നിരീശ്വരവാദിയെയോ ആരെയും അത് തള്ളിക്കളയുന്നില്ല. ഏറ്റവും വിശാലവും അതേസമയത്തുതന്നെ ഏറ്റവും തീക്ഷ്ണവുമായ സ്വഭാവഗുണങ്ങളെ രൂപപ്പെടുത്തി ഉൾക്കൊള്ളുകയെന്നതാണ് ഒരു സാധകനാവാനുള്ള ഉപാധി”. [14] വിവേകാനന്ദൻ യാതൊരർത്ഥത്തിലും ഒരു വിഭാഗീയചിന്താഗതിക്കാരനായിരുന്നില്ല. മറ്റു ചിന്താഗതികളെ അദ്ദേഹം ഭയപ്പെടുകയോ അവയോട് അസഹിഷ്ണുത കാണിക്കുകയോ ചെയ്തില്ല. “വ്യത്യസ്ത ചിന്താവിഭാഗങ്ങൾ പെരുകട്ടെ!” എന്നദ്ദേഹം ആശംസിച്ചു. “കുതിച്ചോടുന്ന സജീവമായ അരുവിയിലേ ചുഴികളും ചുഴലികളും ഉണ്ടാവൂ. ചിന്താസംഘട്ടനമാണ് ചിന്തയെ ഉദ്ദീപിപ്പിക്കുന്നത്”. പ്രാചീനങ്ങളും അർവാചീനങ്ങളുമായ മതചിന്തകളുടെയും തത്വചിന്തകളുടെയും വ്യത്യസ്തധാരകളെ പ്രബലമായ ഒരു പ്രവാഹമാക്കി കൂട്ടിയിണക്കിക്കൊണ്ട് ഭൂതകാലത്തിന്റെ മാലിന്യങ്ങളെയും വർത്തമാനകാലത്തിന്റെ ദൗർബല്യങ്ങളെയും കഴുകിക്കളയാനും അങ്ങനെ മികവുറ്റ ഒരു ഭാവിയുടെ അടിത്തറ പണിയാനുമുള്ള യത്നമായിരുന്നു വിവേകാനന്ദന്റേത്. മനുഷ്യനെ ദിവ്യതയുടെ പ്രകടരൂപമായി കാണണമെന്ന് ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ വേദാന്തം. അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന ഭൂരിപക്ഷക്കാരായ ജനങ്ങൾക്ക് ജ്ഞാനത്തിന്റെ വെളിച്ചം എത്തിച്ചുകൊടുക്കുകയും കൂടുതൽ മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുള്ള സമരത്തിൽ പാവപ്പെട്ടവരെയും ദുർബലരെയും സഹായിക്കുകയും ചെയ്യുക എന്നതാണ് മതത്തിന്റെ കടമയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹാർവാർഡ് സർവകലാശാലയിൽ ചെയ്ത ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “കേവലമായ അദ്വൈതം നമ്മുടെ ദൈനംദിന ജീവിതത്തിൽ സജീവവും കാവ്യാത്മകവുമായിത്തീരണം. നിരാശാജനകമായ വിധം കെട്ടുപിണഞ്ഞു കിടക്കുന്ന പഴമ്പുരാണങ്ങളിൽ നിന്ന് സമൂർത്തങ്ങളായ ധാർമ്മികരൂപങ്ങൾ പൊന്തിവരണം. അമ്പരപ്പുളവാക്കുന്ന യോഗദർശനത്തിൽ നിന്ന് ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ മനഃശാസ്ത്രം ഉയർന്നുവരണം”.

മറ്റൊരിക്കൽ അദ്ദേഹം ഇങ്ങനെ എഴുതി: “സ്വർഗ്ഗമോ നരകമോ ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? ആർക്കാണതിൽ താൽപര്യം? ആത്മാവുണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? മാറ്റമില്ലാത്ത എന്തെങ്കിലുമൊന്നുണ്ടോ ഇല്ലയോ എന്നതിൽ ആർക്കാണ് താൽപര്യം? ഇവിടെ ഇതാ ലോകം. ദുരിതമയമായ ലോകം. ബുദ്ധൻ ചെയ്തതുപോലെ ലോകത്തിലേക്കിറങ്ങി ചെല്ലുക. ദുരിതങ്ങൾ കുറയ്ക്കാൻ പാടുപെടൂ; അല്ലെങ്കിൽ ആ പരിശ്രമത്തിൽ മരണം വരിക്കൂ. നിങ്ങൾ നിങ്ങളെത്തന്നെ മറക്കുക — ഇതാണ് ആദ്യമായി പഠിക്കേണ്ട പാഠം. നിങ്ങൾ ദൈവവിശ്വാസിയായാലും ശരി, നിരീശ്വരവാദിയായാലും ശരി, ആജ്ഞേയവാദിയായാലും കൊള്ളാം, വേദാന്തിയായാലും കൊള്ളാം, ക്രിസ്ത്യനോ മുസൽമാനോ ആരായാലും ശരി, എല്ലാവർക്കും പ്രസക്തമായ ഒരു പാഠം സങ്കുചിതമായ ആത്മബോധം നശിപ്പിച്ച് യഥാർത്ഥമായ ആത്മബോധം കെട്ടിപ്പടുക്കുക എന്നതാണ്”. [15]

വർണ്ണാശ്രമവ്യവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ആദ്യമായി ബാദരായണൻ തന്റെ വേദാന്തസൂത്രം രചിച്ചത്. നാടുവാഴിവ്യവസ്ഥ പരന്നുപിടിക്കാൻ തുടങ്ങിയ കാലത്താണ് ശങ്കരാചാര്യർ തന്റെ പാണ്ഡിത്യം നിറഞ്ഞ ഭാഷ്യങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും സഹായത്തോടുകൂടി അതിനെ ഗഹനമായ ഒരു തത്വശാസ്ത്രമാക്കി വളർത്തിയത്. ആധുനിക ശാസ്ത്രത്തെപ്പറ്റി കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പിന്നെയും ഒരായിരം വർഷങ്ങൾ കഴിഞ്ഞിട്ടാണ് വിവേകാനന്ദൻ വന്നത്. അപ്പോഴേക്കും ഉൽപ്പാദനരീതിയാകെ മാറിക്കഴിഞ്ഞിരുന്നു. നാടുവാഴിത്തം തകർച്ചയിലെത്തുകയും മുതലാളിത്തത്തിന്റെ ഘടകങ്ങൾ ശക്തിപ്പെടാൻ തുടങ്ങുകയും ചെയ്തു കഴിഞ്ഞിരുന്നു. മതവിശ്വാസങ്ങൾക്ക് അപ്പോഴും സ്ഥാനമുണ്ടായിരുന്നു. എങ്കിലും, ആധുനികശാസ്ത്രങ്ങളും ദേശീയ–സാമൂഹ്യ–സാംസ്കാരിക — നവോത്ഥാന പ്രസ്ഥാനങ്ങളും ജനങ്ങളുടെ മനസ്സിൽ പുതിയ ചലനങ്ങളുണ്ടാക്കികഴിഞ്ഞിരുന്നു. ഈ പുതിയ കാലഘട്ടത്തിലാണ് ജനങ്ങളെ മുന്നോട്ടുനയിക്കാൻ പറ്റിയ തരത്തിലുള്ള തന്റെ വേദാന്തചിന്തകളുമായി സ്വാമി വിവേകാനന്ദൻ മുന്നോട്ടുവന്നത്.

11.4വേദാന്തവും സോഷ്യലിസവും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുതലാളിത്തത്തിന്റെ യഥാർത്ഥഫലങ്ങൾ — അതിന്റെ നേട്ടങ്ങൾ മാത്രമല്ല, നിഷേധാത്മകവശങ്ങളും — പ്രകടമാവാൻ തുടങ്ങിയിരുന്നു. അവ സ്വാമി വിവേകാനന്ദന്റെ മനസ്സിനെയും സ്വാധീനിച്ചു. 1893-ൽ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായി ലോകമത സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി അമേരിക്ക സന്ദർശിച്ചു. അമേരിക്കയുടെ ആധുനികതയും ശാസ്ത്രീയബോധവും ചലനാത്മകതയും അദ്ദേഹത്തെ ആകർഷിച്ചു. അമേരിക്കയെ അദ്ദേഹം “സ്വാതന്ത്ര്യത്തിന്റെ ജനനസ്ഥലം” എന്നു വാഴ്ത്തി. അമേരിക്കയുടെ ഭൗതികസംസ്കാരവും ഇന്ത്യയുടെ ആത്മീയസംസ്കാരവും തമ്മിൽ കൂട്ടിയോജിപ്പിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, തന്റെ രണ്ടാമത്തെ സന്ദർശനമാവുമ്പോഴേക്കും അമേരിക്ക അപ്പാടെ മാറിക്കഴിഞ്ഞിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും ധാർഷ്ട്യം മൂർഛിക്കാൻ തുടങ്ങിയിരുന്നു. ഈ മാറ്റം വിവേകാനന്ദനെ ക്ഷോഭിപ്പിച്ചു. ഭൗതികപുരോഗതിയെ അഭിനന്ദിച്ചുകൊണ്ടു തന്നെ അവിടെ നിലനിന്ന “മകുടംവെച്ച അജ്ഞത”ക്കെതിരായി അദ്ദേഹം തട്ടിക്കയറി. രാഷ്ട്രീയാടിമത്തത്തിൽ കഴിയുന്ന ജനതകൾക്ക് അമേരിക്കയുടെ സഹായത്തോടെ മോചനം നേടാൻ കഴിയുമെന്ന തന്റെ ആദ്യത്തെ പ്രതീക്ഷ വെറും വ്യാമോഹമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.

സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സ്വാർത്ഥതയും ദുരാഗ്രഹങ്ങളും വിവേകാനന്ദനെ അത്യന്തം വേദനിപ്പിച്ചു. യുദ്ധത്തിന്റെ പുക പരക്കാൻ തുടങ്ങിയിരിക്കുന്നു എന്നും യൂറോപ്പ് ഒരു പോർക്കളമായി മാറാൻ പോകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂറോപ്പിൽ വളർന്നു കഴിഞ്ഞ മുതലാളിത്തത്തിന്റെ ഉച്ഛൃംഗലമായ നിഷ്ഠൂരതകൾ അദ്ദേഹത്തിന്റെ മനം മടുപ്പിച്ചു. പുതുതായി രൂപംകൊള്ളാൻ തുടങ്ങിയ വിപ്ലവകരങ്ങളായ ആശയങ്ങളിലേക്ക് അദ്ദേഹം ചുഴിഞ്ഞുനോക്കി. യൂറോപ്യൻ പര്യടനത്തിനിടയിൽ അദ്ദേഹം റഷ്യൻ അരാജതകത്വവാദിയായ പ്രിൻസ് ക്രോപോട്കിനെ സന്ദർശിച്ച് ചർച്ച നടത്തുകയുണ്ടായി. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പ് തോന്നി. ഒരു യഥാർത്ഥ വേദാന്തിക്ക് സോഷ്യലിസ്റ്റ് ആശയങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു സോഷ്യലിസ്റ്റാണ്. അത് പരിപൂർണ്ണമായ ഒരു വ്യവസ്ഥയായതുകൊണ്ടല്ല, മറിച്ച്, അപ്പം തീരെ ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലത് പകുതി അപ്പമാണല്ലോ എന്നു വിചാരിച്ചാണ്” തൊഴിലാളിവർഗ്ഗത്തിന്റെ സഹജമായ ശക്തിയെ അദ്ദേഹം കാണാതിരുന്നില്ല. “തൊഴിലാളികൾ ജോലി ചെയ്യുന്നത് നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവും കിട്ടാതെയാവും. എന്നിട്ടും നിങ്ങളവരെ താണ വിഭാഗക്കാരായി കരുതുന്നു. നിങ്ങളുടെ സ്വന്തം സംസ്കാരത്തെപ്പറ്റി ഭോഷ്കു പറയുകയും ചെയ്യുന്നു. നിലനിൽപ്പിന് വേണ്ടിയുള്ള സമരത്തിൽപ്പെട്ടതുകൊണ്ട് അവർക്ക് അറിവു നേടാൻ അവസരം ലഭിക്കുന്നില്ല. മനുഷ്യ ബുദ്ധിയാൽ നയിക്കപ്പെട്ടുകൊണ്ട് അവർ വളരെക്കാലമായി യന്ത്രങ്ങളെപ്പോലെ ഒരേ മട്ടിൽ അദ്ധ്വാനിച്ചു. എന്നിട്ട് സമർത്ഥരും അഭ്യസ്തവിദ്യരുമായ ആളുകളാണ് അവരുടെ അദ്ധ്വാനത്തിന്റെ ഗണ്യമായ ഭാഗം അനുഭവിക്കുന്നത്. എല്ലാ രാജ്യങ്ങളിലും ഇതാണ് സ്ഥിതി. എന്നാൽ, കാലം മാറിയിരിക്കുന്നു. താഴ്ന്ന വർഗ്ഗങ്ങൾ പൊതുവിൽ ഈ വസ്തുതയെപ്പറ്റി ബോധമുള്ളവരാവാൻ തുടങ്ങിയിരിക്കുന്നു. അവർ ഇതിനെതിരായി, തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ഐക്യമുന്നണിയുണ്ടാക്കി വരികയാണ്. ഉയർന്ന വർഗ്ഗത്തിന് ഇനി എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വർഗ്ഗത്തെ അടിച്ചമർത്താൻ കഴിയില്ല. ഉയർന്ന വർഗ്ഗങ്ങളുടെ ക്ഷേമം ഇന്ന് സ്ഥിതിചെയ്യുന്നത് ന്യായമായ അവകാശം നേടിയെടുക്കാൻ ശ്രമിക്കുന്ന താഴ്ന്ന വർഗ്ഗക്കാരെ സഹായിക്കുന്നതിലാണ്”.

വീണ്ടും അദ്ദേഹം ഇപ്രകാരം എഴുതി: “മനുഷ്യസമൂഹത്തെ പുരോഹിതന്മാർ, പട്ടാളക്കാർ, വ്യാപാരികൾ, തൊഴിലാളികൾ എന്നിങ്ങനെ വഴിക്കുവഴിയായി നാലു ജാതികളാണ് ഭരിക്കുന്നത്. അവസാനമായി വരുന്നത് തൊഴിലാളികളുടെ (ശൂദ്രരുടെ) ഭരണമാണ്… ആദ്യത്തെ മൂന്നു കൂട്ടരും ഭരണം നടത്തിക്കഴിഞ്ഞു. ഇനി അവസാനത്തെ കൂട്ടരുടെ ഊഴമാണ്. ഇനി അവർ ഭരിക്കണം. ആർക്കും അവരെ തടയാൻ വയ്യ”.

വിദേശയാത്രകൾ കഴിച്ച് ഇന്ത്യയിലേക്കു തിരിച്ചുവന്നപ്പോൾ സാധാരണ ജനങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അളവില്ലാത്തവിധം വർദ്ധിച്ചു. ഭൂരിപക്ഷക്കാരായ സാധാരണജനങ്ങളിലാണ് ഇന്ത്യയുടെ ആശ സ്ഥിതിചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന വർഗ്ഗങ്ങൾ ശാരീരികമായും ധാർമ്മികമായും തകർന്നിരിക്കുന്നു എന്നാണദ്ദേഹം ഇതിനു കാരണമായി പറഞ്ഞത്. “സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും സമ്പത്തോ വിദ്യാഭ്യാസമോ അറിവോ ലഭിക്കുന്നതിനുള്ള അവസരമുണ്ടാവണം” എന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സാധിക്കണമെങ്കിൽ സാമൂഹ്യവ്യവസ്ഥയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ കൂടിയേ കഴിയൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ സ്വാതന്ത്ര്യം കൈവരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ സാമൂഹ്യനിയമങ്ങളും ദ്രോഹകരങ്ങളാണ്. അവയെ അതിവേഗം നശിപ്പിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണം. സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗത്തിലൂടെ മുന്നേറാൻ കഴിയുന്നതിന് മനുഷ്യർക്ക് സൗകര്യം നൽകുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം”. [16]

വിവേകാനന്ദൻ 1902-ൽ 39-ാമത്തെ വയസ്സിൽ മരിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇന്ത്യയിൽ തൊഴിലാളിപ്രസ്ഥാനമോ ട്രേഡ്യൂണിയനുകളോ ആവിർഭവിച്ചു കഴിഞ്ഞിരുന്നില്ല. തൊഴിലാളിവർഗ്ഗം തന്നെ വളർച്ചയുടെ പ്രാഥമികദശയിലായിരുന്നു. എന്നിട്ടും ഒരു വലിയ വിപ്ലവകാരിയുടെ തീവ്രമായ വികാരാവേശത്തോടുകൂടി അദ്ദേഹം തൊഴിലാളിവർഗ്ഗത്തിന്റെ ഭാവിയിൽ വിശ്വാസം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യത്തിൽ മാത്രമല്ല, സോഷ്യലിസത്തിലും തന്റെ മാതൃഭൂമി വിജയം കൈവരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവമുണ്ടാവുന്നതിന് രണ്ട് ദശകങ്ങൾക്കു മുമ്പുതന്നെ ഈ മഹാനായ മനുഷ്യൻ ഇന്ത്യയിൽ സോഷ്യലിസത്തിന്റെ മുദ്രാവാക്യം മുഴക്കിയെന്നത് എടുത്തുപറയത്തക്കതാണ്. യുവതലമുറയ്ക്ക് അദ്ദേഹം പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടമായിത്തീർന്നതിൽ അത്ഭുതമില്ല.

കുറിപ്പുകൾ

1 Max Muller: Ramakrishna—His life and sayings, P. 162.

2 Romain Rolland: The life of Ramakrishna P. 191.

3 Swami Nikhilananda (Tr.): Gospel of Sri. Ramakrishna P. 480.

4 Swami Sharadananda: Sri. Ramakrishna—The Great Master P. XI.

5 Selections from Swami Vivekananda, P. 862.

6 Swami Vivekananda: Complete Works, Vol. III. P. 334.

7 Selections from Swami Vivekananda. PP. 561–94.

8 The Complete Works of Swami Vivekananda. Vol. I, P. 374.

9 Swami Vivekananda: The Speech at Lahore in 1897.

10 Selections from Swami Vivekananda, P. 279.

11 Ibid, PP. 278–79.

12 The Complete Works of Swami Vivekananda, Vol. VII. P. 161.

13 Swami Vivekananda: Modern India, P. 45.

14 Letters of Swami Vivekananda, P. 83.

15 Swami Vivekananda: Practical Vedanta.

16 Swami Vivekananda: Works, Vol. V., P. 110.