അദ്ധ്യായം 3
മാർക്സിസവും മതവും
എല്ലാത്തരം മതവിശ്വാസങ്ങളേയും മതസിദ്ധാന്തങ്ങളേയും ഉന്മൂലനം ചെയ്യാൻ ദൃഢവ്രതമെടുത്ത കടുത്ത നിരീശ്വരവാദികളായിട്ടാണ് മാർക്സും ഏംഗൽസും പലപ്പോഴും ചിത്രീകരിക്കപ്പെടാറുള്ളത്. മാർക്സിസത്തെ ദൈവനിഷേധമായി ചുരുക്കുകയും “എല്ലാ രൂപങ്ങളിലും തരത്തിലും ഉള്ള മതത്തിനെതിരായ ഒരു സമരം” പ്രഖ്യാപിക്കുകയാണ് മാർക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ കടമയെന്നു വാദിക്കുകയും ചെയ്യുന്നവർ ആധുനിക കമ്മ്യൂണിസ്റ്റ് എഴുത്തുകാരിൽപോലുമുണ്ട്. അവരുടെ അഭിപ്രായത്തിൽ ‘മാർക്സിസം ചൂണ്ടിക്കാണിക്കുന്നത്, മതം മനുഷ്യനെ ചെറുതാക്കുകയും അവന്റെ മഹത്വത്തെ ക്ഷതപ്പെടുത്തുകയും ചെയ്യുന്ന മുഖ്യപ്രത്യയശാസ്ത്രോപാധികളിലൊന്നാണ്”
[1] എന്നത്രെ. നിലവിലുള്ള വ്യവസ്ഥിതി ഉറപ്പിച്ചുനിർത്തുന്നതിനും അതിനിണങ്ങുന്ന മാനസികവും വൈകാരികവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനും വേണ്ടി മനുഷ്യമഹത്വത്തെ ഇടിച്ചുകാണിക്കുന്നതിനുള്ള ഒരു പ്രയോഗോപകരണമായി മതത്തെ ഉപയോഗപ്പെടുത്താൻ പിന്തിരിപ്പൻ സ്ഥാപിതതാൽപര്യക്കാർ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് എന്നതു ശരിയാണ്. എന്നാൽ മതം, അതിന്റെ എല്ലാത്തരത്തിലും രൂപത്തിലും, പിന്തിരിപ്പൻ ശക്തികളുടെ കൈകളിലെല്ലാകാലത്തേയും ഒരായുധമായിരുന്നുവെന്നു പറയുന്നത് അശാസ്ത്രീയവും ചരിത്രവസ്തുതകൾക്കു നിരക്കാത്തതുമാണ്. ഇത്തരമൊരു വാദഗതി മാർക്സിന്റേയും ഏംഗൽസിന്റേയും സിദ്ധാന്തങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല. എന്തെന്നാൽ എല്ലാ രീതികളിലും രൂപങ്ങളിലുമുള്ള മതത്തിനെതിരായ സമരമാണ് തങ്ങളുടെ തത്വശാസ്ത്രത്തിന്റെ മുഖ്യകടമയെന്ന് മാർക്സിസത്തിന്റെ സ്ഥാപകർ വിശ്വസിച്ചിരുന്നില്ല. പ്രത്യുത മതപരമായ വിശ്വാസങ്ങളെയും സിദ്ധാന്തങ്ങളെയും അടക്കിപ്പിടിച്ചാക്രമിക്കുന്നത് അർത്ഥശൂന്യവും അനർത്ഥകരവുമാണെന്നു ചൂണ്ടിക്കാണിക്കുകയാണ് അവർ ചെയ്തത്. നിരീശ്വരവാദത്തെ തൊഴിലാളിപ്രസ്ഥാന വിജയശ്രീലാളിതമായ തൊഴിലാളി വർഗ്ഗത്തിന്, സ്വന്തം സ്വാതന്ത്ര്യത്തെത്തന്നെ അപകടപ്പെടുത്തിക്കൊണ്ടല്ലാതെ, ഏതെങ്കിലും വിദേശ രാഷ്ട്രത്തിന്റെ മീതെ ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹങ്ങൾ അടിച്ചേൽപ്പിക്കുക സാധ്യമല്ല”. യഥാർത്ഥത്തിൽ ഏംഗൽസ് മിഥ്യാ സങ്കൽപങ്ങളൊന്നും തന്നെ മുമ്പോട്ടു വെയ്ക്കുകയുണ്ടായില്ല. അന്ന് പൊതുവായ ഒരു കാഴ്ചപ്പാട് മാത്രമെ അദ്ദേഹത്തിന് മുൻവെയ്ക്കുവാൻ കഴിഞ്ഞുള്ളൂ. നമുക്കറിയാവുന്നതുപോലെ, സാമ്രാജ്യത്വത്തിന്റെയും തൊഴിലാളി വിപ്ലവങ്ങളുടേതുമായ പുതിയ കാലഘട്ടത്തിൽ വി.ഐ. ലെനിൻ ഈ പൊതുക്കാഴ്ചപ്പാടിനെ, “ദേശീയ കൊളോണിയൽ പ്രശ്നത്തെക്കുറിച്ചുള്ള കരട് തീസിസ്സി” ലും, അതേ വിഷയങ്ങളെപ്പറ്റി കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ്സിൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലും തുടർന്നു വികസിപ്പിച്ചു. സ്വാതന്ത്ര്യം നേടിയതിനുശേഷം ദുരിതപൂർണ്ണമായ മുതലാളിത്ത കാലഘട്ടത്തെ മറികടന്നുകൊണ്ട്, വികാസം പ്രാപിച്ച മുതലാളിത്ത രാജ്യങ്ങളിലെ വിജയശ്രീലാളിതരായ തൊഴിലാളിവർഗ്ഗത്തിന്റെ സൗഭ്രാത്രപരമായ സഹായത്തോടെ കോളനികളിലേയും അർദ്ധകോളനികളിലേയും ജനങ്ങൾക്ക് സോഷ്യലിസത്തിലേക്കു പുരോഗമിക്കുവാനുള്ള സാദ്ധ്യതയെ അദ്ദേഹം അവയിൽ എടുത്തുകാട്ടി. ഈ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിനു മുൻപായി നടപ്പിലാക്കേണ്ട നിരവധി അന്തരാളനടപടികളുടെ ആവശ്യകതയും അദ്ദേഹം ഊന്നി പ്രസ്താവിച്ചു. ഏംഗൽസിന്റെയും ലെനിന്റെയും ഈ ആശയങ്ങൾ ശരിയാണെന്നു ചരിത്രവും ജീവിതവും തെളിയിച്ചിരിക്കുന്നു. അതിവിപ്ലവ വാചകമടിയുടെ മറവിൽ നിന്നുകൊണ്ട്, എന്നാൽ മാർക്സിന്റെയും ഏംഗൽസിന്റെയും ലെനിന്റേയും തത്വങ്ങളെ പിടിച്ച് ആണയിട്ടുകൊണ്ട്, ഈ അന്തരാള നടപടികളുടെ ആവശ്യകതയെ നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരുണ്ട്. പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാരും ഇതരജനാധിപത്യ വിപ്ലവകാരികളും, പുത്തൻ കൊളോണിയലിസത്തിനും ദേശീയ ബൂർഷ്വാസി പിന്തുടരുന്ന മുതലാളിത്ത പാതയ്ക്കും എതിരായി അവർ നടത്തുന്ന സമരത്തിൽ ഈ അന്തരാള നടപടികളുടെ ആവശ്യകതയെ ഉയർത്തിപ്പിടിക്കുകയും ഓരോ വികസ്വരരാജ്യത്തിനും ജനാധിപത്യവിപ്ലവത്തിന്റെയും സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തിന്റെയും കടമകൾ പൂർത്തീകരിക്കുന്നതിനാവശ്യമായ സാമൂഹ്യവും രാഷ്ട്രീയവുമായ ഘട്ടങ്ങളെ നിർവ്വചിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ന് ഏംഗൽസിന്റെ കൃതികൾ പഠിക്കുന്നത് എത്രയും പ്രസക്തമത്രെ. ഓരോ ദിവസവും മാർക്സ്, ഏംഗൽസ്, ലെനിൻ എന്നിവരുടെ സിദ്ധാന്തങ്ങൾ സത്യവും അജയ്യവുമാണെന്നതിന് പുതിയ തെളിവുകൾ കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. …ത്തിന്റെ പരിപാടിയിൽ ഒരു നിർബന്ധിത വിശ്വാസപ്രമാണമായി പ്രഖ്യാപിക്കണമെന്നു വാദിച്ച ബ്ലാൻക്വിസ്റ്റു
[2] കളേയും ബുക്കണിനിസ്റ്റും
[3] കളേയും വിമർശിച്ചുകൊണ്ട് 1874-ൽ ഏംഗൽസ് എഴുതി “ജർമ്മനിയിലെ സോഷ്യൽ ഡമോക്രാറ്റുകളായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദം അവരുടെയിടയിലൊരു പഴഞ്ചരക്കാണെന്ന് തീർത്തുപറയാൻ കഴിയും. തികച്ചും നിഷേധാത്മകമായ ഈ പദപ്രയോഗത്തിന് ഇനിമേൽ ഒരു പ്രസക്തിയുമില്ല”
[4] “ദൈവവിശ്വാസത്തെ ഉറപ്പിക്കാൻവേണ്ടി ഇനി ചെയ്യാവുന്ന ഏകസേവനം നിരീശ്വരവാദത്തെ ഒരു നിർബന്ധിത വിശ്വാസപ്രമാണമായി പ്രഖ്യാപിക്കുകയാണ്” എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഹേഗെലിയൻ തത്വചിന്തയുടെ പാരമ്പര്യത്തിലാണ് മാർക്സും ഏംഗൽസും വളർന്നത്. പരമമായ ആശയം (അല്ലെങ്കിൽ ദൈവം) ആണ് അടിസ്ഥാനപരമായ യാഥാർത്ഥ്യം: ജീവിച്ചിരിക്കുന്ന മനുഷ്യൻ, പ്രകൃതി, സമൂഹം എന്നിവ അതിന്റെ അപൂർണ്ണവശങ്ങൾ മാത്രമാണ്. ഇതായിരുന്നു ഹേഗലിന്റെ വാദം. ഹേഗലിന്റെ ഗവേഷണരീതി മാർക്സിനേയും ഏംഗൽസിനേയും ആകർഷിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ആത്മീയവാദത്തേയോ മതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളേയോ പിന്താങ്ങാൻ അവർക്കു കഴിഞ്ഞില്ല. ഹേഗലിന്റെ ഇടതുപക്ഷ അനുയായികൾ എന്നു സ്വയം അവകാശപ്പെട്ട ഉല്പതിഷ്ണുക്കളായ യുവചിന്തകന്മാരുടെ കൃതികൾ തത്വശാസ്ത്രലോകത്തിൽ ഒരു കോളിളക്കം സൃഷ്ടിച്ചു. കാരണം, അവ ഹെഗലിയനിസത്തിന്റെ ഗതിക്രമത്തെ തിരിച്ചുവിടാൻ പോന്നവയായിരുന്നു. 1814-ൽ പ്രസിദ്ധം ചെയ്യപ്പെട്ട ലുഡ്വിഗ് ഫ്യൂവർസ്റ്റുബാക്കിന്റെ ക്രിസ്തുമതത്തിന്റെ ‘അന്തഃസ്സത്ത’ (Essance of Christianity) എന്ന ഗ്രന്ഥത്തെ മാർക്സും ഏംഗൽസും ആവേശപൂർവ്വം അഭിനന്ദിച്ചു. “ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ അതിന്റെ വിമോചനാത്മകമായ ഫലം അനുഭവിച്ചറിയുകതന്നെ വേണം. ആവേശം സാർവ്വത്രികമായിരുന്നു. ഞങ്ങളെല്ലാം ഉടനെതന്നെ ഫ്യൂവർബാക്കിന്റെ അനുയായികളായിത്തീർന്നു”. ഇപ്രകാരമാണ് ഏംഗൽസ് അതിനെപ്പറ്റി പിന്നീടെഴുതിയത് അദ്ദേഹം തന്നെപറഞ്ഞതുപോലെ അദ്ദേഹത്തെ ആകർഷിച്ചത് ഫ്യൂവർബാക്കിന്റെ ഈ തത്വമായിരുന്നു. “പ്രകൃതിയും മനുഷ്യനുമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല. നമ്മുടെ മതപരമായ മിഥ്യാസങ്കൽപങ്ങൾ നിർമ്മിച്ചിട്ടുള്ള പരമോന്നതശക്തികൾ നമ്മുടെതന്നെ അന്തസ്സത്തയുടെ അയഥാർത്ഥ പ്രതിഫലനങ്ങൾ മാത്രമാണ്”. ഫ്യൂവർബാക്ക് പ്രഖ്യാപിച്ചു: “മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയല്ല, മറിച്ച് ദൈവം മനുഷ്യന്റെ സൃഷ്ടിയാണ്”. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ “ഒരുവന്റെ ചിന്തകളും ധാർമ്മികസ്വഭാവവും എങ്ങനെയാണോ അതുപോലെയാണ് അവന്റെ ദൈവവും. ദൈവം ആന്തരപ്രകൃതിയുടെ ബഹിർപ്രകടനമാണ്. മനുഷ്യാത്മാവിന്റെ പ്രതിഫലനമാണ്. മതം മനുഷ്യരിൽ ഒളിഞ്ഞു കിടക്കുന്ന നിധികളുടെ പാവനമായ അനാച്ഛാദനമാണ്. അവന്റെ ഏറ്റവും ഗാഢമായ ചിന്തകളുടെ പ്രകാശമാണ്. അവൻ നിഗൂഢമായി സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള തുറന്ന സമ്മതപ്രകടനമാണ്. ഫ്യൂവർബാക്കിന്റെ അഭിപ്രായത്തിൽ മനുഷ്യന്റെ സ്വപ്രകൃതിയെ തന്റെ അഭിലാഷങ്ങളേയും തന്നിലന്തർലീനമായിരിക്കുന്ന നന്മകളേയും പ്രകൃത്യാതീതമായ ഒരു ശക്തിയിൽ അവരോധിക്കുന്നതിനാണ് മതം എന്നു പറയുന്നത്. മനുഷ്യന്റെ യഥാർത്ഥസ്വത്ത്, ഇപ്രകാരം അവനിൽനിന്നുതന്നെ വേർപെടുത്തിയെടുത്ത്, ബാഹ്യശക്തി, സ്വർഗ്ഗത്തിലെ ദിവ്യശക്തിയാക്കി അവരോധിക്കപ്പെടുന്നു. അതിന്റെ ഫലമായി അവന്റെ തന്നെ ആന്തരപ്രകൃതി വികൃതവും ദരിദ്രവുമാക്കപ്പെടുന്നു. മതപരമായ ആശയങ്ങൾ വെറും മിഥ്യാബോധമല്ലാതെ മറ്റൊന്നുമല്ല. അവ മനുഷ്യന്റെ സാക്ഷാത്കരിക്കപ്പെടാത്ത നൈസർഗ്ഗികവും സാമൂഹ്യവുമായ ആവശ്യങ്ങളുടേയും അഭിലാഷങ്ങളുടേയും തലതിരിഞ്ഞ പ്രകടനമാണ്. അതുകൊണ്ട് മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്നതിനുവേണ്ടി മതപരമായ മിഥ്യാബോധങ്ങളെ തകർക്കലാണ് തന്റെ സ്വന്തം കടമ എന്ന് ഫ്യൂവർബാക്ക് പ്രഖ്യാപിക്കുന്നു. ദൈവത്തോടും മതത്തോടുമുള്ള ഫ്യൂവർബാക്കിന്റെ ഈ സമീപനം ചരിത്രപരമോ ശാസ്ത്രീയമോ ആയിരുന്നില്ല. മതത്തെ മനുഷ്യന്റെ തന്നിൽനിന്നു തന്നെയുള്ള വിച്ഛേദനമായും ഈശ്വരനെ മനുഷ്യന്റെ അന്തസ്സത്തയുടെ ‘ബഹിർപ്രകടനം മാത്ര’ മായും കരുതിയതല്ല അദ്ദേഹത്തിന്റെ തെറ്റ് പിന്നെയോ ‘അത് നിശ്ചിതമായ ഒരു വികാസദശയിലെത്തിയ ചരിത്രപരമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്നും ആ ഘട്ടത്തെ തരണം ചെയ്യേണ്ടതായിട്ടുണ്ടെന്നും വ്യാഖ്യാനിക്കുന്നതിനു പകരം അതിനെ ആശയവൽക്കരിക്കുകയും ഒരു സ്വതന്ത്രശക്തിയായി മാറ്റുകയും ചെയ്തു” എന്നതാണ്. മനുഷ്യനിൽ നിന്ന് വിച്ഛേദിക്കപ്പെട്ട് ഒരു കേവലശക്തിയായി അവരോധിക്കപ്പെട്ട മനുഷ്യന്റെ തന്നെ അന്തസ്സത്തയല്ലാതെ മറ്റൊന്നുമല്ല, ദൈവം മനുഷ്യനിലുള്ള നന്മയുടേയും സൗന്ദര്യത്തിന്റേയും സാങ്കൽപികമായ ആകെത്തുക ആദർശവൽക്കരിച്ച് പ്രപഞ്ചത്തിലാകെ അവരോധിക്കപ്പെട്ടതാണത്. ഫ്യൂവർബാക്കിന്റെ ഈ വാദത്തോട് മാർക്സും ഏംഗൽസും യോജിച്ചു. എന്നാൽ മനുഷ്യനെ സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള യഥാർത്ഥ മനുഷ്യനാക്കുന്നതിനുവേണ്ടി മതത്തിന്റെയും ദൈവത്തിന്റെയും മിഥ്യാധാരണകളിൽ നിന്ന് അവനെ വിമോചിപ്പിക്കുകയെന്നതാണ് തത്വശാസ്ത്രത്തിന്റെ കടമ എന്നുള്ള ഫ്യൂവർ ബാക്കിന്റെ അഭിപ്രായത്തോടു അവർ വിയോജിച്ചു. എന്തുകൊണ്ടെന്നാൽ, മതപരമായ മിഥ്യാധാരണകളെ ഉന്മൂലനം ചെയ്യാത്തേടത്തോളം കാലം ഉപയോഗശൂന്യമായിരിക്കും. അതു സാധ്യമല്ലതാനും. എന്തുകൊണ്ടാണ് മനുഷ്യർക്ക് മതപരമായ മിഥ്യാധാരണകൾ ആവശ്യമായി വരുന്നത്? അവർ മർദ്ദനത്തിന്റേതായ ഒരന്തരീക്ഷത്തിൽ സ്വന്തം സൃഷ്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു വിച്ഛേദനാവസ്ഥയിൽ ജീവിക്കുന്നു എന്നതിനാലാണ്. ഈ ചോദ്യത്തിനുള്ള മറുപടി സ്ഥിതി ചെയ്യുന്നത്. മാർക്സ് എഴുതി: “സ്വയം കണ്ടെത്തിയിട്ടില്ലാതിരിക്കുകയോ വീണ്ടും സ്വയം നഷ്ടപ്പെട്ടു പോവുകയോ ചെയ്ത മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം. പക്ഷേ, മനുഷ്യനെന്നത് ലോകത്തിനു വെളിയിൽ കത്തിയിരിക്കുന്ന ഒരു അമൂർത്ത ജീവിയല്ല മനുഷ്യൻ. എന്നാൽ മനുഷ്യന്റെ, രാഷ്ട്രത്തിന്റെ, മനുഷ്യസമുദായത്തിന്റെ ലോകമാണ്. ഈ രാഷ്ട്രവും ഈ സമൂഹവുമാണ് മതത്തെ സൃഷ്ടിക്കുന്നത്. ഇതൊരു തലതിരിഞ്ഞ പ്രപഞ്ചബോധമാണ്. എന്തുകൊണ്ടെന്നാൽ അവ ഒരു തലതിരിഞ്ഞ ലോകമാണ്”. മാർക്സും ഏംഗൽസും പൊതുവായ അർത്ഥത്തിലല്ല. നേരെ മറിച്ച്, ചരിത്രപരമായി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യപരിതസ്ഥിതികളിൽ പ്രകടമാകുന്ന നിലയിൽ സമൂർത്തമായിട്ടാണ് മതത്തെക്കുറിച്ച് വിശകലനം നടത്തിയത്. ബാഹ്യശക്തികളുടെ മേധാവിത്വത്തിൽ നിന്നും സ്വയം സ്വതന്ത്രനാകാൻ കഴിയാതെ ഹൃദയവേദനയനുഭവിക്കുന്ന മനുഷ്യന്റെ ബലഹീനതയിൽ നിന്നാണ് മതപരമായ വികാരങ്ങൾ ഉദയം ചെയ്തത്. ബാഹ്യശക്തികളിൽ പ്രകൃതിശക്തികൾ മാത്രമല്ല, മനുഷ്യൻ തന്നെ അഴിച്ചുവിട്ട സാമൂഹ്യശക്തികളും ഉൾപ്പെടുന്നു. തൊഴിലിന്റെ സാമൂഹ്യമായ വിഭജനം, ഉൽപാദനോപാധികളുടെ സ്വകാര്യഉടമ, ഭരണകൂടം, മനുഷ്യനെ മനുഷ്യൻതന്നെ ചൂഷണം ചെയ്യൽ ഇവയൊക്കെ മനുഷ്യന്റെ തന്നെ സൃഷ്ടികളാണ്. ഏംഗൽസ് എഴുതി: മനുഷ്യന്റെ ദൈനംദിനജീവിതത്തിൽ മേധാവിത്വം വഹിക്കുന്ന ബാഹ്യശക്തികൾ മനുഷ്യമനസ്സിലുളവാക്കുന്ന സാങ്കൽപിക പ്രതിഫലനമാണ് ഏതുമതവും. ഭൗമികശക്തികൾ അഭൗമശക്തികളുടെ രൂപം കൈക്കൊള്ളുന്ന ഒരു പ്രതിഫലനം മാത്രമാണത്. ചരിത്രാരംഭത്തിൽ പ്രകൃതിശക്തികളാണ് ഈ പ്രതിഫലനത്തിന്റെ കർത്താവ്… എങ്കിലും, പ്രകൃതിശക്തികളോടൊപ്പം, ഏറെക്കഴിയാതെ സാമൂഹ്യശക്തികളും മനുഷ്യന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് പ്രവർത്തനം തുടങ്ങുന്നു. തുടക്കത്തിൽ അവ പ്രകൃതിശക്തികളെപ്പോലെതന്നെ അപരിചിതങ്ങളും വിശദീകരിക്കാനാവാത്തവയുമാണ്”. പക്ഷേ ഒരിക്കൽ ഉത്ഭവിച്ചുകഴിഞ്ഞാൽ പിന്നെ മതം സ്വതന്ത്രമായൊരു രീതിയിൽ വളരുകയും അതിന്റെ സ്വന്തം നിയമങ്ങൾക്കു വിധേയമാവുകയും ചെയ്യുന്നു. സമുദായത്തോടും ചരിത്രത്തോടും ബന്ധമില്ലെന്നു തോന്നലുണ്ടാക്കുന്ന തരത്തിലാണ് അവ പ്രകടമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. എന്നാൽ, യഥാർത്ഥത്തിൽ മതം യുക്തിക്കതീതമായ അതിന്റെ സ്വന്തം രീതികളിൽ ഒരു നിശ്ചിത കാലഘട്ടത്തിൽ ജീവിക്കുന്ന ജനങ്ങളുടെ ഉൽക്കണ്ഠകളേയും പ്രതീക്ഷകളേയും ദൗർഭാഗ്യങ്ങളേയും അഭിലാഷങ്ങളേയും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മാനുഷികലോകത്തിലുണ്ടാകുന്ന മാറ്റങ്ങൾ മതത്തേയും ബാധിക്കാതിരിക്കില്ല. ചരിത്രപരവും സാമൂഹ്യവുമായ സാഹചര്യങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ മതവിശ്വാസങ്ങളുടെ അർത്ഥവും പ്രാധാന്യവും വിശദീകരിക്കാനാവൂ. മതത്തിന്, വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്തകാലഘട്ടങ്ങളിലും വ്യത്യസ്തങ്ങളായ കടമകളാണ് നിർവ്വഹിക്കാനുള്ളത്. മനുഷ്യനും അവന്റെ സാഹചര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഉൾക്കൊള്ളുന്ന ഒരു സമൂർത്ത യാഥാർത്ഥ്യത്തോട് ബന്ധപ്പെട്ടുകൊണ്ടാണ് അത് ഉയിർകൊള്ളുകയും നിലനിൽക്കുകയും ചെയ്യുന്നത്. അതിനാൽ എന്താണീ യാഥാർത്ഥ്യമെന്നു മനസ്സിലാക്കുകയും അതിനെ മാറ്റുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുക എന്നതാണ് പ്രശ്നം പ്രകൃതിയുടേയും സമൂഹത്തിന്റെയും മനുഷ്യത്വവിഹീനമായ ചുറ്റുപാടുകളും അവയിൽ ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള യഥാർത്ഥവൈരുധ്യത്തിൽ വേരുറച്ച ഒരു മാനുഷികാവശ്യത്തെ അതീവ സാങ്കൽപികമായ പ്രതിബിംബങ്ങളാക്കി മാറ്റുകയാണ് മതം ചെയ്യുന്നതെന്ന് മാർക്സ് ചൂണ്ടിക്കാണിച്ചു. മനുഷ്യനെ വരിഞ്ഞുകെട്ടിയ യഥാർത്ഥ ചങ്ങലകളറുത്തുകളയാതെ അവനെ സാങ്കൽപിക ധാരണകളിൽ നിന്നു സ്വതന്ത്രനാക്കാനോ അവന് യാഥാർത്ഥമായ സുഖവും സന്തുഷ്ടിയും പ്രദാനം ചെയ്യാനോ സാദ്ധ്യമല്ല എന്ന് അദ്ദേഹം തീർത്തുപറഞ്ഞു. “ദൈനംദിന ജീവിതത്തിലെ പ്രായോഗികബന്ധങ്ങൾ സഹജീവിയോടും പ്രകൃതിയോടുമുള്ള തികച്ചും ബുദ്ധിപൂർവ്വകവും യുക്തിസഹവുമായ ബന്ധങ്ങളായിത്തീരുമ്പോൾ മാത്രമേ”. യഥാർത്ഥലോകത്തിന്റെ മതപരമായ പ്രതിബിംബങ്ങൾ അവസാനമായി അപ്രത്യക്ഷമാവുകയുള്ളൂ എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൗതികോൽപാദനപ്രക്രിയയിൽ അധിഷ്ഠിതമായ സമുദായത്തിന്റെ ജീവിതപ്രക്രിയ അതിന്റെ യുക്ത്യാതീതമായ മൂടുപടം പിച്ചിച്ചീന്തുന്നത് മനുഷ്യർ സ്വതന്ത്രമായി കൂട്ടുചേർന്ന് ഉൽപാദനപ്രക്രിയയെ ഒരു നിശ്ചിതപദ്ധതിക്കനുസരണമായി ബോധപൂർവ്വം നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ്. പക്ഷേ, ഇതു സാധിക്കണമെങ്കിൽ സമുദായത്തിന് സവിശേഷമായ ഒരു ഭൗതികാടിത്തറ, അല്ലെങ്കിൽ ജീവിതസാഹചര്യങ്ങൾ ആവശ്യമാണ്. ഇതാകട്ടെ ദീർഘവും ക്ലേശപൂർണ്ണവുമായ ഒരു വികാസപ്രക്രിയയുടെ ഫലമായിട്ടാണ് സ്വയം ഉളവാകുക”. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾകൊണ്ടും സാങ്കേതികവിജ്ഞാനത്തിന്റെ വളർച്ചകൊണ്ടും മതവിശ്വാസങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നു കരുതുന്നത് ബാലിശമാണ്. ദൈവവിശ്വാസത്തെ ഉത്തേജിപ്പിക്കുകയും മിഥ്യാധാരണകളെ ആശ്രയിക്കാനാളുകളെ നിർബന്ധിക്കുകയും ചെയ്യുന്ന വസ്തുനിഷ്ഠമായ സാഹചര്യങ്ങളെ മനസ്സിലാക്കുകയാണാവശ്യം. മാർക്സ് പറഞ്ഞതുപോലെ ‘മിഥ്യാധാരണകൾ ഉപേക്ഷിക്കാനുള്ള ആഹ്വാനം യഥാർത്ഥത്തിൽ ആ മിഥ്യാധാരണകൾ ആവശ്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള മിഥ്യാബോധം ഉപേക്ഷിക്കാനുള്ള ആഹ്വാനമാണ്”. “മതം ജനങ്ങളുടെ അവിനാണ്!” ഈ ഉദ്ധരണിയ്ക്കുള്ളിൽ മതത്തെക്കുറിച്ചുള്ള മാർക്സിന്റെ ആശയത്തെ ഒതുക്കിനിർത്താൻ മാർക്സിസത്തിന്റെ വിമർശകരും അനുയായികളുമൊരുപോലെ പരിശ്രമിക്കുന്നതു കാണാം. മാർക്സ് എഴുതിയ ഒരു വാചകത്തിന്റെ കഷണത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അതിന്റെ അർത്ഥവും പ്രാധാന്യവും മനസ്സിലാക്കാതെ ദുർവ്യാഖ്യാനം ചെയ്യുകയാണവർ ചെയ്യുന്നത്. മാർക്സ് യഥാർത്ഥത്തിലെഴുതിയത് ഇപ്രകാരമാണ്: “മതപരമായ വ്യാകുലത ഒരേസമയത്തു തന്നെ യഥാർത്ഥദുരിതത്തിന്റെ പ്രകടനവും യഥാർത്ഥ ദുരിതത്തോടുള്ള പ്രതിഷേധവുമാണ്. മതം, മർദ്ദിതജീവിയുടെ ദീർഘശ്വാസമാണ്. ഹൃദയമില്ലാത്തൊരു ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്തൊരു പരിതഃസ്ഥിതിയുടെ ആത്മാവാണ്. അത് ജനങ്ങളുടെ അവീനാണ്”. ജനങ്ങളുടെ ആവീൻ എന്നാണ്, ജനങ്ങൾക്കുവേണ്ടിയുള്ള ആവീൻ എന്നല്ല മാർക്സ് മതത്തെ വിശേഷിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. മർദ്ദകവർഗ്ഗം മതമാകുന്ന കറുപ്പ് കൊടുത്തു ജനങ്ങളെ മയക്കുന്നു എന്നല്ല, ജനങ്ങൾ തങ്ങളുടെ സ്വന്തം ആവശ്യത്തിന് മതത്തിൽ സ്വയം വിശ്വസിക്കുന്നു എന്നാണ് മാർക്സ് ഉദ്ദേശിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾക്ക് മതത്തിന്റെ കറുപ്പ് ആവശ്യമായിത്തീരുന്നത്? എന്തുകൊണ്ടെന്നാൽ, ഹൃദയമില്ലാത്ത, ആത്മാവില്ലാത്ത ഒരു ലോകത്തിൽ മതമാകുന്ന കറുപ്പ്, വേദനയ്ക്കാശ്വാസം നൽകുകയും ഉൽക്കണ്ഠകളും ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിക്കാൻ ഒരുതരം കരുത്തു നൽകുകയും ചെയ്യുന്നു. സ്വന്തം ഭൗതിക പരിതഃസ്ഥിതികളെ മനസ്സിലാക്കാനോ അവയെ വശത്താക്കാനോ കഴിയാതിരിക്കുകയും തന്നെക്കുറിച്ചുള്ള സത്യംപോലും അറിയാതിരിക്കുകയും ചെയ്യുന്ന ഹൃദയവേദന അനുഭവിക്കുന്ന മനുഷ്യന് സാങ്കൽപികമായൊരാനന്ദവും അല്പമൊരാശ്വാസവും പ്രതീക്ഷയും അതു പ്രദാനം ചെയ്യുന്നു. പക്ഷേ മതം ഒരു മയക്കുമരുന്നു മാത്രമല്ല, അതൊരുത്തേജനം കൂടിയാണെന്നു മാർക്സ് ചൂണ്ടിക്കാട്ടി. ദുരിതപൂർണ്ണവും വീർപ്പുമുട്ടിക്കുന്നതുമായ പരിതഃസ്ഥിതികൾക്കെതിരായ പ്രതിഷേധത്തിന്റെ പ്രകടനവും കൂടിയാണത്. ചരിത്രപരമായ ഗതിക്രമത്തിന്റെ വഴിത്തിരിവുകളിൽ ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം, മുതലായവ ആവിർഭവിച്ചതെങ്ങിനെയെന്നും മതപരമായ പരിവർത്തനങ്ങളുടെ ഭൗതികമായ പ്രാധാന്യമെന്തെന്നും ഏംഗൽസ് വിശദീകരിക്കുന്നുണ്ട്.
പ്രാരംഭത്തിൽ, ജൂതപ്രമാണികളുടെ കാലഹരണപ്പെട്ടതും മർദ്ദനപരവുമായ മേധാവിത്വത്തിനെതിരായൊരു ധാർമ്മിക പ്രതിഷേധവുമായി വന്ന ക്രിസ്തുമതം വഹിച്ച വിപ്ലവകരമായ പങ്കിനെക്കുറിച്ച് ഒന്നിലധികം സന്ദർഭങ്ങളിൽ അദ്ദേഹം ഊന്നി പ്രസ്താവിച്ചിട്ടുണ്ട്. “പ്രാചീന ക്രിസ്തുമതത്തിന്റെ ചരിത്രത്തെക്കുറിച്ച്” എന്ന തന്റെ ലേഖനത്തിൽ അദ്ദേഹം എഴുതി: ക്രിസ്തുമതം പ്രാരംഭദശയിൽ മർദ്ദിതജനങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ, റോമാക്കാരാൽ അടിമകളാക്കപ്പെട്ടവരോ തിരസ്കരിക്കപ്പെട്ടവരോ ആയ ജനങ്ങളുടെ, മതമായിരുന്നു അത് ആദ്യം രൂപം കൊണ്ടത്”. “ബന്ധനത്തിൽനിന്നും ദുരിതങ്ങളിൽ നിന്നുമുള്ള വിമോചനത്തെക്കുറിച്ച്”—ഇഹലോകത്തിൽ അസാദ്ധ്യമായ ഒരു കാര്യമായിട്ടാണെങ്കിൽക്കൂടി—അതുദ്ഘോഷിച്ചു. ‘ബാലറും ആദ്യകാല ക്രിസ്തുമതവും’ (1882) എന്ന ലേഖനത്തിൽ ക്രിസ്തുമതം അനുയായികളെ അന്വേഷിക്കുന്നത്, ദരിദ്രരും കഷ്ടപ്പെടുന്നവരും അടിമകളും അവഗണിക്കപ്പെട്ടവരുമായ ജനങ്ങൾക്കിടയിൽനിന്നാണെന്നും അത് “ധനികരും ശക്തന്മാരും പ്രത്യേകാനുകൂല്യം സിദ്ധിച്ചവരുമായ ആളുകളെ തള്ളിക്കളയുന്നു” എന്നും ഏംഗൽസ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങിനെയാണെങ്കിലും ക്രിസ്തുമതം ഒരു സ്ഥാപനരൂപം കൈക്കൊണ്ടപ്പോളുണ്ടായ മാറ്റങ്ങൾ ഏംഗൽസ് ശ്രദ്ധിക്കാതിരുന്നില്ല. “ക്രിസ്തുവിന്റെ എന്ന ആശയത്തിനു വേണ്ടിയാണ് ആദ്യകാലക്രിസ്തുമതം നിലകൊണ്ടിരുന്നതെങ്കിൽ, മധ്യകാലയുഗങ്ങളിൽ, ജനങ്ങളെ സത്യവിശ്വാസികളെന്നും അവിശ്വാസികളെന്നും, വേദപ്രമാണങ്ങളെ അനുസരിക്കുന്നവനെന്നും അവയെ ധിക്കരിക്കുന്നവരെന്നും വിഭജിച്ചു നിർത്തുന്ന ഒരു മതമായി അതു രൂപാന്തരപ്പെട്ടു. തന്നെയുമല്ല, ഫ്യൂഡൽ സ്ഥാപിതതാൽപര്യങ്ങളുടെ മനുഷ്യത്വവിഹീനമായ പ്രവൃത്തികൾകൊണ്ട്, ആത്മീയമായ പിൻബലംനൽകി യാഥാസ്ഥിതികത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു മതമായി അതു മാറുകയും ചെയ്തു. ഫ്യൂഡലിസത്തിന്റെ തകർച്ചയുടെയും പുതിയ സാമൂഹ്യശക്തികളുടെ ആവിർഭാവത്തിന്റേയും സാഹചര്യങ്ങളിൽ നീതിക്കും സമത്വത്തിനുംവേണ്ടിയുള്ള ആവശ്യം വീണ്ടും ഉയർന്നുവന്നതെങ്ങിനെയെന്ന് ഏംഗൽസ് വിവരിക്കുന്നുണ്ട്. 1886-ൽ പ്രസിദ്ധീകരിച്ച “ഫ്യൂവർബാക്കും ക്ലാസിക്കൽ ജർമ്മൻ തത്വചിന്തയുടെ അന്തവും” എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി: “മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടു, ജനങ്ങളുടെ വികാരങ്ങൾ മുഴുവനും മതത്തിലേക്കു തിരിച്ചുവിടപ്പെട്ടിരുന്നു; അതുകൊണ്ട് ഓജസ്സുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുവേണ്ടി അവരുടെ സ്വന്തം താൽപര്യങ്ങളെ മതപരമായൊരു രൂപം നൽകി അവതരിപ്പിക്കേണ്ടതാവശ്യമായിത്തീർന്നു”. മർദ്ദിതജനങ്ങളുടെ, രാഷ്ട്രീയവും സാമൂഹ്യവുമായ സമത്വത്തിനുവേണ്ടി ആവശ്യങ്ങൾ സ്വാഭാവികമായും മതപരമായൊരു രൂപം കൈക്കൊണ്ടു, ഫ്യൂഡലിസത്തിന്റെ തകർച്ചയുടെ ഘട്ടത്തിലുണ്ടായ നിരവധി കലാപങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 16-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജർമ്മനിയിൽ തോമസ് മുൻസറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രസ്ഥാനത്തെ വിലയിരുത്തിക്കൊണ്ട് ഏംഗൽസ് പ്രഖ്യാപിച്ചു: അത് “മതപരമായ പരിവർത്തനത്തിന്റെ തികച്ചും നൂതനമായൊരു ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്തത്. മാനവാത്മാവിന്റെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായൊരു ഘടകമായിത്തീർന്ന ആ പരിവർത്തനം”. ചെക്കോസ്ലോവാക്യയിലെ ജാൻഹുസിന്റെ സമരങ്ങൾ, 15-ാം നൂറ്റാണ്ടിലെ ബൊഹിമിയൻ വിപ്ലവത്തിലെ ടാബൊറൈറ്റുകളുടെ (Taborites) സമരങ്ങൾ, ഇംഗ്ലീഷ് വിപ്ലവത്തിലെ ലെവലേഴ്സിന്റെ (Levellers) സമരങ്ങൾ, 13-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ദൈവവാദികളുടെ സമരങ്ങൾ, ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തോടനുബന്ധിച്ചുണ്ടായ കൈവേലക്കാരുടേയും കർഷകരുടേയും സമരങ്ങൾ, ഇവയെല്ലാം തന്നെ മതത്തിന്റെ പേരിലാണു നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽപോലും സോഷ്യലിസ്റ്റാശയങ്ങളിലും കമ്മ്യൂണിസ്റ്റാശയങ്ങളിലും മതമനോഭാവം പ്രകടമായിരുന്നു. മാർക്സ് എഴുതി: “പൗരാണിക ക്രിസ്തുമതം സഹജീവിസ്നേഹം ഉദ്ഘോഷി” ച്ചുവെന്ന കാരണത്താൽ “അത് കമ്മ്യൂണിസത്തിന്റെ പ്രതിഫലനമായി ചിലർ കരുതുന്നു. സാമൂഹ്യപരിഷ്കാരങ്ങളുടെ ആശയത്തിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നതാണ്. പുരാതനകാലത്തെ സാമൂഹ്യപ്രസ്ഥാനങ്ങൾക്കും, ഇന്നത്തെ ഭൂരിപക്ഷം ചിന്താഗതികൾക്കും ക്രിസ്തീയമോ മതപരമോ ആയ ഒരു നിറമുണ്ടെന്നത് പ്രസിദ്ധമാണ്. വെറുപ്പിന്റെ നിന്ദ്യമായ യാഥാർത്ഥ്യത്തിനെതിരായി സ്നേഹം ഉയർത്തിപ്പിടിപ്പിക്കപ്പെട്ടു (കാറൽമാർക്സ്, ക്രീജിനെതിരെയുള്ള മാനിഫെസ്റ്റോ 1846). ഫ്രഞ്ചുകമ്മ്യൂണിസ്റ്റുകാരുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവങ്ങളെക്കുറിച്ചു 1844 ന്റെ അവസാനത്തിൽ റോബർട്ടുഓവന്റെ പുതിയ ധാർമ്മികലോകത്തിൽ (New Moral World) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഏംഗൽസ് പ്രസ്താവിച്ചു: “പാരീസിലൂടെയുള്ള എന്റെ മടക്കയാത്രയിൽ ഞാൻ മനസ്റ്റിസിസത്തിൽ വിശ്വസിക്കുന്നവരുടെ ഒരു കമ്മ്യൂണിസ്റ്റ് ക്ലബ്ബ് സന്ദർശിച്ചു. ‘ദൈവം’ എന്ന പദംകൊണ്ടു അവർ അർത്ഥമാക്കുന്നത് സ്നേഹശക്തിയെന്നാണ്. എന്നാൽ അത് ഒരു പ്രധാനപ്രശ്നമായി അവർ കരുതിയിരുന്നില്ല. എല്ലാ പ്രായോഗിക പ്രശ്നങ്ങളെസംബന്ധിച്ചും അവർ നമ്മുടെ അഭിപ്രായത്തോടു യോജിപ്പുള്ളവരായിരുന്നു. അതേ പത്രത്തിൽ പ്രസിദ്ധംചെയ്യപ്പെട്ട മറ്റൊരു ലേഖനത്തിൽ അദ്ദേഹം എഴുതി: “ചോദ്യം ചെയ്യൽ മനോഭാവത്തിനു കുപ്രസിദ്ധിയാർജിച്ചിട്ടുള്ള രാജ്യക്കാരാണെങ്കിലും ഫ്രഞ്ചുകമ്മ്യൂണിസ്റ്റുകാർ സ്വതവേ ക്രിസ്ത്യാനികളാണ്. ‘ക്രിസ്തുമതം കമ്മ്യൂണിസമാണ്’ എന്നതാണ് അവരുടെ പ്രിയപ്പെട്ട പ്രമാണം. ആദ്യകാല ക്രിസ്ത്യാനികൾ നയിച്ചിരുന്നതായി പറയപ്പെടുന്ന കൂട്ടായ ജീവിതരീതി എടുത്തുകാട്ടി ബൈബിളിന്റെ സഹായത്താൽ ഇതു തെളിയിക്കാനാണ് അവർ ശ്രമിക്കുന്നത്. വെയ്റ്റ്ലിങ്ങിലും അദ്ദേഹത്തിന്റെ അനുയായികളിലും ഇതേ മനോഭാവമാണ് ഏംഗൽസ് കണ്ടത് “വൈറ്റ്ലിംങ്ങും അദ്ദേഹത്തിന്റെ കൂട്ടുകാരും ഇക്കാര്യത്തിൽ ശരിക്കും ഫ്രാൻസിലെ ഇക്കാറിയ (Icarians) ന്മാരെപ്പോലെതന്നെയാണ്. ക്രിസ്തുമതം കമ്മ്യൂണിസമാണ് എന്നാണ് അവർ അവകാശപ്പെടുന്നത്”. സ്നേഹത്തിനും നീതിക്കും സാമൂഹ്യസമത്വത്തിനുംവേണ്ടിയുള്ള അവരുടെ അടക്കാനാവാത്ത ആവേശത്തെ ഏംഗൽസ് സ്വാഗതം ചെയ്തു. എന്നാൽ കമ്മ്യൂണിസത്തെ ഒരു മതമാക്കി മാറ്റാനുള്ള അവരുടെ ശ്രമത്തോട് അദ്ദേഹം യോജിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇതെല്ലാം കാണിക്കുന്നത് ഈ നല്ല മനുഷ്യർ ഉത്തമ ക്രിസ്ത്യാനികളല്ല എന്നാണ്—അവരങ്ങിനെ ഭാവിക്കുന്നുണ്ടെങ്കിൽക്കൂടി കാരണം. യഥാർത്ഥ ക്രിസ്ത്യാനികളായിരുന്നുവെങ്കിൽ ബൈബിളിനെ കൂടുതൽ നന്നായി അവർ മനസ്സിലാക്കുമായിരുന്നു. എങ്കിൽ ബൈബിളിലെ പല ഭാഗങ്ങളും കമ്മ്യൂണിസത്തിനനുകൂലമാണെന്നു വരികിലും അതിലെ സിദ്ധാന്തങ്ങളുടെ മൊത്തത്തിലുള്ള സത്ത കമ്മ്യൂണിസത്തിന് തികച്ചും വിരുദ്ധമാണെന്ന്—അൽപം കൂടിപറഞ്ഞാൽ, ഓരോ യുക്തിസഹമായ നടപടിക്കും വിരുദ്ധമാണെന്നും അവർ മനസ്സിലാക്കിയേനെ”. ദൈവസാക്ഷാത്കാരത്തെ കമ്മ്യൂണിസമായി തെറ്റിദ്ധരിച്ച ഈ നല്ല മനുഷ്യരെ മാർക്സും ഏംഗൽസും വിമർശിച്ചു. പുരാതന മതങ്ങൾ ഉദ്ഘോഷിച്ചിരുന്ന ആവേശം നൽകുന്ന മൂല്യങ്ങളെ എതിർത്തതുകൊണ്ടല്ല പിന്നെയോ, ഈ മൂല്യങ്ങൾക്കൊന്നും ലോകത്തെ മാറ്റുന്നതിനാവശ്യമായ ശക്തി മനുഷ്യനു പ്രദാനം ചെയ്യാൻ കഴിയുകയില്ല എന്നതുകൊണ്ടാണ് അവർ വിമർശനം നടത്തിയത്. മാർക്സ് തന്നെ പറഞ്ഞതുപോലെ, ഈ സ്നേഹത്തിനു ഫലം കാണിക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തെ മാറ്റാനും സ്നേഹത്തിന്റേതായ സാമ്രാജ്യം ഭൂമിയിൽ സ്ഥാപിക്കാനും കഴിയുകയില്ലെന്ന് 1800 വർഷക്കാലത്തെ അനുഭവം തെളിയിച്ചിരിക്കുന്നു. വെറുപ്പിനെ അതിജീവിക്കാൻ കഴിയാത്ത ഈ സ്നേഹത്തിന് സാമൂഹ്യപരിവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജസ്വലതയും യഥാർത്ഥശക്തിയും പ്രദാനം ചെയ്യാൻ സാധിച്ചിട്ടില്ല എന്ന നിഗമനത്തിൽ എത്തേണ്ടിയിരിക്കുന്നു”. ഇങ്ങിനെ ആധുനിക സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റു ആശയങ്ങളുടെ ഉറവിടങ്ങളിലൊന്ന് പൗരാണികമതങ്ങളുദ്ഘോഷിച്ച സഹജീവിസ്നേഹമാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ, അവയുടെ രണ്ടാമത്തെ ഉറവിടത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. “സാമൂഹ്യപരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള ആവശ്യങ്ങളുടെ രണ്ടാമത്തെ ഉറവിടം ലോകത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റാശയത്തിന്റെ സുപ്രധാനമായ ഉറവിടം ആധുനികസമൂഹത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബൂർഷ്വാസിയും പ്രോലിറേറ്റിയറും തമ്മിലുള്ള ഏറ്റവും വികസിതമായ വ്യവസായബന്ധങ്ങളിൽ പ്രകടമാവുന്ന വൈരുദ്ധ്യമാണ്. ഈ സാഹചര്യങ്ങൾ മനുഷ്യനോട് ഉറക്കെ ആവശ്യപ്പെടുന്നു: “അത്തരമൊരവസ്ഥ തുടർന്നുപോകാൻ പറ്റുകയില്ല അതു മാറണം. മനുഷ്യരായ നമ്മൾതന്നെ അതു മാറ്റിയേതീരൂ…” ഈ മുഖ്യാവശ്യം സോഷ്യലിസ്റ്റാശയഗതികളുടെ വികാസത്തെ സഹായിക്കുകയും നിരവധി സജീവാനുയായികളെ ആകർഷിക്കുകയും ചെയ്യുന്നു. (കാറൽമാർക്സ് “ക്രിജിനെതിരെയുള്ള മാനിഫെസ്റ്റോ” 1846). ഇപ്രകാരം മാർക്സിസം രണ്ടു വിരുദ്ധ ചിന്താഗതികളുടെ നടുവിലാണ് വികാസം പൂണ്ടത്. ഒരു വശത്ത് മനുഷ്യന്റെ വിമോചനം മതത്തേയും ദൈവത്തേയും കുറിച്ചുള്ള മിഥ്യാധാരണകളിൽ നിന്നുള്ള മോചനത്തെയാശ്രയിച്ചാണിരിക്കുന്നതെന്നു പ്രഖ്യാപിച്ചു ഫ്യൂവർബാക്കിനെപോലുള്ള ഇടതുപക്ഷ ഹെഗിലയന്മാർ, മറുവശത്താകട്ടെ, ക്രിസ്തുമതം തന്നെ കമ്മ്യൂണിസമാണെന്നു പ്രഖ്യാപിച്ച സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും. ഇരുകൂട്ടരുടെയും ക്രിയാത്മകസംഭാവനകളെ അഭിനന്ദിച്ചതോടൊപ്പംതന്നെ മാനുഷികോന്നമനത്തിലേക്കുള്ള പുതിയൊരു പാതയുടെ അന്വേഷണവും മാർക്സും ഏംഗൽസും നടത്തി. മാർക്സ് പ്രഖ്യാപിച്ചു: “ഒരിക്കൽ മനുഷ്യന്റെ ആത്മവിച്ഛേദനത്തിന്റെ ആത്മീയ രൂപം തുറന്നുകാട്ടിക്കഴിഞ്ഞാൽ, ചരിത്രത്തിനകമ്പടി സേവിക്കുന്ന തത്വശാസ്ത്രത്തിന്റെ മുഖ്യകടമ ആ ആത്മവിച്ഛേദനത്തിന്റെ ഭൗതികരൂപങ്ങളെ തുറന്നു കാണിക്കുകയെന്നതാണ്. ഇങ്ങിനെ സ്വർഗ്ഗത്തിനെതിരായ വിമർശനം ഇഹലോകത്തിനെതിരായ വിമർശനമായും, മതത്തിനെതിരായ വിമർശനം അവകാശാധികാരത്തിനെതിരായ വിമർശനമായും മതപ്രമാണങ്ങൾക്കെതിരായ വിമർശനം രാഷ്ട്രമീംമാസയ്ക്കെതിരായ വിമർശനമായും മാറുന്നു”. ഇത്തരമൊരു വിലയിരുത്തലിന് വിപ്ലവപരമായ അർത്ഥവ്യാപ്തികളുണ്ട് കാരണം, പരിവർത്തനവിധേയമായ യാഥാർത്ഥ്യത്തിലേക്ക് അതു വിരൽ ചൂണ്ടുന്നു. മാർക്സിനെയും ഏംഗൽസിനെയും സംബന്ധിച്ചിടത്തോളം കമ്മ്യൂണിസമെന്നത് മതം വാഗ്ദാനം ചെയ്യുന്ന അതേ ആനന്ദത്തിന്റെയും സന്തുഷ്ടിയുടേയും മതേതരമായ സാക്ഷാത്കാരമാണ്. അത് സാധിക്കുന്നതാകട്ടെ ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയുമല്ല മറിച്ച് “മനുഷ്യനെ അവമാനിതനും അടിമയും ത്യജിക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായ ഒരു ജീവിയാക്കിത്തീർക്കുന്ന സാമൂഹ്യവ്യവസ്ഥിതികളെ മാറ്റിമറിക്കുന്നത് വേണ്ടിയുള്ള നിരന്തര സമരങ്ങളിലൂടെയാണ്”. മാർക്സിസ്റ്റ് വീക്ഷണം 1970 ജൂൺ
കുറിപ്പുകൾ
1
M. Mitin: Concept of Man: Edited by S. Radhakrishnan and P.T. Raju Second edition.
2
ബ്ലാൻക്വിസ്റ്റുകൾ—ഭീകരപ്രവർത്തനങ്ങളിൽ വിശ്വസിച്ചിരുന്ന ഫ്രാൻസിലെ ബ്ലാൻക്വിയുടെ അനുയായികൾ.
3
ബക്കുണിനിസ്റ്റുകൾ—അരാജകവാദിയായ ബക്കണിനിന്റെ അനുയായികൾ.
4
പുസ്തകത്തിന്റെ 1894 ലെ പതിപ്പിൽ ഈ ഭാഗം അദ്ദേഹം ഇങ്ങനെ ഭേദഗതി ചെയ്തു. “ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റുകളായ ബഹുഭൂരിപക്ഷം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം…”