അദ്ധ്യായം 4
പണം മുതൽ നയാപൈസവരെ
1957 ഏപ്രിൽ 1 നാണ് നമ്മുടെ നാട്ടിൽ നയാപൈസ എന്ന പുതിയ തരം നാണയം പ്രചരിക്കാൻ തുടങ്ങിയത്. ഏതാണ്ട് പഴയ ചില്ലിക്കാശിനോളം തന്നെ വലിപ്പവും അതിനേക്കാൾ കുറച്ചുകൂടി കനവുമുള്ള ഒരു ചെറിയ നാണ്യമാണ് നയാപൈസ. പക്ഷേ, ഇതിന് ചില്ലിക്കാശിനേക്കാൾ കൂടുതൽ വിലയുണ്ട്. 192 ചില്ലികാശുകൊടുത്താൽ കിട്ടാവുന്നത്ര സാധനങ്ങൾ വാങ്ങാൻ 100 നയാപൈസ മതി. രണ്ടു നയാപൈസ, അഞ്ചു നയാപൈസ, പത്തു നയാപൈസ എന്നിങ്ങനെ ഈ സമൂഹത്തിൽ വേറെയും ഒറ്റനാണ്യങ്ങൾ പ്രചാരത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ചെമ്പും നിക്കലുമടങ്ങിയ ഒരു സമ്മിശ്രലോഹം കൊണ്ടാണവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഒരുറുപ്പിക നൂറു നയാപൈസയ്ക്കു സമമാണ്. അരയുറുപ്പികയ്ക്ക് അമ്പതു നയാപൈസ. കാലുറുപ്പികയ്ക്ക് ഇരുപത്തഞ്ചു നയാപൈസ. പക്ഷേ, അരയ്ക്കാലു റുപ്പികയ്ക്ക് പന്ത്രണ്ടര നയാപൈസയല്ല, പന്ത്രണ്ടു നയാപൈസ മാത്രം. ഒരണയ്ക്ക് ആറു നയാപൈസയും രണ്ടണയ്ക്കു പന്ത്രണ്ടു നയാപൈസ. മൂന്നണയ്ക്ക് പത്തൊമ്പതു നയാപൈസ, നാലണയ്ക്ക് ഇരുപത്തഞ്ച് നയാപൈസ. ഇങ്ങനെ കണക്കുകൂട്ടാൻ ബഹുവിഷമമാണെന്നു പലരും പറയുകയുണ്ടായി. ചിലർ പറഞ്ഞു, നയാപൈസ ഒരു ശല്യമാണെന്ന്. പക്ഷേ, ആദ്യം, അതിന്റെ നേർക്ക് മുഖം വീർപ്പിച്ചവർ തന്നെ പിന്നീടതിനെ ഭദ്രമായി സൂക്ഷിക്കാൻ തുടങ്ങി. എന്തുകൊണ്ട്? നാണ്യത്തിന്റെ തിളക്കവും ഭംഗിയും കണ്ടിട്ടാണോ? അല്ല. ആ നാണ്യങ്ങൾക്കൊടുത്ത് അങ്ങാടിയിൽ നിന്ന് എന്തു വേണമെങ്കിലും വാങ്ങാം. ചായ കുടിക്കാം, സിഗരറ്റ് വലിക്കാം, പത്രമോ പുസ്തകമോ വാങ്ങാം, സിനിമ കാണാം. എല്ലാറ്റിനും പൈസ വേണം. നയാപൈസ വരുന്നതിന് മുമ്പ് ഉറുപ്പികയും അണയും പൈയും മാത്രമാണുണ്ടായിരുന്നത്. ഒരുറുപ്പികയ്ക്ക് പതിനാറണ; ഒരണയ്ക്ക് പന്ത്രണ്ട് പൈ. അണയും പൈയും ആദ്യമായി പ്രചരിക്കാൻ തുടങ്ങിയപ്പോഴും കണക്കുകൂട്ടാൻ കുറച്ചൊക്കെ വിഷമമുണ്ടായിരുന്നു. ഒരുറുപ്പികയ്ക്ക് 64 കാലണ, അല്ലെങ്കിൽ 192 പൈ. ഉറുപ്പികയെ 192 ആക്കി ഭാഗിച്ച് കണക്കുകൂട്ടുന്നതിനെക്കാൾ എളുപ്പമല്ലെ അതിന്റെ നൂറാക്കി ഭാഗിച്ച് കണക്കുക്കൂട്ടുന്നത്? നൂറിനെ എതു സംഖ്യകൊണ്ടു വേണമെങ്കിലും പെരുക്കി നൊടിയിടയ്ക്കുള്ളിൽ ഉത്തരം കാണാം. അതേ സംഖ്യകൊണ്ട് 192 നെ പെരുക്കിനോക്കു. നൂറിനെ പത്തുകണക്കിലുള്ള ചെറുഭാഗങ്ങളാക്കാം. അതുപോലെ 192 നെ ഒന്നു ഭാഗിച്ചുനോക്കൂ. തീർച്ചയായും നൂറിന്റെ പത്തുകണക്കിലുള്ള വിഭജനമാണെളുപ്പം. പത്തുകണക്കിൽ ഭാഗിക്കാനും പെരുക്കാനും കൂടുതൽ എളുപ്പമുള്ള ഒരു നാണയവ്യവസ്ഥയാണിത്. അതുകൊണ്ടാണിത് ദശാംശനാണയവ്യവസ്ഥ എന്ന് വിളിക്കപ്പെടുന്നത്. നയാപൈസയെ അണയായോ പൈ ആയോ മാറ്റുക അത്ര എളുപ്പമല്ലെന്നുള്ളത് ശരിയാണ്. പക്ഷേ, ഏതാനും കൊല്ലങ്ങൾക്കുള്ളിൽ അണയും പൈയും കാലണയും മറ്റും പ്രചാരത്തിൽ നിന്നും പിൻവലിക്കപ്പെടും. പിന്നെ ഉറുപ്പികയും നയാപൈസയും മാത്രമേ ഉണ്ടാവൂ. അപ്പോളാണ് ദശാംശനാണയവ്യവസ്ഥയുടെ മുഴുവൻ ഗുണവും വെളിപ്പെടുക.
4.1പൈസ എന്തിന്?

പത്തൊമ്പതാം നൂറ്റാണ്ടിലാണ് അണയും പൈയും ആദ്യമായി രംഗത്തിറങ്ങിയത്. അതിനു മുമ്പ് അണയും പൈയും ഉണ്ടായിരുന്നില്ല. പകരം മറ്റുചില നാണയങ്ങളാണുണ്ടായിരുന്നത്. വാസ്തവം പറഞ്ഞാൽ, പ്രാചീനകാലം മുതൽക്കുതന്നെ നമ്മുടെ നാണ്യവ്യവസ്ഥയിൽ പലപലമാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ? എന്തുമാറ്റമുണ്ടായാലെന്താണ്? നാണ്യത്തിന്റെ പേരു മാറിയാലും, അതിന്റെ വിഭജനസമ്പ്രദായം മാറിയാലും, അതു നാണ്യംതന്നെയാണ്. കാലുറുപ്പികയായാലും നാലണയായാലും ഇരുപത്തഞ്ചു നയാപൈസയായാലും കാര്യം ഒന്നുതന്നെ. അവ കൊടുത്താൽ കിട്ടുന്ന സാധനങ്ങൾ തുല്യമായിരിക്കും. നാണ്യങ്ങൾക്കൊണ്ടു നമുക്ക് നേരിട്ട് പറയത്തക്ക ഉപയോഗമൊന്നുമില്ല. അവ തിന്നാൽ പറ്റില്ല; നഗ്നത മറയ്ക്കാനും പറ്റില്ല. എങ്കിലും അവ ഉപയോഗകരങ്ങളാണ്. അവ കൊടുത്ത് ആവശ്യമായ സാധനങ്ങൾ — അപ്പമോ തുണിയോ എന്തുവേണമെങ്കിലും — വാങ്ങാൻ കഴിയുമെന്നതാണ് അവയുടെ ഉപയോഗം.

നിങ്ങളുടെ കൈയിൽ വിൽക്കാൻ പറ്റിയ എന്തെങ്കിലും സാധനമുണ്ടെന്നിരിക്കട്ടെ. അതു വിറ്റാൽ പണം കിട്ടും. ആ പണം കൊടുത്ത് നിങ്ങൾക്കാവശ്യമുള്ള മറ്റെന്തെങ്കിലും സാധനം വാങ്ങാം. ഇങ്ങിനെ ചരക്കുകൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും പണം ഉപയോഗിക്കപ്പെടുന്നു. പണത്തെ മധ്യവർത്തിയാക്കിക്കൊണ്ടാണ് ഇങ്ങനെ ചരക്കുകൾ തമ്മിൽ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാവും. സമുദായത്തിൽ ചരക്കുകളുടെ കൈമാറ്റം ആവിർഭവിച്ചതിനുശേഷം മാത്രമാണ് പണമുണ്ടായത്. പ്രാകൃതമനുഷ്യർ വേട്ടയാടി നടന്നിരുന്ന ആ അതിപ്രാചീനകാലത്ത് കൈമാറ്റവും കച്ചവടവും ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടക്കാലത്ത് പണത്തിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. ഇതിന്റെ അർത്ഥം പ്രാകൃതമനുഷ്യർ ചരക്കുകൾ കൈമാറാൻ തുടങ്ങിയ ഉടനെത്തന്നെ പണമാവിർഭവിച്ചു എന്നല്ല. ആദ്യകാലത്ത് പണത്തിന്റെ സഹായം കൂടാതെ നേരിട്ടു ചരക്കുകൾ കൈമാറുകയാണ് പതിവ്. നെല്ലുകൊടുത്ത് തുണി വാങ്ങും. മീൻ കൊടുത്ത് തേൻ വാങ്ങും. നേരിട്ടുള്ള ഈ കൈമാറ്റത്തിന് വെച്ചുമാറ്റം അല്ലെങ്കിൽ ബാർട്ടർ എന്നു പറയുന്നു.

ബാർട്ടർ സമ്പ്രദായത്തിന് ഒരു കുഴപ്പമുണ്ട്. നെല്ല് വിറ്റ് തുണിവാങ്ങാൻ പോകുന്ന ഒരു കൃഷിക്കാരനെ ഒന്നു പിന്തുടർന്നുനോക്കു. തുണിവിൽക്കാൻ തയ്യാറുള്ള ഒരാളെ അയാൾ കണ്ടുമുട്ടുന്നു. പക്ഷേ, തുണി വിൽക്കുന്നവന് നെല്ലല്ല, തേങ്ങയാണവശ്യം. ഈ സ്ഥിതിയിൽ കൈമാറ്റം നടക്കുന്നതെങ്ങനെയാണ്? തുണി വിൽക്കാൻ തയ്യാറുള്ളവനും അതേ സമയത്തു നെല്ലു വാങ്ങാൻ ആഗ്രഹിക്കുന്നവനുമായ ഒരാളെ കണ്ടുപിടിക്കാൻ കഴിഞ്ഞാലെ കൈമാറ്റം നടക്കൂ. തേങ്ങ വിൽക്കാൻ തയ്യാറുള്ള ഒരാളുണ്ട്. പക്ഷേ, അയാൾക്ക് തുണിയുമല്ല, നെല്ലുമല്ല ആവശ്യം; കുറേ ഉപ്പാണ്. ഉപ്പു കിട്ടിയാലേ അയാൾ തേങ്ങ കൈവിടൂ. എന്തു ബുദ്ധിമുട്ടാണ്? മനുഷ്യർ പരിഷ്ക്കരിക്കുകയും കൊള്ളക്കൊടുക്കകൾ വർദ്ധിക്കുകയും ചെയ്തപ്പോൾ ഈ ബുദ്ധിമുട്ട് കൂടുതൽ ദുസ്സഹമായിത്തീർന്നു. ബാർട്ടർ, അല്ലെങ്കിൽ നേരിട്ടുള്ള കൈമാറ്റ സമ്പ്രദായം തികച്ചും അപ്രായോഗികവും അപര്യാപ്തവുമായിത്തീർന്നു. എല്ലാവർക്കും പൊതുവിൽ ആവശ്യമായ ഏതെങ്കിലുമൊരു സാധനത്തെ മധ്യവർത്തിയായി ഉപയോഗിച്ചാലേ ഈ ബുദ്ധിമുട്ടു പരിഹരിക്കാൻ കഴിയൂ എന്നായി. ഈ ഘട്ടത്തിലാണ് പണം രംഗത്തിറങ്ങിയത്.

4.2നാണ്യങ്ങളുടെ ഉത്ഭവം

പണം — അതായത് കൈമാറ്റത്തിന്റെ മധ്യവർത്തി — ആദ്യമായി പ്രത്യക്ഷപ്പെട്ടത് നാണ്യങ്ങളുടെ രൂപത്തിലായിരുന്നില്ല. സ്വർണ്ണക്കട്ടികളും വെള്ളിക്കഷണങ്ങളും മറ്റും അതേ രൂപത്തിൽ, കൊത്തിത്തേച്ചുരൂപപ്പെടുത്താതെ തന്നെ പണമായി ഉപയോഗിക്കപ്പെട്ടിരുന്നു. അക്കാലത്ത് പണം എണ്ണിക്കൊടുക്കുകയല്ല, തൂക്കിക്കൊടുക്കുകയാണ് പതിവ്. അതുതന്നെയും പ്രാചീനമനുഷ്യർ കുറേയൊക്കെ പരിഷ്ക്കാരം നേടിയതിനുശേഷമാണ്. വെള്ളി, സ്വർണം തുടങ്ങിയ ലോഹങ്ങൾ പണമായി ഉപയോഗിക്കപ്പെടാൻ തുടങ്ങുന്നതിനു മുമ്പ് പശു, ആട്, തോൽ, ഉപ്പ് തുടങ്ങിയ മറ്റുപലതും കൈമാറ്റത്തിന്റെ മധ്യവർത്തികളായിരുന്നിട്ടുണ്ട്. നെല്ല് കൊടുത്ത് തുണി വാങ്ങാനാഗ്രഹിക്കുന്ന ഒരാൾ നേരിട്ട് തുണിവാങ്ങുകയല്ല ചെയ്യുന്നത്. ആദ്യം നെല്ല് കൊടുത്ത് ഉപ്പ് വാങ്ങുന്നു. പിന്നീട് ഉപ്പ് കൊടുത്ത് തുണി വാങ്ങുന്നു. ഉപ്പ് എല്ലാവർക്കും ആവശ്യമുള്ള ഒരു സാധനമാണ്. അതുകൊണ്ടാണത് കൈമാറ്റത്തിന്റെ മധ്യവർത്തിയായി ആദ്യം അംഗീകരിക്കപ്പെട്ടത്. പക്ഷേ, എന്തു ബുദ്ധിമുട്ടായിരുന്നു അതെന്ന് ഒന്നാലോചിച്ചുനോക്കൂ. നയാപൈസയുടെ കണക്കുകൂട്ടൽപോലും വിഷമമാണെന്നു പറയുന്നവർ പശുക്കൾ പണമായി ഉപയോഗിക്കപ്പെട്ടിരുന്ന കാലത്തെ സ്ഥിതിയെപ്പറ്റി എന്തു പറയും? ഒരു പശുവിനെ കൊടുത്താൽ നാലാടുകളെ വാങ്ങാൻ കിട്ടുമെന്നിരിക്കട്ടെ. പക്ഷേ, ഒരാടുമാത്രം മതിയെങ്കിലോ? പശുവിനെ നാലാക്കി വെട്ടിമുറിച്ചു കൊടുക്കാൻ കഴിയുമോ? ഈ വിഷമം പരിഹരിക്കാനാണ് സ്വർണ്ണം, വെള്ളി, തുടങ്ങിയ ലോഹങ്ങൾ പണമായി ഉപയോഗിക്കപ്പെട്ടത്. സ്വർണ്ണവും വെള്ളിയും എത്ര ചെറിയ കഷണങ്ങളാക്കി മുറിച്ചാലും ആർക്കും യാതൊരുപദ്രവവുമില്ല. അവ തൂക്കിക്കൊടുത്ത് ഇഷ്ടംപോലെ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാം. എന്നാൽ, അതും അത്ര എളുപ്പമൊന്നുമായിരുന്നില്ല. കച്ചവടത്തിനുപോകുമ്പോൾ ചരക്കുകളേറ്റി നടന്നാൽ പോര, സ്വർണ്ണക്കഷണങ്ങളോ, വെള്ളിക്കഷണങ്ങളോ ഉണ്ടായാലും പോരാ, അവ തൂക്കിക്കൊടുക്കാൻ എല്ലായ്പ്പോഴും ഒരു തുലാസ്സു കൂടി കൊണ്ടുനടക്കണം! ഈ ബുദ്ധിമുട്ടു പരിഹരിക്കാനാണ് നിശ്ചിതമായ രൂപവും തൂക്കവും മാറ്റുമുള്ള സ്വർണ്ണക്കക്ഷണങ്ങളും വെള്ളിക്കഷണങ്ങളും ചെമ്പുതുട്ടുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങിയത്. പല പേരുകളിലും വിളിയ്ക്കപ്പെട്ട ഈ ലോഹത്തുണ്ടുകൾക്കാണ് നാണ്യങ്ങളെന്ന് പറയുന്നത്. ലോഹക്കഷണങ്ങൾ തൂക്കികൊടുക്കുന്നതിനുപകരം നാണ്യങ്ങൾ എണ്ണികൊടുത്താൽ മതിയല്ലോ?

4.3പഴയ നാണ്യങ്ങൾ

ഇന്ത്യയിലാദ്യമായി നാണ്യങ്ങളാവിർഭവിച്ചത് ഏതുകാലത്താണെന്നു വളരെ കൃത്യമായി പറയാൻ വയ്യ. എന്നാലൊരു കാര്യം തീർച്ചയാണ്. ആര്യൻമാരുടെ ആഗമനത്തിനു എത്രയോ മുമ്പു മുതൽക്കേതന്നെ നാണ്യങ്ങൾ പ്രചരിച്ചിരുന്നു. മോഹൻജദാരോ, ഹാരപ്പ മുതലായ പ്രദേശങ്ങളിൽ നിന്ന് ആ അതിപ്രാചീന കാലത്തെ നാണ്യങ്ങളിൽ ചിലത് ഭൂഗർഭശാസ്ത്രജ്ഞൻമാർ കണ്ടെടുത്തിട്ടുണ്ട്. ചുരുങ്ങിയത് അയ്യായിരം കൊല്ലങ്ങൾക്കു മുമ്പുതന്നെ ഇന്ത്യയിൽ ചരക്കുകളുടെ കൊള്ളക്കൊടുക്കകളും കച്ചവടവും മറ്റുമുണ്ടായിരുന്നു എന്നാണിതു കാണിക്കുന്നത്.

ഋഗ്വേദത്തിൽ പണം, പണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ധാരാളം കാണാവുന്നതാണ്. പക്ഷേ, ബാർട്ടർ സമ്പ്രദായവും നടപ്പിലുണ്ടായിരുന്നു. ഒരിന്ദ്രബിംബം പത്തു പശുക്കൾക്കു സമമാണെന്നു ഒരിടത്തു പ്രസ്താവിക്കുന്നുണ്ട്. ഉൽപാദനവ്യവസ്ഥ അഭിവൃദ്ധിപ്പെടുകയും കൊള്ളക്കൊടുക്കകളും കച്ചവടങ്ങളും പരിഷ്ക്കരിക്കുകയും ചെയ്തപ്പോൾ മെല്ലെമെല്ലെ ബാർട്ടർ സമ്പ്രദായം അപ്രത്യക്ഷമായി. പണം, നിഷ്കം തുടങ്ങിയ നാണ്യങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു. ബുദ്ധന്റെ കാലത്തിനു മുമ്പുതന്നെ പണം, കർഷാപണം മുതലായ പേരുകളോടുകൂടിയ വെള്ളിനാണ്യങ്ങളും നിഷ്കം, പാദം മുതലായ സ്വർണനാണ്യങ്ങളും പ്രചരിച്ചിരുന്നുവെന്ന് ഗവേഷകൻമാർ വെളിപ്പെടുത്തിയിട്ടുണ്ട്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ മൗര്യചക്രവർത്തിമാരുടെ കാലത്തു പ്രചരിച്ചിരുന്ന നാണ്യങ്ങളെപ്പറ്റി വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. പണമായിരുന്നു ഏറ്റവും പ്രചാരമുള്ള നാണ്യം. അത് തനി വെള്ളിയായിരുന്നില്ല. — ചെമ്പു കൂട്ടിയതായിരുന്നു. പണം, അരപ്പണം, കാൽപ്പണം, അരയ്ക്കാൽപ്പണം എന്നീ വെള്ളിനാണ്യങ്ങൾക്കു പുറമെ മാഷം, അർദ്ധമാഷകം, കാകണി, അർദ്ധകാകണി മുതലായ ചെമ്പുനാണ്യങ്ങളും ഇക്കാലത്ത് പ്രചരിച്ചിരുന്നു. കൗടില്യന്റെ കാലത്തെ ഒരു പണം ഏറെക്കുറെ രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പു പ്രചരിച്ചിരുന്ന നമ്മുടെ ഉറുപ്പികയ്ക്ക് സമമായിരുന്നു എന്ന് കെ.ടി.ഷാ എന്ന ധനശാസ്ത്രജ്ഞൻ പറയുന്നു. ഓരോ നാണ്യത്തിനും നിശ്ചിതമായ തൂക്കവും മാറ്റുമുണ്ടായിരുന്നു. കടുകിൻമണി, കുന്നിക്കുരു, മഞ്ചാടിക്കുരു മുതലായവയുടെ അടിസ്ഥാനത്തിലാണ് തൂക്കങ്ങൾ കണക്കാക്കപ്പെട്ടിരുന്നത്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ വ്യത്യസ്തനാണ്യങ്ങളുടെ തൂക്കങ്ങളെപ്പറ്റി വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത നിരക്കുകളിൽ ആവശ്യക്കാർക്ക് ലോഹക്കട്ടികളെ നാണ്യങ്ങളാക്കി മാറ്റിക്കൊടുക്കാനും മാറ്റുകുറഞ്ഞ നാണ്യങ്ങൾ കണ്ടെത്തിയാൽ അവയെ നശിപ്പിച്ചുകളയാനും നാണ്യനിർമ്മാണശാലയുടെ അധ്യക്ഷന് അധികാരമുണ്ടായിരുന്നു.

ഉൽപാദനവ്യവസ്ഥ അഭിവൃദ്ധിപ്പെടുകയും വാണിജ്യവും വ്യാപാരബന്ധങ്ങളും വളരുകയും ചെയ്യുമ്പോൾ നാണ്യവ്യവസ്ഥയും അഭിവൃദ്ധിപ്പെടുന്നു. അത്തരമൊരു കാലഘട്ടമായിരുന്നു ഗുപ്തരാജാക്കൻമാരുടെ ഭരണകാലം. ഗുപ്തരാജാക്കൻമാരാൽ നിർമ്മിക്കപ്പെട്ട നിരവധി നാണ്യങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഗുപ്തഭരണത്തിന്റെ ആദ്യകാലത്ത് 123 ഗ്രേൻ തൂക്കമുള്ള സ്വർണനാണ്യങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാൽ അത് മുഴുവൻ ശുദ്ധമായ സ്വർണ്ണമായിരുന്നില്ല. 7 ഗ്രേൻ ശുദ്ധ സ്വർണവും ബാക്കി കൂട്ടുമായിരുന്നു. പിന്നീട് നാണ്യങ്ങളുടെ തൂക്കം വർദ്ധിപ്പിക്കപ്പെട്ടു. പക്ഷേ, കനംകൂടുംതോറും പരിശുദ്ധ സ്വർണത്തിന്റെ തോതു കുറഞ്ഞുകുറഞ്ഞുവരികയാണ് ചെയ്തത്. സ്വർണനാണ്യങ്ങൾക്കു പുറമെ വെള്ളിനാണ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, ചെറിയ ചെറിയ കൈമാറ്റങ്ങൾക്ക് ചെമ്പുനാണ്യങ്ങളാണ് ഉപയോഗിക്കപ്പെട്ടിരുന്നത്.

4.4നാണ്യങ്ങളുടെ പരസ്പരബന്ധം

സ്വർണനാണ്യങ്ങളും വെള്ളിനാണ്യങ്ങളും തമ്മിലുള്ള ബന്ധം സ്വർണത്തിന്റെയും വെള്ളിയുടെയും വിലകൾ തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചാണ് നിലനിന്നുപോകുന്നത്. ഒരു ഗ്രേൻ സ്വർണം ഇരുപത്തിരണ്ടര ഗ്രേൻ വെള്ളിക്ക് സമമായിരുന്നുവെന്ന് സചീന്ദ്രകുമാർ എന്ന ഗ്രന്ഥകാരൻ കണക്കുക്കൂട്ടിപ്പറയുന്നു. ബൈഗ്രാമിൽ നിന്നു ലഭിച്ച ഒരു ചെമ്പുപട്ടയപ്രകാരം സ്വർണത്തിന്റെ വില വെള്ളിയുടേതിന്റെ പതിനാറിരട്ടിയായിരുന്നു. നാരദസ്മൃതിയനുസരിച്ച് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണ്യവ്യവസ്ഥ താഴെപറയുംപ്രകാരമായിരുന്നു.

4 കാകണി = 1 മാഷം അല്ലെങ്കിൽ 1 പലം (1 പണം)
20 മാഷം അല്ലെങ്കിൽ
20 പണം = വെള്ളികൊണ്ടുള്ള ഒരു കാർഷാപണം
4 കാർഷാ പണം = 1 ധാനകം
12 ധാനകം അല്ലെങ്കിൽ 48 കാർഷാപണം = 1 സുവർണം (ദീനാരം)

ശുക്രനീതിസാരത്തിൽ നിഷ്കം, തങ്കം, സുവർണ്ണം മുതലായ നാണ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. നാലു മാഷത്തൂക്കം സ്വർണമാണ് ഒരു നിഷ്ക്കത്തിലടങ്ങിയിരിക്കുന്നത്. വിവിധ ലോഹങ്ങളുടെ വിലകൾ തമ്മിലുള്ള ബന്ധങ്ങൾ താഴെ പറയും പ്രകാരമായിരുന്നു:

“രജതം ഷോഡശഗുണം ഭവേത്സ്വർണ്ണസ്യമൂല്യകം
താമ്രം രജതമൂല്യം സ്വാത്പ്രായോശീതിഗുണം തഥാ”

അതായത് സ്വർണ്ണത്തിന്റെ വില വെള്ളിയുടെ വിലയുടെ പതിനാറിരട്ടിയും വെള്ളിയുടെ വില ചെമ്പിന്റെ വിലയുടെ സുമാർ 80 ഇരട്ടിയുമായിരുന്നു. എന്നാൽ ഏതെങ്കിലുമൊരു ലോഹത്തിന്റെ വിലയിൽ മാറ്റമുണ്ടായാൽ ഈ ബന്ധത്തിനും മാറ്റം സംഭവിയ്ക്കുക പതിവായിരുന്നു. ദാരിയസ്സു രാജാവിന്റെ കാലത്ത് 3:40 എന്ന നിരക്കിലും ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിൽ 1:9 എന്ന നിരക്കിലുമാണ് സ്വർണവും വെള്ളിയും പ്രചരിച്ചിരുന്നത് എന്ന് കെ.വി.രാമസ്വാമി അയ്യങ്കാർ എന്ന പണ്ഡിതൻ ചൂണ്ടിക്കാണിയ്ക്കുന്നു. ഇങ്ങനെ സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ മൂല്യത്തിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് അവ തമ്മിലുള്ള ബന്ധങ്ങൾക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു.

4.5നാണ്യങ്ങളുടെ ഭംഗി

ആദ്യമൊക്കെ നാണ്യങ്ങളുടെ മാറ്റും തൂക്കവും മാത്രമാണ് പരിഗണിയ്ക്കപ്പെട്ടിരുന്നത്. പക്ഷേ, ക്രമത്തിൽ ജനങ്ങളുടെ കലാബോധം അവയിൽ പ്രതിഫലിയ്ക്കാൻ തുടങ്ങി. നാണ്യങ്ങളിൻമേൽ ചില ചിത്രപ്പണികൾ ആവിർഭവിച്ചു. ഉദാഹരണത്തിന്, വൃത്താകാരത്തിലുള്ള മൂന്നു പുള്ളികളോടുകൂടിയ ചില വെള്ളിനാണ്യങ്ങളെപ്പറ്റി സി.ജെ.ബ്രൗൺ എന്ന ഗ്രന്ഥകാരൻ ‘ഇന്ത്യയിലെ നാണ്യങ്ങൾ’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചില പ്രാചീന നാണ്യങ്ങളിന്മേൽ ആന, നായ, മരം മുതലായവയുടെ ചിത്രങ്ങൾ കൊത്തിയുണ്ടാക്കപ്പെട്ടിരുന്നു. വിദേശീയരുമായുള്ള കച്ചവടബന്ധങ്ങളുടെ ഫലമായി ഗ്രീക്കുനാണ്യങ്ങളേയും റോമൻനാണ്യങ്ങളേയും അനുകരിച്ചുകൊണ്ടുള്ള ചില നാണ്യങ്ങളും നിർമ്മിക്കപ്പെടുകയുണ്ടായി. ഗുപ്തൻമാരുടെയും പിന്നീട് രജപുത്രരുടെയും കാലത്ത് നാണ്യങ്ങളുടെ ഭംഗിയും ആകർഷകത്വവും വർദ്ധിച്ചു. ശഹദുഖി, ദിർഹം എന്നിങ്ങനെയുള്ള ചില വെള്ളിനാണ്യങ്ങൾ ബാബറും ഹുമയൂണും നിർമ്മിക്കുകയുണ്ടായി. എന്നാൽ, ഷേർഷായുടെ കാലത്താണ് നാണ്യനിർമ്മാണത്തിൽ പ്രധാനമായ ചില മാറ്റങ്ങളുണ്ടായത്. അദ്ദേഹമാണത്രേ വെള്ളിയുറുപ്പിക ആദ്യമായി അടിച്ചിറക്കിയത്. ഒരുറുപ്പികയിൽ 172.5 ഗ്രേൻ വെള്ളിയടങ്ങിയിരുന്നു. വെള്ളിനാണ്യങ്ങൾക്കു പുറമെ ‘ദം’ എന്ന ചെമ്പുനാണ്യവുമുണ്ടായിരുന്നു. ഒരു ദമ്മിൽ 523 ഗ്രേൻ ചെമ്പാണടങ്ങിയിരുന്നത്. ആദ്യകാലത്ത് ഒരു വെള്ളിയുറുപ്പിക നാൽപ്പതു ദമ്മിനു സമമായിരുന്നു. പിന്നീട് വെള്ളിയുടെ വീര്യംകൂടിയപ്പോൾ എൺപതു ദമ്മായി. ഏറ്റവും ചെറിയ കൊള്ളക്കൊടുക്കകൾക്ക് ‘ദമ്മിടി’ എന്ന മറ്റൊരു ചെറുനാണ്യം ഉപയോഗിക്കപ്പെട്ടിരുന്നു. എട്ടു ദമ്മിടി കൂടിയാൽ ഒരു ദമ്മായി.

അക്ബറുടെ കാലത്ത് ഉറുപ്പിക, അരയുറുപ്പിക, അരയ്ക്കാലുറുപ്പിക എന്നീ വെള്ളിനാണ്യങ്ങൾക്കുപുറമെ ‘മുഹർ’ എന്ന സ്വർണനാണ്യവും പ്രചരിച്ചിരുന്നു.

4.6ഏകീകൃതമായ നാണ്യവ്യവസ്ഥ

അക്ബറുടെ കാലത്താണ് മുഗൾസാമ്രാജ്യത്തിലേക്കും വെള്ളിമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറെക്കുറെ ഏകീകൃതവും കേന്ദ്രീകൃതവുമായ ഒരു നാണ്യവ്യവസ്ഥ നടപ്പിൽവന്നത്. പക്ഷേ, മുഗൾഭരണം അവസാനിച്ചതോടെ ഏകീകൃതമായ നാണ്യവ്യവസ്ഥയ്ക്ക് ഉടവുതട്ടി. സ്വതന്ത്രരായിത്തീർന്ന രാജാക്കന്മാർ തങ്ങളുടെ രാജ്യങ്ങളിൽ സ്വന്തം സ്വന്തം നാണ്യങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. അങ്ങിനെ പരസ്പരം ബന്ധമില്ലാത്ത ഒട്ടനവധി നാണ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആയിരത്തോളം വ്യത്യസ്ത നാണ്യങ്ങൾ പ്രചരിച്ചിരുന്നുവെന്ന് മാക്ക്ലെസ് എന്ന ഗ്രന്ഥകാരൻ ‘ഇന്ത്യൻ കറൻസി’ എന്ന തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. കേരളക്കരയിൽ വരാഹൻ, വീരരായപ്പണം, കാശ് മുതലായ നാണ്യങ്ങളാണ് പ്രചരിച്ചിരുന്നത് എന്ന് കൃ. 1800-ൽ കേരളം സന്ദർശിച്ച ഫ്രാൻസിസ് ബച്ചാനൻ പറയുന്നു. 40 കാശിന് ഒരു വീരരായപ്പണം. പതിനൊന്നേകാൽ പണത്തിന് ഒരു വരാഹൻ. ഒരുമദ്രാസ് ഉറുപ്പിക കൊടുത്താൽ മൂന്നേമുക്കാൽ പണവും രണ്ടരകാശും കിട്ടിയിരുന്നു എന്നു ബുച്ചാനൻ ചൂണ്ടിക്കാണിയ്ക്കുന്നു. പക്ഷേ, ഈ നിരക്ക് സ്ഥിരമായിരുന്നില്ല. പലപ്പോഴും ഏറ്റക്കുറച്ചിലുണ്ടായിക്കൊണ്ടിരുന്നു. ഈസ്റ്റിന്ത്യാകമ്പനിയുടെ ഉറുപ്പികയ്ക്ക് മിക്കസ്ഥലത്തും സ്ഥാനമുണ്ടായിരുന്നു. എന്നാൽ, കമ്പനിയുറുപ്പികതന്നെയും പലേടത്തും പലതരത്തിലായിരുന്നു. ബങ്കാൾ, പഞ്ചാബ് എന്നീ രണ്ടു സംസ്ഥാനങ്ങളിൽ മാത്രം 27 തരത്തിലുള്ള വെള്ളിയുറുപ്പികകൾ പ്രചരിച്ചിരുന്നുവെന്നാണ് മാക്ക്ലീസ് പറയുന്നത്.

ഈ പരിതഃസ്ഥിതിയിലാണ് ഈസ്റ്റിന്ത്യാ കമ്പനിക്കാർ ഇന്ത്യയിൽ തങ്ങളുടെ ഭരണാധികാരമുറപ്പിച്ചത്. ഇത്രയധികം വ്യത്യസ്തനാണ്യങ്ങളുടെ പ്രചാരം തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താൽപര്യങ്ങളെ അപകടപ്പെടുത്തുമെന്ന് അവർ മനസ്സിലാക്കി. മെല്ലെ മെല്ലെ ഇന്ത്യ മുഴുവനും തങ്ങളുടെ കീഴിലായതോടെ ഏകീകൃതമായ ഒരു നാണ്യവ്യവസ്ഥ അവർ നടപ്പിൽവരുത്തി. 1818-ൽ 180 ഗ്രേൻ തൂക്കവും പന്ത്രണ്ടിൽ പതിനൊന്നു ഭാഗം ലോഹശുദ്ധിയുമുള്ള വെള്ളിയുറുപ്പിക മദ്രാസ് സംസ്ഥാനത്തിൽ അടിച്ചിറക്കപ്പെട്ടു. 1823-ൽ ബോംബെയിലെ ഉറുപ്പിക മദ്രാസിലെ ഉറുപ്പികയ്ക്കു തുല്യമായിത്തീർന്നു. 1835-ൽ പാസാക്കപ്പെട്ട നിയമമനുസരിച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണാതിർത്തിക്കുള്ളിൽ എല്ലായിടത്തും 180 ഗ്രേൻ തൂക്കമുള്ള വെള്ളിയുറുപ്പിക അടിസ്ഥാന നാണ്യമായി അംഗീകരിയ്ക്കപ്പെട്ടു.

4.7ഉറുപ്പികയും പവൻസ്റ്റർലിങ്ങും

ഇന്ത്യയിൽ വെള്ളിയുറുപ്പിക പ്രചരിപ്പിയ്ക്കപ്പെട്ട അതേകാലത്ത് ഇംഗ്ലണ്ടിൽ പവൻ സ്റ്റർലിങ്ങ് എന്ന് സ്വർണ്ണനാണ്യമാണ് അടിസ്ഥാനനാണ്യമെന്ന നിലയ്ക്ക് പ്രചരിച്ച് കൊണ്ടിരുന്നത്. 1818-ൽ തന്നെ ബ്രിട്ടൻ സ്വർണനാണ്യവ്യവസ്ഥ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടന്റെ കോളനിയായിത്തീർന്ന ഇന്ത്യയാകട്ടെ വെള്ളിമാനത്തിലുമായിരുന്നു. ഇത് പല വിഷമതകൾക്കും ഇടവരുത്തി. ബ്രിട്ടനും ബ്രിട്ടന്റെ കോളനിയായ ഇന്ത്യയും തമ്മിലുള്ള ബന്ധം കാരണം പലപ്പോഴും രണ്ടു നാണ്യങ്ങളും തമ്മിലുള്ള കൈമാറ്റങ്ങൾ ആവശ്യമായിത്തീർന്നു. ഇന്ത്യയ്ക്കകത്തുള്ള കൊള്ളക്കൊടുക്കകൾക്ക് ഉറുപ്പിക തന്നെ മതി. എന്നാൽ, ഇംഗ്ലണ്ടിൽ നിന്ന് ചരക്കുകൾ വാങ്ങാനും ഇന്ത്യാഗവൺമെൻറിന് ഇംഗ്ലണ്ടിൽ വേണ്ടിവന്ന ചെലവുകൾ നിർവ്വഹിക്കാനും ഉറുപ്പിക പോരാ, ഇംഗ്ലണ്ടിന്റെ നാണയമായ പവൻസ്റ്റർലിങ്ങു വേണം. ഇന്ത്യയുടെ റവന്യൂവരവിനങ്ങളെല്ലാം ഉറുപ്പികക്കണക്കിലായിരുന്നു. ചെലവിന്റെ ഗണ്യമായ ഭാഗം ഇംഗ്ലണ്ടിൽ പവൻകണക്കിലും. ഇതുകാരണം കൊല്ലംതോറും വളരെയധികം ഉറുപ്പിക പവൻസ്റ്റർലിങ്ങാക്കി മാറ്റേണ്ടിവന്നു. ഉറുപ്പികയും പവൻസ്റ്റർലിങ്ങും തമ്മിൽ നിശ്ചിതമായ ഒരു ബന്ധം — നിശ്ചിതമായ ഒരു കൈമാറ്റനിരക്ക് — ആവശ്യമായിത്തീരുന്നു. അങ്ങനെ ഇന്ത്യയുടെ ഉറുപ്പിക ഇംഗ്ലണ്ടിലെ പവൻസ്റ്റർലിങ്ങുമായി കൂട്ടികെട്ടപ്പെട്ടു.

1899-ൽ പാസാക്കപ്പെട്ട നിയമമനുസരിച്ച് ഒരുറുപ്പിക പതിനാറു പെൻസിനു സമമായിത്തീർന്നു. എന്നാൽ ഒരുറുപ്പിക കൊടുത്താൽ പതിനാറു പെൻസോ അത്രയ്ക്കുള്ള സ്വർണമോ ലഭിയ്ക്കുമെന്നതിന് യാതൊരുറപ്പുമുണ്ടായിരുന്നില്ല. 1907 മുതൽക്ക് സ്വർണ്ണം കൊടുക്കാനുള്ള എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഗവൺമെൻറ് ഒഴിഞ്ഞുമാറി. ഇതൊരു വിചിത്രമായ സ്ഥിതിവിശേഷമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ഉറുപ്പികയ്ക്ക് സ്വതന്ത്രമായ ഒരു പദവിയാണുണ്ടായിരുന്നത്. നിശ്ചിതമായ തൂക്കവും മാറ്റുമുള്ള വെള്ളി അതിലടങ്ങിയിരുന്നതുകൊണ്ട് അതിനു സ്വന്തമായ നിലയും വിലയുമുണ്ടായിരുന്നു. ബ്രിട്ടീഷുഭരണം വന്നപ്പോൾ ഈ സ്വതന്ത്രപദവി നഷ്ടപ്പെട്ടു. അത് പൗണ്ട് സ്റ്റെർലിങ്ങിന്റെ ഒരു ഭാഗമായി. പൗണ്ട് സ്റ്റെർലിങ്ങുമായുള്ള ബന്ധം മാത്രമായിരുന്നു ഉറുപ്പികയുടെ ഉറപ്പ്. അത് പൗണ്ട് സ്റ്റർലിങ്ങിനെ ആശ്രയിച്ചു നിലനിൽക്കുന്ന ഒരു നാണയമായിത്തീർന്നു. ഉറുപ്പികയ്ക്കു പകരം സ്വർണം നൽകുകയില്ല എന്നു വന്നതോടുകൂടി അത് വെള്ളിമാനവുമല്ല, സ്വർണ്ണമാനവുമല്ല എന്നായി. ഈ വിചിത്രമായ നാണ്യവ്യവസ്ഥയ്ക്ക് സ്വർണവിനിമയമാനം അല്ലെങ്കിൽ ‘ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ്’ എന്നു നാമകരണം ചെയ്യപ്പെട്ടു.

4.8ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം

ഒന്നാം ലോകമഹായുദ്ധം ഈ നാണ്യവ്യവസ്ഥയുടെ പാപ്പരത്തം തികച്ചും വെളിപ്പെടുത്തി. ഇംഗ്ലണ്ടിനുവേണ്ടി ഇന്ത്യ വമ്പിച്ച ചെലവുകൾ ചെയ്യേണ്ടിവന്നു. അതിനുവേണ്ടി ധാരാളം ഉറുപ്പിക അടിച്ചിറക്കപ്പെട്ടു. പക്ഷേ, ഉറുപ്പികയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെങ്കിലും അതനുസരിച്ച് സ്വത്തുക്കൾ വർദ്ധിക്കുകയുണ്ടായില്ല. ഫലമോ? ചരക്കുകളുടെ വില കയറുകയും ഉറുപ്പികയുടെ വിലയിടിയുകയും ചെയ്തു.

യുദ്ധമവസാനിച്ചതിനുശേഷം ബാബിങ്ടൺ സ്മിത്ത് കമ്മീഷന്റെ ശുപാർശയനുസരിച്ച് ഉറുപ്പികയുടെ വിനിമയനിരക്ക് രണ്ട് ഷില്ലിങ് അല്ലെങ്കിൽ ഇരുപത്തിനാല് പെൻസ് ആക്കി നിശ്ചയിക്കപ്പെട്ടു. യുദ്ധംകൊണ്ടുതകർന്ന ബ്രിട്ടീഷുവ്യവസായങ്ങളെ വീണ്ടും വളർത്താനും ബ്രിട്ടീഷുകച്ചവടം വീണ്ടും അഭിവൃദ്ധിപ്പെടുത്താനുമുള്ള പരിപാടിയുടെ ഒരു ഭാഗമെന്ന നിലയ്ക്കാണ് ഈ പുതിയ നിരക്ക് നടപ്പിൽവരുത്തപ്പെട്ടത്. ഇതുമൂലം ഇംഗ്ലണ്ടിൽ നിർവ്വഹിക്കേണ്ടി വന്ന ചെലവുകളുടെ ഭാരം വർദ്ധിച്ചു. ഓരോ പവൻ സ്റ്റർലിങ്ങിനും മുമ്പു കൊടുത്തിരുന്നതിനേക്കാൾ കൂടുതൽ ഉറുപ്പിക കൊടുക്കേണ്ടിവന്നു. ഈ വിനിമയനിരക്ക് കാരണം ഇന്ത്യയുടെ ഖജാനയ്ക്ക് ഒറ്റക്കൊല്ലത്തിനുള്ളിൽ മുപ്പത്തഞ്ചുകോടി ഉറുപ്പികയുടെ നഷ്ടംപറ്റി. നമ്മുടെ നാണ്യവ്യവസ്ഥ വളരെ ദുർബ്ബലമായിത്തീർന്നു. ഉറുപ്പികയുടെ വിലയിടിഞ്ഞു. 1920 ആയപ്പോഴേയ്ക്കും ഉറുപ്പിക പതിനാറു പെൻസിനു സമമായിത്തീർന്നു.

4.9പുതിയ വിനിമയനിരക്ക്

1927-ൽ ഹിൽട്ടൺ യങ്ങ് കമ്മിഷന്റെ റിപ്പോർട്ടനുസരിച്ച് ഉറുപ്പികയുടെ വിനിമയനിരക്ക് ഒരു ഷില്ലിങ് ആറുപെൻസാക്കി നിജപ്പെടുത്തപ്പെട്ടു. സർ പുരുഷോത്തംദാസ് താക്കൂർദാസ് തുടങ്ങിയ ഇന്ത്യൻ വ്യവസായികൾ ഈ പുതിയ നിരക്ക് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കെതിരാണെന്നു വാദിച്ചുനോക്കി. വളരെക്കാലമായി ഉറുപ്പികയുടെ യഥാർത്ഥത്തിലുള്ള കൈമാറ്റനിരക്ക് ഒരു ഷില്ലിങ്ങ് നാലു പെൻസു മാത്രമാണെന്നും ഒരു ഷില്ലിങ്ങ് ആറു പെൻസാക്കിയാൽ അത് നിലവിലുള്ള യഥാർത്ഥനിരക്കിനേക്കാൾ പന്ത്രണ്ടരശതമാനം കൂടുതലായിരിക്കുമെന്നും ഈ കവിഞ്ഞ നിരക്ക് ഇന്ത്യൻ കമ്പോളത്തിൽ മത്സരിക്കുവാൻ വിദേശമുതലാളികൾക്ക് കൂടുതൽ സഹായകരമായിരിക്കുമെന്നും ഇന്ത്യയുടെ കയറ്റുമതികൾക്ക് വലിയ തടസ്സം നേരിടുമെന്നും മറ്റും അവർ ശക്തിയായി വാദിച്ചു. ഏതാണ്ടിതേ വാദങ്ങളുന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒരു പ്രമേയം പാസാക്കുകയുണ്ടായി. കേന്ദ്ര അസംബ്ലിയിലെ പല നേതാക്കൻമാരും ഔദ്യോഗിക നിരക്കിനെതിനായി ശബ്ദമുയർത്തിനോക്കി. പക്ഷേ, എന്തായി, യാതൊരു ഫലവുമുണ്ടായില്ല. ഉറുപ്പികയുടെ വിനിമയനിരക്ക് പതിനെട്ടുപെൻസ് തന്നെയായിരിക്കണമെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തീരുമാനിച്ചു.

വിനിമയനിരക്ക് പതിനാറു പെൻസിനു പകരം പതിനെട്ടു പെൻസാക്കുക എന്നുവച്ചാൽ ഒരുറുപ്പിക വിലയുള്ള ചരക്കിന്ന് രണ്ടു പെൻസ് കൂടുതൽ വില നൽകേണ്ടിവരിക എന്നർത്ഥമാണ്; വിദേശ കമ്പോളത്തിൽ ഇന്ത്യൻ ചരക്കുകളുടെ വില മറ്റു രാജ്യങ്ങളുടെ ചരക്കുകളുടേതിനെക്കാൾ വർദ്ധിയ്ക്കുക എന്നർത്ഥമാണ്. കമ്പോളത്തിൽ എല്ലായ്പ്പോഴും വില കുറഞ്ഞ ചരക്കുകളാണല്ലോ വേഗത്തിൽ ചെലവാകുക. ഇന്ത്യൻ ചരക്കുകളുടെ വില താരതമ്യേന കൂടുതലായതുകൊണ്ട് നമ്മുടെ കയറ്റുമതികൾക്ക് വലിയ ഇടിവുതട്ടി. മാത്രമല്ല, കയറ്റി അയച്ച ചരക്കുകൾക്ക് ഉറുപ്പികകണക്കിൽ കിട്ടിയ വില കുറയുകയും ചെയ്തു.

1927-ലെ കറൻസി നിയമമനുസരിച്ച് ഒരുറുപ്പികയ്ക്ക് പതിനെട്ടു പെൻസിന്റെ സ്വർണം നൽകുവാൻ തങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്ന് ഗവൺമെൻറ് പ്രഖ്യാപിക്കുകയുണ്ടായി. എങ്കിലും 1931-ൽ ബ്രിട്ടൻ സ്വർണമാനമുപേക്ഷിച്ചതോടുകൂടി ഉറുപ്പികയ്ക്കുപകരം സ്വർണം നൽകുക എന്ന നയവും ഉപേക്ഷിക്കപ്പെട്ടു. ഉറുപ്പികയ്ക്ക് സ്വർണവുമായി യാതൊരുബന്ധവും ഇല്ലാതായി. എന്നിട്ടും വിനിമയനിരക്ക് പതിനെട്ടുപെൻസുതന്നെയായി നിലനിർത്തപ്പെട്ടു.

4.10ഇന്ത്യയ്ക്കു നേരിട്ട നഷ്ടം

1929-ൽ ലോകത്തിലൊട്ടുക്കും വലിയൊരു സാമ്പത്തികക്കുഴപ്പമുണ്ടായി. റഷ്യയൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളെയും അതു പിടികൂടി. എന്നാൽ വ്യാവസായികരാജ്യങ്ങളെക്കാളധികം കാർഷിക രാജ്യങ്ങളെയാണതു ബാധിച്ചത്. എല്ലാ ചരക്കുകളുടെയും വിലയിടിഞ്ഞു. പക്ഷേ, കാർഷികച്ചരക്കുകളുടെ വിലയാണ് കൂടുതൽ ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായും ഒരു കാർഷികരാജ്യമാണ്. പ്രധാനമായ കയറ്റുമതി വ്യാവസായികരാജ്യങ്ങൾക്കാവശ്യമായ അസംസ്കൃതസാമഗ്രികളും മറ്റു കാർഷികചരക്കുകളുമാണ്. വിലയിടിവിന്റെ ഫലമായി കയറ്റുമതികളിൽ നിന്നുള്ള ആദായം ഗണ്യമായി കുറഞ്ഞു.

ഈ ഘട്ടത്തിലാണ് 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പരാധീനതയുടെ അർത്ഥമെന്താണെന്ന് ഇന്ത്യാക്കാർക്ക് നല്ലപോലെ ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു യുദ്ധമായിരുന്നു അത്. ലോകത്തിന്റെ യുദ്ധച്ചെലവുകളുടെ ഗണ്യമായ ഒരു ഭാഗം ഇന്ത്യ വഹിക്കേണ്ടിവന്നു. ഇന്ത്യയുടെ വിഭവങ്ങൾ വളരെയധികം ചൂഷണം ചെയ്യപ്പെട്ട ഒരു കാലം മുമ്പുണ്ടായിട്ടില്ല. ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് ഇഷ്ടം പോലെ ചരക്കുകൾ വാങ്ങി. പക്ഷേ, അവയുടെ വിലയോ ഇന്ത്യയ്ക്കാവശ്യമായ മറ്റു ചരക്കുകളോ പകരം നൽകുകയുണ്ടായില്ല. എല്ലാം കടമായിട്ടാണ് വാങ്ങിയത്. ഇന്ത്യയ്ക്ക് കിട്ടാനുള്ള പണം സ്റ്റർലിങ്ങായി കണക്കുപിടിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഓരോ ഉൽപാദകനിൽ നിന്നു ചരക്കുകൾ കടംവാങ്ങാൻ പറ്റില്ല. ചരക്കുകൾ വാങ്ങാൻ പണം കൊടുക്കണം. അതിനുവേണ്ടി ഇന്ത്യയിൽ കണക്കിലധികം ഉറുപ്പികനോട്ടുകൾ അടിച്ചിറക്കി വിതരണം ചെയ്തു.

4.11നോട്ട് എന്നാലെന്ത്?

നോട്ട് എന്നുവച്ചാലെന്താണ്? എപ്പോൾ വേണമെങ്കിലും പണമടച്ചുകൊള്ളാമെന്ന ഒരു വാഗ്ദാനപത്രം മാത്രമാണത്. ഏതെങ്കിലും ഒരു നോട്ടെടുത്ത് ഒന്നു പരിശോധിച്ചു നോക്കൂ. ഇതാ, അഞ്ചുറുപ്പികയുടെ ഒരു നോട്ട്. സുമാർ നാലിഞ്ചു നീളവും രണ്ടിഞ്ചു വീതിയുമുള്ള ഒരു ചെറിയ കടലാസുകഷണം. ഈ കടലാസുകഷണത്തിന് എന്തുവിലയാണുള്ളത്? ഒന്നുകൂടി പരിശോധിച്ചുനോക്കു. അശോകചക്രത്തിന്റെ ചിത്രമുണ്ട്. അഞ്ചുറുപ്പിക എന്ന് പല ഭാഷകളിലുമെഴുതിയിട്ടുണ്ട്. ഒരു കടലാസ്സുകഷണത്തിൽ അഞ്ചുറുപ്പിക എന്നെഴുതിയാൽ അത് അഞ്ചുറുപ്പികയായിത്തീരുമോ? തീർച്ചയായുമില്ല. ഒന്നുകൂടി നല്ലവണ്ണം പരിശോധിച്ചു നോക്കൂ. ഒരു മൂലയിൽ ഒരു നമ്പറുണ്ട്. മധ്യത്തിൽ ഇംഗ്ലീഷിലെഴുതിയിട്ടുള്ളതെന്താണ്? മുകളിൽ ചെറിയ അക്ഷരത്തിൽ “കേന്ദ്ര ഗവൺമെൻറ് ഉറപ്പുനൽകുന്നു” എന്ന് എഴുതിയിട്ടുണ്ട്. അതിന്റെ നേരെ ചുവട്ടിൽ കുറച്ചുകൂടി വലിയ അക്ഷരത്തിൽ “റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ” എന്ന് കാണുന്നു. അതിനു താഴെ ‘ഏതെങ്കിലും ഇഷ്യു ഓഫീസിൽ ഇതുകൊണ്ടുവന്നു തരുന്നവൻ ചോദിച്ചാൽ അഞ്ചുറുപ്പിക കൊടുത്തുകൊള്ളാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’ എന്നെഴുതിയിട്ടുണ്ട്. അതിനുചുവട്ടിലായി റിസർവ്വ് ബാങ്ക് ഗവർണറുടെ ഒപ്പുമുണ്ട്.

അപ്പോൾ കടലാസുകഷണത്തിന്നല്ല വില, റിസർവ്വ് ബാങ്ക് ഗവർണറുടെ ഒപ്പിന്നും ഇന്ത്യാഗവൺമെൻറിന്റെ ഉറപ്പിനുമാണ്. നോട്ടുകൊടുത്താൽ എപ്പോൾ വേണമെങ്കിലും അതിൽ പറയുന്ന തുക നൽകിക്കൊള്ളാമെന്ന റിസർവ്വ് ബാങ്കിന്റെ പ്രതിജ്ഞയിൽ വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങളത് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണത് നാണ്യമെന്നപോലെത്തന്നെ ചരക്കുകളുടെ കൈമാറ്റത്തിന്റെ മധ്യവർത്തിയായി ഉപയോഗിക്കുന്നതും.

വാസ്തവത്തിൽ, നാണ്യങ്ങൾക്കുതന്നെയും, ലോഹകഷണങ്ങളെന്ന നിലയ്ക്കുള്ള വില കുറവാണ്. ഒരു നാണ്യം പൊട്ടിച്ചു കഷണമാക്കി ലോഹമെന്ന നിലക്ക് വിറ്റാൽ അതിന് ആ നാണ്യത്തിന്റെ വില കിട്ടുകയില്ല. നാണ്യം കൊടുത്താൽ അതിൽ പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള ചരക്കുകൾ വാങ്ങിക്കാൻ സാധിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ജനങ്ങളത് സ്വീകരിക്കുന്നത്. നോട്ടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കടലാസ്സുകഷണമെന്ന നിലക്ക് അതിന് യാതൊരു വിലയുമില്ല. പക്ഷേ, അതുകൊടുത്താൽ അതിൽ പറയുന്ന തുകയ്ക്കുള്ള ചരക്കുകൾ വാങ്ങാൻ കഴിയും.

4.12നോട്ടിന്റെ ഉറപ്പ്

ആദ്യകാലത്ത് പലബാങ്കുകളും വേറെ വേറെ നോട്ടുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 1861 മുതൽക്ക് ബോംബെയിലും കൽക്കത്തയിലും മദ്രാസിലുമുള്ള പ്രസിഡൻസി ബാങ്കുകൾക്കു മാത്രമേ നോട്ടടിക്കുവാൻ അധികാരമുള്ളു എന്നു തീരുമാനിക്കപ്പെട്ടു. ഒന്നാംലോകമഹായുദ്ധത്തിനുശേഷം മൂന്നു പ്രസിഡൻസി ബാങ്കുകളും ഇമ്പീരിയൽ ബാങ്ക് എന്ന പേരിൽ കൂട്ടിയോജിപ്പിക്കപ്പെട്ടു. 1936-മുതലാണ് റിസർവ്വ് ബാങ്ക് സ്ഥാപിക്കപ്പെട്ടത്. അതു മുതൽക്കു നോട്ടുകളടിക്കുവാനുള്ള പൂർണ്ണമായ ഉത്തരവാദിത്വം റിസർവ്വ് ബാങ്കിനു മാത്രമായിത്തീർന്നു. ഇന്നും ഇന്ത്യയുടെ കേന്ദ്രബാങ്കെന്ന നിലയ്ക്ക് റിസർവ്വ് ബാങ്ക് മാത്രമാണ് ഗവൺമെൻറിനുവേണ്ടി നോട്ടുകളടിക്കുന്നത്.

ആദ്യകാലത്ത് നോട്ടുകൾ കൊടുത്താൽ പകരം ഉറുപ്പികനാണ്യങ്ങൾ നൽകാൻ ബാങ്കുകൾക്കൊരു ചുമതലയുണ്ടായിരുന്നു. അതുകൊണ്ട്, അടിച്ചിറക്കപ്പെടുന്ന നോട്ടുകളുടെ പിൻബലമെന്ന നിലയ്ക്ക് നാണ്യങ്ങളോ വെള്ളിവാളങ്ങളോ ഗവൺമെൻറുവക സെക്യൂരിറ്റികളോ സൂക്ഷിച്ചുവയ്ക്കുക പതിവായിരുന്നു. നോട്ടുകളുടെ തുക വർദ്ധിക്കുംതോറും സൂക്ഷിപ്പിന്റെ തുകയും വർദ്ധിക്കും. ആരംഭത്തിൽ പത്തുകോടി ഉറുപ്പികയുടെ നോട്ടുകളാണ് പ്രചരിച്ചിരുന്നത്. അവയ്ക്കു പിൻബലമായി നാലുകോടി ഉറുപ്പികയ്ക്കുള്ള ഗവൺമെൻറ് സെക്യൂരിറ്റികളും ആറുകോടി ഉറുപ്പികയ്ക്കുള്ള വെള്ളിനാണ്യങ്ങളും സൂക്ഷിക്കപ്പെട്ടിരുന്നു.

നോട്ടുകളുടെ എണ്ണം ക്രമത്തിൽ വർദ്ധിച്ചു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇരുപതു കോടിയോളം രൂപയുടെ നോട്ടുകളുണ്ടായിരുന്നു. അവയുടെ ഉറപ്പിനായി വെള്ളി, സ്വർണം, നാണ്യങ്ങൾ, സെക്യൂരിറ്റികൾ മുതലായവ സൂക്ഷിപ്പായി കരുതപ്പെട്ടിരുന്നു. സ്വർണത്തിന്റെ ഒരു ഭാഗം ബ്രിട്ടനിലാണ് സൂക്ഷിക്കപ്പെട്ടിരുന്നത്. ഗവൺമെൻറിന്റെ സെക്യൂരിറ്റികളാകട്ടെ സ്റ്റർലിങ്ങ് സെക്യൂരിറ്റികളുമായിരുന്നു. എന്നുവച്ചാൽ, അവയെ ഇഷ്ടംപോലെ എടുത്തുപയോഗിക്കാൻ ഇന്ത്യയ്ക്ക് സാധ്യമായിരുന്നില്ല. യുദ്ധച്ചെലവുകൾക്ക് കൂടുതൽ നോട്ടുകളടിച്ചിറക്കേണ്ടിവന്നപ്പോൾ ഇത്തരത്തിലെ സൂക്ഷിപ്പുകൾപോലും അപ്രായോഗികമായിത്തീർന്നു. തൻമൂലം സൂക്ഷിപ്പുകളുടെ തുക ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു. കുറഞ്ഞ സൂക്ഷിപ്പുകളുടെ ഉറപ്പിൻമേൽ കൂടുതൽ നോട്ടുകൾ അടിച്ചിറക്കപ്പെടാൻ തുടങ്ങി.

4.13പണം കൂടുതലായാൽ

ഒന്നാംലോകമഹായുദ്ധകാലത്തെപ്പോലെതന്നെ രണ്ടാം ലോകമഹായുദ്ധകാലത്തും പ്രധാനമായും ബ്രിട്ടീഷുഗവൺമെൻറിന്റെ ആവശ്യങ്ങൾക്കുവേണ്ടി, കണക്കിലധികം ഉറുപ്പികനോട്ടുകൾ അടിച്ചിറക്കപ്പെടുകയുണ്ടായി. യുദ്ധം തുടങ്ങുന്നതിനു മുമ്പ്, അതായത്, 1938-ൽ ആകെ 170 കോടി ഉറുപ്പികയുടെ കടലാസുനോട്ടുകളാണുണ്ടായിരുന്നത്. 1945 ആഗസ്റ്റ് മാസമായപ്പോഴേക്കും അത് 1130 കോടി ക. ആയി വർദ്ധിച്ചു. അതായത് യുദ്ധത്തിനുമുമ്പുണ്ടായിരുന്നതിന്റെ ആറിരട്ടി.

നോട്ടുകളുടെ എണ്ണം വർദ്ധിച്ചാലുള്ള ഫലമെന്താണ്? നാട്ടിൽ കൂടുതൽ പണം വിതരണം ചെയ്യപ്പെടുന്നു. ശമ്പളം, കൂലി എന്നിങ്ങനെ പലതരത്തിലും ജനങ്ങളുടെ കൈയ്യിൽ കൂടുതൽ പണമെത്തിച്ചേരുന്നു. കിട്ടുന്ന പണം സൂക്ഷിച്ചുവെയ്ക്കുകയോ ചരക്കുകൾ വാങ്ങാൻവേണ്ടി ചെലവാക്കുകയോ ചെയ്യാം. എല്ലാം ചെലവിടുകയാണെന്നു വിചാരിക്കുക. ഒട്ടാകെ ചെലവിടുന്ന പണത്തിന്റെ തുക വർദ്ധിയ്ക്കുന്ന തോതനുസരിച്ചുതന്നെ കമ്പോളത്തിൽ വിൽപ്പനയ്ക്കുള്ള ചരക്കുകളുടെ തുകയും വർദ്ധിച്ചില്ലെങ്കിൽ, പണം കൂടുതലും ചരക്കുകൾ കുറവുമാണെങ്കിൽ, ചരക്കുകളുടെ വില വർദ്ധിക്കും. ഉറുപ്പികയുടെ എണ്ണം കൈമാറ്റത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടതിലും അധികമായാൽ ചരക്കുകൾ വാങ്ങാനുള്ള അതിന്റെ കഴിവ് ചുരുങ്ങും. ഓരോ ഉറുപ്പികയ്ക്കും കിട്ടുന്ന ചരക്കുകളുടെ തുക കുറയും. മറ്റൊരു വിധം പറഞ്ഞാൽ, ഉറുപ്പികയുടെ വിലയിടിയും. അങ്ങിനെതന്നെയാണുണ്ടായതും. രണ്ടാംലോകമഹായുദ്ധമവസാനിച്ചപ്പോഴേയ്ക്കും ഉറുപ്പികയുടെ വില യുദ്ധത്തിനുമുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നായി ചുരുങ്ങി!

യുദ്ധാവശ്യങ്ങൾക്കുവേണ്ടി ഇന്ത്യയിൽ നിന്നു വാങ്ങിയ ചരക്കുകളുടെ വില പണമായിട്ടോ മറ്റെന്തെങ്കിലും ചരക്കുകളായിട്ടോ തരാനും അങ്ങിനെ ഇന്ത്യയിലെ വ്യവസായങ്ങളെ വളർത്തിക്കൊണ്ട് ഉത്പാദനം വർദ്ധിപ്പിയ്ക്കാനും ബ്രിട്ടൻ തയ്യാറായിരുന്നുവെങ്കിൽ ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുമായിരുന്നില്ല. പക്ഷേ, ചരക്കുകൾ വിലയ്ക്കു വാങ്ങുക എന്നതായിരുന്നില്ല, നേരെ മറിച്ച്, സ്വന്തം യുദ്ധച്ചെലവുകൾക്കുവേണ്ടി യാതൊരു പ്രതിഫലവും നൽകാതെ ഇന്ത്യയുടെ വിഭവങ്ങളുപയോഗിക്കുക എന്നതായിരുന്നു ബ്രിട്ടന്റെ യഥാർത്ഥ ഉദ്ദേശ്യം. എപ്പോൾ വേണമെങ്കിലും സ്റ്റർലിങ്ങിനു പകരം ഉറുപ്പിക നൽകണമെന്ന ഒരു വകുപ്പ് റിസർവ്വ് ബാങ്ക് നിയമത്തിലുണ്ട്. ആ വകുപ്പുയോഗിച്ചുകൊണ്ട് യുദ്ധച്ചെലവുകൾക്കാവശ്യമായ പണം ലണ്ടനിൽ സ്റ്റർലിങ്ങായി ഇന്ത്യയുടെ പേരിൽ വരവുവയ്ക്കുകയും അത്രയും സ്റ്റർലിങ്ങിന്നുള്ള ഉറുപ്പിക അടിച്ചിറക്കി ഇന്ത്യയിലാവശ്യമായിവന്ന ചെലവുകൾ നിർവ്വഹിക്കുകയുമാണ് ബ്രിട്ടൻ ചെയ്തത്. അതിന്റെ ഫലമായി ബ്രിട്ടീഷു ഭരണാധികാരികൾ ഇന്ത്യയുടെ കടക്കാരായി മാറി! ഇന്ത്യയിലെ സ്റ്റർലിങ്ങു കടം കുന്നുകൂടാൻ തുടങ്ങി. 1945 ആയപ്പോഴേയ്ക്കും ബ്രിട്ടൻ ഇന്ത്യയ്ക്ക് വീട്ടിക്കൊടുക്കേണ്ട കടം 1500 കോടി ഉറുപ്പികയോളമെത്തി. പക്ഷേ, ഈ പണമെടുത്തുപയോഗിക്കാൻ ഉത്തമർണ്ണപദവിയിലുള്ള ഇന്ത്യയ്ക്കധികാരമുണ്ടായിരുന്നില്ല! ചരക്കുകൾ വിറ്റു കിട്ടിയ പണം മുഴുവനും സ്റ്റർലിങ്ങാക്കി മാറ്റി ലണ്ടനിലെ ‘ബാങ്ക് ഓഫ് ഇംഗ്ലണ്ടി’ന്റെ കണക്കുപുസ്തകങ്ങളിൽ വരവുചേർത്തുവയ്ക്കാം. പക്ഷേ, ആ നിക്ഷേപമുപയോഗിച്ച് സ്വന്തം വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്താനോ, പുതിയ വ്യവസായങ്ങൾ തുടങ്ങാനോ ഇന്ത്യയ്ക്കധികാരമുണ്ടായിരുന്നില്ല. വാസ്തവത്തിൽ, ഇന്ത്യയുടെ വ്യവസായവൽക്കരണത്തെ തടഞ്ഞുനിർത്തുക എന്നതായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദ്ദേശ്യം. അതിനുവേണ്ടിയാണവർ ഇന്ത്യയുടെ സ്റ്റർലിങ്ങ് നിക്ഷേപങ്ങൾ ഉപയോഗിക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ചത്.

യുദ്ധമവസാനിച്ചശേഷവും ഈ വമ്പിച്ച തുകകൾ ഇന്ത്യയുടെ വ്യവസായവൽക്കരണത്തിനു വേണ്ടി ഉപയോഗിക്കപ്പെടുകയുണ്ടായില്ല. എങ്കിലും, പല കൂടിയാലോചനകളുടേയും ഒത്തുതീർപ്പുകളുടെയും ഫലമായി നമ്മുടെ ഇറക്കുമതി ആവശ്യങ്ങൾക്കും മറ്റും അവ കുറേശ്ശേയായി ഉപയോഗിക്കാൻ അനുവദിക്കപ്പെട്ടു. അങ്ങിനെ ആ കടം മിക്കവാറും വീടിക്കഴിഞ്ഞിരിക്കുകയാണ്.

4.14ഡീവാലുവേഷൻ

യുദ്ധകാലത്ത് നീതിക്കു നിരക്കാത്തവിധം ഇന്ത്യയിൽനിന്നും മറ്റു കോളനികളിൽ നിന്നും ധാരാളം വിഭവങ്ങളെടുത്തുപയോഗിച്ചുവെങ്കിലും അതുകൊണ്ടുമാത്രം ബ്രിട്ടന്റെ വിഷമതകൾക്ക് പരിപൂർണ്ണമായ പരിഹാരമുണ്ടായില്ല. യുദ്ധമവസാനിച്ചപ്പോൾ രംഗം മൂർച്ഛിക്കുകയാണ് ചെയ്തത്. അമേരിക്കയുമായുള്ള വ്യാപാരബന്ധങ്ങൾ ബ്രിട്ടനെതിരായിത്തീർന്നു. ഡോളർ കണക്കിൽ അമേരിക്കയിലേയ്ക്കയയ്ക്കേണ്ട വലിയ തുകകൾ അടച്ചുതീർക്കാൻ കഴിയാതെയായി. വിഷമതകളിൽ നിന്ന് താൽക്കാലികമായി രക്ഷനേടാൻ വേണ്ടി ബ്രിട്ടീഷ് ഗവൺമെൻറ് 1949 സെപ്തംബറിൽ പവൻസ്റ്റർലിങ്ങിന്റെ ഡോളർ കണക്കിലുള്ള വില കുറച്ചു. അമേരിക്കൻ ചരക്കുകൾ വാങ്ങാനാവശ്യമായ ഡോളറില്ലാതെ ഇന്ത്യയും വിഷമിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ട് പവൻസ്റ്റർലിങ്ങിന്റെ വില കുറച്ചപ്പോൾ അതേതോതിൽതന്നെ ഉറുപ്പികയുടെ ഡോളർവിലയും കുറയ്ക്കണം 1949 സെപ്തംബറിനു മുമ്പ് ഒരുറുപ്പിക ഏതാണ്ട് മുപ്പതേകാൽ സെൻറിനു (. 30 ഡോളർ) സമമായിരുന്നു. വില കുറയ്ക്കലിന്റെ ഫലമായി ഒരു റുപ്പിക 21 സെൻറിന് (0.21 ഡോളർ) സമമായിത്തീർന്നു.

ഗവൺമെൻറിന്റെ അധികാരമുപയോഗിച്ചുകൊണ്ട് ഇങ്ങിനെ നാണ്യങ്ങളുടെ വില കുറയ്ക്കുന്നതിൽ ഇംഗ്ലീഷിൽ ഡീവാല്യുവേഷൻ എന്നു പറയുന്നു.

ഉറുപ്പികയുടെ ഡോളർകണക്കിലുള്ള വില മാത്രമേ കുറയ്ക്കുകയുണ്ടായുള്ളു. എന്തുകൊണ്ടെന്നാൽ പവൻ സ്റ്റർലിങ്ങിന്റെ ഡോളർവിലയും ഉറുപ്പികയുടെ ഡോളർവിലയും ഒരേ തോതിലാണ് ചുരുങ്ങിയത്. അതുകൊണ്ട്, അതിന്നുശേഷം ഒരുറുപ്പിക 18 പെൻസിനു സമമായിത്തന്നെ നിലനിന്നുപോന്നു.

4.15ഇന്ത്യ സ്വതന്ത്രയായപ്പോൾ

ഏതായാലും ഇന്ത്യ സ്വതന്ത്രയായതിനുശേഷം നമ്മുടെ നാണ്യവ്യവസ്ഥയുടെ പരാധീനതയ്ക്ക് തെല്ലൊരു പരിഹാരമുണ്ടാവാൻ തുടങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. 1947-നു മുമ്പ് നമ്മുടെ പണത്തെ നിയന്ത്രിക്കന്ന റിസർവ്വ് ബാങ്ക് പ്രധാനമായും ബ്രിട്ടീഷ് ഗവൺമെൻറിന്റെ താൽപര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സ്വകാര്യസ്ഥാപനമായിരുന്നു. എന്നാൽ, 1949 ജനുവരി 1 നു റിസർവ്വ് ബാങ്ക് ദേശസാൽക്കരിക്കപ്പെട്ടു. അത് ഇന്ത്യാഗവൺമെൻറിന്റെ ഒരു സ്ഥാപനമായി മാറി. മാത്രമല്ല ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരായ മറ്റു ചില വകുപ്പുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഉദാഹരണത്തിന്, ലണ്ടനിൽ സ്റ്റർലിങ്ങ് വിറ്റ് ഉറുപ്പികയാക്കി മാറ്റാനാഗ്രഹിക്കുന്ന ഏതൊരാളിൽ നിന്നും 17 49/64 പെൻസിൽ താഴാതെയും 18 3/16-ൽ കൂടുതലാവാതെയുമുള്ള നിരക്കിന് എത്ര ഉറുപ്പിക വേണമെങ്കിലും നൽകേണ്ടതാണെന്ന ഒരു വകുപ്പ് റിസർവ്വ് ബാങ്ക് നിയമത്തിലുണ്ടായിരുന്നു. ഈ വകുപ്പുപയോഗിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഗവൺമെൻറ് യുദ്ധകാലത്ത് സ്റ്റർലിങ്ങ് നോട്ടുകൾക്ക് പകരം ഉറുപ്പിക സമ്പാദിച്ചത്. 1947-ൽ ഇന്ത്യ ‘ഇൻറർനാഷണൽ മോണിറ്ററിംഗ് ഫണ്ട്’ലെ ഒരംഗമായതോടുകൂടി പ്രസ്തുത വകുപ്പ് റദ്ദാക്കപ്പെട്ടു. സ്റ്റെർലിങ്ങിനുപകരം നിശ്ചിതനിരക്കിൽ ഉറുപ്പിക നൽകിക്കൊള്ളണമെന്ന യാതൊരു വ്യവസ്ഥയും ഇപ്പോൾ ഇല്ല. ഏതു നിരക്കിലാണ് മറ്റു രാജ്യങ്ങളിലെല്ലാം വാങ്ങുകയും വിൽക്കുകയും ചെയ്യേണ്ടതും എന്നും മറ്റും നിശ്ചയിക്കാനുള്ള അധികാരം ഇന്ത്യയിലെ കേന്ദ്രഗവൺമെൻറിനാണ്. ഉറുപ്പികയും സ്റ്റർലിങ്ങും തമ്മിൽ ഇപ്പോൾ നിർബന്ധപൂർവ്വമായ യാതൊരു ബന്ധവുമില്ല. എങ്കിലും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാമ്പത്തികബന്ധങ്ങൾ തുടരുന്നതുകൊണ്ട് ഇരു രാജ്യങ്ങളുടെയും നാണ്യങ്ങൾ തമ്മിലുള്ള നിശ്ചിതമായ ഒരു വിനിമയനിരക്ക് ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യാ ഗവൺമെൻറ് സ്വതന്ത്രമായി അംഗീകരിയ്ക്കുകയും ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിനെ അറിയിക്കുകയും ചെയ്തിട്ടുള്ള നിരക്കനുസരിച്ചാണ് ഇപ്പോൾ ഒരുറുപ്പിക 18 ഷില്ലിങ്ങിനു സമമായി തുടർന്നുവരുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉറുപ്പികയുടെ സ്വാതന്ത്ര്യവും അന്തസ്സും വർദ്ധിച്ചുവരികയാണ്. സ്വന്തം കാലിൻമേൽ നിന്നുകൊണ്ട് ഇന്ത്യയുടെ താൽപര്യങ്ങളെ കാത്തുരക്ഷിയ്ക്കാൻ കഴിവുള്ള ഒരു സ്വതന്ത്രനാണ്യമായി അതു വളർന്നുകൊണ്ടിരിക്കുകയാണ്.

4.16നയാപൈസയ്ക്കു സ്വാഗതം

പഞ്ചവത്സരപദ്ധതികളിലൂടെ സ്വതന്ത്രമായ ഒരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. സ്വതന്ത്രമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്ക് സ്വതന്ത്രമായ ഒരു നാണ്യവ്യവസ്ഥയും കൂടിയേ കഴിയൂ. ഇന്ത്യയുടെ ഉൽപാദനവ്യവസ്ഥ ശക്തിപ്പെടുന്ന തോതിനനുസരിച്ച് ഉറുപ്പികയുടെ അന്തസ്സും വർദ്ധിക്കുന്നതായിരിക്കും. വാസ്തവത്തിൽ ദശാംശനാണയവ്യവസ്ഥയുടെ ആവിർഭാവം ഉറുപ്പികയുടെ വളർന്നുവരുന്ന അന്തസ്സിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഒരു പ്രകടനം മാത്രമാണ്.

1906-ലെ ‘ഇന്ത്യൻ കോയിനേജ് ആക്ട്’ ഭേദഗതി ചെയ്തുകൊണ്ട് 1955-ൽ നമ്മുടെ പാർലമെൻറ് പാസ്സാക്കിയ പുതിയ നിയമമനുസരിച്ചാണ് 1957 ഏപ്രിൽ 1-ന് മുതൽക്ക് നയാപൈസ പ്രചരിക്കാൻ തുടങ്ങിയത്. പുതിയ വ്യവസ്ഥയനുസരിച്ച് ഉറുപ്പികയുടെ നൂറിലൊരു ഭാഗമായ നയാപൈസയായിരിക്കും നമ്മുടെ നാണ്യവ്യവസ്ഥയുടെ അടിസ്ഥാന ഘടകം.

‘നയാ’ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം ‘പുതിയ’ എന്നാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും കാലണനാണ്യത്തിന് ‘മുക്കാൽ’ എന്നല്ല പൈസ എന്നാണ് പറയുന്നത്. ആ പൈസയുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടായെങ്കിലോ എന്നു കരുതിയാണ് പുതിയ പൈസയ്ക്ക് ‘നയാപൈസ’ എന്നു പേരിട്ടിട്ടുള്ളത്. പക്ഷേ, ഇത് താൽക്കാലികമായ ഒരു പേരുമാത്രമാണ്. ഏതാനും കൊല്ലങ്ങൾക്കുള്ളിൽ കാലണയും, പൈ, അണ തുടങ്ങിയ മറ്റു നാണ്യങ്ങളും പ്രചാരണത്തിൽ നിന്ന് പിൻവലിയ്ക്കേണ്ടതാണെന്ന് തീരുമാനിച്ചിട്ടുണ്ട്. പഴയ നാണ്യങ്ങൾ അന്തർദ്ധാനം ചെയ്തു കഴിഞ്ഞാൽപ്പിന്നെ നയാപൈസയും ഉറുപ്പികയും മാത്രമേയുണ്ടാവു. അതോടെ “നയാപൈസ”യുടെ പേര് “പൈസ” എന്നു മാത്രമായിത്തീരും.

രണ്ടുതരം നാണ്യങ്ങളും ഒരേസമയത്ത് പ്രചരിയ്ക്കുന്നതുകൊണ്ട് താൽക്കാലികമായ ചില ചില്ലറ ബുദ്ധിമുട്ടുകളുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, കോടിക്കണക്കിന് ഉറുപ്പിക ചെലവിട്ടുകൊണ്ട് ഇന്ത്യയുടെ ദേശീയ പുനർനിർമ്മാണ പ്രവർത്തനങ്ങളെ ഊർജ്ജിതപ്പെടുത്താൻ തുടങ്ങിയിട്ടുള്ള ഈ ഘട്ടത്തിൽ പ്രത്യേകിച്ചും ഇത്തരമൊരു നാണയപരിഷ്ക്കാരം ജനങ്ങളുടെ താൽപര്യങ്ങൾക്ക് തികച്ചും അനുകൂലമാണ്. അതുകൊണ്ട്, നമുക്ക് ‘നയാപൈസ’യെ സ്വാഗതം ചെയ്യാം.

(പ്രഭാത് ബുക്ക് ഹൗസ് 1962)